Tuesday, November 13, 2007

ബ്ലോഗന

വാമൊഴിയും, വരമൊഴിയും, നിലത്തെഴുത്തും, ഓലയെഴുത്തും, തൂവല്‍പ്പേനയും, എഴുത്താണിയും, സ്ലേറ്റും കടലാസും അച്ചടിയുടെ വിസ്ഫോടനവും കടന്ന്, എഴുത്ത് യൂണികോഡിലും വായന 'ബ്ലോഗന'യിലും എത്തി നില്‍ക്കുന്ന വര്‍ത്തമാനകാല ആഗോള സംസ്കാരിക വിശാലതയില്‍...

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ശ്രീ മനില മോഹന്‍, ശ്രീ സജീവ് എടത്താടനു(വിശാലമനസ്കന്‍)മായി നടത്തിയ അഭിമുഖത്തിന്റെ ആമുഖത്തില്‍ പറഞ്ഞ വാചകങ്ങളാണിവ. മാതൃഭൂമിയുടെ കവര്‍പേജിലെ തലക്കെട്ടും 'ബ്ലോഗന' എന്നാണ്.

വായനക്കാണ് പ്രസ്തുത ലേഖനത്തില്‍ 'ബ്ലോഗന' എന്ന പുതിയ വാക്ക് നല്‍കിയിരിക്കുന്നത്. വായന എങ്ങിനെയാണ് ബ്ലോഗനയാവുന്നത്?

ഏതു മാധ്യമത്തില്‍ നിന്നായാലും വായന, വായനയല്ലേ ആവുന്നുള്ളൂ.

നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.

Sunday, November 4, 2007

വ്യസനത്തിന്റെ വികടമാന്ദ്യങ്ങള്‍

ഡോംബിവിലിയുടെ ഹൃദയഭാഗത്തു താമസിക്കുന്ന അവിനാശിന്റെ വിരലിലെ മോതിരത്തില്‍ പതിച്ച കല്ലുകളിലൊന്നില്‍, തലക്കു മുകളില്‍ ഉദിച്ചു നിന്ന ശുക്രനക്ഷത്രത്തില്‍ നിന്നും ഒരു രശ്മി വന്നു പതിച്ചു। അതിന്റെ നക്ഷത്രത്തിളക്കം അയാള്‍ക്കുമേല്‍ ഒരു മിന്നല്‍ പിണര്‍ പോലെ പടര്‍ന്നു കയറി.

ഇപ്പോഴയാള്‍ ഗാന്ധി നഗറിലെ തോട്ടുവക്കത്താണ്. ചെമന്നു കലങ്ങിയൊഴുകുന്ന 'ലാല്‍ നദി'യില്‍ നിന്നു ഉയര്‍ന്ന വിമ്മിഷ്ടഗന്ധം 'നാറ്റമാണോ' അതോ 'മണമാണോ' എന്ന തര്‍ക്ക കുതര്‍ക്കത്തിന്റെ വികടമാന്ദ്യത്തില്‍ അയാള്‍ സ്വയം ആനന്ദതുന്ദിലനായി. പിന്നീടൊരു നിമിഷം, തോട്ടിലൂടെ ഒഴുകിയെത്തിയ ചുവന്ന വെള്ളത്തിന്റെ പൊരുള്‍ തേടി അയാളുടെ മനസ്സ് 8.13നേക്കാള്‍ വേഗത്തില്‍ സഞ്ചരിച്ചു. ആ ചോദ്യം അയാളില്‍ ഒരു വ്യസനമായി, കരച്ചിലായി ബഹിര്‍ഗമിച്ചു.

വണ്ടി കാത്തു നില്‍ക്കെ, ആ ശബ്ദം കേട്ടു വന്ന വി.കെ.എന്‍ അതൊരു കല്ലുവഴി കത്തിവേഷത്തിന്റെ അലര്‍ച്ചയാണെന്ന് നസ്യം പറഞ്ഞു. അതല്ല, മറുകരയില്‍ താമസിക്കുന്ന രൗദ്രഭീമന്‍ ജിയുടെ അലര്‍ച്ചയായല്ലെ തനിക്കു തോന്നിയതെന്ന് തിരുമേനി ശങ്കിച്ചു. അല്ല, ഇതൊന്നുമല്ല, ഇതൊരു ജാപാന്‍ സുനാമിയുടെ കടലിരമ്പമാണെന്ന് കേശവനും താടിയും സമര്‍ത്ഥിച്ചു. അങ്ങകലെ 8.13ന്റെ ലോക്കല്‍ ഒരു പൊട്ടുപോലെ പ്രത്യക്ഷമായി.

പതിവുപോലെ, എട്ടേ പതിമൂന്നിന്റെ മല്‍പ്പിടുത്തവും കഴിഞ്ഞ്, അടുപ്പങ്ങളുടെ സ്നേഹക്കൂടുതലില്‍, ഇപ്പോള്‍ വീഡിയോ കോച്ചില്‍ ആ തിരയിളക്കം സൃഷ്ടിച്ച ചിരിയടങ്ങി. അതിനപ്പുറം സാഹിത്യപഞ്ചാനനന്‍ അഴീക്കോടും ചുള്ളിക്കാടും അപ്രത്യക്ഷരായി. അങ്ങകലെ ഡിക്ഷ്നറി ഡോട്ട് കോമിന്റെ ആഴക്കയങ്ങളില്‍ അവര്‍ 'വ്യസനത്തിന്റെ വികടമാന്ദ്യങ്ങളെ'ത്തേടി മുങ്ങിത്തപ്പുകയായിരുന്നു.

