ഈ വീട്ട്ല് നീയ് ഒറ്റക്കാ കഴ്യെണത്..
ഈ ചോദ്യം ഇന്നും ഇന്നലെയും കേൾക്കാൻ തുടങ്ങിയതല്ല. പാർവ്വതി തനിച്ചായത് മുതൽ നാട്ടുകാരും
ബന്ധുക്കളും ചോദിക്കുന്നതാണ്.
നാട്ടുകാരങ്ങനെയാണല്ലോ. അവർ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും. വല്ല വിശേഷങ്ങൾക്കും കാണുന്ന ബന്ധുക്കളും അതെ
ചോദ്യം ആവർത്തിക്കും. അല്ലെന്നോ, അതേന്നോ അവൾ തെളിച്ചു പറയാറില്ല.
ഏറെ കുത്തിച്ചോദിക്കണോരോട് ചിലപ്പോൾ ഇങ്ങനെയും പറയും. ഞാനൊറ്റക്കൊല്ലല്ലോ,
എന്റോടെ ഇഷ്ടം പോലെ ആൾക്കാര്ണ്ട്.
നാല് മരണങ്ങൾ നടന്ന വീടാണ്. അതിൽ മൂന്നും ദുർമരണങ്ങൾ എന്ന ഗണത്തിൽ പെടുന്നവ.
അങ്ങിനെയുള്ള ഒരു വീട്ടിൽ വെറുമൊരു പെണ്ണായ നീ എങ്ങിനെയാണ് തനിച്ചുറങ്ങുന്നത് എന്നാണ്
അവർ ചോദിക്കാതെ ചോദിക്കുന്നത്.
ഈ ചോദ്യങ്ങളിളിലേക്കും ഉത്തരങ്ങളിലേക്കും എത്തും മുമ്പ് നമുക്ക് പാർവ്വതി ആരാണെന്നറിഞ്ഞു
വരാം.
പാർവ്വതി കുറി നടത്തിയാണ് ജീവിച്ചു തുടങ്ങിയത്. അവർ കുറിക്കാരിയായത് 15 വർഷം മുമ്പായിരുന്നു.
ആയതല്ല, ആക്കിയതാണ്.
കഴുത്തിൽ മിന്നു കെട്ടിയവൻ വീടിന്റെ വിട്ടത്തിൽ കഴുത്തിൽ കയറുമായി
കെട്ടിയാടിയപ്പോൾ നിവൃത്തിയില്ലാതെ തോളിലെടുത്ത്
വെച്ചതാണ് ആ ഭാരം. അന്നെടുത്തു വെക്കുമ്പോൾ പൊക്കാൻ കഴിയാത്ത ഭാരമായിരുന്നു.
കുറിക്കാരൻ ശിവാനന്ദൻ കുറി മുക്കി നിക്കക്കള്ളിയില്ലാതായപ്പോൾ
ഒളിച്ചോടിയതിന്റെ ശിക്ഷ. വേറെ വഴിയില്ലായിരുന്നു. മൂത്തവൾക്ക് പത്തും ഇളയവന് അഞ്ചും
വയസ്സുള്ളപ്പോളാണ് ശിവാനന്ദൻ കരക്കാരേ തോൽപ്പിക്കാനായി സ്വയം ജയിച്ചുകയറി അവരെ തോൽപ്പിച്ചത്.
പക്ഷെ, അങ്ങിനെ
തോറ്റു കൊടുക്കാൻ പാർവ്വതിക്ക് മനസ്സില്ലായിരുന്നു. അമ്മയും അമ്മാമനും അന്ന് ആവതു പറഞ്ഞു
നോക്കിയതാണ്, വീട്ടിലേക്ക്
പോന്നോളാൻ.
ഒന്നരപ്പറ കണ്ടത്തിൽ നിന്നും നയിച്ച് കിട്ടണോണ്ട്
നൊമക്ക് കഴിഞ്ഞൂടാട്യേ.. നീയീ ചെറുത്ങ്ങളേം വെച്ച് ഇവടെ എങ്ങനെ ഒറ്റക്ക് ജീവിക്കാനാ എന്ന്
പറഞ്ഞപ്പോ, ഇല്ലാ,
ഒളിച്ചോടാൻ ഞാനില്ലാ.. തണ്ടെല്ല് നീർത്തിത്തന്നെ ഞാൻ ജീവിച്ചോളാമെന്ന്
വാശി പറഞ്ഞതാണ്.
