"വിഷുക്കാലമല്ലേ, പൂക്കാതിരിക്കാന്‍ എനിക്കാവതില്ലേ, കണിക്കൊന്നയല്ലേ" എന്ന അയ്യപ്പപ്പണിക്കരുടെ 1960ലെഴുതിയ കവിതക്ക് ശേഷം കാലമൊരുപാടുരുണ്ടിരിക്കുന്നു. വിഷു വരുന്നെന്നറിയിക്കാനായി പൂത്തിരുന്ന കൊന്നകൾ ഇന്ന് കാലം തെറ്റി പൂക്കുന്നു. കൂടാതെ വര്‍ഷത്തില്‍ ഒന്നിനുപകരം പലതവണ പൂക്കുകയും ചെയ്യുന്നു.
വേനലിൽ ഭൂഗർഭജലനിരപ്പ് താഴുന്ന സമയത്ത് പ്രതിരോധമെന്ന നിലയിലാണ്(stress-induced flowering) ഇവ പുഷ്പിക്കുവാനുള്ള ശ്രമം നടത്തുന്നത്. വേനല്‍ കഠിനമാകുമ്പോൾ മണ്ണിലെ ജലാംശം ഏതുസമയവും ഇല്ലാതായേക്കാമെന്ന അറിവിലാണ് കണിക്കൊന്നകൾ വേഗം പുഷ്പിക്കുന്നത്. സസ്യങ്ങളുടെ ഈ സ്വാഭാവിക ജീവല്‍ പ്രക്രിയകള്‍ ഇന്ന് വലിയൊരളവില്‍ തകിടം മറിഞ്ഞിരിക്കുകയാണ്.
ആഗോളതാപനവും, കാലാവസ്ഥാവ്യതിയാനവും ആണ് ഇതിന്റെ പിന്നിലെന്ന് വിദഗ്ധര്‍ പറയുന്നു. ആഗോളതാപനം മൂലം അന്തരീക്ഷത്തിലെ ചൂടിന്റെ അളവ് കൂടുന്നതും കാലാവസ്ഥാവ്യതിയാനം മൂലം പതിവിന് വിരുദ്ധമായി ചിലമാസങ്ങളില്‍ താപനില ഉയരുന്നതും തൽഫലമായി ഭൗമജലനിരപ്പ് താഴുന്നതും കണിക്കൊന്ന കാലം തെറ്റി പൂക്കുന്നതിന്റെ കാരണങ്ങളാണ്. 1960ലെ ഏപ്രിൽ മാസത്തിലെ കേരളത്തിലെ താപനില 30മുതൽ 31 ഡിഗ്രി ആയിരുന്നുവെങ്കിൽ ഇന്നത് 32 മുതൽ 34 വരെയാണ്. പാലക്കാട് പോലുള്ള സ്ഥലങ്ങളിൽ ഇത് 36 മുതൽ 38°C വരെയാണെന്നും കാണാം. പലപ്പോഴും ഈ താപനില കൈവരിക്കാൻ ഏപ്രിൽ വരെ എത്തേണ്ട എന്നിടത്താണ് കൊന്നകളുടെ പുഷ്പിക്കൽ നേരത്തെയാകുന്നത്.
കണിക്കൊന്നയുടെ ശാസ്ത്രീയ നാമം Cassia fistula L എന്നാണ്. പയർ വർഗ്ഗ(Fabaceae) കുടുംബത്തിൽ പെടുന്ന ഈ വൃക്ഷം ഗോൾഡൻ ഷവർ ട്രീ, ഇന്ത്യൻ ലാബർനം, പർജിംഗ് കാസിയ, - கொன்றை (Konrai), അരളി/കക്കൈ(കന്നട), റെല(തെലുഗു) ബഹവ (മറാത്തി), അരഗ്വധ (സംസ്കൃതം), സോണാലു(ബംഗ്ലാ) എന്നീ വിവിധ പേരുകളിൽ ലോകത്തിലെ പല ഭാഗങ്ങളിൽ അറിയപ്പെടുന്നു.
