Friday, May 6, 2022

ഭൂമിയിലെ സ്വർഗ്ഗത്തിലേക്കൊരു യാത്ര - Part 1

കോവിഡ് കാലത്തെ അടച്ചിടലിലാണ് ആദ്യമായി ട്രാവൽ വ്‌ളോഗുകൾ കണ്ടു തുടങ്ങുന്നത്. ബൈക്കിലും, കാറിലും, കാൽ നടയായും പലരും കേരളത്തിൽ നിന്നും കശ്മീർ വരെ പോവുന്നതും അവിടത്തെ കാഴ്ചകൾ നമുക്ക് കൂടി  അനുഭവവേദ്യമാക്കി തരികയും ചെയ്തത് മുതൽ ഉള്ള അദമ്യമായ ആഗ്രഹമായിരുന്നു അവിടം വരെപ്പോയി അതെല്ലാം നേരിട്ടാസ്വദിക്കണമെന്നത്.

കഴിഞ്ഞ മാർച്ച് മാസത്തിലാണ് അനുജത്തി അവരുടെ പോസ്റ്റ് ഓഫീസ് ടീമിനോടൊപ്പമുള്ള ഒരു കശ്മീർ യാത്രയെക്കുറിച്ച് അന്വേഷിക്കാനായി എന്നോട് പറയുന്നത്.  അന്വേഷിച്ചതിൽ നിന്നും അവർ പോകുന്ന സ്ഥലങ്ങളുടെ വിവരണങ്ങൾ പരതുമ്പോൾ പലതും ഞാൻ പലവട്ടം കണ്ടിട്ടുള്ള സ്ഥലങ്ങൾ. നേരിട്ടല്ല, പലരുടെയും ക്യാമറക്കണ്ണുകളിലൂടെ..

ഏട്ടനും പോരൂ.. ഭാഷയറിയാത്ത  ഞങ്ങൾക്ക്  അതൊരാശ്വാസമാവും.. അവളുടെ സ്നേഹനിർബന്ധത്തിനൊപ്പം എന്നിലെ അടങ്ങാത്ത മോഹവും കൂടി ഒത്തു ചേർന്നപ്പോൾ  ജീവിതത്തിലെ ആദ്യ പാക്കേജ് ടൂറിന് വഴി തുറന്നു. ഇക്കാര്യം കൂട്ടുകാരൻ ഗണേഷിനോട് പറഞ്ഞപ്പോൾ അവനും ചാടിപ്പുറപ്പെട്ടു..

അങ്ങിനെ ആ ആഗ്രഹത്തിന്റെ ചിറകിലേറി, ഇൻഡിഗോ പക്ഷിയുടെ ചിറകടിക്കൊപ്പം ഏപ്രിൽ 25നു മുംബൈയിൽ നിന്നും ഭാരതത്തിന്റെ  രാജധാനിയിലേക്കും, അവിടന്ന് വീണ്ടും കേരളത്തിൽ നിന്നുമുള്ള സംഘത്തിനൊപ്പം ശ്രീനഗറിലേക്കും   പറന്നുയർന്നു.


മുംബൈയിലെയും ദില്ലിയിലെയും നാല്പതിനോടടുത്തു നിൽക്കുന്ന ഊഷ്മാവിൽ നിന്നും,  സമുദ്ര നിരപ്പിൽ നിന്നും 1,585 മീറ്റർ ഉയരത്തിലുള്ള   ശ്രീനഗറിലേ ബദ്ഗാമിലുള്ള ഷെയ്ഖ് ഉൾ-അലം വിമാനത്താവളത്തിലേക്ക്  വൈകീട്ട് 5 മണിയോടെ ഞങ്ങൾ പറന്നിറങ്ങിയത്  23 ഡിഗ്രി എന്ന സുഖശീതളാവസ്ഥയിലേക്കാണ്.  



2022ലെ കശ്മീരിലെ സീസൺ ഇന്ത്യയുടെ നാനാഭാഗത്തുനിന്നുമുള്ള സന്ദർശകരെക്കൊണ്ട് നിറഞ്ഞിരിക്കുന്ന അവസ്ഥയിലാണ്. വിമാനത്താവളത്തിലെയും പുറത്തുമുള്ള പുരുഷാരം അതിന് നേർസാക്ഷ്യമായി.

