Sunday, December 26, 2021

ഓർമ്മച്ചിത്രങ്ങൾ ( 44)



1976 ജൂൺ മാസം പിറന്നു. സ്‌കൂൾ തുറന്നു. അപരിചിതത്വത്തിന്റെ വലിയൊരു ഭാണ്ഡവും പേറി ഞാൻ വലപ്പാട് ഹൈസ്‌കൂളിലേക്ക് അതെ സ്‌കൂളിൽ പത്താം തരത്തിൽ പഠിക്കുന്ന നന്ദേട്ടനോപ്പം യാത്രയായി.


ഗോപാലൻ മാസ്റ്ററുടെ 9-Hലേക്കാണ് എന്നെ നയിക്കപ്പെട്ടത്. പൊതുവെ പരിചിതരും സുഹൃത്തുക്കളുമായവർ, രണ്ടുമാസത്തെ ഇടവേളക്ക് ശേഷം കണ്ടുമുട്ടുന്ന സന്തോഷ വേള, അവിടേക്ക്    ഞാൻ മാത്രം  ആരോടും ചിരിക്കാനറിയാത്തവൻറെ മുഖഭാവവുമായി നടന്നു കയറി. പക്ഷെ എല്ലാ കണ്ണുകളും ഈ അപരിചിതനിലേക്കാണ്. ആ നോട്ടങ്ങളെ എങ്ങിനെ നേരിടണമെന്നറിയാതെ വ്യാകുലപ്പെട്ട് നിൽക്കുമ്പോൾ ആരോ ചിലർ ആദ്യ ബെഞ്ചിൽ തന്നെ സ്ഥലം തന്നു. അവരിൽ ചിലരെങ്കിലും പേര് ചോദിച്ചതിന് മറുപടി ഒറ്റവാക്കിലൊതുക്കി. എവിടെ നിന്നും വന്നുവെന്ന ചോദ്യത്തിനുത്തരം നൽകിയപ്പോൾ അതെവിടെയെന്നും, എന്തിനിവിടെ വന്നുമെന്നുമുള്ള തുടർ ചോദ്യങ്ങളിലേക്ക് അവരെന്നെ കൊണ്ടു പോയി. ചിലപ്പോഴെങ്കിലും ആ ഉത്തരങ്ങളിലെ വള്ളുവനാടൻ  സംസാര ശൈലി ക്‌ളാസിൽ ചിരിപടർത്തി. 


ക്‌ളാസ് മാസ്റ്റർ ഗോപാലൻ മാഷ്  ഈ പുതുമുഖത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു. ഇപ്പോഴത്തെ താമസം തൃപ്രയാർ അമ്പലത്തിനടുത്താണെന്നറിഞ്ഞപ്പോൾ ചോദ്യം കൃഷ്ണപ്പിഷാരോടി മാഷിലെക്കെത്തി. മലയാളം പണ്ഡിറ്റ് ആയ കൃഷ്ണമ്മാവൻ പാലക്കാട്  നൂറണി  ഹൈസ്‌കൂളിൽ നിന്നും വിരമിച്ച് തൃപ്രയാർ ഷാരത്തുണ്ട്. അമ്മിണി ഓപ്പോളുടെ ഭർത്താവ് രാഘവമ്മാവൻറെ വേറൊരു താവഴിയിലുള്ള ജേഷ്ഠ സഹോദരനാണ് അദ്ദേഹം. ഗോപാലൻ മാഷുടെ പൂർവ്വകാല അദ്ധ്യാപകന്റെ ബന്ധു എന്ന നിലയിൽ അദ്ദേഹം എന്നെ പ്രത്യേക പരിഗണയോടെ ഇരുത്തി.


പെരിന്തൽമണ്ണ സ്‌കൂളിനെ അപേക്ഷിച്ച് വലപ്പാട് സ്‌കൂളിന് ഒരു പ്രത്യേകതയുണ്ട്. മറ്റു സ്‌കൂളുകളിലൊക്കെ ബെല്ലടിക്കുന്നത് ഏതെങ്കിലും ലോഹദണ്ടിന്മേലോ പഴയ ഒരു റെയിൽ കഷണത്തിന്മേലോ ആണെങ്കിൽ വലപ്പാട് സ്‌കൂളിൽ അത് ബെൽ ടവറിൽ തൂക്കിയിട്ട ഭീമൻ കുടമണിയിന്മേലാണ്.  ആദ്യ ദിനങ്ങളിലെ വൈകുന്നേരങ്ങളിൽ  ആ പള്ളിമണിയുടെ നീണ്ട നാദം  നൽകിയിരുന്ന ആശ്വാസം ചെറുതായിരുന്നില്ല.


വലപ്പാട് ഹൈസ്‌കൂളിലേക്കുള്ള യാത്ര നന്ദേട്ടന്റെയും അദ്ദേഹത്തിന്റെ സഹപാഠിയായ പ്രസാദിന്റെയും കൂടെയാണ്. അന്ന് കാലത്ത്  പെരിന്തൽമണ്ണയെ അപേക്ഷിച്ച് ഈ കടലോര ഗ്രാമത്തിലെ വീടുകളും, പറമ്പുകളും, വഴികളും വ്യത്യസ്തമാണ്. പൊതുവെ വേലികെട്ടിത്തിരിച്ച പറമ്പുകളും പുരയിടങ്ങളും വളരെക്കുറവ്. ഓരോ പുരയിടത്തിലൂടെയും പറമ്പുകളിൽ നിന്നും വെളിമ്പുറങ്ങളിലേക്കും വീണ്ടും പുരയിടങ്ങളിലേക്കും  നീളുന്ന ചവിട്ടടിപ്പാതകൾ ഞങ്ങളെക്കാത്ത് കിടന്നു. ഓരോ ദിവസവും പ്രസാദ് ഓരോ വഴികളിലൂടെ കൊണ്ട് പോവും. ആ വഴികളൊക്കെ ഹൃദിസ്ഥമാവാൻ ഏകദേശം രണ്ടു മാസമെടുത്തു. 


മിക്കവാറും വൈകുന്നേരമുള്ള യാത്രയിലാണ് ഈ യാത്രാ പരീക്ഷണങ്ങൾ. അത് പലപ്പോഴും ഏതെങ്കിലും ഒരു ഭക്ഷ്യ വസ്തു തേടിയാവും. ഇരുമ്പൻ പുളി, പുളി വെണ്ട, ലൂബിക്ക,  ചാമ്പക്ക , അയിനിച്ചക്ക, ഞാവല്പഴം  തുടങ്ങി അന്നാട്ടിൽ സുലഭമായ കുട്ടികളുടെ ഇഷ്ട വിഭവങ്ങൾ തേടിയുള്ള യാത്ര.


തൃപ്രയാർ അമ്പലത്തിൻറെ തെക്കേ ഭാഗത്തായി വെണ്ണക്കൽ കടവ് റോഡിലൂടെ കയറി കുറച്ചു നടന്നാൽ പടിഞ്ഞാറോട്ട്  ഒരു പാടം മുറിച്ചു കടന്ന് ചെല്ലുന്നത്  ദാസൻ മേനോനും മാധവമേനോനും താമസിക്കുന്ന വീടിന്നടുത്തേക്കാണ്. മാധവൻമേനോന്റെ മകനാണ് പ്രസാദ്. പൊതുവെ സംസാരപ്രിയനാണ് പ്രസാദ്. അധികം സംസാരിക്കാത്ത ഞാനും നന്ദേട്ടനും പ്രസാദിന്റെ സംസാരത്തിൽ ലയിച്ചു മയങ്ങി  സ്‌കൂളിലേക്കുള്ള ദൂരം മറന്ന് നടക്കും.


ഒന്ന് രണ്ടു മാസം പിന്നിട്ടതോടെ ക്‌ളാസിലെ ചുരുക്കം ചിലരുമായി  സൗഹൃദം പങ്കുവെച്ച് തുടങ്ങി. ശിവജി, ഹരി, ദാസൻ, ബാലകൃഷ്ണൻ, രംഗൻ, മോഹൻദാസ് തുടങ്ങി വളരെച്ചുരുക്കം പേരോടൊത്ത് മാത്രം. എങ്ങിനെ അവരുമായി സൗഹൃദത്തിലാവണം എന്നെനിക്കറിയില്ലായിരുന്നു.  അവരോട് സംസാരിച്ച് ജയിക്കാനുള്ള വാക് ചാതുരി പോരാ,   ഉച്ചസമയങ്ങളിൽ അവർ കളിക്കുന്ന കളികളായ മാസ്, പമ്പരം കളി ഇതൊന്നും എനിക്ക് വശമില്ല. അവരുടെ കടാപ്പുറം-തൃശൂർ ഭാഷയിൽ സംസാരിക്കാനറിയാത്ത   ഞാനെന്തെങ്കിലും പറഞ്ഞാൽ അത് പലപ്പോഴും പരിഹാസത്തിൽ ചെന്ന് കലാശിക്കും. ഗോപാലൻ മാഷുടെ ഷാരോടി വിളിയെ തുടർന്ന്  അവർ 'പിശാരടി' എന്ന് പരിഹാസരൂപേണ എനിക്ക് വിളിപ്പേരിട്ടു.


