2025 നവംബർ 18, ചൊവ്വാഴ്ച

ദൈവം കേൾക്കുന്ന പ്രാർത്ഥന

 


മനുഷ്യന്റെ മനോവ്യാപാരങ്ങളെ സമർത്ഥമായി വരച്ചു കാട്ടുന്ന മികച്ച കഥകളാണ് ഉണ്ണി ചങ്കത്തിന്റെ ദൈവം കേൾക്കുന്ന പ്രാർത്ഥന എന്ന കഥാസമാഹാരം. 

നാമോരോരുത്തരും ജീവിച്ചുപോന്ന പരിസരങ്ങളിൽ കണ്ടുമുട്ടുന്ന വിവിധ  കഥാപാത്രങ്ങൾ, അവർക്കോരോരുത്തർക്കുമുള്ള വൈവിദ്ധ്യങ്ങൾ തുടങ്ങിയവ അവരുടെ കൂടെ മനോവ്യാപാരങ്ങളിലൂടെ വരച്ചിടുമ്പോൾ അത് കഥയുടെ വായനാശേഷി വർദ്ധിപ്പിക്കുന്നു.

ഇതിലെ ഒട്ടുമിക്ക കഥകളും ഗിമ്മിക്കുകളൊന്നുമില്ലാതെ   ഋജുവായി പറയുന്നവയാണ്. പക്ഷെ, ആ പറച്ചിലിനൊപ്പം വായനക്കാരനെ എങ്ങിനെ തന്റെ കൂടെക്കൂട്ടാം എന്ന കൗശലം അദ്ദേഹം സ്വായത്തമാക്കിയിട്ടുണ്ട്. 

ഇതിലെ ഓരോ കഥയും സ്വാനുഭവങ്ങളുടെയും പരാനുഭവങ്ങളുടെയും സവിശേഷ മിശ്രണങ്ങളാണ്. നീരുകുടിയൻ നാട്ടു മാമ്പഴങ്ങളെപ്പോലെ വൈവിദ്ധ്യമാർന്നതാണ്. വേറിട്ട ചൂരിന്റെയും ചുണയുടെയും മുട്ടിക്കുടിയന്മാരാണ്. അവയിൽ നിന്നും തെറിക്കുന്ന യാഥാർഥ്യങ്ങളുടെ  ചുണ ചിലപ്പോൾ നമ്മുടെ മുഖങ്ങളെ പൊള്ളിച്ചേക്കാം.

നാട്ടു, നഗര ജീവിതത്തിലെ പൊയ്മുഖങ്ങളെയും പൊള്ളയായ  പൊങ്ങച്ചക്കോമരങ്ങളെയും വരികൾക്കിടയിലൂടെയുള്ള  സൂചിക്കുത്തിലൂടെ കാറ്റുകളഞ്ഞു   തുറന്നു കാട്ടുന്നുമുണ്ട്. പക്ഷെ അവിടെയെവിടെയും പുച്ഛത്തിന്റെ ലാഞ്ചന പോലും വരാതിരിക്കുവാൻ ശ്രദ്ധിക്കുന്നുണ്ട്.

കഥകളിലൂടെ സഞ്ചരിക്കുമ്പോൾ, സുഹൃത്ത് ബന്ധങ്ങളിലെ കാപട്യങ്ങളെ തുറന്നു കാട്ടുന്ന മികച്ച കഥയാണ് ദൈവം കേൾക്കുന്ന പ്രാർത്ഥന. മറുജീവിതത്തിലേക്കുള്ള ഒളിഞ്ഞു നോട്ടങ്ങളുടെ ത്വര അപരനിൽ അധ്യാരോപിക്കുന്ന സമൂഹത്തിന്റെ കാപട്യത്തെ തുറന്നു കാട്ടുന്നതാണ് തട്ടിക എന്ന കഥ. സ്വന്തം കാലിലെ മന്തിനെയും വ്രണങ്ങളെയും  കാണാതെ മറ്റുള്ളവരുടെ കാലുകളോരോന്നും പരിശോധിച്ച് ഇല്ലാ വ്രണങ്ങളെ കണ്ടെത്താനുള്ള കുബുദ്ധിയെയാണ് സ്വന്തം കാൽ എന്ന കഥ കാണിച്ചു തരുന്നത്. അതെ പോലെ, നമുക്കിടയിലേക്ക് കടന്നു വരുന്ന ചില ക്ഷണിക ബന്ധങ്ങളിൽ നിന്നും ഓടിയൊളിക്കാനുള്ള നമ്മുടെയൊക്കെ ഒരു വ്യഗ്രതയാണ് നിശ്ശബ്ദം എന്ന കഥ പറയുന്നത്. സാംസ്‌കാരിക, രാഷ്ട്രീയ, കുടുംബ  കൂട്ടായ്മകളിലെയെല്ലാം പ്രമാണിമാർ എങ്ങിനെ മറ്റുള്ളവരെ സമർത്ഥമായി  ഉപയോഗിക്കുന്നു എന്നതിന്റെ കുതന്ത്രങ്ങളാണ് "തന്ത്ര"ത്തിലൂടെ പറയുന്നത്. ജീവിതത്തിൽ താൻ അന്നേ വരെ ജീവിച്ചു പരിചയിച്ച പരിസരങ്ങളും രീതികളും വിട്ട് മറ്റൊന്നിലേക്ക് പറിച്ചു നടുമ്പോൾ അത്തരം മാറ്റങ്ങളൊന്നും ഉൾക്കൊള്ളാനോ സ്വാംശീകരിക്കാനോ തയ്യാറാവാത്ത  ഒരാളെ തന്റെ കൊച്ചു മകൻ വെറും മൂന്നു മണിക്കൂറിനുള്ളിൽ മാറ്റിയെടുക്കുന്നതിന്റെ തന്ത്രമാണ് "മാറ്റം" എന്ന കഥ.

ഇതിലെ അടുക്കളച്ചാറ്റ് എന്ന കഥ പ്രത്യേക പരാമർശമർഹിക്കുന്നു. ഇന്ന് സർവ്വസാധാരണമായ  പൂർവ്വവിദ്യാർത്ഥിക്കൂട്ടായ്മയിലെ ചില അപഥ സഞ്ചാരങ്ങളെ സസൂക്ഷ്മം വിലയിരുത്തുന്ന ഒന്നാണത്. പൊതുവെ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന കഥകളിൽ നിന്നും വ്യത്യസ്തമായി, മികച്ച ആഖ്യാനശൈലിയിൽ എഴുതപ്പെട്ട കഥ.

അതെ പോലെ പറയേണ്ട കഥയാണ് അടുത്തൂൺ. നഗരജീവിയുടെ എല്ലാ വിധ തത്രപ്പാടുകളും,  തിരക്കുകളും, വിചിത്രശീലങ്ങളും കെട്ടിപ്പേറി ജീവിച്ച ഒരാൾ പെട്ടെന്ന് വിരമിക്കുന്ന ദിവസം ഒരു തിരക്കുമില്ലാത്തവനായി മാറുന്ന അവസ്ഥ. അങ്ങിനെ മാറി  നിന്ന് അത് വരെ തനിക്കുമുണ്ടായിരുന്ന  ശീലങ്ങൾ അപരരിൽ കണ്ട്  അയാൾ  കൗതുകം കൊള്ളുകയാണ്.

ഉണ്ണിയുടെ കഥകൾ മനുഷ്യമനസ്സുകളുടെ അപഗ്രഥനം കൂടിയാണ്. "ധൃതിയെല്ലാം അവസാനിക്കുന്ന ഇന്നത്തേപ്പോലൊരു ദിവസത്തിലേക്കാണ് അവരെല്ലാവരും കുതിച്ചുപായുന്നതെന്നുള്ള ചിന്ത എന്നിലുണ്ടായി" - (അടുത്തൂൺ). വേറെയും ഉദ്ധരിക്കാവുന്ന എത്രയോ വാചകങ്ങൾ മുഴച്ചു നിൽക്കാതെ കഥകളോട് ചേർന്ന് തീർത്തും അനിവാര്യമായൊരു വാചകം എന്ന പോലെ നിരന്നു പരന്ന് കിടപ്പുണ്ട്. നടേ  പറഞ്ഞ മനോവ്യാപാരങ്ങൾക്കപ്പുറം  സമൂഹത്തിലെ വിവിധ കഥാപാത്രങ്ങളുടെ ചിന്തകളെ സമഗ്രമായിത്തന്നെ ഇതിലുള്ള ഒട്ടുമുക്കാൽ കഥകളിലും അപഗ്രഥിക്കുന്നുണ്ട്.

പുസ്തകം വായിക്കപ്പെടട്ടെ.

പ്രസാധകനെക്കുറിച്ച് കൂടി രണ്ടു വാക്ക്. ചെമ്പരത്തി പ്രസാധനമാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. അക്ഷരത്തെറ്റുകളുടെ കല്ലുകടിയും(അത് കഥാകൃത്തിന്റെ മിടുക്ക് കൂടിയാവാം) അച്ചടിപ്പിശാചുകളുമില്ലാത്ത, നല്ല വായനക്കുതകുന്ന ഫോണ്ടും ലേ ഔട്ടും.

പ്രസാധകൻ : ചെമ്പരത്തി പ്രസാധനം, കാഞ്ഞങ്ങാട്

വില: 220/-

2025 നവംബർ 10, തിങ്കളാഴ്‌ച

നിർമ്മിതബുദ്ധി സാഹിത്യം

 

യന്ത്രങ്ങൾ എഴുതുന്ന കാലമാണിത്.  നിർമ്മിതബുദ്ധിയോട് “സാഹിത്യം രചിക്കാനാവുമോ?” എന്നൊരു ചോദ്യം, ചോദിക്കേണ്ട രീതിയിൽ ചോദിച്ചാൽ  തീർച്ചയായും നിമിഷങ്ങൾക്കകം  അങ്ങനെയൊന്ന് ചമച്ച് തരും.  

ഇന്ന് വിപണിയിൽ ലഭ്യമായ മികച്ച AI സംവിധാനങ്ങൾ മലയാളം ഉൾപ്പെടെ അനവധി ഭാഷകളിൽ പ്രാവീണ്യമുള്ളവയാണ്. ChatGPT (OpenAI), Gemini, Claude, Grok, Malayalam.ai, Malayalam GPT (YesChat, ChatGPT versions), SriGPT, ICFOSS Malayalam ChatBot, Malayalam Chat AI (Android App), MALLU GIRL (Character.AI), Kruti (Ola’s AI agent) എന്നിവയാണ് പ്രചുരപ്രചാരം നേടിയ ചാറ്റ് ബോട്ടുകൾ. സാഹിത്യരചനയിലേക്ക് കൂടുതൽ പ്രാധാന്യം നൽകി നിർമ്മിച്ചവയാണ്  Sudo Write, Raptor Write, Novel Crafter തുടങ്ങിയവ. 

മേൽപ്പറഞ്ഞ പലതും ഫ്രീ ആയി ലഭിക്കുമെങ്കിലും അവയ്‌ക്കൊക്കെ പരിമിതികളുണ്ട്. പൂർണ്ണ തോതിൽ അവ ഉപയോഗിക്കണം എന്നുണ്ടെങ്കിൽ നാം subscription നൽകിയേ പറ്റൂ. ഉദാ. ChatGPTക്ക് ചുരുങ്ങിയത് മാസം 2000 രൂപ വിലയുണ്ട്.

അത് മാത്രം പോരാ. മേൽപ്പറഞ്ഞ AI കൾ ഉപയോഗിക്കാനും അറിയേണ്ടതുണ്ട്.  chat-bot കൾക്ക് promptകൾ(സൃഷ്ടി എങ്ങിനെ നിർവ്വഹിക്കണം, ആശയം എന്തായിരിക്കണം, കഥാപാത്രങ്ങൾ, കാലഘട്ടം, പരിണാമഗുപ്തി എന്നിവ)    നല്കാൻ അറിയണം.   തരുന്ന output കൃത്യമായി പരിശോധിച്ച് വേണ്ട മാറ്റങ്ങൾ വരുത്താനുള്ള  നിർദ്ദേശങ്ങൾ നല്കാനാറിയണം.

ഒരു കാര്യം മനസിലാക്കുക. എ.ഐ. ഒരു ഉപകരണം  മാത്രമാണ്.   ചിന്ത, ഭാവുകത്വം, മനുഷ്യത്വം എന്നിവ എഴുത്തുകാരനു മാത്രം സ്വായത്തമായിട്ടുള്ളതാണ്. AI നൽകുന്ന എഴുത്ത് ശ്രദ്ധാപൂർവ്വം പരിശോധിച്ച് അതിലെ വാക്ക്, ശൈലി, പ്രാദേശികഭാഷാഭേദം, വികാരതീവ്രത  എന്നിവയിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ   പ്രാപ്തിയുണ്ടെങ്കിൽ മാത്രമേ  അതിനെ ‘സാഹിത്യസൃഷ്ടി’യെന്ന് വിളിക്കാനാകൂ. അല്ലാത്തപക്ഷം അത് വെറുമൊരു ഒരു മെഷീൻ റിപ്പോർട്ടായിത്തീരുന്നു — വായനക്കാരന്റെ ഹൃദയം തൊടാത്ത ഒരു യാന്ത്രിക പുനരാവർത്തനം.

സൗജന്യമായി നമ്മുടെ ഫോണിലോ, ലാപ്ടോപ്പിലോ മേൽപ്പറഞ്ഞ Chatbotകളുടെ Free version നമുക്ക് install ചെയ്ത് പരിമിതമായ രീതിയിൽ തീർച്ചയായും ഉപയോഗിക്കാം. നിത്യജീവിതത്തിൽ നമുക്ക് അനിവാര്യമായി വരുന്ന ചില കാര്യങ്ങൾക്ക് വേണ്ടി പ്രത്യേകിച്ചും.  വ്യാകരണത്തെറ്റില്ലാതെ ഒരു കത്തെഴുതുക, ഒരു യോഗത്തിന്റെ റിപ്പോർട്ട് വിശദാംശങ്ങൾ മാത്രം നൽകി  നല്ല രീതിയിൽ എഴുതി വാങ്ങിക്കുക, എന്നിവക്കായി ഇവ ഉപയോഗിക്കാം. കൂടാതെ അറിവുകൾ ലഭിക്കുന്നതിനായും ഇത് നല്ല രീതിയിൽ ഉപയോഗിക്കാവുന്നതാണ്.

ChatGPT സൗജന്യ വേർഷൻ ഉപയോഗിച്ച് ഒരു കഥ എഴുതി വാങ്ങിയത് എങ്ങിനെയെന്ന് കാണിച്ചു തരാം.

ആദ്യം കഥയുടെ അന്തഃസത്ത എന്താണെന്നും, പശ്ചാത്തലം എന്താണെന്നും മറ്റും ഉള്ള ഒരു ചെറുവിവരണം അതിന്റെ prompt ബോക്സിൽ നൽകുക. അപ്പോൾ നിമിഷങ്ങൾക്കകം ഒരു കഥ പടച്ചു തരികയായി.

