2026 മാർച്ച് 19, വ്യാഴാഴ്‌ച

തുറന്നടഞ്ഞ വാതിൽ


2026 മാർച്ച് ലെ  മുംബൈ സാഹിത്യവേദിയിൽ വെച്ചാണ് ഞാനാദ്യമായി എം വിജയൻ പിള്ളയെ കാണുന്നതും കേൾക്കുന്നതും.

അദ്ദേഹം അന്നവിടെ രണ്ടു കഥകൾ അവതരിപ്പിച്ചു. തുറന്നടഞ്ഞ വാതിൽ, ചുരം എന്നിങ്ങനെ രണ്ടു കഥകൾ.  കഥകളെക്കുറിച്ച് സകാരാത്മകമായും വിമർശനാത്മകമായും ഉള്ള അഭിപ്രായങ്ങളെല്ലാം കേട്ട ശേഷം അദ്ദേഹം തന്റെ മേൽപ്പറഞ്ഞ രണ്ടു കഥകൾ ഉൾപ്പെട്ട ഒരു കഥാപുസ്തകം എല്ലാവർക്കും സ്നേഹോപഹാരമായി തരികയുണ്ടായി.

സ്വപ്നങ്ങളിലും ഭാവനകളിലും സഞ്ചരിക്കുന്നവർക്കായാണ് "തുറന്നടഞ്ഞ വാതിൽ" എന്ന പുസ്തകം അദ്ദേഹം സമർപ്പിച്ചിരിക്കുന്നത്. അവതാരികയിൽ ഡോ. സുഷമ എസ് ചിറക്കര പറഞ്ഞ പോലെ ശ്രീ എം വിജയൻ പിള്ള സ്വപ്നാടനത്തിന്റെ കഥാകാരകനാണ്. അതെ അദ്ദേഹം ജാഗ്രൽ-സുഷുപ്തി വേളകളിൽ കണ്ട വിവിധ സ്വപ്നങ്ങളിലേക്ക് ഭ്രമകല്പനകളെ സന്നിവേശിപ്പിച്ചു കൊണ്ടെഴുതിയ മികച്ച 17 കഥകളുടെ സമാഹാരം.

ഇതിലെ തലക്കെട്ട് കഥ  തുടങ്ങുന്നത് തന്നെ ഒരു സ്വപ്നം എന്ന് പറഞ്ഞു കൊണ്ടാണ്. ജീവിതത്തിലൊരിക്കലും സ്വപ്നം കാണാത്ത(അങ്ങനെയൊരാൾ ഉണ്ടാവുമോ എന്നറിയില്ല), ഒരു ഭാര്യയും രണ്ടു കുട്ടികളുമുള്ള, ചിന്തകനോ അന്ധവിശ്വാസിയോ അല്ലാത്ത, കിട്ടുന്ന തുച്ഛ ശമ്പളം ഉദാരമായി ചിലവഴിക്കുന്ന  ഒരാൾ ആദ്യമായൊരു സ്വപ്നം കാണുന്നതും പിന്നീട് അയാളുടെ ജീവിതശകടത്തിന്റെ ഗതിയെ മാറ്റി മറിക്കുന്നതുമാണ് കഥാബീജം.

പണ്ട് ചെറുപ്പകാലത്ത് ആത്മാർത്ഥമായി സ്നേഹിച്ചുവെന്ന് വിശ്വസിച്ചിരുന്ന, പിന്നീട് തന്റെ ജീവിതസാഹചര്യങ്ങളാൽ പാടെ മറക്കാൻ സാധിയ്ക്കുകയും ചെയ്ത ഒരു പെൺകുട്ടിയെ വീണ്ടും സ്വപ്നത്തിൽ കാണുകയും  അവരിരുവരും സ്വപ്നത്തിൽ പുനർജനിക്കുകയും, ഒന്നാകലിന്റെ വക്കിലെത്തുമ്പോൾ ആരോ അവളെ അടർത്തി മാറ്റപ്പെടുകയും ചെയ്യുന്നതിനെ വ്യഥ പേറി അയാൾ ജീവിതത്തിലേക്ക് തിരിച്ചു നടക്കുകയും ചെയ്യുന്നു.  കഥയുടെ മികച്ച രചനാരീതി കൊണ്ട്  വേറിട്ട് നിൽക്കുന്ന നല്ലൊരു കഥ.

