2026 ഏപ്രിൽ 15, ബുധനാഴ്‌ച

ഭാഗ്യതാരകം

 

-മുരളി വട്ടേനാട്ട്

 

ഡൽഹി ഓഫീസിലെ അക്കൗണ്ട്സ്-കം അഡ്മിൻ എക്സിക്യൂട്ടീവ്  ഏകലവ്യ   ആദ്യമായി  ഒരു വർഷം മുമ്പാണ്   എന്നെ വിളിക്കുന്നത്. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ വർഷം സെപ്തംബർ 18ന് രാത്രി.

അയാൾക്ക്  ദൈനം ദിന കാര്യങ്ങളിൽ ബന്ധപ്പെടേണ്ടത്  മുംബൈ ഓഫീസിലെ അക്കൗണ്ട്സ് പേയബിൾ നോക്കുന്ന ശർമ്മയുമായാണ്. എന്തിനാണാവോ എന്നെ വിളിക്കുന്നത്, അതും ഈ ഏഴുമണി നേരത്ത് എന്ന് സംശയിച്ചായിരുന്നു അന്ന് ഫോണെടുത്തത്.

 സാർ, സംസാരിക്കാമോ. ഇത്രയും വൈകിയ വേളയിൽ ബുദ്ധിമുട്ടിച്ചതിന് ക്ഷമിക്കണം. പക്ഷെ നിവൃത്തിയില്ലാത്തത് കൊണ്ടാണ്... അയാൾ ആമുഖം പറഞ്ഞു.

 എന്നെ താങ്കൾക്ക് പേര് വിളിക്കാം. അതാണെനിക്കിഷ്ടം.

 അയ്യോ, സാർ, ഒന്നുമില്ലെങ്കിലും അങ്ങ് എന്നെക്കാൾ പ്രായക്കൂടുതലും പ്രവൃത്തി പരിചയവും  ഉള്ള ആളല്ലേ... അങ്ങനെയുള്ളവരെ പേര് വിളിച്ചു ഞാൻ ശീലിച്ചിട്ടില്ല. 

ഉത്തരേന്ത്യക്കാരിലെ പലർക്കും  ഇപ്പോഴും കോർപ്പറേറ്റ് ശീലങ്ങൾ വഴങ്ങിയിട്ടില്ല. അതവർ വളർന്ന് വന്ന സാഹചര്യങ്ങളാവാം.  അയാളോട് തർക്കിക്കാൻ നിൽക്കാതെ പറഞ്ഞു. ശരി.. പറയൂ.

സാർ, എനിക്ക് മറ്റന്നാൾ കൊൽക്കത്തയിൽ ഒരു പരീക്ഷയുണ്ട്.  ഞാനൊരു ഷെയേർഡ് റിസോഴ്സ് ആയ കാരണം എന്റെ ലീവ് അഡ്മിൻ ഹെഡും  അപ്പ്രൂവ് ചെയ്യണം. ശർമ്മാജി അപ്പ്രൂവ് ചെയ്തിട്ടുണ്ട്.  എന്നിട്ടും അഡ്മിൻ ഹെഡ്  ഇപ്പോൾ ലീവെടുക്കാൻ പറ്റില്ലെന്നാണ് പറയുന്നത്.

എന്ത് പരീക്ഷയാണ്.

സാർ, കേന്ദ്ര ഗവണ്മെന്റിലേക്കുള്ള ഒഴിവുകളിലേക്കാണ്..  

ശരി, ഞാൻ അയാളെ വിളിച്ചു പറയാം തന്റെ ലീവ് സാങ്‌ഷനാക്കാൻ.

താങ്ക് യൂ സർ..

സ്റ്റാഫ് സെലെൿഷന്റെ വല്ല ക്ലെറിക്കൽ  ടെസ്റ്റുമാവും എന്ന ചിന്തയിൽ  അയാളോട് പിന്നെ കൂടുതലൊന്നും ചോദിക്കാൻ മിനക്കെട്ടില്ല. ഇപ്പോഴും ഒരു മദ്ധ്യവർഗ്ഗ ഇന്ത്യാക്കാരന്  ഗവണ്മെൻറ്റ് ഉദ്യോഗം എന്നത് വലിയ സ്വപ്നം തന്നെ. സ്വകാര്യ മേഖലകളിൽ കഴിവുള്ളവർക്ക് അതിലും വലിയ സ്ഥാനങ്ങളിലെത്തിപ്പെടാം, പക്ഷെ ജോലി സുരക്ഷിതത്വം, പെൻഷൻ ആനുകൂല്യങ്ങൾ എന്നിവ അതിനെ കൂടുതൽ ആകർഷകമാക്കുന്നു. ശരാശരിക്കാർക്ക് സുരക്ഷിത വലയത്തിൽ കിടന്ന് കളിക്കാനാണല്ലോ താല്പര്യം. ഭാഗ്യപരീക്ഷണത്തിനുള്ള സാഹസികതയൊക്കെ ഇപ്പോഴും അപൂർവ്വം. ജീവിതത്തിലെ ആയ കാലത്ത്  പല പല ഗവണ്മെന്റ് പരീക്ഷകളും ബാങ്ക് ടെസ്റ്റും  എഴുതി പരാജയപ്പെട്ട  താനും ഇതിൽ നിന്നും വിഭിന്നനല്ലല്ലോ എന്നപ്പോൾ മനം പറഞ്ഞു.

ഡൽഹിയിലെ ചെറിയ ഓഫീസിലേക്ക് അക്കൗണ്ട്സും അഡ്മിനും നോക്കാനായി ഒരാളെ വേണം എന്ന് പറഞ്ഞപ്പോൾ  HR അയച്ചു തന്ന പല റെസ്യുമുകളിൽ നിന്നും തരക്കേടില്ലെന്ന് തോന്നിയ ഏകലവ്യനെ  നിയമിച്ചത് കൊറോണക്കാലത്തിന് തൊട്ട് പിന്നാലെയാണ്. കൊറോണക്കാലത്തിന് മുമ്പുണ്ടായിരുന്നവരെയെല്ലാം പിരിച്ചുവിട്ട്, വീണ്ടും ഓപ്പറേഷൻ തുടങ്ങിയപ്പോഴാണ് ചുരുങ്ങിയ ചിലവിൽ ഒരാളെ വെക്കാമെന്ന് അഡ്മിനും കൂടി തീരുമാനിച്ചതും അയാളെ നിയമിച്ചതും. ഓൺലൈൻ  ഇന്റർവ്യൂ സമയത്ത് ഒരു കാര്യം ശ്രദ്ധിച്ചിരുന്നു. പത്താം തരത്തിൽ 99% മാർക്ക്. പ്ലസ് റ്റു വിനും ഒട്ടും മോശമല്ലാത്ത മാർക്ക്. എന്നിട്ടും താനെന്തിനാണ് ഡിഗ്രിക്ക്  BBAക്ക് ചേർന്ന്  പഠിച്ചതെന്ന ചോദ്യത്തിന്, സാർ, റാങ്ക് നേടിയവർ പിന്നീട് പ്ലസ് ടു പോലും തോറ്റു പോകുന്നതും, പാസ് മാർക്ക് മാത്രം നേടി പത്താം തരം പാസാകുന്നവർ പിന്നീട് ഡിഗ്രിക്ക് റാങ്ക് നേടുന്നതുമായ വിരോധാഭാസങ്ങളും നാം കണ്ടിട്ടില്ലേ..   അത്തരത്തിലൊന്നെന്ന് കരുതിക്കോളൂ എന്ന ഉത്തരത്തിന് മേൽ പിന്നെ വേറൊന്നും ചോദിച്ചിരുന്നില്ല.  

ആരുടെയും സ്വകാര്യതകളിലേക്ക് അവരറിയാതെ കടന്നു കയറുന്നത് ശരിയല്ലല്ലോ. കൂടാതെ, ഇക്കാലത്ത് വലിയ മാർക്കുള്ളതൊന്നും ഒരു വിഷയമേ അല്ലാതായിരിക്കുന്നു. എല്ലാവരും 95%നു മുകളില്ലാവരാണ്.    അത് കൊണ്ട് തന്നെ അതത്ര കാര്യമായി തോന്നിയതുമില്ല.

ലീവ് കഴിഞ്ഞു  വന്ന ഏകലവ്യ വീണ്ടും വിളിച്ചു. നന്ദി പറയാൻ. 

സാർ, താങ്കളന്ന് ലീവ് അനുവദിച്ചിരുന്നില്ലെങ്കിൽ എനിക്ക് വണ്ടി മിസ്സാകുമായിരുന്നു, പരീക്ഷയും. എട്ടുമണിക്കായിരുന്നു കൊൽക്കത്ത വണ്ടി. പരീക്ഷയിൽ നന്നായി എഴുതിയെന്നു സന്തോഷത്തോടെ അയാൾ പറഞ്ഞിട്ടും  സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ  പരീക്ഷ ആവുമെന്ന  മുൻധാരണയിൽ  അതെന്ത് പരീക്ഷയാണെന്ന് ചോദിക്കാനൊന്നും എന്നിലെ ബോസിന് തോന്നിയില്ല. നാമനുഭവിച്ച് തീർത്ത പരിസരങ്ങളിലൂടെ മാത്രമാണല്ലോ നമ്മുടെ ചിന്തകളും സഞ്ചരിക്കുക. 

ഒരു കോടതി വ്യവഹാരവുമായി കഴിഞ്ഞ ഡിസംബർ മൂന്നാം വാരത്തിലാണ്  ഡൽഹിയിലെത്തിയത്. നേരിയ മൂടൽമഞ്ഞിന്റെ   ആവരണത്തിൽ ആദ്യമായാണ്   ഡൽഹിയെ അനുഭവിക്കുന്നത്.  വിമാനങ്ങൾ വൈകാൻ തുടങ്ങിയിട്ടില്ല. എയർപോർട്ടിൽ നിന്നും നേരെ ഹൈക്കോർട്ടിലേക്ക് എത്തി. ഉച്ചക്ക് രണ്ട് മണിക്കാണ് ഹിയറിങ്. അതിന്  മുമ്പായി വക്കീലിന്റെ അനുചരന്മാരോട് കാര്യങ്ങൾ ഒന്ന് കൂടി പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം. അവരാണ് അന്ന് വാദിക്കുന്നത്. പക്ഷെ അവരെത്തിയപ്പോഴേക്കും രണ്ടുമണിയാവാറായി. കടുകെണ്ണ മണക്കുന്ന അവരുടെ കോട്ടിന്റെ ഗന്ധം എന്തോ, വിമ്മലുണ്ടാക്കി. എല്ലാം ശരിക്ക് പഠിച്ചിട്ടില്ലേ എന്ന ചോദ്യത്തിന്, യെസ് സാർ.. ആപ് ചിന്താ മത് കീജിയെ എന്നും പറഞ്ഞ് ചേമ്പറിലേക്ക് കടന്നു. ഒടുവിൽ, നമ്പർ വിളിച്ചപ്പോൾ   വക്കീലന്മാരുടെ പിടിപ്പ്കേടും നാഥനില്ലാകളരി പോലുള്ള അവസ്ഥയും അനുഭവിച്ച്  മനം മടുത്ത് വൈകുന്നേരം ഹോട്ടലിലെത്തി ഒറ്റക്കായപ്പോഴാണ് ഏകലവ്യന്റെ ഉച്ചക്കു വന്ന  മിസ് കോളിനെ പറ്റി ഓർത്തത്. അപ്പോൾ കോടതി പരിസരത്ത് വക്കീലുമായി തർക്കിക്കുന്നതിനിടയിൽ ഫോൺ എടുക്കാനായിരുന്നില്ല. എന്തായാലും ഇന്നിനി  പ്രത്യേകിച്ച് പണിയൊന്നുമില്ല. അയാളെ വിളിച്ചു. ആദ്യ റിങ്ങിൽ തന്നെ  ഏകലവ്യ ഫോണെടുത്തു. 

സാർ, അങ്ങ് ഡൽഹിയിൽ എത്തിയിട്ടുണ്ടെന്ന് അഡ്മിൻ ഹെഡ് പറഞ്ഞു. താങ്കളെ കണ്ട് ഒന്ന് കൂടി നന്ദി പറയണമെന്നുണ്ട്. ഞാൻ ഹോട്ടലിലേക്ക് വരാം. 

 അയ്യോ, നന്ദി പറയാനായി ഇങ്ങോട്ട് വരണമെന്നൊന്നുമില്ല. അന്ന് ഞാനെന്റെ കടമ ചെയ്തു. അത്ര മാത്രം. പിന്നെ ഇവിടെ ഞാനൊറ്റക്കാണ്. താൻ വന്നാൽ കുറച്ചു നേരം നമുക്ക് വർത്തമാനം പറഞ്ഞിരിക്കാം. നമ്മളിതു വരെ കണ്ടിട്ടുമില്ലല്ലോ.

ശരി സാർ, ഞാനിതാ അര മണിക്കൂറിനുള്ളിലെത്തി, എന്നും പറഞ്ഞയാൾ ഫോൺ കട്ട് ചെയ്തു.

ഡൽഹി ശൈത്യത്തിന്റെ പിടിയിലകപ്പെട്ടു കഴിഞ്ഞിരുന്നു. മുംബൈയിലെ 30 ഡിഗ്രിയിൽ നിന്നും വൈകുന്നേരങ്ങളിലെ 15 ഡിഗ്രിയിലേക്കുള്ള താഴ്ചയിൽ ഒത്തു പോവാൻ ശരീരം പാട് പെട്ടു. കാര്യമായ സ്വെറ്റർ സംവിധാനങ്ങളൊന്നും കരുതിയിട്ടുമില്ല. ചൂടുവെള്ളത്തിലൊന്ന്  കുളിച്ച്, ശരീരത്തെ കാർന്നു തിന്നാൻ തുടങ്ങിയിരുന്ന ശൈത്യത്തെയകറ്റി,  ഓഫീസ് മെയിലുകൾ നോക്കിയിരുന്നപ്പഴേക്കും കോളിംഗ് ബെൽ അടിച്ചു. വാതിൽ തുറന്നപ്പോൾ തലയാകെ മൂടുന്ന മഫ്ളറും വിൻഡ് ചീറ്ററും ധരിച്ചൊരു ചെറുപ്പക്കാരൻ.

സാർ, ഞാൻ ഏകലവ്യ.. ആ ഒരു വേഷത്തിൽ പെട്ടെന്നയാളെ മനസ്സിലായില്ല.

ഓ.. വരൂ.  എന്ന് പറഞ്ഞുകൊണ്ട് അയാളെ ഉള്ളിലേക്ക് വിളിച്ചു.

താങ്ക് യു വൺസ് എഗൈൻ സർ. അന്ന് സാറത് സാങ്ഷൻ ചെയ്തില്ലായിരുന്നെങ്കിൽ എന്ന് പറഞ്ഞു കൊണ്ട് അയാൾ കാൽ തൊട്ട് വന്ദിക്കാനൊരുങ്ങി. പെട്ടെന്നയാളെ തടഞ്ഞു.

