2025, ഏപ്രിൽ 27, ഞായറാഴ്‌ച

പേരമരം

കത്തിജ്വലിക്കും പേരുവിൻ കീഴിലായ്  
വാടാതെ നിൽപ്പുണ്ടിപ്പോഴും 
മധുപക്വമല്ലെന്നാലും  കനികളുമായി 
പൈതൃക സ്വത്താം പേരമരമൊന്ന്  

അര ശതാബ്ദം മുമ്പൊരുദിനം 
കൃഷിഭവനത്തിൽ നിന്നുമാ  
പേരത്തയ്യുമായെത്തിയ നേരം  
അച്ഛന്റെ കയ്യിലുണ്ടായിരുന്നു 
അമൃതസമാനമൊരു പേരയ്ക്കയും

മാധുര്യമൂറും രുചിയോടന്നച്ഛൻ  
തൊടി തൻ പടിഞ്ഞാറേ തലക്കൽ 
നാട്ടൊരാ പേര തളിർത്തു  പൊങ്ങി 
തൻ മക്കളെക്കാൾ വേഗമോടെ  

ആണ്ടു രണ്ടു കഴിഞ്ഞിട്ടും 
പൂക്കാതെ നീണ്ട പേരയോടച്ഛൻ 
അന്നൊരുദിനം ചൊല്ലി 
വെട്ടി വളമാക്കും നിന്നെ ഞാൻ 
നല്ലിളം കായ്കൾ തന്നീടായ്കിൽ  

അന്നാ പിഞ്ചു പേരയോടവ്വിധം 
ചൊന്നതിനാലെന്നറിവീല  പിറ്റെന്നാൾ 
മറ്റൊരു മരമച്ഛനെ തള്ളി താഴെയിട്ടു 
കൊച്ചു ചെടി കരഞ്ഞിരിക്കാം, മരങ്ങൾ തൻ 
ഭാഷ നാം മനുജർക്കറിവീലല്ലോ 

രണ്ടു നാളിനപ്പുറം യാത്രയായച്ഛൻ  
മൃത്തിലേക്കുള്ള  യാത്ര
അറം പറ്റിയ വാക്കിനപ്പുറം 
ആരെന്നറിവീല, മണ്ണൊരുക്കിയതോ 
ആ പിഞ്ചു പേരമരച്ചുവട്ടിലും 

ആണ്ടുകൾ പിന്നിട്ടപ്പോളാമരം 
തന്ന പേരയ്ക്കകൾ തിന്നാൻ 
ഉണ്ടായതില്ലാ നാടുവിട്ടൊരാ 
അച്ഛന്റെ മക്കളാരും 

ഇന്നാ പേരമരച്ചുവട്ടിൽ    
വീണ്ടുമോർക്കുനിതച്ഛനെ
ഒരു നാൾ വളമായിടും  മർത്ത്യൻ
വിളകൾക്കെന്നറിഞ്ഞീടുക നാം. 

2025, ഏപ്രിൽ 14, തിങ്കളാഴ്‌ച

വിഷുക്കണി


വിഷുവെത്തി, മേട വിഷുവം
മഞ്ഞണിഞ്ഞെതിരേറ്റു കണിക്കൊന്നകൾ 
പാടങ്ങൾ  നിറഞ്ഞു പൊൻ വെള്ളരികളാൽ 
ഫലമൂല സമൃദ്ധിയാൽ  പ്രകൃതിയും   

പ്രകൃതിസമൂലം വീട്ടിൽ  കണിയൊരുക്കി 
പ്രാതകാലെ കണികണ്ടുണർന്നു 
കൈനീട്ടങ്ങൾ കൈമാറിപ്പുലർന്നാ    
മേടസൂര്യന്റെ പൊൻരശ്മികളേറ്റുവാങ്ങി 

പ്രകൃതി തൻ കണിയിലേക്ക് കണ്മിഴിക്കുന്നേരം 
പൂത്തുനിന്നൊരാ കർണ്ണികാരം    
സ്വർണ്ണ കർണ്ണികാ  ഭണ്ഡാകാരം 
കർണ്ണീസൂതന്മാർ തൻ കൊള്ളയാൽ 
വിവസ്ത്രായാമംഗന പോൽ വിളറി നിൽപ്പൂ..

മലയാളിയല്ലേ, വിഷുക്കാലമല്ലേ, പൂ വേണ്ടേ 
കൊന്നയെ കൊന്ന പൂ വേണ്ടേ.

- മുരളി വട്ടേനാട്ട്

2025, ഏപ്രിൽ 10, വ്യാഴാഴ്‌ച

മറവി

മറവിയാണെനിക്കെന്നവൾ 
മറവിയാണെനിക്കെന്ന് മകൾ 
മറവിയാണെനിക്കെന്ന് തോഴർ  
മറവിയാണെനിക്കെന്നമ്മയും 

വിളിക്കേണ്ട പേര് മറന്ന്
പറയേണ്ട വാക്ക് മറന്ന് 
ചെയ്യേണ്ട പണി മറന്ന് 
മറവിക്കാരനായി ഞാൻ 

മറവി കൂടിയെന്ന് സഹപ്രവർത്തകൻ 
മറക്കരുതെന്നോതി  ബോസ് 
മറവിയെപ്പറ്റി ക്‌ളാസെടുത്ത് സഹപാഠി
മറവി കൂടിയെന്നൊടുവിൽ   ഞാനും 

ഇറങ്ങാനുള്ള സ്റ്റേഷൻ മറന്ന് 
കയ്യിലുള്ള ബാഗെടുക്കാൻ മറന്ന്  
കുടയെടുക്കാൻ മറന്ന് ഫോണെടുക്കാൻ മറന്ന് 
ഇടത്തേക്കോ വലത്തേക്കോ ഇറങ്ങേണ്ടതെന്ന്  മറന്ന് 

ഉറങ്ങാൻ മറന്നുണരാൻ മറന്ന്  
വൈകിയുണർന്ന് പത്രം തുറന്നപ്പോൾക്കണ്ട 
വാർത്ത പറയുന്നു, 
മറവിയിൽ മുംബൈക്ക് ഒന്നാം സ്ഥാനം.

- മുരളി വട്ടേനാട്ട്


2025, മാർച്ച് 19, ബുധനാഴ്‌ച

നഗരത്തിന്റെ മാനിഫെസ്റ്റോ

നാലു ദിവസം മുമ്പാണ് പ്രേമൻ ഇല്ലത്തിന്റെ നഗരത്തിന്റെ മാനിഫെസ്റ്റോ എന്ന നോവൽ ഓൺലൈൻ വഴി വാങ്ങി കയ്യിൽ കിട്ടിയത്. 

ബോംബെ നഗരത്തെ തുറന്നു കാട്ടുന്നതിൽ ഇതൊരു മാനിഫെസ്റ്റോ തന്നെ. ആനന്ദിന്റെ ആൾക്കൂട്ടം നമുക്ക് തരുന്ന അനുഭവ തലങ്ങളെക്കാൾ പ്രേമൻ നമ്മെ, പ്രത്യേകിച്ച് മുംബൈക്കറെ ആദ്യാദ്ധ്യായം മുതൽ തന്നെ കൂടെക്കൂട്ടുന്നു. ഓരോ അദ്ധ്യായങ്ങൾ പിന്നിടുന്തോറും ആ പരിചിത വഴിത്താരകളും  കഥാപാത്രങ്ങളും  നമ്മെക്കൂടി  ചേർത്തു പിടിച്ചാണ് യാത്ര ചെയ്യുന്നത്. ഒരിക്കൽ കയ്യിലെടുത്ത് വായന തുടങ്ങിയാൽ നിർത്തും വരെ ഉദ്വേകത്തിന്റെ ചങ്ങലപ്പൂട്ടിൽ നാം അകപ്പെട്ടിരിക്കും.

ആദി ബോംബെ ചരിത്രം തുടങ്ങി ഇന്നിന്റെ മുംബൈയിലേക്ക് എത്തിച്ചേരുന്ന നോവൽ  എഴുപതുകളിൽ തുടങ്ങി പിന്നീട് ഓരോ കഥാപാത്രങ്ങളിലൂടെ നഗരത്തിന്റെയും രാജ്യത്തിന്റെയും അറിയപ്പെടുന്നവരുടെയും അറിയപ്പെടാത്തവരുടെയും  ചരിത്രങ്ങളിലൂടെ വികസിക്കുകയാണ്. 

മൂന്നു വശങ്ങളും കിനാവള്ളി പോലെ വരിഞ്ഞു പിടിച്ചിരിക്കുന്ന അറബിക്കടലിന്റെ ആഴങ്ങൾ പോലെ ഭ്രമാത്മകമാണ് ചരിത്രത്തിന്റെ ഉള്ളകങ്ങൾ എന്ന് ആമുഖമായി പറഞ്ഞു കൊണ്ട്, സെയ്ൻ നദിയുടെ ഒഴുക്ക് നിലച്ചാൽ യൂറോപ്പിന്റെ ചരിത്രവും അവസാനിക്കുമെന്ന പ്രസിദ്ധ വാക്യത്തെ ഉദ്ധരിച്ച്,  ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ സാംസ്കാരികത്തിമർപ്പുകളായ മനുഷ്യക്കൂട്ടങ്ങളുടെ ഒഴുക്ക് നിലച്ചാൽ മുംബൈയും ഇല്ലെന്ന് പറഞ്ഞു കൊണ്ടാണ് പ്രേമൻ തന്റെ മാനിഫെസ്റ്റോ ആരംഭിക്കുന്നത്.

ഇതിലെ ഓരോ   കഥാപാത്രങ്ങൾക്കുമുണ്ട് തികഞ്ഞ വ്യക്തിത്വം. ഓരോ ചരിത്രം. കൂടാതെ വ്യക്തമായ കാഴ്ചപ്പാടുകളും. അവയൊന്നുപോലും  പ്രകടനപരതയോ വെറും സ്റ്റേറ്റ്മെന്റുകളോ ആയി മാറാതെ കഥാ സന്ദർഭങ്ങളുമായി ഇഴചേർന്ന് ഒഴുകുമ്പോൾ നോവലിന്റെ കയ്യടക്കം നമ്മെ അത്ഭുതപ്പെടുത്തും.

ഡാനിയൽ എന്ന വിപ്ലവകാരിയുടെ ബോംബെ പ്രവേശനത്തോടെയാണ് നോവൽ തുടങ്ങുന്നത്. നഗരത്തിലെ വനപ്രതീതി ഇന്നും നില നിർത്തുന്ന   ആരെ കോളനിയിലെ തബേലകളിലൊന്നിൽ അയാൾക്ക് ഒളിത്താവളമൊരുക്കി  മറ്റൊരു വിപ്ലവകാരി അവിടെ നിന്നും തിരോധാനം ചെയ്യപ്പെടുന്നതും, പിന്നീട് ഡാനിയൽ പോലുമറിയാത്ത  അവിടെ ഒരു അരുംകൊലക്ക് സാക്ഷിയാവേണ്ടി വരുന്നതും, ഒടുവിൽ ആ   കൊലക്കുറ്റത്തിന് അയാൾക്ക്  താനെ ജയിലിൽ കിടക്കേണ്ടി  വരികയും ചെയ്യുകയാണ്. അവിടെ അയാൾ കണ്ടുമുട്ടുന്ന ഹംസാഭായി എന്ന നല്ല മനുഷ്യൻ അയാളെ അവിടെ നിന്നും ജാമ്യത്തിൽ പുറത്തെത്തിക്കുന്നു.  അവിടന്നങ്ങോട്ട് അയാളുടെ ജീവിതം മാറി മറിയുകയാണ്. അത് അയാൾ പോലുമറിയാതെ  ആദ്യം അധോലോകത്തിലേക്കും അവിടെ നിന്നും ഒരു നിയോഗം പോലെ പല ഭൂമികകളിലേക്കും എത്തപ്പെടുന്നു.അയാൾ തന്റെ നഗരയാത്രയിൽ നിശ്ചിതസമയങ്ങളിൽ പല പല വേഷങ്ങളണിയുന്നുണ്ട്. പരകായ പ്രവേശങ്ങളും ആൾമാറാട്ടങ്ങളും നടത്തുന്നുണ്ട്. അവയിലൂടെയാണ് നോവൽ പുരോഗമിക്കുന്നത്..

നാം നിത്യേനയെന്നോണം നഗരത്തിൽ കണ്ടുമുട്ടുന്ന മുഖമില്ലാത്ത അനേകം മനുഷ്യരുടെ പിന്നാമ്പുറങ്ങളിലേക്ക് പ്രേമൻ നമ്മെ കൂട്ടിക്കൊണ്ടു പോയി പരിചയപ്പെടുത്തുന്നുണ്ട്.

ചുവന്ന തെരുവിൽ നിന്നും രക്ഷപ്പെട്ട ട്രാൻസ് ജെൻഡറായ  ലക്ഷ്മിയും അവളുടെ വളർത്തുമകളായ സീതയും.

അപ്പനോട് പിണങ്ങി വീട്ടിൽ നിന്നും ഒളിച്ചോടി തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ജയന്തി ജനതയിൽ കയറി ബോംബെയിലെത്തി, ആദ്യ കമ്പനിയിൽ നിന്നും അപ്പോയിന്റ്മെന്റ് ലെറ്ററിന് പകരം ഒരു കാലൻ കുടയിലൂടെ പിന്നീടങ്ങോട്ട്    ജീവിതം കരുപ്പിടിപ്പിച്ച ഭാഗ്യനാഥൻ.

മനുഷ്യത്വത്തിന്റെ മൂർത്തിമത് രൂപമായ അനിൽ കദം, അത്തരമൊരു പ്രവർത്തനത്തിനിടയിൽ ഒരു യാചകിയുടെ അന്ത്യവേളയിൽ അവർക്ക് ഉദകജലം നൽകി അടുത്ത നിമിഷം  അവരുടെ കൂരയിൽ   കണ്ട പണക്കൂമ്പാരത്തിന്റെ കാഴ്ച്ചയിൽ കണ്ണും പ്രജ്ഞയും മഞ്ഞളിച്ച് അതുമായി കടന്നു കളയുന്നവൻ.

സാമൂഹ്യസേവനവും പരസഹായവുമായി നടന്ന ബിസിനസ്സ്‌കാരനായ ബാലേട്ടൻ.

വിശ്വസാഹിത്യം ആവോളം പാനം ചെയ്ത് അക്ഷരസമൃദ്ധിയുമായി നമ്മെ അത്ഭുതപ്പെടുത്തുന്ന  ബംഗാളി ചെരുപ്പുകുത്തി ബിഭൂതിദാസ്.

ജീവിതം പ്രണയാർദ്രമായി ജീവിച്ചു കൊതി തീരാത്ത  നവ്റോഷ് കമേലിയ ദമ്പതികൾ.

മോഡലിംഗിൽ നിന്നും ബോംബെയുടെ വെള്ളി വെളിച്ചത്തിലേക്ക് ഉദിച്ചുയർന്ന് അധികം വൈകാതെ അസ്തമിക്കുകയും പിന്നീട് ജീവിക്കാനായി തന്റെ ശരീരം വിൽക്കാൻ തീരുമാനിച്ചിറങ്ങുകയും ചെയ്യുന്ന  മിനൽ.

ജീവിത സ്വപ്നങ്ങളും കുടുംബവും ഇല്ലാതാക്കിയവരെ കൂട്ടക്കൊല ചെയ്ത് നാട്ടിൽ നിന്നും ഒളിച്ചോടി വന്ന്  ധോബി തലാവിലെ ഓടയിൽ തന്നെത്തന്നെ തല്ലി വെളുപ്പിക്കുന്ന  ചന്ദൻ യാദവ്.

താനെ വെസ്റ്റിലെ സർവ്വജനിക് ശൗചാലയത്തിന് മുമ്പിൽ നാണയത്തുട്ടുകൾ ശേഖരിച്ച് തന്റെ മകന്റെ ജയിൽ മോചനം സ്വപ്നം കാണുന്ന  വൃദ്ധജോലിക്കാരി   തുൾസി ബായി. 

മുത്തുവെന്ന രാഷ്ട്രീയക്കാരൻ.

ശുഭാംഗിയെന്ന നർത്തകി തുടങ്ങി മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു പിടി കഥാപാത്രങ്ങൾ ..

പല കഥാപാത്രങ്ങളെയും   ജീവിച്ചിരിക്കുന്ന പലരോടുമൊപ്പമാണ് ഇതിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്.വരദാഭായിയും, ഹാജി മസ്താനും, നാണപ്പൻ മഞ്ഞപ്രയും തുടങ്ങി ഒട്ടേറെപ്പേരുടെ സാന്നിദ്ധ്യം കൂടി പ്രേമൻ ഇതിൽ സമർത്ഥമായി ചേർത്തിട്ടുണ്ട്.   അവർക്കൊക്കെയും നഗര ചരിത്രത്തിൽ തങ്ങളുടേതായ ഭൂമികയുണ്ടെന്നദ്ദേഹം കരുതിയിരിക്കണം.

അതെ പോലെ ബോംബ സാക്ഷ്യം വഹിച്ച അനേകം ചരിത്രസംഭവങ്ങളും നോവലിന്റെ ഭാഗമാവുകയും പരമാർശിക്കപ്പെടുകയും, അവയുടെ ചരിത്രത്തിലേക്ക് എത്തിനോക്കുകയും ചെയ്യുന്നുണ്ട്. ബോംബേ നഗരത്തിലെ കോളി സമൂഹം, ഈ ദ്വീപിലേക്ക് ലേക്ക് ആദ്യം കാലെടുത്തു വെച്ച വിദേശികൾ, നഗരരൂപീകരണം, രണ്ടാം ലോക മഹായുദ്ധം, വിക്ടോറിയ ഡോക്കിൽ നടന്ന സ്ഫോടനം,    സ്വാതന്ത്ര്യ സമര കാലം, ഇന്ത്യ വിഭജനം, എഴുപതുകളിലെ മിൽ സമരങ്ങൾ, റെയിൽവേ സമരം, തൊണ്ണൂറുകളിലെ വർഗ്ഗീയ ലഹള, അതിനു ശേഷം നടന്ന  സ്‌ഫോടനങ്ങൾ, പ്രളയം, കോവിഡ് തുടങ്ങി പല പല കാലഘട്ടങ്ങളിലൂടെയാണ് നോവൽ ഇന്നിലേക്കെത്തിച്ചേരുന്നത്.

പ്രേമൻ വരച്ചു കാട്ടുന്ന പല പ്രതിബിംബങ്ങളും മനോഹരമാണ്. സ്വന്തം ഭാര്യയുമായി പഞ്ചനക്ഷത്ര ഹോട്ടൽ ഒബറോയിയുടെ അരികിലുള്ള മൈതാനത്ത്  വേഴ്ചയിൽ ഏർപ്പെടാൻ വിധിക്കപ്പെടുന്ന ഒരു പാവം നഗരജീവിയുടെ ചിത്രത്തെ വരച്ചുകാട്ടുന്നത് ഇപ്രകാരമാണ്. 

നക്ഷത്ര തല്പങ്ങളിൽ വേഴ്ചയുടെ  അർമാദങ്ങളിൽ പൊലിഞ്ഞു തീരാൻ രാവിരുട്ടുന്നു.  തൊട്ടു താഴെ തുറന്ന മൈതാനത്ത് മങ്ങിയ ഇരുട്ടിന്റെ ചുവരുകൾക്കിടയിൽ, നിസ്സഹായതയുടെ ശീൽക്കാരങ്ങൾ അടക്കിപ്പിടിച്ച്, നഗരം പ്രണയാസക്തികളെ നിർവീര്യമാക്കുന്നു.. 

മുംബൈ ഒരു നഗരമല്ല... അതൊരാഡംബര കപ്പലാണ് . നൂറ്റാണ്ടുകളായി ഒരേ കടലിൽ നങ്കൂരമിട്ട് യാത്രക്കാരെ ജീവിതദൃശ്യങ്ങളിൽ വിസ്മയിപ്പിക്കുന്ന കപ്പൽ. ഈ നങ്കൂരമൊന്നഴിഞ്ഞു പോയാൽ, കപ്പൽ ഒരു മുത്തശ്ശിക്കഥ എന്നൊരു കഥാപാത്രത്തെക്കൊണ്ട് അദ്ദേഹം പറയിക്കുന്നുണ്ട് .

ക്രാഫ്റ്റിന്റെ കാര്യത്തിൽ ആനന്ദിന്റെ ആൾക്കൂട്ടത്തെക്കാൾ ഒരുപടി മികച്ചതെന്ന് നിസ്സംശയം പറയാവുന്ന നോവൽ.

