Sunday, February 13, 2022

ഓർമ്മച്ചിത്രങ്ങൾ ( 51)


കുറുക്കു വഴികൾ അപകട ബഹുലങ്ങളാണ്...

നിത്യ ജീവിതത്തിൽ കുറുക്കു വഴികൾ മൂലമുണ്ടാകുന്ന  വൈഷമ്യങ്ങളും വൈതരണികളും വരച്ചു കാട്ടുന്നൊരു പാഠമായിരുന്നു കൈനിക്കര കുമാരപിള്ളയുടെ "കുറുക്കു വഴികൾ" എന്ന പാഠം. 

തൃപ്രയാർ ക്ഷേത്ര പരിസരത്തു നിന്നും വലപ്പാട് ഹൈസ്‌കൂളിലേക്ക് അസംഖ്യം വഴികളുണ്ട്. തൃപ്രയാർ സെന്റർ വഴി NH-17 എന്ന രാജപാത, അതിന് സമാന്തരമായി ആൽമാവിൽ നിന്നും തെക്കോട്ടുള്ള ടിപ്പുസുൽത്താൻ ചെമ്മൺ പാത. വെണ്ണക്കൽ കടവ് റോഡിലൂടെ നടന്ന് തെങ്ങിൻ തോപ്പുകൾക്കിടയിലൂടെയുള്ള ചെറിയൊരു നടപ്പാതയിലൂടെ  കുഴിക്കൽ കടവിലെത്തി വലത്തോട്ട് തിരിഞ്ഞു ആശുപത്രിക്കുള്ളിലൂടെയും സ്‌കൂൾ ഗ്രൗണ്ടിലൂടെയും ഉള്ള വഴികൾ എന്നിങ്ങനെ.

മേൽപ്പറഞ്ഞ പല വഴികളിൽ നിന്നും വലത്തും ഇടത്തും തിരിഞ്ഞു സ്‌കൂളിലേക്ക് നയിക്കുന്ന ചവിട്ടടി പാതകളും നാട്ടു വഴികളുമുണ്ട്.

പത്താം തരത്തിൽ പഠിക്കുമ്പോൾ രാമചന്ദ്രനും ചെല്ലപ്പൻ നായരുടെ മകൻ ദാസനും ഒപ്പമായിരുന്നു സ്‌കൂളിലേക്കുള്ള യാത്ര. രാവിലെയും വൈകിയിട്ടും ഇത്തരം ഓരോ വഴികളും പരീക്ഷിക്കുമ്പോൾ മേൽപ്പറഞ്ഞ പാഠ ഭാഗം ഓർമ്മയിലേക്ക് എത്തും.

അങ്ങിനെയുള്ള യാത്ര പലപ്പോഴും വീടുകളുടെ വടക്കു പുറത്തെ എച്ചിൽക്കുഴിയുടെ വക്കിലൂടെയും തെക്കു പുറത്തെ പശുത്തൊഴുത്തിന്റെ പിന്നിലൂടെയും, മെടഞ്ഞ ഓലകൊണ്ട് മറച്ചു കെട്ടിയ ശുചിമുറികൾക്കോരം പറ്റിയുമാണ്.    ആ കുറുക്കു വഴികളിൽ  ആശുപത്രി വിസർജ്ജ്യങ്ങളുടെ മനം മടുപ്പിക്കുന്ന ദുർഗന്ധമുണ്ട്,  ചന്തപ്പുരയിലെ സമ്മിശ്ര ഗന്ധങ്ങളുണ്ട്,  പേടിപ്പെടുത്തുന്ന പള്ളിപ്പറമ്പിലെ ശ്മശാന മൂകതയുണ്ട്. കാലിൽ കുത്തിക്കയറുന്ന കുപ്പിച്ചിൽ കഷണങ്ങളുണ്ട്. കുറുക്കു വഴികൾ അപകട ബഹുലങ്ങളാണെന്നതിന് ഇതിലും വലിയ ഉദാഹരണങ്ങൾ വേണ്ട.. ആ പാഠത്തിലെ ഓരോ ഖണ്ഡികയും ഞാൻ അനുഭവിച്ചറിയുകയായിരുന്നു.

ഇത്തരം കുറുക്കു വഴികളിലൂടെയുള്ള പ്രയാണങ്ങൾ അത് വരെയും ചെരിപ്പ് ഉപയോഗിക്കാത്ത എൻറെ കാലുകൾക്കും  പാദരക്ഷകൾ നൽകി പരിരക്ഷിക്കേണ്ടി വന്നു..

തൃപ്രയാർ ഷാരത്ത് അക്കാലത്ത്  ഒരു വാൽവ് റേഡിയോ ഉണ്ടായിരുന്നു. കണ്ണനിവാസിലെ സിംഗിൾ ബാൻഡ് മർഫിയെ അപേക്ഷിച്ച് വിവിധ ബാൻഡുകളിൽ റേഡിയോ പ്രക്ഷേപണങ്ങൾ ലഭിക്കുന്ന വലിയൊരു വാൽവ് റേഡിയോ അകായിലെ പ്രത്യേക സ്റ്റാൻഡിൽ തലയെടുപ്പോടെ ഇരുന്നു. ഓൺ ചെയ്തു കഴിഞ്ഞാൽ തുണികൊണ്ടുള്ള സ്പീക്കർ പാനലിന് താഴെയുള്ള ഫ്രീക്വൻസി ഗ്ളാസ് പാനലിൽ വെളിച്ചം തെളിയുകയും ആകാശവാണിയുടെ തൃശൂർ, കോഴിക്കോട് കൂടാതെ ഷോർട്ട് വേവിൽ പല ഭാഷയിലുള്ള പ്രക്ഷേപണങ്ങളും ലഭിക്കുന്ന, മുഴങ്ങുന്ന ശബ്ദത്തോടെയുള്ള സ്പീക്കറുള്ള വലിയൊരു റേഡിയോ.

രാവിലെ സ്റ്റേഷൻ തുറക്കുന്നത് മുതൽ എട്ടുമണി വരെയും, ഉച്ചക്ക് 12.30 മുതൽ രണ്ടു മണിയുടെ ഇംഗ്ലീഷ് വാർത്തകൾ വരെയും വൈകീട്ട് നാമം ചൊല്ലലിനു ശേഷം ഒമ്പതു മണി വരെയും ആരെങ്കിലും കേൾക്കാനുണ്ടോ ഇല്ലയോ എന്ന് പോലും നോക്കാതെ  റേഡിയോ തന്റെ പ്രക്ഷേപണം നടത്തും. നാടക വാരവും മറ്റുമുള്ള സമയങ്ങളിൽ നേരത്തെ ഊണ് കഴിഞ്ഞ് എല്ലാവരും അകായിൽ ഒത്തു കൂടും. നാഗവള്ളി ആർ.എസ്​. കുറുപ്പ്, ടി.എൻ. ഗോപിനാഥൻനായർ,  എസ്​. രാമൻകുട്ടി നായർ, രാധാമണി എന്നിവരുടെ നാടകങ്ങളും   അവരുടെ തന്നെ വിവിധ കഥാപാത്രങ്ങളുടെ  സ്വര ഗാംഭീര്യങ്ങളും വികാര വിക്ഷോഭങ്ങളും അകായിയെ മുഖരിതമാക്കും.