ഒരുമ്പെട്ടോളെന്ന് നാട്ടുകാര് പറഞ്ഞപ്പോ, അവരൊന്ന് തീരുമാനിച്ചിരുന്നു. താനിതിന് ഒരുമ്പെട്ടിറങ്ങുമെന്ന്.
അതവർ കാണിച്ചു കൊടുത്തു.
ഉള്ള വസ്തുവിന്റെയും പുരയിടത്തിന്റെയും ആധാരം പണയം വെച്ച് കിട്ടിയ കാശ് കൊണ്ട്
പഴയ വരിക്കാർക്കൊക്കെ പണം മടക്കിക്കൊടുത്തു.
അടുത്ത മാസം തന്നെ പുതിയ കുറി തുടങ്ങി. കുറിപ്പണത്തിന്റെ വരവും പോക്കും ഒഴുക്കും
നിലകളും പത്ത് കൊല്ലം കൊണ്ട് ശിവാനന്ദന്റെ
കൂടെക്കഴിഞ്ഞ കാലത്ത് തന്നെ പാർവ്വതി പഠിച്ചിരുന്നു. പുതിയ നറുക്കുകാരെ കണ്ടെത്തി കുറിയിൽ
ചേർപ്പിച്ചു.
ആദ്യത്തെ കുറി കാലം കൂടിയപ്പോൾത്തന്നെ
നാട്ടുകാരുടെ വിശ്വാസം വീണ്ടെടുത്തു. അതോടെ പഴയ കുറ്റികളും തിരിച്ചു വന്നു.
രണ്ടാമത്തെയും മൂന്നാമത്തെയും കുറികൾ നന്നായി നടന്നതോടെ നാട്ടുകാർ ശിവാനന്ദനെ മറന്നു, അവർക്കിപ്പോ കുറിയെന്ന് പറഞ്ഞാൽ പാർവ്വതിയാണ്.
ഇനി നമുക്ക് പാർവ്വതിയുടെ പൂർവ്വാശ്രമത്തിലേക്കൊന്ന് പോയി വരാം.
ശിവ പാർവ്വതി പരിണയം നടന്നത് എൺപതുകളിലായിരുന്നു.
കൗമാര കാലത്ത് പാർവ്വതിക്കുമുണ്ടായിരുന്നു
ഒരു പ്രണയം.
പഠനം കഴിഞ്ഞ് കല്യാണപ്രായമായി വീട്ടിലിരിക്കുന്ന കാലത്ത് പാടത്തിനക്കരെയുള്ള എൽ പി സ്‌കൂളിൽ
ഒരു ലീവ് വേക്കൻസിയിൽ ജോലിക്ക് കയറിയ കാലം. അന്നത്തെ പാർവ്വതിയെ കണ്ടാൽ ആരുമൊന്ന്
നോക്കിപ്പോവും. അങ്ങിനെയാണ് അവിടെ പുതുതായി അവളെക്കാൾ ഒരു വർഷം മുമ്പ് ചേർന്ന സുന്ദരനായ
ഒരു മാഷ്ക്ക് അവളോട് ഇഷ്ടം തോന്നിയത്. മാഷുമായി തുടങ്ങിയ സൗഹൃദം പ്രണയത്തിലേക്ക് അവരറിയാതെ
വളർന്നു. ആദ്യമൊക്കെ അവരേക്കാളേറെ നാട്ടുകാർക്കായിരുന്നു അതൊരു പ്രേമമാണെന്ന് വരുത്താൻ
തിടുക്കം. അങ്ങിനെ അവരറിയാതെ അവർ നാട്ടുകാരുടെ കണ്ണിൽ പ്രണയജോടികളായി മാറി. ആ വാർത്ത
ഒട്ടും വൈകാതെ അമ്മയുടെയും അമ്മാവന്റെയും ചെവിയിലുമെത്തി.