ടൂർ ഓപ്പറേറ്റർ ഒരുക്കിയ മിനി ബസിൽ ഹോട്ടലിലേക്കുള്ള യാത്രാ മദ്ധ്യേ പാതക്കിരുവശവും കയ്യിൽ തോക്കേന്തിയ പട്ടാളക്കാർ  തന്നെയായിരുന്നു പ്രധാന കാഴ്ച. മറ്റു ഇന്ത്യൻ നഗരങ്ങളെ അപേക്ഷിച്ച് കശ്മീരിലെ വീടുകൾ മിക്കവാറും ഇഷ്ടികയിലും മരത്തിലും തീർത്ത, സരാസനിക് കെട്ടിട നിർമ്മാണ ശൈലിയിലുള്ള,  മേൽക്കൂരകൾ മഞ്ഞുരുകിപ്പോവാൻ തക്കവണ്ണം തകരഷീറ്റുകൾ പാകി ഇരുവശങ്ങളിലേക്കും ചരിച്ചു നിർമ്മിച്ചവയുമായിരുന്നു. അവക്കിടയിൽ ചുരുക്കം ചിലത് വ്യത്യസ്ത നിറച്ചാർത്തുകളുമായി വേറിട്ട് നിന്നിരുന്നു. വൈകുന്നേരത്തെ നഗരത്തിരക്കുകൾക്കിടയിലൂടെ ഇന്ദ്ര നഗറിലെ  ഹോട്ടലിലെത്തിയപ്പോഴേക്കും ഏകദേശം 7 മണിയോടത്തിരുന്നു. ശ്രീനഗർ നോമ്പ് തുറയുടെ തിടുക്കങ്ങളിലായിരുന്നു.


ഹോട്ടലിലെത്തുമ്പോഴേക്കും ഗിരിനിരകൾക്കപ്പുറം താണ സൂര്യനോടൊപ്പം  അന്തരീക്ഷോഷ്മാവും താണു തുടങ്ങിയിരുന്നു. അവിടത്തെ റസ്റ്റോറന്റിൽ കാശ്മീരി കാവയും  മധുര ബിസ്‌ക്കറ്റുകളുമായാണ് അവർ  ഞങ്ങളെ സ്വീകരിച്ചത്. ഓരോരുത്തർക്കുമായി അനുവദിച്ച റൂമുകളിലെത്തി ഒന്ന് കുളിച്ച് യാത്രാ ക്ഷീണം തീർക്കാമെന്ന മോഹവുമായി  കുളിമുറിയിലേക്ക് കടന്നതും പൈപ്പിലൂടെ ഒഴുകിയെത്തുന്ന ജലത്തിന്റെ ശൈത്യം ആ മോഹത്തെ പുറകോട്ട് വലിച്ചുവെങ്കിലും ഉള്ളിലെ സാഹസികൻ ആ തണുത്ത വെള്ളം മേലൊഴിച്ച് കുളിച്ച് വിജയശ്രീ ലാളിതനായി  പുറത്തു വന്നു.


ഹോട്ടൽ മുറിയുടെ ജാലകത്തിരശ്ശീല വകഞ്ഞു മാറ്റി നഗരക്കാഴ്ചകളിലേക്കൊന്ന് എത്തിനോക്കിയപ്പോൾ മുന്നിലെ ഗിരിശൃംഗങ്ങൾക്കപ്പുറം ചക്രവാളത്തിൽ മിന്നല്പിണരുകൾ തീർത്ത് മേഘങ്ങൾ നിറഞ്ഞു തുടങ്ങിയിരുന്നു. അല്പസമയത്തിനകം തന്നെ നല്ല ഇടിവെട്ടോട് കൂടിയ മഴ ജാലകച്ചില്ലുകളിൽ താളം തീർത്തു. അതോടൊപ്പം അന്തരീക്ഷോഷ്മാവ് വീണ്ടും താഴോട്ട് പോയിത്തുടങ്ങി. മുംബൈയിൽ ഒരിക്കലും ഉപയോഗിക്കാൻ അവസരമില്ലാതിരുന്ന  ഊഷ്മളവസ്ത്രങ്ങൾ എടുത്തണിയാൻ അങ്ങിനെ ആദ്യ ദിനം തന്നെ അവസരമൊരുക്കുകയായിരുന്നു കശ്മീർ.

