Saturday, July 10, 2021

ഓർമ്മച്ചിത്രങ്ങൾ ( 16 )


കുന്നപ്പള്ളിയിലുള്ള അമ്പലത്തൊടിയിൽ താമസിച്ചിരുന്ന  വിജയൻ ഇടക്കിടെ അമ്മയും ചേച്ചിയായ പ്രഭാവതി ഓപ്പോളും  അനുജന്മാരുമൊത്ത് അമ്മമ്മയായ എട്ടമ്മയുമൊപ്പം  താമസിക്കാനായി തറവാടായ  നാലുകെട്ടിലേക്ക് വരും. നാലുകെട്ടിൽ എട്ടമ്മക്ക് കൂട്ടായി വിജയൻറെ ഏട്ടന്മാരായ  അനിയേട്ടനോ കുഞ്ഞനിയേട്ടനോ ആയിരുന്നുവെന്നാണ് ഓർമ്മ.

നാലുകെട്ട് എന്നാണ് ചെറുകരത്തറവാടിനെ പൊതുവെ നാട്ടുകാർ വിളിക്കുന്നതെന്നാലും അക്കാലത്ത് അതൊരു എട്ടുകെട്ടായിരുന്നു. രണ്ട് നടുമിറ്റങ്ങളുള്ള വലിയൊരു തറവാട്. പടിഞ്ഞാട്ട് പൂമുഖമുള്ള നാലുകെട്ടിന്റെ പടിഞ്ഞാറും കിഴക്കുമായി വീതിയുള്ള മുറ്റമുണ്ടായിരുന്നു. കിഴക്കേ മുറ്റത്തു നിന്നും നേരെ ചെന്നിറങ്ങുന്നത് തറവാട് വക കുളത്തിലേക്കാണ്.  കിഴക്കേ മിറ്റത്ത് കുളത്തിന്റെ കരയിലായി വലിയ ഒരു നെല്ലിമരം കുട്ടികൾക്ക് ചവർപ്പും മധുരവും നൽകി നിന്നിരുന്നു.

നാലുകെട്ടിന്റെ കിഴക്കായി കുളത്തിന്റെ തെക്കേ കരക്കാണ് കിഴക്കേ പത്തായപ്പുര സ്ഥിതി ചെയ്യുന്നത്. നളിനി ഓപ്പോളും മക്കളായ രഘുവും മിനിയും  ഓണം, ക്രി`സ്തുമസ് അവധിക്കാലത്ത് ചെറുകരക്ക് വരും. രഘു പ്രായം കൊണ്ട് ശശിക്കൊപ്പമാണ്. രഘുവിന്റെ പിറന്നാൾ ഓണക്കാലത്താണ്. ചതയം. അന്ന് ഞങ്ങൾ കുട്ടികൾക്ക് ഊണ് കിഴക്കേ പത്തായപ്പുരയിലാണ്. അന്ന് ഞാൻ എന്ന വാക്ക് രഘുവിനറിയില്ലായിരുന്നു. ഞാൻ, എനിക്ക് എന്നതിന് പകരം   രഘു, രഘൂന് എന്നാണ് പറഞ്ഞിരുന്നത്.  രഘുവിന്റെ വർത്തമാനങ്ങളിൽ നിറയെ  അവരുടെ വീടായ അമ്പാടിയിലെ വിശേഷങ്ങളും, മുത്തശ്ശിയും,   കുളങ്ങര വേലക്കഥകളും  നിറഞ്ഞു നിന്നു. ഞങ്ങൾ കാണാത്ത ഒരു നാടിനെപ്പറ്റിയുള്ള കഥകൾ. 

നാലിൽ പഠിക്കുമ്പോഴാണ് മാഷുമ്മാരുടെ സമരം ഉണ്ടായത് എന്നാണോർമ്മ.  സ്‌കൂൾ വളപ്പിൽ നിറയെ പോലീസുകാർ കാവൽ നിന്നിരുന്നത് ഓർക്കുന്നു. ആദ്യമായിട്ടാണ് പോലീസുകാരെ നേരിട്ട് അടുത്തു കാണുന്നത്. കൂർത്ത തൊപ്പിയും ട്രൗസറുമിട്ടുള്ള അവർ അവിടവിടങ്ങളിലായി ക്ളാസുകൾ നടത്തുന്ന അദ്ധ്യാപകർക്ക് കാവൽ നിന്നു. ഉച്ചക്ക് ഉപ്പുമാവ് കഴിച്ചു വരുന്ന വഴി  അവിടെ മാവിൽ ചുവട്ടിൽ ഇരുന്നിരുന്ന  ഒരു പോലീസുകാരൻ എന്റെ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി. മറ്റുള്ള പോലീസുകാരിൽ നിന്നും വ്യത്യസ്‌തനായ, ഒരു വന്ദ്യ വയോധികൻ. കവിളുകൾ ഒട്ടി, കുഴിയിലാണ്ട കണ്ണുകളുമായി, തന്റെ ദേഹത്തിന് ഒരധികപ്പറ്റെന്ന മട്ടിലുള്ള  പോലീസ് യൂണിഫോമിൽ അയാൾ ആ മാവിൽ ചുവട്ടിൽ തളർന്നിരുന്നു. അദ്ദേഹം ഒരു കള്ളനെ ഓടിപ്പിടിക്കുന്നത് ഒരു ദൈന്യ ചിത്രം പോലെ അന്നും പിന്നീട് പലപ്പോഴും ആ രംഗത്തെക്കുറിച്ചോർക്കുമ്പോൾ മനസ്സിൽ  തെളിഞ്ഞു.   

നാലാം ക്ലാസിൽ പഠിക്കുമ്പോൾ LSS(സ്‌കോളർഷിപ്പ്) പരീക്ഷക്ക് പോവാൻ സ്‌കൂളിൽ നിന്നും വേറെ ഒന്ന് രണ്ട് കൂട്ടുകാരുടെ കൂടെ  തിരഞ്ഞെടുക്കപ്പെട്ടു. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിനായി ഒരു ഗൈഡ് എവിടെ നിന്നോ സംഘടിപ്പിച്ച് പഠിച്ചു. അച്ഛന്റെ  കൂടെപ്പോയി പെരിന്തൽമണ്ണ ഹൈസ്‌കൂളിൽ വെച്ചായിരുന്നു പരീക്ഷയെഴുതിയത്. പരീക്ഷ കഴിഞ്ഞപ്പോൾ തന്നെ ബോദ്ധ്യമായി എനിക്കതിനുള്ള അർഹത ഇല്ലെന്ന്.

തുടരും...

ചിത്രങ്ങൾ: പുതിയ നാലുകെട്ട്(ഇപ്പോൾ അത്  നാലുകെട്ട് മാത്രമാണ്)


No comments:

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...