ഒരുമ്പെട്ടോളെ, നീയെന്ത് കണ്ട്ട്ടാടീ... കുടുംമം മുടിക്കാനായി പെറന്നോളെ.. ഞാങ്കേട്ടതൊക്കെ സത്യാണെങ്കീ, കൊന്ന് കെട്ടിത്തൂക്കും.. ട്ടോടീ.
മതി അവള്ടെ അണിഞ്ഞൊര്ങ്ങി പോക്ക്.. നാളെ തൊട്ട്, നീയ് ജോലിക്ക് പോണില്ല..
അമ്മ കലി തുള്ളി. അമ്മാമൻ കണ്ണുരുട്ടി നിന്ന് വിറച്ചു.
അതോടെ പാർവ്വതിയുടെ ഉള്ളിലെ പ്രണയത്തിളക്കം
മങ്ങിയണഞ്ഞു.
അവളോട് പോലും ചോദിക്കാതെ അവർ രായ്ക്ക് രാമാനം ഒരുത്തനെ കണ്ടെത്തി അവളെ കെട്ടിച്ചയച്ചു.
പ്രണയം നടിച്ചവൻ ആണത്തം മറന്നപ്പോൾ, തന്റേടം വന്നിട്ടില്ലാത്ത അന്നത്തെ പ്രായത്തിൽ അവൾക്കും വേറെ
വഴികളില്ലായിരുന്നു. ഉള്ളിന്റെയുള്ളിൽ തന്റെ
കടിഞ്ഞൂൽ പ്രണയത്തെ സാന്ത്വനപ്പെടുത്തി അവൾ
തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ആ പുരുഷന്റെ ഭാര്യാപദം ഏറ്റെടുത്തു. അതായിരുന്നു
ശിവ പാർവ്വതി പരിണയം.
കെട്ട് കഴിഞ്ഞ ആദ്യ നാളുകളിൽ ശിവാനന്ദന് അവളോട് അത്രക്ക് ഇഷ്ടമായിരുന്നു. അവളുടെ നാട്ടുകാരുടെ അർത്ഥം വെച്ച ചില കുന്നായ്മകൾ
അയാളുടെ ചെവിക്കു മേലെ മൂളിപ്പറന്നെങ്കിലും താനൊരു സുന്ദരിക്കോതയെ കെട്ടിയതിലെ അസൂയയാണെന്ന്
വിശ്വസിക്കാനായിരുന്നു അയാൾക്കിഷ്ടം. കുറി പിരിക്കാനായി ആഴ്ചക്കാഴ്ചച്ചക്ക് തന്റെ നാട്ടിലെ
ഓരോ വീട്ടിലും കേറി നാട്ടു വിശേഷം മുഴുവൻ ചോദിച്ചറിയണ ശിവാനന്ദൻ ഇതിലപ്പുറവും പലരെക്കുറിച്ചും
കേട്ടിട്ടുള്ളതാണ്. അത് കൊണ്ട് തന്നെ ഇതൊക്കെ
നാട്ടാരുടെ ഒരു അസൂയയായി മാത്രം കാണാനായിരുന്നു ശിവാനന്ദന് അക്കാലത്ത് താല്പര്യം.
പക്ഷെ ജീവിതം എക്കാലവും ഒരു പോലല്ലല്ലോ. മധുവിധു കാലം കഴിഞ്ഞ് പെണ്ണൊന്ന് പെറ്റെണീറ്റപ്പോൾ
ശിവാനന്ദൻ വീണ്ടും കുറിത്തിരക്കുകളിലേക്ക്
ആഴ്ന്നിറങ്ങി. വയറൊന്ന് കൂടി നിറയണമെങ്കിൽ
ഇപ്പോഴുള്ള വരുമാനം പോരെന്ന് തോന്നി. കുറി വിപുലപ്പെടുത്തി. അതോടെ ശിവാനന്ദന്റെ
സുഹൃത്ത് വലയവും കൂടി വന്നു.
സുഹൃത്ത് വലയത്തിനൊരു കുഴപ്പമുണ്ടല്ലോ. ആർക്കും വെറുതെ സുഹൃത്തുക്കളാവാൻ താല്പര്യമില്ലല്ലോ.
പ്രത്യേകിച്ചും ബിസിനസിൽ. അങ്ങിനെയാണ് ശിവാനന്ദൻ അവരെ സന്തോഷിപ്പിക്കാൻ തുടങ്ങിയത്.
