Saturday, July 13, 2019

മുംബൈ ബാച്ചിലർ ജീവിതം – Part 14

ഉണർന്നെണീറ്റപ്പോൾ തലേന്നത്തെ സ്വപ്നത്തെപ്പറ്റി വേദനയാണ് തോന്നിയത്. ഉപബോധമനസ്സിന്റെ പ്രതിഫലനമാണ് സ്വപനങ്ങളെന്ന് പറയാറുണ്ട്.  പലപ്പോഴും സ്വപ്നങ്ങൾ അങ്ങിനെയാണ്. നമ്മളാഗ്രഹിക്കുന്നതിനുമപ്പുറത്തേക്ക് അവ നമ്മെ നയിക്കും.  അതിൽ നിന്നും എത്ര ശ്രമിച്ചാലും ഊരിപ്പോരാൻ പറ്റാത്ത തരത്തിൽ കുരുക്കിൽ കുടുങ്ങി രക്ഷപ്പെടാൻ പഴുതുകളില്ലാതെ അവ നമ്മെ ഞെരുക്കും. ഇന്നലത്തേത് അത്തരത്തിൽ പെട്ട ഒന്നായിരുന്നില്ലെന്നാലും, എന്തോ, ഓർത്തപ്പോൾ വിഷമം തോന്നി, അങ്ങിനെയൊക്കെ ചിന്തിച്ചതിന്.

കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ തോന്നിയില്ല. ദേഹമാസകലം വേദനിക്കുന്നു. ശമ്പള ദിവസമായതിനാൽ പോവാതെ നിവൃത്തിയില്ല.

വൈകീട്ട് നേരത്തെയെത്തി. മേൽ വേദന വിട്ടുപോയിട്ടില്ല. സതീശനും വിനയനും നാട്ടിൽ നിന്നും  തിരിച്ചെത്തി. മുരളീ മോഹനന് കേശവൻ മുഖാന്തിരം മുളുന്ദിലെ ബാലകൃഷ്ണന്റെ ബാച്ചിലർ റൂമിൽ താമസ സൗകര്യം ശരിയാക്കിയിട്ടുണ്ട്. പൂനെയിലെ ജോലിക്കാര്യം ഒന്നും ഇതുവരെയും അറിഞ്ഞിട്ടില്ല. തല്ക്കാലം തിരിച്ചു പോവാനില്ലെന്നും ഇല്ലെങ്കിൽ ഇവിടെത്തന്നെ എന്തെങ്കിലും നോക്കണമെന്നും പറയുന്നു. ഒരു മാസത്തിനിടയിൽ മൂപ്പർ ഞങ്ങളുമായി അടുത്തു കഴിഞ്ഞിരിക്കുന്നു. കൊണ്ടോട്ടി ഭാഷയിൽ,  എന്തിനെക്കുറിച്ചും അഭിപ്രായങ്ങളുണ്ട്. കാര്യങ്ങൾ ശ്രദ്ധിച്ച് മനസ്സിലാക്കി വിശകലനം നടത്തുന്ന സ്വഭാവം. “കാഞ്ചൂർമാർഗ്ഗിലേക്ക് വരുമ്പോൾ കാണുന്ന ഓത്തിയിൽ പന്നികൾ കുത്തിമറിയുന്നതു കണ്ടു”. കൃഷ്ണൻ നായരുടെ വിമർശനത്തിന്റെ ശൈലിയെക്കുറിച്ചാണ് മേല്പ്പറഞ്ഞ വാചകം.
ഞായറാഴ്ച വൈകിയുണർന്നു. മേലുവേദന കാരണം തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറങ്ങിയപ്പോൾ വൈകിയിരുന്നു. മുരളീ മോഹനനെ ഉച്ചക്ക് മുളുന്ദിൽ ബാലകൃഷ്ണന്റെ റൂമിൽ കൊണ്ടു പോയാക്കി.

മാർച്ച് 6, ശിവരാത്രി. അച്ഛൻ ഓർമയായിട്ട് 13 വർഷം. പാർട്ട് ടൈം ചെയ്യുന്ന സേഥിയുടെ വീട്ടിലെത്തി. അദ്ദേഹത്തിന്റെ ഭാര്യയുടെ കരകൗശലവസ്തുക്കളുടെ ബിസിനസിന്റെ കണക്കെഴുത്ത്.
ആമിർ ഖാന്റെ വീടിന്റെ എതിർ വശത്താണ് സേഥിയുടെ വീട്. “ഖയാമത്ത് സേ ഖയാമത്ത് തക്” എന്ന ഹിന്ദി ചിത്രത്തിൽ അരങ്ങേറി താരപദവിയിലേക്ക് ഉയർന്ന് വരുന്ന കാലം. വൈകുന്നേരം തിരിച്ചു പോരുമ്പോൾ സൊസൈറ്റിയിൽ മറ്റു സമപ്രായക്കാരോടൊപ്പം ക്രിക്കറ്റ് കളിക്കുന്നു.
വൈകുന്നേരമായപ്പോഴേക്കും മേലുവേദനയോടൊപ്പം തലവേദനയും പനിയും കൂട്ടിനെത്തി. രാത്രിയിലത്തെ ഉറക്കം തലവേദന കവർന്നെടുത്തു. പിറ്റെന്ന് രാവിലെയായപ്പോഴേക്ക് തലവേദന കലശലായി. പനിയും കൂടിയിരിക്കുന്നു. ദേഹത്ത് അവിടവിടെയായി ചെറിയ ഉണിരുകൾ. മുഖത്തുമുണ്ട് കുറച്ചധികം. എണ്ണിത്തിട്ടപ്പെടുത്തിയില്ല.

കണ്ണാടി നോക്കി നിന്ന എന്നെ നോക്കി സതീശൻ പറഞ്ഞു. പോയി കെടക്കടൊ.. ഇത് മറ്റേതാ.. ഇവിടത്തുകാരുടെ ഭാഷയിൽ “ദേവി കനിഞ്ഞിരിക്കുന്നു”.

തലവേദന കാരണം മയങ്ങിയും ഉണർന്നും നേരം സന്ധ്യയാക്കി. ഉച്ചക്ക് ചേച്ചി തന്ന കഞ്ഞി കുടിച്ചു.  വൈകുന്നേരമായപ്പോഴേക്കും തലവേദന സഹിക്കാൻ വയ്യാതായി. സതീശൻ നിർബന്ധിച്ച് കുടിപ്പിച്ച കഞ്ഞി ഛർദ്ദിച്ചു. വയറൊഴിഞ്ഞതോടെ തലവേദന ശമിച്ചു. പനി നേർത്തു. സുഖകരമായ ഉറക്കം. സ്വപ്നങ്ങൾ പലതു കണ്ടു. ചെറുകരയും തൃപ്രയാറും റീലുകളിൽ മാറി വന്നു. എല്ലാവർക്കും സ്നേഹം. അമ്മയുടെയും അമ്മിണി ഓപ്പ്പ്പോളുടെയും സ്നേഹം എന്താണെന്നറിഞ്ഞതപ്പോഴായിരുന്നു. ചേച്ചി അപ്പുറത്ത് ആ സ്നേഹത്തിന്റെ ഇവിടത്തെ പ്രതിനിധിയെന്നോണമുണ്ട്.

“എത്ര ശ്രദ്ധിച്ചാലും വരാനുള്ളത് വരും”.. അതോണ്ട് ശ്രദ്ധയൊന്നും വേണ്ട. സതീശൻ പറയുന്നു. കട്ടിലിൽ, വിനയന്റെ സ്ഥാനത്ത് സതീശൻ കയറി കൂടെ കിടന്നു. എന്തുകൊണ്ടോ അതിനോട് യോജിക്കാൻ മറ്റുള്ളവർക്കായില്ല. പൊതുവെ ധൈര്യക്കുറവിന്റെ പര്യായമായറിയപ്പെടുന്ന സതീശന് ഇത്തരം സന്ദർഭങ്ങളിൽ പ്രത്യേക ധൈര്യമാണ്.

