Thursday, September 19, 2019

ആയില്യക്കള്ളൻ



മുരളിവട്ടേനാട്ട്


പുറത്ത് മഴ  തിമർത്തു പെയ്യുകയാണ്. അതിഥികളെല്ലാം പോയപ്പോഴേക്കും മൂന്ന്മണിയായി. പുറത്തേക്ക് നോക്കുമ്പോൾ ഒരു ആറുമണിയുടെ മട്ടുണ്ട്.

മഴ കാരണം വരാമെന്ന്പറഞ്ഞവർ പലർക്കും എത്താൻ പറ്റിയില്ലത്രെ.

മകയിരം മദിച്ചുപെയ്തില്ല, തിരുവാതിര തെളിഞ്ഞിട്ടായിരുന്നു ഇക്കുറി. പുണർതത്തിൽ പുകഞ്ഞതുമില്ല. എന്നിട്ടും, പെയ്യാത്ത പൂയവും കഴിഞ്ഞ് ആയില്യത്തിൽ ഈ മഴ എവിടെ നിന്നും എത്തിയെന്ന് ഒരു പിടിയും കിട്ടുന്നില്ല. മുറ്റവും വഴിയും പൂട്ടിയിട്ട കണ്ടം പോലെയായിട്ടുണ്ട്. വണ്ടികളുടെ ബാഹുല്യം തന്നെ കാരണം.

രണ്ടു കൊല്ലം മുംമ്പാണ്‌ ഇവിടെ, ഈ മലയോരത്ത് വന്ന്  അഞ്ചു സെന്റ്പറമ്പ് വാങ്ങി  വീട് വെച്ചത്. നഗരത്തിൽ നിന്നും അധികം ദൂരെയല്ലാത്ത, എന്നാൽ കാഴ്ചയിൽ നാട്ടിൻ പുറത്തിന്റെ എല്ലാ ഐശ്വര്യങ്ങളുമുള്ള ഒരു റെസിഡൻഷ്യൽ കോളനി. ഓഫിസിലുള്ള ഒരു ബ്രോക്കർ മുഖാന്തരമായിരുന്നു ഇവിടെ എത്തിപ്പെട്ടത്. ഓഫീസിലേക്ക് 10 കിലോമീറ്ററെ ദൂരമുള്ളു. ലോണെടുത്താണ്‌ വീട് വെച്ചത്. അടിയാധാരത്തിന്റെ കാര്യം വന്നപ്പോൾ ബാങ്ക്  ചെറുതായൊന്ന്  പ്രശ്നമുണ്ടാക്കിയതാണ്. പിന്നെ ബ്രോക്കർ എല്ലാം പണം കൊടുത്ത് തീർപ്പാക്കി.

പതിനെട്ടിലെ പ്രളയത്തിലാണ് വിച്ചു പിറന്നത്. അരക്കൊപ്പം വെള്ളത്തിൽ, അർദ്ധ രാത്രിയാണ് അവളെ പേറ്റു നോവു വന്നപ്പോൾ കൊണ്ടോടിയത്. തൊണ്ണൂറ്റൊമ്പതിലെതിനെക്കാൾ വലിയതെന്ന് വിദഗ്ദ്ധർ  വിലയിരുത്തിയ, വെള്ളം വന്നൊഴിഞ്ഞ വീട്ടിലേക്ക് ഏഴാം ദിവസമാണ് അവനെ കൊണ്ടു വന്നത്. അങ്ങനെയാണവന്  വരുണനെന്ന്  പേരിട്ടത്. വീട്ടിൽ ഭാര്യയുടെ അനുജത്തിക്കും അമ്മക്കും ഒട്ടും ഇഷ്ടമയായ പേരായിരുന്നില്ല അത്. അതു മറികടക്കാനവർ   സൗകര്യപൂർവ്വം അവനെ വിച്ചുവെന്ന് വിളിച്ചു..

ഇന്ന് അവന്റെ ആണ്ടപ്പിറന്നാളായിരുന്നു. നൂറു പേർക്ക് ഉണ്ടാക്കി  കൊണ്ടു വന്ന ഭക്ഷണം പകുതി ബാക്കിയാണ്. പാത്രങ്ങൾ നാലുമണിക്കൊഴിച്ചു കൊടുക്കണം.
അമ്മയും അടുത്ത ഒരു ചേച്ചിയും അത് ഒഴിച്ച്പാത്രങ്ങൾ കഴുകുന്ന തിരക്കിലാണ്.  ചോറും സാമ്പാറും ആണ് ഏറ്റവും കൂടുതൽ ബാക്കി. സാമ്പാറ്നന്നായിട്ടുണ്ടെന്ന് എല്ലാരും പറഞ്ഞു. എനിക്കേറ്റവും ഇഷ്ടപ്പെട്ട കറിയാണ്‌ സാമ്പാറ്‌. വർഷത്തിൽ 365 ദിവസം വെച്ചു വിളമ്പിയാലും ചന്ദ്രന്‌ സാമ്പാറ്‌ മട്ക്ക്-ല്ല്യാ  എന്ന് അമ്മ പറയാറുണ്ട്. വീട്ടിലുള്ള പാത്രങ്ങളിൽ മുഴുവനാക്കിയാലും ചോറ് അരച്ചെമ്പോളം ബാക്കി. സാമ്പാർ ഒരുവലിയ അണ്ടാവും.

"ഈ ചോറ്‌ ആര്‌ കഴിച്ച്തീർക്കാനാ ചന്ദ്രാ.. ശരിക്ക് വെന്തിട്ടും ഇല്ല്യാന്ന്തോന്നുണൂ. രാത്രിക്ക്നമ്മക്ക് ഒന്നും കൂടി വെച്ച്  വാർത്ത് കഴിക്കാം.
ബാക്കിള്ളത് ആ തെങ്ങിന്റെ ചോട്ടില് ഒരു കുഴികുത്തി അതിലിടായിരുന്നൂ. സാമ്പാറും വെച്ചാ കേടാവും. ഒരു കുഴി കുത്തിത്തര്വോ..ചന്ദ്രാ?" ഭാര്യയുടെ അമ്മയാണ്‌.

അയ്യോ അമ്മേ, വയ്യ.. ട്ടോ.. ബിരിയാണി കുഴിച്ചിട്ടത്  പോലെ  ചോറും സാമ്പാറും വയ്യ. കഥ ഇപ്പളും മനസ്സ്ന്ന്മാറീട്ട്ല്ല്യ…

നൂറാൾക്കൊന്നും പറയണ്ടാന്ന്ഞാനപ്പഴേ പറഞ്ഞതല്ലേ?