-----

prompt

മലയാളത്തിൽ ഒരു കഥ നിർമ്മിച്ച് തരാമോ ?

വിഷയം - ദീപാവലി ആഘോഷം ,  ശബ്ദ അന്തരീക്ഷ മലിനീകരണം, അതിനൊരു പോംവഴി 

പശ്ചാത്തലം - ജനസാന്ദ്രതയുള്ള ഒരു നഗരം - ഉദാ. ദില്ലി 

കഥാപാത്രങ്ങൾ - ചേരിപ്രദേശത്തു ജീവിക്കുന്ന ദരിദ്രരായ അനേകായിരങ്ങൾ. ചേരികൾക്കകലെ ഫ്ലാറ്റ് സമുച്ചയങ്ങളിൽ ജീവിക്കുന്ന മധ്യവർഗ്ഗ, സമ്പന്ന വർഗ്ഗ ജനത. 

മറ്റു വസ്തുതകൾ - അന്തരീക്ഷ മലിനീകരണ റിപ്പോർട്ട്, അന്തരീക്ഷ മലിനീകരണ വിഭാഗം. പോലീസ്. ഗവണ്മെന്റ്.

---------

ഇത്രയും നൽകിയപ്പോൾ നിമിഷങ്ങൾക്കകം ഒരു കഥ പടച്ചു തന്നു. ചെറിയ ചില തിരുത്തലുകൾ, നടത്തിയപ്പോൾ കിട്ടിയതാണ് താഴെക്കാണുന്ന കഥ.

ആത്മാവ് കണ്ടെത്തിയ ദീപാവലി

----------------------------------------

ദില്ലിയുടെ മൂടൽമഞ്ഞിൽ, പുകയുടെ തിരശ്ശീലകൾക്ക് അകത്തുകൂടി സൂര്യന്  പകൽ പോലും വഴിതെറ്റി. ദീപാവലിയുടെ രണ്ടാം രാവായിരുന്നു അത് — വെളിച്ചവും  പുകയും തമ്മിൽ  മത്സരിച്ച  ഒരു രാത്രി.

ചേരിയുടെ ഇടുങ്ങിയ വഴികളിലൂടെ പൊടിയും വിയർപ്പും കലർന്ന വായുവിൽ ജീവൻ വിറങ്ങലിച്ച്  നിൽക്കുകയായിരുന്നു. പത്തു  വയസ്സുകാരൻ  മനു ചെവികൾ മൂടി കരഞ്ഞു: “അമ്മേ, ആ പടക്കം പൊട്ടുമ്പോൾ കാതിനകത്ത് തുരങ്കം തീർക്കുന്നത്  പോലെ!”

ശാന്തമ്മ അവനെ ചേർത്തു പിടിച്ചു. “പടക്കം പൊട്ടുന്നത് മേലത്തെ ഫ്ലാറ്റുകളിലാണ്  മോനേ... അവർക്കത് ഉത്സവം. നമുക്കത് ഭയം.”

അവളുടെ വാക്കുകളിൽ ക്ഷീണവും വ്യസനവും നിറഞ്ഞു നിന്നു — ഉത്സവത്തിന്റെ വെളിച്ചം അവളുടെ കുടിലിലെത്തുമ്പോഴേക്കും, അത് പുകയായിത്തീരുന്നു.

ചേരിയുടെ മുകളിൽ ഉയർന്നുനിൽക്കുന്ന ‘ഗോൾഡൻ ഹൈറ്റ്സ്’ ഫ്ലാറ്റുകൾ അന്ന് സ്വർഗ്ഗംപോലെ തിളങ്ങി. പടക്കങ്ങൾ ആകാശത്തേക്ക് പൊങ്ങുമ്പോൾ താഴെ നിലത്ത് കുട്ടികളുടെ ചുമയും മുതിർന്നവരുടെ കണ്ണുനീരും ചേർന്ന് മറ്റൊരു ഉത്സവം തീർത്തു — കണ്ണീരിന്റെ  ദീപാവലി.

പിറ്റേന്നത്തെ  പത്രങ്ങളിൽ വൻതലക്കെട്ട് — “ദില്ലി വിഷവായുവിൽ മുങ്ങി: AQI 700 കവിഞ്ഞു.”

“മലിനീകരണ വിഭാഗം അടിയന്തര യോഗം വിളിച്ചു.”

അന്തരീക്ഷ മലിനീകരണ ബോർഡിലെ ഓഫീസർ രഞ്ജിത്ത് കുമാർ തലകുനിച്ചു കൊണ്ട്  വാർത്താ മാധ്യമങ്ങളോട് പറഞ്ഞു: “പടക്കങ്ങൾ പൊട്ടിച്ചത് സമുച്ചയങ്ങൾ. പക്ഷേ പുക വിഴുങ്ങുന്നത് ചേരികളിലെ മനുഷ്യർ.”

പോലീസ് റിപ്പോർട്ടുകളും ഗവൺമെന്റ് ഉത്തരവുകളും പുറത്തിറങ്ങി — പടക്കങ്ങൾക്ക് നിയന്ത്രണം, ശബ്ദത്തിന് പരിധി. പക്ഷേ ആരാണ് കേട്ടത്?

അന്ന്  രാത്രി, ചേരിയിലെ ചെറു കുട്ടികൾ വേറെൊരു തീരുമാനം എടുത്തു. “നമുക്കു നമ്മുടെ ദീപാവലി വേണം,” മനു പറഞ്ഞു.

അവർ പഴയ പ്ലാസ്റ്റിക് ബോട്ടിലുകൾ വൃത്തിയാക്കി അതിനുള്ളിൽ ചെറു എണ്ണവിളക്കുകൾ വെച്ചു. ഒരോ കുടിലിന്റെയും മുന്നിൽ അവർ വെളിച്ചം തെളിച്ചു. പടക്കമില്ല, പുകയില്ല — പക്ഷേ അതിലുണ്ടായിരുന്നു മനസ്സിന്റെ നന്മയൂറുന്ന  വെളിച്ചം.

അവരുടെ ചെറു ആഘോഷം ഫ്ലാറ്റ് മാളികകളിൽ നിന്നുമുള്ള ചില യുവാക്കളുടെ കണ്ണിൽ പെട്ടു. അവർ ആ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി, സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു — #GreenDiwali #LightNotSmoke

വൈറലായ ആ ദൃശ്യങ്ങൾ ഒരുകൂട്ടം ആളുകളെ ചിന്തിപ്പിച്ചു. അടുത്തവർഷം ‘ഗോൾഡൻ ഹൈറ്റ്സ്’ റെസിഡന്റ്സ് അസോസിയേഷൻ തീരുമാനിച്ചു:

“ഇനി മുതൽ പടക്കമില്ലാ ദീപാവലി — ശബ്ദമില്ലാത്ത സന്തോഷം.”

അന്തർീക്ഷ മലിനീകരണ വിഭാഗം ആ കൊച്ചു കുട്ടികളോട് കടപ്പാട് അറിയിച്ചു. മനുവിനും കൂട്ടുകാർക്കും “Green Citizens Award” നൽകി ആദരിച്ചു.

പുരസ്കാരവേദിയിൽ മനു മൈക്കിൽ പറഞ്ഞു:

“പടക്കങ്ങൾ ആകാശം പൊട്ടിക്കുമ്പോൾ സന്തോഷം കിട്ടിയെന്നു തോന്നും. പക്ഷേ മറ്റൊരാളുടെ ശ്വാസം രക്ഷിക്കുന്ന ഒരു വിളക്ക് തെളിയിക്കുമ്പോഴാണ് ദീപാവലി യഥാർത്ഥമായി തെളിയുന്നത്.”

സമൂഹം നിശബ്ദമത്  കേട്ടു. ആ ശബ്ദരഹിത സത്യത്തിന് ഒരുപാട് ശക്തിയുണ്ടായിരുന്നു.

അന്ന് രാത്രി, പുകമില്ലാത്ത ആകാശത്തിന് കീഴിൽ, ശാന്തമ്മയുടെ കുടിലിന്റെ മുന്നിൽ ചെറു ദീപങ്ങൾ വീണ്ടും തെളിഞ്ഞു. നിശ്ശബ്ദമായൊരു വെളിച്ചം, ഒരാൾക്കും ദോഷമില്ലാത്ത സന്തോഷം.

പടക്കങ്ങളുടെ പാറിപ്പൊട്ടലില്ലാതെ — ദീപാവലി ഒടുവിൽ തന്റെ ആത്മാവിനെ കണ്ടെത്തിയ രാത്രി.

-------------


പക്ഷെ, ഇതൊരു ഉത്തമ കഥയാണോ? അല്ല എന്ന് കുറച്ചെങ്കിലും സാഹിത്യാഭിരുചിയുള്ള ഏതൊരാളും സമ്മതിക്കും. അതിലെ ആദ്യ ഖണ്ഡികയിൽ തുടങ്ങി പല ഭാഗങ്ങളിലും  കല്ലുകടി അനുഭവപ്പെടുന്നുണ്ട്. 

ഒരു ആദ്യരൂപം ഉണ്ടാക്കാനും, ആദിമധ്യാന്ത രൂപമുണ്ടാക്കാനും തീർച്ചയായും AIയെ ഉപയോഗിക്കാം. പക്ഷെ അവ തരുന്ന output ഉപയോഗിച്ച് വേണ്ട മാറ്റങ്ങൾ വരുത്തി തിരുത്തിയെഴുതി  നാം അതിനെ ജീവസ്സുറ്റതാക്കാൻ ശ്രമിക്കണം. അപ്പോഴേ അതിനെ സാഹിത്യ സൃഷ്ടി എന്ന് വിളിക്കാനാവൂ. അല്ലാത്തിടത്തോളം അവയെ ചവറ് എന്ന് മാത്രമേ പറയാനാവൂ.

ചിന്തിക്കുന്ന കംപ്യൂട്ടറുകളുടെ കാലത്ത് സമൂഹത്തിന്റെ അവസ്ഥ മാറുമെങ്കിലും ഇന്നത്തെതിലും തീവ്രമായ വൈകാരികതയോടെയും സത്യസന്ധതയോടെയും നെഞ്ചുവിരിച്ച് നില്‍ക്കാന്‍ സാഹിത്യത്തിന് കഴിയുമെന്നും വൈകാരികതയും സ്നേഹവും നിരന്തരം കൊടുത്തുകൊണ്ടിരിക്കുന്നതാണ് സാഹിത്യം. സമൂഹത്തിൽ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതിരിക്കുമ്പോള്‍ ഇവിടെ സാഹിത്യമുണ്ടാകും എന്നും  എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനം പറയുന്നു. 

ഭാവുകത്വം ലവലേശമില്ലാത്ത എഴുത്ത് മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് കവിയും നോവലിസ്റ്റും നിരൂപകനുമായ കല്പറ്റ നാരായണൻ. നന്മതിന്മകൾക്കതീതമായി സ്വാതന്ത്ര്യം ആവിഷ്‌കരിക്കുന്നതാണ് സാഹിത്യം. പുതിയ എഴുത്തിന് രണ്ടു വെല്ലുവിളികളുണ്ട്. ഒന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റേതാണ്. ഇതുവരെയില്ലാത്തതു സൃഷ്ടിക്കുന്നതാണ് സർഗാത്മകത. അതിന് എ.ഐ.ക്കു കഴിയില്ല. നിലവിലുള്ളതിന്റെ പുനഃസൃഷ്ടി മാത്രമാണ് എ.ഐ.ക്കു നടത്താനാവുക.

മുരളി തുമ്മാരുകുടി പറയുന്നത് കൂടി കേൾക്കാം. പ്രവീൺ പരമേശ്വരൻറെ മകൻ ഒംകാർ പരമേശ്വർ എഴുതിയ  ഒരു സയൻസ് ഫിക്ഷൻ നോവലാണ്  2060 The Covid Returns, but in the Metaverse.  ചാറ്റ് ജി പി ടി യാണ് പുസ്തകത്തിന്റെ അവതാരിക എഴുതിയിട്ടുള്ളത്. ചിത്രങ്ങൾ നിർമ്മിത ബുദ്ധി ഉപയോഗിച്ച് ഉണ്ടാക്കിയതാണ്. പുസ്തകം താളിയോലയിലാണോ പേപ്പറിൽ ആണോ കിൽഡിലിൽ ആണോ അതോ വായ്മൊഴി ആണോ എന്നതല്ല പ്രധാനം, അതിന്റെ വായനാനുഭവമാണ്. അത് ചാറ്റ് ജിപിടിയുടെ സഹായത്തോടെയോ ചാറ്റ് ജി പിടി മൊത്തമായിട്ടോ ആണ് നൽകുന്നതെങ്കിൽ നമുക്ക് വിഷമമൊന്നുമില്ല. വായനാനുഭവം ഉണ്ടായിരിക്കണം, നമ്മോട് സംവദിക്കണം.

അതെ, ആത്യന്തികമായി സാഹിത്യം ജീവസ്സുറ്റതാകണം, പുതുതായൊന്ന് പറയാൻ ശ്രമിക്കുന്നത്, സൃഷ്ടിക്കുന്നതാവണം.    വായനക്കാരനോട് സംവദിക്കുന്നതാവണം.

(Published in Thulaseedalam Magazine, November 2025 issue)

2025 ഒക്‌ടോബർ 21, ചൊവ്വാഴ്ച

കടലോളം നിനവുകൾ കൈക്കുമ്പിളിൽ


ശ്രീ സുരേഷ് നായരുടെ ഹാസ്യം മേമ്പൊടി ചാലിച്ചെഴുതിയ ആത്മോപന്യാസ രൂപത്തിലുള്ള ചെറുകഥകളുടെ സമാഹാരമാണ് "കടലോളം നിനവുകൾ കൈക്കുമ്പിളിൽ" എന്ന കുഞ്ഞുപുസ്തകം.

ഇതിൽ പരാമർശിക്കപ്പെടുന്ന കഥാപരിസരങ്ങളും കാലവും എന്നോട് കൂടെ  ചേർന്നു നിൽക്കുന്നതിനാലാവാം   പുസ്തകം കൈയിലെടുത്താൽ തുടക്കം മുതൽ ഒടുക്കം വരെ ഒറ്റയിരുപ്പിൽ വായിക്കാവുന്നത്ര രസകരമാണ് ആഖ്യാന ശൈലിയും അതിലെ വിഷയങ്ങളും.