ഓരോ മുംബൈക്കറും അവശ്യം വായിച്ചിരിക്കേണ്ട നോവൽ.

നന്ദി പ്രേമൻ ഈ വായനാനുഭവത്തിന് !

2025, ഫെബ്രുവരി 26, ബുധനാഴ്‌ച

ഓർമ്മകളില്ലാത്ത രാജ്യം

 

മുരളി വട്ടേനാട്ട്

 

ഈയിടെയായി എനിക്ക് വലിയ മറവിയാണെന്ന് അവൾ പറയുന്നു. അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഞാൻ പല്ലു തേച്ചോ, കാപ്പി കുടിച്ചോ, ഊണു കഴിച്ചോ എന്നൊക്കെ ഇടക്കിടക്ക്  ചോദിച്ചാൽ അവൾക്ക് ദേഷ്യം വരില്ലേ..

 രണ്ടുമാസം മുമ്പാണെന്നാണ് അവൾ പറയുന്നത്. ഒരു ദിവസം രാത്രി ലൈബ്രറി പൂട്ടി വീട്ടിലേക്ക് പോരും വഴി വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയുന്നതിന് പകരം നേരെ പാടവരമ്പിലേക്കിറങ്ങി നടന്നുവത്രെ. പാടത്തിന്റെ ഒത്ത നടുക്കുള്ള കനാൽ വഴി എത്ര ദൂരം നടന്നെന്ന് ഓർമ്മയില്ല. സ്‌കൂളിലെ ബെല്ലടിക്കാൻ സമയമായെന്നും വൈകിയാൽ ബാലൻ മാഷുടെ കയ്യിൽ നിന്നും അടി കിട്ടുമെന്നും ഓർത്തിട്ട് ആഞ്ഞു വലിഞ്ഞു നടക്കുകയായിരുന്നു. കൂടെ കൂട്ടുകാരൊന്നുമില്ലായിരുന്നു.  പെട്ടെന്നാണ് ഒരാൾ  തടഞ്ഞു നിർത്തി ചോദിച്ചത്, അല്ലാ കുട്ടേട്ടനെങ്കടാ ഈ രാത്രിയിൽ ഒറ്റയ്ക്ക്. പെട്ടെന്നാണ്, അത് രാത്രിയാണെന്നും തനിക്ക് വഴി തെറ്റിയെന്നും മനസ്സിലായത്. പക്ഷെ, അയാളോട് അതൊന്നും പറയാൻ തോന്നിയില്ല. ഒന്നൂല്യ, വെർതെ നടക്കാനിറങ്ങീതാ. എന്നും പറഞ്ഞ് തിരിച്ചു നടന്നു വീട്ടിലെത്തി.

 അവളോടോന്നും പറഞ്ഞില്ലെങ്കിലും അവൾക്ക് മനസ്സിലായി വഴി തെറ്റി ഞാൻ പാടത്തൂടെ നടന്നു പോയീന്ന്. അല്ലെങ്കിലും ഉമ്മറത്തിരുന്ന് നോക്കിയാ അവൾക്കതൊക്കെ മനസ്സിലാവൂലോ. അവള് കണ്ടിട്ടും ഉണ്ടാവും.

 കല്ലെങ്കിലെ രാമൻകുട്ടി പിറ്റേ ദിവസം അവളോട് ചോദിച്ചൂത്രേ. അല്ലാ, കുട്ടേട്ടൻ ഇന്നലെ ലൈബ്രറി അടച്ച് വരുമ്പോ വഴി തെറ്റിന്ന് തോന്നണൂ.. ഞാൻ കണ്ട് ചോദിച്ചപ്പോ വെർതെ നടക്കാനെറങ്ങീതാ ന്നും പറഞ്ഞു തിരിച്ചു നടക്കേം ചെയ്തൂ. കൊറേ നേരം മൂപ്പര് ഇവടക്കന്നല്ലേ വരണത് ന്ന് ഞാൻ നോക്കി നിന്നൂട്ടോ. അല്ലാ, ഈയിടെ ആയിട്ട് മൂപ്പർക്കെന്താ ഒരു വയ്യായ. വർത്താനം പറയണേലൊക്കെ ഒരു മന്ദത്തം തോന്ന്യോണ്ട് ചോയ്ച്ചതാട്ടോ..

 ഒന്നും പറയണ്ടാ ന്റെ രാമങ്കുട്ട്യേ, ഈയിടെയായിട്ട് ഒരു കാര്യത്തിനും ഒരു ഓർമ്മെല്യ മൂപ്പർക്ക്. ഇപ്പൊ ചെയ്ത കാര്യം തന്നെ കൊറച്ച് കഴിഞ്ഞാ വീണ്ടും ഞാനത് ചെയ്തോ, കഴിച്ചോ എന്നൊക്കെ ചോയ്ച്ചോണ്ടിരിക്കും.

 അപ്പൊ അവൾക്കും പിടി കിട്ടിയിരിക്കുണു ഇതൊക്കെ.. ആയ കാലത്ത് എന്തിനും ഏതിനും അവളോട് തർക്കിച്ചും  അടി പിടി കൂടിയും കഴിഞ്ഞതല്ലേ. പെട്ടെന്ന്, അതൊക്കെ മാറി ഞാനിപ്പോ അവള് പറയണെനൊക്കെ സമ്മതം മൂളുന്നു എന്നാണ് അവളുടെ ഇപ്പഴത്തെ  പരാതി. ഇത്രേം കാലം അവളോട്  കൊറേ തല്ല് കൂട്യേതല്ലേ, ഇനി ഇപ്പൊ എന്തിനാ ഇങ്ങനെ. കൊറച്ച് കാലെങ്കിലും നന്നായി കഴിഞ്ഞു   കൂടാലോ എന്നേ ഞാനോർത്തുള്ളൂ.

 കൊറച്ചൂസായിട്ട് എഴുത്തൊന്നും വര്ണില്യ. ഒരു കഥ മനസ്സില് കെടന്ന് കളിച്ചതായിരുന്നു. അത് കളഞ്ഞു പോയി. കൊറേ തപ്പി. കിട്ടീല്യ.

 ഇന്ന് പ്പോ പെട്ടെന്നാണ് വീണ്ടും തോന്ന്യേത്. പേന എട്ത്തതും ഒന്നും തോന്ന്ണില്യ. സരല്യാ.. അതിനൊക്കെ ഒരു നേരോം കാലോം വേണ്ടേ..

നോക്കൂ ട്ടോ.. അവളാണ്.

 ദെന്താ ഇപ്പൊ ഏഴ്താൻ ഇരിക്കണത്.. ഇന്ന് കുളീം ജപോം ഒന്നൂം  ല്യേ...

അവളോടോന്നും പറയാതെ നേരെ തോർത്തും സോപ്പുമെടുത്ത് കുളത്തിലേക്ക് നടന്നു. ഈയിടെയായി കുളത്തിൽ പോയി കുളിക്കണതും അവൾക്കിഷ്ടമില്ല.

 വയ്യാത്തോടത്ത് എന്തിനാ ഈ കൊളത്തില് പോയി കുളിക്കണത്. ഇവടെ കുളിമുറീ കുളിച്ചാ പോരെ എന്ന് അവൾ ഉച്ചത്തിൽ ചോദിച്ചപ്പോ, വീണ്ടും തിരിഞ്ഞു നടന്നു, കുളിമുറിയിൽ കയറി.

കുളിമുറിയിൽ കുളിച്ചാലൊന്നും ഒന്ന് കുളിച്ചൂന്ന് തോന്നില്യാ.. ഒന്ന് നീന്തിത്തുടിച്ച് കുളിക്കണെന്റെ സുഖം അവൾക്കെങ്ങനെ അറിയാനാ. ഇന്നേ വരെ കൊളത്തിൽ അവള് കുളിച്ചിട്ടില്യാലോ..  തർക്കിക്കാൻ ഉള്ള മനസ്സൊക്കെ പോയി. എല്ലാവരും പറയുന്നത് മൂളിക്കേക്കാനേ ഇപ്പൊ പറ്റാറുള്ളൂ.

 എന്താത് ഇപ്പൊ, വന്ന്, വന്ന് തല തോർത്താനും മറന്ന്വോ..

അവളുടെ ചോദ്യം കേട്ടപ്പോഴാണ് തല തോർത്താതെയാണ് കുളിമുറീന്ന് പുറത്തു കടന്നതെന്ന് ഓർമ്മ വന്നത്. വേഗം തല തോർത്തി. പണ്ട് അമ്മടെ സ്ഥിരം പല്ലവി ആയിരുന്നു ഇത്. എന്താ കുട്ടാ, നീയ് തല തോർത്താണ്ടെ കേറിപ്പോന്നത് ന്ന്.

ഇനി ഇപ്പൊ ഇത് അമ്മ്യാണോ ചോയ്ച്ചത്..     ഹേയ്.. അല്ല. 'അമ്മ ദേഷ്യത്തിലാണേലും ഇങ്ങന്യല്ലാ ചോദിക്ക്യാ.. അതിനൊരു മയണ്ടായിരുന്നു.

 അമ്മ എവടെ.. അവളോട് ചോദിച്ചു.

അമ്മ്യോ..    ഇതെപ്പൊ നന്നായത്.. പോയിപ്പോയി ന്നേം തിരിച്ചറിയാൻഡ്യായോ.. അതേയ്, അമ്മ 2011ല് പോയതല്ലേ.. ഇപ്പൊ ന്തേ അങ്ങനെ തോന്നാൻ...

ഒന്നൂല്യാ ന്ന് മാത്രം പറഞ്ഞു.

ഒക്കെ ന്റെ ദൈവദോഷം ന്നല്ലാണ്ടെ എന്താ പറയാ... ആയ കാലത്ത് ദൈവോം ല്യാ ന്നും പറഞ്ഞ് നടന്നതല്ലേ.. അതന്യാ ഇങ്ങന്യൊക്കെ.

ദൈവോ.. അതാരാ. ഓർത്തു നോക്കീട്ട് ഒരു പിടീം കിട്ടീല്ല. അങ്ങനെ ഒരാളെ ഞാൻ പരിചയപ്പെട്ടില്ലല്ലോ. അറിയില്ല. അവൾക്ക് അറിയേരിക്കും...

 കുറച്ച് നേരം കണ്ണടച്ചിരുന്നു. ഇപ്പൊ അതാണ് ഏറ്റവും സുഖം... ഒന്നും ഓർക്കേണ്ട, അവള് അതോർത്തു നോക്കൂ, ഇതോർത്ത് നോക്കൂ എന്നൊന്നും പറഞ്ഞ് ശല്യം ചെയ്യില്ല. അങ്ങനെ ഇരുന്ന് മനോരാജ്യത്തില് യാത്ര ചെയ്യാം. എത്ര എത്ര യാത്രയാണ് ഇങ്ങനെ നടത്തീരിക്കണത്. അച്ഛന്റേം അമ്മടേം കൂടെപ്പോവാനാണ് എനിക്കിഷ്ടം. അച്ഛൻ നടക്കണത് കാല് നീട്ടി വലിച്ചാണ്. അമ്മയ്ക്കും നിക്കും അതിന്റൊപ്പം നടക്കാൻ പറ്റാറില്ല.  പാടത്തുക്കൂടേം, എടവഴീക്കൂടേം  നടന്ന്, നടന്ന് ഒരു കുന്ന് കയറി എറങ്ങി ഞങ്ങളങ്ങനെ നടക്കാണ്. അച്ഛന് ഒരു ക്ഷീണോം ല്ല്യ. അമ്മക്ക് വയ്യാണ്ട്യയണ്ണൂ. എനിക്കും.  മാട്ടായ താലപ്പൊലിക്ക് കൊണ്ട് പോവാണ് അച്ഛൻ. അച്ഛാ.. ഒന്ന് പതുക്കെ നടക്കൂ..

 ദാ.. ഈ റെയിലും കൂടി കടന്നാ അമ്പലായി, അച്ഛൻ പറഞ്ഞു.

 ദാ ഇപ്പൊ എപ്പളും ഇങ്ങനെ ഒരു ഇരിപ്പാണ്. ചോദിച്ചാ ഒന്നും മിണ്ടില്ല, എടക്ക് ഇങ്ങനെ ഓരോന്ന്, അച്ഛാ, അമ്മേ ന്നൊക്കെ പറഞ്ഞോണ്ടിരിക്കും... ഒന്നും കഴിക്കണൂല്യ.   നിർബന്ധിച്ചാ വല്ലതും കഴിച്ചൂന്ന് വരുത്തും.

 അവള് ആരോടോ ഈ പറയണത്.

 ഇപ്പൊ എപ്പോ നോക്യാലും അവള് ഓരോരുത്തരെ കൊണ്ടന്ന് എന്നെ കാണിക്യാണ്. എന്നിട്ട് നൂറ് കൂട്ടം ചോദ്യങ്ങളും. ഞാനാരാ ഇവരെ ഒക്കെ അറിയാൻ. അവൾക്ക് ഈ ലോകത്തില് പരിചയല്ല്യാത്തോര് ആരൂല്യാ ന്നാ തോന്നണത്. 

 നോക്കൂ, ഇതാരാന്ന് മനസ്സിലായോ..

 പതുക്കെ അപരിചിതരുടെ ലോകത്തേക്ക് കണ്ണ് തുറന്ന് നോക്കി..

 ഒരു പെൺകുട്ടി. കണ്ടിട്ട് ഒരു പരിചയോം തോന്നീല്യ. കൂടെ പഠിച്ച ദാക്ഷായണി ആണോ.. ചോദിച്ചില്ല്യ. ചെലപ്പോ ചോദിച്ചാ അബദ്ധായാലോ. ഇല്ല്യാന്ന് തലയാട്ടി.

 നോക്ക്, ഇതാണ് ഇപ്പളത്തെ അവസ്ഥ. നിന്നേം കൂടി മനസ്സിലാവ്ണില്യ. 

നോക്കൂ, നമ്മടെ മോളെ, ആസ്‌ത്രേലിയെന്ന് വന്നതാണ്. പേര് ഓർമ്മെണ്ടോ. അവള് ചോദിച്ചു.

 ആ കുട്ടി എന്നെ നോക്കി ചിരിക്ക്ണ്ട്. എന്റെ മോളോ..  എനിക്കതിന് മക്കളൊന്നും ഇല്ല്യാലോ.. ഞാനും അവളും മാത്രല്ലേ ഇവടെ ഈ വീട്ടില് കൊറേ കാലായിട്ട്.. എന്ന്ട്ട് പ്പോ, ഇതാ.. മോളാത്രേ..

 കുട്ട്യതാ കരയണൂ... അതിന് ഞാനിപ്പോ ഒന്നും പറഞ്ഞില്ല്യാലോ..

കരയണ്ടാ.. കരയണ്ടാ.. ഞാനൊന്നും പറഞ്ഞില്ല്യാലോ..  ഒന്നും ചെയ്യില്ല്യാ..

 അവള് ആ കുട്ട്യേ അപ്പറത്തക്ക് കൊണ്ട് പോയി.. 

 എന്തിനാ ഇവള് ഇങ്ങനെ എന്നെ ശല്യം ചെയ്യണത്.. എന്നെ വെറുതെ വിട്ടൂടെ.. ഞാൻ എന്റെ വഴിക്ക് ജീവിച്ചോളാം.. വഴീക്കൂടെ പോണോരേം വരണോരേം ഒക്കെ വീട്ടില്ക്ക് വിളിച്ച് കേറ്റി, ഇതാരാണ്ന്ന്  മനസ്സിലായോ എന്നൊക്കെ ചോദിക്കണോ..

അല്ലാ, അവളെ കുറ്റം പറഞ്ഞിട്ട് കാര്യല്ല്യ. ഇപ്പൊ ഞാൻ അവളോടോന്നും ചോദിക്കാറില്യല്ലോ.. അപ്പൊ, അവൾക്ക് ആരോടെങ്കിലും മിണ്ടിപ്പറയണ്ടെ.. അതാവും. പക്ഷെ, അതിന് അവൾക്ക് മാത്രം അവരോട് സംസാരിച്ചാ പോരെ. എന്നെക്കൊണ്ടും കൂടി എന്തിനാ സംസാരിപ്പിക്കണത്..

 ദാ, വീണ്ടും വിളിക്കുണൂ... നോക്കൂ. ഇതാരാന്ന് ഓർമ്മെണ്ടോ..

 മുന്നിൽ ചിരിച്ച് നിൽക്കണ ആളെ നല്ല പരിചയം.. ആഹാ.. ഇത് ബാലകൃഷ്ണനല്ലേ, എനിക്കെന്താ അറിയാണ്ടെ.. ഞങ്ങള് സ്കൂളില് ഒരേ ബഞ്ചിലല്ലേ ഇരിക്കണത്. സ്‌കൂള് പൂട്ടണന്നും കൂടി ഞങ്ങള് കണ്ടതല്ലേ..

ബാലാ, നീയിപ്പോ എത്രാം ക്ളാസിലാ.. പാസായില്ലേ. അല്ലാ. ഞാനെന്ത് വിഡ്ഡ്യാ.. നീയ് പാസായോ ന്ന്.. നീയല്ലേ എല്ലാ കൊല്ലോം ഒന്നാമൻ. എന്ന്ട്ട് നിന്നോട് ഞാൻ പാസായോ ന്ന്. സോറിടാ..

 ഇതാ പ്പോ.. ബാലനും കരയുണൂ.. ഇവനെന്തിനാ കരയണത്.. ഇനീപ്പോ ഇവൻ തോറ്റോ.. ഹേയ് അങ്ങനെ ആവാൻ വഴില്യ..  അല്ലാ, ബാലൻ പണ്ടും അങ്ങനെയാണ്.. മിണ്ടിയാ കരയും... കഴിഞ്ഞ കൊല്ലല്ലേ ഞാനും അവനും കൂടെ അടി കൂട്യേത്.. എന്തിനാപ്പൊ അത്.. ഓർമ്മല്യ.. പക്ഷെ അവൻ അന്ന് കരഞ്ഞത് ഓർമ്മണ്ട്.. ഇനി അതോർത്തിട്ടാണോ ആവോ..

 അവള് ബാലനോട് എന്തോ പറഞ്ഞ് അപ്പറത്തേക്ക് കൊണ്ടോയി.

 ഈശ്വര.. ഒരാളെങ്കിലും ഓർമ്മണ്ടായിലോ.. സ്വന്തം മകളെപ്പോലും അറിഞ്ഞില്ല്യാ.. ഇതിപ്പോ ബാലനെ എത്ര പെട്ടെന്നാ മനസ്സിലായത്.. അവളുടെ സംസാരം അവ്യക്തമായി കേട്ടു..

 

 ഉമ്മറത്തെ സെറ്റിയിലിരുന്ന് പാടത്തേക്ക് നോക്കി.. പാടമൊക്കെ ഇപ്പൊ കാടായിരിക്കുണൂ.. പൂളക്കൊമ്പിന്റെ കാട്.. വാഴേടെ കാട്.. അതിന്റപ്പറം കുന്നും മലേം.. അവടെം കാടാണ്..

 ഇനീം ആരെങ്കിലും വരെണെന്റെ മുമ്പേ പോണം. അച്ഛനും അമ്മേം വഴീല് കാത്ത് നിൽക്കണ്ണ്ടാവും.. ഓർമ്മകളില്ലാത്ത രാജ്യത്തേക്ക് പോണം.. ആരും ഓർമ്മെണ്ടോന്ന് ചോദിക്കാത്ത രാജ്യത്ത്ക്ക്.. പാടം കടന്ന്, കുന്ന് കയറി എറങ്ങി അപ്പറം കടന്ന്, പുഴ മുറിച്ച് കടന്നാൽ പിന്നെ വേറെ രാജ്യാവും... ആരും ഒന്നും ചോദിക്കാത്ത രാജ്യം.

ഇപ്പൊ എറങ്ങ്യാ വെയില് കൊള്ളാണ്ടെ നടക്കാം. അമ്മക്ക് വെയില് പറ്റ്ല്യാ.. 

 പാടത്ത് അമ്മേം അച്ഛനേം കണ്ടില്ല.. അവര് കുന്നിന്റെ മോളിലാവും.. താലപ്പൊലിക്ക് പോയിട്ട് തിരിച്ചു പോരാണ്ടെ അവടെ കൂടീട്ടുണ്ടാവും.. അവ്ട്ന്ന് കൂട്ടാം..