ഇന്ത്യൻ ഉപഭൂഖണ്ഡമാണ് കണിക്കൊന്നയുടെ സ്വദേശം. ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ, പാകിസ്ഥാൻ കൂടാതെ തെക്കുകിഴക്കൻ ഏഷ്യയിലെ ചില ഭാഗങ്ങൾ (മ്യാൻമാർ, തായ്‌ലാൻഡ്) എന്നിവിടങ്ങളിലും വ്യാപകമായി വളരുന്ന ഒരു വൃക്ഷമാണ് കണിക്കൊന്ന.
ഉഷ്ണമേഖലാ, ഉപുഷ്ണമേഖലാ(Subtropical) പ്രദേശങ്ങളിലാണ് പ്രധാനമായും വളരുന്നത്. വരൾച്ചയും ചൂടും സഹിക്കുന്നു. കേരളത്തിൽ മാത്രമാണ് കണികൊന്നക്ക് ഇത്രയും പവിത്ര പ്രാധാന്യമുള്ളത്. വിഷുക്കണിയിൽ സമൃദ്ധിയുടെ പ്രതീകമായി കൊന്നപ്പൂ വെക്കപ്പെടുന്നു. ആയുർവേദത്തിൽ അരഗ്വധ (“രോഗനാശിനി”) എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. ഫലപൾപ്പ് ലഘു വാതകം, ചർമ്മരോഗങ്ങൾക്ക് ചികിത്സ എന്നിവക്ക് ഉപയോഗിക്കുന്നു. തൊലി, ഇലകൾ എന്നിവയും ഔഷധങ്ങളിൽ ഉപയോഗിക്കുന്നു.
രാജകീയതയും സമൃദ്ധിയും പ്രതിനിധീകരിക്കുന്ന കണിക്കൊന്ന (Ratchaphruek) തായ്‌ലാൻഡിന്റെ ദേശീയ വൃക്ഷവും പുഷ്പവുമാണ്. 2001ലാണ് കണിക്കൊന്നയെ ഔദ്യോഗികമായി തായ്‌ലൻഡിന്റെ ദേശീയവൃക്ഷമായും പുഷ്പമായും പ്രഖ്യാപിച്ചത്. പൂക്കളുടെ തിളങ്ങുന്ന മഞ്ഞ നിറം ബുദ്ധമതത്തിൽ വിശുദ്ധ നിറം ആയി കണക്കാക്കപ്പെടുന്നു. ഇത് രാജാവിനെയും രാജകീയതയെയും പ്രതിനിധീകരിക്കുന്നു. കൂടാതെ പൂക്കൾ ഒരുമിച്ച് വിരിയുന്നത് ജനങ്ങളുടെ ഐക്യം സൂചിപ്പിക്കുന്നു. മഞ്ഞ നിറം സമൃദ്ധിയെയും ഭാഗ്യത്തെയും പ്രതിനിധീകരിക്കുന്നു. രാജാവിന്റെ ജന്മദിനം പോലുള്ള പ്രധാന ചടങ്ങുകളിൽ കണിക്കൊന്നപ്പൂക്കൾ വ്യാപകമായി ഉപയോഗിക്കുന്നു. ഏപ്രിൽ–മെയ് മാസങ്ങളിൽ തായ്‌ലൻഡിലെ തെരുവുകളും പാർക്കുകളും സ്വർണ്ണ നിറത്താൽ തിളങ്ങുന്നു.
