2026 മാർച്ച് 7, ശനിയാഴ്‌ച

ഇരുണ്ട ഓക്സിജൻ - ശാസ്ത്രകുതൂഹലങ്ങളുമായൊരു പുസ്തകം



ഞാനൊരു ശാസ്ത്രകുതുകിയല്ല.പഠനകാലത്ത് ഭൗതികശാസ്ത്രം, രസതന്ത്രം  പോലുള്ള വിഷയങ്ങളെ പേടിയുമായിരുന്നു. ഏഴാം തരത്തിൽ പഠിക്കുന്ന സമയത്ത് അച്ഛൻ ജോലി ചെയ്തിരുന്ന വിക്ടോറിയ കോളേജിലെ കെമിസ്ട്രി ലാബിലേക്ക് കൊണ്ടുപോയി ഒരു ദിവസം മുഴുവൻ ആ ലാബും പരിസരവും അവിടത്തെ വിദ്യാർത്ഥികളുടെ പരീക്ഷണങ്ങളും അടുത്തു കണ്ടിട്ടുണ്ടെന്നാലും അതൊന്നും എന്റെ കൗതുകത്തിന് ത്വരകമായില്ല.  ഗതികോർജ്ജവും  ആറ്റവും എത്ര പഠിച്ചിട്ടും പാസ് മാർക്കിനപ്പുറം ഗതികിട്ടാനുപകരിച്ചില്ല. അത് കൊണ്ട് തന്നെ പത്താം തരം പാസായപ്പോൾ കൊമേഴ്‌സ് എന്നതിനപ്പുറം ഒരു ചിന്തയേ ഉണ്ടായില്ല.

പഠനകാലത്ത് വല്ലപ്പോഴും യുറേക്ക പോലുള്ള പുസ്തകങ്ങൾ വായിക്കുമായിരുന്നെങ്കിലും അതൊരു ഹരമൊന്നും ആയിരുന്നില്ല.

പക്ഷെ ഈയിടെ സുഹൃത്ത് ശ്രീപ്രസാദ്‌ വടക്കേപ്പാട്ട് പ്രസിദ്ധീകരിച്ച ഇരുണ്ട ഓക്സിജൻ എന്ന അദ്ദേഹത്തിന്റെ പുതിയ ശാസ്ത്രപുസ്തകം അദ്ദേഹത്തിന്റെ സ്നേഹാഭ്യർത്ഥന കൊണ്ട് വാങ്ങിക്കുകയുണ്ടായി. അതിലെ ചില ലേഖനങ്ങൾ മുമ്പ് പലപ്പോഴായി  അദ്ദേഹത്തിന്റെ FB ഷെയറിലൂടെ വായിക്കുകയും ചെയ്തിട്ടുണ്ട്.

ഈ പുസ്തകം എന്നിലെ ശാസ്ത്ര കുതൂഹലത്തെ ഉണർത്താനുപകരിച്ചു എന്നത് സത്യമാണ്. ഒട്ടും മടുപ്പില്ലാതെ കൗതുകപൂർവ്വമാണ് ആ പുസ്തകം മുഴുവൻ ഞാൻ വായിച്ചു തീർത്തത്. വിവിധ ശാസ്ത്രവിഷയങ്ങൾ കൈകാര്യം ചെയ്യുന്ന 18ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്‌തകം.

പ്രകാശമലിനീകരണം, സമുദ്ര മാലിന്യസംരക്ഷണം, ന്യുക്ലിയർ പദ്ധതികൾ എങ്ങിനെ മനുഷ്യോപകാരപ്രദമാക്കി ഉപയോഗിക്കാം  തുടങ്ങി വൈവിദ്ധ്യമാർന്ന ലേഖനങ്ങൾ.

ഇതിലൂടെ നാം നിത്യവും അടുത്തറിയുന്ന പലകാര്യങ്ങളിലും നമുക്കുള്ള അറിവില്ലായ്‍മ മാറാനുപകരിച്ചതിനോടൊപ്പം പുതിയ പല  സാങ്കേതിക പദങ്ങളുടെയും അർത്ഥം മനസ്സിലാക്കാനും സാധിച്ചുവെന്നതും പ്രത്യേകം പരാമർശിക്കേണ്ടതാണ്.

