2026 മാർച്ച് ലെ മുംബൈ സാഹിത്യവേദിയിൽ വെച്ചാണ് ഞാനാദ്യമായി എം വിജയൻ പിള്ളയെ കാണുന്നതും കേൾക്കുന്നതും.
അദ്ദേഹം അന്നവിടെ രണ്ടു കഥകൾ അവതരിപ്പിച്ചു. തുറന്നടഞ്ഞ വാതിൽ, ചുരം എന്നിങ്ങനെ രണ്ടു കഥകൾ. കഥകളെക്കുറിച്ച് സകാരാത്മകമായും വിമർശനാത്മകമായും ഉള്ള അഭിപ്രായങ്ങളെല്ലാം കേട്ട ശേഷം അദ്ദേഹം തന്റെ മേൽപ്പറഞ്ഞ രണ്ടു കഥകൾ ഉൾപ്പെട്ട ഒരു കഥാപുസ്തകം എല്ലാവർക്കും സ്നേഹോപഹാരമായി തരികയുണ്ടായി.
സ്വപ്നങ്ങളിലും ഭാവനകളിലും സഞ്ചരിക്കുന്നവർക്കായാണ് "തുറന്നടഞ്ഞ വാതിൽ" എന്ന പുസ്തകം അദ്ദേഹം സമർപ്പിച്ചിരിക്കുന്നത്. അവതാരികയിൽ ഡോ. സുഷമ എസ് ചിറക്കര പറഞ്ഞ പോലെ ശ്രീ എം വിജയൻ പിള്ള സ്വപ്നാടനത്തിന്റെ കഥാകാരകനാണ്. അതെ അദ്ദേഹം ജാഗ്രൽ-സുഷുപ്തി വേളകളിൽ കണ്ട വിവിധ സ്വപ്നങ്ങളിലേക്ക് ഭ്രമകല്പനകളെ സന്നിവേശിപ്പിച്ചു കൊണ്ടെഴുതിയ മികച്ച 17 കഥകളുടെ സമാഹാരം.
ഇതിലെ തലക്കെട്ട് കഥ തുടങ്ങുന്നത് തന്നെ ഒരു സ്വപ്നം എന്ന് പറഞ്ഞു കൊണ്ടാണ്. ജീവിതത്തിലൊരിക്കലും സ്വപ്നം കാണാത്ത(അങ്ങനെയൊരാൾ ഉണ്ടാവുമോ എന്നറിയില്ല), ഒരു ഭാര്യയും രണ്ടു കുട്ടികളുമുള്ള, ചിന്തകനോ അന്ധവിശ്വാസിയോ അല്ലാത്ത, കിട്ടുന്ന തുച്ഛ ശമ്പളം ഉദാരമായി ചിലവഴിക്കുന്ന ഒരാൾ ആദ്യമായൊരു സ്വപ്നം കാണുന്നതും പിന്നീട് അയാളുടെ ജീവിതശകടത്തിന്റെ ഗതിയെ മാറ്റി മറിക്കുന്നതുമാണ് കഥാബീജം.
പണ്ട് ചെറുപ്പകാലത്ത് ആത്മാർത്ഥമായി സ്നേഹിച്ചുവെന്ന് വിശ്വസിച്ചിരുന്ന, പിന്നീട് തന്റെ ജീവിതസാഹചര്യങ്ങളാൽ പാടെ മറക്കാൻ സാധിയ്ക്കുകയും ചെയ്ത ഒരു പെൺകുട്ടിയെ വീണ്ടും സ്വപ്നത്തിൽ കാണുകയും അവരിരുവരും സ്വപ്നത്തിൽ പുനർജനിക്കുകയും, ഒന്നാകലിന്റെ വക്കിലെത്തുമ്പോൾ ആരോ അവളെ അടർത്തി മാറ്റപ്പെടുകയും ചെയ്യുന്നതിനെ വ്യഥ പേറി അയാൾ ജീവിതത്തിലേക്ക് തിരിച്ചു നടക്കുകയും ചെയ്യുന്നു. കഥയുടെ മികച്ച രചനാരീതി കൊണ്ട് വേറിട്ട് നിൽക്കുന്ന നല്ലൊരു കഥ.
സഹവാസികൾ എന്ന കഥ പറയുന്നത് രാത്രികളിൽ വാതിലുകളും ജനാലകളും അടച്ചുവോ, കുറ്റിയിട്ടുവോ എന്ന് സംശയിക്കുന്ന ഒരാളുടെ സ്വപ്നങ്ങളിൽ നൂറ്റാണ്ടുകൾക്ക് മുമ്പുണ്ടായിരുന്ന, ചരിത്രാതീതരായ ഒരു കൂട്ടം ജനങ്ങൾ രാത്രിയിൽ തന്റെ വീട്ടിൽ അധിനിവേശം നടത്തുന്നതും സ്വൈരവിഹാരം നടത്തുന്നതും അവരെ തുരത്തിയോടിക്കാൻ നടത്തുന്ന സാഹസങ്ങളും ഒടുവിൽ സ്വപ്നത്തിൽ നിന്നും വിടുതൽ നേടുന്നതുമാണ്.
അഴിമതിയിൽ കുളിച്ചു നിൽക്കുന്ന ഒരു ഓഫിസിൽ എ കെ വർമ്മ എന്ന ഒരു പുതിയ ഓഫീസർ അചഞ്ചലനായി നിലകൊണ്ട് അയാൾക്ക് നേരെ പ്രയോഗിക്കുന്ന കുതന്ത്രങ്ങളിൽ നിന്ന് സമർത്ഥമായി കുതറിമാറുന്നതുമാണ് അചഞ്ചലം എന്ന കഥ.
