Sunday, September 5, 2021

ഓർമ്മച്ചിത്രങ്ങൾ ( 30 )

ആറാം ക്ലാസിൽ പഠിക്കുമ്പഴാണ് എന്ന് തോന്നുന്നു ആദ്യമായി പുതിയ ലിപി പരിചയപ്പെടുന്നത്. പുസ്തകങ്ങൾ  പുതിയ ലിപിയിൽ അച്ചടിച്ചു വന്നു തുടങ്ങി.   ഓമനേ നീയുറങ്ങെൻ മിഴി വണ്ടിണ ത്തൂമലർ തേൻകുഴമ്പേന്റെ തങ്കം എന്ന് തുടങ്ങുന്ന പാഠപുസ്തകത്തിലെ ജിൻവാൽ ജീൻ എന്ന തടവുകാരന്റെ കഥ ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നുണ്ട്.


അക്കൊല്ലം ഫെബ്രുവരി മാസത്തിൽ  ക്ലാസ് ഇല്ലാത്ത ഒരു ഒരാഴ്ച ഞാൻ അച്ഛന്റെ കോളേജ് കാണണം എന്ന് വാശി പിടിച്ച് അച്ഛന്റ്റെ കൂടെ തിങ്കളാഴ്ച പാലക്കാട്ടേക്ക് പോയി. ഒന്ന് രണ്ടു ദിവസം വിക്ടോറിയ കോളേജിലേക്ക് അച്ഛന്റെ കൂടെ ഞാനും പോയി, ബി എസ് സി കെമിസ്ട്രി ലാബിൽ ഇരുന്നു. അച്ഛന്റെ ബന്ധുവായ കാറളത്ത് രാജേട്ടൻ അന്ന് അവിടെ ബി എസ് സിക്ക് പഠിക്കുന്ന കാലമാണ്. അദ്ദേഹത്തെയും കണ്ട ഒരു ഓർമ്മയുണ്ട്. അന്ന് കെമിസ്ട്രി വിഭാഗത്തിന്റെ തലവനായ പ്രൊഫസർ ലാബിലേക്ക്  കടന്നു വരികയും എന്നെ പരിചയപ്പെടുകയും രസതന്ത്രത്തിലെ ഒരു ചോദ്യം ചോദിക്കുകയും അതിന് ഞാൻ ശരിയുത്തരം നൽകുകയും ചെയ്തപ്പോൾ  അദ്ദേഹം സന്തോഷത്തോടെ അക്കാര്യം അവിടെയുണ്ടായിരുന്ന വിദ്യാർത്ഥികളോട് പറഞ്ഞത് അച്ഛൻ അഭിമാനപൂർവ്വം വീക്ഷിച്ചതും ഇന്നും മനസ്സിൽ മായാതെ കിടക്കുന്നുണ്ട്.  


അപ്പോൾ ആ യാത്രയിൽ അച്ഛന് നാണക്കേടുണ്ടാക്കേണ്ടി വന്നില്ലല്ലോ എന്ന ചെറു സന്തോഷം മാത്രമായിരുന്നു എന്റെ ഉള്ളിൽ. ബാക്കി ദിവസങ്ങളിൽ  പകൽ മുഴുവൻ അച്ഛൻ താമസിക്കുന്ന റൂമിൽ തനിച്ചിരുന്നു.  ഒരു ദിവസം വൈകീട്ട് മലമ്പുഴ അണക്കെട്ടും ഉദ്യാനവും കൊണ്ട് പോയി കാണിച്ചു തന്നു. ആ വെള്ളിയാഴ്ച വൈകീട്ട് കണ്ണൂർ ഫാസ്റ്റിൽ തിരിച്ചു പോരുകയും ചെയ്തു.

പട്ടാളത്തിൽ നിന്നും വിരമിച്ചെത്തിയെങ്കിലും, പത്താം തരക്കാരനായിരുന്ന അച്ഛന് തന്റെ വിദ്യാഭ്യാസം കൊണ്ട് അന്ന് കാലത്ത്  ലഭിക്കാവുന്ന  മാന്യമായ ഒരു ജോലിയായിരുന്നു കോളേജ് അറ്റൻഡർ. പക്ഷെ ആ തസ്തികയിലെ ശമ്പളം കൊണ്ട് ഞങ്ങൾ അഞ്ചു പേരും മുത്തശ്ശിയും അടങ്ങുന്ന ഒരു കുടുംബം പുലർത്തുക എന്നത് ഒരു തരം ഞാണിന്മേൽ കളിയായിരുന്നു. പ്രത്യേകിച്ച് ആഴ്ച തോറുമുള്ള പോക്കുവരവും  പാലക്കാട്ടെ താമസവും ചിലവുകളും അദ്ദേഹത്തിന് താങ്ങാവുന്നതിനപ്പുറമായിരുന്നു. അതൊക്കെ അടുത്തറിഞ്ഞു  മനസ്സിലാക്കാൻ ആ യാത്രയിൽ നിന്നും കഴിഞ്ഞു. തിരിച്ചു പോരുമ്പോൾ അച്ഛന്റെ കൈവശമുണ്ടായിരുന്നത് പെരിന്തൽമണ്ണ വരെ എത്താനുള്ള ഒന്നര ടിക്കറ്റിന്റെ കാശ് മാത്രമായിരുന്നു. 10 വയസ്സ് കഴിഞ്ഞ എനിക്ക് എങ്ങാനും ഒരു ഫുൾ ടിക്കറ്റ് വേണമെന്ന് കണ്ടക്ടർ പറഞ്ഞാൽ എന്ത് ചെയ്യുമെന്ന വേവലാതിയായിരുന്നു ടിക്കറ്റെടുക്കും വരെ അദ്ദേഹത്തിന്. കാഴ്ച്ചയിൽ ഒരു  ഒമ്പതു വയസ്സുകാരനെ പോലെയുള്ള ശരീരം  ആദ്യമായി ഒരു ഭാഗ്യമായി ഞാൻ കരുതി, ചോദിച്ചാൽ നാലാം ക്ളാസുകാരനെന് പറയണമെന്ന് മനസ്സിൽ കരുതി. ഭാഗ്യത്തിന് അങ്ങിനെയൊരു സ്ഥിതിവിശേഷമുണ്ടായില്ല