പക്ഷെ ആ വർഷം  ഈ വലിയ വാൽവ് റേഡിയോക്ക് ഒരു കുഞ്ഞൻ എതിരാളി എത്തി. ഒരു ജർമ്മൻ ഗ്രുണ്ടിങ് റേഡിയോ കം ടേപ് റെക്കോർഡർ. രാഘവമ്മാവന്റെ മരുമകൻ ദാമോദരേട്ടൻ മസ്കറ്റിൽ നിന്നും വന്നപ്പോൾ കൊണ്ടുവന്നതാണ് മൂപ്പരെ. അക്കാലത്ത് ഗൾഫ്കാരുടെ വീടുകളിൽ സാർവ്വത്രികമായിരുന്ന നാഷണൽ അല്ലെങ്കിൽ പാനസോണിക് ടേപ്പ് റെക്കോർഡറുകളിൽ നിന്നും വ്യത്യസ്തമായതായിരുന്നു മേൽപ്പറഞ്ഞ കറുത്ത  ഗ്രുണ്ടിങ്. അവനൊരു തറവാടി ലുക്കുണ്ടായിരുന്നു. അതോടൊപ്പം തന്നെ ഇഷ്ടം പോലെ കാസറ്റുകളും കൊണ്ട് വന്നിരുന്നു. സിനിമാ പാട്ടുകൾ, ഭക്തി ഗാനങ്ങൾ, സാംബശിവൻറെ കഥാപ്രസംഗങ്ങൾ, തുടങ്ങി. അങ്ങിനെ പെട്ടെന്ന്  വാൽവ് റേഡിയോയെ ആരും ശ്രദ്ധിക്കാതായി. ഒരു നീല ടവൽ പുതച്ച് അവൻ അകായിലെ തന്റെ സിംഹാസനം  വിടാൻ കൂട്ടാക്കാതെ മിണ്ടാട്ടമില്ലാതിരിപ്പായി. അവൻറെ എതിരാളിയാവട്ടെ ഒഥല്ലോ, ആയിഷ  തുടങ്ങിയ കഥാ പ്രസംഗ കസർത്തുമായി രംഗം കൊഴുപ്പിച്ചു.

ദാമോദരേട്ടനെയും ഭാമചേച്ചിയെയും ആദ്യമായി കാണുകയാണ്. ആദ്യമായാണ് വീട്ടിലേക്ക് ഒരു ഗൾഫ് കാരന്റെ വരവും അവർ കൊണ്ട് വരുന്ന സാധനങ്ങളെയും കാണുന്നതും അനുഭവിക്കുന്നതും. കുട്ടികൾക്ക്  ഇഷ്ടം പോലെ റെയ്നോൾഡ് ബോൾ പോയിന്റ് പേനകൾ.  വലിയവർക്കും  ആൺകുട്ടികൾക്കും  ഷർട്ട് തുണി, സ്ത്രീകൾക്ക് സാരി, പെൺകുട്ടികൾക്ക് പാവാട ജമ്പർ തുണികൾ. തൃപ്രയാറിലേക്കെത്തിയപ്പോൾ റേഷൻ തുണിയിൽ നിന്നും മോചനമായെങ്കിലും   ആദ്യമായാണ്  ഫോറിൻ തുണി കൊണ്ടൊരു ഷർട്ട് തയ്പ്പിച്ചിടുന്നത്.

ദാമോദരേട്ടന് അന്ന് നാലു വയസ്സുള്ള ഒരു മകനാണ് ഉള്ളത്, ആനന്ദൻ. രണ്ടാമത്തെ പ്രസവത്തിനായി എത്തിയതാണ് ഭാമചേച്ചി. ലീവ് കഴിഞ്ഞ ദാമോദരേട്ടൻ ഭാമചേച്ചിയെയും ആനന്ദനെയും തൃപ്രയാറിലാക്കി മസ്കറ്റിലേക്ക് തിരിച്ചു പോയി. ആനന്ദനും ഗോപിയേട്ടന്റെ മകൻ ജയനും ഏകദേശം സമപ്രായക്കാരാണ്. ആ ഒക്ടോബറിൽ ഭാമചേച്ചി രണ്ടാമതും ഒരു ആൺ കുഞ്ഞിന് ജന്മം നൽകി. അമ്മ പ്രസവിച്ചു കിടന്ന സമയത്ത് ആനന്ദനെ നോക്കേണ്ട ജോലി പലപ്പോഴും എനിക്കായിരുന്നു. ഒട്ടും വാശിക്കാരനല്ലാത്ത അവനെ നോക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം സന്തോഷമുള്ള കാര്യമായിരുന്നു. അമ്പലത്തിലേക്ക്, പച്ചക്കറി വാങ്ങിക്കാൻ കടകളിലേക്ക് തുടങ്ങി എന്തിനും ഏതിനും അവൻ പിന്നാലെ കൂടും. ആ പ്രായത്തിൽ വികൃതിയും വാശിയും  നാലാം വയസ്സിൻറെ നട്ടപ്പിരാന്തുമില്ലാത്ത  ഒരു കുട്ടി എന്നത് എന്നെ സംബന്ധിച്ചിടത്തോളം അത്ഭുതം തന്നെയായിരുന്നു. അങ്ങിനെയുള്ള ഒരു ബാലന്റെ സംരക്ഷകനായി നടക്കാൻ ഞാനും ഏറെ ഇഷ്ടപ്പെട്ടു..


തുടരും...

ഓർമ്മച്ചിത്രങ്ങൾ ( 50)


തൃപ്രയാർ ഷാരത്ത് അന്ന് സൈക്കിളുണ്ട്. പക്ഷെ അത് ചവിട്ടാനറിയാവുന്ന ഒരാൾ ഗോപിനാഥ ചേട്ടൻ മാത്രം. അതൊന്ന് ചവിട്ടി നടക്കണമെന്ന അടങ്ങാത്ത ആഗ്രഹമുണ്ടെങ്കിലും ആ പുത്തൻ ഹീറോ സൈക്കിൾ ചവിട്ടാനുള്ള പൊക്കവും അറിവുമില്ല.

അങ്ങിനെ  ആ വെക്കേഷനിലാണ് ആദ്യമായി സൈക്കിൾ ചവിട്ടാൻ പഠിക്കാനുള്ള ശ്രമം ആരംഭിക്കുന്നത്. അര വണ്ടി വാടകക്കെടുത്ത് വെണ്ണക്കൽ കടവ് റോഡിലൂടെ ആയിരുന്നു അഭ്യസനം. നന്ദേട്ടനോടൊപ്പം ഒന്നു രണ്ടു ദിവസം കൊണ്ട് പിടിക്കാതെ അല്പസ്വല്പം ബാലൻസിൽ ഓടിക്കാമെന്നായി. ഒരു വിധം ഓടിക്കാമെന്നായപ്പോൾ ഒരു ദിവസം കുരുടിയാറെ വളവിൽ വെച്ച് സൈക്കിൾ ഒരു പോസ്റ്റിൽ ചെന്നിടിച്ച് താഴെ കിടന്നിരുന്ന മറ്റൊരു പോസ്റ്റിനു മുകളിലേക്ക് വീണ് കാലെല്ലാം ആകെ ചിരകിപ്പൊളിഞ്ഞു. വാടക സൈക്കിളിനും കാര്യമായ പരിക്കുകൾ സംഭവിച്ചു. അതോടെ തൽക്കാലം സൈക്കിൾ പഠനം നിർത്തി. വീട്ടിലെ ഹീറോ സൈക്കിൾ ഓടിക്കാൻ പിന്നെയും കുറച്ചേറെത്തന്നെ കാത്തിരിക്കേണ്ടി വന്നു.