 പാടം മുറിച്ച് കടന്ന് കുന്നിൻ ചോട്ടിലുള്ള  കുണ്ടനിടവഴിയിലെത്തി. ഈ നട്ടുച്ചക്കും എന്തൊരിരുട്ടാ.. ഹാവൂ, വെയിലത്ത്ന്ന് വന്നിട്ടേരിക്യോ, ഒന്നും കാണണ്ല്യ.. തപ്പിത്തടഞ്ഞ് മുമ്പോട്ട് നടന്നു..  ദൂരെന്നും ഒരു ചെക്കൻ കൊറേ പോത്തുകളേം കൊണ്ട് വരണ്ണ്ട്.. ശരിക്ക് കാണാനില്യ... പോത്തന്നേരിക്കും.. അതെ, വലിയ വലിയ കാട്ടിപ്പോത്ത്കളാണ്.. എന്താ അതിന്റെ ഒക്കെ ഒരു വലിപ്പം.. പിന്നില് നടക്കണ ചെക്കൻ നീരോലി കെട്ടിയ വടി കൊണ്ട് അതിനെ അടിച്ച് ഓടിക്കണൂ.. ആകെ പേടിച്ച് ഞാൻ ആ എടവഴീടെ ഓരം ചേർന്ന് നിന്നു.. മൂന്നും നാലും ഏണ്ണം ഒരുമിച്ചാണ് നടന്ന് വരണത്..  

 ഞാൻ നിക്കണതൊന്നും നോക്കാണ്ടെ പോത്തിൻ കൂട്ടം നടന്നടുക്കുകയാണ്.. കഴിയണത്ര വേലീമ്പ്ക്ക് ചാരി നിന്നു. കൈയ്യിമ്പലും തൊടെംമ്പലും ഒക്കെ മുള്ളു കുത്തിക്കയറി. ഹാവൂ എന്തൊരു വേദനയാണ്.. ഒപ്പം മുമ്പില് ഓരം പറ്റി നടന്ന പോത്ത് ഒരൊറ്റ കുത്തും.. അതോടെ താഴത്തേക്ക് വീണു. അവറ്റടെ കൊളമ്പ്കൾ മേലിൽകൂടെ കയറി ഇറങ്ങുന്നു... ശ്വാസം കിട്ടണില്യാ.. ഒന്നും കാണാനില്യ.. അമ്മേ... ആഞ്ഞു വിളിച്ചു..

 കുന്നിൻ പുറത്തു നിന്നും 'അമ്മ വിളി കേട്ടു.. 'അമ്മ ഉറക്കെ കരയുകയാണ്.. എന്റെ കുട്ട്യേ ഒന്ന് പോയി എടുത്തോണ്ട് വരൂ.. അവൻ ഒറ്റക്കാ കുണ്ടനെടോഴീല് കെടന്ന് കരയണത് കേട്ടില്ലേ..

 പുറത്ത് അപ്പുറവും ഇപ്പുറവും ആരൊക്കെയോ കരഞ്ഞു കൊണ്ടിരുന്നു.. ഞാനാകട്ടെ അവിടെ നിന്നും എണീച്ച് ഓർമ്മകളില്ലാത്ത രാജ്യത്തേക്ക് ആഞ്ഞു പിടിച്ചു…

----

 

 

2025, ഫെബ്രുവരി 8, ശനിയാഴ്‌ച

ഭാവഗീതത്തിലെ ഏകാന്ത പഥികന്റെ കടത്തു വള്ളവും യാത്രയാവുമ്പോൾ


കരയിൽ ഇതാ ഞങ്ങൾ മാത്രമായി. ഒരിക്കലും തിരിച്ചു വരില്ലെന്നറിയാമെങ്കിലും 'ഇനിയെന്ന് കാണും നമ്മൾ...? എന്ന് മനസ്സിടറിക്കൊണ്ട്. എത്രയോ പ്രതിഭകൾ ലോകത്തോട് വിട പറഞ്ഞു പോയിരിക്കുന്നു. ആ വിയോഗങ്ങൾ തരാത്ത വേദന ഇപ്പോഴെന്തേ ഞങ്ങളിൽ വളരുന്നു?.. ഞങ്ങളുടെ ആരുമല്ലാതിരുന്നിട്ടും വളരെ വളരെ പ്രിയമുള്ളവനാകാൻ ഏതു ബന്ധമാണ് ഓർത്തെടുക്കേണ്ടത്? മറുപടി പോലെ കാറ്റിൽ അകലെ നിന്ന് മധുര ഗാനത്തിന്റെ ശീലുകൾ ഒഴുകി വരുന്നുണ്ടല്ലോ. കഥ മുഴുവൻ തീരും മുമ്പേ യവനിക വീഴും മുമ്പേ കവിളത്ത് കണ്ണീരോടെ........

ഞങ്ങളുടെ തലമുറയുടെ ഭാഗ്യമായിരുന്നു രണ്ടു മികച്ച ഗായകരുടെ നല്ല സിനിമാഗാനങ്ങൾ കേട്ടു വളരുകയെന്നത്. കഴിവിന്റെ കാര്യത്തിൽ ഇരുവരും അഗ്രജരെങ്കിലും നമുക്കതിലൊരാളോട് കൂടുതലിഷ്ടം തോന്നുക സ്വാഭാവികം. ഇവരിൽ കുറച്ചു പാട്ടുകൾ പാടിയ, എന്നാൽ നമ്മുടെ ഉള്ളിലേക്കിറങ്ങിയ വരികളും ഭാവങ്ങളുമായെത്തിയ അയാളെയായിരുന്നു എനിക്കെന്തോ കൂടുതലിഷ്ടം. അത് പി ജയചന്ദ്രനോടായിരുന്നു.

സംഗീതകുടുംബ പാരമ്പര്യമോ,  സംഗീതത്തിൽ പ്രത്യേക അവഗാഹമോ പ്രാവീണ്യമോ അവകാശപ്പെടാനില്ലാത്ത ഒരാളെന്ന നിലയിൽ അത്തരമൊരാധനയുടെ കാരണം തേടി പോയിട്ടില്ല. ഒരു പക്ഷെ ജയചന്ദ്രൻ ആധികാരിക സംഗീതാഭ്യാസനം നടത്തിയിട്ടില്ലാത്തൊരാളെന്നതാവാം അത്തരമൊരു മൃദുസമീപനത്തിന്റെ ഹേതു. അതിലുമുപരി അദ്ദേഹത്തിന്റെ ആലാപനത്തിൽ നിറയുന്ന ഭാവ തീവ്രതയാവണം ആത്യന്തികമായി ആകർഷിച്ചതും   അദ്ദേഹത്തിലേക്കടുപ്പിച്ചതും. വളരെ ചെറിയ പ്രായത്തിൽ തന്നെ ഞങ്ങളുടെ മർഫി റേഡിയോയിൽ നിന്നും ഒഴുകി വന്നിരുന്ന അദ്ദേഹത്തിന്റെ  അശ്വതി നക്ഷത്രമേ എൻ അഭിരാമ സങ്കല്പമേ എന്ന ഗാനം എന്നിലെന്തെല്ലാമോ അനുഭൂതി വിശേഷങ്ങൾ നിറച്ചിരുന്നു. തൃശൂർ കോഴിക്കോട് നിലയങ്ങളിൽ നിന്നുള്ള ചലച്ചിത്ര ഗാനപ്രക്ഷേപണങ്ങളിൽ ആ ഗാനം കേൾക്കുവാനായി കാത്തിരിക്കുമായിരുന്നു.

ഒരു തുടക്കക്കാരന്റെ എല്ലാ ഭയങ്ങളോടും കൂടി   “ഒരു മുല്ലപ്പൂമാലയുമായി” ചലച്ചിത്രഗാനരംഗത്തേക്ക് കടന്നു വന്ന ജയചന്ദ്രൻ പിന്നീട് ആ ഭയമെല്ലാം മാറ്റിവെച്ച്  നമ്മെ  നിലാവിന്റെ നീന്തല്‍പ്പൊയ്കയില്‍ നീരാടിച്ചു, മഞ്ഞലയിൽ ആവോളം  മുങ്ങിത്തോർത്തിച്ചു, വൈശാഖ പൗർണ്ണമി രാവിലൂടെ എത്രയോ  നടത്തിച്ചു. കൗമാരത്തിലേക്ക് കടക്കുന്നവരെ  അനുരാഗഗാനം പോലെ അഴകിന്റെ അല പോലെ, ആരു നീ ആരു നീ ദേവതേ എന്നും, പൂവും പ്രസാദവും ഇളനീർ കുടവുമായ് കാവിൽ തൊഴുതു വരുന്നവളെ എന്നും പാടി ഇക്കിളിപ്പെടുത്തി, അറിയാതെ ആ ഈരടികൾ മൂളാൻ പ്രാപ്തരാക്കി. ഞാനിതാ തിരിച്ചെത്തി മത്സഖി, പൊയ്പോയോരെൻ ഗാനസാമ്രാജ്യത്തിന്റെ വീഥിയിൽ ഭിക്ഷയ്ക്കായി എന്നിങ്ങനെയുള്ള പ്രണയ  കവിതകൾ ചൊല്ലിപ്പിച്ചു. നഷ്ടപ്പെടുവാൻ വിലങ്ങുകൾ, കിട്ടാനുള്ളതു പുതിയൊരു ലോകം എന്ന് വിപ്ലവാവേശത്തോടെ മുദ്രാവാക്യമുയർത്തുവാൻ പ്രാപ്തരാക്കി.

ജയചന്ദ്രൻ എന്ന പ്രതിഭയെ നമ്മിലേക്കടുപ്പിച്ചതിൽ അന്നത്തെ ഗാനരചയിതാക്കളുടെ പങ്ക് പ്രത്യേകം എടുത്തു പറയേണ്ടതാണ്. അദ്ദേഹത്തിന്   വേണ്ടി ഏറ്റവും നല്ല ഗാനങ്ങൾ എഴുതിയതാര് എന്നു ചോദിച്ചാൽ ശ്രീകുമാരൻ തമ്പിയെന്ന് നിസ്സംശയം പറയാം.

എനിക്കേറ്റവും ഇഷ്ടപ്പെട്ട വരികളായ അശ്വതി നക്ഷത്രമേ എൻ അഭിരാമ സങ്കല്പമേ തുടങ്ങി എത്രയോ പ്രണയ ഗാനങ്ങൾ. മകരം പോയിട്ടും മാടമുണർന്നിട്ടും മാറത്തെ കുളിരൊട്ടും പോയില്ലേ എന്ന വരികൾ കേൾക്കുമ്പോൾ അറിയാതെ നമ്മളും അത്തരമൊരു കാല്പനിക ലോകത്തിലേക്ക് ഊളയിട്ടു പോവും. നിൻ മണിയറയിലെ നിർമ്മല ശയ്യയിലെ നീല നിരാളമായ് ഞാൻ മാറിയെങ്കിൽ എന്നദ്ദേഹം അലിഞ്ഞു പാടുമ്പോൾ ഏതൊരു യുവാവിന്റെയും ഹൃദയം ഒന്നുലഞ്ഞു പോവും. രാജീവ നയനെ നീയുറങ്ങു രാഗ വിലോലെ നീയുറങ്ങൂ എന്ന് കേൾക്കുമ്പോൾ അറിയാതെ മനസ്സിന്റെ ഉള്ളിൽ നമ്മളും മറ്റൊരു പ്രണയിനിയെ പാടിയുറക്കുകയാവും.  

യദുകുല രതിദേവനെവിടെ എവിടെ, നിൻ പദങ്ങളിൽ നൃത്തമാടിടും എന്റെ സ്വപ്ന ജാലം, മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ,  ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശിൽപം, സ്വർണ്ണ ഗോപുര നർത്തകീ ശിൽപം കണ്ണിനു സായൂജ്യം നിൻ രൂപം, സ്വാതി തിരുനാളിൻ കാമിനീ സ്വപ്തസ്വര സുധാ വാഹിനീ, മല്ലികപ്പൂവിൻ മധുരഗന്ധം നിന്റെ മന്ദസ്മിതം പോലുമൊരു വസന്തം, ഹൃദയേശ്വരി നിൻ നെടുവീർപ്പിൽ ഞാനൊരു മധുര സംഗീതം കേട്ടൂ, മൗനം പോലും മധുരം ഈ മധുനിലാവിൻ മഴയിൽ, മുത്തു കിലുങ്ങി മണി മുത്ത് കിലുങ്ങി മുത്തമൊലിക്കും ചുണ്ടിൽ ചിരി കിലുങ്ങി,  തുള്ളിയോടും പുള്ളിമാനെ നില്ല് നിന്റെ വള്ളിമേടക്കാടെവിടെ ചൊല്ല് ചൊല്ല്,  തിരുവാഭരണം ചാർത്തി വിടർന്നു തിരുവാതിര നക്ഷത്രം. ഈ ഗാനങ്ങളോരോന്നും അദ്ദേഹത്തിന്റെ ശ്രുതിമധുരത്താൽ നമ്മുടെ മനസ്സിന്റെ അടിത്തട്ടിൽ അരക്കിട്ടുറപ്പിച്ചവയാണ്.

അമ്മയല്ലാതൊരു ദൈവമുണ്ടോ അതിലും വലിയൊരു കോവിലുണ്ടോ, സന്ധ്യക്കെന്തിനു സിന്ദൂരം ചന്ദ്രികക്കെന്തിനു വൈഡൂര്യം, അറബിക്കടലിളകി വരുന്നു ആകാശപ്പൊന്നു വരുന്നു ആലോലം തിരകളിലെ അമ്മാന വഞ്ചിയിലെ, മലരമ്പനെഴുതിയ മലയാള കവിതേ മാലേയ കുളിർ താവും മായാ ശില്പമേ, മലയാളഭാഷ തൻ മാദക ഭംഗി നിൻ മലർ മന്ദഹാസമായ് വിരിയുന്നു, നന്ത്യാർവട്ട പൂ ചിരിച്ചൂ നാട്ടു മാവിന്റെ ചോട്ടിൽ, തുടങ്ങി അനുവാചക ഹൃദയങ്ങളിൽ വിവിധ ഭാവ തരംഗങ്ങൾ സൃഷ്ടിക്കുന്ന  എത്രയോ അർത്ഥവത്തായ, മനസ്സിലേക്കിറങ്ങിച്ചെല്ലുന്ന ഗാനങ്ങളാണ് തമ്പിയുടേതായി ജയചന്ദ്രൻ ആലപിച്ചത്.

ജയചന്ദ്രന്റെ ജനപ്രിയ ഗാനങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന, സർവ്വകാല ഹിറ്റുകളായിമാറിയ   അര ഡസനോളം ഗാനങ്ങൾ പി ഭാസ്കരന്റേതായിരുന്നു.  മഞ്ഞലയിൽ മുങ്ങിത്തോർത്തി മധുമാസ ചന്ദ്രിക വന്നു, ഹർഷ ബാഷ്പം തൂകി വർഷ പഞ്ചമി വന്നു ഇന്ദുമുഖീ ഇന്നു രാവിൽ എന്തു ചെയ്‌വൂ നീ,  ഞാനിതാ തിരിച്ചെത്തി മൽസഖി പൊയ്പ്പോയൊരെൻ ഗാനസാമ്രാജ്യത്തിന്റെ വീഥിയിൽ ഭിക്ഷക്കായി, പിന്നെയുമിണക്കുയിൽ പിണങ്ങിയല്ലോ ഇന്നെന്താണിന്നെന്താണുറക്കമില്ലേ.. ഉറക്കമില്ലേ, കരിമുകിൽ കാട്ടിലെ രജനിതൻ വീട്ടിലെ കനകാംബരങ്ങൾ വാടി, പൂർണ്ണേന്ദു മുഖിയോടമ്പലത്തിൽ വച്ചു പൂജിച്ച ചന്ദനം ഞാൻ ചോദിച്ചു, ഏകാന്ത പഥികൻ ഞാൻ ഏതോ സ്വപ്ന വസന്ത വനത്തിലെ ഏകാന്ത പഥികൻ ഞാൻ, കാവ്യപുസ്തകമല്ലോ ജീവിതം ഒരു കാവ്യപുസ്തകമല്ലോ ജീവിതം, പുത്തരി കൊയ്തപ്പോളെന്തു കിട്ടി പത്തരമാറ്റുള്ള പൊന്നു കിട്ടി, രാമൻ ശ്രീരാമൻ ഞാൻ അയോദ്ധ്യ വിട്ടൊരു രാമൻ, നീലമലപ്പൂങ്കുയിലെ നീ കൂടെപ്പോരുന്നോ, വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ മണ്ണിതിൽ ഇഴയുന്ന മനുഷ്യനോ തുടങ്ങി   വരികളുടെ അർത്ഥസംപുഷ്ടിയാലും  ആലാപനസൗന്ദര്യത്താലും   മനസ്സിലെക്കാലവും തങ്ങിനിൽക്കുന്ന ഒരു പിടി  ഗാനങ്ങൾ.

ഗന്ധർവ്വ കവി വയലാറിന്റെ ഉജ്ജ്വലങ്ങളായ വരികളിലൂടെ സുപ്രഭാതം.. സുപ്രഭാതം.. നീലഗിരിയുടെ സഖികളെ ജ്വാലാ മുഖികളെ ജ്യോതിർമയിയാം ഉഷസ്സിനു വെള്ളിച്ചാമരം വീശും മേഘങ്ങളേ(സംസ്ഥാന പുരസ്‌ക്കാരം 1972), മാനത്തു കണ്ണികൾ മയങ്ങും കയങ്ങൾ മനോരമേ നിൻ നയനങ്ങൾ,  പൂവും പ്രസാദവും ഇളനീർക്കുടവുമായ് കാവിൽ തൊഴുതു വരുന്നവരെ, മധു ചന്ദ്രികയുടെ ചായത്തളികയിൽ മഴവിൽ പൂമ്പൊടി ചാലിച്ചു, ഇഷ്ടപ്രാണേശ്വരി നിന്റെ ഏദൻ തോട്ടം എനിക്ക് വേണ്ടി, നുണക്കുഴിക്കവിളിൽ നഖചിത്രമെഴുതും താരേ താരേ, കാമശാസ്ത്രമെഴുതിയ മുനിയുടെ കനക തൂലികേ, ഉപാസനാ ഉപാസനാ ഇതു ധന്യമാമൊരുപാസനാ, റംസാനിലെ ചന്ദ്രികയോ രജനീ ഗന്ധിയോ, അല്ലിയാമ്പൽ പൂവുകളെ അർദ്ധ നഗ്ന ഗാത്രികളെ, ഇനിയും പുഴയൊഴുകും ഇതു വഴി ഇനിയും കുളിർകാറ്റോടിവരും, തോട്ടേനെ ഞാൻ മനസ്സുകൊണ്ടു കെട്ടിപ്പിടിച്ചേനെ, സീതാദേവി സ്വയംവരം ചെയ്തൊരു ത്രേതാ യുഗത്തിലെ ശ്രീരാമൻ എന്നീ ഗാനങ്ങളിലൂടെയും അദ്ദേഹം നമ്മുടെ മനസ്സിലേക്ക് കുടിയേറി.

പ്രശസ്ത കവി ഓ എൻ വിയുടെ തൂലികയിൽ നിന്നും പിറന്ന ജയചന്ദ്രന്റെ എക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നാണ്  ഒന്നിനി ശ്രുതി  താഴ്ത്തി പാടുക പൂങ്കുയിലേ എന്നോമലുറക്കമായ് ഉണർത്തരുതേ  എന്നത്. അത്  കേട്ടാൽത്തന്നെ ഏതൊരു കുയിലും ശബ്ദം താഴ്ത്തിപ്പാടുമെന്നുറപ്പാണ്.   ശരദിന്ദു മലർദീപ നാളം നീട്ടി സുരഭിലയാമങ്ങൾ ശ്രുതി നീട്ടി, കേവലം മർത്ത്യ ഭാഷ കേൾക്കാത്ത ദേവ ദൂതികയാണു നീ, രാഗം ശ്രീ രാഗം ഉദയ ശ്രീ രാഗം(സംസ്ഥാന പുരസ്‌ക്കാരം 1978) എന്നിങ്ങനെയുള്ള മികച്ച ഗാനങ്ങളും  ഓ എൻ വിയുടെയായിരുന്നു.

എൺപതുകളിലെ  കാസറ്റ് തരംഗത്തിൽ അദ്ദേഹത്തിന് ഗാനങ്ങൾ കുറഞ്ഞുവെന്നത് ചരിത്രം. അഥവാ കിട്ടിയെങ്കിൽ തന്നെ ആരാലും ശ്രദ്ധിക്കപ്പെടാത്ത വരികളും.  പിന്നീട് കുറച്ചു കാലം നമുക്ക് കേട്ടാലും മതിവരാത്ത  അദ്ദേഹത്തിന്റെ പഴയ ഗാനങ്ങൾ തന്നെ കേട്ട് നിർവൃതിയടയേണ്ടി വന്നു.  അതെ പോലെ ദേവരാജൻ മാസ്റ്ററും രാഘവനും ചിദംബരനാഥും ബാബുരാജും ദക്ഷിണാമൂർത്തിയും അർജുനനും   അവസരങ്ങൾ നൽകിയ പോലെ പുത്തൻ തലമുറയിലെ സംഗീത സംവിധായകർ ജയചന്ദ്രനെ ഉപയോഗിച്ചുവോ എന്നതും ചിന്തിക്കേണ്ടിയിരിക്കുന്നു.

