2019, മേയ് 30, വ്യാഴാഴ്‌ച

മുംബൈ ബാച്ചിലർ ജീവിതം - Part 5

കലീനയിലെ റൂമിന് അഡ്വാൻസ് കൊടുത്തുപോയി. മുന്നോട്ടെടുത്തു വെച്ച കാൽ പിന്നോട്ട് വെക്കാൻ നിർവ്വാഹമില്ല. ചുറ്റും ചളി നിറഞ്ഞ പാടത്ത് കൂടെ ദേഹത്ത് ചളി പറ്റാതെ നടക്കുക ക്ലേശകരമാണ്. കലീന ചർച്ച് സ്റ്റോപ്പിൽ നിന്നും ഉള്ളിലേക്ക് ഗല്ലികളിൽ നിന്നും ഗല്ലികളിലേക്ക് നീങ്ങുന്ന അഴുക്കു ചാലുകൾക്ക് അരികിലൂടെ നടന്നു വേണം റൂമിലെത്താൻ. കുറെയേറെ ചാലുകൾക്കിടയിൽ ഒറ്റപ്പെട്ട ഒരു ഒറ്റ നിലക്കെട്ടിടം, അവിടെ ഒരു ഒറ്റ മുറിയിലാണ് ഞങ്ങൾക്ക് താമസമൊരുക്കിയിരിക്കുന്നത്. റൂം ഓണറും ആ വീട്ടിൽ തന്നെ താമസം. സെബാസ്റ്റ്യ്ൻ മുകളിലത്തെ നിലയിലും. പിന്നീടാണറിഞ്ഞത്, റൂം ഓണർ സുരേഷ് അവിടത്തെ അറിയപ്പെടുന്ന ഒരു ദാദയാണ്. “മാക്കടവാലാ” എന്നറിയപ്പെടുന്ന കുഞ്ചികുറവ സമുദായക്കാരാണവർ. പരമ്പരാഗതമായി കുരങ്ങന്മാരെ(മർക്കടർ) കൊണ്ടു നടന്ന് കളിപ്പിച്ച് ഉപജീവനം നടത്തുന്നതിനാൽ ആണ് അവർ ആ പേരിൽ അറിയപ്പെട്ടിരുന്നത്.

1987 ഏപ്രിൽ 4 ശനിയാഴ്ച രാത്രി ഞങ്ങൾ ഉല്ലാസ് നഗറിനോട് വിട പറഞ്ഞു. ബിട്ടുവിൽ നിന്നും ഡെപ്പോസിറ് തിരിച്ചു വാങ്ങണം. പുതിയ റൂമിലേക്ക് ഇനിയും ഡെപ്പോസിറ്റ് കൊടുക്കാൻ ബാക്കി, തൽക്കാലം കുറച്ചു തുക നവകേതനിൽ നിന്നും അഡ്വാൻസ് ആയി ഒപ്പിച്ചു. വിനയൻ, സുരേന്ദ്രൻ എന്നിവരെക്കൂടാതെ കേശവനും ഞങ്ങളുടെ കൂടെ കൂടി. റൂമിലെ സാമഗ്രികളെല്ലാം(അത്യാവശ്യം പാത്രങ്ങൾ, മണ്ണെണ്ണ സ്റ്റവ് - കാൻ, ഞങ്ങളുടെ വസ്ത്രങ്ങൾ, ഒരു ഇരുമ്പ് കട്ടിൽ, വെള്ളം പിടിക്കാനുള്ള ഡ്രം) പൊതിഞ്ഞു കെട്ടി രാത്രി ഞങ്ങൾ ട്രെയിനിൽ ലഗേജ് കംപാർട്ട്മെന്റിൽ കുർളയിലെത്തി. കുർളയിലെ ടി സി മാർ പേരുകേട്ടവരാണ്. ഏത് അർദ്ധരാത്രിയും അവർ ജാഗരൂകരായി നിൽപ്പുണ്ടാവും. അവരെ പറ്റിച്ച് പുറത്ത് കടക്കൽ അത്ര എളുപ്പമല്ല. ഞങ്ങളുടെ കയ്യിലുള്ള വസ്തുക്കളുടെ ഭാരം പരിധിപ്പക്കുറമെന്ന് പറഞ്ഞു ഫൈൻ ഇടീച്ചു. രാത്രി 12 മണിക്ക് പുതിയ വീട്ടിലേക്ക് കാലെടുത്തു വെച്ചു.

രാവിലെ ഉണർന്നപ്പോൾ സൂര്യ വെളിച്ചത്തിൽ യാഥാർത്ഥ്യങ്ങൾ കഠിനമാണെന്ന് മനസ്സിലായി. വെള്ളം പുറത്ത് പോയി പിടിച്ചു കൊണ്ട് വരണം. കക്കൂസ് എവിടെയാണെന്ന് പോലും അറിയില്ല. ആ പരിസരത്തുള്ള രണ്ടു മൂന്ന് പബ്ലിക് കക്കൂസുകളിൽ ഏതിൽ വേണമെങ്കിലും പോയിക്കൊള്ളാൻ ഹൃദയാലുവായ സുരേഷ് ദാദ ആജ്ഞാപിച്ചു. അദ്ദേഹം വീട്ടു മുറ്റത്ത് ഒരു കസേരയിൽ ഇരുപ്പുണ്ട്. നാലുപുറവും വിവിധ പ്രായത്തിലുള്ള കുറെ കുട്ടികളും കുറച്ചപ്പുറത്ത് ഒരു മരത്തിൽ കെട്ടിയിട്ട ഒരു കുരങ്ങനും. വെള്ളം അഞ്ചു മണി മുതൽ എട്ടു മണി വരെയാണ് വരുന്നത്. അതിനിടയിൽ വെള്ളം പിടിച്ചു നിറക്കണം. തൽക്കാലം കുറച്ചപ്പുറത്ത് താമസിക്കുന്ന രാമേട്ടനെ ശരണം പ്രാപിച്ചു. മൂപ്പരുടെ ചാളിന്റെ ഒരു സൈഡിലായി അവർക്കായി ഒരു കക്കൂസ് ഉണ്ട്. കാര്യങ്ങൾ അവിടെ നിർവ്വഹിച്ചു റൂമിലെത്തി. മണ്ണെണ്ണ സംഘടിപ്പിക്കാൻ സമയം കിട്ടാത്തതിനാൽ തൽക്കാലം ഭക്ഷണം പുറത്ത് ഹോട്ടലിൽ നിന്നാക്കി. അന്ന് ഇരുപത്തിനാലാം ജന്മ ദിനമായിരുന്നു. വിളക്കിന് മുമ്പിൽ ഗണപതിക്ക് വിളമ്പി കഴിക്കേണ്ട ഞാൻ ഹോട്ടലിൽ അഭയം തേടി. അങ്ങിനെ, ആഘോഷങ്ങളില്ലാത്ത ഒരു പിറന്നാൾ ദിനം.

പുതിയൊരു റൂം നോക്കുമ്പോൾ കുളിമുറി, കക്കൂസ് എന്നീ സൗകര്യങ്ങൾ കൂടി ഉണ്ടോ എന്ന് നോക്കണം എന്നതായിരുന്നു ഞങ്ങൾ പഠിച്ച പാഠം.

കലീനയിലെ താമസത്തിനുള്ള ഏക ആശ്വാസം ഓഫീസിലേക്ക് 9 മണി കഴിഞ്ഞിറങ്ങിയാൽ മതി, വണ്ടിയിലെ ഇടി കൊള്ളാതെ ബസിൽ പോയാൽ മതി എന്നിവയാണ്. കൂട്ടിന് രാമേട്ടനുമുണ്ട്.

നാട്ടിൽ നിന്നും ശശിയും ബോംബെക്ക് വരുന്നുവെന്ന് അവൻറെ കത്ത്. നാട്ടിൽ അവനെ സംബന്ധിച്ചിടത്തോളം ജോലി സാദ്ധ്യതകൾ വിരളം. ഉള്ളതിനാവട്ടെ ശമ്പളം തുച്ഛവും. താമസമാണ് പ്രശ്നം. നാലു പേരുള്ള റൂമിൽ ഒരാളെക്കൂടെ കൂട്ടുമ്പോൾ അസൗകര്യങ്ങൾ ഏറും. കൂടാതെ റൂം ഓണർ ദാദയെ കാര്യങ്ങൾ എങ്ങിനെ പറഞ്ഞു മനസ്സിലാക്കും. വരുന്നിടത്ത് വെച്ച് കാണാമെന്ന് കരുതി , ശരിയെന്ന് അറിയിച്ച് കത്തെഴുതി. ആരെയും കൈവിടാത്ത ബോംബെ നഗരത്തിലേക്ക് മറ്റൊരു യാത്രികൻ കൂടി.

ആനന്ദ് റെക്കോർഡിംഗിന്റെ ഇൻ ചാർജ് ആക്കിയെന്നാലും ദിവസേനത്തെ കാര്യങ്ങൾ നോക്കാൻ രാമചന്ദ്രനെ ഏർപ്പാടാക്കി ആനന്ദിന്റെ ഫൈനലൈസേഷനും വിവിധ നവകേതൻ ഗ്രൂപ് കമ്പനികളുടെ കണക്കുകളുമായി ഞാൻ സാന്താക്രൂസിലെ നവകേതനിൽ തന്നെയാണ്.

കമ്പ്യൂട്ടറുകൾ ആധിപത്യം സ്ഥാപിക്കുന്നതിനും മുമ്പുള്ള കാലഘട്ടം. ജോലിയുടെ ആദ്യകാല നാളുകളിൽ ഒരു തരം പ്രഹേളികയായി തോന്നിയിരുന്ന ഫൈനാൻഷ്യൽ സ്റ്റേറ്റമെന്റ്സും, ടാലിയാവാത്ത ട്രയൽ ബാലൻസുമായി പിഷാരടി സാറിനെ സമീപിച്ചാൽ വർദ്ധിതവീര്യനായി കൂടെയിരുത്തി, കുരുക്കഴിച്ച്, ക്ഷീണമേതുമില്ലാതെ മണിക്കൂറുകളോളം ജോലി ചെയ്യുമായിരുന്നു അദ്ദേഹം. ഇരുപതുകാരനായ എന്നിലുണ്ടായിരുന്ന ജോലിയോടുള്ള ആഭിമുഖ്യവും ഊർജ്ജവും പതിന്മടങ്ങ് അറുപതുകാരനായ അച്ചുവേട്ടനിൽ ഞാനന്ന് ദർശിച്ചു. അതിരറ്റ ആത്മവിശ്വാസവും പ്രവർത്തന ശേഷിയും ഉണ്ടായിരുന്ന അച്ചുവേട്ടനെ ഒരിക്കൽ പോലും ഷേവ് ചെയ്യാതെയോ, അലസമായി വസ്ത്രം ധരിച്ചോ ഒരിക്കൽപ്പോലും കാണാനിടയായിട്ടില്ല. ഒത്തു തീർപ്പുകളിലോ അഡ്ജസ്റ്റ്മെൻറുകളിലോ വിശ്വസിക്കാത്ത അദ്ദേഹത്തിന്റെ ജീവിതവിജയത്തിന്റെ കാരണവും മറ്റൊന്നാവാനിടയില്ല.

എത്ര കഠിനമായ ജോലി ചെയ്താലും ക്ഷീണിക്കാത്ത അച്ചുവേട്ടൻ ജോലിയുടെ ആദ്യ കാലങ്ങളിൽ തൊഴിലിന്റെ മഹത്വത്തെ കാണിച്ചു തന്ന മേലധികാരിയായിരുന്നു.

കണക്കെഴുത്തിൽ ഒരു കാൽക്കുലേറ്റർ പോലും ഉപയോഗിക്കാത്ത പിഷാരടി സാർ പക്ഷെ കാലത്തിനനുസരിച്ച മാറ്റങ്ങൾ ഉൾക്കൊള്ളാനും, അവ പ്രയോഗത്തിൽ വരുത്താനും തല്പരനായിരുന്നു. പുതു തലമുറ സാങ്കേതിക വിദ്യകൾ സ്വായത്തമാക്കുന്നതിനെ അദ്ദേഹം അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. അവ പ്രായോഗത്തിൽ വരുത്തുന്നതിന് മുൻപിൽ നിന്ന് പ്രവർത്തിച്ചു.

ജോലിയുടെ കാഠിന്യത്തിനിടയിലെ ചില്ലറ വിശ്രമ വേളകളിൽ തന്റെ എക്സിക്യൂട്ടിവ് കസേരയിൽ ചാഞ്ഞിരുന്ന് സിഗരറ്റിനു തീ കൊളുത്തി ആശാൻ തന്റെ മുൻ കാല ജീവിതത്തിന്റെ കറുപ്പും വെളുപ്പുമാർന്ന കഥകൾ പറയുമായിരുന്നു... കേൾവിക്കാരായി ഞങ്ങൾ ശിഷ്യഗണങ്ങളും.
കേരളക്കരയിലെ മഹാമാന്ത്രികൻ, സാക്ഷാൽ വാഴക്കുന്നം തിരുമേനി അച്ചുവേട്ടൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ അദ്ദേഹത്തെ മാജിക് പഠിപ്പിച്ചുവത്രെ. മാജിക്കിൽ കമ്പം കയറി ഗുരുവിനേക്കാൾ വലിയ മജീഷ്യനാകാൻ താല്പര്യപ്പെട്ടു നടന്ന ദിവസങ്ങളുടെ കഥകൾ..

കഥ തുടങ്ങുന്നത് പട്ടാമ്പിക്കടുത്ത് തിരുമിറ്റക്കോട്ട് പിഷാരത്ത് നിന്നുമാണ്. തിരുമിറ്റക്കോട്ട് പിഷാരത്ത് ലക്ഷ്മിക്കുട്ടി പിഷാരസ്യാരുടെയും കവളപ്പാറ തെക്കേപ്പാട്ട് പിഷാരത്ത് ശിവരാമ പിഷാരോടിയുടെയും മകനായി 1923 ജൂൺ 28 നു ജനിച്ച പാലനൂർ പിഷാരത്ത് അച്ച്യുതന് ഒമ്പതു മാസം പ്രായമുള്ളപ്പോൾ തന്നെ തന്റെ അച്ഛനെ നഷ്ടപ്പെട്ടു.പിന്നീട് അമ്മാമന്മാരുടെ സംരക്ഷണയിൽ വളർന്ന് പത്താം തരം പാസായി. ഒപ്പം കൈത്തതൊഴിലായി നെയ്ത്തും അഭ്യസിച്ചതിനാൽ കൊപ്പത്തിനടുത്ത് ഒരു സ്കൂളിൽ നെയ്ത്ത് അദ്ധ്യാപകനായി ജോലി കിട്ടി. പക്ഷെ 1943ൽ, തൻറെ മാജിക് കമ്പം വിട്ട്, പിഷാരോടിമാർ പൊതുവെ പുറംലോകത്തെപ്പറ്റി ചിന്തിക്കാൻ പോലും തുടങ്ങിയിട്ടില്ലാത്ത കാലത്ത് ജിഞ്ജാസുവായ അച്ചുതൻ അമ്മാമൻ കൊടുത്ത 33 രൂപയുമായി തുണിമില്ലുകളുടെ ആസ്ഥാനമായ അഹമ്മദാബാദിലേക്ക് പുറപ്പെട്ടു. ഒരു വർഷത്തെ അഹമ്മദാബാദ് വാസത്തിനു ശേഷം ജീവിതത്തിന്റെ ഉയർച്ചക്ക് ഒന്ന് കൂടി നല്ലത് ബോംബെയാണെന്ന് കണ്ട് ബോംബെയിലെത്തി അക്കൗണ്ടൻസി പഠിച്ചു പാസായി. ഇന്ത്യയുടെ സ്വാതന്ത്ര്യം ബോംബെയിൽ ആഘോഷിച്ച, നാട്ടു നടപ്പുകൾക്കും മാമൂലുകൾക്കുമപ്പുറം ഭാര്യയെയും കുടുംബത്തെയും മറുനാട്ടിലേക്ക് പറിച്ചു നട്ട് കുടുംബം കെട്ടിപ്പടുത്ത ആദ്യകാല ബോംബെ പിഷാരോടിമാരിൽ ഒരാളാണ് അച്ചുവേട്ടൻ. 1948ൽ തന്റെ മുറപ്പെണ്ണായ തിരുവത്ര പിഷാരത്തെ തങ്കം പിഷാരസ്യാരെയാണ് അദ്ദേഹം വിവാഹം ചെയ്തത്.

ബോംബെ ഔദ്യോഗിക ജീവിതത്തിലെ ആദ്യകാലങ്ങളിൽ മറൈൻ ഇൻഷുറൻസ് കമ്പനി, സ്റ്റാൻഡേഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ്, കെംപ് ആൻഡ് കമ്പനി ലിമിറ്റഡ്, എൽഫിസ്റ്റൻ ഡൈ വർക്ക്സ് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്.
അദ്ദേഹം നവകേതനിലെത്തിയതിന്നു പിന്നിലും ഒരു കഥയുണ്ട് ...

ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങളായ ആൻ, ഔറത്ത്, മദർ ഇന്ത്യ, എന്നീ സിനിമകളുടെ സൃഷ്ടാവായ മെഹ്ബൂബ് ഖാന്റെ കൂടെ പിഷാരടി സാർ അവരുടെ മെഹ്ബൂബ് സ്റ്റുഡിയോയിൽ ജോലി ചെയ്യുന്ന കാലം. 1968 ൽ ദേവ് ആനന്ദിന്റെ ഒരു ഫിലിം ഷൂട്ടിംഗ് മെഹബൂബിൽ വെച്ച് നടക്കുന്നു. ദേവ് ആനന്ദിന്റെ പ്രൊഡക്ഷൻ കൺട്രോളർ യാഷ് ജോഹർ ആണെങ്കിലും, ഷൂട്ടിംഗ് കഴിഞ്ഞ് അന്നന്നത്തെ Exposed ഫിലിം ദേവ് ആനന്ദിന്റെ കാറിൽ അസിസ്റ്റന്റ് ഡയറക്ടർ ആണ് കൊണ്ട് പോകുക. അന്ന് ജീവിതത്തിലാദ്യമായി ഒരാൾ ദേവ് ആനന്ദിന്റെ expose തടഞ്ഞു വെച്ചു. അന്നത്തെ സ്റ്റുഡിയോ വാടക നൽകാതെ expose കൊടുക്കുന്ന പ്രശ്നമില്ലെന്ന് ഉദ്യോഗസ്ഥൻ. അസിസ്റ്റന്റ് ഡയറക്ടർ ദേവ് സാബിനോട് വന്ന് കാര്യങ്ങൾ വിശദീകരിച്ചു. അതെന്താ, ഇത് ദേവ് ആനന്ദിന്റെ expose ആണെന്ന് പറഞ്ഞില്ലേ എന്ന ചോദ്യത്തിന്, ഉദ്യോഗസ്ഥൻ അതൊന്നും കേൾക്കുന്നില്ലെന്നും കാശ് കിട്ടാതെ ഗേറ്റ് പാസ് തരില്ലെന്നും തീർത്തു പറഞ്ഞുവത്രേ. മെഹ്ബൂബ് ഖാനും താനുമുള്ള അടുപ്പം അയാൾക്കറിയില്ലേ എന്നും മറ്റുമുള്ള ദേവ് ആനന്ദിന്റെ ചോദ്യങ്ങൾക്കൊന്നും ഉദ്യോഗസ്ഥൻറെ കടുംപിടുത്തത്തിനു മുമ്പിൽ പ്രസക്തിയില്ലായിരുന്നു. ഒടുവിൽ ദേവ് ആനന്ദ് വഴങ്ങി, ചെക്ക് കൊടുത്ത് Expose കൊണ്ടുപോയി.

ദേവ് ആനന്ദിന് പക്ഷെ ആ ഉദ്യോഗസ്ഥനോട് ഒട്ടും വിരോധമുണ്ടായില്ലെന്ന് മാത്രമല്ല, അദ്ദേഹം യാഷ് ജോഹറിനെ വിട്ട് അദ്ദേഹത്തെ കാണാൻ വിളിപ്പിച്ചു. തന്റെ നവകേതൻ ഫിലിംസിൽ അക്കൗണ്ടൻറ് ആയി ഒരാളെ വേണമെന്നും അതിന് അദ്ദേഹത്തിന് താല്പര്യമുണ്ടോ എന്നും അന്വേഷിച്ചു. ആ ഉദ്യോഗസ്ഥൻ മറ്റാരുമായിരുന്നില്ല, തൻറെ കർത്തവ്യ നിർവ്വഹണത്തിൽ അങ്ങേയറ്റം കൃത്യത പുലർത്തിയ പിഷാരോടി ആയിരുന്നു അത്. തന്റെ സ്ഥാപനത്തിൽ ജോലി ചെയ്യാൻ കൃത്യ നിർവ്വഹണത്തിൽ ഇത്രയും കണിശതയുള്ളൊരാളെ കണ്ടെത്തിയ ആഹ്ളാദത്തിലായിരുന്നു ദേവ് ആനന്ദ്.

നവകേതനിലെത്തിയ പിഷാരോടി മെഹബൂബിനോടും വിട പറഞ്ഞില്ല. രാവിലെ മെഹ്ബൂബ് സ്റ്റുഡിയോവിൽ പാർട്ട് ടൈം. അതു കഴിഞ്ഞാൽ 11 മണിയോടെ നവകേതനിലെത്തി വൈകും വരെ കുത്തഴിഞ്ഞ നവകേതനെ ആറു മാസം കൊണ്ട് നേരെയാക്കി എടുത്തു. തന്റെ ഡിപ്പാർട്മെന്റിൽ വടകരക്കാരൻ രാമനെ നാട്ടിൽ നിന്നും വിളിച്ചു വരുത്തി നിയമിച്ചു. ഷൂട്ടിംഗിൻറെ പണമിടപാടുകൾ അക്കൗണ്ട്സ് ഡിപ്പാർട്മെന്റ് നേരിട്ട് ചെയ്തു തുടങ്ങി. രാമേട്ടനെ കാഷ്യർ ആയി നിയമിച്ചു. ചീഫ് അക്കൗണ്ടൻറ് ആയി ചേർന്ന അദ്ദേഹം പിന്നീടങ്ങോട്ട് തന്റെ കീഴിൽ നിരവധി മലയാളികൾക്ക് ജോലി നൽകി.

നവകേതനിലെ ജോലിക്കാലത്താണ് എനിക്കും ഒരു പാർട്ട് ടൈം ജോലി ഓഫർ എത്തുന്നത്. ദേവ് സാബിന്റെ അസിസ്റ്റൻറ് ഡയറക്ടർ ഗോഗി ആനന്ദിന്റെ റെക്കമെന്റേഷനിൽ ആരതി സൗണ്ടസ് ആൻഡ് ഫിലിം എക്വിപ്മെന്റ്സിൽ. വൈകീട്ട് 5.30 നു ഫ്രീ ആവുന്ന എനിക്ക് ജൂഹു ലീഡോ സിനിമക്കടുത്ത് രണ്ടു മണിക്കൂർ ജോലി. ആരതിയുടെ ഉടമസ്ഥൻ മധു സിൻഹ ഒരു ഫിലിം എഡിറ്റർ ആണ്. ഫിലിം എഡിറ്റിംഗിൽ പണം കിട്ടാഞ്ഞതിനാൽ കുടുംബം പുലർത്താൻ ലോണെടുത്ത് സ്വന്തമായി ഒരു സംരംഭം തുടങ്ങിയ വ്യക്തി. പിഷാരോടി സാറിനോട് പറഞ്ഞു അനുവാദം വാങ്ങി, ആയിരം രൂപ ശമ്പളം ലഭിച്ചിരുന്ന ഞാൻ അങ്ങിനെ 700 രൂപയുടെ പാർട്ട് ടൈം ജോലി സമ്പാദിച്ചു.

നാളെ മെയ് 29 നു പിഷാരോടി സാർ കഥാവശേഷനായിട്ട് 15 വർഷം തികയുന്നു. ഞാനാകട്ടെ, കഥകൾ പറയാൻ ഇനിയും ബാക്കി വെച്ച് യാത്ര തുടരുകയാണ്.

സായാഹ്ന യാത്രയിലെ കൂട്ടുകാരെ, വഴികാട്ടികളെ നിങ്ങൾക്കോരോരുത്തർക്കും അഭിവാദ്യങ്ങൾ.


എന്റെ ജീവിതത്തിലെ വേനൽ പാതകളിലെ ആ തണൽ മരങ്ങൾക്ക് പ്രണാമം.

2019, മേയ് 26, ഞായറാഴ്‌ച

മുംബൈ ബാച്ചിലർ ജീവിതം - Part 4


ഒരു സിനിമ റിലീസ് ആയിക്കഴിഞ്ഞാൽ, അക്കാലത്ത്, പിന്നീടത് ഡിസ്ട്രിബൂട്ടറുടെയാണ്, എക്സിബിറ്ററുടെയാണ്, ജനങ്ങളുടെയാണ്. അവിടെ പിന്നെ പ്രൊഡ്യൂസർക്കും ഡയറക്ടർക്കും യാതൊരു റോളുമില്ല.


ഒരു കാലത്ത് ഹിന്ദി സിനിമാ ലോകം അടക്കി വാണിരുന്ന ദേവ് ആനന്ദിനും പിഷാരടി സാറിനും അറുപത് കഴിഞ്ഞു,  പിഷാരടി സാറിനെ അപേക്ഷിച്ച് കാഴ്ചയിൽ ദേവ് സാബിന് വയസ്സായി. നിത്യഹരിതനായകൻ പേരിൽ മാത്രം ബാക്കി. “ഹരേ രാമ ഹരേ കൃഷ്ണ”ക്കു ശേഷം ഇറങ്ങിയ മറ്റുപടങ്ങളെപ്പോലെ തന്നെ, ഹം നൗ ജവാൻ എന്ന സിനിമക്കും ബോക്സ് ഓഫീസിൽ രക്ഷയുണ്ടായില്ല.  അഭിനയ മോഹവുമായി  ലാഹോറിൽ  നിന്നും ബോംബെയിൽ എത്തിയ ദേവ് ആനന്ദിനു ഇന്ന്  സിനിമ നിർമ്മിക്കുക, സംവിധാനം ചെയ്യുക എന്നതല്ലാതെ വേറെ ദൗത്യങ്ങളില്ല. ഒന്നു കഴിഞ്ഞാൽ മറ്റൊന്ന്...


ഒരു സിനിമ കഴിയുമ്പോഴേക്കും മറ്റൊരു സിനിമയുടെ കഥ മനസ്സിൽ ഉടലെടുത്തിരിക്കും. അത് പിന്നെ കടലാസിലേക്കു സ്ക്രിപ്റ്റ് ആയി  ഉതിർന്നിറങ്ങുകയായി.


അടുത്ത സിനിമയുടെ സ്ക്രിപ്റ്റ് ടൈപ്പ് ചെയ്യാൻ വിശ്വസ്തനായ ഒരാളെ വേണം. കഥ ചോരരുതല്ലോ. അങ്ങിനെയാണ് അസിസ്റ്റന്റ് ഡയറക്ടർ രാകേഷ് ആനന്ദ് പിഷാരോടി സാറിൻറെ ക്യാബിനിൽ എത്തിയത്. ഹം നൗ ജവാനിലെ പ്രൊഡക്ഷൻ പണികളുമായി അതിനകം രാകേഷ് മായി ഞാൻ ചങ്ങാത്തത്തിലായിരുന്നു. എനിക്ക് അത്യാവശ്യം ടൈപിംഗ് അറിയാമെന്ന് രാകേഷിനു മനസ്സിലായി. കണക്കെഴുത്ത് വിട്ട് ഒരാഴ്ച എന്നെ ആ പണി ഏൽപ്പിക്കാനാണ് രാകേഷ് എത്തിയത്. പിഷാരോടി സാർ സമ്മതിച്ചു. പിറ്റേന്ന് ജുഹുവിലെ ഐറിസ് പാർക്കിലെ ബംഗ്ളാവിൽ എത്തണം.  തെറ്റു കൂടാതെ ടൈപ് ചെയ്യാമെന്നാലും വേഗത്തിൽ പറയുന്നത് കേട്ട് ടൈപ് ചെയ്യുക എന്നത് ആദ്യമായാണ്. മനസ്സില്ലാ മനസ്സോടെ സമ്മതിക്കേണ്ടി വന്നു.


Scene 1

ക്യാമറ ഒരു പർവതത്തിന്റെ  ലോങ്ങ് ഷോട്ടിലെ നിശ്ചല ദൃശ്യത്തിൽ നിന്നും  തുടങ്ങുന്നു.   പാൻ ചെയ്ത്, പച്ച പുതച്ചു നിൽക്കുന്ന ഗ്രാമത്തിലേക്ക് സൂം ചെയ്ത് സഞ്ചരിച്ച് ഗ്രാമത്തിലെ ഒരു പൊയ്കയിൽ സ്നാനം ചെയ്തു കൊണ്ടിരിക്കുന്ന ഒരു തരുണിയിലേക്കെത്തന്നു. പിന്നീട് അവളുടെ നിഷ്കളങ്ക മുഖത്തിന്റെ ക്ളോസപ് ഷോട്ടിൽ നിന്നും അത് അവളുടെ ശരീരത്തിന്റെ മാദക ഭംഗി മുഴുവൻ ആസ്വദിച്ച് കാലിലെ പാദസരങ്ങളിലേക്ക് പടരുന്നു...


സീനുകളിൽ നിന്നും സീനുകളിലേക്ക്, ദൃശ്യങ്ങളിൽ നിന്നും ദൃശ്യങ്ങളിലേക്ക് കഥ പരിണമിച്ചു കൊണ്ടിരുന്നു.


ദേവ് ആനന്ദിന്റെ വിവരണം കേട്ട് എന്റെ കൈകൾ ടൈപ് റൈറ്ററിൽ “സച്ചെ കാ ബോൽ ഭല” എന്ന അടുത്ത ചിത്രത്തിന്റെ തിരക്കഥ രചിക്കുകയാണ്. മനസ്സാകട്ടെ, തന്റെതായ തിരക്കഥാ രചനയിൽ മുഴുകി വേറേതോ ലോകത്തേക്ക്  സഞ്ചരിച്ചു കൊണ്ടിരുന്നു.


ടെക്സ്റ്റ് ബുക്ക് പഠനത്തിനപ്പുറം ഒരു ഇംഗ്ലീഷ് നോവൽ പോലും വായിക്കാത്ത ഞാൻ അദ്ദേഹത്തിന്റെ പദസമ്പത്തിലും, വാക്യരചനാ രൂപഭംഗിയിലും ആശ്ചര്യചകിതനായി, മറ്റു ചിലപ്പോൾ അറിവില്ലായ്മയുടെ ആഴക്കടലിൽ , ജൂഹു ബീച്ചിലെ തിരകൾക്കിടയിൽ നീന്താനാറിയാതെ മുങ്ങിത്താഴ്ന്നപ്പോൾ വാത്സല്യത്തോടെ അദ്ദേഹം കൈപിടിച്ച് കയറ്റി.