നന്ദേട്ടൻ പത്താം തരം പാസ്സായി തൃശൂരിൽ ചിന്മയ മിഷൻ കോളേജിൽ ചേർന്നു.  എസ് എൻ ഡി പി സ്‌കൂളിൽ നിന്നും നാലാം ക്‌ളാസ് പാസായ രാമചന്ദ്രനെയും വലപ്പാട് ഹൈസ്‌കൂളിൽ ചേർത്തു. അങ്ങിനെ ആ അഞ്ചാം ക്‌ളാസുകാരനെ നോക്കേണ്ട ചുമതലയുമായി ഞാൻ പത്താം തരത്തിലേക്ക് പുറപ്പെട്ടു..  

പത്താം ക്‌ളാസിൽ രവീന്ദ്രൻ മാഷായിരുന്നു ക്‌ളാസ് മാഷ്സെയിന്റ് സെബാസ്റ്റിയൻ പള്ളിയിൽ നിന്നുമെത്തുന്ന വഴിയിലെ വലതു വശത്തായുള്ള ഹാളിലെ ആദ്യ ക്‌ളാസ്‌റൂമായിരുന്നു 10H. അദ്ദേഹത്തിൻറെ ഐച്ഛിക വിഷയം ഇംഗ്ലീഷ് ആയിരുന്നത് കൊണ്ട് തന്നെ ആദ്യ പീരിയഡ് ഇംഗ്ലീഷ് ആയിരുന്നു.

അടിയന്തരാവസ്ഥയും ഇന്ദിരാഗാന്ധിയും മാറി മൊറാർജിയുടെ ജനതാ ഭരണം വന്ന നാളുകൾ. കേരളത്തിൽ രാജൻ കേസ് പത്രത്താളുകളിൽ നിറഞ്ഞു  നിൽക്കുന്ന കാലം. കെ ആന്റണി മുഖ്യമന്ത്രി. സ്‌കൂളുകളിൽ രണ്ടു വർഷത്തിന് ശേഷം വീണ്ടും സമരങ്ങൾ അരങ്ങേറിത്തുടങ്ങി. സ്‌കൂൾ  ഇലക്ഷനിൽ സഹപാഠിയായ മുബാറക് ലീഡറായി.

മലയാളത്തിന്  ആ  വർഷവും ലളിത ടീച്ചർ തന്നെയായിരുന്നു. കേസരിയുടെ ഭാഗ്യവന്തം പ്രസൂയേഥാ: മാ ശൂരം മാ ചപണ്ഡിതം എന്നു തുടങ്ങുന്ന പാഠ ഭാഗം പഠിപ്പിച്ചു കൊണ്ട്   ടീച്ചർ തുടങ്ങി. എനിക്കേറെ ഇഷ്ടപ്പെട്ട ഒരു പാഠ ഭാഗമായിരുന്നു അത്.  നായാട്ടുകളെക്കുറിച്ചുള്ള സരസമായൊരു പാഠം. പണ്ടൊക്കെ കഷണ്ടിയും കഞ്ഞിപിഴിഞ്ഞ മുണ്ടും, വെടിക്കല, കുമ്പ, പുറത്തുരോമം - ഇതൊക്കെയാണ് പുരുഷ ലക്ഷണം എന്ന് പറഞ്ഞുകൊണ്ട് ഒരു നരിയെ പിടിക്കാൻ പോയതും ഒടുവിൽ ഇരുട്ടിൽ  നരി അദ്ദേഹത്തെ  പിടിച്ചു  കൊണ്ട് പോയി ഒരു ഗുഹയിൽ എത്തുന്നതും അവിടെ നിന്നും ഭാഗ്യം കൊണ്ട് രക്ഷപ്പെടുന്നതുമായ കഥ.

ഈ പാഠഭാഗങ്ങൾ എല്ലാം തന്നെ വീട്ടിലിരുന്ന്  ഉച്ചത്തിൽ വായിക്കുവാൻ എനിക്കേറെ ഇഷ്ടമായിരുന്നു.

ഞാനൊരു ബാലനശക്തനെന്നാകിലും

മാനിയാമെന്നുടെ താതനെയോർക്കനീ

പിന്നെപ്പിതാവു തന്നഗ്രജൻ മാരുതി

സന്നദ്ധനായ ഘടോല്കചൻ ഭ്രാതാവും എന്ന ഭാരതം കിളിപ്പാട്ടിലെ പദ്യ ഭാഗങ്ങളും ടീച്ചർ മനസ്സിലാക്കി പഠിപ്പിച്ചു തന്നു.

തൃപ്രയാർ ഷാരത്ത് തറവാടിനോട് ചേർന്ന് ഒരു പത്തായപ്പുര കൂടി ഉണ്ട്. രണ്ടു നിലകളുള്ള പത്തായപ്പുര ഓല മേഞ്ഞതായിരുന്നു. അക്കാലത്താണ് അതിൻറെ മേൽപ്പുര പൊളിച്ച് വാർത്ത് ടെറസ്സ് ആക്കിയാലോ എന്നൊരു ആലോചന വരുന്നത്. രാഘവമ്മാവന്റെ സുഹൃത്തും കുണ്ടോളിക്കടവ് പാടത്തെ കൃഷിപ്പണികൾക്ക്  മേൽ നോട്ടം വഹിക്കുകയും ചെയ്തിരുന്ന ശങ്കര വാരിയരുടെ മേൽനോട്ടത്തിൽ അത് പുതുക്കിപ്പണിയാൻ തീരുമാനിച്ചു

വാരിയർ അദ്ദേഹത്തിന്റെ കീഴിൽ  പണികളുടെ മേൽനോട്ടത്തിനും മറ്റുമായി  കുമാരൻ എന്നൊരു പണിക്കാരനെ മൂർക്കനാട്ടു നിന്നും കൊണ്ടു വന്നു ഷാരത്ത് പാർപ്പിച്ചു. അദ്ദേഹത്തിന് സഹായത്തിനായി സമയമുള്ളപ്പോഴൊക്കെ ഞങ്ങൾ കുട്ടികളെയും കൂട്ടി. ഇഷ്ടിക, മെറ്റൽ എന്നിവ പുറത്തു ലോറിയിൽ നിന്നും ഇറക്കി കൈവണ്ടിയിൽ വീട്ടിലെത്തിക്കുക, മെറ്റൽ കഴുകി വൃത്തിയാക്കുക എന്നിവയൊക്കെ ഞങ്ങൾ കുട്ടികളും ഉത്സാഹത്തോടെ  ചെയ്തു. ഒരിക്കൽ യൂണിയൻകാരോട് വെല്ലു വിളിച്ച്  ലോറിയിലെത്തിയ ഇഷ്ടിക മുഴുവൻ വാരിയർ ഞങ്ങൾ കുട്ടികളെ കൂട്ടി താഴെയിറക്കിയത് സ്‌കൂളിലേക്ക് പോവാൻ നേരത്തായിരുന്നു. അതു കാരണം സ്‌കൂളിലേക്ക് സ്വല്പം വൈകിയാനെത്തിയത്.

ആ വർഷമായിരുന്നു വാര്യർ  കുണ്ടോളിക്കടവിലെ പാടത്ത് പണിക്കാലത്തും എന്നെ കൂടെക്കൂട്ടി തുടങ്ങിയത്. ഞാറ് പാകൽ മുതൽ ഓരോ ഘട്ടങ്ങളിലും അദ്ദേഹം എന്നെയും  കൂടെക്കൂട്ടി. പുള്ളിലെ വാരിയമായിരുന്നു  ഞങ്ങളുടെ അവിടത്തെ ഇടത്താവളം. കൃഷിയുടെ ബാല പാഠങ്ങൾ  ആ കളരിയിൽ നിന്നും പതുക്കെ പതുക്കെ പഠിച്ചു തുടങ്ങി...