ലുക്ക് ഏകലവ്യ.. ഇതിനൊന്നും നന്ദി പറയേണ്ട ഒരാവശ്യവുമില്ല. പിന്നെ, ഈ കാൽ തൊട്ട് വന്ദിക്കലൊന്നും എനിക്കിഷ്ടവുമല്ല. ആരും ആർക്കും മേലെയല്ല. 

ആട്ടെ, താൻ ഏത് പരീക്ഷയാണ് എഴുതിയത്.

സർ, PSC എക്സാം.  ഇന്ന് രാത്രി മിക്കവാറും അതിന്റെ റിസൽറ്റ് വരും.

ഓഹോ. വെരി ഗുഡ്. 

സാറൊരു കാര്യം ചെയ്യണം. എനിക്ക് വേണ്ടി സാറത് നോക്കണം.

ങേ.. എടോ, എനിക്കിക്കാര്യത്തിലൊന്നും ഒരു പിടിപാടുമില്ല.  ഞാനൊക്കെ സ്റ്റാഫ് സെലക്ഷൻ പരീക്ഷ എഴുതിയിരുന്ന കാലത്ത് പത്രപ്പരസ്യങ്ങളിലോ, നേരിട്ട് നമുക്ക് കാർഡ് വരുമ്പോഴോ ആണ് ഇതൊക്കെ അറിഞ്ഞിരുന്നത്. താൻ തന്നെ നോക്കിയാൽ മതി. എല്ലാ വിധ ആശംസകളും നേരുന്നു.  സീ, ജീവിതത്തിൽ പോസിറ്റീവ് ആകാൻ പഠിക്കൂ.

അയാളോട് അങ്ങിനെയൊക്കെ പറഞ്ഞുവെങ്കിലും, ജീവിതത്തിൽ ഒരുപാട് ബാങ്ക് ടെസ്റ്റുകളും ഗവണ്മെന്റ് ടെസ്റ്റുകളും എഴുതിയിട്ടും  അതിലൊന്നിൽപ്പോലും വിജയിക്കാനാവാത്ത    ഞാൻ വേണോ ഇത് നോക്കാൻ എന്നതായിരുന്നു എന്റെ ചിന്ത.

നോ, സർ അങ്ങിനെ പറയരുത്. അങ്ങ് എന്റെ ശുഭസൂചകമാണ്.  അങ്ങില്ലായിരുന്നെങ്കിൽ ഈ പരീക്ഷ ഞാനെഴുതുമായിരുന്നില്ല. അത് കൊണ്ട് തന്നെ അങ്ങ് തന്നെ ഇത് നോക്കണം, പ്ലീസ്.

ഞാൻ സൈറ്റ് തുറന്നു തരാം... പക്ഷെ ഫലം നോക്കുന്നത് അങ്ങായിരിക്കണം.

ശരിയെന്ന് പറഞ്ഞ് ഞാൻ അയാൾ തുറന്ന സൈറ്റിലേക്ക് ഞാൻ നോക്കി. UPSC Mains Result 2024 എന്ന് കണ്ടതും ഞാനൊന്ന് ഞെട്ടി.  ഈ പരീക്ഷയെഴുതാനാണോ ഇയാൾക്ക് ഞാൻ അനുവാദം നൽകിയത്. വിശ്വാസം വരാതെ  അയാൾക്ക് നേരെ നോക്കി. അയാളപ്പോൾ തിരിഞ്ഞു മുഖം പൊത്തി നിൽക്കുകയായിരുന്നു. 

അപ്പോഴേക്കും സ്‌ക്രീനിൽ റിസൾട്ടിന്റെ pdf ലിങ്ക് തെളിഞ്ഞു. അത് ഡൌൺലോഡ് ചെയ്ത് നോക്കി. അപ്പോഴും അയാൾ പുറം തിരിഞ്ഞു നിൽപ്പാണ്.

ആ ചെറുപ്പക്കാരന്റ മനസ്സിലപ്പോൾ അലയടിച്ച വികാരം എനിക്കു മനസ്സിലാകുമായിരുന്നു.

വർഷങ്ങൾക്ക് മുമ്പ്, അന്ന് ഞാനെഴുതിയ പല  ടെസ്റ്റുകളുടെയും റിസൾട്ട് നോക്കിയ ശേഷം അവയൊന്നിലും എന്റെ നമ്പറില്ലെന്നറിഞ്ഞപ്പോൾ ഞാനനുഭവിച്ചിരുന്ന  നിരാശ നിറഞ്ഞ  ഓർമ്മച്ചിത്രത്തിന്റെ തനിപ്പകർപ്പാവുകയാണോ ഈ ചെറുപ്പക്കാരനും. അഥവാ അതെ പോലെ ഇതിൽ അയാളുടെ പേരില്ലെങ്കിലോ. അയാളെ എന്ത് പറഞ്ഞാശ്വസിപ്പിക്കും. 

അയാളോട് കുറച്ചു മുമ്പ് പറഞ്ഞ വാചകം ഒന്ന് കൂടി സ്വയം പറഞ്ഞു. ബി പോസിറ്റീവ്.

ആ ലിസ്റ്റിലൂടെ കണ്ണുകൾ കീഴോട്ട് പരതി. അതാ, അയാളുടെ നമ്പർ.

ഞാനാ നമ്പർ ഉച്ചത്തിൽ പറഞ്ഞതും, കേൾക്കാൻ കൊതിച്ചതെന്തോ അത് കേട്ട്, വിശ്വാസം വരാതെ അയാളും ഒന്ന് കൂടി നോക്കി ഉറപ്പുവരുത്തി കരഞ്ഞുകൊണ്ട് എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.. താങ്ക് യൂ സാർ... സാർ, അങ്ങാണെന്റെ ഭാഗ്യതാരകം !  ഇത്രയും വലിയൊരു പരീക്ഷയിൽ  എന്നെ ജയിപ്പിച്ചത് അങ്ങയെപ്പോലുള്ള നല്ല മനുഷ്യരുടെ നന്മ നിറഞ്ഞ മനസ്സാണ്. 

പിന്നെയും അയാൾ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു... ഒടുവിൽ അയാൾ ശാന്തനായപ്പോൾ പതുക്കെ അയാളെ അടർത്തിമാറ്റി കൈകൊടുത്തുകൊണ്ട് അഭിനന്ദനങ്ങൾ അറിയിച്ച ശേഷം  ഞാൻ പറഞ്ഞു. നോക്കൂ, നിന്റെ അച്ഛനമ്മമാരെ ഈ വിവരം അറിയിക്കേണ്ട, അവരെ വിളിച്ച് പറയൂ. അവരല്ലേ ഇതിലേറ്റവും സന്തോഷിക്കുക.

പക്ഷെ, അയാളതൊന്നും ചെയ്തില്ല. അയാൾ പതുക്കെ നിലത്ത് കാലുകളിൽ മുഖമമർത്തി കുമ്പിട്ടിരുന്നു,    അയാളുടെ കവിളുകളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി..

അയാളോട്  അപ്പോൾ എന്ത് പറയണമെന്നറിയില്ലായിരുന്നു. എങ്കിലും പറഞ്ഞു.  ഏകലവ്യ, ലുക്ക്.. ഇത് സന്തോഷിക്കേണ്ട സമയമല്ലേ. കമോൺ, ഗെറ്റ് അപ്..  

അയാൾ പതുക്കെ എണീറ്റു നിന്ന് കൊണ്ട് പറഞ്ഞു.  സാർ, കുറച്ചു നേരം എന്നോട് ഒന്നും ചോദിക്കരുത്. സാറനുവദിക്കുമെങ്കിൽ ഞാനൊന്ന് കുളിച്ചോട്ടെ. 

ശരി ഏകലവ്യ,   താനൊന്ന് കുളിച്ച് ഫ്രഷ് ആയി വരൂ. എന്നിട്ട് നമുക്ക് സംസാരിക്കാം. A big കോൺഗ്രാറ്റ്ലഷൻസ് ടു യൂ..  

ഒരിക്കൽ കൂടി ഞാനയാളെ അഭിനന്ദിച്ചു.

അയാളിൽ നിന്നും പലതുമറിയാനുണ്ട്. പലതും ചോദിക്കണമെന്നുണ്ട്. അതിനായി എന്റെ മനസ്സ് തിടുക്കം കൂട്ടി. പക്ഷെ അയാളുടെ അപ്പോളത്തെ അവസ്ഥയിൽ ഞാൻ സംയമനം പാലിച്ചു.

നന്ദി പറഞ്ഞു കൊണ്ട് അയാൾ നേരെ കുളിമുറിയിലേക്ക് കയറി. അവിടെ നിന്നായാൾ പൊട്ടിപ്പൊട്ടിക്കരയുകയാണെന്ന് കുളിമുറിയിൽ നിന്നുമെത്തിയ ഏങ്ങലടികളിൽ നിന്നും ഞാനൂഹിച്ചു. ചില സന്തോഷങ്ങളിങ്ങനെയാണല്ലോ, അവ നമ്മെ സങ്കടങ്ങളെക്കാൾ കരയിപ്പിക്കും.

അയാളുടെ മനസ്സിലൂടെ അപ്പോൾ കടന്നു പോയിക്കൊണ്ടിരുന്ന വികാരവിചാരങ്ങൾ എന്തൊക്കെയെന്ന് എനിക്കൂഹിക്കാനായില്ല. കാരണം, അയാളെക്കുറിച്ചെനിക്കൊന്നുമറിയില്ലായിരുന്നു. ആ വികാരത്തള്ളലിന്റെ പൊള്ളിപ്പനിക്കലിൽ   നിന്നും അയാൾ ശമിക്കട്ടെ, എന്നിട്ടാവാം എല്ലാം ചോദിച്ചു മനസ്സിലാക്കൽ. ഞാൻ കാത്തിരുന്നു.

കുറച്ചേറെ സമയമെടുത്താണ് അയാൾ കുളിച്ചെത്തിയത്. ഇത്രയും നേരം തീർച്ചയായും അയാൾ കുളിക്കുകയായിരുന്നില്ലെന്ന് വ്യക്തം. പക്ഷെ, അയാളുടെ പനിക്കുളിരടങ്ങിയെന്ന് ആ  മുഖവും ചിരിയും വ്യക്തമാക്കി.   

“ഏകലവ്യ, നീ ഇരിക്ക്”. അപ്പോൾ, ആദ്യമായി ആ മനുഷ്യനോട് എനിക്ക് അത് വരെ തോന്നാത്തൊരു ആദരവ് തോന്നി. മറ്റുള്ളവരെ നാം എത്ര നിസ്സാരരായാണ് കാണുന്നതെന്ന ചിന്ത ഒരു നിമിഷം എന്നെ ലജ്ജിപ്പിച്ചു.

സർ, ഇന്നത്തെ ഡിന്നർ എന്റെ വക ട്രീറ്റ്. നമുക്ക് പുറത്തു പോകാം. 

നോ.. ഞാൻ നിനക്കാണ് ട്രീറ്റ് തരേണ്ടത്. 

അല്ല.. സാർ. ഇത്രയെങ്കിലും എന്നെ ചെയ്യാനനുവദിക്കൂ

ഒടുവിൽ, ഏറെ തർക്കിക്കാതെ, ശരിയെന്ന് പറഞ്ഞ് ഞാനയാളോടൊപ്പം പുറത്തേക്കിറങ്ങി.

സർ, എന്റെ സ്‌കൂട്ടറിൽ കയറാമോ, അതോ നമുക്ക് ടാക്സി വിളിക്കണോ. 

“വേണ്ട, ഏകലവ്യയുടെ കൂടെത്തന്നെ വരാം”.  പുറത്തെ തണുപ്പിനെ അവഗണിച്ചും ഞാൻ അയാൾക്കൊപ്പം പോവാൻ തീരുമാനിച്ചു.

അയാളെന്നെ കുറച്ചകലെയായുള്ള ഏതോ ഒരു നല്ല റെസ്റ്റോറന്റിലേക്ക് ആനയിച്ചു.

രണ്ടുപേർക്കിരിക്കാവുന്ന ഒരു ടേബിളിൽ അഭിമുഖമായി ഞങ്ങളിരുന്നു.

ആദ്യമായി, അയാൾക്ക് കൈ കൊടുത്തു കൊണ്ട് ഞാൻ ഒന്ന് കൂടി വിഷ് ചെയ്തു. അയാളെക്കുറിച്ചറിയാൻ എനിക്ക് ധൃതിയായിരുന്നു. 

എന്താണ് താൻ ഇത് വരെയും അച്ഛനെയോ അമ്മയെയോ ഈ സന്തോഷ വാർത്ത അറിയിക്കാഞ്ഞത് ?

“സാർ, അവർക്കൊന്നും ഇതിനെപ്പറ്റി പറഞ്ഞാൽ മനസ്സിലാകുന്നവരല്ല. വാസ്തവത്തിൽ സാറിന് പോലും ഞാനെഴുതിയ പരീക്ഷ എന്താണെന്ന് ഇപ്പോഴല്ലേ മനസ്സിലായത്.. ” 

അയാൾ എന്നെ മനസ്സിലാക്കിയിരിക്കുന്നു. അതെയെന്ന് ഞാൻ പറഞ്ഞില്ല.

ഞാൻ പറഞ്ഞു, ക്ഷമിക്കണം. തന്നോട് നേരത്തെ ഇക്കാര്യങ്ങൾ ചോദിക്കാതിരുന്നതിന്… 

സാരമില്ല സാർ.. അതിന് ഞാൻ കൂടി തെറ്റുകാരനാണല്ലോ. ഞാനെവിടെയാണ് താങ്കളോട് ഏത് പരീക്ഷയെഴുതാനാണ് പോകുന്നതെന്ന് പറഞ്ഞത്. 