ശ്രീനഗറിലെ ആദ്യ പ്രഭാതത്തിന്റെ പുലരിവെളിച്ചം  പുലർച്ചെ അഞ്ചരയോടെത്തന്നെ റൂമിലേക്കിരച്ചു കയറി. ഹോട്ടലിലെ കുളിമുറിയിൽ രാവിലെ മാത്രം ഒഴുകുന്ന ചൂടുവെള്ളത്തിൽ സാമാന്യം നന്നായി കുളിച്ച് എട്ടരയോടെ ഞങ്ങൾ 23 പേരടങ്ങുന്ന സംഘം  ആദ്യ ലക്ഷ്യസ്ഥാനമായ പഹൽഗാമിലേക്ക്  തിരിച്ചു.

മൂന്ന് വ്യത്യസ്ത  പ്രദേശങ്ങളിൽ നിന്നുമെത്തിയ 23പേർ പരസ്പരം പരിചയപ്പെട്ട്, അങ്ങകലെ ഇരുവശവും  തലയുയർത്തി നിൽക്കുന്ന മഞ്ഞു  മലനിരകൾക്കും  കുങ്കുമപ്പാടങ്ങൾക്കിടയിലൂടെ നീളുന്ന ശ്രീനഗർ - ജമ്മു ഹൈവേയിലൂടെ അനന്തനാഗ് ജില്ലയിലെ ഇടയന്മാരുടെ ഗ്രാമത്തിലേക്ക് ഞങ്ങളെയും വഹിച്ചുകൊണ്ട്  ബസ് ഓടിക്കൊണ്ടിരുന്നു. 


ഞങ്ങളെ നയിക്കുന്ന ടൂർ ഓപ്പറേറ്റർ ശിവദാസൻ പോകുന്ന സ്ഥലത്തെക്കുറിച്ചും, അവിടത്തെ പ്രധാന ആകർഷണങ്ങളെക്കുറിച്ചും ഒരു ഹ്രസ്വ വിവരണം നൽകിയതിന് പിന്നാലെ ഞങ്ങൾക്കിടയിൽ നിന്നും ഒരാൾ സ്വയം മുന്നോട്ട് വന്ന് ഞങ്ങളെ കശ്മീരിന്റെ ചരിത്രത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. ശ്രീകൃഷ്ണപുരം വി ടി ഭട്ടതിരിപ്പാട് കോളേജിലെ മുൻ ചരിത്രാദ്ധ്യാപകൻ രാജശേഖരൻ നായർ ആയിരുന്നു ആ ദൗത്യം ഏറ്റെടുത്തത്. 


ചരിത്രം അദ്ദേഹത്തിന്റെ വാക്കുകളിലൂടെ...

കശ്മീരിനെക്കുറിച്ചുള്ള ഐതിഹ്യത്തിൽ പറയുന്നത് നൂറ്റാണ്ടുകൾക്ക് മുമ്പ് ഇവിടം ഒരു തടാകമായിരുന്നുവെന്നും അത് വറ്റിച്ചെടുത്ത പ്രദേശമായതിനാൽ തന്നെ ഈ പേര് വന്നുമെന്നുമാണ്. കാസമീര എന്ന രണ്ട് വാക്കുകളിൽ നിന്നാണ് കാശ്മീർ എന്ന വാക്കുണ്ടായതത്രെ. ക - ജലം, സമീര - കാറ്റ് - a land from which water is drained off by wind. കശ്യപ പ്രജാപതി   ജലം വറ്റിച്ചെടുത്ത സ്ഥലമാണെന്നും പറയപ്പെടുന്നു. മൗര്യസാമ്രാജ്യത്തിന്റെയും പിന്നീട് മുഗൾ ആധിപത്യത്തിന്റെയും നൂറ്റാണ്ടുകൾക്ക് ശേഷം,   അറിയപ്പെടുന്ന ചരിത്രം ആവിർഭവിക്കുന്നത് പഞ്ചാബിലെ  രാജാ രഞ്ജിത്ത് സിംഗ് കശ്മീർ പിടിച്ചടക്കുന്നതോടെയാണ്... തുടർന്ന്  അദ്ദേഹം ഞങ്ങളെ അവിടന്നും സമീപകാല രാഷ്ട്രീയ പശ്ചാത്തലത്തിലേക്കും കൈപിടിച്ചാനയിച്ചു..