"നീയും നെന്റെ ഒരു ബിരിയാണീം... അതൊക്കെ കഥേല്‌. പിന്നെ..ആളോളേ ക്ഷണിച്ചിട്ടു ഭക്ഷണല്യാ ന്ന് പറഞ്ഞാ കൊറച്ചില് ആര്ക്കാ?
അല്ലെങ്കില്‌,  ഈ മഴേത്ത് ആർക്കെങ്കിലും കൊണ്ടെക്കൊട്ക്ക്…  കുഴിച്ചിടാൻ എനിക്കും ഒട്ടും ഇഷ്ടണ്ടായിട്ടല്ല".

കുട്ടിക്കാലത്ത് ഇല്ലായ്മ കൊണ്ട് അന്നപൂർണ്ണേശ്വരിയുടെ പ്രസാദം എത്രയോ തവണ പോയിക്കഴിക്കേണ്ടി വന്ന എനിക്ക് അന്നത്തോടങ്ങിനെ ചെയ്യാൻ മനസ്സനുവദിച്ചില്ല

ടിവി ആർക്കും വേണ്ടാണ്ട്, പറഞ്ഞ വാർത്തകൾ തന്നെ പറഞ്ഞു കൊണ്ടേയിരുന്നു. എവിടെയൊക്കെയോ മഴ പെയ്യുന്നെന്നും, എതൊക്കെയോ നഗരങ്ങളിലും പുഴകളിലും വെള്ളം കയറുന്നെന്നും കാണിച്ചു കൊണ്ടേയിരിക്കുന്നു.

അവർക്ക് പുതിയ കഥകളൊന്നും കിട്ടിക്കാണില്ല. എല്ലാം കഥയാണവർക്ക് . പുതിയത് കിട്ടാതെ വരുമ്പോൾ കഴിഞ്ഞ വർഷത്തെ ഫൂട്ടേജ് പോലും തിരുകിക്കയറ്റും.

സെറ്റിയിൽചാഞ്ഞിരുന്ന്, അലസമായി അവ നോക്കിക്കൊണ്ടും പുറത്തെ മഴ നോക്കിക്കൊണ്ടും കിടന്നു. രണ്ടു ദിവസമായി ഉറക്കം ശരിയാവുന്നില്ല. തലവേദന ഉച്ച മുതൽ കൂട്ടിനുണ്ട്.

പുറത്ത്റോഡിനപ്പുറത്തുള്ള പാടത്തു നിന്നും വെള്ളം റോട്ടിലേക്ക്   കയറിത്തുടങ്ങിയിരിക്കുന്നു.

ഉറക്കം നല്ല പോലെ വന്നു തുടങ്ങിയിരുന്നു....  പെട്ടെന്ന് ടിവിയിൽ ഒരു Breaking News റോൾ ചെയ്തു തുടങ്ങി...    ....മലയിൽ ഉരുൾ പൊട്ടി.. കൂടുതൽ വിവരങ്ങൾ ലഭ്യമാവുന്നതേയുള്ളു...

"ചന്ദ്രാ..ഒരുകുഴികുത്തിത്തര്വോ.." ഉറക്കത്തിന്റെ ആലസ്യവും പേറി, ഈ മഴയത്ത് ആർക്കും ഭക്ഷണം കൊണ്ടു പോയിക്കൊടുക്കാൻ ഒരു വഴിയും കാണാഞ്ഞതിനാൽ തൽക്കാലം തലയിലൊരു തോർത്തുകെട്ടി, കയ്ക്കൊട്ടെടുത്ത്  പുറത്തേക്കിറങ്ങി. അന്നപൂർണ്ണേശ്വരിയോട് മനസ്സുകൊണ്ട് മാപ്പു പറഞ്ഞു.

മഴ തിരിമുറിയാതെ പെയ്യുകയാണ്‌. റോഡിൽനിന്നും വെള്ളം ഗേറ്റ്  വഴി കോമ്പൗണ്ടിലെക്ക് ഏന്തിത്തുടങ്ങിയിരിക്കുന്നു. കലക്കവെള്ളമാണ്‌. മലവെള്ളം വന്നുതുടങ്ങീട്ടുണ്ടാവും.

വെള്ളത്തിന്റെ വരവിൽ പന്തികേട്തോന്നി. പെട്ടെന്ന്  വീട്ടിനുള്ളിലേക്കു തിരിച്ചു കയറി.  വെള്ളം വീട്ടിലേക്ക്കയറിയാൽ എന്താവും അവസ്ഥയെന്നത്കഴിഞ്ഞ വർഷം കണ്ടതാണ്‌. അതു കൊണ്ട്തന്നെ അത്യാവശ്യ സാധനങ്ങളെല്ലാം മുകളിലത്തെ നിലയിലേക്ക്കൊണ്ടു പോയി ഇട്ടിരിക്കുന്നു. വിച്ചുവിനെ താഴത്തെ മാസ്റ്റർ ബെഡ്റൂമിൽ തൊട്ടിലിൽ കിടത്തി ഉറക്കിയിരിക്കുന്നു. ഭാര്യ അടുക്കളയിൽ അമ്മയെ സഹായിക്കാൻ പോയിരിക്കുകയാവാം. വിച്ചുവിനെ പതുക്കനെ തൊട്ടിലിൽ നിന്നുമെടുത്തു മോളിലെ നിലയിലേക്ക്പോവാനായി തിരിഞ്ഞതാണ്‌.