അയാൾ തുടർന്നു.. ഉത്തർ പ്രദേശിലെ ധീമി എന്നൊരു ചെറു ഗ്രാമത്തിലാണ് എന്റെ വീട്. അച്ഛനും അമ്മയും ഒരു ജേഷ്ഠനും അടങ്ങുന്ന കുടുംബം.  എന്റെ സർനെയിം സാർ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. നിഷാദരാണ് ഞങ്ങൾ. അച്ഛൻ മീൻപിടുത്തക്കാരനും അമ്മ നാട്ടിലെ ചെറു കൂലിപ്പണികൾ  ചെയ്യുന്നവളും. പത്താം തരത്തിൽ 99% മാർക്ക് കിട്ടിയിട്ടും, പ്ലസ് ടുവിന് നല്ല മാർക്ക് കിട്ടിയിട്ടും  നീയെന്തേ BBAക്ക് ചേർന്നതെന്ന് അന്ന് സാർ ചോദിച്ചില്ലേ. അന്നൊന്നും ആരും അങ്ങിനെയുള്ള വഴികൾ  പറഞ്ഞു തരാനുണ്ടായിരുന്നില്ല. അച്ഛന് ഞാൻ പഠിക്കണമെന്ന് പോലും ഇല്ല. ജേഷ്ഠനും മീൻപിടിത്തമാണ് ജോലി. എന്ത് കൊണ്ട് അദ്ദേഹത്തിന്റെ കൂടെ മീൻ പിടിക്കാൻ ചെല്ലാത്തതെന്നാണ്  അമ്മയോട് ഇപ്പോഴും അച്ഛൻ ദേഷ്യത്തോടെ ചോദിക്കുന്നത്. ഞാൻ കോളേജിൽ ചേർന്നത് മുതൽ എന്നോട് മിണ്ടിയിട്ടില്ല. നമ്മളൊന്നും പഠിച്ചിട്ടും ഒന്നുമാവില്ല, നമുക്കൊക്കെ വിധിച്ചത് ചെയ്ത് കൊണ്ട് ജീവിക്കുക എന്നതാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. പത്താം തരം കഴിഞ്ഞപ്പോൾ തുടങ്ങിയതാണ് ആ കാഴ്ചപ്പാടിനോടുള്ള സമരം. അതിനിയും തീർന്നിട്ടില്ല സാർ. അതിൽ ജയിച്ചു കഴിഞ്ഞിട്ടേ ഞാൻ അവരോടൊക്കെ ഇക്കാര്യം പറയൂ. എന്റെ ഗ്രാമത്തിലെ ആർക്കും അറിയില്ല ഞാനിങ്ങനെ ഒരു പരീക്ഷ എഴുതുന്നതോ ഒന്നും. എനിക്കവരോടൊന്നും വിരോധമില്ല. അറിവില്ലായ്മകൊണ്ടും സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ടുമാണ്  അവരങ്ങിനെയാവുന്നത്.

ഇപ്പോൾ എനിക്കയാളോടുള്ള ആദരവ് ഒന്ന് കൂടി വലുതായി. ഞാൻ ചോദിച്ചു. അപ്പോൾ എങ്ങിനെ നീ ഡൽഹിയിൽ എത്തി. ഈ പരീക്ഷക്ക് തയ്യാറെടുത്തു. കോച്ചിങ് ക്‌ളാസുകളുടെ ഫീസൊക്കെ നിനക്ക് താങ്ങുമോ? അയാൾക്ക് ഒരു മാസം ഞങ്ങൾ കൊടുക്കുന്ന ശമ്പളം എന്താണെന്ന് ഓർത്തുകൊണ്ടാണ് ഞാനത് ചോദിച്ചത്.

കൂലിപ്പണിക്കാർക്ക് പോലും തൊഴിലില്ലാത്ത അവസ്ഥയാണ് ഗ്രാമങ്ങളിൽ. ബിരുദം പൂർത്തിയാക്കിയപ്പോൾ  അവരിലൊരാളായി ഞാനും ഈ നഗരത്തിലേക്ക് കുടിയേറി. ആദ്യകാലങ്ങളിൽ അവരുടെയൊക്കെ ഒപ്പമായിരുന്നു താമസം. പിന്നീടൊരു ജോലിയായപ്പോൾ ഇത്തരം UPSC മോഹവുമായി ജീവിക്കുന്ന കുറച്ച് പേരെ കണ്ടുമുട്ടി. പതുക്കെ താമസം അവരുടെ കൂടെയാക്കി.

UPSC എന്നൊരു മോഹം എന്നാണ് നിന്നിൽ അങ്കുരിക്കുന്നത്. ഞാൻ ചോദിച്ചു.

UPSC എന്ന മോഹമൊക്കെ ഡൽഹിയിൽ എത്തിയ ശേഷം മാത്രം. പത്താം തരം പാസായപ്പോൾ മുതൽ ഒരു എയ്റോനോട്ടിക്കൽ എൻജിനിയർ ആവണമെന്നതായിരുന്നു എന്റെ മോഹം. മീൻപിടുത്തക്കാരന്റെ മകന് അങ്ങിനെയൊക്കെ മോഹിക്കാമോ എന്നറിയില്ലായിരുന്നു. ഉയരങ്ങളിലൂടെ പറന്നു പോകുന്ന വിമാനം എന്നും എന്റെ അത്ഭുതക്കാഴ്ചയായിരുന്നു. ആ ആകാശക്കാഴ്ചയിലേക്ക് ചിറക് വിടർത്തിപ്പറക്കാനുള്ള സാഹചര്യമല്ല എന്റേതെന്നും ബോധ്യമുണ്ടായിരുന്നു. അങ്ങിനെയൊരു മോഹം പറയാൻ പോലും എനിക്ക് ചുറ്റും ആരുമുണ്ടായിരുന്നില്ല. സ്‌കൂളിലെ അദ്ധ്യാപകർ പോലും എന്റെ വീട്ടിലെ അവസ്‌ഥ മനസ്സിലാക്കിയിട്ടാവണം, എന്നെ ഉപദേശിച്ചത് ഡിഗ്രി പൂർത്തിയാക്കി ഒരു സർക്കാരി നൗകരിയിൽ കയറിപ്പറ്റാനായിരുന്നു.   

പിന്നെങ്ങനെയാണ് UPSCയിലേക്ക് തിരിയുന്നത് ?

ഞാൻ സ്വപ്നം കണ്ട എന്റെ മേഖലയിലേക്ക് എത്തിപ്പെടണമെങ്കിൽ എന്നെപ്പോലൊരു ജീവിത സാഹചര്യമുള്ളവന് പറ്റാത്ത കാര്യമാണെന്ന് കുറച്ചു കൂടി വലുതായപ്പോൾ നല്ലപോലെ ബോധ്യമായി. അങ്ങിനെ ദില്ലിയിലെത്തി ഒരു ജോലി കിട്ടി നാലഞ്ചു വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് യദൃച്ഛയാ  UPSC പരീക്ഷക്ക് തയ്യാറെടുക്കുന്ന ഒരാളെ ഞാൻ പരിചയപ്പെടുന്നത്. അത് പിന്നീട് സൗഹൃദത്തിലേക്കും അവരുടെ കൂട്ടായ്മയിലേക്കും എത്തിച്ചു.

നഗരത്തിലൊരു ജോലി കിട്ടിക്കഴിഞ്ഞ ഏതൊരു നാട്ടുമ്പുറത്തുകാരന്റെയും ആഗ്രഹമായിരിക്കും തന്റെ മാതാപിതാക്കളെ സാമ്പത്തികമായി സഹായിക്കുക എന്നത്.  അച്ഛനും അമ്മയ്ക്കും പൈസ അയച്ചു കൊടുക്കാറുണ്ടോ. ഞാൻ ചോദിച്ചു.

ഇല്ല സാർ. ഇപ്പോളെനിക്ക് വേണമെന്ന് വെച്ചാലും വളരെച്ചെറിയ തുകയെ അയക്കാനാവൂ. അത് കൊണ്ട് തന്നെ അങ്ങനെയൊന്ന് തുടങ്ങിയിട്ടില്ല.  നാട് വിട്ടിട്ട് 14 വർഷമായി. ഇന്നേ വരെ ഒരിക്കൽ പോലും ഞാനെന്റെ നാട്ടിലേക്ക് പോവുകയോ അവരെ കാണുകയോ ചെയ്തിട്ടില്ല. അവരോടൊന്നും സ്നേഹമില്ലാഞ്ഞിട്ടല്ല. വല്ലപ്പോഴും വിളിക്കുമ്പോൾ 'അമ്മ ചോദിക്കും, നീയെന്നാണ് നാട്ടിലേക്ക് വരുന്നതെന്ന്, പൈസ വല്ലതും ഇങ്ങോട്ട് വേണോ എന്ന്. വേഗം വരാമെന്നും പൈസയൊന്നും  വേണ്ടെന്നും  പറയും. എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഈ പരീക്ഷയിൽ ജയിച്ച് ഒരുദ്യോഗമെന്നത്. അത് നേടിയിട്ട് വേണം അവരെയൊക്കെയൊന്ന് കാണാൻ,  അവർക്കൊക്കെ ഒരു സഹായമാവാൻ. 

അയാളുടെ ഇച്ഛാശക്തിയെ മനസാ നമിച്ചു കൊണ്ട് ഞാൻ വീണ്ടും ചോദിച്ചു. അപ്പോൾ ഈ കോച്ചിങ് ക്‌ളാസിനൊക്കെ നല്ല ഫീസാവില്ലേ? എവിടെയാണ് നീ പഠിച്ചത്.

അയാളെന്നെ പിന്നെയും ഞെട്ടിച്ചു. ഇല്ല സാർ, ഞാൻ പറഞ്ഞില്ലേ UPSC മോഹവുമായി ജീവിക്കുന്ന കുറച്ച്  പേരെന്ന്. അവരാണ് എന്റെ ഗുരുക്കന്മാർ. ഞങ്ങളോരോരുത്തരും പരസ്പരം വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ്.  അവരിൽ ചിലർ മുമ്പ് കോച്ചിങ് ക്‌ളാസിന്  പോയവരുണ്ട്. വർഷങ്ങളായി പയറ്റുന്നവർ. അവരോടെനിക്ക് കടപ്പാടുണ്ട്. അവരെ വിളിച്ച് പറയണം. ചിലപ്പോളവർ നോക്കിയിരിക്കാം. എന്റെ റിസൾട്ട് കണ്ടിരിക്കാം. എന്നെ വിളിച്ചിരിക്കാം. ഞാൻ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വെച്ചത് കാരണം അവർക്കെന്നെ കിട്ടിയിട്ടുണ്ടാവില്ല.

വർഷങ്ങളായി പയറ്റുന്നവർ എന്നത് കേട്ട് ഞാൻ ചോദിച്ചു. ഇത് എത്രാമത്തെ തവണയാണ് എഴുതുന്നത്?

സാർ, ഞാൻ ആദ്യമായാണ് എഴുതുന്നത്. ഈയിടെയാണ് എനിക്ക് ഇതിനുള്ള ധൈര്യം വന്നത്. ആ ധൈര്യം സംഭരിക്കാൻ പത്ത് വർഷത്തോളമെടുത്തു. ഇനി ഒരു വർഷം കൂടി പിന്നിട്ടാൽ പിന്നെ എനിക്കെഴുതാൻ പറ്റില്ലെന്ന തിരിച്ചറിവാണ് ഒടുവിൽ ആ ധൈര്യം തന്നത്. ഒന്ന് രണ്ട് വട്ടം ഫീസടച്ച് പരീക്ഷ എഴുതാതിരുന്നിട്ടുമുണ്ട്.

ഏകലവ്യ എന്നെ പിന്നെയും ഞെട്ടിച്ചു. UPSC എന്ന മഹാ കടമ്പ, അതും ആദ്യ തവണ തന്നെ കൈപ്പിടിയിലൊതുക്കുക. ഒരു കോച്ചിങ് ക്‌ളാസിലും ചേരാതെ. ഒരു കാര്യം എനിക്കുറപ്പായി. എന്റെ മുമ്പിലുള്ളത് വെറുമൊരു നിഷാദ ബാലനല്ല. അവൻ പെരുവിരൽ ദക്ഷിണയായി നൽകിയ ഏകലവ്യനെക്കാൾ, എല്ലാം ത്യജിച്ച്  ജീവിതവിജയത്തിലേക്ക് അമ്പെയ്യാനറിയുന്നവനാണ്. മനക്കരുത്തുള്ളവനാണ്.

അപ്പോളാണ് ഞങ്ങളുടെ അടുത്തേക്ക് വെയിറ്റർ മെനു കാർഡുമായി എത്തുന്നത്. ആ മെനു കാർഡ് എടുത്തു മറിച്ചു കൊണ്ട് അവൻ ചോദിക്കുമ്പോൾ ഞാനൊരു കാര്യം ശ്രദ്ധിച്ചു, മുമ്പ് അവന് കൈ കൊടുത്തപ്പോൾ ശ്രദ്ധിക്കാത്ത ഒരു കാര്യം. ഈ ഏകലവ്യന്റെയും പെരുവിരൽ കാണുന്നില്ല, അതും വലതു കയ്യിലെ.

നിന്റെ വിരലിനെന്തു പറ്റി, പഴയ കഥയെ കൂട്ടിവായിക്കാതെ തന്നെ ഞാൻ നേരെ ചൊവ്വെ  ചോദിച്ചു. 

“ഓ.. അത് പണ്ട് അച്ഛന്റെ കൂടെയൊരിക്കൽ മീൻ പിടിക്കാൻ പോയപ്പോൾ രണ്ടു വള്ളങ്ങൾക്കിടയിൽ കൈ കുടുങ്ങി മുറിഞ്ഞു പോയതാണ്. ബട്ട്, സർ ഐ ആം എ ലെഫ്റ്റി ആൻഡ് നോട് ആൻ ആർച്ചർ”. എന്റെ ചോദ്യത്തിലെ അന്തരാർത്ഥം അറിഞ്ഞെന്ന പോലെ അവൻ കൂട്ടിച്ചേർത്തു.

സാർ, താങ്കൾ ഡ്രിങ്ക്സ് കഴിക്കില്ലേ.. ഇന്നെനിക്കാഘോഷിക്കണം.

ഞാൻ നിഷേധാർത്ഥത്തിൽ തലയാട്ടിക്കൊണ്ട് പറഞ്ഞു. സാരമില്ല. നീ കഴിച്ചോ. നിന്റെ ജീവിതത്തിലെ ഏറ്റവും ആഹ്ളാദകരമായ ഒരു ദിവസമാണിന്ന്. അത് നിനക്കിഷ്ടമുള്ള പോലെ ആഘോഷിച്ചോളൂ. 

സോറി സാർ.. ഞാനറിഞ്ഞിരുന്നില്ല താങ്കൾ കഴിക്കില്ലെന്ന്. ഞങ്ങളൊക്കെ പരമ്പരാഗതമായി ആഘോഷവേളകളിൽ മദ്യം കഴിക്കുന്നവരാണ്. അത്തരത്തിൽ ആഘോഷവേളകളിൽ മാത്രം കഴിക്കുന്ന ഒരാളാണ് ഞാനും. ഏതായാലും ഇന്ന് ഞാൻ ബിയർ മാത്രമേ കഴിക്കുന്നുള്ളൂ. സാറിനും കൂടി ഒരെണ്ണം പറയട്ടെ.. എനിക്ക് വേണ്ടി..

അവന്റെ സ്നേഹനിർബന്ധത്തിന്  മുമ്പിൽ മറുത്തൊന്നും പറയാൻ തോന്നിയില്ല. 

ശരി സാർ.. ഇനി ഞാനെന്റെ കൂട്ടുകാരോട് പറയട്ടെ. അവരൊക്കെ എന്നോട് ദേഷ്യപ്പെട്ടിരിക്കുകയാവാം എന്ന് പറഞ്ഞു കൊണ്ട് തന്റെ ഫോൺ ഓണാക്കി.