സന്തോഷം വെറുതെ നടക്കില്ലല്ലോ. കാശെറങ്ങാതെ സന്തോഷിപ്പാക്കാനാവില്ലല്ലോ. വൈകുന്നേരങ്ങളിൽ
നാട്ടിൽ നിന്നും ദൂരെയുള്ള ടൗണിലെ മുന്തിയ ബാറിൽ തന്നെ ആഴ്ച്ചക്കാഴ്ചക്ക് സന്തോഷിപ്പിക്കലുകൾ
അരങ്ങേറി.
ഇക്കാര്യം പറഞ്ഞ് പാർവ്വതി ശിവാനന്ദനുമായി
കിടപ്പ് മുറിയിൽ വക്കാണം തുടങ്ങി. അത് പിന്നെ ശിവാനന്ദന്റെ അച്ഛന്റേം അമ്മേടെം
മുമ്പിൽ വെച്ച് വരെയായി.
ശിവാനന്ദന്റെ അച്ഛൻ നാട്ടിലെ പേര് കേട്ട കന്നുപൂട്ടുകാരനാണ്. വേലുക്കുട്ടിക്ക്
രണ്ടേറ് കന്നുണ്ട്. അവറ്റയെ കുളിപ്പിച്ചും
തീറ്റിച്ചും നാട്ടിലെ പൂട്ടായ പൂട്ടൊക്കെ ഏറ്റെടുത്തും നടത്തണത് വേലുക്കുട്ടിയാണ്.
അതിന്റേടയില് കന്നു പൂട്ട് മത്സരങ്ങൾക്ക് തെളിക്കാനായി പലരും വിളിച്ചോണ്ട് പോവും. സ്വന്തം
ഏറുകളെ ഒരിക്കൽ പോലും വേലുക്കുട്ടി മത്സരങ്ങൾക്ക് കൊണ്ടോയിട്ടില്ല. അവറ്റങ്ങളെ ഞാൻ
ഓടിപ്പിക്കാൻ വളർത്തണതല്ല, അതെന്റെ
ചോറാണ് എന്നാണ് ചോദിച്ചോരോട് മറുപടി പറയാറ്. എന്നാലും കന്നു പൂട്ട് മത്സരത്തിന്റെ ഉള്ളറിയുന്ന,
ഏറുകളെ തല്ലിയും വാലൊടിച്ചുമല്ലാതെ ഓടിക്കയറാനറിയാവുന്ന വേലുക്കുട്ടിയെ അവർ ഓരോ വർഷവും വിളിച്ചോണ്ടു പോയിവന്നു.
പാർവ്വതിക്ക് രണ്ടാമതും വയറ്റിലുണ്ടായ
ഒരു കന്നിമാസത്തിലാണ് വേലുക്കുട്ടി
യാക്കരയിലെ ഒരു കന്നുപൂട്ട് മത്സരത്തിനിടയില് ഊർച്ച മരത്തിൻമേൽ നിന്നും അടി തെറ്റി
വീണതും പിന്നാലെ വന്ന പോത്തിന്റെ ചവിട്ട് കൊണ്ട്
മരിക്കണതും. അതായിരുന്നു ആ വീട്ടിലെ ആദ്യത്തെ ദുർമരണം. അതോടെ ശിവാനന്ദൻ വീട്ടിലെ സർവ്വാധികാര്യക്കാരനായി.
ഇനി തന്നോട് ചോദിക്കാനും പറയാനും ആരുമില്ല എന്ന തോന്നൽ വന്നതോടെ ശിവാനന്ദന്റെ തോന്നിവാസങ്ങളും
കൂടി വന്നു.
രണ്ടാമത്തെ ചെക്കന് രണ്ട് തെകയണ ദിവസമായിരുന്നു അമ്മ കോണിപ്പടീമ്പ്ന്ന് വീണതും
പരലോകത്തേക്ക് യാത്രയായതും. തലേ ദിവസം രാത്രി കുടിച്ചു വന്ന ശിവാനന്ദൻ ഛർദിച്ചത് കോണിപ്പടീമ്പലായിരുന്നത് കാണാതെവന്ന അമ്മ കോണി കേറാൻ കാലെടുത്തു വെച്ചതും നേരെ തലയടിച്ച് മലർന്ന് വീണതോടെ
അവരുടെ മരണവും ദുർമരണം എന്ന ലേബലിൽ കേറിക്കൂടി.