പെട്ടെന്ന്, നിമിഷനേരംകൊണ്ട്,എന്താണ്‌ സംഭവിച്ചതെന്ന് അറിയാൻ പോലും പറ്റാത്തത്ര പെട്ടെന്ന്, ഭയങ്കര ശബ്ദത്തോടെ എന്തോ വന്ന്  വീടാകെ വിഴുങ്ങി. ആകെ ഒന്നും കാണാൻ പറ്റാത്തത്ര ഇരുട്ട്. വായിലേക്കും മൂക്കിലേക്കും കണ്ണിലേക്കും വെള്ളം വന്നു നിറയുന്നു. കുട്ടിയെ ചേർത്തു പിടിച്ച്നിന്ന ഇടം തപ്പി നോക്കി, പതുക്കെ പുറത്തേക്ക്കടക്കാനായി ശ്രമിച്ചു. ശ്വാസം മുട്ടുകയാണ്. കുട്ടി കയ്യിൽ കിടന്ന്പിടയുന്നു. കണ്ണ് തുറന്നാൽ വെളിച്ചത്തിന്റെ നേരിയ ഒരു പ്രകാശ രാജി പോലെ എന്തോ ഒന്ന് തിളങ്ങുന്നു. കാലിനടിയിൽ ചെളി നിറയുകയാണ്. ചെളിയിൽ പൂന്തിയ കാൽ ശക്തിയുപയോഗിച്ച് വലിച്ചൂരി, മേലോട്ടാഞ്ഞു കുതിച്ചു. ഫാനായിരിക്കണം, എന്തോ ഒരു വസ്തുവിൽ തടഞ്ഞു ചെന്ന് കയ്യ് തടഞ്ഞു. ശ്വാസം കിട്ടുന്നില്ല. മൂക്കിലേക്കും , വായിലേക്കും, കണ്ണിലേക്കും സാമ്പാറിൻറെയും കാളന്റെയും കൂടിക്കലർന്ന ഒരു സ്വാദ് പടരുകയാണ്. ആ സാമ്പാറും കാളനും എല്ലാം വെള്ളത്തിൽ കലർന്ന് എന്റെ മേലാകെ പടരുകയാണോ? എനിക്കേറ്റവും ഇഷ്ടമുള്ള ഈ സാമ്പാറിൽ മുങ്ങി മരിക്കാനാണോ എന്റെ വിധി?
വീണ്ടും താഴോട്ട്  കുതിച്ച്  വാതിൽ ലക്ഷ്യമാക്കി ഞാൻ  നീന്തി. ഒരുവിധം പുറത്തു കടന്നു. ഇപ്പോൾ ഹാളിലായിരിക്കണം. ഇല്ല… ഹാളിൽ വെള്ളം മുക്കാൽഭാഗത്തോളമേ ഉള്ളൂ എന്ന്തോന്നുന്നു. എല്ലാം തോന്നലുകളും ഊഹാപോഹക്കണക്കുകളുമാണ്. അവിടെ നിന്നും വടക്കോട്ട് ഏകദേശംദൂരം കണക്കാക്കി കലക്ക വെള്ളത്തിലൂടെ നീന്തി മുൻവശത്തെ വാതിൽ ലക്ഷ്യമാക്കിനീങ്ങി. എന്തെല്ലാ മോമേലിൽ തടയുന്നുണ്ട്. ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. കയ്യിലിരിക്കുന്ന കുട്ടിയുടെ കരച്ചിലാണോ? ഒന്നും വ്യക്തമല്ല. ഈയൊരവസ്ഥ സ്വപ്നത്തിൽ മാത്രമേ അനുഭവിച്ചിട്ടുള്ളൂ. കുട്ടിക്കാലത്ത് ചെറുകുന്ന് ചിറയിൽ ഒപ്പക്കാരോടോപ്പം കളിച്ചിരുന്നപ്പോൾ മാത്രമാണ് ഒരിക്കൽ മുങ്ങാംകുഴിയിട്ട് ചെന്ന് ചേറിൽ കുടുങ്ങി ശ്വാസം മുട്ടിയിട്ടുള്ളത്. അന്ന് കൂടെ ഊളിയിട്ട ഏട്ടനാണ് രക്ഷിച്ചത്. ഇന്നിതാ പിന്നീടാദ്യമായി ഞാനിതനുഭവിക്കുകയാണ്. അന്നത്തെ ചിറയിലെ ചേറിനേക്കാൾ തണുപ്പും പശിമയും ഈ ചേറിനുണ്ട്. ചേടി മണ്ണിൻറെ പശിമയും സാമ്പാറിന്റെ ഗന്ധവും.  രക്ഷപ്പെടാനുള്ള പഴുതുകൾ തപ്പി ഞാൻ കാലും ഉടലും വലിച്ച് നീങ്ങി.. നീന്തി.  ഒടുവിൽ, പുറത്തേക്കുള്ള വാതിലിൽ പിടി കിട്ടി. എന്തോ വന്ന് മുക്കാലും അടഞ്ഞ് കിടന്നിരുന്ന വാതിൽ ശക്തിയായി വലിച്ചു. ആ വിടവിലൂടെ ദേഹം കടക്കുന്നില്ല. ഇനിയും ശ്വാസം പിടിച്ചു നിൽക്കാനാവുന്നില്ല... ഉള്ളിലേക്ക് തള്ളിവരുന്ന വെള്ളപ്പാച്ചിലിൽ, കുട്ടിയെ ഒരു കൈകൊണ്ട് മുറുകെപ്പിടിച്ചു വാതിൽ വീണ്ടും ആഞ്ഞു വലിച്ചു... വിടവിന് നേരിയ മെച്ചമുണ്ടായി. അതിലൂടെ, ഒഴുക്കിനെ അതിജീവിച്ച്, പണിപ്പെട്ട്, അവനെ ആദ്യം കടത്തി, എൻറെ ശരീരം പുറത്തേക്കെടുത്തു.  കുട്ടിയേയും മാറത്തടക്കിപ്പിടിച്ചു മുകളിലേക്ക് ആഞ്ഞു കുതിച്ചു. ജലനിരപ്പിലേക്ക് ഉയർന്ന് പൊങ്ങി...

ഈശ്വര.. ശ്വാസത്തിന്റെ വിലയെന്താണെന്നറിഞ്ഞ നിമിഷങ്ങൾ.. ആവോളം ശ്വസിച്ചു, മതിയാവോളം. കയ്യിലുള്ള കുട്ടിയെ നോക്കി. ഇല്ല, അവനും ശ്വസിക്കുന്നുണ്ട്. അവൻ കരയാനാരംഭിച്ചു. എന്റെ മുഖത്തും ദേഹത്തും കൈകൊണ്ടടിച്ച്   നിലവിളിക്കുകയാണവൻ, അമ്മേ, അമ്മേ എന്ന്..വിളിച്ച്.

“അതേയ്..ഏട്ടാ, വിച്ചു എണീച്ച്കരയാൻ തൊടങ്ങീട്ട് എത്ര നേരായീ? ഒന്ന് എട്ത്തൂടെ?“

ഞെട്ടിയുണർന്ന്  വിച്ചുവിനെ എടുത്ത്  മാറോടണച്ചു.

“നോക്കൂ.. ആ തെങ്ങിൻ ചോട്ട്ല് ഒരു കുഴി കുഴിക്ക്വോ?..എന്താ ഏട്ടൻ വിച്ചൂനോട് പറഞ്ഞേര്‌ന്നത്?”

അറിയില്ല. .എന്തോ സ്വപ്നം കണ്ടതായിരുന്നൂ ന്ന്തോന്നുണൂ.

കറന്റ്പോയി, ടിവി ഓഫായിരുന്നു. നീ ആ മൊബൈൽ ഒന്ന്താ. വാർത്ത നോക്കട്ടെ.. ഭക്ഷണം നമുക്ക്  വല്ല  ക്യാമ്പിലും കൊണ്ടു  കൊടുക്കാം...അവര്‌ അത്താഴം വെക്കണേന്‌ മുമ്പെവേണം.

അതെ..കുഴിച്ച്മൂടാൻ വയ്യ..ദു:സ്വപ്നങ്ങളൊഴികെ മറ്റൊന്നും.