കോപ്പിറൈറ്റ്: എന്റെ ലോകല്‍ ട്രെയില്‍ സഹയാത്രികര്‍ക്ക്

Saturday, March 10, 2007

കുഞ്ഞിരാമന്റെ സന്ദേഹങ്ങള്‍

കുഞ്ഞിരാമന്‍, മുംബയ്‌

ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളാണ്‌ കുഞ്ഞിരാമന്‍ തന്നോട്‌ ചോദിക്കുന്നതെന്നാണ്‌ നഗരത്തിന്റെ പരാതി। പക്ഷെ ചോദിക്കാതിരിക്കാന്‍ തനിക്കാവുന്നില്ലെന്ന് കുഞ്ഞിരാമന്റെ നിസ്സഹായത। ഫ്ലക്സ്‌ ബോര്‍ഡിലെ വിശ്വസുന്ദരിയും കൂട്ടുകാരും മനോഹരികളാണ്‌। കുറച്ചപ്പുറം "സിന്ദഗി കെ ദോ ബൂന്ദ്‌" മെഗാസ്റ്റാറിന്റെ ചിത്രം। താഴെ റോഡിലൂടെ യാത്ര ചെയ്യുന്ന ലക്ഷക്കണക്കിനാളുകള്‍ ഉറപ്പായും ശ്രദ്ധിക്കുമെന്ന് നൂറുശതമാനം ഉറപ്പാക്കിയ പരസ്യ ബോര്‍ഡുകള്‍. സുന്ദരിമാരുടെ ചിരിക്കുന്ന കവിളുകളിലെ നുണക്കുഴികളും "സിന്ദഗി കെ ദോ ബൂന്ദിലെ അമിതാഭിന്റെ ഉത്തരവാദിത്വത്തിന്റെ ഭാവവും തെളിഞ്ഞു കാണാം. നഗരം സുന്ദരിയാണിവിടെ. "സിന്ദഗി കെ ദോ ബൂന്ദി"ന്റെ ഫ്ലക്സ്‌ ബോര്‍ഡ്‌ ഉറപ്പിച്ച ഇരുമ്പു കാലുകളിലൊന്നില്‍ കെറിയ ചരടില്‍ ബന്ധിച്ച നിലയില്‍ രണ്ടു വയസ്സുകാരന്‍ കറുത്ത കുട്ടി തളര്‍ന്നിട്ടുണ്ട്‌. ഇത്‌ ഫില്‍ട്ടേഡ്‌ ചിത്രമല്ലാത്തതുകൊണ്ട്‌ മനോഹരവുമല്ല. ഏഴു ബുധനാഴ്ചകള്‍ തുടര്‍ച്ചയായി പ്രാര്‍ത്ഥിച്ചാല്‍ ഫലസിദ്ധി തരുന്ന മാഹിം മാതാവിന്റെ ദേവാലയവും തീരെ അകലെയല്ല. കറുത്ത പയ്യന്‍ പ്രാര്‍ത്ഥിക്കാത്തതുകൊണ്ടാവാം അവന്‍ ചരടില്‍ കുടുങ്ങിക്കിടക്കുന്നത്‌. ആന്ധ്രയിലെയും കര്‍ണ്ണാടകത്തിലെയും തമിഴ്‌നാട്ടിലേയും ഗ്രാമങ്ങളില്‍ നിന്ന് കൃഷിപ്പണി നശിച്ച തൊഴിലാളികള്‍ തലമുറകളായി നഗരത്തിലടിഞ്ഞു കൂടി വിയര്‍പ്പൊഴുക്കി നഗരം പണിഞ്ഞതും പണിയുന്നതും ഇവരാണ്‌. റോഡുകളും ബില്‍ഡിംഗുകളും ഫ്ലൈാവറുകളും പണിത്‌ പണിത്‌ നഗരത്തെ സുന്ദരമാക്കും. ഇതിനിടെ ജനനവും മരണവും വിവാഹവും നടന്നിരിക്കും. പയ്യന്റെ അമ്മ അവനെ ചരടില്‍ ബന്ധിച്ച്‌ അമേരിക്കയോളം എത്തിക്കഴിഞ്ഞ ഇന്ത്യന്‍ ഐ ടി അനുബന്ധ വ്യവസായങ്ങള്‍ക്കും ആവശ്യമായ ഓപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ മണ്ണിനടിയില്‍ നിക്ഷേപിക്കുന്ന ജോലിയിലാണ്‌. പന്ത്രണ്ടു മുതല്‍ പതിനാലു മണിക്കൂറുകള്‍ തുടര്‍ച്ചയായി ജോലിയില്‍ ഏര്‍പ്പെടുന്ന പയ്യന്റെ അമ്മ ഇടക്ക്‌ കങ്കാണിമാരുടെ കണ്ണു വെട്ടിച്ച്‌ ഓടിയെത്തി അവന്‌ പാല്‍ ചുരത്തി സാന്ത്വനിപ്പിച്ചു. ' സിന്ദഗി കെ ദോ ബൂന്ദ്‌' ഫ്ലക്സ്‌ ബോര്‍ഡിന്റെ തണലില്‍ അവന്‍ അക്ഷമനായി.

നഗരം സൃഷ്ടിക്കപ്പെട്ടത്‌ ഒരിക്കലും തിരിച്ചറിയപ്പെടാത്ത ഇവരുടെ വിയര്‍പ്പുകൊണ്ടായതെന്തെ? സൃഷ്ടിക്കപ്പെട്ടതിനു ശേഷം ഇവര്‍ പുറത്താക്കപ്പെടുന്നതെന്ത്‌? ഷാജഹാനെപ്പോലെ താജ്‌ മഹലിനെക്കുറിച്ചു പറയുമ്പോള്‍ വിയര്‍പ്പൊഴുക്കിയ ആയിരങ്ങളെക്കുറിച്ച്‌ നാമെന്തെ പറയാഞ്ഞതും പഠിക്കാത്തതും?

പുതുവര്‍ഷപ്പുലരി

പുതുവര്‍ഷപ്പുലരി

കാലം തെറ്റി വന്ന ഒരു ചാറ്റല്‍ മഴ അന്തരീക്ഷത്തെ ഒന്നു കൂടി തണുത്തതാക്കി. ആശുപത്രിയുടെ വിമ്മിഷ്ട ഗന്ധത്തിനെയും മുറിച്ചു വന്ന പുതുമണ്ണിന്റെ വാസന. ആശുപത്രി വളപ്പില്‍ നായ്ക്കളുടെ കൂട്ടക്കരച്ചില്‍, കടിപിടി. വൈകുന്നേരമായാല്‍ തുടങ്ങുന്ന പനി ഇന്നും എത്തി. ശരീരത്തില്‍ വേദനയില്ലാത്ത ഇടമെവിടെയെന്നു തപ്പി നോക്കേണ്ടിയിരിക്കുന്നു. ഈ പിശാച്‌ രോഗം ഒന്നിനെയും വിടാറില്ലത്രെ. തന്റെ നാട്ടുകാരായ തുളസി, വിമല്‍, രാജു... അവരെയൊക്കെ യമരാജ്‌ ജി രക്ഷപ്പെടുത്തി. അവര്‍ക്കൊന്നും ഇനി ഒന്നും അറിയേണ്ട. എനിക്ക്‌ മാത്രം അനുഭവിക്കാന്‍ ഇനിയും ബാക്കിയുണ്ടായിരിക്കാം. പുറത്ത്‌ നഗരം പുതുവര്‍ഷത്തെ സ്വാഗതം ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്നു തോന്നുന്നു. അങ്ങിങ്ങ്‌ ഉയര്‍ന്നു കേള്‍ക്കുന്ന ആരവങ്ങള്‍. അവ കിങ്കരന്മാരുടെ ആര്‍പ്പുവിളികളെപ്പോലെ തോന്നിച്ചു.

പത്തു വര്‍ഷം മുമ്പത്തെ ഈ രാത്രി. അന്നാണല്ലോ താനാദ്യമായി ബല്‍ബീര്‍ ഭയ്യയുമൊത്ത്‌ ആ തെരുവിലെത്തിയത്‌. തന്റെ അകന്ന ബന്ധത്തിലുള്ള ഒരു ചാച്ചയുടെ മകനാണ്‌ ബല്‍ബീര്‍. സേഠ്ജിയുടെ വീട്ടിലെ വിരസമായ വീട്ടുജോലികള്‍ക്കും താമസത്തിനുമിടയില്‍ വല്ലപ്പോഴും ബല്‍ബീര്‍ ഭയ്യയുമൊത്ത്‌ ചിലവഴിക്കാറുള്ള വേളകളാണ്‌ തനിക്ക്‌ എന്തെങ്കിലും ആനന്ദം തന്നിരുന്നത്‌. പുത്തന്‍ സിനിമകള്‍ കാണുക, ജുഹു ചൌപാട്ടിയിലെ സുന്ദരികളായ പണക്കാരുടെ കുട്ടികളെ കാണുക, ഭേല്‍പുരി തിന്നുക... ഇത്രയൊക്കയേ പതിവുള്ളു. അക്കൊല്ലത്തെ പുതുവര്‍ഷരാത്രിയില്‍ പതിവിനു വിപരീതമായി ജുഹുവിലേക്ക്‌ പോകുന്നതിനു പകരം നഗരം ചുറ്റിക്കാണിക്കാന്‍ കൊണ്ടുപോകാമെന്നു ബല്‍ബീര്‍ ഭയ്യ പറഞ്ഞു. സാധാരണ ഏതു കാര്യത്തിലും ഭയ്യയെ പിന്തുടരുകയെ പതിവുള്ളു. ചര്‍ച്ച്‌ ഗേറ്റിലേക്കുള്ള വണ്ടിയില്‍ ഞങ്ങള്‍ കയറി. ഗേറ്റ്‌-വേയിലെ പുതുവര്‍ഷത്തെക്കുറിച്ച്‌ കേട്ടിട്ടുണ്ട്‌.