സഹവാസികൾ എന്ന കഥ പറയുന്നത് രാത്രികളിൽ വാതിലുകളും ജനാലകളും അടച്ചുവോ, കുറ്റിയിട്ടുവോ എന്ന് സംശയിക്കുന്ന ഒരാളുടെ സ്വപ്നങ്ങളിൽ നൂറ്റാണ്ടുകൾക്ക് മുമ്പുണ്ടായിരുന്ന, ചരിത്രാതീതരായ   ഒരു കൂട്ടം ജനങ്ങൾ രാത്രിയിൽ തന്റെ വീട്ടിൽ അധിനിവേശം നടത്തുന്നതും സ്വൈരവിഹാരം നടത്തുന്നതും അവരെ തുരത്തിയോടിക്കാൻ നടത്തുന്ന സാഹസങ്ങളും ഒടുവിൽ സ്വപ്നത്തിൽ നിന്നും വിടുതൽ നേടുന്നതുമാണ്.  

അഴിമതിയിൽ കുളിച്ചു നിൽക്കുന്ന ഒരു ഓഫിസിൽ എ കെ വർമ്മ എന്ന ഒരു പുതിയ ഓഫീസർ അചഞ്ചലനായി നിലകൊണ്ട്  അയാൾക്ക് നേരെ പ്രയോഗിക്കുന്ന കുതന്ത്രങ്ങളിൽ നിന്ന് സമർത്ഥമായി കുതറിമാറുന്നതുമാണ് അചഞ്ചലം എന്ന കഥ.

സംസാരിച്ചിരിക്കാൻ ഒരുത്തിയെ വേണമെന്ന പരസ്യം കണ്ടെത്തിയ പെൺകുട്ടി ആ പരസ്യം നൽകിയ അമ്മൂമ്മയുമായി അടുപ്പമാകുന്നതും അവരുടെ അവസാന കാലത്ത് അവർക്ക് സന്തോഷം നൽകുന്നതും സന്തോഷകരമായ മരണത്തിലേക്ക് കൈപിടിച്ചാനയിക്കുന്നതുമാണ് വൃദ്ധസദനത്തിലെ അമ്മൂമ്മ എന്ന കഥ.

ഏറ്റവും ചെറിയ ജീവിയായ ഉറുമ്പ് ഒരാളുടെ സ്വൈര്യത്തെ എങ്ങിനെ കെടുത്തുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ് ഉറുമ്പ് എന്ന കഥ. ഒരു ദിവസം രാത്രി കഥാകൃത്ത് ഒരെറുമ്പിനെ കാണുന്നതും അതിനെ കൊല്ലാൻ ശ്രമിക്കുന്നതും, അതിൽ അയാൾ പരാജിതനാകുന്നതും പിന്നീട് ഒരു രാത്രി മുഴുവൻ നീണ്ടു നിൽക്കുന്ന അവർ തമ്മിലുള്ള ആത്മസംഘർഷങ്ങളുമാണ് ആ കഥയിൽ വരച്ചു കാട്ടുന്നത്.

ആധുനിക കാലത്ത് കോർപ്പറേറ്റുകൾ എങ്ങിനെ മനുഷ്യനെ ചൂഷണം ചെയ്യുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ് ശിബിരം എന്ന കഥ മസ്തിഷ്ക വ്യാപാരവും മനുഷ്യക്കടത്തുകളും എങ്ങിനെ സമർത്ഥമായി അവർ കൈകാര്യം ചെയ്യുന്നുവെന്ന് കാണിച്ചുതരികയാണ് ഇക്കഥ.