”ലഡ്കാ സമജ് ദാർ ഹെ. ഹി ഈസ് ഗുഡ് ഇൻ ഇംഗ്ലീഷ്. സ്പീഡ് ഈസ് ആൾസോ ഗുഡ്. വി ക്യാൻ കംപ്ലീറ്റ് ഇൻ എ വീക്ക്”. രാകേഷ് കണ്ടെത്തിയ പുതിയ ടൈപ്പിസ്റ്റിന് സാക്ഷാൽ ദേവ് ആനന്ദിന്റെ പ്രശംസ. മനസ്സ് വീണ്ടും “സച്ചെ കാ ബോൽ ഭലേ” യുടെ തിരക്കഥയിലേക്ക് തിരിച്ചെത്തി.


ജുഹുവിലെ ബംഗ്ളാവിൽ ദേവ് സാബിനെ കൂടാതെ ഭാര്യ മോണ ആനന്ദ് എന്ന ആദ്യ കാല നടി കൽപ്പന കാർത്തിക് ഉണ്ട്, മകൻ സുനിൽ ആനന്ദ് ഉണ്ട്. വലിയ ബംഗ്ളാവിൽ എല്ലാവർക്കും താമസിക്കാൻ വെവ്വേറെ മുറികൾ, യാത്ര ചെയ്യാൻ വേറെ വേറെ കാറുകൾ. പരസ്പരം ആരുമൊന്നും ഉരിയാടാറില്ലെന്ന് മാത്രം. എല്ലാ സംഭാഷണങ്ങളും വേലക്കാരോട് മാത്രം. വലിയവരുടെ ലോകം ആദ്യമായി അടുത്തറിഞ്ഞു.


രാവിലെ മുതൽ വൈകും വരെ, ഒരാഴ്ച നീണ്ട  പ്രയത്നത്തിനൊടുവിൽ ഇംഗ്ലീഷ് സ്ക്രിപ്റ്റ് തയ്യാർ. ഇനി ഡയലോഗ് എഴുത്തുകാരനെ ഏൽപ്പിച്ച് സംഭാഷണം തയ്യാറാക്കികഴിഞ്ഞാൽ പിന്നെ സഹസംവിധായകർ അതിന്റെ സീൻ പ്രകാരമുള്ള  ഷൂട്ടിംഗ് ഫ്ലോ ചാർട്ട് തയ്യാറാക്കിയാൽ, നടീ നടന്മാരെ തിരഞ്ഞെടുത്താൽ,  പിന്നെ ഫ്ലോറിലേക്ക്  യാത്ര. ചിത്രം ഷൂട്ടിംഗ് ഫ്ലോറിലെത്തിയപ്പോഴേക്കും ഞാൻ പുതിയ റെക്കോർഡിംഗ് സ്റ്റുഡിയോയുടെ ചുമതലക്കാരനായി ശബ്ദലേഖനത്തിനും മിക്സിംഗിനും ഉള്ള   വിവിധ യന്ത്രങ്ങൾ, പ്രൊജക്ടറുകൾ എന്നിവ  ഇറക്കുമതി ചെയ്യുന്നതിലും മറ്റും മുഴുകി, തിരക്കിലായി.



ആന്റോപ് ഹില്ലിലെ താമസം ഓപ്പോളുടെയും ഉണ്ണിയേട്ടന്റെയും കൂടെ അല്ലലില്ലാതെ പൊയ്ക്കൊണ്ടിരുന്നു. അവരുടെ മൂത്ത മകൻ  ഗോപു സീനിയർ കെജിയിൽ പഠിക്കുന്ന കാലം.  നാലു വയസ്സുകാരന്റെ നട്ടപ്രാന്ത് എന്ന് പറയിപ്പിക്കുന്ന വികൃതി. ആ വികൃതി അടിയും ഇടിയുമായി എനിക്കും കിട്ടി കുറേയധികം. അവനൊരു അനുജത്തി, ശ്രീജ പിറന്നു. ഓപ്പോളുടെ പ്രസവം ബോംബെ ഹോസ്പിറ്റലിൽ.


കേരള പിഷാരോടി സമാജം സംഘടനാ പ്രവർത്തനങ്ങൾക്കുള്ള മൂലധനം കണ്ടെത്താനായി, ആതുര സേവന രംഗത്തേക്ക് കൂടി തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെ, ധനസമാഹരണം ലക്ഷ്യമിട്ട് കെ പി എ സി യുടെ "വിഷ സർപ്പത്തിനു വിളക്കു വയ്ക്കരുത്" എന്ന നാടകം ബോംബെയിൽ വന്ന അവസരത്തിൽ ഏറ്റെടുത്ത് ബോംബെ ഷണ്മുഖാനന്ദ ഹാളിൽ പ്രദർശനം സംഘടിപ്പിച്ചു. സി ജി എസ് കോളനിയിൽ വീട് വീടാന്തരം കയറിയിറങ്ങി ടിക്കറ്റു വിൽപ്പന, രാത്രി, നാടകത്തിന്റെ പോസ്റ്റർ ഒട്ടിക്കൽ എന്നീ ജോലികളായിരുന്നു ചെറുപ്പക്കാരായ ഞങ്ങൾക്ക് കിട്ടിയത്. തരക്കേടില്ലാതെ ടിക്കറ്റു വിറ്റെങ്കിലും, ചിലവുകൾ കഴിച്ച്  കാര്യമായ ധനസമാഹരണമൊന്നും അതുകൊണ്ടുണ്ടായില്ല.


സി ജി എസിലെ താമസം രണ്ടു വർഷം പിന്നിടുന്നു. ശമ്പളത്തിലെ നേരിയ വർദ്ധന, ഇനിയും മറ്റൊരാളുടെ തണലിലല്ലാതെ ഒറ്റക്ക് ഒരു ജീവിതം കരുപ്പിടിപ്പിക്കണമെന്ന ചിന്ത, എന്നിവ  മനസ്സിനെ മഥിച്ചപ്പോൾ, വിനയനെ കൂട്ടു പിടിച്ച് കല്യാണിനപ്പുറം ഉൽഹാസ് നഗറിൽ ഒരിടം കണ്ടെത്തി. ഒരു പഞ്ചാബി പയ്യൻ, ബിട്ടു സിങ്ങിന്റെ ചാൾ മുറി. ഒറ്റ  മുറിയിൽ ഒരു  വശത്തായി ചെറിയൊരു മോറി കം ബാത്ത് ഏരിയ  പോലുള്ള സംവിധാനം. ഡെപ്പോസിറ്റ് രണ്ടായിരം. വാടക 200.  അതെ, ബോംബെ ബാച്ചിലർ ജീവിതത്തിലേക്കുള്ള ആദ്യ കാൽ വയ്പ്പ്. ജീവിതത്തിന്റെ  മുന്നോട്ടുള്ള പ്രയാണത്തിൽ അമ്മക്കുള്ള മാസ വിഹിതം ഇരട്ടിയാക്കി.


സി ജി എസിൽ നിന്നും ഏകദേശം 50 കിലോമീറ്ററിനപ്പുറം ഉള്ള ഉൽഹാസ് നഗറിലേക്കുള്ള പറിച്ചു നടൽ എന്നെ സംബന്ധിച്ചിടത്തോളം യാത്രാ ക്ലേശം വർദ്ധിപ്പിച്ചു. രാവിലെ 9 മണിക്ക് ഓഫീസിലേക്ക് വീട്ടിൽ നിന്നും ഇറങ്ങിയിരുന്ന ഞാൻ രാവിലെ ഏഴരക്ക് ഇറങ്ങിത്തുടങ്ങി. വൈകീട്ട് ഏഴിന് തിരിച്ചെത്തിയിരുന്നത് എട്ടും ഒമ്പതുമാവുന്നു. തിരിച്ചെത്തി, ഭക്ഷണം തയ്യാറാക്കി കഴിച്ച് കിടക്കുമ്പോഴേക്ക് രാത്രി 11 കഴിഞ്ഞിരിക്കും.  വായനയെ യാത്രാ വേളകളിലേക്ക് മാത്രം ഒതുക്കേണ്ടി വന്നു.

ഉൽഹാസ് നഗർ പാകിസ്ഥാനിൽ നിന്നും വിഭജന കാലത്ത് വന്ന അഭയാര്‍ത്ഥികൾക്കുള്ള ക്യാമ്പാണ്.  അന്നേ വരെ ജീവിതത്തിൽ നേടിയ സർവ്വവും ഉപേക്ഷിച്ച് വന്നവരെ ഇന്ത്യ ഗവണ്മെന്റ് രാജ്യത്തുള്ള ഇത്തരം വിവിധ ക്യാമ്പുകളിലെ ബാരക്കുകളിൽ  കുടിവെച്ചു. പൊതുവെ സിന്ധികൾ എന്നറിയപ്പെടുന്ന അഭയാർത്ഥി സമൂഹം പൊതുവെ കച്ചവടക്കണ്ണുള്ളവരാണ്. അവരവിടെ തങ്ങളുടെ പ്രയത്നത്താൽ പുതിയൊരു ലോകം നിർമ്മിച്ചു. ഉൽഹാസ് നഗർ ക്യാമ്പ് നമ്പർ നാലിൽ സുഭാഷ് തേക്കടിയിലാണ് ഞങ്ങളുടെ ചാൾ മുറി. പൊതുവെയുള്ള ക്യാമ്പിന്റെ അന്തരീക്ഷമല്ലാത്ത ഒരു ഗ്രാമപ്രദേശം. തൊട്ടപ്പുറത്ത് മണക്കുളങ്ങര പിഷാരത്തെ മധു ഒറ്റക്ക്  താമസിക്കുന്നുണ്ട്. അവിടെ കുറച്ചപ്പുറത്തായി ആർ പി ഉണ്ണിയേട്ടനുണ്ട്, വിശ്വനാഥേട്ടനുണ്ട്. വിശ്വനാഥേട്ടന്റെ മരുമകൻ പട്ടിശ്ശേരി രാമനാഥൻ ഇടക്കിടെ റൂമിൽ വരും. ഞങ്ങളുടെ റൂം ഓണർ ബിട്ടുവിന്റെ സുഹൃത്ത് കൂടിയാണ്  രാമനാഥൻ.


നവകേതനിൽ ട്രെയിനീ പോസ്റ്റിൽ രഘു പോയി, കേശവൻ വന്നു. കേശവൻ വിട്ടു, നന്ദു വന്നു. നന്ദു പോയി രാമചന്ദ്രൻ എത്തി. ആനന്ദ് റെക്കോർഡിംഗ് സ്റ്റുഡിയോയുടെ  അവസാന പണികൾ, ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിന്റെ വിവിധ ഹിയറിങ്ങുകൾ അറ്റൻഡ് ചെയ്യുക, വിവിധഗ്രൂപ് കമ്പനികളുടെ ഫൈനലൈസേഷൻ, എന്നിങ്ങനെ തിരക്കു പിടിച്ച ദിനങ്ങൾ. പിഷാരടി സാർ പണികളെല്ലാം നീ തന്നെ നോക്കിയാൽ മതിയെന്ന് പറഞ്ഞു വിശ്രമ മട്ടിൽ നടക്കുന്ന കാലം. ഏകദേശം നാലു മണി കഴിഞ്ഞാൽ ആശാൻ സ്ഥലം വിടും. അതുവരെ ഗൗരവം പൂണ്ട് നിശബ്ദമായിരിക്കുന്ന  നവകേതന്റെ അക്കൗണ്ട്സ് കാബിൻ പിന്നീട് ഉണരുകയായി. രാമേട്ടൻറെ തമാശകൾ, ഞങ്ങളെയോരോരുത്തരെയായി കളിയാക്കലിൽ തുടങ്ങി നവകേതൻറെ പഴംപുരാണങ്ങളിലേക്കും അന്നത്തെ ആശാൻറെ വീര ശൂരപരാക്രമങ്ങളിലേക്കും എത്തി ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തും.  ഓഫിസ് വിട്ട് വൈകീട്ട് സാന്റാക്രൂസ് സ്റേഷനിലെത്തും വരെ അത് തുടരും.


സാന്താക്രൂസിലെ ഹീരാനാറിലെ ഒരു പഴയ ഇരു നിലകെട്ടിടത്തിലാണ് നവകേതൻ ഓഫീസ്. ഓഫീസിലേക്ക് കയറാൻ പിൻഭാഗത്ത് കൂടെ ഒരു മരത്തിന്റെ ഗോവണിയുണ്ട്. അറുപത് പിന്നിട്ട ദേവ് ആനന്ദ് ആ പടികൾ ഓടിക്കയറുന്നത്  ഒരു പ്രത്യേക താളത്തിലാണ്. നടത്തത്തിനുമുണ്ട് ഒരു സ്റ്റൈൽ.  ദേവ് സാബിൻറെ നടത്തത്തിന്റെ താളം അക്കൗണ്ട്സ് കാബിനിലേക്ക് എത്തിയാൽ പിന്നെ എല്ലാവരുടെയും ഹൃദയ താളം ഉണരുകയായി. വിളി എപ്പോൾ വേണമെങ്കിൽ എത്താം. മിക്കവാറും വിളി രാമേട്ടനാവും. അടുത്തത് എനിക്ക്. മിക്കവാറും രാവിലെയാണ് മൂപ്പരുടെ സന്ദർശനം. വൈകുന്നേരമാണ് ഓഫീസിലെത്തുന്നതെങ്കിൽ  അന്ന് വൈകീട്ട് ചില പ്രത്യേക അതിഥികൾ ഉണ്ടെന്ന് അനുമാനിക്കാം. ഗുരു എന്ന പ്രൊഡക്ഷൻ മാനേജർ ശങ്കർ ഓഫിസിൽ തന്നെയാണ് താമസം. വൈകുന്നേരങ്ങളിൽ ആരൊക്കെ വന്നു പോയി എന്ന കഥകൾ പിറ്റേ ദിവസം  വിശേഷണങ്ങളോടെ ഗുരു ഞങ്ങൾക്ക് വിവരിച്ചു തരും.  അറുപതു കഴിഞ്ഞ  പടു യുവത്വത്തിനു  പ്രസിദ്ധി  പ്രദാനം ചെയ്യുന്ന സവിശേഷ ഭാഗ്യങ്ങൾ കേട്ട് ഞങ്ങൾ  അസൂയപ്പെടും.


ഒടുവിൽ ഒരു വർഷത്തെ കാത്തിരിപ്പിനു ശേഷം ആനന്ദ് റെക്കോർഡിംഗ് സ്റ്റുഡിയോ തയ്യാറായി. ആദ്യ റെക്കോർഡിംഗ് നവകേതൻറെ തന്നെ.  സച്ചെ കാ ബോൽ ഭലയുടെ ബാക് ഗ്രൗണ്ട് മ്യൂസിക്. രാമചന്ദ്രനെ അവിടത്തെ ദൈനം ദിന കണക്കുകൾ നോക്കാനും ബില്ലുകൾ ഉണ്ടാക്കാനുമായി പാലി ഹില്ലിലേക്ക് നിയമിച്ചു.


ഉൽഹാസ് നഗറിലെ റൂമിലേക്ക് സുരേന്ദ്രനെന്ന കണ്ണൂർക്കാരൻ കൂടെ അന്തേവാസിയായി കടന്നു വന്നു. സി ജി എസിലെ അയൽവാസി. റൂമിൽ മൂന്നാളായപ്പോൾ, സൗകര്യങ്ങൾ കുറവായപ്പോൾ, അകലം പ്രശ്നമായപ്പൊൾ, ഓഫീസിനടുത്തോരു റൂം നോക്കാമെന്ന ചിന്ത കൂടി വന്നു. ഉള്ളതിൽ തൃപ്തി വരാതെ മനസ്സ് മറ്റൊന്നിലേക്ക്, ഉയരങ്ങളിലേക്ക് നോക്കിക്കൊണ്ടിരിക്കും. നവകേതനിലെ ക്യാമറ അറ്റൻഡന്റ് സെബാസ്ത്യനും രാമേട്ടനും കൂടെ അങ്ങിനെയാണ് കലീനയിൽ ഞങ്ങൾക്കായി ഒരു റൂം കണ്ടെത്തുന്നത്. ചെന്ന് കണ്ടപ്പോൾ വലിയ തെറ്റില്ല എന്ന് തോന്നി, അഡ്വാൻസ് കൊടുത്തു പോന്നു. പിന്നീടാണ് മനസ്സിലായത് അതൊരു കള്ള വാറ്റു കെന്ദ്രത്തിന്റെ ഒത്ത നടുക്കാണെന്ന്.


അതെ, ജീവിതത്തിൽ ചില നിയോഗങ്ങളുണ്ട്. നാമറിയാതെ അവ ചിലയിടങ്ങളിലേക്ക് നമ്മെ കൈപിടിച്ച് കൊണ്ടു പോയിരിക്കും..


ഏത് പ്രതികൂല കാലാവസ്ഥയിലും ജീവിതയാത്ര തുടരാതെ നിവൃത്തിയില്ലല്ലോ.


തുടരും.

2019, മേയ് 21, ചൊവ്വാഴ്ച

മുംബൈ ബാച്ചിലർ ജീവിതം - Part 3

മുംബൈ ബാച്ചിലർ ജീവിതം

Part 3

ബോംബെയിൽ എന്റെ ജീവിതം നട്ടിട്ട് ഒന്നര വർഷം കഴിഞ്ഞിരിക്കുന്നു. ഇനിയും  വേരുകളുറക്കാത്ത അതിന് ദേവാനന്ദിന്റെ “നവകേതൻ” കൊടുക്കുന്ന വെള്ളം ഉണങ്ങാതെ സൂക്ഷിക്കുന്നു. ഒപ്പം ശ്രീ ഓപ്പോളുടെയും ഉണ്ണിയേട്ടന്റെയും തണലും. എന്തിനും തയ്യാറായിത്തിരിച്ച എന്നെ പിന്തിരിപ്പിക്കുന്ന കൈകൾ എവിടെയും ഉണ്ടായില്ലെന്നതും മറിച്ച് ഒരു കൈ നീട്ടി പിടിച്ചു കയറ്റാൻ പലരും ഉണ്ടായെന്നതും ആശ്വാസമായി.

1983 ജൂലൈയിൽ എഴുതിയ സ്റ്റാഫ് സെലെക്ഷൻ കമ്മിഷന്റെ പരീക്ഷാ ഫലം  ഒരു വർഷം കഴിഞ്ഞിട്ടും കാണാഞ്ഞപ്പോഴായിരുന്നു മറ്റു പോവഴികളില്ലാതെ ഈ നഗരത്തെ പ്രാപിച്ചത്. നഗരത്തിലെത്തി അഞ്ചു മാസത്തിനു ശേഷം ഡെൽഹിയിൽ നിന്നും ഒരു കുറിമാനം എന്നെത്തേടി തൃപ്രയാറും, അവിടെ നിന്ന് വഴിതിരിച്ച് വിട്ട് ബോംബെയിലും എത്തി. ഉടനടി ഡെൽഹി Administrative Serviceന്റെ കീഴിലുള്ള ഫുഡ് & സപ്പ്ളൈസിൽ ലോവർ ഡിവിഷൻ ക്ളാർക്കായി വന്ന് ചേരണമന്ന് ആജ്ഞ്യ. അന്ന് എനിക്ക് കിട്ടിയിരുന്ന ശമ്പളത്തിനേക്കാൾ കുറവുള്ള സ്കെയിൽ, ഞാൻ അപേക്ഷിച്ച മുൻഗണനാ ക്രമത്തിനു വിരുദ്ധമായുള്ള നിയമനം, പഠിച്ച വിഷയത്തിലുള്ള ജോലിയിൽ നിന്നും മാറി ഗവണ്മെന്റ് ഓഫീസിലെ പൊടിപിടിച്ച ഫയലുകളിൽ ജീവിതം തളച്ചിടാൻ താല്പര്യമില്ലായ്മ, ഡെൽഹി നഗരത്തോടുള്ള ഇഷ്ടക്കേട്... അങ്ങിനെ പലതും എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു. മറുപടി അയച്ചില്ല. മൂന്നു മാസത്തിനു ശേഷം വീണ്ടും  ഒരു ഓർമ്മപ്പെടുത്തലും അവസാന താക്കീതും. ബോംബെയെ പ്രണയിച്ച എനിക്ക്  കാമുകിയെ വിട്ടുപിരിയാനുള്ള വിഷമം, സുഹൃത്ത് വലയത്തിൽ നിന്നുമുള്ള അകല്ച്ച… മനസ്സ് നീറി. ഒടുവിൽ  സ്വയം ഒരു തീരുമാനമെടുത്തു... ഇല്ല. ബോംബെ വിട്ടെങ്ങോട്ടുമില്ല. തിരിഞ്ഞു നോക്കുമ്പോൾ പശ്ചാത്താപമില്ല.

ഇതിനിടയിൽ, ബാങ്ക് ടെസ്റ്റുകൾ പലതെഴുതി. വൈശ്യ ബാങ്കിന്റെ എഴുത്തു പരീക്ഷയിൽ വിജയിച്ചു. ഇന്റെർവ്യൂ ബാംഗ്ളൂരിൽ. വിലാസിനി ഒപ്പോൾക്ക് എഴുതി, പോയി, പരാജിതനായി തിരിച്ചു പോന്നു. ട്രെയിനിൽ ടിക്കറ്റ് തരപ്പെടാത്തതിനാൽ ബസിലായിരുന്നു മടക്ക യാത്ര. ബസ് ദാവൺഗരെയിൽ എത്തിയപ്പോൾ ഇന്ദിരാഗാന്ധി വെടികൊണ്ട് ആശുപത്രിയിലായത് അറിഞ്ഞു. പിന്നീട് മരിച്ചെന്നും. ഒരു യുഗത്തിന്റെ അന്ത്യം. പലയിടത്തും “ഗലാട്ടെ”.  വഴിയിൽ വലിയ കുഴപ്പങ്ങളില്ലാതെ ബോംബെയിൽ എത്തിപ്പെട്ടു. ഡൽഹിയിൽ സിഖ് കൂട്ടക്കൊല.. എന്റെ ഡൽഹിയെ തഴഞ്ഞ തീരുമാനം ശരിയെന്ന് മനസ്സ് പറഞ്ഞു.

ബോംബെ റെയിൽവെ സ്റ്റേഷനുകളിലുള്ള പുസ്തകശാലകളിൽ തൊഴിലന്വേഷകർക്കുള്ള വിവിധ സാദ്ധ്യതകളും അവക്കുള്ള ഫോമുകളും പ്രദർശിപ്പിച്ചിരിക്കും. അങ്ങിനെയാണ് ഞാനും സുഹൃത്ത് ഗണേശനും സ്റ്റേഷൻമാസ്ടറുടെ ഒഴിവിലേക്ക് അപേക്ഷിച്ചത്. വളരെയധികം ഒഴിവുകളുള്ള ക്ലാർക്ക് ജോലിയിൽ ഞങ്ങൾക്ക് കമ്പമില്ലായിരുന്നു. ഒരു സ്റ്റേഷൻ മൊത്തം ഭരിക്കാനവകാശമുള്ള അസിസ്റ്റന്റെ സ്റ്റേഷൻ മാഷുടെ ഒഴിവിലേക്ക് ഞങ്ങൾ അപേക്ഷിച്ചു. പരീക്ഷയെഴുതി, പാസായി. ചർച്ച് ഗേറ്റ് സ്റ്റേഷനിൽ ഒരു ലോജിക്കൽ ടെസ്റ്റും, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും. അതിലും പാസായി. ജോലി കിട്ടിയെന്നു തന്നെ ഉറപ്പിച്ചു. ഉച്ചക്കായിരുന്നു ഇന്റെർവ്യൂ. അതു കഴിഞ്ഞപ്പോൾ ഞങ്ങൾ ഔട്ട്. ഒരു മുംബൈ ലോക്കൽ ട്രെയിനിൽ കയറി ഇറങ്ങുന്ന ലാഘവത്തോടെ ഞങ്ങൾ തിരിച്ചു പൊന്നു. റെയിൽവേയിൽ ജോലി ചെയ്യുന്ന ചെറിയച്ഛനോട് ഇക്കാര്യം പറഞ്ഞപ്പോൾ ഇക്കാര്യത്തിൽ യാതൊരു മനസ്താപത്തിന്റെയും ആവശ്യമില്ലെന്നും ആ ജോലിയെക്കാൾ എത്രയോ നല്ല നിലയിലെത്താൻ പ്രൈവറ്റ് ജോലിയിൽ സാദ്ധ്യതകളുണ്ടെന്നും ആശ്വസിപ്പിച്ചു.

റെയിൽവേയോട് ഒട്ടും വിരോധം തോന്നിയില്ല. പിറ്റേന്ന് മുതൽ ബോംബെയുടെ ജീവനാഡിയായ ലോകൽ ട്രെയിനിൽ വീണ്ടും നവകേതനിലേക്ക്.

ലോക്കൽ ട്രെയിൻ യാത്രകൾ വായനക്കുള്ള ഉത്തമ വേദിയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഒട്ടുമിക്ക സ്റ്റേഷനുകളിലും ഒരു പുസ്തകശാലയുണ്ടായിരിക്കും. വൃത്താന്ത പത്രം മുതൽ മാഗസിനുകളും നോവലുകളും വരെ, വായനയുടെ വിവിധ തലങ്ങളിലുള്ളവരെ ആകർഷിക്കാനുള്ള ഉരുപ്പടികൾ. സ്റ്റേഷനിലെത്തി വണ്ടി വരുന്ന സമയം വരെ അവയിലൂടെ കണ്ണോടിച്ച് വിലയിരുത്തി അവയിലൊന്ന് വാങ്ങിച്ചിരിക്കും. ആദ്യകാലത്ത് സ്പോർട്ട്സ് സ്റ്റാർ എന്റെ ഹരമായിരുന്നു. മികച്ച ചിത്രങ്ങൾ കളറിൽ അച്ചടിച്ച സ്പോർട്ട്സ് സ്റ്റാർ നാട്ടിൽ വെച്ചു തന്നെ വാങ്ങി അതിലെ ക്രിക്കറ്റർമാരുടെ ചിത്രങ്ങൾ കണ്ട് സായൂജ്യമടയുക ഒരു ഹോബി ആയിരുന്നു. ആ ഹരത്തിന് പണം പലപ്പോഴും ഒരു വിലങ്ങു തടിയായിരുന്നു..

ബോംബെയിൽ ശ്രീ ഓപ്പോളുടെ വീട്ടിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് ഉണ്ണിയെട്ടൻ എല്ലാ ആഴ്ചയും വാങ്ങിക്കും. ഉണ്ണിയേട്ടന്റെ വായന കഴിഞ്ഞാൽ അതെനിക്ക് കിട്ടും. പ്രസാദിന്റെ റൂമിൽ കലാകൗമുദിയാണ് സ്ഥിരം വാങ്ങിക്കുന്നത്. അവ തമ്മിൽ ഞങ്ങൾ ഒരു മാറ്റക്കച്ചവടം നടത്തും, എല്ലാ ആഴ്ചയും. അങ്ങിനെ ഞാൻ വായനയുടെ ലോകത്തേക്ക് എത്തിപ്പെട്ടു. നാട്ടിൽ വെച്ച് പരിചയെപ്പെട്ട മുട്ടത്തു വർക്കി, കാനം, എം ടി എന്നിവർക്കപ്പുറം  ഒ വി വിജയൻ, സി രാധാകൃഷ്ണൻ , പത്മനാഭൻ, മുകുന്ദൻ, വി കെ എൻ എന്നിങ്ങനെയുള്ള പ്രതിഭകളെക്കൂടി അടുത്തറിഞ്ഞു. വിജയന്റെ ഗുരുസാഗരം മാത്രുഭൂമിയിൽ വരുന്ന കാലം. കുഞ്ഞുണ്ണിയുടെ കൂടെ ഞാനും സായാഹ്‌ന യാത്രയിൽ കൂടി. ആ എഴുത്ത് എന്നെ വല്ലാതെ ആകർഷിച്ചു. പ്രസാദ് സാഹിത്യവാരഫലം കൃഷ്ണൻ നായരുടെ ആരാധകനാണ്. ഓരോ ആഴ്ചയും നായരുടെ വീക്ഷണങ്ങളെക്കുറിച്ച് ചർച്ച ഉണ്ടായിരിക്കും. കിംഗ് സർക്കിൾ സ്റ്റേഷൻ മുതൽ സാന്റാക്രൂസ് സ്റ്റേഷൻ വരെയും തിരിച്ചുമുള്ള ദൂരം പലപോഴും വായനയുടെ ഹരത്താൽ പോരെന്നു തോന്നിച്ചു.

നവകേതനിൽ തിരുവത്ര ശശി പോയ ഒഴിവിലേക്ക് ഒരാളെ വേണം. സുഹൃത്ത് വിനയനെ കൊണ്ടു പോയി ആശാനെ (പിഷാരടി സാറിനെ അങ്ങിനെയാണ് ഞങ്ങൾ, നവകേതനിലെ കീഴ് ജീവനക്കാർ,  തമ്മിൽ തമ്മിൽ പറയാറുള്ളത്) കാണിച്ച് ജോലി ശരിയാക്കി. കത്തുകൾ ടൈപ്പ് ചെയ്യുക, പെറ്റി കാഷ് ബുക്കെഴുതുക. പ്രൊഡക്ഷൻ കാഷ് ബുക്കെഴുതുക തുടങ്ങിയ പണികൾ. ആ കസേരയിൽ അധിക കാലം ആരും ഇരിക്കാറില്ല. അതൊരു ട്രെയിനീ പോസ്റ്റാണ് എന്നും. ആറുമാസമാണ് ആ കസേരയിലിരിക്കുന്നവരുടെ ആവറേജ് ആയുസ്സ്. കയ്യക്ഷരം നന്നാവണം എന്നതാണ് എറ്റവും വലിയ ക്വാളിഫിക്കേഷൻ. അതിൽ വിനയൻ ജയിച്ചു.
എന്റെ കാര്യത്തിൽ കയ്യക്ഷരം ആശാന് അത്രക്ക് മതിപ്പില്ലായിരുന്നു. പിന്നെ, നിവൃത്തികേടു കൊണ്ട്, അന്നത്തെ പ്രത്യേക സാഹചര്യത്തിൽ എടുത്തതാണ്. പലപ്പോഴും അത് പറഞ്ഞ് ചീത്ത പറയാറുമുണ്ട്.

ഏറെത്താമസിയാതെ തന്നെ വിനയനു വേറെ നല്ല ജോലി കിട്ടി, അവിടേക്ക് ഷിബു ജോർജ്ജ് എന്നൊരു ട്രെയിനീ എത്തി. മൂന്നു മാസത്തിനുള്ളിൽ മൂപ്പ്പരും സ്ഥലം വിട്ടു. പിന്നീടെത്തിയത് സി ജി രഘുനാഥ്. അതെ, ആ കസേരയിൽ ആരും ഉറച്ചിരിക്കാറില്ല.