അപ്പോഴേക്കും അത് റിങ് ചെയ്തു. ആ ഫോൺ ചെവിയിലേക്കടുപ്പിച്ചു കൊണ്ട്, എന്നെ ശല്യം ചെയ്യേണ്ടെന്ന് കരുതിയാവണം  അയാൾ പുറത്തേക്ക് കടന്നു. നന്ദി വാചകങ്ങളും പരിദേവനങ്ങളും ആണ് അവയിലെന്ന്  അയാളുടെ മുഖഭാവത്തിൽ നിന്നും ഞാൻ വായിച്ചെടുത്തു.   

തിരിച്ചെത്തിയ ഏകലവ്യയുടെ മുഖം വീണ്ടും മ്ലാനമായത് ഞാൻ ശ്രദ്ധിച്ചു. 

എന്ത് പറ്റി, ഞാൻ ചോദിച്ചു.

ഒന്നുമില്ല സാർ. അവരാരും പാസായില്ല. ഞാൻ ജയിച്ചുവെന്ന ആഹ്ളാദത്തിമിർപ്പിൽ അവരുടെയൊന്നും നമ്പർ പോലും നോക്കാൻ ഞാൻ മിനക്കെട്ടിരുന്നില്ല. ഞാനെന്തൊരു നന്ദികെട്ടവനാണ്.

സാരമില്ല, വിഷമിക്കേണ്ട. ഇത്തരം പരീക്ഷകൾ നമ്മുടെയൊക്കെ ബുദ്ധിശക്തിക്കുമപ്പുറം ഭാഗ്യനിർഭാഗ്യങ്ങളുടെ കൂടെ കളിയരങ്ങാണ്.   വേക്കൻസികൾ കുറവും അപേക്ഷകർ കൂടുതലുമാവുമ്പോൾ നിർഭാഗ്യവാന്മാരായിരിക്കും കൂടുതലും.

തല്ക്കാലം അതൊന്നും ചിന്തിക്കാതെ നീ അടുത്ത ഘട്ടത്തിലേക്കുള്ള പഠനം തുടരുക. വൈവയിൽ നന്നായി പെർഫോം ചെയ്യുക. - അയാളെ ഞാൻ ആശ്വസിപ്പിച്ചു.

ശരി സർ എന്ന് പറഞ്ഞു കൊണ്ട് അവൻ ബിയർ ഗ്ലാസുയർത്തി ചീയേഴ്സ് പറഞ്ഞു. ഞാനും ആ ആഘോഷത്തിൽ നിശബ്ദമായി പങ്കുചേർന്നു. പിന്നീടയാൾ ഏറെയൊന്നും സംസാരിച്ചില്ല. ഞാനും ചോദ്യങ്ങൾ ചോദിച്ചയാളെ ബുദ്ധിമുട്ടിച്ചില്ല.

അന്നത്തെ അത്താഴം കഴിഞ്ഞ് അയാൾ എന്നെ വീണ്ടും ഹോട്ടലിൽ കൊണ്ടുവന്നാക്കി, ഒരിക്കൽ കൂടി നന്ദി പറഞ്ഞു കൊണ്ട് വിട വാങ്ങി.

മുംബൈയിൽ തിരിച്ചെത്തിയ ഞാൻ വീണ്ടും ഓഫീസ് തിരക്കുകളിലേക്ക് ആണ്ടിറങ്ങി. ഏകലവ്യയുടെ വൈവക്ക് സമയം പിടിക്കുമെന്നയാൾ അന്ന് പറഞ്ഞിരുന്നു. പോകെപ്പോകെ ഞാനാ കഥയൊക്കെ മറന്നു. അല്ലെങ്കിലും നമ്മുടെയൊക്കെ കരുതലുംം കരുണയും സഹജീവി സ്നേഹവും അടുത്തു കാണുമ്പോൾ മാത്രമുള്ളതാണല്ലോ. അവിടം വിടുന്ന  നിമിഷം നാമതൊക്കെ സൗകര്യപൂർവ്വം മറക്കും.

ഒരു മാസം മുമ്പ് അയാൾ ഒരു ഓഫീസ് ആവശ്യത്തിനായി വീണ്ടും വിളിച്ചു. അപ്പോളാണ് ഞാൻ അയാളെപ്പറ്റി വീണ്ടുമോർത്തത്.

കുശലാന്വേഷണങ്ങൾക്കപ്പുറം ഞാൻ ചോദിച്ചു. എന്തായി ഏകലവ്യ തന്റെ വൈവ. എന്നാണത്. 

സാർ, അതൊക്കെ എന്നേ  കഴിഞ്ഞു. അതിലെനിക്ക് പെർഫോം ചെയ്യാനായില്ല. 

ഓഹോ, ഐ ആം സൊ സോറി റ്റു  ഹിയർ ദിസ്. 

 ദാറ്റ്സ് ഓക്കേ സാർ... ലീവ് ഇറ്റ്.. എന്ന് പറഞ്ഞു കൊണ്ട് അയാൾ വിളിച്ച കാര്യത്തിലേക്ക് കടന്നു. 

അയാളുടെ വാക്കുകളിൽ വിഷമത്തിന്റെ ഒരു ചെറു കണിക പോലും ഉണ്ടായിരുന്നില്ലെന്നത് ഞാൻ ശ്രദ്ധിച്ചു. ചിലപ്പോളയാൾ യഥാർഥ്യത്തിന്റെ തിരിച്ചറിവിൽ  അതിനെ മറികടന്നിരിക്കാം.

സാർ, എനിക്ക് വേറെ നല്ലൊരു ജോലി കിട്ടിയിട്ടുണ്ട്. അതിനെനിക്കാ പരീക്ഷ സഹായിച്ചു. ഈ മാസം ഒടുവിൽ ഞാൻ പുതിയ ജോലിയിൽ ചേരും. സാറിന്റെ അനുഗ്രഹം ഉണ്ടാവണം.

ഏകലവ്യ.. അനുഗ്രഹിക്കാൻ ഞാനാര്.  (പിന്നീട് നിന്നെയൊന്ന് ഓർക്കാൻ പോലും മിനക്കെടാത്ത ഞാനോ എന്ന് അയാളോട് ചോദിച്ചില്ല). നിനക്ക് നല്ലത് വരട്ടെ എന്ന് മാത്രം പറഞ്ഞ് ഞങ്ങൾ ഫോൺ വെച്ചു.

ഞാനൊരിക്കലും അയാളുടെ ഭാഗ്യതാരകമല്ലായിരുന്നെന്ന്  അയാളെന്നോട് പറഞ്ഞില്ല. 

സ്വല്പം വൈകിയാണെങ്കിലും അതെനിക്ക് ബോധ്യമായി.

--

2026 മാർച്ച് 19, വ്യാഴാഴ്‌ച

തുറന്നടഞ്ഞ വാതിൽ


2026 മാർച്ച് ലെ  മുംബൈ സാഹിത്യവേദിയിൽ വെച്ചാണ് ഞാനാദ്യമായി എം വിജയൻ പിള്ളയെ കാണുന്നതും കേൾക്കുന്നതും.

അദ്ദേഹം അന്നവിടെ രണ്ടു കഥകൾ അവതരിപ്പിച്ചു. തുറന്നടഞ്ഞ വാതിൽ, ചുരം എന്നിങ്ങനെ രണ്ടു കഥകൾ.  കഥകളെക്കുറിച്ച് സകാരാത്മകമായും വിമർശനാത്മകമായും ഉള്ള അഭിപ്രായങ്ങളെല്ലാം കേട്ട ശേഷം അദ്ദേഹം തന്റെ മേൽപ്പറഞ്ഞ രണ്ടു കഥകൾ ഉൾപ്പെട്ട ഒരു കഥാപുസ്തകം എല്ലാവർക്കും സ്നേഹോപഹാരമായി തരികയുണ്ടായി.

സ്വപ്നങ്ങളിലും ഭാവനകളിലും സഞ്ചരിക്കുന്നവർക്കായാണ് "തുറന്നടഞ്ഞ വാതിൽ" എന്ന പുസ്തകം അദ്ദേഹം സമർപ്പിച്ചിരിക്കുന്നത്. അവതാരികയിൽ ഡോ. സുഷമ എസ് ചിറക്കര പറഞ്ഞ പോലെ ശ്രീ എം വിജയൻ പിള്ള സ്വപ്നാടനത്തിന്റെ കഥാകാരകനാണ്. അതെ അദ്ദേഹം ജാഗ്രൽ-സുഷുപ്തി വേളകളിൽ കണ്ട വിവിധ സ്വപ്നങ്ങളിലേക്ക് ഭ്രമകല്പനകളെ സന്നിവേശിപ്പിച്ചു കൊണ്ടെഴുതിയ മികച്ച 17 കഥകളുടെ സമാഹാരം.

ഇതിലെ തലക്കെട്ട് കഥ  തുടങ്ങുന്നത് തന്നെ ഒരു സ്വപ്നം എന്ന് പറഞ്ഞു കൊണ്ടാണ്. ജീവിതത്തിലൊരിക്കലും സ്വപ്നം കാണാത്ത(അങ്ങനെയൊരാൾ ഉണ്ടാവുമോ എന്നറിയില്ല), ഒരു ഭാര്യയും രണ്ടു കുട്ടികളുമുള്ള, ചിന്തകനോ അന്ധവിശ്വാസിയോ അല്ലാത്ത, കിട്ടുന്ന തുച്ഛ ശമ്പളം ഉദാരമായി ചിലവഴിക്കുന്ന  ഒരാൾ ആദ്യമായൊരു സ്വപ്നം കാണുന്നതും പിന്നീട് അയാളുടെ ജീവിതശകടത്തിന്റെ ഗതിയെ മാറ്റി മറിക്കുന്നതുമാണ് കഥാബീജം.

പണ്ട് ചെറുപ്പകാലത്ത് ആത്മാർത്ഥമായി സ്നേഹിച്ചുവെന്ന് വിശ്വസിച്ചിരുന്ന, പിന്നീട് തന്റെ ജീവിതസാഹചര്യങ്ങളാൽ പാടെ മറക്കാൻ സാധിയ്ക്കുകയും ചെയ്ത ഒരു പെൺകുട്ടിയെ വീണ്ടും സ്വപ്നത്തിൽ കാണുകയും  അവരിരുവരും സ്വപ്നത്തിൽ പുനർജനിക്കുകയും, ഒന്നാകലിന്റെ വക്കിലെത്തുമ്പോൾ ആരോ അവളെ അടർത്തി മാറ്റപ്പെടുകയും ചെയ്യുന്നതിനെ വ്യഥ പേറി അയാൾ ജീവിതത്തിലേക്ക് തിരിച്ചു നടക്കുകയും ചെയ്യുന്നു.  കഥയുടെ മികച്ച രചനാരീതി കൊണ്ട്  വേറിട്ട് നിൽക്കുന്ന നല്ലൊരു കഥ.

സഹവാസികൾ എന്ന കഥ പറയുന്നത് രാത്രികളിൽ വാതിലുകളും ജനാലകളും അടച്ചുവോ, കുറ്റിയിട്ടുവോ എന്ന് സംശയിക്കുന്ന ഒരാളുടെ സ്വപ്നങ്ങളിൽ നൂറ്റാണ്ടുകൾക്ക് മുമ്പുണ്ടായിരുന്ന, ചരിത്രാതീതരായ   ഒരു കൂട്ടം ജനങ്ങൾ രാത്രിയിൽ തന്റെ വീട്ടിൽ അധിനിവേശം നടത്തുന്നതും സ്വൈരവിഹാരം നടത്തുന്നതും അവരെ തുരത്തിയോടിക്കാൻ നടത്തുന്ന സാഹസങ്ങളും ഒടുവിൽ സ്വപ്നത്തിൽ നിന്നും വിടുതൽ നേടുന്നതുമാണ്.  

അഴിമതിയിൽ കുളിച്ചു നിൽക്കുന്ന ഒരു ഓഫിസിൽ എ കെ വർമ്മ എന്ന ഒരു പുതിയ ഓഫീസർ അചഞ്ചലനായി നിലകൊണ്ട്  അയാൾക്ക് നേരെ പ്രയോഗിക്കുന്ന കുതന്ത്രങ്ങളിൽ നിന്ന് സമർത്ഥമായി കുതറിമാറുന്നതുമാണ് അചഞ്ചലം എന്ന കഥ.

സംസാരിച്ചിരിക്കാൻ ഒരുത്തിയെ വേണമെന്ന പരസ്യം കണ്ടെത്തിയ പെൺകുട്ടി ആ പരസ്യം നൽകിയ അമ്മൂമ്മയുമായി അടുപ്പമാകുന്നതും അവരുടെ അവസാന കാലത്ത് അവർക്ക് സന്തോഷം നൽകുന്നതും സന്തോഷകരമായ മരണത്തിലേക്ക് കൈപിടിച്ചാനയിക്കുന്നതുമാണ് വൃദ്ധസദനത്തിലെ അമ്മൂമ്മ എന്ന കഥ.

ഏറ്റവും ചെറിയ ജീവിയായ ഉറുമ്പ് ഒരാളുടെ സ്വൈര്യത്തെ എങ്ങിനെ കെടുത്തുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ് ഉറുമ്പ് എന്ന കഥ. ഒരു ദിവസം രാത്രി കഥാകൃത്ത് ഒരെറുമ്പിനെ കാണുന്നതും അതിനെ കൊല്ലാൻ ശ്രമിക്കുന്നതും, അതിൽ അയാൾ പരാജിതനാകുന്നതും പിന്നീട് ഒരു രാത്രി മുഴുവൻ നീണ്ടു നിൽക്കുന്ന അവർ തമ്മിലുള്ള ആത്മസംഘർഷങ്ങളുമാണ് ആ കഥയിൽ വരച്ചു കാട്ടുന്നത്.

ആധുനിക കാലത്ത് കോർപ്പറേറ്റുകൾ എങ്ങിനെ മനുഷ്യനെ ചൂഷണം ചെയ്യുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ് ശിബിരം എന്ന കഥ മസ്തിഷ്ക വ്യാപാരവും മനുഷ്യക്കടത്തുകളും എങ്ങിനെ സമർത്ഥമായി അവർ കൈകാര്യം ചെയ്യുന്നുവെന്ന് കാണിച്ചുതരികയാണ് ഇക്കഥ.

ഇരുപത് വർഷക്കാലം ആസ്തികനായി ജീവിച്ച ഒരാൾ പെട്ടെന്ന് അതല്ലാതായപ്പോൾ സമൂഹം എങ്ങിനെ അയാളെ നോക്കിക്കാണുന്നുവെന്ന് സമകാല പരിസരങ്ങളുമായി ചേർത്ത് വെച്ചുകൊണ്ട് പറയുകയാണ് നാസ്തികൻ എന്ന കഥ. ഒരു പക്ഷെ ഈ പുസ്തകത്തിലെ ഏറ്റവും നല്ല കഥ.