നാട്ടിൻപുറങ്ങളിലും നഗരപരിസരങ്ങളിലും നാം കണ്ട് പരിചയിച്ച കഥാപാത്രങ്ങളും സംഭവങ്ങളും നർമ്മരൂപത്തിൽ അവതരിക്കപ്പെടുമ്പോൾ ഇത് നമ്മുടെ കൂടെ കഥയാണല്ലോ, നാം കൂടി കണ്ടതാണല്ലോ  എന്ന് അറിയാതെ പറഞ്ഞു പോവുന്നു, അവയിലെ നർമ്മമറിഞ്ഞ് ഉള്ളറിഞ്ഞു ചിരിക്കുന്നു.

അതിലെ ആദ്യ ഗുരുസ്മരണ എന്ന അദ്ധ്യായം വായിച്ചപ്പോൾ എഴുത്തുപള്ളിയിൽ, അപ്രാപ്യമായ അക്ഷരമാലയുടെ മുമ്പിലിരുന്ന്   "മാ__" "പിന്നെ" "എൻ _"'ൻ' ചില്ലാണ്. "കൂട്ടി വായിയ്ക്ക് "എന്ന പണിക്കരച്ചന്റെ  ആജ്ഞകൾക്ക് മുമ്പിലിരുന്നു  മാൻ എന്നതിനെ   "മായൻ എന്ന് പേർത്തും പേർത്തും വായിക്കുന്ന   ഓ വി യുടെ കുട്ടാടനെയാണ് ഓർത്തത്, സന്ദർഭങ്ങൾ വേറെയാണെങ്കിലും.

സത്യം, നുണ, കളവ് എന്നീ സംജ്ഞകൾ  വേർതിരിച്ചറിയാനാവാത്ത കാലത്ത് ചെയ്ത കൊച്ചു കൊച്ചു കൃത്യങ്ങൾ   അദ്ദേഹം  ആത്മനിന്ദയിൽ ചാലിച്ച നർമ്മത്തോടെ   നമ്മോട് പറയുമ്പോൾ  ഇത് ഞാനുമാണല്ലോ എന്നോർത്ത് അതിനോട് താദാത്മ്യം പ്രാപിക്കുന്നു.

പ്രസാധകർ - പ്രഭാത് ബുക്ക്സ് 
വില - 80 രൂപ

2025 സെപ്റ്റംബർ 8, തിങ്കളാഴ്‌ച

ഒരു നൂറ്റാണ്ട് മുമ്പ് പാവങ്ങൾ വാങ്ങി വായിച്ച ചെറുകര പിഷാരടിയും ചെറുകാടും


മലയാളത്തിലേക്കുള്ള വിവർത്തന കൃതികളുടെ ചരിത്രം പരിശോധിക്കുമ്പോൾ വിക്തോർ യൂഗോയുടെ പാവങ്ങൾക്കുള്ള സ്ഥാനം അദ്വിതീയമാണ്. അതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് മലയാള ഭാഷാ പിതാവായിരുന്ന തുഞ്ചത്തെഴുത്തച്ഛൻ വാത്മീകിയുടെ ആദികാവ്യം കിളിപ്പാട്ട് രൂപത്തിൽ മലയാളിക്ക് സംഭാവന ചെയ്തത് വിസ്മരിക്കാനാവില്ല. അദ്ധ്യാത്മ രാമായണം ഒരു പദാനുപദ തർജ്ജുമ്മയായിരുന്നില്ല, മറിച്ച് ആദിമദ്ധ്യാന്തം  അദ്ദേഹത്തിന്റെ സർഗ്ഗ ശേഷി  പ്രത്യക്ഷമാക്കുന്ന ഒരു സ്വതന്ത്ര കാവ്യം തന്നെയായിരുന്നു. മഹാകാവ്യം.

നാലപ്പാട്ട് നാരായണമേനോൻ 'ലെ മിസെറാബ്ൾ' എന്ന ബൃഹത്ത് ഫ്രഞ്ച് കൃതിയെ 1925ലാണ് പാവങ്ങൾ എന്ന പേരിൽ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കുന്നത്.അതായത് ഒരു വിവർത്തന കൃതി മഹത്തായ  100 വർഷങ്ങൾ പിന്നിടുന്നു. 

1862ൽ ഫ്രഞ്ച് ഭാഷയിൽ പ്രസിദ്ധീകരിച്ചത് മുതൽ  ലോകമെമ്പാടും വായിക്കപ്പെട്ട കൃതിയാണ് 'പാവങ്ങള്‍'. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മധ്യദശകത്തെയും  അന്ന് നില നിന്നിരുന്ന  മനുഷ്യന്‍റെ ജീവിതാവസ്ഥകളുടെയും  നേർചിത്രങ്ങൾ യൂഗോ വരച്ചു വെച്ചു. കരുണാമയനായ ഡിയിലെ മെത്രാനും വിശന്നു വലഞ്ഞ അനുജത്തിക്കു വേണ്ടി അപ്പം മോഷ്ടിച്ച് പിടിക്കപ്പെട്ട ഴാങ് വാല്‍ യാങ്ങും സ്ഥിതിസമത്വത്തിനു വേണ്ടി പോരാടിയ മരിയൂസും കൊസെത്തും ഗവ്റോഷും ഇന്നും അനുവാചക ഹൃദയങ്ങളിലുണ്ട്. അവരെല്ലാം ഓരോ വായനക്കാരനോടും പറയുന്നത് കൂടുതല്‍ മികച്ച മനുഷ്യരാകാനാണ്.

മനുഷ്യന്‍ അജ്ഞനും നിരാശനുമായി എവിടെയുണ്ട്, സ്ത്രീകള്‍ ഭക്ഷണത്തിനു വേണ്ടി എവിടെ വില്‍ക്കപ്പെടുന്നു, അറിവുണ്ടാക്കാനുള്ള ഗ്രന്ഥവും തണുപ്പു മാറ്റാനുള്ള അടുപ്പും കിട്ടാതെ കുട്ടികള്‍ എവിടെ കഷ്ടപ്പെടുന്നു, അവിടെയെല്ലാം പാവങ്ങള്‍ എന്ന പുസ്തകം വാതില്‍ക്കല്‍ മുട്ടി വിളിച്ചു പറയും:

 ‘എനിക്ക് വാതില്‍ തുറന്നു തുറന്നു തരിക, ഞാന്‍ വന്നത് നിങ്ങളെ കാണാനാണ്.’  

- വിക്തോര്‍ യൂഗോ.

രാമായണവും നമ്മോട് പറയുന്നത് മറ്റൊന്നല്ല. നല്ല മനുഷ്യരാവുക. തിന്മകളെ തിരസ്കരിക്കാനും നന്മകളെ കൂടെക്കൂട്ടുവാനുമാണ് ആദികാവ്യവും പഠിപ്പിക്കുന്നത്.

1919ൽ  നാലപ്പാടനും മുമ്പ് 'ലെ മിസെറാബ്ൾ' സരസ്വതി എന്ന പേരിൽ  മനോരമ പത്രം വഴി വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കുകയുണ്ടായിട്ടുണ്ട്. പക്ഷെ അതിൽ പല പേരുകളും തദ്ദേശീയമാക്കിയാണ് മൂന്ന് വർഷം കൊണ്ട് പത്രം അത് പ്രസിദ്ധീകരിച്ചത്. മാമ്മൻ മാപ്പിള വിവർത്തനം  നിർവ്വഹിച്ച മേൽപ്പറഞ്ഞ സരസ്വതി പിന്നീട് പുസ്തകമാക്കിയെങ്കിലും വലുതായി വായിക്കപ്പെട്ടില്ല.

1925ൽ പ്രസിദ്ധീകരിച്ച പാവങ്ങൾ മൂലകൃതിയോട് ആദ്യന്തം നീതി പുലർത്തിയ ഒരു കൃതിയായിരുന്നു. അദ്ദേഹം അത് നടത്തിയതാകട്ടെ മൂല കൃതിയോട് അങ്ങേയറ്റം അടുത്തു നിൽക്കുന്ന ഇസബെൽ എഫ് ഹാപ്ഗുഡിന്റെ(Isabel Florence Hapgood) ആംഗലേയ പരിഭാഷയിൽ നിന്നുമാണ്.

 1920കളിൽ 2510 പേജുകളുള്ള പാവങ്ങളുടെ 3 വാള്യങ്ങളുടെ പ്രസിദ്ധീകരണം ഏറ്റെടുക്കാൻ ആരും തയ്യാറായില്ല.  ഇത്രയും വലിയൊരു പുസ്തകം വിറ്റു പോവുമോ എന്ന ഭയാശങ്കകൾ തന്നെയായിരുന്നു അന്ന് പ്രസാധകരെ അലട്ടിയിരിക്കുക. ഒടുവിൽ നാലപ്പാട്ട് നാരായണ മേനോന്റെ സുഹൃത്തതായിരുന്ന മഹാകവി വള്ളത്തോൾ തന്റെ പുസ്തകങ്ങളുടെ റോയൽറ്റി മുഴുവൻ പണയം വെച്ചാണ് മംഗളോദയം വഴി പുസ്തകം പ്രസാധനം ചെയ്തത്.

അക്കാലത്ത് ഇത്രയും വലിയൊരു പുസ്തകം വില കൊടുത്ത് വാങ്ങിക്കാൻ കഴിവുള്ള എത്ര പേർ ഉണ്ടായിരിക്കാം എന്നതോർക്കുമ്പോൾ ഇതിന്റെ വില്പനയെക്കുറിച്ച് നമുക്കൂഹിക്കാം.  അന്നൊക്കെ കവികൾ സ്വയം പുസ്തകങ്ങൾ കൊണ്ട് നടന്ന് വിൽക്കുന്ന സമ്പ്രദായം നിലനിന്നിരുന്നു. അങ്ങിനെ മഹാകവി വള്ളത്തോളും നാലപ്പാട്ട് നാരായണമേനോനും കൂടി പുസ്തകം ചുമക്കുവാൻ ഒരാളെയും വെച്ച് നടന്നാണ് ആദ്യകാല വില്പനകൾ നടത്തിയതത്രെ. സമ്പന്ന ഗൃഹങ്ങളായിരുന്നു ഇവരുടെ ഉന്നം. അങ്ങിനെ വാങ്ങിയവരിൽ ഇ എം എസ് നമ്പൂതിരിപ്പാട്ടുമുണ്ട്. ആ വഴിക്ക് ഏലംകുളത്തു നിന്നും അകലെയല്ലാത്ത അന്നത്തെ ജന്മിമാരായിരുന്ന ചെറുകര പിഷാരത്തും അവർ ആ പുസ്തകം വില്പന നടത്തിയിരിക്കണം. അങ്ങിനെ വിശ്വസിക്കാൻ ഒരു കാരണമുണ്ട്. ചെറുകാടിന്റെ ആത്മകഥയായ ജീവിതപ്പാതയിൽ പാവങ്ങളെക്കുറിച്ച് ഒരദ്ധ്യായം തന്നെയുണ്ട്. അദ്ദേഹം ആദ്യമായി പാവങ്ങൾ വായിക്കുന്നത് തന്റെ മുത്തച്ഛന്റെ പിഷാരമായ ചെറുകര പിഷാരത്ത് നിന്നുമാണ്.

ജീവിതപ്പാതയിലെ പാവങ്ങളെക്കുറിച്ചുള്ള പ്രസക്തമായ ഭാഗങ്ങൾ നമുക്ക് വായിക്കാം.

ജീവിതപ്പാതയിൽ നിന്നും 

ഇടക്കിടക്ക് ചെറുകരെ പിഷാരത്ത് പോയി വിരുന്ന് താമസിച്ചിരുന്നു. ചെറുകരെ പിഷാരത്ത് അന്ന് യാഥാസ്‌ഥിതികത്വവും ഉത്പതിഷ്‌ണുത്വവും തമ്മിലുള്ള മത്സരമായിരുന്നു. പിഷാരോടി സമാജ പ്രവർത്തനത്തിന്റെ അലകളും ആ നാടുവാഴി കുടുംബത്തിൻ്റെ അകത്തുംപുറത്തും പരിവർത്തനങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു.

അതുവരെ ആ പിഷാരോടി നാടുവാഴിക്കുടുംബത്തിലെ സ്ത്രീകളുമായി പിഷാരോടിമാർക്ക് വിവാഹമുണ്ടായിട്ടില്ല. വിധിപ്രകാരമുള്ള താലികെട്ട് കല്യാണം കഴിഞ്ഞ പെൺകിടാങ്ങളിൽ നമ്പൂതിരിമാരാണ് ബീജാധാനം നടത്താറ്. രാമനുണ്ണിയുടെയും ശേഖരനുണ്ണിയുടെയും സഹായസഹകരണ ങ്ങളോടെ കുഞ്ഞിക്കാവ് എന്ന പിഷാരസ്യാർ സജാതീയ വിവാഹത്തിനു പെൺകിടാങ്ങളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ഇദംപ്രഥമമായി എ പി ഭരതപിഷാരോടി എന്ന ഒരാൾ ആ നാടുവാഴിക്കുടുംബത്തിലെ മാധവിക്കുട്ടിയെ കല്യാണം കഴിച്ചു. യാഥാസ്‌ഥിതികരായ കാരണവൻമാർക്ക് ഈ പരിവർത്തനത്തിനെതിരായി ശബ്ദിക്കാൻപോലും കഴിഞ്ഞില്ല

ചെറുകരെ നാടുവാഴിക്കുടുംബത്തിൻ്റെ പൊതുഭരണം ശേഖരനുണ്ണിപ്പിഷാരോടിക്കാണെങ്കിലും തറവാട്ടുകാര്യം രാമനുണ്ണിപ്പിഷാരോടിയാണ് നടത്തിയിരുന്നത്. ശേഖരനുണ്ണിയുടെ ജ്യേഷ്‌ഠനായ രാമനുണ്ണി സംസ്കാരസമ്പന്നനായ ഒരു വിശാലഹൃദയനായിരുന്നു. അനാഡംബരമെങ്കിലും തറവാടിത്തം തുളുമ്പുന്ന അദ്ദേഹത്തിൻ്റെ ആകൃതിയും പ്രകൃതിയും പെരുമാറ്റവും എന്നെ വളരെയധികം ആകർഷിച്ചു. പൊതുരംഗത്തു വന്ന് പ്രവർത്തിക്കുകയില്ലെങ്കിലും പ്രവർത്തിക്കുന്ന എന്നെപ്പോലുള്ള ചെറുപ്പക്കാരെപ്രോത്സാഹിപ്പിച്ചും സഹായിച്ചും വന്നു. കിഴക്കേ പത്തായപ്പുരയുടെ വരാന്തയിൽ വരി വരിയായി അടക്കിയൊതുക്കിത്തൂക്കിയ ദേശീയ നേതാക്കൻമാരുടെ ചിത്രങ്ങൾ ആ നാടുവാഴിയുടെ ദേശസ്നേഹത്തെ വ്യക്തമാക്കി. ഓരോ നേതാവിനെ സംബന്ധിച്ച് അദ്ദേഹം ആകാവുന്നേടത്തോളം മനസ്സിലാക്കിയിട്ടുണ്ട്. ഒഴിവുള്ളപ്പോൾ എന്നെ അടുത്തിരുത്തി ആ നേതാക്കളുടെ ചരിത്രത്തെ വൃത്തിയായി അദ്ദേഹം എനിക്ക് പറഞ്ഞുതരും.