നവകേതനിൽ ഞാനെത്തിയ ശേഷമുള്ള ആദ്യ ഫിലിം ‘ഹം നൗ ജവാൻ’ റിലീസ് ആയി. റിലീസിനു മുമ്പെ പടം ലാബിൽ വെച്ച് കണ്ടു. നമ്മുടെ ചിന്താധാരകളും വീക്ഷണങ്ങളുമായി ഒത്തുപോകാത്ത ഒരു സിനിമ. ആദ്യമായി ഒരു സിനിമയുടെ ടൈറ്റിലിൽ പേർ വന്നു. പക്ഷെ ആരോടും അഭിമാനത്തോടെ പറയാൻ തോന്നിയില്ല. ദേവ് ആനന്ദിനെക്കൂടാതെ റിച്ച ശർമ്മ(സഞ്ജയ് ദത്തിന്റെ ആദ്യ ഭാര്യ), തബു എന്നിവരുടെ ആദ്യ ചിത്രം. തബു അന്ന് ദേവ് ആനന്ദിന്റെ മകളുടെ റോളിൽ ആയിരുന്നു അഭിനയിച്ചത്. തബുവിന്റെ ആദ്യ പ്രതിഫലം ഈ കയ്യിലൂടെയാണ് നൽകപ്പെട്ടത് എന്നത് ആ അഭിനേത്രിയുടെ ഓരോ പോസ്റ്റർ കാണുമ്പോഴും ഓർക്കും.

കണക്കെഴുത്തിനപ്പുറം സിനിമയുടെ പിന്നാമ്പുറക്കാഴ്ചകൾ കൂടെ കാണാനും അടുത്തറിയാനുമായി. ഒരു സിനിമ നിർമ്മാണത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള വിവിധ ഘട്ടങ്ങൾ നേർക്കഴ്ചയായി. സ്ക്രിപ്റ്റ്, ലൊക്കേഷൻ ഹണ്ടിംഗ് അഥവാ റെക്കി, കാസ്റ്റിംഗ്, സോംഗ് റെക്കോഡിംഗ്, ഷൂട്ടിംഗ്, ഫിലിം പ്രോസസിംഗ്, എഡിറ്റിംഗ്, ഡബ്ബിംഗ്, സൗണ്ട് ഇഫക്ട്സ്, ബാക്ക് ഗ്രൌണ്ട് മുസിക്, മിക്സിംഗ്, വിപണനം, ഫൈനൽ പ്രിന്റ്, റിലീസിംഗ് ഇതെല്ലാം നേരിട്ട് കണ്ടു. ഭാഗഭാക്കായി.  കണക്കെഴുത്ത് കഴിഞ്ഞുള്ള ഇടവേളകളിൽ ഈ പിന്നാമ്പുറക്കാഴ്ചകളിൽ ശ്രദ്ധ പതിപ്പിച്ചു. സ്റ്റീൻബക്ക് റൂമിൽ പോയി ബാബു ഷെയ്ക്കിന്റെ എഡിറ്റിംഗ് കണ്ടു. സിനിമ വിജയിച്ചില്ലെങ്കിലും ‘ഹം നൗ ജവാൻ’ എന്ന സിനിമയുടെ ഏഡിറ്റർക്ക് ആ വർഷത്തെ എറ്റവും നല്ല എഡിറ്റർക്കുള്ള ദേശീയ അവാർഡ് കിട്ടി. സംഗീത സംവിധായകൻ ആർ ഡി ബർമ്മൻ, പുല്ലാങ്കുഴൽ വാദകനായ ഹരിപ്രസാദ് ചൗരസ്യ, സന്തൂർ വാദകൻ ശിവ്കുമാർ ശർമ്മ എന്നിവരെ നേരിട്ട് കാണാനും അവരുടെ കലയെ രണ്ടു ദിവസം അടുത്തറിയാനും അവസരമുണ്ടായി.

രാമേട്ടൻറെയും അച്ചുവേട്ടന്റെയും ലീവിൽ അവരുടെ  പണികൾ കൂടെ എനിക്കനുവദിച്ചു കിട്ടി. ദിവസവും ദേവ് സാബിനെ കണ്ട് ബാങ്ക് പൊസിഷൻ  അവതരിപ്പിക്കുക, ചെക്കുകൾ അപ്പ്രൂവ് ചെയ്ത് വാങ്ങി ഏറ്റവും ശല്യം ചെയ്യുന്ന കടക്കാർക്ക് കൊടുക്കുക. മാസാദ്യങ്ങളിൽ ശമ്പള ലിസ്റ്റ് തയ്യാറാക്കി ഒപ്പിട്ടുവാങ്ങി നൽകുക.  പലപ്പോഴും ചോദ്യങ്ങൾ അനവധി ആയിരിക്കും. അവയ്ക്ക് തൃപ്തികരമായ മറുപടി നൽകിയാൽ അദ്ദേഹം തൃപ്തൻ. ക്രെഡിറ്റേഴ്സിനെയും ദേവനെയും തൃപ്തിപ്പെടുത്തിപ്പോകുക എന്നത് ഒരു തരം ഞാണിന്മേൽ കളിയാണ്. അതിൽ വിജയിച്ചാൽ നിങ്ങൾക്ക് മുന്നോട്ട് ജയിച്ച് കയറാം.

തൽക്കാലം ഞാൻ അതിൽ നല്ല മാർക്ക് വാങ്ങി വിജയിച്ചു.  അങ്ങിനെയാണ് പാലി ഹില്ലിൽ പണിയുന്ന പുതിയ റെക്കോഡിംഗ് സ്റ്റുഡിയോയുടെ പൂർണ്ണ ചുമതലയുള്ള അക്കൗണ്ടന്റ് ആയി സ്ഥാനക്കയറ്റം കിട്ടിയത്. പക്ഷെ സ്ഥാനക്കയറ്റം വേതനത്തിൽ നിഴലിച്ചില്ല. അങ്ങോട്ട് ചോദിക്കാതെ മനസ്സറിഞ്ഞു തന്നാൽ മാത്രം സ്വീകരിക്കുക എന്ന  എന്റെ നയത്തിൽ അയവു വരുത്താൻ തയ്യാറാവാത്തതിനാൽ കുറച്ചു കാലം കാത്തിരിക്കേണ്ടി വന്നുവെന്നു മാത്രം.

ജോലി കഴിഞ്ഞു വീട്ടിലെത്തുന്നത് പലപ്പോഴും വൈകിയായിരിക്കും. എങ്കിലും ആരെയും പിണക്കാതെ ജീവിക്കാൻ പഠിച്ചിരിക്കുന്നു. വൈകുന്നേരം വീട്ടിലെത്തിയാൽ ഏറ്റവും ആദ്യം കണ്ണെത്തുക കത്തിരിക്കുന്ന സ്ഥാനത്തേക്കാണ്. നാട്ടിൽ നിന്നും അമ്മ, വിജയൻ, അമ്മിണി ഓപ്പോൾ എന്നിവരുടെ കത്തുകൾക്കായി കൊതിച്ച ദിനങ്ങൾ. അവരിലൂടെയാണ് ഞാൻ നാടിനെ അറിയുന്നത്, വിശേഷങ്ങൾ അറിയുന്നത്. ആഴ്ചകളും മാസങ്ങളും നീളുന്ന ആ ഇടവേളകളിൽ  എത്തുന്ന മഴക്കായി ഈ വേഴാമ്പൽ കാത്തിരിക്കും.  കിട്ടിയ അന്ന് തന്നെ മറുപടി എഴുതി അയച്ചിരിക്കും. വീണ്ടും മറ്റൊരു കുളിർമഴക്കായുള്ള കാത്തിരിപ്പ് തുടരും.

അതെ, കാത്തിരിക്കുക, അടുത്ത ലക്കത്തിനായി.

മുംബൈ ബാച്ചിലർ ജീവിതം - Part 2

മുംബൈ ബാച്ചിലർ ജീവിതം

Part 2 –

ഒന്നര വർഷത്തിനിടയിൽ  നാടിന്  കാര്യമായ മാറ്റങ്ങൾ ഒന്നുമില്ല. മുത്തശ്ശിക്ക് കുറച്ച് കൂടി വയ്യാതായിരിക്കുന്നു. അമ്മ നന്നായിരിക്കുന്നുണ്ട്.  ശശി പെരിന്തൽമണ്ണ പ്രസ്സിൽ ജോലിക്കു പോകുന്നു. ശോഭ പത്തിലേക്ക് എത്തിയിരിക്കുന്നു. ഇരുവരിലും വളർച്ചയുടെ മാറ്റങ്ങൾ തെളിഞ്ഞു കാണാം. ശശി എന്നെക്കാൾ പൊക്കം വെച്ചുവോ എന്നു തോന്നിക്കും. 1977 മുതൽ 1982 വരെ മുടങ്ങാതെ കുംഭ ഭരണിക്ക് അച്ഛന് ശ്രാദ്ധ മുട്ടിയിരുന്നത് ബോംബെക്ക് പോയപ്പോൾ മുടങ്ങിയതു കാരണം അതിനു പ്രതിവിധിയായി പേരൂരിൽ പോയി ശ്രാദ്ധമൂട്ടി സമർപ്പിച്ചാൽ മതിയെന്ന വിദഗ്ദ്ധോപദേശം നടപ്പാക്കലായിരുന്നു എന്റെ യാത്രയുടെ പ്രഥമോദ്ദേശ്യം. കോയമ്പത്തൂരിലുള്ള തൃപ്രയാർ ഗോപിയേട്ടനെ കൂട്ടു പിടിച്ചു പേരൂരിൽ പോയി ശ്രാദ്ധമൂട്ടി സമർപ്പിച്ചു പോന്നു. ഇനി മുതൽ മനസ്സുകൊണ്ട് മാത്രം പ്രണാമം അർപ്പിക്കുക, അത് എന്നുമാവാം.

നാട്ടിലെത്തിയാൽ വീട്ടിലിരിക്കാൻ സമയമില്ല. ബന്ധു ഗൃഹങ്ങൾ സന്ദർശിക്കണം, വേണ്ടപ്പെട്ടവരെയൊക്കെ കാണണം, കൂട്ടുകാരോടൊത്ത് പുറത്ത് സമയം ചെലവഴിക്കണം.. സത്യം പറഞ്ഞാൽ, അമ്മയോടോത്ത് സ്വകാര്യ വിശേഷങ്ങളും, വീട്ടു വിശേഷങ്ങളും നാട്ടു വിശേഷങ്ങളും ബോംബെ വിശേഷങ്ങളും  പറയാനും, കൂടെയിരുന്നൊന്ന് ഊണു കഴിക്കുവാനും സമയം തികയാറില്ല.   അന്നത്തെ എല്ലാ പ്രവാസിയുടെയും അവസ്ഥയാണിത്. പത്തു ദിവസത്തെ ആദ്യ ലീവിനു ശേഷം ഒക്ടോബർ 30നു വീണ്ടും മനസ്സില്ലാ മനസ്സോടെ ബോംബെക്ക് വീണ്ടും വണ്ടി കയറാനായിറങ്ങി. ചന്ദ്രാലയം ഉണ്ണിയേട്ടന്റെ വക ശ്രീയോപ്പോൾക്ക് ഒരു പൊതി. രാജമന്ദിരം ഇന്ദിരോപ്പോൾക്ക് ചെമ്പൂരിലേക്ക് ഉണക്കലരി, കയ്പൻ നാരങ്ങ എന്നിവയുടെ പൊതി. ഇവയൊക്കെ താങ്ങി  വിജയനോടൊപ്പം ഒറ്റപ്പാലം സ്റ്റേഷനിൽ നിന്നും ഒരിക്കൽ കൂടെ ബോംബെക്ക് ജയന്തി ജനതയിൽ കയറാനായി. വൈകീട്ട് 4.09 നു  ഒറ്റപ്പാലം സ്റ്റേഷനിൽ എത്തുന്ന ജയന്തി ജനതക്കായി ഞങ്ങൾ 2 മണി ആയപ്പോഴെക്കെ സ്റ്റേഷനിൽ എത്തി. ഞങ്ങളുടെ ബന്ധു രാധാകൃഷ്ണേട്ടൻ അവിടത്തെ സ്റ്റേഷൻ മാഷാണ്. രാധാകൃഷ്ണേട്ടന് ഡ്യൂട്ടിയുള്ള ദിവസവുമാണ് അന്ന്. അക്കാലത്ത്, അധികം ആൾത്തിരക്കില്ലാത്ത, ഗ്രാമ്യതയുടെ എല്ലാ അടയാളങ്ങളും അതേ പടി നില നിൽക്കുന്ന ഒരു സ്റ്റേഷനാണ് ഒറ്റപ്പാലം. പത്മരാജൻ തൂവാനത്തുമ്പികളുടെ ക്ളൈമാക്സ് ഈ സ്റ്റേഷനിൽ എടുക്കുന്നതിനും മുമ്പായിരുന്നു അത്. വണ്ടിയെത്താൻ സമയമുള്ള സ്ഥിതിക്ക് നമുക്കൊരു നാരാങ്ങാ വെള്ളം കാച്ചിയാലോ എന്ന മോഹൻലാൽ ഡയലോഗ് സിനിമക്കും രണ്ടു വർഷം മുമ്പ് വിജയനിൽ നിന്നും ഉതിർന്നപ്പോൾ ഞാൻ അരമനയിലേക്ക് മൂപ്പരെ പിന്തുടർന്നു..

വിജയനിൽ രണ്ടു വർഷത്തിനിടയിൽ മാറ്റങ്ങൾ പ്രത്യക്ഷമാണ്.  ഞാൻ മാത്രം പൊടി മീശയിൽ നിന്നും ചെറുവാല്യക്കാരനിലേക്ക് മാറണോ എന്ന സംശയത്തിലും. ആയിടക്കായിരുന്നു,  ബോംബെയിലെത്തിയ ഞാൻ നാടക ജീവിതത്തിലെ  എന്റെ നാലാം  വേഷം അവതരിപ്പിച്ചത് . ഒരു സ്കൂൾ പ്രിൻസിപ്പലിന്റെ വേഷം.  അതു കാരണം കൊണ്ടു തന്നെ നാടകത്തിലെ വേഷപ്പകർച്ചക്കായി മുഖം ക്ളീൻ ആക്കിയായത്തിനു ശേഷം ആയിരുന്നു  നാട്ടിലേക്കെത്തിയത്. അരമനയിലെത്തിയ ഞാനും വിജയനും ഒരു മേശക്കഭിമുഖമായി ഇരുന്നു. വിജയൻ "ഹോട്ടായി" ഒരു  നാരങ്ങാ വെള്ളവും എനിക്കൊരു  “തണുത്ത” കല്യാണിയും ഓർഡർ ചെയ്തു. ജീവിതത്തിലാദ്യമായി കല്യാണിയുടെ രുചിയറിഞ്ഞു, 22 വയസ്സായ ഞാൻ മൈനറിൽ നിന്നും മേജറിലേക്കുയർന്നു പൊങ്ങുന്നതായി തോന്നി..

അമ്മയും വിജയനും എന്നിൽ നിന്നും അകലുകയാണ്, നാട് വിട്ട്, വാളയാർ ചുരം കടന്ന് വണ്ടി താളാത്മകമായി പാഞ്ഞു കൊണ്ടിരുന്നു. അമ്മ നൽകിയ പാഥേയം അകത്താക്കി മിഡിൽ ബർത്തിൽ കയറിപ്പറ്റി, നിദ്രാദേവി കണ്ണുകളെ തഴുകി. നേരം വെളുത്തപ്പോൾ വണ്ടി ഗുണ്ടക്കൽ എത്തിയിരിക്കുന്നു. സമയം തെറ്റാതോടുന്ന വണ്ടി. കുറെ ഓടുന്നു, കിതച്ചു നിൽക്കുന്നു, ആ കിതപ്പ് തീരുമ്പോഴേക്കും വീണ്ടും ഓട്ടം തുടങ്ങുന്നു. നാളെ മുതൽ ഞാനും ബോംബെ നഗരത്തിലൂടെ ആ ഓട്ടം തുടരാനായി കാത്തിരിക്കുന്നു. അവിടേക്ക് വണ്ടി അടുക്കുംതോറും കാൽ പിറകോട്ട് വലിയുന്നുണ്ടോ? ഇല്ല, മുന്നോട്ടോടാൻ പഠിച്ചിരിക്കുന്നു…

ആൻറ്റോപ് ഹില്ലിലെ സെക്ടർ സെവനിൽ ഗവണ്മെന്റ് ജീവനക്കാരേക്കാൾ കൂടുതൽ അവർ വാടകക്ക് വെച്ച ഉപവാടകക്കാരായിരുന്നു താമസിച്ചിരുന്നത്.  ഞങ്ങളുടെ ഫ്ളാറ്റിൽ നിന്നും നോക്കിയാൽ കാണുന്ന ദൂരെ, നാലു ബിൽഡിംഗിനപ്പുറം അത്തരമൊരു ഫ്ളാറ്റിൽ കാട്ടൂർക്കാരായ പ്രസാദും ഹംസയും താമസിച്ചിരുന്നു. ബോംബെ സ്വിച്ച് ഗിയർ എന്ന കമ്പനിയിൽ ജോലി ചെയ്തിരുന്ന  പ്രസാദ് ശ്രീ ആർ പി ഉണ്ണിയേട്ടൻറെ മരുമകനാണ്. സരസമായ പെരുമാറ്റം കൊണ്ടും ഫലിതം നിറഞ്ഞ സംസാര രീതി കൊണ്ടും വളരെ പെട്ടെന്ന് തന്നെ മൂപ്പർ ഞങ്ങളുമായി സുഹൃത്ത് ബന്ധം സ്ഥാപിച്ചു.  ബോംബെ മുനിസിപ്പാലിറ്റി ജീവനക്കാരനായ ഹംസ നാട്ടിൽ അവരുടെ അയൽവാസിയാണ്. വർത്തമാനത്തിന്റെ കാര്യത്തിൽ ഹംസയും പിന്നിലല്ല.

കേരള പിഷാരോടി സമാജം നിലവിൽ വന്നിട്ട് 2 വർഷമേ ആയിട്ടുള്ളു. അതിൻറെ ഖജാൻജിയാണ് പി എ പിഷാരോടി എന്ന പിഷാരോടി സാർ. സമാജത്തിന്റെ കണക്കുകൾ വളരെ കൃത്ര്യതയോടെ എഴുതി ഓഡിറ്റ് ചെയ്ത് അംഗങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുന്നത് അദ്ദേഹമാണ്. "നവകേതനിൽ" മൂപ്പരുടെ അസിസ്റ്റന്റ് ആയ  എനിക്കായിരുന്നു രണ്ടാം വര്ഷം മുതൽ കണക്കെഴുതിന്റെ ചുമതല. കണക്കെഴുത്തിന്റെ ആദ്യ പാഠങ്ങളിൽ അതും ഒരദ്ധ്യായം. അതിനിടയിൽ അദ്ദേഹം എന്നെ സമാജം മെമ്പർ ആക്കി.

ആ വർഷം മാട്ടുംഗയിൽ ജൂലൈ മാസത്തിൽ നടക്കുന്ന വാർഷിക പൊതുയോഗത്തിൽ ഞാൻ പങ്കെടുത്തു. 1985 സെപ്റ്റംബർ 1 നു കാമ ഹാളിൽ വെച്ച് നടത്താൻ തീരുമാനിച്ച ഓണാഘോഷത്തിൽ ആർ.പി പ്രസാദിന്റെ നേതൃത്വത്തിൽ ഒരു നാടകം അവതരിപ്പിക്കാൻ തീരുമാനിച്ചു. പ്രസാദിന്റെ നിർദ്ദേശ പ്രകാരം “The Refund” എന്ന നാടകം ഇംഗ്ലീഷിൽ നിന്നും പ്രസാദും ഞാനും കൂടി മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ഹംഗേറിയൻ എഴുത്തുകാരനായ “ഫ്രിറ്റ്സ് കരിന്തി”യുടെ വിശ്വപ്രസിദ്ധമായ ഏകാംഗ നാടകമാണ് “The Refund”.

സ്കൂളിൽ അഞ്ചാം  തരത്തിൽ പഠിക്കുന്ന കാലത്ത് തുടങ്ങിയതാണ്  നാടകവുമായുള്ള ചെറിയൊരു ബന്ധം. എരവിമംഗലം വായനശാല വാർഷികത്തിന്    അനിയേട്ടനും ഭരതനുണ്ണിയേട്ടനും  ഒക്കെ ആയി ചേർന്നഭിനയിച്ച ഒരു നാടകത്തിലാണ് ഞാൻ ആദ്യമായി മുഖത്ത് മേക്കപ്പിടുന്നത്. ഏകദേശം 3 മാസത്തോളം മുമ്പേ തുടങ്ങുന്ന റിഹേഴ്സൽ ക്യാമ്പ് രസകരമാണ്. നാടകാവതരണമാവുമ്പോഴേക്കും  ഡയലോഗുകൾ എല്ലാം ബൈഹാർട്ട് ആയിരിക്കും. ആ വർഷത്തെ നാടകം എരവിമംഗലം സ്കൂൾ അങ്കണത്തിൽ വെച്ചതായിരുന്നു എന്നാണ് ഓർമ്മ. മറ്റു കലാപരിപാടികൾ എല്ലാം കഴിഞ്ഞു, രാത്രി ഏറെ വൈകി തുടങ്ങുന്ന മുഴുനീളൻ നാടകത്തിൽ കുട്ടിയായഭിനയിച്ച ഞാൻ അവസാന രംഗത്തിരുന്ന് ഉറങ്ങിപ്പോയതാണ് ആദ്യ അഭിനയ പാഠം. ഒടുവിൽ എന്റെ അമ്മയായി അഭിനയിക്കുന്ന നടിക്ക് എന്നെ തോണ്ടി വിളിച്ചുണർത്തേണ്ടി വന്നു.

പിന്നീട് ആറിൽ പഠിക്കുമ്പോൾ ചെറുകര സ്കൂളിൽ നിന്നും കലോത്സവത്തിൽ പങ്കെടുപ്പിക്കാനായി രാമകൃഷ്ണൻ മാഷ് എഴുതിത്തയ്യാറാക്കിയ ബിരുദം എന്ന ഒരു നാടകത്തിൽ ബിരുദധാരിയായ, തൊഴിൽ രഹിതനായ ചെറുപ്പക്കാരനായി ഞാൻ വേഷമിട്ടു. കൂടെ അച്ഛനായി  കോഴിത്തൊടി  മണിയും, കാമുകിയായി  ക്ലാസ്മേറ്റ്  രാജലക്ഷ്മിയും. റിഹേഴ്സൽ ക്യാമ്പുകളിൽ ആളില്ലാ സമയത്ത് എല്ലാ റോളുകളിലും അഭിനയിച്ച് പരിചയിച്ച എനിക്ക് അഭിനയത്തിൽ രണ്ടാം സ്ഥാനവും, അച്ഛനായി അഭിനയിച്ച മണിക്ക് ഒന്നാം സ്ഥാനവും കിട്ടി. ഉറങ്ങി കിടന്ന മണിയുടെ നെഞ്ചത്ത് ചുടു കട്ടൻ ചായ ഒഴിച്ചതിന് രാജലക്ഷ്മിക്ക് രാമകൃഷ്ണൻ മാഷുടെ വക ശകാരവും.

18 വര്ഷം മുന്പ് സ്കൂളില് പഠനം പൂര്ത്തിയാക്കിയ വാസർകോഫ് എന്നൊരു  പൂർവ്വ  വിദ്യാർത്ഥിക്ക്  ഫീസ് മടക്കിക്കൊടുക്കാതിരിക്കാൻ സ്കൂളിലെ പ്രിൻസിപ്പലും മറ്റ് അദ്ധ്യാപകരും ചേർന്ന് നടത്തുന്ന “നാടകമാണ്” “The Refund”ന്റെ ഇതിവൃത്തം. പ്രസാദ്,  സയൺ കുട്ടേട്ടൻ, കൂട്ടാല ശ്രീധരൻ, അജിത്, അനിൽ എന്നിവവരെയാണ് അഭിനേതാക്കളായി നിശ്ചയിച്ചിരുന്നത്. റിഹേഴ്സൽ ക്യാമ്പിലെ സ്ഥിരം സാന്നിദ്ധ്യമായ എന്നെ പിന്നീട് കുട്ടേട്ടനു പകരക്കാരനാക്കി. ഞാൻ പ്രിൻസിപ്പലും പ്രസാദ് വാസർകോഫും മറ്റുള്ളവർ വിവിധ അദ്ധ്യാപകരുമായി ഞങ്ങൾ സെപ്റ്റംബർ ഒന്നിനു നാടകം അരങ്ങേറ്റി. കാണികൾക്ക് പൊതുവെ ഇഷ്ടപ്പെട്ട നാടകത്തിനു ശബ്ദം കേട്ടില്ലെന്ന ആക്ഷേപം മാത്രമായിരുന്നു ഉണ്ടായത്.

ജീവിതത്തിൻറെ പിന്നിട്ട കാലങ്ങളെ, വഴികളെ കുറിച്ച് ഒന്ന് ഓർത്തു നോക്കൂ. ജീവിത സായാഹ്നത്തിലപ്രകാരം തിരിഞ്ഞു നോക്കുമ്പോൾ ഓർമിക്കാനെനെന്തെങ്കിലും വേണ്ടേ?
പ്രസാദ് പറയുകയാണ്,  എല്ലാവരും നടക്കുന്ന വഴിയിലൂടെ നടന്നാൽ അവയിൽ നമ്മുടെ കാലടിപ്പാടുകൾ തിരിച്ചറിയാൻ സാധിക്കാതെ വരും. അതെ, തിരക്കിനിടയിലും വഴികൾ മാറ്റി ചവിട്ടണം.

പിന്നിട്ട വഴികൾ, വഴി കാട്ടികൾ,  നാം പഠിച്ച പാഠങ്ങൾ.. അവയോരോന്നും ഓർത്തെടുക്കട്ടെ..

സ്വല്പം സാവകാശം മാത്രം..

വീണ്ടും വരാം...

2019, മേയ് 20, തിങ്കളാഴ്‌ച

മുംബൈ ബാച്ചിലർ ജീവിതം - Part 1

മുംബൈ ബാച്ചിലർ ജീവിതം


മുംബൈ വലിയൊരു പാഠശാലയാണ്. 

വിദ്യാഭ്യാസം നേടി ഔദ്യോകിക ജീവിതത്തിലേക്ക്തിരിക്കും മുമ്പ് ഏതൊരാളും അവശ്യം അറിഞ്ഞിരിക്കേണ്ട പല ജീവിതപാഠങ്ങളും നമ്മെ പഠിപ്പിക്കുന്ന വിശ്വസർവ്വകലാശാല.

1984 ഏപ്രിൽ 7 ശനിയാഴ്ചയായിരുന്നു ഞാനീ നഗരത്തിൽ എത്തിപ്പെട്ടത്.