രാവിലെ ഉണർന്നെണീറ്റപ്പോൾ വേദനക്ക് അല്പ്പം ശമനം. മേലാകെ ഇന്നലത്തേക്കാളും പൊന്തിയിട്ടുണ്ട്. എന്നാലും ചേച്ചി തന്ന ഭക്ഷണം കഴിച്ചു. ഉറങ്ങാതെ വായനയുമായി കൂടി. ഒരിക്കൽ കൂടെ ഖസാക്കിലെത്തി. ചെതലിയുടെ താഴ്വരയിലാകെ ജമന്തിപ്പൂക്കൾ പൊട്ടി വിരിഞ്ഞത് വായിച്ച് കൂടി.  പാപ ഭാരങ്ങളും പേറിയുള്ള പഥികരുടെ പ്രയാണങ്ങൾക്കൊപ്പം  സഞ്ചരിച്ച് ഒരാഴ്ച പിന്നിട്ടതറിഞ്ഞില്ല. കർമ്മബന്ധങ്ങളെ ക്കുറിച്ചാണിപ്പോൾ താനോർത്തത്. കാഞ്ചൂർ മാർഗ്ഗിലെ റൂമിൽ അവശനായി കിടന്നപ്പോൾ മാതൃസ്നേഹം പകർന്നു നല്കിയ, മാസങ്ങൾക്കു മുമ്പ് മാത്രം പരിചയപ്പെട്ട ചേച്ചിയേയും, സോദരസ്നേഹേണ പരിചരിക്കുന്ന സതീർത്ഥ്യനെയും മനസാ നമിച്ചു.

ഒരാഴ്ചയുടെ തിണർപ്പുകൾക്കപ്പുറം വേദനയും ചൊറിച്ചിലും ആര്യവേപ്പിന്റെ തലോടലിൽ ശമിച്ചപ്പോൾ, ഉണിരുകൾ ചലമൊഴിഞ്ഞ് ചുങ്ങിയപ്പോൾ, ഇനി ഇന്ന് ചൊവ്വാഴ്ച കുളിക്കാമെന്ന് സതീശൻ വൈദ്യർ കൽപിച്ചു. ചേച്ചിയും അതിന് സമ്മതം മൂളിയപ്പോൾ വേപ്പിലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിച്ചു. ദേഹമാസകലം പൊറ്റനടർന്ന മുറിവുകൾ നീറി.

അങ്ങകലെ തൃപ്രയാർ തേവർ ആറാട്ടിനായി പുറപ്പെടുന്ന ദിനം. ഒരാഴ്ച നീളുന്ന നാട്ടുപ്രദക്ഷിണങ്ങൾ, ആറാട്ടുകൾ. ആറാട്ടുപുഴപൂരം.

ഇക്കൊല്ലം പിറന്നാൾ രണ്ടുണ്ട്. തേവരൊത്ത് ആറാടിയാണ് പിറന്നാളിന് കുളി പതിവ്. ഇക്കുറി കാഞ്ചൂർ മാർഗ്ഗിൽ വെള്ളം ചൂടാക്കിയുള്ള ആറാട്ട്. ഉച്ചക്ക് സദ്യ, ചേച്ചിയുടെ വക തൈരും മാങ്ങാച്ചമ്മന്തിയും കൂട്ടിയൊരു ഊണ്.

ഇനി പഴവർഗ്ഗങ്ങളാവാം.. തണുപ്പിന് നല്ലത് മുന്തിരിയാണത്രെ. എനിക്കുമിഷ്ടമതാണ്. എല്ലാം വേണ്ടതുപോലെ നോക്കാൻ സതുവുണ്ട്. തിന്നാൻ കൂട്ടിന് ഗണുവും. ഒരാഴ്ചത്തെ വിശ്രമം കഴിഞ്ഞിട്ടും ക്ഷീണം മാറിയില്ല. ദിവസേന രാവിലെ അര ലിറ്റർ തിളപ്പിച്ച പാലും വൈദ്യർ നിർദ്ദേശിച്ചു നടപ്പിലാക്കി.

പൊതുവെ കൃശഗാത്രനായ ഞാൻ രണ്ടു മാസത്തെ ഭക്ഷണ ക്രമത്തിൽ തടിച്ചുരുണ്ടു. ജീവിതത്തിൽ അന്നേവരെ സമപ്രായക്കാരേക്കാൾ വളർച്ചക്കുറവിന്റെ വ്യഥയനുഭവിച്ച  ഞാൻ പെട്ടെന്ന് ഉൽസാഹഭരിതനായി. ജീവിതം യൗവ്വന തീക്ഷ്ണമായ പോലെയൊരു തോന്നൽ മനസ്സിനെ മഥിച്ചു.

പാർട്ട് ടൈം ജോലി ചെയ്യുന്ന ആരതിയിൽ മധു സിൻഹ പുതിയൊരു ഗാരേജ് കൂടി വാങ്ങി ചെറിയൊരു റെക്കോർഡിംഗ് തീയറ്ററുണ്ടാക്കി, ഉദ്ഘാടനം നടത്തി. രവീന്ദ്ര ജെയിൻ ആയിരുന്നു ഉദ്ഘാടനം നടത്തിയത്. ആനന്ദിലെ റെക്കോർഡിസ്റ്റ് സൂദിന്റെ അസിസ്റ്റന്റ്  ബിശ്വദീപ് ചാറ്റർജി ആരതിയിൽ റെക്കോർഡിസ്റ്റ് ആയി ജോയിൻ ചെയ്തു. ആരതിയിലെ റെക്കോർഡിംഗ് സ്റ്റുഡിയോക്ക് മാനേജർ ആയി ഒരാളെ വേണം. ചെറുകിട മ്യൂസിക് ഡയറക്ടർമാരെ ഫോണിൽ വിളിച്ച് തീയറ്ററിനെക്കുറിച്ചും, പുതിയ മൾട്ടി ട്രാക്ക് ടാസ്കം റെക്കോർഡറിനെറ്റെ ഗുണഗണങ്ങളെക്കുറിച്ചും, മറ്റ് സ്റ്റുഡിയോകളെ അപേക്ഷിച്ചുള്ള ചാർജ്ജു കുറവിനെക്കുറിച്ചും  വിവരിച്ച് ബിസിനസ് പിടിക്കണം. കൂടാതെ ഇപ്പോൾ ചെയ്യുന്ന കണക്കെഴുത്തും കൂടെ കൊണ്ടുപോകണം. അതിന് പറ്റിയത് നീ തന്നെയെന്ന് മധു സിൻഹ പറഞ്ഞപ്പോൾ, അതിനൊത്ത പ്രതിഫലവും  വാഗ്ദാനം ചെയ്തപ്പോൾ, സിൻഹാജിക്ക് വാക്കു കൊടുത്തു. ഓഗസ്റ്റ് മുതൽ ചേരാമെന്ന്. ആ തീരുമാനം എടുത്തത് പെട്ടെന്നായിരുന്നു. പിന്നീട് ഓർത്തപ്പോൾ, വരുംവരായകളെക്കുറിച്ച് സഹവാസികളോടൊത്ത് വിശകലനം ചെയ്തപ്പോൾ അതൊരു സാഹസമാണെന്ന് ചിലരെങ്കിലും പറയാതെ പറഞ്ഞു.

മുമ്പിൽ തെളിയുന്ന വഴികൾ രാജപാതകളാവണമെന്നില്ല. ലക്ഷ്യത്തിലേക്കുള്ള കുതിപ്പിൽ, അവയുടെ  ദൈർഘ്യം, വിസ്തൃതി, കാഴ്ചയുടെ സമൃദ്ധി എന്നിവക്കപ്പുറം അവ പഥികനെ കർമ്മബന്ധങ്ങളിൽ തളച്ച് അനിവാര്യമായ നിയോഗങ്ങളിലേക്ക് നയിക്കുന്നു..                                                                                                                                             

Thursday, July 11, 2019

മുംബൈ ബാച്ചിലർ ജീവിതം – Part 13

ദാദർ സ്റ്റേഷനിൽ വണ്ടി ചെന്ന് നിന്നപ്പോൾ സമയം 7 മണി കഴിഞ്ഞിരുന്നു. വായനയുടെ രസം പിടിച്ച് പുസ്തകവുമായാണ് മുകളിലെ ബർത്തിലേക്ക് തലേന്ന് കയറിയത്. വായനയിൽ നിന്നും ഉറക്കത്തെ വേർതിരിച്ചെടുക്കാനാവാത്തൊരവസ്ഥയിലൂടെ എത്ര നേരം സഞ്ചരിച്ചുവെന്നത് ഓർമയില്ല. കൂടെ പാലക്കാട്ടു നിന്നു കയറിയൊരു സഹയാത്രികനാണ് വിളിച്ചുണർത്തിയത്. കയ്യിൽ കിട്ടിയതെല്ലാം വലിച്ചെടുത്ത്, നീങ്ങിത്തുടങ്ങിയ വണ്ടിയിൽ നിന്നും പുറത്തേക്ക് ചാടിയിറങ്ങി.

