Thursday, May 30, 2019

മുംബൈ ബാച്ചിലർ ജീവിതം - Part 5

കലീനയിലെ റൂമിന് അഡ്വാൻസ് കൊടുത്തുപോയി. മുന്നോട്ടെടുത്തു വെച്ച കാൽ പിന്നോട്ട് വെക്കാൻ നിർവ്വാഹമില്ല. ചുറ്റും ചളി നിറഞ്ഞ പാടത്ത് കൂടെ ദേഹത്ത് ചളി പറ്റാതെ നടക്കുക ക്ലേശകരമാണ്. കലീന ചർച്ച് സ്റ്റോപ്പിൽ നിന്നും ഉള്ളിലേക്ക് ഗല്ലികളിൽ നിന്നും ഗല്ലികളിലേക്ക് നീങ്ങുന്ന അഴുക്കു ചാലുകൾക്ക് അരികിലൂടെ നടന്നു വേണം റൂമിലെത്താൻ. കുറെയേറെ ചാലുകൾക്കിടയിൽ ഒറ്റപ്പെട്ട ഒരു ഒറ്റ നിലക്കെട്ടിടം, അവിടെ ഒരു ഒറ്റ മുറിയിലാണ് ഞങ്ങൾക്ക് താമസമൊരുക്കിയിരിക്കുന്നത്. റൂം ഓണറും ആ വീട്ടിൽ തന്നെ താമസം. സെബാസ്റ്റ്യ്ൻ മുകളിലത്തെ നിലയിലും. പിന്നീടാണറിഞ്ഞത്, റൂം ഓണർ സുരേഷ് അവിടത്തെ അറിയപ്പെടുന്ന ഒരു ദാദയാണ്. “മാക്കടവാലാ” എന്നറിയപ്പെടുന്ന കുഞ്ചികുറവ സമുദായക്കാരാണവർ. പരമ്പരാഗതമായി കുരങ്ങന്മാരെ(മർക്കടർ) കൊണ്ടു നടന്ന് കളിപ്പിച്ച് ഉപജീവനം നടത്തുന്നതിനാൽ ആണ് അവർ ആ പേരിൽ അറിയപ്പെട്ടിരുന്നത്.

1987 ഏപ്രിൽ 4 ശനിയാഴ്ച രാത്രി ഞങ്ങൾ ഉല്ലാസ് നഗറിനോട് വിട പറഞ്ഞു. ബിട്ടുവിൽ നിന്നും ഡെപ്പോസിറ് തിരിച്ചു വാങ്ങണം. പുതിയ റൂമിലേക്ക് ഇനിയും ഡെപ്പോസിറ്റ് കൊടുക്കാൻ ബാക്കി, തൽക്കാലം കുറച്ചു തുക നവകേതനിൽ നിന്നും അഡ്വാൻസ് ആയി ഒപ്പിച്ചു. വിനയൻ, സുരേന്ദ്രൻ എന്നിവരെക്കൂടാതെ കേശവനും ഞങ്ങളുടെ കൂടെ കൂടി. റൂമിലെ സാമഗ്രികളെല്ലാം(അത്യാവശ്യം പാത്രങ്ങൾ, മണ്ണെണ്ണ സ്റ്റവ് - കാൻ, ഞങ്ങളുടെ വസ്ത്രങ്ങൾ, ഒരു ഇരുമ്പ് കട്ടിൽ, വെള്ളം പിടിക്കാനുള്ള ഡ്രം) പൊതിഞ്ഞു കെട്ടി രാത്രി ഞങ്ങൾ ട്രെയിനിൽ ലഗേജ് കംപാർട്ട്മെന്റിൽ കുർളയിലെത്തി. കുർളയിലെ ടി സി മാർ പേരുകേട്ടവരാണ്. ഏത് അർദ്ധരാത്രിയും അവർ ജാഗരൂകരായി നിൽപ്പുണ്ടാവും. അവരെ പറ്റിച്ച് പുറത്ത് കടക്കൽ അത്ര എളുപ്പമല്ല. ഞങ്ങളുടെ കയ്യിലുള്ള വസ്തുക്കളുടെ ഭാരം പരിധിപ്പക്കുറമെന്ന് പറഞ്ഞു ഫൈൻ ഇടീച്ചു. രാത്രി 12 മണിക്ക് പുതിയ വീട്ടിലേക്ക് കാലെടുത്തു വെച്ചു.