അനർഗ്ഗനിർഗ്ഗളം ഒഴുകിക്കൊണ്ടിരുന്ന ചരിത്രാഖ്യായികക്ക് സഡ്ഡൻ ബ്രേക്ക് ഇട്ടു കൊണ്ട് നാഷണൽ ഹൈവേയിലുള്ള എയർ സ്ട്രിപ്പിലൂടെ ഓടിക്കൊണ്ടിരുന്ന ബസ് പെട്ടെന്ന് നിന്നു. ഏകദേശം അര മണിക്കൂറോളം സൈനികവ്യൂഹത്തിന്റെ കോൺവോയ്ക്കായി ഞങ്ങൾക്ക് ഒതുങ്ങി നിൽക്കേണ്ടി വന്നു. സമതലങ്ങളിൽ നിന്നെത്തിയ ഞങ്ങൾക്ക് അതും ഒരു അത്ഭുതക്കാഴ്ചയായിരുന്നു.

സൈന്യം വിടവാങ്ങിയതിനു ശേഷം മുന്നോട്ട് പോയി  അനന്തനാഗ് പിന്നിട്ട് ബസ് പതുക്കെ ഉയരങ്ങളിലേക്ക് കയറിത്തുടങ്ങിയപ്പോഴേക്കും ഇരു വശവും പ്രകൃതി  ഞങ്ങൾക്ക് കാഴ്ചയുടെ നിറവസന്തമൊരുക്കുകയായിരുന്നു. മലഞ്ചെരുവുകളിലെ  പൈൻ മരക്കാടുകളും ഇടയിലൂടെ കളകളാരവമുതിർത്ത്  താഴോട്ടൊഴുകുന്ന   ലിഡാർ നദിയുടെയും കാഴ്ചകൾ കണ്ണും മനസ്സും ഒപ്പിയെടുത്തതോടൊപ്പം പലരും ആ കാഴ്ചകൾ നാളെകൾക്കായി ഡിജിറ്റൈസ് ചെയ്തു കൊണ്ടുമിരുന്നു. ഇടക്കിടെ ഇടയന്മാർ ചെമ്മരിയാടുകളെയും തെളിച്ച് മേടുകളിൽ നിന്നും റോഡ്‌ മുറിച്ചു കടന്ന് മേടുകളിലേക്ക് സഞ്ചരിച്ചു കൊണ്ടിരുന്നതും അത്ഭുതക്കാഴ്ചയൊരുക്കി.