ജയന്തി ജനതയിൽ വന്നിറങ്ങി, ദാദർ സ്റ്റേഷനിലെ അപരിചിതത്വത്തിന്റെയും പരിഭ്രമത്തിന്റെയും പതിനഞ്ചു നിമിഷങ്ങൾക്കപ്പുറം, സ്വീകരിക്കുവാൻ ആരുമില്ലെന്ന തിരിച്ചറിവിൽ, ഭാഷാപരിമിതികൾ സൃഷ്ടിച്ച ഭയപ്പാടിനപ്പുറം, നാരായണസ്വാമിയെന്ന നല്ല മനുഷ്യൻ എനിക്കു വഴികാട്ടിയായി.
700 രൂപയടങ്ങുന്ന ബാഗ് മടിയിലിറുക്കിപ്പിടിച്ച് ഒരു സർദാറിന്റെ ടാക്സിയിൽ കോളിവാഡയിലെ ഗളികളിലൂടെ അയാളുടെ കുടുസ്സു മുറിയിലേക്കാനയിച്ചപ്പോൾ മനസ്സ് വേണ്ടാത്ത കഥകൾ മെനയുകയായിരുന്നു. അയാളുടെ ബാഗ് റൂമിൽ നിക്ഷേപിച്ച്, CGS കോളനിയിലെ ശ്രീയോപ്പോളുടെ മേൽവിലാസം തേടി അയാളോടൊപ്പം ഇറങ്ങിയപ്പോഴായിരുന്നു ശ്വാസം നേരെ വീണത്. നാട്ടിലെ ഉണ്ണിയേട്ടൻ ബോംബെ ഉണ്ണിയേട്ടനയച്ച കത്തിന് നഷ്ടപ്പെടുവാനായിരുന്നു വിധി. ആ വിധിയെ മറികടക്കുവാൻ നാരായണസ്വാമിയെന്ന ദൈവം എത്തി.
അന്നത്തെ നാട്ടു നടപ്പിനനുസരിച്ച് ഞാനും എത്തിച്ചെർന്നത് എന്റെ ബന്ധുവായ ഉണ്ണിയേട്ടന്റേയും ശ്രീഓപ്പോളുടെയും അടുത്തേക്ക്.
അവിടന്നങ്ങോട്ട് ഞാൻ ബോംബെ നഗരത്തെ അറിയുകയായിരുന്നു. ആദ്യത്തെ രണ്ടു വര്ഷം സിജിഇസ്കോളനിയിലെ സെക്ടർ സെവനിലുള്ള ബിൽഡിംഗ് 53ൽ ഉണ്ണിയേട്ടന്റെ ഔദാര്യത്തിൽ താമസം.
ബോംബെയിലെത്തിയ ഒരു ഉദ്യോഗാർത്ഥി അവശ്യം അറിഞ്ഞിരിക്കേണ്ട അറിവുകൾ ഉണ്ണിയേട്ടൻ എനിക്ക് പകർന്നു നൽകി. കയ്യിലൊരു സബർബൻ ടൈം ടേബിൾ വെച്ച് തന്ന് , ബോംബെയുടെ ഭൂമിശാസ്ത്രം പറഞ്ഞു തന്നു. ബോംബെ നഗരത്തിന്റെ ജീവനാഡിയായ സബർബൻ റെയിൽവേ മാപ് മനസ്സിലാക്കി തന്നു. സെൻട്രൽ റെയിൽവേ മെയിൻ ലൈൻ, ഹാർബർ ലൈൻ, വെസ്റ്റേൺ റെയിൽവേ, അവയുടെ റൂട്ട് മാപ്പ്, സ്റ്റേഷനുകൾ എന്നിവ നോക്കിപ്പഠിച്ചു. രണ്ടു റെയിൽവേ ലൈനുകളും മാട്ടുംഗ റോഡ് വരെ സമാന്തരമായിട്ടാണെന്ന് മനസ്സിലാക്കി. അതോടെ കാര്യങ്ങൾ എളുപ്പമായി. ഞങ്ങൾ താമസിക്കുന്ന ആൻറ്റോപ് ഹിൽ ഹാർബർ ലൈനിലുള്ള കിംഗ് സർക്കിളിനടുത്തായിട്ടായിരുന്നു. കൂടാതെ രണ്ടു റെയിൽവേയിലുമുള്ള മാട്ടുംഗ റോഡിനും അടുത്തായിരുന്നു.
ബോംബെയിൽ എത്തി നാലാം ദിനം ഇൻകം ടാക്സ് ഓഫിസിൽ ജോലി ചെയ്തിരുന്ന ഉണ്ണിയേട്ടൻ മുഖേന ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനത്തിൽ ഓഡിറ്റ് അസിസ്റ്റന്റ് ആയി ജോലി കിട്ടി. രാവിലെ ഉണ്ണിയേട്ടന്റെ ഒപ്പം ബോംബെയിലെ പ്രഥമ ജോലിക്ക് ഞാൻ ആദ്യമായി കിംഗ് സർക്കിളിൽ നിന്നും ബോംബെ വിടി സ്റ്റേഷനിലേക്ക് വണ്ടി കയറി. ഹാർബർ ലൈനിൽ മെയിൻ ലൈനിനെ അപേക്ഷിച്ച്, അന്ന് പൊതുവെ തിരക്ക് കുറവാണ്. ആദ്യ ദിനം തന്നെ പാസ് എടുക്കാനും, വണ്ടിയിൽ തിക്കി തിരക്കി കയറാനും പഠിച്ചു. വണ്ടിയിൽ കയറി ഇറങ്ങേണ്ട സ്റ്റേഷൻ എത്രാമത്തെയെന്ന് എണ്ണാനും, മുമ്പേ നിൽക്കുന്ന യാത്രക്കാരനോട് ഇറങ്ങുമോ എന്നറിയാൻ ഹിന്ദിയിൽ "ഉത്തരേഗാ, ക്യാ" എന്ന് ചോദിക്കാനും പഠിച്ചു. പ്രഥമ പാഠം… ഉതിരുക എന്ന മലയാളത്തിനോട് സാമ്യമുള്ള പദമാകയാൽ, വണ്ടിയിൽ നിന്നും ഉതിരാൻ, അപ്രകാരം ചോദിക്കുക എന്നത് സാമാന്യേന എളുപ്പമായി തോന്നി.
ബോംബെ വി ടിയിൽ ആദ്യമായി കാലുകുത്തി പുറത്തു കടന്ന ഞാൻ തൃശൂർ പൂരത്തിനേക്കാൾ വലിയ ജന സമുദ്രത്തിന്റെ തെക്കോട്ടിറക്കം കണ്ട് ആശ്ചര്യപ്പെട്ട് ഒരു മിനുട്ട് പകച്ചു നിന്നു പോയി. പക്ഷെ എന്നെ പുത്തൻ ജോലിയിലേക്കാനയിക്കുന്ന ഉണ്ണിയേട്ടൻ ബോംബെയുടെ നിൽക്കാത്ത കുത്തോഴുക്കിൽ അകന്നു പോകുന്നത് ഞാനറിഞ്ഞു, ഒപ്പം എത്താൻ ഞാനും ആഞ്ഞു നീന്തി..
പ്രഥമ ജോലിയിലെ പ്രഥമ ദിനം അത്ര നിറപ്പകിട്ടാർന്നതായിരുന്നില്ല. എന്നെ ഓഫീസിൽ കൊണ്ടുപോയാക്കി അവിടത്തെ ടൈപ്പിസ്റ്റിനെ ഏൽപ്പിച്ച് ഉണ്ണിയേട്ടൻ സ്ഥലം വിട്ടു. മറൈൻ ലൈൻസിലെ ക്വീൻസ് റോഡിലുള്ള ഒരു കുടുസ്സു മുറി ഓഫീസ്. വാതിലിന് അപ്പുറവും ഇപ്പുറവുമായി രണ്ടു ഓഫിസുകൾ. 12 മണി വരെ ഞാൻ അവിടെ ടൈപ്പിസ്റ്റിന്റെ ചെയ്തികൾ നോക്കിയിരുന്നു സമയം കളഞ്ഞു. അയാളുടെ സമയം പോകാനുള്ള വഴികൾ എന്തുകൊണ്ടോ എന്നെ ഒട്ടും ആകർഷിച്ചില്ല. അയാളുടെ ഹിന്ദി ചോദ്യങ്ങൾക്ക് ഞാനെന്തൊക്കെയോ ഇംഗ്ലീഷിൽ മറുപടി പറഞ്ഞിരുന്നു. ഉച്ചക്ക് രണ്ട് ആർട്ടിക്കിൾ ക്ലർക്ക്മാർക്കൊപ്പം ഫൗണ്ടനിലെ ഒരു കമ്പനിയിൽ ഓഡിറ്റിംഗിന് പോയി, കളർ പെൻസിൽ കൊണ്ട് ടിക്ക് അടിച്ച് വൈകുന്നേരമാക്കി. അവർ ഒന്നും പറഞ്ഞു തന്നില്ല, എനിക്കൊട്ട് മനസ്സിലായതുമില്ല. ഈ ജോലി ശരിയാവില്ലെന്ന് മാത്രം മനസ്സിലാക്കി. പിറ്റേ ദിവസം മുതൽ ആ ജോലി വിട്ട് ഞാൻ ജോലി തേടി യാത്രയാരംഭിച്ചു.
വീണ്ടുമൊരു നാലു ദിനത്തിനുള്ളിൽ നാട്ടിൽ നിന്നും കൃഷ്ണ വല്യച്ഛൻ പറഞ്ഞു തന്നിരുന്ന എൽ ആർ സുബ്രഹ്മണ്യത്തെ കണ്ട് അയൺ എക്സ്ചേഞ്ച് എന്ന കമ്പനിയിൽ ടൈപിസ്റ് ആയി ജോലിക്ക് കയറി. പ്രോജക്ട് മാനേജരായ സുബ്രമണ്യത്തിന് വരുന്ന കത്തുകൾക്ക് മറുപടി ടൈപ് ചെയ്തു അയക്കാൻ ഏർപ്പാടാക്കണം. നല്ല ഓഫിസ്, തമിഴർ നിറയെയുള്ളതിനാൽ ഭാഷ ഒരു പ്രശ്നമായില്ല. പക്ഷെ നാല് ദിവസത്തിനു ശേഷം കൊൽക്കത്തക്ക് യാത്രയായ സുബ്രമണ്യത്തിനു പിന്നാലെ അവിടത്തെ പേർസണൽ മാനേജർ പാട്ടീൽ എന്നെ അവരുടെ തന്നെ വേറൊരു ഓഫീസിലേക്ക് തട്ടി, ഒരു ലീവ് വേക്കൻസിയിൽ നിയമിച്ചു കൊണ്ട്.
ബോംബെയിൽ എത്തി രണ്ടാഴ്ചക്കകം ഉണ്ണിയേട്ടനും കുടുംബവും നാട്ടിലേക്ക് വെക്കേഷനിൽ യാത്രയായി. ഞാൻ താൽക്കാലികമായി സുഹൃത്ത്ഗണേശന്റെ ഉൽഹാസ് നഗറിലുള്ള വീട്ടിലേക്കും. ഉഹാസ് നഗറിൽ നിന്നും വർളിയിലേക്ക് ദിവസേന ഒരു മണിക്കൂർ തിരക്കിൽ യാത്ര. വേനൽ കടുത്തു. ബോംബെയെ കൂടുതൽ അറിയുകയായിരുന്നു. ഗണേശന്റെ കുടുംബവും നാട്ടിലേക്ക് അവധിക്ക് പോയി. ഞാനും ഗണേശനും ഒറ്റക്ക്. ചപ്പാത്തിയും, ചില്ലറ കറികളും ഉണ്ടാക്കുവാൻ പഠിച്ചു. തൊട്ടു മുമ്പിലുള്ള ചീരത്തോട്ടത്തിൽ നിന്നും ചീര വാങ്ങി ഇഷ്ടമുള്ള ചീരക്കൂട്ടാൻ ഗണേശനും ഇഷ്ടമാക്കി.
ഇതിനിടയിൽ ബോംബെയിലെത്തി ആദ്യശമ്പളം കൈപ്പറ്റി. ഒരാഴ്ചത്തെ റേഷൻ വാങ്ങാൻ തികയാത്ത ഫാമിലി പെൻഷൻ വാങ്ങിയിരുന്ന അമ്മക്ക് ഒരു തണലാകുക എന്ന ലക്ഷ്യവുമായി വണ്ടി കയറിയ ഞാൻ നാട്ടിലേക്ക് അമ്മക്ക് 100 രൂപ മണി ഓർഡർ അയച്ചു. ആദ്യത്തെ ആ മണി ഓർഡർ നൽകിയ സംതൃപ്തി പിന്നീട് നൽകിയ ഒരു തുകക്കും നൽകാനായിട്ടില്ല.
അന്ന് കാലത്ത് ടൈംസ് ഓഫ് ഇന്ത്യയിൽ ഫ്രീ ആയി ജോലി ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം കൊടുക്കാമായിരുന്നു. അങ്ങിനെ ഞാൻ കൊടുത്ത പരസ്യത്തിന് മറുപടി വന്നതിൽ, അയൺ എക്സ്ചേഞ്ച് എന്ന നല്ല കമ്പനിയിലെ ജോലി വിടേണ്ട എന്ന് കരുതി പാരച്യൂട്ട് വെളിച്ചെണ്ണ എന്ന ബ്രാൻഡ് ഉത്പാദിപ്പിച്ചിരുന്ന ബോംബെ ഓയിൽ ഇന്ഡസ്ട്രീസിൽ സുഹൃത്ത് ഗണേശൻ ജോലിക്ക് കയറി. ആയിടക്കാണ് മറ്റൊരു സുഹൃത്ത് വിനയനും അവന്റെ അമ്മാമന്റെ തണൽപറ്റി ബോംബെയിൽ എത്തുന്നത്. 1984 മെയ് 17നു ഭീവണ്ടിയിൽ ലഹള പൊട്ടിപ്പുറപ്പെട്ടു. ഭാഷ വശമില്ലാത്ത ഞങ്ങൾ പൊതുവെ വീട്ടിനുള്ളിൽ ഒതുങ്ങികൂടി. ജൂണിൽ തിരിച്ച് വീണ്ടും ആന്റോപ്ഹില്ലിലേക്ക് ഉണ്ണിയേട്ടന്റെ വീട്ടിലേക്ക് എത്തി. അപ്പോഴക്കും എന്റെ രണ്ടാം ജോലിയും നഷ്ടമായി.
മൂന്നാം ജോലിയും ടൈപ്പിസ്റ്റ് ആയിട്ടായിരുന്നു. ചർച്ച് ഗേറ്റിനടുത്ത് ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനത്തിൽ, ദിവസേന ബാലൻസ് ഷീറ്റുകൾ ടൈപ് ചെയ്യുക എന്ന ജോലി. തെറ്റു കൂടാതെ ഒരു മാസം അവിടെ ജോലി ചെയ്ത എനിക്ക് കൂടുതൽ ശമ്പളത്തിൽ മസ്ജിദിൽ കോട്ടൺ എക്സ്ചേഞ്ച് ബിൽഡിംഗിൽ ഒരു ഇൻകം ടാക്സ് പ്രാക്ടീഷണറുടെ ഓഫീസിൽ ടൈപിസ്റ്റ് ആയി ജോലി കിട്ടി. ജൂലൈ മാസത്തിൽ ഇൻകം ടാക്സ് റിട്ടേണുകൾ സമർപ്പിക്കാനായി വേണ്ടുന്ന സ്റ്റേറ്റ്മെന്റുകൾ തയ്യാറാക്കലായിരുന്നു മുഖ്യ ജോലി. ഓഗസ്റ് 15 വരെ അവിടെ തുടർന്നു.
ബന്ധുജനങ്ങളുടെ ഒപ്പമുള്ള അന്നത്തെ ബാച്ചിലർ ജീവിതത്തിന്റെ അലിഖിതനിയമങ്ങൾ ആയിരുന്നു പുതുമോടിയിൽ എനിക്കും നേരിടേണ്ടി വന്നത്. കൊച്ചുവെളുപ്പാൻകാലത്ത്, മഴയെന്നോ, മഞ്ഞെന്നോ നോക്കാതെ പോയി പാൽ വാങ്ങിക്കൽ, പച്ചക്കറി വാങ്ങി വരൽ, വെക്കേഷനിൽ നാട്ടിൽനിന്നും വരുന്നവരെ രാവിലെ 3 മണിക്ക്ദാദർ സ്റ്റേഷനിൽ പോയി വലിയ പെട്ടികളും ചുമന്ന്കൂട്ടിക്കൊണ്ടുവരൽ, തുടങ്ങി.
അവർക്കൊരുഭാരമാകാതെ, അവർക്കായി എന്നാലാവതെല്ലാം ചെയ്ത് ബോംബെ ബാച്ചിലർ ജീവിതത്തിലേക്കുള്ള ഇന്റേൺഷിപ്പ് തുടർന്നു..
ബികോം ഹൈ സെക്കൻഡ് ക്ലാസ് ബിരുദധാരിയെന്നാലും, ആദ്യ കാലത്ത് തുണച്ചത് ടൈപ്പിംഗ് ഹയർ യോഗ്യതയായിരുന്നു. ഏപ്രിലിൽ ബോംബെയിലെത്തിയ ഞാൻ നാല്മാസത്തിനുള്ളിൽ നാലുജോലി മാറി, ആഗസ്റ്റിൽ ദേവ്ആനന്ദിന്റെ "നവകേതനിൽ" പഠിച്ച തൊഴിൽ മേഖലയായ കണക്കെഴുത്തിൽ ശ്രീ പിഎ പിഷാരോടിയുടെ കീഴിൽ കയറിപ്പറ്റി. അദ്ദേഹത്തിന്റെ കീഴിൽ ജോലി ചെയ്തിരുന്ന പരിചയസമ്പന്നനായ നാരായണൻ പോയ ഒഴിവിലേക്കാണ് എന്നെ നിയമിച്ചത്. തുടക്കക്കാരനായ എന്നെ സംബന്ധിച്ചിടത്തോളം അത നല്ലൊരു അവസരമായിമാറി. ആദ്യ ആറു മാസകാലം ഒരുഹെഡ്മാസ്റ്ററെപ്പോലെ അദ്ദേഹം പണികൾ പഠിപ്പിച്ചു. ബുക്ക്കീപ്പിംഗ്, ഫൈനലൈസേഷൻ, എന്നിവയിൽ ഒരുവിധം പ്രാവീണ്യം നേടി. അത്യാവശ്യം ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകൾ പേടി കൂടാതെ സംസാരിക്കാമെന്നായി. ഓഡിറ്റർ ജസൂജയുടെ ഓഡിറ്റിംഗിൽ അവർക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്ത് ഒറ്റക്ക് കാര്യങ്ങൾ നടത്താമെന്ന ധൈര്യം കൈവന്നു. ബോളിവുഡിലെ സിനിമകളെ പറ്റി യാതൊരു ധാരണയുമില്ലാതിരുന്ന ഞാൻ സിനിമകളുടെ കണക്കെഴുതി പണി പഠിച്ചു. കാഷ്യർ രാമേട്ടൻ ലീവിൽ പോയ അവസരത്തിൽ ഒരുമാസം ഷൂട്ടിംഗ് അറ്റൻഡ് ചെയ്തു. സിനിമയുടെ പിന്നാമ്പുറകാഴ്ചകൾ കണ്ടു. ദേവ് ആനന്ദിന്റെ പുതിയ സിനിമക്ക് ആർഡി ബർമന്റെ ബാക്ഗ്രൗണ്ട് മ്യൂസിക് റെക്കോർഡിംഗ് കണ്ടു, അതിന്റെ കണക്കുകളും കാഷ് ഹാൻഡ്ലിംഗും ചെയ്തു. രാത്രി, പകലെന്നില്ലാത്ത പണിത്തിരക്ക്. ബോംബെയെ ഇഷ്ടപ്പെട്ടു തുടങ്ങി. ശമ്പളത്തിൽ ചെറിയ വർദ്ധന.
വർഷം ഒന്ന്കഴിഞ്ഞു. നാട്ടിലേക്കുള്ള ആദ്യയാത്ര. ജയന്തിജനതയിൽ. രാവിലെ മൂന്ന്മണിയോടെ വണ്ടി വാളയാർ കടന്നപ്പോൾ അനുഭവിച്ച ആനന്ദം പിന്നീടുള്ള ഒരു യാത്രയിലും അനുഭവിച്ചിട്ടില്ല. ജനിച്ചു വളർന്ന മണ്ണിലേക്കുള്ള തിരിച്ചെത്തൽ, മണ്ണിന്റെ ഗന്ധം നുകർന്ന് ഒറ്റപ്പാലത്ത് വണ്ടിയിറങ്ങി ശശിയോടും ശ്രീകുട്ടനും ഒപ്പം ഒന്നര വർഷത്തിന്ശേഷം കണ്ണനിവാസിലേക്ക്… ഉദ്വേഗത്തിന്റെ നിമിഷങ്ങൾ..
ലീവ്കഴിഞ്ഞു തിരിച്ചെത്തിയ എന്റെ മുംബൈ ജീവിതത്തിന്ഈ ഏപ്രിലിൽ 35വയസ്സായി. നഗരമേ നന്ദി... ആരെയും കൈ വിടാത്ത ആൾക്കൂട്ടത്തിന്റെ നഗരത്തിന് നന്ദി.. വഴികാട്ടികളായ അനേകർക്ക് നന്ദി..
പിന്നീടൊരിക്കലും കണ്ടിട്ടില്ലാത്ത നാരായണസ്വാമിക്കു നന്ദി..

ബോംബെ പലതും പഠിപ്പിച്ചു.. കണ്ട കാഴ്ചകൾ, പഠിപ്പിച്ച പാഠങ്ങൾ...
അവക്കായി കാത്തിരിക്കുക.

2016, നവംബർ 14, തിങ്കളാഴ്‌ച

അവിവാഹിതൻ

സുന്ദരൻ കാഴ്ചയിൽ സുന്ദരനും സൽസ്വഭാവിയുമായ ഒരു ചെറുപ്പക്കാരനാണ്. ഹൃദ്യമായ പെരുമാറ്റത്താൽ ഏവരെയും ആകർഷിക്കുന്ന പ്രകൃതം. ഈ 29 മത്തെ  വയസ്സിൽ തന്നെ പേരും പ്രശസ്തിയും നല്ലൊരു വരുമാന മാർഗ്ഗവുമുണ്ട്. സാധാരണ നിലയിൽ ഒരു പെണ്ണ് കിട്ടുന്നതിന് ഇതൊക്കെത്തന്നെ  ധാരാളം. അച്ഛൻ അയാൾക്ക് വേണ്ടി പെണ്ണന്വേഷിച്ച് അറിയാവുന്നവരോടൊക്കെ പറഞ്ഞിട്ടുമുണ്ട്. നേരിട്ടാരും എതിർത്തൊന്നും പറയാറില്ലെങ്കിലും ജാതകം ശരിയായില്ലെന്നോ മറ്റോ ഒരു മുടന്തൻ ന്യായവും പറഞ്ഞ് പെൺകുട്ടികളുടെ രക്ഷിതാക്കളൊക്കെ ഒഴിഞ്ഞു മാറുകയാണ്. അയാളെ അവർക്കൊക്കെ ഇഷ്ടമാണ്, എന്നല്ല അൽപ സ്വല്പം ആരാധനയും ഉണ്ട്. പക്ഷെ ആ ആരാധനയെ തങ്ങളുടെ മക്കളുടെ ഭാവിജീവിതവുമായി കൂട്ടിക്കുഴക്കാൻ എന്തോ ഒരു വിമുഖത.

കഴിഞ്ഞ സെൻട്രൽ എക്സിക്യൂട്ടീവിന് കണ്ടപ്പോൾ രാമേട്ടനാണ് ഇക്കാര്യം എന്നോട് പറഞ്ഞത്. "സുന്ദരന് കല്യാണം ആലോചിക്കുന്നുണ്ടത്രെ". എന്റെ അറിവിൽ തൽക്കാലം പ്രായമായ പെൺകുട്ടികളൊന്നും ഇല്ല. ഏട്ടന്റെയും ഓപ്പോളുടെയും കുട്ടികളുടെയൊക്കെ കല്യാണം കഴിഞ്ഞു. എന്റെ കുട്ടികൾ പഠിക്കുന്ന പ്രായവും. പക്ഷെ രാമേട്ടൻ എന്നോട്  ആരെങ്കിലും ഉണ്ടോ എന്നൊന്നും ചോദിച്ചില്ല. ഒരു ബഹുവാക്ക് പറഞ്ഞ മാതിരി.

"നമ്മുടെ ട്രഷറർ ഗോപാലേട്ടനോടും വൈസ് പ്രസിഡണ്ട് കുഞ്ഞുട്ടേട്ടനോടും പറയായിരുന്നില്ലേ. അവരെ രണ്ടാൾടെം കുട്ട്യോള് കല്യാണ പ്രായായീലോ. പിന്നെ, സുന്ദരനാണെങ്കിൽ പേരും പ്രശസ്‍തീം ഉള്ള ആളും. നല്ല മാച്ചാവും ചെയ്യും",  ഞാൻ പറഞ്ഞു. 

"ഞാൻ പറയാഞ്ഞിട്ടൊന്ന്വല്ല, അവർക്ക് രണ്ടാൾക്കും അത്ര താല്പര്യല്ല്യ", രാമേട്ടൻ വ്യക്തമാക്കി.

"അതെന്താ, അയാൾക്കെന്താ ഒരു കുറവ് ? ഏകദേശം പത്തോളം സിനിമേല് അഭിനയിച്ചു. അതും നായകന്റെ ഒപ്പം നിൽക്കണ റോള്. പിന്നെ ഇപ്പൊ, അയാളില്ലാത്ത ഒരു ടിവി സീരിയലും ഇല്യേനും. ആകള്ള പ്രശ്നം നേരം ഇല്യാ എന്നെ എനിക്ക് തോന്നീട്ടുള്ളൂ. നല്ല സ്വഭാവാന്നാ കേട്ടിട്ട്ള്ളതും. അല്ലാ, രാമേട്ടന് അറിയണതാണല്ലോ"

"ഒക്കെ ശര്യന്നെ, പക്ഷെ ഈ ഫീൽഡിൽ ചെന്ന് പെട്ടാല്, എപ്പഴാ തല തിരിയാ എന്നറിയില്ല്യ. ഓരോര്ത്തരെപ്പറ്റി നമ്മളൊക്കെ കേക്കണതല്ലെ" - രാമേട്ടന്റെ ഈ അഭിപ്രായം കേട്ട് കൊണ്ട് ജയകൃഷ്ണനും കെ. ആർ. പി.യും അൽപ്പം മാറി നിന്ന് സംസാരിക്കുകയായിരുന്ന ഞങ്ങളുടെ അടുത്തേക്ക് വന്നു.  

"ആരെപ്പറ്റിയാ രാമേട്ടൻ പറയണത്?". കെ.ആർ.പി. ചോദിച്ചു. "ഹേയ് നമ്മടെ സുന്ദരന്റെ കല്യാണക്കാര്യം പറയായിരുന്നു".

"അല്ല, അത് രാമേട്ടൻ പറഞ്ഞത് ശരിയാണ്. ഈ സിനിമാക്കാരെ വിശ്വസിക്കാൻ പറ്റില്യാ. വൈകുന്നേരായാൽ സ്വല്പം അകത്താക്കാത്തോരും, അല്പ സ്വല്പം ചുറ്റിക്കളി ഇല്യാത്തോരും ഉണ്ടാവില്യ". ദൂരെ നിന്ന് ഞങ്ങളുടെ സംഭാഷണത്തിന് ചെവി വട്ടം പിടിച്ച് കയറി വന്ന സദാനന്ദേട്ടൻ ഒരു സാമാന്യ തത്വം പറയണ പോലെ തട്ടി വിട്ടു.   

"ഇതാണ് നമ്മൾക്കുള്ള കുഴപ്പം. ഒരാൾക്ക് എത്ര പേരും പ്രശസ്തിയും കിട്ടിയാലും അയാളെ അംഗീകരിക്കാൻ വയ്യ. സുന്ദരന് അത്തരം ദൂഷ്യങ്ങളൊന്നും തന്നെ ഇല്ല്യാ എന്ന് നമുക്കൊക്കെ അറിയണതല്ലേ. അങ്ങനെ ഒന്നും ഇന്നേ വരെ കേട്ടിട്ടന്നെ  ഇല്ല്യ.  എന്ന് തന്നെയല്ല, നമ്മടെ സമുദായത്തിന് തന്നെ അഭിമാനാണ് അയാള്". കൂട്ടത്തിൽ ചെറുപ്പക്കാരനായ ജയകൃഷ്ണൻ പറഞ്ഞു.

അപ്പോഴേക്കും ഞങ്ങളുടെ സഭയിലേക്ക് അംഗ സംഖ്യ കൂടി. 

"ഇക്കാലത്ത് അൽപ സ്വല്പം കഴിക്കാത്തോരായി ആരും ഉണ്ടാവും എന്ന് തോന്ന്ണില്ല്യ. പ്രശ്നം അതല്ല. ഇവരുടെ കൂടെ ഈ പാർട്ടീലും മറ്റും പൂവ്വ്വാ, ആടിക്കളിക്ക്യാ, ഇതൊന്നും നമ്മടെ കുട്ട്യോൾക്ക് പറ്റില്യ" - കെ. പി. ആർ. തന്റെ അഭിപ്രായം ആധികാരികമായി പ്രകടിപ്പിച്ചു.  

"അല്ലാ, അയാള് നമ്മടെ മാസികേലൊരു പരസ്യം കൊടുക്കട്ടെ, അപ്പൊ ഏതെങ്കിലും കുറച്ചാലോചന വരാണ്ടിരിക്കില്ല്യ" - ദളം മാനേജർ ഉണ്ണികൃഷ്ണൻ രാമേട്ടനോടായി പറഞ്ഞു. അത് ശരിയാണല്ലോ എന്ന് ചിലരെങ്കിലും അഭിപ്രായപ്പെട്ടു.

“ഞാൻ സുന്ദരനെ ഒന്ന് കാണണം എന്ന് വിചാരിച്ചിട്ട് കുറെ ദിവസായി. നമ്മടെ അടുത്ത യുവജനസഖ്യം ഉത്ഘാടനത്തിന് ക്ഷണിക്കുകയും വേണം” - കൺവീനർ കൂടിയായ ജയകൃഷ്ണൻ പറഞ്ഞു.

“തന്റെ കൂടെ ഞാനും വരാം. എനിക്കും ഒന്ന് നേരിട്ട് കാണണമെന്നുണ്ട്”- ഞാനെന്റെ ആഗ്രഹം വ്യക്തമാക്കി.

അങ്ങിനെയാണ് ഞാനും ജയകൃഷ്ണനും കൂടി സുന്ദരനെക്കാണാനായി എറണാകുളത്തിനടുത്തുള്ള ഒരു സീരിയൽ സെറ്റിലെത്തിയത്. ജയകൃഷ്ണൻ നേരത്തെ സമ്മതം ചോദിച്ചിരുന്നു. ഒരു ഉച്ച സമയത്തെത്താൻ പറഞ്ഞതനുസരിച്ച് ഞങ്ങൾ പന്ത്രണ്ടേ മുക്കാലോടെയായിരുന്നു സെറ്റിലെത്തിയത്. സുന്ദരനും അമ്മയായഭിയിക്കുന്ന നടിയുമൊത്തുള്ള ഒരു കോമ്പിനേഷൻ സീനാണ് അപ്പോൾ എടുത്തിരുന്നത്. സ്പോട്ട് ബോയ് ഞങ്ങൾ സുന്ദരന്റെ ബന്ധുക്കളാണെന്ന് പറഞ്ഞപ്പോൾ കസേരയിട്ട് ഞങ്ങളെ മുറ്റത്തുള്ള മാവിൻ ചുവട്ടിലിരുത്തി.

ഉച്ചഭക്ഷണത്തിന്റെ ബ്രേക്കിന് അസിസ്റ്റന്റ് ഡയറക്ടർ വിളിച്ചു കൂവിയപ്പോൾ സുന്ദരൻ ഞങ്ങളുടെ അടുത്തേക്ക് വന്നു. സമാജം സ്റ്റേജുകളിൽ പലവട്ടം കണ്ടിട്ടുണ്ടെന്നാലും, ഇന്നേ വരെ നേരിട്ട് പരിചയപ്പെടലുണ്ടായിട്ടില്ല. 

ഇത് ഗോപിയേട്ടൻ, ഞങ്ങളുടെ പുതിയ കമ്മിറ്റിയംഗം - ജയകൃഷ്ണൻ എന്നെ പരിചയപ്പെടുത്തി. ബോംബെലായിരുന്നു ഇത്രയും കാലം. ഇപ്പോഴാണ് നാട്ടിലേക്ക് വന്നത്.

എല്ലാവർക്കും കൈ തന്ന്  സുന്ദരൻ ഞങ്ങളുടെ കൂടെയിരുന്നു. സ്പോട്ട് ബോയിയെ വിളിച്ച് ഞങ്ങൾക്ക് കൂടെ ഭക്ഷണം വേണമെന്ന് പറഞ്ഞു.

“ബോംബെയിൽ എന്തിലായിരുന്നു”. കുറച്ച് സമയത്തിന് ശേഷം എന്നെ മുഷിപ്പിക്കേണ്ടെന്ന് കരുതിയാവണം, സുന്ദരൻ എന്നോട് ചോദിച്ചു.
ഞാൻ അവിടെ മീഡിയ ലൈനിലായിരുന്നു.

എഡിറ്ററായാണ് തുടങ്ങിയത്. ഒരു ചെറിയ എഡിറ്റിംഗ് സ്റ്റുഡിയോവിൽ. 

“ഓഹോ”.. സുന്ദരന് താല്പര്യമായി. 

“പിന്നീട് അസിസ്റ്റന്റ് ഡയറക്ടറായി കുറച്ച് കാലം വർക്ക് ചെയ്തു. ആദ്യം കുനാൽ വർമ്മയുടെ കൂടെ. പിന്നെ രാം ദയാലിന്റെ കൂടെ..”

“അപ്പൊ സ്വന്തമായി ട്രൈ ചെയ്തില്ലേ” - എല്ലാവരെയും പോലെ സുന്ദരനും സംശയം.

“കുറെ ശ്രമിച്ചു... സ്ക്രിപ്റ്റ് നല്ലത് കിട്ടിയാൽ പ്രൊഡ്യൂസറെ കിട്ടില്ല. അഥവാ കിട്ടിയാൽ തന്നെ കാസ്റ്റിംഗ് ശരിയാകില്ല. താരങ്ങൾക്ക് പുതുമുഖ ഡയറക്ടറുടെ പടത്തിൽ അഭിനയിക്കാൻ വിഷമം.”

“അതിവിടെം അങ്ങനെത്തന്നെയാണ്”. സുന്ദരൻ പറഞ്ഞു. “പുതുമുഖങ്ങൾക്ക് ആരും ഡേറ്റ് കൊടുക്കില്ല.”

അപ്പോഴേക്കും വയസ്സ് 35 ആയി. വീട്ടുകാരുടെ പ്രഷർ. കല്യാണപ്രായം കഴിഞ്ഞെന്ന് അമ്മയും അമ്മാമനും ബന്ധുക്കളും പറഞ്ഞു തുടങ്ങി. സ്വന്തമായൊരു ജോലിയില്ലാത്തവന് ആര് പെണ്ണ് തരാൻ. എഡിറ്ററാണ്, അസിസ്റ്റന്റ് ഡയറക്ടറാണ് എന്നൊന്നും പറഞ്ഞാൽ ആരും പെണ്ണ് തരില്ലല്ലോ. മേൽ വിലാസമുള്ളൊരു കമ്പനിയിൽ ജോലിയുണ്ടെങ്കിൽ പിന്നെയും നോക്കാം. 