പെരിന്തൽമണ്ണ സ്‌കൂൾ,  കൂട്ടുകാർ, അവരെക്കുറിച്ചുള്ള നഷ്ടബോധം എന്നെ വേട്ടയാടിത്തുടങ്ങി. ഈ സ്‌കൂളും ഇവിടത്തെ സഹപാഠികളുമായി എനിക്ക് ഒത്തുപോവാനാവില്ല എന്ന ചിന്തയിൽ പഠനം പോലും പുറകോട്ടായിത്തുടങ്ങി. പക്ഷെ, ഇതൊക്കെ ആരോട് പറയും... 


തുടരും...

Sunday, December 19, 2021

ഓർമ്മച്ചിത്രങ്ങൾ ( 43)


കൃഷ്ണവല്യച്ഛനോടോപ്പം തൃപ്രയാറിലെത്തിയ എനിക്ക് അച്ഛൻ പെങ്ങൾ അമ്മിണി ഓപ്പോളിൽ നിന്നും സമപ്രായക്കാരായ മക്കളിൽ നിന്നും സ്നേഹോഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്.


തൃപ്രയാറിലേക്കുള്ള യാത്രയിൽ ബസിൽ ഇരുന്നാണ്  ഞാൻ അറിയാതെ  പൊട്ടിക്കരഞ്ഞത്.    അച്ഛൻ വിട്ടു പോയ ദിനങ്ങളിൽ പോലും അത്ര സങ്കടം എനിക്ക് അനുഭവപ്പെട്ടിരുന്നില്ലെന്നതാണ് വാസ്തവം. ഞാൻ വളർന്ന ചുറ്റുപാടുകൾ, സ്‌കൂൾ, കൂട്ടുകാർ അങ്ങിനെ പലതിനെയും പിന്നിലാക്കി  മറ്റൊരന്തരീക്ഷത്തിലേക്ക് പറിച്ചു നടുകയാണ്. അത് ഓർക്കുന്തോറും വിങ്ങൽ കൂടി വന്നു. മറ്റുള്ളവരെ അത് കാണിക്കാതിരിക്കാൻ വല്ലാതെ പാടുപെടേണ്ടി വന്നു.


തൃപ്രയാറിൽ നിന്നും ലഭിച്ച സ്വീകരണം എന്നെ വാസ്തവത്തിൽ ശമിപ്പിച്ചു. ഇതാണ് ഇനി എന്റെ വീട്,  തട്ടകം എന്ന് പലവുരു മനസ്സിനോട് മന്ത്രിച്ചു, സ്വയം പാകപ്പെടുത്തി. എങ്കിലും രാത്രികളിൽ ചിലപ്പോഴെങ്കിലും ആ സങ്കടങ്ങൾ വീണ്ടും തികട്ടി വന്നു. നിശബ്ദമായി കരഞ്ഞു കൊണ്ട് അവയെ ഇരുട്ടിലേക്ക് ആട്ടിപ്പായിച്ചു.


അവിടെ എനിക്ക് കൂട്ടുകാരായി എന്നെക്കാൾ ഒരു വയസ്സിന് മൂത്ത നന്ദേട്ടൻ, ഒരു വയസ്സിന് താഴെയുള്ള ദേവി, കുട്ടികളായ രാമചന്ദ്രൻ, രാജേശ്വരി. പിന്നെ കോളേജിൽ പഠിക്കുന്ന മൂത്ത മകൻ ഗോപിനാഥ ചേട്ടൻ എന്നിവരുണ്ട്. ഊണും ഉറക്കവും നടപ്പും  അവരുടെ കൂടെ. തൃപ്രയാറിലെ ചിട്ടവട്ടങ്ങൾ പതുക്കെ പഠിച്ചു തുടങ്ങി.


ഞങ്ങളുടെ നാട്ടുമ്പുറത്തെ അപേക്ഷിച്ച് തൃപ്രയാറിന് ഒരു ക്ഷേത്ര നഗരത്തിന്റെ അന്തരീക്ഷമാണ്.  ഷാരത്ത്  നിന്നും പുറത്തേക്കിറങ്ങിയാൽ തൊട്ടടുത്തു സ്ഥിതി ചെയ്യുന്ന ശ്രീരാമസ്വാമി ക്ഷേത്രവും അവിടേക്കെത്തുന്ന ഭക്തരുടെ തിരക്കും, അമ്പല നടയും, അവിടത്തെ ചുരുക്കം ചില വാണിഭക്കാരും, മുന്നിലുള്ള റോഡിലൂടെ ഇടതടവില്ലാതെ   തൃശൂർക്ക് പോവുന്ന ബസുകളും എല്ലാം ചേർന്നുള്ളൊരു ചെറു നഗരം.


പെരിന്തൽമണ്ണയെ അപേക്ഷിച്ച് തൃപ്രയാറിന്റെ ഭൂമിശാസ്ത്രം തികച്ചും വ്യത്യസ്തമാണ്. സമുദ്രത്തോട് ചേർന്ന് കിടക്കുന്ന ഭൂപ്രദേശമായതിനാൽ തന്നെ  മണൽ പ്രദേശമാണ്. എങ്ങും പരന്നു കിടക്കുന്ന തെങ്ങിൻ തോപ്പുകളാണ്. ഞാൻ താമസിക്കുന്ന പടിഞ്ഞാറെ പിഷാരത്തുമുണ്ട് ധാരാളം തെങ്ങുകൾ. അന്ന് കാലത്ത് തെങ്ങ് അവിടത്തുകാരുടെ പ്രധാന വരുമാന സ്രോതസ്സുമായിരുന്നു. മാസം തോറും തെങ്ങു കയറി ആയിരത്തിലധികം തേങ്ങകൾ വിറ്റിരുന്ന കാലമായിരുന്നു അത്. തേങ്ങയരക്കാത്ത ഒരു വിഭവവും അവിടത്തുകാർക്കില്ല. തേങ്ങയും അത്യാവശ്യം ചക്ക, മാങ്ങ തുടങ്ങിയുള്ള വിഭവങ്ങളും  ഒഴിച്ചാൽ ബാക്കി പച്ചക്കറിയെല്ലാം പുറത്തു നിന്നും കാശ് കൊടുത്തു  വാങ്ങിക്കണം.


ഞാനടക്കം സ്ഥിരമായി പന്ത്രണ്ടോളം അംഗങ്ങളും ദൂരെദിക്കിൽ ജോലി ചെയ്യുന്ന കുടുംബാംഗങ്ങൾ കൂടി  എത്തിയാൽ  ഏകദേശം ഇരുപതോളം പേരുമുള്ള   ഒരു വലിയ കൂട്ടു കുടുംബമായിരുന്നു അന്നത്തെ തൃപ്രയാർ പടിഞ്ഞാറേ പിഷാരം.


അവിടത്തെ വീട്ടു ജോലികളിൽ സഹായിക്കാനായി നാരായണിയമ്മ എന്നൊരു വയസ്സായ സ്ത്രീയും അവിടെ സ്ഥിരതാമസമുണ്ട്. തറവാട്ടിലെ  ചിട്ടവട്ടങ്ങളും മറ്റും മറ്റുള്ളവരെക്കാൾ കൂടുതലായി അറിയുന്നതും അത് കർശനമായി  പ്രാവർത്തികമാക്കുന്നതും അവരാണ്. എനിക്കും നാരായണിയമ്മ വാത്സല്യത്തോടെ അത്തരം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നു.


വൈകാതെ എന്നെയും കൊണ്ട് അമ്മിണി ഓപ്പോൾ തൃപ്രയാർ അമ്പലത്തിൽ നിന്നും ഏകദേശം രണ്ടര മൂന്ന് കിലോമീറ്റർ ദൂരെയായി സ്ഥിതി ചെയ്യുന്ന  വലപ്പാട് ഗവ.  ഹൈസ്‌കൂളിലെത്തി. സ്‌കൂൾ തുറക്കാൻ ഇനി അധികം ദിവസമില്ല. ടി സി യും എട്ടാം തരം റിസൾട്ടും ആയി അവിടെ എത്തിയ എന്നെ ഹെഡ് മാസ്റ്റർ എമ്പ്രാന്തിരി മാസ്റ്റർ അങ്ങിനെ ഒമ്പതാം ക്‌ളാസിൽ ചേർത്തു.   