ഇപ്പോൾ ആ സ്റ്റേഷൻ അയാൾക്ക് അപരിചിതമായിത്തോന്നിയില്ല. അഞ്ചു വർഷം മുമ്പ് വന്നിറങ്ങിയ അതേ സ്റ്റേഷൻ. ആദ്യത്തെ വരവിലെ അമ്പരപ്പിനും അന്ധാളിപ്പിനുമപ്പുറം മുമ്പിൽ കണ്ട ജനക്കൂട്ടത്തിനു പകരം ഇപ്പോൾ തന്റെ മുമ്പിൽ നില്ക്കുന്നത് കുറച്ചു കൂലികൾ... പെട്ടിയെടുക്കാൻ ആളു വേണ്ടേയെന്ന അവരുടെ ചോദ്യത്തിന് ഉത്തരം കൊടുത്തത് പരിഭമിച്ച് അരികിലേക്കോടിയെത്തിയ സതീശനായിരുന്നു. “നഹീ.. ഹം ഖുദ് ലേകെ ജായെംഗെ”. സതീശനും ശശിയും, വണ്ടി വിട്ടിട്ടും എന്നെക്കാണാഞ്ഞ് പരിഭമിച്ച് പ്ലാറ്റ്ഫോമിൽ അങ്ങോട്ടുമിങ്ങോട്ടും ഓടി തിരയുകയായിരുന്നു.

കൊല്ലത്തുകാരൻ സുരേഷ് റൂം മാറിപ്പോയിരിക്കുന്നു. റൂമിലേക്ക് ഇടക്കിടെ വന്നു കൊണ്ടിരിക്കുന്ന അതിഥികളുടെ ബാഹുല്യം ഇഷ്ടപ്പെടാതെ മാറിപ്പോയതാണത്രെ. അഞ്ചു പേരെ കഷ്ടിച്ചു കൊള്ളുന്ന, ഇപ്പോൾ ആറു പേരുള്ള റൂമിലേക്ക് അപ്പുണ്ണിയേട്ടന്റെ വരവും, വിജയന്റെ ഹ്രസ്വ സന്ദർശനവും മൂപ്പരെ അലോസരപ്പെടുത്തിയിരിക്കാം.

ഏതായാലും വിജയൻ മുറക്ക് ഇന്റർവ്യൂകൾക്ക് പോയിവരുന്നുണ്ടെന്നാലും ഭാഗത്തിനായി നാട്ടിലേക്ക് പോകാതിരിക്കാനാവില്ലെന്ന് പറയുന്നു. ബാംഗ്ലൂർ വഴി നാട്ടിലേക്ക് ടിക്കറ്റ് ബുക് ചെയ്തിരിക്കുന്നു. അപ്പുണ്ണിയേട്ടനും ഇന്റെർവ്യൂകൾക്കായി പോയി വരുന്നു. അപ്പുണ്ണിയേട്ടന്റെയും വിജയന്റെയും തട്ടകം ബോംബെയല്ല എന്ന് എന്റെ മനസ്സ് പറയുന്നു. ജോലിയില്ലാതെ ഇരുവരും ഇവിടെ ബോംബെയിൽ നിൽക്കുന്നത് എനിക്ക് ക്ഷീണമാണ്. വീട്ടാത്ത കടങ്ങൾ ദൈവത്തിന്റെ കയ്യിലെ നീക്കിയിരുപ്പുകളാണല്ലോ.. അതങ്ങിനെത്തന്നെ തുടരട്ടെ. നാട്ടിൽ നിന്നും അമ്മമ്മ പറഞ്ഞയച്ചതനുസരിച്ച്, ഒന്നും ശരിയായില്ലെങ്കിൽ, അപ്പുണ്ണിയേട്ടനും അടുത്തു തന്നെ നാട്ടിലേക്ക് വണ്ടി കയറും.

ജനുവരി, ബോംബെയിൽ തണുപ്പു അതിന്റെ മൂർദ്ധന്യത്തിൽ. വരണ്ടുണങ്ങുന്ന ശരീരപ്രകൃതിക്കാരനായ ഞാൻ ഒരിക്കലും ഇഷ്ടപ്പെടാത്ത കാലാവസ്ഥയാണ് തണുപ്പുകാലം. സമാജം ഒരു പിക്നിക് സംഘടിപ്പിക്കുന്നു. കർണാൽ പക്ഷി സങ്കേതത്തിലേക്ക്. ആശാൻ പിക്നികിനു ക്ഷണിച്ചു. റൂമിലുള്ള സഹവാസികളെയെല്ലാം കൂട്ടുവാൻ പറയുന്നു. വിജയനും, വിനയനും മറ്റുള്ളവരും സമ്മതിച്ചപ്പോൾ ഞങ്ങൾ പോകാൻ തീരുമാനിച്ചു. ദാദറിൽ നിന്നും 3 സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസുകളിലായി നൂറ്റി മുപ്പതോളം പേർ പൻവേലിനപ്പുറം ഗോവ ഹൈവേയിൽ ഉള്ള കർണാല പക്ഷി സങ്കേതത്തിലെത്തി. വനമദ്ധ്യത്തിലൂടെ ചെറിയൊരു ട്രെക്കിംഗ് നടത്തി. കുറച്ച് കിളികളെ കണ്ട്, അതിലേറെ പ്രകൃതിയെ തൊട്ടറിഞ്ഞ്, ഞങ്ങൾ കായിക വിനോദങ്ങളിലേക്ക് തിരിഞ്ഞു. മഞ്ഞക്കിളികളും, പച്ചപ്പനന്തത്തകളും വിഹരിച്ചൊരു മൈതാനത്തായിരുന്നു കായിക വിനോദങ്ങൾ ഒരുക്കിയിരുന്നത്. ചെറുപ്പക്കാരായ ഞങ്ങൾ അതെല്ലാം അറിഞ്ഞാസ്വദിച്ചു.

വിജയൻ നാട്ടിലേക്ക് യാത്രയായി. ഒരാഴ്ചക്കപ്പുറം അപ്പുണ്ണിയേട്ടനും. സതീശനും ലീവിൽ നാട്ടിലേക്ക് പോകുന്നു.

അപ്പോൾ അങ്ങകലെ കൊണ്ടോട്ടിക്കടുത്തുള്ള അരീക്കോട്ടു നിന്നും മറ്റൊരു പുതുമുഖം ബോംബെക്ക് വണ്ടി കയറാനുള്ള തയ്യാറെടുപ്പിലായിരുന്നു. രാജമന്ദിരം കുട്ടേട്ടനോട് രമേശേട്ടൻ സംസാരിച്ച് ശരിയാക്കിയെന്ന് പറഞ്ഞ ജോലിക്കായി പൂനയിലെക്ക്. അതിനു മുമ്പുള്ള ഇടത്താവളമാണ് ബോംബെ. ബോംബെയിൽ വന്ന് കുട്ടേട്ടനെ കണ്ടിട്ടു വേണം പൂനക്ക് പോവാൻ.

മുരളീ മോഹൻ നാട്ടിൽ നിന്നുമെത്തി. വിനയന്റെ അമ്മാവൻ ഗൾഫിൽ വെച്ച് മരിച്ചതു കാരണം അവനും നാട്ടിലേക്ക് തിരിച്ചു. അതു കൊണ്ടു തന്നെ തല്ക്കാലം റൂമിൽ ഒരാളെക്കൂടി ഉൾക്കൊള്ളാൻ പ്രശ്നമില്ല. പിന്നെ, പൂനെക്കു പോവാൻ തയ്യാറായി വന്ന മുരളി മോഹനനെ സംബന്ധിച്ചിടത്തോളം ഇതൊരു ഇടത്താവളമാണല്ലോ.