അവിടേക്കായിരിക്കാം കൊണ്ടുപോകുന്നത്‌. ഗ്രാന്‍ഡ്‌ റോഡ്‌ സ്റ്റേഷനിലെത്തിയപ്പോള്‍ ഭയ്യ ഇറങ്ങാന്‍ പറഞ്ഞു. ഭയ്യയെ പിന്തുടര്‍ന്ന് ഗലികളില്‍ നിന്നും ഗലികളിേലേക്ക്‌ നടന്നു. ഒരു ഇടുങ്ങിയ ഗലിയിലേക്ക്‌ കടന്നപ്പോള്‍ ഒരാളതാ ഭയ്യയെ പേരു പറഞ്ഞു വിളിക്കുന്നു, കുശലാന്വേഷണം നടത്തുന്നു. "ആയിയേ, ആയിയെ, ദിഖാത്താ ഹൂം" എന്നു പറഞ്ഞു കൊണ്ട്‌ അയാള്‍ ഒരു രണ്ടുനിലക്കെട്ടിടത്തിന്റെ ഓരത്ത്‌ കുത്തനെയുള്ള മരഗോവണിയിലേക്ക്‌ ഞങ്ങളെ നയിച്ചു. രണ്ടാം നിലയിലെ ഒരു മേശയും ഇരിക്കാനൊരു കൊച്ചുബെഞ്ചുമുള്ള ഇടുങ്ങിയ ഒരു മുറിയിലേക്കാണ്‌ ഞങ്ങളെത്തിയത്‌. ഭയ്യയെ കണ്ടയുടന്‍ മേശക്കു മുന്‍പിലിരിക്കുന്ന മാനേജരെന്നു തോന്നിക്കുന്ന ഒരാള്‍ എണീറ്റ്‌ നിന്ന് ഞങ്ങളെ വരവേറ്റു. "ആയിയെ ബല്‍ബീര്‍ജി, ബഹുത്‌ ദിന്‍ ഹോ ഗയാ ഇധര്‍ സബ്‌ ആകെ, ക്യാ ബാത്‌ ഹെ"... ഇവരൊക്കെ ഭയ്യയുടെ പരിചയക്കാരായിരിക്കാം. എന്തെങ്കിലും ഇടപാടു കാണും. വല്ല പൈസ വാങ്ങനോ, കൊടുക്കാനോ ഉണ്ടായിരിക്കാം. "ചായ്‌ പിയോഗെ?" മാനേജരുടെ ചോദ്യം. "അരേ, ചായ്‌ വായ്‌ കോന്‍ പീത്തെ, ഹംകൊ ദിഖാദോ, ആജ്‌ ഹമാര ഏക്‌ ഖാസ്‌ മെഹമാന്‍ ഹെ, ഉന്‍ കോ ഖുശ്‌ കര്‍നാ ഹെ". ഇത്രയും പറഞ്ഞതും മേശപ്പുറത്തിരുന്ന ബല്ലില്‍ അയാള്‍ വിരലമര്‍ത്തിയതും അവിടെയുള്ള അടഞ്ഞു കിടന്നിരുന്ന ഒരു മുറിയില്‍ നിന്നും കുറെ പെണ്ണുങ്ങള്‍ വന്നുനിരന്നതും ഒരുമിച്ചായിരുന്നു. അവരില്‍ ഏറ്റവുമൊടുവില്‍ പുറത്തേക്ക്‌ വന്ന നേപ്പാളി പെണ്‍കുട്ടിയെ എവിടെയോ കണ്ടതു പോലെ. വല്ലാത്ത പരിചയം. അവളുടെ മുഖത്തു നിന്നും കണ്ണെടുക്കാതെ ആലോചിച്ചു നോക്കി. ഇവളെ എവിടെ വെച്ചാണ്‌ കണ്ടിട്ടുള്ളത്‌, ഇല്ല... ഓര്‍മ്മ വരുന്നില്ല. "അരേ, തുംകൊ ബഹുത്‌ പസന്ത്‌ ആ ഗയാ ലഗ്ത്താഹെ, ലേ ചല്‍" ഇത്രയും പറഞ്ഞ്‌ ഭയ്യ എന്നെ മുന്നില്‍ കണ്ട ഒരു മുറിയിലേക്ക്‌ തള്ളി, ഒപ്പം അവളെയും. വാതില്‍ പുറത്തു നിന്നും കുറ്റിയിട്ടു. ഒന്നും മനസ്സിലായില്ല. തല താഴ്ത്തി കുറച്ചു നേരം നിന്നു.

"നിങ്ങള്‍ ഭോലയല്ലെ?" അവളുടെ ചോദ്യം പെട്ടെന്നായിരുന്നു. അവള്‍ക്ക്‌ തന്നെ മനസ്സിലായിരിക്കുന്നു. പക്ഷേ ഇപ്പോഴും അവളെ എവിടെ വെച്ചാണ്‌ കണ്ടിട്ടുള്ളതെന്നു മനസ്സിലായില്ല. "എന്നെ മനസ്സിലായോ, ഞാന്‍ റാണി, കാഠ്മണ്ടുവിലെ തുണിക്കടയിലെ", ഇപ്പോള്‍ വ്യക്തമായി. ഏകദേശം നാലഞ്ചു കൊല്ലം മുമ്പാണ്‌. പഠിത്തം നിര്‍ത്തി, വെറുതെ നടന്നിരുന്ന കാലം. അക്കാലത്ത്‌ ബഡെ ഭയ്യയുമൊപ്പം സീതാമാഡിയില്‍ നിന്നും കാഠ്മണ്ടുവിലെത്തി ഉടുപ്പുകള്‍ വാങ്ങി നാട്ടില്‍ കൊണ്ടു വന്നു വില്‍ക്കുമായിരുന്നു. നേപ്പാളില്‍ തുണിത്തരങ്ങള്‍ക്കു വില കുറവാണ്‌. ബോര്‍ഡറിലുള്ള ചൌക്കിദ്ദാര്‍മാരെ പറ്റിച്ചുവേണം കൊണ്ടു വരാന്‍. ചിലപ്പോള്‍ പിടിച്ചാല്‍ വല്ലതും കൊടുക്കേണ്ടിയും വരും. എന്നാലും വല്ലതും തടയും. അന്നു മാര്‍ക്കറ്റിലെ ഒരു സ്ഥിരം കുറ്റിയായിരുന്നു ഇവള്‍. ചെറിയ കുട്ടികള്‍ക്കുള്ള ഉടുപ്പുകളായിരുന്നു ഇവള്‍ വിറ്റിരുന്നത്‌. ആയിടക്കാണ്‌ ചാച്ച നാട്ടില്‍ വന്നതും ബാബുജിയുടെ നിര്‍ബന്ധപ്രകാരം തന്നെ കൊല്‍ക്കത്തക്ക്‌ കൊണ്ടുപോയതും. അതിനു ശേഷം ഭയ്യയും കൃഷിപ്പണി മാത്രം നോക്കി വീട്ടിലിരുപ്പായി.

