2025, ഓഗസ്റ്റ് 23, ശനിയാഴ്‌ച

കുങ്കുമപ്പൊട്ട്

 

കദേശം ഒരു മാസത്തെ ഒളിച്ചു കളിക്ക് ശേഷം മഴ നഗരത്തെ കെട്ടിപ്പുണർന്ന ഒരു ഞായറാഴ്ചയാണ് ഞങ്ങൾ ക്ഷേത്രദർശനത്തിനായി പുറപ്പെട്ടത്.  ഒഴിവുദിനത്തിലെ തിരക്കൊഴിഞ്ഞ,  ചെറുതായി  മഴവെള്ളം കെട്ടി നിൽക്കുന്ന റോഡിലൂടെ ഡ്രൈവിങ് രസകരമാണ്. നഗരം ഉണർന്നു വരുന്നതേയുള്ളൂ.

ഒഴിഞ്ഞ റോഡിലൂടെ സിഗ്നലുകളൊന്നും നോക്കാതെയാണ് മറ്റു ഡ്രൈവർമാരുടെ വണ്ടിയോട്ടങ്ങൾ. അത് കൊണ്ട് തന്നെ ഓരോ ചെറു സിഗ്നലുകളിലും ആരെപ്പോൾ  നമുക്കിട്ട് പണി തരുമെന്ന ചിന്തയിൽ ഏറെ സാവധാനത്തിലാണ് ഓടിക്കുന്നത്. നാലാം ഗിയറിലേക്ക് ചാടാതെ മൂന്നിൽ തന്നെ പൊയ്ക്കൊണ്ടിരുന്നു. എന്നാലും റോഡൊഴിഞ്ഞു കണ്ടപ്പോൾ, ഒരു സിഗ്നൽ മുറിച്ചു കടന്നത് ശ്രദ്ധിച്ച സഹയാത്രിക,  അവര് ചെയ്യുമ്പോലെ ഓടണ്ട, അമ്പലം ഏങ്ങട്ടും പോവില്ല,      സിഗ്നലുകളിലൊക്കെ നിർത്തി പോയാൽ മതി എന്ന  കർക്കശ സ്വരത്തിലുള്ള പോലീസിങ്ങിനെ മറി കടക്കാൻ ഞാനും മടിച്ചു, കാലിന്റെ തരിപ്പിനെ  തൽക്കാലം പിടിച്ചു നിർത്തി.

മഴക്കുളിരിൽ മടിപിടിച്ച് എഴുന്നേൽക്കാൻ വൈകിയതാവാം, ഒന്നാം തിയ്യതിയായിട്ടും അന്ധേരി വീരദേശായി അമ്പലത്തിൽ ആൾത്തിരക്കില്ല. സുഖമായി തൊഴുതു. ഭാര്യക്ക് ആശ്വാസം.

ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങും വഴി റൂട്ടൊന്ന് മാറ്റിപ്പിടിക്കാനായി ജൂഹു ചൗപ്പാത്തി വഴിയാണ് വണ്ടിയെടുത്തത്. ജുഹു കടൽത്തീരം ആളൊഴിഞ്ഞു കിടക്കുന്നു. മഴ കാരണമാവാം പ്രഭാതസവാരിക്കാരെയും കണ്ടില്ല. ചക്രവാളം മുട്ടി, എപ്പോൾ വേണമെങ്കിലും പൊട്ടിവീഴാമെന്ന മട്ടിൽ നിൽക്കുന്ന  കരിമേഘങ്ങൾക്ക് കീഴെ  ശക്തമായ തിരമാലകൾ ദൂരെ നിന്നും തീരത്തേക്ക് വന്നുകൊണ്ടിരിക്കുന്നു.  രണ്ടു ദിവസമായി നിർത്താതെ പെയ്യുന്ന മഴയിലൂടെ കലങ്ങിയൊഴുകുന്ന  നദികൾ നൽകിയ  ചെളിവെള്ളത്തിന്റെ നിറമാണിപ്പോൾ കടലിനും.

ജുഹു ബീച്ച് കഴിഞ്ഞ്, ഹോട്ടൽ സീ പ്രിൻസസും കിഷോർ കുമാർ ബംഗ്ളാവും കഴിഞ്ഞ്  കോളിവാഡ വളവും കഴിഞ്ഞുള്ള ലിഡോയുടെ പുറകിലായാണ് സംഗീത അപ്പാർട്മെന്റ്റ്.

കല്യാണം കഴിഞ്ഞു ഭാര്യയെ നഗരത്തിലേക്ക് കൂട്ടിക്കൊണ്ടു വരുമ്പോൾ അവിടെയായിരുന്നു ജോലി. കോളിവാഡ വളവു തിരിഞ്ഞപ്പോൾ ഭാര്യ ചോദിച്ചു. ആരതി റെക്കോർഡിങ് ഇപ്പോഴുമുണ്ടോ ?

വാസ്തവത്തിൽ അതവിടെയുണ്ടോ എന്നത് ആദ്യകാലങ്ങളിലെ ചില ഫോൺ വിളികൾക്കപ്പുറം പിന്നീടൊരിക്കൽ പോലും അന്വേഷിച്ചിട്ടില്ല എന്ന കുറ്റബോധത്തോടെത്തന്നെ ഞാൻ മിണ്ടാതിരുന്നു. അടുത്ത നിമിഷം കൈ സിഗ്നൽ സ്വിച്ചിലേക്ക് ചലിച്ചു,  റൈറ്റ് സിഗ്നലിട്ട്  സംഗീത അപ്പാർട്മെന്റിലേക്ക് പോകുന്ന ഗല്ലിയിലേക്ക് വണ്ടി തിരിഞ്ഞു.

ഇതെങ്ങട്ടാ പോണ് എന്ന ഭാര്യയുടെ ചോദ്യത്തിന് പെട്ടെന്നെന്താണ് ഉത്തരം പറയേണ്ടതെന്നറിയാതെ കുഴങ്ങിയേടത്ത് നിന്നും, നമുക്കതൊന്ന് പോയി നോക്കി വരാം എന്ന് പറഞ്ഞു രക്ഷപ്പെട്ടു.

അതെ, ചില നേരം നമ്മുടെ പ്രവൃത്തികൾ നമ്മുടെയൊന്നും വരുതിയിലായിരിക്കില്ല. നാമറിയാതെ ആരോ ചിലർ നമ്മെ ചിലയിടങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോവും.

ഞാൻ വെറുതെ ചോദിച്ചൂന്നെ ള്ളൂ. ഇപ്പൊ പോയി നോക്കാനൊന്നും പറഞ്ഞില്ല്യാലോ. നോക്കൂ, പോയിട്ട് വേണം ബ്രേക്ക് ഫാസ്റ്റുണ്ടാക്കാൻ.

അതങ്ങനെയാണല്ലോ, സമയാസമയത്തുള്ള ഭക്ഷണങ്ങളെക്കുറിച്ചാണല്ലോ നമുക്കോരോരുത്തർക്കും വേവലാതി. അതൊന്ന് താളം തെറ്റുന്നത് നമുക്കാർക്കും ഇഷ്ടമല്ല. പക്ഷെ, ഇന്നെന്തോ അത്തരത്തിലുള്ള ചിന്തകൾക്കപ്പുറം  ആരോ ആ പഴയ കാലത്തിലേക്ക് കൂട്ടിക്കൊണ്ടു പൊയ്ക്കൊണ്ടിരുന്നു.

വണ്ടി  ഗല്ലിയിൽ നിന്നും സംഗീത അപ്പാർട്മെന്റിലേക്ക് പ്രവേശിച്ചു. സൊസൈറ്റിയിലെ ബിൽഡിങ്ങുകൾക്കൊന്നും കാര്യമായ  മാറ്റങ്ങളില്ല. പഴമയുടെ ചുളിവുകളും വിണ്ടുകീറലുകളും അവയെ മായ്ക്കുന്ന വരകളും കുറികളുമായി  ദൈന്യമാർന്ന ഭാവത്തോടെ ഓരോ ബിൽഡിംഗുകളും എന്നെ സാകൂതം നോക്കുന്നത് പോലെ തോന്നി.രണ്ടാമത്തെ ബിൽഡിങ്ങിലെ  ഗ്രൗണ്ട് ഫ്ലോറിൽ കുളി കഴിഞ്ഞീറൻ മുടി പരത്തിയിട്ട് നിന്ന് വരുന്നവരെയും പോകുന്നവരെയും നോക്കി നിൽക്കാറുള്ള സർദാർജിയെ കണ്ടില്ല. പരിചയമുള്ള ആരെയും.

ആരതി സൗണ്ട്സും റെക്കോർഡിങ്ങും ഉള്ള ബിൽഡിങ് വടക്ക് ഭാഗത്തായി  ഏറ്റവും അറ്റത്താണ്.

വണ്ടി പതുക്കെ മുന്നോട്ടെടുത്തു. രണ്ടു മൂന്ന് കെട്ടിടങ്ങൾക്കപ്പുറത്തായി ഇടത് വശത്തായി ഒരു ചെറിയ പാർക്ക്,  പാർക്കിന്റെ ഓരം പറ്റിയുള്ള ബിൽഡിങ്ങിന്റെ താഴത്തെ നിലയിലായി പ്രവർത്തിച്ചിരുന്ന AC സർവീസ് നടത്തിയിരുന്ന ഒരു കമ്പനിയുണ്ടായിരുന്നു. അതിനപ്പുറത്തെ ഭാഗത്താണ് ആരതി. പക്ഷെ ആരതി അവിടെയുണ്ടോ എന്നതിനേക്കാൾ എന്റെ മനസ്സ് പെട്ടെന്ന് ആ AC സർവീസ് സെന്ററർ അവിടെയുണ്ടോ എന്നറിയാനായി ഇടംകണ്ണിട്ടു നോക്കിക്കൊണ്ട്    പതുക്കെ ആ പാർക്കിന്റെ ഓരം പറ്റി വണ്ടി നിറുത്തി.

ഇതെന്താ ഇവിടെ നിർത്തിയത്, ആരതി അപ്പുറത്തെ ബിൽഡിങ്ങിൽ ആയിരുന്നില്ലേ.

അതെ..

ഞാനിവിടെ ജോലി ചെയ്യുന്ന കാലത്ത് ഭാര്യ ഒന്ന് രണ്ടു വട്ടം ഇവിടേക്ക് വന്നിട്ടുണ്ട്. ആ ഓർമ്മയിലാവണം അവൾ ചോദിച്ചത്.

അവിടെ പാർക്കിങ്ങിന് സ്ഥലം കാണില്ല, ഇവിടെ ഒഴിഞ്ഞു കിടക്കുകയല്ലേ.. ഞാനൊരു നുണ പറഞ്ഞു കൊണ്ട്  പുറത്തേക്കിറങ്ങി, പക്ഷെ, ആ കാലെടുത്തു വെച്ചത് മൂന്ന് പതിറ്റാണ്ട് പുറകിലേക്കായിരുന്നു, സാന്താക്രൂസിൽ നിന്നും ജുഹുവിലേക്ക് പോവുന്ന വഴിക്കുള്ള ലീഡോ സ്റ്റോപ്പിലേക്ക്.

ബസ് സ്റ്റോപ്പിൽ നിന്നും സംഗീത അപ്പാർട്ട്മെന്റിലേക്കുള്ള നടത്തം ഒരു അനുഗമനമാണ്. മുന്നിൽ നടക്കുന്ന വട്ടത്തിൽ കുങ്കുമപ്പൊട്ടിട്ട ഒരു മലയാളിപ്പെണ്കൊടിയുടെ പുറകെ കൃത്യമായ അകലം പാലിച്ചുകൊണ്ടുള്ള ആ നടത്തം ഇടത്തോട്ട് തിരിഞ്ഞുള്ള ഗല്ലിയിലേക്ക് പ്രവേശിച്ച്, സംഗീത അപ്പാർട്മെന്റിലേക്കും അവിടെയുള്ള പാർക്കിന്റെ ഓരത്തിലൂടെ ആ AC സർവിസ് സെന്ററിലേക്ക് തിരിയുന്നിടം വരെ പിന്തുടരും.  ബോംബെക്കാരന്റെ വണ്ടി പിടിക്കാനുള്ള നടത്തം ശീലിച്ച   എന്നെ സംബന്ധിച്ചിടത്തോളം മുമ്പേ പോകുന്ന അന്നനടക്കൊത്തുള്ള  അനുപദചലനം ഏറെ ശ്രമകരമാണ്.

പെട്ടെന്നാണ് മുമ്പിലേക്ക് നടന്ന ഭാര്യ ചോദിച്ചത്, എന്താത് ഒച്ചെഴയണ പോലെ നടക്കണത്. അപ്പറത്തെ വിങ്ങിൽ അല്ലെ നിങ്ങടെ ഓഫിസ് ഉണ്ടായിരുന്നത്.

ഒരു നിമിഷം ആ കുങ്കുമപ്പൊട്ടിൻറെ പുറകിൽ  നിന്നും തട്ടിമാറ്റിയകറ്റിയ അവളോട് ചെറുതായെങ്കിലും ദേഷ്യം തോന്നി. പക്ഷെ അത് കാണിക്കാതെ നേരെ മുമ്പോട്ട് നോക്കിക്കൊണ്ട് വേഗത്തിൽ നടന്നു.