നാട്ടിൽ നിന്നും അമ്മിണി ഓപ്പോളുടെ കത്ത്. ബോംബെക്ക് പോന്നാലോ എന്നാലോചിച്ചിരുന്ന രാമചന്ദ്രന് നാട്ടിൽ തന്നെ ജോലി കിട്ടി. ലൂപിനിൽ മെഡിക്കൽ റെപ് ആയിട്ട്. കോഴിക്കോട് ലോഡ്ജിൽ താമസം. മകരക്കൊയ്ത്ത് കഴിഞ്ഞുവത്രെ. വിള മോശമില്ല. കുണ്ടോളിക്കടവിലെ കോൾപ്പാടത്ത് ആദ്യ വിള കന്നിയിൽ നടീലും, രണ്ടാം വിള മകരക്കൊയ്ത്തിനു ശേഷം വിതയുമാണ്. തൃപ്രയാറുണ്ടായിരുന്ന 7 വർഷം നോക്കി നടത്തിയ നെൽകൃഷി ഇപ്പോൾ നടത്തുന്നത് കരുണാകര വല്യച്ഛൻ.

നാട്ടിലുണ്ടായിരുന്ന കാലം.. വിത തിന്നാൻ വരുന്ന രാക്കിളികളെ ഓടിക്കാൻ പാട്ട കൊട്ടി പാടത്ത് കഴിഞ്ഞ രാവുകൾ മനസ്സിലേക്കോടിയെത്തി. രാത്രിയിലെ മകരമഞ്ഞിന്റെ തണുപ്പകറ്റാൻ ചപ്പിലകത്തിച്ച് തീകാഞ്ഞിരിക്കും. ഉണർന്നിരുന്ന ആ രാത്രികളിലും സ്വപ്നം കാണാറുണ്ടായിരുന്നു. അന്നു കൊട്ടിയ പാട്ടയുടെ ശബ്ദം, ആ മന്ത്രധ്വനി, ദേശാടകരായ രാക്കിളികളുടെ കാതുകളിൽ നിന്നും മാഞ്ഞിരിക്കാം. പക്ഷെ ദേശാടകനായി മാറിയ ഈ വഴിപോക്കന്റെ കാതിലിന്നും അവ ഇരമ്പൽ കൊള്ളുന്നുണ്ട്.

മുരളീ മോഹനനെയും കൊണ്ട് കുട്ടേട്ടനെ കണ്ടു. പൂനയിൽ സംസാരിച്ച് ശരിയാക്കാമെന്ന് പറയുന്നു. പ്രീ ഡിഗ്രിക്കു ശേഷം സിവിൽ ഡ്രാഫ്ട്സ്മാൻ കോഴ്സ് കഴിഞ്ഞെത്തിയ മുരളിക്ക് അവിടെ ശരിയാക്കാമെന്ന് പറയുന്നത് സൂപ്പർവൈസർ ജോലി.

അന്നൊരു രാത്രിയിൽ, സ്വപ്നങ്ങളിൽ ഒരു മാലാഖ അയാളുടെ അരികിലേക്കിറങ്ങി വന്നു. സ്ത്രീ സൗന്ദര്യത്തിന്റെ മൂർത്തിമത് രൂപം. കുളികഴിഞ്ഞീറൻ ചുറ്റിയ ശരീരം. അവളുടെ ഛായ അവ്യക്തമായിരുന്നു. ആരുടെയെല്ലാമോ ഛായകൾ സമഞ്ജസിച്ചോരു സുന്ദരീ ശില്പ്പം. ആ ഛായകളെ ഇഴപിരിക്കാനുള്ള അയാളുടെ ശ്രമം വൃഥാവിലായി. ഇപ്പോളാ സൗന്ദര്യധാമം അയാളെ നോക്കി പുഞ്ചിരിച്ചു. നടന്നു നീങ്ങിയ അവളുടെ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്ന അഭിനിവേശം അയാളെ അവളിലേക്കാകർഷിച്ചു. ആ ഉടലിന്റെ ധാരാളിത്തത്തിൽ, ഒരു നിമിഷം ഭോഗതൃഷ്ണ അയാളെ വേട്ടയാടി. ഉടലോടുടൽ ചേരാൻ വെമ്പി. അനിവാര്യമായൊരു വേഴ്ചയിലേക്കയാളുടെ ശരീരം നീങ്ങാൻ കൊതിക്കവെ, പൊടുന്നനെ അയാളുടെ മനം പശ്ചാത്താപഭാരം കൊണ്ട് മൂടി. പവിത്രമായ ഇണ ചേരലിനെ ഇത്രയും ലാഘവത്തോടെ ദർശിച്ചതിന് മാപ്പു ചോദിച്ചു. ഈശ്വര.. ഇത്തരം കൗമാര ചാപല്യങ്ങളിൽ നിന്നെന്നെ രക്ഷിക്കേണമേ.

അതെ, ആണുങ്ങൾ സ്വതവേ സ്വാർത്ഥരാണ്. തന്നിലെ കാമാവേശത്തെ തീർക്കാൻ മാത്രമായൊരു പെൺകൊടിയെ അയാൾ ഉപയോഗിക്കും. അവളെ ഇണക്കി, ഇണയാക്കുവാൻ വയ്യ. ഭോഗതൃഷ്ണയുടെ മൂർഛയിൽ അവൻ സൗന്ദര്യ ബോധം മറക്കുന്നു, സ്ത്രീ സങ്കല്പ്പങ്ങൾ മറക്കുന്നു. ആ നിമിഷത്തിന്റെ പ്രാപ്തി കഴിഞ്ഞാൽ പിന്നെ അവൾ വെറുമൊരു പാഴ്വസ്തു.

ഞെട്ടിയുണർന്ന അയാൾക്ക് അത്തരമൊരു തെറ്റു ചെയ്യാത്തതിന് ആരോടു നന്ദി പറയേണ്ടതെന്നറിയില്ലായിരുന്നു. ഒരു പക്ഷെ, അന്നേ വരെ അയാളുടെ മനസ്സിലേക്ക് കടന്നു വന്ന ഓരോരുത്തരോടും അയാൾ മനസു കൊണ്ട് നന്ദി പറഞ്ഞു..

Friday, July 5, 2019

മുംബൈ ബാച്ചിലർ ജീവിതം – Part 12

പത്തായപ്പുരയിലെ അപ്പുണ്ണിയേട്ടൻ തിരിച്ച് ബോംബെയിൽ എത്തിയിരിക്കുന്നു. താമസിക്കാനൊരിടം ശരിയാവുന്നതു വരെ താമസം എന്റെ കൂടെ.

സുഹൃത്ത് വിജയനും വീണ്ടും ബോംബെയിലെത്തിയിരിക്കുന്നു. അക്കാലത്തെ എതൊരു മലയാളിയെയും പോലെ ഗൾഫ് സ്വപനവുമായി.

ഞാനാകട്ടെ അത്തരമൊരു സ്വപ്നത്തിന് വശംവദനായിട്ടില്ല. ഒരു ഏജൻസി വഴി തന്റെ ഭാഗ്യപരീക്ഷണത്തിന് തയ്യാറായി വന്നിരിക്കുകയാണ്. പക്ഷെ അവരുടെ ഏജൻസി ചാർജ്ജ് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. ഒടുവിൽ ബോംബെ കണ്ട് നടന്നു. ഇനി ബോംബെയിൽ ഒരു ജോലി സംഘടിപ്പിച്ചാലോ എന്ന ചിന്തയിൽ കുറെ അപ്പ്ളിക്കേഷനുകൾ അയച്ചു. നാട്ടിൽ നാലുകെട്ടിൽ ഭാഗം അടുത്തിരിക്കുകയാണ്, അത് കൊണ്ട് മൂപ്പർക്ക് പോകാതെ തരമില്ല.

1988 ഡിസംബർ 21നു ആനന്ദ് റെക്കോർഡിംഗിലേക്ക് വന്നൊരു കമ്പി എന്നെ ഞെട്ടിച്ചു. രാഘവമ്മാവന്റെ അകാല നിര്യാണ വാർത്ത. സ്ഥിരീകരണത്തിനും കൂടുതൽ വിവരങ്ങൾക്കുമായി നാട്ടിലേക്ക് ട്രങ്കിനു ശ്രമിച്ചെന്നാലും കിട്ടിയില്ല. നാട്ടിലേക്ക് പോകാൻ ട്രെയിനിൽ ടിക്കറ്റില്ല. ഒടുവിൽ ബസിനു പോവാൻ തീരുമാനിച്ചു.