1998ൽ നിറത്തിലെ പ്രായം നമ്മിൽ മോഹം നൽകി മോഹം കണ്ണിൽ പ്രേമം നൽകി(സംസ്ഥാന പുരസ്‌ക്കാരം 1998)  എന്ന വിദ്യാസാഗറിന്റെ  ഗാനത്തിലൂടെ അദ്ദേഹം ശക്തമായൊരു തിരിച്ചു വരവ് നടത്തി.

തുടർന്ന് എണ്ണത്തിൽ കുറഞ്ഞതെങ്കിലും കുറച്ച് നല്ല ഗാനങ്ങൾ കൂടി അദ്ദേഹത്തിൽ നിന്നും നമുക്ക് ലഭിച്ചു. അറിയാതെ അറിയാതെ ഈ പവിഴ വാർതിങ്കളറിയാതെ, സ്വയംവര ചന്ദ്രികേ സ്വർണ്ണ  മണിമേഘമേ, ആരു പറഞ്ഞു ആരു പറഞ്ഞു ഞാൻ കണ്ടത് രാക്കാനവാണെന്നാരു പറഞ്ഞു, കേര നിരകളാടും ഒരു ഹരിത ചാരു തീരം, ആരാരും കാണാതെ ആരോമൽ തൈമുല്ല പിന്നെയും പൂവിടുന്നോ, തങ്കമനസ്സ് 'അമ്മ മനസ്സ് മുറ്റത്തെ തുളസി പോലെ, ശാരദാംബരം  ചാരുചന്ദ്രിക ധാരയിൽ മുഴുകീടവേ(സംസ്ഥാന പുരസ്‌ക്കാരം 2015)  , മോഹം കൊണ്ടു ഞാൻ ദൂരെയേതോ ഈണം പൂത്ത നാൾ മധു തേടി പോയി,  പൊടി മീശ മുളക്കണ കാലം ഇടനെഞ്ചില് ബാൻഡടി മേളം തുടങ്ങി.

മാധവ് രാമദാസിന്റെ ഇളയരാജക്ക് വേണ്ടി 5 വർഷം മുമ്പ് പാടിയ  എന്നാലും ജീവിതമാകെ സങ്കടമതിലധികം എന്നാളും കാണും സ്വപ്നം എന്ന ഗാനവും എന്റെ ഇഷ്ടഗാനങ്ങളിലൊന്നാണ്.

തമിഴ് സിനിമാഗാനരംഗത്തും അദ്ദേഹം തന്റെ സ്വരമാധുരി കൊണ്ട് ഓളങ്ങൾ സൃഷ്ടിച്ചു. രാസാത്തി ഒന്നെ കാണാതെ നെഞ്ച് കാത്താടി പോലാട്ത് എന്ന ഒറ്റ ഗാനം കൊണ്ട് അദ്ദേഹം തമിഴകത്തേയും തന്റെ നെഞ്ചകത്താക്കി.

സിനിമാഗാനങ്ങൾക്കൊപ്പം തന്നെ ഭക്തി ഗാനരംഗത്തും അദ്ദേഹത്തിന്റെ എത്രയോ നല്ല ഗാനങ്ങൾ നമ്മളെ തേടിയെത്തി. കവി പി കുഞ്ഞിരാമൻ നായരുടെ വരികൾ മണ്ഡലമാസപ്പുലരികള്‍ പൂക്കും പൂങ്കാവനമുണ്ടേ മഞ്ഞണിരാവ് നിലാവു വിരിക്കും എന്ന ഗാനമാണ് അതിലേറ്റവും പ്രശസ്തമായത്. അതെ പോലെ അദ്ദേഹത്തിന്റെ ഇഷ്ടദേവനായ ഗുരുവായൂരപ്പനെക്കുറിച്ചുള്ള ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം അവിടത്തെ ശംഖമാണെന്റെ കണ്ഠം,  വിഘ്നേശ്വരാ ജന്മ നാളികേരം നിന്റെ തൃക്കാല്‍ക്കല്‍ ഉടയ്ക്കുവാന്‍ വന്നു, പാറമേക്കാവിൽ കുടികൊള്ളും ഭഗവതി തുടങ്ങി എത്രയോ ഗാനങ്ങൾ.

പിന്നണി ഗാനങ്ങൾ പോലെ തന്നെ അദ്ദേഹത്തിന്റെ ഗാനമേളകൾക്കും വൻ ഡിമാന്ഡായിരുന്നു.  ഗൾഫ് നാടുകളിലെ ഒരു ഗാനമേളക്കിടക്ക് അദ്ദേഹം പറയുന്നുണ്ട്, എനിക്ക് സ്റ്റേജിൽ പാടിക്കൊണ്ട് മരിക്കണമെന്നാണ് ആഗ്രഹമെന്ന്. ഒരു പക്ഷെ അത് സാധ്യമായില്ല.  ആലാപനശൈലിയിലെ നവഭാവുകത്വം അവസാന നാളുകളിൽ വരെ നിലനിർത്താനായി എന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഭാഗ്യം തന്നെ.

ദുഃഖ  ബാഷ്പം തൂകിക്കൊണ്ട് അദ്ദേഹത്തിന്റെ ഗാനങ്ങൾ നമുക്കിയും മൂളാൻ എത്രയോ ഗാനങ്ങൾ ബാക്കി വെച്ചാണ് യാത്രയായത് എന്നത് നമ്മുടെയും ഭാഗ്യം.

2025, ജനുവരി 8, ബുധനാഴ്‌ച

കൊട്ടിക്കലാശിച്ച കാലങ്ങൾ


2024ലെ നഷ്ടങ്ങളിൽ പ്രധാനപ്പെട്ട രണ്ടെണ്ണം   മലയാളത്തിന്റെ സ്വന്തം കഥാകാരൻ എം ടിയുടേതും തന്റെ മാന്ത്രിക വിരലുകളാൽ ജനകോടികളെ കയ്യിലെടുത്ത സക്കീർ ഹുസൈന്റേതുമായിരുന്നു.

ഇന്ന് ജീവിച്ചിരിക്കുന്ന പഴയ തലമുറയിലെ ഭൂരിഭാഗവും എം ടിയുടെ രചനകളിലൂടെ സഞ്ചരിച്ചാവും  തങ്ങളുടെ ബാല്യ കൗമാരങ്ങൾ പിന്നിട്ടിരിക്കുക.

വായനയുടെ ആദ്യനാളുകളിൽ നാലുകെട്ടും, അസുരവിത്തും, ഓപ്പോളും നിറഞ്ഞു നിന്നപ്പോൾ ആ കഥാപശ്ചാത്തലമെല്ലാം എന്റേതാണെന്നു കൂടി തോന്നിയ കാലം. കൂടല്ലൂരിനടുത്തായിരുന്നു  എന്റെ തറവാടായ  വട്ടേനാട്ട് പിഷാരം. ആ തറവാടിന്റെ പരിസരങ്ങളായിരുന്നു അതോരോന്നും വായിക്കുമ്പോൾ  കഥാപരിസരങ്ങളായി മനസ്സിലേക്കോടിയെത്തുക. അമ്പലക്കുളവും പാടവും , ചക്കരവള്ളികൾ നിറഞ്ഞ പള്ള്യാലുകൾ, മൊട്ടക്കുന്ന് തുടങ്ങി എല്ലാത്തിനുമുണ്ട് എന്റേതായ രംഗഭൂമിക.

പിന്നീട് വളർന്നു വലുതായപ്പോൾ അദ്ദേഹത്തിന്റെ രണ്ടാമൂഴം പോലുള്ള കൃതികളിലെ രചനാവൈഭവം കണ്ട് അത്ഭുതം കൂറിയനാളുകൾ. എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കണമെന്ന് തോന്നിത്തുടങ്ങിയ കാലം. അക്കാലത്താണ് അദ്ദേഹത്തിന്റെ കാഥികന്റെ പണിപ്പുര വായിക്കുന്നത്. അത് പകർന്ന് തന്ന ഊർജ്ജം ചെറുതല്ല. 

കാലമെത്ര കഴിഞ്ഞാലും കാലാതിവർത്തിയായി നിലകൊള്ളുന്ന അനേകം സൃഷ്ടികൾ നമുക്ക് സമ്മാനിച്ച് വിട പറഞ്ഞ മലയാളത്തിന്റെ മഹാമനീഷിക്ക് പ്രണാമം!

ഉസ്താദ് സാക്കീർ ഹുസൈനെ ആദ്യമായി കാണുന്നത് 1999ലെ  മുംബൈ കേളി ഫെസ്റ്റിവലിലാണ്. പല്ലാവൂർ അപ്പുമാരാർക്ക് വീരശ്രുംഖല നൽകുന്ന ചടങ്ങ് കഴിഞ്ഞ് പല്ലാവൂരിന്റെ  തായമ്പക. ആ തായമ്പകയുടെ കൊട്ടിക്കലാശത്തിനു ശേഷം കാണികളുടെ മുൻ നിരയിലിരുന്നിരുന്ന സാക്കീർ ഹുസൈൻ സ്റ്റേജിലേക്ക് കയറിവന്ന് പല്ലാവൂരിന്റെ കാൽക്കലൊരു സാഷ്ടാംഗനമസ്കാരം നടത്തിയപ്പോൾ തുടങ്ങിയതാണ് ആ മനുഷ്യനോടുള്ള സ്നേഹം. തന്റെ കലയോടൊപ്പം മറ്റുള്ള കലകളെയും കലാകാരന്മാരെയും  അതെ പോലെ സ്നേഹിച്ച ഒരു കലാകാരനപ്പുറമുള്ള മനുഷ്യസ്നേഹി.അത് പിന്നീട് ഹോർണിമൻ സർക്കിളിൽ പനമണ്ണ ശശിയെ നമസ്കരിച്ചും തുടർന്നു.

ഏറ്റവുമൊടുവിൽ കണ്ടത് 2023 ഡിസംബർ 13നായിരുന്നു. അതും മറ്റൊരു കേളി ഫെസ്റ്റിവലിൽ തന്നെ.സാക്കിർ ഹുസൈന് കേളി ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിക്കുന്ന ചടങ്ങായിരുന്നു അത്. അതിന് ശേഷം അദ്ദേഹത്തിന്റെ തബലവാദനവും. അവിടെ വെച്ച് അന്ന് കേരളത്തിന്റെ മേളപ്രമാണി പെരുവനം കുട്ടന്മാരാരെ അദ്ദേഹത്തിന്റെ എഴുപതാം പിറന്നാൾ ദിവസമായ അന്ന്  പൊന്നാടയണിയിച്ച് ചേർത്ത് നിർത്തിയ രംഗം അതിന്റെ മറ്റൊരുദാഹരണം.

അദ്ദേഹത്തിന്റെ സഹജീവികളോടും സഹപ്രവർത്തകരോടുമുള്ള പെരുമാറ്റത്തിന്റെ ഉദാഹരണം വൈറലായ ഒരു വീഡിയോയിലൂടെ നാമൊക്കെ കണ്ടതാണ്. എന്തിനും ഏതിനും ക്ഷോഭിക്കുകയും മറ്റുള്ളവരോടു തട്ടിക്കയറുകയും ചെയ്യുന്ന നമ്മളോരോരുത്തരും കണ്ടു പഠിക്കേണ്ട പാഠം. തബലയിൽ അദ്ദേഹം സുസ്മേരവദനനായി താളപ്പെരുക്കം തീർക്കുകയാണ്. അപ്പോഴാണ് തബലക്ക് മുകളിലുള്ള മൈക്കുകളിലൊന്ന് ചെരിഞ്ഞു താഴുന്നത് കാണുന്നത്. ഒട്ടും ക്ഷോഭിതനാവാതെ അദ്ദേഹം തന്റെ തബലയിലെ വാദനം വലത്തേ കയ്യിലൊതുക്കി ഇടം കൈകൊണ്ട് സൗമ്യമായി മൈക്കിനെ പിടിച്ചുയർത്തുന്നതും വീണ്ടും അത് താഴോട്ടു ചെരിയുമ്പോൾ അതിലും ലാഘവത്തോടെ വീണ്ടും ഉയർത്തുന്നതുമായ ആ ഒരു രംഗം മതി അദ്ദേഹത്തിലെ മനുഷ്യസ്നേഹിയെ അറിയാൻ, ചേർത്തു പിടിക്കാൻ. 

ഒരു പക്ഷെ കുട്ടിക്കാലത്ത്  വാഹ് ഉസ്താദ്  എന്ന പരസ്യത്തിലെ അദ്ദേഹത്തിന്റെ പ്രകടനത്തെക്കാൾ ഇന്നിപ്പോൾ ഞാനിഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ വൈറലായ ആ വിഡിയോയാണ്. 

നൂറ്റാണ്ടിന്റെ തബല മാന്ത്രികനും വിട. പ്രണാമം !

2024, ഡിസംബർ 22, ഞായറാഴ്‌ച

ക്യൂറിമാരുടെ കഥ

 


 നോബൽ സമ്മാന ജേതാവായ മേരി ക്യൂറിയെപ്പറ്റി പല പുസ്‌തകങ്ങളും മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പുതുതെന്ന് പറയാവുന്ന, ഓഗസ്റ്റ് മാസത്തിൽ പ്രസിദ്ധീകരിച്ച ജീവചരിത്രമാണ് റേഡിയം കണ്ടുപിടുത്തതിന്റെ 125ആം വർഷം പിന്നിട്ട വേളയിലിറങ്ങിയ

ശ്രീപ്രസാദ്‌ വടക്കേപ്പാട്ടിന്റെ ക്യൂറിമാരുടെ കഥ.

ഇതിനകം തന്നെ പല ശാസ്ത്ര ലേഖനങ്ങളും എഴുതിയിട്ടുള്ള മുബൈ ഭാഭാ അണുശക്തി കേന്ദ്രത്തിലെ ജോലിക്കാരനായ  ശ്രീപ്രസാദ്‌ മേരി ക്യൂറിയെയും കുടുംബത്തെയും പറ്റി എഴുതിയതിൽ അത്ഭുതപ്പെടാനില്ല.

The Nobel Curies എന്ന പുസ്തകമാണ് തന്നെ മലയാളത്തിലുള്ള  ഈ ജീവചരിത്ര രചനയിലേക്ക് നയിച്ചതെന്ന് ഗ്രന്ഥകർത്താവ് ആമുഖത്തിൽ പറയുന്നുണ്ട്.

പോളണ്ടുകാരായ  വ്‌ളാദിസ്ളാവ് - ബ്രോണിസ്ളാവ് ദമ്പതിമാർക്ക് 1867ലാണ് മരിയ സലോമിയ എന്ന മേരി ജനിക്കുന്നത്. റഷ്യൻ അധീനതയിലായിരുന്ന അക്കാലത്ത് പോളിഷ് ജനത അവരുടെ സംസ്കാരം സംരക്ഷിക്കാൻ പാട് പെടുന്ന കാലഘട്ടമായിരുന്നു. അദ്ധ്യാപകരായ മരിയയുടെ മാതാപിതാക്കൾ അതിനുള്ള ഉത്തമ മാർഗ്ഗമായി കണ്ടത് പോളിഷ് ജനതക്ക് ഭാഷാ പരിജ്ഞാനം നൽകുവാനുള്ള വഴികളാണ്. പക്ഷെ അവരുടെ ഈ പ്രവർത്തനം സാർ ചക്രവർത്തിമാരുടെ സാമ്രാജ്യത്തിൽ  രാജ്യദ്രോഹമായി മുദ്രകുത്തുകയും അവർക്ക് തങ്ങളുടെ ജോലിയും കിടപ്പാടവും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാക്കി. തുടർന്ന് ദാരിദ്യ്രത്തിന്റെ പടുകുഴിയിൽ വീണ ആ കുടുംബം അനുഭവിച്ച കഷ്ടപ്പാടുകളും മറ്റുമാണ് ആദ്യ ഭാഗങ്ങളിലെ പ്രമേയം.

തന്റെ പതിനൊന്നാം വയസ്സിൽ ക്ഷയരോഗബന്ധിതയായുള്ള  അമ്മയുടെ വേർപാട് ആ കൊച്ചു മനസ്സിന് താങ്ങാവുതണിനപ്പുറമായിരുന്നു. അതിനിടയിലും തന്റെ വിദ്യാഭ്യാസം തുടർന്ന മരിയ പോളണ്ടിലെ ഏറ്റവും നല്ല വിദ്യാർത്ഥിക്കുള്ള സ്വർണ്ണ മെഡൽ നേടിക്കൊണ്ടാണ് ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കിയത്.

മരിയ ദാരിദ്ര്യത്തിൽ തുടർ പഠനം വഴിമുട്ടിയപ്പോൾ വീട്ടുവേലക്കാരിയായി ഒരു ധനിക കുടുംബത്തിൽ ജോലി ചെയ്യുകയും അവിടെ വെച്ച് തന്റെ ആദ്യ അനുരാഗം പൂത്തു തളിർത്തെങ്കിലും രണ്ടു കുടുംബങ്ങൾ തമ്മിലുള്ള സാമ്പത്തിക അന്തരം അതിന് വിലങ്ങു തടിയായപ്പോൾ തുടർ വിദ്യാഭ്യാസത്തിൽ  നിന്നും ഒളിച്ചോടി വീട്ടിലൊതുങ്ങി കഴിയാൻ തീരുമാനിക്കുകയായിരുന്നു. പക്ഷെ അച്ഛന്റെ നിർബന്ധത്തിന് വഴങ്ങി പാരീസിലെത്തുകയും  അവിടെ നിന്നും തന്റെ ശാസ്ത്രരംഗത്തെ പടവുകൾ കയറി നൊബേൽ സമ്മാന ജേതാവിലേക്കെത്തുന്ന ജീവിതഗന്ധിയായ കഥ ശ്രീപ്രസാദ്‌ വായനക്കാരനെക്കൂടി ചേർത്ത് നിർത്തിക്കൊണ്ട് 63 പേജുകളിലൂടെ  പറയുകയാണ്. 

സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ റേഡിയോ ആക്ടീവ് പദാർഥങ്ങൾ നിരന്തരം കൈകാര്യം ചെയ്തതിന്റെ ഫലമായുണ്ടായ അപ്ലാസ്റ്റിക് അനീമിയ എന്ന രോഗമാണ് മേരി ക്യൂറിയുടെ ജീവൻ കവർന്നതെന്നത് പൊതുവെ പറയപ്പെടുന്നുണ്ട്. പക്ഷെ ശ്രീപ്രസാദ്‌, ഒന്നാം ലോക മഹായുദ്ധ കാലത്ത് അവർ വലിയ തോതിൽ നിർമ്മിച്ച് നൽകിയിരുന്ന മൊബൈൽ എക്സ് റെ  യൂണിറ്റുകളിൽ നിന്നുമുണ്ടായ അണുവികിരണങ്ങളാണ് അവരുടെ ജീവൻ അപഹരിച്ചതെന്ന മറ്റൊരു ഗവേഷക മതം കൂടി പറഞ്ഞു വെക്കുന്നുണ്ട്.

ചെറിയ ക്‌ളാസുകളിലെ സയൻസ് വിദ്യാർത്ഥികൾക്ക് കൂടി  വളരെ എളുപ്പത്തിൽ വായിച്ചു മനസ്സിലാക്കാൻ വണ്ണം സരളമായ ഭാഷയാണ് ഇതിലേത്. അത് കൊണ്ട് തന്നെ നമ്മുടെ വിദ്യാർത്ഥി സമൂഹവും സ്‌കൂൾ ലൈബ്രറികളും ഈ പുസ്‌തകം സ്വായത്തമാക്കുമെന്ന് കരുതട്ടെ.

മുരളി വട്ടേനാട്ട്

പ്രസാധകർ : പരിധി പബ്ലിക്കേഷൻസ്

വില : 105 രൂപ

2024, സെപ്റ്റംബർ 1, ഞായറാഴ്‌ച

തിരിച്ചു പോക്ക്...

തിരിച്ചു പോക്കുകൾ എന്നും മനസ്സിന് വലിയൊരു ഭാരമാണ്.  മകളുടെ കല്യാണം കഴിഞ്ഞു കർത്തവ്യ  ഭാരമിറക്കി വെച്ച് പോരുകയാണ്. പക്ഷെ അപ്പോഴും   ഭാര്യ ഭാരമുള്ള പെട്ടികൾ തന്നെ കൂടെക്കരുതിയിട്ടുണ്ട്. അത് കൊണ്ടാവണം തിരിച്ചു പോക്ക് വണ്ടിയിൽ മതിയെന്ന് അവൾ മുമ്പേ പറഞ്ഞത്. അവളെന്തെങ്കിലും പറയുന്നെങ്കിൽ അതിലെന്തെങ്കിലും കാര്യമുണ്ടാവും.

ഒരു മാസം നാട്ടിലോടി നടന്ന് ചിങ്ങ വെയില് കൊണ്ട് മുഖവും കയ്യും കറുത്തു കരുവാളിച്ചിരിക്കുന്നു. തിരക്കൊഴിഞ്ഞു, നല്ല ചൂടുള്ള വെയിലിൽ  കുറച്ച് കയ്പ്പക്ക  കൊണ്ടാട്ടം ഉണക്കിക്കൊണ്ടു പോരാൻ പദ്ധതിയിട്ട അന്ന് രാത്രി മകം ഞാറ്റുവേലയിൽ മഴ  വീണ്ടും ഉഷാറായി. ഫാനിന്റെ കാറ്റിനു ചുവട്ടിൽ പാതിയുണങ്ങിയ കൊണ്ടാട്ടത്തിനെ ഇനി മുംബൈ ചൂടിലുണക്കുകയല്ലാതെ വേറെ വഴിയില്ല. ഞങ്ങളുടെ ആദ്യ യാത്രയിൽ കൂടെക്കൂടിയതാണ്  ഈ കയ്പ്പക്കക്കൊണ്ടാട്ടം.

രണ്ടു പെട്ടികളേക്കാൾ ഭാരം ഇന്നലെ  വാങ്ങിച്ച ബിഗ് ഷോപ്പറിനാണ്. പൊതിച്ച നാളികേരം മുതൽ വിവിധ തരം  അച്ചാറുകളുടെ വൻ ശേഖരവും, കല്യാണത്തിന്റെ ബാക്കിപത്രമായ കാളനും, ഓഫീസിലേക്കുള്ള ലഡ്ഡുവും ഉപ്പേരിയും ആയപ്പോൾ ഇനി ഇതെടുക്കാൻ ഞാനോ നീയോ എന്ന ചോദ്യവുമായി ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും നോക്കി. അത് നിറയെ വായക്ക് രുചിയുള്ള വിഭവങ്ങളുടെ  ഭാരമാണ് എന്ന ചിന്ത നൽകിയ സന്തോഷത്തിൽ അവൾ തന്നെ അതെടുത്തു. ഇത് പൊക്കി ഇനി തണ്ടെല്ല് വെലക്കണ്ട, എന്നൊരു ബഹുവാക്കും പറഞ്ഞു.

തിരിച്ചുള്ള  യാത്ര ഇക്കുറി ഒന്ന് മാറ്റിപ്പിടിച്ചാലോ എന്ന എന്നിലുറങ്ങിക്കിട ക്കുന്ന  അന്വേഷണ കുതൂഹലന്റെ  പരീക്ഷണ മായിരുന്നു കൊച്ചുവേളി - പോർബന്ദർ സൂപ്പർ ഫാസ്റ്റിലെ രണ്ടാം ക്ലാസ് എ.സി ബുക്കിങ്. വണ്ടി കൃത്യ സമയത്തിന് തൃശൂർ  സ്റ്റേഷൻ തൊട്ടു.  വണ്ടി കണ്ടതും ഞാനൊന്ന് ഞെട്ടി. ഏകദേശം ഒരു ഇരുപത് വർഷം പഴക്കമുള്ള മഞ്ഞ പെയ്ൻറ് അടിച്ച ICF കോച്ച്കൾ.

ഉള്ളിലേക്ക് കയറിയതും, ഏതോ ഇരുട്ട് നിറഞ്ഞ ഗുഹയിലേക്ക് കയറുന്ന പ്രതീതിയായിരുന്നു. ഉച്ച ഭക്ഷണം കഴിഞ്ഞു എല്ലാവരും കൂപ്പേകൾ  കർട്ടനിട്ട് മൂടി പുറമെ നിന്നുള്ള വെളിച്ചം കയറാത്ത രീതിയിൽ ആക്കി മാറ്റിയിരിക്കുന്നു. തലതിരിഞ്ഞു കയറിയ കാരണം ഞങ്ങളുടെ ബർത്ത് കണ്ടു പിടിക്കാൻ ഏറെ പിന്നിലോട്ട് നടക്കേണ്ടി വന്നു. ഒടുവിൽ കൂപ്പേയും ബർത്തും കണ്ടെത്തിയപ്പോൾ അവിടത്തെ അവസ്ഥയും മേല്പറഞ്ഞത് തന്നെ. ഭാഗ്യത്തിന് ഞങ്ങളുടെ ബർത്തിൽ ആരും കിടക്കുന്നില്ല. അവിടെയിരുന്നിരുന്ന സ്ത്രീ ഞങ്ങളോട് ആദ്യം തന്നെ ലോവർ ബർത്താണോ എന്ന് ചോദിച്ചപ്പോൾ  അപ്പർ ബർത്ത് ഞങ്ങൾക്ക് കൈമാറാനുള്ള വിദ്യ വല്ലതുമാണോ എന്നു ശങ്കിച്ച്, അതെ എന്ന് ഉറക്കെപ്പറഞ്ഞു കൊണ്ട് ഭാര്യ പെട്ടികൾ താഴെ അടുക്കുന്ന ജോലി ഏറ്റെടുത്തു. ജനാലക്കരികിലായി അറ്റത്ത് രണ്ടു ഭാഗത്തും അവരുടെ പെട്ടികൾ വെച്ച് കയ്യടക്കിയിരുന്ന അവർ, ഇതാ ഇപ്പുറത്ത് ഇഷ്ടം പോലെ സ്ഥലമുണ്ടല്ലോ എന്ന് പറഞ്ഞപ്പോൾ, അല്പം ദേഷ്യത്തോടെ ഭാര്യ എന്നോടായി പറഞ്ഞു. നമ്മുടെ പെട്ടികൾ നമ്മുടെ സീറ്റിനടിയിലെ വെക്കുന്നുള്ളു. അത് കേട്ട അവർ വേഗം ഒരു ബർത്തിന്റെ താഴെ നിന്നും പെട്ടികൾ, ബാഗുകൾ എന്നിവ അവരിരുന്ന ബർത്തിന്റെ താഴേക്കു മാറ്റി സംഘർഷാവസ്ഥക്ക് അയവ് വരുത്തി. അടിയിൽ ന്യൂസ് പേപ്പർ വിരിച്ച് ബാഗുകൾ ഉള്ളിലേക്ക് തള്ളി നീക്കി സുരക്ഷിതമാക്കി വെച്ച ശേഷം അവൾ അപ്പുറത്തെ ബർത്തിൽ ജനലരികിലായി ഇരുന്നു. ഭക്ഷണമടങ്ങിയ അവളുടെ തോൾ ബാഗ് നിവർത്തിയിട്ടിരുന്ന ട്രേ ടേബിളിൽ സ്ഥാപിച്ചു. എന്നോടും ഞാനിരുന്ന ബർത്തിലെ ജനലരികിലേക്ക് നീങ്ങിയിരിക്കാനാവശ്യപ്പെട്ടു. ഞങ്ങളുടെ ഈ പരിപാടികളെല്ലാം സസൂക്ഷ്മം ശ്രദ്ധിച്ചു കൊണ്ട്    തൊട്ടപ്പുറത്തെ സൈഡ് ബർത്തിൽ ഒരാളിരിപ്പുണ്ടായിരുന്നു. കാര്യങ്ങൾ ഒന്ന് അടുക്കും ചിട്ടയുമായപ്പോഴാണ് അദ്ദേഹത്തെ ഞാൻ ശ്രദ്ധിക്കുന്നത്. ഞാൻ നോക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ  എന്റെ ഭാര്യയുടെ മുഖത്താണ്. ഇത്തരക്കാർക്ക് ഇന്നും ഒരു കുറവുമില്ലല്ലോ എന്ന ചിന്തയുമായി, ലഗ്ഗേജുമായി വണ്ടിയിൽ കയറിയതിന്റെ ക്ഷീണം തീർക്കാനായി  ഞാനൊന്ന് കണ്ണടച്ചു.

32 വർഷം മുമ്പ് ഒരു സെപ്തംബർ 9 തിങ്കളാഴ്ചയാണ് ആദ്യമായി ഞാൻ ഭാര്യയെയും കൂട്ടി ബോംബെക്ക് തിരിക്കുന്നത്. അന്ന് കയറിയത് ഷൊർണൂർ നിന്നായിരുന്നുവെന്ന് മാത്രം. അന്നും സ്ഥിരം വണ്ടിയായിരുന്ന ജയന്തിയെ പുതിയതൊന്ന് വെച്ച്  മാറ്റിപ്പിടിക്കാനുള്ള പരീക്ഷണത്വരയാണ് രാത്രി 8-1/2ക്കു ഷൊറണൂർ വഴി കൃഷ്ണരാജപുരം റൂട്ടിലൂടെ പുതിതായി ആരംഭിച്ച  സൂപ്പർഫാസ്റ്റ് ട്രെയിനിൽ ബുക്ക് ചെയ്യാൻ പ്രേരിപ്പിച്ചത്. അന്ന് ഞങ്ങളുടെ കൂടെ എന്റെ ചെറുകര സ്‌കൂളിലെ അഞ്ചാം തരത്തിലെ ക്ലാസ് ടീച്ചർ, ഞാനുമുണ്ട് ബോംബെക്ക് എന്ന് പറഞ്ഞ് പിന്നീട് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അവർ അവരുടെ മക്കളുടെ അടുത്തേക്ക് പോവുകയാണ്.  കൂടെയുള്ള ടീച്ചർക്ക് അങ്ങാടിപ്പുറം സ്റ്റേഷൻ കോട്ടയിലെ ടിക്കറ്റ് ആയ കാരണം  മലബാർ കോച്ച്കൾ ഷൊറണൂരിൽ വന്നപ്പോൾ തന്നെ ടീച്ചറെ കയറ്റി എല്ലാം സൗകര്യമാക്കി, കൂടെയുള്ളവരോട് നോക്കണം എന്നേൽപ്പിച്ച് പോന്നത് കാരണം അവരെപ്പറ്റി വേവലാതിപ്പെടേണ്ടി വന്നില്ല. അതിലെ തെക്കു നിന്നുമുള്ള സെക്ഷനും മലബാർ സെക്ഷനും കൂടി ഷൊറണൂരിൽ നിന്നും ഒന്നാക്കി രാത്രി 8-1/2 ക്കാണ് കൃഷ്ണരാജപുരം വഴി അത് പോന്നിരുന്നത്. അന്ന് രാത്രി തെക്കൻ ഭാഗത്തു നിന്നുമുള്ള കോച്ചുകൾ എത്തിയപ്പോൾ സ്ലീപ്പർ ക്‌ളാസിലെ അവസ്ഥ ഏതാണ്ടിതിനോട് സമാനമായിരുന്നെന്ന് അയാൾക്ക് തോന്നി. ആകെ അടച്ചു മൂടിക്കിടന്നിരുന്ന ആ കമ്പാർട്ട്മെന്റിൽ ഷൊറണൂരിൽ നിന്നും ഞങ്ങൾ മാത്രമാണ് കയറാനായി ഉണ്ടായിരുന്നത്. ഷൊറണൂരിൽ നിന്നും ടിക്കറ്റ് ബുക്ക് ചെയ്തവർക്കൊക്കെ മലബാർ സെക്ഷനിലെ കോച്ചിലാണ് റിസർവേഷൻ. ഞങ്ങളുടെ ടിക്കറ്റ് തൃശൂരിൽ നിന്നും എടുത്തത് പിന്നീട് ബോർഡിങ് മാറ്റിയതിനാലാണ് അങ്ങിനെയൊരവസ്ഥ നേരിടേണ്ടി വന്നത്. 

കഷ്ടി ഒരഞ്ചു മിനിറ്റ് കണ്ണടച്ചിരുന്ന് ക്ഷീണം തീർത്ത് കണ്ണു തുറന്ന് നോക്കിയപ്പോഴേക്കും  അപ്പുറത്തെ ബർത്തിലിരുന്ന മനുഷ്യൻ  നോട്ടം മതിയാക്കി കിടപ്പ് തുടങ്ങിയിരുന്നു. ഇപ്പോൾ ഈവക  അങ്കമൊക്കെ കഴിഞ്ഞ് ഫോണും ഞോണ്ടിക്കൊണ്ടിരുന്ന ഭാര്യയെ ഞാനൊന്ന്  സൂക്ഷിച്ചു നോക്കി. 32 വർഷം ഒരു സ്ത്രീയിൽ വരുത്തുന്ന മാറ്റങ്ങൾ  അത്ഭുതത്തോടെ നോക്കിക്കണ്ടുകൊണ്ട്, കണ്ണടച്ചു കൊണ്ട്  ഒന്ന് പിന്തിരിഞ്ഞു നോക്കി...

ട്രെയിനിൽ എന്റെ പിന്നാലെയായി കുറച്ചധികം ചെറു ബാഗുകളുമായി  കയറിയ ആ ഇരുപത് വയസ്സുകാരി  എന്റെ തൊട്ടു പിന്നിലായി ഒരു ചുകന്ന സാരിയിൽ അതീവ സുന്ദരിയായി, അതിലേറെ മുഖത്ത് നിഴലിച്ച പേടിയും പരിഭ്രമവും   കൊണ്ടൊരു മൂടുപടമിട്ട്  നിൽപ്പാണ്. രണ്ട് മിഡിൽ ബർത്തുകളാണ് ഞങ്ങൾക്കുള്ളത്. താഴെ  ഉറങ്ങിക്കിടക്കുന്നവരെ വിളിച്ചുണർത്തി കയ്യിലുള്ള നാലഞ്ചു ബാഗുകൾ ലോവർ ബർത്തിനടിയിലേക്ക് വെക്കാൻ ഞാൻ പെടാപ്പാട് പെടുകയാണ്. ഇതെല്ലാം ആദ്യമായി കാണുകയും അനുഭവിക്കുകയും ചെയ്യുന്ന അവളാകട്ടെ അപ്പുറമിപ്പുറമുള്ള കഴുകൻ കണ്ണുകളെയൊന്നും കാണാതെ   എന്നെത്തന്നെ സശ്രദ്ധം വീക്ഷിച്ചു കൊണ്ട്,  ഞാനെന്തെങ്കിലും ചെയ്യണോ എന്ന് ചോദിക്കാതെ, എന്നാൽ  കണ്ണു കൊണ്ട് ഒരിക്കൽ ചോദിച്ച്, പേടിച്ചു നിൽക്കുകയാണ്. ഒടുവിൽ  കയ്പ്പക്ക കൊണ്ടാട്ടം, കായ വറുത്തത്, അരിപ്പൊടി, അവലോസ് പൊടി, പപ്പടം, കഞ്ഞി വെക്കാനുള്ള പൊടിയരി തുടങ്ങിയവ നിറച്ചുള്ള കാർഡ് ബോർഡ് കാർട്ടൻ കൂടി ഏറ്റവും അറ്റത്തായി കുത്തിത്തിരുകി കയറ്റിയ പ്പോളേക്കും വണ്ടി ഷൊറണൂർ വിട്ടു, മാന്നനൂർ ഔട്ടർ കടന്നിരുന്നു. 

ഞങ്ങൾക്ക് കിടക്കാനുള്ള മിഡിൽ ബർത്തുകൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതുപ്പെണ്ണിനെയും  കൊണ്ടുള്ള ആദ്യ യാത്രയായത് കൊണ്ട് തന്നെ നാലുപുറവും ഒന്ന് സസൂക്ഷ്മം വീക്ഷിച്ചു. കൂടെ വല്ല നല്ല ഫാമിലിയെയും കിട്ടണേ എന്ന് പ്രാർത്ഥിച്ചു കൊണ്ടായിരുന്നു വീട്ടിൽ നിന്ന് പോന്നതും വണ്ടിയിലേക്ക് കാലെടുത്തു വെച്ചതും. പക്ഷെ, മേലും കീഴേയും മറുവശവുമുള്ള ബർത്തുകളിൽ  ഓണമാഘോഷിച്ച് തിരിച്ചു പോവുന്ന ബാച്ചിലേഴ്‌സ് മാത്രം. 

എതിരെയുള്ള സൈഡ് ബർത്തിൽ മുകളിൽ കിടന്നിരുന്ന ചെറുപ്പക്കാരൻ ഉറങ്ങിയിട്ടില്ല. അയാൾ അവളെ തന്നെ വീക്ഷിച്ചു കൊണ്ടിരിക്കുകയാണ് എന്ന് അപ്പോഴാണ് ഞാൻ കാണുന്നത്. അവളുടെ കൂടെ ഞാനെന്നൊരു ഭർത്താവുണ്ട് എന്ന യാതൊരു ചിന്തയുമില്ലാതെയാണ് അയാളുടെ നോട്ടം. ഭാഗ്യത്തിന് അവളതൊന്നും തന്നെ ശ്രദ്ധിക്കുന്നില്ല. ഉറ്റവരെ വേർപെട്ടു പോരുന്ന ദുഃഖവും ആദ്യ യാത്രയുടെ പരിഭ്രമവും മാത്രമേ അപ്പോൾ ആ മുഖത്ത് നിഴലിക്കുന്നുള്ളൂ. എനിക്ക് പോലും മുഖം തരാതെയാണ് അവൾ ഇനിയെന്ത് എന്നറിയാതെ നിൽക്കുന്നത്. ജനമദ്ധ്യത്തിൽ വെച്ച് എങ്ങിനെ അവളെ സാന്ത്വനിപ്പിക്കണം എന്നറിയാതെ ഞാനും അവളുടെ കണ്ണുകളിലേക്ക് നോക്കാനാവാതെ യുള്ള അവസ്ഥയിലുഴറുകയാണ്.

ഭക്ഷണവും മറ്റും വെച്ച കാരി ബാഗിലാണ് പുതപ്പും വെച്ചിരുന്നത്. വേഗം അത് പുറത്തെടുത്ത്, അവളോട് ബർത്തിൽ കയറി കിടന്നോളാൻ  പറഞ്ഞു. തല ഉള്ളിലേക്ക് വെച്ച് കിടന്നാൽ മതി, പുതപ്പ് കൊണ്ട് കഴുത്തു മൂടി വേണം കിടക്കാൻ എന്ന് കൂടി പതുക്കെ അവളുടെ ചെവിയിൽ പറഞ്ഞു. അതിനു മുമ്പായി ടോയ്‌ലറ്റിൽ പോയി വരണോ എന്ന ചോദ്യത്തിന്, അതിനി ബോംബെയിലെത്തി യിട്ടേ വേണ്ടൂ എന്നടക്കം പറഞ്ഞപ്പോൾ ഞാനൊന്ന് ഞെട്ടി. സ്‌കൂളിലും കോളേജിലും പഠിക്കണ കാലത്ത് വീട്ടിൽ നിന്നും ശങ്ക തീർത്തു പോയാൽ തിരിച്ചെത്തിയെ അതിനെ പറ്റി ചിന്തിക്കാറുള്ളൂ എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷെ, രണ്ടു രാത്രിയും ഒരു ദിവസവും പോയിട്ട് ഒരര നേരം പിടിച്ചു നിൽക്കാൻ എന്നെക്കൊണ്ട് പറ്റാറില്ല. ഒന്നും ചോദിച്ചില്ല. എല്ലാം ബോംബെയിൽ എത്തിയിട്ടാവാം എന്ന് കരുതി കിടന്നോളാൻ പറഞ്ഞു കൊണ്ട് ഞാനും പതിയെ എതിരിലുള്ള മിഡിൽ ബർത്തിലേക്ക് കയറി.

കല്യാണത്തലേന്ന് മുതലിങ്ങോട്ടുള്ള രണ്ടാഴ്ചത്തെ ഉറക്കം ബാക്കിയുണ്ട്. അത് വണ്ടിയുടെ താളത്തിനൊത്ത് ഉറങ്ങി  തീർക്കാമെന്ന് കരുതിയതാണ്. പക്ഷെ ചുറ്റുമുള്ള കഴുകൻ കണ്ണുകൾ എന്റെ കണ്ണുകളിലെ ഉറക്കത്തെ ആട്ടിപ്പായിച്ചു. സൈഡ് അപ്പർ ബർത്തിൽ ചെറുപ്പക്കാരൻ ഇപ്പോഴും അവളെ തന്നെ നോക്കി കിടപ്പാണ്. പക്ഷെ, അവന്റെ കണ്ണുകളിൽ നിറഞ്ഞു നിന്നത് ആർത്തിയല്ല, ആ നോട്ടം അവളുടെ മുഖത്ത് മാത്രം ഉടക്കിക്കിടക്കുന്നു. അവിടെ വേറെന്തെല്ലാമോ വ്യാപാരിക്കുന്നുണ്ടെന്ന് വ്യക്തം.