ഇന്ത്യൻ ഉപഭൂഖണ്ഡമാണ് സ്വദേശമെങ്കിലും ഏഷ്യൻ രാജ്യങ്ങൾക്കപ്പുറം ആഫ്രിക്കൻ രാജ്യമായ കെനിയ, ലാറ്റിൻ അമേരിക്ക & കരീബിയൻ രാജ്യങ്ങളായ മെക്സിക്കോ, കൊളംബിയ, വെനിസ്വേല, ബ്രസീൽ, കൂടാതെ ക്യൂബ, പ്യൂർട്ടോറിക്കോ, ജമൈക്ക എന്നിവിടങ്ങളിലും വടക്കൻ അമേരിക്കയിലെ ഫ്ലോറിഡയുടെ തെക്കൻ ഭാഗങ്ങളിലും ഹവായ്യിലും കണിക്കൊന്ന കടൽ കടന്നെത്തപ്പെട്ടിട്ടുണ്ട്.
കണിക്കൊന്ന മാത്രമല്ല ഇത്തരത്തിൽ ആഗോളതാപനം മൂലം കാലം തെറ്റി പൂക്കുന്നതും കായ്ക്കുന്നതും. മാവ്(ഇന്ത്യയിലും തെക്കു കിഴക്കൻ ഏഷ്യയിലും), കാപ്പി(ആഫ്രിക്ക, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ), തേക്ക്(ഇന്ത്യ, മ്യാന്മാർ, ആഫ്രിക്ക), ചെറി(ജപ്പാൻ, കൊറിയ, യൂറോപ്പ്), മഹുവ(മദ്ധ്യ ഇന്ത്യ) എന്നീ വൃക്ഷങ്ങളും ഇത്തരത്തിൽ കാലാവസ്ഥാ വ്യതിയാനങ്ങളാൽ കാലം തെറ്റി പൂക്കുകയും കായ്ക്കുകയും ചെയ്യുന്നുണ്ട്.
കണിക്കൊന്ന സമയത്തിന് പൂത്തില്ലെങ്കിൽ നമുക്ക് വിഷുക്കണി
തന്നെ ഇല്ലാതാകുന്ന അവസ്ഥ സംജാതമാകാം. ഇതേ പോലെയാണ് മധ്യ ഇന്ത്യയിലെ ആദിവാസി ഗോത്ര
സമൂഹങ്ങൾക്ക് മഹുവ പുഷ്പവും. അവരുടെയും ഉത്സവവുമായി ബന്ധപ്പെട്ടതാണ് ഈ പുഷ്പം. ജപ്പാനിലെ
ചെറി ബ്ലോസം ഉത്സവം വസന്തകാലത്തിന്റെ പ്രതീകമാണ്.
മറ്റു ഫലവിഭവങ്ങളിൽ, പ്രത്യേകിച്ച് മാങ്ങ,
തേങ്ങ പോലുള്ള വിളകളിൽ വിളവ് കുറയുന്നതിന് ഇത് കാരണമാകുന്നു.
തേനീച്ചകൾക്കും ശലഭങ്ങൾക്കും ഭക്ഷണം നഷ്ടമാവുന്നു. ഇത്തരം വിളകൾ ഉൽപ്പാദിപ്പിക്കുന്ന
കർഷകർക്ക് വൻ നഷ്ടവും.
