2025, ഒക്‌ടോബർ 21, ചൊവ്വാഴ്ച

കടലോളം നിനവുകൾ കൈക്കുമ്പിളിൽ


ശ്രീ സുരേഷ് നായരുടെ ഹാസ്യം മേമ്പൊടി ചാലിച്ചെഴുതിയ ആത്മോപന്യാസ രൂപത്തിലുള്ള ചെറുകഥകളുടെ സമാഹാരമാണ് "കടലോളം നിനവുകൾ കൈക്കുമ്പിളിൽ" എന്ന കുഞ്ഞുപുസ്തകം.

ഇതിൽ പരാമർശിക്കപ്പെടുന്ന കഥാപരിസരങ്ങളും കാലവും എന്നോട് കൂടെ  ചേർന്നു നിൽക്കുന്നതിനാലാവാം   പുസ്തകം കൈയിലെടുത്താൽ തുടക്കം മുതൽ ഒടുക്കം വരെ ഒറ്റയിരുപ്പിൽ വായിക്കാവുന്നത്ര രസകരമാണ് ആഖ്യാന ശൈലിയും അതിലെ വിഷയങ്ങളും.

നാട്ടിൻപുറങ്ങളിലും നഗരപരിസരങ്ങളിലും നാം കണ്ട് പരിചയിച്ച കഥാപാത്രങ്ങളും സംഭവങ്ങളും നർമ്മരൂപത്തിൽ അവതരിക്കപ്പെടുമ്പോൾ ഇത് നമ്മുടെ കൂടെ കഥയാണല്ലോ, നാം കൂടി കണ്ടതാണല്ലോ  എന്ന് അറിയാതെ പറഞ്ഞു പോവുന്നു, അവയിലെ നർമ്മമറിഞ്ഞ് ഉള്ളറിഞ്ഞു ചിരിക്കുന്നു.

അതിലെ ആദ്യ ഗുരുസ്മരണ എന്ന അദ്ധ്യായം വായിച്ചപ്പോൾ എഴുത്തുപള്ളിയിൽ, അപ്രാപ്യമായ അക്ഷരമാലയുടെ മുമ്പിലിരുന്ന്   "മാ__" "പിന്നെ" "എൻ _"'ൻ' ചില്ലാണ്. "കൂട്ടി വായിയ്ക്ക് "എന്ന പണിക്കരച്ചന്റെ  ആജ്ഞകൾക്ക് മുമ്പിലിരുന്നു  മാൻ എന്നതിനെ   "മായൻ എന്ന് പേർത്തും പേർത്തും വായിക്കുന്ന   ഓ വി യുടെ കുട്ടാടനെയാണ് ഓർത്തത്, സന്ദർഭങ്ങൾ വേറെയാണെങ്കിലും.

സത്യം, നുണ, കളവ് എന്നീ സംജ്ഞകൾ  വേർതിരിച്ചറിയാനാവാത്ത കാലത്ത് ചെയ്ത കൊച്ചു കൊച്ചു കൃത്യങ്ങൾ   അദ്ദേഹം  ആത്മനിന്ദയിൽ ചാലിച്ച നർമ്മത്തോടെ   നമ്മോട് പറയുമ്പോൾ  ഇത് ഞാനുമാണല്ലോ എന്നോർത്ത് അതിനോട് താദാത്മ്യം പ്രാപിക്കുന്നു.

പ്രസാധകർ - പ്രഭാത് ബുക്ക്സ് 
വില - 80 രൂപ

2025, സെപ്റ്റംബർ 8, തിങ്കളാഴ്‌ച

ഒരു നൂറ്റാണ്ട് മുമ്പ് പാവങ്ങൾ വാങ്ങി വായിച്ച ചെറുകര പിഷാരടിയും ചെറുകാടും


മലയാളത്തിലേക്കുള്ള വിവർത്തന കൃതികളുടെ ചരിത്രം പരിശോധിക്കുമ്പോൾ വിക്തോർ യൂഗോയുടെ പാവങ്ങൾക്കുള്ള സ്ഥാനം അദ്വിതീയമാണ്. അതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് മലയാള ഭാഷാ പിതാവായിരുന്ന തുഞ്ചത്തെഴുത്തച്ഛൻ വാത്മീകിയുടെ ആദികാവ്യം കിളിപ്പാട്ട് രൂപത്തിൽ മലയാളിക്ക് സംഭാവന ചെയ്തത് വിസ്മരിക്കാനാവില്ല. അദ്ധ്യാത്മ രാമായണം ഒരു പദാനുപദ തർജ്ജുമ്മയായിരുന്നില്ല, മറിച്ച് ആദിമദ്ധ്യാന്തം  അദ്ദേഹത്തിന്റെ സർഗ്ഗ ശേഷി  പ്രത്യക്ഷമാക്കുന്ന ഒരു സ്വതന്ത്ര കാവ്യം തന്നെയായിരുന്നു. മഹാകാവ്യം.

നാലപ്പാട്ട് നാരായണമേനോൻ 'ലെ മിസെറാബ്ൾ' എന്ന ബൃഹത്ത് ഫ്രഞ്ച് കൃതിയെ 1925ലാണ് പാവങ്ങൾ എന്ന പേരിൽ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കുന്നത്.അതായത് ഒരു വിവർത്തന കൃതി മഹത്തായ  100 വർഷങ്ങൾ പിന്നിടുന്നു. 

1862ൽ ഫ്രഞ്ച് ഭാഷയിൽ പ്രസിദ്ധീകരിച്ചത് മുതൽ  ലോകമെമ്പാടും വായിക്കപ്പെട്ട കൃതിയാണ് 'പാവങ്ങള്‍'. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മധ്യദശകത്തെയും  അന്ന് നില നിന്നിരുന്ന  മനുഷ്യന്‍റെ ജീവിതാവസ്ഥകളുടെയും  നേർചിത്രങ്ങൾ യൂഗോ വരച്ചു വെച്ചു. കരുണാമയനായ ഡിയിലെ മെത്രാനും വിശന്നു വലഞ്ഞ അനുജത്തിക്കു വേണ്ടി അപ്പം മോഷ്ടിച്ച് പിടിക്കപ്പെട്ട ഴാങ് വാല്‍ യാങ്ങും സ്ഥിതിസമത്വത്തിനു വേണ്ടി പോരാടിയ മരിയൂസും കൊസെത്തും ഗവ്റോഷും ഇന്നും അനുവാചക ഹൃദയങ്ങളിലുണ്ട്. അവരെല്ലാം ഓരോ വായനക്കാരനോടും പറയുന്നത് കൂടുതല്‍ മികച്ച മനുഷ്യരാകാനാണ്.

മനുഷ്യന്‍ അജ്ഞനും നിരാശനുമായി എവിടെയുണ്ട്, സ്ത്രീകള്‍ ഭക്ഷണത്തിനു വേണ്ടി എവിടെ വില്‍ക്കപ്പെടുന്നു, അറിവുണ്ടാക്കാനുള്ള ഗ്രന്ഥവും തണുപ്പു മാറ്റാനുള്ള അടുപ്പും കിട്ടാതെ കുട്ടികള്‍ എവിടെ കഷ്ടപ്പെടുന്നു, അവിടെയെല്ലാം പാവങ്ങള്‍ എന്ന പുസ്തകം വാതില്‍ക്കല്‍ മുട്ടി വിളിച്ചു പറയും:

 ‘എനിക്ക് വാതില്‍ തുറന്നു തുറന്നു തരിക, ഞാന്‍ വന്നത് നിങ്ങളെ കാണാനാണ്.’  

- വിക്തോര്‍ യൂഗോ.

രാമായണവും നമ്മോട് പറയുന്നത് മറ്റൊന്നല്ല. നല്ല മനുഷ്യരാവുക. തിന്മകളെ തിരസ്കരിക്കാനും നന്മകളെ കൂടെക്കൂട്ടുവാനുമാണ് ആദികാവ്യവും പഠിപ്പിക്കുന്നത്.

1919ൽ  നാലപ്പാടനും മുമ്പ് 'ലെ മിസെറാബ്ൾ' സരസ്വതി എന്ന പേരിൽ  മനോരമ പത്രം വഴി വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കുകയുണ്ടായിട്ടുണ്ട്. പക്ഷെ അതിൽ പല പേരുകളും തദ്ദേശീയമാക്കിയാണ് മൂന്ന് വർഷം കൊണ്ട് പത്രം അത് പ്രസിദ്ധീകരിച്ചത്. മാമ്മൻ മാപ്പിള വിവർത്തനം  നിർവ്വഹിച്ച മേൽപ്പറഞ്ഞ സരസ്വതി പിന്നീട് പുസ്തകമാക്കിയെങ്കിലും വലുതായി വായിക്കപ്പെട്ടില്ല.

1925ൽ പ്രസിദ്ധീകരിച്ച പാവങ്ങൾ മൂലകൃതിയോട് ആദ്യന്തം നീതി പുലർത്തിയ ഒരു കൃതിയായിരുന്നു. അദ്ദേഹം അത് നടത്തിയതാകട്ടെ മൂല കൃതിയോട് അങ്ങേയറ്റം അടുത്തു നിൽക്കുന്ന ഇസബെൽ എഫ് ഹാപ്ഗുഡിന്റെ(Isabel Florence Hapgood) ആംഗലേയ പരിഭാഷയിൽ നിന്നുമാണ്.

 1920കളിൽ 2510 പേജുകളുള്ള പാവങ്ങളുടെ 3 വാള്യങ്ങളുടെ പ്രസിദ്ധീകരണം ഏറ്റെടുക്കാൻ ആരും തയ്യാറായില്ല.  ഇത്രയും വലിയൊരു പുസ്തകം വിറ്റു പോവുമോ എന്ന ഭയാശങ്കകൾ തന്നെയായിരുന്നു അന്ന് പ്രസാധകരെ അലട്ടിയിരിക്കുക. ഒടുവിൽ നാലപ്പാട്ട് നാരായണ മേനോന്റെ സുഹൃത്തതായിരുന്ന മഹാകവി വള്ളത്തോൾ തന്റെ പുസ്തകങ്ങളുടെ റോയൽറ്റി മുഴുവൻ പണയം വെച്ചാണ് മംഗളോദയം വഴി പുസ്തകം പ്രസാധനം ചെയ്തത്.

അക്കാലത്ത് ഇത്രയും വലിയൊരു പുസ്തകം വില കൊടുത്ത് വാങ്ങിക്കാൻ കഴിവുള്ള എത്ര പേർ ഉണ്ടായിരിക്കാം എന്നതോർക്കുമ്പോൾ ഇതിന്റെ വില്പനയെക്കുറിച്ച് നമുക്കൂഹിക്കാം.  അന്നൊക്കെ കവികൾ സ്വയം പുസ്തകങ്ങൾ കൊണ്ട് നടന്ന് വിൽക്കുന്ന സമ്പ്രദായം നിലനിന്നിരുന്നു. അങ്ങിനെ മഹാകവി വള്ളത്തോളും നാലപ്പാട്ട് നാരായണമേനോനും കൂടി പുസ്തകം ചുമക്കുവാൻ ഒരാളെയും വെച്ച് നടന്നാണ് ആദ്യകാല വില്പനകൾ നടത്തിയതത്രെ. സമ്പന്ന ഗൃഹങ്ങളായിരുന്നു ഇവരുടെ ഉന്നം. അങ്ങിനെ വാങ്ങിയവരിൽ ഇ എം എസ് നമ്പൂതിരിപ്പാട്ടുമുണ്ട്. ആ വഴിക്ക് ഏലംകുളത്തു നിന്നും അകലെയല്ലാത്ത അന്നത്തെ ജന്മിമാരായിരുന്ന ചെറുകര പിഷാരത്തും അവർ ആ പുസ്തകം വില്പന നടത്തിയിരിക്കണം. അങ്ങിനെ വിശ്വസിക്കാൻ ഒരു കാരണമുണ്ട്. ചെറുകാടിന്റെ ആത്മകഥയായ ജീവിതപ്പാതയിൽ പാവങ്ങളെക്കുറിച്ച് ഒരദ്ധ്യായം തന്നെയുണ്ട്. അദ്ദേഹം ആദ്യമായി പാവങ്ങൾ വായിക്കുന്നത് തന്റെ മുത്തച്ഛന്റെ പിഷാരമായ ചെറുകര പിഷാരത്ത് നിന്നുമാണ്.