“എല്ലാറ്റിനും ഒരു ചിട്ടവേണം.” രാമനുണ്ണി ഉപദേശിക്കും; "കാലത്തെഴുന്നേറ്റാൽ ഉറങ്ങുന്നതുവരെയുള്ള ജീവിതം ചിട്ടയായി ചെയ്തുതീർക്കണം. ചിട്ടയായ ജീവിതം ആരോഗ്യത്തെ നിലനിർത്തും. പ്രവർത്തിക്കാനുള്ള കഴിവ് കൂടുതലുണ്ടാക്കും. നിത്യത്തൊഴിലാനയെ എടുക്കും.”

നിത്യത്തൊഴിൽ ആനയെ എടുക്കും എന്ന തത്വത്തെ വിശദീകരിക്കുന്ന ഒരു കഥ പറഞ്ഞുതരും. ഇംഗ്ലീഷോ സംസ്‌കൃതമോ വളരെയധികമൊന്നും പഠിച്ചിട്ടില്ലെങ്കിലും സംസ്കാരസമ്പന്നരുമായി ഇടപഴകി ജീവിച്ച രാമനുണ്ണിയുടെ ഉപദേശങ്ങളെ ഞാൻ പ്രായോഗികജീവിതത്തിൽ പകർത്താൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.

കുറച്ചു സംസ്കൃതം മാത്രം പഠിച്ച് കൂപമണ്ഡൂകമായി വയനാട്ടിലെ എഴുത്തച്ഛനായി ജീവിച്ചുപോന്ന എന്നെ എനിക്ക് കാണിച്ചുതന്നത് രാമനുണ്ണിയാണ്.

“നമ്മളൊക്കെ വളരെ മോശക്കാർ.” രാമനുണ്ണി ഉപദേശിച്ചു. “വളരണം. വിശ്വത്തോളം വളരണം. മരിക്കുന്നതുവരെ വളരണം."

ഞാൻ മൂളികേട്ടു.

"വലിയ ഒരു മനുഷ്യൻ്റെ വലിയ കഥ എൻ്റെ പക്കലുണ്ട്.” രാമനുണ്ണി പാവങ്ങളിലെ ഴാങ്ങ്‌ വാൽ ഴാങ്ങിൻ്റെ കഥ എനിക്ക് പറഞ്ഞു തന്നു. തുടർന്നു: "നമ്മുടെ മഹാന്മാരായ മഹർഷിമാരേക്കാൾ-ഒരുപക്ഷെ ഈശ്വരന്മാരേക്കാൾ-അധികം ശക്തനും മാന്യനുമായ കഥാപാത്രമാണ് ഴാങ്ങ്‌ വാൽ ഴാങ്. ഗോവിന്ദൻ 'പാവങ്ങൾ.' വായിക്കണം. വലിയ വെളിച്ചം കിട്ടും."

*എവിടുന്ന് കിട്ടും?” ഞാൻ തുടർന്നു: “കിട്ടിയാൽ വായിക്കും. കാശ് കൊടുത്ത് വായിക്കാൻ കഴിയില്ലല്ലോ"

"സാധനം എന്റെ കയ്യിലുണ്ട്.” രാമനുണ്ണി തുടർന്നു. “എനിക്ക് പൊതു പ്രവർത്തകരെ, ബഹുമാനമാണെങ്കിലും അശേഷം വിശ്വാസമില്ല. ഇവിടെ ഇരുന്ന് വായിക്കാമെങ്കിൽ തരാം.”

“എന്നെ വിശ്വസിക്കണം." ഞാനപേക്ഷിച്ചു. “പുസ്തകം തരണം, ഒരു കേടുംകൂടാതെ ഞാൻ തിരിച്ചുതരും.”

“അത് പറ്റില്ല. ഇവിടെ താമസിച്ച് ഇവിടെ ഇരുന്ന് വായിച്ചോളൂ. ചായ തരാം; ചോറു തരാം; വിളക്കു തരാം; വടക്കേ അറ ഒഴിച്ചുതരാം. സമയമായാൽ സ്‌കൂളിലേക്ക് പൊയ്കൊള്ളു. സ്ക്കൂൾ വിട്ടുവന്ന് ഇവിടെ കൂടിക്കൊള്ളു."

“എന്നാലങ്ങനെ. ഞാൻ വീട്ടിൽപോയി പറഞ്ഞ് ഒരാഴ്‌ച  താമസിക്കാൻ ഒരുങ്ങിവരാം.” ഞാൻ പറഞ്ഞു: "ഒരാഴ്‌ച ഇവിടെ കൂടാം.”

“ഒരാഴ്ചകൊണ്ടൊന്നും തീരില്ല." രാമനുണ്ണി തുടർന്നു: “മനസ്സിരുത്തി വായിക്കാൻ ചുരുങ്ങിയത് ഒരു മാസം വേണ്ടിവരും.”

“ഒരാഴ്ച‌ നോക്കട്ടെ." ഞാൻ യാത്ര പറഞ്ഞു പിരിഞ്ഞു.

ഞാൻ വീട്ടിൽ പോയി. ഒരാഴ്‌ച മുത്തച്‌ഛൻ്റെ വീട്ടിൽ വിരുന്നു താമസിക്കാൻ ഒരുങ്ങിപ്പോന്നു. സ്കൂൾ വിട്ട ഉടനെ ചെറുകര പിഷാരത്തെത്തി.

“വന്നു അല്ലേ?" രാമനുണ്ണി പറഞ്ഞു: “കുളിക്കാം, ചായ കഴിക്കാം, പത്തായപ്പുരമുകളിൽ വടക്കേ അറയിൽ വായിക്കാനൊക്കെ ഒരുക്കിവെച്ചിട്ടുണ്ട്.”

ഞാൻ കുളിച്ചു. ചായ കഴിച്ചു. പത്തായപ്പുരയുടെ മുകളിലെ വടക്കെ അറയിൽ ചെന്നു.

ഒരു മെത്തപ്പായ, തലയണ, പുതിയൊരു കമ്പിറാന്തൽ, തീപ്പെട്ടി, ചെല്ലം, ഒരു കെട്ട് ബീഡി, വടക്കുകിഴക്കെ മൂലയിലുള്ള സ്‌റ്റൂളിൻമേൽ അടുക്കിവെച്ച 'പാവങ്ങൾ' മൂന്നു വാള്യം!

“ഇനി എന്താണ് വേണ്ടത്? രാമനുണ്ണി വരാന്തയിൽനിന്ന് ചോദിച്ചു.

“ഒന്നും വേണ്ട."

“വായിക്കൂ." രാമനുണ്ണി വാതിൽ ചാരി.

ഞാനൊരു പ്രേമഭാജനത്തെ എന്നപോലെ ആ വിശ്വോത്തരകൃതിയെ സമീപിച്ചു.

ചെറുകരെ കിഴക്കെ പത്തായപ്പുരമുകളിലെ വടക്കേ മുറിയിൽ ഇരുന്ന് മൂന്നു ദിവസം കൊണ്ട് ഞാൻ 'പാവങ്ങളു'ടെ ഒന്നാം ഭാഗം വായിച്ചുതീർത്തു. ഒരു വെള്ളിയാഴ്ച വൈകുന്നേരമാണ് തുടങ്ങിയത്. തിങ്കളാഴ്ച കാലത്ത് എട്ടൊമ്പത് മണിയായപ്പോഴേക്കും ഒന്നാം ഭാഗം വായന തീർന്നു. സ്‌കൂളിലേക്ക് പോകാനൊരുങ്ങുമ്പോൾ രാമനുണ്ണിയോടു ചോദിച്ചു. “രണ്ടാം ഭാഗം കൊണ്ടുപോകാൻ സമ്മതിക്കുമോ?” ഞാൻ ഉറപ്പുകൊടുത്തു: “പൊന്നുപോലെ സൂക്ഷിച്ച് ഒരു കേടും വരാതെ വായിച്ചു മടക്കിത്തരും.”

കുറച്ചുനേരം രാമനുണ്ണി എൻ്റെ മുഖത്തുതന്നെ നോക്കിയിരുന്നശേഷം ചോദിച്ചു: “എപ്പോൾ?"

“വരുന്ന വെള്ളിയാഴ്‌ച കഴിഞ്ഞ് അടുത്ത വെള്ളിയാഴ്‌."

“കൈമാറിപ്പോവില്ലല്ലോ?”

“ഇല്ല."

“എന്നാൽ കൊണ്ടുപൊയ്ക്കാളൂ." രാമനുണ്ണി ഉപദേശിച്ചുറപ്പിച്ചു. “സൂക്ഷിക്കണം."

പാവങ്ങളുടെ രണ്ടാംഭാഗവുമായിട്ടാണ് ഞാനന്ന് സ്‌കൂളിൽ പോയത്. പറഞ്ഞ സമയത്തിനു മുമ്പുതന്നെ രണ്ടാംഭാഗം വായിച്ചുതീർത്തു. മൂന്നാം ഭാഗവും കൊണ്ടുവന്ന് വായിച്ച് മടക്കിക്കൊടുത്തു.

പുതിയൊരു വെളിച്ചം തലച്ചോറിൽ മിന്നിത്തിളങ്ങുന്നതുപോലെ എനി ക്കുതോന്നി. ഴാങ്ങ് വാൽഴാങ്ങ്, ഫൻതീൻ, തെനാർദിയെർ, ഴാവേർ തുടങ്ങിയ കഥാപാത്രങ്ങൾ ഇടക്കിടക്ക് കയറിവന്ന് എൻ്റെ കരളിൽ മുട്ടിത്തുറന്ന് അകത്തു കടന്നിരിക്കുന്ന ഒരനുഭവം എനിക്കുണ്ടായി.

"നിയമത്തിൻ്റെയും ആചാരത്തിൻ്റെയും ബലത്തിൻമേൽ-ഭൂമിയിലെ പരിഷ്കാരത്തിന്റെ നടുക്ക് -നരകങ്ങളെ ഉണ്ടാക്കിത്തീർത്തുകൊണ്ടും മനുഷ്യ കർമ്മത്തെ വിധിയോട് കൂട്ടിച്ചേർത്തുകൊണ്ടും സമുദായത്താൽ കൽപ്പിക്കപ്പെടുന്ന തീവ്രശിക്ഷകൾ എത്രകാലം നിലനിൽക്കുന്നുവോ: പുരുഷാന്തരത്തിലെ മൂന്ന് വൈഷമ്യങ്ങൾ-പുരുഷനു വമ്പിച്ച ദാരിദ്ര്യത്താലുള്ള അധ:പതനം. സ്ത്രീക്ക് വിശപ്പ് കാരണമുണ്ടാകുന്ന മാനഹാനി, കുട്ടികൾക്ക് അറിവില്ലായ്മയാൽ വരുന്ന വളർച്ചക്കേട് ഇവ എത്രകാലം തീരാതെ കിടക്കുന്നുവോ, അത്രകാലം പാവങ്ങൾപോലെയുള്ള പുസ്‌തകങ്ങൾ ഒരിക്കലും പ്രയോജനപ്പെടാതെ വരാൻ നിവൃത്തിയില്ല.' യൂഗോവിൻ്റെ ഈ അഭിപ്രായം ഉള്ളിൽവെച്ചുകൊണ്ടാണ് ഞാൻ പാവങ്ങൾ വായിച്ചത്.

ഒരജ്‌ഞാതതേജസ്സിനെ കണ്ടെത്തിയ 'ഡി'യിലെ മെത്രാൻ എന്റെ കരളിലെ വികാരങ്ങളുടെ നടുവിൽ കയറിയിരുന്നു. “ഞാൻ എല്ലാവരെക്കുറിച്ചും കരയുന്നു." എന്നു പറഞ്ഞ ഡിയിലെ മെത്രാനോട് “ഒരേ മാതിരി!” എന്നു ചോദിച്ച ആ അജ്ഞാതതേജസ്. എന്നല്ല “തുലാസ്” എങ്ങോട്ടെങ്കിലും അൽപമൊന്ന് ചെരിയണമെങ്കിൽ പൊതുജനങ്ങളുടെ ഭാഗത്തേക്കാവട്ടെ. “അവർ അധികകാലമായി ദുഃഖം അനുഭവിക്കുന്നു" എന്നുപദേശിച്ചത് ഒരു മിന്നൽ പോലെ, ഇടിവെട്ടുപോലെ, ചൂടുപോലെ, എൻ്റെ തലച്ചോറിൽ പരന്നുകിടക്കുന്നു.

ആ ദിവ്യതേജസ്സിൻ്റെ മുമ്പിൽ ഡിയിലെ മെത്രാൻ തലതാഴ്ത്തിനിന്നു പറഞ്ഞു. 'ഞാനൊരു പുഴു' എന്ന വാക്യം തത്വജ്‌ഞാനത്തിന്റെ മേലങ്കിയണിഞ്ഞ് കരളിൻ്റെ ഒരു മുക്കിൽ ഇന്നും ഇരുപ്പുണ്ട്. കൃത്യമായി വിവരിക്കാനാവാത്ത-എന്നാൽ എന്നെ പരിഷ്‌കരിച്ച ഒരനുഭൂതി പാവങ്ങളുടെ പാരായണത്തോടെ എന്നിൽ വിലയിച്ചു.(Italics Over)

പാവങ്ങളുടെ 100 വർഷം പിന്നിടുന്ന ഈ വേളയിൽ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ജീവിതപ്പാത 50 വർഷം പിന്നിട്ടിരിക്കുന്നു. 

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് നമ്മുടെ സമുദായത്തിന്റെ അവസ്ഥ എന്തായിരുന്നു എന്ന് കൃത്യമായി രേഖപ്പെടുത്തിയ ഒരു കൃതി കൂടിയാണ് ജീവിതപ്പാത.

- മുരളി വട്ടേനാട്ട്

(Published in Thulaseedalam Magazine Onappathippu, Sep 2025) 

മൃഗ കലാപങ്ങൾ

വാസ്തവത്തിൽ മൃഗങ്ങൾ തമ്മിൽ തുടരുന്ന ആധിപത്യ വൈരങ്ങൾക്കപ്പുറം കലാപം(Riot) എന്നത് മൃഗങ്ങളെ സംബന്ധിച്ച് തന്നെ അറിയാത്ത ഒരു സംജ്ഞയാണ് എന്നാണ് കരുതേണ്ടത്. ഭക്ഷണം, ഇണകൾക്കായുള്ള മത്സരം, ചെറുകൂട്ടങ്ങൾക്ക് മേലുള്ള അധീശത്വം എന്നിവക്കപ്പുറം അവർ തമ്മിൽ, മനുഷ്യർ തമ്മിലുണ്ടായ പോലുള്ള കലാപങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നത് തന്നെ ഗവേഷണം ചെയ്യേണ്ട വസ്തുതയാണ്.

