Friday, July 5, 2019

മുംബൈ ബാച്ചിലർ ജീവിതം – Part 11


ആൾക്കൂട്ടവും ഒറ്റപ്പെടലും ഇഷ്ടപ്പെടുന്ന ഞാൻ വീണ്ടും ആൾക്കൂട്ടത്തിന്റെ നഗരത്തിലേക്ക് നാലാം തവണയും യാത്രയാവുന്നു. സെപ്തംബറിലെ ചാറ്റൽ മഴയുടെ താളത്തെ മറികടന്ന് തീവണ്ടി സ്വന്തം താളക്കുതിപ്പിൽ വാളയാർ ചുരം താണ്ടി കുതിച്ചു. ആൾക്കൂട്ടത്തിലും ഒറ്റപ്പെടാൻ കഴിഞ്ഞാൽ പിന്നെ നിങ്ങൾക്ക് മനോരാജ്യത്തിലേക്ക് പ്രവേശിക്കാം. അവിടെ നിങ്ങളാണ് അധിപൻ. രമ്യഹർമ്മ്യത്തിൽ നിങ്ങൾക്കിഷ്ടമുള്ള റാണിയുമായി വിനോദങ്ങളിലേർപ്പെടാം…

അതൊക്കെ തട്ടിത്തെറിപ്പിച്ച് ആന്ധയിലെ ബുദ്ധിയില്ലാത്ത ജനത തീവണ്ടി തടഞ്ഞ് എന്റെ സാമ്രാജ്യത്തിൽ അധിനിവേശം നടത്തി. ശേഷം, ഇതൊക്കെ സഹിക്കാൻ വിധിക്കപ്പെട്ട സാധാരണ പൗരനായി വൈകും വരെ ഗുണ്ടക്കലിൽ വെയിൽ കാഞ്ഞു കിടന്നു.

ഏഴുമണിക്കൂർ വൈകി ദാദറിലിറങ്ങി ഒറ്റക്ക് പെട്ടിയും ചുമന്ന് റൂമിലേത്തി.

ദീപാവലി. ആനന്ദ് റെക്കൊർഡിംഗിന്റെ ചരിത്രത്തിലാദ്യമായി ദേവ് സാബ് ബോണസ് പ്രഖ്യാപിച്ചു. എന്റെ ജീവിതത്തിലേയും ആദ്യ ബോണസ്. കേന്ദ്ര ഗവണ്മെന്റ് ഒരു വ്യവസായം പോലുമായി പ്രഖ്യാപിക്കാത്ത സിനിമാ വ്യവസായത്തിൽ ബോണസ് പോയിട്ട്, അന്ന് ശമ്പള വ്യവസ്ഥകൾ പോലുമില്ല. അതു കൊണ്ടു തന്നെ സിനിമാ മേഖലയിൽ അധിക കാലം തുടരേണ്ടെന്ന് തൃപ്രയാറിലെ രാഘവമ്മാവൻ ഉപദേശിച്ചു. സിനിമാ മേഖലയിലെ സാങ്കേതികവിദഗ്ധർ പൊതുവെ കരാറു പണിക്കാരാണ്. സിനിമയുണ്ടെങ്കിൽ ശമ്പളമുണ്ട്. പണിയെടുക്കുന്നത് എത്ര വലിയ പ്രൊഡക്ഷൻ ഹൗസിലാണെങ്കിലും, നിങ്ങൾ എത്ര വലിയ വിദഗ്ധനും പ്രസിദ്ധനുമാണെങ്കിലും, ഒരു സിനിമ കഴിഞ്ഞാൽ, അടുത്ത ചിത്രത്തിൽ പണിയുണ്ടാവുമെന്നതിന് ഒരുറപ്പുമില്ല. അതു നോക്കുമ്പോൾ ഓഫീസ് ജീവനക്കാരുടെ നില മെച്ചമാണെന്ന് പറയാം. പിന്നെ ഞാൻ ഇപ്പോൾ ജോലി ചെയ്യുന്ന ആനന്ദ് റെക്കോർഡിംഗ് സ്റ്റുഡിയോ ഫാക്ടറി നിയമങ്ങൾ പാലിക്കപ്പെടാൻ ബാദ്ധ്യതയുള്ള സ്ഥാപനവും. അതിന്റെ തുടക്കമായിരുന്നു അക്കൊല്ലത്തെ ബോണസ്.