മലമുകളിലെ ആൾ എന്ന വിശ്വാസത്തെ തേടി, അയാളെ അറിയാൻ  രണ്ടു ചെറുപ്പക്കാർ യാത്ര തിരിക്കുന്നതും ഒടുവിൽ അയാളെക്കണ്ടെത്തുമ്പോൾ അയാളെക്കുറിച്ച് ഒന്നുമറിയേണ്ട എന്ന അവസ്ഥയിൽ എത്തുന്നതുമായ അവസ്ഥയാണ് മലമുകളിലെ ആൾ എന്ന കഥയിലൂടെ വളരെ സമർത്ഥമായി കഥാകൃത്ത് സൃഷ്ടിച്ചെടുത്തിരിക്കുന്നത്.

ഇതിലെ നാടകം എന്ന കഥ എങ്ങിനെ എല്ലാ പ്രജകൾക്കും തുല്യ നീതി കിട്ടുമെന്നുള്ള പ്രഖ്യാപനങ്ങൾ എത്രത്തോളം സ്വപ്നങ്ങളെപ്പോലെ അയഥാർത്ഥ്യമാണെന്ന് സമർത്ഥമായി കാണിച്ചു തരുന്നു.

ഈ കഥാസമാഹാരത്തിലെ ഓരോ കഥകളും രചനാ തന്ത്രത്തിൽ വേറിട്ട് നിൽക്കുന്നവയാണ്. യാഥാർത്ഥ്യവും ഫാന്റസിയും കൂട്ടിക്കലർത്തി മികച്ച രീതിയിൽ  ആവിഷ്കരിച്ചിരിക്കുന്നു ഓരോ കഥകളും. സമൂഹത്തിലെ ജീർണ്ണതകളെ സവിശേഷമായ പക്വതയോടെ അപഗ്രഥിക്കാനും അവയെ എങ്ങിനെ കഥാതന്തുക്കളാക്കാമെന്നും അസാമാന്യകരവിരുതോടെ നമുക്ക് കാണിച്ചു തരുന്നു കഥാകൃത്ത്.

രചനാ രീതി ലളിതമല്ല, ബൗദ്ധികമാണ് എന്ന അപവാദം ചിലപ്പോൾ ചിലരുന്നയിച്ചേക്കാം. പക്ഷെ, അത് തന്നെയാണ് ഈ പുസ്തകത്തിന്റെ USPയും.


തുറന്നടഞ്ഞ വാതിലുകൾ 
കഥാകൃത്ത് - എം വിജയൻ പിള്ള 
പ്രസാധകർ - ഇതൾ ബുക്ക്സ് 
വില - 220 രൂപ

2026 മാർച്ച് 7, ശനിയാഴ്‌ച

ഇരുണ്ട ഓക്സിജൻ - ശാസ്ത്രകുതൂഹലങ്ങളുമായൊരു പുസ്തകം



ഞാനൊരു ശാസ്ത്രകുതുകിയല്ല.പഠനകാലത്ത് ഭൗതികശാസ്ത്രം, രസതന്ത്രം  പോലുള്ള വിഷയങ്ങളെ പേടിയുമായിരുന്നു. ഏഴാം തരത്തിൽ പഠിക്കുന്ന സമയത്ത് അച്ഛൻ ജോലി ചെയ്തിരുന്ന വിക്ടോറിയ കോളേജിലെ കെമിസ്ട്രി ലാബിലേക്ക് കൊണ്ടുപോയി ഒരു ദിവസം മുഴുവൻ ആ ലാബും പരിസരവും അവിടത്തെ വിദ്യാർത്ഥികളുടെ പരീക്ഷണങ്ങളും അടുത്തു കണ്ടിട്ടുണ്ടെന്നാലും അതൊന്നും എന്റെ കൗതുകത്തിന് ത്വരകമായില്ല.  ഗതികോർജ്ജവും  ആറ്റവും എത്ര പഠിച്ചിട്ടും പാസ് മാർക്കിനപ്പുറം ഗതികിട്ടാനുപകരിച്ചില്ല. അത് കൊണ്ട് തന്നെ പത്താം തരം പാസായപ്പോൾ കൊമേഴ്‌സ് എന്നതിനപ്പുറം ഒരു ചിന്തയേ ഉണ്ടായില്ല.

പഠനകാലത്ത് വല്ലപ്പോഴും യുറേക്ക പോലുള്ള പുസ്തകങ്ങൾ വായിക്കുമായിരുന്നെങ്കിലും അതൊരു ഹരമൊന്നും ആയിരുന്നില്ല.

പക്ഷെ ഈയിടെ സുഹൃത്ത് ശ്രീപ്രസാദ്‌ വടക്കേപ്പാട്ട് പ്രസിദ്ധീകരിച്ച ഇരുണ്ട ഓക്സിജൻ എന്ന അദ്ദേഹത്തിന്റെ പുതിയ ശാസ്ത്രപുസ്തകം അദ്ദേഹത്തിന്റെ സ്നേഹാഭ്യർത്ഥന കൊണ്ട് വാങ്ങിക്കുകയുണ്ടായി. അതിലെ ചില ലേഖനങ്ങൾ മുമ്പ് പലപ്പോഴായി  അദ്ദേഹത്തിന്റെ FB ഷെയറിലൂടെ വായിക്കുകയും ചെയ്തിട്ടുണ്ട്.

ഈ പുസ്തകം എന്നിലെ ശാസ്ത്ര കുതൂഹലത്തെ ഉണർത്താനുപകരിച്ചു എന്നത് സത്യമാണ്. ഒട്ടും മടുപ്പില്ലാതെ കൗതുകപൂർവ്വമാണ് ആ പുസ്തകം മുഴുവൻ ഞാൻ വായിച്ചു തീർത്തത്. വിവിധ ശാസ്ത്രവിഷയങ്ങൾ കൈകാര്യം ചെയ്യുന്ന 18ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്‌തകം.

പ്രകാശമലിനീകരണം, സമുദ്ര മാലിന്യസംരക്ഷണം, ന്യുക്ലിയർ പദ്ധതികൾ എങ്ങിനെ മനുഷ്യോപകാരപ്രദമാക്കി ഉപയോഗിക്കാം  തുടങ്ങി വൈവിദ്ധ്യമാർന്ന ലേഖനങ്ങൾ.

ഇതിലൂടെ നാം നിത്യവും അടുത്തറിയുന്ന പലകാര്യങ്ങളിലും നമുക്കുള്ള അറിവില്ലായ്‍മ മാറാനുപകരിച്ചതിനോടൊപ്പം പുതിയ പല  സാങ്കേതിക പദങ്ങളുടെയും അർത്ഥം മനസ്സിലാക്കാനും സാധിച്ചുവെന്നതും പ്രത്യേകം പരാമർശിക്കേണ്ടതാണ്.

ഉദാ: എന്താണ് ആകാശ ദീപ്തി(sky glow), ജീവജാലങ്ങളിലുള്ള ജൈവ ഘടികാരം(Circadian Rhythm), ഉറങ്ങാനുപകരിക്കുന്ന മെലാടോണിൻ എന്ന ഹോർമോൺ എന്നിവയെക്കുറിച്ചൊക്കെ മനസ്സിലാക്കാൻ സാധിച്ചു.

ഇരുണ്ട ഓക്സിജൻ എന്ന കടലിന്നടിയിലെ ഇരുട്ടിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഓക്സിജൻ, ഭൂമിക്കടിയിലെ ഇരുണ്ട സാഹചര്യങ്ങളിൽ ജീവിക്കുന്ന പാതാള മത്സ്യങ്ങൾ, കടലിനടിയിലെ കെൽപ്പ് വനങ്ങൾ, നമ്മുടെ ഭക്ഷണശീലത്തിലെ ഒഴിച്ചുകൂടാനാവാത്ത കായം ഇന്ത്യയിലെത്തിയ കഥ, ചന്ദ്രന്റെ ദക്ഷിണധ്രുവത്തെക്കുറിച്ചുള്ള വിവരങ്ങൾ തുടങ്ങി ഒട്ടേറെ കൗതുകങ്ങൾ   ഈ ശാസ്ത്രപുസ്തകത്തിൽ നിറച്ചുവെച്ചിട്ടുണ്ട്.  ഇതിനെയൊരു ബാലസാഹിത്യകൃതിയായാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അതെ ഏത് സ്‌കൂൾ വിദ്യാർത്ഥിക്കും വായിച്ചു മനസ്സിലാക്കാൻ പാകത്തിലുള്ള ഭാഷയും ആഖ്യാനരീതിയുമാണ് ഈ പുസ്തകത്തെ ആകര്ഷകമാക്കുന്നത്.

വിശാലഹൃദയർ എന്ന് നാം പൊതുവെ ഉപയോഗിക്കുന്ന സംജ്ഞ,  അതെ അർത്ഥത്തിലുള്ള ഒരു ജീവിയുണ്ട്, നീലത്തിമിംഗലം. 200 കിലോ ഭാരവും ഒരു കാറിന്റെ വലിപ്പവുമുള്ള ഹൃദയമുള്ള ജീവിയുടെ ഹൃദയത്തെക്കുറിച്ചും ശ്വസനരീതികളെക്കുറിച്ചും വളരെ വിശദവും രസകരവുമായി ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്.

മലയാളിയുടെ  ഏറ്റവും പ്രിയപ്പെട്ട ചക്ക ശ്രീലങ്കയുടെയും ബംഗ്ളാദേശിന്റെയും ദേശീയ ഫലമാണെന്ന അറിവും എനിക്ക് പുതിയതായിരുന്നു.

ഇരുണ്ട ഓക്സിജൻ എന്ന ഈ പുസ്തകം സ്‌കൂൾ വിദ്യാർത്ഥികൾക്കും വലിയവർക്കും ഒരുപോലെ ഉപകാരപ്രദമാണെന്ന് നിസ്സംശയം പറയാം.

സ്‌കൂൾ ലൈബ്രറികളിലേക്ക് കൂടി ഈ പുസ്തകം എത്തുകയും ഏറെ വായിക്കപ്പെടുകയും ചെയ്യട്ടെ എന്നാശംസിക്കുന്നു.

ഇരുണ്ട ഓക്സിജൻ

ലേഖകൻ: ശ്രീപ്രസാദ്‌ വടക്കേപ്പാട്ട്

പ്രസാധകർ: പേപ്പർ പബ്ലിക്ക

വില: 190 രൂപ


 

 

2026 മാർച്ച് 1, ഞായറാഴ്‌ച

കമ്പിളികണ്ടത്തെ കൽഭരണികൾ


കമ്പിളികണ്ടത്തെ കൽഭരണികൾ മിനിഞ്ഞാന്ന് വൈകുന്നേരമാണ് മുംബൈയിലെ പുസ്തകവില്പനക്കാരനും പുത്തൻ പുസ്തകങ്ങളുടെ ലൈബ്രറിയുമായ രാമദാസ് എത്തിച്ചു തന്നത്. കിട്ടിയ വഴി അതിന്റെ പ്രവേശികയും മുഖവുരയും അവതാരികയും വായിച്ചു വെച്ച് ഉള്ളടക്കം ഒറ്റയിരിപ്പിന് വായിക്കണമെന്ന് കരുതി ഇന്നലേക്ക് മാറ്റിവെച്ചു. ഇന്നലെ രാവിലെ 10 മണിക്ക് കയ്യിലെടുത്ത പുസ്തകം 5 മണിയായപ്പോഴേക്കും  വായന തീർന്നിരുന്നു. ഇത്രയും വേഗത്തിൽ 200പേജുകളുള്ള ഒരു പുസ്‌തകം ഞാൻ വായിച്ചു തീർത്തിട്ടുണ്ടോ എന്ന് എനിക്ക് തന്നെ അറിയില്ല. ഇതിന് മുമ്പ് ജീവിതപ്പാത 3 ദിവസം കൊണ്ട് തീർത്തിട്ടുണ്ട്.

ഇത്രത്തോളം ഹൃദയസ്പർശിയായ ഒരു ഓർമ്മക്കുറിപ്പുകൾ മുമ്പ് വായിച്ചതായി ഓർക്കുന്നില്ല. പല ഭാഗങ്ങളും വിതുമ്പിക്കൊണ്ടും കണ്ണീരണിഞ്ഞുമാണ് വായിച്ചു പോയത്. വായിച്ചു പോകുമ്പോൾ  പലപ്പോഴും അതിലെ ബാബുവിലേക്ക് നമ്മൾ പരകായ പ്രവേശം ചെയ്യും. ഭൂമിശാസ്ത്രപരമായും സാമൂഹ്യവസ്ഥിതി വെച്ചും എന്റെ ബാല്യകാല പരിസരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ഭൂമികയിലാണ് ബാബു ജീവിക്കുന്നത്. പക്ഷെ ആ ഭൂമികയോരോന്നും നമ്മുടേത് കൂടിയാണെന്ന് തോന്നും വിധമാണ് ആഖ്യാനം.  ആ അനുഭവങ്ങളോരോന്നും നമ്മളനുഭവിച്ചു തീർക്കുകയാണെന്ന് തോന്നും പടിയാണ്  അവയെഴുതിയിരിക്കുന്നത്.

1976ലെ മാർച്ച് 6നാണ് എന്റെ അച്ഛൻ ഞങ്ങളെ തനിച്ചാക്കി യാത്രയായത്. ബാബു വിവരിക്കുന്ന കാലഘട്ടത്തിനും ഒരു പതിറ്റാണ്ട് മുമ്പ്. അത് കൊണ്ട് തന്നെ അച്ഛനില്ലാത്ത ഒരു കുടുംബത്തിന്റെ അക്കാലത്തെ അവസ്ഥ എന്തായിരിക്കാമെന്ന് പരിപൂർണ്ണ ബോധ്യമുണ്ടെനിക്ക്. ഭാഗ്യത്തിന് ബാബുവിനെപ്പോലെയുള്ള  ഒരവസ്ഥയിലൂടെ എനിക്കോ സഹോദരങ്ങൾക്കോ കടന്നു പോകേണ്ടി വന്നില്ല.  പിതൃസഹോദരി എന്റെ വിദ്യാഭ്യാസം ഏറ്റെടുത്തതിനാലും അമ്മക്ക് കിട്ടിയിരുന്ന  വളരെ തുച്ഛമായ ഫാമിലി പെൻഷനും കൊണ്ട് വിദ്യാഭ്യാസ കാലഘട്ടം  കടന്നു കൂടുവാൻ സാധിച്ചു.

കമ്പിളികണ്ടത്തെ കൽഭരണികൾ വായിക്കുമ്പോൾ പക്ഷെ, ഓരോ നിമിഷവും നന്ദികുന്നേൽ മേരി എന്ന സ്ത്രീയും നാലു മക്കളും ചേർന്ന് നടത്തിയ അതിജീവനത്തിന്റെയും വ്യവസ്ഥിതിയോടുള്ള സമരങ്ങളുടെയും കഥ നമ്മെ അത്ഭുതപ്പെടുത്തും, നൊമ്പരപ്പെടുത്തും, നമുക്കാകാതെ പോയതാണല്ലോ ആ കുടുംബം കൈവരിച്ചതെന്നോർത്ത് അതിശയപ്പെടും.

