Sunday, July 25, 2021

ഓർമ്മച്ചിത്രങ്ങൾ ( 22 )

തിരുവനന്തപുരത്ത് ജോലിയിൽ കയറിയ അച്ഛൻ കുറച്ചു മാസങ്ങൾക്ക് ശേഷം മലപ്പുറത്തേക്ക് മാറ്റം കിട്ടി വന്നു. മലപ്പുറം ഗവ. കോളേജിൽ അറ്റൻഡർ ആയിട്ടാണ് പോസ്റ്റിംഗ് കിട്ടിയത്. ദിവസേന പോയി വരാവുന്ന ദൂരമുള്ള ആ പോസ്റ്റിംഗ്  അമ്മക്കും ഞങ്ങൾക്കും  ഒരു പോലെ ആശ്വാസമായി.  


ഫെബ്രുവരി-മാർച്ച് മാസം. മാവുകൾ പൂത്ത്, കണ്ണിമാങ്ങകൾ പിടിക്കുന്ന കാലം. അങ്ങിനെയുള്ള മാവുകൾ കണ്ടാൽ പിന്നെ അച്ഛനിലെ ബാല്യം ഉണരുകയായി. ഒരു ദിവസം വൈകീട്ട് സ്‌കൂൾ വിട്ട് എത്തിയപ്പോൾ അറിയുന്നത് അച്ഛൻ അങ്ങിനെ ഒരു മാവിൻ മുകളിൽ കയറിയെന്നും അവിടെ നിന്നും വീണ് പുറം വേദനയുമായി ഇരിക്കുന്നതാണ്. നാട്ടുവൈദ്യത്തിന്റെ ചില പ്രയോഗങ്ങൾക്കപ്പുറവും ആ വേദന കുറവില്ലെന്ന് കണ്ടപ്പോൾ പിറ്റേ ദിവസം ഞങ്ങൾ അച്ഛനെയും കൊണ്ട് മലപ്പുറം എം എസ് പി ക്യാമ്പിലുള്ള ഗവ. ഹോസ്പിറ്റലിലേക്ക് അച്ഛന്റെ  തന്നെ നിർബന്ധത്തിന്‌ വഴങ്ങി കൊണ്ട് പോയി.


സൂക്ഷ്‌മ പരിശോധനയിൽ കാര്യമായ പ്രശ്നങ്ങൾ ഒന്നും പറ്റിയിട്ടില്ലെന്നും കുറച്ചു ദിവസത്തെ വിശ്രമവും മരുന്നും കൊണ്ട് മാറാവുന്നതേ ഉള്ളൂ എന്നും മനസ്സിലായി.


അക്കാലത്ത് അയൽപക്കങ്ങൾ തമ്മിലുള്ള ദിവസേനയെന്നോണമുള്ള പോക്കുവരവുകൾക്കപ്പുറം പാടത്തിനക്കരെയുള്ള ബന്ധുഗൃഹമായ ചന്ദ്രാലയത്തിലും രണ്ടോ മൂന്നോ മാസം കൂടുമ്പോൾ    സൗഹൃദ സന്ദർശനങ്ങൾ പതിവായിരുന്നു. കുറെ ദിവസമായി ജാനകിയമ്മായിയെ കണ്ടിട്ട് എന്ന് തെക്കേ പത്തായപ്പുരയിലെയും കിഴക്കേ പത്തായപ്പുരയിലെയും അമ്മായിമാർ ആവലാതി പറയുമ്പോൾ, ഞാനും വരാം എന്ന് മുത്തശ്ശി പറയും. അങ്ങിനെ വൈകീട്ട് കാപ്പി കുടി കഴിഞ്ഞ് ഒരു പട ഇക്കരെ നിന്നും അക്കരേക്ക് പാടവരമ്പുകളിലൂടെ യാത്രയാകും.


ചന്ദ്രാലയം തെക്കേ പത്തായപ്പുരയിൽ നിന്നും  കിഴക്കേ പത്തായപ്പുരയിൽ നിന്നും നോക്കിയാൽ പാടത്തിനക്കരെ  കാണുന്ന ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. തോട് മുറിച്ചു കടന്ന്, ഒന്ന് രണ്ടു ചെറുവരമ്പുകളും കഴായകളും   ചാടിക്കടന്ന് വേണം ചന്ദ്രാലയത്തിന് മുമ്പിലെ തോട്ടു വരമ്പത്തെത്താൻ.  ചെറിയ തോട് മുറിച്ച് കടക്കാനായി തെങ്ങോ കവുങ്ങോ കൊണ്ടുള്ള മരപ്പാലം ഉണ്ട്. മരപ്പാലം കടന്ന് വളപ്പിന്റെ   ഒരു അരികുവരമ്പിലൂടെ നടന്നു ചെന്ന് കയറുന്നത് "ചന്ദ്രാലയം" എന്നെഴുതിയ   പടിപ്പുരയിലേക്കാണ്.