സി ടൈപ് ബിൽഡിങ്ങിലെ ഉൾവശത്തായി ഗ്രൗണ്ട് ഫ്‌ളോറിലാണ് ആരതി സൗണ്ട്. അതിന്റെ നേരെ പുറകിലായായിരുന്നു AC സർവീസ് സെന്ററർ സ്ഥിതി ചെയ്തിരുന്നത്. തല്ക്കാലം ആ ഓർമ്മകളെ മനസ്സിലൊളിപ്പിച്ച് സി ടൈപ്പ് ബില്ഡിങ്ങിന്റെ ഉൾ ഭാഗത്തേക്ക് തിരിഞ്ഞു. അന്ന്  തൊട്ടപ്പുറത്ത് വലത് വശത്തായിട്ടായിരുന്നു  അസ്രാണിയുടെ ഓഫിസ്.   ഇടത്ത് ഭാഗത്തായി ഡേവിഡ് ധവാന്റെ എഡിറ്റിംഗ് റൂമും.

താഴത്തെ നിലയിൽ ഇപ്പോൾ ആ ഓഫിസുകളൊന്നും തന്നെയില്ല. ആരതി സൗണ്ട്സും പൂട്ടിപ്പോയിരിക്കുന്നു. അവിടെ മാത്രം വേറൊരു ചെറിയ ഓഫിസ് പ്രവർത്തിക്കുന്നുണ്ട്. ആരതി റെക്കോർഡിങ് സി ടൈപ്പിലെ വടക്കു വശത്തായിട്ടായിരുന്നു. അതും പൂട്ടിപ്പോയിരിക്കാം. എന്നാലും ആ സ്റ്റുഡിയോ നിന്നിരുന്ന സ്ഥലം കാണുവാനായി ഞാൻ വടക്കോട്ട് നടന്നു. ഓർമ്മകൾ ഒരിക്കൽ കൂടി  കാലത്തെ പുറകോട്ട് നടത്തിച്ചു...

സാന്താക്രൂസ് റെയിൽവേ സ്റ്റേഷന്റെ പുറത്തേക്ക്,  വെസ്റ്റിലേക്കിറങ്ങിയാൽ ലിഡോവിനടുത്തുള്ള ഓഫിസിലേക്ക് പോവാനായി ജുഹുവിലേക്ക് പോവുന്ന 231 നമ്പർ ബസിന്റെ വരിയിൽ രാവിലെ ഒമ്പതരയാവുമ്പോഴേക്കും എത്തും. കണ്ണുകൾ ആദ്യം പരതുക  വരിയിൽ എവിടെയെങ്കിലും പേരറിയാത്ത ആ കുങ്കുമപ്പൊട്ടുണ്ടോ എന്നാണ്. ഉണ്ടെങ്കിൽ ഉടൻ വരിയിലേക്ക് സംക്രമിക്കും. ഇല്ലെങ്കിൽ പതിയെ റോഡ് മുറിച്ച് കടന്ന് മറുഭാഗത്തേക്കും. മറുഭാഗത്തുള്ള കടകളുടെ ഉള്ളിലേക്ക് പോവുന്ന ഒരു ഗള്ളിയിയുടെ  ഒരോരത്തായി ചേർന്ന് നിന്ന് ബസ് സ്റ്റോപ്പിനെ വീക്ഷിച്ചു കൊണ്ടുള്ള നിൽപ്പ്. അവിടേക്ക്  ആ തരുണീമണിയുടെ സ്റ്റേഷനിൽ നിന്നുമുള്ള പടിയിറക്കം കണ്ട മാത്രയിൽ പതുക്കെ ഈ പടീരനും  അനുഗമിക്കും.

ഏകദേശം അടുത്തടുത്തായി വേണം നിൽക്കാൻ, കാരണം വന്നു നിൽക്കുന്ന ബസ് എപ്പോഴാണ് നിറയുക, വരി മുറിക്കപ്പെടുക എന്നതറിയില്ല. അത് കൊണ്ട് തന്നെ ഒരു നാലഞ്ചാളുടെ വ്യത്യാസത്തിൽ നിന്നാൽ ഒരേ ബസിലും, തുടർന്ന് ഇറങ്ങിയാൽ സംഗീത അപ്പാർട്മെന്റിലെ AC സർവീസ് സെന്ററർ വരെയും ആ അനുഗമനം തുടരാം.

പക്ഷെ ആ അനുഗമനങ്ങൾക്കപ്പുറം രാവിലെ 10 മണിയോടെ AC സർവീസ് സെന്ററിനുള്ളിലെക്ക് ആ കാഴ്ച മറയും. പിന്നെ പിറ്റേന്ന് രാവിലെയാവണം വീണ്ടുമൊരു ദർശന സൗഭാഗ്യത്തിന്.

ഇവിടെയല്ലേ ബിശ്വദീപ് ഇരുന്നിരുന്നത് ?

നടന്ന് ആരതി റെക്കോർഡിങ് ഉണ്ടായിരുന്ന ഗാലക്ക് മുമ്പിലെത്തിയപ്പോൾ ഭാര്യയുടെ ചോദ്യം എന്നെ വീണ്ടും അത്തരം സൗഭാഗ്യങ്ങളിൽ നിന്നും  വർത്തമാനത്തിലേക്ക് ചെവി പിടിച്ചു  കൊണ്ടു വന്നു.

ഷട്ടറിട്ട ആ ഗാലക്ക് കാര്യമായ മാറ്റങ്ങളൊന്നുമില്ല. ആരതി പൂട്ടിയതിന് ശേഷം അവിടെ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് വ്യക്തം.

അവിടേക്കുള്ള ചവിട്ടു പടികളിൽ ഏതാനും കുപ്പിവളപ്പൊട്ടുകൾ ചിതറിക്കിടന്നു. ഞാനാ കുപ്പിവളപ്പൊട്ടുകളിൽ നിന്നും  ഒന്നു രണ്ടെണ്ണമെടുത്തു.

വള നല്ല കുപ്പിവള വാങ്കിത്തരും നാന്

മാല നല്ല കല്ലുമാല വാങ്കിത്തരും നാന്..

ഓർമ്മകൾ വീണ്ടും  കുപ്പിവള കിലുക്കിയോടിയെത്തി.

രമേശേട്ടൻ ആദ്യമായി ആ ഗാനം  പാടി  റെക്കോർഡ് ചെയ്തത് ഇവിടെയായിരുന്നു. അന്നത്തെ ടാസ്‌കം 8 ട്രാക്ക് റെക്കോർഡറിൽ. അദ്ദേഹത്തിന്റെ സിനിമാ പരസ്യ രംഗത്തേക്കുള്ള ആദ്യ കാൽവെയ്പ്പിനുള്ള ഒരുക്കമെന്നോണം.

ആ കുപ്പിവളകളെല്ലാം ഉടഞ്ഞു പോയിരിക്കുന്നു..

വളപ്പൊട്ടുകളെ വകഞ്ഞുമാറ്റി ഞാനാ പടിമേലിരുന്നു.

ബിശ്വദീപ് പോയ ശേഷം വന്ന റെക്കോർഡിസ്റ്റ് സതീഷുമായി ഇടവേളകളിൽ  മയ്യഴിയുടെയും പത്മനാഭന്റെയും കഥകൾ പറഞ്ഞിരുന്നത് ഈ പടികളിലിരുന്നായിരുന്നു. സതീഷിപ്പോൾ പ്രസിദ്ധിയിലേക്കുള്ള പടികൾ കയറി ഉത്തുംഗ ശ്രുംഗങ്ങളിലേക്കെത്തിയിരിക്കുന്നു.

പെട്ടെന്നായിരുന്നു ഒരു മണിക്കൂറായി വിട്ടു നിന്ന മഴ വീണ്ടും പെയ്യാനാരംഭിച്ചത്.. ഭാര്യ  വേഗം കയ്യിലുള്ള കുട നിവർത്തി അതിലേക്ക് എന്നെയും ചേർത്തു പിടിച്ചു.

ഓർമ്മകൾ വീണ്ടും മറ്റൊരു കുടക്കീഴിലേക്ക് കൂട്ടിക്കൊണ്ടു പോയി. 35  വർഷം പുറകിലെ ഒരു ഓഗസ്റ്റ് മാസത്തിലേക്ക്.

അന്നുമൊരു ചിങ്ങം ഒന്നായിരുന്നു. ജൂലൈയിൽ നന്നായിപെയ്തൊഴിഞ്ഞ,  മാനം തെളിഞ്ഞ  ആഗസ്തിലെ ആ ദിനത്തിൽ  വീട്ടിൽ നിന്നുമിറങ്ങിയത് നല്ല വെയിലു കണ്ടുകൊണ്ടായിരുന്നു. രണ്ടുമൂന്നാഴ്ചയായി മാറിനിന്ന  മഴ  എന്നെ  കുടയെടുപ്പിച്ചില്ല.

എന്നത്തേയും പോലെ 231 കയറി കോളിവാഡ  ലീഡോ സ്റ്റോപ്പിലിറങ്ങി അനുഗതനായിത്തുടങ്ങി  ഇടത്തോട്ടുള്ള ഗല്ലിയിലേക്ക് തിരിഞ്ഞപ്പോഴാണ് പൊടുന്നനെ മഴ പൊട്ടി വീണത്.

പെട്ടെന്നായിരുന്നു മുൻപിൽ നടന്ന  കാലുകൾ തൊട്ടടുത്ത ബിൽഡിങ്ങിന് താഴെയുള്ള ഡെന്റൽ ക്ലിനിക്കിന് മുന്നിലെ സൺഷെയ്ഡിന് കീഴിലേക്ക് ഗതിമാറിയത്. മറ്റൊരു  വഴിയുമില്ലാത്തതിനാൽ പെട്ടെന്ന് ഞാനും അവിടേക്ക് തന്നെ കയറി നിന്നു, ആ ഷെയ്ഡിന് കീഴിലായി ഒരറ്റത്തായി ഞാനും മറ്റൊരാത്തതായി അവരും.

മഴ തുള്ളിക്കൊരു കുടമെന്ന മട്ടിൽ തിമിർത്തു പെയ്യുകയാണ്. കയ്യിൽ കുടയില്ല. തൊട്ടടുത്ത് ഏറെ നാളായി താൻ മനസ്സിൽ കൂടെ കൊണ്ട് നടക്കുന്ന പ്രണയിനിയും. ഇത്തരമൊരു ദൃശ്യം സിനിമകളിൽ  സർവ്വസാധാരണമാണ്. ബാസുദായുടെ പ്രണയിനിയെ മഴ നനച്ചുള്ള യാത്രയല്ല അപ്പോൾ മനസ്സിലോടിയെത്തിയത്. പ്രണയിനിയുടെ കുടയിൽ ഒന്ന് ചേർന്നങ്ങോട്ടുള്ള പ്രയാണം. അങ്ങിനെയൊരു ദൃശ്യാവിഷ്‌കാരം മനക്കണ്ണിൽ നെയ്‌തെടുത്ത് തൊട്ടടുത്ത് നിൽക്കുന്ന തരുണിയെ ഒന്ന് ഇടം കണ്ണിട്ട് നോക്കി.

അപ്പോഴതാ തന്റെ ഹാൻഡ്ബാഗിൽ നിന്നും മടക്കിവെച്ച കുട പതുക്കെ പുറത്തെടുക്കുന്നു.  ഇച്ഛിച്ചതും കല്പിച്ചതും ഒത്തുവന്നെന്ന ചിന്തയിൽ മനം ഒന്ന് കൂടി തരളിതമായി.

പക്ഷെ ഇന്നേ വരെ ബസ് സ്റ്റോപ്പിലെ കാത്തു നിൽപ്പിനിടയിലെ കടാക്ഷപ്രസാദങ്ങൾക്കുമപ്പുറം   ഒരിക്കൽപ്പോലും തമ്മിലൊന്ന് മിണ്ടിയിട്ടില്ല. ഒരു  പുഞ്ചിരിപോലും പരസ്പരം കൈമാറിയിട്ടില്ല. ആ അക്ഷികൾ ഈ  പ്രണയിയെ കടാക്ഷിക്കുമ്പോഴും അതിലൊരു ഭയത്തിന്റെ ലാഞ്ചനയുണ്ടായിരുന്നോ എന്നറിയില്ല.

പതുക്കെ അവരാ കുട നിവർത്തി. ഇപ്പോൾ മഴ ഒന്ന് കൂടി കനത്തു.ആ സൺ ഷെയ്ഡിന് താഴെ നിന്നാലും തലയൊഴികെ ദേഹമെല്ലാം നനയുമെന്ന അവസ്ഥ. കുട നിവർത്തിക്കൊണ്ട് അവർ പതുക്കെ എന്നെ നോക്കിയെന്ന് തോന്നി. ഞാനാണെങ്കിൽ കുടയില്ലാതെ എന്ത് ചെയ്യുമെന്ന അവസ്ഥയിലും. ആ നോട്ടത്തിനപ്പുറം കൂടെപ്പോരുന്നോ എന്നൊരു ചോദ്യത്തിനായി ഞാൻ അക്ഷമനായി നിൽക്കുകയാണ്. അഥവാ വിളിച്ചാൽ എന്ത് പറയണം, ചെയ്യണം എന്നറിയാതെ ഹൃദയമിടിപ്പ് കൂടുകയാണ്. ആ അവസ്ഥയിലും  അറിയാതെ എന്റെ ചുണ്ടിലൊരു ചിരി വിടരാനായി വെമ്പി. ഒരു മറുചിരിയുടെ ലാഞ്ചന ആ ചുണ്ടുകളിൽ വിടർന്നോ എന്നറിയുന്നതിന് മുമ്പായി പെട്ടെന്നായിരുന്നു റോഡിൽ നിന്നുമൊരു വിളിയെത്തിയത്.