കാലാവസ്ഥാ വ്യതിയാനത്തിന്റെ, പ്രത്യേകിച്ച് ആഗോള താപനത്തിന്റെ വലിയ പ്രത്യാഘാതങ്ങളാണ് ലോകത്തെമ്പാടും കണ്ടുകൊണ്ടിരിക്കുന്നത്. വ്യവസായവത്കരണത്ത് മുമ്പുള്ള ദശകങ്ങളിലേക്കാൾ 1.1°C ചൂട് ലോകവ്യാപകമായി കൂടിയെന്നാണ് കണക്കാക്കപ്പെടുന്നത്. ഹരിതകവാതകങ്ങളുടെ അമിതോപയോഗം മൂലമുള്ള ചൂടിന്റെ പുറന്തള്ളലിന്റെ 90%വും സമുദ്രജലം സ്വാംശീകരിക്കുന്നുവെന്നാണ് കണക്ക്. ഇത് സമുദ്രതാപത്തിന്റെ അളവ് കൂട്ടുന്നു. ഇത് വലിയ അളവിൽ ഇരുധ്രുവങ്ങളിലുമുള്ള മഞ്ഞുരുകലിനും സമുദ്രജലനിരപ്പുയരുന്നതിനും കാരണമാവുന്നു. ഇത്തരത്തിൽ പോയാൽ സമുദ്രജലനിരപ്പ് 2100 ആവുമ്പോഴേക്ക് ഒരു മീറ്റർ ഉയരുമെന്നാണ് കണക്ക്. ഇത് മുംബൈ, ന്യൂയോർക്ക്, ജക്കാർത്ത, സിംഗപ്പൂർ, മിയാമി തുടങ്ങിയ നഗരങ്ങളെ എത്രമേൽ ബാധിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കൂടാതെ അടിക്കടിയുണ്ടാകുന്ന ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, വരൾച്ച അതിനെത്തുടർന്നുണ്ടാവുന്ന ജൈവനാശം, ധനനഷ്ടം എന്നിവ ലോകവ്യവസ്ഥയിലുണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങളെ പറ്റിയും അനുമാനിക്കാവുന്നതേയുള്ളൂ.
ഭൂമിയിലെ മൂന്നാം ധ്രുവം എന്നറിയപ്പെടുന്ന ഹിമാലയൻ
മലനിരകളിലെ മഞ്ഞുരുകൽ വലിയ പാരിസ്ഥിതിക പ്രശ്നങ്ങളാണ് സംഭവിപ്പിക്കുന്നത്. ഉത്തര ദക്ഷിണ
ധ്രുവങ്ങൾ കഴിഞ്ഞാൽ ഏറ്റവും വലിയ മഞ്ഞുശേഖരമുള്ളത് ഹിമാലയത്തിലാണ്. ആ മഞ്ഞുരുകൽ നമ്മുടെ
പ്രധാന നദികളായ ഗംഗ, ഇൻഡസ്, ബ്രഹ്മപുത്ര നദികളിലെ ജലവിതാനം ദീർഘകാല അവസ്ഥയിൽ
കുറയാനും കാരണമാവും. സമയം തെറ്റിയുള്ള കാലവർഷം,
മേഘവിസ്‌ഫോടനം, മിന്നൽ പ്രളയം,
ഗ്ലേസിയർ സ്ഫോടനം, ഉരുൾപൊട്ടൽ തുടങ്ങി എണ്ണിയാൽ തീരാത്ത ദുരന്തങ്ങൾക്കും വഴിയൊരുക്കുന്നു.
നമുക്കെല്ലാം അറിയാം ഇന്ന് ലോകത്തിന്റെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോൺ കാടുകളുടെ അവസ്ഥ. വനനശീകരണം, അനധികൃത ഖനനം, രാഷ്ട്രീയ ഇടപെടൽ എന്നിവയാൽ വൻ രീതിയിൽ വനശോഷണം സംഭവിക്കുന്നു. കാട്ടു തീ പടർന്ന് പിടിച്ച് കടുത്ത ചൂടിൽ പല തരം ജന്തു ജീവ ജാലങ്ങളാണ് അവിടെ ചത്തൊടുങ്ങിയില്ലാതെയാവുന്നത്. ചില ജനുസ്സ്കൾ ഇല്ലാതെയാവുമ്പോൾ മറ്റു ചിലവ ക്രമാതീതമായി വർദ്ധിക്കുന്നു. ഇത് ജൈവ സന്തുലിതാവസ്ഥയെ തന്നെ തകിടം മറിക്കുന്നു. ഏറ്റവും വലിയ കാർബൺ ഡൈഓക്സൈഡ് സ്വാംശീകരകനായ ആമസോൺ കാടുകളുടെ ശോഷണം സൗത്ത് അമേരിക്കക്ക് മാത്രമല്ല, മറിച്ച് ലോകത്തിന് തന്നെ ഭീഷണിയാണ്. യു.