ജീവിതപ്പാതയിലെ പാവങ്ങളെക്കുറിച്ചുള്ള പ്രസക്തമായ ഭാഗങ്ങൾ നമുക്ക് വായിക്കാം.

ജീവിതപ്പാതയിൽ നിന്നും 

ഇടക്കിടക്ക് ചെറുകരെ പിഷാരത്ത് പോയി വിരുന്ന് താമസിച്ചിരുന്നു. ചെറുകരെ പിഷാരത്ത് അന്ന് യാഥാസ്‌ഥിതികത്വവും ഉത്പതിഷ്‌ണുത്വവും തമ്മിലുള്ള മത്സരമായിരുന്നു. പിഷാരോടി സമാജ പ്രവർത്തനത്തിന്റെ അലകളും ആ നാടുവാഴി കുടുംബത്തിൻ്റെ അകത്തുംപുറത്തും പരിവർത്തനങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു.

അതുവരെ ആ പിഷാരോടി നാടുവാഴിക്കുടുംബത്തിലെ സ്ത്രീകളുമായി പിഷാരോടിമാർക്ക് വിവാഹമുണ്ടായിട്ടില്ല. വിധിപ്രകാരമുള്ള താലികെട്ട് കല്യാണം കഴിഞ്ഞ പെൺകിടാങ്ങളിൽ നമ്പൂതിരിമാരാണ് ബീജാധാനം നടത്താറ്. രാമനുണ്ണിയുടെയും ശേഖരനുണ്ണിയുടെയും സഹായസഹകരണ ങ്ങളോടെ കുഞ്ഞിക്കാവ് എന്ന പിഷാരസ്യാർ സജാതീയ വിവാഹത്തിനു പെൺകിടാങ്ങളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ഇദംപ്രഥമമായി എ പി ഭരതപിഷാരോടി എന്ന ഒരാൾ ആ നാടുവാഴിക്കുടുംബത്തിലെ മാധവിക്കുട്ടിയെ കല്യാണം കഴിച്ചു. യാഥാസ്‌ഥിതികരായ കാരണവൻമാർക്ക് ഈ പരിവർത്തനത്തിനെതിരായി ശബ്ദിക്കാൻപോലും കഴിഞ്ഞില്ല

ചെറുകരെ നാടുവാഴിക്കുടുംബത്തിൻ്റെ പൊതുഭരണം ശേഖരനുണ്ണിപ്പിഷാരോടിക്കാണെങ്കിലും തറവാട്ടുകാര്യം രാമനുണ്ണിപ്പിഷാരോടിയാണ് നടത്തിയിരുന്നത്. ശേഖരനുണ്ണിയുടെ ജ്യേഷ്‌ഠനായ രാമനുണ്ണി സംസ്കാരസമ്പന്നനായ ഒരു വിശാലഹൃദയനായിരുന്നു. അനാഡംബരമെങ്കിലും തറവാടിത്തം തുളുമ്പുന്ന അദ്ദേഹത്തിൻ്റെ ആകൃതിയും പ്രകൃതിയും പെരുമാറ്റവും എന്നെ വളരെയധികം ആകർഷിച്ചു. പൊതുരംഗത്തു വന്ന് പ്രവർത്തിക്കുകയില്ലെങ്കിലും പ്രവർത്തിക്കുന്ന എന്നെപ്പോലുള്ള ചെറുപ്പക്കാരെപ്രോത്സാഹിപ്പിച്ചും സഹായിച്ചും വന്നു. കിഴക്കേ പത്തായപ്പുരയുടെ വരാന്തയിൽ വരി വരിയായി അടക്കിയൊതുക്കിത്തൂക്കിയ ദേശീയ നേതാക്കൻമാരുടെ ചിത്രങ്ങൾ ആ നാടുവാഴിയുടെ ദേശസ്നേഹത്തെ വ്യക്തമാക്കി. ഓരോ നേതാവിനെ സംബന്ധിച്ച് അദ്ദേഹം ആകാവുന്നേടത്തോളം മനസ്സിലാക്കിയിട്ടുണ്ട്. ഒഴിവുള്ളപ്പോൾ എന്നെ അടുത്തിരുത്തി ആ നേതാക്കളുടെ ചരിത്രത്തെ വൃത്തിയായി അദ്ദേഹം എനിക്ക് പറഞ്ഞുതരും.

“എല്ലാറ്റിനും ഒരു ചിട്ടവേണം.” രാമനുണ്ണി ഉപദേശിക്കും; "കാലത്തെഴുന്നേറ്റാൽ ഉറങ്ങുന്നതുവരെയുള്ള ജീവിതം ചിട്ടയായി ചെയ്തുതീർക്കണം. ചിട്ടയായ ജീവിതം ആരോഗ്യത്തെ നിലനിർത്തും. പ്രവർത്തിക്കാനുള്ള കഴിവ് കൂടുതലുണ്ടാക്കും. നിത്യത്തൊഴിലാനയെ എടുക്കും.”

നിത്യത്തൊഴിൽ ആനയെ എടുക്കും എന്ന തത്വത്തെ വിശദീകരിക്കുന്ന ഒരു കഥ പറഞ്ഞുതരും. ഇംഗ്ലീഷോ സംസ്‌കൃതമോ വളരെയധികമൊന്നും പഠിച്ചിട്ടില്ലെങ്കിലും സംസ്കാരസമ്പന്നരുമായി ഇടപഴകി ജീവിച്ച രാമനുണ്ണിയുടെ ഉപദേശങ്ങളെ ഞാൻ പ്രായോഗികജീവിതത്തിൽ പകർത്താൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.

കുറച്ചു സംസ്കൃതം മാത്രം പഠിച്ച് കൂപമണ്ഡൂകമായി വയനാട്ടിലെ എഴുത്തച്ഛനായി ജീവിച്ചുപോന്ന എന്നെ എനിക്ക് കാണിച്ചുതന്നത് രാമനുണ്ണിയാണ്.

“നമ്മളൊക്കെ വളരെ മോശക്കാർ.” രാമനുണ്ണി ഉപദേശിച്ചു. “വളരണം. വിശ്വത്തോളം വളരണം. മരിക്കുന്നതുവരെ വളരണം."

ഞാൻ മൂളികേട്ടു.

"വലിയ ഒരു മനുഷ്യൻ്റെ വലിയ കഥ എൻ്റെ പക്കലുണ്ട്.” രാമനുണ്ണി പാവങ്ങളിലെ ഴാങ്ങ്‌ വാൽ ഴാങ്ങിൻ്റെ കഥ എനിക്ക് പറഞ്ഞു തന്നു. തുടർന്നു: "നമ്മുടെ മഹാന്മാരായ മഹർഷിമാരേക്കാൾ-ഒരുപക്ഷെ ഈശ്വരന്മാരേക്കാൾ-അധികം ശക്തനും മാന്യനുമായ കഥാപാത്രമാണ് ഴാങ്ങ്‌ വാൽ ഴാങ്. ഗോവിന്ദൻ 'പാവങ്ങൾ.' വായിക്കണം. വലിയ വെളിച്ചം കിട്ടും."

*എവിടുന്ന് കിട്ടും?” ഞാൻ തുടർന്നു: “കിട്ടിയാൽ വായിക്കും. കാശ് കൊടുത്ത് വായിക്കാൻ കഴിയില്ലല്ലോ"

"സാധനം എന്റെ കയ്യിലുണ്ട്.” രാമനുണ്ണി തുടർന്നു. “എനിക്ക് പൊതു പ്രവർത്തകരെ, ബഹുമാനമാണെങ്കിലും അശേഷം വിശ്വാസമില്ല. ഇവിടെ ഇരുന്ന് വായിക്കാമെങ്കിൽ തരാം.”

“എന്നെ വിശ്വസിക്കണം." ഞാനപേക്ഷിച്ചു. “പുസ്തകം തരണം, ഒരു കേടുംകൂടാതെ ഞാൻ തിരിച്ചുതരും.”

“അത് പറ്റില്ല. ഇവിടെ താമസിച്ച് ഇവിടെ ഇരുന്ന് വായിച്ചോളൂ. ചായ തരാം; ചോറു തരാം; വിളക്കു തരാം; വടക്കേ അറ ഒഴിച്ചുതരാം. സമയമായാൽ സ്‌കൂളിലേക്ക് പൊയ്കൊള്ളു. സ്ക്കൂൾ വിട്ടുവന്ന് ഇവിടെ കൂടിക്കൊള്ളു."

“എന്നാലങ്ങനെ. ഞാൻ വീട്ടിൽപോയി പറഞ്ഞ് ഒരാഴ്‌ച  താമസിക്കാൻ ഒരുങ്ങിവരാം.” ഞാൻ പറഞ്ഞു: "ഒരാഴ്‌ച ഇവിടെ കൂടാം.”

“ഒരാഴ്ചകൊണ്ടൊന്നും തീരില്ല." രാമനുണ്ണി തുടർന്നു: “മനസ്സിരുത്തി വായിക്കാൻ ചുരുങ്ങിയത് ഒരു മാസം വേണ്ടിവരും.”

“ഒരാഴ്ച‌ നോക്കട്ടെ." ഞാൻ യാത്ര പറഞ്ഞു പിരിഞ്ഞു.

ഞാൻ വീട്ടിൽ പോയി. ഒരാഴ്‌ച മുത്തച്‌ഛൻ്റെ വീട്ടിൽ വിരുന്നു താമസിക്കാൻ ഒരുങ്ങിപ്പോന്നു. സ്കൂൾ വിട്ട ഉടനെ ചെറുകര പിഷാരത്തെത്തി.

“വന്നു അല്ലേ?" രാമനുണ്ണി പറഞ്ഞു: “കുളിക്കാം, ചായ കഴിക്കാം, പത്തായപ്പുരമുകളിൽ വടക്കേ അറയിൽ വായിക്കാനൊക്കെ ഒരുക്കിവെച്ചിട്ടുണ്ട്.”

ഞാൻ കുളിച്ചു. ചായ കഴിച്ചു. പത്തായപ്പുരയുടെ മുകളിലെ വടക്കെ അറയിൽ ചെന്നു.

ഒരു മെത്തപ്പായ, തലയണ, പുതിയൊരു കമ്പിറാന്തൽ, തീപ്പെട്ടി, ചെല്ലം, ഒരു കെട്ട് ബീഡി, വടക്കുകിഴക്കെ മൂലയിലുള്ള സ്‌റ്റൂളിൻമേൽ അടുക്കിവെച്ച 'പാവങ്ങൾ' മൂന്നു വാള്യം!

“ഇനി എന്താണ് വേണ്ടത്? രാമനുണ്ണി വരാന്തയിൽനിന്ന് ചോദിച്ചു.

“ഒന്നും വേണ്ട."

“വായിക്കൂ." രാമനുണ്ണി വാതിൽ ചാരി.

ഞാനൊരു പ്രേമഭാജനത്തെ എന്നപോലെ ആ വിശ്വോത്തരകൃതിയെ സമീപിച്ചു.

ചെറുകരെ കിഴക്കെ പത്തായപ്പുരമുകളിലെ വടക്കേ മുറിയിൽ ഇരുന്ന് മൂന്നു ദിവസം കൊണ്ട് ഞാൻ 'പാവങ്ങളു'ടെ ഒന്നാം ഭാഗം വായിച്ചുതീർത്തു. ഒരു വെള്ളിയാഴ്ച വൈകുന്നേരമാണ് തുടങ്ങിയത്. തിങ്കളാഴ്ച കാലത്ത് എട്ടൊമ്പത് മണിയായപ്പോഴേക്കും ഒന്നാം ഭാഗം വായന തീർന്നു. സ്‌കൂളിലേക്ക് പോകാനൊരുങ്ങുമ്പോൾ രാമനുണ്ണിയോടു ചോദിച്ചു. “രണ്ടാം ഭാഗം കൊണ്ടുപോകാൻ സമ്മതിക്കുമോ?” ഞാൻ ഉറപ്പുകൊടുത്തു: “പൊന്നുപോലെ സൂക്ഷിച്ച് ഒരു കേടും വരാതെ വായിച്ചു മടക്കിത്തരും.”

