Tuesday, September 21, 2021

പുട്ടോ, പൂട്ടോ?



ഞാൻ അനന്തു എന്ന അനുക്കുട്ടൻ. അച്ഛൻ വീട്ടുകാർ അനന്തു എന്നും അമ്മ വീട്ടുകാർ അനുക്കുട്ടൻ എന്നും വിളിക്കുന്ന അനന്തകൃഷ്ണൻ.


അതങ്ങനെയാണ്, ഒരു കുട്ടി ജനിച്ചാൽ പിന്നെ അച്ഛനും അമ്മയും തമ്മിൽ അവന്റെ പേരിനെപ്പറ്റി തർക്കം തുടങ്ങും. അമ്മ ഒരു പേര് പറയും, അച്ഛൻ മറ്റൊന്ന് പറയും. അത് ഇരു വീട്ടുകാരും ഏറ്റെടുക്കും.  ഒടുവിൽ അച്ഛൻറെ വാശിയായിരിക്കും പലപ്പോഴും ജയിക്കുക.  കാര്യങ്ങൾ അവിടെ അവസാനിക്കുന്നില്ല. ഇരു കൂട്ടരും അവരവർക്ക്  ഇഷ്ടപ്പെട്ട പേരുകൾ ഇഷ്ടം പോലെ വിളിച്ചു തുടങ്ങും. ഒടുവിൽ  പാവം കുട്ടി വിഷമത്തിലാവും. അമ്മ വീട്ടുകാർ സ്നേഹത്തോടെ  അനുക്കുട്ടൻ എന്നത്   എന്ന് വിളിക്കുമ്പോൾ ആദ്യമൊക്കെ വലിയ ഇഷ്ടം തോന്നിയിരുന്നു.. വല്ലാതെ ഇഷ്ടം തോന്നുമ്പോൾ അനൂ എന്ന് വിളിക്കും..  പക്ഷെ, പിന്നെ കോളേജിൽ ചേർന്നതോടെ ആ വിളി എനിക്കിഷ്ടമല്ലാതായി. അനൂ എന്നത്  പെൺകുട്ടികളുടെ പേരാണ് എന്ന തോന്നലിൽ അതിനെ ഞാൻ വെറുത്തു തുടങ്ങി...   അതൊക്കെ പോട്ടെ...


വിഷയം അതല്ലല്ലോ..


പിന്നെ പേര് സൂചിപ്പിച്ചപോലെ  പിഷ്ഠക  പുരാണമാണോ? അല്ല അതുമല്ല. പുട്ടിന്റെ വിവിധ നാടുകളിലെ വിവിധ പേരുകളോ,  അതിന്റെ തർക്കങ്ങളൊ ഒന്നുമല്ല ഇവിടെ വിഷയം. 


അതിലേക്കൊക്കെ കടക്കും മുമ്പ് നമുക്ക് കഥാ  പശ്ചാത്തലമൊന്ന് കണ്ട് വരാം..


പൊതുവെ രാവിലെ നേരത്തെ എണീക്കാൻ ഒട്ടും ഇഷ്ടമില്ലാത്ത ഞാൻ ഇന്ന് രാവിലെ വളരെ നേരത്തെ അലാറം വെച്ച് എണീറ്റു. ഇക്കുറി  സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ടീമിന്റെ ഓഫ് സൈറ്റ് ബാംഗളൂരിലെ ഒരു റിസോർട്ട്  ഹോട്ടലിൽ വെച്ചാണ്. രണ്ട് ദിവസം മുമ്പാണ് ഇക്കാര്യം അറിയിച്ച കുറിമാനം എത്തിയത്. അത് മുതൽ ഒരു പ്രത്യേക  വൈബ് ആണ്. സംഗതി രണ്ട് ദിവസം നിറുത്തിപ്പൊരിക്കാനാണ് കൊണ്ട് പോവുന്നത് എന്നാലും അത് കഴിഞ്ഞുള്ള രണ്ടു ദിവസത്തെ റിസോർട്ടിലെ "ചിൽ"  ആലോചിച്ചപ്പോൾ ഒരു കുളിര് കോരി, മനസ്സ് ഉഷാറായി.