മഹ്മൂദ് കൂരിയയുടെ “മൃഗ കലാപങ്ങൾ” എന്ന പുസ്തകം മനുഷ്യ കലാപങ്ങളിലെ മൃഗ സാന്നിധ്യത്തെക്കുറിച്ചാണ് അന്വേഷിക്കുന്നതും ചർച്ച ചെയ്യുന്നതും. പ്രത്യേകിച്ച് കേരളത്തിലെ മലബാർ കലാപങ്ങളിലെ മൃഗ സാന്നിധ്യങ്ങളെക്കുറിച്ച്.
മൃഗ കലാപങ്ങൾ എന്നത് കൊണ്ട് വിവക്ഷിക്കുന്ന മൃഗങ്ങൾ തമ്മിലുള്ള കലാപങ്ങളെക്കുറിച്ചല്ല തീർച്ചയായും ഈ പുസ്തകം ചർച്ച ചെയ്യുന്നതും പരിശോധിക്കുന്നതും എന്നത് കൂടി വ്യക്തമാക്കട്ടെ.
പരിണാമ ചരിത്രാതീത കാലഘട്ടത്തിൽ മനുഷ്യരും മൃഗങ്ങളും തമ്മിൽ തീർച്ചയായും നിരന്തര പോരാട്ടങ്ങൾ നടന്നിരിക്കണം. അവയാവട്ടെ കലാപങ്ങളെക്കാൾ മൃഗങ്ങൾക്ക് മേൽ മനുഷ്യാധിപത്യത്തിനുള്ള വിവിധ മാർഗ്ഗങ്ങൾ അഥവാ മെരുക്കൽ വ്യാപാരങ്ങളായിരുന്നിരിക്കണം. അവ പിന്നീട് മനുഷ്യരുടെ വിവിധ മൃഗങ്ങളുമായുള്ള ബാന്ധവത്തിന് വഴി തെളിയിക്കുകയും മനുഷ്യപുരോഗതിയിലെ നാഴികക്കല്ലുകളായി തീരുകയും ചെയ്തുവെന്നത് ചരിത്രം.
അതിനുമപ്പുറം മനുഷ്യവംശം നടത്തിയ വർഗ്ഗ, വർണ്ണ അധിനിവേശ സംഘട്ടനങ്ങളിലും കലാപങ്ങളിലും അവർ മെരുക്കിയെടുത്ത മൃഗങ്ങളെ എപ്രകാരം ഉപയോഗപ്പെടുത്തി എന്നതിന്റെ ചരിത്രമാണ് മഹമൂദ് കൂരിയ രേഖപ്പെടുത്തുന്നത്. അതിൽത്തന്നെ കേരളീയ പശ്ചാത്തലത്തിൽ നടന്ന മലബാർ കലാപങ്ങളിലെ മൃഗ സാന്നിദ്ധ്യത്തെക്കുറിച്ച് വിശദമായി ഈ പുസ്തകം പരിശോധിക്കുന്നു.
മലബാർ സമരങ്ങളിലെ മനുഷ്യ മൃഗ പാരസ്പര്യങ്ങളെക്കുറിച്ചാണ് ഈ പുസ്തകം അന്വേഷിക്കുന്നതെന്ന് ആമുഖമായി ലേഖകൻ പറയുന്നുണ്ട്. ആ നിലക്ക് മൃഗ കലാപങ്ങൾ എന്ന ശീർഷകം ഈ പുസ്തകത്തിന് യോജിക്കാത്തതാണെന്ന് പറയേണ്ടി വരുന്നു.
18, 19 നൂറ്റാണ്ടുകളിലെ മലമ്പ്രദേശങ്ങൾ നിറഞ്ഞ മലബാറിന്റെ കഠിന ഭൂപ്രകൃതി കാരണം ബ്രിട്ടീഷ് പടയ്ക്ക് വിവിധ മൃഗങ്ങളെ ഉപയോഗിച്ച് വേണ്ടിവന്നു ഭൂപ്രദേശങ്ങളുടെയും കലാപക്കാരുടെയും മേൽ ആധിപത്യം സ്ഥാപിക്കാൻ. പ്രത്യേകിച്ച് സഞ്ചാര യോഗ്യമല്ലാത്ത ഉൾപ്രദേശങ്ങളിലേക്ക് കടന്നു ചെല്ലാൻ. പ്രാചീന ഇന്ത്യൻ യുദ്ധ ചരിത്രം പരിശോധിച്ചാൽ മനുഷ്യർ മെരുക്കിയെടുത്ത എല്ലാ മൃഗങ്ങളെയും വിവിധ ഘട്ടങ്ങളിൽ യുദ്ധമുഖങ്ങളിൽ നിർബാധം ഉപയോഗിച്ചതായി കാണാം. ആന, കുതിരപ്പടകൾ പൗരാണിക യുദ്ധമുഖങ്ങളിലെ അവിഭ്യാജ്യ ഘടകങ്ങളായിരുന്നു. യുദ്ധത്തിലുപയോഗിക്കുന്ന മൃഗങ്ങളെ വധിക്കരുതെന്നത് അന്നത്തെ യുദ്ധനീതിയായിരുന്നു. പക്ഷെ മേൽപ്പറഞ്ഞ മലബാർ കലാപങ്ങളിൽ ഇത്തരം യുദ്ധനീതികൾക്കപ്പുറം, കലാപങ്ങളുടെ രാഷ്ട്രീയമൊന്നും അറിയാത്ത സഹായികളായ നൽക്കാലികളെയും മറുപക്ഷം ലാക്കാക്കുന്നുണ്ട്.
വാരിക്കുഴിയിൽ വീണ ആനയെച്ചൊല്ലി തുടങ്ങുന്ന ഒരു കലാപത്തെക്കുറിച്ച് മാത്രമാണ് മൃഗ കലാപം എന്ന് വേണമെങ്കിൽ പറയാവുന്നത്. അതായത് ഒരു മൃഗത്തെച്ചൊല്ലി മനുഷ്യമൃഗങ്ങൾ നടത്തിയ കലാപം. അതിനപ്പുറം ഇതിൽ പങ്കാളികളായ, പൊതുവെ കേരളത്തിനോ, മലബാറിനോ അന്യമായ കോവർ കഴുതകളുടെ പങ്കിനെക്കുറിച്ചും, ആനകളെക്കുറിച്ചും, കുതിരകളെക്കുറിച്ചും, ഏറു(കാള)കളെക്കുറിച്ചും, നായകളെക്കുറിച്ചുമാണ് ഇതിൽ പ്രധാനമായും പ്രതിപാദിക്കുന്നത്. ഇത്തരത്തിൽ മൃഗങ്ങളെച്ചൊല്ലി മനുഷ്യർ തമ്മിൽ കലാപം നടത്തിയെന്ന് കുപ്രസിദ്ധിയാർജ്ജിച്ച ആദ്യ സമരം 1832ൽ ബോംബെയിലെ പാഴ്സി സമുദായവും ബ്രിട്ടീഷുകാരും തമ്മിൽ നടത്തിയ പോരായിരുന്നു.
തങ്ങൾക്കിഷ്ടമില്ലാത്ത എതിർ ചേരിയിലുള്ളവരെ മൃഗ നാമം വിളിച്ച് ആക്ഷേപിക്കുന്നത് എല്ലാ ഭാഷയിലും രാജ്യങ്ങളിലുമുള്ളതായി കാണാം. ഓരോ മൃഗത്തിന്റെയും സ്വഭാവ വൈശിഷ്ട്യമനുസരിച്ച് അത്തരം ആരോപണ വിളികൾക്ക് ഏറ്റക്കുറച്ചിലുകളുണ്ട്. അതിനെപ്പറ്റിയും വിശദമായിത്തന്നെ "തെറികളുടെ കലാപ ജനുസ്സുകൾ" എന്ന ലേഖനത്തിൽ വിശകലനം ചെയ്യുന്നു. ആധുനിക ലോകത്ത് യന്ത്രങ്ങളുടെ കണ്ടുപിടുത്തം മൂലം മൃഗങ്ങളെ ഭക്ഷണാവശ്യങ്ങൾക്കപ്പുറമുള്ള സഹായങ്ങൾക്കായുള്ള ഉപയോഗം നാമമാത്രമായ ഇക്കാലത്തും ആ തെറി വിളികൾ അങ്ങിനെതന്നെ തുടരുന്നു എന്നത് വിചിത്രമായിത്തോന്നാം.
കേരളത്തിന്റെ ഗതകാലങ്ങളുടെ അരികുകളിൽ ഓരം പറ്റി നിന്നിരുന്ന മൃഗജീവിതങ്ങളെ ചരിത്രാഖ്യാനത്തിന്റെ മുൻ നിരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം എന്നാണ് ഗ്രന്ഥകാരൻ ഉപസംഹാരമായിപ്പറയുന്നത്.
ചരിത്രത്തിലെ വിവിധ യുദ്ധങ്ങളിൽ വീര പരിവേഷം സിദ്ധിച്ച വളരെക്കുറച്ച് മൃഗങ്ങളെ നമുക്ക് മുമ്പിലുള്ളൂ. രാഗ്സ് എന്ന നായ, സ്റ്റാലിയൻ എന്ന കുതിര, ചേർ അമി എന്ന പ്രാവ്, മഹാറാണാ പ്രതാപന്റെ ചേതക് കുതിര, ടിപ്പുവിന്റെ കാലു എന്ന ആന തുടങ്ങിയവ.
അതിനപ്പുറം ഇത്തരം യുദ്ധങ്ങളിലും കലാപങ്ങളിലും പങ്കെടുക്കാൻ വിധിക്കപ്പെട്ട മൃഗങ്ങൾ എന്തിനെന്നോ ഏതിനെന്നോ അറിയാതെ മനുഷ്യന്റെ ചട്ടുകമായി മാത്രം പ്രവർത്തിച്ചുവെന്നതാണ് യഥാർത്ഥ ചരിത്രം.
മൃഗ കലാപങ്ങൾ
മഹ്മൂദ് കൂരിയ
പ്രസാധകർ - മാതൃഭൂമി ബുക്സ്
വില - 310

2025 ഓഗസ്റ്റ് 31, ഞായറാഴ്‌ച

മുംബൈ ചരിത്രവും വർത്തമാനവും


ദൈനംദിനജീവിതം ഉന്തിനീക്കാനുള്ള വലിയ തിരക്കിൽപ്പെട്ട് ഉള്ളറകളിലേക്കു കടക്കാൻ കഴിയാത്തവർക്കാണ് മുംബൈ കേവലമൊരു യാന്ത്രികവും വിരസവുമായ നഗരമായി തോന്നുന്നത്. അനുഭവങ്ങൾ അതിന്റെ വിചിത്രസൗന്ദര്യത്തോടെ നിറഞ്ഞാടുന്ന ഈ മഹാനഗരത്തിന്റെ ഉൾത്തലങ്ങളിലേക്കു പ്രവേശിക്കുമ്പോൾ നാം അതിശയംകൂറുന്നു! വിസ്‌മയചകിതരാവുന്നു! പിന്നെ നാം ഈ നഗരത്തെ തീവ്രമായി പ്രണയിച്ചു തുടങ്ങുന്നു.