അതോടെ ശിവാനന്ദനും പാർവ്വതിയും രണ്ടു ധ്രുവങ്ങളിലായി. അവളൊരുത്തിയാണ് തന്റെ വീട്ടിലെ
ഇക്കണ്ട മാരണങ്ങൾക്കൊക്കെ കാരണമെന്ന് ശിവാനന്ദൻ വിശ്വസിക്കാനും പറയാനും തുടങ്ങി.
ഞാൻ ട്രെയിനിംഗ് കഴിഞ്ഞതല്ലേ, എനിക്കൊരു ടീച്ചറുദ്യോഗം വാങ്ങിത്താ എന്ന് പറഞ്ഞപ്പോളൊക്കെ,
എടീ ശീലാവതി, അതിന്റെ കോണോതികാരം കൊണ്ടല്ലടീ എനിക്ക് നിന്നെ കെട്ടണ്ടി വന്നത്..,
ഞാനും കൊറേ കേട്ട്ട്ട്ണ്ടെടീ, തല്ക്കാലം നീയിപ്പോ നമ്മന്റെ കുറിക്കണക്ക് നോക്കി നടത്തിയാ മതി എന്ന് പറഞ്ഞ് കണ്ണുരുട്ടി.
ആ കണക്കിന്റെ ചോർച്ച നാട്ടുകാരിൽ നിന്നും പതുക്കെ പതുക്കെ കേട്ട് തുടങ്ങിയപ്പോളായിരുന്നു
അവളെങ്ങനെയൊന്ന് ആലോചിച്ചത്. പക്ഷെ തന്റെ ശിവൻ നിലയില്ലാ കയത്തിലാണ് ആനന്ദ നടനം നടത്തുന്നതെന്ന്
അധികം വൈകാതെ അവൾക്ക് മനസ്സിലായി.
കുറി വിളിച്ചവർക്ക് പൈസ കൊടുക്കാതെ ശിവാനന്ദൻ മുങ്ങി നടന്നു തുടങ്ങി. കിട്ടാത്തവർ
അടക്കുന്നതും മുടക്കിയപ്പോൾ, അടച്ച കാശ് കിട്ടാൻ
വീട്ടിലുള്ള പാർവ്വതിയെ ഭീഷണിപ്പെടുത്തിത്തുടങ്ങി.
അങ്ങിനെയാണ് നിൽക്കക്കള്ളിയില്ലാതെ ഒരു ദിവസം അയാൾ വീടിന്റെ വിട്ടത്തിൽ ജീവനൊടുക്കിയത്.
പക്ഷേ, തോൽക്കാൻ
പാർവ്വതിക്ക് മനസ്സില്ലായിരുന്നു. ആ മരണത്തോടെ
ആ വീട്ടിലെ ബാധകളൊഴിഞ്ഞതായി പർവ്വതിക്ക് മനസ്സിലായി. ഇനി ഈ വീട് ഞാൻ പുലർത്തും
എന്നവൾ ശപഥമെടുത്തു.
പറക്കമുറ്റാത്ത മക്കളെ നല്ല നിലയിൽ പഠിപ്പിച്ചു. പറക്കാറായാൽ മക്കളെ കൊത്തിയോടിക്കണം
എന്നാണ് ചൊല്ല്. പക്ഷെ പാർവ്വതി കൊത്തിയോടിക്കും മുമ്പ് തന്നെ മക്കൾ അവളെ വിട്ട് സ്വന്തം
കാര്യം നോക്കി പറന്നു പോയി. പഠിച്ചുദ്യോഗം
നേടിയ മക്കൾ രണ്ടു പേരും ജോലി തേടി ഓരോ വഴിക്ക് പോയതോടെ തല്ക്കാലം വീട്ടിലൊറ്റക്കായി. അങ്ങിനെയൊരു കാലത്താണ്
അവളുടെ വീട്ടിലേക്ക് ഒരു കുറുഞ്ഞിപ്പൂച്ച വയറും വീർപ്പിച്ച് മുൻവാതിലും കടന്ന് വരുന്നത്. നടക്കാൻ വയ്യാത്ത കുറുഞ്ഞിക്ക്
അവൾ വിറക് പുരയിൽ കിടപ്പൊരുക്കി. കുറുഞ്ഞിക്ക് പാലും ചോറും മീൻ തലയും നൽകി. പേറ് കഴിഞ്ഞ കുറുഞ്ഞിയും കുട്ടികളും അങ്ങിനെ അവളുടെ വീട്ടിൽ പൊറുതിയാരംഭിച്ചു. ആരുമില്ലാത്ത രാത്രികളിൽ ആരോടെങ്കിലും മിണ്ടിപ്പറയാനും
തല്ല് കൂടാനും ഒരാളെ കിട്ടിയതിൽ അവൾക്കും സന്തോഷമായി.
