Saturday, July 10, 2021

ഓർമ്മച്ചിത്രങ്ങൾ ( 14 )

 

നാലാം ക്ളാസിലെത്തിയ ഞങ്ങൾക്ക് സ്വയം വലുതായി എന്ന് തോന്നിത്തുടങ്ങി. ക്‌ളാസിലെ ഇടവേളകളിൽ പുറമെ കറങ്ങി നടക്കാൻ തുടങ്ങി. ഉപ്പുമാവ് കഴിച്ചു  കഴിഞ്ഞു ബെല്ലടിക്കുന്നതു വരെയുള്ള  സമയങ്ങളിൽ പല കളികളിലേർപ്പട്ടു. പിന്നെയും ബാക്കിയുള്ള സമയങ്ങളിൽ പുറത്ത് റോഡിലൂടെ പോവുന്ന ബസുകളെ നോക്കി നിന്നു. എന്നും ഉച്ചക്ക് ഒന്നരയോടെ തൃശൂരിൽ നിന്നും വന്നിരുന്ന ജനത ബസ് എന്റേതും, അതെ സമയം  പെരിന്തൽമണ്ണയിൽ നിന്നും വന്നിരുന്ന MKT വിജയന്റേതുമായി. ഏത് ബസ് ആദ്യം വരുമെന്ന് തർക്കിച്ചു. എനിക്ക് ജനതയോട് മമത കൂടും. വെക്കേഷനിൽ തൃശൂർക്ക് ഞങ്ങൾ പോവുന്നത് ജനതയിലാണ്. വിജയനാകട്ടെ, ചിലപ്പോഴെങ്കിലും ഭദ്രാലയത്തിന് മുമ്പിൽ നിന്നും രാവിലെ  MKTയിൽ കയറി സ്‌കൂളിലേക്കും തിരിച്ച് വൈകീട്ട് അങ്ങോട്ടും യാത്ര ചെയ്യുന്നതിനാൽ അത് അയാളുടെയും ഇഷ്ട വാഹനമായി. ജനതക്കാണ് സ്പീഡ് കൂടുതലെന്നും, അല്ല MKTക്കാണ് എന്ന് വിജയനും തമ്മിൽ തർക്കിച്ചു.

സ്ളേറ്റ് പെൻസിലുകൾ എത്ര കിട്ടിയാലും മതിയാവാത്ത കാലം. രാവിലെ ഒരു പുതിയ പെൻസിലുമായി സ്‌കൂളിലേക്ക് പോയാൽ വൈകീട്ട് തിരിച്ചെത്തുമ്പോഴേക്കും ഒന്നോ രണ്ടോ കുഞ്ഞു കഷണങ്ങൾ ബാക്കിയുണ്ടായാൽ ആയി എന്ന മട്ട്. ആയിടക്കാണ്  വിജയനു  സ്ളേറ്റ് പെൻസിൽ ഇഷ്ടം പോലെ കിട്ടിത്തുടങ്ങുന്നത്. കഴുത്ത് ഇറുക്കി പിടിച്ചു തൊണ്ടയിൽ നിന്നും ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കുന്ന ഒരു വിദ്യ അയാൾ കണ്ടുപിടിച്ചു. അത് കുട്ടികൾക്ക് ഇഷ്ടപ്പെട്ടു. പലരും അങ്ങിനെ കാണിക്കാൻ പറഞ്ഞു പിന്നാലെ കൂടിയപ്പോൾ അയാളതിനൊരു വില നിശ്ചയിച്ചു. ഒരു വലിയ പെൻസിൽ പൊട്ട്. അങ്ങിനെ വൈകുന്നേരമാവുമ്പോഴേക്കും അയാളുടെ കീശകൾ രണ്ടും നിറയും. ഇടക്ക് അത്തരത്തിൽ കിട്ടുന്ന പെൻസിൽ കഷണങ്ങൾ ഞങ്ങൾ കൂട്ടുകാർക്കും സൗജന്യമായി തന്നു.  ഇടവേളകളിൽ അയാളെയും കൊണ്ട് ഞങ്ങൾ പെൻസിൽ സമ്പാദനത്തിനായി കറങ്ങി നടന്നു.