പുറത്ത്, മഴക്ക്ശക്തി കൂടിക്കൊണ്ടിരുന്നു.. വെള്ളം പൊങ്ങി വരികയാണ്. എവിടെയോ മലയടിവാരത്ത് ഉരുൾ പൊട്ടിയിട്ടുണ്ട്. വേഗം ഭക്ഷണം മുഴുവൻ കാറിന്റെ ഡിക്കിയിൽ വെച്ചു. വിച്ചുവിന്റെ ഒന്നു രണ്ടു കുപ്പായം എടുത്തു. ഭാര്യയെയും അമ്മയെയും ചേച്ചിയെയും കാറിൽ കയറ്റി, ഉയർന്നു തുടങ്ങിയ വെള്ളത്തിലൂടെ വേഗത്തിൽ ഓടിച്ചു. പത്താം മൈലിനപ്പുറമുള്ള സ്കൂളിൽ ഒരു ദുരിതാശ്വാസക്യാമ്പ് ഇന്നലെ തുറന്നിട്ടുണ്ട്. അവിടേക്ക്നേരെ വിട്ടു.

കാറിൽനിന്നും ഭക്ഷണം ക്യാമ്പിലിറക്കി. ക്യാമ്പിൽ വെച്ചിരുന്ന ടിവിയിൽ അപ്പോൾ ഒരുഫ്ളാഷ് ന്യൂസ്  സ്ക്രോൾചെയ്തു കൊണ്ടേയിരുന്നു, "അതിരാണി മലയിൽ ഉരുൾപൊട്ടി…  അറുപതോളം വീടുകൾ മണ്ണിന്നടിയിലായതായി സംശയിക്കുന്നു. ആരും രക്ഷപ്പെട്ടതായി അറിവില്ല"

ആദ്യമായി ആ ദുഃസ്വപ്നത്തിനോട് മനസ്സുകൊണ്ട്നന്ദി പറഞ്ഞു. ക്യാമ്പിലേക്ക്  ഞാനും കുടുംബവും പേര് രജിസ്റ്റർ ചെയ്ത് പതുക്കെ  കയറി,  ജീവിതം തിരിച്ചു കിട്ടിയ സന്തോഷത്തോടെ.. ഒപ്പം, കോളനിയിലുണ്ടായിരുന്ന, അറിയുന്നവരും അറിയാത്തവരുമായ അയൽ പക്കങ്ങളുടെ അവസ്ഥയോർത്ത്  നടുങ്ങിയും..

അപ്പോഴും പുറത്ത് ആയില്യക്കള്ളൻ തിരിമുറിയാതെ പെയ്ത്ത്  തുടർന്ന്കൊണ്ടിരുന്നു.

Saturday, September 14, 2019

മുംബൈ ബാച്ചിലർ ജീവിതം – Part 23


1991 പിറന്നു. സ്വജീവിതത്തിലെ സംഭവബഹുലമായൊരു വർഷത്തിന്‌ തുടക്കം കുറിക്കുകയാണെന്ന യാതൊരു സൂചന പോലുമില്ലാതെ, പുതിയൊരു ദശാബ്ദത്തിന്റെ തുടക്കം കുറിക്കുന്ന ദിനം ബോംബെ കണ്ട ഏറ്റവും കുളിരുളള പ്രഭാതത്തോടെ തുടങ്ങി. മരം കോച്ചുന്ന തണുപ്പ് ബോംബെക്കാർക്ക് അന്യമാണ്‌. പകൽ മുഴുവൻ നീണ്ടു നില്ക്കുന്ന തണുപ്പ് ദശാബ്ദത്തിൽ വല്ലപ്പോഴും സംഭവിക്കുന്നതും.

അമ്മയുടെ കത്തെത്തി. തൃപ്രയാറിൽ ജാതകം നോക്കി, യോജിക്കുന്നുണ്ടത്രെ. 

അനേകകാലമായി മനസ്സിൽ കൊണ്ടു നടന്ന ഒരാഗ്രഹം. മനസ്സിന്റെ ലംബമാന വിസ്തൃതികളില്ലത്ത ഏതോ ഒരുൾക്കോണിൽ ആഗ്രഹത്തിന്റെ ആ ചെറു തരി ഉടക്കിക്കിടന്നു. ഒരു ജൈവരാശിയുടെ തന്നെ ആഗ്രഹ പരമ്പരയെന്നോണം. അതിന്റെ സാഫല്യത്തിനായി ഒരു വൈയക്തിക ചേരിസമരത്തിന്റെ ഗാഥയൊന്നും രചിക്കാൻ താല്പര്യമില്ലായിരുന്നു.

അവളുടെ എന്റെ മനസ്സിലേക്കുള്ള യാത്രക്ക്  ഞാൻ ടിക്കറ്റ് റിസർവ് ചെയ്തിട്ട് നാളുകളേറെയായി. അതു ഉപയോഗിക്കണമോ, ക്യാൻസൽ ചെയ്യണമോ എന്നത് അവളുടെ സ്വാതന്ത്ര്യമായിരുന്നു. അമ്മയുടെ കത്ത് ആ സന്ദേഹങ്ങൾക്കെല്ലാം വിട നൽകി. കല്യാണം അവളുടെ ഡിഗ്രി കഴിഞ്ഞിട്ടു പോരെ എന്നു ചോദ്യം. മതിയെന്നുത്തരം.

ശോഭയെക്കാണാനായി ചെക്കൻ ഉടൻ എത്തുമത്രെ. ഇഷ്ടമായെങ്കിൽ കല്യാണം ഉടൻ വേണമെന്നും. നാട്ടിൽ കല്യാണങ്ങളുടെ തിരക്കാണ്‌. അമ്പാടി മിനിയുടെ കല്യാണം ജനുവരി 26നു. വരൻ പുറമുണ്ടേക്കാട്ടു നിന്നും. മാഷാണ്‌. വിളയിൽ മുരളീ മോഹനന്റെ ഏട്ടൻ സുരേഷ് ബാബുവിന്റെ കല്യാണം 27ന്‌. നാട്ടിലേക്ക് പോകാൻ ടിക്കറ്റ് 19ന്‌ ബുക്ക് ചെയ്തു. കൂടെ മുരളി മോഹനനുമുണ്ട്. കൂടെ എന്റെ ഔദ്യോഗിക പെണ്ണുകാണലും.

കല്യാണത്തിന്റെ ചിലവിനെക്കുറിച്ചോർത്തപ്പോൾ മനസ്സിലൊരു അങ്കലാപ്പ്. എത്രയെന്ന് ഒരു തിട്ടവുമില്ല. സംഘടിപ്പിക്കാവുന്നത്ര സംഘടിപ്പിക്കണം. മധു സിൻഹയോട് സംസാരിച്ച് ഒരു ലോൺ സംഘടിപ്പിച്ചു. നാട്ടിലെത്തിയിട്ടു വേണം ചിലവുകളെക്കുറിച്ച് ചോദിച്ച് മനസ്സിലാക്കാൻ. ഇക്കാര്യത്തിൽ മുൻ പരിചയങ്ങളില്ലല്ലോ.  ഞാങ്ങാട്ടിരി വല്യച്ഛന്റെ സഹായം തേടണം.

