Tuesday, July 13, 2021

ഓർമ്മച്ചിത്രങ്ങൾ ( 17)

പരീക്ഷ കഴിഞ്ഞു സ്‌കൂൾ പൂട്ടിക്കഴിഞ്ഞാൽ പിന്നെ പരക്കാട്ടെത്താൻ ധൃതിയായി.    വെക്കേഷൻ കാലത്ത് പരക്കാട്ട് വല്യച്ഛൻമാരുടെയും മറ്റു താവഴിയിലെ ആണുങ്ങളുടെയും കുട്ടികൾ ഒന്നോ രണ്ടോ ദിവസമോ, ഒരാഴ്ചയോ അവിടേക്ക് വിരുന്നു വരും. കൊച്ചപ്പു വല്യച്ഛന്റെ മക്കൾ ലീല, രാധ, രമ, മാധവി ഓപ്പോളുടെ മക്കൾ നാരായണേട്ടൻ, രാധ ഓപ്പോൾ, വേണുവേട്ടൻ, കുട്ടികൃഷ്ണൻ, ചീരമ്മാവന്റെ(ശ്രീധരൻ) മക്കൾ ഉഷ, നന്ദൻ, ബാബു എന്നിവരും നാണിക്കുട്ടി ഓപ്പോളുടെ മക്കളായ രുഗ്മിണി ഓപ്പോൾ, ദേവി ഓപ്പോൾ, രമ, സരസ്വതി എന്നിവരും കൂടിയായാൽ പിന്നെ ആകെ ബഹളമയമാണ്.  രാത്രി എല്ലാവരും കൂടെ മുകളിലത്തെ തളത്തിലാണ് കിടപ്പ്. അച്ഛന്റെ അമ്മയുടെ ശ്രാദ്ധവും ആ സമയത്താണ്. അപ്പോൾ അച്ഛന്റെ പെങ്ങളായ അമ്മിണി ഓപ്പോളും കുട്ടികളും എത്തും. അവർ  രാവിലെ വന്ന് വൈകീട്ട് പോവും.

എല്ലാവരുമൊത്തുചേരുന്ന ദിവസങ്ങളിൽ   ഉച്ചയൂണു കഴിഞ്ഞാൽ പിന്നെ വലിയവരെല്ലാം ഒന്ന് നടു ചായ്ക്കുന്ന നേരത്ത് ഞങ്ങൾ കുട്ടികൾ പതുക്കെ തൊട്ടടുത്ത അമ്പല മതിൽക്കെട്ടിനകത്തേക്ക്  കയറും. അവിടെ മണല് കൊണ്ട് ഉപ്പുത്തി കളിക്കും. വിശാലമായ അമ്പലപ്പറമ്പിലും  ഗോപുര മുകളിലും, കരുണാകര വല്യച്ഛൻ താമസിക്കുന്ന ഊട്ടു പുരയിലും, പ്ലാശിന്റെ മുകളിലും   ഒളിച്ചു കളിക്കും.

കാപ്പി കുടി കഴിഞ്ഞ് പിന്നെ നാണിക്കുട്ടി ഓപ്പോളുടെ നേതൃത്വത്തിൽ എല്ലാവരും തോപ്പിലേക്ക് നീങ്ങും. ഒരു വലിയ തോട്ടി, ചെറിയ തോട്ടികൾ, കുട്ട എന്നിങ്ങനെയുള്ള സാമഗ്രികളുമായി കശുവണ്ടി പൊട്ടിക്കാനുള്ള യാത്രയാണ്. ഏകദേശം മൂന്ന്  ഏക്കറോളം വിസ്തൃതിയുള്ള ഒരു കശുമാവിൻ തോട്ടമാണ് തോപ്പ്. അവിടെ വിവിധ തരം കശുമാവുകൾ ഉണ്ട്.    വിവിധ നിറങ്ങളിൽ പഴുത്തു നിൽക്കുന്ന കശുമാങ്ങകൾ ഓരോന്നായി പൊട്ടിക്കലാണ് പണി. നല്ല തുടുത്ത് പഴുത്ത  നിറമുള്ള കശുമാങ്ങകൾക്കായി ഓരോരുത്തരും നേരത്തെ ഓടിപ്പോയി കണ്ട് പറഞ്ഞു വെക്കും.   തോപ്പിന്റെ നാല് ഭാഗവും നടന്ന് പൊട്ടിച്ചു വരുമ്പോഴേക്കും സന്ധ്യയാവാറാവും, എല്ലാവരുടെയും വയർ നിറിഞ്ഞിരിക്കും. കുറെ നല്ല മാങ്ങകൾ കുട്ടയിലും കരുതിയിരിക്കും. വീട്ടിലെത്തി പിഴിഞ്ഞ് പഞ്ചാരയുമിട്ട് ജ്യൂസ് ആക്കി കുടിക്കാൻ.   