"നീ എങ്ങിനെ ഇവിടെ എത്തി?" ഓര്‍മ്മകളില്‍ നിന്നുമുണര്‍ന്നപ്പോള്‍ ചോദിച്ചു. അതിനു മറുപടി ഒരു കരച്ചിലായിരുന്നു. പിന്നെ അവള്‍ മടിച്ചു മടിച്ചു പറഞ്ഞു. "ഒരു കൊല്ലം മുമ്പ്‌ ബന്ധത്തിലുള്ള ഒരു മാമുവാണ്‌ ബോംബെയില്‍ നല്ല സെയില്‍സ്‌ ഗേള്‍ ഉദ്യോഗം വാങ്ങിത്തരാമെന്ന് പറഞ്ഞ്‌ ഇങ്ങോട്ടു കൊണ്ടുവന്നത്‌. അയാള്‍ ഇവിടെ കൊണ്ടുവന്നു വിറ്റു സ്ഥലം വിട്ടു. അതിനുശേഷം പുറം ലോകം കണ്ടിട്ടില്ല. ആദ്യമായാണ്‌ ഒരു പരിചയക്കാരനെ കണ്ടുമുട്ടുന്നത്‌". "മെ തുമാര ക്യാ മദദ്‌ കരൂം?", വെറുതെ ചോദിച്ചു നോക്കി. "നഹീ, മുഝെ അബ്‌ കോയി മദദ്‌ നഹീ ചാഹിയെ, അഭീ തോ സബ്‌ കുഛ്‌ ഖോ ദിയാ, ആപ്‌ ജിസ്‌ കാം കെ ലിയെ ഇധര്‍ ആയാ, വൊഹ്‌ കര്‍ ലോ" ഇത്രയും പറഞ്ഞു കൊണ്ടവള്‍ കട്ടിലിലേക്ക്‌ കയറിക്കിടന്നു.

എന്തു ചെയ്യണമെന്നറിയാതെ ആകെ വിയര്‍ത്തു. "ഇതാദ്യമായിട്ടാണോ?", അവള്‍ ചോദിച്ചു. ഒന്നും മിണ്ടാതെ വീണ്ടും നിന്നു വിയര്‍ത്തു. "സമയം പോകുന്നു, വേഗം വാ" അവള്‍ പറഞ്ഞു. "നഹീ അഗലെ ബാര്‍, മെ ഝരൂര്‍ ആവൂംഗാ, തുംകൊ യഹാം സെ ഛുഡാനേ കേ ലിയെ", പിറുപിറുത്തു. ഭാഗ്യത്തിനു വാതിലില്‍ ആരോ മുട്ടി. മാനേജരാണ്‌. ബല്‍ബീര്‍ ഭയ്യ ബെഞ്ചിലിരിപ്പുണ്ട്‌. "കൈസാ രഹാ ബേഠാ, ഖൂബ്‌ മഝാ ആയാ, ചല്‍... അബ്‌ ഗേറ്റ്‌-വേ ചല്‍ത്തെ, തുംകോ ആജ്‌ സബ്‌ ദിഖാത്താ ഹൂം". ഭയ്യയുമൊപ്പം ഗോവണിപ്പടികളിറങ്ങി. ഭയ്യ വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു. അതൊന്നും കേട്ടില്ല. മനസ്സിലാകെ അവള്‍ മാത്രമായിരുന്നു. അവളെ എങ്ങിനെ രക്ഷിക്കാമെന്ന ചിന്ത. ഭയ്യയോടു പറയണൊ, വേണ്ട, അതു പ്രശ്നമാവും, പിന്നീടൊരിക്കല്‍ ശ്രമിക്കാം. പക്ഷെ അവള്‍ വരുമോ?

ഒന്നു മയങ്ങിയുണര്‍ന്നപ്പോള്‍ ഡ്യൂട്ടി നഴ്‌സിന്റെ ശാപവാക്കുകള്‍ ഉച്ചസ്ഥായിയില്‍ എത്തിയിരിക്കുന്നു. ദുനിയാവിലെ അറിയാവുന്ന തെറികളെല്ലാം അവര്‍ വെച്ചു കാച്ചുന്നുണ്ട്‌. പുറത്ത്‌ വരാന്തയില്‍ കിടക്കുന്ന വയസ്സന്റെ ഞരങ്ങലും മൂളലും അധികരിച്ചിരിക്കുന്നു. അയാളുടെ കിടക്ക വൃത്തിയാക്കേണ്ടി വന്നതിന്റെ ദേഷ്യമാണത്‌. നഴ്‌സിഗിനു പഠിക്കുന്ന വിദ്യാര്‍ത്ഥികളെല്ലാം വൈകുന്നേരമായാല്‍ സ്ഥലം വിടും. പകല്‍ അതു കാരണം വലിയ കുഴപ്പമില്ല. കുട്ടികള്‍ നിശബ്ദമായി എല്ലാം ചെയ്യും. "എനിക്കും ഈ നശിച്ച രോഗം വന്നാലെ എന്റെ കുട്ടികള്‍ അനാഥരാവും. ഇവറ്റങ്ങളെയൊക്കെ വല്ല ഡോസും കുത്തിവെച്ച്‌ അങ്ങോട്ട്‌ പറഞ്ഞയച്ചു കൂടെ, എന്തിനാണ്‌ ഈ നരകത്തിലിട്ട്‌ ഞങ്ങളെ ഇങ്ങനെ പരീക്ഷിക്കുന്നത്‌?" ഡ്യൂട്ടി നഴ്‌സിന്റെ പരിദേവനം അവസാനിക്കുന്നതിങ്ങനെയാണ്‌. അടുത്ത ആഴ്ച ഇവരുടെ ഡ്യൂട്ടി മാറും. അതു കഴിഞ്ഞ്‌ വരുന്നത്‌ ആരാണാവോ. ആരായാലും വലിയ വ്യത്യസമൊന്നുമില്ല. അവരെയും പറഞ്ഞിട്ട്‌ കാര്യമില്ല. അവര്‍ക്കുമുണ്ടാവില്ലെ പേടി. ഈ പിശാച്‌ കയറി പിടിച്ചാല്‍ പിന്നെ രക്ഷയില്ലല്ലോ.