അമ്മയോട് കാര്യം പറഞ്ഞു, പാന്റ് ഷർട്ട് എന്നിവ ഒക്കെ ഇസ്തിരിയിട്ട് പോവാനുള്ള ബാഗ് രണ്ടു ദിവസം മുമ്പേ ശരിയാക്കി വെച്ചിട്ടുണ്ട്.  വീട്ടിൽ നിന്നും 40 കിലോമീറ്റർ അകലെയുള്ള എയർപോർട്ടിൽ നിന്നും രാവിലെ 11 മണിക്കാണ് ഫ്‌ളൈറ്റ്. ഇക്കാര്യം ബാംഗ്ലൂരിലുള്ള ചേച്ചിയോട് പറഞ്ഞപ്പോൾ ഒരു വർഷമായി നാട്ടിലേക്ക് വരാത്ത ചേച്ചിക്ക് വീട്ടിൽ നിന്നും ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള പല സാധനങ്ങളും വേണം. അമ്മ രണ്ടു ദിവസമായി അതിന്റെ തിരക്കിലായിരുന്നു. ഇടിക്കുന്നു, പൊടിക്കുന്നു, അരക്കുന്നു, വറക്കുന്നു... ഈശ്വര, സെയിൽസ് കോൺഫറൻസിന് പോവുന്ന ഞാൻ ഇതൊക്കെ കെട്ടിയേറ്റി വേണോ പോവാൻ എന്ന് അരിശം കൊണ്ടപ്പോൾ, ചേച്ചി പറഞ്ഞു, മോനെ അനുക്കുട്ടാ ഞാനിതൊക്കെ എയർപോർട്ടിൽ വന്ന് നിന്റെ കയ്യിൽ നിന്നും വാങ്ങിക്കോളാം,  വീട്ടിലേക്കൊന്നും കൊണ്ട് വന്ന് സാറ് ബുദ്ധിമുട്ടണ്ടാ.. 


ഇവിടെ നിന്നും ഉള്ള ഫ്‌ളൈറ്റിൽ ഞങ്ങളുടെ ടീമിൽ നിന്നും ഞാൻ മാത്രമേ ഉള്ളൂ എന്ന സമാധാനത്തിൽ  അവസാനം ശരിയെന്ന് പറഞ്ഞു. എന്തൊക്കെ പറഞ്ഞാലും ചേച്ചിയല്ലേ.. ഭൂതകാലത്ത് പല കാര്യങ്ങളും ചുളുവിൽ അവളുടെ  കയ്യിൽ നിന്നും അടിച്ചെടുത്തത് അങ്ങിനെ അങ്ങ് മറക്കാൻ പറ്റുമോ...


അങ്ങിനെ നേരത്തെ കുളിച്ച് റെഡിയായി ബ്രേക്ക് ഫാസ്റ്റിന് ടേബിളിൽ എത്തി. നല്ല പുട്ടും കടലയും. പുട്ട് പൊതുവെ എനിക്ക് ഇഷ്ടമാണ്. മസാല ചേർത്തുള്ള കടലക്കറി കിട്ടിയാൽ പിന്നെ ഒന്ന് നന്നായി പിടിക്കാം... ഫ്‌ളൈറ്റിൽ നിന്നും ഒന്നും കിട്ടാൻ വഴിയില്ലാത്തത് കൊണ്ട് നന്നായിത്തന്നെ അകത്താക്കി. ഹാവൂ.. ഇനി തല്ക്കാലം ലഞ്ച് കിട്ടിയില്ലെങ്കിൽ തന്നെ പരാതിയില്ല... 


അപ്പോഴാണ് ഞാൻ ചേച്ചിക്കുള്ള ബാഗ് കാണുന്നത്.. സാമാന്യം വലിപ്പമുള്ള ഒരു കാർഡ്ബോഡ് പെട്ടി. എടുത്താൽ ചുരുങ്ങിയത് ഒരു പത്തു കിലോയെങ്കിലും തൂക്കം വരും.. നന്നായി പാക്ക് ചെയ്ത് കെട്ടിയൊക്കെ വെച്ചിട്ടുണ്ട്. ഈശ്വര, ഇതിലെന്താ ഇത്രയൊക്കെ... ചേച്ചിക്കെന്താ ഇതൊന്നും അവിടെ കാശ് കൊടുത്താ കിട്ടില്ലേ...  ഇത്രേം വലിയ പെട്ടീം തൂക്കീട്ട് പോണോ ഞാൻ? എന്ന ചോദ്യത്തിന്, അതിന് ഇവിടെ നിന്നും നീയ് കാറിലല്ലേ പോണത്, പിന്നെ എയർപോർട്ടിൽ എത്തിയാൽ ട്രോളി കിട്ടില്ലേ. അവിടെ എയർ പോർട്ടിൽ അവള് വരും ചെയ്യും. പിന്നെന്തിനാ നീ ഇങ്ങനെ കെടന്ന് ചാടണത് എന്ന് ചോദിച്ച് അമ്മ എന്നെ ഒരു വഴിക്കാക്കി... ഇനി ഇപ്പൊ ഒന്നും മിണ്ടാൻ നിവൃത്തിയില്ല. എന്റെ ഡ്രസ്സ് അടങ്ങിയ ബാക് പാക്കും ലാപ്ടോപ്പ് ബാഗും കൂട്ടിയാൽ അഞ്ചു കിലോയിൽ കൂടില്ല. സമാധാനം...  രാവിലെ തന്നെ വെറുപ്പിക്കണ്ട എന്ന് കരുതി ബാഗും തൂക്കി കാറിലേക്ക് കയറി.