അപ്പൊ, ചേട്ടനും കല്യാണം കഴിച്ചിട്ടില്ലേ..സുന്ദരന് ആകാംക്ഷയായി. 

പറയാം.. സുന്ദരന്റെ ആകാംക്ഷയെ മുൾ മുനയിൽ നിർത്തിക്കൊണ്ട് ഞാൻ തുടർന്നു.

എന്റെ ചേട്ടന്മാർ രണ്ടു പേരും കല്യാണം കഴിച്ചത് മുറപ്പെണ്ണുങ്ങളെയാണ്.. രണ്ട് അമ്മാമന്മാരുടെ മക്കളെ.

അപ്പോൾ ചേട്ടനും അത് കൊണ്ട് രക്ഷപ്പെട്ടോ?

ഇല്ല, സുന്ദരാ... ഭാഗ്യദോഷം എന്ന് പറഞ്ഞാൽ മതീലോ. അമ്മാമന്മാർക്ക് രണ്ടാമത്തേത് ആൺ കുട്ടികളായിരുന്നു. 

ശ്ശേ.. എനിക്കും ഉണ്ട് അമ്മാമന്മാര് 3 ആള്. പക്ഷെ ഒക്കേം എന്റെ ചേച്ചിമാരാ.. സുന്ദരനും തന്റെ മനോവ്യഥ വ്യക്തമാക്കി. 

എങ്കിൽ പിന്നെ ചേട്ടനങ്ങ്  പ്രേമിക്കാമായിരുന്നില്ലേ..

അതെ.. നല്ല പ്രായത്തിൽ സമപ്രായക്കാരിലും കുറഞ്ഞ വളർച്ചയുണ്ടായിരുന്ന എന്നെ ഒരു പെൺകുട്ടിയും  നോക്കിയിരുന്നില്ല. അത് കൊണ്ട് തന്നെ ഒരു അധമ ബോധം എന്നിൽ രൂഢമൂലമായിരുന്നു താനും.

എന്നിട്ട്...

ആയിടെ ഒന്ന് രണ്ട് പടത്തിൽ അസിസ്റ്റന്റ് എഡിറ്ററായി ജോലി ചെയ്തു. കഞ്ഞി കുടിച്ചു പോണ്ടേ.. പക്ഷെ എഡിറ്റർമാർക്കൊന്നും പൈസ കയ്യിൽ കിട്ടില്ല. താരങ്ങൾക്കും മറ്റ് കയ്യൂക്കുള്ളവർക്കും കിട്ടിക്കഴിഞ്ഞ് ഭാഗ്യമുണ്ടെങ്കിൽ, പടം വിജയിച്ചാൽ മാത്രം പണം കിട്ടും. അതു തന്നെ അമ്മയെയും അച്ഛനെയും വരെ പല തവണ ഹോസ്പിറ്റലിലാക്കി കൊല്ലാതെ കൊന്നിട്ട് വേണം.

അത് ശരി.. അപ്പൊ അവിടെം ഇതൊക്കെ തന്നെയാണ് സ്ഥിതി അല്ലെ.. - സുന്ദരൻ.

അങ്ങിനെ മടുത്തപ്പോൾ, ഞാനൊന്ന് കളം മാറ്റിച്ചവിട്ടി. 

അതെങ്ങനെ.. ഇത് വരെ ഫോണിലായിരുന്ന ജയകൃഷ്ണനും കൂടി. ഞങ്ങൾക്കുള്ള ഭക്ഷണം എത്തി. 

ഈ ഭക്ഷണം ചേട്ടനും കുറെ കഴിച്ചിട്ടുള്ളതാണല്ലേ.. 

അതെ.. ഭക്ഷണത്തോടൊപ്പം ഞാൻ തുടർന്നു. 

ആയിടക്കാണ് ടെലിവിഷൻ ചാനലുകൾ മുളച്ചു പൊങ്ങിയത്. പുതുതായി തുടങ്ങിയ ഒരു ചാനലിൽ ഒരു അസിസ്റ്റന്റ് ക്രിയേറ്റിവ് ഹെഡിന്റെ ഒഴിവുണ്ടെന്ന് സുഹൃത്തിലൂടെ അറിഞ്ഞപ്പോൾ ഞാനും അപേക്ഷിച്ചു.എന്റെ ഈ രംഗത്തെ കഴിവുകളെക്കുറിച്ച് മതിപ്പ് തോന്നിയിട്ടാവാം, അവരെന്നെ നിയമിച്ചു.  

ചാനലിലെ ആദ്യത്തെ ടോക്ക് ഷോയും, പരമ്പരയും വിജയമായതോടെ എന്നെ എതിർ ചാനലുകാർ അവരുടെ ക്രിയേറ്റിവ് ഹെഡ് ആക്കി കൊണ്ട് പോയി. 

കോർപ്പറേറ്റ് സെറ്റപ്പിലെ നല്ല ജോലി, നല്ല ശമ്പളം.. അപ്പൊ പിന്നെ കല്യാണവും ഒത്തു വന്നു. അങ്ങിനെ ഞാൻ മുത്തപ്പത്താറാം വയസ്സിൽ വിവാഹിതനായി. 

ങാഹാ.. ഭാഗ്യവാൻ. ഷാരസ്യാരാണോ?  - സുന്ദരന് സംശയം,

അതെ. ജാതക ദോഷം കാരണം കല്യാണം കഴിയാതെ നിന്നൊരു ഷാരസ്യാർ.

15 വർഷം ചാനലുകളുടെ ഉയർച്ച താഴ്ചകളിൽ അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിച്ചു. ഇപ്പോൾ ഈ രംഗം തന്നെ മടുത്ത് ജോലി രാജി വെച്ച് നാട്ടിൽ ഒരു വീട് വെച്ച് കുറച്ച് കൃഷിയുമായി കൂടിയിരിക്കുന്നു.

അപ്പോൾ കുട്ടികൾ..

കുട്ടികളൊക്കെ പഠിക്കുന്നു. ഒരാൾ ഡിഗ്രി ഫസ്റ്റ് ഇയർ. രണ്ടാമത്തെയാൾ പ്ലസ് വണിന്.

എന്തേ ചേട്ടൻ ഇത്ര പെട്ടെന്ന് വിട്ട് പോന്നത്. 

പെട്ടെന്നോ... 15 കൊല്ലം മീഡിയയിൽ വലിയ കാലയളവാണല്ലോ. പുതിയ പുതിയ ഐഡിയകൾ. റിയാലിറ്റി ഷോകൾ.. എല്ലാത്തിനും ഒരു പരിധിയില്ലേ.. ഈ രംഗത്തെ പുതിയ പ്രവണതകൾ മടുത്തപ്പോൾ പോന്നതാണ്. 

ഇപ്പോൾ ജീവിതത്തിലെ മൂന്നാം അവതാരത്തിലാണ്. കർഷകൻ. കൂടെ സമാജവും… അത് നന്നായി, സുന്ദരൻ പറഞ്ഞു.

ലഞ്ച് ബ്രേക്ക് കഴിഞ്ഞു. സീൻ തയ്യാറാണെന്ന് പറഞ്ഞ് അസിസ്റ്റന്റ് ഡയറക്ടർ സുന്ദരന്റെ അടുത്തെത്തി. 

ഞങ്ങൾക്ക് പിരിയാനുള്ള സമയമായി. വന്ന കാര്യം പറയാൻ വിട്ടു പോയി. ജയകൃഷ്ണൻ പറഞ്ഞു. അടുത്ത ഒക്ടോബർ 2 നു യുവജനസഖ്യം നടത്തുന്ന നിറമാല സുന്ദരൻ ഉദ്‌ഘാടനം ചെയ്യണം. 

സുന്ദരൻ അത് സന്തോഷത്തോടെ ഏറ്റെടുത്തു. അന്നെങ്കിലും വല്ലതും ഒത്താൽ ആയല്ലോ.

ചേട്ടനെ കാണാൻ കഴിഞ്ഞത് ഭാഗ്യം. എന്റെ കല്യാണക്കാര്യത്തിൽ ചേട്ടന് ഒന്ന് സഹായിക്കാമോ.

അയ്യോ രക്ഷയില്ല സുന്ദരാ.. നാം ഇനിയും മാറിയിട്ടില്ല. ഇന്നും പത്മനാഭന്റെ പത്ത് കാശിനും പെൻഷനും തന്നെയാണ് കല്യാണ മാർക്കറ്റിൽ വില. സിനിമാക്കാർക്ക് ഒരു രക്ഷയുമില്ല. വല്ലവരും തന്റെ സ്റ്റാർഡം കണ്ട് ഭ്രമിച്ച് വന്നാൽ രക്ഷയായി. എന്റെ എല്ലാ ഭാവുകങ്ങളും.. അത്രയേ പറയാൻ പറ്റൂ..

അല്ലെങ്കിൽ ഇതൊക്കെ വിട്ട് വല്ല ഐ.ടി കമ്പനിയിലും കയറിക്കൂടൂ. രക്ഷപ്പെടും.

ഞങ്ങൾ യാത്രയായി..


2014, ഡിസംബർ 16, ചൊവ്വാഴ്ച

റിയാലിറ്റി ഷോ


പുതിയൊരു റിയാലിറ്റി ഷോയുടെ ഒരുക്കങ്ങളിലാണ് ഞങ്ങളുടെ കമ്പനി. സ്ഥിരം നമ്പറുകളായ 'അവിഹിത' Daily Soap വിട്ട് ജനശ്രദ്ധ നേടാനും അതുവഴി TRP(Television Rating Point)ഉം അതിലൂടെ കൂടുതല്‍ പരസ്യവരുമാനവും, SMS എന്ന പുതിയ പശുവിനെ കറന്ന് കമ്പനിയുടെ bottom line കൂട്ടാനും ഉള്ള വിദ്യകളില്‍ ഞങ്ങളും പുറകിലാവരുതല്ലോ.

അതിനു വേണ്ടിയുള്ള ക്രിയേറ്റീവ് ചര്‍ച്ചകളില്‍ പ്രൊഡക്ഷന്‍ ടീം ഒന്നിച്ചിരുന്നൊരു ചര്‍ച്ച നടത്തി. പുതിയ ഐഡിയക്കായ് ഓരോരുത്തരോടും തങ്ങളുടെ അഭിപ്രായങ്ങള്‍ പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍... സങ്കോചത്തോടെ ഞാന്‍ ചോദിച്ചു. നമുക്കൊരു അവിഹിത റിയാലിറ്റി ഷോ ആയാലോ?

അവിഹിത റിയാലിറ്റി ഷോയോ? ക്രിയേറ്റീവ് ഹെഡ് മിസ് ഹെഡ് വെയ്റ്റ് പുഛത്തോടെ എന്നെ നോക്കി॥ അവളെ വെറുപ്പിക്കാന്‍ വയ്യാത്ത ടീം അംഗങ്ങളും അതേറ്റു പിടിച്ചു। പക്ഷെ, ബിസിനസ് ഹെഡ് അഹൂജ കൗതുകത്തോടെ എന്നോട് ചോദിച്ചു. യെസ്, ടെല്‍ മി രാഹുല്‍॥ വാട്ട് ീസ് ദാറ്റ്?

സ്വല്‍പ്പം സങ്കോചത്തോടെ ഞാന്‍ പറഞ്ഞു, ഏതു ഭാഷയിലായാലും ശരി, ഇന്ന് വിജയക്കുതിപ്പ് നടത്തുന്ന Daily Soapകളിലെ തീം ഒന്നു മാത്രമാണല്ലോ, അവിഹിതം. ജനങ്ങള്‍ക്ക് മടുക്കാത്ത ഒരേ ഒരു സബ്ജക്റ്റ് അതാണെന്നു തോന്നുന്നു.

'Yes that's a thrilling idea, please develop a good show on this and show me'... അഹൂജ ക്രിയേറ്റീവ് ടീമിനോട് ആജ്ഞ്ഞാപിച്ചു.

... ക്രിയേറ്റീവ് ടീം കാച്ചിക്കുറുക്കിയെടുത്ത 'അവിഹിത റിയാലിറ്റി ഷോ' അഹൂജയും ചാനലും അപ്രൂവ് ചെയ്തു.ലോണാവാലയിലെ ഒരു പൂട്ടിക്കിടന്ന ഫാക്ടറി വാടകക്കെട്ത്ത് ഞങ്ങള്‍ സെറ്റ് പണി തുടങ്ങിക്കഴിഞ്ഞു.. പങ്കെടുക്കുന്ന contstantsനു മുഴുവന്‍ താമസിക്കാനുള്ള സ്ഥലം കൂടി സെറ്റിന്റെ ഭാഗമാണ്. അവരുടെ ഓരോ ചലങ്ങളും camera ഒപ്പിയെടുക്കും. ഒരു real reality show ആണ് ഞങ്ങള്‍ ഒരുക്കുന്നത്.

അതിന്റെ കണക്കുകളുമായി പ്രൊഡക്ഷന്‍ മാനേജരുമായി മല്ലിടുന്ന ദിവസങ്ങള്‍. അതിനിടയില്‍ audition എന്ന recruitment പരിപാടി. അതിനിടയില്‍ suppliersന്റെ ചെക്കിനുള്ള ഫോണ്‍ കോളുകള്‍. ഇതൊക്കെ കഴിഞ്ഞ് വന്നാല്‍ സ്ഥിരം പണികള്‍ പിന്നെയും ബാക്കി. അതൊക്കെ തീര്‍ത്ത് കമ്പനിയില്‍ നിന്നും ഇറങ്ങുമ്പോഴേക്കും മണി 10 കഴിഞ്ഞിരിക്കും. ഈ കമ്പനിയില്‍ ജോയിന്‍ ചെയ്തിട്ട് രണ്ടു മാസമേ ആവുന്നുള്ളു. എല്ലാവരുമായി പരിചയപ്പെട്ടു വരുന്നേയുള്ളു.

അന്ന്, മീഡിയ ബയിംഗില്‍ ജോലി ചെയ്യുന്ന സൂരജിന്റെ ഭാര്യ വന്നപ്പോഴാണ് സമയം 7 1/2 ആയെന്ന് ഞാനറിഞ്ഞത്. അവള്‍ എന്നും വൈകീട്ട് കൃത്യം ഏഴര മണിക്ക് ഓഫീസിലെത്തും. ഇനിയും ചുരുങ്ങിയത് ഒരു രണ്ടു മണിക്കൂറിന്റെ പണിയുണ്ട്.ഒരു ചായകുടിക്കാനായി ഞാന്‍ കാന്റീനിലേക്ക് ചെന്നു. ചായക്കും ഒരു പ്ലെയ്റ്റ് സമോസക്കും ഓര്‍ഡര്‍ കൊടുത്ത് ഇരിക്കുമ്പോഴേക്കും സൂരജും ഭാര്യയും കൂടി എത്തി. അവര്‍ അപ്പുറത്തെ ടേബിളിലിരുന്നു, എന്തൊക്കെയോ ഓര്‍ഡര്‍ ചെയ്തു.

സൂരജിന്റെ കുട്ടിക്ക് ഒന്നര വയസ്സ് പ്രായമേ ഉള്ളു. കമ്പ്യൂട്ടറിലെ ഡെസ്ക്ടോപിലിലെ ഫോട്ടോയില്‍ അവള്‍ ക്യൂട്ട് ആണ്. തുടുത്ത കവിളുകളും, ചുരുണ്ട മുടിയുമുള്ള അവളെ ഞാനെപ്പോഴും കൗതുകത്തോടേ നോക്കാറുണ്ട്. ഓമനത്വം നിറഞ്ഞുനില്‍ക്കുന്ന അവളെക്കാണാന്‍ കൊതിയോടെ ഓടിപ്പോവാതെ ഇവളെന്താണ് ഇവന്റെ പിന്നാലെ രാത്രി 9ഉം 10ഉം വരെ ഇവിടെ ഇരുന്ന് സൊള്ളുന്നതെന്ന് എനിക്ക് പലപ്പോഴും സംശയം തോന്നിയിട്ടുണ്ടെങ്കിലും നേരിട്ട് ചോദിച്ചിട്ടില്ല. 'How is your baby?' എന്നും മറ്റും പരോക്ഷമായി ചോദിക്കാറുള്ളപ്പോള്‍ 'She is fine' എന്ന് ചിരിച്ചു കൊണ്ടവള്‍ ഉത്തരവും തരാറുണ്ട്.

എന്റെ രണ്ടാമത്തെ മകന്‍ അഖിലിനും രണ്ടു വയസ്സാവുന്നതേയുള്ളു. ഇപ്പോഴും രാത്രി വീട്ടിലെത്തുമ്പോള്‍ അവന്‍ അമ്മയുടെ അമ്മിഞ്ഞയില്‍ തൂങ്ങിക്കിടക്കുകയാവും. ഇവളുടെ മോള്‍ മുലകുടി മാറ്റിയിരിക്കുമോ. ജോലിക്കാരായ അമ്മമാരുടെ കുട്ടികളെ കുപ്പിപ്പാലിലേക്ക് വഴിതിരിക്കുകയല്ലാതെ വേറെന്തു വഴിയെന്നും ഞാന്‍ ചിന്തിച്ചു. അഥവാ മുലകുടി മാറിയെന്നാലും വൈകുന്നേരം വരെ കുട്ടിയെക്കാണാതെ ഇരിക്കുന്ന ഏതൊരമ്മയും ഓടി വീട്ടിലെത്താനല്ലെ ശ്രമിക്കുക. ചിലപ്പോള്‍ കല്യാണം കഴിഞ്ഞ് വൈകാതെ തന്നെ കുട്ടി പിറന്നതിനാല്‍ തന്റെ വൈവാഹിക ജീവിതം വേണ്ട പോലെ ആസ്വദിക്കാനായില്ലായിരിക്കാം. അതാവാം ചിലപ്പോള്‍, കുട്ടിയെ മറന്നും ഇവരിങ്ങനെ ഇണക്കിളികളായി നടക്കുന്നത്. നഗരത്തിലെ സാൗകര്യങ്ങളില്ലാത്ത വീട്ടില്‍ മാതാപിതാക്കളോടൊപ്പം താമസിക്കുന്ന നവദമ്പതികള്‍ പാര്‍ക്കിലും മറ്റും ചെന്നിരുന്ന് സ്വകാര്യത അനുഭവിക്കാറുണ്ടെന്ന് വായിച്ചിട്ടുണ്ട്, ചിലപ്പോള്‍ കണ്ടിട്ടുമുണ്ട്. അങ്ങിനെയുമാവാം.

ഒരു ഒമ്പതു മണിയായാല്‍ ദേവി വിളിക്കും. ഓഫീസില്‍ നിന്നും ഇറങ്ങിയോ എന്നറിയാന്‍. 'എന്താ ഇന്ന് ഇങ്ങോട്ടൊന്നും ഇല്ലേ?' എന്ന സ്ഥിരം ചോദ്യം. താക്കോലെടുക്കാന്‍ മറന്നിട്ടില്ലല്ലോ എന്ന അന്വേഷണവും. രണ്ടു മണിക്കൂര്‍ ട്രെയിന്‍ യാത്രയും കഴിഞ്ഞ് 12 മണിക്കെത്തുമ്പോള്‍ കുട്ടിയ ഉണര്‍ത്താതെ വീട്ടില്‍ കയറാന്‍ എന്നും താക്കോല്‍ കരുതാറുണ്ട്.

സൂരജ് ഇരിക്കുന്നത് എന്റ് സീറ്റിന്റെ എതിര്‍ വശത്താണ്. വൈകുന്നേരം എത്തിയാല്‍ തീറ്റയും കുടിയും സൊള്ളലും കഴിഞ്ഞ് ഒരു പത്തുമണിയോടെ ബൈക്കില്‍ രണ്ടുപേരും കൂടെ കെട്ടിപ്പിടിച്ച് ഉല്ലാസത്തോടെ യാത്രയാവും. പോകുന്ന വഴിക്ക് കണ്ടാല്‍ ഞാനവര്‍ക്ക് 'ഗുഡ്നൈറ്റും' 'സ്വീറ്റ് ഡ്രീംസും' നല്‍കാനും മറക്കാറില്ല.

അങ്ങനെയിരിക്കെ ഒരു ദിവസം സൂരജ് ഓഫീസില്‍ വന്നില്ല. അവന്റെ HODയോടു ചോദിച്ചപ്പോള്‍ അന്നു ലീവിലാണെന്നറിഞ്ഞു. എനിക്കാണെങ്കില്‍ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ അവന്റെ കയ്യില്‍ നിന്നും ഒരു കാര്യം അത്യാവശ്യമായി അറിയുകയും വേണം. അവന്റെ സെല്‍ഫോണില്‍ വിളിച്ചപ്പോള്‍ Out of Range മെസ്സേജ്. ഒടുവില്‍ തപ്പിപിടിച്ച് വീട്ടിലെ നമ്പര്‍ കണ്ടെത്തി, വിളിച്ചു. വിളിച്ചപ്പോള്‍ ഫോണിന്റെ അങ്ങേത്തലക്കല്‍ 'ഹലോ' എന്ന് സൂജരിന്റെ ഭാര്യയുടെ കിളിമൊഴി. 'Hello, Nimmi, can I speak to Sooraj? This is Rahul... എന്ന എന്റെ ചോദ്യത്തിനുത്തരം തരാതെ അവള്‍ ഫോണ്‍ താഴെ വെച്ചു.

ഒരു നിമിഷം, എന്തു പറ്റിയെന്നാലോചിക്കുമ്പോഴേക്കും റെസീവറിന്റെ അങ്ങേത്തലക്കല്‍ നിന്നും ഞാനൊരാക്രോശം കേട്ടു. How did he call me by that bitch's name?... പിന്നെ കന്നടയില്‍ നീണ്ടൊരു ശകാര വര്‍ഷവും...

എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഞാനൊരു നിമിഷം സ്തബ്ധനായി നിന്നുപോയി. എനിക്ക് ഫോണ്‍ നമ്പറെങ്ങാനും തെറ്റിയോ? പിന്നെ, കട്ടു ചെയ്യാതെ അങ്ങേത്തലക്കല്‍ എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ ആകാംക്ഷയോടെ ചെവി കൂര്‍പ്പിച്ചു നിന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ സൂരജ് ലൈനില്‍ വന്നു. ' Hello Rahul, Sorry, my daughter is not well, that's why I did not come. Yes, tell me, what do you want?'

അവര്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ ഒന്നും ഞാന്‍ കേട്ടിട്ടില്ലെന്ന മട്ടിലാണ് സൂരജ് എന്നോട് സംസാരിക്കുന്നത്. ഞാനും ഒന്നും അറിഞ്ഞതായി നടിക്കാതെ ഓഫീസ് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി ഫോണ്‍ കട്ട് ചെയ്തു.

പിറ്റേന്ന് വൈകീട്ട് audition ന്റെ കണക്കുകള്‍ തീര്‍ത്ത് ഞാന്‍ ഓഫീസിലെത്തിയപ്പോഴേക്കും 6 മണി കഴിഞ്ഞിരുന്നു. സൂരജ് ഓഫീസിലുണ്ട്. ഞാനെന്തെങ്കിലും മനസ്സിലാക്കിയെന്ന ഭാവം ഒട്ടുമില്ലാതെ അവന്‍ പെരുമാറി, തിരിച്ച് ഞാനും. എങ്കിലും ഇടക്കിടെ ഞാന്‍ ഓട്ടക്കണ്ണിട്ട് അവനെത്തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ഏഴു മണിയായപ്പോള്‍ തന്റെ സെല്‍ ഫോണ്‍ തുറന്ന് സിം കാര്‍ഡ് പതുക്കെ പുറത്തെടുത്തു. പിന്നെ പേഴ്സ് തുറന്ന് അതിന്റെ കള്ളറയില്‍ നിന്നും മറ്റൊരു സിം കാര്‍ഡ് എടുത്ത് അതിലിട്ടു. അന്നു വൈകുന്നേരവും മുടങ്ങാതെ നിമ്മിയെത്തി. അവര്‍ തങ്ങളുടെ reality show എന്നത്തേയും പോലെ തുടര്‍ന്നു. പക്ഷെ അന്ന് ഞാനവളോട് 'how is your baby?' എന്ന് ചോദിച്ചില്ല. ആ ഇണക്കിളികള്‍ എന്നത്തേതും പോലെ 9 മണിയായപ്പോള്‍ ബൈക്കില്‍ കയറി പറന്നുപോയി.

എന്റെ ഫോണില്‍ വീട്ടിലെ നമ്പര്‍ തെളിഞ്ഞു. അങ്ങേത്തലക്കല്‍ നിന്നും ദേവിയുടെ ദേഷ്യത്തോടെയുള്ള ചോദ്യം 'എവ്ടായ് രുന്നു? രണ്ടു പ്രാവശ്യം വിളിച്ചിട്ടും എന്തേ ഫോണെടുക്കാഞ്ഞത്? 'തെരക്കിലായ് രുന്നു, ഒരു reality show കാണുകയായിരുന്നു, ഇനിയും അരമണിക്കൂറ് കഴിയും' എന്ന് മാത്രം മറുപടി പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.

Reality Show തുടരുന്നു...

2011, ജൂലൈ 10, ഞായറാഴ്‌ച

ആശീര്‍വാദം

മുറിയിലെ കൊച്ചുകൊച്ചു കാര്യങ്ങളില്‍ ശ്രദ്ധ കൊടുത്ത് രാവിലെ നേരം പോകുന്നതറിയാറില്ല.

ആറുമണിക്ക് പാല്‍ക്കാരന്‍ അയാളെ ഉണര്‍ത്തുന്ന ചുമതല പൂര്‍ണ്ണമായും ഏറ്റെടുത്തിരിക്കുകയാണ്. പിന്നീടങ്ങോട്ട് ഒരു പാടു പണികള്‍ ഒന്നര മണിക്കൂറിനുള്ളില്‍ ചെയ്തു തീര്‍ക്കേണ്ടതുണ്ട്. അന്നും എല്ലാം കഴിഞ്ഞ് കുളിച്ചെത്തിയപ്പോഴേക്കും സമയം 7 1/2 മണി. ബാക്കി പതിനഞ്ചു മിനിറ്റ് കൂടിയുണ്ട്. അതിനുള്ളില്‍ പ്രാതല്‍ കഴിക്കണം, ഉച്ചഭക്ഷണം പാത്രത്തിലാക്കല്‍, വസ്ത്രം ധരിക്കല്‍ എന്നീ പണികളും ചെയ്യണം.

ഇന്നലെ രാത്രിയില്‍ കണ്ട സ്വപ്നം അയാളെ വിട്ടൊഴിഞ്ഞിരുന്നില്ല...

.... ആശീര്‍വാദം വാങ്ങി നമസ്കരിച്ച് നടന്നു നീങ്ങുമ്പോള്‍ എന്തോ ഒന്നു മറന്നതു പോലെ.... ചെയ്യേണ്ടതെന്തോ ചെയ്യാന്‍ ബാക്കി വെച്ചതു പോലെ... അയാള്‍ ആള്‍ക്കൂട്ടതിലാകെ തിരയുകയായിരുന്നു.. അമ്മയുടെ മുഖം സന്തോഷവും ദു:ഖവും കൊണ്ട് നിറഞ്ഞതായയാള്‍ക്ക് തോന്നി..

അപ്പോഴാണയാള്‍ക്ക് ഷര്‍ട്ട് തേച്ചിട്ടില്ലെന്നത് ഓര്‍മ്മ വന്നത്. അയാള്‍ക്കാ ഓര്‍മ്മയോടെ ദേഷ്യം തോന്നി. സ്വപ്നചിന്തകളില്‍ നിന്നും കുതറി മാറി അയാള്‍ ഇസ്തിരിപ്പെട്ടി പ്ലഗില്‍ കുത്തി, ഷര്‍ട്ട് തേച്ചെന്നു വരുത്തി, പ്രാതലകത്താക്കി പുറപ്പെട്ടു.

7 3/4 കഴിഞ്ഞിരിക്കുന്നു. മുറി പൂട്ടി പുറത്തിറങ്ങുമ്പോള്‍ മഴ നനുക്കനെ ചാറുന്നുണ്ട്. അതു വക വെക്കാതെ, കുട നിവര്‍ത്താന്‍ മടിച്ച് അയാള്‍ വേഗത്തില്‍ നടന്നു.

8.04ന്റ് ട്രെയില്‍ പിടിക്കുകയെന്നത് അയാളെ സംബന്ധിച്ചിടത്തോളം ഒരു നിഷ്ഠയാണ്. എന്തോ ഒരു വൈകാരിക ബന്ധം ആ വണ്ടിയുമായയാള്‍ക്കുണ്ട്. അതില്‍ കൂട്ടുകാരായി ആരും തന്നെ ഇല്ല. യാത്രക്കാരെല്ലാം മുഖപരിചയമുള്ളവര്‍ മാത്രം. അവരുമായി വല്ലപ്പോഴും ചിരിച്ചെന്നു വരുത്തിയെങ്കിലായി. എന്നിട്ടും ആ വണ്ടിയില്‍ സ്ഥിരം കമ്പാര്‍ട്ടുമെന്റില്‍ സ്ഥിരം സ്ഥലത്ത് കയറാന്‍ ശ്രമിച്ചു...

അയാള്‍ നടത്തത്തിനു ഒന്നു കൂടി വേഗത കൂട്ടി. വളവു തിരിഞ്ഞ് റോഡിലെ നാലും കൂടിയ വഴിയിലെത്തിയപ്പോള്‍ എതിരെ ഭസ്മക്കുറിയിട്ട മലയാളി പെണ്‍കുട്ടി വരുന്നതു കണ്ടു. ഇന്നേവരെയുള്ള തന്റെ യാത്രകളിലോരോന്നിലും തനിക്കെതിരെ വഴി നടന്നു വന്ന അവരോരോരുത്തരേയും കുറിച്ച് അയാളൊരു നിമിഷം ഓര്‍ത്തു. അവരുടെ മുഖങ്ങള്‍ക്ക് ഏതോ ഒരാവര്‍ത്തന സാദൃശ്യം ഉണ്ടെന്ന് അയാള്‍ക്ക് തോന്നി. ഒരുമാസം മുമ്പു വരെ അയാളും സുഹൃത്തും കൂടിയായിരുന്നു രാവിലെ ജോലിക്ക് പോയിരുന്നത്. അവളും താനുമായി ഒരു കാന്തിക വലയം രൂപപ്പെട്ടു വരുന്നുണ്ടെന്ന് സുഹൃത്ത് തമാശ പറയാറുണ്ടായിരുന്നു. അയാളുടെ വിവാഹം അടുത്തപ്പോളാണ് കൂട്ടുകാരെല്ലാം റൂം മാറിയത്. ഇനി രണ്ടുമാസം ഒറ്റക്ക്.

