Saturday, July 10, 2021

ഓർമ്മച്ചിത്രങ്ങൾ ( 10 )

കുമാരൻ മാസ്റ്റർ


"അമ്മയ്ക്കു നൽകുവാൻ ചെമ്മുള്ള ചേലകൾ
നന്ദന്തൻ കൈയിലേ നൽകിച്ചൊന്നാൻ" എന്ന പദ്യം ഈണത്തോടെ പഠിപ്പിച്ചു തുടങ്ങിയ കുമാരൻ മാഷുടെ 3-B യിലേക്കാണ് രണ്ടിൽ നിന്നും ജയിച്ചെത്തിയത്.
പാഠം രണ്ട് - മൈന
ക്ളീ ക്ളീ ക്ളീ - ക്രൂ ക്രൂ ക്രൂ
എവിടുന്നാണ് ശബ്ദം?
സുരേശ് തിരിഞ്ഞു നോക്കി. അതാ മുറ്റത്തൊരു മൈന... മാഷ് അത് വായിക്കുമ്പോൾ കുട്ടികൾ ഒന്നടങ്കം പുറത്തേക്ക് നോക്കി.
കുമാരൻ മാഷുടെ 3-B താഴത്തെ ഹാളിൽ കൈവേല ക്‌ളാസിന് തൊട്ടാണ്. കുറച്ചു ദിവസങ്ങൾക്കകം മാഷ്ക്ക് എന്നെ എന്തു കൊണ്ടോ, ഏറെ ഇഷ്ടമായി.
"ദൈവം സ്നേഹിക്കുന്നവരുടെ പേരുകളാണ് ഈ പുസ്തകത്തില് ഞാന് എഴുതിക്കൊണ്ടിരിക്കുന്നത്“ മാലാഖ ആ പുസ്തകത്തിന്റെ ഒന്നാമത്തെ താള് അവനെ കാണിച്ചു.
അതില് ആദ്യം എഴുതിയിരിക്കുന്ന പേര്‌ അവന് വായിച്ചു "ആദാമിന്റെ മകന് അബു".
ആ പാഠഭാഗങ്ങൾ മാഷ് എന്നെക്കൊണ്ട് ഉച്ചത്തിൽ വായിപ്പിച്ചു. ഏറെ മനസ്സിൽ തട്ടിയ ഒരു പാഠമായിരുന്നു അത്.
അതു വായിച്ചു കഴിഞ്ഞ എന്നെ അടുത്തേക്ക് വിളിച്ച് ചേർത്ത് നിർത്തി മാഷ് പറഞ്ഞു. നിന്റെ പ്രായത്തിൽ ഒരു മകൻ എനിക്കുമുണ്ടായിരുന്നു. അവനിന്ന് ഉണ്ടായിരുന്നുവെങ്കിൽ ഈ ക്ലാസിൽ നിന്നോടൊപ്പം ഇരിക്കുമായിരുന്നു. നഷ്ടപ്പെട്ടു പോയ ആ മകനോടുള്ള പിതൃവാത്സല്യം അങ്ങിനെ മാഷ് ഇവന് മേൽ ചൊരിയുകയായിരുന്നു.
ആ വർഷമാണ് അനുജൻ ശശി ഒന്നാം ക്ലാസിൽ ചേർന്നത്. അതു വരെ മറ്റൊരാളുടെ കൈപിടിച്ചു നടന്നിരുന്ന ഞാൻ അക്കൊല്ലം അനുജനെ കൈപിടിച്ചു സ്‌കൂളിലേക്ക് കൊണ്ട് പോവാൻ പ്രാപ്തി നേടി. പക്ഷെ ആ പണി അത്ര എളുപ്പമായിരുന്നില്ല. പൊതുവെ സ്‌കൂൾ വിദ്യാഭ്യാസത്തോട് അത്ര താല്പര്യമില്ലാതിരുന്ന അവനാകട്ടെ എന്നെ പലപ്പോഴും വിഷമവൃത്തത്തിലാക്കി. സംഗതി അനുജനാണെങ്കിലും എന്നെ അനുസരിക്കാൻ തീരെ താല്പര്യമില്ലായിരുന്നു. എന്നെക്കാൾ ഒരു പടി മുമ്പിൽ നടക്കണം എന്ന വാശിക്കാരൻ. ഒരാൾക്ക് നടക്കാൻ പറ്റുന്ന പാടവരമ്പിലൂടെ എന്നും അവന് മുമ്പിൽ നടക്കണം. സ്‌കൂളിലേക്ക് ജാഥയായി പോകുന്ന മറ്റു കുട്ടികൾ ഇതിൽ രസം കണ്ടെത്തി നിർബന്ധപൂർവ്വം അവനെ പിന്നിൽ നടത്തി. ഒരു ദിവസം, കുറച്ചു ദൂരം ചെന്ന് തിരിഞ്ഞു നോക്കുമ്പോൾ ആളില്ല. ഞാനാകെ പേടിച്ചു. പക്ഷെ തിരഞ്ഞു പോവാൻ സമയമില്ല, സ്കൂളിലെത്താൻ വൈകും. അവൻ തിരിച്ചു വീട്ടിലെത്തിയിട്ടുണ്ടാ വുമെന്ന് ഉറപ്പാണ്. ഞാൻ സ്‌കൂളിലെത്തി ഒരു പീരീഡ് കഴിഞ്ഞപ്പോൾ അച്ഛനോടൊപ്പം അവനും സ്‌കൂളിലെത്തി.
"കൃഷ്ണപുരം ബ്ലോക്കിൽ ഇക്കൊല്ലവും ഒന്നാം സമ്മാനം വേലപ്പന്". രണ്ടു കൃഷിക്കാർ എന്ന പാഠം എനിക്കന്ന് ഏറെ ഇഷ്ടപെട്ട ഒന്നായിരുന്നു. ഞാൻ സ്‌കൂളിലേക്ക് പോവുന്ന പാടങ്ങളിൽ അന്നും പോത്തിനെ കൊണ്ട് കന്നു പൂട്ടുന്ന കാലത്തു ട്രാക്ടർ എന്ന ഉപകരണവുമായി നിലമുഴുന്ന തന്റെ കൂട്ടുകാരന്റെ മകൻ വേലപ്പനെ കാണാൻ പോവുകയും അവനിൽ നിന്നും കൃഷിയുടെ ആധുനിക പാഠങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്ന പാഠം വളരെ കൗതുകത്തോടെ വായിച്ചിരുന്നതായും അത്തരത്തിൽ ഒരു കർഷകനെ എവിടെയെങ്കിലും കാണാനുണ്ടോ എന്ന് നോക്കുകയും പതിവായിരുന്നു. എനിക്കും അതെ പോലെ ആവണം എന്ന് ചിലപ്പോഴെങ്കിലും തോന്നിയ ദിനങ്ങൾ. പക്ഷെ ഞങ്ങൾക്ക് കൃഷി ചെയ്യാൻ പാടമില്ല എന്ന തിരിച്ചറിവ് ആ ആഗ്രഹത്തിന് മങ്ങലേൽപ്പിക്കും.
തുടരും...

No comments:

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...