Sunday, September 5, 2021

ഓർമ്മച്ചിത്രങ്ങൾ ( 28 )

ഞങ്ങൾ കാത്തിരിക്കുന്ന വേളകളാണ്  ക്രിസ്തുമസ് വെക്കേഷൻ. ഓണം, ക്രിസ്തുമസ് എന്നിവക്കായി സ്‌കൂൾ പൂട്ടുന്നതോടെ കിഴക്കേ പത്തായപ്പുരയിലേക്ക് രഘുവും മിനിയുമെത്തും. സ്ഥിരം കൂട്ടുകാരെ വിട്ട് അതിഥികളായി എത്തുന്ന ഇവരുടെ കൂടെക്കളിക്കാൻ മനസ്സ് വെമ്പും. അവരെത്തിയാൽ പിന്നെ രാവിലത്തെ പഠിത്തമെന്ന വഴിപാട് കഴിഞ്ഞ് നേരെ പത്തായപ്പുരയിലേക്ക് ഓടും. 
തിരുവാതിരക്കാലമാണെങ്കിൽ അവിടെ മുറ്റത്തെ മൂവാണ്ടൻ മാവിൻറെ കൊമ്പിന്മേൽ ഊഞ്ഞാൽ കെട്ടിയിരിക്കും. രഘുവിന്റെ അമ്പാടിക്കഥകൾ കേൾക്കും. അങ്ങിനെയൊരു ക്രിസ്തുമസ് അവധിക്കാലത്ത് ഉച്ചയൂണ് കഴിഞ്ഞ് ഞങ്ങൾ കുട്ടികൾ കിഴക്കേ പത്തായപ്പുരയുടെ മുറ്റത്തേക്കുള്ള നടവഴിയിൽ ഏതെല്ലാമോ കളികളിലാണ്.   അക്കാലത്ത് ഇടവഴി ഇറങ്ങി വന്ന് 
പത്തായപ്പുരയിലേക്കുള്ള പടി കടന്ന് തെക്കേ പത്തായപ്പുരയുടെ ഓരം പറ്റിയുള്ള ചെറിയ നടവഴി തെക്കേ പത്തായപ്പുരയുടെ ഉരൽപ്പുരയുടെ അടുത്തെത്തിയാൽ പിന്നെ ഇടത്തോട്ട് തിരിഞ്ഞു രണ്ടു വശവും വെട്ടു കല്ല് കൊണ്ട് മതിൽ തീർത്ത ഒരു നടവഴിയായി മാറും. അത് നേരെ ചെന്ന് വലത്തോട്ട് തിരിഞ്ഞാൽ മുറ്റത്തെത്തും. മേല്പറഞ്ഞ ഇരുവശവും മതില് തീർത്ത വഴിയിലാണ് ഞങ്ങൾ കുട്ടികൾ കളിച്ചു കൊണ്ടിരിക്കുന്നത്. നാലു വരി കല്ല് പടുത്ത ഈ മതിലിൻറെ അവിടവിടെയായി കുട്ടികളുടെ പല്ലു പോയ മട്ടിൽ ചില കല്ലുകൾ ഉതിർന്നു വീണിട്ടുണ്ട്.  കളിയുടെ മൂർദ്ധന്യത്തിൽ ആരോ ഒരാൾ ഇങ്ങനെ ഉതിർന്ന കല്ലിന്റെ അടുത്ത കല്ല് തള്ളി താഴെയിട്ടു. അത് കണ്ട  മറ്റൊരാൾ അടുത്ത കല്ലും തള്ളി താഴ്‍യിട്ടു. ഇത് കണ്ട് നിന്ന എല്ലാവര്ക്കും അതൊരു രസകരമായ ഏർപ്പാടായി തോന്നി. ഓരോരുത്തരും മത്സരിച്ച് നിമിഷങ്ങൾക്കകം ഇരുവശത്തേയും ഓരോ വരി കല്ലുകൾ പൂർണ്ണമായും തള്ളി താഴെയിട്ട് ആഘോഷിച്ചു. 