തോപ്പിന്റെ അറ്റം ചെന്നെത്തുന്നത് കുന്നത്തങ്ങാടിയിൽ നിന്നും അയ്യപ്പൻ കാവിലേക്ക് പോവുന്ന ഒരു ചെമ്മൺ പാതയിലേക്കാണ്. ആ വഴിയിലൂടെ വൈകുന്നേരങ്ങളിൽ ഹോണും അടിച്ചു സൈക്കിളുകളിൽ ഐസ് ഫ്രൂട്ട് വിൽപ്പനക്കാർ പോവും. പൈസക്ക് പകരം കശുവണ്ടി നൽകി അവ വാങ്ങിത്തിന്നും.

കശുമാവിൻ തോപ്പ് ആകെ കാട് പിടിച്ചു കിടക്കുന്ന ഒരു സ്ഥലമാണ്. ദിവസേന ആൾ നടപ്പുള്ളതു കാരണം വഴി മാത്രം തെളിഞ്ഞു കാണാം.  തോട്ടി കൊണ്ട് പൊട്ടിച്ചു വീഴുന്ന കശുമാങ്ങകൾ പെറുക്കാൻ ഈ കാട്ടിലേക്ക് നൂണ്ടു പോവണം. ചെരിപ്പ് ഇട്ട് ശീലമാകാതിരുന്ന അന്നാളുകളിൽ ദിവസേന തിരിച്ചെത്തി കാലിൽ നിന്നും മുള്ളെടുക്കുക എന്നത് ഒരു പണിയായിരുന്നു.  ഓരോ ദിവസവും കിട്ടുന്ന കശുവണ്ടി അന്നന്ന് കുന്നത്തങ്ങാടിയിൽ കൊണ്ട് പോയി വിറ്റ് വരും. വേണുവേട്ടൻ ആയിരുന്നു മിക്കവാറും  അതിന്റെ ചുമതലക്കാരൻ.

പരക്കാട്ടെ  താമസക്കാലത്താണ്  യഥേഷ്ടം  സിനിമകൾ കാണുന്നത്. ചെറുകരയിൽ ഒരു സിനിമ കാണണമെങ്കിൽ പെരിന്തൽമണ്ണ പോവണം. ഞങ്ങളെ കൊണ്ട് പോയിക്കാണിക്കാവുന്ന സിനിമകൾ ഇല്ലാത്തതു കൊണ്ടോ, പണത്തിന്റെ ബുദ്ധിമുട്ട് കൊണ്ടോ എന്നറിയില്ല, അത് വരെ കണ്ട സിനിമകൾ വിരലിലെണ്ണാവുന്നവ മാത്രം.  വീട്ടിൽ നിന്നും 5 മിനുട്ട് നടന്നാൽ എത്തുന്ന  കുന്നത്തങ്ങാടി മരിയാ ടാക്കീസിൽ മാറി മാറി വരുന്ന എല്ലാ സിനിമകളും രാത്രി സെക്കൻഡ് ഷോയ്ക്ക് നാണികുട്ടി ഓപ്പോളുടെ നേതൃത്വത്തിൽ പോയി കാണും.   തൃവേണി, ശരശയ്യ, ആഭിജാത്യം എന്നീ ചിത്രങ്ങൾ അന്ന് കണ്ടവയിൽ ചിലതാണ്.

വര: ശശി 

തുടരും

No comments:

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...