Tuesday, July 13, 2021

ഓർമ്മച്ചിത്രങ്ങൾ ( 18 )

പ്രൈമറി വിട്ട് അപ്പർ പ്രൈമറിയിലേക്ക് കടന്ന വർഷം. ഷാരസ്യാർ ടീച്ചറുടെ 5-B താഴത്തെ ഹാളിലെ റോഡിന് അരികിലായുള്ള ഓലമേഞ്ഞ കെട്ടിടത്തിലെ നടുവിലായാണ്. അപ്പർ പ്രൈമറിയിൽ ചെറുകര, കുന്നപ്പള്ളി, കുറുപ്പത്ത് തുടങ്ങിയ എൽ. പി. സ്‌കൂളുകളിൽ നിന്ന് കൂടി കുട്ടികൾ എത്തുന്നതോടെ മൂന്നോ നാലോ ഡിവിഷനുകൾ ഉള്ള ക്‌ളാസുകൾ ആയി മാറുന്നു.  നാലാം ക്ലാസിൽ ഒന്നിച്ചു കൂടിയ കൂട്ടുകാർ   വീണ്ടും പല ഡിവിഷനുകളിലായി പിരിഞ്ഞു. വിജയൻ പെരിന്തൽമണ്ണ സ്‌കൂളിലേക്ക് മാറി. പുതിയ കൂട്ടുകാർ എത്തി. ചെറുകരയിൽ നിന്നും വന്ന സൈതലവി, കുറുപ്പത്ത് സ്‌കൂളിൽ നിന്നും വന്ന ഉമ്മർ കോയ, കുന്നപ്പള്ളി സ്‌കൂളിൽ നിന്നും വന്ന രാമൻ എന്നിവർ കൂട്ടുകാരായെത്തി.

അതു വരെയുള്ള രീതികൾക്ക് മാറ്റം കുറിച്ച് കൊണ്ട് ഓരോ വിഷയത്തിനും ഓരോ ടീച്ചർമാർ എന്ന പുത്തനനുഭവം. കൂടാതെ ഇംഗ്ലീഷ്, ഹിന്ദി എന്നീ രണ്ട് ഭാഷകൾ കൂടി ചേർന്ന് പഠനഭാരം വർദ്ധിച്ച ദിനങ്ങൾ. മലയാളം ബി എന്ന പേരിൽ ഒരു നോൺ ഡീറ്റൈൽഡ് പാഠപുസ്‌തകം കൂടി അക്കൊല്ലം തൊട്ട്  പഠിക്കേണ്ടതുണ്ട്. 

'കൃഷ്ണൻ കുട്ടി പതുക്കെ നെറ്റി തടവി നോക്കി. ചോര കുറേശ്ശേ വരുന്നുണ്ട്', എന്ന് തുടങ്ങുന്ന ഒരു ചെറിയ നോവൽ ആയിരുന്നു അത്. അതിന്റെ പേരായിരുന്നു  "കണ്ണീർ മുത്തുകൾ". ആദ്യമായാണ് ഒരു നോവൽ രൂപത്തിലുള്ള നീണ്ട കഥയെ  പരിചയപ്പെടുന്നത്.  കൈവേല മാഷും ഡ്രിൽ മാഷുമായിരുന്ന ബാലൻ മാഷക്കായിരുന്നു അതിൻറെ ചാർജ്ജ്. മിക്കവാറും അവസാന പീരിയഡ് ആയിരിക്കും മലയാളം ബിക്ക്. 