ഉദാ: എന്താണ് ആകാശ ദീപ്തി(sky glow), ജീവജാലങ്ങളിലുള്ള ജൈവ ഘടികാരം(Circadian Rhythm), ഉറങ്ങാനുപകരിക്കുന്ന മെലാടോണിൻ എന്ന ഹോർമോൺ എന്നിവയെക്കുറിച്ചൊക്കെ മനസ്സിലാക്കാൻ സാധിച്ചു.

ഇരുണ്ട ഓക്സിജൻ എന്ന കടലിന്നടിയിലെ ഇരുട്ടിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഓക്സിജൻ, ഭൂമിക്കടിയിലെ ഇരുണ്ട സാഹചര്യങ്ങളിൽ ജീവിക്കുന്ന പാതാള മത്സ്യങ്ങൾ, കടലിനടിയിലെ കെൽപ്പ് വനങ്ങൾ, നമ്മുടെ ഭക്ഷണശീലത്തിലെ ഒഴിച്ചുകൂടാനാവാത്ത കായം ഇന്ത്യയിലെത്തിയ കഥ, ചന്ദ്രന്റെ ദക്ഷിണധ്രുവത്തെക്കുറിച്ചുള്ള വിവരങ്ങൾ തുടങ്ങി ഒട്ടേറെ കൗതുകങ്ങൾ   ഈ ശാസ്ത്രപുസ്തകത്തിൽ നിറച്ചുവെച്ചിട്ടുണ്ട്.  ഇതിനെയൊരു ബാലസാഹിത്യകൃതിയായാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അതെ ഏത് സ്‌കൂൾ വിദ്യാർത്ഥിക്കും വായിച്ചു മനസ്സിലാക്കാൻ പാകത്തിലുള്ള ഭാഷയും ആഖ്യാനരീതിയുമാണ് ഈ പുസ്തകത്തെ ആകര്ഷകമാക്കുന്നത്.

വിശാലഹൃദയർ എന്ന് നാം പൊതുവെ ഉപയോഗിക്കുന്ന സംജ്ഞ,  അതെ അർത്ഥത്തിലുള്ള ഒരു ജീവിയുണ്ട്, നീലത്തിമിംഗലം. 200 കിലോ ഭാരവും ഒരു കാറിന്റെ വലിപ്പവുമുള്ള ഹൃദയമുള്ള ജീവിയുടെ ഹൃദയത്തെക്കുറിച്ചും ശ്വസനരീതികളെക്കുറിച്ചും വളരെ വിശദവും രസകരവുമായി ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്.

മലയാളിയുടെ  ഏറ്റവും പ്രിയപ്പെട്ട ചക്ക ശ്രീലങ്കയുടെയും ബംഗ്ളാദേശിന്റെയും ദേശീയ ഫലമാണെന്ന അറിവും എനിക്ക് പുതിയതായിരുന്നു.

ഇരുണ്ട ഓക്സിജൻ എന്ന ഈ പുസ്തകം സ്‌കൂൾ വിദ്യാർത്ഥികൾക്കും വലിയവർക്കും ഒരുപോലെ ഉപകാരപ്രദമാണെന്ന് നിസ്സംശയം പറയാം.

സ്‌കൂൾ ലൈബ്രറികളിലേക്ക് കൂടി ഈ പുസ്തകം എത്തുകയും ഏറെ വായിക്കപ്പെടുകയും ചെയ്യട്ടെ എന്നാശംസിക്കുന്നു.

ഇരുണ്ട ഓക്സിജൻ

ലേഖകൻ: ശ്രീപ്രസാദ്‌ വടക്കേപ്പാട്ട്

പ്രസാധകർ: പേപ്പർ പബ്ലിക്ക

വില: 190 രൂപ


 

 

അഭിപ്രായങ്ങളൊന്നുമില്ല:

ഭാഗ്യതാരകം

  -മുരളി വട്ടേനാട്ട്   ഡൽഹി ഓഫീസിലെ അക്കൗണ്ട്സ്-കം അഡ്മിൻ എക്സിക്യൂട്ടീവ്   ഏകലവ്യ    ആദ്യമായി   ഒരു വർഷം മുമ്പാണ്    എന്നെ വിളിക്കുന്...