എൻ. കാലാവസ്ഥാ സമ്മേളനം 2025 COP30 വനസംരക്ഷണം, ജൈവവൈവിധ്യം, ആദിവാസി അവകാശങ്ങൾ, കാലാവസ്ഥാ പ്രതിരോധം എന്നിവയെ കണക്കിലെടുത്തുകൊണ്ട് “Amazon Cooperation Treaty Organization (ACTO)” എന്ന പേരിൽ രാജ്യങ്ങൾ കൂട്ടായ്മയായി വനനശീകരണം കുറയ്ക്കാനും കാലാവസ്ഥാ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ആഗോള കരാർ ഒപ്പുവച്ചു. ആദിവാസി സമൂഹങ്ങളുടെ ശബ്ദം മുൻകാലത്തേക്കാൾ ശക്തമായി ഉയർന്നതിന്റെ കൂടെ ഫലമായിരുന്നു മേല്പറഞ്ഞ കരാർ. വനനശീകരണം അവസാനിപ്പിക്കാൻ റോഡ്‌മാപ്പ് ബ്രസീൽ പ്രഖ്യാപിച്ചെങ്കിലും, നടപ്പാക്കൽ ശക്തി കുറവാണെന്ന് വിമർശനം നിലനിൽക്കുകയാണ്.
മധ്യ അമേരിക്കൻ രാജ്യമായ പനാമയിൽ 2023-24വർഷങ്ങളിൽ കടുത്ത വരൾച്ചയാണ് നേരിട്ടത്. ഇത് അവരുടെ ഗാടുൻ തടാകത്തിലെ ജലനിരപ്പ് ക്രമാതീതമായി കുറയുവാനിടയാക്കി. മേൽപ്പറഞ്ഞ കനാലാണ് കരീബിയൻ-പസഫിക് കടലുകളെ ബന്ധിപ്പിക്കുന്ന പനാമ തോട്ടിന് ജലം നൽകുന്നത്. ചാഗ്രസ് നദിയും അലുഹുവേല തടാകവും കൂട്ടിയിണക്കി നിർമ്മിച്ച മനുഷ്യനിർമ്മിത ശുദ്ധജല തടാകമാണ് ഗാറ്റുൻ തടാകം.രണ്ട് വ്യത്യസ്ത നിലകളിൽ സ്ഥിതി ചെയ്യുന്ന കടലുകൾക്കിടയിൽ കപ്പലുകൾക്ക് കടന്നുപോകാൻ മാത്രം പറ്റുന്ന ലോക്കിങ് സംവിധാനമുള്ള ഒരു ജലപാതയിൽ കപ്പലുകളെ പ്രവേശിപ്പിച്ച് പിൻഭാഗം കൃത്രിമമായി അടച്ച ശേഷം ലോക്കിനുള്ളിലെ ജലനിരപ്പ് കൂട്ടി കപ്പലിനെ ഉയർത്തി മറുഭാഗത്തെത്തിക്കുന്നു. ഇതിനായി ശുദ്ധജലതടാകത്തിലെ വലിയ ജലം ഉപയോഗിക്കേണ്ടി വരുന്നു. 26 മീറ്റർ (85 അടി) ഉയർത്താനായി 200,000,000 ലിറ്റർ (52 മില്യൺ യു.എസ്. ഗാലൺ) വെള്ളം ഓരോ വട്ടവും ഉപയോഗിക്കേണ്ടി വരുന്നു.പ്രതിദിനം 36 കപ്പലുകളെ കടത്തിവിടാൻ ശേഷിയുള്ള ഈ സംവിധാനം 18 കപ്പലുകളിലേക്ക് ചുരുക്കേണ്ട അവസ്ഥയുണ്ടായി. ഏതായാലും പിന്നീട് മഴ ലഭിച്ചത് മൂലം ഇപ്പോൾ സ്ഥിതി വീണ്ടും പഴയ നിലയിലേക്ക് തിരിച്ചുവന്നിട്ടുണ്ട്.