സൗദാമിനി, തൂ ഇഥർ ക്യോം ഖഡേ ഹോ. ഛാത്താ ഹേനാ, ചൽ, മുജെ ഭീ ഛോഡ് ദേ.. കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകയാവണം.

അപ്പോൾ പെട്ടെന്നായിരുന്നു എന്റെ അരികിൽ നിന്ന, ഞാനന്നു വരെ മലയാളിയാണെന്ന് കരുതിയിരുന്ന  തരുണീമണിയിൽ നിന്നും ഈ മറാത്തി വചനം കേട്ടത്. अरे काही नाही, अचानक जोरदार पाऊस सुरू झाला. त्यातून इथे उभा राहिलो. छान झालं, तू आलास. मी येतो(ഒന്നുമില്ല, പെട്ടെന്ന് കനത്ത മഴ തുടങ്ങി. അതിൽ നിന്ന് രക്ഷപ്പെടാൻ ഇവിടെ നിന്നു. നീ വന്നത് നന്നായി. ഞാൻ വരാം.) എന്നും ഉരിയാടിക്കൊണ്ട് തന്റെ കൂട്ടുകാരിയേയും ചേർത്ത് പിടിച്ച് അവരിരുവരും ആ  മഴയിലേക്കിറങ്ങി നനഞ്ഞൊലിച്ച് മുന്നോട്ട് നീങ്ങി കാഴ്ച്ചയിൽ നിന്നും മാഞ്ഞു പോയി.

അപ്പോൾ സൗദാമിനി എന്ന  ആ വിളിയും പിന്നീട് ഞാൻ കേട്ട മറുഭാഷാ വചനങ്ങളും,    ആ പേര് അന്വർത്ഥമാക്കും വിധം ഒരു  മിന്നൽപിണരായി എന്റെ മേൽ നിപതിച്ചു. മേഘ വിസ്ഫോടനങ്ങളിൽ ഒരു ഗ്രാമവും നഗരവും ക്ഷണ നേരം കൊണ്ട്  ഇല്ലാതാവുന്നത് കണ്ടിട്ടുണ്ട്. പക്ഷെ ഒരു മഴയുടെ, മറുഭാഷാ    വചനത്തിന്റെ  കുത്തൊഴുക്കിന്, നിശബ്ദ പ്രണയത്തിനെ ഇങ്ങനെ മായ്ച്ചു കളയാനാവുമെന്ന് അന്നാദ്യമായി ഞാനറിഞ്ഞു..

..എന്താ വീട്ടീ  പോണ്ടേ ? എങ്ങടാ പോണ്. ഭാര്യയുടെ ശബ്ദം വീണ്ടുമൊരു മിന്നൽ പിണർ തീർത്ത് എന്നെ വർത്തമാനത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നു.

പതുക്കെ നനഞ്ഞൊട്ടി, എന്നെ ഒന്ന് കൂടി ചേർത്ത് പിടിച്ച് കാറിനരികിലേക്ക് അവളെന്നെ ആനയിച്ചു.

***

2025, ഓഗസ്റ്റ് 13, ബുധനാഴ്‌ച

ഈ വീട്ടിലൊറ്റക്കോ ?

 

വീട്ട്ല് നീയ്  ഒറ്റക്കാ കഴ്യെണത്.. 

ഈ ചോദ്യം ഇന്നും ഇന്നലെയും കേൾക്കാൻ തുടങ്ങിയതല്ല. പാർവ്വതി തനിച്ചായത് മുതൽ നാട്ടുകാരും ബന്ധുക്കളും  ചോദിക്കുന്നതാണ്.

നാട്ടുകാരങ്ങനെയാണല്ലോ. അവർ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും. വല്ല വിശേഷങ്ങൾക്കും കാണുന്ന ബന്ധുക്കളും അതെ ചോദ്യം ആവർത്തിക്കും. അല്ലെന്നോ, അതേന്നോ അവൾ തെളിച്ചു പറയാറില്ല.

ഏറെ കുത്തിച്ചോദിക്കണോരോട് ചിലപ്പോൾ ഇങ്ങനെയും പറയും. ഞാനൊറ്റക്കൊല്ലല്ലോ, എന്റോടെ ഇഷ്ടം പോലെ ആൾക്കാര്ണ്ട്. 

നാല് മരണങ്ങൾ നടന്ന വീടാണ്. അതിൽ മൂന്നും ദുർമരണങ്ങൾ എന്ന ഗണത്തിൽ പെടുന്നവ.

അങ്ങിനെയുള്ള ഒരു വീട്ടിൽ വെറുമൊരു പെണ്ണായ നീ എങ്ങിനെയാണ് തനിച്ചുറങ്ങുന്നത് എന്നാണ് അവർ ചോദിക്കാതെ ചോദിക്കുന്നത്.

ഈ ചോദ്യങ്ങളിളിലേക്കും ഉത്തരങ്ങളിലേക്കും എത്തും മുമ്പ് നമുക്ക് പാർവ്വതി ആരാണെന്നറിഞ്ഞു വരാം.

പാർവ്വതി കുറി നടത്തിയാണ് ജീവിച്ചു തുടങ്ങിയത്. അവർ കുറിക്കാരിയായത്  15 വർഷം മുമ്പായിരുന്നു.

ആയതല്ല, ആക്കിയതാണ്. 

കഴുത്തിൽ മിന്നു കെട്ടിയവൻ വീടിന്റെ വിട്ടത്തിൽ കഴുത്തിൽ കയറുമായി കെട്ടിയാടിയപ്പോൾ നിവൃത്തിയില്ലാതെ  തോളിലെടുത്ത് വെച്ചതാണ് ആ ഭാരം. അന്നെടുത്തു വെക്കുമ്പോൾ പൊക്കാൻ കഴിയാത്ത ഭാരമായിരുന്നു.

കുറിക്കാരൻ ശിവാനന്ദൻ കുറി മുക്കി നിക്കക്കള്ളിയില്ലാതായപ്പോൾ ഒളിച്ചോടിയതിന്റെ ശിക്ഷ. വേറെ വഴിയില്ലായിരുന്നു. മൂത്തവൾക്ക് പത്തും ഇളയവന് അഞ്ചും വയസ്സുള്ളപ്പോളാണ് ശിവാനന്ദൻ കരക്കാരേ തോൽപ്പിക്കാനായി സ്വയം ജയിച്ചുകയറി അവരെ തോൽപ്പിച്ചത്.

പക്ഷെ, അങ്ങിനെ തോറ്റു കൊടുക്കാൻ പാർവ്വതിക്ക് മനസ്സില്ലായിരുന്നു. അമ്മയും അമ്മാമനും അന്ന് ആവതു പറഞ്ഞു നോക്കിയതാണ്, വീട്ടിലേക്ക് പോന്നോളാൻ.

ഒന്നരപ്പറ കണ്ടത്തിൽ  നിന്നും നയിച്ച്  കിട്ടണോണ്ട്  നൊമക്ക് കഴിഞ്ഞൂടാട്യേ.. നീയീ ചെറുത്ങ്ങളേം   വെച്ച് ഇവടെ എങ്ങനെ ഒറ്റക്ക് ജീവിക്കാനാ എന്ന് പറഞ്ഞപ്പോ, ഇല്ലാ, ഒളിച്ചോടാൻ ഞാനില്ലാ.. തണ്ടെല്ല് നീർത്തിത്തന്നെ ഞാൻ ജീവിച്ചോളാമെന്ന് വാശി പറഞ്ഞതാണ്.

ഒരുമ്പെട്ടോളെന്ന് നാട്ടുകാര് പറഞ്ഞപ്പോ, അവരൊന്ന് തീരുമാനിച്ചിരുന്നു. താനിതിന് ഒരുമ്പെട്ടിറങ്ങുമെന്ന്. അതവർ കാണിച്ചു കൊടുത്തു.

ഉള്ള വസ്തുവിന്റെയും പുരയിടത്തിന്റെയും ആധാരം പണയം വെച്ച് കിട്ടിയ കാശ് കൊണ്ട് പഴയ വരിക്കാർക്കൊക്കെ പണം മടക്കിക്കൊടുത്തു.  അടുത്ത മാസം തന്നെ പുതിയ കുറി തുടങ്ങി. കുറിപ്പണത്തിന്റെ വരവും പോക്കും ഒഴുക്കും നിലകളും  പത്ത് കൊല്ലം കൊണ്ട് ശിവാനന്ദന്റെ കൂടെക്കഴിഞ്ഞ കാലത്ത് തന്നെ പാർവ്വതി പഠിച്ചിരുന്നു. പുതിയ നറുക്കുകാരെ കണ്ടെത്തി കുറിയിൽ ചേർപ്പിച്ചു.

ആദ്യത്തെ കുറി കാലം കൂടിയപ്പോൾത്തന്നെ  നാട്ടുകാരുടെ വിശ്വാസം വീണ്ടെടുത്തു. അതോടെ പഴയ കുറ്റികളും തിരിച്ചു വന്നു. രണ്ടാമത്തെയും മൂന്നാമത്തെയും കുറികൾ നന്നായി നടന്നതോടെ നാട്ടുകാർ ശിവാനന്ദനെ മറന്നു, അവർക്കിപ്പോ കുറിയെന്ന് പറഞ്ഞാൽ പാർവ്വതിയാണ്.

ഇനി നമുക്ക് പാർവ്വതിയുടെ പൂർവ്വാശ്രമത്തിലേക്കൊന്ന് പോയി വരാം.

ശിവ പാർവ്വതി പരിണയം നടന്നത് എൺപതുകളിലായിരുന്നു.

കൗമാര കാലത്ത്  പാർവ്വതിക്കുമുണ്ടായിരുന്നു ഒരു പ്രണയം.

പഠനം കഴിഞ്ഞ് കല്യാണപ്രായമായി വീട്ടിലിരിക്കുന്ന കാലത്ത്  പാടത്തിനക്കരെയുള്ള എൽ പി  സ്‌കൂളിൽ  ഒരു ലീവ് വേക്കൻസിയിൽ ജോലിക്ക് കയറിയ കാലം. അന്നത്തെ പാർവ്വതിയെ കണ്ടാൽ ആരുമൊന്ന് നോക്കിപ്പോവും. അങ്ങിനെയാണ് അവിടെ പുതുതായി അവളെക്കാൾ ഒരു വർഷം മുമ്പ് ചേർന്ന സുന്ദരനായ ഒരു മാഷ്ക്ക് അവളോട് ഇഷ്ടം തോന്നിയത്. മാഷുമായി തുടങ്ങിയ സൗഹൃദം പ്രണയത്തിലേക്ക് അവരറിയാതെ വളർന്നു. ആദ്യമൊക്കെ അവരേക്കാളേറെ നാട്ടുകാർക്കായിരുന്നു അതൊരു പ്രേമമാണെന്ന് വരുത്താൻ തിടുക്കം. അങ്ങിനെ അവരറിയാതെ അവർ നാട്ടുകാരുടെ കണ്ണിൽ പ്രണയജോടികളായി മാറി. ആ വാർത്ത ഒട്ടും വൈകാതെ അമ്മയുടെയും അമ്മാവന്റെയും ചെവിയിലുമെത്തി.

ഒരുമ്പെട്ടോളെ, നീയെന്ത് കണ്ട്ട്ടാടീ... കുടുംമം മുടിക്കാനായി പെറന്നോളെ.. ഞാങ്കേട്ടതൊക്കെ സത്യാണെങ്കീ, കൊന്ന് കെട്ടിത്തൂക്കും..  ട്ടോടീ.

മതി അവള്ടെ അണിഞ്ഞൊര്ങ്ങി പോക്ക്.. നാളെ തൊട്ട്, നീയ് ജോലിക്ക് പോണില്ല..

അമ്മ കലി തുള്ളി. അമ്മാമൻ കണ്ണുരുട്ടി നിന്ന് വിറച്ചു.

അതോടെ പാർവ്വതിയുടെ ഉള്ളിലെ  പ്രണയത്തിളക്കം മങ്ങിയണഞ്ഞു.

അവളോട് പോലും ചോദിക്കാതെ അവർ രായ്ക്ക് രാമാനം ഒരുത്തനെ കണ്ടെത്തി അവളെ കെട്ടിച്ചയച്ചു. പ്രണയം നടിച്ചവൻ ആണത്തം മറന്നപ്പോൾ, തന്റേടം വന്നിട്ടില്ലാത്ത അന്നത്തെ പ്രായത്തിൽ അവൾക്കും വേറെ വഴികളില്ലായിരുന്നു.  ഉള്ളിന്റെയുള്ളിൽ തന്റെ കടിഞ്ഞൂൽ  പ്രണയത്തെ സാന്ത്വനപ്പെടുത്തി അവൾ തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ആ പുരുഷന്റെ ഭാര്യാപദം ഏറ്റെടുത്തു. അതായിരുന്നു ശിവ പാർവ്വതി പരിണയം.