ഹെഡ്മാസ്റ്ററുടെ ഓഫീസ് മുറിയിൽ നിന്നും പുറത്തിറങ്ങി സ്‌കൂളാകെ ഒന്ന് നോക്കിക്കണ്ടു.  പെരിന്തൽമണ്ണ സ്‌കൂളിനെ അപേക്ഷിച്ചു ചെറുതാണ്.  തൽക്കാലം പെരിന്തൽമണ്ണയെ   മറന്ന്  ഇനി ഈ സ്‌കൂളിൽ വേണം മുന്നോട്ടുള്ള പഠനം. ഇതിൽ എതാണ് എന്റെ ക്‌ളാസ് എന്നറിയില്ല. ആരൊക്കെയാവും അവിടെ എന്നെക്കാത്തിരിക്കുന്നതെന്നറിയില്ല. ആരുമുണ്ടാവാൻ വഴിയില്ലെങ്കിലും ഒരു നിമിഷം അങ്ങിനെ ഓർത്തു കൊണ്ട് തിരിച്ചു അമ്മിണി ഒപ്പോളോടൊപ്പം വീട്ടിലേക്ക് നടന്നു...   


തുടരും.... 


 


 


 


 


Tuesday, December 14, 2021

ഓർമ്മച്ചിത്രങ്ങൾ ( 42)


അന്നത്തെ അവസ്ഥയിൽ ഞങ്ങളുടെ കുടുംബത്തിൽ  അച്ഛൻറെ മരണം സൃഷ്ടിച്ച ആഘാതം വളരെ വലുതായിരുന്നു. കുടുംബത്തിന്റെ ഏക വരുമാനക്കാരനാണ് ഒരു ദിവസം പെട്ടെന്ന് അമ്മയെയും സ്‌കൂൾ വിദ്യാർത്ഥികളായ ഞങ്ങൾ മൂന്നുപേരെയും തനിച്ചാക്കി യാത്രയാവേണ്ടി വന്നത്. ആ വഴി തീർച്ചയായും അദ്ദേഹം തിരഞ്ഞെടുത്തതല്ല. വിധി വൈപരീത്യം. ഇനി മുമ്പോട്ടുള്ള ജീവിതം എങ്ങിനെ ജീവിച്ചു തീർക്കുമെന്നതിനെ പറ്റിയറിയാതെ അമ്മ ഏറെ വ്യാകുലപ്പെട്ടിരിക്കണം. അടുത്ത  ദിവസങ്ങളിൽ  കരഞ്ഞു കലങ്ങിയ കണ്ണുകളുമായി വരുന്നവരോടും പോകുന്നവരോടും എന്തു പറയണമെന്നറിയാതെ കുഴങ്ങിയ അമ്മയെ എങ്ങിനെ ആശ്വാസ വചനകളുമായി സാന്ത്വനിപ്പിക്കണം എന്നു പോലും അറിയാത്ത പ്രായത്തിൽ അമ്മക്ക് മുഖം കൊടുക്കാതെ നടക്കാൻ ശ്രമിച്ചു. ഇനിയുള്ള ജീവിതം ഇത് വരെ ജീവിച്ചു തീർത്തതിൽ നിന്നും ആകെ മാറി മറിയുമോ എന്നൊരു പേടി മാത്രമായിരുന്നു അന്നത്തെ എന്റെ മനസ്സിനെ അലട്ടിയിരുന്നത്.

അച്ഛന്റെ മരണാനന്തര കർമ്മങ്ങൾ അദ്ദേഹത്തിന്റെ തറവാടായ പരക്കാട്ട് പിഷാരത്ത് വെച്ചായിരുന്നു. അദ്ദേഹത്തിന്റെ ഏക സഹോദരിയും മറ്റു സഹോദരങ്ങളും ചേർന്ന് അത് അവിടെ വെച്ച് നടത്തി. 12 ദിവസം നീണ്ടു നിൽക്കുന്ന പ്രസ്തുത ചടങ്ങുകളിൽ പങ്കു ചേരേണ്ടതിനാൽ തന്നെ വർഷാവസാന പരീക്ഷയിലെ മൂന്നോ നാലോ പരീക്ഷകൾ മാത്രമേ എനിക്ക് എഴുതാനായുള്ളു. മറ്റു വിഷയങ്ങൾക്ക് അർദ്ധവാർഷിക പരീക്ഷയിലെ മാർക്ക് പ്രകാരം ഫലം നിർണ്ണയിക്കാമെന്ന് ഹെഡ്‌മാസ്റ്റർ ഉറപ്പ് തന്നു.

എല്ലാ വർഷവും കൊല്ല പരീക്ഷ കഴിഞ്ഞാൽ പരക്കാട്ടേക്ക് അവധി ആഘോഷിക്കാൻ പോവാറുള്ളതാണ്. ഇക്കുറി തൃശൂർ പൂരം കാണിച്ചു തരാൻ അച്ഛനും ഇല്ല. ഇത് മനസ്സിലാക്കിയ അച്ഛന്റെ സഹോദരി അമ്മിണി ഓപ്പോൾ എന്നെയും ശശിയേയും  ഒരു മാറ്റത്തിനായി അവരുടെ വീടായ തൃപ്രയാറിലേക്ക് കൊണ്ട് പോയി.

അച്ഛനോടൊപ്പം ഒട്ടു മിക്ക വെക്കേഷൻ കാലത്തും തൃപ്രയാറിലേക്ക് ഒന്നോ രണ്ടോ ദിവസത്തേക്ക് പോവാറുണ്ടെന്നാലും ഞങ്ങൾ അവധി അറിഞ്ഞാഘോഷിക്കുന്നത് പരക്കാട്ടാണ്. അത് കൊണ്ട് തന്നെ ആദ്യമൊക്കെ ചെറിയൊരു വിഷമം തോന്നിയെങ്കിലും പിന്നീട് അവിടത്തെ സമപ്രായക്കാരായ അവരുടെ മക്കളുമൊപ്പം ചേർന്ന് കളികളും മറ്റുമായി കൂടി.

തൃപ്രയാറിലെ അക്കൊല്ലത്തെ വെക്കേഷൻ കുട്ടികളെക്കൊണ്ട് നിറഞ്ഞതായിരുന്നു. കാറളത്തു നിന്നും രാഘവമ്മാവന്റെ ഏട്ടൻ നാരായണമ്മാവന്റെ മക്കളായ ഭരതൻ കുട്ടിയേട്ടനും, ഹരിയും, പിന്നെ മദ്രാസിൽ നിന്നും രാഘവമ്മാവന്റെ സുഹൃത്തിന്റെ മക്കളായ രാജാരാമൻ, പതി തുടങ്ങിയവരും ചേർന്ന് പത്ത് പന്ത്രണ്ട് കുട്ടികൾ. രാവിലെയും വൈകീട്ടും  നന്ദേട്ടന്റെ നേതൃത്വത്തിൽ പുത്തൻ കുളത്തിൽ  പോയി മണിക്കൂറുകളോളം നീളുന്ന  നീന്തിക്കുളി. രണ്ടു നേരവും ശ്രീരാമ ദർശനം. ഉച്ച സമയങ്ങളിൽ അയൽപക്കങ്ങളിലെ അനേകം കുട്ടികളോടൊപ്പം   വിവിധ കളികൾ. വിശക്കുമ്പോൾ  ഇഷ്ടം പോലെ   വെള്ള മൂവാണ്ടൻ, നാടൻ മാങ്ങകൾ, ചക്ക, ഞാവൽപ്പഴം  എന്നിവ തിന്ന് വയറു നിറക്കൽ. തൽക്കാലം ഒരു മാസത്തേക്കെങ്കിലും ഞങ്ങൾ അച്ഛന്റെ വിയോഗ ദുഃഖം  മറന്നു.

പരീക്ഷാ ഫലം വരുന്ന  സമയമായപ്പോഴേക്കും തിരിച്ച് പെരിന്തൽമണ്ണയിലേക്ക് തന്നെ പോവാൻ ധൃതിയായി. അമ്മയും ചെറിയ പെങ്ങളും മുത്തശ്ശിയും തനിയെ ആണ്. 