ഒരു സിനിമാക്കാരന്റെ കൂടെയാണ് ജോലി എന്ന് പറയുന്നത് വിവാഹക്കമ്പോളത്തിൽ തിരിഞ്ഞു കടിക്കുന്ന കാലം. പപ്പനാവൻറെ പത്തു ചക്രം വാങ്ങിക്കുന്നവർക്കാണ് കമ്പോളത്തിൽ വില. പിന്നെ വൻ കിട കമ്പനികളിലെ ജോലിക്കാർക്കും. അന്നു കാലത്ത് സിനിമാ മേഖലയിലുള്ളവർക്ക് പെണ്ണു കിട്ടാനുള്ള വിഷമം എന്നെയും അലട്ടി.

കഴിയുന്നതും വേഗം പ്രോവിഡണ്ട് ഫണ്ട്, ഗ്രാറ്റുവിറ്റി തുടങ്ങിയ വ്യവസ്ഥയും വെള്ളിയാഴ്ചയുമുള്ള ഒരു സംഘടിത മേഖലയിലേക്ക് ജോലി മാറണം. പക്ഷെ, കാര്യങ്ങൾ പറയുമ്പോലെ എളുപ്പമല്ലല്ലൊ.. ആകെയുള്ള അനുഭവജ്ഞാനം സിനിമാ വ്യവസായത്തിൽ നിന്നു മാത്രം. അതു കൊണ്ട് നല്ല അവസരങ്ങൾക്കായി ശ്രമം തുടരാൻ കാത്തിരുന്നു.

വൈകുന്നേരത്തെ പാർട്ട് ടൈം ജോലിയും അധികവരുമാനവുമാണ് മറ്റു സമപ്രായക്കാരേക്കാൾ എനിക്കുള്ള പ്ലസ് പോയന്റ്. വൈകുന്നേരത്തെ രണ്ടുമണിക്കൂർ പണിക്ക് എന്റെ ദിവസശമ്പളത്തിന്റെ പകുതിയോളം പ്രതിഫലമായി വാങ്ങുന്നുണ്ട്.

അന്നൊരു ദിവസം വൈകീട്ട് 5 1/2ക്ക് പാലി ഹില്ലിലെ ഓഫീസിൽ നിന്നും ജുഹുഹുവിലേ പാർട്ട് ടൈം ജോലിക്കായി ഞാൻ ബാന്ദ്ര ലിങ്കിംഗ് റോഡിലെ ബസ് സ്റ്റോപ്പിലെത്തി. ജുഹുവിലെ ലിഡോ സിനിമക്കു സമീപമാണ് ഞാൻ പാർട്ട് ടൈം ജോലി ചെയ്യുന്ന സൌണ്ട് ട്രാസ്ഫർ റൂം. അവർക്ക്, സിനിമക്കു വേണ്ടുന്ന ലൈറ്റുകൾ വാടകക്ക് കൊടുക്കുന്ന ബിസിനസുമുണ്ട്. ബാന്ദ്രയിൽ നിന്നും അവിടേക്ക് നേരിട്ട് പോകാനുള്ള എക മാർഗ്ഗം ബെസ്റ്റ് ബസ് നമ്പർ 255 പിടിക്കുകയാണ്. എന്നത്തെയും പോലെ അന്നും ഞാൻ പൊതുവെ തിരക്കുള്ള 255ൽ കയറി. ഉച്ചഭക്ഷ്ണപ്പാത്രം വെക്കാൻ പാകത്തിലുള്ള ഒരു ബാഗ് എന്റെ തോളിലുണ്ട്. അതിൽ യാത്രാ വേളകളിൽ വായിക്കാനായി ഒരു പുസ്തകവും എപ്പോഴുമുണ്ടാവും. കൂടാതെ വശത്തുള്ള കള്ളിയിൽ മണിപേഴ്സും, റെയിൽവെ പാസും. അന്ന് ബാഗ്-നുള്ളിലുണ്ടായിരുന്ന പുസ്തകം, വായിച്ച് മുക്കാൽ ഭാഗമെത്തിയ ആൾക്കൂട്ടമായിരുന്നു. ടിക്കറ്റെടുത്ത്, ആൾക്കൂട്ടത്തിനിടയിൽ തിക്കിത്തിരക്കി സ്വല്പം പുറകോട്ട് മാറി സീറ്റിൽ ചാരി നിന്ന് ഞാൻ വയിക്കാനൊരിടം കണ്ടെത്തി. ആ ആൾക്കൂട്ടത്തിനിടയിലും ലളിതയുടെയും സുനിലിന്റേയും സ്നേഹം അയാളെ വേറൊരു ലോകത്തെത്തിച്ചു.