കുട്ടികളുടെ കാര്യം നോക്കേണ്ട തിരക്കൊക്കെ ഒഴിഞ്ഞപ്പോൾ ഓടി നടന്ന് കുറി പിരിക്കാനായി ഒരു സ്‌കൂട്ടർ വാങ്ങി. ഓടി നടക്കാമെന്നായപ്പോൾ കുറിയുടെ ഭൂപരിധി അടുത്ത
ഗ്രാമത്തിലേക്കും നീട്ടി.
അങ്ങനെ പോകെപ്പോകെ വർഷങ്ങൾ മുമ്പോട്ട് കുതിച്ചപ്പോൾ കുട്ടികൾ അവരുടെ കാര്യം നോക്കി
നടന്നപ്പോൾ, തന്റെ വീടൊന്ന് നേരേയാക്കണമെന്ന്
പാർവ്വതിക്ക് തോന്നിത്തുടങ്ങി. വേലുക്കുട്ടിയുടെയും ശിവാനന്ദന്റെയും വീട് എന്നത് മാറ്റി
ഇത് തന്റെ വീടാക്കണം എന്നൊരു തോന്നൽ. പക്ഷേ,
താൻ വന്നു കയറിയ വീടിനെ നശിപ്പിച്ചു കൊണ്ടൊരു വീട് വേണ്ടാ എന്നതായിരുന്നു
തീരുമാനം. പഴയ വീടിനെ അതെ പടി നിലനിർത്തി വേണ്ട സൗകര്യങ്ങളൊരുക്കുവാൻ നിശ്ചയിച്ചു.
കുറി പിരിക്കാനായി മാസം തോറും കയറിയിറങ്ങുന്ന വീടുകളുടെ പടി കയറുമ്പോൾ മുതൽ പാർവ്വതിയുടെ
നോട്ടം ആ
വീടുകളിലേക്ക് പടരും. അതിന്റെ അടിവാരം തൊട്ട് മോന്തായം വരെ ആ കണ്ണുകൾ ഉഴിയും.
പുത്തൻ വീടുകളെയും പഴയ തറവാടുകളെയും അത് താരതമ്യം
ചെയ്യും. ഇത് രണ്ടും കൂട്ടിചേർത്ത് തന്റെ വീടുമൊന്ന് മോടി പിടിപ്പിക്കുന്നത് സ്വപ്നം
കാണും.
തന്റെ മക്കൾക്ക് വേണ്ടെങ്കിലും താൻ വന്ന് കയറിയ ആ വീട് ഇപ്പോൾ തന്റേതാണ്. അതിനെ
അവളുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും അറിയുന്ന
ഒരിടമാക്കി മാറ്റുവാൻ അവൾ തീരുമാനിച്ചു.
മക്കൾ ആവതു പറഞ്ഞ് നോക്കി, അമ്മെ, എന്തിനാ ആ വീട് നന്നാക്കണത്. ഇതൊക്കെ വിറ്റ് അമ്മക്ക് ഞങ്ങടെ
കൂടെ പോന്നൂടെ, ഇനിയുള്ള
കാലം ഒരു പണിയും എടുക്കാതെ ഞങ്ങടെ കൂടെ കഴിഞ്ഞൂടെ.
