Monday, May 20, 2019

മുംബൈ ബാച്ചിലർ ജീവിതം - Part 1

മുംബൈ ബാച്ചിലർ ജീവിതം


മുംബൈ വലിയൊരു പാഠശാലയാണ്. 

വിദ്യാഭ്യാസം നേടി ഔദ്യോകിക ജീവിതത്തിലേക്ക്തിരിക്കും മുമ്പ് ഏതൊരാളും അവശ്യം അറിഞ്ഞിരിക്കേണ്ട പല ജീവിതപാഠങ്ങളും നമ്മെ പഠിപ്പിക്കുന്ന വിശ്വസർവ്വകലാശാല.

1984 ഏപ്രിൽ 7 ശനിയാഴ്ചയായിരുന്നു ഞാനീ നഗരത്തിൽ എത്തിപ്പെട്ടത്.

ജയന്തി ജനതയിൽ വന്നിറങ്ങി, ദാദർ സ്റ്റേഷനിലെ അപരിചിതത്വത്തിന്റെയും പരിഭ്രമത്തിന്റെയും പതിനഞ്ചു നിമിഷങ്ങൾക്കപ്പുറം, സ്വീകരിക്കുവാൻ ആരുമില്ലെന്ന തിരിച്ചറിവിൽ, ഭാഷാപരിമിതികൾ സൃഷ്ടിച്ച ഭയപ്പാടിനപ്പുറം, നാരായണസ്വാമിയെന്ന നല്ല മനുഷ്യൻ എനിക്കു വഴികാട്ടിയായി.
700 രൂപയടങ്ങുന്ന ബാഗ് മടിയിലിറുക്കിപ്പിടിച്ച് ഒരു സർദാറിന്റെ ടാക്സിയിൽ കോളിവാഡയിലെ ഗളികളിലൂടെ അയാളുടെ കുടുസ്സു മുറിയിലേക്കാനയിച്ചപ്പോൾ മനസ്സ് വേണ്ടാത്ത കഥകൾ മെനയുകയായിരുന്നു. അയാളുടെ ബാഗ് റൂമിൽ നിക്ഷേപിച്ച്, CGS കോളനിയിലെ ശ്രീയോപ്പോളുടെ മേൽവിലാസം തേടി അയാളോടൊപ്പം ഇറങ്ങിയപ്പോഴായിരുന്നു ശ്വാസം നേരെ വീണത്. നാട്ടിലെ ഉണ്ണിയേട്ടൻ ബോംബെ ഉണ്ണിയേട്ടനയച്ച കത്തിന് നഷ്ടപ്പെടുവാനായിരുന്നു വിധി. ആ വിധിയെ മറികടക്കുവാൻ നാരായണസ്വാമിയെന്ന ദൈവം എത്തി.
അന്നത്തെ നാട്ടു നടപ്പിനനുസരിച്ച് ഞാനും എത്തിച്ചെർന്നത് എന്റെ ബന്ധുവായ ഉണ്ണിയേട്ടന്റേയും ശ്രീഓപ്പോളുടെയും അടുത്തേക്ക്.
അവിടന്നങ്ങോട്ട് ഞാൻ ബോംബെ നഗരത്തെ അറിയുകയായിരുന്നു. ആദ്യത്തെ രണ്ടു വര്ഷം സിജിഇസ്കോളനിയിലെ സെക്ടർ സെവനിലുള്ള ബിൽഡിംഗ് 53ൽ ഉണ്ണിയേട്ടന്റെ ഔദാര്യത്തിൽ താമസം.