ചന്ദ്രാലയം കിഴക്കേ പത്തായപ്പുരയിലെ നാരായണനുണ്ണി അമ്മാവന്റെ ജേഷ്ഠനായിരുന്ന ശേഖരനുണ്ണി അമ്മാവന്റെ വീടാണ്. ചെറിയൊരു കുന്നിൻ ചെരുവിലായി വലിയൊരു തൊടിയും വീടും, കുളവും ചേർന്നതാണ് ചന്ദ്രാലയം.


അന്നത്തെ ചന്ദ്രാലയത്തിലേക്ക് പോവാൻ ഞങ്ങൾക്കേറെ ഇഷ്ടമായിരുന്നു. അവിടെ  ഞങ്ങളുടെ വീടുകളിലില്ലാത്ത ഭംഗിയേറിയ ഒരു പൂന്തോട്ടമുണ്ട്.  വിവിധ തരം റോസുകളും സീനിയപ്പൂക്കളും ജമന്തിയും നാലുമണിപ്പൂക്കളും കാശിത്തുമ്പയും ഒക്കെ ഭംഗിയോടെ വെച്ചു പിടിപ്പിച്ച മുറ്റം. ഉണ്ണിയേട്ടനാണ് പൂന്തോട്ടത്തിന്റെ ശില്പി. സഹായിയായി ശ്രീകുമാരി ഓപ്പോളുമുണ്ട്. അവിടെ നിന്നും കൊണ്ട് വന്ന് സീനിയയും മറ്റും ഞങ്ങളും മുറ്റത്ത് വെച്ച് പിടിപ്പിക്കാൻ ശ്രമിക്കുമെന്നാലും ചന്ദ്രാലയത്തെ മറികടക്കാൻ അവക്കൊന്നും ആവാറില്ല.


ചന്ദ്രാലയത്തിൽ സ്ഥിരമായി അന്നുണ്ടായിരുന്നത്  ശേഖരനുണ്ണിമ്മാവന്റെ മക്കളായ,  കൃഷിയും ഒക്കെ നോക്കി നടത്തിയിരുന്ന അപ്പുകുട്ടേട്ടനും, മാലിനി ഓപ്പോളും ബേബി ഓപ്പോളും  വിദ്യാർത്ഥികളായിരുന്ന കൃഷ്ണനുണ്ണിയേട്ടനും ശ്രീഓപ്പോളും പിന്നെ  ജാനകി  അമ്മായിയുമാണ്. മൂത്ത മകൻ പ്രഭാകരേട്ടൻ വട്ടേനാട്ടാണ് താമസം. രണ്ടാമത്തെ മകൻ സുകുമാരേട്ടൻ ഇരിങ്ങാട്ടിരിയിലും, നാരായണേട്ടൻ ജോലിയായി കേരളത്തിന് പുറത്തും, ചന്ദ്രേട്ടൻ പട്ടാളത്തിലുമായിരുന്നു.


അമ്മായിമാരും മുത്തശ്ശിമാരും കാൽനീട്ടിയിരുന്ന് മുട്ട് തടവിക്കൊണ്ടിരിക്കുന്ന ജാനകി അമ്മായിയുമായി കുടുംബ വിശേഷങ്ങൾ പങ്കു വെക്കുമ്പോൾ, ഞങ്ങൾ കുട്ടികൾ വീടിനു പുറത്തുള്ള അത്ഭുതക്കാഴ്ചകളിലേക്ക് നടന്നിറങ്ങും.   ചന്ദ്രാലയത്തിൽ പിന്നാമ്പുറത്തായി വേനലുകളിൽ നിറയെ ഗോമാങ്ങകൾ തരുന്ന വലിയൊരു ഗോമാവുണ്ട്, ഞങ്ങളുടെ വീടുകളിലൊന്നുമില്ലാത്ത കോഴിക്കൂടുണ്ട്, അവിടെ തലയെടുപ്പുള്ള പൂവനുണ്ട്, പിടയുണ്ട്, പിടക്ക് പിന്നാലെ ഉരുണ്ടുരുണ്ടു നടക്കുന്ന മുട്ടയുടെ വലിപ്പത്തിലുള്ള ഭംഗിയുള്ള കോഴിക്കുഞ്ഞുങ്ങളുണ്ട്. അതിലെല്ലാമുപരിയായി പൂന്തോട്ടമുണ്ട്. 


തിരിച്ചുപോവാൻ മുത്തശ്ശിമാർ വിളിക്കുമ്പോൾ  അതെല്ലാമനുഭവിച്ച് കൊതി തീരാതെ, മനസ്സില്ലാ മനസ്സോടെ ഉണ്ണിയേട്ടൻ പറിച്ചു തന്ന കുറച്ചു പൂക്കളുമായി ഞങ്ങൾ തിരികെ പോരും..


തുടരും.... 

No comments:

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...