രാവിലെ ഉണർന്നപ്പോൾ സൂര്യ വെളിച്ചത്തിൽ യാഥാർത്ഥ്യങ്ങൾ കഠിനമാണെന്ന് മനസ്സിലായി. വെള്ളം പുറത്ത് പോയി പിടിച്ചു കൊണ്ട് വരണം. കക്കൂസ് എവിടെയാണെന്ന് പോലും അറിയില്ല. ആ പരിസരത്തുള്ള രണ്ടു മൂന്ന് പബ്ലിക് കക്കൂസുകളിൽ ഏതിൽ വേണമെങ്കിലും പോയിക്കൊള്ളാൻ ഹൃദയാലുവായ സുരേഷ് ദാദ ആജ്ഞാപിച്ചു. അദ്ദേഹം വീട്ടു മുറ്റത്ത് ഒരു കസേരയിൽ ഇരുപ്പുണ്ട്. നാലുപുറവും വിവിധ പ്രായത്തിലുള്ള കുറെ കുട്ടികളും കുറച്ചപ്പുറത്ത് ഒരു മരത്തിൽ കെട്ടിയിട്ട ഒരു കുരങ്ങനും. വെള്ളം അഞ്ചു മണി മുതൽ എട്ടു മണി വരെയാണ് വരുന്നത്. അതിനിടയിൽ വെള്ളം പിടിച്ചു നിറക്കണം. തൽക്കാലം കുറച്ചപ്പുറത്ത് താമസിക്കുന്ന രാമേട്ടനെ ശരണം പ്രാപിച്ചു. മൂപ്പരുടെ ചാളിന്റെ ഒരു സൈഡിലായി അവർക്കായി ഒരു കക്കൂസ് ഉണ്ട്. കാര്യങ്ങൾ അവിടെ നിർവ്വഹിച്ചു റൂമിലെത്തി. മണ്ണെണ്ണ സംഘടിപ്പിക്കാൻ സമയം കിട്ടാത്തതിനാൽ തൽക്കാലം ഭക്ഷണം പുറത്ത് ഹോട്ടലിൽ നിന്നാക്കി. അന്ന് ഇരുപത്തിനാലാം ജന്മ ദിനമായിരുന്നു. വിളക്കിന് മുമ്പിൽ ഗണപതിക്ക് വിളമ്പി കഴിക്കേണ്ട ഞാൻ ഹോട്ടലിൽ അഭയം തേടി. അങ്ങിനെ, ആഘോഷങ്ങളില്ലാത്ത ഒരു പിറന്നാൾ ദിനം.

പുതിയൊരു റൂം നോക്കുമ്പോൾ കുളിമുറി, കക്കൂസ് എന്നീ സൗകര്യങ്ങൾ കൂടി ഉണ്ടോ എന്ന് നോക്കണം എന്നതായിരുന്നു ഞങ്ങൾ പഠിച്ച പാഠം.

കലീനയിലെ താമസത്തിനുള്ള ഏക ആശ്വാസം ഓഫീസിലേക്ക് 9 മണി കഴിഞ്ഞിറങ്ങിയാൽ മതി, വണ്ടിയിലെ ഇടി കൊള്ളാതെ ബസിൽ പോയാൽ മതി എന്നിവയാണ്. കൂട്ടിന് രാമേട്ടനുമുണ്ട്.

നാട്ടിൽ നിന്നും ശശിയും ബോംബെക്ക് വരുന്നുവെന്ന് അവൻറെ കത്ത്. നാട്ടിൽ അവനെ സംബന്ധിച്ചിടത്തോളം ജോലി സാദ്ധ്യതകൾ വിരളം. ഉള്ളതിനാവട്ടെ ശമ്പളം തുച്ഛവും. താമസമാണ് പ്രശ്നം. നാലു പേരുള്ള റൂമിൽ ഒരാളെക്കൂടെ കൂട്ടുമ്പോൾ അസൗകര്യങ്ങൾ ഏറും. കൂടാതെ റൂം ഓണർ ദാദയെ കാര്യങ്ങൾ എങ്ങിനെ പറഞ്ഞു മനസ്സിലാക്കും. വരുന്നിടത്ത് വെച്ച് കാണാമെന്ന് കരുതി , ശരിയെന്ന് അറിയിച്ച് കത്തെഴുതി. ആരെയും കൈവിടാത്ത ബോംബെ നഗരത്തിലേക്ക് മറ്റൊരു യാത്രികൻ കൂടി.