അച്ഛന്റെ മരണം ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. 1976 മാർച്ചിലെ ആദ്യ വെള്ളിയാഴ്ച വൈകുന്നേരം ആശാരി വള്ളി എന്നെ ജീവിതത്തിൽ ആദ്യമായി ഞെട്ടിച്ചു. അച്ഛൻ വീണ്ടും മരത്തിൽ നിന്നും വീണെന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലാണെന്നുമായിരുന്നു ആ വാർത്ത. ആറാം തിയതി, ഞായറാഴ്ച രാവിലെ അമ്മ മെഡിക്കൽ കോളേജിൽ നിന്നും തനിയെ എത്തി. “എല്ലാം കഴിഞ്ഞു അമ്മേ” എന്ന് മുത്തശ്ശിയോട് പറഞ്ഞ് വിങ്ങിപ്പൊട്ടിയ അമ്മയോടൊപ്പം എന്തു ചെയ്യണം, പറയണം എന്നറിയാതെ ഞാൻ തരിച്ചിരുന്നു. ഒപ്പം അനുജൻ ശശിയും ആറു വയസ്സുകാരി ശോഭയും എന്തു സംഭവിച്ചുവെന്നറിയാതെ അന്തം വിട്ടിരുന്നു തേങ്ങി. അന്നത്തെ വളരാത്ത മനസ്സിന് കാര്യങ്ങളുടെ ഗൗരവം അറിയില്ലായിരുന്നു. ചുമതലകളെക്കുറിച്ചുള്ള ബോധമില്ലായ്മ ഭാഗ്യമായി. വൈകുന്നേരം വട്ടംകുളം ശ്രീധരേട്ടനും കുഞ്ഞനിയേട്ടനും ചന്ദ്രാലയം ഉണ്ണിയേട്ടനും പിന്നെ പേരറിയാത്ത പലരും ചേർന്ന് കൊണ്ടുവന്ന അച്ഛന്റെ ചേതനയറ്റ ശരീരം കണ്ടപ്പോഴായിരുന്നു പൊട്ടിക്കരഞ്ഞതും നഷ്ടബോധം മനസ്സിനെ മഥിച്ചതും. വെള്ളിയാഴ്ച രാവിലെ സ്കൂളിലേക്ക് പുറപ്പെട്ട എന്നെ പിറകിൽ നിന്നും വിളിച്ച് ആടിനുള്ള കടലപ്പിണ്ണാക്ക് വാങ്ങുവാനുള്ള സഞ്ചിയും പൈസയും ഏല്പ്പിച്ചപ്പോൾ അതൊരു അവസാന കൂടിക്കാഴ്ചയാവുമെന്നോ, ചുമതലകളുടെ ഭാരമുള്ള വലിയൊരു സഞ്ചിയാണ് അന്ന് അച്ഛൻ എന്നെ ഏല്പ്പിച്ചതെന്നോ അറിയില്ലായിരുന്നു. ആ സായാഹ്നത്തിൽ അച്ഛൻ യാത്രയായി. പടിഞ്ഞാറെത്തൊടിയിലെ പേരച്ചുവട്ടിൽ അച്ഛന് അന്ത്യവിശ്രമമൊരുക്കി.

അച്ഛ്നറ്റെ മരണ ശേഷം എന്ന കൈപിടിച്ച് തൃപ്രയാറെത്തിച്ചത് അമ്മിണിയോപ്പോളും രാഘവമാവനുമാണ്. ഈ മരണം മറ്റൊരു വഴിത്തിരിവായിത്തീരുമോ? അറിയില്ലായിരുന്നു. ദു:ഖത്തിൽ പങ്കുചേരാൻ, സാന്ത്വനിപ്പിക്കാൻ വാക്കുകളില്ല. മനസ്സുകൊണ്ട് സമസ്താപരാധങ്ങൾക്കും മാപ്പു ചോദിക്കാനായി നാട്ടിലേക്ക് യാത്രയായി.

നാട്ടിലെത്തിയതും പിണ്ഡത്തിനുള്ള ശ്രമങ്ങളിൽ വ്യാപൃതനായി. നാട്ടിലെ ക്ഷണമായിരുന്നു എന്റെ ചുമതല. വലപ്പാട് മുതൽ ചേർക്കര വരെയുള്ള ഭവനങ്ങളിൽ സൈക്കിളിൽ പോയി ക്ഷണം നടത്തി. കോളേജ് പഠനകാലം തിരിച്ചെത്തിയ പോലെ. തൃപ്രയാറിൽ കഴിഞ്ഞ എഴു വർഷങ്ങളിൽ 5 വർഷവും എസ് എൻ നാട്ടികയിലേക്ക് സൈക്കിളിൽ പോയിരുന്ന കാലം കണ്മുമ്പിലെന്ന പോലെ തെളിഞ്ഞു. ക്രിക്കറ്റ് ലഹരിയിൽ കളിച്ച് വളർന്ന കോളേജ് ഗ്രൗണ്ടിനെ വലം വെച്ച് ചേർക്കരക്കു പോയപ്പോൾ, സക്കീറും, പ്രദീപും, ഗിരീശനും, സ്വാമിയും ചേർന്ന് വീണ്ടും ആ മൈതാനത്തേക്ക് എന്നെ കൈപിടിച്ചു കൊണ്ടു പോയി.

പിറ്റേന്ന് തിരിച്ച് ബോംബെക്കുള്ള ടിക്കറ്റിനായി ഗുരുവായൂരെത്തി. അവിടെ കിട്ടാഞ്ഞ്, തൃശൂരും കടന്ന് പാലക്കാട്ടേക്ക് തിരിച്ചു. പോകും വഴി തൃശൂർ റൌണ്ടിലെ കറന്റ് ബുക്സിൽ കയറി ഞാനൊരു പുസ്തകം വാങ്ങി. വളരെക്കാലമായി വാങ്ങാൻ കൊതിച്ച പുസ്തകം, ‘ഖസാക്കിന്റെ ഇതിഹാസം’. ‘ഇതിഹാസത്തിന്റെ ഇതിഹാസം’ മാതൃഭൂമിയിൽ വന്നത് വായിച്ച് രോമാഞ്ചം കൊണ്ട് നടന്നിരുന്ന നാളുകൾ. അന്നുമുതൽ മനസ്സിലുള്ള ആഗ്രഹമായിരുന്നു മൂലകൃതി വായിക്കുകയെന്നത്.

തൃശൂരു നിന്നും ബസ് പാലക്കാട്ടെത്തിയതു മാത്രമാണ് ഞാനറിഞ്ഞത്. അവിടെനിന്ന് പെരിന്തല്മണ്ണയെത്തിയതും. അതിനിടയിൽ ആദ്യ വായന കഴിഞ്ഞിരുന്നു. പിന്നീടങ്ങോട്ട് എത്ര തവണ ഖസാക്കിൽ കയറിയിറങ്ങിയെന്നതിന് കണക്കുകളില്ല. ഒരോ വായനയും പുതിയ അർത്ഥ തലങ്ങൾ, കാഴ്ചകൾ സമ്മാനിച്ചു.

കണ്ണനിവാസിലെത്തിയ അന്ന് വൈകുന്നേരം പത്തായപ്പുര രമേശേട്ടൻ ഒരാളെ ബോംബെക്ക് കൊണ്ടു പോകുന്ന കാര്യം ആവതരിപ്പിച്ചു. വയ്യെന്ന് പറഞ്ഞില്ല.

1989 പിറന്നത് രാഘവമ്മാവന്റെ പിണ്ഡദിവസം. കലവറയായിരുന്നു എന്റെ ചുമതല. പണികളെല്ലാം തീർന്ന് വൈകീട്ട് ഗിരീശനുമൊപ്പം തൃപ്രയാർ സെന്ററിൽ പോയിരുന്ന് ഗതകാല സ്മരണകൾ അയവിറക്കി ഒരോ പൈനാപ്പിളുമടിച്ച് പിരിഞ്ഞു.