ബോംബെയിലെത്തിയ ഒരു ഉദ്യോഗാർത്ഥി അവശ്യം അറിഞ്ഞിരിക്കേണ്ട അറിവുകൾ ഉണ്ണിയേട്ടൻ എനിക്ക് പകർന്നു നൽകി. കയ്യിലൊരു സബർബൻ ടൈം ടേബിൾ വെച്ച് തന്ന് , ബോംബെയുടെ ഭൂമിശാസ്ത്രം പറഞ്ഞു തന്നു. ബോംബെ നഗരത്തിന്റെ ജീവനാഡിയായ സബർബൻ റെയിൽവേ മാപ് മനസ്സിലാക്കി തന്നു. സെൻട്രൽ റെയിൽവേ മെയിൻ ലൈൻ, ഹാർബർ ലൈൻ, വെസ്റ്റേൺ റെയിൽവേ, അവയുടെ റൂട്ട് മാപ്പ്, സ്റ്റേഷനുകൾ എന്നിവ നോക്കിപ്പഠിച്ചു. രണ്ടു റെയിൽവേ ലൈനുകളും മാട്ടുംഗ റോഡ് വരെ സമാന്തരമായിട്ടാണെന്ന് മനസ്സിലാക്കി. അതോടെ കാര്യങ്ങൾ എളുപ്പമായി. ഞങ്ങൾ താമസിക്കുന്ന ആൻറ്റോപ് ഹിൽ ഹാർബർ ലൈനിലുള്ള കിംഗ് സർക്കിളിനടുത്തായിട്ടായിരുന്നു. കൂടാതെ രണ്ടു റെയിൽവേയിലുമുള്ള മാട്ടുംഗ റോഡിനും അടുത്തായിരുന്നു.
ബോംബെയിൽ എത്തി നാലാം ദിനം ഇൻകം ടാക്സ് ഓഫിസിൽ ജോലി ചെയ്തിരുന്ന ഉണ്ണിയേട്ടൻ മുഖേന ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനത്തിൽ ഓഡിറ്റ് അസിസ്റ്റന്റ് ആയി ജോലി കിട്ടി. രാവിലെ ഉണ്ണിയേട്ടന്റെ ഒപ്പം ബോംബെയിലെ പ്രഥമ ജോലിക്ക് ഞാൻ ആദ്യമായി കിംഗ് സർക്കിളിൽ നിന്നും ബോംബെ വിടി സ്റ്റേഷനിലേക്ക് വണ്ടി കയറി. ഹാർബർ ലൈനിൽ മെയിൻ ലൈനിനെ അപേക്ഷിച്ച്, അന്ന് പൊതുവെ തിരക്ക് കുറവാണ്. ആദ്യ ദിനം തന്നെ പാസ് എടുക്കാനും, വണ്ടിയിൽ തിക്കി തിരക്കി കയറാനും പഠിച്ചു. വണ്ടിയിൽ കയറി ഇറങ്ങേണ്ട സ്റ്റേഷൻ എത്രാമത്തെയെന്ന് എണ്ണാനും, മുമ്പേ നിൽക്കുന്ന യാത്രക്കാരനോട് ഇറങ്ങുമോ എന്നറിയാൻ ഹിന്ദിയിൽ "ഉത്തരേഗാ, ക്യാ" എന്ന് ചോദിക്കാനും പഠിച്ചു. പ്രഥമ പാഠം… ഉതിരുക എന്ന മലയാളത്തിനോട് സാമ്യമുള്ള പദമാകയാൽ, വണ്ടിയിൽ നിന്നും ഉതിരാൻ, അപ്രകാരം ചോദിക്കുക എന്നത് സാമാന്യേന എളുപ്പമായി തോന്നി.
ബോംബെ വി ടിയിൽ ആദ്യമായി കാലുകുത്തി പുറത്തു കടന്ന ഞാൻ തൃശൂർ പൂരത്തിനേക്കാൾ വലിയ ജന സമുദ്രത്തിന്റെ തെക്കോട്ടിറക്കം കണ്ട് ആശ്ചര്യപ്പെട്ട് ഒരു മിനുട്ട് പകച്ചു നിന്നു പോയി. പക്ഷെ എന്നെ പുത്തൻ ജോലിയിലേക്കാനയിക്കുന്ന ഉണ്ണിയേട്ടൻ ബോംബെയുടെ നിൽക്കാത്ത കുത്തോഴുക്കിൽ അകന്നു പോകുന്നത് ഞാനറിഞ്ഞു, ഒപ്പം എത്താൻ ഞാനും ആഞ്ഞു നീന്തി..