ആനന്ദ് റെക്കോർഡിംഗിന്റെ ഇൻ ചാർജ് ആക്കിയെന്നാലും ദിവസേനത്തെ കാര്യങ്ങൾ നോക്കാൻ രാമചന്ദ്രനെ ഏർപ്പാടാക്കി ആനന്ദിന്റെ ഫൈനലൈസേഷനും വിവിധ നവകേതൻ ഗ്രൂപ് കമ്പനികളുടെ കണക്കുകളുമായി ഞാൻ സാന്താക്രൂസിലെ നവകേതനിൽ തന്നെയാണ്.

കമ്പ്യൂട്ടറുകൾ ആധിപത്യം സ്ഥാപിക്കുന്നതിനും മുമ്പുള്ള കാലഘട്ടം. ജോലിയുടെ ആദ്യകാല നാളുകളിൽ ഒരു തരം പ്രഹേളികയായി തോന്നിയിരുന്ന ഫൈനാൻഷ്യൽ സ്റ്റേറ്റമെന്റ്സും, ടാലിയാവാത്ത ട്രയൽ ബാലൻസുമായി പിഷാരടി സാറിനെ സമീപിച്ചാൽ വർദ്ധിതവീര്യനായി കൂടെയിരുത്തി, കുരുക്കഴിച്ച്, ക്ഷീണമേതുമില്ലാതെ മണിക്കൂറുകളോളം ജോലി ചെയ്യുമായിരുന്നു അദ്ദേഹം. ഇരുപതുകാരനായ എന്നിലുണ്ടായിരുന്ന ജോലിയോടുള്ള ആഭിമുഖ്യവും ഊർജ്ജവും പതിന്മടങ്ങ് അറുപതുകാരനായ അച്ചുവേട്ടനിൽ ഞാനന്ന് ദർശിച്ചു. അതിരറ്റ ആത്മവിശ്വാസവും പ്രവർത്തന ശേഷിയും ഉണ്ടായിരുന്ന അച്ചുവേട്ടനെ ഒരിക്കൽ പോലും ഷേവ് ചെയ്യാതെയോ, അലസമായി വസ്ത്രം ധരിച്ചോ ഒരിക്കൽപ്പോലും കാണാനിടയായിട്ടില്ല. ഒത്തു തീർപ്പുകളിലോ അഡ്ജസ്റ്റ്മെൻറുകളിലോ വിശ്വസിക്കാത്ത അദ്ദേഹത്തിന്റെ ജീവിതവിജയത്തിന്റെ കാരണവും മറ്റൊന്നാവാനിടയില്ല.

എത്ര കഠിനമായ ജോലി ചെയ്താലും ക്ഷീണിക്കാത്ത അച്ചുവേട്ടൻ ജോലിയുടെ ആദ്യ കാലങ്ങളിൽ തൊഴിലിന്റെ മഹത്വത്തെ കാണിച്ചു തന്ന മേലധികാരിയായിരുന്നു.

കണക്കെഴുത്തിൽ ഒരു കാൽക്കുലേറ്റർ പോലും ഉപയോഗിക്കാത്ത പിഷാരടി സാർ പക്ഷെ കാലത്തിനനുസരിച്ച മാറ്റങ്ങൾ ഉൾക്കൊള്ളാനും, അവ പ്രയോഗത്തിൽ വരുത്താനും തല്പരനായിരുന്നു. പുതു തലമുറ സാങ്കേതിക വിദ്യകൾ സ്വായത്തമാക്കുന്നതിനെ അദ്ദേഹം അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. അവ പ്രായോഗത്തിൽ വരുത്തുന്നതിന് മുൻപിൽ നിന്ന് പ്രവർത്തിച്ചു.