ഫ്‌ളൈറ്റ് പുറപ്പെടുന്നതിന് രണ്ടു മണിക്കൂർ മുമ്പ് തന്നെ എയർപോർട്ടിലെത്തി.  എൻട്രൻസ് മുതൽ ചെക്കിങ്.. ടിക്കറ്റും, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഒക്കെ കാണിച്ച് ട്രോളിയും ഉന്തി നേരെ ഉള്ളിൽ കടന്നു. കാർട്ടൻ ലഗേജിൽ ഇടണം. അതിനായി ചെക്കിൻ കൗണ്ടറിലേക്ക് നടന്നു...


അപ്പോഴതാ ഒരാളെന്നെ കൈകാട്ടി വിളിക്കുന്നു. കൂടെ ഒന്ന് രണ്ട് കസ്റ്റം ഓഫീസർമാരുമുണ്ട്. എന്റെ ട്രോളിയും ബാഗുമായി അവരുടെ കൂടെ ചെല്ലാൻ ആവശ്യപ്പെട്ടു. അതെന്തിനാണ് ബംഗളൂർക്ക് പോവാൻ കസ്റ്റംസ് പരിശോധന എന്ന് ചോദിച്ചപ്പോൾ, അതൊക്കെ പറയാം, ആദ്യം കാർട്ടൻ തുറന്ന് കാണിക്കണം എന്ന് പറഞ്ഞു.


ശരിയെന്ന് പറഞ്ഞു അവരുടെ കൂടെ ഒരു റൂമിലേക്ക് എത്തി. അവിടെ ഘടാഘടിയന്മാരായ കുറച്ചധികം പേർ തന്നെ ഉണ്ടായിരുന്നു. അവിടെ ചെന്ന് എന്റെ ബാഗ് തുറക്കാൻ പറഞ്ഞു. ബാക്ക് പാക്കും, ലാപ് ടോപ്പും ഒക്കെ വിശദമായി പരിശോധിച്ചു. പിന്നെ കാർട്ടൻ തുറക്കാൻ പറഞ്ഞു. അതിൽ ഭക്ഷണസാധനങ്ങളാണ് എന്ന് പറഞ്ഞു.. അതും അവർക്ക് കാണണം. പാവം  അമ്മ പ്ലാസ്റ്റിക് കയറു കൊണ്ട് വരിഞ്ഞു കിട്ടിയതൊക്കെ കഷ്ടപ്പെട്ട് അഴിച്ചു. ഇനി ഇതെങ്ങിനെ രണ്ടാമത് കെട്ടും എന്നായിരുന്നു അപ്പോൾ എന്റെ ആധി, എനിക്ക് ഒട്ടും വശമില്ലാത്ത കാര്യമാണ് അത്...