സ്റ്റേഷനില്‍ ഇന്‍ഡിക്കേറ്റര്‍ ബോര്‍ഡ് അയാളുടെ വണ്ടിയുടെ വരവിനെ കാണിച്ചു. എത്ര തിരക്കുണ്ടെന്നാലും ആ വണ്ടി ഒരിക്കലും അയാള്‍ ഒഴിവാക്കാറില്ല. ചിലപ്പോള്‍ തൊട്ടു മുമ്പിലുള്ള വണ്ടി തിരക്കില്ലാതെ വരാറുണ്ട്. എന്നാലും ഒരിക്കലുമയാള്‍ അതില്‍ കയറിയിട്ടില്ല.

ലേഡീസ് കമ്പാര്‍ട്ടുമെന്റിന്റെ തൊട്ടുമുമ്പിലുള്ള ബോഗിയിലെ രണ്ടാം ഡോറിലൂടെ വലതു വശത്തേക്ക് കടന്ന് ഉള്ളിലെത്തിയാല്‍ പിന്നെ അയാള്‍ വേറൊരു ലോകത്താണ്. അവിടെ വെച്ചാണ് അയാളുടെ മാനസിക വ്യാപരമത്രയും നടക്കുന്നത്. തീവണ്ടിയും അയാളുടെ മനസ്സും തമ്മിലുള്ള ഈ ബന്ധത്തെ കുറിച്ച് പല വട്ടം ആലോചിച്ചിട്ടുണ്ട്. ഏതോ ഒരദൃശശകതി അയാളെ നിയന്ത്രിക്കുന്നുണ്ടെന്നയാള്‍ക്കു തോന്നി. അവിടെ വെച്ചാണയാള്‍ അവളോടു സംവദിക്കുന്നതും, സ്വപ്നങ്ങള്‍ കാണുന്നതും, പുസ്തകങ്ങള്‍ വായിക്കുന്നതും, സേഠിന്റെ കണക്കുകളിലെ വെള്ളം ചേര്‍ക്കലിനെ പറ്റി തീരുമാനമെടുക്കുന്നതും...

അകലെ വണ്ടി ഒരു ബിന്ദു പോലെ പ്രത്യക്ഷപ്പെട്ടപ്പോഴേക്കും പ്ലറ്റ്ഫോമിലെ ആള്‍ക്കൂട്ടം തയ്യാറെടുത്തു. അയാളും ആള്‍ക്കാരെ തട്ടിമാറ്റി അയാളുടെ സ്ഥിരം സ്ഥാനത്ത് ഉന്നം പിടിച്ച് നില്‍പ്പായി. രണ്ടാം നമ്പര്‍ ഡോറാണ് ലക്ഷ്യം. വണ്ടി പ്ലാറ്റ്ഫോം തൊട്ടതും ഇരച്ചു കയറുന്ന ആള്‍ക്കൂട്ടത്തോടൊപ്പം അയാളും നിമിഷങ്ങള്‍ക്കകം തന്റെ ലക്ഷ്യസ്ഥാനത്തെത്തി. ബാഗ് മുകളിലെ റാക്കില്‍ വെക്കാനായി ശീട്ടുകളി സംഘത്തിലെ ആരെയോ ഏല്‍പ്പിച്ചു. പലപ്പോഴും അവരെ ഇക്കാര്യം പറഞ്ഞു മനസ്സിലാക്കുകയെന്നത് ശ്രമകരമായൊരു ജോലിയാണ്.

കയ്യില്‍ പുസ്തകം തുറന്നു. പെട്ടെന്നാണയാള്‍ തൊട്ടടുത്തു നിന്ന മനുഷ്യനെ ശ്രദ്ധിച്ചത്. ഇന്നേവരെ ഈ വണ്ടിയില്‍ കണ്ടിട്ടില്ലാത്തൊരു മദ്ധ്യവയസ്കന്‍. തന്റെ നേരെ ഒന്നു പുഞ്ചിരിച്ചു കൊണ്ട് ആ മനുഷ്യന്‍ തന്റെ പത്രവായനയിലേക്ക് തിരിച്ചു പോയി. ആ പുഞ്ചിരി അയാളെ എവിടെയെല്ലാമോ കുത്തി നോവിച്ചു. പുസ്തകം മടക്കി അയാളാ മനുഷ്യനെത്തന്നെ ശ്രദ്ധിച്ചു.

നല്ല ഒത്ത ഉയരം, സ്വല്‍പം കഷണ്ടി ബാധിച്ചെങ്കിലും നരച്ച മുടി വൃത്തിയായി ചീകി വെച്ചിരിക്കുന്നു. മുഖത്ത് ശാന്തഭാവം കളിയാടുന്നു.

ആ മുഖം എവിടെയോ കണ്ടു മറന്ന പോലെ.... അതോ വെറുതെ തോന്നുന്നതോ.... അതോ ഒരുവേള താനിത്രയും കാലം തിരഞ്ഞു നടന്ന മുഖമോ?...

.... അയാള്‍ക്കോര്‍മ്മ വെക്കുമ്പോള്‍ വീട്ടില്‍ അമ്മയും അമ്മമ്മയും മാത്രമാണുണ്ടായിരുന്നത്. ആദ്യമാദ്യം സ്കൂളിലെ കുട്ടികളും അയല്‍പക്കക്കാരും പിറുപിറുക്കുന്നതെന്താണെന്ന് അയാള്‍ക്ക് മനസ്സിലായില്ല. പിന്നീടവര്‍ തന്റെ അച്ഛനെ പറ്റി ചോദിച്ചപ്പോള്‍, അയാളമ്മയോടു ചോദിച്ചു. അമ്മ അതിനുത്തരം പറയാതെ നിശബ്ദമായി കരയുക മാതൃം ചെയ്തു.

കുട്ടിക്കാലത്ത് ഉറങ്ങാന്‍ പാട്ടുപാടി അടുത്തു കിടന്ന അമ്മ അയാളുറങ്ങിയെന്നു കരുതി തലോടിക്കൊണ്ട് പിറുപിറുത്തത് ഇപ്പോഴും ഓര്‍മ്മയുണ്ട്.... 'നല്ല ഒത്ത ഉയരേര്‍ന്നു.. നിനക്കും അതു കിട്ടും. ആ മുഖം തന്നെയാണ് നിനക്കും.. സ്വഭാവവും അതു തന്നെ... പക്ഷെ നീ ഒരിക്കലും ഇതെ പോലെ ഒരുത്തിയെ ദു:ഖിപ്പിക്കാനിട വരുത്തരുത്'.

പിന്നീട് പലപ്പോഴും അച്ഛനെപ്പറ്റി ചോദിച്ചപ്പോഴൊക്കെയും അമ്മ മൗനം പാലിക്കുകയെ ചെയ്തിട്ടുള്ളു. വലുതായപ്പോള്‍ നാട്ടുകാര്‍ അടക്കം പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷെ ആരാണ് തന്റെ അച്ഛനെന്ന് അവരോട് ചോദിക്കുവാന്‍ എന്തു കൊണ്ടോ ദുരഭിമാനവും നാണക്കേടും സമ്മതിച്ചില്ല.

പഠിത്തം കഴിഞ്ഞതും നാടുവിടണമെന്ന ചിന്ത, നാട്ടുകാരില്‍ നിന്നും മുഖം മറച്ചു പിടിക്കാനുള്ള വ്യഗ്രത, അതയാളെ ഈ നഗരത്തിലെത്തിച്ചു. ഇവിടെ എല്ലാം അപരിചിതര്‍, ആര്‍ക്കും ആരെയും പറ്റി ഏറെ ചോദിക്കാനോ അന്വേഷിക്കാനോ നേരമില്ല. അതിനിടയില്‍ കുറച്ചു സുഹൃത്തുക്കളെ കിട്ടി. ഊരും തറവാടു മഹിമയും അറിയേണ്ടായിരുന്ന ഒരു പറ്റം സുഹൃത്തുക്കള്‍.

അയാളുടെ വിവാഹാലോചനക്കിടയിലും ഈ ചോദ്യം വരേണ്ടയാതിരുന്നു. പക്ഷെ അറിയുന്നൊരു സുഹൃത്തിന്റെ സഹോദരിയാകയാല്‍, അവര്‍ക്കയാളെ പറ്റി മാത്രമറിഞ്ഞാല്‍ മതിയായിരുന്നു.

..... അയാളുടെ മനസ്സ് വീണ്ടും ഇന്നലെ കണ്ട സ്വപ്നത്തിന്റെ പൊരുള്‍ തേടുവാന്‍ തുടങ്ങി. അബോധ മനസ്സ് ഇപ്പോഴും അങ്ങിനെയൊരാള്‍ക്കുള്ള അന്വേഷണം തുടരുന്നുവെന്നോ...

തന്റെ അടുത്തു നില്‍ക്കുന്ന മനുഷ്യന്‍ പത്രവായനയില്‍ മുഴുകിയിരിക്കുകയാണ്. അദ്ദേഹത്തോട് ചോദിച്ചാലോ?... അഥവാ ആണെങ്കില്‍ തന്നെ... അയാള്‍ക്ക് തന്നെ മനസ്സിലാകുമോ?... അമ്മയെ പറ്റിയും, തന്റെ ഒരു കൈത്തെറ്റിനെപ്പറ്റിയും ആ മനുഷ്യന്‍ ചിന്തിക്കുന്നുണ്ടാവുമോ.. ആദ്യത്തെ ഇത്തരം അനുഭവങ്ങളെ ആര്‍ക്കെങ്കിലും മറക്കാനാവുമോ... അതോ ആ മനുഷ്യനെ സം ബന്ധിച്ചിടത്തോളം ഇത് അത്തരം കൈത്തെറ്റുകളില്‍ ഒന്നു മാത്രമോ?.... ഓര്‍മ്മിക്കുന്നെങ്കില്‍, തന്റെ ഊഹം ശരിയാണെങ്കില്‍, അദ്ദേഹം തന്റെ അച്ഛനാണെങ്കില്‍?... ആണെങ്കില്‍ തീര്‍ച്ചയായും ആശീര്‍വാദം വാങ്ങണം... അമ്മയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോകണം.... അമ്മക്കപ്പോഴുണ്ടാവുന്ന വികാരം എന്താകുമെന്ന് അയാള്‍ ശങ്കിച്ചു. തന്നെ ഒരു കുട്ടിയുമേല്‍പ്പിച്ച് അനാഥയാക്കി ഉപേക്ഷിച്ച ആ മനുഷ്യനോട് അമ്മക്ക് ദേഷ്യം തോന്നാതിരിക്കുമോ... പൊറുക്കാനാവുമോ...

ഒരു നിമിഷം.. . അയാള്‍ അത്തരം ചിന്തകളില്‍ നിന്നും ഉണര്‍ന്നപ്പോഴേക്കും വണ്ടി അയാള്‍ക്കിറങ്ങേണ്ട സ്റ്റേഷനെത്തിയിരിക്കുന്നു.... അയാള്‍ വേഗം സൈഡ് സ്റ്റാന്റില്‍ നിന്നും ബാഗെടുത്തു. ആ മനുഷ്യനും ഇറങ്ങേണ്ടത് അവിടെത്തന്നെയാണെന്നതയാളുടെ ചലനങ്ങളില്‍ നിന്നും ഊഹിച്ചു. ഇറങ്ങാന്‍ പുറത്തേക്ക് കടക്കുന്നവരുടെ കൂട്ടത്തില്‍ അദ്ദേഹവും കൂടി. ഏറ്റവും പുറകിലായി നിന്ന അയാളുടെ നേരെ ആ മനുഷ്യന്‍ ഒന്നു കൂടി ചിരിച്ചു..

പെട്ടെന്നാണ് വണ്ടി സ്ഥിരം പ്ലാറ്റ്ഫോമില്‍ നിന്നും മാറി മറുവശത്തെ പ്ലാറ്റ്ഫോമിലേക്ക് തിരിഞ്ഞത്. ഇറങ്ങേണ്ടവര്‍ ദിശ മാറി എതിര്‍വശത്തേക്ക് തിര്‍ക്കിത്തിരക്കി. അവര്‍ മറുഭാഗത്തു നിന്നവരുടെ ഇടയില്‍ കൂടി ഉന്തിയും തള്ളിയും ഇറങ്ങിത്തുടങ്ങി. പിന്നിലായിരുന്ന അയാളും ആ തിരക്കില്‍ അവര്‍ക്കു പിന്നാലെ സകല ശക്തിയും സംഭരിച്ച് വാതില്‍ക്കലേക്ക്കുതിച്ചു. അപ്പോഴേക്കും കയറുന്നവര്‍ ഇരച്ചു കയറ്റം തുടങ്ങിക്കഴിഞ്ഞിരുന്നു. ആ കുത്തൊഴുക്കില്‍ അയാള്‍ പിന്നോക്കം തള്ളപ്പെട്ടു. വാതിലിന്റെ മറുവശത്തെത്തി.... വണ്ടി പതുക്കെ ചലിച്ചു തുടങ്ങി... അയാള്‍ക്ക് ചുറ്റിലും ശാപവാക്കുകളുതിര്‍ത്ത് കുറെ അപരിചിതര്‍ മാത്രം..

വണ്ടി സ്ഥിരം വരുന്ന അപ്പുറത്തെ പ്ലാറ്റ്ഫോമില്‍ ആളൊഴിഞ്ഞ ഒരു മെയില്‍ ട്രെയിന്‍ അനാഥമായിക്കിടന്നു. ലോക്കല്‍ ട്രെയിനിപ്പോള്‍ മുന്നോട്ട് വേഗതയോടെ കുതിച്ചു തുടങ്ങി. അയാളുടെ അനാഥത്വം പേറുന്ന ചിന്തകളുമായി.....

ആഗസ്റ്റ് 1991.

2008, മാർച്ച് 12, ബുധനാഴ്‌ച

ആയിരം അജന്താ ചിത്രങ്ങള്‍ തേടി...

Bbncw AP´m Nn{X§Ä tXSn....

bm{XIÄ Bß kmbqPy¯n\pw am\kn tImÃmk¯n\papÅ D¯aamb Hmuj[ amIWsa¶pÅ Nn´bpsS NphSp]nSn¨mbncp¶p 2007Â apw_bv imJbpsS bm{Xm ]²Xn bphP\ hn`mKw BhnjvIcn¨Xv. AhÀ Bkq{XWw sNbvXhXcn¸n¨ jnÀUn, i\n inwKv\m]qÀ, HudwK_mZv bm{XbpsS kv{Io³t¹bnte¡v IS¡pw ap¼v cØp hm¡v:

2004 sk]vXw_À 30 apX aq¶p Znhkw \oØp \n¶ Z£ntW´ybnse apIvXn kvYenIfneqsS \S¯nb bm{XbpsS hnPbambncp¶p 3 hÀj¯n\p tijapÅ asÁmcp XoÀ°mS\¯nsâ {]tNmZ\w. ChnsS XoÀ°mS\t¯msSm¸w DÃmkbm{Xbpw kt½fn¨psh¶p am{Xw.

F´pw IrXyXtbmsS sN¿p¶psh¶`nam\n¡p¶ apw_bv imJ¡v C¯hW sNdnsbmc¡nSn ]Án. 2007 Unkw_À 22\p cm{Xn 11aWn¡v tUmw_nhven CuÌn \n¶pw sjUyqÄ sNbvX jnÀUnHmudw Km_mZv FIvkv{]kv FÃmhcpw F¯n ¡gnªt¸mÄ IÀ¸qcmcXnbpgnªv \mfn tIcapS¨v ]¨s¡mSn Im«n hn«p Ignªv Ipd¨p Zqcw sN¶t¸mgmWv kabw ]t¯ap¡mte BbpÅp F¶v kmcYnIÄ a\Ênem¡nbXv. IeymWn \n¶papÅ jmcSnamÀ¡v kná sImSp¯t¸mÄ adpXe¡Â \n¶pw tNmZyw 'sshIn¸pds¸SpIsb¶ temI\oXn¡p ap¼n t\ct¯ ]pds¸Sepw XpS§ntbm?'.

'ip`ky io{Lw' F¶ ]nSnhÅnbn Ibdn¸nSn¨v R§Ä IeymWnse¯nbt¸mÄ 80 hbÊpImc³ sImSpapØ A¨pth«\pw aÁp Ieym¬ \nhmknIfpw R§sf Im¯v tdmUcnIn \n¡p¶p.

ht«\m«v iin, BabqÀ ctajv, IÃphgn iin F¶nhcmbncp¶p bm{XbpsS kmcYnIÄ. cØnS¯p \n¶p IqSn Bsf¡bÁn hØn t\sc jnÀUnbnte¡v Xncn¨t¸mÄ kabw 11.15. _kv \Kc]cn[n hn«v \m«n³]pd§fpw XmØn klym{Zn ae\ncIfnepÅ amÂsjPv Lm«v(ae\nc)se¯nbt¸mtg¡pw XWp¸v icoc¯nte¡v Acn¨p Ibdn¯pS§n. ]ecpw skzÁdpIfpsSbpw jmfpIfpsSbpw DÅn te¡v Ibdn¸Án. t_mws_¡mcs\ kw_Ôn¨nSt¯mfw Cu B`qjW§Ä AWnbm\pÅ Ahkc§Ä hfsc¡pdhmWtÃm, AXp sImØp Xs¶ ]ecpw AdnªmkzZn¡pIbmbncp¶p.

jnÀ±nbnse kmbn_m_ ZÀi\ambncp¶p R§fpsS {]Ya e£yw. Unkw_À 23\p shfp¸m³ Ime¯v \mec aWntbmsS R§Ä jnÀUn t£{X \Kc¯nse¯n. Z¯mPb´n BbXn\m Xnc¡p IqSpsa¶v Adnbmambncps¶ ¶mepw AhnsS R§Ä sN¶nd§nbt¸m gs¯ kvYnXn H«pw Bimhlambncp¶nÃ. {]`mXIrXy§Ä \nÀhln¡m\pw Ipfn ¡m\pw tlm«epIfnsem¶pw Hcp apdnt]mepw In«m\nÃ. HSphn jnÀUn t£{Xw hI k{X¯n kuIcyapsضv tI«v AhnsS sN¶t¸mÄ AhnsS Hcp ]qc¯nsâ Xnc¡v. sSâv sI«nbmWhnsS P\s¯ ]mÀ¸n¨ncn¡p¶Xv. Ipfnapdnbpw Xm¡menI sSân\pÅn Xs¶. shÅw ]ÃptX¸m³t]mepanÃm¯ AhkvY. F§ns\tbm FÃmhcpw ]Ãp tXs¨¶p hcp¯n Ipfn¡ms\´p sN¿psa¶v {]iv\w sh¡m³ XpS§nbt¸mtg¡pw F§ns\sb¦nepw Imcy§Ä \S¯n sXmgm\pÅ hcnbn \n¶m sshIpt¶ camImsX ZÀi\w In«nsö Xncn¨dnhn R§Ä jnÀUn ZÀi\w hcpw hgn¡mhmsa¶v Xocpam\n¨v kabw ]mgm¡msX t\sc i\n inwKv\m]qcnte¡v hØn hn«p. bm{Xbnse {]Yae£y¯n Xs¶ IÃpISn¨Xv NneÀs¡¦nepw hfsc hnjaapØm¡nsb¶Xv AhcpsS apJ`mhw hyIvXam¡n. Xncn¨p hcpw hgn ZÀi\w \S¯msa¶ Dd¸n sNdnsbmchn izmkhpw NneÀ¡pØmbncp¶p.

GgpaWntbmsS R§Ä jnÀUnbn \n¶pw Al½Zv \KÀ tdmUneqsS GItZiw 60 IntemaoÁÀ AIsebpÅ i\n inwKv\m]qcnse¯n. i\n inwKv\m ]qcnse hoSpIÄ¡v hmXnepIfnsöXv Hcp {]tXyIXbs{X. Bcpw H¶pw IhÀ¨ sN¿ms¯mcp {Kmaw. i\oizc³ Hcp IpjvTtcmKnbpsS cq]¯n {]Xy£s¸«v Hcp {_mÒW IpSpw_¯nse Cfb acpaIÄ¡v ZÀi\hpw A\p{Klhpw \ÂInb kvYeamWs{X ChnSw. Hcp \oØ ]md¡Ãpt]mepÅ hn{Klw, kzbw `qhmsW¶mWv hnizmkw. aÁv t£{X §sf At]£n¨v ChnsS hnizmkn¡v t\cn«v ]qPbpw [mcbpw aÁpw sN¿mhp¶XmWv. ]t£ ]pcpj·mÀ¡p am{Xw. AXpw Ipfn¨v tZlip²n hcp¯n Cudt\msS thWw t£{X¯n {]thin¡phm³.

hgn]mSpIfn GÁhpw {][m\w ISpsI®sImØpÅ [mcbmWv. t£{X¯n\p ]pd¯pÅ ]qPmkma{Kn hn¸\¡mÀ \n§Ä¡v Ipfn¡m\pw Cud\pSp¡m\pÅ apØpw aÁpw hgn]mSpX«p hm§p¶tXm sSm¸w kuP\yambn Hcp¡n¯cpw. R§Ä A¯csamcp ISbpsS ap¼n _kv \nÀ¯n AXn\pap¼nepÅ sNdnsbmcp cØpapdn temUvPnsemcp dqsaSp¯v kv{XoP\§Ä¡v kuIcy samcp¡n. ]pcpj·mÀ ]pd¯v \nc\ncbmbn sI«nbn«pÅ ss]¸n\Snbn Ipfn¨p. XWp¸p ImeambXn\m NqSp shÅw t_mbnedn \n¶pw _¡Án ap¡nsbSp¯v thØhÀ¡v Ipfn¡mw. Ipfn Ignªv Cud\pSp¯v hgn]mSp X«pambn t£{X¯nte¡v \S¶p XpS§nbt¸m tg¡pw FÃmhcpw XWp¯v' 'InSpInSm\µ' kzmanamcmbncp¶p. i\oizc hn{Kl ¯n [mc\S¯n aÁp D]tZh·mscbpw hW§n ]pds¯¯nbt¸mtg¡pw hkv{X§Ä DW§n¯pS§nbncp¶p. AtXmsS XWp¸ns\mcp ia\w h¶t]mse tXm¶n.

{]`mX`£Ww R§Ä IcpXnbncp¶p. iin, ctajv, iin, Xncph{X cmtP«³ F¶nhcmbncp¶p CUvVenbpw aÁp]Zwi§fpw Hcp¡ns¡mØp h¶ncp¶Xv. R§fpsS ]cn]mSnIfnse amÁw AudwK _mZnse R§fpsS BXntYbsc hnfn¨dnbn¨p. ap³ Xocpam\{]Imcw AudwKm_mZn sshIpt¶cw F¯m\mbncp¶p ¹m³. i\n inwKv\m]qcn \n¶pw 90 IntemaoÁÀ Zqc¯pÅ AudwKm_mZn R§Ä H¶c aWn¡qdnse¯nt¨cpw. AudwKm_mZn A¶p¨¡v tijapÅ R§fpsS ]cn]mSn ¹m³ sN¿m³ Xncp\mcmbW]pc¯v ]njmc¯v tamlt\«s\ G¸n¨v R§Ä 10 aWntbmsS {]ikvXamb tZhvKUv Z¯maµnÀ({_Òmhnsâ t£{Xw) e£y am¡n hØn hn«p. \oØp]c¶p InS¡p¶ Icn¼n³ tXm«§Ä¡nSbneqsSbmbncp¶p R§fpsS bm{X. i\n t£{X¯n \n¶pw t\ms¡¯mhp¶ Zqc¯v Hcp Icn¼p ^mIvSdnbpw ImWmambncp¶p.

Al½Zv \KÀ, AudwKm_mZv tdmUn \n¶v 5 IntemaoÁÀ DÅnte¡v amdnbmWv tZhvKUv Z¯maµnÀ kvYnXn sN¿p¶Xv. Z¯mPb´n Znhkambncp¶p R§Ä AhnsSsb¯nbXv. A¶hnsS GÁhpw hntijs¸« Znhkambncp¶p. R§fpsS _kv GItZiw HcpIntemaoÁÀ AIsebmbn ]mÀ¡v sNbvXv, \nc\nc bmbncp¶ I¨hS¡mÀ¡nSbneqsS thØn h¶p t£{X¯nte¡v t]mIphm³. \m«nse ]qc¸d¼pIsf HmÀ½n¸n¡p s¶mcp A´co£w. hensbmcp IqÁ³ IhmSw IS¶v t£{X `qanbnse ¯n¡gnªv Ipd¨v IqSnapt¼m«p t]mbv¡gnªm hensbmcp t£{X tKm]pcw. t£{X¯n\pÅnemsI P\ kap{Zambncp¶p. ZÀi\¯nsâ \oØhcn IØt¸mÄ ]pd¯p\n¶v sXmgpXv, D]tZh ·mscbpw hW§n {]Z£nWw sh¨v R§Ä Xncn¨v AudwKm_mZnte¡v Xncn¨p. Xncn¨v _knte¡v hcpw hgn tjm¸nwKv \S¯nb hènd kckzXn tN¨nbpsS ]gvkv CXn\nSbn GtXm Hcp hncpX³ ASn¨psImØpt]mIpIbp apØmbn .

tZhvKUn \n¶pw _kv t\sc AudwK_mZv e£yam¡n IpXn¨p. GItZiw Hcp aWntbmsS R§Ä AudwK_mZv \KcmXnÀ¯n¡pÅnse¯n tamlt\«\v kná sImSp¯p. AudwKm_mZnse R§fpsS Xmakw, `£Ww, bm{Xm]cn]mSnIÄ F¶nhbpsS Bkq{XWw sam¯w {io. tamlt\«\pw ktlmZc·mcpambncp¶p Hcp¡nbncp¶Xv.

Aarey Ubdn¡p ap¼nse¯nb R§sf {io tamlt\«³ kzoIcn¨v Xmak kvYeamb IeymWaÞ]¯nte¡v \bn¨p. AhnsS tamlt\«sâ A\pP·mcmb {io. cmP³, aWn, ]¿meqÀ ]njmc¯v tKmhnµ³ Ip«n F¶nhcpw AhcpsS IpSpw_hpw R§sf kzoIcn¡m³ Im¯p \n¡p¶p Ømbncp¶p.