കുറച്ചുനേരം രാമനുണ്ണി എൻ്റെ മുഖത്തുതന്നെ നോക്കിയിരുന്നശേഷം ചോദിച്ചു: “എപ്പോൾ?"

“വരുന്ന വെള്ളിയാഴ്‌ച കഴിഞ്ഞ് അടുത്ത വെള്ളിയാഴ്‌."

“കൈമാറിപ്പോവില്ലല്ലോ?”

“ഇല്ല."

“എന്നാൽ കൊണ്ടുപൊയ്ക്കാളൂ." രാമനുണ്ണി ഉപദേശിച്ചുറപ്പിച്ചു. “സൂക്ഷിക്കണം."

പാവങ്ങളുടെ രണ്ടാംഭാഗവുമായിട്ടാണ് ഞാനന്ന് സ്‌കൂളിൽ പോയത്. പറഞ്ഞ സമയത്തിനു മുമ്പുതന്നെ രണ്ടാംഭാഗം വായിച്ചുതീർത്തു. മൂന്നാം ഭാഗവും കൊണ്ടുവന്ന് വായിച്ച് മടക്കിക്കൊടുത്തു.

പുതിയൊരു വെളിച്ചം തലച്ചോറിൽ മിന്നിത്തിളങ്ങുന്നതുപോലെ എനി ക്കുതോന്നി. ഴാങ്ങ് വാൽഴാങ്ങ്, ഫൻതീൻ, തെനാർദിയെർ, ഴാവേർ തുടങ്ങിയ കഥാപാത്രങ്ങൾ ഇടക്കിടക്ക് കയറിവന്ന് എൻ്റെ കരളിൽ മുട്ടിത്തുറന്ന് അകത്തു കടന്നിരിക്കുന്ന ഒരനുഭവം എനിക്കുണ്ടായി.

"നിയമത്തിൻ്റെയും ആചാരത്തിൻ്റെയും ബലത്തിൻമേൽ-ഭൂമിയിലെ പരിഷ്കാരത്തിന്റെ നടുക്ക് -നരകങ്ങളെ ഉണ്ടാക്കിത്തീർത്തുകൊണ്ടും മനുഷ്യ കർമ്മത്തെ വിധിയോട് കൂട്ടിച്ചേർത്തുകൊണ്ടും സമുദായത്താൽ കൽപ്പിക്കപ്പെടുന്ന തീവ്രശിക്ഷകൾ എത്രകാലം നിലനിൽക്കുന്നുവോ: പുരുഷാന്തരത്തിലെ മൂന്ന് വൈഷമ്യങ്ങൾ-പുരുഷനു വമ്പിച്ച ദാരിദ്ര്യത്താലുള്ള അധ:പതനം. സ്ത്രീക്ക് വിശപ്പ് കാരണമുണ്ടാകുന്ന മാനഹാനി, കുട്ടികൾക്ക് അറിവില്ലായ്മയാൽ വരുന്ന വളർച്ചക്കേട് ഇവ എത്രകാലം തീരാതെ കിടക്കുന്നുവോ, അത്രകാലം പാവങ്ങൾപോലെയുള്ള പുസ്‌തകങ്ങൾ ഒരിക്കലും പ്രയോജനപ്പെടാതെ വരാൻ നിവൃത്തിയില്ല.' യൂഗോവിൻ്റെ ഈ അഭിപ്രായം ഉള്ളിൽവെച്ചുകൊണ്ടാണ് ഞാൻ പാവങ്ങൾ വായിച്ചത്.

ഒരജ്‌ഞാതതേജസ്സിനെ കണ്ടെത്തിയ 'ഡി'യിലെ മെത്രാൻ എന്റെ കരളിലെ വികാരങ്ങളുടെ നടുവിൽ കയറിയിരുന്നു. “ഞാൻ എല്ലാവരെക്കുറിച്ചും കരയുന്നു." എന്നു പറഞ്ഞ ഡിയിലെ മെത്രാനോട് “ഒരേ മാതിരി!” എന്നു ചോദിച്ച ആ അജ്ഞാതതേജസ്. എന്നല്ല “തുലാസ്” എങ്ങോട്ടെങ്കിലും അൽപമൊന്ന് ചെരിയണമെങ്കിൽ പൊതുജനങ്ങളുടെ ഭാഗത്തേക്കാവട്ടെ. “അവർ അധികകാലമായി ദുഃഖം അനുഭവിക്കുന്നു" എന്നുപദേശിച്ചത് ഒരു മിന്നൽ പോലെ, ഇടിവെട്ടുപോലെ, ചൂടുപോലെ, എൻ്റെ തലച്ചോറിൽ പരന്നുകിടക്കുന്നു.

ആ ദിവ്യതേജസ്സിൻ്റെ മുമ്പിൽ ഡിയിലെ മെത്രാൻ തലതാഴ്ത്തിനിന്നു പറഞ്ഞു. 'ഞാനൊരു പുഴു' എന്ന വാക്യം തത്വജ്‌ഞാനത്തിന്റെ മേലങ്കിയണിഞ്ഞ് കരളിൻ്റെ ഒരു മുക്കിൽ ഇന്നും ഇരുപ്പുണ്ട്. കൃത്യമായി വിവരിക്കാനാവാത്ത-എന്നാൽ എന്നെ പരിഷ്‌കരിച്ച ഒരനുഭൂതി പാവങ്ങളുടെ പാരായണത്തോടെ എന്നിൽ വിലയിച്ചു.(Italics Over)

പാവങ്ങളുടെ 100 വർഷം പിന്നിടുന്ന ഈ വേളയിൽ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ജീവിതപ്പാത 50 വർഷം പിന്നിട്ടിരിക്കുന്നു. 

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് നമ്മുടെ സമുദായത്തിന്റെ അവസ്ഥ എന്തായിരുന്നു എന്ന് കൃത്യമായി രേഖപ്പെടുത്തിയ ഒരു കൃതി കൂടിയാണ് ജീവിതപ്പാത.

- മുരളി വട്ടേനാട്ട്

(Published in Thulaseedalam Magazine Onappathippu, Sep 2025) 

മൃഗ കലാപങ്ങൾ

വാസ്തവത്തിൽ മൃഗങ്ങൾ തമ്മിൽ തുടരുന്ന ആധിപത്യ വൈരങ്ങൾക്കപ്പുറം കലാപം(Riot) എന്നത് മൃഗങ്ങളെ സംബന്ധിച്ച് തന്നെ അറിയാത്ത ഒരു സംജ്ഞയാണ് എന്നാണ് കരുതേണ്ടത്. ഭക്ഷണം, ഇണകൾക്കായുള്ള മത്സരം, ചെറുകൂട്ടങ്ങൾക്ക് മേലുള്ള അധീശത്വം എന്നിവക്കപ്പുറം അവർ തമ്മിൽ, മനുഷ്യർ തമ്മിലുണ്ടായ പോലുള്ള കലാപങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നത് തന്നെ ഗവേഷണം ചെയ്യേണ്ട വസ്തുതയാണ്.

മഹ്മൂദ് കൂരിയയുടെ “മൃഗ കലാപങ്ങൾ” എന്ന പുസ്തകം മനുഷ്യ കലാപങ്ങളിലെ മൃഗ സാന്നിധ്യത്തെക്കുറിച്ചാണ് അന്വേഷിക്കുന്നതും ചർച്ച ചെയ്യുന്നതും. പ്രത്യേകിച്ച് കേരളത്തിലെ മലബാർ കലാപങ്ങളിലെ മൃഗ സാന്നിധ്യങ്ങളെക്കുറിച്ച്.
മൃഗ കലാപങ്ങൾ എന്നത് കൊണ്ട് വിവക്ഷിക്കുന്ന മൃഗങ്ങൾ തമ്മിലുള്ള കലാപങ്ങളെക്കുറിച്ചല്ല തീർച്ചയായും ഈ പുസ്തകം ചർച്ച ചെയ്യുന്നതും പരിശോധിക്കുന്നതും എന്നത് കൂടി വ്യക്തമാക്കട്ടെ.
പരിണാമ ചരിത്രാതീത കാലഘട്ടത്തിൽ മനുഷ്യരും മൃഗങ്ങളും തമ്മിൽ തീർച്ചയായും നിരന്തര പോരാട്ടങ്ങൾ നടന്നിരിക്കണം. അവയാവട്ടെ കലാപങ്ങളെക്കാൾ മൃഗങ്ങൾക്ക് മേൽ മനുഷ്യാധിപത്യത്തിനുള്ള വിവിധ മാർഗ്ഗങ്ങൾ അഥവാ മെരുക്കൽ വ്യാപാരങ്ങളായിരുന്നിരിക്കണം. അവ പിന്നീട് മനുഷ്യരുടെ വിവിധ മൃഗങ്ങളുമായുള്ള ബാന്ധവത്തിന് വഴി തെളിയിക്കുകയും മനുഷ്യപുരോഗതിയിലെ നാഴികക്കല്ലുകളായി തീരുകയും ചെയ്തുവെന്നത് ചരിത്രം.
അതിനുമപ്പുറം മനുഷ്യവംശം നടത്തിയ വർഗ്ഗ, വർണ്ണ അധിനിവേശ സംഘട്ടനങ്ങളിലും കലാപങ്ങളിലും അവർ മെരുക്കിയെടുത്ത മൃഗങ്ങളെ എപ്രകാരം ഉപയോഗപ്പെടുത്തി എന്നതിന്റെ ചരിത്രമാണ് മഹമൂദ് കൂരിയ രേഖപ്പെടുത്തുന്നത്. അതിൽത്തന്നെ കേരളീയ പശ്ചാത്തലത്തിൽ നടന്ന മലബാർ കലാപങ്ങളിലെ മൃഗ സാന്നിദ്ധ്യത്തെക്കുറിച്ച് വിശദമായി ഈ പുസ്തകം പരിശോധിക്കുന്നു.
മലബാർ സമരങ്ങളിലെ മനുഷ്യ മൃഗ പാരസ്പര്യങ്ങളെക്കുറിച്ചാണ് ഈ പുസ്തകം അന്വേഷിക്കുന്നതെന്ന് ആമുഖമായി ലേഖകൻ പറയുന്നുണ്ട്. ആ നിലക്ക് മൃഗ കലാപങ്ങൾ എന്ന ശീർഷകം ഈ പുസ്തകത്തിന് യോജിക്കാത്തതാണെന്ന് പറയേണ്ടി വരുന്നു.
18, 19 നൂറ്റാണ്ടുകളിലെ മലമ്പ്രദേശങ്ങൾ നിറഞ്ഞ മലബാറിന്റെ കഠിന ഭൂപ്രകൃതി കാരണം ബ്രിട്ടീഷ് പടയ്ക്ക് വിവിധ മൃഗങ്ങളെ ഉപയോഗിച്ച് വേണ്ടിവന്നു ഭൂപ്രദേശങ്ങളുടെയും കലാപക്കാരുടെയും മേൽ ആധിപത്യം സ്ഥാപിക്കാൻ. പ്രത്യേകിച്ച് സഞ്ചാര യോഗ്യമല്ലാത്ത ഉൾപ്രദേശങ്ങളിലേക്ക് കടന്നു ചെല്ലാൻ. പ്രാചീന ഇന്ത്യൻ യുദ്ധ ചരിത്രം പരിശോധിച്ചാൽ മനുഷ്യർ മെരുക്കിയെടുത്ത എല്ലാ മൃഗങ്ങളെയും വിവിധ ഘട്ടങ്ങളിൽ യുദ്ധമുഖങ്ങളിൽ നിർബാധം ഉപയോഗിച്ചതായി കാണാം. ആന, കുതിരപ്പടകൾ പൗരാണിക യുദ്ധമുഖങ്ങളിലെ അവിഭ്യാജ്യ ഘടകങ്ങളായിരുന്നു. യുദ്ധത്തിലുപയോഗിക്കുന്ന മൃഗങ്ങളെ വധിക്കരുതെന്നത് അന്നത്തെ യുദ്ധനീതിയായിരുന്നു. പക്ഷെ മേൽപ്പറഞ്ഞ മലബാർ കലാപങ്ങളിൽ ഇത്തരം യുദ്ധനീതികൾക്കപ്പുറം, കലാപങ്ങളുടെ രാഷ്ട്രീയമൊന്നും അറിയാത്ത സഹായികളായ നൽക്കാലികളെയും മറുപക്ഷം ലാക്കാക്കുന്നുണ്ട്.
വാരിക്കുഴിയിൽ വീണ ആനയെച്ചൊല്ലി തുടങ്ങുന്ന ഒരു കലാപത്തെക്കുറിച്ച് മാത്രമാണ് മൃഗ കലാപം എന്ന് വേണമെങ്കിൽ പറയാവുന്നത്. അതായത് ഒരു മൃഗത്തെച്ചൊല്ലി മനുഷ്യമൃഗങ്ങൾ നടത്തിയ കലാപം. അതിനപ്പുറം ഇതിൽ പങ്കാളികളായ, പൊതുവെ കേരളത്തിനോ, മലബാറിനോ അന്യമായ കോവർ കഴുതകളുടെ പങ്കിനെക്കുറിച്ചും, ആനകളെക്കുറിച്ചും, കുതിരകളെക്കുറിച്ചും, ഏറു(കാള)കളെക്കുറിച്ചും, നായകളെക്കുറിച്ചുമാണ് ഇതിൽ പ്രധാനമായും പ്രതിപാദിക്കുന്നത്. ഇത്തരത്തിൽ മൃഗങ്ങളെച്ചൊല്ലി മനുഷ്യർ തമ്മിൽ കലാപം നടത്തിയെന്ന് കുപ്രസിദ്ധിയാർജ്ജിച്ച ആദ്യ സമരം 1832ൽ ബോംബെയിലെ പാഴ്സി സമുദായവും ബ്രിട്ടീഷുകാരും തമ്മിൽ നടത്തിയ പോരായിരുന്നു.
തങ്ങൾക്കിഷ്ടമില്ലാത്ത എതിർ ചേരിയിലുള്ളവരെ മൃഗ നാമം വിളിച്ച് ആക്ഷേപിക്കുന്നത് എല്ലാ ഭാഷയിലും രാജ്യങ്ങളിലുമുള്ളതായി കാണാം. ഓരോ മൃഗത്തിന്റെയും സ്വഭാവ വൈശിഷ്ട്യമനുസരിച്ച് അത്തരം ആരോപണ വിളികൾക്ക് ഏറ്റക്കുറച്ചിലുകളുണ്ട്. അതിനെപ്പറ്റിയും വിശദമായിത്തന്നെ "തെറികളുടെ കലാപ ജനുസ്സുകൾ" എന്ന ലേഖനത്തിൽ വിശകലനം ചെയ്യുന്നു. ആധുനിക ലോകത്ത് യന്ത്രങ്ങളുടെ കണ്ടുപിടുത്തം മൂലം മൃഗങ്ങളെ ഭക്ഷണാവശ്യങ്ങൾക്കപ്പുറമുള്ള സഹായങ്ങൾക്കായുള്ള ഉപയോഗം നാമമാത്രമായ ഇക്കാലത്തും ആ തെറി വിളികൾ അങ്ങിനെതന്നെ തുടരുന്നു എന്നത് വിചിത്രമായിത്തോന്നാം.
കേരളത്തിന്റെ ഗതകാലങ്ങളുടെ അരികുകളിൽ ഓരം പറ്റി നിന്നിരുന്ന മൃഗജീവിതങ്ങളെ ചരിത്രാഖ്യാനത്തിന്റെ മുൻ നിരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം എന്നാണ് ഗ്രന്ഥകാരൻ ഉപസംഹാരമായിപ്പറയുന്നത്.
ചരിത്രത്തിലെ വിവിധ യുദ്ധങ്ങളിൽ വീര പരിവേഷം സിദ്ധിച്ച വളരെക്കുറച്ച് മൃഗങ്ങളെ നമുക്ക് മുമ്പിലുള്ളൂ. രാഗ്സ് എന്ന നായ, സ്റ്റാലിയൻ എന്ന കുതിര, ചേർ അമി എന്ന പ്രാവ്, മഹാറാണാ പ്രതാപന്റെ ചേതക് കുതിര, ടിപ്പുവിന്റെ കാലു എന്ന ആന തുടങ്ങിയവ.
അതിനപ്പുറം ഇത്തരം യുദ്ധങ്ങളിലും കലാപങ്ങളിലും പങ്കെടുക്കാൻ വിധിക്കപ്പെട്ട മൃഗങ്ങൾ എന്തിനെന്നോ ഏതിനെന്നോ അറിയാതെ മനുഷ്യന്റെ ചട്ടുകമായി മാത്രം പ്രവർത്തിച്ചുവെന്നതാണ് യഥാർത്ഥ ചരിത്രം.
മൃഗ കലാപങ്ങൾ
മഹ്മൂദ് കൂരിയ
പ്രസാധകർ - മാതൃഭൂമി ബുക്സ്
വില - 310