ഗൾഫിൽ അമേരിക്കയും ഇറാക്കും തമ്മിൽ യുദ്ധം തുടങ്ങിയ കാലം. അതൊരു മൂന്നാം ലോകമഹായുദ്ധമാവുമോ എന്ന് ഭയന്ന ദിനങ്ങൾ. പെട്രോളിനും അവശ്യസാധനങ്ങൾക്കും വിലക്കയറ്റം. കല്യാണ ബജറ്റ് കൂടുമോ എന്ന പേടി.

ഇത്തവണത്തെ നാട്ടിലേക്കുള്ള യാത്ര മുരളിയും ശശിയുമൊത്ത്. അതു കൊണ്ടു തന്നെ സ്ഥിരം യാത്രയുടെ ബോറടികളില്ലാതെ യാത്ര ചെയ്തു. യുദ്ധവും സാഹിത്യവും ചർച്ച ചെയ്തൊരു ദിനം.
മുരളീ മോഹൻ എന്റെ ആ പഴയ കഥക്ക് കാല്പനികത കൊടുത്തുകൂടെ എന്ന് ചോദിക്കുന്നു.
- ആന്ധ്രയിലെ ഏതോ വിജന തീരത്ത് ചലനമറ്റു നില്ക്കുന്ന വണ്ടി. അവിടേക്ക് നടന്നു കയറിവന്ന ഒരു വൃദ്ധൻ. മരിച്ചു പോയ അച്ഛന്റെ രൂപം. സത്യമോ മിഥ്യയോ എന്നറിയാത്ത അവസ്ഥയിൽ അയാൾ സ്വയം നഷ്ടപ്പെടുന്നു.

പൂർത്തിയാവാത്ത കഥകൾക്കപ്പുറം ഞങ്ങൾ പിറ്റേന്ന് രാവിലെ നാലരക്ക് പാലക്കാട്ടിറങ്ങി. ആറരക്ക് കണ്ണനിവാസിലെത്തി. മനു ശോഭയെ കണ്ടു പോയിരിക്കുന്നു. പരസ്പരം ഇഷ്ടമായിരിക്കുന്നു. കല്യാണം ഫെബ്രുവരി 7നു നടത്താമെന്ന് ശേഖരേട്ടൻ നോക്കിപ്പറഞ്ഞു. കുന്നപ്പള്ളി രാഘവമ്മാവനെ കണ്ടു കാര്യങ്ങൾ ചർച്ച ചെയ്തു ചെയ്യേണ്ടുന്ന കാര്യങ്ങളുടെ ഒരേകദേശരൂപമുണ്ടാക്കി.

ഫെബ്രുവരി 7ലേക്ക് രണ്ടാഴ്ച മാതം ബാക്കി. ചെയ്യേണ്ടുന്ന കാര്യങ്ങൾ നിരവധി. ആദ്യം ആലത്തൂർ പോയി വീടു കാണണം. കല്യാണക്കാര്യങ്ങളെക്കുറിച്ച് ധാരണയാവണം. എവിടെ വേണമെന്ന് തീരുമാനിക്കണം. ഹാൾ ബുക്ക് ചെയ്യണം. വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവയൊരുക്കണം. ക്ഷണിക്കേണ്ടുന്നവരുടെ ലിസ്റ്റ് തയ്യാറാക്കണം. പത്രിക അടിക്കണം. വണ്ടി ഏർപ്പാടാക്കണം. ഭക്ഷണക്കാരെ ഏൽപ്പിക്കണം. ഇതിനിടയിൽ തൃപ്രയാർ പോയി അവളെ കാണണം.

രണ്ടാം നാൾ ആലത്തൂർ പോയി, വീടു കണ്ടു, കാര്യങ്ങൾ ഒരേകദേശധാരണയിലാക്കി, ഗുരുവായൂർ പോയി വല്യച്ഛന്റെ പരിചയത്തിലുള്ള ഹാൾ ബുക്ക് ചെയ്ത്, സദ്യ ഏർപ്പാടാക്കി, വാടാനപ്പള്ളി സതുവിന്റെ വീട്ടിലെത്തി. ഗിരീശനെ കണ്ടു, അവന്റെ ഭാര്യ രാജേശ്വരിയെ കണ്ടു, പരിചയപ്പെട്ടു. തൃപ്രയാറെത്തിയപ്പോഴേക്കും രാത്രി എട്ടര ആയിരുന്നു. രാത്രി പതിനൊന്ന് വരെ വർത്തമാനം പറഞ്ഞിരുന്നു. രാജേശ്വരിയെ വേണ്ടുവോളം കണ്ടു.

പിറ്റേന്ന് രാവിലെ തൃപ്രയാറിൽ എല്ലാവരേയും ക്ഷണിച്ചു, അവളെ പ്രത്യേകിച്ചും. അയൽ പക്കങ്ങളിൽ ക്ഷണം നടത്തി ക്ഷണങ്ങൾക്ക് സമാരംഭം കുറിച്ചു.

ജനുവരി 26. രാവിലെ 6 മണിക്ക് ചെറുകരയിൽ നിന്നുമൊരു പടയുമായി വട്ടംകുളം അമ്പാടിക്ക് തിരിച്ചു. അന്നത്തെ നാട്ടുനടപ്പു പ്രകാരം ശശി ശിന്നക്കുട്ടി അമ്മായിയോടൊപ്പം തലേന്ന് തന്നെ പോയിരിക്കുന്നു.