 

തുടരും...

ഓർമ്മച്ചിത്രങ്ങൾ ( 49)

 


അച്ഛന്റെ വേർപാടിന് ശേഷം  ആദ്യമായാണ്  തൃശൂർ പൂരം കാണുന്നത്. ആ വർഷത്തെ പൂരം കാണാനായി   നന്ദേട്ടനും മറ്റു കുട്ടികൾക്കുമൊപ്പം  തൃപ്രയാറിൽ നിന്നും തൃശൂരിലെ മാലതിയമ്മയുടെ വീട്ടിലെത്തി.  പടിഞ്ഞാറേ കോട്ടക്കും നടുവിലാലിനും മദ്ധ്യത്തിലായാണ് മാലതിയമ്മയുടെയും മേനോന്റെയും വീട്. മാലതിയമ്മ തൃപ്രയാർ ഷാരത്തെ കുടുംബ സുഹൃത്താണ്. അവരുടെ മകൻ  രാമൻ, പേരക്കുട്ടികളായ  ദേവി, ഉണ്ണിക്കുട്ടൻ എന്നിവർ ഞങ്ങളുടെ സമപ്രായക്കാരും. മേനോന് അന്ന് തൃശൂർ-തൃപ്രയാർ റൂട്ടിൽ ഓടുന്ന ഒരു ബസ് ഉണ്ട്. രണ്ടു ദിവസം അവിടെ താമസിച്ച് ഞങ്ങൾ കുട്ടികൾ പൂരത്തിൻറെ പകൽക്കാഴ്ചകളൊക്കെ യഥേഷ്ടം നടന്നു കണ്ടു. അതിനു മുമ്പും പലവട്ടം തൃശൂർ പൂരം കണ്ടിട്ടുണ്ടെന്നാലും  ആദ്യമായിട്ടായിരുന്നു പൂരത്തിൻറെ പുറം കാഴ്ചകളിലേക്ക് ഇറങ്ങിച്ചെല്ലുന്നത്, അവയോരോന്നും അറിഞ്ഞനുഭവിക്കുന്നത്.

പൂരത്തിനപ്പുറം മദ്ധ്യവേനലവധിക്ക് ഇക്കുറി ചെറുകരക്ക് എത്തി. ആ വെക്കേഷനിലാണ് അമ്മയുടെ മൂത്ത ജേഷ്ഠനായ കുഞ്ഞുകുട്ടമ്മാവനെ ആദ്യമായി നേരിൽ കാണുന്നത്.

കുഞ്ഞുകുട്ടമ്മാവൻ മുത്തശ്ശിയുടെ ആദ്യ വിവാഹത്തിലെ  മൂത്തമകനാണ്. ചെറുപ്രായത്തിൽ തന്നെ മദ്രാസിലേക്ക് നാട് വിട്ട് പോവേണ്ടി വന്നൊരു ഹതഭാഗ്യൻ. അമ്മയുടെ അച്ഛന്റെ(എൻറെ മുത്തശ്ശൻറെ)  ശകാരങ്ങളിൽ സഹികെട്ട് മുത്തശ്ശിയാണത്രെ ആദ്യ യാത്രക്ക് പൈസ സ്വരൂപിച്ചു നൽകി മകനെ യാത്രയാക്കിയത്. 

വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ഏതൊരു ബാലനും  മദ്രാസിലെത്തിയാൽ ചെയ്യുന്ന ജോലി തന്നെ അദ്ദേഹത്തിനും കിട്ടി. ഹോട്ടൽ പണി.  പാചക കലയിലുണ്ടായിരുന്ന അല്പസ്വല്പ  വൈദഗ്ദ്ധ്യം അദ്ദേഹത്തെ തുണച്ചു. പിന്നീട് പല ഹോട്ടലുകളിലും മധുര പലഹാരങ്ങളുടെ സ്പെഷ്യലിസ്റ്റ് ആയി ജോലി ചെയ്യാൻ അദ്ദേഹത്തിനായി. ബാല്യത്തിലെ തിക്താനുഭവങ്ങൾ വളർന്ന നാടിനെയും മലയാളത്തെയും മറന്ന് അദ്ദേഹത്തെ ഒരു തനി തമിഴനാക്കുകയായിരുന്നു. ഭരതൻ എന്ന തൻറെ പേര് പോലും  വരദൻ എന്നാക്കുന്നതിൽ വരെ അതെത്തി. നാട് വിട്ടതിൽ പിന്നെയുള്ള രണ്ടാമത്തെ വരവായിരുന്നു അത്.  ആദ്യമായി എത്തിയത് എൻറെ അമ്മയുടെ കല്യാണത്തിനായിരുന്നുവത്രെ.

ലോറിപ്പണിയുമായി ഇന്ത്യയിലങ്ങോളമിങ്ങോളം ഊരു ചുറ്റുന്ന, വല്ലപ്പോഴും തന്നെക്കാണാനെത്തുന്ന   തന്റെ ചെറിയ മകൻ നാരായണനോട് മുത്തശ്ശി   ഏട്ടനെ കൂട്ടിക്കൊണ്ടു വരുവാൻ  പറഞ്ഞു വിടും. യാത്രാ മദ്ധ്യേ ചിലപ്പോഴെങ്കിലും  മദ്രാസിലെത്തുന്ന അനിയനോട് ഏട്ടൻ അടുത്ത മാസം തീർച്ചയായും പോവാം എന്ന് വാക്ക് നൽകി പറഞ്ഞയക്കും. നാട്ടിലെത്തുന്ന നാരായണൻ, ഏട്ടൻ നൽകിയ വാക്ക് അമ്മയ്ക്ക് കൈമാറും. പക്ഷെ വര്ഷങ്ങളോളും ആ വാക്ക് പാലിക്കപ്പെടാതെ കാലം കടന്നു പോയി. കാലം പോകവേ അമ്മയുടെ കണ്ണീര് കണ്ട് സഹികെട്ട അനിയൻ അക്കുറി ഏട്ടനെ കയ്യോടെ പിടിച്ചു കൊണ്ടു വന്നതാണ്.

വർഷങ്ങളായുള്ള  മദ്രാസിലെ വാസത്തിൽ കുഞ്ഞുകുട്ടനും ഒരു കുടുംബവുമൊക്കെ ആയി. വേണ്ടപ്പെട്ടവരായി ആരും തന്നെയില്ലെന്ന മാനസിക നിലയിലെത്തിയ അദ്ദേഹം  അമ്മയെപ്പോലും  അറിയിക്കാതെ ഒരു ജീവിതസഖിയെ കൂടെക്കൂട്ടി. ആദ്യഭർത്താവ് മരിച്ച ഒരു തെലുങ്കത്തിയെയായിരുന്നു അദ്ദേഹം വധുവായി കൂട്ടിയത്. അവരുടെ ആദ്യ ബന്ധത്തിലെ രണ്ടു മക്കളെയും അദ്ദേഹം സ്വന്തം മക്കളെപ്പോലെ നോക്കി വളർത്തി തൻറെ ബാല്യത്തിലെ കയ്‌പേറിയ അനുഭവങ്ങളെ എങ്ങിനെ മറികടക്കാം എന്ന്, ആരോടും പരിഭവങ്ങളില്ലാതെ  സ്വജീവിതത്തിലൂടെ കാണിച്ചു തന്നു.