വയസ്സന്റെ ആയുസ്സൊടുങ്ങാറായെന്നു തോന്നുന്നു. നാലഞ്ചു ദിവസമെ ആയിട്ടുള്ളു ഇവിടേ വന്നിട്ട്‌. ഏതൊ നല്ല വീട്ടിലെയാണെന്നു തോന്നുന്നു. കൂടെ അയാളുടെ മകനാണെന്നു തോന്നുന്നു. കയ്യില്‍ ഉറയും മറ്റുമിട്ട്‌ അയാളും ആവോളം പരിചരിക്കുന്നുണ്ട്‌. ഒന്ന് മൂത്രമൊഴിച്ചു വന്നു. അപ്പുറത്തെ ബെഡിലെ ഛോട്ടു മയക്കമായിരിക്കുന്നു. തന്റെ മകന്‍ കിഷോരിന്റെ പ്രായമേ അവനുള്ളു. ഇവിടെ ‌ ഒന്‍പതാം വാര്‍ഡിലെത്തുന്നവരുടെ കഥയെല്ലാം ഒന്നാണ്‌. ആരോരും നോക്കാനില്ലാതെ മൃത്യുവിന്റെ കനിവു കാത്ത്‌ കിടക്കുന്നവര്‍. വീട്ടിലെ ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു താന്‍. ബാബുജിയുടെയും മാജിയുടെയും പ്യാര. സേഠ്ജിക്കും അങ്ങിനെത്തന്നെ. ഇന്നേ വരെ മറുത്തൊന്ന് സേഠ്ജി തന്നോട്‌ പറഞ്ഞിട്ടില്ലായിരുന്നു. എല്ലാം ഒരു നിയോഗമായിരിക്കാം. അല്ലെങ്കില്‍ കൊല്‍ക്കത്തയില്‍ നിന്നും ചാച്ചയോട്‌ തെറ്റി പട്‌നയിലെത്തിയ തന്നെ സേഠ്ജിയുടെ വണ്ടിക്കു മുമ്പിലെത്തിച്ചത്‌ വിധിയല്ലാതെ പിന്നെന്താണ്‌. കാറിനു മുമ്പില്‍ വീണു കിടക്കുന്ന തന്നെ എടുത്ത്‌ സേഠ്ജി ചികില്‍സിച്ചു. ബോധം വന്നപ്പോള്‍ സേഠ്ജി ഒരു കാര്യം ചോദിച്ചു.

എത്ര വരെ പഠിച്ചിട്ടുണ്ടെന്ന്. അഞ്ചാം തരമെന്ന് പറഞ്ഞപ്പോള്‍ തന്റെ കൂടെ ബോംബെക്ക്‌ വരാന്‍ താല്‍പര്യമാണോ എന്നും ചോദിച്ചു. ശരിയെന്നു പറഞ്ഞു. പോരുന്നതിനു മുമ്പെ കദം കുവയിലെ ബുദ്ധമൂര്‍ത്തിക്കു മുമ്പില്‍ ഏത്തമിടുവിച്ചു. കളവു പറയില്ലെന്നും ചെയ്യില്ലെന്നും, തന്നോട്‌ പറയാതെ ജോലിയില്‍ നിന്നും ഓടിപ്പോവില്ലെന്നും പറഞ്ഞ്‌. അതിന്നേ വരെ പാലിച്ചു. അതു കൊണ്ടു തന്നെയാവണം താന്‍ വീണ്ടും റാണിയെ കാണാന്‍ അവിടെ പോയതും അവളുമായി ചങ്ങാത്തം തുടങ്ങിയതും. അവളെ കല്യാണം കഴിക്കാമെന്ന് വാക്കു കൊടുത്തു. അവളുമായുള്ള ബന്ധം വളര്‍ന്നതല്ലാതെ ഒരിക്കലും അവളെ തനിക്ക്‌ അവിടെ നിന്നും രക്ഷപ്പെടുത്താനായില്ല. വിധി മറ്റൊന്നാണ്‌ നിശ്ചയിച്ചിരുന്നത്‌. ബോംബെയില്‍ വന്ന് രണ്ടു കൊല്ലം കഴിഞ്ഞ്‌ നാട്ടില്‍ പോയി തിരിച്ചു വന്നിട്ടെ ഉണ്ടായിരുന്നുള്ളൂ. ബാബുജിയുടെ ചിഠി സേഠ്ജിക്ക്‌ നേരിട്ടാണ്‌ വന്നത്‌. ഭയ്യയുടെ ഒപ്പം തന്റെയും കല്യാണം നിശ്ചയിച്ചെന്നു ഉടനെ അവനെ നാട്ടിലേക്കയക്കണമെന്നും പറഞ്ഞ്‌.

സേഠ്ജിയുടെ ആജ്ഞ അനുസരിക്കുകയെ നിര്‍വാഹമുണ്ടായിരുന്നുള്ളു. രൂപവതി തന്റെ ജീവിതത്തിലേക്ക്‌ കടന്നു വന്നതില്‍പ്പിന്നെ റാണിയെ കാണാന്‍ പോയിട്ടില്ല. അവളിപ്പോളെവിടെയാവും, അങ്ങ്‌ മുകളിലെത്തിയിട്ടുണ്ടാവാം. അവളാണല്ലോ തനിക്കീ മാരക രോഗം തന്നത്‌. പക്ഷെ ഒരിക്കലും അവളെ വെറുക്കാനായിട്ടില്ല. വെറുക്കുന്നത്‌ അവനെയാണ്‌. ബല്‍ബീര്‍ ഭയ്യയെ. ഇപ്പോള്‍ എവിടെയാണെന്നറിയില്ല. മൂന്ന് കൊല്ലം മുമ്പ്‌ കാണാതായതാണ്‌. എല്ലാം എന്റെ വിധി. രണ്ടു വര്‍ഷം മുമ്പാണ്‌ ഈ നശിച്ച രോഗം തന്നെ പിടി കൂടിയത്‌. അന്നൊന്നും അറിയില്ലായിരുന്നു. കുറെക്കാലം സേഠ്ജിയോട്‌ പറയാതെ നടന്നു. കഴിഞ്ഞ പ്രാവശ്യം നാട്ടിലെത്തിയപ്പോള്‍ ബാബുജി ഓഝയെ കൊണ്ടുവന്ന് മന്ത്രവാദം നടത്തി. എന്നിട്ടും മാറാതെ രോഗങ്ങള്‍ പിടികൂടിയപ്പോളാണ്‌ ഭയ്യ നിബന്ധിച്ച്‌ പട്‌നയില്‍ പോയി ഡോക്ടറെ കണ്ടത്‌. ഡോക്ടറെ കണ്ട്‌ അടുത്ത ദിവസമായിരുന്നു തന്റെ രക്തം പരിശോധിച്ച്‌ ഡോക്ടര്‍ ഭയ്യയോട്‌ തന്റെ രോഗ വിവരം പറഞ്ഞത്‌. നാലാളറിയും മുമ്പ്‌ ഇവനെ വീട്ടില്‍ നിന്നും പുറത്താക്കണമെന്ന് പറഞ്ഞ്‌ ഭയ്യ ബാബുജിയോട്‌ വഴക്കിട്ടു. രൂപവതി അവളുടെ വീട്ടിലായിരുന്നു. ആറുമറിയാതെ വീട്ടില്‍ നിന്നുമിറങ്ങി. നേരെ ബോംബെക്ക്‌ വണ്ടി കയറി. തനിക്കീ രോഗം തന്ന നഗരം തന്നെ തന്നെ നോക്കട്ടെ. അവിടെ തന്നെയാവട്ടെ തന്റെ അന്ത്യം. നേരെ പോയത്‌ സേഠ്ജിയുടെ അടുത്തേക്കായിരുന്നു. സേഠ്ജിക്കു കൊടുത്ത വാക്ക്‌ മറക്കരുതല്ലോ. ചെന്നു കണ്ട്‌ വിവരം പറഞ്ഞു. സേഠ്ജിയാണ്‌ ഇവിടെക്കൊണ്ടുവന്നാക്കിയത്‌. ഇടക്ക്‌ വല്ലപ്പോഴും വരുമായിരുന്നു. താനിവിടെയുണ്ടെന്ന് ആരോടും പറയില്ലെന്ന് സേഠ്ജിയെക്കൊണ്ട്‌ ആണയിടീച്ചു. കഴിഞ്ഞ ഒരു മാസമായി വന്നു കണ്ടില്ല. വേണ്ട. ആ ബന്ധവും ഇല്ലാതാവട്ടെ. രൂപവതിയും കുട്ടികളും ഇക്കാര്യം അറിയുമ്പോള്‍ എന്തു ചെയ്യുമെന്നോര്‍ക്കുമ്പോള്‍ മാത്രമേ വിഷമമുള്ളു. സമൂഹം അവളെ എങ്ങിനെ കാണും, തന്റെ കുട്ടികളുടെ സ്ഥിതി എന്താകും. ഇന്നല്ലെങ്കില്‍ നാളെ അവര്‍ക്കും ഈ രോഗം വരില്ലെന്നാരു കണ്ടു. ഓര്‍ത്തു നോക്കിയാല്‍ ഒന്നിനും ഒരന്തവുമില്ല. ഇതൊന്നും തന്റെ വരുതിയില്‍ പെട്ടതല്ലല്ലോ. എല്ലാം ഈശ്വര നിശ്ചയം. ഓര്‍മ്മകളുടെ കുത്തൊഴുക്ക്‌ നിലച്ചപ്പോള്‍, കണ്ണടച്ചു കിടന്നു. ശരീരമാകെ കാര്‍ന്നു തിന്നുന്ന വേദന. എങ്ങിനെ കിടക്കണമെന്നറിയില്ല. എങ്ങിനെ കിടന്നാലും വേദനക്ക്‌ ശമനമില്ല. മനമുരുകി യമരാജ്‌ജിയോട്‌ പ്രാര്‍ത്ഥിച്ചു, കരുണക്കായി.