2025, ഓഗസ്റ്റ് 31, ഞായറാഴ്‌ച

മുംബൈ ചരിത്രവും വർത്തമാനവും


ദൈനംദിനജീവിതം ഉന്തിനീക്കാനുള്ള വലിയ തിരക്കിൽപ്പെട്ട് ഉള്ളറകളിലേക്കു കടക്കാൻ കഴിയാത്തവർക്കാണ് മുംബൈ കേവലമൊരു യാന്ത്രികവും വിരസവുമായ നഗരമായി തോന്നുന്നത്. അനുഭവങ്ങൾ അതിന്റെ വിചിത്രസൗന്ദര്യത്തോടെ നിറഞ്ഞാടുന്ന ഈ മഹാനഗരത്തിന്റെ ഉൾത്തലങ്ങളിലേക്കു പ്രവേശിക്കുമ്പോൾ നാം അതിശയംകൂറുന്നു! വിസ്‌മയചകിതരാവുന്നു! പിന്നെ നാം ഈ നഗരത്തെ തീവ്രമായി പ്രണയിച്ചു തുടങ്ങുന്നു.

മുംബൈ നഗരത്തിൽ കുറച്ചുകാലമെങ്കിലും രാപ്പാർത്തവർ, നഗര വൈവിദ്ധ്യത്തെ അറിഞ്ഞവർ ഈ നഗരത്തെ അത്രമേൽ പ്രണയിച്ചിരിക്കും.
മനുഷ്യജീവിതങ്ങൾക്ക് ശതകോടി മുഖങ്ങളുണ്ടെന്ന് തെര്യപ്പെടുത്തുന്ന ഒരു നഗരം എങ്ങനെയാണ് പ്രിയങ്കരമാകാതിരിക്കുക? എന്ന ചോദ്യമുയർത്തിക്കൊണ്ടാണ് സജി എബ്രഹാം മുംബൈ ചരിത്രവും വർത്തമാനവും എന്ന തന്റെ പഠന ഗ്രന്ഥം അവസാനിപ്പിക്കുന്നത്.
578 പേജുകളിലായി 50 അദ്ധ്യായങ്ങളിലൂടെ അദ്ദേഹം മുംബൈ നഗരത്തിന്റെ ചരിത്രവും വർത്തമാനവും വൈവിദ്ധ്യങ്ങളും നമുക്ക് മുമ്പിലേക്ക് നിരത്തിപ്പരത്തി വെച്ചു തന്നിരിക്കുകയാണ്. ഏതൊരു ചരിത്രകുതുകിക്കും ആഴ്ന്നിറങ്ങാനുള്ള പഠന ഗ്രന്ഥം.
ഈ നഗരത്തിനൊരു പ്രത്യേകതയുണ്ട്.
നഗരത്തിലേക്കെത്തിപ്പെടുന്ന ആദ്യകാലത്ത് ഈ നഗരം നാമൊരിക്കലും അതുവരെ പരിചയിച്ചിട്ടില്ലാത്ത പരിസരങ്ങളിൽ നിന്നും നമ്മെ പുറകോട്ട് വലിക്കും, ആട്ടിപ്പായിക്കും. പക്ഷെ, പോകപ്പോകെ, ആ പരിസരങ്ങളും രീതികളും പരിചിതമാകുന്നതോടെ അത് നമ്മെ കൂടെച്ചേർക്കും.
മുംബൈ നഗരത്തെക്കുറിച്ച് പൊതുവെ പറയുന്നൊരു വാചകമുണ്ട്. നഗരം ആരെയും കൈവിടാറില്ലെന്നത്. ഉള്ളവനും ഇല്ലാത്തവനും ഇവിടെ ജീവിച്ചു പോകാനാവുമെന്നത്. അങ്ങിനെയുള്ള ഓരോ ജീവിതങ്ങളുടെയും സൂക്ഷ്മ ചരിത്രവും ഉൾത്തുടിപ്പുകളും കുറിച്ചു വെക്കുകയാണ് സജി എബ്രഹാം.
പതിനാറാം നൂറ്റാണ്ട് മുതൽ ഇങ്ങോട്ടുള്ള മുംബൈ നഗരത്തിന്റെ ചരിത്രം വളരെ വിശദമായിത്തന്നെ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഏഴു ദ്വീപുകളുടെ സമൂഹമായിക്കിടന്ന ഈ ഭൂപ്രദേശത്തിന്റെ വളർച്ചയുടെ ഓരോ ഘട്ടവും ഇതിൽ പ്രതിപാദിക്കുന്നുണ്ട്.
ഏതൊരു നഗരത്തിനും കാണും ചില കറുത്ത ചരിത്രം. പക്ഷെ നഗരം തന്നെ കറുപ്പിലൂടെ ഉയർന്നു വന്നതാണെന്ന സത്യമറിയുമ്പോൾ ചിലപ്പോൾ ഇപ്പോൾ കാണുന്ന മുംബൈയുടെ പ്രൗഢിക്ക് മേൽ കരിനിഴൽ വീണേക്കാം. പക്ഷെ അതൊരു സത്യമാണ്. മുംബൈയെ ഒരു മഹാനഗരമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് പത്തൊൻപതാം നൂറ്റാണ്ടിൽ തഴച്ചു വളർന്ന തുണിമിൽ വ്യവസായവും കുടിയേറ്റവും റെയിൽവേയുമാണെങ്കിലും അതിനുള്ള വളം നൽകിയത് ഹോങ്കോങ്കിലേക്കും ചൈനയിലേക്കും പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് നിർലോഭം നടത്തിയ ഓപ്പിയം കച്ചവടമായിരുന്നുവെന്നത് ഒരു വസ്തുതയാണെന്ന് ഈ പുസ്തകം നമ്മോട് കാര്യകാരണസഹിതം പറയുന്നു.
ബ്രിട്ടീഷുകാരാണ് യഥാർത്ഥത്തിൽ ഇന്നത്തെ ആധുനിക മുംബൈയുടെ സ്രഷ്ടാക്കൾ. ഇംഗ്ലണ്ടിലെ വ്യാവസായിക വിപ്ലവത്തിന്റെ പിന്തുടർച്ചയെന്നോണം പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ മുംബൈയിലും തുണിമില്ലുകൾ സ്ഥാപിക്കപ്പെട്ടു. അവിടന്നങ്ങോട്ട് നഗരം വളരുകയായിരുന്നു. മില്ലുകൾക്കൊപ്പം അവിടേക്ക് പണിയെടുക്കാൻ തൊഴിലാളികൾ ഇന്ത്യയുടെ നാനാ ഭാഗങ്ങളിൽ നിന്നും കുടിയേറി. രാജ്യത്തെ ആദ്യത്തെ തീവണ്ടിപ്പാത ബോംബെ വിക്ടോറിയ ടെർമിനസിനും താനെക്കുമിടക്ക് പണിതതോടെ നഗരം വീണ്ടും വളർന്നു. ഇതിന്റെയെല്ലാം സമഗ്ര ചരിത്രം തന്നെ ഈ പുസ്‌തകം നമുക്ക് നൽകുന്നുണ്ട്.
നഗരത്തെക്കുറിച്ച് പറയുമ്പോൾ ആ നഗരത്തെക്കുറിച്ച് മാത്രമല്ല മറിച്ച് നഗരം ഒരു രാഷ്ട്രനിർമ്മാണത്തിൽ എങ്ങിനെ ഭാഗഭാക്കായി എന്ന ചരിത്രം കൂടി പരിശോധിച്ചുകൊണ്ടാണ് ഇതിലെ അദ്ധ്യായങ്ങൾ വികസിക്കുന്നത്. ലോകമഹായുദ്ധങ്ങൾ, ഇന്ത്യൻ സ്വാതന്ത്ര്യ സമരം, ശേഷമുള്ള വിഭജന ഇന്ത്യയിലെ സംസ്ഥാന രൂപീകരണങ്ങൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവയുടെ ഇടപെടലുകളുമടക്കം ഓരോ സംഭവ വികാസങ്ങളെയും വളരെ ഇഴ കീറി പരിശോധിച്ചു കൊണ്ടാണ് ഓരോ അദ്ധ്യായങ്ങളും മുന്നേറുന്നത്.
ഭാഷാവാദമുയർത്തി നഗരത്തിലെ കടകളുടെയും ഓഫിസുകളുടെയും പേരുകൾ മറാത്തിയിൽ ആക്കണമെന്ന് വാശി പിടിച്ച ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തലവന്റെ സർനെയിം പാശ്ചാത്യമാണെന്ന്, അല്ലെങ്കിൽ ഒരു പാശ്ചാത്യ എഴുത്തുകാരന്റെ പക്കൽ നിന്നും കടം കൊണ്ടതാണെന്ന് എത്ര പേർക്കറിയാം. വിഖ്യാതനായ ബാൽ താക്കറെ (Thackeray എന്ന് ഇംഗ്ലീഷ്)യുടെ പിതാവ് കേശവ് സീതാറാം, വില്യം താക്കറെ (William Makepiece Thackeray എന്ന പ്രശസ്ത നോവലിസ്റ്റും കവിയുമായ ഇംഗ്ലീഷ് എഴുത്തുകാരന്റെ രചനകളിൽ ആകൃഷ്ടനായി അദ്ദേഹത്തിന്റെ സർനെയിം പൻവേൽക്കർ എന്നതിൽ നിന്നും താക്കറെ എന്നാക്കുകയായിരുന്നുവത്രെ. പിന്നീട് മണ്ണിന്റെ മക്കൾ വാദമുയർത്തി ആദ്യം ദക്ഷിണേന്ത്യക്കാരെയും പിന്നീട് ഉത്തരേന്ത്യക്കാരെയും തുരത്തിയോടിക്കാൻ ശ്രമിച്ചതും ഇവരായിരുന്നു. ആ ചരിത്രത്തിലൂടെയുമുള്ള യാത്ര കൂടിയാണ് സജിയുടെ പഠന ഗ്രന്ഥം.