ഒടുവിൽ പഹൽഗാം ടൗണിലെ വാഹന പാർക്കിങ്ങിൽ ഞങ്ങളെ ഇറക്കി അവിടെയുള്ള വിവിധ സ്ഥലങ്ങൾ കാണുവാനായി വിട്ടു. ബൈസരൻ, ദാബിയൻ, കശ്മീർ വാലി എന്നീ സ്ഥലങ്ങൾ അടങ്ങുന്ന മിനി സ്വിറ്റ്സർലൻഡ് എന്ന് പറയപ്പെടുന്ന ഒരു പ്രദേശത്തേക്ക് കുതിരപ്പുറത്തു പോവാം.  അല്ലെങ്കിൽ ബേതാബ് വാലി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ടാക്സിയിൽ പോവാം.  ബസ്സിറങ്ങിയതും കുതിരക്കാർ പിന്നാലെ കൂടി മേൽപ്പറഞ്ഞ കാഴ്ചകളിലേക്കുള്ള യാത്രക്കായി നിങ്ങളെ അക്ഷരാത്ഥത്തിൽ പിടിച്ചു വലിക്കും. കുതിരപ്പുറത്തുള്ള യാത്രക്ക് ഒരു കുതിരമേൽ  ഒരാൾക്ക് 2500 രൂപയാണ് അവർ ആവശ്യപ്പെട്ടത്. സീസൺ അല്ലാത്ത കാലങ്ങളിൽ 500 രൂപക്ക് കൊണ്ട് പോവുന്നത് ഇപ്പോഴത്തെ തിരക്കിൽ അഞ്ചിരട്ടിയാക്കി വർദ്ധിപ്പിച്ചിരിക്കുന്നു. ഒടുവിൽ വിലപേശി അത് 1200 രൂപക്ക് ഉറപ്പിച്ചു, ഞാനടക്കം  9 പേർ സ്വിറ്റ്സർലാൻഡിലേക്ക് പോവാൻ തയ്യാറായി. ബാക്കിപേർ ടാക്സികളിൽ താഴ്വരകൾ ചുറ്റിക്കാണാനും പുറപ്പെട്ടു.   പലപ്പോഴും ടൂർ ഗൈഡുകൾ ഇവിടെ നിങ്ങളെ സഹായിക്കാനായി ഉണ്ടാവില്ല. കാരണം ഒന്നുകിൽ അവർക്ക് മേൽപ്പറഞ്ഞ വിഭാഗത്തെ പേടിയാണ്, അല്ലെങ്കിൽ അവരും ഈ പറഞ്ഞ കച്ചവടത്തിലെ പങ്കാളികളാണ്. 


സംഘത്തിലെ ഒരാൾ പോലും കുതിരസവാരിയിൽ മുൻ പരിചയമുള്ളവരല്ല. അതൊന്നും പ്രശ്നമല്ല, നിങ്ങളെ ഞങ്ങൾ പൊന്നു പോലെ നോക്കി കൊണ്ടുവരാം എന്നെല്ലാം അവർ തുടക്കത്തിൽ  മധുരവചനങ്ങൾ പറഞ്ഞു വശീകരിക്കും. ഒരിക്കൽ യാത്ര തുടങ്ങിയാൽ പിന്നെ കടിഞ്ഞാൺ നിങ്ങളുടെ കൈയിൽ ആണെങ്കിലും കുതിരയെ നയിക്കുന്നത് അവരായിരിക്കും. പതുക്കെ നടക്കുന്ന പാവങ്ങളെ പലപ്പോഴും ശകാരിച്ചും പീഡിപ്പിച്ചും വേഗത്തിൽ നടത്താനുള്ള ശ്രമങ്ങളാണ് പിന്നീടങ്ങോട്ട്. എന്നാലും  ജീവിതത്തിലെ ഒരാദ്യനുഭവം എന്ന നിലക്ക് എല്ലാവരും അതൊക്കെ ആസ്വദിച്ചുകൊണ്ട് പൈൻ മരക്കാടുകൾക്കിടയിലൂടെ യാത്ര തുടങ്ങി.