പിറ്റേന്ന്, ബന്ദ് ദിവസം. ഗിരീശൻ തൃശൂരിലെത്തിച്ചു. ഉൽസവപ്പിറ്റേന്ന് കണ്ടു. തിരിച്ച് കണ്ണനിവാസിലെത്തിയ എന്നെ കാത്ത് രമേശേട്ടനും സരളോപ്പോളുടെ ജേഷ്ഠന്റെ മകൻ മുരളീ മോഹനനും കാത്തിരിക്കുന്നുണ്ടായിരുന്നു. രമേശേട്ടൻ തന്റെ ബോംബെ അനുഭവങ്ങളെക്കുറിച്ച് വാചാലനായി. മുരളീ മോഹനനെ പരിചയപ്പെട്ടു. എല്പ്പിച്ച കാര്യം ഏറ്റു.

പത്തായപ്പുരയിലും ഭാഗത്തിന്റെ തിരക്കാണ്. കാര്യങ്ങൾ ഏതാണ്ട് തീരുമാനമായിരിക്കുന്നു. വീടും പറമ്പും ഭാരതിയോപ്പോൾക്ക്, പള്ള്യാൽ രമേശേട്ടന്.. എന്നിങ്ങനെ. കുട്ട്യമ്മായി വിശദമായി എല്ലാം പറഞ്ഞു. അപ്പുണ്ണിയേട്ടനോട് തിരിച്ച് നാട്ടിലേക്ക് വരുവാൻ പറയുന്നു.

വീണ്ടും ബോംബെക്ക് യാത്രയാവുന്നു. മുത്തശ്ശിക്ക് വയസ്സിനേക്കാളേറെ വയ്യാതായിരിക്കുന്നു. കൈ വിറയൽ കൂടിയിരിക്കുന്നു. ഗുരുവായൂർ തൊഴലും എവിടേക്കും യാത്രയില്ലാതായിട്ടും ഒന്നു രണ്ട് കൊല്ലമായി. മുത്തശ്ശിയുടെ അനുഗ്രഹം വാങ്ങി. ഇക്കുറി യാത്രയാക്കുവാൻ അയൽ പക്കക്കാരെല്ലാരും എത്തിയിട്ടുണ്ട്. രാജമന്ദിരം നാരായണ ഷാരടി, മാലിനി ഓപ്പോൾ തുടങ്ങിയവരും. സ്ഥിരം യാത്രയാക്കാറുള്ള വിജയൻ ഇക്കുറി ബോംബെയിൽ. അതു കാരണം ശ്രീകുട്ടൻ ആ സ്ഥാനം ഏറ്റെടുത്തു.

പാലക്കാട് നിന്നും കൃഷ്ണരാജപുരം വഴി പോകുന്ന നേത്രാവതിയിൽ ആദ്യ യാത്ര. പാലക്കാടന്മാരുടെ കൂടെ, ഖസാക്കിന്റെ ഇതിഹാസത്തിലെക്ക് പതുക്കെ കാലെടുത്തു വെച്ച്, പിന്നീട് ആഴങ്ങളിലേക്ക്.. ആഴപ്പരപ്പിലേക്ക് മുങ്ങാംകുഴിയിട്ട് യാത്രയായി.. ബോംബെയുടെ ഓളപ്പരപ്പിലേക്ക് ഉയർന്ന് പൊങ്ങുവാനായി.

മുംബൈ ബാച്ചിലർ ജീവിതം – Part 11


ആൾക്കൂട്ടവും ഒറ്റപ്പെടലും ഇഷ്ടപ്പെടുന്ന ഞാൻ വീണ്ടും ആൾക്കൂട്ടത്തിന്റെ നഗരത്തിലേക്ക് നാലാം തവണയും യാത്രയാവുന്നു. സെപ്തംബറിലെ ചാറ്റൽ മഴയുടെ താളത്തെ മറികടന്ന് തീവണ്ടി സ്വന്തം താളക്കുതിപ്പിൽ വാളയാർ ചുരം താണ്ടി കുതിച്ചു. ആൾക്കൂട്ടത്തിലും ഒറ്റപ്പെടാൻ കഴിഞ്ഞാൽ പിന്നെ നിങ്ങൾക്ക് മനോരാജ്യത്തിലേക്ക് പ്രവേശിക്കാം. അവിടെ നിങ്ങളാണ് അധിപൻ. രമ്യഹർമ്മ്യത്തിൽ നിങ്ങൾക്കിഷ്ടമുള്ള റാണിയുമായി വിനോദങ്ങളിലേർപ്പെടാം…

അതൊക്കെ തട്ടിത്തെറിപ്പിച്ച് ആന്ധയിലെ ബുദ്ധിയില്ലാത്ത ജനത തീവണ്ടി തടഞ്ഞ് എന്റെ സാമ്രാജ്യത്തിൽ അധിനിവേശം നടത്തി. ശേഷം, ഇതൊക്കെ സഹിക്കാൻ വിധിക്കപ്പെട്ട സാധാരണ പൗരനായി വൈകും വരെ ഗുണ്ടക്കലിൽ വെയിൽ കാഞ്ഞു കിടന്നു.

ഏഴുമണിക്കൂർ വൈകി ദാദറിലിറങ്ങി ഒറ്റക്ക് പെട്ടിയും ചുമന്ന് റൂമിലേത്തി.

ദീപാവലി. ആനന്ദ് റെക്കൊർഡിംഗിന്റെ ചരിത്രത്തിലാദ്യമായി ദേവ് സാബ് ബോണസ് പ്രഖ്യാപിച്ചു. എന്റെ ജീവിതത്തിലേയും ആദ്യ ബോണസ്. കേന്ദ്ര ഗവണ്മെന്റ് ഒരു വ്യവസായം പോലുമായി പ്രഖ്യാപിക്കാത്ത സിനിമാ വ്യവസായത്തിൽ ബോണസ് പോയിട്ട്, അന്ന് ശമ്പള വ്യവസ്ഥകൾ പോലുമില്ല. അതു കൊണ്ടു തന്നെ സിനിമാ മേഖലയിൽ അധിക കാലം തുടരേണ്ടെന്ന് തൃപ്രയാറിലെ രാഘവമ്മാവൻ ഉപദേശിച്ചു. സിനിമാ മേഖലയിലെ സാങ്കേതികവിദഗ്ധർ പൊതുവെ കരാറു പണിക്കാരാണ്. സിനിമയുണ്ടെങ്കിൽ ശമ്പളമുണ്ട്. പണിയെടുക്കുന്നത് എത്ര വലിയ പ്രൊഡക്ഷൻ ഹൗസിലാണെങ്കിലും, നിങ്ങൾ എത്ര വലിയ വിദഗ്ധനും പ്രസിദ്ധനുമാണെങ്കിലും, ഒരു സിനിമ കഴിഞ്ഞാൽ, അടുത്ത ചിത്രത്തിൽ പണിയുണ്ടാവുമെന്നതിന് ഒരുറപ്പുമില്ല. അതു നോക്കുമ്പോൾ ഓഫീസ് ജീവനക്കാരുടെ നില മെച്ചമാണെന്ന് പറയാം. പിന്നെ ഞാൻ ഇപ്പോൾ ജോലി ചെയ്യുന്ന ആനന്ദ് റെക്കോർഡിംഗ് സ്റ്റുഡിയോ ഫാക്ടറി നിയമങ്ങൾ പാലിക്കപ്പെടാൻ ബാദ്ധ്യതയുള്ള സ്ഥാപനവും. അതിന്റെ തുടക്കമായിരുന്നു അക്കൊല്ലത്തെ ബോണസ്.

ഒരു സിനിമാക്കാരന്റെ കൂടെയാണ് ജോലി എന്ന് പറയുന്നത് വിവാഹക്കമ്പോളത്തിൽ തിരിഞ്ഞു കടിക്കുന്ന കാലം. പപ്പനാവൻറെ പത്തു ചക്രം വാങ്ങിക്കുന്നവർക്കാണ് കമ്പോളത്തിൽ വില. പിന്നെ വൻ കിട കമ്പനികളിലെ ജോലിക്കാർക്കും. അന്നു കാലത്ത് സിനിമാ മേഖലയിലുള്ളവർക്ക് പെണ്ണു കിട്ടാനുള്ള വിഷമം എന്നെയും അലട്ടി.