ഇല്ലായ്മയിലും വല്ലായ്മയിലും ജീവിച്ചു മുന്നേറിയ ബാബു പത്താം തരത്തിൽ പാസായത് രണ്ടാം ക്‌ളാസുകാരനായി. അതിൽ തന്നെ ഇംഗ്ലീഷിന് മാർക്ക് 40%മാത്രം. അവിടന്നങ്ങോട്ട് പിന്നെ പ്രീഡിഗ്രിക്ക് ഒന്നാം റാങ്ക്. എം എ ക്ക് മൂന്നാം റാങ്ക്. കഥകളിലും സിനിമകളിലും മാത്രം നാം കണ്ടിട്ടുള്ള മുഹൂർത്തങ്ങൾ.

അദ്ദേഹം കാലങ്ങളോളം  മനസ്സിന്റെ കൽഭരണികളിൽ അടച്ചുവെച്ച് രൂപാന്തരീകരണം നടത്തിയ   അനുഭവക്കുറിപ്പുകൾക്ക് കൽഭരണികളിലെ പഴകിയ  വീഞ്ഞിനേക്കാൾ വീര്യമുണ്ട്, അനുവാചകഹൃദയദ്രവീകരണ  ശക്തിയുണ്ട്. 

ഇതിൽ അമ്മ, മേരി പറയുന്ന ഒരു വാചകമുണ്ട്. ചുറ്റും വെള്ളം പൊങ്ങുമ്പോൾ നീന്തൽ വശമില്ലെങ്കിൽ പോലും അലമുറയിടാതെ, അവിടവിടെ പൊങ്ങിക്കിടക്കുന്ന മരക്കഷണങ്ങളിൽ പിടിച്ചു കയറി വെള്ളത്തിൽ പൊങ്ങിക്കിടക്കണം. എന്നിട്ട് അവ ചേർത്ത് കാട്ടുവള്ളികൾ കൂട്ടിക്കെട്ടിയൊരു ചങ്ങാടമുണ്ടാക്കണം. ഒടുവിൽ കര പറ്റിക്കഴിഞ്ഞാൽ ആ ചങ്ങാടത്തെ വീണ്ടും ഒഴുക്കിലേക്ക് തള്ളി വിടണം, അത് മുങ്ങിപ്പോകുന്ന വേറെ  ആർക്കെങ്കിലും ഉപകരിക്കണം.

ഈ പുസ്തകവും  ബാബുവിന്റെ അമ്മ പറയുംപോലെ ഒരു ചങ്ങാടമാണ്. ഓരോ ചങ്ങാടങ്ങളും ഉണ്ടാക്കുന്നവരുടെ ഉപയോഗ ശേഷം മറ്റുള്ളവർക്ക് കൂടി ഉപയോഗപ്രദമായിരിക്കണം.

അതിന്റെ സാക്ഷ്യപത്രമാണ് ഞാൻ വാങ്ങിയ 55ആം പതിപ്പ്.


2026 ജനുവരി 26, തിങ്കളാഴ്‌ച

മണിഭവനിലേക്ക് ഒരു തീർത്ഥ യാത്ര


2026 ജനുവരി 30ന് ഒരു യുഗാന്ത്യം സംഭവിച്ചിട്ട് 78 വർഷം തികയുന്നു. ലോകം മുഴുവൻ ആരാധിക്കുന്ന  ഒരു യുഗപുരുഷൻ വെടിയേറ്റ് മരിച്ചിട്ട് 78 വർഷം. 79 വർഷം മോഹൻദാസ് കരംചന്ദ് ഗാന്ധി വെറുതെ ജീവിച്ചു പോവുകയായിരുന്നില്ല. മറിച്ച് തന്റെ ജീവിതം തന്നെയാണ് തനിക്ക് നൽകാനുള്ള സന്ദേശമെന്ന് ഓരോ ഇന്ത്യാക്കാരനും, ലോകത്തിന് തന്നെയും   തന്റെ ജീവിതത്തിലൂടെ കാണിച്ചു കൊടുക്കുകയായിരുന്നു. ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞത് പോലെ, ഒരു പക്ഷെ നൂറ്റാണ്ടുകൾക്കപ്പുറം, മജ്ജയും മാസവുമുള്ള ഇങ്ങനെയൊരു മനുഷ്യൻ ഈ ലോകത്ത് ജീവിച്ചിരുന്നുവെന്ന് ഒരു പക്ഷെ ആളുകൾ വിശ്വസിച്ചേക്കില്ല. 

ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം ഗാന്ധിജി അഹമ്മദ്‌ബാദിനത്തുള്ള സാബർമതിയിലെ ആശ്രമത്തിലാണ് കൂടുതൽ ജീവിച്ചതെങ്കിലും ഇന്ത്യൻ സ്വാതന്ത്യ സമരചരിത്രത്തിലെ പല സുപ്രധാന സംഭവങ്ങളുടെയും ആലോചനായോഗങ്ങൾ കൂടിയതും  തീരുമാനങ്ങളെടുക്കപ്പെട്ടതും   ബോംബെയിൽ വെച്ചായിരുന്നു.   ബോംബയിലെ അദ്ദേഹത്തിന്റെ അതിഥി മന്ദിരമായിരുന്ന മണിഭവനിൽ. 

രാജ്യം 77മത് റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഴുകിയ ദിനത്തിൽ ആ സ്മാരകത്തിലേക്ക് പോകുവാൻ എനിക്ക് ഭാഗ്യമുണ്ടായി. മുംബൈ നഗരത്തിൽ എത്തിയിട്ട് 42 വർഷം പിന്നിട്ട ശേഷമാണ് ഇത്രയും പ്രധാനപ്പെട്ടൊരു സ്മാരകത്തിലേക്ക് പോയതെന്നതിൽ ചെറിയൊരു മനസ്താപവും പേറിയായിരുന്നു ആ മന്ദിരത്തിലേക്ക് കാലെടുത്തു വെച്ചത്. അതിന് പ്രേരണയായത് ഈയിടെ വായിച്ച പ്രേമൻ ഇല്ലത്തിൻ്റെ നഗരത്തിൻ്റെ മാനിഫെസ്റ്റോ എന്ന നോവലും.

1915ൽ ദക്ഷിണാഫ്രിക്കയിൽ നിന്നും തിരിച്ചെത്തിയ ഗാന്ധിജിയുടെ  ബോംബെയിലെ   അതിഥി മന്ദിരമായിരുന്നു മണിഭവൻ. മുംബൈ ഗാംദേവിയിലെ ലാബർനം റോഡിൽ തലയുയർത്തി നിൽക്കുന്ന ആ ഇരുനിലക്കെട്ടിടം ഗാന്ധിജിയുടെ ഒരു ഉത്തമ ആരാധകനായിരുന്ന  രേവാശങ്കർ ജഗജീവൻ ജവേരിയുടെതായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ മരണ ശേഷം 1955ൽ ഗാന്ധി സ്മാരക നിധി എന്ന ട്രസ്റ്റ് മണി ഭവൻ ഏറ്റെടുത്ത് ഗാന്ധി സ്മാരകമായി പരിപാലിച്ചു പോരുന്നു. 

തൻ്റെ ദക്ഷിണ ആഫ്രിക്കൻ ജീവിതകാലത്തിലെ ഒരു പ്രക്ഷോഭകാരി എന്നതിൽ നിന്നും പടിപടിയായുയർന്ന് സത്യാഗ്രഹമെന്ന ഏറ്റവും നൂതനവും ഫലപ്രദവുമായ  സമരായുധത്തിലൂടെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകാനും തന്റെ നിസ്വാർത്ഥ, നൂതന പ്രവർത്തനങ്ങളിലൂടെ  മറ്റു പ്രവർത്തകരെ കൂടെക്കൂട്ടാനും കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തിന്റെ മഹത്വം. സ്വാതന്ത്ര്യസമരചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളായ സ്വദേശി പ്രസ്ഥാനം, റൗലത്ത് ആക്ടിനെതിരെയുള്ള സമരം , വിദേശവസ്ത്ര ബഹിഷ്കരണം, പൂർണ്ണ സ്വരാജ്, നിസ്സഹകരണ പ്രസ്ഥാനം, നിയമലംഘന സമരം,  ക്വിറ്റ് ഇന്ത്യാ സമരം തുടങ്ങി  പല സുപ്രധാന തീരുമാനങ്ങൾക്കും  സാക്ഷ്യം വഹിച്ചത് മണി ഭവൻ ആയിരുന്നു. 

അദ്ദേഹം മണിഭവനിൽ താമസിക്കുന്ന സമയത്താണ്  നൂൽ നെയ്യലും കാർഡിംഗും പഠിക്കാൻ ആഗ്രഹിച്ചത്. 1917കളിൽ   ദിവസേന ഒരു കാർഡർ മണി ഭവന്റെ മുന്നിലൂടെ കടന്നുപോകുന്നത് അദ്ദേഹം കണ്ടിരുന്നു. ഗാന്ധിജി  അയാളെ  വിളിച്ചു. സ്ലിവർ ഉണ്ടാക്കുന്നതിനായി അദ്ദേഹം പരുത്തി കാർഡ് ചെയ്യാൻ സമ്മതിച്ചു, പക്ഷേ വലിയൊരു തുക  വേതനമായി  ആവശ്യപ്പെട്ടു. ഗാന്ധിജി സമ്മതിച്ചു. തുടർന്ന് മണി ഭവനിൽ ഒരു നെയ്യൽ ക്ലാസ് ആരംഭിച്ചു. ഈ ക്ലാസിലെ ഏറ്റവും ഉത്സാഹിയായ വിദ്യാർത്ഥി ഗാന്ധിജിയായിരുന്നു. അതിനിടയിൽ  അദ്ദേഹം അസുഖം വന്ന്  കിടപ്പിലായിരുന്നുവെന്ന കാര്യം പോലും അദ്ദേഹത്തിന്റെ ഉത്സാഹം കുറച്ചില്ല. അദ്ദേഹം പറഞ്ഞതു പോലെ, “ചക്രം ആമോദത്തോടെ  പാടിക്കൊണ്ടിരുന്നു”. ശയ്യാവലംബിയായ അദ്ദേഹത്തെ ആരോഗ്യത്തിലേക്ക് തിരിച്ചെത്തിക്കാൻ അത് ധാരാളമായിരുന്നു. 


ഇന്നത്തെ തലമുറക്ക് തികച്ചും അപരിചിതമായ  വ്യത്യസ്തമായ ഒരു കാലഘട്ടത്തിൽ,   രണ്ടു നൂറ്റാണ്ടുകൾക്കപ്പുറമാണ് 1869ലെ ഒക്ടോബർ 2നു അദ്ദേഹം ഗുജറാത്തിലെ പോർബന്ദറിൽ ജനിക്കുന്നത്. അദ്ദേഹത്തിന്റെ ഏഴാം വയസ്സ് മുതൽ ഇങ്ങോട്ടുള്ള ജീവിതയാത്രയിലെ പല ചിത്രങ്ങളും മണിഭവനിൽ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ അദ്ദേഹം മണിഭവനിലെ വാസക്കാലത്ത് ഉപയോഗിച്ചിരുന്ന വസ്തുക്കളും കേട് കൂടാതെ സൂക്ഷിച്ചിരിക്കുന്നു. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ചിത്രം രബീന്ദ്രനാഥ ടാഗോർ എഴുതിയ വരികളാണ്.  


MAHATMA 

He stopped at the thresholds of the huts of the thousands of dispossessed, dressed like one of their own. He spoke to them in their own language. Here was living truth at last, and not only quotations from books. For this reason the Mahatma, the name given to him by the people of India, At is his real name. Who else has felt like him that all Indians are his own flesh and blood? When love came to the door of India, that door was opened wide. Gandhi's call India blossomed forth to new greatness, just as once before, in earlier times, when Buddha proclaimed the truth of fellow-feeling and compassion among all living creatures. 

Rabindranath Tagore 

ടാഗോർ അദ്ദേഹത്തെ മഹാത്മാവ് എന്ന് വിളിച്ചു. ഗാന്ധി ടാഗോറിനെ ഗുരുദേവ്  എന്നും. 

കൂടാതെ എന്നെ ആകർഷിച്ച മറ്റൊരു ഫലകം സ്ത്രീകളെക്കുറിച്ചുള്ള അദ്ദേഹ ത്തിൻ്റെ കാഴ്ചപ്പാടായിരുന്നു.

"സ്ത്രീകളെ അബലകളെന്നു വിളിക്കുന്നത് അവരെ അപമാനിക്കലാണ്. അത് പുരുഷന്മാർ ചെയ്യുന്ന അനീതിയാണ്.

 അധികാരം  ധാർമ്മിക ശക്തിയാണെങ്കിൽ, സ്ത്രീകളുടെ ശക്തിയെ പുരുഷന്മാരുടെ ശക്തിയുമായി താരതമ്യം ചെയ്യാൻ കഴിയില്ല.

അഹിംസ നമ്മുടെ നിലനിൽപ്പിന്റെ നിയമമാണെങ്കിൽ, ഭാവി സ്ത്രീകളുടെ കൈകളിലാണ്."


സ്ത്രീകളെയും സമൂഹത്തിലെ ഏറ്റവും താഴേത്തട്ടിൽ ഉള്ളവരെയും ചേർത്ത് പിടിച്ച് അവർക്കിടയിലേക്ക് ഇറങ്ങി ചെന്നുള്ള അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ തന്നെയാണ് അദ്ദേഹത്തെ മഹാത്മാവാക്കി മാറ്റിയത്.

രണ്ടാം ലോക മഹായുദ്ധം ആസന്നമായ 1939 ലദ്ദേഹം അഡോൾഫ് ഹിറ്റ്ലർക്ക് യുദ്ധം എങ്ങനെയും ഒഴിവാക്കണം എന്നാവശ്യപ്പെട്ട് എഴുതിയ ഒരു കത്ത് മതി അക്കാലത്ത് അദ്ദേഹത്തിന് ലോക നേതാക്കൾക്കിടയിലെ സ്ഥാനം വ്യക്തമാക്കാൻ.


“സത്യം ശാശ്വതമാണ്, മറ്റെല്ലാം കാലത്തിന്റെ  കുത്തൊഴുക്കിൽപ്പെട്ടില്ലാതാകും”  എന്ന മഹത്വചനത്തെ ഇല്ലാതാക്കാൻ ആ മഹാനുഭാവന്റെ നേർക്കുതിർന്ന വെടിയുണ്ടകൾക്കായില്ല. ഒരു ഭ്രാന്തന്റെ വെടിയുണ്ടകളാലാണ് എന്റെ മരണമെങ്കിൽ ഞാനതിനെ പുഞ്ചിരിയോടെ നേരിടും എന്ന് പറയാൻ അസാമാന്യ ധൈര്യം വേണം. മരണത്തിലും അദ്ദേഹം ഉരുവിട്ടത് ഹേ റാം എന്നായിരുന്നു. അദ്ദേഹം സ്വപ്നം കണ്ട രാമരാജ്യത്തിലെ കരുണാമയനായ രാമനെ പുഞ്ചിരിയോടെ വിളിച്ചു കൊണ്ട്. 