കെട്ട് കഴിഞ്ഞ ആദ്യ നാളുകളിൽ ശിവാനന്ദന് അവളോട് അത്രക്ക് ഇഷ്ടമായിരുന്നു.  അവളുടെ നാട്ടുകാരുടെ അർത്ഥം വെച്ച ചില കുന്നായ്മകൾ അയാളുടെ ചെവിക്കു മേലെ മൂളിപ്പറന്നെങ്കിലും താനൊരു സുന്ദരിക്കോതയെ കെട്ടിയതിലെ അസൂയയാണെന്ന് വിശ്വസിക്കാനായിരുന്നു അയാൾക്കിഷ്ടം. കുറി പിരിക്കാനായി ആഴ്ചക്കാഴ്ചച്ചക്ക് തന്റെ നാട്ടിലെ ഓരോ വീട്ടിലും കേറി നാട്ടു വിശേഷം മുഴുവൻ ചോദിച്ചറിയണ ശിവാനന്ദൻ ഇതിലപ്പുറവും പലരെക്കുറിച്ചും  കേട്ടിട്ടുള്ളതാണ്. അത് കൊണ്ട് തന്നെ ഇതൊക്കെ നാട്ടാരുടെ ഒരു അസൂയയായി മാത്രം കാണാനായിരുന്നു ശിവാനന്ദന് അക്കാലത്ത് താല്പര്യം.

പക്ഷെ ജീവിതം എക്കാലവും ഒരു പോലല്ലല്ലോ. മധുവിധു കാലം കഴിഞ്ഞ് പെണ്ണൊന്ന് പെറ്റെണീറ്റപ്പോൾ ശിവാനന്ദൻ വീണ്ടും  കുറിത്തിരക്കുകളിലേക്ക് ആഴ്ന്നിറങ്ങി. വയറൊന്ന് കൂടി നിറയണമെങ്കിൽ  ഇപ്പോഴുള്ള വരുമാനം പോരെന്ന് തോന്നി. കുറി വിപുലപ്പെടുത്തി. അതോടെ ശിവാനന്ദന്റെ സുഹൃത്ത് വലയവും കൂടി വന്നു.

സുഹൃത്ത് വലയത്തിനൊരു കുഴപ്പമുണ്ടല്ലോ. ആർക്കും വെറുതെ സുഹൃത്തുക്കളാവാൻ താല്പര്യമില്ലല്ലോ. പ്രത്യേകിച്ചും ബിസിനസിൽ. അങ്ങിനെയാണ് ശിവാനന്ദൻ അവരെ സന്തോഷിപ്പിക്കാൻ തുടങ്ങിയത്. സന്തോഷം വെറുതെ നടക്കില്ലല്ലോ. കാശെറങ്ങാതെ സന്തോഷിപ്പാക്കാനാവില്ലല്ലോ. വൈകുന്നേരങ്ങളിൽ നാട്ടിൽ നിന്നും ദൂരെയുള്ള ടൗണിലെ മുന്തിയ ബാറിൽ തന്നെ ആഴ്ച്ചക്കാഴ്ചക്ക് സന്തോഷിപ്പിക്കലുകൾ അരങ്ങേറി.

ഇക്കാര്യം പറഞ്ഞ് പാർവ്വതി ശിവാനന്ദനുമായി  കിടപ്പ് മുറിയിൽ വക്കാണം തുടങ്ങി. അത് പിന്നെ ശിവാനന്ദന്റെ അച്ഛന്റേം അമ്മേടെം മുമ്പിൽ വെച്ച് വരെയായി.

ശിവാനന്ദന്റെ അച്ഛൻ നാട്ടിലെ പേര് കേട്ട കന്നുപൂട്ടുകാരനാണ്. വേലുക്കുട്ടിക്ക് രണ്ടേറ്  കന്നുണ്ട്. അവറ്റയെ കുളിപ്പിച്ചും തീറ്റിച്ചും നാട്ടിലെ പൂട്ടായ പൂട്ടൊക്കെ ഏറ്റെടുത്തും നടത്തണത് വേലുക്കുട്ടിയാണ്. അതിന്റേടയില് കന്നു പൂട്ട് മത്സരങ്ങൾക്ക് തെളിക്കാനായി പലരും വിളിച്ചോണ്ട് പോവും. സ്വന്തം ഏറുകളെ ഒരിക്കൽ പോലും വേലുക്കുട്ടി മത്സരങ്ങൾക്ക് കൊണ്ടോയിട്ടില്ല. അവറ്റങ്ങളെ ഞാൻ ഓടിപ്പിക്കാൻ വളർത്തണതല്ല, അതെന്റെ ചോറാണ് എന്നാണ് ചോദിച്ചോരോട് മറുപടി പറയാറ്. എന്നാലും കന്നു പൂട്ട് മത്സരത്തിന്റെ ഉള്ളറിയുന്ന, ഏറുകളെ തല്ലിയും വാലൊടിച്ചുമല്ലാതെ   ഓടിക്കയറാനറിയാവുന്ന  വേലുക്കുട്ടിയെ അവർ ഓരോ വർഷവും വിളിച്ചോണ്ടു പോയിവന്നു.

പാർവ്വതിക്ക് രണ്ടാമതും വയറ്റിലുണ്ടായ   ഒരു കന്നിമാസത്തിലാണ്  വേലുക്കുട്ടി യാക്കരയിലെ ഒരു കന്നുപൂട്ട് മത്സരത്തിനിടയില് ഊർച്ച മരത്തിൻമേൽ നിന്നും അടി തെറ്റി  വീണതും പിന്നാലെ വന്ന പോത്തിന്റെ ചവിട്ട് കൊണ്ട് മരിക്കണതും. അതായിരുന്നു ആ വീട്ടിലെ ആദ്യത്തെ ദുർമരണം. അതോടെ ശിവാനന്ദൻ വീട്ടിലെ സർവ്വാധികാര്യക്കാരനായി. ഇനി തന്നോട് ചോദിക്കാനും പറയാനും ആരുമില്ല എന്ന തോന്നൽ വന്നതോടെ ശിവാനന്ദന്റെ തോന്നിവാസങ്ങളും കൂടി വന്നു.

രണ്ടാമത്തെ ചെക്കന് രണ്ട് തെകയണ ദിവസമായിരുന്നു അമ്മ കോണിപ്പടീമ്പ്ന്ന് വീണതും പരലോകത്തേക്ക് യാത്രയായതും. തലേ ദിവസം രാത്രി കുടിച്ചു വന്ന ശിവാനന്ദൻ ഛർദിച്ചത്  കോണിപ്പടീമ്പലായിരുന്നത് കാണാതെവന്ന അമ്മ കോണി കേറാൻ  കാലെടുത്തു വെച്ചതും നേരെ തലയടിച്ച് മലർന്ന് വീണതോടെ അവരുടെ മരണവും ദുർമരണം എന്ന ലേബലിൽ കേറിക്കൂടി.

അതോടെ ശിവാനന്ദനും പാർവ്വതിയും രണ്ടു ധ്രുവങ്ങളിലായി. അവളൊരുത്തിയാണ് തന്റെ വീട്ടിലെ ഇക്കണ്ട മാരണങ്ങൾക്കൊക്കെ കാരണമെന്ന് ശിവാനന്ദൻ വിശ്വസിക്കാനും പറയാനും തുടങ്ങി.

ഞാൻ ട്രെയിനിംഗ് കഴിഞ്ഞതല്ലേ, എനിക്കൊരു ടീച്ചറുദ്യോഗം വാങ്ങിത്താ എന്ന് പറഞ്ഞപ്പോളൊക്കെ, എടീ ശീലാവതി, അതിന്റെ കോണോതികാരം കൊണ്ടല്ലടീ എനിക്ക്  നിന്നെ കെട്ടണ്ടി വന്നത്.., ഞാനും കൊറേ കേട്ട്ട്ട്ണ്ടെടീ, തല്ക്കാലം നീയിപ്പോ നമ്മന്റെ കുറിക്കണക്ക്  നോക്കി നടത്തിയാ മതി എന്ന് പറഞ്ഞ് കണ്ണുരുട്ടി.

ആ കണക്കിന്റെ ചോർച്ച നാട്ടുകാരിൽ നിന്നും പതുക്കെ പതുക്കെ കേട്ട് തുടങ്ങിയപ്പോളായിരുന്നു അവളെങ്ങനെയൊന്ന് ആലോചിച്ചത്. പക്ഷെ തന്റെ ശിവൻ നിലയില്ലാ കയത്തിലാണ് ആനന്ദ നടനം നടത്തുന്നതെന്ന് അധികം വൈകാതെ അവൾക്ക് മനസ്സിലായി.

കുറി വിളിച്ചവർക്ക് പൈസ കൊടുക്കാതെ ശിവാനന്ദൻ മുങ്ങി നടന്നു തുടങ്ങി. കിട്ടാത്തവർ അടക്കുന്നതും മുടക്കിയപ്പോൾ, അടച്ച കാശ് കിട്ടാൻ  വീട്ടിലുള്ള പാർവ്വതിയെ ഭീഷണിപ്പെടുത്തിത്തുടങ്ങി.

അങ്ങിനെയാണ് നിൽക്കക്കള്ളിയില്ലാതെ ഒരു ദിവസം അയാൾ വീടിന്റെ വിട്ടത്തിൽ ജീവനൊടുക്കിയത്.

പക്ഷേ, തോൽക്കാൻ പാർവ്വതിക്ക് മനസ്സില്ലായിരുന്നു. ആ മരണത്തോടെ  ആ വീട്ടിലെ ബാധകളൊഴിഞ്ഞതായി പർവ്വതിക്ക് മനസ്സിലായി. ഇനി ഈ വീട് ഞാൻ പുലർത്തും എന്നവൾ ശപഥമെടുത്തു.

പറക്കമുറ്റാത്ത മക്കളെ നല്ല നിലയിൽ പഠിപ്പിച്ചു. പറക്കാറായാൽ മക്കളെ കൊത്തിയോടിക്കണം എന്നാണ് ചൊല്ല്. പക്ഷെ പാർവ്വതി കൊത്തിയോടിക്കും മുമ്പ് തന്നെ മക്കൾ അവളെ വിട്ട് സ്വന്തം കാര്യം നോക്കി പറന്നു പോയി.  പഠിച്ചുദ്യോഗം നേടിയ മക്കൾ രണ്ടു പേരും ജോലി തേടി ഓരോ വഴിക്ക് പോയതോടെ  തല്ക്കാലം വീട്ടിലൊറ്റക്കായി. അങ്ങിനെയൊരു കാലത്താണ് അവളുടെ വീട്ടിലേക്ക് ഒരു കുറുഞ്ഞിപ്പൂച്ച വയറും വീർപ്പിച്ച് മുൻവാതിലും  കടന്ന് വരുന്നത്. നടക്കാൻ വയ്യാത്ത കുറുഞ്ഞിക്ക് അവൾ വിറക് പുരയിൽ കിടപ്പൊരുക്കി. കുറുഞ്ഞിക്ക് പാലും ചോറും മീൻ തലയും നൽകി.   പേറ് കഴിഞ്ഞ കുറുഞ്ഞിയും കുട്ടികളും  അങ്ങിനെ അവളുടെ വീട്ടിൽ പൊറുതിയാരംഭിച്ചു.   ആരുമില്ലാത്ത രാത്രികളിൽ ആരോടെങ്കിലും മിണ്ടിപ്പറയാനും തല്ല് കൂടാനും ഒരാളെ കിട്ടിയതിൽ അവൾക്കും സന്തോഷമായി.

കുട്ടികളുടെ കാര്യം നോക്കേണ്ട തിരക്കൊക്കെ ഒഴിഞ്ഞപ്പോൾ   ഓടി നടന്ന് കുറി പിരിക്കാനായി ഒരു സ്‌കൂട്ടർ വാങ്ങി.  ഓടി നടക്കാമെന്നായപ്പോൾ കുറിയുടെ ഭൂപരിധി അടുത്ത ഗ്രാമത്തിലേക്കും നീട്ടി.

അങ്ങനെ പോകെപ്പോകെ വർഷങ്ങൾ മുമ്പോട്ട് കുതിച്ചപ്പോൾ കുട്ടികൾ അവരുടെ കാര്യം നോക്കി നടന്നപ്പോൾ, തന്റെ വീടൊന്ന് നേരേയാക്കണമെന്ന് പാർവ്വതിക്ക് തോന്നിത്തുടങ്ങി. വേലുക്കുട്ടിയുടെയും ശിവാനന്ദന്റെയും വീട് എന്നത് മാറ്റി ഇത് തന്റെ വീടാക്കണം എന്നൊരു തോന്നൽ.  പക്ഷേ, താൻ വന്നു കയറിയ വീടിനെ നശിപ്പിച്ചു കൊണ്ടൊരു വീട് വേണ്ടാ എന്നതായിരുന്നു തീരുമാനം. പഴയ വീടിനെ അതെ പടി നിലനിർത്തി വേണ്ട സൗകര്യങ്ങളൊരുക്കുവാൻ നിശ്ചയിച്ചു.

കുറി പിരിക്കാനായി മാസം തോറും കയറിയിറങ്ങുന്ന വീടുകളുടെ പടി കയറുമ്പോൾ മുതൽ പാർവ്വതിയുടെ നോട്ടം    വീടുകളിലേക്ക് പടരും. അതിന്റെ അടിവാരം തൊട്ട് മോന്തായം വരെ ആ കണ്ണുകൾ ഉഴിയും. പുത്തൻ വീടുകളെയും  പഴയ തറവാടുകളെയും അത് താരതമ്യം ചെയ്യും. ഇത് രണ്ടും കൂട്ടിചേർത്ത് തന്റെ വീടുമൊന്ന് മോടി പിടിപ്പിക്കുന്നത് സ്വപ്നം കാണും.