മുംബൈ നഗരത്തിൽ കുറച്ചുകാലമെങ്കിലും രാപ്പാർത്തവർ, നഗര വൈവിദ്ധ്യത്തെ അറിഞ്ഞവർ ഈ നഗരത്തെ അത്രമേൽ പ്രണയിച്ചിരിക്കും.
മനുഷ്യജീവിതങ്ങൾക്ക് ശതകോടി മുഖങ്ങളുണ്ടെന്ന് തെര്യപ്പെടുത്തുന്ന ഒരു നഗരം എങ്ങനെയാണ് പ്രിയങ്കരമാകാതിരിക്കുക? എന്ന ചോദ്യമുയർത്തിക്കൊണ്ടാണ് സജി എബ്രഹാം മുംബൈ ചരിത്രവും വർത്തമാനവും എന്ന തന്റെ പഠന ഗ്രന്ഥം അവസാനിപ്പിക്കുന്നത്.
578 പേജുകളിലായി 50 അദ്ധ്യായങ്ങളിലൂടെ അദ്ദേഹം മുംബൈ നഗരത്തിന്റെ ചരിത്രവും വർത്തമാനവും വൈവിദ്ധ്യങ്ങളും നമുക്ക് മുമ്പിലേക്ക് നിരത്തിപ്പരത്തി വെച്ചു തന്നിരിക്കുകയാണ്. ഏതൊരു ചരിത്രകുതുകിക്കും ആഴ്ന്നിറങ്ങാനുള്ള പഠന ഗ്രന്ഥം.
ഈ നഗരത്തിനൊരു പ്രത്യേകതയുണ്ട്.
നഗരത്തിലേക്കെത്തിപ്പെടുന്ന ആദ്യകാലത്ത് ഈ നഗരം നാമൊരിക്കലും അതുവരെ പരിചയിച്ചിട്ടില്ലാത്ത പരിസരങ്ങളിൽ നിന്നും നമ്മെ പുറകോട്ട് വലിക്കും, ആട്ടിപ്പായിക്കും. പക്ഷെ, പോകപ്പോകെ, ആ പരിസരങ്ങളും രീതികളും പരിചിതമാകുന്നതോടെ അത് നമ്മെ കൂടെച്ചേർക്കും.
മുംബൈ നഗരത്തെക്കുറിച്ച് പൊതുവെ പറയുന്നൊരു വാചകമുണ്ട്. നഗരം ആരെയും കൈവിടാറില്ലെന്നത്. ഉള്ളവനും ഇല്ലാത്തവനും ഇവിടെ ജീവിച്ചു പോകാനാവുമെന്നത്. അങ്ങിനെയുള്ള ഓരോ ജീവിതങ്ങളുടെയും സൂക്ഷ്മ ചരിത്രവും ഉൾത്തുടിപ്പുകളും കുറിച്ചു വെക്കുകയാണ് സജി എബ്രഹാം.
പതിനാറാം നൂറ്റാണ്ട് മുതൽ ഇങ്ങോട്ടുള്ള മുംബൈ നഗരത്തിന്റെ ചരിത്രം വളരെ വിശദമായിത്തന്നെ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഏഴു ദ്വീപുകളുടെ സമൂഹമായിക്കിടന്ന ഈ ഭൂപ്രദേശത്തിന്റെ വളർച്ചയുടെ ഓരോ ഘട്ടവും ഇതിൽ പ്രതിപാദിക്കുന്നുണ്ട്.
ഏതൊരു നഗരത്തിനും കാണും ചില കറുത്ത ചരിത്രം. പക്ഷെ നഗരം തന്നെ കറുപ്പിലൂടെ ഉയർന്നു വന്നതാണെന്ന സത്യമറിയുമ്പോൾ ചിലപ്പോൾ ഇപ്പോൾ കാണുന്ന മുംബൈയുടെ പ്രൗഢിക്ക് മേൽ കരിനിഴൽ വീണേക്കാം. പക്ഷെ അതൊരു സത്യമാണ്. മുംബൈയെ ഒരു മഹാനഗരമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് പത്തൊൻപതാം നൂറ്റാണ്ടിൽ തഴച്ചു വളർന്ന തുണിമിൽ വ്യവസായവും കുടിയേറ്റവും റെയിൽവേയുമാണെങ്കിലും അതിനുള്ള വളം നൽകിയത് ഹോങ്കോങ്കിലേക്കും ചൈനയിലേക്കും പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് നിർലോഭം നടത്തിയ ഓപ്പിയം കച്ചവടമായിരുന്നുവെന്നത് ഒരു വസ്തുതയാണെന്ന് ഈ പുസ്തകം നമ്മോട് കാര്യകാരണസഹിതം പറയുന്നു.
ബ്രിട്ടീഷുകാരാണ് യഥാർത്ഥത്തിൽ ഇന്നത്തെ ആധുനിക മുംബൈയുടെ സ്രഷ്ടാക്കൾ. ഇംഗ്ലണ്ടിലെ വ്യാവസായിക വിപ്ലവത്തിന്റെ പിന്തുടർച്ചയെന്നോണം പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ മുംബൈയിലും തുണിമില്ലുകൾ സ്ഥാപിക്കപ്പെട്ടു. അവിടന്നങ്ങോട്ട് നഗരം വളരുകയായിരുന്നു. മില്ലുകൾക്കൊപ്പം അവിടേക്ക് പണിയെടുക്കാൻ തൊഴിലാളികൾ ഇന്ത്യയുടെ നാനാ ഭാഗങ്ങളിൽ നിന്നും കുടിയേറി. രാജ്യത്തെ ആദ്യത്തെ തീവണ്ടിപ്പാത ബോംബെ വിക്ടോറിയ ടെർമിനസിനും താനെക്കുമിടക്ക് പണിതതോടെ നഗരം വീണ്ടും വളർന്നു. ഇതിന്റെയെല്ലാം സമഗ്ര ചരിത്രം തന്നെ ഈ പുസ്‌തകം നമുക്ക് നൽകുന്നുണ്ട്.
നഗരത്തെക്കുറിച്ച് പറയുമ്പോൾ ആ നഗരത്തെക്കുറിച്ച് മാത്രമല്ല മറിച്ച് നഗരം ഒരു രാഷ്ട്രനിർമ്മാണത്തിൽ എങ്ങിനെ ഭാഗഭാക്കായി എന്ന ചരിത്രം കൂടി പരിശോധിച്ചുകൊണ്ടാണ് ഇതിലെ അദ്ധ്യായങ്ങൾ വികസിക്കുന്നത്. ലോകമഹായുദ്ധങ്ങൾ, ഇന്ത്യൻ സ്വാതന്ത്ര്യ സമരം, ശേഷമുള്ള വിഭജന ഇന്ത്യയിലെ സംസ്ഥാന രൂപീകരണങ്ങൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവയുടെ ഇടപെടലുകളുമടക്കം ഓരോ സംഭവ വികാസങ്ങളെയും വളരെ ഇഴ കീറി പരിശോധിച്ചു കൊണ്ടാണ് ഓരോ അദ്ധ്യായങ്ങളും മുന്നേറുന്നത്.
ഭാഷാവാദമുയർത്തി നഗരത്തിലെ കടകളുടെയും ഓഫിസുകളുടെയും പേരുകൾ മറാത്തിയിൽ ആക്കണമെന്ന് വാശി പിടിച്ച ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തലവന്റെ സർനെയിം പാശ്ചാത്യമാണെന്ന്, അല്ലെങ്കിൽ ഒരു പാശ്ചാത്യ എഴുത്തുകാരന്റെ പക്കൽ നിന്നും കടം കൊണ്ടതാണെന്ന് എത്ര പേർക്കറിയാം. വിഖ്യാതനായ ബാൽ താക്കറെ (Thackeray എന്ന് ഇംഗ്ലീഷ്)യുടെ പിതാവ് കേശവ് സീതാറാം, വില്യം താക്കറെ (William Makepiece Thackeray എന്ന പ്രശസ്ത നോവലിസ്റ്റും കവിയുമായ ഇംഗ്ലീഷ് എഴുത്തുകാരന്റെ രചനകളിൽ ആകൃഷ്ടനായി അദ്ദേഹത്തിന്റെ സർനെയിം പൻവേൽക്കർ എന്നതിൽ നിന്നും താക്കറെ എന്നാക്കുകയായിരുന്നുവത്രെ. പിന്നീട് മണ്ണിന്റെ മക്കൾ വാദമുയർത്തി ആദ്യം ദക്ഷിണേന്ത്യക്കാരെയും പിന്നീട് ഉത്തരേന്ത്യക്കാരെയും തുരത്തിയോടിക്കാൻ ശ്രമിച്ചതും ഇവരായിരുന്നു. ആ ചരിത്രത്തിലൂടെയുമുള്ള യാത്ര കൂടിയാണ് സജിയുടെ പഠന ഗ്രന്ഥം.
സ്വാതന്ത്യ പൂർവ്വ ഇന്ത്യയിലെ മുംബൈയുടെ ഓരോ കാലഘട്ടത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക ചരിത്രവും വളരെ വിശാലമായിത്തന്നെ ഇതിൽ പ്രതിപാദിക്കുന്നുണ്ട്. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനരൂപീകരണം, ഗുജറാത്ത് കൂടി ഉൾപ്പെട്ടിരുന്ന ബ്രിട്ടീഷ് ബോംബെ സംസ്ഥാനത്തിൽ നിന്നും വേർപെട്ട് മറാഠി ഭാഷ സംസാരിക്കുന്ന ഭൂരിപക്ഷമുള്ള പ്രദേശങ്ങൾ ചേർന്ന് മഹാരാഷ്ട്ര എന്ന സംസ്ഥാനം വേണമെന്ന ആവശ്യത്തിൽ മുംബൈയും കൈകോർത്തത്, അതിനായി മലയാളികളടക്കമുള്ള വിവിധ സമൂഹങ്ങൾ ഒന്നിച്ചണി നിരന്നത് തുടങ്ങി ഒരു ചരിത്ര വിദ്യാർത്ഥിക്ക് വേണ്ടുന്ന വിഭവങ്ങൾ ആവോളം സന്നിവേശിപ്പിച്ചാണ് സജി ഈ ചരിത്ര ഗ്രന്ഥം എഴുതിയിട്ടുള്ളത്. മുംബൈ നഗരം രൂപപ്പെട്ടു വരുന്നതിൽ ഓരോ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും പങ്കും വളരെ വിശാലമായിത്തന്നെ ഇതിൽ രേഖപ്പെടുത്തുന്നുമുണ്ട്, അതിലെ മുന്നണി-പിന്നണിപ്പോരാളികളെക്കുറിച്ചും പറഞ്ഞുകൊണ്ട്.
ഏതൊരു നഗര ചരിത്രം പരിശോധിച്ചാലും കാണുന്ന ഒരു പ്രത്യേകതയുണ്ട്. ആ നഗരങ്ങളിലെല്ലാം ജനസംഖ്യാനുപാതത്തിൽ പുരുഷപ്രജകൾ എതിർ ലിംഗത്തെ അപേക്ഷിച്ച് ഏറെയായിരിക്കും. അതിന് കാരണവുമുണ്ട്. നഗര കേന്ദ്രീകൃതമായ വ്യവസായവത്കരണം, അവിടേക്ക് ജോലി തേടി ഗ്രാമങ്ങളിൽ നിന്നുമുള്ള പുരുഷന്മാരുടെ കുടിയേറ്റം. ഈ വ്യവസ്ഥിതിക്ക് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. നഗരങ്ങളിൽ വന്ന് രാപ്പാർക്കാൻ വിധിക്കപ്പെട്ട, എന്നാൽ തങ്ങളുടെ ശുഷ്ക വരുമാനത്തിൽ നഗരത്തിലൊരു കുടുംബം സ്ഥാപിച്ച് പരിപാലിക്കാൻ ശേഷിയില്ലാത്ത പതിനായിരങ്ങൾക്ക് അവരുടെ ലൈംഗിക വിശപ്പടക്കാൻ ആദ്യകാലങ്ങളിൽ ഭരണകൂടം തന്നെ വഴിയൊരുക്കിയിരുന്നു. അത്തരത്തിൽ രൂപപ്പെട്ട കാമാത്തിപ്പുരയുടെ നാൾവഴി ചരിത്രം കൂടിയാണ് ഇത്. പത്തൊൻപതാം നൂറ്റാണ്ടോടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി എത്തിയ ആദ്യകാല തൊഴിലാളികൾ വാസമുറപ്പിച്ച സ്ഥലത്തിന് , ജോലിക്കാർ എന്നർത്ഥം വരുന്ന കാമാത്തീസ് എന്ന മറാത്തിവാക്കിൽ നിന്നും ജോലിക്കാർ തിങ്ങി വസിക്കുന്നയിടം എന്ന അർത്ഥത്തിലാണ് ആ പേര് വന്നത്, അല്ലാതെ കാമം തീർക്കുന്ന പുരയല്ല ഇതെന്നും അദ്ദേഹം പറഞ്ഞു വെക്കുന്നു.
മുംബൈ എന്നാൽ നഗരത്തെക്കുറിച്ചറിയാത്തവർക്ക് ബോളിവുഡാണ്. മുംബൈ ഇന്ത്യൻ ഫിലിം വ്യവസായത്തിന്റെ ഹബ്ബാണ്. നഗരത്തിലേക്ക് 1896 ജൂലൈ 7നു ലൂമിയർ സഹോദരന്മാരുടെ പ്രതിനിധികൾ വഴി കടൽ കടന്ന് എങ്ങിനെ ആദ്യ സിനിമ എത്തിയെന്നും അത് പിന്നീട് വികസിച്ച് ബോളിവുഡായി പരിണമിച്ചുവെന്നും ഉള്ള വിസ്തൃത ചരിത്രം തന്നെ ഒരദ്ധ്യായത്തിൽ പറയുന്നുണ്ട്. അതിലെ മലയാളി സാന്നിദ്ധ്യങ്ങളെക്കുറിച്ചും.
മുംബൈ എന്ന നഗരത്തിന്റെ മാത്രം മുഖമുദ്രകളായ സഞ്ചരിക്കുന്ന ചോറ്റുപാത്രങ്ങളെക്കുറിച്ചും, ഗിന്നസ് ബുക്കിലിടം നേടിയ അലക്കുകാരെക്കുറിച്ചുമെല്ലാം പ്രത്യേക അദ്ധ്യായങ്ങൾ തന്നെ തീർത്തിരിക്കുന്നു.
മുംബൈ നഗര ചരിത്രം കലാപങ്ങളുടെ കൂടെ ചരിത്രമാണെന്ന് കൂടി ഇത് പറഞ്ഞു വെക്കുന്നു. പട്ടികളെച്ചൊല്ലി തുടങ്ങിയ കലാപങ്ങൾ പിന്നീട് വിവിധ ദേശക്കാർ തമ്മിലും ഭാഷക്കാർ തമ്മിലും മതക്കാർ തമ്മിലുമുള്ള അനേകം കലാപങ്ങൾക്ക് കൂടി സാക്ഷിയാവേണ്ടി വന്നത്തിന്റെ ചരിത്ര വായന നമ്മെ തെല്ലൊന്ന് നൊമ്പരപ്പെടുത്തും.
മുംബൈയിലെ മലയാള ഭൂമിക എന്ന രണ്ടാം ഭാഗത്തിലൂടെ ആദ്യമായി സഹ്യനെക്കടന്നു വന്ന മലയാളികളെക്കുറിച്ചും അവരും അവരുടെ പിന്തുടർച്ചക്കാരും ഈ നഗര നിർമ്മിതിയിൽ വഹിച്ച പങ്കിനെക്കുറിച്ചും വളരെ വിശാലമായി തന്നെ രേഖപ്പെടുത്തുന്നു.
ഈ ചരിത്ര പുസ്തകം വായിച്ചു തീരുമ്പോൾ അദ്ദേഹം ഇതിനായെടുത്ത ഗവേഷണങ്ങളെപ്പറ്റി പ്രത്യേകം പറയേണ്ടതുണ്ട്. അതിന്നായി ഏകദേശം നൂറോളം പുസ്തകങ്ങളെയും ലേഖന പരമ്പരകളെയും അദ്ദേഹം അവലംബിക്കുന്നുണ്ട്.
നഗരചരിത്രത്തെപ്പറ്റി ഗൂഗിൾ വഴി പലപ്പോഴും തിരഞ്ഞിട്ടുണ്ടെന്നാലും വായിച്ചിട്ടുണ്ടെന്നാലും ഇത്രയും സമഗ്രമായ, സർവ്വ മേഖലകളെയും ആഴത്തിൽ തന്നെ രേഖപ്പെടുത്തിയ ഒരു ചരിത്ര ഗ്രന്ഥം ആദ്യമായാണ് വായിക്കുന്നത്. ഏതൊരു മുംബൈ മലയാളിയും അവശ്യം വായിച്ചിരിക്കേണ്ടതും ഒരു റഫറൻസ് ഗ്രന്ഥം പോലെ സൂക്ഷിക്കേണ്ടതുമാണ് സജിയുടെ "മുംബൈ ചരിത്രവും വർത്തമാനവും".
നന്ദി സജി എബ്രഹാം ഇങ്ങനെയൊരു സമഗ്ര നഗര ചരിത്രം മലയാളികൾക്കായി ഒരുക്കിത്തന്നതിന്.
മുംബൈ ചരിത്രവും വർത്തമാനവും(ചരിത്രം)
സജി എബ്രഹാം
പ്രസാധകർ: സാഹിത്യ പ്രവർത്തക സഹകരണ സംഘം
വില : 800

2025 ഓഗസ്റ്റ് 23, ശനിയാഴ്‌ച

കുങ്കുമപ്പൊട്ട്

 

കദേശം ഒരു മാസത്തെ ഒളിച്ചു കളിക്ക് ശേഷം മഴ നഗരത്തെ കെട്ടിപ്പുണർന്ന ഒരു ഞായറാഴ്ചയാണ് ഞങ്ങൾ ക്ഷേത്രദർശനത്തിനായി പുറപ്പെട്ടത്.  ഒഴിവുദിനത്തിലെ തിരക്കൊഴിഞ്ഞ,  ചെറുതായി  മഴവെള്ളം കെട്ടി നിൽക്കുന്ന റോഡിലൂടെ ഡ്രൈവിങ് രസകരമാണ്. നഗരം ഉണർന്നു വരുന്നതേയുള്ളൂ.