ഇന്റർവെൽ സമയങ്ങളിൽ പൊതുവെ വെള്ളം കുടിക്കാൻ റോഡിനപ്പുറമുള്ള കിണറിലേക്ക് പോവുകയോ അല്ലെങ്കിൽ എന്തെങ്കിലും കളികളിൽ ഏർപ്പെടുകയോ മാത്രം ചെയ്തിരുന്ന  ഞങ്ങൾ കൂട്ടുകാർ ആയിടക്ക്  താഴത്തെ ഹാളിന്റെ സൈഡിലായുള്ള ചായപ്പീടികയിൽ നിന്നും ബോണ്ടകൾ വാങ്ങിച്ചു തിന്നാൻ തുടങ്ങി. ഞങ്ങൾക്കിടയിലൊരാൾ ദിവസേന രണ്ടു രൂപ പോക്കറ്റിലിട്ട് വരുവാൻ തുടങ്ങി.  പൊതുവെ സ്‌കൂളിലേക്ക് പോവുമ്പോൾ പൈസ കൊണ്ട് പോവുകയോ, പീടികകളിൽ നിന്നും മിഠായിയോ മറ്റെന്തെങ്കിലുമോ   വാങ്ങിക്കഴിക്കാൻ കഴിയാതിരിക്കുകയോ ചെയ്ത  ഞങ്ങൾ കൂട്ടുകാർക്ക് അത് ഒരു പുത്തൻ അനുഭവമായി മാറി. ആദ്യമായാണ് ഇത്തരം എണ്ണപ്പലഹാരങ്ങൾ രുചിക്കുന്നത്.   ഇതിനൊക്കെയുള്ള പണം എവിടെ നിന്നു കിട്ടുന്നുവെന്നൊന്നും ആരും അന്വേഷിച്ചില്ല, ബോണ്ടയുടെ മധുരം നുണയുകയെന്നതിനപ്പുറം അങ്ങിനെയൊരാവശ്യമുണ്ടെന്ന് ആർക്കും തോന്നിയതുമില്ല.    പിന്നീട് ഒന്നു രണ്ടാഴ്ചകൾ കഴിഞ്ഞപ്പോൾ ഒരു ദിവസം ഷാരസ്യാർ ടീച്ചർ പെട്ടെന്ന്  എന്നെ വിളിച്ചു ദിവസേനയുള്ള പലഹാരത്തീറ്റയെ പറ്റി ചോദ്യം ചെയ്തു. പലഹാരത്തിന്റെ പങ്ക് കിട്ടാതിരുന്ന കുട്ടികളിലാരോ ഈ വിവരം ടീച്ചറുടെ ചെവിയിൽ എത്തിച്ചതായിരുന്നു.  പേടിച്ചരണ്ട ഞാൻ ഉള്ള കാര്യങ്ങൾ സത്യം സത്യം പോലെ പറഞ്ഞു. ടീച്ചർ അക്കാര്യം അവന്റെ രക്ഷിതാക്കളെ  അറിയിക്കുകയും ചെയ്തതോടെ ആ  പണസ്രോതസ്സ് നിലക്കുകയും അതോടെ  രസകരമായ  ഒന്ന് രണ്ടാഴ്ചത്തെ  ഞങ്ങളുടെ ബോണ്ട തീറ്റ  നിലക്കുകയും ചെയ്തു.

പ്രായക്കുറവിന്റെ അന്തമില്ലായ്മയിൽ ചെയ്ത ആ അപരാധത്തിന് അവന്റെ രക്ഷിതാക്കളും ടീച്ചർമാരും ഞങ്ങൾക്ക് ഉപദേശത്തിനപ്പുറം  ശിക്ഷകളൊന്നും നൽകിയില്ല. പക്ഷെ അത് പിന്നീടുള്ള 
ജീവിതത്തിലേക്ക് ഒരു പാഠമായി മാറുകയായിരുന്നു.

വര: ശശി 

തുടരും...


No comments:

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...