ജോലിയുടെ കാഠിന്യത്തിനിടയിലെ ചില്ലറ വിശ്രമ വേളകളിൽ തന്റെ എക്സിക്യൂട്ടിവ് കസേരയിൽ ചാഞ്ഞിരുന്ന് സിഗരറ്റിനു തീ കൊളുത്തി ആശാൻ തന്റെ മുൻ കാല ജീവിതത്തിന്റെ കറുപ്പും വെളുപ്പുമാർന്ന കഥകൾ പറയുമായിരുന്നു... കേൾവിക്കാരായി ഞങ്ങൾ ശിഷ്യഗണങ്ങളും.
കേരളക്കരയിലെ മഹാമാന്ത്രികൻ, സാക്ഷാൽ വാഴക്കുന്നം തിരുമേനി അച്ചുവേട്ടൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ അദ്ദേഹത്തെ മാജിക് പഠിപ്പിച്ചുവത്രെ. മാജിക്കിൽ കമ്പം കയറി ഗുരുവിനേക്കാൾ വലിയ മജീഷ്യനാകാൻ താല്പര്യപ്പെട്ടു നടന്ന ദിവസങ്ങളുടെ കഥകൾ..

കഥ തുടങ്ങുന്നത് പട്ടാമ്പിക്കടുത്ത് തിരുമിറ്റക്കോട്ട് പിഷാരത്ത് നിന്നുമാണ്. തിരുമിറ്റക്കോട്ട് പിഷാരത്ത് ലക്ഷ്മിക്കുട്ടി പിഷാരസ്യാരുടെയും കവളപ്പാറ തെക്കേപ്പാട്ട് പിഷാരത്ത് ശിവരാമ പിഷാരോടിയുടെയും മകനായി 1923 ജൂൺ 28 നു ജനിച്ച പാലനൂർ പിഷാരത്ത് അച്ച്യുതന് ഒമ്പതു മാസം പ്രായമുള്ളപ്പോൾ തന്നെ തന്റെ അച്ഛനെ നഷ്ടപ്പെട്ടു.പിന്നീട് അമ്മാമന്മാരുടെ സംരക്ഷണയിൽ വളർന്ന് പത്താം തരം പാസായി. ഒപ്പം കൈത്തതൊഴിലായി നെയ്ത്തും അഭ്യസിച്ചതിനാൽ കൊപ്പത്തിനടുത്ത് ഒരു സ്കൂളിൽ നെയ്ത്ത് അദ്ധ്യാപകനായി ജോലി കിട്ടി. പക്ഷെ 1943ൽ, തൻറെ മാജിക് കമ്പം വിട്ട്, പിഷാരോടിമാർ പൊതുവെ പുറംലോകത്തെപ്പറ്റി ചിന്തിക്കാൻ പോലും തുടങ്ങിയിട്ടില്ലാത്ത കാലത്ത് ജിഞ്ജാസുവായ അച്ചുതൻ അമ്മാമൻ കൊടുത്ത 33 രൂപയുമായി തുണിമില്ലുകളുടെ ആസ്ഥാനമായ അഹമ്മദാബാദിലേക്ക് പുറപ്പെട്ടു. ഒരു വർഷത്തെ അഹമ്മദാബാദ് വാസത്തിനു ശേഷം ജീവിതത്തിന്റെ ഉയർച്ചക്ക് ഒന്ന് കൂടി നല്ലത് ബോംബെയാണെന്ന് കണ്ട് ബോംബെയിലെത്തി അക്കൗണ്ടൻസി പഠിച്ചു പാസായി. ഇന്ത്യയുടെ സ്വാതന്ത്ര്യം ബോംബെയിൽ ആഘോഷിച്ച, നാട്ടു നടപ്പുകൾക്കും മാമൂലുകൾക്കുമപ്പുറം ഭാര്യയെയും കുടുംബത്തെയും മറുനാട്ടിലേക്ക് പറിച്ചു നട്ട് കുടുംബം കെട്ടിപ്പടുത്ത ആദ്യകാല ബോംബെ പിഷാരോടിമാരിൽ ഒരാളാണ് അച്ചുവേട്ടൻ. 1948ൽ തന്റെ മുറപ്പെണ്ണായ തിരുവത്ര പിഷാരത്തെ തങ്കം പിഷാരസ്യാരെയാണ് അദ്ദേഹം വിവാഹം ചെയ്തത്.