സ്വാതന്ത്യ പൂർവ്വ ഇന്ത്യയിലെ മുംബൈയുടെ ഓരോ കാലഘട്ടത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക ചരിത്രവും വളരെ വിശാലമായിത്തന്നെ ഇതിൽ പ്രതിപാദിക്കുന്നുണ്ട്. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനരൂപീകരണം, ഗുജറാത്ത് കൂടി ഉൾപ്പെട്ടിരുന്ന ബ്രിട്ടീഷ് ബോംബെ സംസ്ഥാനത്തിൽ നിന്നും വേർപെട്ട് മറാഠി ഭാഷ സംസാരിക്കുന്ന ഭൂരിപക്ഷമുള്ള പ്രദേശങ്ങൾ ചേർന്ന് മഹാരാഷ്ട്ര എന്ന സംസ്ഥാനം വേണമെന്ന ആവശ്യത്തിൽ മുംബൈയും കൈകോർത്തത്, അതിനായി മലയാളികളടക്കമുള്ള വിവിധ സമൂഹങ്ങൾ ഒന്നിച്ചണി നിരന്നത് തുടങ്ങി ഒരു ചരിത്ര വിദ്യാർത്ഥിക്ക് വേണ്ടുന്ന വിഭവങ്ങൾ ആവോളം സന്നിവേശിപ്പിച്ചാണ് സജി ഈ ചരിത്ര ഗ്രന്ഥം എഴുതിയിട്ടുള്ളത്. മുംബൈ നഗരം രൂപപ്പെട്ടു വരുന്നതിൽ ഓരോ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും പങ്കും വളരെ വിശാലമായിത്തന്നെ ഇതിൽ രേഖപ്പെടുത്തുന്നുമുണ്ട്, അതിലെ മുന്നണി-പിന്നണിപ്പോരാളികളെക്കുറിച്ചും പറഞ്ഞുകൊണ്ട്.
ഏതൊരു നഗര ചരിത്രം പരിശോധിച്ചാലും കാണുന്ന ഒരു പ്രത്യേകതയുണ്ട്. ആ നഗരങ്ങളിലെല്ലാം ജനസംഖ്യാനുപാതത്തിൽ പുരുഷപ്രജകൾ എതിർ ലിംഗത്തെ അപേക്ഷിച്ച് ഏറെയായിരിക്കും. അതിന് കാരണവുമുണ്ട്. നഗര കേന്ദ്രീകൃതമായ വ്യവസായവത്കരണം, അവിടേക്ക് ജോലി തേടി ഗ്രാമങ്ങളിൽ നിന്നുമുള്ള പുരുഷന്മാരുടെ കുടിയേറ്റം. ഈ വ്യവസ്ഥിതിക്ക് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. നഗരങ്ങളിൽ വന്ന് രാപ്പാർക്കാൻ വിധിക്കപ്പെട്ട, എന്നാൽ തങ്ങളുടെ ശുഷ്ക വരുമാനത്തിൽ നഗരത്തിലൊരു കുടുംബം സ്ഥാപിച്ച് പരിപാലിക്കാൻ ശേഷിയില്ലാത്ത പതിനായിരങ്ങൾക്ക് അവരുടെ ലൈംഗിക വിശപ്പടക്കാൻ ആദ്യകാലങ്ങളിൽ ഭരണകൂടം തന്നെ വഴിയൊരുക്കിയിരുന്നു. അത്തരത്തിൽ രൂപപ്പെട്ട കാമാത്തിപ്പുരയുടെ നാൾവഴി ചരിത്രം കൂടിയാണ് ഇത്. പത്തൊൻപതാം നൂറ്റാണ്ടോടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി എത്തിയ ആദ്യകാല തൊഴിലാളികൾ വാസമുറപ്പിച്ച സ്ഥലത്തിന് , ജോലിക്കാർ എന്നർത്ഥം വരുന്ന കാമാത്തീസ് എന്ന മറാത്തിവാക്കിൽ നിന്നും ജോലിക്കാർ തിങ്ങി വസിക്കുന്നയിടം എന്ന അർത്ഥത്തിലാണ് ആ പേര് വന്നത്, അല്ലാതെ കാമം തീർക്കുന്ന പുരയല്ല ഇതെന്നും അദ്ദേഹം പറഞ്ഞു വെക്കുന്നു.
മുംബൈ എന്നാൽ നഗരത്തെക്കുറിച്ചറിയാത്തവർക്ക് ബോളിവുഡാണ്. മുംബൈ ഇന്ത്യൻ ഫിലിം വ്യവസായത്തിന്റെ ഹബ്ബാണ്. നഗരത്തിലേക്ക് 1896 ജൂലൈ 7നു ലൂമിയർ സഹോദരന്മാരുടെ പ്രതിനിധികൾ വഴി കടൽ കടന്ന് എങ്ങിനെ ആദ്യ സിനിമ എത്തിയെന്നും അത് പിന്നീട് വികസിച്ച് ബോളിവുഡായി പരിണമിച്ചുവെന്നും ഉള്ള വിസ്തൃത ചരിത്രം തന്നെ ഒരദ്ധ്യായത്തിൽ പറയുന്നുണ്ട്. അതിലെ മലയാളി സാന്നിദ്ധ്യങ്ങളെക്കുറിച്ചും.
മുംബൈ എന്ന നഗരത്തിന്റെ മാത്രം മുഖമുദ്രകളായ സഞ്ചരിക്കുന്ന ചോറ്റുപാത്രങ്ങളെക്കുറിച്ചും, ഗിന്നസ് ബുക്കിലിടം നേടിയ അലക്കുകാരെക്കുറിച്ചുമെല്ലാം പ്രത്യേക അദ്ധ്യായങ്ങൾ തന്നെ തീർത്തിരിക്കുന്നു.
മുംബൈ നഗര ചരിത്രം കലാപങ്ങളുടെ കൂടെ ചരിത്രമാണെന്ന് കൂടി ഇത് പറഞ്ഞു വെക്കുന്നു. പട്ടികളെച്ചൊല്ലി തുടങ്ങിയ കലാപങ്ങൾ പിന്നീട് വിവിധ ദേശക്കാർ തമ്മിലും ഭാഷക്കാർ തമ്മിലും മതക്കാർ തമ്മിലുമുള്ള അനേകം കലാപങ്ങൾക്ക് കൂടി സാക്ഷിയാവേണ്ടി വന്നത്തിന്റെ ചരിത്ര വായന നമ്മെ തെല്ലൊന്ന് നൊമ്പരപ്പെടുത്തും.
മുംബൈയിലെ മലയാള ഭൂമിക എന്ന രണ്ടാം ഭാഗത്തിലൂടെ ആദ്യമായി സഹ്യനെക്കടന്നു വന്ന മലയാളികളെക്കുറിച്ചും അവരും അവരുടെ പിന്തുടർച്ചക്കാരും ഈ നഗര നിർമ്മിതിയിൽ വഹിച്ച പങ്കിനെക്കുറിച്ചും വളരെ വിശാലമായി തന്നെ രേഖപ്പെടുത്തുന്നു.
ഈ ചരിത്ര പുസ്തകം വായിച്ചു തീരുമ്പോൾ അദ്ദേഹം ഇതിനായെടുത്ത ഗവേഷണങ്ങളെപ്പറ്റി പ്രത്യേകം പറയേണ്ടതുണ്ട്. അതിന്നായി ഏകദേശം നൂറോളം പുസ്തകങ്ങളെയും ലേഖന പരമ്പരകളെയും അദ്ദേഹം അവലംബിക്കുന്നുണ്ട്.
നഗരചരിത്രത്തെപ്പറ്റി ഗൂഗിൾ വഴി പലപ്പോഴും തിരഞ്ഞിട്ടുണ്ടെന്നാലും വായിച്ചിട്ടുണ്ടെന്നാലും ഇത്രയും സമഗ്രമായ, സർവ്വ മേഖലകളെയും ആഴത്തിൽ തന്നെ രേഖപ്പെടുത്തിയ ഒരു ചരിത്ര ഗ്രന്ഥം ആദ്യമായാണ് വായിക്കുന്നത്. ഏതൊരു മുംബൈ മലയാളിയും അവശ്യം വായിച്ചിരിക്കേണ്ടതും ഒരു റഫറൻസ് ഗ്രന്ഥം പോലെ സൂക്ഷിക്കേണ്ടതുമാണ് സജിയുടെ "മുംബൈ ചരിത്രവും വർത്തമാനവും".
നന്ദി സജി എബ്രഹാം ഇങ്ങനെയൊരു സമഗ്ര നഗര ചരിത്രം മലയാളികൾക്കായി ഒരുക്കിത്തന്നതിന്.
മുംബൈ ചരിത്രവും വർത്തമാനവും(ചരിത്രം)
സജി എബ്രഹാം
പ്രസാധകർ: സാഹിത്യ പ്രവർത്തക സഹകരണ സംഘം
വില : 800

2025, ഓഗസ്റ്റ് 23, ശനിയാഴ്‌ച

കുങ്കുമപ്പൊട്ട്

 

കദേശം ഒരു മാസത്തെ ഒളിച്ചു കളിക്ക് ശേഷം മഴ നഗരത്തെ കെട്ടിപ്പുണർന്ന ഒരു ഞായറാഴ്ചയാണ് ഞങ്ങൾ ക്ഷേത്രദർശനത്തിനായി പുറപ്പെട്ടത്.  ഒഴിവുദിനത്തിലെ തിരക്കൊഴിഞ്ഞ,  ചെറുതായി  മഴവെള്ളം കെട്ടി നിൽക്കുന്ന റോഡിലൂടെ ഡ്രൈവിങ് രസകരമാണ്. നഗരം ഉണർന്നു വരുന്നതേയുള്ളൂ.