കസേരയിൽ നിന്നും എഴുന്നേറ്റ്.  തൻറെ ഷർട്ടിന്റെ കോളർ ഒന്ന് മേലോട്ട് വലിച്ച് അതോടൊപ്പം തോളുകളും ഒന്ന് പിന്നോട്ട് ചലിപ്പിച്ച്, മേശയുടെ മുന്നിൽ ചാരി നിന്ന്  ബാലൻ `മാഷ് വളരെ വൈകാരികമായി ആ നോവൽ ഞങ്ങൾക്കായി വായിച്ചു തരും. കൃഷ്ണൻകുട്ടിയുടെ കദന കഥയുടെ അദ്ധ്യായങ്ങളിലേക്ക്  മാഷ് ഞങ്ങളെ നയിക്കുമ്പോൾ, ആ വായനകൾക്കിടക്ക്  അതിലെ കൃഷ്ണൻ കുട്ടിയായി ഞാൻ സ്വയം നിരൂപിക്കും. കഥ പറച്ചിലിന്റെ രസത്തിൽ അലിഞ്ഞിരിക്കുമ്പോൾ  അര മണിക്കൂർ മാത്രമുള്ള അവസാന പീരിയഡ് തീരരുതേ എന്ന് പലപ്പോഴും തോന്നിപ്പോവും.
ബാലൻ മാഷ് കൈവേല-ഡ്രിൽ മാഷ് എന്നതിനപ്പുറം സ്‌കൂളിന്റെ മാനേജരുമാണ്. കൈവേല ക്ളാസുകൾ നടത്തുന്നത് താഴത്തെ ഹാളിന്റെ ആദ്യ മുറിയിലാണ്. അവിടെ രണ്ടു കൈത്തറികൾ ആണ് അന്നുണ്ടായിരുന്നത്. ഒന്ന് തോർത്ത് പോലുള്ള ചെറിയ വസ്ത്രങ്ങൾക്കും മറ്റൊന്ന് വലിയ വസ്ത്രങ്ങൾക്കും ആയി. എങ്ങിനെയാണ് വസ്ത്രങ്ങൾ നെയ്യുന്നതെന്ന് മാഷ് സ്വയം ഇരുന്ന് കാണിച്ചു തരും. ഓരോരുത്തരെയായി നെയ്ത്ത് പഠിപ്പിക്കും. വയമില്ലാതെ തറി ചലിപ്പിക്കുമ്പോൾ പാവിന്റെ നൂലുകൾക്കിടയിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടുന്ന നൂൽ ഓടം തെറിച്ചു പുറത്തേക്ക് പറന്നു വീഴും, പലപ്പോഴും നൂല് പൊട്ടും. അതോടൊപ്പം  മാഷുടെ ശക്തമായ കൈകൾ പുറത്തു വീണു അടിയും പൊട്ടും.    

മഴക്കാലം കഴിയും വരെ ഡ്രിൽ പീരിയഡുകൾ ക്‌ളാസിലൊതുങ്ങും.  അപ്പോൾ കുട്ടികളെ കയ്യിലെടുക്കാൻ മാഷ് ഒരു കഥാപുസ്തകവുമായാവും എത്തുക. പുറത്തു നടത്തുന്ന ഡ്രില്ലിനേക്കാൾ ഞങ്ങളിഷ്ടപ്പെട്ടിരുന്നത് മാഷുടെ അത്തരം കഥകളായിരുന്നു.

വിരുതന്മാരെ നിലക്ക് നിർത്തുവാൻ മാഷുടെ പ്രയോഗം സ്കെയിൽ കൊണ്ടാണ്. അത് സ്‌കൂളിൽ പ്രസിദ്ധവുമാണ്.  ഒരിക്കൽ ആ സ്കെയിൽ കൊണ്ട് അടി കിട്ടിയവരൊന്നും പിന്നീട് അത്തരമൊരു വികൃതിക്ക് മുതിരില്ല. ഇത്തരം പ്രയോഗ സമയങ്ങളിൽ പലപ്പോഴും സ്കെയിൽ പൊട്ടി കഷണങ്ങളാവും. ഉടൻ മറ്റൊരു സ്കെയിൽ വാങ്ങാനായി ക്‌ളാസിൽ നിന്നും, മിക്കവാറും ആ അടി കിട്ടിയവനെത്തന്നെ പൈസ കൊടുത്തു പീടികയിലേക്ക് വിടും.  

വര: ശശി 

തുടരും....

No comments:

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...