"ഇനി നീ ഇവിടെ നിന്ന് പഠിച്ചോ", അച്ചൻ പെങ്ങൾ അമ്മിണി ഓപ്പോൾ പറഞ്ഞു. വെക്കേഷൻ കാലത്ത് അച്ഛനെയും അമ്മയെയും വിട്ട് മറ്റിടങ്ങളിൽ പോയി നിൽക്കാറുണ്ടെന്നാലും  സ്ഥിരം അമ്മയെ വിട്ട് വേറൊരിടത്തു, അതും അച്ഛൻ കൂടി ഇല്ലാതായ അവസ്ഥയിൽ എനിക്ക് ചിന്തിക്കാൻ കൂടി പറ്റുന്ന ഒന്നായിരുന്നില്ല. 

"അമ്മ തന്നെ അല്ലെ ഉള്ളൂ. ഞാൻ അവ്ടെ നിന്ന് പഠിച്ചോളാം"..എന്ന് പറഞ്ഞു ഞാൻ പോന്നു. അമ്മയെ വിട്ടിരിക്കുക എന്നതിനപ്പുറം പെരിന്തൽമണ്ണ സ്‌കൂൾ, അവിടത്തെ കൂട്ടുകാർ, ആ അന്തരീക്ഷം. അവയൊക്കെ വിട്ടുള്ളൊരു സാഹചര്യത്തെ ഉൾക്കൊള്ളാൻ എന്ത് കൊണ്ടോ ആയില്ല. ചെറുകരെക്ക് തിരിച്ചെത്തി. ഹെഡ്മാസ്റ്റർ തന്ന  ഉറപ്പ് പോലെ ഞാൻ  വിജയിച്ചു ഒമ്പതാം ക്‌ളാസിലേക്ക് എത്തി.

മിലിട്ടറി സർവീസിനപ്പുറം കേരളസർക്കാർ ജീവനക്കാരനായിട്ട് മൂന്നു വർഷം മാത്രമായിരുന്ന അച്ഛൻറെ  സർവീസ് വെച്ച് ആശ്രിതർക്ക് ഒരു ജോലിയോ പെൻഷനോ  ലഭിക്കാനുള്ള സാഹചര്യം അന്നത്തെ വ്യവസ്ഥിതിയിൽ ഉണ്ടായിരുന്നില്ല. എന്നാലും കുന്നപ്പള്ളി രാഘവമ്മാവൻ കുടുംബത്തിന്റെ അന്നത്തെ സാഹചര്യമെല്ലാം കാണിച്ച് അമ്മക്ക് ഒരു ജോലി തരപ്പെടുത്താൻ  വേണ്ട ശ്രമങ്ങൾ നടത്തിയെന്നാലും സർക്കാറിൽ നിന്നും അനുകൂലമായ ഒരു മറുപടിയല്ല ലഭിച്ചത്. പിന്നെയുള്ള ഏക ആശ്രയം മിലിട്ടറിയിൽ നിന്നും ലഭിക്കാവുന്ന ഫാമിലി പെൻഷൻ മാത്രമായിരുന്നു. അതാകട്ടെ വളരെ ചെറിയ തുകയും. 

സ്‌കൂൾ തുറക്കാൻ ഏകദേശം ഒരാഴ്ച  ബാക്കിയുള്ളപ്പോളാണ് അച്ഛന്റെ ജേഷ്ഠന്മാരിലൊരാളായ  കൃഷ്ണവല്യച്ഛൻ എന്നെ തൃപ്രയാർക്ക് കൊണ്ടുപോവുക എന്ന ദൗത്യവുമായി  ചെറുകരെക്ക് വരുന്നത്. 

വല്യച്ഛൻ അമ്മയോടായി പറഞ്ഞു. "അമ്മിണി ഇവനെ അവടെ പഠിപ്പിക്കാം എന്ന് പറയുന്നു". മാസോം മാസോം സഹായിക്കാനൊന്നും ആർക്കും പറ്റില്യാ എന്നറിയാലോ. അപ്പൊ ഇങ്ങനെ ഒരു സഹായം അമ്മിണി പറയുമ്പോ വേണ്ടാന്ന്  പറയരുത്".

കണ്ണുകൾ നിറച്ചു,  മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു കൊണ്ട്  അമ്മ ഉമ്മറത്തു നിന്നും അടുക്കളയിലേക്ക് പിൻവാങ്ങി. അമ്മയെ പിന്തുടർന്ന ഞാൻ ആ തീരുമാനത്തെ എങ്ങിനെ സ്വീകരിക്കണം എന്നറിയാതെ കുഴങ്ങി. പറ്റില്ലെന്ന് പറഞ്ഞാൽ വിഷമിച്ച് നിൽക്കുന്ന  അമ്മക്ക് വീണ്ടും  വിഷമമാകും. വല്യച്ഛനോട് മറുത്തു പറയാൻ അമ്മക്കാവില്ലെന്നറിയാമായിരുന്ന ഞാൻ വിഷമം മനസ്സിലൊതുക്കി,  "സാരല്യ, ഞാൻ തൃപ്രയാറ് നിന്ന് പഠിച്ചോളാം" എന്ന് പറഞ്ഞു അമ്മയെ ആ സങ്കടക്കടലിൽ നിന്നും  തൽക്കാലം രക്ഷപ്പെടുത്തി. 

നാമൊരിക്കലും നിനച്ചിരിക്കാതെയുള്ള സമയത്തായിരിക്കും വിധി നമ്മെ ചില വേറിട്ട  വഴിത്തിരിവുകളിലേക്ക്  നയിക്കുന്നത്. അത്തരമൊരു നിയോഗം ഏറ്റെടുത്തു കൊണ്ട് പെരിന്തൽമണ്ണ സ്‌കൂളിൽ നിന്നും ടി സി വാങ്ങി, കൂട്ടുകാരോടൊന്നും യാത്ര പറയാതെ, ഞാൻ കൃഷ്ണവല്യച്ഛനോടോപ്പം തൃപ്രയാറിലേക്ക് യാത്രയായി..

തുടരും...

ഓർമ്മച്ചിത്രങ്ങൾ ( 41 )


പെരിന്തൽമണ്ണ സ്‌കൂളിലേക്കുള്ള അന്നത്തെ യാത്രയും നടന്നായിരുന്നു. രാവിലെ കുന്നപ്പള്ളിയിൽ നിന്നുമുള്ള ചുരുക്കം ബസുകളിൽ കയറിപ്പറ്റി പോവുന്നതിലും നല്ലത് നടന്ന് പോവുകയാണെന്ന് ഞാനും വിജയനും തീരുമാനിച്ചിരുന്നു. അങ്ങനെയാവുമ്പോൾ 10 പൈസ ലാഭവുമുണ്ട്. വൈകീട്ട് തിരിച്ചും നടന്നാൽ അത് 20 പൈസയാവും. ഒരാഴ്ച നടന്നു മിച്ചം വെച്ച പൈസ സ്‌കൂളിലെ സഞ്ചയിക അക്കൗണ്ടിൽ ഇട്ട് ബാങ്ക് ബാലൻസ് വർദ്ധിപ്പിക്കുന്ന ശീലം അനുവർത്തിച്ചു വരുന്ന ദിനങ്ങൾ.

ആ ആഴ്ച മിച്ചം വന്ന പൈസ വെള്ളിയാഴ്ച ഉച്ചക്ക് സഞ്ചയികയിൽ നിക്ഷേപിച്ച് വൈകീട്ട് വിജയനുമൊത്ത് ചെറിയ രീതിയിൽ  ധനവാനായതിൽ  ഉല്ലാസഭരിതനായി ഞാനും വിജയനും എന്നത്തേയും പോലെ തിരിച്ചു കുന്നപ്പള്ളിക്ക് നടന്നു. കുംഭ  മാസത്തിലെ ഉച്ചച്ചൂടിൽ വെന്തു  പാകമായിക്കിടന്ന  ടാറിട്ട റോഡിലൂടെ ചെരിപ്പിടാതെ, റോഡിൽ കണ്ട കല്ലിൻ കഷ്ണങ്ങളെ തട്ടിക്കളിച്ചും സ്‌കൂൾ വിശേഷങ്ങൾ പങ്കുവെച്ചും ഞങ്ങൾ നടന്നു കുന്നപ്പളിയിലെത്തി.