ഒഴിഞ്ഞ റോഡിലൂടെ സിഗ്നലുകളൊന്നും നോക്കാതെയാണ് മറ്റു ഡ്രൈവർമാരുടെ വണ്ടിയോട്ടങ്ങൾ. അത് കൊണ്ട് തന്നെ ഓരോ ചെറു സിഗ്നലുകളിലും ആരെപ്പോൾ  നമുക്കിട്ട് പണി തരുമെന്ന ചിന്തയിൽ ഏറെ സാവധാനത്തിലാണ് ഓടിക്കുന്നത്. നാലാം ഗിയറിലേക്ക് ചാടാതെ മൂന്നിൽ തന്നെ പൊയ്ക്കൊണ്ടിരുന്നു. എന്നാലും റോഡൊഴിഞ്ഞു കണ്ടപ്പോൾ, ഒരു സിഗ്നൽ മുറിച്ചു കടന്നത് ശ്രദ്ധിച്ച സഹയാത്രിക,  അവര് ചെയ്യുമ്പോലെ ഓടണ്ട, അമ്പലം ഏങ്ങട്ടും പോവില്ല,      സിഗ്നലുകളിലൊക്കെ നിർത്തി പോയാൽ മതി എന്ന  കർക്കശ സ്വരത്തിലുള്ള പോലീസിങ്ങിനെ മറി കടക്കാൻ ഞാനും മടിച്ചു, കാലിന്റെ തരിപ്പിനെ  തൽക്കാലം പിടിച്ചു നിർത്തി.

മഴക്കുളിരിൽ മടിപിടിച്ച് എഴുന്നേൽക്കാൻ വൈകിയതാവാം, ഒന്നാം തിയ്യതിയായിട്ടും അന്ധേരി വീരദേശായി അമ്പലത്തിൽ ആൾത്തിരക്കില്ല. സുഖമായി തൊഴുതു. ഭാര്യക്ക് ആശ്വാസം.

ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങും വഴി റൂട്ടൊന്ന് മാറ്റിപ്പിടിക്കാനായി ജൂഹു ചൗപ്പാത്തി വഴിയാണ് വണ്ടിയെടുത്തത്. ജുഹു കടൽത്തീരം ആളൊഴിഞ്ഞു കിടക്കുന്നു. മഴ കാരണമാവാം പ്രഭാതസവാരിക്കാരെയും കണ്ടില്ല. ചക്രവാളം മുട്ടി, എപ്പോൾ വേണമെങ്കിലും പൊട്ടിവീഴാമെന്ന മട്ടിൽ നിൽക്കുന്ന  കരിമേഘങ്ങൾക്ക് കീഴെ  ശക്തമായ തിരമാലകൾ ദൂരെ നിന്നും തീരത്തേക്ക് വന്നുകൊണ്ടിരിക്കുന്നു.  രണ്ടു ദിവസമായി നിർത്താതെ പെയ്യുന്ന മഴയിലൂടെ കലങ്ങിയൊഴുകുന്ന  നദികൾ നൽകിയ  ചെളിവെള്ളത്തിന്റെ നിറമാണിപ്പോൾ കടലിനും.

ജുഹു ബീച്ച് കഴിഞ്ഞ്, ഹോട്ടൽ സീ പ്രിൻസസും കിഷോർ കുമാർ ബംഗ്ളാവും കഴിഞ്ഞ്  കോളിവാഡ വളവും കഴിഞ്ഞുള്ള ലിഡോയുടെ പുറകിലായാണ് സംഗീത അപ്പാർട്മെന്റ്റ്.

കല്യാണം കഴിഞ്ഞു ഭാര്യയെ നഗരത്തിലേക്ക് കൂട്ടിക്കൊണ്ടു വരുമ്പോൾ അവിടെയായിരുന്നു ജോലി. കോളിവാഡ വളവു തിരിഞ്ഞപ്പോൾ ഭാര്യ ചോദിച്ചു. ആരതി റെക്കോർഡിങ് ഇപ്പോഴുമുണ്ടോ ?

വാസ്തവത്തിൽ അതവിടെയുണ്ടോ എന്നത് ആദ്യകാലങ്ങളിലെ ചില ഫോൺ വിളികൾക്കപ്പുറം പിന്നീടൊരിക്കൽ പോലും അന്വേഷിച്ചിട്ടില്ല എന്ന കുറ്റബോധത്തോടെത്തന്നെ ഞാൻ മിണ്ടാതിരുന്നു. അടുത്ത നിമിഷം കൈ സിഗ്നൽ സ്വിച്ചിലേക്ക് ചലിച്ചു,  റൈറ്റ് സിഗ്നലിട്ട്  സംഗീത അപ്പാർട്മെന്റിലേക്ക് പോകുന്ന ഗല്ലിയിലേക്ക് വണ്ടി തിരിഞ്ഞു.

ഇതെങ്ങട്ടാ പോണ് എന്ന ഭാര്യയുടെ ചോദ്യത്തിന് പെട്ടെന്നെന്താണ് ഉത്തരം പറയേണ്ടതെന്നറിയാതെ കുഴങ്ങിയേടത്ത് നിന്നും, നമുക്കതൊന്ന് പോയി നോക്കി വരാം എന്ന് പറഞ്ഞു രക്ഷപ്പെട്ടു.

അതെ, ചില നേരം നമ്മുടെ പ്രവൃത്തികൾ നമ്മുടെയൊന്നും വരുതിയിലായിരിക്കില്ല. നാമറിയാതെ ആരോ ചിലർ നമ്മെ ചിലയിടങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോവും.

ഞാൻ വെറുതെ ചോദിച്ചൂന്നെ ള്ളൂ. ഇപ്പൊ പോയി നോക്കാനൊന്നും പറഞ്ഞില്ല്യാലോ. നോക്കൂ, പോയിട്ട് വേണം ബ്രേക്ക് ഫാസ്റ്റുണ്ടാക്കാൻ.

അതങ്ങനെയാണല്ലോ, സമയാസമയത്തുള്ള ഭക്ഷണങ്ങളെക്കുറിച്ചാണല്ലോ നമുക്കോരോരുത്തർക്കും വേവലാതി. അതൊന്ന് താളം തെറ്റുന്നത് നമുക്കാർക്കും ഇഷ്ടമല്ല. പക്ഷെ, ഇന്നെന്തോ അത്തരത്തിലുള്ള ചിന്തകൾക്കപ്പുറം  ആരോ ആ പഴയ കാലത്തിലേക്ക് കൂട്ടിക്കൊണ്ടു പൊയ്ക്കൊണ്ടിരുന്നു.

വണ്ടി  ഗല്ലിയിൽ നിന്നും സംഗീത അപ്പാർട്മെന്റിലേക്ക് പ്രവേശിച്ചു. സൊസൈറ്റിയിലെ ബിൽഡിങ്ങുകൾക്കൊന്നും കാര്യമായ  മാറ്റങ്ങളില്ല. പഴമയുടെ ചുളിവുകളും വിണ്ടുകീറലുകളും അവയെ മായ്ക്കുന്ന വരകളും കുറികളുമായി  ദൈന്യമാർന്ന ഭാവത്തോടെ ഓരോ ബിൽഡിംഗുകളും എന്നെ സാകൂതം നോക്കുന്നത് പോലെ തോന്നി.രണ്ടാമത്തെ ബിൽഡിങ്ങിലെ  ഗ്രൗണ്ട് ഫ്ലോറിൽ കുളി കഴിഞ്ഞീറൻ മുടി പരത്തിയിട്ട് നിന്ന് വരുന്നവരെയും പോകുന്നവരെയും നോക്കി നിൽക്കാറുള്ള സർദാർജിയെ കണ്ടില്ല. പരിചയമുള്ള ആരെയും.

ആരതി സൗണ്ട്സും റെക്കോർഡിങ്ങും ഉള്ള ബിൽഡിങ് വടക്ക് ഭാഗത്തായി  ഏറ്റവും അറ്റത്താണ്.

വണ്ടി പതുക്കെ മുന്നോട്ടെടുത്തു. രണ്ടു മൂന്ന് കെട്ടിടങ്ങൾക്കപ്പുറത്തായി ഇടത് വശത്തായി ഒരു ചെറിയ പാർക്ക്,  പാർക്കിന്റെ ഓരം പറ്റിയുള്ള ബിൽഡിങ്ങിന്റെ താഴത്തെ നിലയിലായി പ്രവർത്തിച്ചിരുന്ന AC സർവീസ് നടത്തിയിരുന്ന ഒരു കമ്പനിയുണ്ടായിരുന്നു. അതിനപ്പുറത്തെ ഭാഗത്താണ് ആരതി. പക്ഷെ ആരതി അവിടെയുണ്ടോ എന്നതിനേക്കാൾ എന്റെ മനസ്സ് പെട്ടെന്ന് ആ AC സർവീസ് സെന്ററർ അവിടെയുണ്ടോ എന്നറിയാനായി ഇടംകണ്ണിട്ടു നോക്കിക്കൊണ്ട്    പതുക്കെ ആ പാർക്കിന്റെ ഓരം പറ്റി വണ്ടി നിറുത്തി.

ഇതെന്താ ഇവിടെ നിർത്തിയത്, ആരതി അപ്പുറത്തെ ബിൽഡിങ്ങിൽ ആയിരുന്നില്ലേ.

അതെ..

ഞാനിവിടെ ജോലി ചെയ്യുന്ന കാലത്ത് ഭാര്യ ഒന്ന് രണ്ടു വട്ടം ഇവിടേക്ക് വന്നിട്ടുണ്ട്. ആ ഓർമ്മയിലാവണം അവൾ ചോദിച്ചത്.

അവിടെ പാർക്കിങ്ങിന് സ്ഥലം കാണില്ല, ഇവിടെ ഒഴിഞ്ഞു കിടക്കുകയല്ലേ.. ഞാനൊരു നുണ പറഞ്ഞു കൊണ്ട്  പുറത്തേക്കിറങ്ങി, പക്ഷെ, ആ കാലെടുത്തു വെച്ചത് മൂന്ന് പതിറ്റാണ്ട് പുറകിലേക്കായിരുന്നു, സാന്താക്രൂസിൽ നിന്നും ജുഹുവിലേക്ക് പോവുന്ന വഴിക്കുള്ള ലീഡോ സ്റ്റോപ്പിലേക്ക്.

ബസ് സ്റ്റോപ്പിൽ നിന്നും സംഗീത അപ്പാർട്ട്മെന്റിലേക്കുള്ള നടത്തം ഒരു അനുഗമനമാണ്. മുന്നിൽ നടക്കുന്ന വട്ടത്തിൽ കുങ്കുമപ്പൊട്ടിട്ട ഒരു മലയാളിപ്പെണ്കൊടിയുടെ പുറകെ കൃത്യമായ അകലം പാലിച്ചുകൊണ്ടുള്ള ആ നടത്തം ഇടത്തോട്ട് തിരിഞ്ഞുള്ള ഗല്ലിയിലേക്ക് പ്രവേശിച്ച്, സംഗീത അപ്പാർട്മെന്റിലേക്കും അവിടെയുള്ള പാർക്കിന്റെ ഓരത്തിലൂടെ ആ AC സർവിസ് സെന്ററിലേക്ക് തിരിയുന്നിടം വരെ പിന്തുടരും.  ബോംബെക്കാരന്റെ വണ്ടി പിടിക്കാനുള്ള നടത്തം ശീലിച്ച   എന്നെ സംബന്ധിച്ചിടത്തോളം മുമ്പേ പോകുന്ന അന്നനടക്കൊത്തുള്ള  അനുപദചലനം ഏറെ ശ്രമകരമാണ്.

പെട്ടെന്നാണ് മുമ്പിലേക്ക് നടന്ന ഭാര്യ ചോദിച്ചത്, എന്താത് ഒച്ചെഴയണ പോലെ നടക്കണത്. അപ്പറത്തെ വിങ്ങിൽ അല്ലെ നിങ്ങടെ ഓഫിസ് ഉണ്ടായിരുന്നത്.

ഒരു നിമിഷം ആ കുങ്കുമപ്പൊട്ടിൻറെ പുറകിൽ  നിന്നും തട്ടിമാറ്റിയകറ്റിയ അവളോട് ചെറുതായെങ്കിലും ദേഷ്യം തോന്നി. പക്ഷെ അത് കാണിക്കാതെ നേരെ മുമ്പോട്ട് നോക്കിക്കൊണ്ട് വേഗത്തിൽ നടന്നു.