ഇരുപത് വർഷക്കാലം ആസ്തികനായി ജീവിച്ച ഒരാൾ പെട്ടെന്ന് അതല്ലാതായപ്പോൾ സമൂഹം എങ്ങിനെ അയാളെ നോക്കിക്കാണുന്നുവെന്ന് സമകാല പരിസരങ്ങളുമായി ചേർത്ത് വെച്ചുകൊണ്ട് പറയുകയാണ് നാസ്തികൻ എന്ന കഥ. ഒരു പക്ഷെ ഈ പുസ്തകത്തിലെ ഏറ്റവും നല്ല കഥ.

മലമുകളിലെ ആൾ എന്ന വിശ്വാസത്തെ തേടി, അയാളെ അറിയാൻ  രണ്ടു ചെറുപ്പക്കാർ യാത്ര തിരിക്കുന്നതും ഒടുവിൽ അയാളെക്കണ്ടെത്തുമ്പോൾ അയാളെക്കുറിച്ച് ഒന്നുമറിയേണ്ട എന്ന അവസ്ഥയിൽ എത്തുന്നതുമായ അവസ്ഥയാണ് മലമുകളിലെ ആൾ എന്ന കഥയിലൂടെ വളരെ സമർത്ഥമായി കഥാകൃത്ത് സൃഷ്ടിച്ചെടുത്തിരിക്കുന്നത്.

ഇതിലെ നാടകം എന്ന കഥ എങ്ങിനെ എല്ലാ പ്രജകൾക്കും തുല്യ നീതി കിട്ടുമെന്നുള്ള പ്രഖ്യാപനങ്ങൾ എത്രത്തോളം സ്വപ്നങ്ങളെപ്പോലെ അയഥാർത്ഥ്യമാണെന്ന് സമർത്ഥമായി കാണിച്ചു തരുന്നു.

ഈ കഥാസമാഹാരത്തിലെ ഓരോ കഥകളും രചനാ തന്ത്രത്തിൽ വേറിട്ട് നിൽക്കുന്നവയാണ്. യാഥാർത്ഥ്യവും ഫാന്റസിയും കൂട്ടിക്കലർത്തി മികച്ച രീതിയിൽ  ആവിഷ്കരിച്ചിരിക്കുന്നു ഓരോ കഥകളും. സമൂഹത്തിലെ ജീർണ്ണതകളെ സവിശേഷമായ പക്വതയോടെ അപഗ്രഥിക്കാനും അവയെ എങ്ങിനെ കഥാതന്തുക്കളാക്കാമെന്നും അസാമാന്യകരവിരുതോടെ നമുക്ക് കാണിച്ചു തരുന്നു കഥാകൃത്ത്.

രചനാ രീതി ലളിതമല്ല, ബൗദ്ധികമാണ് എന്ന അപവാദം ചിലപ്പോൾ ചിലരുന്നയിച്ചേക്കാം. പക്ഷെ, അത് തന്നെയാണ് ഈ പുസ്തകത്തിന്റെ USPയും.


തുറന്നടഞ്ഞ വാതിലുകൾ 
കഥാകൃത്ത് - എം വിജയൻ പിള്ള 
പ്രസാധകർ - ഇതൾ ബുക്ക്സ് 
വില - 220 രൂപ