മഹാത്മാ ഗാന്ധി അമർ രഹെ..





2026 ജനുവരി 1, വ്യാഴാഴ്‌ച

ബൗദി - കണക്കൂർ ആർ സുരേഷ് കുമാർ


ബൗദി എന്ന കണക്കൂർ ആർ സുരേഷ് കുമാറിന്റെ നോവൽ ലോകപ്രശസ്ത സാഹിത്യകാരൻ രവീന്ദ്ര നാഥ ടാഗോറിന്റെ "കാർവാർ" വാസക്കാലത്തെ പ്രതിപാദിക്കുന്നതോടൊപ്പം ആദ്യന്തം സാബത്ത് എന്ന, അദ്ദേഹം നോവലിന്റെ ഭൂമികയായ മജിസ്ട്രേറ്റ് ബംഗ്ളാവിലേക്ക് കയറ്റി വിട്ടിരിക്കുന്ന കരിനീലമുടിക്കാരിയുടേത് കൂടിയാണ്. സാബത്തിന്റെ ചാരക്കണ്ണുകളിലൂടെയാണ് നാം ഒട്ടുമുക്കാലും അവിടെ നടക്കുന്ന ഓരോ സൂക്ഷ്മ ചലനങ്ങളും അറിയുന്നത്.


“ഓലപ്പുരകൾക്കിടയിലൂടെ കാണുന്ന കടൽക്കഷ്ണങ്ങളെ സാബത്ത് കണ്ണുകൾ കൊണ്ട് തേടി” എന്ന ആദ്യ ഖണ്ഡികയിലെ രണ്ടാം വാചകത്തിലൂടെ നോവലിസ്റ്റ് ഇനി നിങ്ങൾ കാണുന്ന ഓരോ കാഴ്ചയും അവളുടെ കണ്ണുകളിലൂടെയും മറ്റിന്ദ്രിയങ്ങയിലൂടെയും കാണുന്നവയാണെന്ന് അടിവരയിട്ടു പറയുകയാണ്. താനിന്നേ വരെ കഴിഞ്ഞ കൂരയിലെ ജീവിതത്തിൽ നിന്നും ഏറെ ഔന്നത്യത്തിലുള്ള മറ്റൊരു ജീവിതപരിസരത്തേക്ക് പറിച്ചുനട്ട ആ നാട്ടിൻപുറത്ത്കാരിക്ക് ബംഗ്ലാവിലെ ആദ്യദിനത്തിലെ ആദ്യജോലിയിൽ തന്നെ ഉള്ളിന്റെയുള്ളിൽ അവരുടെ പൂന്തോട്ടത്തിലെയെന്ന പോലെ മുല്ലവള്ളികൾ പുഷ്പിക്കാനാരംഭിക്കുകയാണ്. അവിടന്നങ്ങോട്ട് മൊഞ്ചുള്ള ആ നീണ്ടമുടിക്കാരി അനുവാചക ഹൃദയങ്ങളിലേക്കും മുല്ലവള്ളിയായി പടർന്നു കയറുകയാണ്. ഒടുവിൽ തന്റെ ദൗത്യം പൂർത്തിയാക്കി അവൾ അദൃശ്യയാകുന്നതും ബംഗ്ലാവിലെ മുല്ലവള്ളിപ്പടർപ്പിലേക്ക് ഊളയിട്ടാണ്. അതോടെ ആ സൗരഭ്യമില്ലാതാക്കിയ നോവലിസ്റ്റിനോട് നമുക്ക് ചെറിയൊരു ഈർഷ്യയുമുളവാകും.

തന്റെ ഇരുപത്തിരണ്ടാം വയസ്സിലാണ് രബീന്ദ്രനാഥ ടാഗോർ തന്നെക്കാൾ രണ്ടുവയസ്സ് മൂപ്പുള്ള തന്റെ ജേഷ്ഠസഹോദരപത്നി(ബൗദി)യായ കാദംബരി ദേവിയോടും ജേഷ്ഠൻ ജ്യോതിരിന്ദ്രനാഥ ടാഗോറിനുമൊപ്പം കാർവാർ ഡിസ്ട്രിക്റ്റ് ജഡ്ജിയായ ജേഷ്ഠൻ സത്യേന്ദ്രനാഥ ടാഗോറിന്റെ ഔദ്യോഗിക വസതിയിലേക്ക് പൂജാ ഒഴിവുകാലം ആസ്വദിക്കാനായി എത്തുന്നത്. അവർക്കൊപ്പം സത്യേന്ദ്രയുടെ പത്നി ജ്ഞാനദ നന്ദിനി ദേവിയും അവരുടെ മക്കളും ഉണ്ട്.

ഭൂമിശാസ്ത്രപരമായി കൊൽക്കത്തയിൽ നിന്നും തീർത്തും വ്യത്യസ്തമായ കഡുവാഡയെന്ന കാർവാറിന്റെ ഗ്രാമ്യഭംഗി രവിയിലെ സാഹിത്യകാരനെ തൊട്ടുണർത്തുന്നു. “പ്രകൃതിയുടെ പ്രതികാരം” എന്ന കാവ്യ നാടകത്തിന്റെ രചന ടാഗോർ നിർവ്വഹിക്കുന്നതും ഇക്കാലത്താണ്. അതോടൊപ്പം തന്നെ തന്റെ കളിക്കൂട്ടുകാരികൂടിയായ ബൗദി, കാദംബരിയുമായുള്ള നീണ്ട കാലത്തെ സ്നേഹബന്ധത്തിന്റെ കടലാഴങ്ങളിലേക്ക് അദ്ദേഹം തോണിയിറക്കുക കൂടി ചെയ്യുന്നു.

സാബത്തിനുമുണ്ട് തന്റെ പുത്തൻ യജമാനന്മാരെപ്പോലെ ചില ഇഷ്ടങ്ങൾ. കാദംബരി ദേവിയെപ്പോലെ, അവളെക്കാൾ ഏറെ പ്രായമുള്ള ഉസുമാനെന്ന ഒരു കറുമ്പന്റെ ബീവിയായിരിക്കുമ്പോൾ തന്നെ തന്റെ സമപ്രായക്കാരനായ പാമീറെന്ന ചെറുപ്പക്കാരനെ അവൾ സ്നേഹിച്ചു, മനസ്സും ശരീരവും പങ്കുവെച്ചു. പിന്നീട് കറുമ്പനും പാമീറും അറബിക്കടലിലേക്ക് മുങ്ങാങ്കുഴിയിട്ട് പോയപ്പോൾ മറ്റൊരു സുന്ദരനായ അശറഫിന്റെ മനം കവർന്നു. കൊൽക്കത്തയിൽ നിന്നുമെത്തിയ ആദ്യനാളുകളിൽ ജേഷ്ഠൻ സത്യേന്ദ്രയിൽ നിന്നും കാർവാറിന്റെ ചരിത്രം കേട്ടിരുന്ന ഒരു രാത്രിയിൽ ബംഗ്ലാവിന്റെ മുന്നിലെ കൽവിളക്കിലെ എണ്ണ തീർന്ന് തിരികൾ മങ്ങിയപ്പോൾ ഇലപ്പടർപ്പുകളിൽ ഒളിഞ്ഞു നിന്ന് അവരുടെ അറിയാഭാഷണം കേട്ട് നിന്നിരുന്ന സാബത്ത് ഇറങ്ങിവന്ന് വിളക്കിൽ എണ്ണ പകർന്നപ്പോൾ, ചേട്ടത്തി.. നിങ്ങളുടെ പണിക്കാരി ഒരു വനദേവതയാണോ എന്ന് ജ്യോതീന്ദ്ര ആശ്ചര്യപ്പെടുന്നുണ്ട്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പരസ്പരാശ്രിതത്വത്തിന്റെ മറ്റൊരു രൂപം കൂടിയാണ് സാബത്ത് എന്ന് അപ്പോൾ ചേടത്തിയമ്മ പറയുന്നുമുണ്ട്.

രവിയുടെ മൂത്ത ജേഷ്ഠപത്നി ജ്ഞാനദനന്ദിനിദേവി അന്ന് നിലനിന്നിരുന്ന കടുത്ത യാഥാസ്ഥിതിക വ്യവസ്ഥകളുടെ പുറംതോട് പൊട്ടിച്ച് ഭർത്താവിനൊപ്പം പുറംലോകത്ത് ജീവിച്ചവളാണ്, വസ്ത്രധാരണത്തിൽ പുരോഗമനപരമായ മാറ്റങ്ങൾ ഉൾക്കൊണ്ടവളാണ്, ഏഴുകടൽ കടന്നവളാണ്. പക്ഷെ, രവിയെയും കുട്ടികളെയും കാർവാറിലേക്ക് കൊണ്ടുവന്നതിൽ ജ്ഞാനദനന്ദിനിക്ക് ചില ഉദ്ദേശ്യങ്ങളുണ്ട്. ജോറസങ്കോയിലെ ഠാക്കൂർവാടിയിൽ നിന്നും മാറ്റി, പറ്റുമെങ്കിൽ രവിയെ അവന്റെ നൂതൻ ബൗദി(ജേഷ്ഠത്തിയമ്മ) കാദംബരിയിൽ നിന്നും അകറ്റി വിവാഹിതനാക്കാൻ ശ്രമിക്കുക എന്നതായിരുന്നു പ്രഥമോദ്ദേശ്യം. ഠാക്കൂർവാടിയിൽ ഇരുവരും തമ്മിലുള്ള അടുപ്പത്തിന് ഹവേലിയുടെ ഉള്ളകങ്ങളിൽ നിന്നും മുറുമുറുപ്പുകൾ ഉയർന്നു തുടങ്ങിയിരുന്നു. ഇത്തരമൊരു ബന്ധത്തിന് അക്കാലത്ത് ടാഗോർ കുടുംബത്തിന്റെ സൽപ്പേരിന് വരുത്താവുന്ന കളങ്കത്തെ ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നു കാർവറിലേക്കുള്ള യാത്ര. പക്ഷെ, അവരുടെ പദ്ധതികൾക്ക് വിരുദ്ധമായി ജ്യോതീന്ദ്രയും ഭാര്യ കാദംബരിയും കൂടെ എത്തുകയാണ്. എന്നാലും തന്റെ ലക്ഷ്യങ്ങളിൽ നിന്ന് നന്ദിനിദേവി പിന്മാറുന്നില്ല, എന്നല്ല, അവർ ഇരുവരെയും ഒറ്റക്കിരുത്തി നിങ്ങളുടെ ബന്ധം അതിരു വിട്ടു പോകുന്നുവെന്നും ഇതിൽ നിന്നും പിന്മാറണമെന്ന് രവിയോട് ഉപദേശരൂപത്തിലും, കാദംബരിയോട് ശാസനാരൂപത്തിലും തന്നെ പറയുന്നുണ്ട്.

കൊൽക്കത്ത - ജോറസങ്കോയിലെ ഠാക്കൂർവാടിയിലേക്ക് ജ്യോതീന്ദ്രയുടെ വധുവായി ഒമ്പതാം വയസ്സിലെത്തിയപ്പോൾ കാദംബരി ദാമ്പത്യമെന്തെന്നറിയാത്ത കൊച്ചു ബാലികയായിരുന്നു. അന്നവൾ തന്റെ ഭർത്തൃസഹോദരരിലെ സമപ്രായക്കാരൻ രവിയിൽ ഒരു കളിക്കൂട്ടുകാരനെ കണ്ടെത്തി. അകാലത്തിൽ പൊലിഞ്ഞ അമ്മയുടെ വാത്സല്യം നഷ്ടമായിരുന്ന രവിക്കും കാദംബരി തുണയായി, സഹപാഠിയായി. ആ ബന്ധം പിന്നീട് ഭൗതിക വളർച്ചയുടെ പടവുകൾക്കൊപ്പം മറ്റേതോ തലങ്ങളിലേക്ക് കൂടി വളരുകയായിരുന്നു. തന്റെ ഇണയുടെ പ്രായവ്യത്യാസം, താല്പര്യവ്യത്യാസങ്ങൾ, മനോവ്യാപാരങ്ങളിലെ വിരുദ്ധധ്രുവങ്ങൾ എന്നിവ അവളെ തന്റെ സമപ്രായക്കാരനിലേക്ക് കൂടുതലടുപ്പിക്കാനുള്ള ത്വരകമായി. രവിയെന്ന കവിയിൽ, അയാളുടെ രചനകളിൽ ആകൃഷ്ടയായി. രവിക്കാവട്ടെ, തന്റെ ജേഷ്ഠത്തിയമ്മക്കും കളിക്കൂട്ടുകാരിക്കുമപ്പുറം അവന്റെ ബൗദ്ധിക വ്യാപാരങ്ങളെ ഏറ്റവുമാദ്യം കേൾപ്പിക്കാനുള്ള, നിരൂപണബുദ്ധിയോടെ അഭിപ്രായമാരായാനുള്ള ഒരുറ്റ സുഹൃത്തായി മാറുകയായിരുന്നു കാദംബരി. രവിയെ സ്നേഹപൂർവ്വം ഭാനു(രബീന്ദ്രനാഥ ടാഗോറിന്റെ ആദ്യകാല തൂലികാ നാമം) എന്നായിരുന്നു അവൾ അഭിസംബോധന ചെയ്തിരുന്നത്. ഇരുവരും ആദ്യമായി മനുഷ്യബന്ധങ്ങളിലെ ഇഴയടുപ്പങ്ങൾ എന്താണെന്ന് പരസ്പരം അറിയുകയായിരുന്നു.

രവിയും കാദംബരിയും തമ്മിലുള്ള സംവാദങ്ങളിൽ അവൾ പറയുന്നുണ്ട്. "ഭാനൂ, നിന്റെ അച്ഛൻ ചൂണ്ടിത്തരുന്ന പെണ്ണിനെ നീ കണ്ണടച്ച് സ്വീകരിക്കരുത്. ബാലികാ വിവാഹത്തെ ബ്രഹ്മസമാജം അനുകൂലിക്കുന്നുണ്ടോ. ഇല്ലെങ്കിൽ ദേവേന്ദ്ര ഗുരുജി സ്വന്തം മകന് ബാല്യം വിട്ടകന്ന ഒരു പെണ്ണിനെ കണ്ടെത്തട്ടെ". അതിലൂടെ അന്ന് നിലനിന്നിരുന്ന ആ ദുരാചാരത്തെ അന്നത്തെ പെൺകുട്ടികൾ എത്രമാത്രം വേദനയോടെയാണ് കണ്ടിരുന്നതെന്നും അനുഭവിച്ചിരുന്നതെന്നും നോവലിസ്റ്റ് കാദംബരിയിലൂടെ പറയുന്നു.