ബോംബെ ഔദ്യോഗിക ജീവിതത്തിലെ ആദ്യകാലങ്ങളിൽ മറൈൻ ഇൻഷുറൻസ് കമ്പനി, സ്റ്റാൻഡേഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ്, കെംപ് ആൻഡ് കമ്പനി ലിമിറ്റഡ്, എൽഫിസ്റ്റൻ ഡൈ വർക്ക്സ് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്.
അദ്ദേഹം നവകേതനിലെത്തിയതിന്നു പിന്നിലും ഒരു കഥയുണ്ട് ...

ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങളായ ആൻ, ഔറത്ത്, മദർ ഇന്ത്യ, എന്നീ സിനിമകളുടെ സൃഷ്ടാവായ മെഹ്ബൂബ് ഖാന്റെ കൂടെ പിഷാരടി സാർ അവരുടെ മെഹ്ബൂബ് സ്റ്റുഡിയോയിൽ ജോലി ചെയ്യുന്ന കാലം. 1968 ൽ ദേവ് ആനന്ദിന്റെ ഒരു ഫിലിം ഷൂട്ടിംഗ് മെഹബൂബിൽ വെച്ച് നടക്കുന്നു. ദേവ് ആനന്ദിന്റെ പ്രൊഡക്ഷൻ കൺട്രോളർ യാഷ് ജോഹർ ആണെങ്കിലും, ഷൂട്ടിംഗ് കഴിഞ്ഞ് അന്നന്നത്തെ Exposed ഫിലിം ദേവ് ആനന്ദിന്റെ കാറിൽ അസിസ്റ്റന്റ് ഡയറക്ടർ ആണ് കൊണ്ട് പോകുക. അന്ന് ജീവിതത്തിലാദ്യമായി ഒരാൾ ദേവ് ആനന്ദിന്റെ expose തടഞ്ഞു വെച്ചു. അന്നത്തെ സ്റ്റുഡിയോ വാടക നൽകാതെ expose കൊടുക്കുന്ന പ്രശ്നമില്ലെന്ന് ഉദ്യോഗസ്ഥൻ. അസിസ്റ്റന്റ് ഡയറക്ടർ ദേവ് സാബിനോട് വന്ന് കാര്യങ്ങൾ വിശദീകരിച്ചു. അതെന്താ, ഇത് ദേവ് ആനന്ദിന്റെ expose ആണെന്ന് പറഞ്ഞില്ലേ എന്ന ചോദ്യത്തിന്, ഉദ്യോഗസ്ഥൻ അതൊന്നും കേൾക്കുന്നില്ലെന്നും കാശ് കിട്ടാതെ ഗേറ്റ് പാസ് തരില്ലെന്നും തീർത്തു പറഞ്ഞുവത്രേ. മെഹ്ബൂബ് ഖാനും താനുമുള്ള അടുപ്പം അയാൾക്കറിയില്ലേ എന്നും മറ്റുമുള്ള ദേവ് ആനന്ദിന്റെ ചോദ്യങ്ങൾക്കൊന്നും ഉദ്യോഗസ്ഥൻറെ കടുംപിടുത്തത്തിനു മുമ്പിൽ പ്രസക്തിയില്ലായിരുന്നു. ഒടുവിൽ ദേവ് ആനന്ദ് വഴങ്ങി, ചെക്ക് കൊടുത്ത് Expose കൊണ്ടുപോയി.

ദേവ് ആനന്ദിന് പക്ഷെ ആ ഉദ്യോഗസ്ഥനോട് ഒട്ടും വിരോധമുണ്ടായില്ലെന്ന് മാത്രമല്ല, അദ്ദേഹം യാഷ് ജോഹറിനെ വിട്ട് അദ്ദേഹത്തെ കാണാൻ വിളിപ്പിച്ചു. തന്റെ നവകേതൻ ഫിലിംസിൽ അക്കൗണ്ടൻറ് ആയി ഒരാളെ വേണമെന്നും അതിന് അദ്ദേഹത്തിന് താല്പര്യമുണ്ടോ എന്നും അന്വേഷിച്ചു. ആ ഉദ്യോഗസ്ഥൻ മറ്റാരുമായിരുന്നില്ല, തൻറെ കർത്തവ്യ നിർവ്വഹണത്തിൽ അങ്ങേയറ്റം കൃത്യത പുലർത്തിയ പിഷാരോടി ആയിരുന്നു അത്. തന്റെ സ്ഥാപനത്തിൽ ജോലി ചെയ്യാൻ കൃത്യ നിർവ്വഹണത്തിൽ ഇത്രയും കണിശതയുള്ളൊരാളെ കണ്ടെത്തിയ ആഹ്ളാദത്തിലായിരുന്നു ദേവ് ആനന്ദ്.