2026 മാർച്ച് 7, ശനിയാഴ്‌ച

ഇരുണ്ട ഓക്സിജൻ - ശാസ്ത്രകുതൂഹലങ്ങളുമായൊരു പുസ്തകം



ഞാനൊരു ശാസ്ത്രകുതുകിയല്ല.പഠനകാലത്ത് ഭൗതികശാസ്ത്രം, രസതന്ത്രം  പോലുള്ള വിഷയങ്ങളെ പേടിയുമായിരുന്നു. ഏഴാം തരത്തിൽ പഠിക്കുന്ന സമയത്ത് അച്ഛൻ ജോലി ചെയ്തിരുന്ന വിക്ടോറിയ കോളേജിലെ കെമിസ്ട്രി ലാബിലേക്ക് കൊണ്ടുപോയി ഒരു ദിവസം മുഴുവൻ ആ ലാബും പരിസരവും അവിടത്തെ വിദ്യാർത്ഥികളുടെ പരീക്ഷണങ്ങളും അടുത്തു കണ്ടിട്ടുണ്ടെന്നാലും അതൊന്നും എന്റെ കൗതുകത്തിന് ത്വരകമായില്ല.  ഗതികോർജ്ജവും  ആറ്റവും എത്ര പഠിച്ചിട്ടും പാസ് മാർക്കിനപ്പുറം ഗതികിട്ടാനുപകരിച്ചില്ല. അത് കൊണ്ട് തന്നെ പത്താം തരം പാസായപ്പോൾ കൊമേഴ്‌സ് എന്നതിനപ്പുറം ഒരു ചിന്തയേ ഉണ്ടായില്ല.

പഠനകാലത്ത് വല്ലപ്പോഴും യുറേക്ക പോലുള്ള പുസ്തകങ്ങൾ വായിക്കുമായിരുന്നെങ്കിലും അതൊരു ഹരമൊന്നും ആയിരുന്നില്ല.

പക്ഷെ ഈയിടെ സുഹൃത്ത് ശ്രീപ്രസാദ്‌ വടക്കേപ്പാട്ട് പ്രസിദ്ധീകരിച്ച ഇരുണ്ട ഓക്സിജൻ എന്ന അദ്ദേഹത്തിന്റെ പുതിയ ശാസ്ത്രപുസ്തകം അദ്ദേഹത്തിന്റെ സ്നേഹാഭ്യർത്ഥന കൊണ്ട് വാങ്ങിക്കുകയുണ്ടായി. അതിലെ ചില ലേഖനങ്ങൾ മുമ്പ് പലപ്പോഴായി  അദ്ദേഹത്തിന്റെ FB ഷെയറിലൂടെ വായിക്കുകയും ചെയ്തിട്ടുണ്ട്.

ഈ പുസ്തകം എന്നിലെ ശാസ്ത്ര കുതൂഹലത്തെ ഉണർത്താനുപകരിച്ചു എന്നത് സത്യമാണ്. ഒട്ടും മടുപ്പില്ലാതെ കൗതുകപൂർവ്വമാണ് ആ പുസ്തകം മുഴുവൻ ഞാൻ വായിച്ചു തീർത്തത്. വിവിധ ശാസ്ത്രവിഷയങ്ങൾ കൈകാര്യം ചെയ്യുന്ന 18ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്‌തകം.

പ്രകാശമലിനീകരണം, സമുദ്ര മാലിന്യസംരക്ഷണം, ന്യുക്ലിയർ പദ്ധതികൾ എങ്ങിനെ മനുഷ്യോപകാരപ്രദമാക്കി ഉപയോഗിക്കാം  തുടങ്ങി വൈവിദ്ധ്യമാർന്ന ലേഖനങ്ങൾ.

ഇതിലൂടെ നാം നിത്യവും അടുത്തറിയുന്ന പലകാര്യങ്ങളിലും നമുക്കുള്ള അറിവില്ലായ്‍മ മാറാനുപകരിച്ചതിനോടൊപ്പം പുതിയ പല  സാങ്കേതിക പദങ്ങളുടെയും അർത്ഥം മനസ്സിലാക്കാനും സാധിച്ചുവെന്നതും പ്രത്യേകം പരാമർശിക്കേണ്ടതാണ്.

ഉദാ: എന്താണ് ആകാശ ദീപ്തി(sky glow), ജീവജാലങ്ങളിലുള്ള ജൈവ ഘടികാരം(Circadian Rhythm), ഉറങ്ങാനുപകരിക്കുന്ന മെലാടോണിൻ എന്ന ഹോർമോൺ എന്നിവയെക്കുറിച്ചൊക്കെ മനസ്സിലാക്കാൻ സാധിച്ചു.