ഈ നാടും, വീടും
വിട്ടേ.. എങ്ങട്ടും
ഞാനില്ല. എനിക്കാരടെം കൂട്ടും വേണ്ട. നിങ്ങളൊക്കെ
നന്നായിരുന്നാ മതി. അമ്മെ വന്ന് കാണണം ന്ന് തോന്നുമ്പോ വന്ന് കേറാൻ നല്ലൊരു വീട് വേണ്ടേ,
അതിനാണ് ഞാനിത് പുതുക്കിപ്പണിയണത്. ഇനിയുള്ള കാലം എന്റെ ഇഷ്ടം
പോലെ ഞാൻ ജീവിച്ചോളാം. അതില് നിങ്ങള് കേറി അഭിപ്രായം പറയണ്ട. നിങ്ങളാരടെം ഒന്നും എനിക്ക്
വേണ്ടെനിം. അവൾ തന്റെ നിലപാട് വ്യക്തമാക്കി.
അങ്ങിനെയാണ് പാർവ്വതി മക്കളുടെ പോലും സഹായം വാങ്ങാതെ ആ വീട് പുതുക്കിപ്പണിതത്.
സർവ്വ സൗകര്യങ്ങളും ഉള്ള, താഴെയും മേലെയുമായി പത്തോളം മുറികളുള്ള വലിയൊരു വീട് തന്നെ അവർ പണിതു. ഇവടെ ഇനീം ആരിന്റെം പ്രേതം കേറി നെരങ്ങണൂന്ന് ആരെക്കൊണ്ടും
പറയിപ്പിക്കണ്ടാ ന്ന്. പക്ഷെ പെര പുതുക്കിപ്പണിതാലും നാട്ട്കാര്ക്ക് അത് പഴയ നാല് ദുർമ്മരണം
നടന്ന വീട് തന്നെ ആയിരുന്നു. അത് മാറ്റിപ്പറയാൻ അവരാരും കൂട്ടാക്കിയില്ല,
പാർവ്വതിയൊഴിച്ച്.
പുതുക്കിയ വീട്ടില് അമ്മയുടെ സംരക്ഷണത്തിനായി
മകൻ നാല് പൊറോം സി സി ടി വി വെച്ചു. ആരും തുണയില്ലാതെ ജീവിക്കണ അമ്മയ്ക്ക് എന്തെങ്കിലും
പറ്റിയാൽ കടലിനപ്പുറം കഴിയണ അവനറിയാൻ വേണ്ടി ചെയ്തതാണ് അത്. നാട്ടില് ഇരുട്ടാവുമ്പോ
സൂര്യനുദിക്കണ നാട്ടിലിരുന്ന് അവൻ അമ്മയുടെ സെക്യൂരിറ്റിപ്പണി തന്റെ ഫോണിലൂടെയും കമ്പ്യൂട്ടറിലൂടെയും
നടത്തി.
ഇതൊന്നും അറിയാത്ത പാർവ്വതിയാവട്ടെ, ഒട്ടും ഭയമില്ലാതെ, തന്റെ പൂച്ചകളോട് മിണ്ടിയും പറഞ്ഞും ആ വീട്ടിൽ അല്ലലില്ലാതെ
അന്തിയുറങ്ങി.
നാട്ടുകാർ ചോദിച്ചു തുടങ്ങി, അല്ലാ ഇവർക്കിതെന്തിന്റെ കേടാ,
ഇത്രേം മുറികളും ഒക്കെള്ള വീട്ടില് ഒറ്റക്ക് താമസിക്കണ്ട വല്ല
കാര്യോണ്ടോ, ആ മക്കടെ
കൂടെ പോയി പാർത്തൂടെ..
നാട്ടുകാരുടെ ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയാതെ തന്നെ പാർവ്വതി ജീവിച്ചു കാണിച്ചു
കൊടുത്തു,
ഒറ്റക്ക്..
കാലം എക്കാലവും ആർക്കും ഒരുപോലെയല്ലല്ലോ.
വാർദ്ധക്യത്തിന്റെ പരാധീനതകൾ അവരുടെ ജീവിതത്തിലേക്കും അരിച്ചു കയറി വന്നു. പക്ഷെ
അപ്പോഴും അവരൊന്ന് തീരുമാനിച്ചിരുന്നു. ആരെയും
ബുദ്ധിമുട്ടിക്കരുതെന്ന്. മക്കൾ പല കുറി പറഞ്ഞു, അമ്മയെ കൊണ്ട് പോയി നോക്കാമെന്ന്. അതൊന്നും അല്ല തന്റെ വഴിയെന്ന്
പാർവ്വതി നേരത്തെ തീരുമാനിച്ചുറച്ചിരുന്നു.