അമ്മ തീർച്ചയായും തൻറെ പത്നിയെക്കുറിച്ചും മകളെക്കുറിച്ചും ചോദിക്കുമെന്നറിയാമായിരുന്ന അദ്ദേഹം അമ്മക്ക് കാണിച്ചു കൊടുക്കാനായി തൻറെ ഭാര്യയുടെയും, തന്റേതടക്കമുള്ള മൂന്നു   മക്കളുടെയും ഒരു ഫോട്ടോയും  കരുതിയിരുന്നു. അതിനപ്പുറം അന്നോ, പിന്നീടോ അവരെയൊന്നും അമ്മയെ കാണിക്കാൻ അദ്ദേഹം കൊണ്ടുവന്നില്ല. താൻ തിരഞ്ഞെടുത്ത വഴിയിലേക്ക് അമ്മയെ കൊണ്ടു പോവാനും അദ്ദേഹത്തിന് ഒട്ടും താല്പര്യമില്ലായിരുന്നു.

ഒരാഴ്ചത്തെ കേരളസന്ദർശനത്തിൽ മാതൃദർശനവും വട്ടേനാട്ട്  തറവാട് ദർശനവും  പൂർത്തിയാക്കി അദ്ദേഹം തിരിച്ചു മദിരാശിക്ക് വണ്ടി കയറി.

വിജയനും അനുജന്മാരും, രഘുവും മിനിയും ഒത്തുള്ള ഒരു  വേനലവധിക്കപ്പുറം പത്താം ക്‌ളാസിലേക്ക് പാസായ ഞാൻ വീണ്ടും തൃപ്രയാറിലേക്ക് തിരിച്ചു...

 

തുടരും...


 

ഓർമ്മച്ചിത്രങ്ങൾ ( 48)





ഒമ്പതാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു എക്സ്കർഷന് പോവുന്നത്.

ചെറുകര സ്‌കൂളിൽ പഠിക്കുമ്പോൾ അങ്ങിനെയൊരു യാത്രക്ക് പോവാൻ പണം കിട്ടിയിരുന്നില്ല. പോയതാവട്ടെ, പണച്ചിലവില്ലാത്ത, നടന്നു പോവാൻ മാത്രം ദൂരമുള്ള  ചീരട്ടാമലയിലെ ഒരു റബ്ബർ തോട്ടം കാണാൻ മാത്രം.

വലപ്പാട് സ്‌കൂളിൽ നിന്നും അക്കൊല്ലം ഇടുക്കിയിലേക്കായിരുന്നു യാത്ര. പത്തിൽ പഠിക്കുന്ന നന്ദേട്ടൻ പോവാനായി വീട്ടിൽ നിന്നും അനുമതി തേടിയപ്പോൾ കൂട്ടത്തിൽ എനിക്കും നറുക്കു വീണു.

രാവിലെ കുളിച്ചൊരുങ്ങി പുലരും മുമ്പേ നന്ദേട്ടനും പ്രസാദിനുമൊപ്പം  സ്‌കൂളിലെത്തി. രണ്ടു ലക്ഷ്വറി ബസുകളിലായാണ് യാത്ര. ആദ്യമായാണ് അത്തരമൊരു ലക്ഷ്വറി ബസിൽ യാത്ര ചെയ്യുന്നത്.  ഏകദേശം രണ്ടു മണിക്കൂർ യാത്രക്ക് ശേഷം   പ്രഭാത ഭക്ഷണത്തിനായി കോതമംഗലത്തെ ഒരു വീട്ടിനടുത്ത്  ബസ്  നിറുത്തി.   ഞങ്ങളുടെ ഹെഡ് മാസ്റ്ററായ എമ്പ്രാന്തിരി സാറിൻറെ  വീടായിരുന്നു അത്. സ്‌കൂളിലെ കർക്കശക്കാരനായിരുന്ന മാഷെയല്ല ഞങ്ങളവിടെ കണ്ടത്. ചിരിക്കുന്ന മുഖവുമായി സാർ ഞങ്ങളെയെല്ലാവരെയും  വീട്ടിലേക്ക് ക്ഷണിച്ചു സ്നേഹപൂർവ്വം ഭക്ഷണം നൽകി.

അവിടെ നിന്നും പുറപ്പെട്ട് ,   ജനുവരി മാസത്തിലെ  ശൈത്യ  കാലാവസ്ഥയിൽ എല്ലാവരും തണുത്തു വിറച്ചിരുന്നു, വഴിയിലെ കാനനക്കാഴ്ചകളും കുത്തനെയുള്ള കയറ്റങ്ങളും ആസ്വദിച്ചു കണ്ട് ഏറ്റവുമാദ്യം പോയത് മൂലമറ്റത്തുള്ള പവർ ഹൌസിലേക്കാണ്. ഒരു പാറയിടുക്കിലേക്ക് എത്തപ്പെട്ട ഞങ്ങളോട് ഇതാണ് പവർ ഹൌസ് എന്ന് പറഞ്ഞപ്പോൾ ആദ്യമൊന്ന് അമ്പരന്നു. ഗ്രൂപ്പുകളായി കുട്ടികളെ ഉള്ളിലേക്ക് കൊണ്ട് പോയി വലിയ ജനറേറ്ററുകളും മറ്റും കാണിച്ചു തന്ന് എങ്ങിനെയാണ് ഇലെക്ട്രിസിറ്റി ഉത്പാദിപ്പിക്കുന്നത് എന്ന് അവിടയുള്ള എൻജിനിയർമാർ വിവരിച്ചു തന്നു. മുകളിലെ അണക്കെട്ടിൽ നിന്നും വെള്ളം ടണലിലൂടെ എത്തിച്ചു ജനറേറ്ററുകൾ പ്രവർത്തിപ്പിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതെന്ന് കണ്ടറിഞ്ഞു.

പിന്നീട് കുളമാവ് ഡാം കണ്ട് ഭക്ഷണം കഴിച്ച് ഇടുക്കി ഡാമിലേക്ക് എത്തി. ഇടുക്കി ഡാം ഉദ്‌ഘാടനം ചെയ്ത് ഒരു വർഷം മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളു അന്ന്. കുറവൻ-കുറത്തി മലകൾക്കിടയിൽ ഒരു ചാപം പോലെ നിൽക്കുന്ന ഡാം മതിവരുവോളം കണ്ട് വീണ്ടും ബസിൽ കയറി. ഫോട്ടോഗ്രാഫി എന്നത് സാധാരണക്കാർക്ക് ഒരു വിദൂര സാദ്ധ്യതയായ ആ കാലഘട്ടത്തിൽ നടത്തിയ  ആ യാത്രകളുടെ ഓർമ്മചിത്രങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.

അവിടെ നിന്നും  നേരെ ചെറുതോണിയിലേക്ക് യാത്രയായി. അപ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു. രാത്രി ഭക്ഷണത്തിനായി ഞങ്ങൾ പെരുമ്പാവൂരിൽ നിറുത്തി അവിടെയുള്ള ഒരു സിനിമാ ടാക്കീസിൽ നിന്നും ഒരു സെക്കൻഡ് ഷോ സിനിമയും കാണിച്ചു തന്ന് തിരിച്ച് വലപ്പാട് സ്‌കൂളിലെത്തിയപ്പോഴേക്കും പുലർച്ചെ  മൂന്നു മണിയായി.