കാർട്ടൻ തുറന്ന് അതിൽ നിന്നും ആദ്യം പുറത്തെടുത്തത് മഞ്ഞൾ പൊടി. അത് അവർ മണത്ത് നോക്കി നേരെ കച്ചറ ഡബ്ബയിലേക്ക് വലിച്ചെറിഞ്ഞു. അടുത്തത് ഒരു വെള്ളപ്പൊടിയുടെ പാക്കറ്റ്. അതെ പുട്ടു പൊടി. അത് അവർ തുറന്ന് കുറച്ച് എടുത്ത് എന്റെ കയ്യിൽ തന്ന് വെള്ളത്തിൽ കഴുകാൻ പറഞ്ഞു.  അതെന്തിനാണ് എന്നതിനൊന്നും ഉത്തരമില്ല. Wash it... എന്ന ആജ്ഞ ആയിരുന്നു. വേഗം കഴുകി കാണിച്ചു കൊടുത്തു. ഇനി ഇതിനെ എങ്ങിനെ പുട്ടുണ്ടാക്കും എന്ന് കാണിച്ചു തരണം എന്ന് പറഞ്ഞാൽ ഞാൻ കുടുങ്ങും... ഈശ്വരാ ഈ ഹിന്ദിക്കാരെ എങ്ങിനെ പറഞ്ഞു മനസ്സിലാക്കും എന്നറിയാതെ ഞാൻ കുഴങ്ങി.. ഒരു പ്രാവശ്യം കഴുകിയിട്ട് അവർക്ക് തൃപ്തിയായില്ല. പാക്കറ്റിന്റെ അടിയിൽ നിന്നും കുറച്ചു പൊടിയെടുത്ത് രണ്ടാമതും കഴുകിച്ചു.. കുറച്ചെടുത്ത് തിന്നാൻ പറഞ്ഞു..ദഹിക്കാത്ത രാവിലത്തെ പുട്ടിന്റെ കൂടെ പച്ചപ്പൊടിയും തിന്ന് കാണിച്ചു കൊടുത്തു. അത് കൊണ്ട് അവർ എങ്ങോട്ടോ പോയി... കുറച്ചു നേരം എവിടേ നിന്നാണ്, എങ്ങോട്ടാണ് എന്നൊക്കെയുള്ള പലവിധത്തിലുള്ള ചോദ്യങ്ങൾക്ക് ശേഷം എന്റെ കയ്യിലുള്ള പുട്ടു പൊടിയുടെ പരീക്ഷണ ഫലത്തിൽ ഒന്നും തെളിയാത്തതിനാലാവാം, തത്കാലം പൊക്കോളാൻ പറഞ്ഞു..   


എങ്ങിനെയൊക്കെയോ അതൊക്കെ വീണ്ടും പ്ലാസ്റ്റിക് കയർ കൊണ്ട് കെട്ടി വേഗം ലാഗേജ് കൗണ്ടറിലേക്ക് ഓടി.. ഫ്‌ളൈറ്റ് വിടാൻ ഇനി അര മണിക്കൂർ ബാക്കിയുള്ളു..  അത് കൊടുത്തു, മുകളിലേക്കോടി സെക്യൂരിറ്റി ചെക്ക് കഴിഞ്ഞു ചെന്നപ്പോഴേക്കും ബാംഗ്ലൂർ ഫ്‌ളൈറ്റ് ബോര്ഡിങ് അവസാനിക്കാറായിരിക്കുന്നു. ഓടി ചെന്ന് കയറി.


മനസ്സ് കൊണ്ട് ചേച്ചിയെയും അമ്മയെയും കുറെ പ്രാകി.. ബാംഗ്ളൂരിലെത്തട്ടെ.. എന്നിട്ട് വേണം കലിപ്പ് തീർക്കാൻ.. അവളുടെ ഒരു പുട്ട് പൊടി..


ബാംഗ്ലൂരിൽ ഫ്‌ളൈറ്റ് ഇറങ്ങി.. ചേച്ചി പുറത്ത് തന്നെ വെയ്റ്റ് ചെയ്യുന്നുണ്ട്. ദേഷ്യത്തോടെ ബാഗ് കൊടുത്തിട്ട് പറഞ്ഞു. ഇനി മേലാക്കം ഇങ്ങനത്തെ ഓരോ പരിപാടിയും ആയി വന്നാൽ കാണിച്ചു തരാം.. 


ആകെ അന്തം വിട്ട് നിൽക്കുന്ന ചേച്ചിയോട് മറ്റൊന്നും പറയാതെ നേരെ അമ്മയെ വിളിച്ചു.. 


അങ്ങോട്ട് ഒന്നും ചോദിക്കുന്നതിന്റ മുമ്പ് അമ്മയുടെ ചോദ്യം.. എടാ അനുക്കുട്ടാ.. നീ എയർപോർട്ടിൽ എത്തിയിട്ട് എന്തെ വിളിക്കാഞ്ഞത്.. ഞാൻ ആകെ ടെൻഷൻ അടിച്ചു നിൽക്കാണ്.. അവിടെ എയർപോർട്ടിൽ എന്തോ വലിയ നർകോട്ടിക്സ് വേട്ട നടന്നു എന്നൊക്കെ ന്യൂസ് ചാനലിൽ ഇപ്പോൾ ഫ്ലാഷ് ന്യൂസ് വരുന്നൂ.. നീയാച്ചാ വിളിച്ചതും ഇല്ല്യ...


അതോടെ ഒരു കാര്യം മനസ്സിലായി.. ഞാൻ കഴിച്ചത് പുട്ടല്ല.. പൂട്ടാണ്.. ഒരൊന്നന്നര പൂട്ട്...


വയറ്റിലപ്പോഴും രാവിലെ കഴിച്ച പൂട്ട് ദഹിക്കണോ എന്ന സംശയത്തിലായിരുന്നു...

No comments:

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...