പ്രഥമ ജോലിയിലെ പ്രഥമ ദിനം അത്ര നിറപ്പകിട്ടാർന്നതായിരുന്നില്ല. എന്നെ ഓഫീസിൽ കൊണ്ടുപോയാക്കി അവിടത്തെ ടൈപ്പിസ്റ്റിനെ ഏൽപ്പിച്ച് ഉണ്ണിയേട്ടൻ സ്ഥലം വിട്ടു. മറൈൻ ലൈൻസിലെ ക്വീൻസ് റോഡിലുള്ള ഒരു കുടുസ്സു മുറി ഓഫീസ്. വാതിലിന് അപ്പുറവും ഇപ്പുറവുമായി രണ്ടു ഓഫിസുകൾ. 12 മണി വരെ ഞാൻ അവിടെ ടൈപ്പിസ്റ്റിന്റെ ചെയ്തികൾ നോക്കിയിരുന്നു സമയം കളഞ്ഞു. അയാളുടെ സമയം പോകാനുള്ള വഴികൾ എന്തുകൊണ്ടോ എന്നെ ഒട്ടും ആകർഷിച്ചില്ല. അയാളുടെ ഹിന്ദി ചോദ്യങ്ങൾക്ക് ഞാനെന്തൊക്കെയോ ഇംഗ്ലീഷിൽ മറുപടി പറഞ്ഞിരുന്നു. ഉച്ചക്ക് രണ്ട് ആർട്ടിക്കിൾ ക്ലർക്ക്മാർക്കൊപ്പം ഫൗണ്ടനിലെ ഒരു കമ്പനിയിൽ ഓഡിറ്റിംഗിന് പോയി, കളർ പെൻസിൽ കൊണ്ട് ടിക്ക് അടിച്ച് വൈകുന്നേരമാക്കി. അവർ ഒന്നും പറഞ്ഞു തന്നില്ല, എനിക്കൊട്ട് മനസ്സിലായതുമില്ല. ഈ ജോലി ശരിയാവില്ലെന്ന് മാത്രം മനസ്സിലാക്കി. പിറ്റേ ദിവസം മുതൽ ആ ജോലി വിട്ട് ഞാൻ ജോലി തേടി യാത്രയാരംഭിച്ചു.
വീണ്ടുമൊരു നാലു ദിനത്തിനുള്ളിൽ നാട്ടിൽ നിന്നും കൃഷ്ണ വല്യച്ഛൻ പറഞ്ഞു തന്നിരുന്ന എൽ ആർ സുബ്രഹ്മണ്യത്തെ കണ്ട് അയൺ എക്സ്ചേഞ്ച് എന്ന കമ്പനിയിൽ ടൈപിസ്റ് ആയി ജോലിക്ക് കയറി. പ്രോജക്ട് മാനേജരായ സുബ്രമണ്യത്തിന് വരുന്ന കത്തുകൾക്ക് മറുപടി ടൈപ് ചെയ്തു അയക്കാൻ ഏർപ്പാടാക്കണം. നല്ല ഓഫിസ്, തമിഴർ നിറയെയുള്ളതിനാൽ ഭാഷ ഒരു പ്രശ്നമായില്ല. പക്ഷെ നാല് ദിവസത്തിനു ശേഷം കൊൽക്കത്തക്ക് യാത്രയായ സുബ്രമണ്യത്തിനു പിന്നാലെ അവിടത്തെ പേർസണൽ മാനേജർ പാട്ടീൽ എന്നെ അവരുടെ തന്നെ വേറൊരു ഓഫീസിലേക്ക് തട്ടി, ഒരു ലീവ് വേക്കൻസിയിൽ നിയമിച്ചു കൊണ്ട്.