സി ടൈപ് ബിൽഡിങ്ങിലെ ഉൾവശത്തായി ഗ്രൗണ്ട് ഫ്‌ളോറിലാണ് ആരതി സൗണ്ട്. അതിന്റെ നേരെ പുറകിലായായിരുന്നു AC സർവീസ് സെന്ററർ സ്ഥിതി ചെയ്തിരുന്നത്. തല്ക്കാലം ആ ഓർമ്മകളെ മനസ്സിലൊളിപ്പിച്ച് സി ടൈപ്പ് ബില്ഡിങ്ങിന്റെ ഉൾ ഭാഗത്തേക്ക് തിരിഞ്ഞു. അന്ന്  തൊട്ടപ്പുറത്ത് വലത് വശത്തായിട്ടായിരുന്നു  അസ്രാണിയുടെ ഓഫിസ്.   ഇടത്ത് ഭാഗത്തായി ഡേവിഡ് ധവാന്റെ എഡിറ്റിംഗ് റൂമും.

താഴത്തെ നിലയിൽ ഇപ്പോൾ ആ ഓഫിസുകളൊന്നും തന്നെയില്ല. ആരതി സൗണ്ട്സും പൂട്ടിപ്പോയിരിക്കുന്നു. അവിടെ മാത്രം വേറൊരു ചെറിയ ഓഫിസ് പ്രവർത്തിക്കുന്നുണ്ട്. ആരതി റെക്കോർഡിങ് സി ടൈപ്പിലെ വടക്കു വശത്തായിട്ടായിരുന്നു. അതും പൂട്ടിപ്പോയിരിക്കാം. എന്നാലും ആ സ്റ്റുഡിയോ നിന്നിരുന്ന സ്ഥലം കാണുവാനായി ഞാൻ വടക്കോട്ട് നടന്നു. ഓർമ്മകൾ ഒരിക്കൽ കൂടി  കാലത്തെ പുറകോട്ട് നടത്തിച്ചു...

സാന്താക്രൂസ് റെയിൽവേ സ്റ്റേഷന്റെ പുറത്തേക്ക്,  വെസ്റ്റിലേക്കിറങ്ങിയാൽ ലിഡോവിനടുത്തുള്ള ഓഫിസിലേക്ക് പോവാനായി ജുഹുവിലേക്ക് പോവുന്ന 231 നമ്പർ ബസിന്റെ വരിയിൽ രാവിലെ ഒമ്പതരയാവുമ്പോഴേക്കും എത്തും. കണ്ണുകൾ ആദ്യം പരതുക  വരിയിൽ എവിടെയെങ്കിലും പേരറിയാത്ത ആ കുങ്കുമപ്പൊട്ടുണ്ടോ എന്നാണ്. ഉണ്ടെങ്കിൽ ഉടൻ വരിയിലേക്ക് സംക്രമിക്കും. ഇല്ലെങ്കിൽ പതിയെ റോഡ് മുറിച്ച് കടന്ന് മറുഭാഗത്തേക്കും. മറുഭാഗത്തുള്ള കടകളുടെ ഉള്ളിലേക്ക് പോവുന്ന ഒരു ഗള്ളിയിയുടെ  ഒരോരത്തായി ചേർന്ന് നിന്ന് ബസ് സ്റ്റോപ്പിനെ വീക്ഷിച്ചു കൊണ്ടുള്ള നിൽപ്പ്. അവിടേക്ക്  ആ തരുണീമണിയുടെ സ്റ്റേഷനിൽ നിന്നുമുള്ള പടിയിറക്കം കണ്ട മാത്രയിൽ പതുക്കെ ഈ പടീരനും  അനുഗമിക്കും.

ഏകദേശം അടുത്തടുത്തായി വേണം നിൽക്കാൻ, കാരണം വന്നു നിൽക്കുന്ന ബസ് എപ്പോഴാണ് നിറയുക, വരി മുറിക്കപ്പെടുക എന്നതറിയില്ല. അത് കൊണ്ട് തന്നെ ഒരു നാലഞ്ചാളുടെ വ്യത്യാസത്തിൽ നിന്നാൽ ഒരേ ബസിലും, തുടർന്ന് ഇറങ്ങിയാൽ സംഗീത അപ്പാർട്മെന്റിലെ AC സർവീസ് സെന്ററർ വരെയും ആ അനുഗമനം തുടരാം.

പക്ഷെ ആ അനുഗമനങ്ങൾക്കപ്പുറം രാവിലെ 10 മണിയോടെ AC സർവീസ് സെന്ററിനുള്ളിലെക്ക് ആ കാഴ്ച മറയും. പിന്നെ പിറ്റേന്ന് രാവിലെയാവണം വീണ്ടുമൊരു ദർശന സൗഭാഗ്യത്തിന്.

ഇവിടെയല്ലേ ബിശ്വദീപ് ഇരുന്നിരുന്നത് ?

നടന്ന് ആരതി റെക്കോർഡിങ് ഉണ്ടായിരുന്ന ഗാലക്ക് മുമ്പിലെത്തിയപ്പോൾ ഭാര്യയുടെ ചോദ്യം എന്നെ വീണ്ടും അത്തരം സൗഭാഗ്യങ്ങളിൽ നിന്നും  വർത്തമാനത്തിലേക്ക് ചെവി പിടിച്ചു  കൊണ്ടു വന്നു.

ഷട്ടറിട്ട ആ ഗാലക്ക് കാര്യമായ മാറ്റങ്ങളൊന്നുമില്ല. ആരതി പൂട്ടിയതിന് ശേഷം അവിടെ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് വ്യക്തം.

അവിടേക്കുള്ള ചവിട്ടു പടികളിൽ ഏതാനും കുപ്പിവളപ്പൊട്ടുകൾ ചിതറിക്കിടന്നു. ഞാനാ കുപ്പിവളപ്പൊട്ടുകളിൽ നിന്നും  ഒന്നു രണ്ടെണ്ണമെടുത്തു.

വള നല്ല കുപ്പിവള വാങ്കിത്തരും നാന്

മാല നല്ല കല്ലുമാല വാങ്കിത്തരും നാന്..

ഓർമ്മകൾ വീണ്ടും  കുപ്പിവള കിലുക്കിയോടിയെത്തി.

രമേശേട്ടൻ ആദ്യമായി ആ ഗാനം  പാടി  റെക്കോർഡ് ചെയ്തത് ഇവിടെയായിരുന്നു. അന്നത്തെ ടാസ്‌കം 8 ട്രാക്ക് റെക്കോർഡറിൽ. അദ്ദേഹത്തിന്റെ സിനിമാ പരസ്യ രംഗത്തേക്കുള്ള ആദ്യ കാൽവെയ്പ്പിനുള്ള ഒരുക്കമെന്നോണം.

ആ കുപ്പിവളകളെല്ലാം ഉടഞ്ഞു പോയിരിക്കുന്നു..

വളപ്പൊട്ടുകളെ വകഞ്ഞുമാറ്റി ഞാനാ പടിമേലിരുന്നു.

ബിശ്വദീപ് പോയ ശേഷം വന്ന റെക്കോർഡിസ്റ്റ് സതീഷുമായി ഇടവേളകളിൽ  മയ്യഴിയുടെയും പത്മനാഭന്റെയും കഥകൾ പറഞ്ഞിരുന്നത് ഈ പടികളിലിരുന്നായിരുന്നു. സതീഷിപ്പോൾ പ്രസിദ്ധിയിലേക്കുള്ള പടികൾ കയറി ഉത്തുംഗ ശ്രുംഗങ്ങളിലേക്കെത്തിയിരിക്കുന്നു.

പെട്ടെന്നായിരുന്നു ഒരു മണിക്കൂറായി വിട്ടു നിന്ന മഴ വീണ്ടും പെയ്യാനാരംഭിച്ചത്.. ഭാര്യ  വേഗം കയ്യിലുള്ള കുട നിവർത്തി അതിലേക്ക് എന്നെയും ചേർത്തു പിടിച്ചു.

ഓർമ്മകൾ വീണ്ടും മറ്റൊരു കുടക്കീഴിലേക്ക് കൂട്ടിക്കൊണ്ടു പോയി. 35  വർഷം പുറകിലെ ഒരു ഓഗസ്റ്റ് മാസത്തിലേക്ക്.

അന്നുമൊരു ചിങ്ങം ഒന്നായിരുന്നു. ജൂലൈയിൽ നന്നായിപെയ്തൊഴിഞ്ഞ,  മാനം തെളിഞ്ഞ  ആഗസ്തിലെ ആ ദിനത്തിൽ  വീട്ടിൽ നിന്നുമിറങ്ങിയത് നല്ല വെയിലു കണ്ടുകൊണ്ടായിരുന്നു. രണ്ടുമൂന്നാഴ്ചയായി മാറിനിന്ന  മഴ  എന്നെ  കുടയെടുപ്പിച്ചില്ല.

എന്നത്തേയും പോലെ 231 കയറി കോളിവാഡ  ലീഡോ സ്റ്റോപ്പിലിറങ്ങി അനുഗതനായിത്തുടങ്ങി  ഇടത്തോട്ടുള്ള ഗല്ലിയിലേക്ക് തിരിഞ്ഞപ്പോഴാണ് പൊടുന്നനെ മഴ പൊട്ടി വീണത്.

പെട്ടെന്നായിരുന്നു മുൻപിൽ നടന്ന  കാലുകൾ തൊട്ടടുത്ത ബിൽഡിങ്ങിന് താഴെയുള്ള ഡെന്റൽ ക്ലിനിക്കിന് മുന്നിലെ സൺഷെയ്ഡിന് കീഴിലേക്ക് ഗതിമാറിയത്. മറ്റൊരു  വഴിയുമില്ലാത്തതിനാൽ പെട്ടെന്ന് ഞാനും അവിടേക്ക് തന്നെ കയറി നിന്നു, ആ ഷെയ്ഡിന് കീഴിലായി ഒരറ്റത്തായി ഞാനും മറ്റൊരാത്തതായി അവരും.

മഴ തുള്ളിക്കൊരു കുടമെന്ന മട്ടിൽ തിമിർത്തു പെയ്യുകയാണ്. കയ്യിൽ കുടയില്ല. തൊട്ടടുത്ത് ഏറെ നാളായി താൻ മനസ്സിൽ കൂടെ കൊണ്ട് നടക്കുന്ന പ്രണയിനിയും. ഇത്തരമൊരു ദൃശ്യം സിനിമകളിൽ  സർവ്വസാധാരണമാണ്. ബാസുദായുടെ പ്രണയിനിയെ മഴ നനച്ചുള്ള യാത്രയല്ല അപ്പോൾ മനസ്സിലോടിയെത്തിയത്. പ്രണയിനിയുടെ കുടയിൽ ഒന്ന് ചേർന്നങ്ങോട്ടുള്ള പ്രയാണം. അങ്ങിനെയൊരു ദൃശ്യാവിഷ്‌കാരം മനക്കണ്ണിൽ നെയ്‌തെടുത്ത് തൊട്ടടുത്ത് നിൽക്കുന്ന തരുണിയെ ഒന്ന് ഇടം കണ്ണിട്ട് നോക്കി.

അപ്പോഴതാ തന്റെ ഹാൻഡ്ബാഗിൽ നിന്നും മടക്കിവെച്ച കുട പതുക്കെ പുറത്തെടുക്കുന്നു.  ഇച്ഛിച്ചതും കല്പിച്ചതും ഒത്തുവന്നെന്ന ചിന്തയിൽ മനം ഒന്ന് കൂടി തരളിതമായി.

പക്ഷെ ഇന്നേ വരെ ബസ് സ്റ്റോപ്പിലെ കാത്തു നിൽപ്പിനിടയിലെ കടാക്ഷപ്രസാദങ്ങൾക്കുമപ്പുറം   ഒരിക്കൽപ്പോലും തമ്മിലൊന്ന് മിണ്ടിയിട്ടില്ല. ഒരു  പുഞ്ചിരിപോലും പരസ്പരം കൈമാറിയിട്ടില്ല. ആ അക്ഷികൾ ഈ  പ്രണയിയെ കടാക്ഷിക്കുമ്പോഴും അതിലൊരു ഭയത്തിന്റെ ലാഞ്ചനയുണ്ടായിരുന്നോ എന്നറിയില്ല.