തല്ക്കാലം അയാളെ അയാളുടെ വഴിക്ക് വിട്ട് ഞാനും  ഉറങ്ങിക്കിടക്കുന്ന  അവളെ തന്നെ നോക്കിക്കിടപ്പായി. അവളെ എന്റെ  കൂടെ കൂട്ടിയിട്ട് ആഴ്ച രണ്ടായെന്നാലും ഇനിയും കണ്ട് കൊതി തീർന്നിട്ടില്ല. പകലുകളിൽ അവളെക്കണ്ട് രണ്ടു വർത്തമാനം പറയാനുള്ള സൗകര്യമോ സാഹചര്യമോ എന്റെ വീട്ടിലോ അവളുടെ വീട്ടിലോ ഇല്ല. എത്രയും വേഗം ഈ രാത്രിയും അടുത്ത പകലും രാത്രിയും  തീർന്ന് ബോംബെയിലെ റൂമിലെത്തിയാൽ മതിയെന്ന ചിന്തക്ക് ചിന്തേരിട്ട് കിടന്ന ഞാനും പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീണു…

ഭാര്യ പരിപ്പുവട വേണമെന്ന് പറഞ്ഞ് വിളിച്ചുണർത്തിയപ്പോഴാണ് ചിന്തകളിൽ നിന്നും പുറത്തു ചാടി  കണ്ണു തുറന്നത്. വണ്ടി തൃശൂർ വിട്ട് ഷൊറണൂർ എത്തിയിട്ടേ ഉള്ളൂ. മഴ ചെറുതായി ചാറി നിൽക്കുന്നുണ്ട്. എഞ്ചിന് തൊട്ട് പിന്നിലായുള്ള ഞങ്ങളുടെ കോച്ച് പ്ലാറ്റ്‌ഫോം കവചത്തിന് പുറത്തായാണ് നിൽക്കുന്നത്. അത് കൊണ്ട് തന്നെ ചായ, വട വില്പനക്കാരെയൊന്നും ആ ഭാഗത്തു കാണാനില്ല. പോക്കറ്റിലെ കർച്ചീഫെടുത്ത് തലയിലിട്ട് പ്ലാറ്റഫോമിന് നടുവിലായുള്ള ഫുഡ് സ്റ്റാൾ ലക്ഷ്യമാക്കി ഞാൻ വേഗം നടന്നു.

ഷൊറണൂർ പരിപ്പു വട അവൾക്ക് പ്രിയപ്പട്ടതാണ്. അങ്ങിനെ പുറമെയുള്ള തീറ്റ സാധനങ്ങളൊന്നും ഇഷ്ടപ്പെടാത്തതാണ് പ്രകൃതം. ആദ്യ യാത്രയിൽ ചെറുകരയിൽ  നിന്നും വൈകീട്ട് നാലിനുള്ള പാസ്സഞ്ചറിൽ വന്ന് ഷൊറണൂർ ജങ്ഷനിൽ അഞ്ചു മണി മുതൽ രാത്രി എട്ടര വരെ ഇരുന്ന സമയത്ത് കൂടെയുണ്ടായിരുന്ന ടീച്ചറാണ് പറഞ്ഞത്, ഓരോ ചായ കുടിക്കായിരുന്നു എന്ന്. ചായ കുടിക്കാത്ത അവൾക്ക് ബ്രൂ കാപ്പിയും കൂട്ടത്തിൽ ഓരോ പരിപ്പ് വടയും വാങ്ങിക്കൊടുത്തതിന്റെ സ്വാദ് ഇനിയും അവൾ കൈവിട്ടിട്ടില്ല. വീട്ടിൽ നിന്നും അമ്മയെ പിരിഞ്ഞു പോരുന്നത് മുതൽ അത് വരെയും കരഞ്ഞു കലങ്ങിയിരുന്ന കണ്ണുകൾ ഒന്ന് തെളിഞ്ഞത് ആ പരിപ്പ് വടയിലൂടെയായിരുന്നു. ടീച്ചർ പറഞ്ഞു. വിശ്വൻ വാങ്ങിത്തന്ന പരിപ്പ് വട കുട്ടീടെ ദുഃഖം മാറ്റി ലേ... ഇനി ഇവിടന്ന് അങ്ങോട്ട് എല്ലാം വിശ്വനാണ്. വിശ്വൻ നല്ലോനാ.. 

വേഗം സ്റ്റാളിലെ തിരക്കിനിടയിലൂടെ കൈ നീട്ടി രണ്ടു പ്ളേറ്റ് വട വാങ്ങി തിരിച്ചു പോന്നു. ഈയിടെയായി ഞാൻ കയറുന്നതിന് മുമ്പായി വണ്ടി വിടുമോ എന്നൊരു പേടി കൂടെക്കൂടിയിട്ടുണ്ട്. അടുത്ത കാലത്ത് തുടങ്ങിയ മുട്ടുവേദന കാരണം ആയാസത്തോടെ നടക്കാൻ കഴിയുന്നില്ല.

പരിപ്പ് വട കിട്ടിയതും അവളുഷാറായി. കപ്പച്ചിനോ എന്ന് വിളിച്ചു വന്ന കാപ്പിക്കാരനോട് വേണമെന്ന് പറഞ്ഞ്  രണ്ടു കാപ്പിക്ക് ഓർഡർ കൊടുത്തു. ഭാര്യയുടെ മുഖത്തെ സന്തോഷം കണ്ടിട്ടാവണം,  തൊട്ടടുത്തിരുന്ന സ്ത്രീ സൈഡ് ലോവർ ബർത്തിൽ കിടന്നിരുന്ന മനുഷ്യനെ പെട്ടെന്ന് വിളിച്ചുണർത്തി പരിപ്പ് വട വാങ്ങി വരാൻ വിട്ടു. അപ്പോളാണ് അത് അവരുടെ ഭർത്താവാണ് എന്ന് ഞങ്ങൾക്ക് മനസ്സിലായത്.

പക്ഷെ അപ്പോഴേക്കും വണ്ടി നീങ്ങിത്തുടങ്ങി യിരുന്നു. അവരുടെ മുഖം  പരിഭ്രമം കൊണ്ട്  വലിയാൻ തുടങ്ങിയപ്പോഴേക്കും   അയാൾ വെറും കയ്യോടെ തിരിച്ചെത്തി. ഇത് കണ്ടറിഞ്ഞ ഞാൻ പെട്ടെന്ന് ഞങ്ങളുടെ ഒരു പ്ളേറ്റ് വട അവർക്ക് ഓഫർ ചെയ്തു. വേണ്ടെന്ന് പറഞ്ഞ് നിരസിച്ചെന്നാലും ഞങ്ങൾക്ക് ഒരു പ്ലേറ്റ് തന്നെ ധാരാളമാണെന്ന് പറഞ്ഞു മറ്റേ പ്ളേറ്റ് അവർക്ക് കൊടുത്തു കൊണ്ട്  അവരിരുവരോടുമായി പറഞ്ഞു. ഷൊറണൂരിലെ പരിപ്പ് വടയും രത്നഗിരിയിലെ വടാ പാവും ഞാനൊരിക്കലും ഒഴിവാക്കാറില്ല. ഇവളും ഇതിന്റെ വലിയൊരാരാധികയാണ്. ഒന്ന് കഴിച്ചു നോക്കൂ. എന്നിട്ട് ഇനി അടുത്ത തവണ വരുമ്പോൾ ഇത് മിസ് ചെയ്യേണ്ട, എന്നും പറഞ്ഞ് ഞങ്ങൾ മൊരിഞ്ഞ വട തിന്നു തുടങ്ങി. മൊരിഞ്ഞ വടയിലൂടെ തുടങ്ങിയ ആ സൗഹൃദം മുതലെടുത്തു കൊണ്ട് അയാൾ പതുക്കെ  സംഭാഷണം തുടങ്ങി വെച്ചു.

അങ്ങയുടെ പേര്..

വിശ്വനാഥൻ- ഞാൻ പറഞ്ഞു.

ഞാൻ രാജശേഖരൻ. ഹരിപ്പാട്ടാണ് വീട്. ജോലി റെയിൽവേയിൽ. അഹമ്മദാബാദി ലേക്ക് പോവുന്നു.

32 വർഷം മുമ്പ് സെപ്തംബർ 9 നു കല്യാണം കഴിഞ്ഞു ഷൊറണൂരിൽ നിന്നും ബോംബെക്ക്  വണ്ടി കയറിയത് നിങ്ങൾ തന്നെയായിരുന്നില്ലേ.

പെട്ടെന്ന് ഞാനൊന്ന് ഞെട്ടി. 

നിങ്ങളന്ന് ആ വണ്ടിയിലുണ്ടായിരുന്നോ..

ഉവ്വ്..  ആ യാത്ര നിങ്ങൾ മറന്നിരിക്കാം. പക്ഷെ, എനിക്ക് മറക്കാനാവില്ലല്ലോ. നമ്മുടെ ജീവിതത്തിലെ വിജയങ്ങൾ നാം പെട്ടെന്ന് മറക്കും, പക്ഷെ പരാജയങ്ങൾ, ഒരിക്കലും മറക്കില്ലല്ലോ... 

പെട്ടെന്നാണ് ആ യാത്രയുടെ രണ്ടാം ദിവസത്തിലേക്ക് ഞാൻ ഞെട്ടിയുണർന്നത്...

രണ്ടാഴ്ചത്തെ ഉറക്കക്ഷീണത്തിൽ തീവണ്ടി താളത്തിൽ താരാട്ടുറക്കിയ ആ രാത്രിയിൽ നിന്നും    ഉണർന്നത് ഏറെ വൈകിയായിരുന്നു. ഉണർന്നതും അപ്പുറത്തെ മിഡിൽ ബർത്തിലേക്ക് നോക്കി. അവളും സുഖമായുറങ്ങുകയാണ്. പിന്നെ, അറിയാതെ കണ്ണുകൾ എതിർവശത്തെ അപ്പർ ബർത്തിലേക്ക് നീണ്ടു. അയാൾ ഉണർന്നു കിടക്കുകയാണ്. നോട്ടം ഇപ്പോഴും അവൾ കിടക്കുന്ന മിഡിൽ ബർത്തിൽ തന്നെ. 

ബാച്ചിലർ യാത്രകളിൽ പല യുവ മിഥുനങ്ങളുടെയും ആദ്യ യാത്രകൾ കണ്ട് അസൂയ തോന്നിയിട്ടുണ്ട്. എന്നെങ്കിലും അതെ പോലെ തൻറെ ഭാജനത്തെയും കൊണ്ട് യാത്ര ചെയ്യണമെന്ന് മനസ്സിൽ കരുതിയതാണ്. പക്ഷെ, അപ്പർ ബർത്തിലെ യാത്രക്കാരൻ ആ മോഹങ്ങൾക്ക് മേൽ നിഴൽ പരത്തിക്കൊണ്ട് കിടക്കുകയാണ്.

അയാളോട് എന്തെന്നില്ലാത്ത ദേഷ്യം തോന്നി. എന്തായാലും കുറച്ച് കഴിഞ്ഞും ഇതിനൊരു മാറ്റം വന്നില്ലെങ്കിൽ തീർച്ചയായും ചോദിക്കണം എന്നുറച്ച് പതുക്കെ ബർത്തിൽ നിന്നും താഴേക്കിറങ്ങി, അവളെയും വിളിച്ചുണർത്തി, പല്ല് തേപ്പ്, പ്രഭാത ഭക്ഷണം തുടങ്ങിയ പരിപാടികളിലേക്കിറങ്ങി സന്ദർഭത്തിനൊരയവ് വരുത്താൻ ശ്രമം നടത്തി.

താഴെയുള്ള ബർത്തിലെ ഒരു മദ്ധ്യ വയസ്കൻ ചിരിച്ചു കൊണ്ട് എവിടെയാണ് നാട് എന്ന് ചോദിച്ചു കൊണ്ട്  സൗഹൃദ സംഭാഷണത്തിന് തുടക്കമിട്ടു. അയാൾ പുതുക്കാട്ടുകാരനാണ്. ഇരുപത് വർഷത്തോളമായി ബോംബെ യിലാണ്. ഭാര്യയും കുട്ടികളും നാട്ടിലാണ്. അവരോടൊപ്പം ഓണമാഘോഷിച്ച് തിരിച്ചു  പോവുകയാണ്. വിവാഹ ശേഷവും  ബാച്ചിലർ ജീവിതം നയിക്കുന്നയാൾ. പറഞ്ഞു വന്നപ്പോൾ അയാളും ഫിലിം ഇൻഡസ്ട്രിയിലാണ്. പേര് കേട്ട ഒരു ആർട്ട് ഡയറക്ടറുടെ കൂടെ ജോലി ചെയ്യുന്നു. ഒരേ ഫീൽഡുകാരായതിനാൽ തന്നെ ഞങ്ങളുടെ സംഭാഷണം സിനിമയുടെ വിവിധ മേഖലകളിലൂടെ സഞ്ചരിച്ചു.

കുറച്ചു കഴിഞ്ഞു ഞങ്ങൾക്കിടയിൽ വിഷയങ്ങൾ കുറഞ്ഞു തുടങ്ങിയപ്പോൾ പതുക്കെ ഞാൻ അപ്പുറത്തേക്ക് നോക്കി. ഇപ്പോൾ അയാൾ താഴേക്കിറങ്ങിയിരിക്കുന്നു. പക്ഷെ നോട്ടത്തിന് മാറ്റമില്ല. അവളാണെങ്കിൽ ഇതൊന്നും അറിയാതെ ആന്ധ്രയുടെ  പുറം കാഴ്ചകളിലേക്ക് കണ്ണും നട്ടിരിപ്പാണ്. ഉല്ലാസ യാത്ര മനസ്സിൽ കണ്ട് യാത്ര തുടങ്ങിയ ഞാൻ ആന്ധ്രയുടെ ഊഷര യാത്രയിലേക്ക് എറിയപ്പെട്ട അവസ്ഥയിലും. ആദ്യ യാത്രയിൽ ഇത് വരെ അവളോടൊരു നല്ലവാക്ക് പറഞ്ഞിട്ടില്ല. അവളുടെ മനസ്സിലൂടെ പായുന്ന  ചിന്തകൾ എന്താവുമിപ്പോൾ. അയാളുടെ നോട്ടം ഓരോ നിമിഷവും മനസ്സിൽ ഭാരം കയറ്റി വെച്ച് കൊണ്ടിരുന്നു.

എന്റെ അസ്വസ്ഥത കണ്ടു കൊണ്ടായിരിക്കണം, തൊട്ടടുത്തിരുന്ന മദ്ധ്യവയസ്സൻ പെട്ടെന്ന് ആ ചെറുപ്പക്കാരന് നേരെ തിരിഞ്ഞു,  ശബ്ദമുയർത്തിക്കൊണ്ട് ചോദിച്ചു. 

കുറെ നേരമായി ഞാൻ തന്നെ ശ്രദ്ധിക്കുന്നു. തനിക്ക് അമ്മ പെങ്ങമ്മാരൊന്നും ഇല്ലേ.. 

പെട്ടെന്നുള്ള ആ ചോദ്യം അയാളെ ഉലച്ചിരിക്കണം, അയാൾ വല്ലാതെയായി. 

എന്താണ്, എന്താണ്.. ഞാനെന്ത് ചെയ്തെന്നാ പറയുന്നത്.. 

എടോ, ഞാനും തന്റെ പ്രായത്തിലൂടെയൊക്കെ കടന്ന് വന്നതാണ്. പക്ഷെ, ഇങ്ങനെയൊന്നും ആരെയും നോക്കിയിട്ടില്ല. ഒരു മാന്യത വേണ്ടെടോ..

അയ്യോ, ഞാൻ അങ്ങിനെ ഒന്നും ഉദ്ദേശിച്ചല്ല.. ഞാനറിയുന്ന... 

താനൊന്നും പറയണ്ട, തന്റെ ഉദ്ദേശ്യം ഒക്കെ മനസ്സിലായി. ഇനി മേലാൽ ആ കുട്ടിയെ താൻ നോക്കുന്നത് കണ്ടാൽ പിന്നെ എന്റെ സ്വഭാവം താനറിയും.

പിന്നീട് അയാൾ എന്നോടായി തുടർന്നു...

ഇത്തരക്കാരെ ഞാനൊരുപാട് കണ്ടിട്ടുള്ളതാണ്. മാന്യമായി കല്യാണം കഴിച്ച് ഭാര്യയെയും കൂട്ടി ഒരിടത്തേക്കും യാത്ര ചെയ്യാൻ ഇത്തരക്കാർ സമ്മതിക്കില്ല. അവരുടെ ദാഹം തീർക്കൽ ഇങ്ങനെ നടത്തിക്കൊണ്ടിരിക്കും.

അയ്യോ, സാരമില്ല.. പോട്ടെ.

എന്ത് പോട്ടെ, ഇത്തരക്കാർക്ക് ശരിക്ക് കൊടുത്തിട്ടില്ലെങ്കിൽ പിന്നെ അവന്മാര് ഇത് തുടർന്ന് കൊണ്ടേ ഇരിക്കും. നാളെ രാവിലെ വരെ അവൻ ഊറ്റി വലിച്ചു കൊണ്ടിരിക്കും...

അപ്പോഴേക്കും ആ ചെറുപ്പക്കാരൻ അവിടെ നിന്നും എണീറ്റു പോയി ദൂരെയുള്ള വാതിലിനരികിൽ നിന്ന് യാത്ര തുടർന്നു…

“അന്ന് അവിടെ നിന്നും ഞാൻ എണീറ്റു പോയതിനാൽ കാര്യങ്ങൾ കൂടുതൽ വഷളായില്ല. പിന്നെ എന്റെ ഭാഗം കേൾക്കാൻ, ഞാനെന്തിനാണ് അവരെ നോക്കിയതെന്ന് കേൾക്കാൻ അവിടെ ആരുമുണ്ടായിരുന്നില്ലല്ലോ”.

അയാളുടെ വാക്കുകൾ പെട്ടെന്ന് എന്നെ  വർത്തമാനത്തിലേക്ക് തിരിച്ചെത്തിച്ചു.

അതെനിക്കും ഒരു പുത്തൻ അറിവായിരുന്നു. അയാൾ പിന്നെ എന്തിനായിരുന്നു അവളെ നോക്കിയത്. ചോദിക്കണമെന്ന് കരുതിയെങ്കിലും ആ ചോദ്യം ശബ്ദമായി പുറത്തെത്തിയില്ല. പക്ഷെ, അയാൾ തുടർന്നു..

ആ ഓണക്കാലത്ത് ഞാനും കല്യാണ ത്തിനായി നാട്ടിലെത്തിയതായിരുന്നു. പെണ്ണ്, നിങ്ങളുടെ നാട്ടിൽ നിന്നുമുള്ള  ഞങ്ങളുടെ ഒരകന്ന ബന്ധുവിന്റെ മകൾ. കല്യാണം ഗുരുവായൂരിൽ വെച്ച് ആഗസ്ത് 31ന്. 

റെയിൽവേയിൽ ജോലിക്ക് കയറി അധികമാവാത്തതിനാൽ പെണ്ണ് കാണാൻ എനിക്ക് നാട്ടിലേക്ക് പോവാനായില്ല. വീട്ടുകാർ കണ്ട് നിശ്‌ചയിച്ചുറപ്പിച്ച വിവാഹം. ഞാൻ അവളെ കണ്ടത്   ഫോട്ടോയിലൂടെ  മാത്രം. എന്റെ ഫോട്ടോ അയച്ചു തരേണ്ട ആവശ്യമില്ലെന്നും ബന്ധു പറഞ്ഞതനുസരിച്ച് അവൾക്കെന്നെ സ്വീകാര്യമാണെന്നും പറഞ്ഞായിരുന്നു കല്യാണം നിശ്ചയിച്ചത്. 