ബോംബെയിൽ എത്തി രണ്ടാഴ്ചക്കകം ഉണ്ണിയേട്ടനും കുടുംബവും നാട്ടിലേക്ക് വെക്കേഷനിൽ യാത്രയായി. ഞാൻ താൽക്കാലികമായി സുഹൃത്ത്ഗണേശന്റെ ഉൽഹാസ് നഗറിലുള്ള വീട്ടിലേക്കും. ഉഹാസ് നഗറിൽ നിന്നും വർളിയിലേക്ക് ദിവസേന ഒരു മണിക്കൂർ തിരക്കിൽ യാത്ര. വേനൽ കടുത്തു. ബോംബെയെ കൂടുതൽ അറിയുകയായിരുന്നു. ഗണേശന്റെ കുടുംബവും നാട്ടിലേക്ക് അവധിക്ക് പോയി. ഞാനും ഗണേശനും ഒറ്റക്ക്. ചപ്പാത്തിയും, ചില്ലറ കറികളും ഉണ്ടാക്കുവാൻ പഠിച്ചു. തൊട്ടു മുമ്പിലുള്ള ചീരത്തോട്ടത്തിൽ നിന്നും ചീര വാങ്ങി ഇഷ്ടമുള്ള ചീരക്കൂട്ടാൻ ഗണേശനും ഇഷ്ടമാക്കി.
ഇതിനിടയിൽ ബോംബെയിലെത്തി ആദ്യശമ്പളം കൈപ്പറ്റി. ഒരാഴ്ചത്തെ റേഷൻ വാങ്ങാൻ തികയാത്ത ഫാമിലി പെൻഷൻ വാങ്ങിയിരുന്ന അമ്മക്ക് ഒരു തണലാകുക എന്ന ലക്ഷ്യവുമായി വണ്ടി കയറിയ ഞാൻ നാട്ടിലേക്ക് അമ്മക്ക് 100 രൂപ മണി ഓർഡർ അയച്ചു. ആദ്യത്തെ ആ മണി ഓർഡർ നൽകിയ സംതൃപ്തി പിന്നീട് നൽകിയ ഒരു തുകക്കും നൽകാനായിട്ടില്ല.
അന്ന് കാലത്ത് ടൈംസ് ഓഫ് ഇന്ത്യയിൽ ഫ്രീ ആയി ജോലി ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം കൊടുക്കാമായിരുന്നു. അങ്ങിനെ ഞാൻ കൊടുത്ത പരസ്യത്തിന് മറുപടി വന്നതിൽ, അയൺ എക്സ്ചേഞ്ച് എന്ന നല്ല കമ്പനിയിലെ ജോലി വിടേണ്ട എന്ന് കരുതി പാരച്യൂട്ട് വെളിച്ചെണ്ണ എന്ന ബ്രാൻഡ് ഉത്പാദിപ്പിച്ചിരുന്ന ബോംബെ ഓയിൽ ഇന്ഡസ്ട്രീസിൽ സുഹൃത്ത് ഗണേശൻ ജോലിക്ക് കയറി. ആയിടക്കാണ് മറ്റൊരു സുഹൃത്ത് വിനയനും അവന്റെ അമ്മാമന്റെ തണൽപറ്റി ബോംബെയിൽ എത്തുന്നത്. 1984 മെയ് 17നു ഭീവണ്ടിയിൽ ലഹള പൊട്ടിപ്പുറപ്പെട്ടു. ഭാഷ വശമില്ലാത്ത ഞങ്ങൾ പൊതുവെ വീട്ടിനുള്ളിൽ ഒതുങ്ങികൂടി. ജൂണിൽ തിരിച്ച് വീണ്ടും ആന്റോപ്ഹില്ലിലേക്ക് ഉണ്ണിയേട്ടന്റെ വീട്ടിലേക്ക് എത്തി. അപ്പോഴക്കും എന്റെ രണ്ടാം ജോലിയും നഷ്ടമായി.