കഴിയുന്നതും വേഗം പ്രോവിഡണ്ട് ഫണ്ട്, ഗ്രാറ്റുവിറ്റി തുടങ്ങിയ വ്യവസ്ഥയും വെള്ളിയാഴ്ചയുമുള്ള ഒരു സംഘടിത മേഖലയിലേക്ക് ജോലി മാറണം. പക്ഷെ, കാര്യങ്ങൾ പറയുമ്പോലെ എളുപ്പമല്ലല്ലൊ.. ആകെയുള്ള അനുഭവജ്ഞാനം സിനിമാ വ്യവസായത്തിൽ നിന്നു മാത്രം. അതു കൊണ്ട് നല്ല അവസരങ്ങൾക്കായി ശ്രമം തുടരാൻ കാത്തിരുന്നു.

വൈകുന്നേരത്തെ പാർട്ട് ടൈം ജോലിയും അധികവരുമാനവുമാണ് മറ്റു സമപ്രായക്കാരേക്കാൾ എനിക്കുള്ള പ്ലസ് പോയന്റ്. വൈകുന്നേരത്തെ രണ്ടുമണിക്കൂർ പണിക്ക് എന്റെ ദിവസശമ്പളത്തിന്റെ പകുതിയോളം പ്രതിഫലമായി വാങ്ങുന്നുണ്ട്.

അന്നൊരു ദിവസം വൈകീട്ട് 5 1/2ക്ക് പാലി ഹില്ലിലെ ഓഫീസിൽ നിന്നും ജുഹുഹുവിലേ പാർട്ട് ടൈം ജോലിക്കായി ഞാൻ ബാന്ദ്ര ലിങ്കിംഗ് റോഡിലെ ബസ് സ്റ്റോപ്പിലെത്തി. ജുഹുവിലെ ലിഡോ സിനിമക്കു സമീപമാണ് ഞാൻ പാർട്ട് ടൈം ജോലി ചെയ്യുന്ന സൌണ്ട് ട്രാസ്ഫർ റൂം. അവർക്ക്, സിനിമക്കു വേണ്ടുന്ന ലൈറ്റുകൾ വാടകക്ക് കൊടുക്കുന്ന ബിസിനസുമുണ്ട്. ബാന്ദ്രയിൽ നിന്നും അവിടേക്ക് നേരിട്ട് പോകാനുള്ള എക മാർഗ്ഗം ബെസ്റ്റ് ബസ് നമ്പർ 255 പിടിക്കുകയാണ്. എന്നത്തെയും പോലെ അന്നും ഞാൻ പൊതുവെ തിരക്കുള്ള 255ൽ കയറി. ഉച്ചഭക്ഷ്ണപ്പാത്രം വെക്കാൻ പാകത്തിലുള്ള ഒരു ബാഗ് എന്റെ തോളിലുണ്ട്. അതിൽ യാത്രാ വേളകളിൽ വായിക്കാനായി ഒരു പുസ്തകവും എപ്പോഴുമുണ്ടാവും. കൂടാതെ വശത്തുള്ള കള്ളിയിൽ മണിപേഴ്സും, റെയിൽവെ പാസും. അന്ന് ബാഗ്-നുള്ളിലുണ്ടായിരുന്ന പുസ്തകം, വായിച്ച് മുക്കാൽ ഭാഗമെത്തിയ ആൾക്കൂട്ടമായിരുന്നു. ടിക്കറ്റെടുത്ത്, ആൾക്കൂട്ടത്തിനിടയിൽ തിക്കിത്തിരക്കി സ്വല്പം പുറകോട്ട് മാറി സീറ്റിൽ ചാരി നിന്ന് ഞാൻ വയിക്കാനൊരിടം കണ്ടെത്തി. ആ ആൾക്കൂട്ടത്തിനിടയിലും ലളിതയുടെയും സുനിലിന്റേയും സ്നേഹം അയാളെ വേറൊരു ലോകത്തെത്തിച്ചു.

പക്ഷെ കിഷോർ അവിടെ വേറോരു ജോലിയിലായിരുന്നു. അവൻ തന്റെ ജോലിയിലെ ആദ്യ ദിനം സാർത്ഥകമാക്കാനുള്ള തത്രപ്പാടിലായിരുന്നു. അവന്റെ കയ്യിലുള്ള പ്ലാസ്റ്റിക് പൊളിത്തീൻ ബാഗ് തൊട്ടുമുമ്പിലുള്ളയാളുടെ ബാഗിന്റെ മുകളിൽ വെച്ച് പതുക്കെ ബാഗിന്റെ സിപ് ശബ്ദ്ദമില്ലാതെ നീക്കി അയാളുടെ പഴ്സ് തന്റെ കയ്യിലുള്ള പൊളിത്തീൻ ബാഗിനുള്ളിലെക്ക് മാറ്റി. സുനിലിന്റെയും ലളിതയുടെയും കഥകളിളിലുടക്കിയ ചെറുപ്പക്കാരൻ പക്ഷെ തന്റെ ബാഗിന്റെ സിപ് അഴിയുന്ന ശബ്ദം ഒരു സിനിമാ സൗണ്ട് പൈലറ്റ് ട്രാക്കിലെന്ന വണ്ണം കേട്ടതും തന്റെ ബാഗിന്റെ മുകളിലുള്ള കിഷോറിന്റെ പൊളിത്തീൻ ബാഗ് പിടിച്ചു വാങ്ങിയതും ഒരുമിച്ചായിരുന്നു. അതോടെ കിഷോറിന്റെ പോളിത്തീൻ കവറിലെ പഴ്സ് താഴെ വീണു. ഇതു കണ്ടു പിന്നിൽ നിന്നൊരു മൂന്നാമൻ ആ പഴ്സ് എടുത്ത് ചെറുപ്പക്കാരനു നൽകി. പഴ്സിനുള്ളിലെ പണം നഷ്ടപ്പെട്ടിട്ടുണ്ടൊ എന്ന് എണ്ണി നോക്കാൻ പറഞ്ഞു. എണ്ണി നോക്കിയ അയാൾ ആ മൂന്നാമനോട് നന്ദിയും പറഞ്ഞു.

മൂന്നാമൻ ചെറുപ്പക്കാരന് ഇത്തരം തിരക്കുള്ള ബസിൽ പഴ്സ് സൂക്ഷിക്കണമെന്നും അത് പാന്റിന്റെ പിൻ പോക്കറ്റിലാണ് ഏറ്റവും സുരക്ഷിതമായിരിക്കയെന്നും ക്ലാസ് എടുത്തു. അയാൾ മറ്റൊരു പാഠം കൂടി പഠിക്കയായിരുന്നു.

ഇപ്പോൾ ചെറുപ്പക്കാരൻ കഥകളിൽ നിന്നും യാഥാർത്ഥ്യത്തിലേക്ക് തിരിച്ചെത്തി. “ആൾക്കൂട്ടം” തിരിച്ച് ബാഗിലേക്ക് വെക്കപ്പെട്ടു. അയാൾക്കു മുമ്പിൽ രണ്ട് പോക്കറ്റടിക്കാർ തങ്ങളുടെ ശ്രമം വിഫലമായിയെന്ന് കണ്ണുകൾ കൊണ്ട് പറയാതെ പറഞ്ഞു. അയാളെ അകാരണമായൊരു ഭയം ഗ്രസിച്ചു. സാന്താക്രൂസ് പോലീസ് സ്റ്റേഷനപ്പുറം, ലിഡോ സിനിമാ സ്റ്റോപ്പിൽ അയാൾ അവരിൽ നിന്നും രക്ഷപ്പെട്ടിറങ്ങി, തന്റെ പാർട്ട് ടൈം ഓഫീസിലേക്ക് ധൃതി പിടിച്ചു നടന്നു...

മുംബൈ ബാച്ചിലർ ജീവിതം – Part 10

ജീവിതം കാൽ നൂറ്റാണ്ട് പിന്നിട്ടു. ആരുമത്ര ഓർക്കാത്തൊരു സംഭവമായി എവർക്കും ഒരോ മിഠായി നല്കി എന്റെ രജതജൂബിലി കൊണ്ടാടപ്പെട്ടു.