ശിന്നക്കുട്ടി അമ്മായിക്കും വയസ്സായിരിക്കുന്നു. ഒറ്റക്ക് യാത്ര ഒഴിവാക്കേണ്ട അവസ്ഥ. ആയ കാലത്ത് അമ്മായി ഉൽസാഹിക്കാത്ത കല്യാണങ്ങൾ എന്റെ അറിവിലില്ല. എവിടെച്ചെന്നാലും, നിമിഷങ്ങൾക്കകം അവിടത്തെയൊരാളായി മാറുകയായി അമ്മായി. അമ്മായി അറിയാത്ത, അമ്മായിയുമായി ബന്ധങ്ങളില്ലാത്ത ഒരു പിഷാരടി കുടുംബവും എന്റെ അറിവിൽ അക്കാലത്തില്ലായിരുന്നു. ആനേത്ത്, പുലാമന്തോൾ, കണ്ണന്നൂർ.. അങ്ങിനെ അമ്മായി നിത്യസന്ദർശനം നടത്തുന്ന ഷാരങ്ങളുടെയും അവിടത്തെ അംഗങ്ങളുടെയും കഥകൾ ഒരോ യാത്രക്കു ശേഷവും ഞങ്ങൾ കുട്ടികൾക്ക് വിവരിച്ചു തരും. അവിടങ്ങളിലെ വിശേഷങ്ങൾ വിശദമായി പറഞ്ഞു തരും. അവിടെ നിന്നും കിട്ടിയ പലഹാരങ്ങളുടെ പൊട്ടും പൊടിയും സ്നേഹവായ്പ്പോടെ തരും. പ്രായത്തിന്റെ ചുളിവുകൾ മുഖത്ത് പടർന്നിട്ടുണ്ടെന്നാലും ഇന്നും അമ്മായി സുന്ദരിയാണ്‌. ചെറുകര മൂത്തപ്പിഷാരടി ഭരതനുണ്ണിയുടെ സഹധർമ്മിണി.  ചെറുകര കൃഷ്ണപ്പിഷാരടിയുടെ മകളായ ആനായത്ത് പിഷാരത്ത് ശിന്നക്കുട്ടിയെ ചിന്ന വയസ്സിൽ തന്നെ അമ്മാമൻ തന്റെ ആദ്യ ഭാര്യ മരിച്ചപ്പോൾ കല്യാണം കഴിച്ചതാണ്‌. നെടുങ്ങാടി ബാങ്കിൽ മാനേജരായിരുന്ന ഭരതനുണ്ണിയമ്മാവനോടൊപ്പം സുന്ദരിയായ അമ്മായിയും തമിഴ്നാട്ടിലെ തഞ്ചാവൂരിലും മറ്റു പലേടങ്ങളിലും താമസിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അമ്മായിക്ക് തമിഴും നന്നായി വഴങ്ങും.  ആ ചരിത്രങ്ങൾ ചികഞ്ഞെടുക്കുന്നത്  ഞങ്ങൾ കുട്ടികൾക്ക് കൗതുകമായിരുന്നു. അന്ന് എല്ലാ ആഴ്ചയും അമ്മാമനോടൊപ്പം കൊട്ടകകളിൽ പോയിക്കണ്ടിരുന്ന  ശിവാജി ഗണേശന്റെ തമിഴ്സിനിമാക്കഥകൾ, അവയിലെ ഡയലോഗുകൾ, അവ അഭിനയിച്ച്  അമ്മായി വിവരിക്കും.

ചെറുകര തെക്കെ പത്തായപ്പുരയായിരുന്നു അമ്മാമനും അമ്മായിയുടെയും ഇടം. ചെറുകരത്തറവാട് നാലുകെട്ടിനപ്പുറം തെക്ക്, കിഴക്കെ പത്തായപ്പുരക്കും തെക്ക്, തെക്കെ പത്തായപ്പുര. കിഴക്കും പടിഞ്ഞാറുമായി അന്യോന്യം നോക്കി സ്നേഹിച്ചു നില്ക്കുന്ന അമ്മായി-അമ്മാവൻ പുരകൾ. കിഴക്കെപ്പുരയാണ്‌ പത്തായപ്പുര, അമ്മായിപ്പുര. അമ്മായിയുടെ ലോകമതാണ്‌. പടിഞ്ഞാറ്റിനി മൂന്ന് കിടപ്പറകളും തട്ടിൻപുറവുമുള്ള വലിയൊരെടുപ്പാണ്‌, അമ്മാമന്റെ ലോകം. പടിഞ്ഞാറ്റിനിക്കു പിന്നിലായി ഒരു പടർന്നു പന്തലിച്ച, എല്ലാക്കൊല്ലവും പൂക്കുന്ന നല്ലൊരു നാട്ടുമാവ്, വീടിനു തണലായി നില്ക്കുന്നു. ഞങ്ങൾ കുട്ടികളുടെ വേനലവധിക്കാലം ആ മാവിൻ ചുവട്ടിൽ ചില്ലകളിൽ നിന്നും ചില്ലകളിലേക്കോടുന്ന അണ്ണാറക്കണ്ണനോടും ഇടക്കു വീശുന്ന കാറ്റിനോടും സൊറപറഞ്ഞ്, അവ ഞങ്ങൾക്കായിത്തന്ന മധുരമാമ്പഴം വിജയനും, രഘുവും, ശശിയും, മിനിയും ചേർന്നാസ്വദിച്ചനുഭവിച്ചതാണ്‌.

ആ രഘുവിനേയും മിനിയേയും വളരെക്കാലത്തിനു ശേഷം കണ്ടു. രണ്ടു പേർക്കും പറഞ്ഞു മനസ്സിലാക്കിക്കൊടുക്കേണ്ടി വന്നു. മറ്റു പലർക്കും. മിനിയുടെ കല്യാണം നന്നായി. വിളമ്പൽ ഏറ്റെടുത്ത് സജീവമായി പങ്കെടുത്തു. വരൻ, കവി രാമചന്ദ്രനെ പരിചയപ്പെട്ടു. അക്കിത്തത്തെ കണ്ടു.

ഇന്നിന്റെ യാഥാർത്ഥ്യങ്ങളും ഇന്നലെകളിലെ സ്വപ്നങ്ങളും തമ്മിൽ ഏറെ അന്തരങ്ങളുണ്ട്. അവയൊക്കെ വിശ്വസിക്കാൻ ശ്രമിക്കുകയെ നിർവ്വാഹമുള്ളൂ.

പിറ്റേന്ന് അങ്ങാടിപ്പുറത്ത് മുരളീ മോഹനന്റെ ഏട്ടന്റെ കല്യാണം. അതു കഴിഞ്ഞ് നാളത്തെ ശോഭയുടെ കല്യാണ നിശ്ചയത്തിനുള്ള സാധനങ്ങൾ വാങ്ങി വന്നു. വിജയനും കൂട്ടരും സഹായത്തിനുണ്ട്. അപ്പുവേട്ടനും വിനോദിനി ഓപ്പോളുമുണ്ട്.

ശോഭയുടെ കല്യാണം നിശ്ചയിച്ചുറപ്പിച്ചു. ബാലമ്മാവൻ അമ്മാവന്റെ സ്ഥാനത്തിരുന്ന് അക്കാര്യം നിറവേറ്റി. എല്ലാം വേണ്ട പോലെയായി. പാൽപ്പായസം കേമമായി. ജീവിതത്തിലെ നാഴികക്കല്ലുകളാവുന്ന നാളുകൾ, നിമിഷങ്ങൾ.. 