നവകേതനിലെത്തിയ പിഷാരോടി മെഹബൂബിനോടും വിട പറഞ്ഞില്ല. രാവിലെ മെഹ്ബൂബ് സ്റ്റുഡിയോവിൽ പാർട്ട് ടൈം. അതു കഴിഞ്ഞാൽ 11 മണിയോടെ നവകേതനിലെത്തി വൈകും വരെ കുത്തഴിഞ്ഞ നവകേതനെ ആറു മാസം കൊണ്ട് നേരെയാക്കി എടുത്തു. തന്റെ ഡിപ്പാർട്മെന്റിൽ വടകരക്കാരൻ രാമനെ നാട്ടിൽ നിന്നും വിളിച്ചു വരുത്തി നിയമിച്ചു. ഷൂട്ടിംഗിൻറെ പണമിടപാടുകൾ അക്കൗണ്ട്സ് ഡിപ്പാർട്മെന്റ് നേരിട്ട് ചെയ്തു തുടങ്ങി. രാമേട്ടനെ കാഷ്യർ ആയി നിയമിച്ചു. ചീഫ് അക്കൗണ്ടൻറ് ആയി ചേർന്ന അദ്ദേഹം പിന്നീടങ്ങോട്ട് തന്റെ കീഴിൽ നിരവധി മലയാളികൾക്ക് ജോലി നൽകി.

നവകേതനിലെ ജോലിക്കാലത്താണ് എനിക്കും ഒരു പാർട്ട് ടൈം ജോലി ഓഫർ എത്തുന്നത്. ദേവ് സാബിന്റെ അസിസ്റ്റൻറ് ഡയറക്ടർ ഗോഗി ആനന്ദിന്റെ റെക്കമെന്റേഷനിൽ ആരതി സൗണ്ടസ് ആൻഡ് ഫിലിം എക്വിപ്മെന്റ്സിൽ. വൈകീട്ട് 5.30 നു ഫ്രീ ആവുന്ന എനിക്ക് ജൂഹു ലീഡോ സിനിമക്കടുത്ത് രണ്ടു മണിക്കൂർ ജോലി. ആരതിയുടെ ഉടമസ്ഥൻ മധു സിൻഹ ഒരു ഫിലിം എഡിറ്റർ ആണ്. ഫിലിം എഡിറ്റിംഗിൽ പണം കിട്ടാഞ്ഞതിനാൽ കുടുംബം പുലർത്താൻ ലോണെടുത്ത് സ്വന്തമായി ഒരു സംരംഭം തുടങ്ങിയ വ്യക്തി. പിഷാരോടി സാറിനോട് പറഞ്ഞു അനുവാദം വാങ്ങി, ആയിരം രൂപ ശമ്പളം ലഭിച്ചിരുന്ന ഞാൻ അങ്ങിനെ 700 രൂപയുടെ പാർട്ട് ടൈം ജോലി സമ്പാദിച്ചു.

നാളെ മെയ് 29 നു പിഷാരോടി സാർ കഥാവശേഷനായിട്ട് 15 വർഷം തികയുന്നു. ഞാനാകട്ടെ, കഥകൾ പറയാൻ ഇനിയും ബാക്കി വെച്ച് യാത്ര തുടരുകയാണ്.

സായാഹ്ന യാത്രയിലെ കൂട്ടുകാരെ, വഴികാട്ടികളെ നിങ്ങൾക്കോരോരുത്തർക്കും അഭിവാദ്യങ്ങൾ.


എന്റെ ജീവിതത്തിലെ വേനൽ പാതകളിലെ ആ തണൽ മരങ്ങൾക്ക് പ്രണാമം.

No comments:

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...