തന്റെ മക്കൾക്ക് വേണ്ടെങ്കിലും താൻ വന്ന് കയറിയ ആ വീട് ഇപ്പോൾ തന്റേതാണ്. അതിനെ  അവളുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും അറിയുന്ന ഒരിടമാക്കി മാറ്റുവാൻ അവൾ തീരുമാനിച്ചു.

മക്കൾ ആവതു പറഞ്ഞ് നോക്കി, അമ്മെ, എന്തിനാ ആ വീട് നന്നാക്കണത്. ഇതൊക്കെ വിറ്റ് അമ്മക്ക് ഞങ്ങടെ കൂടെ പോന്നൂടെ, ഇനിയുള്ള കാലം ഒരു പണിയും എടുക്കാതെ ഞങ്ങടെ കൂടെ കഴിഞ്ഞൂടെ.

ഈ നാടും, വീടും വിട്ടേ..  എങ്ങട്ടും  ഞാനില്ല. എനിക്കാരടെം കൂട്ടും വേണ്ട. നിങ്ങളൊക്കെ നന്നായിരുന്നാ മതി. അമ്മെ വന്ന് കാണണം ന്ന് തോന്നുമ്പോ വന്ന് കേറാൻ നല്ലൊരു വീട് വേണ്ടേ, അതിനാണ് ഞാനിത് പുതുക്കിപ്പണിയണത്. ഇനിയുള്ള കാലം എന്റെ ഇഷ്ടം പോലെ ഞാൻ ജീവിച്ചോളാം. അതില് നിങ്ങള് കേറി അഭിപ്രായം പറയണ്ട. നിങ്ങളാരടെം ഒന്നും എനിക്ക് വേണ്ടെനിം. അവൾ തന്റെ നിലപാട് വ്യക്തമാക്കി.

അങ്ങിനെയാണ് പാർവ്വതി മക്കളുടെ പോലും സഹായം വാങ്ങാതെ ആ വീട് പുതുക്കിപ്പണിതത്. സർവ്വ സൗകര്യങ്ങളും ഉള്ള, താഴെയും മേലെയുമായി പത്തോളം മുറികളുള്ള വലിയൊരു വീട് തന്നെ അവർ പണിതു.  ഇവടെ ഇനീം ആരിന്റെം പ്രേതം കേറി നെരങ്ങണൂന്ന് ആരെക്കൊണ്ടും പറയിപ്പിക്കണ്ടാ ന്ന്. പക്ഷെ പെര പുതുക്കിപ്പണിതാലും നാട്ട്കാര്ക്ക് അത് പഴയ നാല് ദുർമ്മരണം നടന്ന വീട് തന്നെ ആയിരുന്നു. അത് മാറ്റിപ്പറയാൻ അവരാരും കൂട്ടാക്കിയില്ല, പാർവ്വതിയൊഴിച്ച്.

പുതുക്കിയ വീട്ടില് അമ്മയുടെ  സംരക്ഷണത്തിനായി മകൻ നാല് പൊറോം സി സി ടി വി വെച്ചു. ആരും തുണയില്ലാതെ ജീവിക്കണ അമ്മയ്ക്ക് എന്തെങ്കിലും പറ്റിയാൽ കടലിനപ്പുറം കഴിയണ അവനറിയാൻ വേണ്ടി ചെയ്തതാണ് അത്. നാട്ടില് ഇരുട്ടാവുമ്പോ സൂര്യനുദിക്കണ നാട്ടിലിരുന്ന് അവൻ അമ്മയുടെ സെക്യൂരിറ്റിപ്പണി തന്റെ ഫോണിലൂടെയും കമ്പ്യൂട്ടറിലൂടെയും നടത്തി.

ഇതൊന്നും അറിയാത്ത പാർവ്വതിയാവട്ടെ, ഒട്ടും ഭയമില്ലാതെ, തന്റെ പൂച്ചകളോട് മിണ്ടിയും പറഞ്ഞും ആ വീട്ടിൽ അല്ലലില്ലാതെ അന്തിയുറങ്ങി.

നാട്ടുകാർ ചോദിച്ചു തുടങ്ങി, അല്ലാ ഇവർക്കിതെന്തിന്റെ കേടാ, ഇത്രേം മുറികളും ഒക്കെള്ള വീട്ടില് ഒറ്റക്ക് താമസിക്കണ്ട വല്ല കാര്യോണ്ടോ, ആ മക്കടെ കൂടെ പോയി പാർത്തൂടെ..

നാട്ടുകാരുടെ ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയാതെ തന്നെ പാർവ്വതി ജീവിച്ചു കാണിച്ചു കൊടുത്തു, ഒറ്റക്ക്..

കാലം എക്കാലവും ആർക്കും ഒരുപോലെയല്ലല്ലോ.   വാർദ്ധക്യത്തിന്റെ പരാധീനതകൾ അവരുടെ ജീവിതത്തിലേക്കും അരിച്ചു കയറി വന്നു. പക്ഷെ അപ്പോഴും അവരൊന്ന് തീരുമാനിച്ചിരുന്നു.  ആരെയും ബുദ്ധിമുട്ടിക്കരുതെന്ന്. മക്കൾ പല കുറി പറഞ്ഞു, അമ്മയെ കൊണ്ട് പോയി നോക്കാമെന്ന്. അതൊന്നും അല്ല തന്റെ വഴിയെന്ന് പാർവ്വതി നേരത്തെ തീരുമാനിച്ചുറച്ചിരുന്നു.

പത്ത് വർഷം മുമ്പേ ഒരു  വയോജന ഗ്രാമത്തിന്റെ വാർത്തകൾ കണ്ട് അവർ അതിലാകൃഷ്ടയായിരുന്നു. അങ്ങിനെയാണ് പാർവ്വതി തന്റെ വീട് പുതുക്കിപ്പണിതപ്പോൾ പത്ത് മുറികളുള്ള വീടാക്കിയത്.   ആ ഗ്രാമത്തിന്റെ തുടക്കത്തിൽ തന്നെ അതിന്റെ പ്രവർത്തനങ്ങൾ നേരിട്ട് കാണാൻ പലവട്ടം അവർ അവിടെ പോയിരുന്നു. അങ്ങനെ ഒരു സ്ഥലം മറ്റുള്ളവർക്കായി താനും ഒരുക്കുമെന്ന്   അന്നേ മനസ്സിലുറപ്പിച്ചതായിരുന്നു. 

ആ ഗ്രാമത്തിലെ ഭവനങ്ങളെല്ലാം അന്തേവാസികളാൽ നിറഞ്ഞപ്പോൾ പാർവ്വതി ഒരു കാര്യം മുന്നോട്ട് വെച്ചു. ഇനി മുതൽ എന്റെ വീടും അങ്ങിനെയൊരു വീടാണ്. അതിനുള്ള എല്ലാ സൗകര്യങ്ങളും ഞാനൊരുക്കിയിട്ടുണ്ട്.  വീടിനോട് ചേർന്നുള്ള വളപ്പിലും കുറച്ച് മാറ്റങ്ങൾ വരുത്തിയാൽ അവിടെയും ഒരു പത്താളെയെങ്കിലും പാർപ്പിക്കാം.

അങ്ങിനെയാണ് ആ വയോജന ഗ്രാമത്തിന് മറ്റൊരു ബ്രാഞ്ച് കൂടി പാർവ്വതിയുടെ വളപ്പിലുണ്ടാവുന്നത്. തന്റെ എല്ലാ വസ്തു വകകളും അവർക്കായി എഴുതിക്കൊടുത്തു കൊണ്ട്, അവർ  അതൊരു വയോജന ഗ്രാമ ഭവനമാക്കി മാറ്റി. അവിടെ അവർക്ക് വേണ്ട എല്ലാ സൗകര്യവും പരിചരണവും  ഒരുക്കിക്കൊണ്ട്.

തന്റെ വാർദ്ധക്യത്തിൽ തന്നെ നോക്കാനായി തന്റെ മക്കൾ കഷ്ടപ്പെടേണ്ടതില്ലെന്ന് അവർ ആദ്യമേ തീരുമാനിച്ചിരുന്നു. അതിനുള്ള വഴികൾ താൻ തന്നെ ഒരുക്കുമെന്നും. തന്റെ പ്രായത്തിലുള്ളവരുടെ കൂടെ മനസ്സും ശരീരവും  കൊണ്ടിടപഴകിക്കൊണ്ടുള്ള  മടുപ്പില്ലാത്ത ഒരു ജീവിതം. മക്കൾക്ക്, അവർക്കിഷ്ടമുള്ളപ്പോൾ വന്ന് തന്നെക്കാണാം, കൂടെ കുറച്ച് ദിവസം ചിലവഴിക്കാം. അതിലപ്പുറം അവർക്ക് അവരുടെ ജീവിതം, തനിക്ക് തന്റെ ജീവിതം.

അവർ ആ വീടിനെ ഒരു സ്വർഗ്ഗമാക്കി മാറ്റി. താൻ സ്വപ്നം കണ്ട സ്വർഗ്ഗസമാനമായ വീട്.

ഇപ്പോളാരും അവരോട് ചോദിക്കാറില്ല, ഈ വീട്ടിലൊറ്റക്കോ എന്ന്.

2025, ഏപ്രിൽ 27, ഞായറാഴ്‌ച

പേരമരം

കത്തിജ്വലിക്കും പേരുവിൻ കീഴിലായ്  
വാടാതെ നിൽപ്പുണ്ടിപ്പോഴും 
മധുപക്വമല്ലെന്നാലും  കനികളുമായി 
പൈതൃക സ്വത്താം പേരമരമൊന്ന്  

അര ശതാബ്ദം മുമ്പൊരുദിനം 
കൃഷിഭവനത്തിൽ നിന്നുമാ  
പേരത്തയ്യുമായെത്തിയ നേരം  
അച്ഛന്റെ കയ്യിലുണ്ടായിരുന്നു 
അമൃതസമാനമൊരു പേരയ്ക്കയും

മാധുര്യമൂറും രുചിയോടന്നച്ഛൻ  
തൊടി തൻ പടിഞ്ഞാറേ തലക്കൽ 
നാട്ടൊരാ പേര തളിർത്തു  പൊങ്ങി 
തൻ മക്കളെക്കാൾ വേഗമോടെ  

ആണ്ടു രണ്ടു കഴിഞ്ഞിട്ടും 
പൂക്കാതെ നീണ്ട പേരയോടച്ഛൻ 
അന്നൊരുദിനം ചൊല്ലി 
വെട്ടി വളമാക്കും നിന്നെ ഞാൻ 
നല്ലിളം കായ്കൾ തന്നീടായ്കിൽ  

അന്നാ പിഞ്ചു പേരയോടവ്വിധം 
ചൊന്നതിനാലെന്നറിവീല  പിറ്റെന്നാൾ 
മറ്റൊരു മരമച്ഛനെ തള്ളി താഴെയിട്ടു 
കൊച്ചു ചെടി കരഞ്ഞിരിക്കാം, മരങ്ങൾ തൻ 
ഭാഷ നാം മനുജർക്കറിവീലല്ലോ 

രണ്ടു നാളിനപ്പുറം യാത്രയായച്ഛൻ  
മൃത്തിലേക്കുള്ള  യാത്ര
അറം പറ്റിയ വാക്കിനപ്പുറം 
ആരെന്നറിവീല, മണ്ണൊരുക്കിയതോ 
ആ പിഞ്ചു പേരമരച്ചുവട്ടിലും 

ആണ്ടുകൾ പിന്നിട്ടപ്പോളാമരം 
തന്ന പേരയ്ക്കകൾ തിന്നാൻ 
ഉണ്ടായതില്ലാ നാടുവിട്ടൊരാ 
അച്ഛന്റെ മക്കളാരും 

ഇന്നാ പേരമരച്ചുവട്ടിൽ    
വീണ്ടുമോർക്കുനിതച്ഛനെ
ഒരു നാൾ വളമായിടും  മർത്ത്യൻ
വിളകൾക്കെന്നറിഞ്ഞീടുക നാം. 

2025, ഏപ്രിൽ 14, തിങ്കളാഴ്‌ച

വിഷുക്കണി


വിഷുവെത്തി, മേട വിഷുവം
മഞ്ഞണിഞ്ഞെതിരേറ്റു കണിക്കൊന്നകൾ 
പാടങ്ങൾ  നിറഞ്ഞു പൊൻ വെള്ളരികളാൽ 
ഫലമൂല സമൃദ്ധിയാൽ  പ്രകൃതിയും   

പ്രകൃതിസമൂലം വീട്ടിൽ  കണിയൊരുക്കി 
പ്രാതകാലെ കണികണ്ടുണർന്നു 
കൈനീട്ടങ്ങൾ കൈമാറിപ്പുലർന്നാ    
മേടസൂര്യന്റെ പൊൻരശ്മികളേറ്റുവാങ്ങി 

പ്രകൃതി തൻ കണിയിലേക്ക് കണ്മിഴിക്കുന്നേരം 
പൂത്തുനിന്നൊരാ കർണ്ണികാരം    
സ്വർണ്ണ കർണ്ണികാ  ഭണ്ഡാകാരം 
കർണ്ണീസൂതന്മാർ തൻ കൊള്ളയാൽ 
വിവസ്ത്രായാമംഗന പോൽ വിളറി നിൽപ്പൂ..

മലയാളിയല്ലേ, വിഷുക്കാലമല്ലേ, പൂ വേണ്ടേ 
കൊന്നയെ കൊന്ന പൂ വേണ്ടേ.