കുന്നപ്പള്ളി വായനശാലയിലെ നെല്ലുകുത്ത് മില്ലിനു മുമ്പിൽ നിന്ന വള്ളി ഞങ്ങളെ കണ്ടതും "അച്ഛൻ മരത്തിമ്പിന്ന് വീണതറിഞ്ഞില്ലേ കുട്ടാ'  എന്ന ചോദ്യവുമായി റോട്ടിലേക്കിറങ്ങി വന്നു. ആ ചോദ്യത്തിന്റെ ഞെട്ടൽ മാറുന്നതിനു മുമ്പായി ഞാനോർത്തത് അന്ന് രാവിലെ അച്ഛൻ എന്നെ ഏൽപ്പിച്ചിരുന്ന ജോലിയാണ്. പെരിന്തൽമണ്ണയിൽ നിന്നും ആടിന് പിണ്ണാക്ക് വാങ്ങിക്കാൻ ഏൽപ്പിച്ചത്. അത് ഞാൻ സാമാന്യം നന്നായി മറന്നു വന്നിരിക്കുന്നു. വള്ളി തുടരുകയാണ്. "അച്ഛനെ കോഴിക്കോട്ട് മെഡിക്കൽ കോളേജിൽക്ക് കൊണ്ടോയിരിക്കുണൂത്രെ".  വള്ളിക്ക് അതിൽ കൂടുതലൊന്നും അറിയില്ല.   രണ്ടു വർഷം മുമ്പ് അച്ഛൻ മരത്തിൽ നിന്നും വീണപ്പോൾ കൊണ്ട് പോയത് മലപ്പുറത്തെ ആശുപത്രിയിലേക്കാണ്, പക്ഷെ ഇതതേ പോലെയല്ല എന്നെനിക്ക് മനസ്സിലായി. മെഡിക്കൽ കോളേജിലേക്ക് ഹെഡ് ലൈറ്റ് ഇട്ട കാറുകൾ കത്തിച്ചു പായുന്നത് കണ്ടിട്ടുണ്ട്. സീരിയസാവണം. എത്രയും പെട്ടെന്ന് വീട്ടിലേക്കെത്തി വിവരങ്ങൾ  അറിയണം. പെരിന്തൽമണ്ണയിൽ നിന്നും വാങ്ങിവരാൻ മറന്ന കടലപ്പിണ്ണാക്ക് കുന്നപ്പള്ളിയിലെ പലചരക്ക് പീടികയിൽ നിന്നും വാങ്ങി വേഗം വീട്ടിലേക്ക് ഓടി.

വീട്ടിലെത്തിയ എന്നെക്കാത്ത് മുത്തശ്ശിയും ശിന്നക്കുട്ടി അമ്മായിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർക്കും ആശുപത്രിയിലേക്ക് കൊണ്ട് പോയതിനു ശേഷമുള്ള മറ്റു വിവരങ്ങൾ ഒന്നും അറിയില്ല. മുത്തശ്ശിയിൽ നിന്നും അമ്മായിയിൽ നിന്നും അതുവരെയുണ്ടായ സംഭവങ്ങളുടെ വിവരണം  വിവരമറിഞ്ഞെത്തിയവരോട്  പറയുന്നതിലൂടെ  സവിസ്തരം കേട്ടു..

രാവിലെ ഒരു പത്തര ആയപ്പോ ദേവകി ബലവാടീല്ക്ക് പോയി. കൊറച്ചു കഴിഞ്ഞപ്പോ എന്നോട് വന്ന് കഞ്ഞി വേണം എന്ന് പറഞ്ഞു വാങ്ങിക്കുടിച്ചു ആടിന് എല പൊട്ടിച്ചു കൊണ്ട് വരാം എന്ന് പറഞ്ഞ് പോയതാ.. പിന്നെ കേട്ടത്.. മുത്തശ്ശിക്ക് മുഴുവനാക്കാനായില്ല.


അമ്മായി തുടർന്നു .. അവടെ വന്ന് അമ്മാമനോട് ആടിന് കൊറച്ച് എല പൊട്ടിച്ചോട്ടെ എന്ന് ചോദിച്ചു.. അതിനെന്താ ചോദിക്കാനുള്ള്,  ഗോപാല ഷാരോടി.. എന്ന് അമ്മാമൻ ചോദിക്കേം ചെയ്തു. അങ്ങട്ട് പാടത്തിന്റെ വക്കത്തക്ക് പോണ് കണ്ടു. ഞങ്ങള് വിചാരിച്ചു എല പൊട്ടിച്ചു പോയിട്ടുണ്ടാവും ന്ന്.   പിന്നെ കണ്ടത് ഉച്ചക്ക് കൊറച്ച് പണിക്കാര് ഇട്ത്തും കൊണ്ട്   വരണതാണ്. ബോധം ണ്ടാർന്നില്ല്യ. പിന്നല്ലേ അറിയണത്‌.. താഴെ പാടത്ത് അരൂക്കൂടെ പോണ ചാലില് വീണ്  കെടക്കേരുന്നൂത്രേ..

എങ്ങിനെ വീണുവെന്നും, എന്താണ് കൃത്യമായി സംഭവിച്ചതെന്നതിനും ദൃക് സാക്ഷികളില്ലാതെ തെക്കേ പത്തായപ്പുരയിലെ കിഴക്കേ പാടത്തേക്ക് ചാഞ്ഞു നിൽക്കുന്ന ഒരു പനയുടെ താഴെയായി, ഏകദേശം ഒരാൾ താഴ്ചയിൽ പാടത്തിനരുകിലൂടെയുള്ള വെള്ളച്ചാലിൽ അദ്ദേഹം വീണു കിടക്കുകയായിരുന്നു. കുംഭമാസത്തിലെ വെയിലിൽ വറ്റി വരണ്ട് കിടന്ന ചാലിന്റെ ഉള്ളിലേക്ക് വീണത് കാരണം ദൂരെയുള്ള ആൾ നടപ്പുള്ള  വരമ്പിലൂടെ പോവുന്ന   ആരുടെയും കാഴ്ചയിലേക്ക് ആ കിടപ്പ് എത്തിയതുമില്ല.

സൂര്യൻ നട്ടുച്ചയോടടുത്തപ്പോൾ കന്നുകളെ അപ്പുറമുള്ള തോട്ടിൽ കഴുകിക്കൊണ്ട് വരുന്ന വഴി, കൂട്ടം തെറ്റി നീർച്ചാലിനടുത്തുള്ള പുല്ല് തേടി വന്ന കന്നിനെ കൂട്ടത്തിലേക്ക് തെളിച്ചു കൊണ്ടു വരാൻ പോയ ഒരു കുട്ടിയാണ്,  ചാലിൽ വായിൽ നുരയും പതയുമായൊരാൾ കിടക്കുന്നത് ആദ്യം കണ്ടത്. അവനത് തൊട്ട് മുമ്പിലുള്ള വീട്ടിൽ മതില് പണിഞ്ഞു നിന്നിരുന്ന പണിക്കാരോട് പറഞ്ഞു. അവർ വന്ന് നോക്കി ആളെ മനസ്സിലാവാതെ പോയി. കള്ളിമുണ്ടുടുത്ത ഏതോ ഒരാൾ എന്നതിനപ്പുറം അവരറിയുന്നവർ ആയിരുന്നില്ല ആ വീണു കിടന്നിരുന്നത്.

സമയം  പിന്നെയും കഴിഞ്ഞാണ് ഒരാൾ അത്  വന്ന് കാണുന്നതും. വെയിലത്ത് വീണു കിടന്നയാളെ തണലത്തേക്ക് എടുത്തു കൊണ്ട് പോയി കിടത്തണം എന്ന് തോന്നിയതും. അങ്ങിനെ തെക്കേ പത്തായപ്പുരയിലേക്കെത്തിച്ച അദ്ദേഹത്തെ ഭരതനുണ്ണി  അമ്മാമൻ തിരിച്ചറിയുകയും ഉടൻ ബലവാടിയിലായിരുന്ന അമ്മയെ ആളെ അയച്ചു വിളിച്ചുവരുത്തുവാൻ ഏർപ്പാടാക്കുകയും ചെയ്തുവത്രേ. 

പിന്നീടുളള വിദഗ്ദ്ധ പരിശോധനയിൽ പാടത്തിനരികിൽ നിന്ന  പനയിൽ പടർന്ന് കയറിയ ഒരു വള്ളിയിലെ ഇലകൾ വെട്ടാൻ കയറിയപ്പോൾ ഉണങ്ങി നിൽക്കുന്ന വള്ളി പൊട്ടി  താഴേക്ക് വീണതാണെന്ന് മനസ്സിലായി. വീഴ്ചയിൽ തലയുടെ പിൻഭാഗം വെള്ളച്ചാലിൻറെ വരമ്പിൽ തട്ടി മുറിഞ്ഞതായും മനസ്സിലായി. ആ വീഴ്ചയുടെ ആഘാതത്തിൽ തന്നെ ബോധം പോയിരിക്കണം.

