Sunday, September 5, 2021

ഓർമ്മച്ചിത്രങ്ങൾ ( 32 )


ഒന്ന് മുതൽ ആറു വരെ ബി ഡിവിഷൻ യാത്ര ചെയ്തെത്തിയ എനിക്ക് ആദ്യമായി എ ഡിവിഷനിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. എൻ പി മാഷുടെ 7-Aയിലേക്ക്. വീണ്ടും നാലാം ക്ലാസിലെ കൂട്ടുകാരെല്ലാവരും ഒരേ ക്ലാസിൽ ഒത്തു ചേർന്നു.

എൻ പി മാഷ് സ്‌കൂൾ ഹെഡ് മാഷാണ്. കുട്ടികളെ വടിയുടെ ബലത്തിൽ നിലക്ക് നിർത്തിയിരുന്ന കാർക്കശക്കാരൻ. മാഷുടെ തലയുയർത്തിപ്പിടിച്ചുള്ള ആ വരവിൽ തന്നെ കുട്ടികൾ ക്ലാസുകളിലേക്ക് വലിയും. മാഷ് അമ്മയുടെയും അദ്ധ്യാപകനാണ്.

7-A പട്ട കൊണ്ട് മേഞ്ഞ താഴത്തെ ഹാളിലെ  ആദ്യത്തെ ക്ലാസ് ആയിരുന്നു. എൻ പി മാഷുടെ ആദ്യത്തെ പീരിയഡ്  ഇംഗ്ലീഷ് ആണ്.

ആമസോൺ കാടുകളിലെ നരഭോജികളായ ഗുഹാരിബോസുകളെ കുറിച്ചും ഗള്ളിവറിനെ കുറിച്ചുമുള്ള ആംഗലേയ ക്ലാസുകളിൽ, present perfect തുടങ്ങിയ ഗ്രാമർ പ്രയോഗങ്ങളിൽ ഒട്ടും പെർഫെക്റ്റ് ആവാതെ എൻ പി മാഷുടെ കയ്യിൽ നിന്നും പഠിക്കുന്നവനെന്ന് അത് വരെ അല്പസ്വല്പം  അഹങ്കരിച്ചു നടന്ന ഞാൻ പോലും ചൂരൽ പ്രയോഗം ഏറ്റു  വാങ്ങിത്തുടങ്ങി. അദ്ദേഹത്തിന്റെ മകൻ മോഹൻദാസ് പോലും ഇതിൽ നിന്നും രക്ഷപ്പെട്ടില്ല.

മറ്റൊരു പേടിസ്വപ്നം കണക്കാണ്. കണക്കിന് വാരസ്യാർ ടീച്ചറാണ്. മിക്കവാറും ഉച്ചക്ക് ആദ്യത്തെ പീരിയഡ് ആവും കണക്കിന്റേത്. വലിയ ക്ലാസുകളിലേക്ക് എത്തിയതോടെ പൊതുവെ കണക്ക് എനിക്കത്ര ഇഷ്ടപ്പെട്ട വിഷയമല്ലാതായി. പരസ്യ വിലയും ഡിസ്‌കൗണ്ടും വിറ്റ വിലയും വാങ്ങിയ വിലയും ആകെ കൂടിക്കുഴഞ്ഞു തലയ്ക്കു മുകളിലൂടെ പറന്നു തുടങ്ങി.  ടീച്ചർ എത്തുന്നത് സ്കെയിലുമായിട്ടാവും. പഠിക്കാത്തവർക്കും, ഉത്തരങ്ങൾ തെറ്റിയവർക്കും കണക്കിന് കിട്ടും. സ്കെയിൽ കൊണ്ട് ഉള്ളം കയ്യിലും കാൽവണ്ണയിലും കിട്ടിയ അടിയുടെ വേദന ഇന്നും മറന്നിട്ടില്ല..

ആ വർഷമാണ് ഞങ്ങളുടെ സ്‌കൂളിലേക്ക് പുതിയൊരു മാഷ് വരുന്നത്. തെക്കു നിന്നുമുള്ള രാമകൃഷ്ണൻ മാഷ്. കോട്ടയം പാലക്കാരനായ  മലയാളം വിദ്വാൻ  മലയാളം പഠിപ്പിക്കാൻ ആ സ്‌കൂളിലെ  ആദ്യ ക്‌ളാസിൽ ഞങ്ങളുടെ മുമ്പിൽ  എത്തി. വിശ്രമിക്കുന്ന വിദ്യുച്ഛക്തി എന്ന മലയാളം പാഠം പഠിപ്പിച്ചു തുടങ്ങിയ അദ്ദേഹം അന്ന് ഞങ്ങളോട് ചോദിച്ച ആദ്യ ചോദ്യം ഇതായിരുന്നു.

ആംബർക്കല്ലിന്റെ നിറമെന്നാടോ...?

നീട്ടിയുള്ള കോട്ടയം സ്ലാങ്ങിലുള്ള ആ ചോദ്യം അത് വരെ ഞങ്ങൾ ഒരു അദ്ധ്യാപകനിൽ നിന്നും കേട്ടിട്ടില്ലായിരുന്നു. ചോദ്യ രീതി ഞങ്ങൾ മലപ്പുറംകാർക്ക് പുതുമയാർന്നതായിരുന്നു.

മാഷുടെ ക്‌ളാസിനപ്പുറം കുട്ടികൾ ആ ചോദ്യത്തിന്റെ അലയൊലികൾ തീർത്തു. ആംബർക്കല്ലിന്റെ നിറമെന്നാടോ...?  ചുരുട്ടി വെച്ച മീശയുമായി സ്‌കൂളിലേക്കെത്തിയ അദ്ദേഹം ഇടക്കിടെ ആ മീശ ചുരുട്ടി ഭംഗി വരുത്തി..

വളരെപ്പെട്ടെന്ന് മാഷ് ഞങ്ങൾക്കൊക്കെ പ്രിയയപ്പെട്ടവനായി.

പരിശ്രമം ചെയ്യുകിലെന്തിനെയും
വശത്തിലാക്കാൻ കഴിവുള്ള വണ്ണം
ദീര്ഘങ്ങളാം കൈകളെ നല്കിയത്രെ
മനുഷ്യരെപ്പാരിലയച്ചതീശൻ    

 
ദാഹിക്കുന്നു ഭഗിനീ കൃപാരസ
മോഹനം കുളുർ തണ്ണീരിതാശു നീ  തുടങ്ങിയ കാവ്യ ഭാഗങ്ങൾ പഠിപ്പിച്ചു തുടങ്ങി.  ഞങ്ങൾ മലയാളത്തെ സ്നേഹിച്ചു തുടങ്ങി.

തുടരും....

No comments:

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...