പക്ഷെ, വിവാഹത്തലേന്ന് അവൾ മറ്റൊരാളുടെ കൂടെ ഒളിച്ചോടി. അങ്ങിനെ ആ, കല്യാണം മുടങ്ങിയ വിഷമത്തിലാണ് ഞാൻ ബോംബെയിലേക്ക് തിരിക്കുന്നത്. നിങ്ങളുടെ ഭാര്യയെ കണ്ടതും ഞാൻ കല്യാണം കഴിക്കാൻ തീരുമാനിച്ചിരുന്ന കുട്ടിയുടെ അതെ മുഖം. അത് അവൾ തന്നെ എന്ന് ഞാൻ കരുതി. പക്ഷെ, അക്കാര്യത്തിൽ എനിക്കൊരു ഉറപ്പുമില്ല. കാരണം, ഞാനാ കുട്ടിയെ നേരിട്ട്  കണ്ടിട്ടില്ല.

കാര്യങ്ങൾക്ക് ഒരയവ് വന്നപ്പോൾ ഞാൻ പറഞ്ഞു.

സാരമില്ല, അന്നും ഞാൻ നിങ്ങളെ ഒന്നും പറഞ്ഞിട്ടില്ലല്ലോ.. ഏതായാലും നിങ്ങളെ പറ്റിച്ച് കടന്നു കളഞ്ഞത് എന്റെ ഭാര്യയല്ല. ഉറപ്പ്. ഞങ്ങൾ തമ്മിൽ പരസ്പരം അറിയുന്നവരായിരുന്നു. വീട്ടുകാരറിഞ്ഞ അക്കാലത്തെ  പ്രേമ വിവാഹവുമായിരുന്നു. 

പിന്നെ ഞങ്ങൾ കല്യാണം കഴിച്ചതാവട്ടെ, ആഗസ്ത് 25നും.

ചിരിച്ചു കൊണ്ട് ഞാൻ അയാളോട്  ചോദിച്ചു.

ഇനിയും ആ യാത്രയിലേക്ക് തിരിച്ചു പോണോ?

മനസ്സിൽ നിന്നും വലിയൊരു ഭാരമിറക്കി വെച്ച് അയാളും ഞങ്ങൾക്കൊപ്പം തുടർന്നു .

****




2024, ജനുവരി 30, ചൊവ്വാഴ്ച

മായ

മായ

- മുരളി വട്ടേനാട്ട്


ഒച്ചയുണ്ടാക്കാതെ, വാതിൽ പതിയെ ചാരി, അവളെ ശല്യപ്പെടുത്താതെ,  വീട്ടിൽനിന്നും  പുറത്ത് കടന്നു. യോഗ ചെയ്യുന്നതിനിടയിലെ ധ്യാനമൂകവേളയിൽ ശല്യം ചെയ്യുന്നതവൾക്കിഷ്ടമല്ല.

പ്രഭാതസവാരിക്കായി പുറത്തിറങ്ങിയ അയാള്‍ക്കുമുന്നില്‍, നഗരം അപ്പോഴും മയക്കം വിട്ടുണരാതെ ആലസ്യംപൂണ്ട് കിടപ്പാണ്. പുലരുവോളം പലരുടെയും ക്രീഡകള്‍ക്കുവഴങ്ങി തളർന്നുറങ്ങുന്ന ഗണികയെപ്പോലെയാണ് നഗരമെന്ന് അയാൾക്ക് തോന്നി. ശല്യപ്പെടുത്താതെ, പതിഞ്ഞ കാൽവെപ്പുകളോടെ അയാൾ  ഗാർഡനിലേക്ക് നടന്നു.

നടത്തത്തിനിടയിലും ചിന്തകൾ മറ്റേതോ വഴിയിലേക്ക് മാറിച്ചവിട്ടാൻ തുടങ്ങുകയായിരുന്നു. അയാളുടെ ചിന്തകളെ ഉച്ചത്തിൽ മണിമുഴക്കി ആട്ടിപ്പായിച്ചുകൊണ്ട് ഒരു പത്രവിതരണക്കാരന്റെ സൈക്കിൾ, 

വേഗത്തിൽ കടന്നുപോയി. കക്ഷത്തിൽ ചുരുട്ടിവെച്ച യോഗാമാറ്റുമായി ഒരു തടിച്ചി അയാളുടെ മുന്നിലൂടെ, റോഡ് മുറിച്ചുകടന്ന് തൊട്ടുമുന്നിലുള്ള യോഗാകേന്ദ്രത്തിലേക്ക് കയറി.

മുന്നിൽനിന്നും റോങ്ങ് സൈഡിലൂടെ ഒരു ബ്രഡ് വിൽപ്പനക്കാരൻ ഇരുപുറവും കൊളുത്തിയ അനേകം സഞ്ചികളിൽ പലതരം ബ്രഡ് വിഭവങ്ങളുമായി ഒരു പ്രത്യേക താളത്തിൽ സൈക്കിൾ ചവിട്ടി വന്നുകൊണ്ടിരുന്നു. സാധാരണ കുറച്ചുകൂടി മുന്നോട്ട് ചെല്ലുമ്പോളാണ്  ആ കച്ചവടക്കാരനെ കാണാറുള്ളത്. 

അയാൾ നടത്തത്തിന് വേഗം വർദ്ധിപ്പിച്ചു. അന്തരീക്ഷം മേഘാവൃതമായി, ആദ്യ മഴയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് നഗരം. 

ഫ്ലാറ്റിൽനിന്നും നാലഞ്ച്  ഫർലോങ് ദൂരെയായാണ് സ്ഥിരം നടക്കാൻ പോകാറുള്ള ഗാർഡൻ. മഴക്കാലം തുടങ്ങിയാൽപിന്നെ നടത്തം ഫ്ലാറ്റിനുള്ളിലെ 100 വാരയിലേക്ക് ഒതുങ്ങും.

കുറച്ചുകൂടി മുന്നോട്ട് നടന്ന് ഇപ്പോഴയാൾ മൂന്നുംകൂടിയ വഴിയിലെത്തി. എന്നും അവിടെയെത്തിയാൽ, പിന്നെ ഏതു വഴിയിലൂടെ പോകണമെന്ന സംശയമാണ്. തല്ക്കാലം ഇടത്തോട്ട് തിരിഞ്ഞു നടന്നു. നേരെപോയി അടുത്ത ഗല്ലിയിൽനിന്നും ഇടത്തോട്ട് തിരിഞ്ഞാലും ഗാർഡനിലെത്താം. പക്ഷെ, മിക്കവാറും പോവാറുള്ളത് ഇന്ന് നടന്ന വഴിയിലൂടെയാണ്. ആ വഴി കുറേക്കൂടെ വൃത്തിയുള്ളതാണ്. റോഡിനിടത് വശത്തായി നിരത്തിയിട്ട ഇമ്പോർട്ടഡ് കാറുകളെ ശ്രദ്ധിച്ച്, അവയുടെ സൗന്ദര്യമാസ്വദിച്ച് നടക്കുകയെന്നത് രസകരമാണ്. മെഴ്‌സിഡിസ്, ഔഡി, ബി എം ഡബ്ല്യൂ, ലാൻഡ്‌ ക്രൂയിസർ, ജഗ്വാർ  തുടങ്ങിയ കാറുകളിലെ വിവിധ മോഡലുകൾ നിര നിരയായി കിടക്കുന്നതിനെ തൊട്ടു തലോടിക്കൊണ്ട് അയാൾ പതുക്കെ മുമ്പോട്ട് നടന്നു.

ആ വഴി നേരെ ചെന്നെത്തുന്നതൊരു ചത്വരത്തിലേക്കാണ്. അവിടന്ന് വലത്തോട്ട് തിരിഞ്ഞുവേണം ഗാർഡനിലേക്ക്  പോവാൻ. ആ സ്‌ക്വയറിന്റെ ഇടത് വശത്തായി സോഷ്യൽ എന്ന് വലിയ അക്ഷരങ്ങളിലെഴുതിയ റെസ്റ്റോറന്റ് ബിൽഡിങ്ങിന് മുമ്പിലെ വെള്ള നിറത്തിലുള്ള ബോഗൺവില്ല പടർപ്പുകൾക്കുമുമ്പിൽ   രണ്ട് പെൺകുട്ടികൾ, താഴെവെച്ച ഒരു ചെറിയ സ്പീക്കറിൽനിന്നുംവരുന്ന ഗാനത്തിനനുസരിച്ച്  നൃത്തം വെച്ചുകൊണ്ടിരുന്നു. കൂടെയുള്ള ആൺകുട്ടി ആ നൃത്തം  മൊബൈലിൽ പകർത്തുന്നു. ചിത്രീകരണം പരിശോധിച്ചുകൊണ്ട് വീണ്ടും പൂർണ്ണതക്കായി നൃത്തം തുടരുന്നു. ഇത്ര നേരത്തെ ഉണർന്ന് ഇമ്മാതിരി വട്ട് കാട്ടുന്നവരുമുണ്ടല്ലോ എന്നയാൾക്ക് തോന്നിയെങ്കിലും,  വെളുപ്പാൻകാലത്ത് ആളൊഴിഞ്ഞ സമയം നോക്കി വന്നതാവാം എന്ന ഉത്തരവുമായി അയാൾ മുമ്പോട്ട് നടന്നു. പുതുതലമുറയുടെ ആവിഷ്കാരങ്ങൾ  റീലുകളിലൂടെയാണ്. പരത്തിപ്പറഞ്ഞു ശീലമില്ല, ചെറിയ  റീലുകളിലൂടെയാണവർ ലോകത്തോട് സംവദിക്കുന്നത്. ഹ്രസ്വം-മധുരം എന്ന മുദ്രാവാക്യത്തിലൂന്നിയാണ് അവരുടെ ചിന്തകൾ വ്യാപരിക്കുന്നത്. പരസ്യ വാചകങ്ങളെപ്പോലെ, വിഷ്വലുകളെപ്പോലെ 10 സെക്കൻഡിൽ,  20 സെക്കൻഡിൽ എല്ലാം പറയണം, ആറ്റിക്കുറുക്കിപ്പറയണം.  അയാളുടെ തലമുറക്ക് ഒരു കഥ പറയണമെങ്കിൽപ്പോലും ചുരുങ്ങിയത് നാല് പേജിലൂടെ വലിച്ചുനീട്ടിവേണം പറയാൻ. ചുരുക്കെഴുത്തുകാരെ എഡിറ്റർമാർക്കുപോലും താല്പര്യമില്ല.

ചെറുപ്പക്കാരുടെ നൃത്ത കോലാഹലങ്ങളൊന്നും ആ ചത്വരത്തിനപ്പുറം റോഡ് സൈഡിലെ നടപ്പാതയിൽ  കിടന്നുറങ്ങുന്ന വൃദ്ധ ദമ്പതികളെ  ഉണർത്തിയിട്ടില്ല. വൃദ്ധന്റെ മുട്ടിനു താഴോട്ടുള്ള വെപ്പുകാൽ ഊരി വെക്കാതെയാണ് ഇന്ന് ഉറക്കം. സൈക്കിളിലെ ഭിക്ഷാടനം കഴിഞ്ഞ്‌ നേരം വൈകിയെത്തി ക്ഷീണിതനായി തളർന്നുറങ്ങിയതാവാം.

കാണെക്കാണെ ആകാശമിരുണ്ടു കാഴ്ചകളെ മറയ്ക്കുകയാണ്. മാനം പെയ്യാൻ മുട്ടിനിൽക്കുകയാണ്. മഴ പെയ്തുതുടങ്ങിയാൽ നനയാതെ എങ്ങിനെ തിരിച്ചു വീട്ടിലേക്കെത്താമെന്നാണ് അയാളപ്പോഴോർത്തത്. വീടില്ലാത്തവർ അത്തരം ചിന്തകളുടെ അലട്ടലില്ലാതെ സസുഖം ഫുട്പാത്തിൽ കിടന്നുറങ്ങിക്കൊണ്ടിരുന്നു. മഴക്കുമുമ്പേ ഗാർഡനിലെത്തണം. നടത്തത്തിന് ഒന്നുകൂടി വേഗം കൂട്ടി.  

മഴക്കോള് കാരണമാവാം, ഗാർഡനിൽ എന്നുമുള്ള  തിരക്കില്ല. 

നഗരനിരത്തുകളിലെ തിരക്കിന് മുമ്പിൽ ഗാർഡനിലേത് ഒരു തിരക്കേയല്ല. റോഡിൽനിന്നും താഴെ  ഗാർഡനിലേക്കിറങ്ങിച്ചെല്ലുന്നിടത്ത്  നടവഴിയുടെ നടുക്കായി  ചാരനിറത്തിലുള്ള ഒരു കുറിഞ്ഞി കൈകാലുകൾ നീട്ടി വിസ്തരിച്ചു കിടപ്പുണ്ട്. അയാളെക്കണ്ടതും ഒന്ന് തലയുയർത്തി നോക്കി, പരിചിതത്വത്തിന്റെ നിസ്സംഗതയാൽ വീണ്ടും കണ്ണടച്ചു കിടന്നു. കുറച്ചകലെയായി ആ കിടക്കുന്നവളുടെ സൗന്ദര്യമത്രയും ആസ്വദിച്ചുകൊണ്ട് മുതുകിൽ തവിട്ട് നിറമുള്ള ഒരു കാടൻ കുറ്റിച്ചെടികൾക്കടിയിലായി പതുങ്ങിയിരിപ്പുണ്ട്.

ഗാർഡനിലെത്തിയാൽ കാലുകൾക്ക് ഗതിവേഗം കൂടും. ദ്രുതചലനമാണ് പിന്നീടങ്ങോട്ട്. ടൈലുകൾ പാകിയ നടപ്പാതയിലൂടെയുള്ള നടത്തം ആയാസരഹിതമാണ്. താനിവിടെക്ക് വരുന്നത് കൈകാലുകൾക്ക് പൂർണ്ണ തോതിലുള്ള വ്യായാമം നൽകാനാണ് എന്ന് മറ്റുള്ളവരുടെ മുമ്പിൽ  സ്ഥാപിക്കുകകൂടി ലക്ഷ്യമാണെന്ന് തോന്നുന്ന മട്ടിലാണ് നടത്തം. മുന്നിൽ നടക്കുന്ന ഓരോ ആളെയും മറികടന്ന് മുന്നേറുമ്പോൾ താൻ ഇപ്പോഴും പൂർണ്ണ ആരോഗ്യവാനാണെന്ന ഒരഹന്തയും അയാളിൽ നിറയുക പതിവാണ്. വല്ലപ്പോഴുമെത്തുന്ന ചില ചെറുപ്പക്കാരെ മാത്രമേ മറികടക്കാൻ സാധിക്കാതെ വന്നിട്ടുള്ളൂ. അതിലയാൾക്ക് വിഷമം തോന്നാറുമില്ല.

ഗാർഡന്റെ  കിഴക്കേ വശത്തായി നിൽക്കുന്ന ഗുൽമോഹറുകളിൽനിന്നും ഉതിർന്നുവീണ മെയ്ഫ്ലവറിന്റെ ഇതളുകൾ  നടവഴിയുടെ ആ ഭാഗത്തെ 

പട്ടുപരവതാനി വിരിപ്പിച്ചിരിക്കുന്നു. പുഷ്പങ്ങളെ ചവിട്ടിമെതിച്ചു നടക്കാൻ മടിയുണ്ട്, പക്ഷെ നിവൃത്തിയില്ലായിരുന്നു.

നടവഴിയുടെ വലതുവശത്തായി നടുവിലെ പുൽത്തകിടിക്ക് അതിരു തിരിച്ചുകൊണ്ടു ഭംഗിയിൽ വെട്ടിനിറുത്തിയിയ  ബോക്സ്വുഡ് ബുഷിൻറെ ഇളം തളിരുകളെ തലോടിക്കൊണ്ട് നടത്തത്തിന് വേഗം കൂട്ടി. 

ഉദ്യാനത്തിന് നടുവിലായി ഭംഗിയോടെ വെട്ടിനിറുത്തിയ നല്ല തെച്ചിയുടെ പടർപ്പ്. ആ പടർപ്പിനരികിലായാണ് അതിലേറെ വൃത്തിയിൽ വെട്ടിയൊതുക്കിയ തൻറെ വെഞ്ചാമരംപോലെ വെളുത്ത മുടിയുള്ള ഒരു  സ്ത്രീ ഷോൾഡർ ബാഗ് ആ പടർപ്പുകൾക്കിടയിൽ കൊരുത്ത്  വ്യായാമമെന്ന പേരിൽ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നത്. 

മുന്നോട്ട് നടക്കവേ, വടക്കുവശത്തായി പുൽത്തകിടിയിൽ  ഫ്രഞ്ച് കട്ട് താടി വെച്ച ഒരു ചെറുപ്പക്കാരൻ  വിരിച്ചിട്ട  യോഗാമാറ്റിലിരുന്ന് വ്യായാമ ശേഷമുള്ള ധ്യാനത്തിലേക്ക് കടക്കുകയാണ്. ആകാശം ഒന്നുകൂടി കറുത്തിരുണ്ടു. പടിഞ്ഞാറൻ കടലകലത്തുനിന്നും മഴയുടെ വരവറിയിച്ചുകൊണ്ട് ഒരു നേർത്ത  ഇടി കുടുങ്ങി. മഴ പെയ്ത് തുടങ്ങിയാൽ ഈ ചെറുപ്പക്കാരന് ധ്യാനഭംഗം വരുമോ എന്നോർത്തുകൊണ്ട്,  മഴ വരുംമുമ്പ് തന്റെ നടത്തത്തിന്റെ അളവ് പൂർത്തിയാക്കാനുള്ള തിടുക്കത്തിൽ  വേഗത ഒന്നുകൂടി കൂട്ടി.

ഗാർഡന്റെ വടക്ക്  തൊട്ടപ്പുറത്തെ സൊസൈറ്റിയുമായി വേർതിരിക്കുന്നിടത്ത് അതിരിലാകെ നിറയെ കൈതയാണ്. കൈതമുല നീണ്ട് മണ്ണിലേക്കാഴ്ന്നിറങ്ങി ക്കിടക്കുന്ന  പൂക്കൈത. മഴകനക്കുന്ന മിഥുനം കർക്കിടക മാസങ്ങളിൽ തോട്ടുവക്കിൽ മണ്ണൊലിപ്പ് തടഞ്ഞു നിൽക്കുന്ന കൈതകളുടെ ഓരംപറ്റി സ്‌കൂളിലേക്ക് നനഞ്ഞൊലിച്ച് ഓടിത്തീർത്ത ബാല്യം പെട്ടെന്നൊരു തണുത്ത കാറ്റായി വന്ന്,  അയാളെ  തൊട്ടുതലോടിക്കൊണ്ട് കടന്നുപോയി. അതിനപ്പുറം കോളേജിലേക്കുള്ള യാത്രകളിൽ പൂക്കൈത അതിരുതിരിച്ച വരമ്പുകളിലൂടെ  പൂമണവും ശ്വസിച്ച്‌  നടന്നുതീർത്ത യൗവനം അയാളെ ഇക്കിളിപ്പെടുത്തിക്കൊണ്ട്,  കാൽവണ്ണകളിൽ കോറിയിട്ട ചോരപ്പടർപ്പായി നീറി. അന്ന് പറിച്ചെടുത്ത കൈതപ്പൂവുകൾ അവളുടെ തുളസിക്കതിരില ചൂടിയ   മുടിയിഴകൾക്കിടയിലൂടെ   തിരുകിവെച്ചുവെന്ന് സ്വപ്നം 

കണ്ടുനടന്ന നാളുകൾ പെട്ടെന്നയാൾക്ക് മുമ്പിൽ അന്നനട തീർത്തു.  

ആ ചിന്തകളിലാണ്ടുപോയ അയാളെ  പെട്ടെന്ന് മനം  തന്റെ മുമ്പിൽ കുറച്ചകലെയായി നടന്നുകൊണ്ടിരിക്കുന്ന ഒരു സ്ത്രീരൂപത്തിലേക്ക് നയിച്ചു.

മുന്നിൽ വാരകൾക്കകലെയായാണ് അവർ നടന്നിരുന്നത്. മഴയൊഴിഞ്ഞ് ഒക്ടോബർ മുതൽ അയാളവിടെ നടക്കാൻ എത്തുന്ന സ്ഥിരക്കാരനാണ്. പക്ഷെ, ഇന്നേവരെ ഇവരെ ശ്രദ്ധയിൽ പെട്ടിട്ടില്ല. അല്ലെങ്കിലും ഗാർഡനിലെ നടത്തത്തിൽ ആൾക്കാരേക്കാളേറെ അയാളുടെ ശ്രദ്ധ ചുറ്റുപാടുകളിലേക്കാണ് പതിവ്. അങ്ങിനെ വിട്ടുപോയതാവുമോ!  