ഏകദേശം ഒന്നര കിലോമീറ്റർ വളഞ്ഞു പുളഞ്ഞു പോകുന്ന  ടാറിട്ട റോഡിലൂടെ യാത്ര ചെയ്ത് കഴിഞ്ഞാൽ പിന്നെ ബൈസരൻ വാലിയിലേക്കുള്ള കയറ്റമാണ്. ഉരുളൻ കല്ലുകൾക്ക് മീതെ കുതിരച്ചാണകവും തലേന്ന് പെയ്ത മഴയിൽ കുതിർന്ന  പശിമയുള്ള മണ്ണും  ചേർന്നു കുഴഞ്ഞു കിടക്കുന്ന നടപ്പാതയിലൂടെ കുതിര അവന്റെ ഇഷ്ടത്തിന് കല്ലുകൾക്കിടയിലൂടെയുള്ള മണ്ണിൽ ചവിട്ടി ചെങ്കുത്തായ കയറ്റം കയറുമ്പോൾ പര്യാണത്തിന് മുമ്പിലുള്ള ഇരുമ്പ് പിടിയിൽ കൈകൊണ്ടും, ഇരുവശവുമുള്ള പാദാധാരങ്ങളിൽ കാൽ കൊണ്ടും ഊന്നൽ കൊടുത്തു വേണം ബാലൻസ് ചെയ്യാൻ. ഒന്ന് പിഴച്ചാൽ വഴിയിലുള്ള  ഉരുളൻകല്ലുകൾക്ക് മീതെപ്പതിച്ച് താഴെയുള്ള ഗർത്തങ്ങളിലേക്ക് പതിക്കും. പലരും ആ കാഴ്ചകളിലേക്ക് കണ്ണയക്കാതെ നേരെ മേലോട്ട് നോക്കിയായിരുന്നു യാത്ര.


വൈകാതെ ഞങ്ങൾ മിനി സ്വിറ്റ്സർലാൻഡ് - ബൈസരൻ താഴ്വരയിലെത്തി. തല്ക്കാലം അശ്വാരൂഢ യാത്രക്ക് വിരാമം.കാഴ്ചയുടെ വസന്തമൊരുക്കി പുറകിൽ പൈൻ മരക്കാടുകളും അതിനും പുറകിൽ മഞ്ഞുമേലാപ്പണിഞ്ഞ പർവ്വതനിരകളും. ഓരോരുത്തരും ആ കാഴ്ചയുടെ സൗന്ദര്യമത്രയും തങ്ങളുടെ മൊബൈൽ ക്യാമറയിലേക്കും SLR ക്യാമറയിലേക്കും പകർത്തിക്കൊണ്ടിരുന്നു. കുറച്ചു നേരത്തെ വിശ്രമത്തിനു ശേഷം വീണ്ടും മുകളിലുള്ള ഒരു വെള്ളച്ചാട്ടത്തിലേക്ക് കയറ്റമാരംഭിച്ചു. ഇപ്പോൾ യാത്ര നേരത്തെപ്പറഞ്ഞതിലും ദുർഘടം നിറഞ്ഞതായിരുന്നു. മുമ്പേ പോവുന്ന കുതിരക്ക് പിന്നാലെ പോവാൻ കടഞ്ഞാണ് കൊണ്ട് ആജ്ഞ കൊടുക്കേണ്ട ചുമതല കൂടി കുതിരക്കാരൻ എന്നെ ഏൽപ്പിച്ചു. പക്ഷെ നമ്മുടെ കടിഞ്ഞാണ് പ്രയോഗമൊന്നും കുതിരക്ക് ഏശുന്നില്ല, അവന്റെ ഇഷ്ടത്തിനനുസരിച്ചാണ് നടപ്പ്, അല്ലെങ്കിൽ  കുതിരക്കാരൻ പറയുന്നതേ അവൻ അനുസരിക്കൂ. വെള്ളച്ചാട്ടത്തിനടുത്തെത്തി വീണ്ടും ഫോട്ടോ സെഷനുകൾക്ക് ശേഷം പോയ വഴിയിലൂടെ മടക്ക യാത്ര. ആദ്യം മടിച്ചു നിന്നവരാണെങ്കിലും പോയി വന്നവരെല്ലാം ആ യാത്ര ആസ്വദിച്ചുവെന്ന് വേണം പറയാൻ.