ആ വർഷം കൊല്ലപ്പരീക്ഷ അടുത്ത കാലത്താണ് സ്‌കൂളിൽ നിന്നും ബോബനും മോളിയും എന്ന സിനിമ കാണാൻ കൊണ്ട് പോവുന്നുണ്ടെന്ന് അറിയിപ്പ് വന്നത്. ഞാനും പേര് കൊടുത്തു. സ്‌കൂളിൽ നിന്നും രാവിലെ ബസ്സിൽ കൊണ്ട് പോയി ജഹനറ തീയറ്ററിൽ ആയിരുന്നു പടം. തിരിച്ചു സ്‌കൂളിൽ തന്നെ കൊണ്ട് വന്നു വിട്ടു. അവിടെ നിന്നും പാടത്ത് കൂടെ നടന്ന്  പോന്ന് മറ്റു കൂട്ടുകാരോട് യാത്ര പറഞ്ഞ്  തെക്കേ പത്തായപ്പുരയുടെ കഴൽ കടക്കാൻ വേണ്ടി തയ്യാറായ എന്റെ നേരെ കഴൽ കടന്ന് ഒരു നായ വന്നു. നായ എന്നെക്കടന്ന് താഴെ പാടത്തേക്ക് ഇറങ്ങിപ്പോയി. പെട്ടെന്നായിരുന്നു കഴൽ കടക്കാനായി കാലെടുത്തു വെച്ച എന്നെ പുറകിൽ നിന്നും തിരിഞ്ഞു വന്ന നായ ഓർക്കാപ്പുറത്ത്  ചാടി പുറകിൽ കടിക്കാൻ ശ്രമിച്ചത്. എന്താണ് സംഭവിച്ചതെന്ന് പെട്ടെന്നൊരു നിമിഷത്തേക്ക് മനസ്സിലാവാഞ്ഞ ഞാൻ തിരിഞ്ഞു നോക്കിയതും നായ. അയ്യോ, നായ കടിച്ചൂ എന്ന് നിലവിളിച്ച് ഞാൻ മുന്നോട്ടാഞ്ഞ് കുതറി ഓടി. അത് കൊണ്ട് തന്നെ കടി കാര്യമായി ദേഹത്തു കൊണ്ട് മുറിഞ്ഞില്ല. ഷർട്ട് കീറി, ദേഹത്ത് ഒരു പോറൽ പോലെ കാണപ്പെട്ടു. അതിനിടയിൽ കേട്ടു, അതൊരു പേപ്പട്ടിയായിരുന്നു എന്ന്. മനസ്സിനെ അകാരണമായൊരു ഭയം വേട്ടയാടി. ഏതായാലും പിറ്റേ ദിവസം തന്നെ പെരിന്തൽമണ്ണ ഗവണ്മെന്റ് ആശുപത്രിയിൽ പോയി കാണിച്ച് റാബീസ് ഇഞ്ചക്ഷൻ വേണമെന്ന് ഡോക്ടർ വിധിച്ചു. പ്രത്യേകിച്ച് പേടിക്കാനൊന്നുമില്ലെന്നും പറഞ്ഞു. പത്ത് ദിവസം വയറിലെ പൊക്കിൾക്കൊടിക്ക് നാലു പുറവുമായി കുത്തിവെയ്പ്പ് നടത്തി. മരണഭയം വേട്ടയാടിയ നാളുകൾക്ക് അങ്ങിനെ ശമനമായി.


കൊല്ലപ്പരീക്ഷക്ക് സ്‌കൂളിലേക്ക് ഉച്ച നേരങ്ങളിൽ ഒറ്റക്ക്  പോവുമ്പോൾ അങ്ങിനെ പേടിക്കാൻ വേറൊന്നു കൂടി കിട്ടി. അലഞ്ഞു നടക്കുന്ന നായ്ക്കളെ ദൂരെ എവിടെയെങ്കിലും കണ്ടാൽ പിന്നെ അതിനെപ്പറ്റിയായി പേടി. മറ്റൊരു പേപ്പട്ടി വീണ്ടും എന്നെ വന്നു കടിക്കുമെന്ന് ഭയപ്പെട്ട് നടന്ന നാളുകൾ...       


തുടരും...

No comments:

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...