അതാ അദ്ദേഹം പ്രത്യക്ഷനാവുന്നു. ഈശ്വര, ഈ ഭോലയുടെ വിളി അങ്ങു കേട്ടുവോ. പ്രൌഢിയോടെ അദ്ദേഹം നടന്നടുക്കുകയാണ്‌. എല്ലാം മറന്ന് അദ്ദേഹത്തിന്റെ കാല്‍ക്കല്‍ പ്രണമിച്ചു, നന്ദി പറഞ്ഞു... പക്ഷെ തന്നെ തള്ളി മാറ്റി അദ്ദേഹം വീണ്ടു മുമ്പോട്ടു പോകുകയാണ്‌...വരാന്തയില്‍ കിടക്കുന്ന വയസ്സന്റെ അടുത്തേക്ക്‌.... ഞെട്ടിയുണര്‍ന്നു നോക്കിയപ്പോള്‍... നഴ്‌സും ഡ്യൂട്ടി ഡോക്ടറും വയസ്സന്റെ കിടക്കക്കരുകില്‍. തുണി കൊണ്ട്‌ തലമൂടി തിരിച്ചു നടക്കുന്ന നഴ്‌സിന്റെ മുഖത്ത്‌ ആശ്വാസം നിറഞ്ഞു നിന്നു. അങ്ങിനെ ഒരാള്‍ കൂടി രക്ഷപ്പെട്ടു. പുറത്ത്‌ വെടിക്കെട്ടിന്റെ ശബ്ദം കനത്തു. പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന ആതിഷ്‌ബാജി . അതെ, ഇത്‌ ആഹ്ലാദിക്കേണ്ട നിമിഷം തന്നെ. തങ്ങളിലൊരാള്‍ രക്ഷപ്പെട്ടതിനോ, അതോ മറ്റൊരു നൂറു ബല്‍ബീര്‍മാരെയും ഭോലമാരെയും വരവേല്‍ക്കുന്നതിനോ....