പിറ്റേന്ന് രാവിലെ മെഡിക്കൽ കോളേജിൽ നിന്നും എത്തിയ അടുത്ത ബന്ധുക്കളിൽ  നിന്നും  അറിഞ്ഞു, തലച്ചോറിന് കാര്യമായ ക്ഷതമുണ്ട്.  മെഡുല ഒബ്ലാങ്കട്ടക്ക് ആണ്‌ കാര്യമായ പരിക്ക്. കുറച്ചധികം ദിവസം ആശുപത്രിയിൽ കിടക്കേണ്ടി വരാം. ഇനിയും ബോധം വന്നിട്ടില്ല.

വീട്ടിൽ ആളുകൾ വന്നും പോയുമിരുന്ന, അനിശ്ചിതത്വങ്ങൾ നിറഞ്ഞ,  ഒരു ശനിയാഴ്ചക്ക് ശേഷം ഞായറാഴ്ച രാവിലെ അമ്മ മെഡിക്കൽ കോളേജിൽ നിന്നും തനിയെ എത്തി. 

“എല്ലാം കഴിഞ്ഞു അമ്മേ” എന്ന് മുത്തശ്ശിയോട് പറഞ്ഞ് വിങ്ങിപ്പൊട്ടിയ അമ്മയോടൊപ്പം എന്തു ചെയ്യണം, പറയണം എന്നറിയാതെ ഞാൻ തരിച്ചിരുന്നു. ഒപ്പം അനുജൻ ശശിയും ആറു വയസ്സുകാരി ശോഭയും എന്തു സംഭവിച്ചുവെന്നറിയാതെ അന്തം വിട്ടിരുന്നു തേങ്ങി. അന്നത്തെ വളരാത്ത മനസ്സിന്‌ കാര്യങ്ങളുടെ ഗൗരവം അറിയില്ലായിരുന്നു. ചുമതലകളെക്കുറിച്ചുള്ള ബോധമില്ലായ്മ ഭാഗ്യമായി. 

വൈകുന്നേരം വട്ടംകുളം ശ്രീധരേട്ടനും കുഞ്ഞനിയേട്ടനും ചന്ദ്രാലയം ഉണ്ണിയേട്ടനും പിന്നെ പേരറിയാത്ത പലരും ചേർന്ന് കൊണ്ടുവന്ന അച്ഛന്റെ ചേതനയറ്റ ശരീരം കണ്ടപ്പോഴായിരുന്നു പൊട്ടിക്കരഞ്ഞതും  നഷ്ടബോധം മനസ്സിനെ മഥിച്ചതും.

ആ സായാഹ്നത്തിൽ അച്ഛൻറെ ഭൗതിക ശരീരം ഞങ്ങളെ വിട്ട്  യാത്രയായി. പടിഞ്ഞാറെത്തൊടിയിലെ പേരമരച്ചുവട്ടിൽ അച്ഛന്‌ അന്ത്യവിശ്രമമൊരുക്കി…

തുടരും...

Friday, December 3, 2021

ഓർമ്മച്ചിത്രങ്ങൾ ( 40 )


പെരിന്തൽമണ്ണ സ്‌കൂൾ  പഠനത്തിലെ ആദ്യ  അരക്കൊല്ലപ്പരീക്ഷ എന്നെ സംബന്ധിച്ചിടത്തോളം നിർണ്ണായകമായിരുന്നു. പാലക്കീഴ് മാഷുടെ മലയാളത്തിനപ്പുറം(മാഷ് കഴിഞ്ഞയാഴ്‌ച നമ്മെ വിട്ടുപിരിഞ്ഞുവെന്ന വാർത്ത ദുഃഖത്തോടെ അറിയുകയുണ്ടായി) വാരിയർ മാഷുടെ ഹിന്ദിയും മറ്റു വിഷയങ്ങളോരോന്നും ഞാൻ ശ്രദ്ധയോടെ പഠിച്ചു, നന്നായി പരീക്ഷയെഴുതി. ആ വർഷം എനിക്ക് പോലും വിശ്വസിക്കാനാവാത്ത  മറ്റൊരത്ഭുതം സംഭവിച്ചു.  അരക്കൊല്ലപ്പരീക്ഷയുടെ മാർക്ക് അടിസ്ഥാനത്തിൽ എട്ടാം തരത്തിൽ  ഞാൻ സ്‌കൂൾ ഫസ്റ്റും, കൂട്ടുകാരൻ സി വി ശശികുമാർ സെക്കൻഡും ആയി എന്ന വാർത്ത ആയിരുന്നു അത്. എട്ടോളം ഡിവിഷനുകളുള്ള ആ മഹാവിദ്യാലയത്തിൽ നിന്നും ഏറ്റവും പഠിക്കുന്ന വിദ്യാർത്ഥിയെന്ന ഖ്യാതി എന്നെത്തേടി വരുമെന്ന് സ്വപ്നേപി കരുതിയിരുന്നില്ല. ഈ രണ്ടു നേട്ടങ്ങളും പാലക്കീഴ് മാഷുടെ 8-D ക്ക്  നേടിക്കൊടുത്തതിൽ അദ്ദേഹത്തിനു ഞങ്ങളോടുള്ള  പ്രത്യേക വാത്സല്യം അദ്ദേഹത്തിന്റെ പിന്നീടുള്ള  പെരുമാറ്റത്തിൽ പ്രകടമായിരുന്നു. 

ആ വർഷം ഫെബ്രുവരി മാസാന്ത്യത്തിലെ  ശനിയാഴ്ച നടന്ന പി ടി എ മീറ്റിംഗിൽ വെച്ചാണ് സമ്മാനദാനം ഉണ്ടായത്. ഒന്നാം സമ്മാനക്കാരനായ എനിക്ക്   എ. ശ്രീധരമേനോൻ രചിച്ച കേരള ചരിത്രമെന്ന  തടിച്ച പുസ്തകവും, സി വി ശശിക്ക് ലോകചരിത്രമെന്ന കാഴ്ചയിൽ ചെറിയൊരു പുസ്തകവും ആണ് സമ്മാനമായി കിട്ടിയത്. പഠന മികവിന് ലഭിച്ച രണ്ടാമത്തെയും(ആദ്യ സമ്മാനം മൂന്നാം തരത്തിൽ വെച്ച്)  ഒടുവിലത്തേയും സമ്മാനമായിരുന്നു അത്. അത് കൊണ്ട് തന്നെ അതിനെ അമൂല്യമായി ഇന്നും ഞാൻ കരുതുന്നു.

അച്ഛന് കേരള സർക്കാർ ജോലിയുണ്ടെന്നതിന്റെ കൂടെ തുച്ഛമായ മിലിറ്ററി പെൻഷൻ കൂടി ലഭിച്ചിരുന്നു. അന്ന് അദ്ദേഹത്തിന് അത് ലഭിച്ചിരുന്നത് തൃശൂരിൽ നിന്നുമായിരുന്നു. ഒന്നോ രണ്ടോ മാസം കൂടുമ്പോൾ ഒരിക്കൽ കോളേജിൽ നിന്നും ഒന്നോ രണ്ടോ ദിവസത്തെ ലീവെടുത്തു പാലക്കാട്ട് നിന്നും തൃശൂരിൽ പോയി പെൻഷൻ വാങ്ങി വരികയാണ് പതിവ്. 

അങ്ങിനെ 1976ലെ മാർച്ച് മാസത്തിലെ  ആദ്യ വാരത്തിൽ, നാലാം തിയതി വ്യാഴാഴ്ച്ച  അദ്ദേഹം പാലക്കാട്ട് നിന്നും തൃശൂരിലെത്തി പെൻഷൻ വാങ്ങി സന്ധ്യയോടെ കണ്ണനിവാസിലെത്തി. ഒന്നാം സമ്മാനമായിക്കിട്ടിയ കേരളചരിത്രം അച്ഛനെ കാണിച്ചു കൊടുത്തു. പുസ്തകം മറിച്ചു നോക്കി, പ്രത്യേകിച്ച് അഭിനന്ദന വാക്കുകളൊന്നും  പറഞ്ഞില്ല. അതൊന്നും അന്നത്തെ രീതിയല്ല. കെട്ടിലും മട്ടിലും മികച്ച ആ തടിച്ച പുസ്തകം അച്ഛന് ഇഷ്ടപ്പെട്ടുവെന്ന് മുഖഭാവത്തിൽ നിന്നും ഊഹിച്ചെടുത്തു. മടിയിലേക്ക് ഓടിക്കയറിയ അഞ്ചു വയസ്സുള്ള ഇളയമകളെ മടിയിൽ കിടത്തി അദ്ദേഹം ചാരുകസേലയിൽ പൂമുഖത്തു ഇരുന്നു അമ്മയോടായി പറഞ്ഞു. “എന്താണെന്നറിയില്ല, ഈയിടെയായി ഉറക്കം മതിയാവുന്നില്ല”. അതിന് അമ്മയെന്ത് ഉത്തരം പറഞ്ഞുവെന്ന് ഓർമ്മയില്ല. അന്ന് അച്ഛനും ഞങ്ങൾക്കൊപ്പം നേരത്തെ കിടന്നു.