ഒമ്പതാം ക്‌ളാസിലെ കൊല്ലപ്പരീക്ഷക്കപ്പുറം പൂരമാണ്. ആറാട്ടുപുഴ പൂരം. ആദ്യമായാണ് ആറാട്ടുപുഴ പൂരം കാണാനാവുന്നത്. തേവരുടെ മകയിരം പുറപ്പാടും ഓരോ ദിവസവും നാട്ടുവഴികളിലൂടെയുള്ള ഗ്രാമ പ്രദക്ഷിണവും നന്ദേട്ടനോടൊപ്പം പോയി കണ്ടറിയുകയാണ്. വീടുകളിൽ നിന്നും വീടുകളിലേക്കുള്ള പറയെടുപ്പു യാത്രകളിൽ ലഭിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ ഒക്കെ ആവോളം രുചിച്ച്, ഇടയ്ക്ക് തൊട്ടപ്പുറത്തെ ഷാരക്കാരെ വിളക്കു പിടിക്കുന്നതിലും മറ്റും സഹായിച്ച് പൂരത്തിൻറെ പൊരുളറിഞ്ഞു.

അഞ്ചാം ദിവസം പുഴ കടന്ന് തേവരോടൊപ്പം ഉറക്കമൊഴിച്ച്  ചേലൂർ മന, ജ്ഞാനപ്പിള്ളി മന തുടങ്ങി പിറ്റേന്ന് ഉച്ചവരെ നീളുന്ന, നാട്ടിടവഴികളിലൂടെയും, വയലേലകളിലൂടെയുമുള്ള  പറയെടുപ്പ് കഴിഞ്ഞെത്തുമ്പോഴേക്കും ഉറക്കക്ഷീണത്തിൻറെ ആലസ്യത്തിൽ പടിഞ്ഞാറേ മനയിലേക്കുള്ള യാത്ര വേണ്ടെന്നു വെക്കും.

ഏഴാം ദിവസമാണ് ആറാട്ടുപുഴ പൂരം. പൂരത്തിന്റെ നാഥനായ തേവരെയും കൂടെ  ആറാട്ടുപുഴയിലേക്കെത്തുന്നവരെയും വഴി നീളെയുള്ള നാട്ടുകാർ സ്വീകരിച്ചു സൽക്കരിക്കും.  ആദ്യമായാണ് ഇത്രയും ദൂരം നടന്ന് പോവുന്നത്.

ചിറക്കൽ കഴിഞ്ഞപ്പോൾ നന്ദേട്ടൻ എന്നെയും കൂട്ടി   തേവർക്ക് മുമ്പിലായി യാത്ര തുടങ്ങി. കാരണം, ആറാട്ടുപുഴ പാടത്തെ മറ്റുള്ള ദേവന്മാരുടെ പൂരം കൂടി കാണണം. പാടത്ത് ജനസമുദ്രമാണ്. അവിടെ നമ്മളറിയാത്തവരൊക്കെ നമ്മുടെ പിതൃ പരമ്പരകളാണെന്നാണ് വിശ്വാസം. നമ്മളെ കാണാനായി അവർ ആറാട്ടുപുഴ പാടത്തെത്തുമത്രെ.  അങ്ങിനെയെങ്കിൽ ഒരു വർഷം മുമ്പ് പോയ അച്ഛനും കാണുമായിരിക്കും. കുറെ തിരഞ്ഞു. എങ്ങും കണ്ടില്ല…

മൂന്നു മണിയോടെ തേവർ രാജകീയ പ്രൗഢിയോടെ എത്തുകയായി. അഞ്ചുമണിയോടെ പാടത്തിന്റെ ഒത്ത നടുക്കുള്ള റോട്ടിലെ പന്തലിൽ തേവർ എത്തുന്നതോടെ ഇരു വശവുമുള്ള പാടത്ത് ചേർപ്പ് ഭഗവതി, ഊരകത്തമ്മ തുടങ്ങി വിവിധ ദേവീ ദേവന്മാർ അണിനിരക്കുകയായി. ദേവ സംഗമം എന്ന് പറയപ്പെടുന്ന കൂട്ടിയെഴുന്നള്ളിപ്പ് ആണ് ആറാട്ടു പുഴ പൂരത്തിന്റെ ഏറ്റവും വലിയ അനുഷ്ഠാനങ്ങളിൽ ഒന്നും കാഴ്ചയുടെ വിരുന്നും.

ആ ആദ്യ കാഴ്ചകളൊക്കെ തന്നെ ആസ്വദിച്ചു കണ്ടു, തേവരോടൊപ്പം ആറാട്ടുപുഴയിൽ ആറാടി തിരിച്ചും നടന്നു തന്നെ പോന്നു. തിരിച്ചു വരവ് ഒന്ന് കൂടി ഉഷാറാണ്. കരിക്ക്, പഴം, പാൽ തുടങ്ങി വഴിയിലുടനീളം ഓരോ പന്തലിലും  വിവിധ ഭക്ഷ്യപേയങ്ങൾ തന്ന് ജനം നമ്മെ വീർപ്പ് മുട്ടിക്കും. വിളക്ക് പിടിച്ചു നടക്കുമ്പോൾ ഗോപാലൻ കുട്ടിയുടെ തുമ്പിക്കൈ നീളത്തിനപ്പുറം നടക്കണം. ഇല്ലെങ്കിൽ അവൻ വിളക്ക് അടക്കം നമ്മളെ കൂടി ചുരുട്ടിയെടുക്കും.

മാർച്ച്-ഏപ്രിൽ  മാസത്തിലെ കത്തുന്ന വെയിലിൽ ഉച്ചയടുക്കുന്തോറും യാത്ര കഠിനമാവും. ചിറക്കൽ അമ്പലത്തിലെത്തുമ്പോഴേക്കും വഴിയിൽ കഴിച്ചതൊന്നും പോരെന്ന മട്ടിൽ വിശപ്പ് അസഹ്യമാവും. ആ വിശപ്പിൽ  ചിറക്കൽ അമ്പലത്തിലെ കഞ്ഞിയും, നാളികേരപ്പൂളും  നൽകുന്ന  സ്വാദ് രുചി മുകുളങ്ങൾക്കപ്പുറം മനസ്സിലിടം പിടിക്കും.

തിരിച്ച്, കത്തുന്ന വെയിലിൽ ടാറിട്ട റോട്ടിലൂടെ നടക്കണോ, താഴെയുള്ള വറവ് ചട്ടിയിൽ നിന്നുമുതിർന്ന പോലുള്ള  മണലിലൂടെ നടക്കണോ എന്നറിയാത്ത അവസ്ഥയിലുള്ള ഓട്ടത്തിനൊടുവിൽ തൃപ്രയാറിലേക്കെത്തി അകായിലെ തണുപ്പിൽ അഭയം പ്രാപിച്ചതോടെ  ഒരിക്കലും മായാത്ത ഒരു പിടി പൂരക്കാഴ്ചകൾ പിന്നീടുള്ള  ഉറക്കത്തിലേക്കും ജീവിതത്തിലെക്കും സമ്മാനിച്ച് കൊണ്ട് ആദ്യ ആറാട്ടുപുഴ പൂരക്കാഴ്ചകൾക്ക് സമാപ്തിയായി...

 

തുടരും...

ഓർമ്മച്ചിത്രങ്ങൾ ( 47)



ഒമ്പതാം ക്ലാസ്സിലെ അരക്കൊല്ല പരീക്ഷ ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു.

ഞങ്ങളുടെ ക്‌ളാസ് സ്ഥിതി ചെയ്യുന്ന ഹാളിന്റെ കിഴക്ക് വശത്ത് ചുമരുകൾക്ക് പകരം വശങ്ങളിൽ തട്ടികയിട്ട ഹാളിലെ നടുവിലത്തെ ക്‌ളാസ് റൂമാണ്  അന്നത്തെ  പരീക്ഷാ ഹാൾ.