മൂന്നാം ജോലിയും ടൈപ്പിസ്റ്റ് ആയിട്ടായിരുന്നു. ചർച്ച് ഗേറ്റിനടുത്ത് ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനത്തിൽ, ദിവസേന ബാലൻസ് ഷീറ്റുകൾ ടൈപ് ചെയ്യുക എന്ന ജോലി. തെറ്റു കൂടാതെ ഒരു മാസം അവിടെ ജോലി ചെയ്ത എനിക്ക് കൂടുതൽ ശമ്പളത്തിൽ മസ്ജിദിൽ കോട്ടൺ എക്സ്ചേഞ്ച് ബിൽഡിംഗിൽ ഒരു ഇൻകം ടാക്സ് പ്രാക്ടീഷണറുടെ ഓഫീസിൽ ടൈപിസ്റ്റ് ആയി ജോലി കിട്ടി. ജൂലൈ മാസത്തിൽ ഇൻകം ടാക്സ് റിട്ടേണുകൾ സമർപ്പിക്കാനായി വേണ്ടുന്ന സ്റ്റേറ്റ്മെന്റുകൾ തയ്യാറാക്കലായിരുന്നു മുഖ്യ ജോലി. ഓഗസ്റ് 15 വരെ അവിടെ തുടർന്നു.
ബന്ധുജനങ്ങളുടെ ഒപ്പമുള്ള അന്നത്തെ ബാച്ചിലർ ജീവിതത്തിന്റെ അലിഖിതനിയമങ്ങൾ ആയിരുന്നു പുതുമോടിയിൽ എനിക്കും നേരിടേണ്ടി വന്നത്. കൊച്ചുവെളുപ്പാൻകാലത്ത്, മഴയെന്നോ, മഞ്ഞെന്നോ നോക്കാതെ പോയി പാൽ വാങ്ങിക്കൽ, പച്ചക്കറി വാങ്ങി വരൽ, വെക്കേഷനിൽ നാട്ടിൽനിന്നും വരുന്നവരെ രാവിലെ 3 മണിക്ക്ദാദർ സ്റ്റേഷനിൽ പോയി വലിയ പെട്ടികളും ചുമന്ന്കൂട്ടിക്കൊണ്ടുവരൽ, തുടങ്ങി.
അവർക്കൊരുഭാരമാകാതെ, അവർക്കായി എന്നാലാവതെല്ലാം ചെയ്ത് ബോംബെ ബാച്ചിലർ ജീവിതത്തിലേക്കുള്ള ഇന്റേൺഷിപ്പ് തുടർന്നു..
ബികോം ഹൈ സെക്കൻഡ് ക്ലാസ് ബിരുദധാരിയെന്നാലും, ആദ്യ കാലത്ത് തുണച്ചത് ടൈപ്പിംഗ് ഹയർ യോഗ്യതയായിരുന്നു. ഏപ്രിലിൽ ബോംബെയിലെത്തിയ ഞാൻ നാല്മാസത്തിനുള്ളിൽ നാലുജോലി മാറി, ആഗസ്റ്റിൽ ദേവ്ആനന്ദിന്റെ "നവകേതനിൽ" പഠിച്ച തൊഴിൽ മേഖലയായ കണക്കെഴുത്തിൽ ശ്രീ പിഎ പിഷാരോടിയുടെ കീഴിൽ കയറിപ്പറ്റി. അദ്ദേഹത്തിന്റെ കീഴിൽ ജോലി ചെയ്തിരുന്ന പരിചയസമ്പന്നനായ നാരായണൻ പോയ ഒഴിവിലേക്കാണ് എന്നെ നിയമിച്ചത്. തുടക്കക്കാരനായ എന്നെ സംബന്ധിച്ചിടത്തോളം അത നല്ലൊരു അവസരമായിമാറി. ആദ്യ ആറു മാസകാലം ഒരുഹെഡ്മാസ്റ്ററെപ്പോലെ അദ്ദേഹം പണികൾ പഠിപ്പിച്ചു. ബുക്ക്കീപ്പിംഗ്, ഫൈനലൈസേഷൻ, എന്നിവയിൽ ഒരുവിധം പ്രാവീണ്യം നേടി. അത്യാവശ്യം ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകൾ പേടി കൂടാതെ സംസാരിക്കാമെന്നായി. ഓഡിറ്റർ ജസൂജയുടെ ഓഡിറ്റിംഗിൽ അവർക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്ത് ഒറ്റക്ക് കാര്യങ്ങൾ നടത്താമെന്ന ധൈര്യം കൈവന്നു. ബോളിവുഡിലെ സിനിമകളെ പറ്റി യാതൊരു ധാരണയുമില്ലാതിരുന്ന ഞാൻ സിനിമകളുടെ കണക്കെഴുതി പണി പഠിച്ചു. കാഷ്യർ രാമേട്ടൻ ലീവിൽ പോയ അവസരത്തിൽ ഒരുമാസം ഷൂട്ടിംഗ് അറ്റൻഡ് ചെയ്തു. സിനിമയുടെ പിന്നാമ്പുറകാഴ്ചകൾ കണ്ടു. ദേവ് ആനന്ദിന്റെ പുതിയ സിനിമക്ക് ആർഡി ബർമന്റെ ബാക്ഗ്രൗണ്ട് മ്യൂസിക് റെക്കോർഡിംഗ് കണ്ടു, അതിന്റെ കണക്കുകളും കാഷ് ഹാൻഡ്ലിംഗും ചെയ്തു. രാത്രി, പകലെന്നില്ലാത്ത പണിത്തിരക്ക്. ബോംബെയെ ഇഷ്ടപ്പെട്ടു തുടങ്ങി. ശമ്പളത്തിൽ ചെറിയ വർദ്ധന.
വർഷം ഒന്ന്കഴിഞ്ഞു. നാട്ടിലേക്കുള്ള ആദ്യയാത്ര. ജയന്തിജനതയിൽ. രാവിലെ മൂന്ന്മണിയോടെ വണ്ടി വാളയാർ കടന്നപ്പോൾ അനുഭവിച്ച ആനന്ദം പിന്നീടുള്ള ഒരു യാത്രയിലും അനുഭവിച്ചിട്ടില്ല. ജനിച്ചു വളർന്ന മണ്ണിലേക്കുള്ള തിരിച്ചെത്തൽ, മണ്ണിന്റെ ഗന്ധം നുകർന്ന് ഒറ്റപ്പാലത്ത് വണ്ടിയിറങ്ങി ശശിയോടും ശ്രീകുട്ടനും ഒപ്പം ഒന്നര വർഷത്തിന്ശേഷം കണ്ണനിവാസിലേക്ക്… ഉദ്വേഗത്തിന്റെ നിമിഷങ്ങൾ..
ലീവ്കഴിഞ്ഞു തിരിച്ചെത്തിയ എന്റെ മുംബൈ ജീവിതത്തിന്ഈ ഏപ്രിലിൽ 35വയസ്സായി. നഗരമേ നന്ദി... ആരെയും കൈ വിടാത്ത ആൾക്കൂട്ടത്തിന്റെ നഗരത്തിന് നന്ദി.. വഴികാട്ടികളായ അനേകർക്ക് നന്ദി..
പിന്നീടൊരിക്കലും കണ്ടിട്ടില്ലാത്ത നാരായണസ്വാമിക്കു നന്ദി..

ബോംബെ പലതും പഠിപ്പിച്ചു.. കണ്ട കാഴ്ചകൾ, പഠിപ്പിച്ച പാഠങ്ങൾ...
അവക്കായി കാത്തിരിക്കുക.

No comments:

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...