ഇരുണ്ട ഓക്സിജൻ എന്ന കടലിന്നടിയിലെ ഇരുട്ടിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഓക്സിജൻ, ഭൂമിക്കടിയിലെ ഇരുണ്ട സാഹചര്യങ്ങളിൽ ജീവിക്കുന്ന പാതാള മത്സ്യങ്ങൾ, കടലിനടിയിലെ കെൽപ്പ് വനങ്ങൾ, നമ്മുടെ ഭക്ഷണശീലത്തിലെ ഒഴിച്ചുകൂടാനാവാത്ത കായം ഇന്ത്യയിലെത്തിയ കഥ, ചന്ദ്രന്റെ ദക്ഷിണധ്രുവത്തെക്കുറിച്ചുള്ള വിവരങ്ങൾ തുടങ്ങി ഒട്ടേറെ കൗതുകങ്ങൾ   ഈ ശാസ്ത്രപുസ്തകത്തിൽ നിറച്ചുവെച്ചിട്ടുണ്ട്.  ഇതിനെയൊരു ബാലസാഹിത്യകൃതിയായാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അതെ ഏത് സ്‌കൂൾ വിദ്യാർത്ഥിക്കും വായിച്ചു മനസ്സിലാക്കാൻ പാകത്തിലുള്ള ഭാഷയും ആഖ്യാനരീതിയുമാണ് ഈ പുസ്തകത്തെ ആകര്ഷകമാക്കുന്നത്.

വിശാലഹൃദയർ എന്ന് നാം പൊതുവെ ഉപയോഗിക്കുന്ന സംജ്ഞ,  അതെ അർത്ഥത്തിലുള്ള ഒരു ജീവിയുണ്ട്, നീലത്തിമിംഗലം. 200 കിലോ ഭാരവും ഒരു കാറിന്റെ വലിപ്പവുമുള്ള ഹൃദയമുള്ള ജീവിയുടെ ഹൃദയത്തെക്കുറിച്ചും ശ്വസനരീതികളെക്കുറിച്ചും വളരെ വിശദവും രസകരവുമായി ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്.

മലയാളിയുടെ  ഏറ്റവും പ്രിയപ്പെട്ട ചക്ക ശ്രീലങ്കയുടെയും ബംഗ്ളാദേശിന്റെയും ദേശീയ ഫലമാണെന്ന അറിവും എനിക്ക് പുതിയതായിരുന്നു.

ഇരുണ്ട ഓക്സിജൻ എന്ന ഈ പുസ്തകം സ്‌കൂൾ വിദ്യാർത്ഥികൾക്കും വലിയവർക്കും ഒരുപോലെ ഉപകാരപ്രദമാണെന്ന് നിസ്സംശയം പറയാം.

സ്‌കൂൾ ലൈബ്രറികളിലേക്ക് കൂടി ഈ പുസ്തകം എത്തുകയും ഏറെ വായിക്കപ്പെടുകയും ചെയ്യട്ടെ എന്നാശംസിക്കുന്നു.

ഇരുണ്ട ഓക്സിജൻ

ലേഖകൻ: ശ്രീപ്രസാദ്‌ വടക്കേപ്പാട്ട്

പ്രസാധകർ: പേപ്പർ പബ്ലിക്ക

വില: 190 രൂപ


 

 