ആഗോളതാപനം മൂലം വരൾച്ച നേരിടുന്ന നിരവധി രാജ്യങ്ങളുണ്ട് ഇപ്പോൾ. യുഎൻ പഠനറിപ്പോർട്ട് പ്രകാരം 2023-25 കാലഘട്ടത്തിൽ വരൾച്ച നേരിട്ട വിവിധ രാജ്യങ്ങൾ ഇവയാണ്. ആഫ്രിക്കൻ രാജ്യങ്ങളായ എത്യോപിയ, കെനിയ, സിംബാംബ്വേ, സാംബിയ, സൊമാലിയ, നമീബിയ, മൗറിറ്റാനിയ, സൗത്ത് ആഫ്രിക്ക , ജിബൂട്ടി , അംഗോള ഏഷ്യൻ രാജ്യങ്ങളായ വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലൻഡ്, വടക്കൻ അമേരിക്കയിലെ മെക്സിക്കോ, യു എസിലെ ടെക്സാസ്, മധ്യ- ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളായ പനാമ, ബ്രസീൽ, കൊളംബിയ, വെനിസുല, മെഡിറ്ററേനിയൻ രാജ്യങ്ങളായ സ്‌പെയിൻ, മൊറോക്കോ, തുർക്കിയെ എന്നിവയാണവ. കുടിവെള്ളക്ഷാമം, വിളനാശം, കപ്പൽഗതാഗതച്ചുരുക്കം, കടൽവെള്ളം കടന്നു കയറൽ, വന്യജീവി വളർത്തുമൃഗ നാശം എന്നിങ്ങനെ വിവിധ പരിണതഫലങ്ങളാണ് ഇവ സൃഷ്ടിച്ചത്.
ആഗോളതാപനത്തിന്റെ മറ്റൊരു പരിണിതഫലമാണ് കാട്ടുതീ അഥവാ ബുഷ്‌ഫയർ. അന്തരീക്ഷതാപത്തിലെ ഉയർച്ച കാട്ടുതീ പടരുന്നതിനുള്ള വളമൊരുക്കുന്നു. ബുഷ് ഫയറിന് പ്രസിദ്ധമായ ആസ്‌ത്രേലിയയിൽ 1950നു ശേഷം താപനില 1.51°C ഓളം ഉയർന്നുവെന്നാണ് കണക്ക്. അതിലെ ഏറ്റവും മാരകമായ കാട്ടുതീ 2009ലും 2019-20ലേതുമായിരുന്നു. 19ദശലക്ഷം ഹെക്ടർ പ്രദേശവും മൂവായിരത്തിലധികം വീടുകളുമാണ് ഇതിൽ കത്തിയമർന്നത്. 2025ൽ ലോസ് ഏഞ്ചൽസിൽ പൊട്ടിപ്പുറപ്പെട്ട ബുഷ് ഫയർ നീണ്ടു നിന്നത് ഏകദേശം 21 ദിവസത്തോളമാണ്, കാർന്ന് തിന്നത് 6837 കെട്ടിടങ്ങളേയും.