ഒഴിഞ്ഞ റോഡിലൂടെ സിഗ്നലുകളൊന്നും നോക്കാതെയാണ് മറ്റു ഡ്രൈവർമാരുടെ വണ്ടിയോട്ടങ്ങൾ. അത് കൊണ്ട് തന്നെ ഓരോ ചെറു സിഗ്നലുകളിലും ആരെപ്പോൾ  നമുക്കിട്ട് പണി തരുമെന്ന ചിന്തയിൽ ഏറെ സാവധാനത്തിലാണ് ഓടിക്കുന്നത്. നാലാം ഗിയറിലേക്ക് ചാടാതെ മൂന്നിൽ തന്നെ പൊയ്ക്കൊണ്ടിരുന്നു. എന്നാലും റോഡൊഴിഞ്ഞു കണ്ടപ്പോൾ, ഒരു സിഗ്നൽ മുറിച്ചു കടന്നത് ശ്രദ്ധിച്ച സഹയാത്രിക,  അവര് ചെയ്യുമ്പോലെ ഓടണ്ട, അമ്പലം ഏങ്ങട്ടും പോവില്ല,      സിഗ്നലുകളിലൊക്കെ നിർത്തി പോയാൽ മതി എന്ന  കർക്കശ സ്വരത്തിലുള്ള പോലീസിങ്ങിനെ മറി കടക്കാൻ ഞാനും മടിച്ചു, കാലിന്റെ തരിപ്പിനെ  തൽക്കാലം പിടിച്ചു നിർത്തി.

മഴക്കുളിരിൽ മടിപിടിച്ച് എഴുന്നേൽക്കാൻ വൈകിയതാവാം, ഒന്നാം തിയ്യതിയായിട്ടും അന്ധേരി വീരദേശായി അമ്പലത്തിൽ ആൾത്തിരക്കില്ല. സുഖമായി തൊഴുതു. ഭാര്യക്ക് ആശ്വാസം.

ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങും വഴി റൂട്ടൊന്ന് മാറ്റിപ്പിടിക്കാനായി ജൂഹു ചൗപ്പാത്തി വഴിയാണ് വണ്ടിയെടുത്തത്. ജുഹു കടൽത്തീരം ആളൊഴിഞ്ഞു കിടക്കുന്നു. മഴ കാരണമാവാം പ്രഭാതസവാരിക്കാരെയും കണ്ടില്ല. ചക്രവാളം മുട്ടി, എപ്പോൾ വേണമെങ്കിലും പൊട്ടിവീഴാമെന്ന മട്ടിൽ നിൽക്കുന്ന  കരിമേഘങ്ങൾക്ക് കീഴെ  ശക്തമായ തിരമാലകൾ ദൂരെ നിന്നും തീരത്തേക്ക് വന്നുകൊണ്ടിരിക്കുന്നു.  രണ്ടു ദിവസമായി നിർത്താതെ പെയ്യുന്ന മഴയിലൂടെ കലങ്ങിയൊഴുകുന്ന  നദികൾ നൽകിയ  ചെളിവെള്ളത്തിന്റെ നിറമാണിപ്പോൾ കടലിനും.

ജുഹു ബീച്ച് കഴിഞ്ഞ്, ഹോട്ടൽ സീ പ്രിൻസസും കിഷോർ കുമാർ ബംഗ്ളാവും കഴിഞ്ഞ്  കോളിവാഡ വളവും കഴിഞ്ഞുള്ള ലിഡോയുടെ പുറകിലായാണ് സംഗീത അപ്പാർട്മെന്റ്റ്.

കല്യാണം കഴിഞ്ഞു ഭാര്യയെ നഗരത്തിലേക്ക് കൂട്ടിക്കൊണ്ടു വരുമ്പോൾ അവിടെയായിരുന്നു ജോലി. കോളിവാഡ വളവു തിരിഞ്ഞപ്പോൾ ഭാര്യ ചോദിച്ചു. ആരതി റെക്കോർഡിങ് ഇപ്പോഴുമുണ്ടോ ?

വാസ്തവത്തിൽ അതവിടെയുണ്ടോ എന്നത് ആദ്യകാലങ്ങളിലെ ചില ഫോൺ വിളികൾക്കപ്പുറം പിന്നീടൊരിക്കൽ പോലും അന്വേഷിച്ചിട്ടില്ല എന്ന കുറ്റബോധത്തോടെത്തന്നെ ഞാൻ മിണ്ടാതിരുന്നു. അടുത്ത നിമിഷം കൈ സിഗ്നൽ സ്വിച്ചിലേക്ക് ചലിച്ചു,  റൈറ്റ് സിഗ്നലിട്ട്  സംഗീത അപ്പാർട്മെന്റിലേക്ക് പോകുന്ന ഗല്ലിയിലേക്ക് വണ്ടി തിരിഞ്ഞു.

ഇതെങ്ങട്ടാ പോണ് എന്ന ഭാര്യയുടെ ചോദ്യത്തിന് പെട്ടെന്നെന്താണ് ഉത്തരം പറയേണ്ടതെന്നറിയാതെ കുഴങ്ങിയേടത്ത് നിന്നും, നമുക്കതൊന്ന് പോയി നോക്കി വരാം എന്ന് പറഞ്ഞു രക്ഷപ്പെട്ടു.

അതെ, ചില നേരം നമ്മുടെ പ്രവൃത്തികൾ നമ്മുടെയൊന്നും വരുതിയിലായിരിക്കില്ല. നാമറിയാതെ ആരോ ചിലർ നമ്മെ ചിലയിടങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോവും.

ഞാൻ വെറുതെ ചോദിച്ചൂന്നെ ള്ളൂ. ഇപ്പൊ പോയി നോക്കാനൊന്നും പറഞ്ഞില്ല്യാലോ. നോക്കൂ, പോയിട്ട് വേണം ബ്രേക്ക് ഫാസ്റ്റുണ്ടാക്കാൻ.

അതങ്ങനെയാണല്ലോ, സമയാസമയത്തുള്ള ഭക്ഷണങ്ങളെക്കുറിച്ചാണല്ലോ നമുക്കോരോരുത്തർക്കും വേവലാതി. അതൊന്ന് താളം തെറ്റുന്നത് നമുക്കാർക്കും ഇഷ്ടമല്ല. പക്ഷെ, ഇന്നെന്തോ അത്തരത്തിലുള്ള ചിന്തകൾക്കപ്പുറം  ആരോ ആ പഴയ കാലത്തിലേക്ക് കൂട്ടിക്കൊണ്ടു പൊയ്ക്കൊണ്ടിരുന്നു.

വണ്ടി  ഗല്ലിയിൽ നിന്നും സംഗീത അപ്പാർട്മെന്റിലേക്ക് പ്രവേശിച്ചു. സൊസൈറ്റിയിലെ ബിൽഡിങ്ങുകൾക്കൊന്നും കാര്യമായ  മാറ്റങ്ങളില്ല. പഴമയുടെ ചുളിവുകളും വിണ്ടുകീറലുകളും അവയെ മായ്ക്കുന്ന വരകളും കുറികളുമായി  ദൈന്യമാർന്ന ഭാവത്തോടെ ഓരോ ബിൽഡിംഗുകളും എന്നെ സാകൂതം നോക്കുന്നത് പോലെ തോന്നി.രണ്ടാമത്തെ ബിൽഡിങ്ങിലെ  ഗ്രൗണ്ട് ഫ്ലോറിൽ കുളി കഴിഞ്ഞീറൻ മുടി പരത്തിയിട്ട് നിന്ന് വരുന്നവരെയും പോകുന്നവരെയും നോക്കി നിൽക്കാറുള്ള സർദാർജിയെ കണ്ടില്ല. പരിചയമുള്ള ആരെയും.

ആരതി സൗണ്ട്സും റെക്കോർഡിങ്ങും ഉള്ള ബിൽഡിങ് വടക്ക് ഭാഗത്തായി  ഏറ്റവും അറ്റത്താണ്.

വണ്ടി പതുക്കെ മുന്നോട്ടെടുത്തു. രണ്ടു മൂന്ന് കെട്ടിടങ്ങൾക്കപ്പുറത്തായി ഇടത് വശത്തായി ഒരു ചെറിയ പാർക്ക്,  പാർക്കിന്റെ ഓരം പറ്റിയുള്ള ബിൽഡിങ്ങിന്റെ താഴത്തെ നിലയിലായി പ്രവർത്തിച്ചിരുന്ന AC സർവീസ് നടത്തിയിരുന്ന ഒരു കമ്പനിയുണ്ടായിരുന്നു. അതിനപ്പുറത്തെ ഭാഗത്താണ് ആരതി. പക്ഷെ ആരതി അവിടെയുണ്ടോ എന്നതിനേക്കാൾ എന്റെ മനസ്സ് പെട്ടെന്ന് ആ AC സർവീസ് സെന്ററർ അവിടെയുണ്ടോ എന്നറിയാനായി ഇടംകണ്ണിട്ടു നോക്കിക്കൊണ്ട്    പതുക്കെ ആ പാർക്കിന്റെ ഓരം പറ്റി വണ്ടി നിറുത്തി.

ഇതെന്താ ഇവിടെ നിർത്തിയത്, ആരതി അപ്പുറത്തെ ബിൽഡിങ്ങിൽ ആയിരുന്നില്ലേ.

അതെ..

ഞാനിവിടെ ജോലി ചെയ്യുന്ന കാലത്ത് ഭാര്യ ഒന്ന് രണ്ടു വട്ടം ഇവിടേക്ക് വന്നിട്ടുണ്ട്. ആ ഓർമ്മയിലാവണം അവൾ ചോദിച്ചത്.

അവിടെ പാർക്കിങ്ങിന് സ്ഥലം കാണില്ല, ഇവിടെ ഒഴിഞ്ഞു കിടക്കുകയല്ലേ.. ഞാനൊരു നുണ പറഞ്ഞു കൊണ്ട്  പുറത്തേക്കിറങ്ങി, പക്ഷെ, ആ കാലെടുത്തു വെച്ചത് മൂന്ന് പതിറ്റാണ്ട് പുറകിലേക്കായിരുന്നു, സാന്താക്രൂസിൽ നിന്നും ജുഹുവിലേക്ക് പോവുന്ന വഴിക്കുള്ള ലീഡോ സ്റ്റോപ്പിലേക്ക്.

ബസ് സ്റ്റോപ്പിൽ നിന്നും സംഗീത അപ്പാർട്ട്മെന്റിലേക്കുള്ള നടത്തം ഒരു അനുഗമനമാണ്. മുന്നിൽ നടക്കുന്ന വട്ടത്തിൽ കുങ്കുമപ്പൊട്ടിട്ട ഒരു മലയാളിപ്പെണ്കൊടിയുടെ പുറകെ കൃത്യമായ അകലം പാലിച്ചുകൊണ്ടുള്ള ആ നടത്തം ഇടത്തോട്ട് തിരിഞ്ഞുള്ള ഗല്ലിയിലേക്ക് പ്രവേശിച്ച്, സംഗീത അപ്പാർട്മെന്റിലേക്കും അവിടെയുള്ള പാർക്കിന്റെ ഓരത്തിലൂടെ ആ AC സർവിസ് സെന്ററിലേക്ക് തിരിയുന്നിടം വരെ പിന്തുടരും.  ബോംബെക്കാരന്റെ വണ്ടി പിടിക്കാനുള്ള നടത്തം ശീലിച്ച   എന്നെ സംബന്ധിച്ചിടത്തോളം മുമ്പേ പോകുന്ന അന്നനടക്കൊത്തുള്ള  അനുപദചലനം ഏറെ ശ്രമകരമാണ്.

പെട്ടെന്നാണ് മുമ്പിലേക്ക് നടന്ന ഭാര്യ ചോദിച്ചത്, എന്താത് ഒച്ചെഴയണ പോലെ നടക്കണത്. അപ്പറത്തെ വിങ്ങിൽ അല്ലെ നിങ്ങടെ ഓഫിസ് ഉണ്ടായിരുന്നത്.

ഒരു നിമിഷം ആ കുങ്കുമപ്പൊട്ടിൻറെ പുറകിൽ  നിന്നും തട്ടിമാറ്റിയകറ്റിയ അവളോട് ചെറുതായെങ്കിലും ദേഷ്യം തോന്നി. പക്ഷെ അത് കാണിക്കാതെ നേരെ മുമ്പോട്ട് നോക്കിക്കൊണ്ട് വേഗത്തിൽ നടന്നു.

സി ടൈപ് ബിൽഡിങ്ങിലെ ഉൾവശത്തായി ഗ്രൗണ്ട് ഫ്‌ളോറിലാണ് ആരതി സൗണ്ട്. അതിന്റെ നേരെ പുറകിലായായിരുന്നു AC സർവീസ് സെന്ററർ സ്ഥിതി ചെയ്തിരുന്നത്. തല്ക്കാലം ആ ഓർമ്മകളെ മനസ്സിലൊളിപ്പിച്ച് സി ടൈപ്പ് ബില്ഡിങ്ങിന്റെ ഉൾ ഭാഗത്തേക്ക് തിരിഞ്ഞു. അന്ന്  തൊട്ടപ്പുറത്ത് വലത് വശത്തായിട്ടായിരുന്നു  അസ്രാണിയുടെ ഓഫിസ്.   ഇടത്ത് ഭാഗത്തായി ഡേവിഡ് ധവാന്റെ എഡിറ്റിംഗ് റൂമും.

താഴത്തെ നിലയിൽ ഇപ്പോൾ ആ ഓഫിസുകളൊന്നും തന്നെയില്ല. ആരതി സൗണ്ട്സും പൂട്ടിപ്പോയിരിക്കുന്നു. അവിടെ മാത്രം വേറൊരു ചെറിയ ഓഫിസ് പ്രവർത്തിക്കുന്നുണ്ട്. ആരതി റെക്കോർഡിങ് സി ടൈപ്പിലെ വടക്കു വശത്തായിട്ടായിരുന്നു. അതും പൂട്ടിപ്പോയിരിക്കാം. എന്നാലും ആ സ്റ്റുഡിയോ നിന്നിരുന്ന സ്ഥലം കാണുവാനായി ഞാൻ വടക്കോട്ട് നടന്നു. ഓർമ്മകൾ ഒരിക്കൽ കൂടി  കാലത്തെ പുറകോട്ട് നടത്തിച്ചു...