കാഞ്ചൂർമാർഗ്ഗിലെ താമസത്തിന് സതീശന്റെ വരവോടെ ഒരു ചിട്ട കൈവന്നു. ഭക്ഷണമുണ്ടാക്കുന്നതിൽ സതീശന്റെ കൈപ്പുണ്യം ഒന്ന് വേറെയാണ്. ഞായറാഴ്ചകളിൽ ഭൂരിപക്ഷത്തിന്റെ ആവശ്യപ്രകാരം കോഴിയും മീനും വെച്ചു. പൊതുവെ മീൻ ഇഷ്ടമല്ലാത്ത എന്റെ ആവശ്യം കണക്കിലെടുത്ത് മിക്കവാറും കോഴിക്കറിയാണ് ഉണ്ടാക്കിയിരുന്നത്. രാവിലെ വിക്രോളിയിൽ പോയി കോഴിവാങ്ങി വരും. റൂമിലെ പൊതു കണക്കു പുസ്തകത്തിൽ അഞ്ചുപേരും ചിലവാക്കുന്ന തുകകൾ കൃത്യമായി എഴുതി വെക്കപ്പെട്ടു. അവ മാസം തോറും കൂട്ടിക്കിഴിച്ച്, ഹരിച്ച് ഒരോരുത്തർക്കും വീതിക്കപ്പെട്ടു.

ശനിയാഴ്ചകളിൽ രാത്രി ശീട്ടുകളി ശീലമായി. ശീട്ടുകളിലെ പുള്ളി പോലും അറിയാത്ത ഞാനും സതീശനും ഒഴികെയുള്ളവർ രാത്രി വൈകും വരെ ഉറക്കമൊഴിച്ചിരുന്ന് 56 കളിച്ചു. ലൈറ്റിട്ടിരുന്ന റൂമിൽ ഉറക്കം വരാനായി ഞാൻ വായനയെ കൂട്ടു പിടിച്ചു. വല്ലപ്പോഴും ബീയർ ഞങ്ങളുടെ ആഘോഷങ്ങളിൽ പങ്കു ചേർന്നു. അതിനപ്പുറം ബച്ചിലർ റൂമിന്റെ താന്തോത്തിങ്ങളിലേക്ക് ഞങ്ങൾക്ക്താഴാനായില്ല. അയൽപക്കകാരിൽ നിന്നും പൊതുവെ നല്ലകുട്ടികളെന്ന പേര് നേടാൻ ഞങ്ങൾക്കായി. ദീപാവലി തുടങ്ങിയ വിശേഷാവസരങ്ങളിൽ ഞങ്ങൾക്കായി അയൽ പക്കക്കാർ പകർച്ച തന്നു.

ആസ്ബസ്റ്റോസ് റൂമിലെ താമസം ചൂടുകാലത്ത് അസഹ്യമാവും. പകൽ വീട്ടിലിരിക്കാൻ പറ്റാത്തപ്പോൾ ഞായറാഴ്ചകളിൽ ഞങ്ങളോരോരുത്തരും ബന്ധുഗൃഹങ്ങളിലേക്ക് വിരുന്നു പോകും. ഇടക്ക് ഒന്നിച്ച് കറങ്ങാൻ പോവും. വർഷക്കാലത്ത് തിരിമുറിയാതെ മഴപെയ്യുമ്പോൾ മുകളിലെ ആസ്റ്റ്ബസ്റ്റോസ് വെള്ളം കുടിച്ച് തുള്ളികൾ താഴോട്ട് ഇറ്റിറ്റ് വീഴ്ത്തും. നിർത്താതെ പെയ്ത്ത് തുടർന്നാൽ റൂമിൽ അടിയിൽ നിന്നും ഉറവ പൊങ്ങിത്തുടങ്ങും. വെള്ളം പുറത്തേക്ക് കോരിക്കളഞ്ഞ്, ഉള്ളതെല്ലാം കട്ടിലിന്റെ മുകളിൽ കയറ്റി വെച്ച് വെള്ളം താഴാൻ പ്രാർത്ഥനയുമായി ഇരിക്കും.

ആനന്ദ് റെക്കോർഡിംഗിൽ നന്ദു സ്റ്റുഡിയോ മാനേജരായി ജോലിയിൽ പ്രവേശിച്ചു. ദയാവാനും, ധർമ്മയുദ്ധവും ,ഗംഗ ജമുന സരസ്വതിയും, ഹത്യയും, കസമും, ഖയാമത് സെ ഖയാമത് തകും തുടങ്ങി അനേകം ഹിന്ദി സിനിമകൾ ആനന്ദിലെ ശബ്ദ വ്യതിയാനങ്ങളുൾക്കൊണ്ട് പുറത്തിറങ്ങി.

അമിതാഭ് ബച്ചനെയും, ഗോവിന്ദയെയും, അനിൽ കപൂറിനെയും, ആമിർ ഖാനെയും അടുത്തു കണ്ടു.

വീണ്ടുമൊരു ഓണക്കാലം വരവായി. അക്കൊല്ലവും നാട്ടിലേക്ക് പോയി. പതിവ് ചിട്ടകളിൽ നിന്നും വ്യത്യസ്തമായി മുംബയിൽ നിന്നും ബസിലായിരുന്നു യാത്ര. പൂനെ, ബൽഗാം, മാംഗ്ളൂർ വഴി നാട്ടിലേക്ക്. ഗോപിനാഥചേട്ടന്റെ കല്യാണം. വളരെക്കാലത്തിനു ശേഷം നാട്ടിൽ ഒരു കല്യാണത്തിൽ പങ്കെടുത്തു. കല്യാണപ്പിറ്റേന്ന് നാട്ടുകാർക്ക് വിരുന്ന്. എനിക്കാവട്ടെ കാഴ്ചയുടെ വിരുന്നും.

പിറ്റേന്ന് വൈകീട്ട് ക്ളാസ്മേറ്റ് ഗിരീശനെ കണ്ടു. വളരെക്കാലത്തിനു ശേഷം അറബിക്കടലിന്റെ സൗന്ദര്യം ആസ്വദിക്കാനായി ഞങ്ങൾ തളിക്കുളം ബീച്ചിലെത്തി. തീരത്തെ പഞ്ചാരമണലിലിരുന്ന് ഇരുവരും ഗതകാലങ്ങളിലേക്ക് തോണിയിറക്കി. മാനസത്തോണികളിൽ പണ്ട് കൂട്ടിരുന്ന കന്യകമാരെ കാണാതായിരിക്കുന്നു. അവർക്ക് പകരം പുതിയവരെ കണ്ടെത്തിയിരിക്കുന്നു. അവരെ കൈപിടിച്ച് തോണിയിലേക്കു കയറ്റാനുള്ള മോഹം തൽക്കാലം മനസ്സിൽ വെച്ചാൽ മതിയെന്ന് അവൻ. അതെ, ഇനിയുമുണ്ട് സമയം.

ചെറുകരെക്ക് തിരിച്ചെത്തി. വിജയനുമായി തമ്മിൽ കണ്ടു. ‘തമ്മിൽ തമ്മിൽ“ കണ്ടു. പറഞ്ഞാൽ തീരാത്ത വർത്തമാനങ്ങളുമായി നടന്നു. കൂട്ടില്ലായ്മ, ഏകാന്തത, ജോലിസ്ഥിരതയില്ലായ്മ എന്നിങ്ങനെ രോഗാതുരമായ ചിന്തകളും ആത്മവിമർശനവും, അവയെ മറികടക്കാനുള്ള വ്യഗ്രതയും.

ഉത്രാടമെത്തി. പത്തായപ്പുരയിൽ നാരായണനുണ്ണിയമ്മാമന്റെ ശ്രാദ്ധം. രമേശേട്ടൻ അച്ചന്റെ പിന്തുടർച്ചവകാശിയായി ജോലിക്കപേക്ഷിക്കാൻ പറയുന്നു. ഓണപ്പിറ്റേന്ന് തഹസിൽ ദാർ ഓഫീസിൽ നിന്നും അപേക്ഷാഫോം വാങ്ങി പൂരിപ്പിച്ചയച്ചു. സാദ്ധ്യത വിരളമെന്ന് മനസ്സ് പറഞ്ഞു.

തുടർച്ചയായി രണ്ടാം വർഷവും അമ്മയോടൊപ്പമുള്ള ഓണം. വീണ്ടും തൃപ്രയാറിലെത്തി യാത്രപറഞ്ഞ് തിരിച്ച് ആൾക്കൂട്ടത്തിലേക്ക് മടങ്ങുന്നു.

ആൾക്കൂട്ടങ്ങൾക്കിടയിലും ഇടക്കിടെ ഒറ്റപ്പെടാനും സംവദിക്കാനും കുറച്ചേറെ ഓർമകളുമായി…

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...