2026 മാർച്ച് 1, ഞായറാഴ്‌ച

കമ്പിളികണ്ടത്തെ കൽഭരണികൾ


കമ്പിളികണ്ടത്തെ കൽഭരണികൾ മിനിഞ്ഞാന്ന് വൈകുന്നേരമാണ് മുംബൈയിലെ പുസ്തകവില്പനക്കാരനും പുത്തൻ പുസ്തകങ്ങളുടെ ലൈബ്രറിയുമായ രാമദാസ് എത്തിച്ചു തന്നത്. കിട്ടിയ വഴി അതിന്റെ പ്രവേശികയും മുഖവുരയും അവതാരികയും വായിച്ചു വെച്ച് ഉള്ളടക്കം ഒറ്റയിരിപ്പിന് വായിക്കണമെന്ന് കരുതി ഇന്നലേക്ക് മാറ്റിവെച്ചു. ഇന്നലെ രാവിലെ 10 മണിക്ക് കയ്യിലെടുത്ത പുസ്തകം 5 മണിയായപ്പോഴേക്കും  വായന തീർന്നിരുന്നു. ഇത്രയും വേഗത്തിൽ 200പേജുകളുള്ള ഒരു പുസ്‌തകം ഞാൻ വായിച്ചു തീർത്തിട്ടുണ്ടോ എന്ന് എനിക്ക് തന്നെ അറിയില്ല. ഇതിന് മുമ്പ് ജീവിതപ്പാത 3 ദിവസം കൊണ്ട് തീർത്തിട്ടുണ്ട്.

ഇത്രത്തോളം ഹൃദയസ്പർശിയായ ഒരു ഓർമ്മക്കുറിപ്പുകൾ മുമ്പ് വായിച്ചതായി ഓർക്കുന്നില്ല. പല ഭാഗങ്ങളും വിതുമ്പിക്കൊണ്ടും കണ്ണീരണിഞ്ഞുമാണ് വായിച്ചു പോയത്. വായിച്ചു പോകുമ്പോൾ  പലപ്പോഴും അതിലെ ബാബുവിലേക്ക് നമ്മൾ പരകായ പ്രവേശം ചെയ്യും. ഭൂമിശാസ്ത്രപരമായും സാമൂഹ്യവസ്ഥിതി വെച്ചും എന്റെ ബാല്യകാല പരിസരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ഭൂമികയിലാണ് ബാബു ജീവിക്കുന്നത്. പക്ഷെ ആ ഭൂമികയോരോന്നും നമ്മുടേത് കൂടിയാണെന്ന് തോന്നും വിധമാണ് ആഖ്യാനം.  ആ അനുഭവങ്ങളോരോന്നും നമ്മളനുഭവിച്ചു തീർക്കുകയാണെന്ന് തോന്നും പടിയാണ്  അവയെഴുതിയിരിക്കുന്നത്.

1976ലെ മാർച്ച് 6നാണ് എന്റെ അച്ഛൻ ഞങ്ങളെ തനിച്ചാക്കി യാത്രയായത്. ബാബു വിവരിക്കുന്ന കാലഘട്ടത്തിനും ഒരു പതിറ്റാണ്ട് മുമ്പ്. അത് കൊണ്ട് തന്നെ അച്ഛനില്ലാത്ത ഒരു കുടുംബത്തിന്റെ അക്കാലത്തെ അവസ്ഥ എന്തായിരിക്കാമെന്ന് പരിപൂർണ്ണ ബോധ്യമുണ്ടെനിക്ക്. ഭാഗ്യത്തിന് ബാബുവിനെപ്പോലെയുള്ള  ഒരവസ്ഥയിലൂടെ എനിക്കോ സഹോദരങ്ങൾക്കോ കടന്നു പോകേണ്ടി വന്നില്ല.  പിതൃസഹോദരി എന്റെ വിദ്യാഭ്യാസം ഏറ്റെടുത്തതിനാലും അമ്മക്ക് കിട്ടിയിരുന്ന  വളരെ തുച്ഛമായ ഫാമിലി പെൻഷനും കൊണ്ട് വിദ്യാഭ്യാസ കാലഘട്ടം  കടന്നു കൂടുവാൻ സാധിച്ചു.