സാന്താക്രൂസ് റെയിൽവേ സ്റ്റേഷന്റെ പുറത്തേക്ക്,  വെസ്റ്റിലേക്കിറങ്ങിയാൽ ലിഡോവിനടുത്തുള്ള ഓഫിസിലേക്ക് പോവാനായി ജുഹുവിലേക്ക് പോവുന്ന 231 നമ്പർ ബസിന്റെ വരിയിൽ രാവിലെ ഒമ്പതരയാവുമ്പോഴേക്കും എത്തും. കണ്ണുകൾ ആദ്യം പരതുക  വരിയിൽ എവിടെയെങ്കിലും പേരറിയാത്ത ആ കുങ്കുമപ്പൊട്ടുണ്ടോ എന്നാണ്. ഉണ്ടെങ്കിൽ ഉടൻ വരിയിലേക്ക് സംക്രമിക്കും. ഇല്ലെങ്കിൽ പതിയെ റോഡ് മുറിച്ച് കടന്ന് മറുഭാഗത്തേക്കും. മറുഭാഗത്തുള്ള കടകളുടെ ഉള്ളിലേക്ക് പോവുന്ന ഒരു ഗള്ളിയിയുടെ  ഒരോരത്തായി ചേർന്ന് നിന്ന് ബസ് സ്റ്റോപ്പിനെ വീക്ഷിച്ചു കൊണ്ടുള്ള നിൽപ്പ്. അവിടേക്ക്  ആ തരുണീമണിയുടെ സ്റ്റേഷനിൽ നിന്നുമുള്ള പടിയിറക്കം കണ്ട മാത്രയിൽ പതുക്കെ ഈ പടീരനും  അനുഗമിക്കും.

ഏകദേശം അടുത്തടുത്തായി വേണം നിൽക്കാൻ, കാരണം വന്നു നിൽക്കുന്ന ബസ് എപ്പോഴാണ് നിറയുക, വരി മുറിക്കപ്പെടുക എന്നതറിയില്ല. അത് കൊണ്ട് തന്നെ ഒരു നാലഞ്ചാളുടെ വ്യത്യാസത്തിൽ നിന്നാൽ ഒരേ ബസിലും, തുടർന്ന് ഇറങ്ങിയാൽ സംഗീത അപ്പാർട്മെന്റിലെ AC സർവീസ് സെന്ററർ വരെയും ആ അനുഗമനം തുടരാം.

പക്ഷെ ആ അനുഗമനങ്ങൾക്കപ്പുറം രാവിലെ 10 മണിയോടെ AC സർവീസ് സെന്ററിനുള്ളിലെക്ക് ആ കാഴ്ച മറയും. പിന്നെ പിറ്റേന്ന് രാവിലെയാവണം വീണ്ടുമൊരു ദർശന സൗഭാഗ്യത്തിന്.

ഇവിടെയല്ലേ ബിശ്വദീപ് ഇരുന്നിരുന്നത് ?

നടന്ന് ആരതി റെക്കോർഡിങ് ഉണ്ടായിരുന്ന ഗാലക്ക് മുമ്പിലെത്തിയപ്പോൾ ഭാര്യയുടെ ചോദ്യം എന്നെ വീണ്ടും അത്തരം സൗഭാഗ്യങ്ങളിൽ നിന്നും  വർത്തമാനത്തിലേക്ക് ചെവി പിടിച്ചു  കൊണ്ടു വന്നു.

ഷട്ടറിട്ട ആ ഗാലക്ക് കാര്യമായ മാറ്റങ്ങളൊന്നുമില്ല. ആരതി പൂട്ടിയതിന് ശേഷം അവിടെ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് വ്യക്തം.

അവിടേക്കുള്ള ചവിട്ടു പടികളിൽ ഏതാനും കുപ്പിവളപ്പൊട്ടുകൾ ചിതറിക്കിടന്നു. ഞാനാ കുപ്പിവളപ്പൊട്ടുകളിൽ നിന്നും  ഒന്നു രണ്ടെണ്ണമെടുത്തു.

വള നല്ല കുപ്പിവള വാങ്കിത്തരും നാന്

മാല നല്ല കല്ലുമാല വാങ്കിത്തരും നാന്..

ഓർമ്മകൾ വീണ്ടും  കുപ്പിവള കിലുക്കിയോടിയെത്തി.

രമേശേട്ടൻ ആദ്യമായി ആ ഗാനം  പാടി  റെക്കോർഡ് ചെയ്തത് ഇവിടെയായിരുന്നു. അന്നത്തെ ടാസ്‌കം 8 ട്രാക്ക് റെക്കോർഡറിൽ. അദ്ദേഹത്തിന്റെ സിനിമാ പരസ്യ രംഗത്തേക്കുള്ള ആദ്യ കാൽവെയ്പ്പിനുള്ള ഒരുക്കമെന്നോണം.

ആ കുപ്പിവളകളെല്ലാം ഉടഞ്ഞു പോയിരിക്കുന്നു..

വളപ്പൊട്ടുകളെ വകഞ്ഞുമാറ്റി ഞാനാ പടിമേലിരുന്നു.

ബിശ്വദീപ് പോയ ശേഷം വന്ന റെക്കോർഡിസ്റ്റ് സതീഷുമായി ഇടവേളകളിൽ  മയ്യഴിയുടെയും പത്മനാഭന്റെയും കഥകൾ പറഞ്ഞിരുന്നത് ഈ പടികളിലിരുന്നായിരുന്നു. സതീഷിപ്പോൾ പ്രസിദ്ധിയിലേക്കുള്ള പടികൾ കയറി ഉത്തുംഗ ശ്രുംഗങ്ങളിലേക്കെത്തിയിരിക്കുന്നു.

പെട്ടെന്നായിരുന്നു ഒരു മണിക്കൂറായി വിട്ടു നിന്ന മഴ വീണ്ടും പെയ്യാനാരംഭിച്ചത്.. ഭാര്യ  വേഗം കയ്യിലുള്ള കുട നിവർത്തി അതിലേക്ക് എന്നെയും ചേർത്തു പിടിച്ചു.

ഓർമ്മകൾ വീണ്ടും മറ്റൊരു കുടക്കീഴിലേക്ക് കൂട്ടിക്കൊണ്ടു പോയി. 35  വർഷം പുറകിലെ ഒരു ഓഗസ്റ്റ് മാസത്തിലേക്ക്.

അന്നുമൊരു ചിങ്ങം ഒന്നായിരുന്നു. ജൂലൈയിൽ നന്നായിപെയ്തൊഴിഞ്ഞ,  മാനം തെളിഞ്ഞ  ആഗസ്തിലെ ആ ദിനത്തിൽ  വീട്ടിൽ നിന്നുമിറങ്ങിയത് നല്ല വെയിലു കണ്ടുകൊണ്ടായിരുന്നു. രണ്ടുമൂന്നാഴ്ചയായി മാറിനിന്ന  മഴ  എന്നെ  കുടയെടുപ്പിച്ചില്ല.

എന്നത്തേയും പോലെ 231 കയറി കോളിവാഡ  ലീഡോ സ്റ്റോപ്പിലിറങ്ങി അനുഗതനായിത്തുടങ്ങി  ഇടത്തോട്ടുള്ള ഗല്ലിയിലേക്ക് തിരിഞ്ഞപ്പോഴാണ് പൊടുന്നനെ മഴ പൊട്ടി വീണത്.

പെട്ടെന്നായിരുന്നു മുൻപിൽ നടന്ന  കാലുകൾ തൊട്ടടുത്ത ബിൽഡിങ്ങിന് താഴെയുള്ള ഡെന്റൽ ക്ലിനിക്കിന് മുന്നിലെ സൺഷെയ്ഡിന് കീഴിലേക്ക് ഗതിമാറിയത്. മറ്റൊരു  വഴിയുമില്ലാത്തതിനാൽ പെട്ടെന്ന് ഞാനും അവിടേക്ക് തന്നെ കയറി നിന്നു, ആ ഷെയ്ഡിന് കീഴിലായി ഒരറ്റത്തായി ഞാനും മറ്റൊരാത്തതായി അവരും.

മഴ തുള്ളിക്കൊരു കുടമെന്ന മട്ടിൽ തിമിർത്തു പെയ്യുകയാണ്. കയ്യിൽ കുടയില്ല. തൊട്ടടുത്ത് ഏറെ നാളായി താൻ മനസ്സിൽ കൂടെ കൊണ്ട് നടക്കുന്ന പ്രണയിനിയും. ഇത്തരമൊരു ദൃശ്യം സിനിമകളിൽ  സർവ്വസാധാരണമാണ്. ബാസുദായുടെ പ്രണയിനിയെ മഴ നനച്ചുള്ള യാത്രയല്ല അപ്പോൾ മനസ്സിലോടിയെത്തിയത്. പ്രണയിനിയുടെ കുടയിൽ ഒന്ന് ചേർന്നങ്ങോട്ടുള്ള പ്രയാണം. അങ്ങിനെയൊരു ദൃശ്യാവിഷ്‌കാരം മനക്കണ്ണിൽ നെയ്‌തെടുത്ത് തൊട്ടടുത്ത് നിൽക്കുന്ന തരുണിയെ ഒന്ന് ഇടം കണ്ണിട്ട് നോക്കി.

അപ്പോഴതാ തന്റെ ഹാൻഡ്ബാഗിൽ നിന്നും മടക്കിവെച്ച കുട പതുക്കെ പുറത്തെടുക്കുന്നു.  ഇച്ഛിച്ചതും കല്പിച്ചതും ഒത്തുവന്നെന്ന ചിന്തയിൽ മനം ഒന്ന് കൂടി തരളിതമായി.

പക്ഷെ ഇന്നേ വരെ ബസ് സ്റ്റോപ്പിലെ കാത്തു നിൽപ്പിനിടയിലെ കടാക്ഷപ്രസാദങ്ങൾക്കുമപ്പുറം   ഒരിക്കൽപ്പോലും തമ്മിലൊന്ന് മിണ്ടിയിട്ടില്ല. ഒരു  പുഞ്ചിരിപോലും പരസ്പരം കൈമാറിയിട്ടില്ല. ആ അക്ഷികൾ ഈ  പ്രണയിയെ കടാക്ഷിക്കുമ്പോഴും അതിലൊരു ഭയത്തിന്റെ ലാഞ്ചനയുണ്ടായിരുന്നോ എന്നറിയില്ല.

പതുക്കെ അവരാ കുട നിവർത്തി. ഇപ്പോൾ മഴ ഒന്ന് കൂടി കനത്തു.ആ സൺ ഷെയ്ഡിന് താഴെ നിന്നാലും തലയൊഴികെ ദേഹമെല്ലാം നനയുമെന്ന അവസ്ഥ. കുട നിവർത്തിക്കൊണ്ട് അവർ പതുക്കെ എന്നെ നോക്കിയെന്ന് തോന്നി. ഞാനാണെങ്കിൽ കുടയില്ലാതെ എന്ത് ചെയ്യുമെന്ന അവസ്ഥയിലും. ആ നോട്ടത്തിനപ്പുറം കൂടെപ്പോരുന്നോ എന്നൊരു ചോദ്യത്തിനായി ഞാൻ അക്ഷമനായി നിൽക്കുകയാണ്. അഥവാ വിളിച്ചാൽ എന്ത് പറയണം, ചെയ്യണം എന്നറിയാതെ ഹൃദയമിടിപ്പ് കൂടുകയാണ്. ആ അവസ്ഥയിലും  അറിയാതെ എന്റെ ചുണ്ടിലൊരു ചിരി വിടരാനായി വെമ്പി. ഒരു മറുചിരിയുടെ ലാഞ്ചന ആ ചുണ്ടുകളിൽ വിടർന്നോ എന്നറിയുന്നതിന് മുമ്പായി പെട്ടെന്നായിരുന്നു റോഡിൽ നിന്നുമൊരു വിളിയെത്തിയത്.

സൗദാമിനി, തൂ ഇഥർ ക്യോം ഖഡേ ഹോ. ഛാത്താ ഹേനാ, ചൽ, മുജെ ഭീ ഛോഡ് ദേ.. കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകയാവണം.

അപ്പോൾ പെട്ടെന്നായിരുന്നു എന്റെ അരികിൽ നിന്ന, ഞാനന്നു വരെ മലയാളിയാണെന്ന് കരുതിയിരുന്ന  തരുണീമണിയിൽ നിന്നും ഈ മറാത്തി വചനം കേട്ടത്. अरे काही नाही, अचानक जोरदार पाऊस सुरू झाला. त्यातून इथे उभा राहिलो. छान झालं, तू आलास. मी येतो(ഒന്നുമില്ല, പെട്ടെന്ന് കനത്ത മഴ തുടങ്ങി. അതിൽ നിന്ന് രക്ഷപ്പെടാൻ ഇവിടെ നിന്നു. നീ വന്നത് നന്നായി. ഞാൻ വരാം.) എന്നും ഉരിയാടിക്കൊണ്ട് തന്റെ കൂട്ടുകാരിയേയും ചേർത്ത് പിടിച്ച് അവരിരുവരും ആ  മഴയിലേക്കിറങ്ങി നനഞ്ഞൊലിച്ച് മുന്നോട്ട് നീങ്ങി കാഴ്ച്ചയിൽ നിന്നും മാഞ്ഞു പോയി.

അപ്പോൾ സൗദാമിനി എന്ന  ആ വിളിയും പിന്നീട് ഞാൻ കേട്ട മറുഭാഷാ വചനങ്ങളും,    ആ പേര് അന്വർത്ഥമാക്കും വിധം ഒരു  മിന്നൽപിണരായി എന്റെ മേൽ നിപതിച്ചു. മേഘ വിസ്ഫോടനങ്ങളിൽ ഒരു ഗ്രാമവും നഗരവും ക്ഷണ നേരം കൊണ്ട്  ഇല്ലാതാവുന്നത് കണ്ടിട്ടുണ്ട്. പക്ഷെ ഒരു മഴയുടെ, മറുഭാഷാ    വചനത്തിന്റെ  കുത്തൊഴുക്കിന്, നിശബ്ദ പ്രണയത്തിനെ ഇങ്ങനെ മായ്ച്ചു കളയാനാവുമെന്ന് അന്നാദ്യമായി ഞാനറിഞ്ഞു..

..എന്താ വീട്ടീ  പോണ്ടേ ? എങ്ങടാ പോണ്. ഭാര്യയുടെ ശബ്ദം വീണ്ടുമൊരു മിന്നൽ പിണർ തീർത്ത് എന്നെ വർത്തമാനത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നു.

പതുക്കെ നനഞ്ഞൊട്ടി, എന്നെ ഒന്ന് കൂടി ചേർത്ത് പിടിച്ച് കാറിനരികിലേക്ക് അവളെന്നെ ആനയിച്ചു.

***

ദൈവം കേൾക്കുന്ന പ്രാർത്ഥന

  മനുഷ്യന്റെ മനോവ്യാപാരങ്ങളെ സമർത്ഥമായി വരച്ചു കാട്ടുന്ന മികച്ച കഥകളാണ് ഉണ്ണി ചങ്കത്തിന്റെ ദൈവം കേൾക്കുന്ന പ്രാർത്ഥന എന്ന കഥാസമാഹാരം.   ന...