സോഷ്യല്‍ സ്റ്റഡിസ് പരീക്ഷ ദിവസം. നേരത്തെ സ്‌കൂളിലെത്തി വീണ്ടുമൊരാവൃത്തി വായിക്കുകയാണ്, ഒന്ന് കൂടി ഹൃദിസ്ഥമാക്കുകയാണ്. കൂടെ സഹപാഠികളുമുണ്ട്. സാധാരണ ക്‌ളാസുകളിലെപ്പോലെയുള്ള  കളിയാക്കലുകളില്ല. പകരം  സ്നേഹം തുളുമ്പുന്ന, പാഠശകലങ്ങളുടെ  സംശയങ്ങളുമായി അവരിൽ ചിലർ എത്തുന്നു. അതിനൊക്കെ  ആവും വിധം പറഞ്ഞു മനസ്സിലാക്കിക്കൊടുത്ത് മുന്നോട്ട് പോവുന്നതിനിടയിൽ   അവിചാരിതമായി എന്റെ നോട്ട് പുസ്തകത്തിലിരുന്ന ഒരു എസ്സേയുടെ പകര്‍പ്പ് ഒരു സഹപാഠി കാണുന്നു.

ആ എസ്സേ പട്ടാളം സാർ  പറഞ്ഞു നോട്ടെഴുതിച്ച ദിവസം സോഷ്യൽ സ്റ്റഡീസ് നോട്ട് കൊണ്ട് പോവാൻ മറന്നിരുന്നു. വേറൊരു പുസ്തകത്തിൽ നിന്നും ഒരു പേജ് പറിച്ചെഴുതിയെടുത്തത് നോട്ട് പുസ്തകത്തിലേക്ക് പകർത്തിയെഴുതിയിട്ടും ആ അസ്സൽ നോട്ട് പിന്നീടും പുസ്തകത്തിൽ തന്നെയിരുന്നതായിരുന്നു അത്.

അത് കണ്ടതും,  എടാ, ഇതെനിക്ക് പഠിക്കാൻ തരാമോ എന്ന ചോദ്യത്തോടെ അവൻ അത് കൈക്കലാക്കി. എന്നെ സംബന്ധിച്ചിടത്തോളം  പ്രത്യേകിച്ച് ഗുണമൊന്നും ഇല്ലാത്ത ആ ഒരു പേജ് അവനെങ്കിലും ഉപകരിക്കട്ടെ എന്ന ചിന്തയിൽ അതിനെപ്പറ്റി മറന്നു വീണ്ടും റിവിഷനിലേക്ക് കടന്നു.

അന്ന് ഇൻവിജിലേറ്റർ ആയി എത്തിയത് എൻ.സി.സി മാഷായിരുന്ന ദാവൂദ് അലി സാറായിരുന്നു. ചുരുട്ടി വെച്ച മീശയും, അതിനേക്കാളേറെ മുഖത്തു ഗൗരവവും ആയെത്തുന്ന സാറിനെ പൊതുവെ ഞങ്ങൾക്കൊക്കെ പേടിയാണ്.

ചോദ്യ പേപ്പർ കിട്ടി. ചോദ്യങ്ങളെല്ലാം വായിച്ചു നോക്കി. മനസ്സിന് പ്രത്യേക ഉന്മേഷം. കുറച്ച് മുമ്പ് റിവിഷൻ ചെയ്ത പാഠ ഭാഗങ്ങൾ പലതും ചോദ്യങ്ങളായി നോക്കിച്ചിരിക്കുന്നു. സന്തോഷത്തോടെ ഉത്തരങ്ങൾ എഴുതാൻ തുടങ്ങി..

ഏകദേശം അര മണിക്കൂർ പിന്നിട്ടിരിക്കണം. ദാവൂദ് അലി സാർ ഞങ്ങൾക്കിടയിലൂടെ നടന്ന് ഓരോരുത്തരെയും ശ്രദ്ധിച്ച് നടന്നു ഞാനിരുന്ന ഡെസ്കും കടന്ന് മുന്നോട്ട്  നീങ്ങുന്നു. അതിനിടയിൽ   പെട്ടെന്ന് എന്തോ ഒന്ന് കാൽച്ചുവട്ടിലേക്ക് വീഴുന്ന ചെറിയൊരു ശബ്ദം കേട്ട് അറിയാതെ  താഴോട്ട് നോക്കി. ആ ശബ്ദവും എന്റെ താഴോട്ടുള്ള നോട്ടവും ദാവൂദ് അലി സാറിന്റെ ശ്രദ്ധയിലും പെട്ടു. തിരിച്ചു വന്ന്  അദ്ദേഹം താഴെ വീണു കിടക്കുന്ന കടലാസ് കഷ്ണം എടുക്കാൻ എന്നോടാജ്ഞാപിച്ചു. അതെന്താണെന്ന ആകാംക്ഷയോടെ ചുരുട്ടിക്കൂട്ടിയ ആ കടലാസ് എടുത്ത് മാഷ്ക്ക് കൈമാറി വീണ്ടും പരീക്ഷയെഴുതാൻ തുടങ്ങി.

ചുരുട്ടിക്കൂട്ടിയ കടലാസ് തുറന്ന് നോക്കിയ അദ്ദേഹം എൻറെ ഉത്തരപ്പേപ്പറിലേക്ക് നോക്കിയപ്പോൾ ആ കടലാസിലുള്ള എസ്സെയാണ് എഴുതിക്കൊണ്ടിരുന്നത്. അതിലെ ആദ്യ രണ്ടു മൂന്നു വരി  വാചകങ്ങൾ അതെ പടി എൻറെ ഉത്തരപ്പേപ്പറിൽ. ഒന്ന് കൂടി ശ്രദ്ധിച്ചപ്പോൾ ഒരു കാര്യം വ്യക്തമായി. ആ കയ്യക്ഷരം എന്റേത് തന്നെ.

സ്റ്റാൻഡ് അപ്... അദ്ദേഹത്തിന്റെ സ്വരം കടുത്തു.

അതോടെ ഒരു കാര്യം വ്യക്തമായി. ആ കടലാസ് ഇന്ന് രാവിലെ എന്റെ പുസ്തകത്തിലിരുന്നതാണെന്നും അത് സഹപാഠി തന്റെ ഉപയോഗ ശേഷം  താഴേക്ക് ഇട്ടതാണെന്നും.  ദൗർഭാഗ്യവശാൽ അത് വന്ന് വീണത് എൻറെ ഡെസ്കിനടിയിലായി.

ആദ്യമായാണ് ഇത്തരമൊരു അഗ്നിപരീക്ഷ നേരിടേണ്ടി വരുന്നത്. ആ കടലാസ് എന്റേതാണെന്നും ഇപ്പോൾ താഴെയിട്ടതല്ല, പരീക്ഷക്ക് മുമ്പ് ഇട്ടതാണെന്നും, കോപ്പിയടിച്ചിട്ടില്ലെന്നും  മറ്റും പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ ആ കടലാസിലെ വാക്യങ്ങൾ വള്ളി പുള്ളി വിടാതെ എൻറെ ഉത്തരക്കടലാസിലും കാണുമ്പോൾ ഏതൊരു അദ്ധ്യാപകനും ചെയ്യുന്നത് പോലെ അദ്ദേഹം എന്നോടു പുറത്തേക്ക് പോവാൻ ആവശ്യപ്പെട്ടു.