കാലാവസ്ഥാ വ്യതിയാനം വലിയതോതിൽ ആവാസ വ്യവസ്ഥയിൽ മാറ്റങ്ങളുണ്ടാക്കുന്നു. സമുദ്രത്തിലെ താപവ്യതിയാനം അവയിലെ ജൈവവൈവിധ്യങ്ങൾക്ക് വിനാശകരമാകുന്നു. പോളാർ കരടികൾ, സീലുകൾ എന്നിവയുടെ എണ്ണക്കുറവ്, കോറൽ വൈവിധ്യങ്ങളുടെ നാശം, കെൽപ്പുകളുടെയും പ്ലവഗങ്ങളുടെയും നാശം, കടലാമകളുടെ പ്രജനനം തുടങ്ങി ഒട്ടേറെ പാരിസ്ഥിതിക പ്രശ്നങ്ങളാണ് നാം നേരിടുന്നത്. 2°C ചൂട് വർദ്ധിച്ചാൽ 18% കീടങ്ങൾ, 16% സസ്യങ്ങൾ, 8% മൃഗങ്ങൾ അവരുടെ ആവാസവ്യവസ്ഥയുടെ പകുതിയിലധികം നഷ്ടപ്പെടുമെന്ന് പ്രവചിക്കുന്നു. പ്രത്യേകിച്ച് സമുദ്രത്തിലെ ചലനശേഷി കുറഞ്ഞ ജീവികൾ അതീവ അപകടത്തിലായിരിക്കും.
കാലാവസ്ഥാ വ്യതിയാനം ജീവജാല വൈവിധ്യ നഷ്ടത്തിന്റെ ഏറ്റവും വലിയ ത്വരകമാണ്. ഇത് ജീവികളുടെ നിലനിൽപ്പ്, പെരുമാറ്റം, പ്രജനനം, പരിസ്ഥിതി പ്രവർത്തനങ്ങൾ എന്നിവയെയെല്ലാം ബാധിക്കുന്നു. ആർട്ടിക് പ്രദേശങ്ങളിൽ നിന്ന് ഉഷ്ണമേഖലാ വനങ്ങളിലേക്കും, കരയിൽ നിന്ന് സമുദ്രത്തിലേക്കും, എല്ലായിടത്തും ഇതിന്റെ ആഘാതം വ്യാപിച്ചിരിക്കുന്നു. പല ജീവികൾക്കും പൊരുത്തപ്പെടാൻ കഴിയാത്ത വേഗത്തിൽ കാലാവസ്ഥ മാറുന്നു. ഇതോടെ അവയുടെ വംശനാശം വേഗത്തിലാകുന്നു. ഒരു ജീവിയിൽ സംഭവിക്കുന്ന മാറ്റം മുഴുവൻ പരിസ്ഥിതിയെത്തന്നെ ബാധിക്കുന്നു. ഭക്ഷ്യശൃംഖലകൾ തകരാറിലാകുമ്പോൾ, മനുഷ്യരുടെ ജീവിതവും അപകടത്തിലാകുന്നു. ജീവജാല വൈവിധ്യം നഷ്ടപ്പെടുന്നത് ഭക്ഷണം, വെള്ളം, മരുന്ന്, കാർബൺ സംഭരണം തുടങ്ങിയ മനുഷ്യർ ആശ്രയിക്കുന്ന സേവനങ്ങളെ ബാധിക്കുന്നു.
ഹരിതവാതകങ്ങളുടെ ഉപയോഗം കുറയ്ക്കൽ, ശരിയായ ആവാസവ്യവസ്ഥാ സംരക്ഷണം, പുതിയ പരിസ്ഥിതി സംരക്ഷണ രീതികൾ എന്നിവ നടപ്പാക്കിയാൽ മാത്രമേ നമുക്ക് ഇതിനെ മറികടക്കാനാവൂ . ഇല്ലെന്നാൽ നാളെ ഏത് കാലത്തും കണിക്കൊന്ന പൂക്കാം.
കാലമിനിയുമുരുളും വിഷു വരും വർഷം വരും
എന്നൊരുറപ്പുമില്ലാതെ, അപ്പോളാരെന്നുമെന്തെന്നുമാർക്കിയാത്ത
ഒരു കാലത്ത് ചിലപ്പോൾ കണിക്കൊന്ന ഭൂമിയിൽ
നിന്നും തന്നെ നിഷ്ക്രമിക്കുകയും ചെയ്തേക്കാം.
***
(Published in Sahaja Bi-Monthly Magazine in May-June 26 issue)













.jpeg)