- മുരളി വട്ടേനാട്ട്

2025, ഏപ്രിൽ 10, വ്യാഴാഴ്‌ച

മറവി

മറവിയാണെനിക്കെന്നവൾ 
മറവിയാണെനിക്കെന്ന് മകൾ 
മറവിയാണെനിക്കെന്ന് തോഴർ  
മറവിയാണെനിക്കെന്നമ്മയും 

വിളിക്കേണ്ട പേര് മറന്ന്
പറയേണ്ട വാക്ക് മറന്ന് 
ചെയ്യേണ്ട പണി മറന്ന് 
മറവിക്കാരനായി ഞാൻ 

മറവി കൂടിയെന്ന് സഹപ്രവർത്തകൻ 
മറക്കരുതെന്നോതി  ബോസ് 
മറവിയെപ്പറ്റി ക്‌ളാസെടുത്ത് സഹപാഠി
മറവി കൂടിയെന്നൊടുവിൽ   ഞാനും 

ഇറങ്ങാനുള്ള സ്റ്റേഷൻ മറന്ന് 
കയ്യിലുള്ള ബാഗെടുക്കാൻ മറന്ന്  
കുടയെടുക്കാൻ മറന്ന് ഫോണെടുക്കാൻ മറന്ന് 
ഇടത്തേക്കോ വലത്തേക്കോ ഇറങ്ങേണ്ടതെന്ന്  മറന്ന് 

ഉറങ്ങാൻ മറന്നുണരാൻ മറന്ന്  
വൈകിയുണർന്ന് പത്രം തുറന്നപ്പോൾക്കണ്ട 
വാർത്ത പറയുന്നു, 
മറവിയിൽ മുംബൈക്ക് ഒന്നാം സ്ഥാനം.

- മുരളി വട്ടേനാട്ട്


2025, മാർച്ച് 19, ബുധനാഴ്‌ച

നഗരത്തിന്റെ മാനിഫെസ്റ്റോ

നാലു ദിവസം മുമ്പാണ് പ്രേമൻ ഇല്ലത്തിന്റെ നഗരത്തിന്റെ മാനിഫെസ്റ്റോ എന്ന നോവൽ ഓൺലൈൻ വഴി വാങ്ങി കയ്യിൽ കിട്ടിയത്. 

ബോംബെ നഗരത്തെ തുറന്നു കാട്ടുന്നതിൽ ഇതൊരു മാനിഫെസ്റ്റോ തന്നെ. ആനന്ദിന്റെ ആൾക്കൂട്ടം നമുക്ക് തരുന്ന അനുഭവ തലങ്ങളെക്കാൾ പ്രേമൻ നമ്മെ, പ്രത്യേകിച്ച് മുംബൈക്കറെ ആദ്യാദ്ധ്യായം മുതൽ തന്നെ കൂടെക്കൂട്ടുന്നു. ഓരോ അദ്ധ്യായങ്ങൾ പിന്നിടുന്തോറും ആ പരിചിത വഴിത്താരകളും  കഥാപാത്രങ്ങളും  നമ്മെക്കൂടി  ചേർത്തു പിടിച്ചാണ് യാത്ര ചെയ്യുന്നത്. ഒരിക്കൽ കയ്യിലെടുത്ത് വായന തുടങ്ങിയാൽ നിർത്തും വരെ ഉദ്വേകത്തിന്റെ ചങ്ങലപ്പൂട്ടിൽ നാം അകപ്പെട്ടിരിക്കും.

ആദി ബോംബെ ചരിത്രം തുടങ്ങി ഇന്നിന്റെ മുംബൈയിലേക്ക് എത്തിച്ചേരുന്ന നോവൽ  എഴുപതുകളിൽ തുടങ്ങി പിന്നീട് ഓരോ കഥാപാത്രങ്ങളിലൂടെ നഗരത്തിന്റെയും രാജ്യത്തിന്റെയും അറിയപ്പെടുന്നവരുടെയും അറിയപ്പെടാത്തവരുടെയും  ചരിത്രങ്ങളിലൂടെ വികസിക്കുകയാണ്. 

മൂന്നു വശങ്ങളും കിനാവള്ളി പോലെ വരിഞ്ഞു പിടിച്ചിരിക്കുന്ന അറബിക്കടലിന്റെ ആഴങ്ങൾ പോലെ ഭ്രമാത്മകമാണ് ചരിത്രത്തിന്റെ ഉള്ളകങ്ങൾ എന്ന് ആമുഖമായി പറഞ്ഞു കൊണ്ട്, സെയ്ൻ നദിയുടെ ഒഴുക്ക് നിലച്ചാൽ യൂറോപ്പിന്റെ ചരിത്രവും അവസാനിക്കുമെന്ന പ്രസിദ്ധ വാക്യത്തെ ഉദ്ധരിച്ച്,  ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ സാംസ്കാരികത്തിമർപ്പുകളായ മനുഷ്യക്കൂട്ടങ്ങളുടെ ഒഴുക്ക് നിലച്ചാൽ മുംബൈയും ഇല്ലെന്ന് പറഞ്ഞു കൊണ്ടാണ് പ്രേമൻ തന്റെ മാനിഫെസ്റ്റോ ആരംഭിക്കുന്നത്.

ഇതിലെ ഓരോ   കഥാപാത്രങ്ങൾക്കുമുണ്ട് തികഞ്ഞ വ്യക്തിത്വം. ഓരോ ചരിത്രം. കൂടാതെ വ്യക്തമായ കാഴ്ചപ്പാടുകളും. അവയൊന്നുപോലും  പ്രകടനപരതയോ വെറും സ്റ്റേറ്റ്മെന്റുകളോ ആയി മാറാതെ കഥാ സന്ദർഭങ്ങളുമായി ഇഴചേർന്ന് ഒഴുകുമ്പോൾ നോവലിന്റെ കയ്യടക്കം നമ്മെ അത്ഭുതപ്പെടുത്തും.

ഡാനിയൽ എന്ന വിപ്ലവകാരിയുടെ ബോംബെ പ്രവേശനത്തോടെയാണ് നോവൽ തുടങ്ങുന്നത്. നഗരത്തിലെ വനപ്രതീതി ഇന്നും നില നിർത്തുന്ന   ആരെ കോളനിയിലെ തബേലകളിലൊന്നിൽ അയാൾക്ക് ഒളിത്താവളമൊരുക്കി  മറ്റൊരു വിപ്ലവകാരി അവിടെ നിന്നും തിരോധാനം ചെയ്യപ്പെടുന്നതും, പിന്നീട് ഡാനിയൽ പോലുമറിയാത്ത  അവിടെ ഒരു അരുംകൊലക്ക് സാക്ഷിയാവേണ്ടി വരുന്നതും, ഒടുവിൽ ആ   കൊലക്കുറ്റത്തിന് അയാൾക്ക്  താനെ ജയിലിൽ കിടക്കേണ്ടി  വരികയും ചെയ്യുകയാണ്. അവിടെ അയാൾ കണ്ടുമുട്ടുന്ന ഹംസാഭായി എന്ന നല്ല മനുഷ്യൻ അയാളെ അവിടെ നിന്നും ജാമ്യത്തിൽ പുറത്തെത്തിക്കുന്നു.  അവിടന്നങ്ങോട്ട് അയാളുടെ ജീവിതം മാറി മറിയുകയാണ്. അത് അയാൾ പോലുമറിയാതെ  ആദ്യം അധോലോകത്തിലേക്കും അവിടെ നിന്നും ഒരു നിയോഗം പോലെ പല ഭൂമികകളിലേക്കും എത്തപ്പെടുന്നു.അയാൾ തന്റെ നഗരയാത്രയിൽ നിശ്ചിതസമയങ്ങളിൽ പല പല വേഷങ്ങളണിയുന്നുണ്ട്. പരകായ പ്രവേശങ്ങളും ആൾമാറാട്ടങ്ങളും നടത്തുന്നുണ്ട്. അവയിലൂടെയാണ് നോവൽ പുരോഗമിക്കുന്നത്..

നാം നിത്യേനയെന്നോണം നഗരത്തിൽ കണ്ടുമുട്ടുന്ന മുഖമില്ലാത്ത അനേകം മനുഷ്യരുടെ പിന്നാമ്പുറങ്ങളിലേക്ക് പ്രേമൻ നമ്മെ കൂട്ടിക്കൊണ്ടു പോയി പരിചയപ്പെടുത്തുന്നുണ്ട്.

ചുവന്ന തെരുവിൽ നിന്നും രക്ഷപ്പെട്ട ട്രാൻസ് ജെൻഡറായ  ലക്ഷ്മിയും അവളുടെ വളർത്തുമകളായ സീതയും.

അപ്പനോട് പിണങ്ങി വീട്ടിൽ നിന്നും ഒളിച്ചോടി തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ജയന്തി ജനതയിൽ കയറി ബോംബെയിലെത്തി, ആദ്യ കമ്പനിയിൽ നിന്നും അപ്പോയിന്റ്മെന്റ് ലെറ്ററിന് പകരം ഒരു കാലൻ കുടയിലൂടെ പിന്നീടങ്ങോട്ട്    ജീവിതം കരുപ്പിടിപ്പിച്ച ഭാഗ്യനാഥൻ.

മനുഷ്യത്വത്തിന്റെ മൂർത്തിമത് രൂപമായ അനിൽ കദം, അത്തരമൊരു പ്രവർത്തനത്തിനിടയിൽ ഒരു യാചകിയുടെ അന്ത്യവേളയിൽ അവർക്ക് ഉദകജലം നൽകി അടുത്ത നിമിഷം  അവരുടെ കൂരയിൽ   കണ്ട പണക്കൂമ്പാരത്തിന്റെ കാഴ്ച്ചയിൽ കണ്ണും പ്രജ്ഞയും മഞ്ഞളിച്ച് അതുമായി കടന്നു കളയുന്നവൻ.

സാമൂഹ്യസേവനവും പരസഹായവുമായി നടന്ന ബിസിനസ്സ്‌കാരനായ ബാലേട്ടൻ.

വിശ്വസാഹിത്യം ആവോളം പാനം ചെയ്ത് അക്ഷരസമൃദ്ധിയുമായി നമ്മെ അത്ഭുതപ്പെടുത്തുന്ന  ബംഗാളി ചെരുപ്പുകുത്തി ബിഭൂതിദാസ്.

ജീവിതം പ്രണയാർദ്രമായി ജീവിച്ചു കൊതി തീരാത്ത  നവ്റോഷ് കമേലിയ ദമ്പതികൾ.

മോഡലിംഗിൽ നിന്നും ബോംബെയുടെ വെള്ളി വെളിച്ചത്തിലേക്ക് ഉദിച്ചുയർന്ന് അധികം വൈകാതെ അസ്തമിക്കുകയും പിന്നീട് ജീവിക്കാനായി തന്റെ ശരീരം വിൽക്കാൻ തീരുമാനിച്ചിറങ്ങുകയും ചെയ്യുന്ന  മിനൽ.

ജീവിത സ്വപ്നങ്ങളും കുടുംബവും ഇല്ലാതാക്കിയവരെ കൂട്ടക്കൊല ചെയ്ത് നാട്ടിൽ നിന്നും ഒളിച്ചോടി വന്ന്  ധോബി തലാവിലെ ഓടയിൽ തന്നെത്തന്നെ തല്ലി വെളുപ്പിക്കുന്ന  ചന്ദൻ യാദവ്.

താനെ വെസ്റ്റിലെ സർവ്വജനിക് ശൗചാലയത്തിന് മുമ്പിൽ നാണയത്തുട്ടുകൾ ശേഖരിച്ച് തന്റെ മകന്റെ ജയിൽ മോചനം സ്വപ്നം കാണുന്ന  വൃദ്ധജോലിക്കാരി   തുൾസി ബായി. 

മുത്തുവെന്ന രാഷ്ട്രീയക്കാരൻ.

ശുഭാംഗിയെന്ന നർത്തകി തുടങ്ങി മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു പിടി കഥാപാത്രങ്ങൾ ..

പല കഥാപാത്രങ്ങളെയും   ജീവിച്ചിരിക്കുന്ന പലരോടുമൊപ്പമാണ് ഇതിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്.വരദാഭായിയും, ഹാജി മസ്താനും, നാണപ്പൻ മഞ്ഞപ്രയും തുടങ്ങി ഒട്ടേറെപ്പേരുടെ സാന്നിദ്ധ്യം കൂടി പ്രേമൻ ഇതിൽ സമർത്ഥമായി ചേർത്തിട്ടുണ്ട്.   അവർക്കൊക്കെയും നഗര ചരിത്രത്തിൽ തങ്ങളുടേതായ ഭൂമികയുണ്ടെന്നദ്ദേഹം കരുതിയിരിക്കണം.

അതെ പോലെ ബോംബ സാക്ഷ്യം വഹിച്ച അനേകം ചരിത്രസംഭവങ്ങളും നോവലിന്റെ ഭാഗമാവുകയും പരമാർശിക്കപ്പെടുകയും, അവയുടെ ചരിത്രത്തിലേക്ക് എത്തിനോക്കുകയും ചെയ്യുന്നുണ്ട്. ബോംബേ നഗരത്തിലെ കോളി സമൂഹം, ഈ ദ്വീപിലേക്ക് ലേക്ക് ആദ്യം കാലെടുത്തു വെച്ച വിദേശികൾ, നഗരരൂപീകരണം, രണ്ടാം ലോക മഹായുദ്ധം, വിക്ടോറിയ ഡോക്കിൽ നടന്ന സ്ഫോടനം,    സ്വാതന്ത്ര്യ സമര കാലം, ഇന്ത്യ വിഭജനം, എഴുപതുകളിലെ മിൽ സമരങ്ങൾ, റെയിൽവേ സമരം, തൊണ്ണൂറുകളിലെ വർഗ്ഗീയ ലഹള, അതിനു ശേഷം നടന്ന  സ്‌ഫോടനങ്ങൾ, പ്രളയം, കോവിഡ് തുടങ്ങി പല പല കാലഘട്ടങ്ങളിലൂടെയാണ് നോവൽ ഇന്നിലേക്കെത്തിച്ചേരുന്നത്.