ഒ അൗറംഗാബാദിലേക്ക് ഞങ്ങള്‍ കാലെടുത്തു കുത്തിയപ്പോള്‍ ഞങ്ങളെ സ്വീകരിക്കാനായി തിരുനാരായണപുരത്ത് പിഷാരത്ത് മോഹനനും അനുജന്മാരായ രാജന്‍, മണി, പയ്യാലൂര്‍ പിഷാരത്ത് ഗോവിന്ദന്‍ കുട്ടി, അവരുടെയെല്ലാം കുടും ബാംഗങ്ങള്‍ എന്നിവരും ഞങ്ങളെ കാത്ത് നില്‍ക്കുന്നു. അവര്‍ ഓരോരുത്തരായി ഞങ്ങളെ സ്വീകരിച്ച് വാസസ്ഥലമായ കല്യാണമണ്ഡപത്തിലേക്ക് ആനയിച്ചു. കല്യാണമണ്ഡപത്തിലെ ഹാളില്‍ ഞങ്ങള്‍ക്കായി സ്ഥലമൊരുക്കിയിട്ടുണ്ടെന്നായിരുന്നു ഫോണില്‍ അറിയിച്ചിരുന്നത്. പക്ഷെ അവിടെ കിടക്കകളൊന്നും കണ്ടില്ല. രാത്രി വരുമായിരിക്കുമെന്ന് ചിന്തിച്ച് ബാഗ് താഴെ വെച്ചപ്പോള്‍ മോഹനേട്ടന്‍ പറഞ്ഞു അല്ല, മുകളിലാണ്. എങ്കില്‍ ശാരിയെന്നു കരുതി മുകളിലേക്ക് കയറി. അവിടെയും ഇതേ മട്ടിലൊരു ഹാള്‍ തന്നെ. തരക്കേടില്ല. പക്ഷേ മോഹനേട്ടന്‍ വീണ്ടും കയറുകയാണ്. കൂടെ ഞാനും കയറി. ഇനി ടെറസ്സിലാണോ ഞങ്ങള്‍ക്ക് സ്ഥലമൊരുക്കിയിരിക്കുന്നതെന്ന് സംശയിച്ചു. എന്റെ ഊഹം തെറ്റിയില്ല. ചെന്നു കയറിയത് ടെറസ്സിലേക്കു തന്നെ. പക്ഷെ ടെറസ്സില്‍ ആറു റൂമുകള്‍ ഞങ്ങള്‍ക്കായി 10 കിടക്കകള്‍ വീതം വിരിച്ച് ഒരുക്കിയിരിക്കുന്നു. മുറികള്‍ക്കപ്പുറത്ത് 5 കുളിമുറികളും 6 ശൗചാലയങ്ങളും. എല്ലാം വളരെ വൃത്തിയോടെ സൂക്ഷിച്ചിരിക്കുന്നു. ഞങ്ങളുടെ മനം കുളിര്‍ത്തു. രാവിലെ ശരിക്ക് കുളിയും പ്രാഥമിക കാര്യങ്ങളും നിര്‍വഹിക്കാത്തവര്‍ക്ക് സന്തോഷാതിരേകം. റൂമില്‍ സാധനങ്ങള്‍ വെച്ച് ഞങ്ങള്‍ ഒറംഗബാദ് സഹോദരന്മാരെ വിശദമായി പരിചയപ്പെട്ടു. ഉച്ചക്കുള്ള ഊണ് രാമനാഥേട്ടന്‍ മും ബയില്‍ നിന്നും തയ്യാറാക്കി കൊണ്ടു വന്നിട്ടുണ്ടായിരുന്നു. തൈര്‍ സാദവും കൊണ്ടാട്ടം മുളക് വറുത്തതും കടുമാങ്ങയും. മോഹനേട്ടന്‍ ഞങ്ങള്‍ക്കായി പ്രത്യേകം കഠിനപ്പായസവും ഉണ്ടാക്കിക്കൊണ്ടുവന്നിരുന്നു. താമസമൊരുക്കിയിട്ടുള്ള ചെന്നു കയറി കണ്ടപ്പോള്‍ നല്ലൊരു ഹാള്‍, ബോം ബെക്കാരനായ എന്റെ ചിന്ത പോയത് 'ഓഹോ, ടെറസ്സിലൊരു റൂം കാണും, അതായിരിക്കാം പറഞ്ഞു വെച്ചിരിക്കുന്നത്. പക്ഷേ അവിടെ ഇത്രയും പേരെ എങ്ങിനെ പാര്‍പ്പിക്കും? എന്റെ ചിന്തകള്‍ക്ക് കടിഞ്ഞാണിട്ടുകൊണ്ട് വാച്ച്മാന്‍ ടെറസ്സിന്റെ വാതില്‍ തുറന്നു കുളിയും ഊണും കുശാലായപ്പോള്‍ തലേന്ന് രാത്രിയിലെ ഉറക്കം ബാക്കിയുള്ളവര്‍ വിശ്രമത്തിലേക്ക് തിരിഞ്ഞു. സ്ത്രീജനങ്ങള്‍ ടെര്‍സ്സില്‍ വട്ടമിട്ടിരുന്ന് അൗറംഗബാദ് പിഷാരസ്യാരുമൊത്ത് കുടും ബ ബന്ധങ്ങളുടെ അടിവേരുകള്‍ തേടി സൗഹൃദം പങ്കിട്ടു. വൈകീട്ട് നാലരയോടെ ഞങ്ങള്‍ നഗരത്തില്‍ നിന്നും 46 കിലോമീറ്റര്‍ അകലെയുള്ള 'ജയ്ക് വാഡി ഡാം', 'ധ്യാനേശ്വര്‍ ഉദ്യാന്‍' എന്നിവ കാണാന്‍ പുറപ്പെട്ടു. പരമ്പരാഗത സില്‍ക് സാരികള്‍ക്ക് പ്രസിദ്ധമായ 'പൈഠണ്‍' എന്ന സ്ഥലത്താണ് ഇതു രണ്ടും സ്ഥിതി ചെയ്യുന്നത്. ഡിസമ്പര്‍ മാസമായതിനാല്‍ പൈഠണിലെത്തിയപ്പോഴേക്കും സൂര്യന്‍ പശ്ചിമാം ബരത്തില്‍ നിന്നും അപ്രത്യക്ഷനായിരുന്നു. ഗോദാവരി നദിക്കു കുറുകെയാണ് 'ജയ്ക് വാഡി ഡാം'നിര്‍മ്മിച്ചിരിക്കുന്നത്. ഒറംഗബാദ് നഗരത്തിന്റെ ജലസ്രോതസ്സാണ് ഈ ഡാം. ഡാമിന്റെ മുകളില്‍ നിന്നും ഉള്ള അസ്തമയക്കാഴ്ച മനോഹരമത്രെ. 16)ം ശതകത്തില്‍ ജീവിച്ചിരുനുന്ന സന്ത് ഏക്നാഥിന്റെ ജന്മംകൊണ്ട് പ്രസിദ്ധവുമാണവിടം. ജയ്ക് വാഡി ഡാം സമാഹരിച്ച ജലം വലിയൊരു തടാകം പോലെയാണ്. 'നാഥ് സാഗര്‍ ലേക്' എന്നാണിതറിയപ്പെടുന്നത്. ഈ തടാക പരിസരം നല്ലൊരു പക്ഷി സങ്കേതം കൂടിയാണ്. ദേശാടകരായ 200 തരം പക്ഷികള്‍ ഇവിടെ വര്‍ഷം തോറും എത്തുന്നുവെന്നാണ് അനുമാനം. അതുകൊണ്ടു തന്നെ ഇവയൊന്നും ഞങ്ങള്‍ക്കറിഞ്ഞാസ്വദിക്കാനായില്ല. പിന്നീട് ഞങ്ങള്‍ പോയത് മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഉദ്യാനത്തിലേക്കായിരുന്നു. 125 ഹെക്ടര്‍ വിസ്തൃതിയില്‍ മൈസൂരിലെ വൃന്ദാവന്‍ ഉദ്യാനത്തെ വെല്ലുന്ന തരത്തിലാണ് ഇതു നിര്‍മ്മിച്ചിരിക്കുന്നത്. രാത്രി 7 1/2 മണിയോടെ എത്തിയ ഞങ്ങള്‍ ഉദ്യാനത്തിന്റെ ദീപപ്രഭ ചൊരിയുന്ന വര്‍ണ്ണക്കാഴ്ചകളിലൂടെ സഞ്ചരിച്ചു. ചുരുങ്ങിയത് മൂന്ന് മണിക്കൂറെങ്കിലും നടന്നു കാണാനുള്ള കാഴ്ചകള്‍ ഒന്നര മണിക്കൂറു കൊണ്ട് കണ്ടുതീര്‍ത്ത് ഞങ്ങള്‍ തിരിച്ച് ഒറംഗബാദിലേക്ക് തിരിച്ചു. ഇരുപതോളം വിവിധ തരത്തിലുള്ള ജലധാരകള്‍(അവയില്‍ പലതും സംഗീതജലധാരകള്‍), വിവിധ തരത്തിലുള്ള പുഷ്പങ്ങള്‍, പുല്‍ത്തകിടികള്‍, സസ്യങ്ങള്‍, വൃക്ഷങ്ങള്‍, കൃത്രിമ വെള്ളച്ചാട്ടങ്ങള്‍, തുടങ്ങി കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാല്‍ സമൃദ്ധമാണവിടം.മോഹനേട്ടന്റെ നേതൃത്വത്തില്‍ പുറപ്പെട്ടു. കൂടെ അവിടത്തെ പിഷാരസ്യാര്‍മാരും ഞങ്ങളെ അനുഗമിച്ചു. വൃന്ദാവന്‍ ഗാര്‍ഡനില്‍ കര്‍ണ്ണാടക ശാസ്ത്രീയ സംഗീതത്തിന്റെ താളത്തിനനുസരിച്ചാണ് ജലധാരകളെങ്കില്‍ ഇവിടെ പ്രശസ്ത ഹിന്ദി,മറാഠി സിനിമാ ഹിറ്റ് നമ്പറുകള്‍ക്കൊത്താണ് ജലധാരകള്‍ ആടിയുലഞ്ഞത്. കൊച്ചുകുട്ടികള്‍ക്ക് ആനന്ദം പകരുന്ന വിവിധ റൈഡുകളും ഉദ്യാനത്തെ ചുറ്റിവരുന്നൊരു ടോയ് ട്രെയിനുമുണ്ടവിടെ. മടക്കയാത്രയില്‍ ബാലസമാജം ബസിന്റെ പിന്‍സീറ്റില്‍ ഒത്തുകൂടി അന്താക്ഷരിയില്‍ വ്യാപൃതരായി. ഏകദേശം 10 മണിയോടെ ഞങ്ങള്‍ വാസസ്ഥലത്തെത്തി. അവിടെ ഞങ്ങള്‍ക്കുള്ള ഭക്ഷണം അയ്യപ്പക്ഷേത്രത്തിലെ പൂജാരി മുഖേന തയ്യാറാക്കി എത്തിച്ചിരുന്നു. ഡിസമ്പര്‍ 24, തിങ്കളാഴ്ച രാവിലെ ശ്രീ രാജന്റെ നേതൃത്വത്തില്‍ 9 മണിക്ക് ഞങ്ങള്‍ ഒറംഗബാദ് നഗരാതൃത്തിയിലുള്ള എല്ലോറ ഗുഹകള്‍ തുടങ്ങിയ സുപ്രധാന ചരിത്രസ്മാരകങ്ങള്‍ കാണാനായി പുറപ്പെട്ടു. ആദ്യം ഞങ്ങളെത്തിയത് ഏകദേശം 13 കിലോമീറ്റര്‍ ദൂരത്തുള്ള 'ദൗലത്താബാദ്' ഫോര്‍ട്ടിലാണ്. ചുരുങ്ങിയൊരു കാലത്തേക്കെങ്കിലും ഇന്ത്യയുടെ തലസ്ഥാനമായിരുന്ന നഗരം. 1187ല്‍ യാദവ രാജവംശത്തിലെ ഭില്ലമ രാജാവാണ് ഈ കോട്ട പണി കഴിപ്പിച്ചത്. ദേവ്ഗിരി കുന്നുകളില്‍ ഏകദേശം 600അടി മുകളിലായാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. 150 വര്‍ഷത്തെ യാദവ ഭരണത്തിനു ശേഷം മുഹമ്മദ് ബിന്‍ തുഗ്ളക്കിന്റെ ഭരണകാലത്ത് ചെറിയൊരിടവേള ഇത് ഇന്ത്യയുടെ തലസ്ഥനമാവുകയും ചെയ്തു. 'ദേവ്ഗിരി ' എന്ന പേരിലറിയപ്പെട്ടിരുന്ന നഗരം 'ദൗലത്താബാദ് ' എന്ന് നാമകരണം ചെയ്യപ്പെട്ടത്. ദൗലത്താബാദ് ഫോര്‍ട്ടിലേക്കുള്ള പ്രവേശന ടിക്കറ്റെടുത്ത് ഞങ്ങളുടെ സംഘം കോട്ട കീഴടക്കാന്‍ തയ്യാറായി. 'ആരും കീഴടക്കാത്തെ കോട്ട ' യെന്നാണ് ഇതറിയപ്പെടുന്നത്. പ്രവേശന കവാടം മദയാനക്കുപോലും തുറക്കാന്‍ പറ്റാത്ത വിധമാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതു കഴിഞ്ഞ് ഉള്ളിലേക്കു പ്രവേശിച്ചാല്‍ പല പല കടമ്പകള്‍ കടന്നു വേണം മുകളിലേക്ക് പോകുവാന്‍. ഓരോ വാതിലുകള്‍ക്കു ചുറ്റുമായി ശത്രുവിനെ നേരിടാനായി സദാ ജാഗരൂകരായി ഭടന്മാര്‍ക്ക് ഒളിച്ചിരിക്കാനുള്ള ഇടങ്ങളുണ്ട്. പലയിടത്തും പീരങ്കികള്‍ സ്ഥാപിച്ചിട്ടുണ്ട്. കോട്ടയുടെ ചരിത്രവും അതിനുള്ളിലുള്ള ചെറിയ കാര്യങ്ങളെക്കുറിച്ചു പോലും ഞങ്ങള്‍ക്ക് വിശദമായി വിവരിച്ചു തന്ന് രാജേട്ടന്‍ ഒരു ഉത്തമ ഗൈഡിനെ വെല്ലുന്ന പാടവത്തോടെ ഞങ്ങളെ മുകളിലേക്ക് നയിച്ചു. ആദ്യ കടമ്പകള്‍ കടന്ന് ഉള്ളിലെത്തിയാല്‍ കുറച്ചു സ്ഥലം മരങ്ങളും മറ്റും വളര്‍ന്ന് കാടുപിടിച്ചു കിടക്കുന്നു. അവിടെ വലിയൊരു വാനരപ്പടയെ ഞങ്ങള്‍ കണ്ടു. കോട്ട ആക്രമിക്കാനുള്ളവരല്ലെന്നു തോന്നിയതിനാലാവാം അവര്‍ ഞങ്ങളെ ആക്രമിച്ചില്ല. കൂട്ടത്തിലുള്ള കുട്ടികളില്‍ ചിലരുമായി ഇവര്‍ ചങ്ങാത്തം സ്ഥാപിക്കുകയും ചെയ്തു. കോട്ടക്കുള്ളില്‍ തന്നെയുള്ള ചാന്ദ് മിനാര്‍, ജാമി മസ്ജിദ്(ഇപ്പോള്‍ ഭാരത് മാതാ മന്ദിരം), ചിനി മഹല്‍ എന്നിവ കണ്ട് ഞങ്ങള്‍ മുകളിലേക്ക് കയറി. കോട്ടയുടെ ഏകദേശം മുകള്‍ ഭാഗത്തെത്തിയാല്‍ പിന്നീടങ്ങോട്ടുള്ള പ്രയാണം ദുര്‍ഘടം പിടിച്ചതാണ്. ശത്രുവിനെ വീഴ്ത്താന്‍ പാകത്തിലുള്ള കിടങ്ങുകള്‍ നാലുപുറവും നിര്‍മ്മിച്ചിരിക്കുന്നു. അവ കടക്കുവാന്‍ ലിവര്‍ വലിച്ചാല്‍ താഴോട്ട് വീഴുന്ന ചെറിയ മരപ്പാലം മാത്രം. ശത്രു കയറിയാല്‍ വീഴ്ത്തുന്നതാണിവ. വീണു കഴിഞ്ഞാല്‍ താഴെ വെള്ള മുള്ള കിടങ്ങില്‍ നിങ്ങളെ തിന്നാന്‍ മുതലകള്‍ തയ്യാറായി നില്‍പ്പുണ്ടാവും. ഞങ്ങള്‍ ശത്രുക്കളല്ലാത്തതിനാലാവാം താഴേക്ക് വീണില്ല. ഇപ്പോള്‍ ഞങ്ങള്‍ നില്‍ക്കുന്നത് കോട്ടയുടെ ഏറ്റവും ശിഖരത്തിലേക്കുള്ള പ്രവേശന കവാടമെന്നു പറയുന്നൊരു നടുത്തളത്തിലാണ്. അവിടെ നിന്നും പലഭാഗത്തേക്കായി ദ്വാരങ്ങളുണ്ട്. അവിടെ നിന്നും മുകളിലേക്ക് നോക്കിയാല്‍ നാലുപുറവും പാറയാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. അതിനിടയില്‍ സുരക്ഷാഭടന്മാര്‍ക്ക് ഒളിച്ചിരിക്കാന്‍ സങ്കേതങ്ങളുമുണ്ട്. ഏതു സമയവും നിങ്ങള്‍ അവരുടെ ആക്രമണത്തിനിരയാവം. അങ്ങിനെ ആക്രമിക്കപ്പെടാല്‍ പിന്നെ നിങ്ങളുടെ ശരീരം അവിടെക്കാണുന്നൊരു ദ്വാരത്തിലൂടെ താഴെ കിടങ്ങിലേക്കയിരിക്കും തള്ളപ്പെടുക. അഥവാ നിങ്ങള്‍ക്ക്ക് മുകളിലേക്കുള്ള ഇരുട്ടു പിടിച്ച ഗുഹയിലൂടെ കയറാനയാല്‍ തന്നെ എപ്പോഴും എവിടെ നിന്നും അക്രമണമുണ്ടാകാം. അത്തരം ഇരുട്ടുഗുഹയിലൂടെ ഏകദേശം 200 അടിയോളം മുകളിലേക്ക് കയറിവേണം ശിഖരത്തിലേത്തന്‍. ഗൈഡിന്റെ വിവരണങ്ങള്‍ കേട്ട് കുറച്ചു ദൂരം ഞങ്ങള്‍ മുകളിലേക്ക് കയറിത്തുടങ്ങി. കയ്യില്‍ ടോര്‍ച്ചോ മറ്റുവെളിച്ചമോ ഇല്ലാതെ മുകളിലേക്കുള്ള പടികള്‍ കയറാനാവില്ല. വെക്കേഷന്‍ കാലമായതിനാല്‍ സ്കൂള്‍ പിക്നിക് സംഘങ്ങളുടെ തിരക്കായതിനാല്‍ ഗുഹയിലാകെ തിക്കും തിരക്കുമായി ഞങ്ങള്‍ പകുതി വഴിവെച്ച് യാത്ര മതിയാക്കി പുറത്തു കടന്നു. അങ്ങിനെ കീഴടക്കപ്പെടാനാവാത്ത കോട്ട ഞങ്ങള്‍ക്കും കീഴടക്കാനായില്ല. തിരിച്ച് താഴെ ഇറങ്ങി വന്നപ്പോള്‍ റോഡിനിരുവശവും പേരക്കക്കച്ചവടക്കാരുടെ നിര നിരയായുള്ള സ്റ്റാളുകള്‍. ചെനച്ച് പഴുത്ത് പച്ച നിറത്തിലുള്ള പേരക്കകള്‍. നിങ്ങളെകൊതിപ്പിക്കാന്‍ അവ മുറിച്ച് ചുവപ്പു നിറം പുരട്ടി വെച്ചിരിക്കുന്നു. പലരും നാലും അഞ്ചും കിലോ വീതം വാങ്ങി. ഹിന്ദിയില്‍ ഈ പഴത്തിന്റെ പേരായ 'അമൃതിനെ അന്വര്‍ത്ഥമാക്കുന്ന സ്വാദ്. പിന്നീട് രാജേട്ടന്‍ ഞങ്ങളെ നയിച്ചത് ഇന്ത്യയിലെ 12 ജ്യോതിര്‍ലിംഗങ്ങളിലൊന്നെന്നറിയപ്പെടുന്ന ഘൃഷ്ണേശ്വര്‍ ശിവക്ഷേത്രത്തിലേക്കാണ്. മറാഠാ റാണിയായിരുന്ന 'റാണി അഹല്യാഭായ് ഹോള്‍ക്കര്‍' പതിനെട്ടാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ചതാണ്‍ ഈ ക്ഷേത്രം. പക്ഷെ അവിടെ ദര്‍ശനം നടത്തുവാനുള്ളവരുടെ നീണ്ട നിര കണ്ടപ്പോള്‍ ഇനിയും എല്ലോറപോലുള്ള പല സുപ്രധാന സ്ഥലങ്ങളും ബാക്കിയുള്ളതിനാല്‍ തല്‍ക്കാലം പുറമെ നിന്ന് ദര്‍ശനം നടത്തി ഞങ്ങള്‍ എല്ലോറ ഗുഹകളിലേക്ക് വണ്ടി വിട്ടു.

എല്ലോറഗുഹാ സമുച്ചയങ്ങളുടെ പ്രവേശന കവാടത്തില്‍ ഞങ്ങള്‍ 12 മണിയോടെ എത്തിച്ചേര്‍ന്നു. 10രൂപ പ്രവേശന നികുതി(15 വയസ്സിനു മുകളിലുള്ളവര്‍ക്കു മാത്രം) നല്‍കി വേണം ഉള്ളിലേക്ക് കടക്കുവാന്‍. ഒഊറംഗബാദ് ചാലീസ്ഗാവ് പാതയില്‍ 30 കിലോമീറ്റര്‍ ദൂരത്തായി 'വേരുള്‍' എന്ന സ്ഥലത്താണ് എല്ലോറ ഗുഹാ സമുച്ചയം സ്ഥിതി ചെയ്യുന്നത്. ഡക്കാന്‍ പ്ലേറ്റിലെ സഹ്യാദ്രി മലനിരകളിലുള്ള ചന്ദ്രഗിരി കുന്നുകളിലെ നീണ്ടുകിടക്കുന്ന പാറക്കെട്ടുകളിലാണ് എല്ലോറഗുഹകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പാറക്കല്ലിലെ ശില്‍പവൈദഗ്ദ്ധ്യത്തിന്റെ മൂര്‍ത്തിമദ് ഭാവങ്ങളായ നൂറോളം ഗുഹകളുടെ ഒരു സമുച്ചയമാണവിടം. അവയില്‍ 34 ഗുഹകളാണ് പ്രസിദ്ധങ്ങളായവ. അക്കാലത്തെ ബുദ്ധ, ജൈന, ഹിന്ദു സഹവര്‍ത്തിത്വത്തിന്റെ ഉത്തമോദാഹരണങ്ങളാണവ. 1 മുതല്‍ 12 വരെ ബുദ്ധ ഗുഹകളും 13 മുതല്‍ 29 വരെ ഹിന്ദു ഗുഹകളും 30 മുതല്‍ 34 വരെ ജൈന ഗുഹകളുമാണ്. ഒന്നു മുതല്‍ 10 വരെയുള്ള ഗുഹകള്‍ മഹിസ്മതിയിലെ 'കാലചൂരി'കളുടെ കാലത്തും ബാക്കിയുള്ളവ എഴാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനും ഇടക്ക് ഇവിടം ഭരിച്ചിരുന്ന രാഷ്ട്രകൂട രാജവംശത്തിലെ രാജക്കന്മാരുടെ കാലത്തുമാണ് നിര്‍മ്മിച്ചതെന്ന് കരുതുന്നു. . 15ം ഗുഹയിലെ മുഖമണ്ഡപത്തിലെ പിന്‍ചുമരില്‍ 'ദന്തിദുര്‍ഗ'ന്റെ(എ.ഡി. 753 57വരെ ഭരിച്ച)പേര്‍ കൊത്തിവെച്ചതും 16ം ഗുഹയിലെ 'കൃഷ്ണ ഒന്നാമനെ'(എ.ഡി. 757 83വരെ ഭരിച്ച) കുറിച്ചുള്ള പരാമര്‍ശവും മാത്രമാണ് ഇവക്ക് ഉപോദ്ബലകമായിട്ടുള്ള ഏക തെളിവുകള്‍. ശ്രീ. തിരുനാരായണപുരത്ത് രാജന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ ഒന്നാമത്തെ ഗുഹയെ ലക്ഷ്യമാക്കി നടന്നു. ഡിസം ബര്‍ മാസമായിട്ടും പൊതുവെ ശൈത്യത്തിന്റെ പിടിയിലമരുന്ന അൗറംഗാബാദിലും ഉച്ച സൂര്യന്‍ ജ്വലിച്ചു നിന്നു. സൗജന്യമായി എല്ലാവര്‍ക്കും തൊപ്പി സംഘടിപ്പിച്ചു തന്ന കല്ലുവഴി ശശിയോട് അംഗങ്ങള്‍ മനസാ നന്ദി പറഞ്ഞു. വെള്ളം ചുമന്ന് നടന്ന ആമയൂര്‍ രമേഷിന്റെ ഭാരവും അംഗങ്ങള്‍ പലപ്പോഴായി കുറച്ചു കൊടുത്തു. ഞങ്ങള്‍ ഒന്നാം നമ്പര്‍ ഗുഹയിലേക്ക് കാലെടുത്തു വെച്ചു. പാറക്കെട്ടുകള്‍ക്കുള്ളില്‍ പണിതീര്‍ത്തൊരു സൗധം. കടന്നു ചെല്ലുന്നത് പ്രകൃതി ശീതീകരിച്ച വിശാലമായൊരു ഹാളിലേക്കാണ്. ഹാളിന്റെ നാലുപുറവും ചുമരില്‍ നിന്നും നാലഞ്ചടി വിട്ട് നിറയെ കല്‍ത്തൂണുകള്‍. ചുമരിലും തൂണുകളിലും ബുദ്ധമതവുമായി ബന്ധപ്പെട്ട കൊത്തുപണികള്‍. പണ്ടുകാലത്ത് വേദപഠനത്തിനും മറ്റുമായി വിദേശികള്‍ക്ക് വന്ന് താമസിച്ചു പഠിക്കുവാനായി പണിതതെന്നു കരുതും വിധത്തില്‍ അവയില്‍ മുറികളുണ്ട്. ഹാളില്‍ നിലത്ത് ചമ്രം പടിഞ്ഞിരുന്ന് വെച്ചെഴുതുവാനെന്ന വിധം പടികളും നിര്‍മ്മിച്ചിരിക്കുന്നു. ഗുഹാസമുച്ചയത്തിന്റെ പ്രവേശന കവാടം മുതല്‍ ഒന്നാം ഗുഹവരെ ഏകദേശം 10 മിനുട്ട് നടന്നെത്തിയതിന്റെ ക്ഷീണം തീര്‍ക്കുവാന്‍ പലരും അവിടെ ചമ്രം പടിഞ്ഞിരുന്ന് ഒരു വേള വ്പിനൂറ്റാണ്ടുകള്‍ക്ക് പുറകിലോട്ട് സഞ്ചരിച്ചു. ഗ്രൂപ് ക്യാപ്റ്റന്മാര്‍ രമേഷും ശശിയും വിസിലൂതി ഞങ്ങളെ രാജേട്ടന്റെ പുറകിലായി രണ്ട്, മൂന്ന്, നാല് എന്നിങ്ങനെ ഓരോരോ ഗുഹകളിലൂടെ ആനയിച്ചു. ഓരോ ഗുഹകളിലും ഏറ്റവും അറ്റത്തായി ശ്രീകോവില്‍ പോലൊരു സ്ഥലവും അവിടെ ബുദ്ധന്റെ വിവിധഭാവങ്ങളിലുള്ള പൂര്‍ണ്ണകായ പ്രതിമകളുമുണ്ട്. ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും പ്രായം കൂടിയ കൊടുമുണ്ട അച്ചുവേട്ടന്‍ ഒരു വേള ഞങ്ങള്‍ക്കിടയിലെ ഏറ്റവും പ്രായം കുറഞ്ഞ ബാലനായി മാറി. തന്റെ ബാല്യകുതൂഹലത്തില്‍ അച്ചുവേട്ടന്‍ അവിടെയുള്ള ബുദ്ധ പ്രതിമയുടെ മടിയിലില്‍ ഓടിക്കയറിയിരുന്ന് നഷ്ടപ്പെട്ട പിത്ര് വാല്‍സല്യത്തിന്റെ ഒര്‍മ്മകള്‍ അയവിറക്കിയപ്പോള്‍ കൂട്ടത്തിലെ ബാലസമാജവും അച്ചുവേട്ടന്റെ കൂടെക്കൂടി. നേരത്തെ സൂചിപ്പിച്ചതുപോലെ ബുദ്ധഗുഹകളിലെ പലതും ബുദ്ധ വിഹാരങ്ങള്‍ തന്നെയായിരുന്നു. പുറം കാഴ്ചയില്‍ പാറകളില്‍ കൊത്തിയെടുത്ത് നിര്‍മ്മിച്ച ബഹുനിലക്കെട്ടിടങ്ങളെയാണവ അനുസ്മരിപ്പിക്കുക. ഒരുവിധം എല്ലാ ഗുഹകളിലും പഠനത്തിനും വിശ്രമത്തിനും ഭക്ഷണമൊരുക്കാനും സൗകര്യമുള്ള മുറികളുണ്ട്. ബുദ്ധഗുഹകളില്‍ ഏറ്റവും പ്രസിദ്ധമെന്നറിയപ്പെടുന്നത് പത്താമത്തെ ഗുഹയായ 'വിശ്വകര്‍മ്മ' ഗുഹയാണ്. ബഹുനിലകളിലായി നിര്‍മ്മിച്ച ഈ ഗുഹയിലെ നടുത്തള ഹാളില്‍ മുകള്‍ ഭാഗം വര്‍ത്തുളാകൃതിയില്‍ കൊത്തുപണികളാലലംകൃതമാണ്. ഹാളിനു നടുവിലായി ആസനസ്ഥനായി ഉപദേശം നലികുന്ന ബുദ്ധന്റെ രൂപം വലിയൊരു മണ്ഡപത്തില്‍ കൊത്തി വെച്ചിരിക്കുന്നു. 13 മുതല്‍ 29 വരെയുള്ള ഗുഹകള്‍ ഹിന്ദു ദേവന്മാരുടെയും ദേവതകളുടെയും ശില്‍പങ്ങളും കൊത്തുപണികളും കൊണ്ട് സമൃദ്ധമാണ്. ഇവയിലേറ്റവും പ്രധാനപ്പെട്ടവ 'ദശാവതാര' ഗുഹയെന്നറിയപ്പെടുന്ന 15ം നമ്പര്‍ ഗുഹയും 'കൈലാസ മന്ദിരം' സ്ഥിതിചെയ്യുന്ന 16ം നമ്പര്‍ ഗുഹയുമാണ്. ദശാവതാര കഥ ഒരു കാവ്യം പോലെ അവിടെ കൊത്തുപണികളില്‍ തീര്‍ത്തിരിക്കുന്നു. പതിനാറാം ഗുഹയിലെ ശിവക്ഷേത്രം നിങ്ങള്‍ക്ക് കാഴചയുടെ വിരുന്നു തന്നെ ഒരുക്കുന്നു. ബഹുനികളിലായി പണിത ഈ ശില്‍പവിരുന്ന് ഒരൊറ്റ പാറയിലാണ് കൊത്തിത്തീര്‍ത്തതെന്നറിയുമ്പോഴാണ് നാം വിസ്മയചകിതരാകുന്നത്. ബഹുനിലകളിലായാണ് എല്ലാ കൊത്തുപണികളും. രണ്ടുനിലകളിലായി പണിത പടവുകളിലൂടെ നിങ്ങള്‍ ചെന്നെത്തുന്നത് ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനുള്ളിലാണ്. ചുറ്റമ്പലത്തിലെ ചുവരുകളില്‍ നാലുപുറവുമായി ഇരുനിലകളില്‍ വിവിധ ദേവീ ദേവന്മാരുടെ ശില്‍പങ്ങള്‍ തീര്‍ത്തിരിക്കുന്നു. ശ്രീകോവിലും മുഖമണ്ഡപവും അടങ്ങുന്ന ഭാഗവും ഇരുനിലകളിലായാണ് പണിതിട്ടുള്ളത്. അവിടെക്ക് പടവുകള്‍ കയറി വേണം പോകുവാന്‍. ശ്രീകോവിലിനുനാലു പുറവും ഗജമുഖങ്ങള്‍ കൊണ്ട് അലംകൃതമാണ്. അവയില്‍ പലതും സ്വയം നശിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട് എന്നതാണ് ഖേദകരമായൊരു വസ്തുത. നന്ദിവിഗ്രഹം ഉള്ള മുഖമണ്ഡപത്തില്‍ നിന്നും ഉയര്‍ന്നാണ് ഭീമാകാരമായ ശിവലിംഗം പ്രതിഷിഠിച്ചിട്ടുള്ള ശ്രീകോവില്‍. വരുന്ന ടൂറിസ്റ്റുകള്‍ നടത്തുന്ന പൂജയും പ്രാര്‍ത്ഥനയുമല്ലാതെ വേറെ പൂജാവിധികളൊന്നും അവിടെഉണ്ടെന്നും തോന്നുന്നില്ല. ശിവ പാര്‍വ്വതിമാരുടെയും മിഥുനങ്ങളുടെയും വിവിധ ലീലാവിലാസങ്ങള്‍ അവിടെ ഉള്‍ച്ചുമരുകളില്‍ ആലേഖനം ചെയ്തിരിക്കുന്നു. ഇത്രയും കണ്ടു തീര്‍ന്നപ്പോഴേക്കും സമയം രണ്ടു മണി കഴിഞ്ഞിരുന്നു. 30 മുതല്‍ 34 വരെയുള്ള ജൈന പാരമ്പര്യത്തിന്റെയും ഫിലോസഫിയുടെയും ഉത്തമോദാഹരണങ്ങളായ ജൈന ഗുഹകളിലേക്ക് ഞങ്ങള്‍ കയറിയില്ല. രാമനാഥേട്ടന്‍ ഭക്ഷണത്തിനുക്ഷണിച്ചപ്പോള്‍ എഴാം നൂറ്റാണ്ടിലെ ഇന്ത്യന്‍ സിവില്‍ എഞ്ചിനീയര്‍മാരുടെ ബുദ്ധിവൈഭവത്തെ പ്രണമിച്ചുകൊണ്ട് ഞങ്ങള്‍ മരത്തണലു തേടി മുന്നോട്ടു നീങ്ങി. പ്രവേശിച്ചു. ഗുഹകള്‍ കാണാനെത്തുന്നവര്‍ക്ക് വിശ്രമിക്കാനായി സമുച്ചയത്തിലേക്കുള്ള പ്രവേശന കവാടത്തിനരികിലായി പുല്‍ത്തകിടിയും മറ്റും ഒരുക്കിയിട്ടുണ്ട്. അത്തരമൊരു പുല്‍ത്തകിടിയില്‍ ഒരു വലിയ വൃക്ഷത്തണലില്‍ വട്ടമിട്ടിരുന്ന് ഭക്ഷണം കഴിച്ചു. അന്നേദിവസം ധനുമാസത്തിലെ തിരുവാതിരയായിരുന്നു. തിരുവാതിര നോല്‍മ്പുള്ള സ്ത്രീജനങ്ങള്‍ ശിവാരാധനക്കു ശേഷം ലഘുഭക്ഷണം കഴിച്ചുവെന്ന ചാരിതാര്‍ത്ഥ്യത്തിലായിരുന്നു. ഭക്ഷണ ശേഷം ഏകദേശം 3 മണിയോടെ ഞങ്ങള്‍ എല്ലോറ ഗുഹകളോട് വിട പറഞ്ഞ് പാവങ്ങളുടെ താജ് മഹല്‍ എന്നറിയപ്പെടുന്ന 'ബിവി കാ മഖ്ബറ' കാണാനായി തിരിച്ചു.

മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഒ അൗറംഗസേബിന്റെ പുത്രന്‍ അസം ഷാ തന്റെ അമ്മ, ദില്‍രസ് ബാനു ബീഗത്തിന്റെ(റബിയ ഉല്‍ ദുറാനി) ഓര്‍മ്മക്കായി പതിനേഴാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ചതാണിത്. ദൂരക്കാഴ്ചയില്‍ മനോഹരമെന്നു വിശേഷിപ്പിക്കാവുന്ന, 'ഡെക്കാനിലെ താജ്' എന്നും അറിയപ്പെടുന്ന ഈ ശവകുടീരം ഒ ഊറംഗബാദ് പട്ടണത്തിനുള്ളില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ദൂരക്കാഴ്ചയില്‍ താജ് മഹലിന്റെ തനിപ്പ്കര്‍പ്പായി തോന്നുമെങ്കിലും സൂക്ഷ നിരീക്ഷണത്തില്‍ ഇത് താജ് മഹലിന്റെ വില കുറഞ്ഞൊരു പതിപ്പാണെന്ന് വ്യക്തമാകും. താജിന്റെ വെല്ലുന്നൊരു കുടീരമായിരുന്നു ഉദ്ദേശിച്ചതെങ്കിലും ആര്‍ക്കിടെക് ച്ചറിലും, ഉപയോഗിച്ച മാര്‍ബിളുകളിലും മറ്റു സാധന സാമഗ്രികളിലുമുള്ള ദാരിദ്ര്യം ഇതിനെ താജിന്റെ വെറുമൊരു പതിപ്പു മാത്രമാക്കി. എ.ഡി 1651നും 1661നുമിടയില്‍ അറ്റാ ഉള്ള എന്ന ആര്‍ക്കിടെക്റ്റും ഹന്‍സ്പത് രാജ് എന്ന എന്‍ ജിനിയറും കൂടിയാണ് ഈ സൗധം പണിതതത്രെ. ഇതിലേക്കാവശ്യമായ മുഴുവന്‍ മാര്‍ബിളും രാജസ്ഥാനിലെ ജയ്പൂരില്‍ നിന്നും കൊണ്ടുവന്നതാണെന്ന് പറയപ്പെടുന്നു. താജ്മഹലിനെപ്പോലെത്തന്നെ മുന്‍ ഭാഗത്തായി കുടീരത്തിന്റെ പ്രതിബിം ബക്കാഴ്ചയൊരുക്കുന്നൊരു നീണ്ട ജലാശയം ഒരുക്കിയിരിക്കുന്നു. അതിനിരുവശവുമായി ചെറിയൊരുദ്യാനവും അതിനിടയിലൂടെ നടപ്പാതയും. നാലു കൂറ്റന്‍ മിനാരങ്ങള്‍ക്കു നടുവിലായാണ് കുടീരത്തിന്റെ പ്രധാന കെട്ടിടം. മുസ്ലിം പള്ളികളുടെ രൂപസാദൃശ്യമുള്ള മകുടം ചാര്‍ത്തിയ പ്രധാന കെട്ടിടം മാര്‍ബിള്‍ പതിച്ചതാണ്. കാലപ്പഴക്കം കൊണ്ട് പലയിടത്തും അവ അടര്‍ന്നു പോയിരിക്കുന്നു. കൂടാതെ മാര്‍ബിളിന്റെ നിറവും മങ്ങിത്തുടങ്ങിയിരിക്കുന്നു. ഞങ്ങള്‍ ചെന്ന സമയത്ത് ആര്‍ക്കിയോളജി ഡിപ്പാര്‍ട്മെന്റ് ഒരു മിനാരത്തിന്റെ കേടുപാടുകള്‍ തീര്‍ക്കുന്ന യജ്ഞ്ഞത്തിലാണ്. ക്രിസ്മസ് ദിവസമായതിനാല്‍ ധാരാളം സന്ദര്‍ശകരുള്ള ദിവസമായിരുന്നു. ഉള്ളില്‍ കടന്ന് കബറടക്കം നടത്തിയ കിണറുപോലുള്ള സ്ഥലം കാണുവാനും അവിടേക്ക് പൈസ വലിച്ചെറിയുവാനും തിരക്കുണ്ടായിരുന്നു. പുറത്ത് കടന്ന് കുറച്ചു നേരം പിന്‍ഭാഗത്തുള്ള മാര്‍ബിള്‍ പതിച്ച തറയിലിരുന്ന് വിശ്രമിച്ച ശേഷം തിരുനാരായണപുരത്ത് മോഹനേട്ടന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ അഒറംഗബാദ് ഷാരങ്ങളില്‍ സന്ദര്‍ശനം നടത്തുവാനായി പുറപ്പെട്ടു. അൗറംഗബാദ് പിഷാരടിമാരിലെ ജേഷ്ഠനായ ശ്രീ മോഹനന്റെ വീട്ട്ലേക്കായിരുന്നു ആദ്യം ഞങ്ങളെത്തിയത്. ചുമരിലെ ഫ്രെയിം ചെയ്തു വെച്ച തൃശൂര്‍ പൂരത്തിന്റെ വലിയ ഫോട്ടോയില്‍ പിഷാരോടി സമാജമെന്ന് ആലേഖനം ചെയ്തിരിക്കുന്നു. ഈ ചിത്രം എവിടെയോ കണ്ടു മറന്നതു പോലെ തോന്നുന്നെന്ന് മോഹനേട്ടനോട് പറഞ്ഞപ്പോള്‍, ഇത് വെബ് സൈറ്റില്‍ നിന്നും എടുത്ത് എന്‍ലാര്‍ജ് ചെയ്തതാണെന്ന് മോഹനേട്ടനറിയിച്ചു. അപ്പോഴാണ് അത് രണ്ടു കൊല്ലം മുമ്പ് ഞാന്‍ ഡിസൈന്‍ ചെയ്തതാണല്ലോ എന്ന് ഓര്‍മ്മ വന്നത്. മോഹനേട്ടനും കുടും ബവും 45 പേരടങ്ങുന്ന ഞങ്ങളുടെ സംഘത്തിന് ചായ സല്‍ക്കാരം നടത്തി. അദ്ദേഹത്തിന്റെ സഹോദരിയും സഹോദരന്മാരും അടുത്തു തന്നെ വെവ്വേറെ ഇടങ്ങളിലായി താമസിക്കുന്നു. പിന്നീട് തൊട്ടടുത്തുതന്നെ താമസിക്കുന്ന സഹോദരി ഭര്‍ത്താവ് ശ്രീ പയ്യാലൂര്‍ പിഷാരത്ത് ഗോവിന്ദന്‍ കുട്ടിയുടെ വീട്ടിലേക്ക് പോയി. അവിടെ നിന്നും ശ്രീ രാജന്റെ വീട്ടിലേക്കാണ് ഞങ്ങള്‍ പോയത്. അവിടെ ഞങ്ങളെ സ്വീകരിക്കാന്‍ പയ്യാലൂര്‍ പിഷാരത്ത് അമ്മിണി പിഷാരസ്യാര്‍ ചിരിച്ചു കൊണ്ട് വഴിയില്‍ തന്നെനില്‍പ്പുണ്ടായിരുന്നു. ഗോവിന്ദന്‍ കുട്ടിയേട്ടന്റെയും രാജന്റെ ഭാര്യയുടെയും അമ്മയാണ് ശ്രീമതി അമ്മിണി പിഷാരസ്യാര്‍. ഇത്രയും ബന്ധുജനങ്ങളെ ഒരുമിച്ചു കണ്ടപ്പോള്‍ അവരുടെ മുഖത്ത് വിടര്‍ന്ന സന്തോഷം വിവരണാതീതമായിരുന്നു. ഓരോരുത്തരെയും ബന്ധങ്ങള്‍ പറഞ്ഞ് പരിചയപ്പെട്ട് അവര്‍ സൗഹൃദാന്തരീക്ഷം ഊഷ്മളമാക്കി. ശ്രീ മോഹനേട്ടനെയും സഹോദരന്മാരെയും കുടുബ സമേതം ഞങ്ങളുടെരാത്രിയിലെ തിരുവാതിര ആഘോഷത്തിലേക്ക് ക്ഷണിച്ചു കൊണ്ട് ഞങ്ങള്‍ ഒറംഗബാദ് അയ്യപ്പക്ഷേത്രത്തിലേക്ക് തിരിച്ചു. മു ബയ് ശാഖയുടെ അൗറംഗബാദ് അയ്യപ്പക്ഷേത്രത്തിനു മുന്‍പിലായി സന്നിധാനത്തിലെ 18 പടികളെ അനുസ്മരിപ്പിക്കും വിധം 18 പടികള്‍ നിര്‍മ്മിച്ചിരിക്കുന്നു. പക്ഷെ റോഡില്‍ നിന്നും നോക്കിയാല്‍ പോലും ദര്‍ശനം നല്‍കും വിധം ഉയര്‍ന്നാണ് ശ്രീകോവിലും വിഗ്രഹവും സ്ഥിതി ചെയ്യുന്നത്. മലയാളികളടങ്ങുന്ന ഭരണസമിതിയാണ് ക്ഷേത്രത്തിന്റെ ഭരണം നടത്തുന്നത്. ശ്രീ രാജനാണ് ഭരണസമിതിയിലെ കാര്യദര്‍ശി. ദര്‍ശനം നടത്തി ഞങ്ങള്‍ തിരിച്ച് 9 മണിയോടെ വാസസ്ഥലത്തെത്തി. അയ്യപ്പക്ഷേത്രത്തിലെ പൂജാരിയായിരുന്നു ഞങ്ങള്‍ക്കു വേണ്ടുന്ന ഭക്ഷണം ഒരുക്കിത്തന്നിരുന്നത്. ഞങ്ങള്‍ ദര്‍ശനത്തിനെത്തിയ സമയം ശ്രീ രാജനും മണിയും ശാസ്താപ്രീതിക്കുള്ള വിഭവമൊരുക്കുന്ന തിരക്കിലായിരുന്നു. ഭക്ഷണ ശേഷം അൗറംഗബാദ് പിഷാരടി കുടും ബാംഗ് ങ്ങളും കൂടെ ഞങ്ങള്‍ ടെറസ്സില്‍ തിരുവാതിര ആഘോഷിക്കുവാന്‍ ഒത്തു കൂടി. ഞങ്ങളുടെ സംഘത്തിലെ കുട്ടികളും സ്ത്രീകളും കൈകൊട്ടിക്കളിയും നൃത്തനൃത്യങ്ങളും അവതരിപ്പിച്ചു. തുടര്‍ന്ന് മും ബയ് ശാഖക്കു വേണ്ടി ഞങ്ങള്‍ പിഷാരോടി സമാജം പൂനക്കും, വിശിഷ്യ, അൗറംഗബാദിലെ പിഷാരോടി കുടും ബാംഗങ്ങള്‍ക്കും സമുചിതമായി നന്ദി രേഖപ്പെടുത്തി. യാതൊരു പരിചയവുമില്ലാത്ത ഒരു നഗരത്തിലേക്ക് ഒരു സംഘത്തേയും കൊണ്ട് യാത്ര പുറപ്പെടുമ്പോള്‍ ഞങ്ങള്‍ക്ക് ആശങ്കകള്‍ ഏറെയായിരുന്നു. പക്ഷെ അൗറംഗബാദിലെ പിഷാരോടി കുടും ബാംഗങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി ഒരുക്കിയ സൗകര്യങ്ങള്‍ അത്തരം ആശങ്കകള്‍ക്ക് യാതൊരു സ്ഥാനവുമില്ലാതാക്കി. ഞങ്ങള്‍ക്ക് യാതൊരു അസൊകര്യവുമുണ്ടാക്കാത്ത വിധം ഏതൊരു കാര്യവും അവരുടെ മേല്‍നോട്ടത്തിലായിരുന്നു നടന്നിരുന്നത് എന്നു പറഞ്ഞാല്‍ അവരുടെ ആതിഥ്യമര്യാദയെപ്പറ്റി മനസ്സിലായിരിക്കുമല്ലോ. ശ്രീമതി പയ്യാലൂര്‍പിഷാരത്ത് അമ്മിണി പിഷാരസ്യാരും കുടും ബംഗങ്ങളും സംഘത്തോടൊപ്പം അടുത്ത ദിവസം അജന്താ ഗുഹകളായിരുന്നു ഞങ്ങളുടേ ലക്ഷ്യം. ശ്രീ ഗോവിന്ദന്‍ കുട്ടിയായിരുന്നു ഞങ്ങളുടെ അജന്തയിലേക്കുള്ള ഗൈഡ്. രാവിലെ 7 മണിക്ക് പുറപ്പെടേണ്ടതിനാലും തിരിച്ച് അൗറംഗബാദ് നഗരത്തിലേക്ക് വരാത്തതിനാലും ഞങ്ങള്‍ അൗറംഗബാദിലെ മറ്റു കുടും ബാംഗങ്ങളോട് യാത്ര പറഞ്ഞ് കിടപ്പിനു വട്ടം കൂട്ടി.

പിറ്റെ ദിവസം രാവിലെ രാവിലെ 3 മണിക്ക് തന്നെ ഉണര്‍ന്ന് സംഘാംഗങ്ങള്‍ 6മണിയോടെ യാത്രക്ക് തയ്യാറായി. 80വയസ്സുകാരന്‍ അച്ചുവേട്ടനായിരുന്നു പ്രസരിപ്പോടെ എന്തിനും മുന്‍പിലെന്നത് ഞങ്ങള്‍ക്കും പ്രചോദനമായി. 6 1/2 മണിയായിട്ട്യും അന്നത്തെ ഗൈഡ് ശ്രീ ഗോവിന്ദന്‍ കുട്ടിയേട്ടനെ കാണാനില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ മോഹനേട്ടന്റെ ഫോണ്‍ വന്നു. കുട്ടിയേട്ടനു പനിയാണ്, എന്തു ചെയ്യണം എന്നു ചോദിച്ച്. സാരമില്ല, അജന്തയിലേക്കുള്ള വഴി ഞങ്ങളുടെ ഡ്രൈവര്‍ക്കറിയാം എന്നും, ബാക്കി കാര്യങ്ങള്‍ ഞങ്ങളുടെ സാരഥികള്‍ സ്വയം നോക്കിക്കൊള്ളുമെന്നും പറഞ്ഞ് ഇതു വരെയുള്ള എല്ലാ സൗകര്യങ്ങള്‍ക്കും ഒരിക്കല്‍ കൂടെ ഫോണിലൂടെ നന്ദി പറഞ്ഞ് ഞങ്ങള്‍ അജന്തയെ ലക്ഷ്യമാക്കി യാത്ര തിരിച്ചു. ഇരു വശവും പരുത്തി, കരിമ്പ്, ചോളം, ജവാര്‍ തുടങ്ങിയ വിളകളാല്‍ സമൃദ്ധമായ ജല്‍ഗാവ് റോഡിലൂടെ കാഴ്ചകള്‍ ആസ്വദിച്ചായിരുന്നു ഞങ്ങളുടെ യാത്ര. നാരായണീയ പാരായണം, ഭജന, അന്താക്ഷരി എന്നിങ്ങനെ ബസിനുള്ളിലെ അന്തരീക്ഷം മാറി മറിഞ്ഞു കൊണ്ടിരുന്നു. അതിനിടയിലേക്ക് മോഹനേട്ടന്റെ ഫോണ്‍ എത്തിയപ്പോള്‍ അന്തരീക്ഷം വീണ്ടും മാറി. മോഹനേട്ടനും ഗോവിന്ദന്‍ കുട്ടിയേട്ടനും രാവിലെ ഞങ്ങള്‍ താമസിക്കുന്നിടത്തേക്ക് സ്കൂട്ടറില്‍ വരും വഴി ഒരു ലോറിയുമായി കൂട്ടിയിടിച്ച് ഒരപകടം പറ്റുകയും ഗോവിന്ദന്‍ കുട്ടിയേട്ടന്റെ കാലിലെ എല്ല് പൊട്ടുകയും ചെയ്തുവത്രെ. രാവിലെ ഞങ്ങള്‍ യാത്ര തിരിക്കുന്ന സമയത്ത് ഇക്കാര്യം പറഞ്ഞ് ഞങ്ങളെ വിഷമിപ്പിക്കേണ്ടെന്നു കരുതി ഒരു ചെറിയ നുണ പറഞ്ഞതായിരുന്നത്രെ. ഞങ്ങളെ സഹായിക്കാനായി പുറപ്പെട്ടൊരാള്‍ക്ക് ഇത്തരമൊരു അപകടം പറ്റിയത് ഞങ്ങളെയാകെ വിഷമത്തിലാക്കി. ചെറിയൊരപകടം മാത്രമേ പറ്റിയിട്ടുള്ളു,വിഷമിക്കാനൊന്നുമില്ലെന്ന് പറഞ്ഞ് മോഹനേട്ടന്‍ ആശ്വസിപ്പിച്ച്പ്പോഴും ഞങ്ങളുടെ മനസ്സ് അസ്വസ്ഥമായിരുന്നു. (പിന്നീട് വിശദമായ പരിശോധനയില്‍ കാലില്‍ ഒരു തലനാരിഴ പൊട്ടല്‍ വന്നതു കാരണം 2 മാസം അനങ്ങാന്‍ പറ്റാതെ വിശ്രമിക്കേണ്ടി വന്നു അദ്ദേഹത്തിന്). 9മണിയോടെ ഞങ്ങള്‍ അജന്തയുടെ ബേസ് കാമ്പിലെത്തി. ബസ് അവിടെ പാര്‍ക്ക് ചെയ്ത് മഹാരാഷ്ട്ര ടൂറിസം ഡെവലപ്മെന്റ് കോര്‍പറേഷന്റെ സി എന്‍ ജി ബസില്‍ വേണം 10 കിലോമീറ്റര്‍ സഞ്ചരിച്ച് ഗുഹാ സമുച്ചയത്തിനടുത്താന്‍. അന്തരീക്ഷ മലിനീകരണത്താല്‍ ഗുഹാചിത്രങ്ങള്‍ നശിക്കാതിരിക്കാനാണ് ഈ മുന്‍ കരുതല്‍. ഒരു കാലത്ത് അജന്താ ഗുഹകളില്‍ മുഴുവന്‍ ചിത്രങ്ങളുണ്ടായിരുന്നത്രെ. ഇപ്പോഴവ ചുരുങ്ങി 1, 2, 9, 10, 16, 17 എന്നീ ഗുഹകളില്‍ മാത്രമാണ് ചിത്രങ്ങള്‍ അവശേഷിച്ചിട്ടുള്ളത്. ബസ്സിറങ്ങി ലോകമെമ്പാടും പ്രസിദ്ധിയാര്‍ജ്ജിച്ച വിശ്വോത്തരശില്‍പചിത്രകലാകേന്ദ്രത്തെ കാണുവാനായി ഞങ്ങള്‍ മലകയറിത്തുടങ്ങി. വലിയൊരു കയറ്റം കയറി നാം എത്തുക ഒരു വശത്ത് പാറക്കെട്ടുകളും മറുവശത്ത് മലനിരയും നടുവിലായി കാട്ടാറുമൊഴുകുന്നൊരു പ്രകൃതിദൃശ്യത്തിലേക്കാണ്. താപ്തി നദിയുടെ കൈവഴിയായ 'വാഗര്‍' ആണ് പ്രസ്തുത കാട്ടാറ്. അവിടെ നിന്നും മുമ്പോട്ടു നോക്കിയാല്‍ നീണ്ട പാറക്കെട്ടുകളുടെ വശത്തായി പണിത അജന്താഗുഹകളുടെ ദൂരക്കാഴ്ച. ടിക്കറ്റെടുത്ത് മുന്നോട്ടുനീങ്ങി ഗുഹാസമുച്ചയത്തിന്റെ പ്രവേശനകവാടം കടന്ന് നാമെത്തുക ഒന്നാം നമ്പര്‍ ഗുഹക്കു മുമ്പിലാണ്. വെക്കേഷന്‍ സമയമായതിനാല്‍ അവിടെയും തിരക്കായിരുന്നു. അജന്തയിലെ ഗുഹകള്‍ ഗുഹാക്ഷേത്രങ്ങളാണ്. ഇവയില്‍ 25 എണ്ണം വിഹാരങ്ങളും 4 എണ്ണം ചൈത്യങ്ങളുമാണ്. ബി.സി. രണ്ടാം ശതകം മുതല്‍ ഏഴാം ശതകം വരെയുള്ള ദീര്‍ഘമായൊരു കാലയളവിലാണ് ഈ ഗുഹാക്ഷേത്രങ്ങളുടെ നിര്‍മ്മാണം നടന്നിട്ടുള്ളത്. പര്‍വ്വതങ്ങളുടെ വശങ്ങളിലെ പാറക്കെട്ടുകള്‍ തുരന്നാണ് ഈ ഗുഹാക്ഷേത്രങ്ങള്‍ പണിതിട്ടുള്ളത്. ചൈത്യങ്ങള്‍(ചാപ്പല്‍)ക്രൈസ്തവ പ്രാര്‍ത്ഥനാലയങ്ങളോട് സാമൃമുള്ളവയാണ്. വിഹാരങ്ങളാകട്ടെ മദ്ധ്യഭാഗത്ത് വിശാലമായൊരു ഹാളും വശങ്ങളിലായി ബുദ്ധസന്യാസിമാര്‍ക്ക് താമസിക്കുവാനായുള്ള അറകളും ചേര്‍ന്നുള്ളവയാണ്. കൂടാതെ അവയിലെല്ലാം ബുദ്ധന്റെ പ്രതിമയോടുകൂടിയ ഒരു പ്രാര്‍ത്ഥനാലയവും ഉണ്ട്. പാറക്കെട്ടുകള്‍ക്കുള്ളിലെ ഈ സൗധങ്ങളുടെ ശില്‍പവദഗ്ദ്ധ്യത്തിന് അന്നു കാലത്തെ ശില്‍പികളെ നാം പ്രണമിക്കുക തന്നെ വേണം. ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ടവയാണ് ഈ ഗുഹകളില്‍ കാണുന്ന മിക്ക സ്തൂപങ്ങളും. കൂടാതെ പ്രവേശനദ്വാരങ്ങളുടെ ഇരുവശവുമായി മിഥുങ്ങളുടെ രൂപങ്ങളും കൊത്തിവെച്ചിരിക്കുന്നുണ്ട്. അനേകം നൂറ്റാണ്ടുകളുകളായി വിസ്മരിക്കപ്പെട്ട ഈ ഗുഹാസമുച്ചയത്തെ നവയുഗജനതക്കുമുമ്പില്‍ അനാവരണം ചെയ്തത് 1817ല്‍ ഹൈദരാബാദ് നാട്ടുരാജ്യത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന ബ്രിട്ടീഷ് സൈനിക സംഘമാണ്. ചില സൈനിക പര്യടനങ്ങള്‍ക്കിടയില്‍ വാഗര്‍ നദിക്കരയിലുള്ള ഈ ഗുഹാക്ഷേത്രങ്ങളും അവയിലെ നിറം മങ്ങിത്തുടങ്ങിയ ചിത്രങ്ങളും അവര്‍ കണ്ടെത്തുകയും പുരാവസ്തുഗവേഷകരുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പല ചിത്രകാരന്മാരും ഈ ചിത്രങ്ങള്‍ പകര്‍ത്തുകയും ലോകജനതക്കു മുമ്പില്‍ ഇവ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. അതോടെയാണ് അജന്ത വിജ്ഞ്ഞാനകുതുകികള്‍ക്കും കലാപ്രേമികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട തീര്‍ത്ഥാടനകേന്ദ്രമായി മാറിയത്. ഗുഹകളിലെ ചിത്രങ്ങള്‍ പലതും ഹാളുകളിലെ ഭിത്തികളിലും തൂണുകളിലും മുകള്‍ഭാഗത്തുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. അവയില്‍ മിക്കവയും നിറം മങ്ങിയോ അടര്‍ന്നു വീണോ നശിക്കുകയും ചെയ്തിരിക്കുന്നു. ആദ്യകാലത്ത് എല്ലാ ഗുഹകളിലും ചിത്രങ്ങളുണ്ടായിരുന്നിടത്ത് ഇന്ന് വളരെ കുറച്ച് ഗുഹകളില്‍ മത്രമേ അവ അവശേഷിച്ചിട്ടുള്ളു. ഫ്രെസ്കോ(fresco)ശൈലിയില്‍ രചിക്കപ്പെട്ട ചിത്രങ്ങള്‍ ബുദ്ധന്റെ ജീവിതം, പൂര്‍വ്വ ജന്മകഥകള്‍(ജാതകകഥകള്‍)തുടങ്ങി അന്നത്തെ ജീവിതത്തിന്റെ യഥാതഥ ചിത്രം നമുക്കുനല്‍കുന്നു. ഒരു ചിത്രകലാ നിരീക്ഷകന് അങ്ങേയറ്റം സൂക്ഷ്മതയോടെ നോക്കിക്കാണേണ്ട ഇവയെല്ലാം ഞങ്ങള്‍ ഓടി നടന്ന് കണ്ടു പോരുകയായിരുന്നു. ചിത്രശില്‍പകലാ ഘടകങ്ങളായ ഷഡംഗങ്ങള്‍( എന്നിവ സമജ്ജസമായി സമന്വയിക്കപ്പെട്ടിരിക്കുന്ന അജന്താചിത്രങ്ങള്‍ ടെം പറാ എന്ന സാങ്കേതിക മാധ്യമത്തിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ചിത്രങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന ചായങ്ങള്‍ ഇവയാണ്. ധാതുരാഗം(red ochre), കുങ്കുമം, ഹരിതാലം(yellow ochre), കടും നീലം(lapis lazuli), കറുപ്പ്(വിളക്കു കരി) എന്നിവയാണ് ഈ സങ്കേതത്തിലുപയോഗിച്ചിരിക്കുന്ന ചായങ്ങള്‍. ഈ വിദ്യയില്‍ ആദ്യം പാറയുടെ പ്രതലങ്ങള്‍ വൃത്തിയാക്കി ഉമിയും പൊടിച്ച വൈക്കോലും കൂട്ടിക്കുഴച്ച കളിമണ്ണു പൂശുന്നു. അവ ഉണങ്ങിക്കഴിഞ്ഞാല്‍ അവക്കുമേല്‍ കുമ്മായം പൂശി മിനുസപ്പെടുത്തിയ ശേഷം ചിത്രങ്ങള്‍ വരക്കുന്നു. പിന്നീട് ആവശ്യമായ ചായങ്ങള്‍ കലര്‍ത്തി കുത്തുകള്‍ കൊണ്ടും വരകള്‍ കൊണ്ടും നിഴലിന്റെയും വെളിച്ചത്തിന്റെയും അനുഭൂതികള്‍ സൃഷ്ടിക്കുന്നു. ഏകദേശം 12 മണിയോടെ ഞങ്ങള്‍ ഗുഹാപ്രദക്ഷിണം അവസാനിപ്പിച്ച് പാറക്കെട്ടുകളില്‍ കടഞ്ഞെടുത്ത അമൂര്‍ത്ത ശില്‍പങ്ങളോട് വിടപറഞ്ഞ് തിരിച്ചിറങ്ങിത്തുടങ്ങി. തിരിച്ച് ബേസ് ക്യാമ്പിലെത്തി ഉച്ചഭക്ഷണം കഴിച്ച് 1 മണിയോടെ ഷിര്‍ഡി ലക്ഷ്യമാക്കി വണ്ടി വിട്ടു.

6 1/2 മണിക്കൂര്‍ നീണ്ട യാത്രക്കുശേഷം ഞങ്ങള്‍ ഷിര്‍ഡി നഗരത്തിലെത്തി. ആദ്യ ദിവസം തിരക്കു കാരണം നടക്കാതെ പോയ ദര്‍ശനം അന്ന് വെറും അര മണിക്കൂര്‍ കൊണ്ട് നടന്നു. സായി ബാബ പുതിയ സ്വര്‍ണ്ണ സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നു. ഭക്തര്‍ക്ക് ദര്‍ശന സായൂജ്യം. ഷിര്‍ഡി സായി ബാബ ആരാണെന്നോ, സ്വദേശം എവിടെയാണെന്നോ ഇപ്പോഴും വ്യക്തമല്ല. അദ്ദേഹം മുസ്ലിം ആണെന്നും അല്ല ഹിന്ദു ആണെന്നും വാദമുണ്ട്. അദ്ദേഹത്തിന് അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാതിരുന്നിട്ടും ഗീതയിലെ സാരോപദേശങ്ങള്‍ നല്‍കുമായിരുന്നത്രെ. സാധാരണക്കാരനില്‍ സാധാരനക്കാരനായി ജീവിച്ച ബാബ വലിയൊരു ഭക്ത സമൂഹത്തെ സൃഷ്ടിച്ചാണ് 1918ല്‍ സമാധിയായത്. ഇന്ന് മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ ഭക്തരെ ആകര്‍ഷിക്കുന്നൊരു ക്ഷേത്രമാണ് സായിമന്ദിരം. 8 മണിയോടെ രണ്ടു വരികളിലായി ക്ഷേത്രത്തിനു പുറത്തു കടന്ന ഞങ്ങള്‍ രണ്ഗ്രൂപ്പുകളായി വഴിപിരിഞ്ഞു. രണ്ടു കൂട്ടരും പരസ്പരം തിരഞ്ഞു നടന്നു. ഒടുവില്‍ 9മണിയോടെ ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടി. അത്താഴത്തിനു ശേഷം ഏകദേശം10 മണിയോടെ ഞങ്ങള്‍ മുംബയിലേക്ക് തിരിച്ചു. സുദീര്‍ഘമായൊരു യാത്രയുടെ ആലസ്യം പേറി വണ്ടിയില്‍ കയറി എല്ലാവരും ഉറക്കത്തിലേക്ക് വഴുതി വീണു. 26നു രാവിലെ 3 മണിയോടെ ഞങ്ങളുടെ സംഘം തിരിച്ച് ഡോംബിവിലിയിലെത്തിയപ്പോള്‍ മറ്റൊരു സാര്‍ത്ഥകമായ യാത്രയില്‍ നിന്നും ലഭിച്ച ഉന്മേഷം അംഗങ്ങളുടെ മുഖത്ത് നിഴലിച്ചത് സംഘാടകര്‍ക്കും സാരഥികള്‍ക്കും ഇനിയുമുള്ള യാത്രകള്‍ക്കുള്ള ത്വരകമായി ഭവിക്കുമെന്ന് നമുക്കാശിക്കാം.

കുങ്കുമപ്പൊട്ട്

  ഏ കദേശം ഒരു മാസത്തെ ഒളിച്ചു കളിക്ക് ശേഷം മഴ നഗരത്തെ കെട്ടിപ്പുണർന്ന ഒരു ഞായറാഴ്ചയാണ് ഞങ്ങൾ ക്ഷേത്രദർശനത്തിനായി പുറപ്പെട്ടത്.   ഒഴിവുദിനത...