സംസാരിച്ചിരിക്കാൻ ഒരുത്തിയെ വേണമെന്ന പരസ്യം കണ്ടെത്തിയ പെൺകുട്ടി ആ പരസ്യം നൽകിയ അമ്മൂമ്മയുമായി അടുപ്പമാകുന്നതും അവരുടെ അവസാന കാലത്ത് അവർക്ക് സന്തോഷം നൽകുന്നതും സന്തോഷകരമായ മരണത്തിലേക്ക് കൈപിടിച്ചാനയിക്കുന്നതുമാണ് വൃദ്ധസദനത്തിലെ അമ്മൂമ്മ എന്ന കഥ.
ഏറ്റവും ചെറിയ ജീവിയായ ഉറുമ്പ് ഒരാളുടെ സ്വൈര്യത്തെ എങ്ങിനെ കെടുത്തുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ് ഉറുമ്പ് എന്ന കഥ. ഒരു ദിവസം രാത്രി കഥാകൃത്ത് ഒരെറുമ്പിനെ കാണുന്നതും അതിനെ കൊല്ലാൻ ശ്രമിക്കുന്നതും, അതിൽ അയാൾ പരാജിതനാകുന്നതും പിന്നീട് ഒരു രാത്രി മുഴുവൻ നീണ്ടു നിൽക്കുന്ന അവർ തമ്മിലുള്ള ആത്മസംഘർഷങ്ങളുമാണ് ആ കഥയിൽ വരച്ചു കാട്ടുന്നത്.
ആധുനിക കാലത്ത് കോർപ്പറേറ്റുകൾ എങ്ങിനെ മനുഷ്യനെ ചൂഷണം ചെയ്യുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ് ശിബിരം എന്ന കഥ മസ്തിഷ്ക വ്യാപാരവും മനുഷ്യക്കടത്തുകളും എങ്ങിനെ സമർത്ഥമായി അവർ കൈകാര്യം ചെയ്യുന്നുവെന്ന് കാണിച്ചുതരികയാണ് ഇക്കഥ.
ഇരുപത് വർഷക്കാലം ആസ്തികനായി ജീവിച്ച ഒരാൾ പെട്ടെന്ന് അതല്ലാതായപ്പോൾ സമൂഹം എങ്ങിനെ അയാളെ നോക്കിക്കാണുന്നുവെന്ന് സമകാല പരിസരങ്ങളുമായി ചേർത്ത് വെച്ചുകൊണ്ട് പറയുകയാണ് നാസ്തികൻ എന്ന കഥ. ഒരു പക്ഷെ ഈ പുസ്തകത്തിലെ ഏറ്റവും നല്ല കഥ.
മലമുകളിലെ ആൾ എന്ന വിശ്വാസത്തെ തേടി, അയാളെ അറിയാൻ രണ്ടു ചെറുപ്പക്കാർ യാത്ര തിരിക്കുന്നതും ഒടുവിൽ അയാളെക്കണ്ടെത്തുമ്പോൾ അയാളെക്കുറിച്ച് ഒന്നുമറിയേണ്ട എന്ന അവസ്ഥയിൽ എത്തുന്നതുമായ അവസ്ഥയാണ് മലമുകളിലെ ആൾ എന്ന കഥയിലൂടെ വളരെ സമർത്ഥമായി കഥാകൃത്ത് സൃഷ്ടിച്ചെടുത്തിരിക്കുന്നത്.
ഇതിലെ നാടകം എന്ന കഥ എങ്ങിനെ എല്ലാ പ്രജകൾക്കും തുല്യ നീതി കിട്ടുമെന്നുള്ള പ്രഖ്യാപനങ്ങൾ എത്രത്തോളം സ്വപ്നങ്ങളെപ്പോലെ അയഥാർത്ഥ്യമാണെന്ന് സമർത്ഥമായി കാണിച്ചു തരുന്നു.
ഈ കഥാസമാഹാരത്തിലെ ഓരോ കഥകളും രചനാ തന്ത്രത്തിൽ വേറിട്ട് നിൽക്കുന്നവയാണ്. യാഥാർത്ഥ്യവും ഫാന്റസിയും കൂട്ടിക്കലർത്തി മികച്ച രീതിയിൽ ആവിഷ്കരിച്ചിരിക്കുന്നു ഓരോ കഥകളും. സമൂഹത്തിലെ ജീർണ്ണതകളെ സവിശേഷമായ പക്വതയോടെ അപഗ്രഥിക്കാനും അവയെ എങ്ങിനെ കഥാതന്തുക്കളാക്കാമെന്നും അസാമാന്യകരവിരുതോടെ നമുക്ക് കാണിച്ചു തരുന്നു കഥാകൃത്ത്.
രചനാ രീതി ലളിതമല്ല, ബൗദ്ധികമാണ് എന്ന അപവാദം ചിലപ്പോൾ ചിലരുന്നയിച്ചേക്കാം. പക്ഷെ, അത് തന്നെയാണ് ഈ പുസ്തകത്തിന്റെ USPയും.
കഥാകൃത്ത് - എം വിജയൻ പിള്ള
പ്രസാധകർ - ഇതൾ ബുക്ക്സ്
വില - 220 രൂപ











.jpeg)




.jpg)