പക്ഷെ കിഷോർ അവിടെ വേറോരു ജോലിയിലായിരുന്നു. അവൻ തന്റെ ജോലിയിലെ ആദ്യ ദിനം സാർത്ഥകമാക്കാനുള്ള തത്രപ്പാടിലായിരുന്നു. അവന്റെ കയ്യിലുള്ള പ്ലാസ്റ്റിക് പൊളിത്തീൻ ബാഗ് തൊട്ടുമുമ്പിലുള്ളയാളുടെ ബാഗിന്റെ മുകളിൽ വെച്ച് പതുക്കെ ബാഗിന്റെ സിപ് ശബ്ദ്ദമില്ലാതെ നീക്കി അയാളുടെ പഴ്സ് തന്റെ കയ്യിലുള്ള പൊളിത്തീൻ ബാഗിനുള്ളിലെക്ക് മാറ്റി. സുനിലിന്റെയും ലളിതയുടെയും കഥകളിളിലുടക്കിയ ചെറുപ്പക്കാരൻ പക്ഷെ തന്റെ ബാഗിന്റെ സിപ് അഴിയുന്ന ശബ്ദം ഒരു സിനിമാ സൗണ്ട് പൈലറ്റ് ട്രാക്കിലെന്ന വണ്ണം കേട്ടതും തന്റെ ബാഗിന്റെ മുകളിലുള്ള കിഷോറിന്റെ പൊളിത്തീൻ ബാഗ് പിടിച്ചു വാങ്ങിയതും ഒരുമിച്ചായിരുന്നു. അതോടെ കിഷോറിന്റെ പോളിത്തീൻ കവറിലെ പഴ്സ് താഴെ വീണു. ഇതു കണ്ടു പിന്നിൽ നിന്നൊരു മൂന്നാമൻ ആ പഴ്സ് എടുത്ത് ചെറുപ്പക്കാരനു നൽകി. പഴ്സിനുള്ളിലെ പണം നഷ്ടപ്പെട്ടിട്ടുണ്ടൊ എന്ന് എണ്ണി നോക്കാൻ പറഞ്ഞു. എണ്ണി നോക്കിയ അയാൾ ആ മൂന്നാമനോട് നന്ദിയും പറഞ്ഞു.

മൂന്നാമൻ ചെറുപ്പക്കാരന് ഇത്തരം തിരക്കുള്ള ബസിൽ പഴ്സ് സൂക്ഷിക്കണമെന്നും അത് പാന്റിന്റെ പിൻ പോക്കറ്റിലാണ് ഏറ്റവും സുരക്ഷിതമായിരിക്കയെന്നും ക്ലാസ് എടുത്തു. അയാൾ മറ്റൊരു പാഠം കൂടി പഠിക്കയായിരുന്നു.

ഇപ്പോൾ ചെറുപ്പക്കാരൻ കഥകളിൽ നിന്നും യാഥാർത്ഥ്യത്തിലേക്ക് തിരിച്ചെത്തി. “ആൾക്കൂട്ടം” തിരിച്ച് ബാഗിലേക്ക് വെക്കപ്പെട്ടു. അയാൾക്കു മുമ്പിൽ രണ്ട് പോക്കറ്റടിക്കാർ തങ്ങളുടെ ശ്രമം വിഫലമായിയെന്ന് കണ്ണുകൾ കൊണ്ട് പറയാതെ പറഞ്ഞു. അയാളെ അകാരണമായൊരു ഭയം ഗ്രസിച്ചു. സാന്താക്രൂസ് പോലീസ് സ്റ്റേഷനപ്പുറം, ലിഡോ സിനിമാ സ്റ്റോപ്പിൽ അയാൾ അവരിൽ നിന്നും രക്ഷപ്പെട്ടിറങ്ങി, തന്റെ പാർട്ട് ടൈം ഓഫീസിലേക്ക് ധൃതി പിടിച്ചു നടന്നു...

No comments:

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...