അവിടെയുള്ള ഒരു ഹോട്ടലിൽ നിന്നും സാമാന്യം നല്ല ഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ ലിഡർ നദീ തീരത്തേക്ക് നടന്നു. ലിഡർ  നദിക്കപ്പുറം വീണ്ടും മഞ്ഞുമലകളാണ്. ആ കാഴ്ചയൊരൊന്നും നമ്മെ ഭ്രമിപ്പിച്ചു കൊണ്ടിരിക്കും. എവിടെത്തിരിഞ്ഞു നോക്കിയാലും ഉത്തുംഗ പർവ്വത ശിഖരങ്ങൾ. അവക്ക് കിരീടം വെച്ച പോലെയുള്ള ഹിമാവരണം സൂര്യൻറെ രശ്മിയേറ്റ് തിളങ്ങി ശോഭിക്കുന്നു. നദിക്ക് കുറുകെയുള്ള പാലത്തിന്മേലേക്കുള്ള യാത്രയിൽ ഓരോ അടിയിലും കാഴ്ചകൾ മാറി മറയുകയാണ്. പ്രകൃതി ഞങ്ങളെ  ആ  മടിത്തട്ടിലേക്ക് മാടി വിളിക്കുകയായിരുന്നു. എത്ര നേരം അവിടെ ചിലവഴിച്ചെന്നറിയില്ല. അവയത്രയും അറിഞ്ഞാസ്വദിച്ച് മനസ്സിലേക്കാവാഹിച്ച് ഞങ്ങൾ തിരിച്ച് മനസ്സില്ലാമനസ്സോടെ ശ്രീനഗർ നഗരത്തിലേക്ക് മടക്കയാത്രയാരംഭിച്ചു.













തുടരും...


21 comments:

Anonymous said...

Very nice👍

Anonymous said...

Great 👍 വളരെ നല്ല വിവരണം

Anonymous said...

ഞാനും ഈ വിവരണം ആഗ്രഹിച്ചിരുന്നു. നന്നായിട്ടുണ്ട്

Anonymous said...

നന്നായിട്ടുണ്ട് 👌
ബാക്കി വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു 🙏🌹

Anonymous said...

വിവരണം നന്നായിട്ടുണ്ട് മുരളി.

Anonymous said...

Very Impressive

Anonymous said...

Nice narration and beautiful pictures

presa said...

Very impressive 👍

Anonymous said...

വായിച്ചപ്പോൾഅവിടെ പോയ പ്രതീതി. നന്നായിട്ടുണ്ട്

Anonymous said...

Kashmir is a dream for all.. very good description..

P. Vijayan said...

Wonderful. Though I had been to the place earlier, it was like as if I have again visited

Anonymous said...

മുരളി നിങ്ങളുടെ tour ഗ്രൂപ്പ്‌ കശ്മീർ എത്തിയപ്പോൾ ഞാനും, പുഷ്പയും അവിടെ ഉണ്ടായിരുന്നു. മേൽ പറഞ്ഞ എല്ലാം സ്ഥലങ്ങളും ഞങ്ങളും കണ്ടു. വളരെ മനോഹരം.22/4/22ന് കൊച്ചിയിൽ നിന്നും യാത്ര തിരിച്ചു എല്ലാസ്ഥലങ്ങളും കണ്ടു 27/4/22ന് തിരിച്ചു നാട്ടിൽ എത്തി

Jagadeesa Chandra Pisharady said...

Very nice narration of the beautiful sceneries and events. Kudo to the vattenadan team.

Anonymous said...

Very nice 👍

Anonymous said...

Hi Murali, Very nice 👍 Superbly narrated.... Congrats 👏💐

Anonymous said...

ശരിക്കും പോകാൻ തോന്നുന്നുണ്ട്. അടുത്തു തന്നെ പോകാൻ പ്ലാൻ ചെയ്യണം

Anonymous said...

Excellent narration and Superb beautiful photographs. WOW!!!

Anonymous said...

Murali your tour narration is super. It felt me that I am in the tour. I thout of going but health is a problem. Wife is unable to walk. 3 years back we had visited complete Europe countries and stayedwith myson 3 months. Anyway I will plan for a Kashmir trip. Thanks for the valuable trip details. Ramettan.

Anonymous said...

Great👍

Anonymous said...

കശ്മീർ മുന്നിൽ കണ്ടപോലെ
Enjoy chaitu

സിദ്ധൻ അന്തിക്കാട് said...

🙏 മനോഹരമായ അവതരണം, തുഷാരം കണ്ടതിനുശേഷം കാശ്മീർ കാണാനുള്ള അടങ്ങാത്ത മോഹവുമായി ഞാനിന്നും....... ❤️

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...