പത്ത് വർഷം മുമ്പേ ഒരു വയോജന ഗ്രാമത്തിന്റെ
വാർത്തകൾ കണ്ട് അവർ അതിലാകൃഷ്ടയായിരുന്നു. അങ്ങിനെയാണ് പാർവ്വതി തന്റെ വീട് പുതുക്കിപ്പണിതപ്പോൾ
പത്ത് മുറികളുള്ള വീടാക്കിയത്. ആ ഗ്രാമത്തിന്റെ
തുടക്കത്തിൽ തന്നെ അതിന്റെ പ്രവർത്തനങ്ങൾ നേരിട്ട് കാണാൻ പലവട്ടം അവർ അവിടെ പോയിരുന്നു.
അങ്ങനെ ഒരു സ്ഥലം മറ്റുള്ളവർക്കായി താനും ഒരുക്കുമെന്ന് അന്നേ മനസ്സിലുറപ്പിച്ചതായിരുന്നു.
ആ ഗ്രാമത്തിലെ ഭവനങ്ങളെല്ലാം അന്തേവാസികളാൽ നിറഞ്ഞപ്പോൾ പാർവ്വതി ഒരു കാര്യം മുന്നോട്ട്
വെച്ചു. ഇനി മുതൽ എന്റെ വീടും അങ്ങിനെയൊരു വീടാണ്. അതിനുള്ള എല്ലാ സൗകര്യങ്ങളും ഞാനൊരുക്കിയിട്ടുണ്ട്. വീടിനോട് ചേർന്നുള്ള വളപ്പിലും കുറച്ച് മാറ്റങ്ങൾ
വരുത്തിയാൽ അവിടെയും ഒരു പത്താളെയെങ്കിലും പാർപ്പിക്കാം.
അങ്ങിനെയാണ് ആ വയോജന ഗ്രാമത്തിന് മറ്റൊരു ബ്രാഞ്ച് കൂടി പാർവ്വതിയുടെ വളപ്പിലുണ്ടാവുന്നത്.
തന്റെ എല്ലാ വസ്തു വകകളും അവർക്കായി എഴുതിക്കൊടുത്തു കൊണ്ട്,
അവർ അതൊരു വയോജന ഗ്രാമ
ഭവനമാക്കി മാറ്റി. അവിടെ അവർക്ക് വേണ്ട എല്ലാ സൗകര്യവും പരിചരണവും ഒരുക്കിക്കൊണ്ട്.
തന്റെ വാർദ്ധക്യത്തിൽ തന്നെ നോക്കാനായി തന്റെ മക്കൾ കഷ്ടപ്പെടേണ്ടതില്ലെന്ന് അവർ
ആദ്യമേ തീരുമാനിച്ചിരുന്നു. അതിനുള്ള വഴികൾ താൻ തന്നെ ഒരുക്കുമെന്നും. തന്റെ പ്രായത്തിലുള്ളവരുടെ
കൂടെ മനസ്സും ശരീരവും കൊണ്ടിടപഴകിക്കൊണ്ടുള്ള മടുപ്പില്ലാത്ത ഒരു ജീവിതം. മക്കൾക്ക്,
അവർക്കിഷ്ടമുള്ളപ്പോൾ വന്ന് തന്നെക്കാണാം,
കൂടെ കുറച്ച് ദിവസം ചിലവഴിക്കാം. അതിലപ്പുറം അവർക്ക് അവരുടെ
ജീവിതം,
തനിക്ക് തന്റെ ജീവിതം.
അവർ ആ വീടിനെ ഒരു സ്വർഗ്ഗമാക്കി മാറ്റി. താൻ സ്വപ്നം കണ്ട സ്വർഗ്ഗസമാനമായ വീട്.
ഇപ്പോളാരും അവരോട് ചോദിക്കാറില്ല, ഈ വീട്ടിലൊറ്റക്കോ എന്ന്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