പ്രേമൻ വരച്ചു കാട്ടുന്ന പല പ്രതിബിംബങ്ങളും മനോഹരമാണ്. സ്വന്തം ഭാര്യയുമായി പഞ്ചനക്ഷത്ര ഹോട്ടൽ ഒബറോയിയുടെ അരികിലുള്ള മൈതാനത്ത്  വേഴ്ചയിൽ ഏർപ്പെടാൻ വിധിക്കപ്പെടുന്ന ഒരു പാവം നഗരജീവിയുടെ ചിത്രത്തെ വരച്ചുകാട്ടുന്നത് ഇപ്രകാരമാണ്. 

നക്ഷത്ര തല്പങ്ങളിൽ വേഴ്ചയുടെ  അർമാദങ്ങളിൽ പൊലിഞ്ഞു തീരാൻ രാവിരുട്ടുന്നു.  തൊട്ടു താഴെ തുറന്ന മൈതാനത്ത് മങ്ങിയ ഇരുട്ടിന്റെ ചുവരുകൾക്കിടയിൽ, നിസ്സഹായതയുടെ ശീൽക്കാരങ്ങൾ അടക്കിപ്പിടിച്ച്, നഗരം പ്രണയാസക്തികളെ നിർവീര്യമാക്കുന്നു.. 

മുംബൈ ഒരു നഗരമല്ല... അതൊരാഡംബര കപ്പലാണ് . നൂറ്റാണ്ടുകളായി ഒരേ കടലിൽ നങ്കൂരമിട്ട് യാത്രക്കാരെ ജീവിതദൃശ്യങ്ങളിൽ വിസ്മയിപ്പിക്കുന്ന കപ്പൽ. ഈ നങ്കൂരമൊന്നഴിഞ്ഞു പോയാൽ, കപ്പൽ ഒരു മുത്തശ്ശിക്കഥ എന്നൊരു കഥാപാത്രത്തെക്കൊണ്ട് അദ്ദേഹം പറയിക്കുന്നുണ്ട് .

ക്രാഫ്റ്റിന്റെ കാര്യത്തിൽ ആനന്ദിന്റെ ആൾക്കൂട്ടത്തെക്കാൾ ഒരുപടി മികച്ചതെന്ന് നിസ്സംശയം പറയാവുന്ന നോവൽ.

ഓരോ മുംബൈക്കറും അവശ്യം വായിച്ചിരിക്കേണ്ട നോവൽ.

നന്ദി പ്രേമൻ ഈ വായനാനുഭവത്തിന് !

2025, ഫെബ്രുവരി 26, ബുധനാഴ്‌ച

ഓർമ്മകളില്ലാത്ത രാജ്യം

 

മുരളി വട്ടേനാട്ട്

 

ഈയിടെയായി എനിക്ക് വലിയ മറവിയാണെന്ന് അവൾ പറയുന്നു. അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഞാൻ പല്ലു തേച്ചോ, കാപ്പി കുടിച്ചോ, ഊണു കഴിച്ചോ എന്നൊക്കെ ഇടക്കിടക്ക്  ചോദിച്ചാൽ അവൾക്ക് ദേഷ്യം വരില്ലേ..

 രണ്ടുമാസം മുമ്പാണെന്നാണ് അവൾ പറയുന്നത്. ഒരു ദിവസം രാത്രി ലൈബ്രറി പൂട്ടി വീട്ടിലേക്ക് പോരും വഴി വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയുന്നതിന് പകരം നേരെ പാടവരമ്പിലേക്കിറങ്ങി നടന്നുവത്രെ. പാടത്തിന്റെ ഒത്ത നടുക്കുള്ള കനാൽ വഴി എത്ര ദൂരം നടന്നെന്ന് ഓർമ്മയില്ല. സ്‌കൂളിലെ ബെല്ലടിക്കാൻ സമയമായെന്നും വൈകിയാൽ ബാലൻ മാഷുടെ കയ്യിൽ നിന്നും അടി കിട്ടുമെന്നും ഓർത്തിട്ട് ആഞ്ഞു വലിഞ്ഞു നടക്കുകയായിരുന്നു. കൂടെ കൂട്ടുകാരൊന്നുമില്ലായിരുന്നു.  പെട്ടെന്നാണ് ഒരാൾ  തടഞ്ഞു നിർത്തി ചോദിച്ചത്, അല്ലാ കുട്ടേട്ടനെങ്കടാ ഈ രാത്രിയിൽ ഒറ്റയ്ക്ക്. പെട്ടെന്നാണ്, അത് രാത്രിയാണെന്നും തനിക്ക് വഴി തെറ്റിയെന്നും മനസ്സിലായത്. പക്ഷെ, അയാളോട് അതൊന്നും പറയാൻ തോന്നിയില്ല. ഒന്നൂല്യ, വെർതെ നടക്കാനിറങ്ങീതാ. എന്നും പറഞ്ഞ് തിരിച്ചു നടന്നു വീട്ടിലെത്തി.

 അവളോടോന്നും പറഞ്ഞില്ലെങ്കിലും അവൾക്ക് മനസ്സിലായി വഴി തെറ്റി ഞാൻ പാടത്തൂടെ നടന്നു പോയീന്ന്. അല്ലെങ്കിലും ഉമ്മറത്തിരുന്ന് നോക്കിയാ അവൾക്കതൊക്കെ മനസ്സിലാവൂലോ. അവള് കണ്ടിട്ടും ഉണ്ടാവും.

 കല്ലെങ്കിലെ രാമൻകുട്ടി പിറ്റേ ദിവസം അവളോട് ചോദിച്ചൂത്രേ. അല്ലാ, കുട്ടേട്ടൻ ഇന്നലെ ലൈബ്രറി അടച്ച് വരുമ്പോ വഴി തെറ്റിന്ന് തോന്നണൂ.. ഞാൻ കണ്ട് ചോദിച്ചപ്പോ വെർതെ നടക്കാനെറങ്ങീതാ ന്നും പറഞ്ഞു തിരിച്ചു നടക്കേം ചെയ്തൂ. കൊറേ നേരം മൂപ്പര് ഇവടക്കന്നല്ലേ വരണത് ന്ന് ഞാൻ നോക്കി നിന്നൂട്ടോ. അല്ലാ, ഈയിടെ ആയിട്ട് മൂപ്പർക്കെന്താ ഒരു വയ്യായ. വർത്താനം പറയണേലൊക്കെ ഒരു മന്ദത്തം തോന്ന്യോണ്ട് ചോയ്ച്ചതാട്ടോ..

 ഒന്നും പറയണ്ടാ ന്റെ രാമങ്കുട്ട്യേ, ഈയിടെയായിട്ട് ഒരു കാര്യത്തിനും ഒരു ഓർമ്മെല്യ മൂപ്പർക്ക്. ഇപ്പൊ ചെയ്ത കാര്യം തന്നെ കൊറച്ച് കഴിഞ്ഞാ വീണ്ടും ഞാനത് ചെയ്തോ, കഴിച്ചോ എന്നൊക്കെ ചോയ്ച്ചോണ്ടിരിക്കും.

 അപ്പൊ അവൾക്കും പിടി കിട്ടിയിരിക്കുണു ഇതൊക്കെ.. ആയ കാലത്ത് എന്തിനും ഏതിനും അവളോട് തർക്കിച്ചും  അടി പിടി കൂടിയും കഴിഞ്ഞതല്ലേ. പെട്ടെന്ന്, അതൊക്കെ മാറി ഞാനിപ്പോ അവള് പറയണെനൊക്കെ സമ്മതം മൂളുന്നു എന്നാണ് അവളുടെ ഇപ്പഴത്തെ  പരാതി. ഇത്രേം കാലം അവളോട്  കൊറേ തല്ല് കൂട്യേതല്ലേ, ഇനി ഇപ്പൊ എന്തിനാ ഇങ്ങനെ. കൊറച്ച് കാലെങ്കിലും നന്നായി കഴിഞ്ഞു   കൂടാലോ എന്നേ ഞാനോർത്തുള്ളൂ.

 കൊറച്ചൂസായിട്ട് എഴുത്തൊന്നും വര്ണില്യ. ഒരു കഥ മനസ്സില് കെടന്ന് കളിച്ചതായിരുന്നു. അത് കളഞ്ഞു പോയി. കൊറേ തപ്പി. കിട്ടീല്യ.

 ഇന്ന് പ്പോ പെട്ടെന്നാണ് വീണ്ടും തോന്ന്യേത്. പേന എട്ത്തതും ഒന്നും തോന്ന്ണില്യ. സരല്യാ.. അതിനൊക്കെ ഒരു നേരോം കാലോം വേണ്ടേ..

നോക്കൂ ട്ടോ.. അവളാണ്.

 ദെന്താ ഇപ്പൊ ഏഴ്താൻ ഇരിക്കണത്.. ഇന്ന് കുളീം ജപോം ഒന്നൂം  ല്യേ...

അവളോടോന്നും പറയാതെ നേരെ തോർത്തും സോപ്പുമെടുത്ത് കുളത്തിലേക്ക് നടന്നു. ഈയിടെയായി കുളത്തിൽ പോയി കുളിക്കണതും അവൾക്കിഷ്ടമില്ല.

 വയ്യാത്തോടത്ത് എന്തിനാ ഈ കൊളത്തില് പോയി കുളിക്കണത്. ഇവടെ കുളിമുറീ കുളിച്ചാ പോരെ എന്ന് അവൾ ഉച്ചത്തിൽ ചോദിച്ചപ്പോ, വീണ്ടും തിരിഞ്ഞു നടന്നു, കുളിമുറിയിൽ കയറി.

കുളിമുറിയിൽ കുളിച്ചാലൊന്നും ഒന്ന് കുളിച്ചൂന്ന് തോന്നില്യാ.. ഒന്ന് നീന്തിത്തുടിച്ച് കുളിക്കണെന്റെ സുഖം അവൾക്കെങ്ങനെ അറിയാനാ. ഇന്നേ വരെ കൊളത്തിൽ അവള് കുളിച്ചിട്ടില്യാലോ..  തർക്കിക്കാൻ ഉള്ള മനസ്സൊക്കെ പോയി. എല്ലാവരും പറയുന്നത് മൂളിക്കേക്കാനേ ഇപ്പൊ പറ്റാറുള്ളൂ.

 എന്താത് ഇപ്പൊ, വന്ന്, വന്ന് തല തോർത്താനും മറന്ന്വോ..

അവളുടെ ചോദ്യം കേട്ടപ്പോഴാണ് തല തോർത്താതെയാണ് കുളിമുറീന്ന് പുറത്തു കടന്നതെന്ന് ഓർമ്മ വന്നത്. വേഗം തല തോർത്തി. പണ്ട് അമ്മടെ സ്ഥിരം പല്ലവി ആയിരുന്നു ഇത്. എന്താ കുട്ടാ, നീയ് തല തോർത്താണ്ടെ കേറിപ്പോന്നത് ന്ന്.

ഇനി ഇപ്പൊ ഇത് അമ്മ്യാണോ ചോയ്ച്ചത്..     ഹേയ്.. അല്ല. 'അമ്മ ദേഷ്യത്തിലാണേലും ഇങ്ങന്യല്ലാ ചോദിക്ക്യാ.. അതിനൊരു മയണ്ടായിരുന്നു.

 അമ്മ എവടെ.. അവളോട് ചോദിച്ചു.

അമ്മ്യോ..    ഇതെപ്പൊ നന്നായത്.. പോയിപ്പോയി ന്നേം തിരിച്ചറിയാൻഡ്യായോ.. അതേയ്, അമ്മ 2011ല് പോയതല്ലേ.. ഇപ്പൊ ന്തേ അങ്ങനെ തോന്നാൻ...

ഒന്നൂല്യാ ന്ന് മാത്രം പറഞ്ഞു.

ഒക്കെ ന്റെ ദൈവദോഷം ന്നല്ലാണ്ടെ എന്താ പറയാ... ആയ കാലത്ത് ദൈവോം ല്യാ ന്നും പറഞ്ഞ് നടന്നതല്ലേ.. അതന്യാ ഇങ്ങന്യൊക്കെ.

ദൈവോ.. അതാരാ. ഓർത്തു നോക്കീട്ട് ഒരു പിടീം കിട്ടീല്ല. അങ്ങനെ ഒരാളെ ഞാൻ പരിചയപ്പെട്ടില്ലല്ലോ. അറിയില്ല. അവൾക്ക് അറിയേരിക്കും...