അടുത്ത പ്രഭാതത്തിൽ എന്നത്തേയും പോലെ 8 മണിയോടെ  സ്‌കൂളിലേക്ക് പുറപ്പെട്ടു പടിക്കലെത്തിയ എന്നെ അച്ഛൻ എന്തോ ആവശ്യത്തിനായി  തിരിച്ചു വിളിച്ചു.  ആടിനുള്ള കടലപ്പിണ്ണാക്ക് വാങ്ങുവാനുള്ള സഞ്ചിയും പൈസയും തന്ന് അദ്ദേഹം എന്നെ യാത്രയാക്കി. 

അത് ജീവിതത്തിലെ  അച്ഛനുമായുള്ള അവസാന കൂടിക്കാഴ്ചയാവുമെന്നോ ചുമതലകളുടെ ഭാരമുള്ള വലിയൊരു സഞ്ചിയാണ്‌ അന്ന് അച്ഛൻ എന്നെ ഏല്പ്പിച്ചതെന്നോ അറിയാതെ   ഇടവഴികൾ താണ്ടി റോഡിനെയും നാലു മയിലപ്പുറമുള്ള സ്‌കൂളിനെയും ലക്ഷ്യമാക്കി ഞാൻ യാത്രയായി...

തുടരും....

ഓർമ്മച്ചിത്രങ്ങൾ ( 39)

പെരിന്തൽമണ്ണ ഹൈസ്‌കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ഡിവിഷനുകളായിരുന്നു ഉണ്ടായിരുന്നത്. ഏഴുവരെ ഇരുകൂട്ടരും ഒരുമിച്ചിരുന്നു പഠിച്ചതിൽ നിന്നും ഒരു വ്യത്യസ്‍തനുഭവം. ക്‌ളാസിലെ ട്രൗസറിട്ടു വരുന്നവരേക്കാൾ കൂടുതൽ അംഗബലം മുണ്ടുടുത്തു വരുന്നവർക്കായിരുന്നു അന്ന്.  ലാസ്റ്റ് ബഞ്ചിലിരുന്ന ചില വലിയേട്ടന്മാർ ട്രൗസറുകരായ സുന്ദരന്മാരെ ചില പ്രലോഭനങ്ങൾ നൽകി അടുത്തു വിളിച്ചിരുത്തുന്ന കലാപരിപാടി കളുമുണ്ടായിരുന്നു അന്ന്. ഇതെന്തിനെന്നും ഏതിനെന്നും അറിയാത്ത പാവത്താന്മാർ അവരുടെ തലോടലിന്റെ ഇരയാവാറുണ്ട്. പൊതുവെ കൃശഗാത്രനായതിനാൽ ഞാൻ അവരുടെ വലയിൽപ്പെടാതെ രക്ഷപ്പെട്ടു പോന്നിരുന്നു.

പക്ഷെ, ആത്യന്തികമായി ഇതെന്തിനെന്നും ഏതിനെന്നും വ്യക്തമായ ധാരണകൾ ഉണ്ടായിരുന്നില്ല. ആയിടക്കാണ് ഒരു ബന്ധുവീട്ടിലെ അടിയന്തരത്തിന്  പങ്കെടുക്കാനിടവന്നത്. അന്നത്തെ നാട്ടാചാരമനുസരിച്ച്    തലേദിവസം വൈകുന്നേരം  തന്നെ ബന്ധുവീട്ടിലെത്തി.  ചെന്നിടം വലിയ കൂട്ടുകുടുംബമായതിനാൽ പിണ്ഡം വെക്കേണ്ടവരും സദ്യക്കും മറ്റൊരുക്കങ്ങൾക്കുമായി അടുത്ത  ബന്ധുക്കളും  അനവധി എത്തിയിട്ടുണ്ട്.  

പെട്രോമാക്സിന്റെ വെള്ളിവെളിച്ചത്തിൽ രാത്രിയൂണു കഴിഞ്ഞു. വീടിനു പുറകിൽ പന്തലിട്ടാണ് അടിയന്തിര ദിവസത്തേക്കുള്ള സദ്യക്കുള്ള ഒരുക്കങ്ങൾ നടക്കുന്നത്. പല തരത്തിൽ കഷ്ണങ്ങൾ നറുക്കുന്നു, ഇടിക്കുന്നു, പൊടിക്കുന്നു, വറുക്കുന്നു, അങ്ങിനെ ആകെ ബഹളമയം. 

എട്ടുമണിയാവുമ്പോഴേക്കും ഉറങ്ങാറുള്ള എനിക്ക് ഒമ്പത് പത്ത് മണിക്കപ്പുറം പിടിച്ചു നിൽക്കാനായില്ല. എൻറെ അവസ്ഥ മനസ്സിലാക്കിയ, പണിയെടുക്കുന്നതിനേക്കാൾ  വർത്തമാനത്തിൽ മാത്രം മിടുക്കുള്ള   ഒരു ബന്ധു അങ്ങിനെ എന്നെയും മറ്റു കുട്ടികളെയും തൊട്ടടുത്ത പത്തായപ്പുരയിലേക്ക് ഉറങ്ങാൻ ക്ഷണിച്ചു. ഒന്ന് തല ചായ്ക്കാൻ പായ അന്വേഷിച്ചവന് അതില്പരം സന്തോഷം എന്തുണ്ട്.. ക്ഷണിച്ചു കൊണ്ട് പോയ ബന്ധു അദ്ദേഹത്തിന്റെ അടുത്തായി എനിക്കും ഒരു സ്ഥലം തരപ്പെടുത്തി തന്നു.

പായ കാണേണ്ട താമസം, ഞാൻ നിദ്രാദേവിയെ പുൽകി, സ്വപ്നലോകത്തേക്ക്  സഞ്ചാരം തുടങ്ങി.  നാളത്തെ പ്രഥമനിലേക്കും മറ്റു സദ്യവട്ടങ്ങളിലേക്കും നീളുന്ന സ്വപ്നദൃശ്യങ്ങൾക്കിടയിലെപ്പോഴോ ദൃശ്യങ്ങൾക്കൊരു വ്യതിയാനം സംഭവിക്കുന്നു.. അതാ എന്റെ ദേഹത്തു കൂടി ഒരു പാമ്പ് ഇഴയുന്നു. എന്തൊക്കെ ചെയ്തിട്ടും എനിക്ക് ഒച്ച വെച്ച് കരയാനോ, ആ പാമ്പിനെ ദേഹത്തു നിന്നും കുടഞ്ഞ് മാറ്റാനോ ഒന്നുമാവാതെ, എന്തു ചെയ്യണമെന്നറിയാതെയുള്ള നിമിഷങ്ങൾ.. എല്ലാ പേടി സ്വപ്നങ്ങളെയും പോലെ, പെട്ടെന്നാണ് സ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്നത്. അതോടെ എന്റെ ദേഹത്തിൽ ഇഴഞ്ഞ പാമ്പ് പെട്ടെന്ന് പിൻ വലിഞ്ഞു.  അടുത്തു കിടന്ന ബന്ധു എന്റെ കരച്ചിൽ കണ്ടിട്ടാവണം, സമാശ്വസിപ്പിക്കാനായി എന്തു പറ്റിയെന്ന് ചോദിച്ചു.. ഒന്നുമില്ല, ഒരു പേടിസ്വപ്നം കണ്ടതാണെന്ന് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. എന്തോ എന്റെ ദേഹത്തുകൂടെ ഇഴഞ്ഞിട്ടുണ്ട്. പക്ഷെ അതെന്തെന്ന് വ്യക്തമല്ല. അമ്മയും മറ്റും അപ്പുറത്തെ പ്രധാന തറവാട്ടുപുരക്കകത്താണ് ഉറങ്ങുന്നത്. ഇരുട്ടിൽ  അവിടേക്ക് ഓടിപ്പോവാൻ നിർവ്വാഹമില്ല. അത് കൊണ്ട് തന്നെ ശബ്ദമുണ്ടാക്കാതെ, ഭയത്തോടെ  ഞാൻ വീണ്ടും ഉറങ്ങാനായി കിടന്നു. പക്ഷെ പേടിസ്വപ്നം എന്റെ നിദ്രയെ തട്ടിയെടുത്തിരുന്നു. ഉറക്കം നടിച്ചു കുറേനേരം കിടന്നു. വീണ്ടും എന്തോ എന്റെ ദേഹത്തു ഇഴയാൻ തുടങ്ങിയിരിക്കുന്നു. പതുക്കെ കണ്ണ് തുറന്നു നോക്കിയപ്പോൾ തൊട്ടടുത്തു കിടന്ന ബന്ധുവിൻറെ കൈകൾ അദ്ദേഹത്തിന് വേണ്ടിടത്തും, എനിക്ക് വേണ്ടാത്തിടത്തുമായി ഇഴയുന്നു. അതെനിക്കൊരു വലിയ ഷോക്കായിരുന്നു. ഞാൻ ഉറങ്ങിയില്ലെന്ന് സ്വല്പം ധിക്കാരത്തോടെ അദ്ദേഹത്ത ബോദ്ധ്യപ്പെടുത്തിയപ്പോൾ അദ്ദേഹം തന്റെ കലാപരിപാടിക്ക് വിരാമമിട്ടു. 