Wednesday, March 7, 2007

ഒരു നുണയും കുറെ സത്യങ്ങളും

ഒരു നുണയും കുറെ സത്യങ്ങളും
Murali, Mumbai

ആദ്യം പറഞ്ഞ നുണയുടെ ഓര്‍മ്മ ഇപ്പോഴുമയാളുടെ മനസ്സിലുണ്ട്‌। രണ്ടാം ക്ലാസില്‍ പഠിക്കുന്ന കാലം. കൈവിരലിലെ നീരിന്റെ കാര്യം അമ്മ ചോദിച്ചപ്പോള്‍ അറിയാതെ പറഞ്ഞുപോയ നുണ. ഒരു നിമിഷത്തേക്ക്‌ അയാളുടെ കൊച്ചു മനസ്സില്‍ ആശങ്കയായിരുന്നു. എന്തു പറയണമെന്നറിയത്തൊരവസ്ഥ. "നടുവട്ടം ഉണ്ണികൃഷ്ണന്‍ എന്റെ വെരല്‌ പിടിച്ചു വളച്ചു". പെട്ടെന്നായിരുന്നു അയാളുടെ നാവില്‍ നിന്നും അയാള്‍ പോലുമറിയാതെ അമ്മയുടെ ചോദ്യത്തിനുത്തരം പൊട്ടിവീണത്‌. " ആരാ ഈ നടുവട്ടം?" അമ്മക്ക്‌ ശംശയമായി. "എന്തിനാ അവന്‍ നെന്റെ വെരല്‌ വളച്ചത്‌, ടീച്ചറോട്‌ പറയായിരുന്നില്ല്യേ". സ്കൂളിലേക്ക്‌ പുതുതായി വന്ന ഉണ്ണികൃഷ്ണനെ പറ്റി ടീച്ചര്‍മാര്‍ക്കുപോലും വ്യക്തമായ ധാരണകളില്ല. അതായിരുന്നിരിക്കണം അയാളെ അവന്റെ മേലൊരു കുറ്റാരോപണത്തിനു പ്രേരിപ്പിച്ച ഘടകം. പൊതുവെ ശാന്തസ്വഭാവിയായ താന്‍ ഒരാളെ ഉപദ്രവിക്കുമെന്ന് കരുതാന്‍ പോലും അമ്മക്കാവുമായിരുന്നില്ല. മകനു സംഭവിച്ച പരിക്കിനെ പറ്റി ചോദിക്കന്‍ അമ്മ അയല്‍പക്കത്തുള്ള വിലാസിനി ടീച്ചറുടെ അടുത്തെത്തി. അയാളെ അറിയാവുന്ന ടീച്ചര്‍ക്കും മറ്റൊരു വിധത്തില്‍ ചിന്തിക്കാനാവുമായിരുന്നില്ല. അതു കൊണ്ടുതന്നെ അയാല്‍ പറഞ്ഞതിന്റെ സത്യാവസ്ഥ അന്വേഷിക്കണ്ടതായി അവര്‍ക്ക്‌ തോന്നിയതുമില്ല. പിറ്റേ ദിവസം ടീച്ചര്‍ ഉണ്ണികൃഷ്ണനെ മറ്റൊരു ഡിവിഷനിലേക്ക്‌ മാറ്റി സമസ്യാപൂരണം നിര്‍വഹിച്ചു.
അന്നു വൈകുന്നേരം ജാനകിക്കുട്ടി അയാളുടെ കൈവിരലുകള്‍ പിടിച്ച്‌ വളച്ചില്ല. സ്നേഹപൂര്‍വ്വം ഒരുടപ്പിറപ്പിനെപ്പോലെ കൂടെ നടത്തി. "എന്തെ കുട്ടി എന്നെപ്പറ്റി ടീച്ചറോട്‌ പറയാഞ്ഞത്‌?" ജാനകിക്കുട്ടിയുടെ ചോദ്യത്തിന്‌ അയാളുത്തരം പറയാനാവാതെ കുഴങ്ങി. പിന്നീട്‌ ജാനകിക്കുട്ടി അമര്‍ത്തിയൊന്ന് മൂളി. അതിന്റെ അര്‍ത്ഥതലങ്ങള്‍ തേടാന്‍ അയാളുടെ കൊച്ചു മനസ്സിനായില്ല. അതോടെ ജാനകിക്കുട്ടിയുടെ കടുംകൈകളില്‍ നിന്ന് അയാള്‍ക്ക്‌ മോചനം കിട്ടി.
ഏഴാം തരത്തില്‍ പഠിക്കുന്ന ജാനകിക്കുട്ടിക്ക്‌ ചുരുങ്ങിയത്‌ ഒരു പത്താം തരത്തിലാവാനുള്ള പ്രായമുണ്ടായിരുന്നു। ഓരോ ക്ലാസിലും രണ്ടും മൂന്നും വട്ടം പഠിച്ച്‌ പഠിച്ചായിരുന്നു മുന്നോട്ടുള്ള പ്രയാണം. ഏകദേശം ഒരു കിലോമീറ്റര്‍ അകലെയുള്ള സ്കൂളിലേക്ക്‌ അന്നത്തെ യാത്ര ഒട്ടുമുക്കാലും പാടത്തു കൂടിയായിരുന്നു. വീതി കുറഞ്ഞ പാടവരമ്പിലൂടെ ജാനകിക്കുട്ടിയുടെ കൈവിരലില്‍ ഞാന്നുള്ള യാത്ര. നീളം കൂടിയ അവരുടെ കാലുകള്‍ക്കൊപ്പമെത്താന്‍ അയാള്‍ ഏറെ പണിപ്പെട്ടിരുന്നു. അയാളുടെ നടത്തത്തിനു വേഗം പോരാതെ വന്നാല്‍ വെളുവെളുത്ത ജാനകിക്കുട്ടിയുടെ മുഖം ചുമന്നു തുടുക്കും. അതോടെ അയാളുടെ കൈവിരലുകള്‍ ജാനകിക്കുട്ടിയുടെ കൈകള്‍ക്കിടയില്‍ ഞെരിഞ്ഞമരും. വേദന അസഹ്യമാവുമ്പോള്‍ അയാളുടെ കണ്ണുകള്‍ നിറയും. നിശബ്ദമായി കരയും. കുറച്ചു കഴിയുമ്പോഴേക്ക്‌ റോഡെത്തിയാല്‍, മറ്റു ദിക്കില്‍ നിന്നും വരുന്ന കുട്ടികള്‍ ഒപ്പമെത്തിയാല്‍, ജാനകിക്കുട്ടി തന്റെ കലാപരിപാടി നിര്‍ത്തിവെക്കും.
ജാനകിക്കുട്ടിയുടെ വിനോദം കാര്യമായൊരു ദിനത്തില്‍, അയാളുടെ കൈകളില്‍ വന്ന നീരും, അതിന്‌ അയാള്‍ പറഞ്ഞ നുണയും അങ്ങിനെ അയാളെ ആ വിഷമസന്ധിയില്‍ നിന്നും രക്ഷിച്ചു। പക്ഷെ അയാളുടെ മനസാക്ഷി മാത്രം അപ്പോളും ഉണ്ണികൃഷ്ണനെയോര്‍ത്ത്‌ വേദനിച്ചു.
പിന്നീട്‌ ഉറക്കത്തില്‍ അറിയാതെ കിടക്കയില്‍ മൂത്രമൊഴിച്ചപ്പോള്‍, ദിവസേന മൂത്രമൊഴിക്കുന്ന അനിയനെ പഴിചാരിയപ്പോളും, അയല്‍പക്കത്തെ അമ്മാമനുവേണ്ടി റേഷന്‍ ഷാപ്പില്‍ നിന്നും പഞ്ചസാര്‍ വാങ്ങി വരുമ്പോള്‍ വഴിനീളെ വാരിത്തിന്നു അളവു കുറഞ്ഞപ്പോള്‍ റേഷന്‍ കടക്കാരന്‍ ഹംസ തൂക്കത്തില്‍ കളവു കാണിച്ചതാണെന്നു പറഞ്ഞപ്പോളും ആരും അയാളെ അവിശ്വസിച്ചില്ല। പലപ്പോഴായി അയാളറിഞ്ഞും അറിയാതെയും പറഞ്ഞു പോയ നുണകള്‍ എത്രയെന്ന് എണ്ണി തിട്ടപ്പെടുത്തിയില്ല. അവയൊന്നും അയാളല്ലാതെ മറ്റാരും നുണയായി പരിഗണിച്ചതുമില്ല.
ഒമ്പതാം ക്ലാസിലെ പരീക്ഷക്കിടക്ക്‌ ദാവൂദലി മാസ്റ്റര്‍, കോപ്പിയടിച്ചെന്നാരോപിച്ച്‌ പിടിച്ചപ്പോള്‍, ചെയ്യാത്ത തെറ്റിന്‌ സ്വയം ശിക്ഷ ഏറ്റു വങ്ങി, അതു വരെ പറഞ്ഞ കളവുകള്‍ക്ക്‌ പ്രായശ്ചിത്തമെന്നോണം। അതു ഫിലിപ്പിനെ രക്ഷിക്കാനായിരുന്നെന്നുമാത്രം. പരീക്ഷക്കു മുമ്പ്‌ അയാളുടെ നോട്ടു പുസ്തകത്തില്‍ നിന്നും കീറിയെടുത്ത കടലാസുകഷണം മാസ്റ്ററെ കണ്ടപ്പോള്‍ അവന്‍ താഴെയിട്ടത്‌ ബെഞ്ചിനടിയിലേക്ക്‌ വീഴുന്നത്‌ മാസറ്റര്‍ കണ്ടു. കടലാസിലെ കൈയക്ഷരം ഒത്തുനോക്കിയപ്പോള്‍ അയാളുടേത്‌. കടലാസു കഷണത്തിലെ അതേ വാചകങ്ങള്‍ അയാളുടെ ഉത്തരപ്പേപ്പറില്‍, വള്ളി പുള്ളി വിടാതെ. കാണാപ്പാഠം പഠിച്ചതിന്റെ സാക്ഷ്യപത്രം അങ്ങിനെ കളവിന്റെ തെളിവായി വ്യാഖ്യാനിക്കപ്പെട്ടു. ഹെഡ്‌ മാസ്റ്ററുടെ മുമ്പില്‍ ഹാജരാക്കിയ അയാളെ നോക്കി എമ്പ്രാന്തിരി മാസ്റ്റര്‍ പറഞ്ഞു "ഷാരട്യേ കണ്ടാ തോന്നില്ലാലോ കോപ്പ്യടിക്കാനുള്ള കഴിവ്ണ്ട്ന്ന്, ഹും കയ്യ്‌ നീട്ടാ". സത്യം പറഞ്ഞാലും കളവാണെന്ന് ധരിക്കുമെന്ന് കരുതി ഒന്നു മിണ്ടിയില്ല. പരീക്ഷാഹാളില്‍ നിന്നും പുറത്താക്കപ്പെട്ട്‌ വീട്ടിലേക്ക്‌ നടക്കുമ്പോള്‍ പക്ഷെ മനസ്സാക്ഷി അയാളോട്‌ ചിരിച്ചു കൊണ്ട്‌ ചോദിച്ചു. ഇപ്പ്പ്പോളും ആത്യന്തികമായി നീ മറ്റൊരു സത്യം കൂടി മറച്ചു വെക്കുകയല്ലെ ചെയ്തത്‌, ഒരു നുണ കൂടി.
ഒരു ജോലി തേടി ബോംബെയിലേക്ക്‌ യാത്രയാവും മുമ്പ്‌ കരഞ്ഞു നിന്ന കാമുകി ശ്യാമളയോട്‌ അയാള്‍ പറഞ്ഞു, "കുറച്ചു കാലം ക്ഷമിക്ക്‌, എത്രയും വേഗം പെട്ടെന്ന് ഒരു ജോലി ശരിയാക്കി നിന്നെ ഞാന്‍ കൊണ്ടു പോകും" .... നീണ്ട അഞ്ചു വര്‍ഷത്തിനു ശേഷം ആദ്യമായി നാട്ടിലേക്ക്‌ ചെന്ന അയാള്‍ ആ വാചകത്തേയും ഒരു വലിയ കളവാക്കി മാറ്റി।
ബോംബെയില്‍ ഒരു സേഠുക്കമ്പനിയില്‍ ചേര്‍ന്ന അയാള്‍ സേഠ്ജിയില്‍ നിന്നും ഔദ്യോഗിക ജീവിതത്തില്‍ എങ്ങിനെയെല്ലാം കളവു പറയണമെന്നത്‌ ആധികാരികമായി പഠിച്ചു। സേഠ്ജി പറയുമായിരുന്നു, "സത്യേന്‍, അഗര്‍ തുംകൊ യഹാം കാം കര്‍നാ ഹേ തോ, മേരേസെ സച്ച്‌ ബോല്‍നാ, ഔര്‍ ദുനിയാ കോ ഝൂഠ്‌ ബോല്‍നാ സീഖ്നാ പഠേഗാ". സേഠ്ജിയുടെ കണക്കുപുസ്തകങ്ങളിലും അയാള്‍ കള്ളക്കഥകള്‍ രചിക്കാന്‍ തുടങ്ങി. സേഠ്ജിക്കയാളെ വിശ്വാസമായിത്തുടങ്ങി. സേഠ്ജി ഇടക്കിടെ ഓര്‍മ്മിപ്പിക്കും, "ദേഖോ, മേരേ സേ കഭീ ഭീ ഝൂഠ്‌ നഹീ ബോല്‍നേകാ, ഇമാന്ദാരി സേ കാം കര്‍നേ കാ".
ആദ്യ രാത്രിയില്‍ അമ്പിളിയുടെ ചോദ്യങ്ങള്‍ അയാളെ വീണ്ടും കളളം പറയിച്ചു। അവളുടെ ചോദ്യങ്ങള്‍ ഏതോ സിനിമാ സംഭാഷണത്തോട്‌ സാമ്യമുണ്ടായിരുന്നു. ഒരു ജീവിതം മൊത്തത്തില്‍ ശ്വാവ്‌ നക്കിയതാവേണ്ടെന്നു കരുതി സൗകര്യപൂര്‍വ്വം അയാള്‍ നുണ പറഞ്ഞു. അയാളുടെ മനസ്സിലേക്കും ജീവിതത്തിലേക്കും കടന്നു വന്ന ആദ്യത്തെ പെണ്‍കുട്ടി അവളാണെന്ന് മനസ്സില്ലാ മനസ്സോടെ പറഞ്ഞു. ജീവിതത്തിലാദ്യമായി അടുപ്പം തോന്നിയ പേരറിയാത്ത ആ കുങ്കുമപ്പൊട്ടിനോടും, ഭസ്മക്കുറിയിട്ട്‌ തനിക്കെതിരെ വഴി നടന്ന ആ ശാലീന സുന്ദരിയോടും, അയല്‍പക്കത്തെ ശ്യാമളയോടും അയാള്‍ മനസ്സ്സില്‍ മാപ്പു പറഞ്ഞു.
ജീവിതം വലിയൊരു കളവാണെന്നയാള്‍ക്കു തോന്നി. അയാളുടെ ജീവിതത്തില്‍ സത്യങ്ങള്‍ക്ക്‌ സ്ഥാനമില്ലാതായതുപോലെ. അയാളുടെ പേരില്‍ മാത്രമാണ്‌ ഇപ്പോളതു ബാക്കിയായിരിക്കുന്നതെന്ന്.
അയാളുടെ ഇനിഷ്യലിനേയും പേരിനേയും വേര്‍ തിരിച്ചിരുന്ന ഫുള്‍സ്റ്റോപ്പ്‌ അയാളെടുത്തു കളഞ്ഞു. അവക്കിടയിലെ അകലം കുറച്ചെഴുതി, ASathyaseelan. ചുരുങ്ങിയ പക്ഷം പേരിലെങ്കിലും അസത്യമുണ്ടാവരുതെന്ന നിര്‍ബന്ധമുള്ളതു പോലെ..