ഈ ആഘോഷത്തിമിർപ്പ് കണ്ട ആരോ അത് വഴി വന്നപ്പോഴാണ് ഞങ്ങൾ ചെയ്ത കാര്യത്തിന്റെ ഗൗരവം മനസ്സിലായത്. ഉണ്ണിയേട്ടന്റെയും നാരായണനുണ്ണി അമ്മാവന്റെയും പക്കൽ നിന്നും ലഭിച്ചേക്കാവുന്ന ശിക്ഷയെക്കുറിച്ച് ഓർത്തപ്പോൾ  പേടി കൂടി. വീട്ടിൽ ഇക്കാര്യം അറിഞ്ഞാൽ അച്ഛന്റെ വക വേറെയും കിട്ടും. 

ഒടുവിൽ ഞങ്ങളെല്ലാവരും നാരായണനുണ്ണി അമ്മാമൻറെ കോടതിയിൽ ഹാജരാക്കപ്പെട്ടു. ഇതിൽ തലമൂത്തവനെന്ന നിലയിൽ ശിക്ഷ എനിക്ക് തന്നെ എന്ന് വിചാരിച്ച് കണ്ണടച്ചു താഴോട്ട് നോക്കി നിന്നു. അമ്മാമനാവട്ടെ ഞങ്ങളെയെല്ലാം ഞെട്ടിച്ചു കൊണ്ട് എല്ലാവരും 12 തവണ ഏത്തമിടാ.. എന്ന് പറഞ്ഞു ശിക്ഷ വിധിച്ചപ്പോൾ എല്ലാവരും ഏത്തമിട്ട് ശ്വാസം നേരെ വിട്ടു. കുട്ടികളുടെ അന്തല്ല്യായകൾ ഇത്തരം ചെറു ശിക്ഷകളിലൂടെ മാറ്റിയെടുക്കാം എന്ന് അദ്ദേഹം തെളിയിച്ചു.  

അക്കാലത്താണ് രഘുവും മിനിയും മണിപ്രവാളം പഠിച്ച് അക്ഷരശ്ലോകം എന്ന വിദ്യ സ്വായത്തമാക്കി ഞങ്ങളെ ഞെട്ടിക്കുന്നത്.  ഒരു മണിപ്രവാളം പുസ്തകവുമായാവും അവരുടെ വരവ്. രാവിലെ അതിലെ പുതിയ  ശ്ലോകങ്ങൾ പഠിച്ച് മുത്തശ്ശനെ  കേൾപ്പിക്കണം. ഞങ്ങളാകട്ടെ ഇതിനെപ്പറ്റിയൊന്നും അറിയാത്ത നിരക്ഷരരും. ഒടുവിൽ അവരിൽ നിന്നും ഊർജ്ജം കൊണ്ട് ഞാനും ഒരു മണിപ്രവാളം ഭരതനുണ്ണി അമ്മാമന്റെ കയ്യിൽ നിന്നും സഘടിപ്പിച്ച് ശ്ലോകങ്ങൾ പഠിക്കാൻ തുടങ്ങി. ഗോപാല ബാലന്റെ ശരീരമപ്പോൾ ആപാദ ചൂഢം.. എന്ന് തുടങ്ങുന്ന മണിപ്രവാളത്തിന്റെ കുറെയേറെ ശ്ലോകങ്ങൾ കഷ്ടപ്പെട്ട് കാണാപ്പാഠം പഠിച്ചു. പക്ഷെ അതൊന്നും പയറ്റാനുള്ള വേദികൾ അവിടെയുണ്ടായിരുന്നില്ല. പതുക്കെ പതുക്കെ അതിനെ കൈവിട്ടു, ഒടുവിൽ, ഭരതനുണ്ണിയമ്മാവൻ തന്നെ പഠിപ്പിച്ച "ഗോപാലമേനോന്റെ ശരീരമപ്പോൾ ആപാദ ചൂഢം ചൊറിയും ചിരങ്ങും" എന്ന പാരഡി  പാടി നടന്നു തുടങ്ങി..

തുടരും....

വര: ശശി


No comments:

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...