രണ്ടാഴ്ചമുമ്പാണ്  ഡിഗ്രി വാട്ട്സ് ആപ്പ്  ഗ്രൂപ്പ് അഡ്മിൻ ഏകാംബരൻ പുതുതായിത്തുടങ്ങിയ പൂർവ്വ വിദ്യാർത്ഥി ഗ്രൂപ്പിലേക്ക് അയാളെയും കൂട്ടിയത്.   തുടക്കത്തിലെ ആവേശങ്ങൾക്കും ഗതകാല  തീവ്രസ്മരണകൾക്കു മപ്പുറം പലരും ആമുഖം പലവട്ടം നടത്തി തളർന്ന്, ഗ്രൂപ്പ്, നിദ്രയിലേക്ക് വഴുതി വീണപ്പോഴാണ്, ഇനി നമ്മുടെ ഗ്രൂപ്പിൽ ബാക്കിയുള്ളത് ഒരാൾ മാത്രമാണെന്ന് അഡ്മിൻ വോയ്‌സ് മെസ്സേജ് ഇട്ടത്. കൂടെ ആ സഹപാഠിയെ കണ്ടുപിടിക്കാൻ നടത്തിയ തത്രപ്പാടുകളെക്കുറിച്ചും അതിൽ സാമാന്യം സുദീര്‍ഘമായിത്തന്നെ അവൻ   വാചാലനാവുന്നുണ്ട്. ഡിഗ്രിക്ലാസിലെ  പലരെയും ഇന്ന്  ഓർമ്മപോലുമില്ല. പക്ഷെ ഇന്നും മറക്കാത്ത ഒരാളുണ്ട്, മായ. മായ മറവിക്കപ്പുറമുള്ള ഒരു തുരുത്തായിരുന്നു. ആ മായയെയാണ് ഇനിയും കണ്ടെത്താനായിട്ടുള്ളത്.    

ദൂരക്കാഴ്ചയിൽതന്നെ ആ നടത്തം ചിരപരിചിതമായിത്തോന്നി. ആ നടത്തം എത്ര തവണ ആസ്വദിച്ചിട്ടുള്ളതാണ്, അത് നോക്കി നിന്നിട്ടുള്ളതാണ്. അതെ, അതേ നടത്തം. അതിനൊരു മാറ്റവുമില്ല. പ്രഭാതസവാരിയുടെ ശ്രേണിയിൽ പെടുത്താൻ പറ്റാത്ത പദചലനങ്ങൾ. മായ. അത് മായതന്നെ എന്നയാൾ ഉറപ്പിച്ചു. 

മായയുടെ ഓർമ്മകൾക്ക് തുളസിപ്പൂവിന്റെ ഗന്ധമാണ്. കൈതപ്പൂകൊണ്ട് പലവട്ടം  മറികടക്കാൻ  ശ്രമിച്ചുവെന്നാലും  ഒരിക്കലുമത് വിജയം കണ്ടില്ല. കൈതമുള്ളുകൾ കുത്തിനോവിച്ചതല്ലാതെ.

ഇന്ന്  ഗാർഡനിലെത്തി ചുരുങ്ങിയത് 5 വട്ടം ഉദ്യാനത്തിനെ വലംവെച്ച് കഴിഞ്ഞു. പക്ഷെ ഒരിക്കൽപ്പോലും അവരെ കാണുകയുണ്ടായില്ല, അല്ലെങ്കിൽ ശ്രദ്ധയിൽ പെട്ടില്ല. ഇതിപ്പോൾ, ഇവരെപ്പോൾ ഇതിനകത്തു കടന്നുകൂടിയെന്നായി ചിന്ത.. നടത്തത്തിന് ഒന്ന് കൂടി വേഗം കൂട്ടി. വേഗം നടന്ന് അവരെ മറികടന്ന് മുന്നിലെത്തി ആളെ തിരിച്ചറിയണം. സംസാരിക്കണം. ഉറപ്പാക്കണം.

പക്ഷെ കാര്യങ്ങൾ വിചാരിച്ചപോലെ എളുപ്പല്ല. ഇതൊരു പബ്ലിക് പാർക്ക് ആണ്. അവിടെ പെരുമാറുന്നതിന് ചില ചട്ടങ്ങളുണ്ട്. 

നടന്ന് ഒപ്പമെത്തണം. മുന്നിൽകടന്ന് പുറകിലോട്ട് നോക്കണം. പിന്നെ അറിയാതെ മുഖം നോക്കണം, 39 വർഷം പുറകിലോട്ട് നോക്കണം. വീണ്ടും മുമ്പോട്ടെണ്ണണം. ഋതുക്കൾ മുഖത്തിലും ശരീരത്തിലും വരച്ച വരകളും കുറികളും മായ്ക്കണം, വീണ്ടും വരയ്ക്കണം. കൂട്ടിയും കുറച്ചും, ചായങ്ങൾ ചേർത്ത് ചാലിച്ച്  മുഖത്തെഴുതി വരുമ്പോൾ കണക്കുകൾ തെറ്റരുത്.

പക്ഷെ ഈ പദ്ധതികളൊക്കെ തെറ്റും അവർ തിരിച്ചു നോക്കിയില്ലെങ്കിൽ, നോക്കിയിട്ടും പ്രതികരിക്കാതെ നടന്നു നീങ്ങിയാൽ. 

ഇപ്പോളയാൾ അവരെ മറി കടന്ന് മുന്നിലെത്തി. പക്ഷെ, അയാളുടെ സന്തതസഹചാരിയായ സങ്കോചത്തെ മറികടന്ന് തിരിഞ്ഞു നോക്കാനാവാതെ  മുന്നോട്ട് തന്നെ നടന്നു. 

39 വർഷംമുമ്പ് താൻ ആസ്വദിച്ച ആ ഗന്ധം അയാളൊന്ന് ഓർത്തു നോക്കി.. ഇല്ല, ആ ഗന്ധമില്ല.. ഇത് മായയാവാൻ യാതൊരു സാദ്ധ്യതയുമില്ല. മഴയുടെ വരവറിയിച്ചുകൊണ്ട് ഒരു തണുത്ത കാറ്റ് വീശി. കാറ്റിനപ്പോൾ  പുതുമണ്ണിന്റെ ഗന്ധമായിരുന്നു.  വടക്കേ അതിരിൽ നിൽക്കുന്ന കൈതയും പൂവിടാതെ, മണം പരത്താതെ നിർവ്വികാരയായി തളർന്നുകിടന്നു.

തൻറെ ഗതിവേഗം കൂട്ടാനായി ആക്സിലേറ്ററിലേക്കെന്നപോലെ കാലുകൾ നീട്ടിവെച്ചാഞ്ഞു ചവിട്ടി അയാൾ മുന്നോട്ട് കുതിച്ചു. എത്രയുംവേഗം വീണ്ടും അവരുടെ പുറകിലെത്തണം. മറികടന്ന്, സങ്കോചങ്ങളെ മാറ്റിവെച്ച് തിരിഞ്ഞു നോക്കണം, തിരിച്ചറിയണം.  

ആ കുതിപ്പിൽ പലരെയും മറികടന്ന് അയാൾ പടിഞ്ഞാറു ഭാഗത്തേക്ക് തിരിഞ്ഞു. അപ്പോളതാ, അയാളുടെ ഇംഗിതമറിഞ്ഞെന്നവണ്ണം അവർ ദൂരെ വടക്കുപടിഞ്ഞാറേ മൂലയിലുള്ള ബഞ്ചിൽ വിശ്രമിക്കുന്നു. അവരൊറ്റക്കാണ് ആ ബഞ്ചിലിരിക്കുന്നത്. 

എവിടെ തുടങ്ങണം, എങ്ങിനെ തുടങ്ങണം എന്നയാൾ മനസ്സിലൊരു  പൂര്‍വ്വാഭിനയക്കളരി നടത്തിനോക്കി. അവരുടെ അടുത്തെത്താറാവുമ്പോൾ നടത്തത്തിന് വേഗം കുറച്ച്,  അവരുടെ നേരെ നോക്കി പരിചയഭാവത്തിൽ ഒരു പുഞ്ചിരി. പിന്നെ മലയാളത്തിൽ, മായയല്ലേ എന്ന ചോദ്യം. ആണെന്നാണ് ഉത്തരമെങ്കിൽ പിന്നെ അവിടെ കൂടെയിരുന്ന് മതിവരുവോളം സംസാരിക്കുക. സംസാരത്തിലൂടെ 39 വർഷത്തിൻറെ അകൽച്ചയെ ഇഴയടുപ്പത്തിലേക്കെത്തിക്കുക. അഥവാ അല്ലാ, എന്നാണുത്തരമെങ്കിൽ, ക്ഷമിക്കണം എന്നൊരു വാക്ക് മാത്രം.. ശൂന്യമായ മനസ്സുമായി നേരെ വീട്ടിലേക്ക് വെച്ച്പിടിക്കുക. 

ഇതൊക്കെ അഭിനയക്കളരികളിൽ വളരെ നന്നായി ചെയ്യാനയാൾക്കറിയാം. പക്ഷെ സ്റ്റേജിലേക്ക് കയറിയാൽ, മുന്നിലെ കഥാപാത്രത്തെ അഭിമുഖീകരി ക്കുമ്പോൾ  അയാളൊരു ഭീരുവായി മാറും.  പദാവലി നാണമെന്നിയേ മുദാ നാവിന്മേല്‍ നടനം ചെയ്യൽ പോയിട്ട്, നാവ് കുഴഞ്ഞ്, തൊണ്ട വരണ്ട് കണ്ണുകളിലേക്ക് ഇരുൾ പരക്കും. ഇന്നേവരെ നേരിട്ട ഓരോ നായികയുടെ മുന്നിലും അയാളിത്തരത്തിൽ പരാജയപ്പെട്ടിട്ടേയുള്ളൂ.

ഇനിയുമാലോചിക്കാനിടയില്ലാത്തവണ്ണം ഇപ്പോഴയാൾ അവർക്ക് മുമ്പിലെത്തി. സങ്കോചകവചത്തിൽനിന്നും ഉണർന്നെണീറ്റ് അവരെ നോക്കി. അപ്പോളാണത് ശ്രദ്ധിച്ചത്, അവർ കണ്ണടച്ചാണിരിക്കുന്നതെന്ന്. കണ്ണടച്ച്, തന്റേതായ ലോകത്ത് വ്യാപരിക്കുന്ന ഒരാളെ എങ്ങിനെ വിളിച്ചുണർത്തും. അത്തരം ധ്യാനഭംഗങ്ങൾ അരുതാത്തതാണ്. അതുകൊണ്ടുതന്നെ മുന്നോട്ട് നടക്കാൻ തീരുമാനിച്ചു.  അടുത്തവട്ടം അവിടെയെത്തുമ്പോളാവാം സംസാരം. കാഴ്ചയിൽ  അത് മായ തന്നെ. പ്രായത്തിന്റെ മേദസ്സും ഋതുഭേദങ്ങളവശേഷിപ്പിച്ച ചുളിവുകളും മാറ്റി നിർത്തിയാൽ ആ ശരീരത്തിനോ, മുഖത്തിനോ ഒരു മാറ്റവും തോന്നിയില്ല. അത് മായയാണെന്നുതന്നെ വിശ്വസിച്ചുകൊണ്ട് മുന്നോട്ട് നടന്നു. 

ഒരാവൃത്തികൂടി അവരെ കാണാൻ, ഉറപ്പിക്കാൻ.

പെട്ടെന്നായിരുന്നു, മൂടിനിന്ന ആകാശം പെയ്ത് തുടങ്ങിയത്. മഴ നനയാതിരിക്കാൻ  റോയൽ പാമിന്റെ ചുവടൊഴികെ  ആ ഗാർഡനിൽ മറ്റൊരഭയമില്ല. ഏറ്റവുമടുത്തുകണ്ട ഒരു മരച്ചുവട്ടിലേക്ക് കയറിനിന്നു. പടിഞ്ഞാറുനിന്നും കിഴക്കോട്ട് വീശുന്ന കാറ്റിൽ ചെരിഞ്ഞു പെയ്ത മഴയിൽനിന്നും രക്ഷനേടാനായി മരത്തിന്റെ കിഴക്കുവശം ചേർന്ന് ഒട്ടി നിന്നു. പെയ്ത്തിന്റെ ശക്തിയിൽ മരച്ചുവട്ടിലെ മറവിലും അയാൾ നനഞ്ഞു കുതിർന്നു. വാരിയൊലിച്ചു പെയ്ത മഴ,  വരിയൊലിച്ചു കാണെക്കാണെ ഗാർഡനിലെ നടവഴിയെ മൂടിയതയാളറിഞ്ഞില്ല. പെട്ടെന്ന് ശക്തമായൊരു മിന്നൽപ്പിണർ താഴെവന്ന്  ഉറുമിയങ്കം തീർത്ത് പൊട്ടിത്തെറിച്ചു.   ആ പൊട്ടിച്ചിതറലിന്റെ ഭീകരതയിൽ പേടിച്ചരണ്ട് പിടിച്ചാലെത്താത്ത ഉദ്യാനപ്പനയെ കെട്ടിപ്പിക്കാനൊരു  ശ്രമം നടത്തി. ഇടിമിന്നലിൽ വൃക്ഷച്ചുവട്ടിൽ നിൽക്കരുതെന്ന പാഠം പെട്ടെന്നയാളുടെ കൈകളെ അടർത്തി മാറ്റി. അപ്പോഴാണയാളോർത്തത്, ഗേറ്റിനു താഴെയായി ഒരു സെക്യൂരിറ്റി  ഷെൽട്ടറുണ്ടെന്ന്. ഓടി അയാളാ ഷെൽറ്ററിലഭയം തേടി.  ആദ്യമഴയിൽ നനഞ്ഞ് കുതിർന്ന അയാൾ, വീശിയടിച്ച കാറ്റിൽ ഒന്നുകൂടി തണുത്തു വിറച്ചു. അഭയകേന്ദ്രത്തിലഭയം നേടിയ അയാളെ വീണ്ടും  മായയുടെ ഓർമ്മകൾ തൊട്ടുവിളിച്ചു.  

ആ ഷെൽട്ടറിൽ നിന്നാൽ അവരിരുന്ന ബഞ്ചിന്റെ കാഴ്ച തൊട്ടു മുമ്പിലായുള്ള പടർപ്പുകളാൽ മറയുന്നത് കാരണം അവരവിടെ ഉണ്ടോ എന്നയാൾക്ക് വ്യക്തമായില്ല. 

അവളെ അവസാനമായിക്കണ്ട ഓർമ്മകൾക്കുമുണ്ട് ആ ഒരു അവ്യക്തത. ഡിഗ്രി അവസാനവർഷ സോഷ്യൽ ദിവസം പുഴക്കടവിലെ ഷാപ്പിലേക്ക് പോയത് മാത്രമാണ് വ്യക്തമായ ഓർമ്മ. പിന്നീട് നടന്നതൊക്കെ ഒരോളത്തിലായിരുന്നു. നിറച്ചുവെച്ച കോപ്പകളിൽനിന്നും തെങ്ങിൻ കള്ള് ഗ്ളാസുകളിലേക്ക് പകർന്ന് പതഞ്ഞൊഴുകി. ആദ്യമായി കള്ളിന്റെ രുചിയറിയുകയായിരുന്നു. കൂട്ടുകാരുമൊത്ത് വാതുവെച്ച് കുടിച്ചതും തലക്ക് മത്തുപിടിച്ചതുമോർമ്മയുണ്ട്. മത്തുപിടിച്ച  അയാൾ തന്റെ പോക്കറ്റിൽ നിന്നും ഉണങ്ങിത്തുടങ്ങിയ ഒരു കൈതപ്പൂവ് പുറത്തെടുത്തുകൊണ്ട് സ്വയം ഒരു വാതുവെച്ചു. ഈ കൈതപ്പൂ ഇന്നവളുടെ മുടിയിഴകളിൽ ഞാൻ ചൂടിച്ചിരിക്കും. ഇല്ലെങ്കിൽ ഞാൻ ഇക്കൊല്ലം പരീക്ഷയെഴുതില്ല.

തിരിച്ച് നട്ടുച്ചവെയിലത്ത് പെരുത്ത തലയുമായി ക്ലാസ് റൂമിലേക്കെത്തിയപ്പോഴക്കും അവിടെ ഗ്രൂപ്പ് ഫോട്ടോയുടെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. 

ഗ്രൂപ്പ് ഫോട്ടോയിൽ അവളുടെ പുറകിലായി നിന്നിരുന്ന വേണുവിനെ മാറ്റി നിർത്തിക്കൊണ്ട് അവിടെ കയറി നിന്നു. മുന്നിൽനിന്ന മായയുടെ മുടിയിഴകളിൽനിന്നും ഒഴുകിയ തുളസിപ്പൂ ഗന്ധം ദീർഘമായൊന്ന് ഉച്ഛ്വസിച്ചു കണ്ണുകളടച്ചുനിന്നു. മുന്നിൽനിന്ന സ്റ്റുഡിയോ ഫോട്ടോഗ്രാഫർ എല്ലാവരോടും ക്യാമറയിലേക്ക് നോക്കാനും പുഞ്ചിരിക്കാനും പറഞ്ഞപ്പോൾ പതുക്കെ കണ്ണ്‌ തുറന്ന് കയ്യിൽ കരുതിയ  കൈതപ്പൂ ആരുമറിയാതെ അവളുടെ മുടിയിഴകളിൽ തിരുകി, അനങ്ങാതെ നിന്നു. ഒക്കെ, റെഡി, ഒൺ, ടു, ത്രീ എന്ന ശബ്ദത്തിനിടയിൽ അവളത് അറിഞ്ഞുവോ എന്നത് വ്യക്തമല്ല. പതിയെ കൺപോളകൾക്ക് കനംവെച്ച് തുടങ്ങി.  കണ്ണുകൾ താനെ അടഞ്ഞു, ബഞ്ചിന്റെ മുകളിൽനിന്നും  പുറകിലേക്ക് ശബ്ദത്തോടെ മലർന്നടിച്ച് വീണെന്നത്,  കണ്ണ് തുറന്നപ്പോൾ ക്‌ളാസ് റൂമിലെ ബഞ്ചിൻ മുകളിൽ കൂട്ടുകാരുടെ ആകാംക്ഷ പൂണ്ട തുറിച്ച കണ്ണുകൾ അവ്യക്തമായിക്കണ്ട പ്പോളാണ് മനസ്സിലായത്. അപ്പോളേക്കും പെൺകുട്ടികളൊക്ക സ്ഥലം വിട്ടിരുന്നു.  അതിനുശേഷം പരീക്ഷാ നാളുകളിലൊന്നിൽപ്പോലും അവളെ കാണാനായില്ല. വാക്ക് പാലിച്ച അയാൾ പരീക്ഷയെഴുതി, പാസായി എങ്ങിനെയോ ഈ നഗരത്തിലെത്തപ്പെട്ടു. പിന്നീടൊരിക്കൽപ്പോലും അവളെ കാണാനോ, ഒന്ന് സംസാരിക്കാനോ ആയില്ല, ശ്രമിച്ചില്ല.

ഓർമ്മകളിൽനിന്നും തിരിച്ചെത്തിയ അയാൾക്ക് മുന്നിൽ മഴ പെയ്ത്ത് നിറുത്തിയിരുന്നു. വെള്ളംമുങ്ങിയ നടപ്പാതയിലൂടെ  അവരിരുന്ന പടിഞ്ഞാറേ മൂലയിലെ ബഞ്ചിനരികിലേക്ക് നടന്നു. മഴയിൽ കുതിർന്ന ബഞ്ചും പരിസരവും അപ്പോൾ ശൂന്യമായിരുന്നു. ആ ഉദ്യാനത്തിൽ അപ്പോൾ അവരെന്നല്ല, ആരും ഉണ്ടായിരുന്നില്ല.  

പതുക്കെ പുറത്ത് കടന്ന് തിരിച്ച് വീട്ടിലേക്ക് പോവാനായി വലത്തോട്ട് തിരിഞ്ഞ അയാൾ അറിയാതെ റോഡിന്റെ ഇടതു വശത്തേക്കായി  ഉദ്വേഗത്തോടെ നോക്കി. അപ്പോൾ അങ്ങ് ദൂരെ,  അവർ, ഒരു ബിന്ദുപോലെ, അതേ പദചലനങ്ങളുമായി അയാളുടെ കാഴ്ച്ചയിൽ നിന്നും അവ്യക്തമായി. ഒരു മായക്കാഴ്ച പോലെ.


പേരമരം

കത്തിജ്വലിക്കും പേരുവിൻ കീഴിലായ്   വാടാതെ നിൽപ്പുണ്ടിപ്പോഴും  മധുപക്വമല്ലെന്നാലും  കനികളുമായി  പൈതൃക സ്വത്താം പേരമരമൊന്ന്   അര ശതാബ്ദം മുമ്പ...