ബാലമനസ്സുകളിൽ  ഇവർ നൽകുന്ന ആഘാതം എത്ര വലുതാണ് എന്ന് പലപ്പോഴും ഇത്തരക്കാർ അറിയുന്നില്ല. അന്നത്തെ മനോധൈര്യമില്ലായ്മ അക്കാര്യം മറ്റാരോടും  പറയാതെ എന്നിലേക്ക് മാത്രമൊതുക്കി. വളരെയേറെക്കാലം ആ സംഭവം ഒരു സർപ്പഭയം പോലെ  എൻറെ ഓർമ്മകൾക്ക് മേൽ ഇഴഞ്ഞു നടന്നെന്നെ ഭയപ്പെടുത്തിയിരുന്നു. പിന്നീടൊരിക്കലും ജീവിതത്തിൽ ആ വ്യക്തിയോട് മനസ്സ് തുറന്നൊന്ന് സംസാരിക്കാനോ ചിരിക്കാനോ എനിക്കായിട്ടില്ല എന്നത് സത്യം മാത്രം. 

ആൺ പെൺ വ്യത്യാസമില്ലാതെ നമ്മുടെ സമൂഹത്തിൽ പണ്ടുമുതലേ ഇത്തരം അതിക്രമങ്ങൾ നടക്കുന്നുണ്ട്. പലപ്പോഴും പ്രായത്തിന്റെ പക്വതയില്ലായ്മയും ധൈര്യക്കുറവും കാരണം  ഇതൊന്നും പുറം ലോകത്തോട് വിളിച്ചു പറയാൻ അവർക്കാവാറില്ല. 

 തുടരും....


ഓർമ്മച്ചിത്രങ്ങൾ ( 38 )


നമുക്ക് NCCയിൽ ചേർന്നാലോ? വിജയനാണ് ആ ചോദ്യം ചോദിച്ചത്. അച്ഛൻ പട്ടാളക്കാരനാണെങ്കിലും അത്തരം മോഹമൊന്നും പൊതുവെ ദുർബല ശരീരനായിരുന്ന എന്നിൽ വളർന്നിരുന്നില്ല. എന്നാലും വിജയൻറെ ആഗ്രഹത്തിന് വിലങ്ങു തടിയാവേണ്ട എന്ന് കരുതി ഞാനും ശരിയെന്ന് പറഞ്ഞു. NCCയിൽ ചേർന്നാൽ പരേഡ് ദിവസങ്ങളിൽ കിട്ടുന്ന ഭക്ഷ്യ വസ്തുക്കളെ പറ്റി കേട്ടിട്ടുണ്ട്. അതും ഇതിനൊരു പ്രേരണയായെന്നു വേണം പറയാൻ.  സ്‌കൂൾ സമയം കഴിഞ്ഞാണ് ആളെ എടുക്കാനുള്ള പരേഡ് സംഘടിപ്പിച്ചിരിക്കുന്നത്. എത്തിയ കുട്ടികളെയെല്ലാം ഗ്രൗണ്ടിൽ ഒരു വരിയാക്കി നിർത്തിയപ്പോഴേക്കും ഏകദേശം നാലര ആയി.  NCC മാഷ് നിന്നിരുന്നവരിൽ നിന്നും ആളും തരവും നോക്കി ചിലരെയൊക്കെ മാറ്റി നിർത്തി തുടങ്ങി. കൂട്ടിയിട്ട  തേങ്ങകളിൽ നിന്നും ഒരു വിൽപ്പനക്കാരൻ  പേടുകളെ മാറ്റുന്ന ലാഘവത്തോടെ മാഷ് ഞങ്ങളെയും  തെരവുകളായി മാറ്റിയിട്ടു.. ഒടുവിൽ ഞങ്ങളോടായി പറഞ്ഞു, ഒരു രണ്ടു കൊല്ലം കഴിഞ്ഞ് വാ.. നോക്കാം. ഇപ്പൊ പൊക്കോ. അങ്ങിനെ ഞങ്ങൾ രണ്ടാളും ആ മോഹം ഉപേക്ഷിച്ച് വീട്ടിലേക്ക് ആഞ്ഞു പിടിച്ചു.

അടിയന്തരാവസ്ഥയുടെ ആദ്യ നാളുകൾക്കപ്പുറം ആരവങ്ങളും മറ്റും അടങ്ങിയപ്പോൾ സ്‌കൂൾ അദ്ധ്യയന ദിവസങ്ങൾക്ക് ക്രമം വന്നു.  ഹെഡ്‌മാസ്റ്റർ ലാസർ സാർ വരാന്തകളിലൂടെ ഇടക്കിടക്ക് റോന്തു ചുറ്റി.  അത് വരെ അദ്ദേഹത്തെ പേടിയില്ലാതിരുന്നവർക്ക് പോലും അദ്ദേഹത്തെ പേടിയായി തുടങ്ങി. ക്ലാസിൽ പാലക്കീഴ് മാഷ് തൻറെ വൈഭവത്താൽ പാഠഭാഗങ്ങൾ സരസമായി പഠിപ്പിച്ചു.

വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം ദീപമയം 

വെണ്മ മനസ്സിൽ വിളങ്ങിന ഭദ്രനു മേന്മേലമൃതമയം 

എന്ന് ആദ്യ പേജിൽ തന്നെ എഴുതി വെച്ചിട്ടുള്ള പി കുഞ്ഞിരാമൻ നായർ എഴുതിയ, മഹാകവി ഉള്ളൂരിനെക്കുറിച്ചുള്ള ഉപപാഠ പുസ്തകം എടുക്കുന്ന പീരിയഡുകൾക്കായി  കാത്തിരുന്ന നാളുകൾ. നിലക്കടലയും മിഠായിയുമായി ബാലമനസ്സുകളിലെ സാഹിത്യവാസനയെ ഉണർത്തുന്ന രചനാ ശൈലിയെ വെല്ലും വിധം അദ്ദേഹം അത് ഞങ്ങളിലേക്ക് പകർന്നു തന്നു.

ചർച്ചയിൽ മനുഷ്യനല്ല, മരമാവട്ടെ അദ്ധ്യക്ഷൻ, തണൽ വീശുന്ന പൂമരം, എന്ന് പറഞ്ഞപ്പോൾ നാലുപുറവും തട്ടികയിട്ട, വിശാലമായ പുറം കാഴ്ചകളിലേക്ക് എപ്പോൾ വേണമെങ്കിലും പറന്നിറങ്ങാവുന്ന ആ ക്ലാസ് മുറിയിൽ നിന്നും ഞങ്ങൾ സ്‌കൂൾ വളപ്പിലെ മുത്തശ്ശൻ മരങ്ങൾക്ക് കീഴെ മാഷ്ക്ക് ചുറ്റുമിരുന്ന് കഥകൾ കേൾക്കുന്നതായി സ്വപ്നം കണ്ടു…  

ഇടക്കൊക്കെ ആ ക്ളാസുകളിൽ നിന്നും ഞങ്ങൾ വൈകുന്നേരങ്ങളിലെ അവസാന പീരിയഡുകളിൽ വിശാലമായ കളിക്കളത്തിലേക്ക്,  ക്‌ളാസിലെ തണ്ടും തടിയുമുള്ള വലിയേട്ടന്മാരോടോത്ത്  ഫുട്ബാൾ കളിക്കാനിറങ്ങി. എതിർ ടീമിലെ വലിയേട്ടന്മാരുടെ കാലിൽ നിന്നും പന്ത് തഞ്ചത്തിൽ തട്ടിപ്പറിക്കാൻ ടീമിലെ വലിയേട്ടന്മാർ ഞങ്ങൾ കുഞ്ഞന്മാരെ കരുക്കളാക്കി. 

തുടരും....

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...