Friday, July 5, 2019

മുംബൈ ബാച്ചിലർ ജീവിതം – Part 10

ജീവിതം കാൽ നൂറ്റാണ്ട് പിന്നിട്ടു. ആരുമത്ര ഓർക്കാത്തൊരു സംഭവമായി എവർക്കും ഒരോ മിഠായി നല്കി എന്റെ രജതജൂബിലി കൊണ്ടാടപ്പെട്ടു.

കാഞ്ചൂർമാർഗ്ഗിലെ താമസത്തിന് സതീശന്റെ വരവോടെ ഒരു ചിട്ട കൈവന്നു. ഭക്ഷണമുണ്ടാക്കുന്നതിൽ സതീശന്റെ കൈപ്പുണ്യം ഒന്ന് വേറെയാണ്. ഞായറാഴ്ചകളിൽ ഭൂരിപക്ഷത്തിന്റെ ആവശ്യപ്രകാരം കോഴിയും മീനും വെച്ചു. പൊതുവെ മീൻ ഇഷ്ടമല്ലാത്ത എന്റെ ആവശ്യം കണക്കിലെടുത്ത് മിക്കവാറും കോഴിക്കറിയാണ് ഉണ്ടാക്കിയിരുന്നത്. രാവിലെ വിക്രോളിയിൽ പോയി കോഴിവാങ്ങി വരും. റൂമിലെ പൊതു കണക്കു പുസ്തകത്തിൽ അഞ്ചുപേരും ചിലവാക്കുന്ന തുകകൾ കൃത്യമായി എഴുതി വെക്കപ്പെട്ടു. അവ മാസം തോറും കൂട്ടിക്കിഴിച്ച്, ഹരിച്ച് ഒരോരുത്തർക്കും വീതിക്കപ്പെട്ടു.

ശനിയാഴ്ചകളിൽ രാത്രി ശീട്ടുകളി ശീലമായി. ശീട്ടുകളിലെ പുള്ളി പോലും അറിയാത്ത ഞാനും സതീശനും ഒഴികെയുള്ളവർ രാത്രി വൈകും വരെ ഉറക്കമൊഴിച്ചിരുന്ന് 56 കളിച്ചു. ലൈറ്റിട്ടിരുന്ന റൂമിൽ ഉറക്കം വരാനായി ഞാൻ വായനയെ കൂട്ടു പിടിച്ചു. വല്ലപ്പോഴും ബീയർ ഞങ്ങളുടെ ആഘോഷങ്ങളിൽ പങ്കു ചേർന്നു. അതിനപ്പുറം ബച്ചിലർ റൂമിന്റെ താന്തോത്തിങ്ങളിലേക്ക് ഞങ്ങൾക്ക്താഴാനായില്ല. അയൽപക്കകാരിൽ നിന്നും പൊതുവെ നല്ലകുട്ടികളെന്ന പേര് നേടാൻ ഞങ്ങൾക്കായി. ദീപാവലി തുടങ്ങിയ വിശേഷാവസരങ്ങളിൽ ഞങ്ങൾക്കായി അയൽ പക്കക്കാർ പകർച്ച തന്നു.

ആസ്ബസ്റ്റോസ് റൂമിലെ താമസം ചൂടുകാലത്ത് അസഹ്യമാവും. പകൽ വീട്ടിലിരിക്കാൻ പറ്റാത്തപ്പോൾ ഞായറാഴ്ചകളിൽ ഞങ്ങളോരോരുത്തരും ബന്ധുഗൃഹങ്ങളിലേക്ക് വിരുന്നു പോകും. ഇടക്ക് ഒന്നിച്ച് കറങ്ങാൻ പോവും. വർഷക്കാലത്ത് തിരിമുറിയാതെ മഴപെയ്യുമ്പോൾ മുകളിലെ ആസ്റ്റ്ബസ്റ്റോസ് വെള്ളം കുടിച്ച് തുള്ളികൾ താഴോട്ട് ഇറ്റിറ്റ് വീഴ്ത്തും. നിർത്താതെ പെയ്ത്ത് തുടർന്നാൽ റൂമിൽ അടിയിൽ നിന്നും ഉറവ പൊങ്ങിത്തുടങ്ങും. വെള്ളം പുറത്തേക്ക് കോരിക്കളഞ്ഞ്, ഉള്ളതെല്ലാം കട്ടിലിന്റെ മുകളിൽ കയറ്റി വെച്ച് വെള്ളം താഴാൻ പ്രാർത്ഥനയുമായി ഇരിക്കും.