Sunday, March 4, 2007

യാത്ര...

ബാല്യം എനിക്കു തന്നെ കളിക്കൂട്ടുകാര്‍, ചെറുകര സ്കൂളിലേക്കുള്ള യാത്രകള്‍ സാര്‍ത്ഥകമാക്കിയ സഹപാഠികള്‍, സ്കൂളിലെ വേശുടീച്ചര്‍, കുമാരന്‍ മാഷ്‌, ഷാരസ്യാര്‍ ടീച്ചര്‍, വാരസ്യാര്‍ ടീച്ചര്‍, എന്‍. പി മാഷ്‌, രാമകൃഷ്ണന്‍ മാഷ്‌....
പെരിന്തല്‍മണ്ണ ഹൈസ്കൂളിലെ കൂട്ടുകാരന്‍ ശശി, പാലക്കീഴ്‌ മാഷ്‌...
വലപ്പാട്‌ ഹൈസ്കൂളിലെ എമ്പ്രാന്തിരി മാഷ്‌, ഗോപാലന്‍ മാഷ്‌, ദാവൂദലി മാസ്റ്റര്‍...
നാട്ടിക എസ്‌ എന്‍ ലെ ഇംഗ്ലീഷ്‌ അദ്ധ്യാപകന്‍ വാരിയര്‍ സാര്‍, കോമേഴ്സ്‌ പഠിപ്പിച്ച നമ്പൂതിരി സാര്‍, സഹപാഠികള്‍ - ഗണേശ്‌, ഗിരീശന്‍, വിനയന്‍, സതീശന്‍, രമേശേട്ടന്‍....
ഇവരും ഇനിയും പേരുവിട്ടുപോയ അനേകരും...
എന്റെ യാത്രകളിലെ കൂട്ടുകാര്‍, വഴികാട്ടികള്‍.. ഇവരെയൊക്കെ സ്മരിച്ചു കൊണ്ട്‌ യാത്ര തുടരട്ടെ...

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...