കമ്പിളികണ്ടത്തെ കൽഭരണികൾ വായിക്കുമ്പോൾ പക്ഷെ, ഓരോ നിമിഷവും നന്ദികുന്നേൽ മേരി എന്ന സ്ത്രീയും നാലു മക്കളും ചേർന്ന് നടത്തിയ അതിജീവനത്തിന്റെയും വ്യവസ്ഥിതിയോടുള്ള സമരങ്ങളുടെയും കഥ നമ്മെ അത്ഭുതപ്പെടുത്തും, നൊമ്പരപ്പെടുത്തും, നമുക്കാകാതെ പോയതാണല്ലോ ആ കുടുംബം കൈവരിച്ചതെന്നോർത്ത് അതിശയപ്പെടും.

ഇല്ലായ്മയിലും വല്ലായ്മയിലും ജീവിച്ചു മുന്നേറിയ ബാബു പത്താം തരത്തിൽ പാസായത് രണ്ടാം ക്‌ളാസുകാരനായി. അതിൽ തന്നെ ഇംഗ്ലീഷിന് മാർക്ക് 40%മാത്രം. അവിടന്നങ്ങോട്ട് പിന്നെ പ്രീഡിഗ്രിക്ക് ഒന്നാം റാങ്ക്. എം എ ക്ക് മൂന്നാം റാങ്ക്. കഥകളിലും സിനിമകളിലും മാത്രം നാം കണ്ടിട്ടുള്ള മുഹൂർത്തങ്ങൾ.

അദ്ദേഹം കാലങ്ങളോളം  മനസ്സിന്റെ കൽഭരണികളിൽ അടച്ചുവെച്ച് രൂപാന്തരീകരണം നടത്തിയ   അനുഭവക്കുറിപ്പുകൾക്ക് കൽഭരണികളിലെ പഴകിയ  വീഞ്ഞിനേക്കാൾ വീര്യമുണ്ട്, അനുവാചകഹൃദയദ്രവീകരണ  ശക്തിയുണ്ട്. 

ഇതിൽ അമ്മ, മേരി പറയുന്ന ഒരു വാചകമുണ്ട്. ചുറ്റും വെള്ളം പൊങ്ങുമ്പോൾ നീന്തൽ വശമില്ലെങ്കിൽ പോലും അലമുറയിടാതെ, അവിടവിടെ പൊങ്ങിക്കിടക്കുന്ന മരക്കഷണങ്ങളിൽ പിടിച്ചു കയറി വെള്ളത്തിൽ പൊങ്ങിക്കിടക്കണം. എന്നിട്ട് അവ ചേർത്ത് കാട്ടുവള്ളികൾ കൂട്ടിക്കെട്ടിയൊരു ചങ്ങാടമുണ്ടാക്കണം. ഒടുവിൽ കര പറ്റിക്കഴിഞ്ഞാൽ ആ ചങ്ങാടത്തെ വീണ്ടും ഒഴുക്കിലേക്ക് തള്ളി വിടണം, അത് മുങ്ങിപ്പോകുന്ന വേറെ  ആർക്കെങ്കിലും ഉപകരിക്കണം.

ഈ പുസ്തകവും  ബാബുവിന്റെ അമ്മ പറയുംപോലെ ഒരു ചങ്ങാടമാണ്. ഓരോ ചങ്ങാടങ്ങളും ഉണ്ടാക്കുന്നവരുടെ ഉപയോഗ ശേഷം മറ്റുള്ളവർക്ക് കൂടി ഉപയോഗപ്രദമായിരിക്കണം.

അതിന്റെ സാക്ഷ്യപത്രമാണ് ഞാൻ വാങ്ങിയ 55ആം പതിപ്പ്.


തുറന്നടഞ്ഞ വാതിൽ

2026 മാർച്ച് ലെ  മുംബൈ സാഹിത്യവേദിയിൽ വെച്ചാണ് ഞാനാദ്യമായി എം വിജയൻ പിള്ളയെ കാണുന്നതും കേൾക്കുന്നതും. അദ്ദേഹം അന്നവിടെ രണ്ടു കഥകൾ അവതരിപ്പിച...