ചെയ്യാത്ത ഒരു തെറ്റിന് ശിക്ഷ ഏറ്റു വാങ്ങേണ്ടി വന്നിരിക്കയാണ്. കാണാപ്പാഠം പഠിച്ചതിന്റെ സാക്ഷ്യപത്രമാണ് എന്റെ ഉത്തരപ്പേപ്പർ. പക്ഷെ അദ്ദേഹത്തെ അതെങ്ങിനെ പറഞ്ഞു മനസ്സിലാക്കും. അഥവാ മനസ്സിലായാൽ തന്നെ അദ്ദേഹം അതെങ്ങിനെ അംഗീകരിക്കും. ഞാനല്ല ആ കടലാസ് താഴെയിട്ടതെന്ന് പറഞ്ഞാൽ പിന്നെ ആരാണ് എന്ന് പറയേണ്ടി വരും. അതുണ്ടാക്കാൻ പോവുന്ന സംഘർഷങ്ങളെ പറ്റി ചിന്തിച്ചപ്പോൾ മനസ്സ് വീണ്ടും പതറി. കാണാപ്പാഠം പഠിച്ചതിന്റെ  സാക്ഷ്യപത്രമായ  ഉത്തരപ്പേപ്പർ കളവിന്റെ തെളിവായി വ്യാഖ്യാനിക്കപ്പെട്ട്  അദ്ദേഹം ഏറ്റെടുത്ത്, തന്റെ കസേരയിൽ ചെന്നിരുന്നു. ഞാനാകട്ടെ എന്ത് ചെയ്യണമെന്നറിയാതെ തല കുമ്പിട്ട് നിന്നു പതുക്കെ പുറകിലേക്ക് നോക്കിയപ്പോൾ കണ്ടത് സഹപാഠിയുടെ ദൈന്യ മുഖഭാവം. അതോടെ ഒന്ന് തീർച്ചയാക്കി. ഇല്ല അവനെ ഒറ്റു കൊടുക്കാതെ ഇതിൽ നിന്നും എങ്ങിനെയെങ്കിലും രക്ഷപ്പെടണം.

ക്‌ളാസിന് പുറത്തേക്ക് പോവാൻ മാഷ് വീണ്ടും ആജ്ഞാപിച്ചു. പെട്ടെന്നായിരുന്നു ഇതിൽ നിന്നും രക്ഷപ്പെടുവാൻ ഒരു ബുദ്ധി തെളിഞ്ഞത്. ഇരുന്ന സ്ഥലത്ത് നിന്നും പുറത്തേക്ക് നടക്കുന്ന മട്ടിൽ അദ്ദേഹത്തിന്റെ അടുത്തെത്തി അദ്ദേഹത്തോട് ശബ്ദം താഴ്ത്തി പറഞ്ഞു.  ഈ  ചോദ്യത്തിന്റെ ഉത്തരം ഇവിടുന്നങ്ങോട്ടും  എഴുതി മുഴുമിപ്പിക്കാം, എന്നിട്ട് മാഷ് പറയൂ ഇത് ഞാന്‍ കോപ്പി അടിച്ചിട്ടുണ്ടോ എന്ന്..  

അദ്ദേഹം കയ്യിലിരുന്ന ഉത്തരപ്പേപ്പർ തുടക്കം മുതലേ ഒന്ന് കൂടി വിശദമായി നോക്കി. ആ ചോദ്യത്തിലെ യുക്തി, ഒരു പക്ഷെ മാഷെ അതിശയിപ്പിച്ചിരിക്കണം.. കൂടാതെ അത് വരെ എഴുതിയ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും എനിക്ക് സംശയത്തിന്റ ആനുകൂല്യം നല്കിയിരിക്കാം.   എന്നെ ആകെ അടിമുടി ഒന്ന് നോക്കി  ശരിയെന്നു പറഞ്ഞു ഉത്തരക്കടലാസ് തിരികെ തന്നു.

ഒരു പാരഗ്രഫ്  എഴുതി കഴിഞ്ഞപ്പോള്‍ മാസ്റ്റര്‍ അടുത്തെത്തി നോക്കി പറഞ്ഞു.. ശരി ശരി... പക്ഷേ ഇനി ഇതാവര്‍ത്തിക്കരുത്...

അതെ, ആവർത്തിക്കേണ്ടാത്തത്  എന്താണെന്നറിയാത്ത  ധർമ്മ സങ്കടത്തിലായിരുന്ന ഞാൻ മറുപടി പറയാതെ പരീക്ഷ മുഴുവനാക്കി പുറത്തു കടന്നപ്പോൾ  ആ സഹപാഠി എന്നെക്കാത്ത് നിൽക്കുകയായിരുന്നു. “ഇനിയൊരിക്കലും ഞാൻ കോപ്പിയടിക്കില്ല, നിന്നെ ഞാൻ ജീവിതത്തിലൊരിക്കലും മറക്കില്ല”. അവന്റെ  വാക്കുകൾ എനിക്ക് നൽകിയ ആശ്വാസം ചെറുതായിരുന്നില്ല.

ജീവിതത്തിലെ ഇത്തരം സന്നിഗ്ദ്ധ ഘട്ടങ്ങളെ എങ്ങിനെ അഭിമുഖീകരിക്കണം, തരണം ചെയ്യണം എന്നതിൻറെ ആദ്യ പരീക്ഷയായിരുന്നു ആ സംഭവം.

വാൽക്കഷ്ണം- 34 വർഷത്തെ ഇടവേളക്ക് ശേഷം നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ വെച്ച് പത്താം ക്‌ളാസ് പരീക്ഷക്കിപ്പുറം ആദ്യമായി അവനെ വീണ്ടും കണ്ടുമുട്ടുന്നു.  ഉച്ച ഭക്ഷണത്തിന് ശേഷം അവനെയും  വിളിച്ചു ഞങ്ങൾ പഴയ ക്ലാസ് മുറികള്‍ കാണാനായി പുറപ്പെട്ടു. 9-H കണ്ടു ഓർമ്മകൾ അയവിറക്കി മുന്നോട്ട് നടന്നു.  റോഡിനിപ്പുറത്തെ തട്ടികയിട്ട ക്ലാസ് മുറികളുടെ ഛായ തന്നെ  മാറിയിരിക്കുന്നു. അവിടത്തെ രണ്ടാമത്തെ ക്ലാസ് റൂമിലേക്ക് കടന്നു കൊണ്ട് ഇവിടെ അരങ്ങേറിയ ഒരു രംഗത്തെക്കുറിച്ചുള്ള  ഓര്‍മ്മകള്‍ നിനക്കുണ്ടോ എന്ന ചോദ്യത്തിന്, തീര്‍ച്ചയായും, നിന്നെക്കുറിച്ചു ഓര്‍ക്കാത്ത ദിവസങ്ങളില്ലെന്നും, എന്റെ കുട്ടികളോടും ഭാര്യയോടും നിന്നെപ്പറ്റി എത്ര വട്ടം പറഞ്ഞിരിക്കുന്നെന്നും നിന്നെയൊന്നു കാണാനാണ് ഇന്നീ ദിവസം ഇവിടെ വന്നതെന്നും അവന്‍ പറഞ്ഞപ്പോൾ അന്ന് അവനെ തെറ്റുകാരനാക്കാതിരുന്നതിന് ആരോട് നന്ദി പറയണം എന്നറിയാതെ മനസ്സും കണ്ണും നിറഞ്ഞു…

 

തുടരും...


മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...