 കുറച്ച് നേരം കണ്ണടച്ചിരുന്നു. ഇപ്പൊ അതാണ് ഏറ്റവും സുഖം... ഒന്നും ഓർക്കേണ്ട, അവള് അതോർത്തു നോക്കൂ, ഇതോർത്ത് നോക്കൂ എന്നൊന്നും പറഞ്ഞ് ശല്യം ചെയ്യില്ല. അങ്ങനെ ഇരുന്ന് മനോരാജ്യത്തില് യാത്ര ചെയ്യാം. എത്ര എത്ര യാത്രയാണ് ഇങ്ങനെ നടത്തീരിക്കണത്. അച്ഛന്റേം അമ്മടേം കൂടെപ്പോവാനാണ് എനിക്കിഷ്ടം. അച്ഛൻ നടക്കണത് കാല് നീട്ടി വലിച്ചാണ്. അമ്മയ്ക്കും നിക്കും അതിന്റൊപ്പം നടക്കാൻ പറ്റാറില്ല.  പാടത്തുക്കൂടേം, എടവഴീക്കൂടേം  നടന്ന്, നടന്ന് ഒരു കുന്ന് കയറി എറങ്ങി ഞങ്ങളങ്ങനെ നടക്കാണ്. അച്ഛന് ഒരു ക്ഷീണോം ല്ല്യ. അമ്മക്ക് വയ്യാണ്ട്യയണ്ണൂ. എനിക്കും.  മാട്ടായ താലപ്പൊലിക്ക് കൊണ്ട് പോവാണ് അച്ഛൻ. അച്ഛാ.. ഒന്ന് പതുക്കെ നടക്കൂ..

 ദാ.. ഈ റെയിലും കൂടി കടന്നാ അമ്പലായി, അച്ഛൻ പറഞ്ഞു.

 ദാ ഇപ്പൊ എപ്പളും ഇങ്ങനെ ഒരു ഇരിപ്പാണ്. ചോദിച്ചാ ഒന്നും മിണ്ടില്ല, എടക്ക് ഇങ്ങനെ ഓരോന്ന്, അച്ഛാ, അമ്മേ ന്നൊക്കെ പറഞ്ഞോണ്ടിരിക്കും... ഒന്നും കഴിക്കണൂല്യ.   നിർബന്ധിച്ചാ വല്ലതും കഴിച്ചൂന്ന് വരുത്തും.

 അവള് ആരോടോ ഈ പറയണത്.

 ഇപ്പൊ എപ്പോ നോക്യാലും അവള് ഓരോരുത്തരെ കൊണ്ടന്ന് എന്നെ കാണിക്യാണ്. എന്നിട്ട് നൂറ് കൂട്ടം ചോദ്യങ്ങളും. ഞാനാരാ ഇവരെ ഒക്കെ അറിയാൻ. അവൾക്ക് ഈ ലോകത്തില് പരിചയല്ല്യാത്തോര് ആരൂല്യാ ന്നാ തോന്നണത്. 

 നോക്കൂ, ഇതാരാന്ന് മനസ്സിലായോ..

 പതുക്കെ അപരിചിതരുടെ ലോകത്തേക്ക് കണ്ണ് തുറന്ന് നോക്കി..

 ഒരു പെൺകുട്ടി. കണ്ടിട്ട് ഒരു പരിചയോം തോന്നീല്യ. കൂടെ പഠിച്ച ദാക്ഷായണി ആണോ.. ചോദിച്ചില്ല്യ. ചെലപ്പോ ചോദിച്ചാ അബദ്ധായാലോ. ഇല്ല്യാന്ന് തലയാട്ടി.

 നോക്ക്, ഇതാണ് ഇപ്പളത്തെ അവസ്ഥ. നിന്നേം കൂടി മനസ്സിലാവ്ണില്യ. 

നോക്കൂ, നമ്മടെ മോളെ, ആസ്‌ത്രേലിയെന്ന് വന്നതാണ്. പേര് ഓർമ്മെണ്ടോ. അവള് ചോദിച്ചു.

 ആ കുട്ടി എന്നെ നോക്കി ചിരിക്ക്ണ്ട്. എന്റെ മോളോ..  എനിക്കതിന് മക്കളൊന്നും ഇല്ല്യാലോ.. ഞാനും അവളും മാത്രല്ലേ ഇവടെ ഈ വീട്ടില് കൊറേ കാലായിട്ട്.. എന്ന്ട്ട് പ്പോ, ഇതാ.. മോളാത്രേ..

 കുട്ട്യതാ കരയണൂ... അതിന് ഞാനിപ്പോ ഒന്നും പറഞ്ഞില്ല്യാലോ..

കരയണ്ടാ.. കരയണ്ടാ.. ഞാനൊന്നും പറഞ്ഞില്ല്യാലോ..  ഒന്നും ചെയ്യില്ല്യാ..

 അവള് ആ കുട്ട്യേ അപ്പറത്തക്ക് കൊണ്ട് പോയി.. 

 എന്തിനാ ഇവള് ഇങ്ങനെ എന്നെ ശല്യം ചെയ്യണത്.. എന്നെ വെറുതെ വിട്ടൂടെ.. ഞാൻ എന്റെ വഴിക്ക് ജീവിച്ചോളാം.. വഴീക്കൂടെ പോണോരേം വരണോരേം ഒക്കെ വീട്ടില്ക്ക് വിളിച്ച് കേറ്റി, ഇതാരാണ്ന്ന്  മനസ്സിലായോ എന്നൊക്കെ ചോദിക്കണോ..

അല്ലാ, അവളെ കുറ്റം പറഞ്ഞിട്ട് കാര്യല്ല്യ. ഇപ്പൊ ഞാൻ അവളോടോന്നും ചോദിക്കാറില്യല്ലോ.. അപ്പൊ, അവൾക്ക് ആരോടെങ്കിലും മിണ്ടിപ്പറയണ്ടെ.. അതാവും. പക്ഷെ, അതിന് അവൾക്ക് മാത്രം അവരോട് സംസാരിച്ചാ പോരെ. എന്നെക്കൊണ്ടും കൂടി എന്തിനാ സംസാരിപ്പിക്കണത്..

 ദാ, വീണ്ടും വിളിക്കുണൂ... നോക്കൂ. ഇതാരാന്ന് ഓർമ്മെണ്ടോ..

 മുന്നിൽ ചിരിച്ച് നിൽക്കണ ആളെ നല്ല പരിചയം.. ആഹാ.. ഇത് ബാലകൃഷ്ണനല്ലേ, എനിക്കെന്താ അറിയാണ്ടെ.. ഞങ്ങള് സ്കൂളില് ഒരേ ബഞ്ചിലല്ലേ ഇരിക്കണത്. സ്‌കൂള് പൂട്ടണന്നും കൂടി ഞങ്ങള് കണ്ടതല്ലേ..

ബാലാ, നീയിപ്പോ എത്രാം ക്ളാസിലാ.. പാസായില്ലേ. അല്ലാ. ഞാനെന്ത് വിഡ്ഡ്യാ.. നീയ് പാസായോ ന്ന്.. നീയല്ലേ എല്ലാ കൊല്ലോം ഒന്നാമൻ. എന്ന്ട്ട് നിന്നോട് ഞാൻ പാസായോ ന്ന്. സോറിടാ..

 ഇതാ പ്പോ.. ബാലനും കരയുണൂ.. ഇവനെന്തിനാ കരയണത്.. ഇനീപ്പോ ഇവൻ തോറ്റോ.. ഹേയ് അങ്ങനെ ആവാൻ വഴില്യ..  അല്ലാ, ബാലൻ പണ്ടും അങ്ങനെയാണ്.. മിണ്ടിയാ കരയും... കഴിഞ്ഞ കൊല്ലല്ലേ ഞാനും അവനും കൂടെ അടി കൂട്യേത്.. എന്തിനാപ്പൊ അത്.. ഓർമ്മല്യ.. പക്ഷെ അവൻ അന്ന് കരഞ്ഞത് ഓർമ്മണ്ട്.. ഇനി അതോർത്തിട്ടാണോ ആവോ..

 അവള് ബാലനോട് എന്തോ പറഞ്ഞ് അപ്പറത്തേക്ക് കൊണ്ടോയി.

 ഈശ്വര.. ഒരാളെങ്കിലും ഓർമ്മണ്ടായിലോ.. സ്വന്തം മകളെപ്പോലും അറിഞ്ഞില്ല്യാ.. ഇതിപ്പോ ബാലനെ എത്ര പെട്ടെന്നാ മനസ്സിലായത്.. അവളുടെ സംസാരം അവ്യക്തമായി കേട്ടു..

 

 ഉമ്മറത്തെ സെറ്റിയിലിരുന്ന് പാടത്തേക്ക് നോക്കി.. പാടമൊക്കെ ഇപ്പൊ കാടായിരിക്കുണൂ.. പൂളക്കൊമ്പിന്റെ കാട്.. വാഴേടെ കാട്.. അതിന്റപ്പറം കുന്നും മലേം.. അവടെം കാടാണ്..

 ഇനീം ആരെങ്കിലും വരെണെന്റെ മുമ്പേ പോണം. അച്ഛനും അമ്മേം വഴീല് കാത്ത് നിൽക്കണ്ണ്ടാവും.. ഓർമ്മകളില്ലാത്ത രാജ്യത്തേക്ക് പോണം.. ആരും ഓർമ്മെണ്ടോന്ന് ചോദിക്കാത്ത രാജ്യത്ത്ക്ക്.. പാടം കടന്ന്, കുന്ന് കയറി എറങ്ങി അപ്പറം കടന്ന്, പുഴ മുറിച്ച് കടന്നാൽ പിന്നെ വേറെ രാജ്യാവും... ആരും ഒന്നും ചോദിക്കാത്ത രാജ്യം.

ഇപ്പൊ എറങ്ങ്യാ വെയില് കൊള്ളാണ്ടെ നടക്കാം. അമ്മക്ക് വെയില് പറ്റ്ല്യാ.. 

 പാടത്ത് അമ്മേം അച്ഛനേം കണ്ടില്ല.. അവര് കുന്നിന്റെ മോളിലാവും.. താലപ്പൊലിക്ക് പോയിട്ട് തിരിച്ചു പോരാണ്ടെ അവടെ കൂടീട്ടുണ്ടാവും.. അവ്ട്ന്ന് കൂട്ടാം..

 പാടം മുറിച്ച് കടന്ന് കുന്നിൻ ചോട്ടിലുള്ള  കുണ്ടനിടവഴിയിലെത്തി. ഈ നട്ടുച്ചക്കും എന്തൊരിരുട്ടാ.. ഹാവൂ, വെയിലത്ത്ന്ന് വന്നിട്ടേരിക്യോ, ഒന്നും കാണണ്ല്യ.. തപ്പിത്തടഞ്ഞ് മുമ്പോട്ട് നടന്നു..  ദൂരെന്നും ഒരു ചെക്കൻ കൊറേ പോത്തുകളേം കൊണ്ട് വരണ്ണ്ട്.. ശരിക്ക് കാണാനില്യ... പോത്തന്നേരിക്കും.. അതെ, വലിയ വലിയ കാട്ടിപ്പോത്ത്കളാണ്.. എന്താ അതിന്റെ ഒക്കെ ഒരു വലിപ്പം.. പിന്നില് നടക്കണ ചെക്കൻ നീരോലി കെട്ടിയ വടി കൊണ്ട് അതിനെ അടിച്ച് ഓടിക്കണൂ.. ആകെ പേടിച്ച് ഞാൻ ആ എടവഴീടെ ഓരം ചേർന്ന് നിന്നു.. മൂന്നും നാലും ഏണ്ണം ഒരുമിച്ചാണ് നടന്ന് വരണത്..  

 ഞാൻ നിക്കണതൊന്നും നോക്കാണ്ടെ പോത്തിൻ കൂട്ടം നടന്നടുക്കുകയാണ്.. കഴിയണത്ര വേലീമ്പ്ക്ക് ചാരി നിന്നു. കൈയ്യിമ്പലും തൊടെംമ്പലും ഒക്കെ മുള്ളു കുത്തിക്കയറി. ഹാവൂ എന്തൊരു വേദനയാണ്.. ഒപ്പം മുമ്പില് ഓരം പറ്റി നടന്ന പോത്ത് ഒരൊറ്റ കുത്തും.. അതോടെ താഴത്തേക്ക് വീണു. അവറ്റടെ കൊളമ്പ്കൾ മേലിൽകൂടെ കയറി ഇറങ്ങുന്നു... ശ്വാസം കിട്ടണില്യാ.. ഒന്നും കാണാനില്യ.. അമ്മേ... ആഞ്ഞു വിളിച്ചു..

 കുന്നിൻ പുറത്തു നിന്നും 'അമ്മ വിളി കേട്ടു.. 'അമ്മ ഉറക്കെ കരയുകയാണ്.. എന്റെ കുട്ട്യേ ഒന്ന് പോയി എടുത്തോണ്ട് വരൂ.. അവൻ ഒറ്റക്കാ കുണ്ടനെടോഴീല് കെടന്ന് കരയണത് കേട്ടില്ലേ..

 പുറത്ത് അപ്പുറവും ഇപ്പുറവും ആരൊക്കെയോ കരഞ്ഞു കൊണ്ടിരുന്നു.. ഞാനാകട്ടെ അവിടെ നിന്നും എണീച്ച് ഓർമ്മകളില്ലാത്ത രാജ്യത്തേക്ക് ആഞ്ഞു പിടിച്ചു…

----

 

 

കുങ്കുമപ്പൊട്ട്

  ഏ കദേശം ഒരു മാസത്തെ ഒളിച്ചു കളിക്ക് ശേഷം മഴ നഗരത്തെ കെട്ടിപ്പുണർന്ന ഒരു ഞായറാഴ്ചയാണ് ഞങ്ങൾ ക്ഷേത്രദർശനത്തിനായി പുറപ്പെട്ടത്.   ഒഴിവുദിനത...