ആനന്ദ് റെക്കോർഡിംഗിൽ നന്ദു സ്റ്റുഡിയോ മാനേജരായി ജോലിയിൽ പ്രവേശിച്ചു. ദയാവാനും, ധർമ്മയുദ്ധവും ,ഗംഗ ജമുന സരസ്വതിയും, ഹത്യയും, കസമും, ഖയാമത് സെ ഖയാമത് തകും തുടങ്ങി അനേകം ഹിന്ദി സിനിമകൾ ആനന്ദിലെ ശബ്ദ വ്യതിയാനങ്ങളുൾക്കൊണ്ട് പുറത്തിറങ്ങി.

അമിതാഭ് ബച്ചനെയും, ഗോവിന്ദയെയും, അനിൽ കപൂറിനെയും, ആമിർ ഖാനെയും അടുത്തു കണ്ടു.

വീണ്ടുമൊരു ഓണക്കാലം വരവായി. അക്കൊല്ലവും നാട്ടിലേക്ക് പോയി. പതിവ് ചിട്ടകളിൽ നിന്നും വ്യത്യസ്തമായി മുംബയിൽ നിന്നും ബസിലായിരുന്നു യാത്ര. പൂനെ, ബൽഗാം, മാംഗ്ളൂർ വഴി നാട്ടിലേക്ക്. ഗോപിനാഥചേട്ടന്റെ കല്യാണം. വളരെക്കാലത്തിനു ശേഷം നാട്ടിൽ ഒരു കല്യാണത്തിൽ പങ്കെടുത്തു. കല്യാണപ്പിറ്റേന്ന് നാട്ടുകാർക്ക് വിരുന്ന്. എനിക്കാവട്ടെ കാഴ്ചയുടെ വിരുന്നും.

പിറ്റേന്ന് വൈകീട്ട് ക്ളാസ്മേറ്റ് ഗിരീശനെ കണ്ടു. വളരെക്കാലത്തിനു ശേഷം അറബിക്കടലിന്റെ സൗന്ദര്യം ആസ്വദിക്കാനായി ഞങ്ങൾ തളിക്കുളം ബീച്ചിലെത്തി. തീരത്തെ പഞ്ചാരമണലിലിരുന്ന് ഇരുവരും ഗതകാലങ്ങളിലേക്ക് തോണിയിറക്കി. മാനസത്തോണികളിൽ പണ്ട് കൂട്ടിരുന്ന കന്യകമാരെ കാണാതായിരിക്കുന്നു. അവർക്ക് പകരം പുതിയവരെ കണ്ടെത്തിയിരിക്കുന്നു. അവരെ കൈപിടിച്ച് തോണിയിലേക്കു കയറ്റാനുള്ള മോഹം തൽക്കാലം മനസ്സിൽ വെച്ചാൽ മതിയെന്ന് അവൻ. അതെ, ഇനിയുമുണ്ട് സമയം.

ചെറുകരെക്ക് തിരിച്ചെത്തി. വിജയനുമായി തമ്മിൽ കണ്ടു. ‘തമ്മിൽ തമ്മിൽ“ കണ്ടു. പറഞ്ഞാൽ തീരാത്ത വർത്തമാനങ്ങളുമായി നടന്നു. കൂട്ടില്ലായ്മ, ഏകാന്തത, ജോലിസ്ഥിരതയില്ലായ്മ എന്നിങ്ങനെ രോഗാതുരമായ ചിന്തകളും ആത്മവിമർശനവും, അവയെ മറികടക്കാനുള്ള വ്യഗ്രതയും.

ഉത്രാടമെത്തി. പത്തായപ്പുരയിൽ നാരായണനുണ്ണിയമ്മാമന്റെ ശ്രാദ്ധം. രമേശേട്ടൻ അച്ചന്റെ പിന്തുടർച്ചവകാശിയായി ജോലിക്കപേക്ഷിക്കാൻ പറയുന്നു. ഓണപ്പിറ്റേന്ന് തഹസിൽ ദാർ ഓഫീസിൽ നിന്നും അപേക്ഷാഫോം വാങ്ങി പൂരിപ്പിച്ചയച്ചു. സാദ്ധ്യത വിരളമെന്ന് മനസ്സ് പറഞ്ഞു.

തുടർച്ചയായി രണ്ടാം വർഷവും അമ്മയോടൊപ്പമുള്ള ഓണം. വീണ്ടും തൃപ്രയാറിലെത്തി യാത്രപറഞ്ഞ് തിരിച്ച് ആൾക്കൂട്ടത്തിലേക്ക് മടങ്ങുന്നു.

ആൾക്കൂട്ടങ്ങൾക്കിടയിലും ഇടക്കിടെ ഒറ്റപ്പെടാനും സംവദിക്കാനും കുറച്ചേറെ ഓർമകളുമായി…

No comments:

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...