ചരിത്രപ്രാധാന്യമുള്ള കഥാതന്തുക്കളെ അപനിർമ്മിതിക്ക് വിധേയമാക്കുമ്പോൾ അന്നത്തെ കാലത്തെക്കുറിച്ച് വ്യക്തമായ ധാരണകളുണ്ടാവണം. പഠിക്കണം. അത് സുരേഷ് വേണ്ടുവോളം നടത്തിയിട്ടുണ്ടെന്ന് നോവലിലെ വിവരണങ്ങളും, കഥാ സന്ദർഭങ്ങളും സംഭാഷണങ്ങളും വ്യക്തമാക്കുന്നു. ഒരു ദിവസം കാർവാറിലെ ബംഗ്ലാവിലേക്ക് അതിഥികളായെത്തുന്ന ഗുൽസാർ ഷാഫി അൽദീനുമായുള്ള സംഭാഷണങ്ങളിൽ അന്ന് കാലത്ത് മലബാറിലും അച്ചടിച്ച പ്രസിദ്ധീകരണങ്ങൾ തുടങ്ങിയെന്നും മറ്റുമുള്ള സംഭാഷണങ്ങളിലൂടെ കാലത്തെ വരച്ചിടുന്നു. നന്ദിനിദേവിയുടെ സാരി സംഭാഷണങ്ങളിലൂടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സാരി എപ്പോൾ എത്തിയെന്നും അവയുടെ പ്രാദേശിക വൈവിദ്ധ്യങ്ങളേയും ഉടുക്കലുകളെയും അവയിലുണ്ടായ പരിഷ്കാരങ്ങളെയും കൂടി വരച്ചു കാണിക്കുന്നുണ്ട്. കൂടാതെ മാറുന്ന സംഗീത കലാരൂപങ്ങളെപ്പറ്റിയും, മാറ്റമില്ലാതെ തുടരുന്ന അനുഷ്ഠാന കലകളെപ്പറ്റിയും പ്രതിപാദിക്കുന്നുണ്ട്.

അദ്ധ്യായം 4 മുതൽ 6 വരെയാണ് നോവൽ അതിന്റെ പൂർണ്ണ സൗന്ദര്യത്തിലേക്ക് പ്രവേശിക്കുന്നത്. കാളീ നദിയിലൂടെയുള്ള നൗകാസഞ്ചാരങ്ങളിലൂടെ രവിയും കാദംബരിയും ഒന്ന് കൂടി അടുക്കുകയാണ്. എന്തിനായാണോ തങ്ങളിവിടെക്ക് എത്തപ്പെട്ടത്, അതിന്റെ വൈരുദ്ധ്യം. ടാഗോർ കാദംബരിയെ ഒരിക്കൽ ഗ്രീക്ക് ദേവതയായ ഹെകറ്റെയോട് ഉപമിക്കുന്നുണ്ട്. ചന്ദ്രനുമായി ബന്ധമുള്ള, അതേസമയം മാന്ത്രികതയുടെയും രഹസ്യങ്ങളുടെയും ഗ്രീക്ക് ദേവത. മറുവശത്ത്, കാദംബരി ടാഗോറിനെ “ഭാനു” (സൂര്യൻ) എന്ന് വിളിച്ചു. ആ ജ്വലിക്കുന്ന സൂര്യനു ചുറ്റും ഒരു ഉപഗ്രഹമായി ചുറ്റുവാനും, ചുറ്റിപ്പടരുവാനും അവൾ കൊതിച്ചു. യാത്രക്കിടെ കാദംബരി രവിയോടായി പറയുകയാണ്, എന്റെ പ്രിയപ്പെട്ട രവീ.. ഓളങ്ങൾ എന്നെ മോഹിപ്പിക്കുന്നു.. അവിടന്നങ്ങോട്ട് പിന്നീട് പ്രണയത്തിന്റെ പടർന്നാട്ടമാണ്. ഓരോ വരികളിലും ക്രാഫ്റ്റിന്റെ ജാലവിദ്യ. അവയോരോന്നും വായിച്ചനുഭവിക്കേണ്ടവയാണ്.

ഈ ഭൂമിയിൽ ഒരാൾക്കും അയാളായി, അവളായി ജീവിക്കാൻ സാദ്ധ്യമല്ലത്രെ. മറ്റുള്ളവരുടെ കണ്ണുകളിലൂടെ, നിരീക്ഷണത്തിലൂടെ ജീവിക്കേണ്ടി വരുന്ന വ്യഥ പേറി അനിവാര്യമായ വേർപിരിയലിന് അവരൊരുങ്ങുകയാണ്.

ഒരിക്കലും ഭാവനയല്ല ജീവിതം. അങ്ങിനെ സ്വന്തമിഷ്ടത്തോടെ ജീവിച്ചു മരിച്ചവർ ലോകചരിത്രത്തിൽ വിരളമാണ്. അപ്രാപ്യമായ ആ ജീവിതം നമുക്ക് ഇത്തരം കൃതികളിലൂടെ ആസ്വദിക്കാം, മനക്കോട്ട കെട്ടി, അതിലൂടെ അഭിരമിച്ച് യാന്ത്രിക ജീവിതം തുടരാം.

നന്ദി കണക്കൂർ സുരേഷ്, ഇത്തരമൊരു സുന്ദരസുരഭില വായനാനുഭവത്തിന്..

മുരളി വട്ടേനാട്ട്

ബൗദി( നോവൽ )
പ്രസാധകർ - ലോഗോസ് ബുക്ക്സ്
വില - 190

2025 നവംബർ 18, ചൊവ്വാഴ്ച

ദൈവം കേൾക്കുന്ന പ്രാർത്ഥന

 


മനുഷ്യന്റെ മനോവ്യാപാരങ്ങളെ സമർത്ഥമായി വരച്ചു കാട്ടുന്ന മികച്ച കഥകളാണ് ഉണ്ണി ചങ്കത്തിന്റെ ദൈവം കേൾക്കുന്ന പ്രാർത്ഥന എന്ന കഥാസമാഹാരം. 

നാമോരോരുത്തരും ജീവിച്ചുപോന്ന പരിസരങ്ങളിൽ കണ്ടുമുട്ടുന്ന വിവിധ  കഥാപാത്രങ്ങൾ, അവർക്കോരോരുത്തർക്കുമുള്ള വൈവിദ്ധ്യങ്ങൾ തുടങ്ങിയവ അവരുടെ കൂടെ മനോവ്യാപാരങ്ങളിലൂടെ വരച്ചിടുമ്പോൾ അത് കഥയുടെ വായനാശേഷി വർദ്ധിപ്പിക്കുന്നു.

ഇതിലെ ഒട്ടുമിക്ക കഥകളും ഗിമ്മിക്കുകളൊന്നുമില്ലാതെ   ഋജുവായി പറയുന്നവയാണ്. പക്ഷെ, ആ പറച്ചിലിനൊപ്പം വായനക്കാരനെ എങ്ങിനെ തന്റെ കൂടെക്കൂട്ടാം എന്ന കൗശലം അദ്ദേഹം സ്വായത്തമാക്കിയിട്ടുണ്ട്. 

ഇതിലെ ഓരോ കഥയും സ്വാനുഭവങ്ങളുടെയും പരാനുഭവങ്ങളുടെയും സവിശേഷ മിശ്രണങ്ങളാണ്. നീരുകുടിയൻ നാട്ടു മാമ്പഴങ്ങളെപ്പോലെ വൈവിദ്ധ്യമാർന്നതാണ്. വേറിട്ട ചൂരിന്റെയും ചുണയുടെയും മുട്ടിക്കുടിയന്മാരാണ്. അവയിൽ നിന്നും തെറിക്കുന്ന യാഥാർഥ്യങ്ങളുടെ  ചുണ ചിലപ്പോൾ നമ്മുടെ മുഖങ്ങളെ പൊള്ളിച്ചേക്കാം.

നാട്ടു, നഗര ജീവിതത്തിലെ പൊയ്മുഖങ്ങളെയും പൊള്ളയായ  പൊങ്ങച്ചക്കോമരങ്ങളെയും വരികൾക്കിടയിലൂടെയുള്ള  സൂചിക്കുത്തിലൂടെ കാറ്റുകളഞ്ഞു   തുറന്നു കാട്ടുന്നുമുണ്ട്. പക്ഷെ അവിടെയെവിടെയും പുച്ഛത്തിന്റെ ലാഞ്ചന പോലും വരാതിരിക്കുവാൻ ശ്രദ്ധിക്കുന്നുണ്ട്.

കഥകളിലൂടെ സഞ്ചരിക്കുമ്പോൾ, സുഹൃത്ത് ബന്ധങ്ങളിലെ കാപട്യങ്ങളെ തുറന്നു കാട്ടുന്ന മികച്ച കഥയാണ് ദൈവം കേൾക്കുന്ന പ്രാർത്ഥന. മറുജീവിതത്തിലേക്കുള്ള ഒളിഞ്ഞു നോട്ടങ്ങളുടെ ത്വര അപരനിൽ അധ്യാരോപിക്കുന്ന സമൂഹത്തിന്റെ കാപട്യത്തെ തുറന്നു കാട്ടുന്നതാണ് തട്ടിക എന്ന കഥ. സ്വന്തം കാലിലെ മന്തിനെയും വ്രണങ്ങളെയും  കാണാതെ മറ്റുള്ളവരുടെ കാലുകളോരോന്നും പരിശോധിച്ച് ഇല്ലാ വ്രണങ്ങളെ കണ്ടെത്താനുള്ള കുബുദ്ധിയെയാണ് സ്വന്തം കാൽ എന്ന കഥ കാണിച്ചു തരുന്നത്. അതെ പോലെ, നമുക്കിടയിലേക്ക് കടന്നു വരുന്ന ചില ക്ഷണിക ബന്ധങ്ങളിൽ നിന്നും ഓടിയൊളിക്കാനുള്ള നമ്മുടെയൊക്കെ ഒരു വ്യഗ്രതയാണ് നിശ്ശബ്ദം എന്ന കഥ പറയുന്നത്. സാംസ്‌കാരിക, രാഷ്ട്രീയ, കുടുംബ  കൂട്ടായ്മകളിലെയെല്ലാം പ്രമാണിമാർ എങ്ങിനെ മറ്റുള്ളവരെ സമർത്ഥമായി  ഉപയോഗിക്കുന്നു എന്നതിന്റെ കുതന്ത്രങ്ങളാണ് "തന്ത്ര"ത്തിലൂടെ പറയുന്നത്. ജീവിതത്തിൽ താൻ അന്നേ വരെ ജീവിച്ചു പരിചയിച്ച പരിസരങ്ങളും രീതികളും വിട്ട് മറ്റൊന്നിലേക്ക് പറിച്ചു നടുമ്പോൾ അത്തരം മാറ്റങ്ങളൊന്നും ഉൾക്കൊള്ളാനോ സ്വാംശീകരിക്കാനോ തയ്യാറാവാത്ത  ഒരാളെ തന്റെ കൊച്ചു മകൻ വെറും മൂന്നു മണിക്കൂറിനുള്ളിൽ മാറ്റിയെടുക്കുന്നതിന്റെ തന്ത്രമാണ് "മാറ്റം" എന്ന കഥ.

ഇതിലെ അടുക്കളച്ചാറ്റ് എന്ന കഥ പ്രത്യേക പരാമർശമർഹിക്കുന്നു. ഇന്ന് സർവ്വസാധാരണമായ  പൂർവ്വവിദ്യാർത്ഥിക്കൂട്ടായ്മയിലെ ചില അപഥ സഞ്ചാരങ്ങളെ സസൂക്ഷ്മം വിലയിരുത്തുന്ന ഒന്നാണത്. പൊതുവെ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന കഥകളിൽ നിന്നും വ്യത്യസ്തമായി, മികച്ച ആഖ്യാനശൈലിയിൽ എഴുതപ്പെട്ട കഥ.

അതെ പോലെ പറയേണ്ട കഥയാണ് അടുത്തൂൺ. നഗരജീവിയുടെ എല്ലാ വിധ തത്രപ്പാടുകളും,  തിരക്കുകളും, വിചിത്രശീലങ്ങളും കെട്ടിപ്പേറി ജീവിച്ച ഒരാൾ പെട്ടെന്ന് വിരമിക്കുന്ന ദിവസം ഒരു തിരക്കുമില്ലാത്തവനായി മാറുന്ന അവസ്ഥ. അങ്ങിനെ മാറി  നിന്ന് അത് വരെ തനിക്കുമുണ്ടായിരുന്ന  ശീലങ്ങൾ അപരരിൽ കണ്ട്  അയാൾ  കൗതുകം കൊള്ളുകയാണ്.

ഉണ്ണിയുടെ കഥകൾ മനുഷ്യമനസ്സുകളുടെ അപഗ്രഥനം കൂടിയാണ്. "ധൃതിയെല്ലാം അവസാനിക്കുന്ന ഇന്നത്തേപ്പോലൊരു ദിവസത്തിലേക്കാണ് അവരെല്ലാവരും കുതിച്ചുപായുന്നതെന്നുള്ള ചിന്ത എന്നിലുണ്ടായി" - (അടുത്തൂൺ). വേറെയും ഉദ്ധരിക്കാവുന്ന എത്രയോ വാചകങ്ങൾ മുഴച്ചു നിൽക്കാതെ കഥകളോട് ചേർന്ന് തീർത്തും അനിവാര്യമായൊരു വാചകം എന്ന പോലെ നിരന്നു പരന്ന് കിടപ്പുണ്ട്. നടേ  പറഞ്ഞ മനോവ്യാപാരങ്ങൾക്കപ്പുറം  സമൂഹത്തിലെ വിവിധ കഥാപാത്രങ്ങളുടെ ചിന്തകളെ സമഗ്രമായിത്തന്നെ ഇതിലുള്ള ഒട്ടുമുക്കാൽ കഥകളിലും അപഗ്രഥിക്കുന്നുണ്ട്.

പുസ്തകം വായിക്കപ്പെടട്ടെ.

പ്രസാധകനെക്കുറിച്ച് കൂടി രണ്ടു വാക്ക്. ചെമ്പരത്തി പ്രസാധനമാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. അക്ഷരത്തെറ്റുകളുടെ കല്ലുകടിയും(അത് കഥാകൃത്തിന്റെ മിടുക്ക് കൂടിയാവാം) അച്ചടിപ്പിശാചുകളുമില്ലാത്ത, നല്ല വായനക്കുതകുന്ന ഫോണ്ടും ലേ ഔട്ടും.

പ്രസാധകൻ : ചെമ്പരത്തി പ്രസാധനം, കാഞ്ഞങ്ങാട്

വില: 220/-

ഭാഗ്യതാരകം

  -മുരളി വട്ടേനാട്ട്   ഡൽഹി ഓഫീസിലെ അക്കൗണ്ട്സ്-കം അഡ്മിൻ എക്സിക്യൂട്ടീവ്   ഏകലവ്യ    ആദ്യമായി   ഒരു വർഷം മുമ്പാണ്    എന്നെ വിളിക്കുന്...