Monday, September 9, 2019

മുംബൈ ബാച്ചിലർ ജീവിതം – Part 22


മനസ്സിന്റെ ഉൾത്താപം നാമറിയാതെ വേണ്ടപ്പെട്ടവർ അറിയുകയെന്നത്, അതിനൊത്ത് അവർ പ്രവർത്തിക്കുകയെന്നത് യാദൃശ്ചികതയാവാം. ഒരു മകന്റെ മനസ്സ് ഏറ്റവുമധികം അറിയുക അമ്മയാണല്ലോ. അമ്മയോടിന്നേവരെ മനസ്സിന്റെ കോണിൽ സൂക്ഷിച്ചു വെച്ച ആഗ്രഹങ്ങൾ പറഞ്ഞിട്ടില്ല. എന്നിട്ടും, എല്ലാമറിഞ്ഞ പോലെ അമ്മ തൃപ്രയാറിൽ പോയി അമ്മിണിയോപ്പോളോട് രാജേശ്വരിയുടെ കാര്യം സംസാരിച്ചുവത്രെ. രണ്ടു പേർക്കും ഇഷ്ടമെങ്കിൽ നോക്കാമെന്ന് പറഞ്ഞത്രെ. ഇഷ്ടം അറിയേണ്ടത് അവളുടെ മാത്രം. അതിനു മാത്രമാണിനി പ്രസക്തി.

ജാതകം നോക്കണമെന്ന് പറഞ്ഞുവത്രെ. ജാതകം നോക്കുന്ന കാര്യത്തിൽ എനിക്ക് ഒട്ടും താല്പര്യമില്ല. എന്നോട് യോജിച്ചു പോകുന്നവളാണ്‌ അവളെന്ന് എനിക്കറിവുള്ളതാണ്‌. മന:പ്പൊരുത്തം  മാത്രമാണ്‌ ഏറ്റവും വലിയ പൊരുത്തമെന്നതാണ്‌ എന്റെ വിശ്വാസം. ഏതായാലും ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യാൻ പോയില്ല. നമ്മുടെ ഭാഗത്തു നിന്നും നോക്കെണ്ടെന്ന് മാത്രമെഴുതി.

അമ്മിണിയോപ്പോൾക്കുമെഴുതി. അവളുടെ താല്പര്യം ചോദിച്ച് പൂർണ്ണസമ്മതത്തൊടെ മാത്രമേ മുന്നോട്ടു പോകാവൂ എന്ന്. ആത്യന്തികമായി ഒരോ വ്യക്തിക്കും തന്റെതായ ഇഷ്ടാനിഷ്ടങ്ങൾ ഉണ്ടായിരിക്കാം. ഇഷ്ടക്കേടുകൾ പെരുമാറ്റത്തിൽ കണ്ടിട്ടില്ലെന്നാലും, അത് ചോദിച്ചറിയാൻ ഇന്നേ വരെ ശ്രമിച്ചിട്ടില്ല.

ജീവിതത്തിൽ പെണ്ണുകാണൽ എന്ന ഒരു സംഭവം എന്റെ ജീവിതത്തിൽ സംഭവിക്കരുതേ എന്ന് പ്രാർത്ഥിച്ചിരുന്നൊരാളാണ്‌ ഞാൻ. ഒരു പെൺകുട്ടിയെയും കണ്ട് അവരെ ഇഷ്ടമല്ലെന്ന് പറയേണ്ടി വരുന്ന അവസ്ഥ എനിക്ക് ആലോചിക്കാൻ പോലും പറ്റിയിരുന്നില്ല. അങ്ങിനെ ഒന്ന്‌ വേണ്ടി വരില്ലെന്ന അവസ്ഥയിലേക്ക്‌ ഏകദേശം കാര്യങ്ങൾ എത്തിത്തുടങ്ങിയിരിക്കുന്നു. ഭാഗ്യമാവാം.
അനുജത്തി ശോഭയുടെ വിവാഹവും ഏകദേശം ശരിയായിരിക്കുന്നു. ഞാങ്ങാട്ടിരി വഴി എത്തിയതാണ്‌. ബേബിയുടെ ഭർത്താവിന്റെ അനുജൻ, കൊൽക്കത്തയിൽ ജോലി. അവൾക്കും ഇഷ്ടക്കേടൊന്നുമില്ല. എല്ലാം വഴി പോലെ നടക്കട്ടെ. മനസ്സിലെ ആഗ്രഹങ്ങളേക്കാൾ മറ്റുള്ളവരുടെ ആഗ്രഹങ്ങൾക്ക് വില കല്പ്പിക്കുകയാണ്‌ വേണ്ടതെന്ന് മനം പറയുന്നു.

1990 അവസാനിക്കാറായിരിക്കുന്നു. ക്രിസ്തുമസ് ദിനം. റൂമിൽ കൂട്ടുകാരുമൊത്തൊരു ഒഴിവു ദിനം. ലോകം കണ്ട ഏറ്റവും വലിയ പീഢാനുഭവം ഏറ്റുവാങ്ങിയ ക്രിസ്തുദേവന്റെ  സ്മരണകളിൽ, ചർച്ചയും ആ വഴിയേ പോയി. ചർച്ചകൾ സ്വാനുഭവങ്ങളിലേക്ക് വഴിമാറിച്ചവിട്ടി. ഓരോരുത്തരുടെയും ഗതകാലസ്മരണകൾ, പീഢാനുഭവങ്ങൾ അവ കണ്ഠങ്ങളെ ഇടർച്ചയിലേക്ക് നയിച്ചു. മാതാപിതാക്കളുടെ അറിവില്ലായ്മയിൽ നിന്നുമുരുത്തിരിയുന്ന ചില ക്രൂരകൃത്യങ്ങൾ കുട്ടികളുടെ ബാലമനസ്സുകളിലുണ്ടാക്കുന്ന ആഘാതങ്ങളായിരുന്നു വിഷയം. എത്രയൊക്കെ കാലം പിന്നിട്ടാലും, അവർക്ക് ഉള്ളിന്റെയുള്ളിൽ എത്രയൊക്കെ സ്നേഹം തങ്ങളോടുണ്ടെന്നാലും, ആ ക്ഷണികങ്ങളായ ക്രൂരനിമിഷങ്ങൾ ബാലമനസ്സിലുണ്ടാക്കുന്ന മുറിവുകൾ മായ്ക്കുക വിഷമമായിരിക്കും. ആ ചിന്തകൾ എപ്പോഴും അവനെ വേട്ടയാടിക്കൊണ്ടിരിക്കും… അവന്റെ കൈ അറിയാതെ പെട്ടെന്ന് ആ സംഭവത്തിന്റെ തുടർച്ചയെന്നോണം നടുങ്ങിയുലയും.

