Sunday, September 5, 2021

ഓർമ്മച്ചിത്രങ്ങൾ ( 31 )


അക്കാലത്ത് മറ്റൊരു ഭയം കൂടി എന്നെ വേട്ടയാടാൻ തുടങ്ങി. നാട്ടിൽ ആരെങ്കിലും മരിച്ചുവെന്ന് കേട്ടാൽ, പ്രത്യേകിച്ച് ദുർമരണങ്ങൾ നടന്നുവെന്ന് കേട്ടാൽ, അതിന്റെ പൊടിപ്പും തൊങ്ങലുമുള്ള കഥകൾ നാട്ടുകാരിൽ നിന്നും കേൾക്കാനിടവന്നാൽ പിന്നെ രാത്രി ഉറക്കം വരാത്ത രാത്രികളാവും. രാത്രിയുടെ നിശബ്ദതയിൽ എനിക്ക് ശ്വാസം മുട്ടുന്നതായും നാളെ രാവിലേക്ക് ഞാൻ ജീവനോടെ ഉണ്ടാവില്ലെന്നും ഭയപ്പെട്ട് കണ്ണടച്ച് കിടന്ന നാളുകൾ. പിന്നീട് പിറ്റേന്ന് വെളുപ്പിന് ഉണരുമ്പോഴാണ്, ഹാവൂ രക്ഷപെട്ടു എന്നറിഞ്ഞ് സമാധാനമാവുക. അത് കൊണ്ട് തന്നെ അന്നൊക്കെ മരണ വീടുകളിൽ പോവാനോ, ശവം കാണാനോ, എന്തിന് വിഷം കുടിച്ച് മരിച്ചതും തൂങ്ങി മരിച്ചതുമായ കഥകൾ കേൾക്കാനോ    എനിക്ക് അങ്ങേയറ്റം ഭയമായിരുന്നു.  എന്നാൽ അനുജൻ ശശിയാവട്ടെ, ഇത്തരം ഒരു പേടിയുമില്ലാത്ത ധൈര്യശാലിയാണ്. 

അക്കൊല്ലവും വേനലവധിക്കാലത്ത് പരക്കാട്ടേക്കുള്ള യാത്ര മുടക്കിയില്ല. ആ വർഷം അച്ഛൻ ഞങ്ങളെ തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് കാണിക്കാൻ കൊണ്ട് പോയി. പല വട്ടം പകൽപ്പൂരങ്ങൾ കാണിച്ചു തന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് രാത്രിയിലുള്ള വെടിക്കെട്ട് കാണിക്കാൻ കൊണ്ട് പോവുന്നത്. കറന്റ് ബുക്ക്സിന് അപ്പുറമുള്ള കോയമ്പത്തൂർ ആയുർവേദ ഫാർമസിയുടെ മുകളിലെ ടെറസ്സിൽ അമ്മയ്ക്കും ഞങ്ങൾക്കുമായി ഒരു ഇരിപ്പിടം ശരിയാക്കി, അച്ഛൻ സ്ഥിരം ലാവണമായ നടുവിലാലിലുള്ള ശ്രീധരന്റെ കടയിലേക്ക് പോയി. ആ ടെറസ്സിൽ, അവിടെയിരുന്നാൽ തിരുവമ്പാടിക്കാരുടെ വെടിക്കെട്ട് വളരെ അടുത്തു നിന്നും കാണാം. ടെറസ്സിൽ നിന്നും താഴെയുള്ള പുരുഷാരത്തെ നോക്കിക്കണ്ടും, ഇടക്ക് അൽപ്പം ഉറങ്ങിയും വെടിക്കെട്ട് വരെ സമയം ചിലവഴിച്ചു. 

തിരുവമ്പാടി മാലപ്പടക്കത്തിന് തീ കൊളുത്തി. കുറച്ചു നേരം ദൂരെ നിന്നും പൊട്ടി വരുന്ന ആ ശബ്ദ-ദൃശ്യ വിസ്മയത്തിൽ ആകൃഷ്ടനായി ടെറസ്സിൽ നിന്നു. പതുക്കെപ്പതുക്കെ ശബ്ദം അടുത്തെത്തിത്തുടങ്ങി, മാലപ്പടക്കത്തിന്റെ പരിമിത ശബ്ദകോലാഹലത്തോടൊപ്പം നെഞ്ച് പിളർക്കുന്ന ഗുണ്ടുകളും പൊട്ടിത്തുടങ്ങി, എൻറെ ഹൃദയമിടിപ്പ് ഏറിത്തുടങ്ങി. പതുക്കെ പതുക്കെ ഞാനറിയാതെ പിന്നോട്ട് ചലിച്ചു തുടങ്ങി.  ഒടുവിൽ പന്തലിന്റെ  കൂട്ടപ്പൊരിച്ചിൽ ആയപ്പോഴേക്കും തീവ്രമായ ശബ്‌ദതരംഗങ്ങൾ വന്ന് നെഞ്ചിൻ കൂട്ടിലിട്ട് ഒരു ബോക്സറുടെ പ്രഹരം കണക്കെ പല ആവൃത്തി പ്രഹരിച്ചപ്പോൾ, ശ്വാസം കിട്ടാത്ത ഒരവസ്ഥയിൽ  ഞാനും അനുജത്തി ശോഭയും അവിടെയുള്ള സ്‌റ്റെയർകേസിലേക്ക് ഓടിക്കയറി ഒരു മൂലയിൽ  രണ്ടു കാതും കണ്ണുകളും അടച്ച് ആ ശബ്ദ വൈകൃതം നിലക്കാൻ പ്രാർത്ഥിച്ച് നിന്നു.. വീണ്ടും മരണ ഭയം എന്നെ കാർന്നു തിന്ന നിമിഷങ്ങൾ.. ഞാൻ ഈ ലോകത്തിൽ അടുത്ത നിമിഷം ജീവിച്ചിരിപ്പുണ്ടാവില്ലെന്ന് തോന്നിയ നിമിഷങ്ങൾ. എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെട്ടാൽ മതിയെന്ന് തോന്നിയ നിമിഷങ്ങൾ.. ഒടുവിൽ എല്ലാം കത്തിയമർന്നപ്പോൾ ശ്വാസം നേരെ വീണ്, രക്ഷപ്പെട്ടതിന് ആരോടോ നന്ദി പറഞ്ഞ് പുറത്തു വന്നു നോക്കുമ്പോൾ യാതൊരു കൂസലുമില്ലാതെ അനുജൻ ശശി ആ കാഴ്ചകൾ കണ്ട് ആസ്വദിക്കുകയായിരുന്നു. ധൈര്യശാലിയെന്ന് വീണ്ടുമവനെ മനസ്സുകൊണ്ട് വിളിച്ചു പോയി.        

തുടരും....


No comments:

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...