രമേശേട്ടന്റെ സുഹൃത്തുക്കൾ മോഹൻ ദാസും സന്തോഷും റൂമിലെത്തി. മോഹൻ ദാസ് ഒന്നാം തരം ഫോട്ടൊഗ്രാഫറാണ്‌. പട്ടാളത്തിൽ ചേർന്ന്, അവിടത്തെ ട്രെയിനിംഗ് കഴിയും മുമ്പേ ഓടിപ്പോന്ന മഹാൻ. ഇനിയും അന്വേഷിച്ച് വരില്ലെന്ന ഉത്തമവിശ്വാസത്തിൽ ഒരു ജോലി തേടി ബോംബെക്ക് വന്നിരിക്കുന്നു. ആരതിയിൽ വീഡിയോ കാമറക്ക് അറ്റൻഡറ്റ് ആയി ഒരാളെ വേണം. ഒപ്പം വീഡിയോഗ്രാഫി പഠിക്കുകയുമാവാം.

എല്ലാ ആഴ്ചയും കേരളീയ സമാജം ലൈബ്രറിയിലെ സന്ദർശനം പതിവാക്കി. കുഞ്ഞബ്ദുള്ള, വി കെ എൻ, മാധവിക്കുട്ടി, ബഷീർ,  ഓ വി വിജയൻ തുടങ്ങിയവരുടെ കൃതികളിലൂടെ സഞ്ചരിച്ച ദിനങ്ങൾ. ഖണ്ഡ:ശ വായിച്ചിട്ടുണ്ടെന്നാലും ഗുരുസാഗരം ഒന്നു കൂടി വായിച്ചു. പരീക്ഷിത്തിനെക്കുറിച്ചും പൂച്ചയെക്കുറിച്ചും കത്തെഴുതുന്ന കല്യാണി. ബീജം തന്റെതല്ലെങ്കിലും തന്റെതായിത്തീർന്ന മകൾ. അവൾ, പ്രസവോദ്യുക്തരായി നിന്ന ജ്യോതിസ്സുകളിലൂടെ ഗദാധരന്റെ അരിപ്പൊടിയുടെ പാഥേയവുമായി യാത്രയായപ്പോൾ തടുക്കാനാവാത്ത ജലപ്രവാഹമായി കുഞ്ഞുണ്ണിയുടെ ദു:ഖം, നമ്മുടെയും.

ഒഴിവു ദിനങ്ങളിലെ വൈകുന്നേരങ്ങളിൽ അനുഷ്ഠാനമെന്നോണം രേത്തി ബന്ദറിലേക്കും അതിനടുത്ത പാലക്കാടൻ ഗ്രാമത്തിലേക്കും നടക്കാനിറങ്ങി. പാലക്കാടൻ ഗ്രാമത്തിന്റെ ദൃശ്യസൗന്ദര്യമാസ്വദിച്ച് നദിക്കരയിലെ മണൽക്കൂനകളിൽ ചാഞ്ഞിരുന്ന് ഞങ്ങൾ വീണ്ടും ബാല്യങ്ങളിലേക്ക് തിരിച്ചു പോയി. അതിലൊരാൾ, ബാല്യത്തിന്റെ ദുശ്ശീലങ്ങൾക്കും ദുശാഠ്യങ്ങൾക്കുമപ്പുറം നാടുവിട്ടു പോയ  കഥ പറഞ്ഞു തുടങ്ങി.…

വളർച്ചയുടെ ഒരു പ്രത്യേക ഘട്ടത്തിൽ നാട്ടുകാർക്കും വീട്ടുകാർക്കും വേണ്ടാത്തവനായി മാറിയ കാലത്ത്, കുത്തുവാക്കുകൾ ഉറ്റവരിൽ നിന്നുമുതിർന്നപ്പോൾ, അപകർഷതാബോധം ഉള്ളിൽ വളർന്നൊരു നാൾ, അയാൾ നാടും വീടുമുപേക്ഷിച്ച് യാത്രയായി. എവിടേക്കെന്നോ, എന്തിനെന്നോ അറിയാതെയുള്ള യാത്ര. ആ യാത്ര ചെന്നവസാനിച്ചത് മൂകാംബികദേവിയുടെ സന്നിധിയിൽ. വായനാശീലത്തിന്റെ പരിണതഫലം. വിഗ്രഹത്തിനു മുമ്പിൽ നിന്ന് മനമുരുകി കരഞ്ഞു പ്രാർത്ഥിച്ചു. ദേവിയുടെ സാമീപ്യം അനുഭവിച്ച്, സങ്കടക്കടൽ കണ്ണുനീരായി പെയ്തൊഴിഞ്ഞപ്പോൾ  വല്ലാത്തൊരാശ്വാസം. പുറത്തുകടന്ന് ഊട്ടുപുരയിൽ നിന്നും പ്രസാദം കഴിച്ചു. മനത്തിനൊപ്പം ഉദരവും നിറഞ്ഞപ്പോൾ, പുറത്ത് കടന്ന് എങ്ങോട്ടെന്നില്ലതെ വീണ്ടും നടന്നു. എത്തിച്ചേർന്നത് സൗപർണ്ണികാ തീരത്ത്. അവിടെ കടവിൽ, ഒരു പാറക്കല്ലിൽ ഇരുന്നു. തെളിനീരിലേക്ക് ചെറുകല്ലുകൾ ഓരോന്നായി ലക്ഷ്യമില്ലാതെ എറിഞ്ഞുകൊണ്ടിരുന്നു. ഈ പ്രവൃത്തികളോരോന്നും അവിടെ സ്നാനം ചെയ്യാനെത്തിയ ഒരു സന്യാസിവര്യൻ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരുന്നു. അദ്ദേഹം പതുക്കെ അവനെച്ചെന്ന് തലോടി. അദ്ദേഹത്തിന്റെ കണ്ണുകൾ അവന്റെ ദു:ഖങ്ങൾ വായിച്ചെടുത്തു. എല്ലാം അദ്ദേഹത്തോട് വിശദീകരിച്ചു. രണ്ടു ദിവസം തന്റെ കൂടെക്കൂട്ടി ജീവിതോപദേശങ്ങൾ നല്കി അവനെ നാട്ടിലേക്ക് തിരിച്ചയച്ചു. ആ മൂകാംബിക യാത്ര അയാളിലും മാതാപിതാക്കളിലും പരിവർത്തനങ്ങളുണ്ടാക്കി.

സായാഹ്ന സൂര്യൻ രേത്തിബന്ദറിനപ്പുറം മേഘക്കീറുകൾക്കിടയിലൂടെ കടലിലേക്ക് പതുക്കെ താഴാനുള്ള തയാറെടുപ്പിലായിരുന്നു. പക്ഷികൾ തങ്ങളുടെ താവളം തേടി മടക്ക യാത്ര തുടങ്ങി. ഞങ്ങളും പതുക്കെ ഞങ്ങളുടെ  കൂട്ടിലേക്ക് മടങ്ങി.



മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...