പതുക്കെ അവരാ കുട നിവർത്തി. ഇപ്പോൾ മഴ ഒന്ന് കൂടി കനത്തു.ആ സൺ ഷെയ്ഡിന് താഴെ നിന്നാലും തലയൊഴികെ ദേഹമെല്ലാം നനയുമെന്ന അവസ്ഥ. കുട നിവർത്തിക്കൊണ്ട് അവർ പതുക്കെ എന്നെ നോക്കിയെന്ന് തോന്നി. ഞാനാണെങ്കിൽ കുടയില്ലാതെ എന്ത് ചെയ്യുമെന്ന അവസ്ഥയിലും. ആ നോട്ടത്തിനപ്പുറം കൂടെപ്പോരുന്നോ എന്നൊരു ചോദ്യത്തിനായി ഞാൻ അക്ഷമനായി നിൽക്കുകയാണ്. അഥവാ വിളിച്ചാൽ എന്ത് പറയണം, ചെയ്യണം എന്നറിയാതെ ഹൃദയമിടിപ്പ് കൂടുകയാണ്. ആ അവസ്ഥയിലും  അറിയാതെ എന്റെ ചുണ്ടിലൊരു ചിരി വിടരാനായി വെമ്പി. ഒരു മറുചിരിയുടെ ലാഞ്ചന ആ ചുണ്ടുകളിൽ വിടർന്നോ എന്നറിയുന്നതിന് മുമ്പായി പെട്ടെന്നായിരുന്നു റോഡിൽ നിന്നുമൊരു വിളിയെത്തിയത്.

സൗദാമിനി, തൂ ഇഥർ ക്യോം ഖഡേ ഹോ. ഛാത്താ ഹേനാ, ചൽ, മുജെ ഭീ ഛോഡ് ദേ.. കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകയാവണം.

അപ്പോൾ പെട്ടെന്നായിരുന്നു എന്റെ അരികിൽ നിന്ന, ഞാനന്നു വരെ മലയാളിയാണെന്ന് കരുതിയിരുന്ന  തരുണീമണിയിൽ നിന്നും ഈ മറാത്തി വചനം കേട്ടത്. अरे काही नाही, अचानक जोरदार पाऊस सुरू झाला. त्यातून इथे उभा राहिलो. छान झालं, तू आलास. मी येतो(ഒന്നുമില്ല, പെട്ടെന്ന് കനത്ത മഴ തുടങ്ങി. അതിൽ നിന്ന് രക്ഷപ്പെടാൻ ഇവിടെ നിന്നു. നീ വന്നത് നന്നായി. ഞാൻ വരാം.) എന്നും ഉരിയാടിക്കൊണ്ട് തന്റെ കൂട്ടുകാരിയേയും ചേർത്ത് പിടിച്ച് അവരിരുവരും ആ  മഴയിലേക്കിറങ്ങി നനഞ്ഞൊലിച്ച് മുന്നോട്ട് നീങ്ങി കാഴ്ച്ചയിൽ നിന്നും മാഞ്ഞു പോയി.

അപ്പോൾ സൗദാമിനി എന്ന  ആ വിളിയും പിന്നീട് ഞാൻ കേട്ട മറുഭാഷാ വചനങ്ങളും,    ആ പേര് അന്വർത്ഥമാക്കും വിധം ഒരു  മിന്നൽപിണരായി എന്റെ മേൽ നിപതിച്ചു. മേഘ വിസ്ഫോടനങ്ങളിൽ ഒരു ഗ്രാമവും നഗരവും ക്ഷണ നേരം കൊണ്ട്  ഇല്ലാതാവുന്നത് കണ്ടിട്ടുണ്ട്. പക്ഷെ ഒരു മഴയുടെ, മറുഭാഷാ    വചനത്തിന്റെ  കുത്തൊഴുക്കിന്, നിശബ്ദ പ്രണയത്തിനെ ഇങ്ങനെ മായ്ച്ചു കളയാനാവുമെന്ന് അന്നാദ്യമായി ഞാനറിഞ്ഞു..

..എന്താ വീട്ടീ  പോണ്ടേ ? എങ്ങടാ പോണ്. ഭാര്യയുടെ ശബ്ദം വീണ്ടുമൊരു മിന്നൽ പിണർ തീർത്ത് എന്നെ വർത്തമാനത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നു.

പതുക്കെ നനഞ്ഞൊട്ടി, എന്നെ ഒന്ന് കൂടി ചേർത്ത് പിടിച്ച് കാറിനരികിലേക്ക് അവളെന്നെ ആനയിച്ചു.

***

2025, ഓഗസ്റ്റ് 13, ബുധനാഴ്‌ച

ഈ വീട്ടിലൊറ്റക്കോ ?

 

വീട്ട്ല് നീയ്  ഒറ്റക്കാ കഴ്യെണത്.. 

ഈ ചോദ്യം ഇന്നും ഇന്നലെയും കേൾക്കാൻ തുടങ്ങിയതല്ല. പാർവ്വതി തനിച്ചായത് മുതൽ നാട്ടുകാരും ബന്ധുക്കളും  ചോദിക്കുന്നതാണ്.

നാട്ടുകാരങ്ങനെയാണല്ലോ. അവർ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും. വല്ല വിശേഷങ്ങൾക്കും കാണുന്ന ബന്ധുക്കളും അതെ ചോദ്യം ആവർത്തിക്കും. അല്ലെന്നോ, അതേന്നോ അവൾ തെളിച്ചു പറയാറില്ല.

ഏറെ കുത്തിച്ചോദിക്കണോരോട് ചിലപ്പോൾ ഇങ്ങനെയും പറയും. ഞാനൊറ്റക്കൊല്ലല്ലോ, എന്റോടെ ഇഷ്ടം പോലെ ആൾക്കാര്ണ്ട്. 

നാല് മരണങ്ങൾ നടന്ന വീടാണ്. അതിൽ മൂന്നും ദുർമരണങ്ങൾ എന്ന ഗണത്തിൽ പെടുന്നവ.

അങ്ങിനെയുള്ള ഒരു വീട്ടിൽ വെറുമൊരു പെണ്ണായ നീ എങ്ങിനെയാണ് തനിച്ചുറങ്ങുന്നത് എന്നാണ് അവർ ചോദിക്കാതെ ചോദിക്കുന്നത്.

ഈ ചോദ്യങ്ങളിളിലേക്കും ഉത്തരങ്ങളിലേക്കും എത്തും മുമ്പ് നമുക്ക് പാർവ്വതി ആരാണെന്നറിഞ്ഞു വരാം.

പാർവ്വതി കുറി നടത്തിയാണ് ജീവിച്ചു തുടങ്ങിയത്. അവർ കുറിക്കാരിയായത്  15 വർഷം മുമ്പായിരുന്നു.

ആയതല്ല, ആക്കിയതാണ്. 

കഴുത്തിൽ മിന്നു കെട്ടിയവൻ വീടിന്റെ വിട്ടത്തിൽ കഴുത്തിൽ കയറുമായി കെട്ടിയാടിയപ്പോൾ നിവൃത്തിയില്ലാതെ  തോളിലെടുത്ത് വെച്ചതാണ് ആ ഭാരം. അന്നെടുത്തു വെക്കുമ്പോൾ പൊക്കാൻ കഴിയാത്ത ഭാരമായിരുന്നു.

കുറിക്കാരൻ ശിവാനന്ദൻ കുറി മുക്കി നിക്കക്കള്ളിയില്ലാതായപ്പോൾ ഒളിച്ചോടിയതിന്റെ ശിക്ഷ. വേറെ വഴിയില്ലായിരുന്നു. മൂത്തവൾക്ക് പത്തും ഇളയവന് അഞ്ചും വയസ്സുള്ളപ്പോളാണ് ശിവാനന്ദൻ കരക്കാരേ തോൽപ്പിക്കാനായി സ്വയം ജയിച്ചുകയറി അവരെ തോൽപ്പിച്ചത്.

പക്ഷെ, അങ്ങിനെ തോറ്റു കൊടുക്കാൻ പാർവ്വതിക്ക് മനസ്സില്ലായിരുന്നു. അമ്മയും അമ്മാമനും അന്ന് ആവതു പറഞ്ഞു നോക്കിയതാണ്, വീട്ടിലേക്ക് പോന്നോളാൻ.

ഒന്നരപ്പറ കണ്ടത്തിൽ  നിന്നും നയിച്ച്  കിട്ടണോണ്ട്  നൊമക്ക് കഴിഞ്ഞൂടാട്യേ.. നീയീ ചെറുത്ങ്ങളേം   വെച്ച് ഇവടെ എങ്ങനെ ഒറ്റക്ക് ജീവിക്കാനാ എന്ന് പറഞ്ഞപ്പോ, ഇല്ലാ, ഒളിച്ചോടാൻ ഞാനില്ലാ.. തണ്ടെല്ല് നീർത്തിത്തന്നെ ഞാൻ ജീവിച്ചോളാമെന്ന് വാശി പറഞ്ഞതാണ്.

ഒരുമ്പെട്ടോളെന്ന് നാട്ടുകാര് പറഞ്ഞപ്പോ, അവരൊന്ന് തീരുമാനിച്ചിരുന്നു. താനിതിന് ഒരുമ്പെട്ടിറങ്ങുമെന്ന്. അതവർ കാണിച്ചു കൊടുത്തു.

ഉള്ള വസ്തുവിന്റെയും പുരയിടത്തിന്റെയും ആധാരം പണയം വെച്ച് കിട്ടിയ കാശ് കൊണ്ട് പഴയ വരിക്കാർക്കൊക്കെ പണം മടക്കിക്കൊടുത്തു.  അടുത്ത മാസം തന്നെ പുതിയ കുറി തുടങ്ങി. കുറിപ്പണത്തിന്റെ വരവും പോക്കും ഒഴുക്കും നിലകളും  പത്ത് കൊല്ലം കൊണ്ട് ശിവാനന്ദന്റെ കൂടെക്കഴിഞ്ഞ കാലത്ത് തന്നെ പാർവ്വതി പഠിച്ചിരുന്നു. പുതിയ നറുക്കുകാരെ കണ്ടെത്തി കുറിയിൽ ചേർപ്പിച്ചു.

ആദ്യത്തെ കുറി കാലം കൂടിയപ്പോൾത്തന്നെ  നാട്ടുകാരുടെ വിശ്വാസം വീണ്ടെടുത്തു. അതോടെ പഴയ കുറ്റികളും തിരിച്ചു വന്നു. രണ്ടാമത്തെയും മൂന്നാമത്തെയും കുറികൾ നന്നായി നടന്നതോടെ നാട്ടുകാർ ശിവാനന്ദനെ മറന്നു, അവർക്കിപ്പോ കുറിയെന്ന് പറഞ്ഞാൽ പാർവ്വതിയാണ്.

ഇനി നമുക്ക് പാർവ്വതിയുടെ പൂർവ്വാശ്രമത്തിലേക്കൊന്ന് പോയി വരാം.

ശിവ പാർവ്വതി പരിണയം നടന്നത് എൺപതുകളിലായിരുന്നു.

കൗമാര കാലത്ത്  പാർവ്വതിക്കുമുണ്ടായിരുന്നു ഒരു പ്രണയം.

പഠനം കഴിഞ്ഞ് കല്യാണപ്രായമായി വീട്ടിലിരിക്കുന്ന കാലത്ത്  പാടത്തിനക്കരെയുള്ള എൽ പി  സ്‌കൂളിൽ  ഒരു ലീവ് വേക്കൻസിയിൽ ജോലിക്ക് കയറിയ കാലം. അന്നത്തെ പാർവ്വതിയെ കണ്ടാൽ ആരുമൊന്ന് നോക്കിപ്പോവും. അങ്ങിനെയാണ് അവിടെ പുതുതായി അവളെക്കാൾ ഒരു വർഷം മുമ്പ് ചേർന്ന സുന്ദരനായ ഒരു മാഷ്ക്ക് അവളോട് ഇഷ്ടം തോന്നിയത്. മാഷുമായി തുടങ്ങിയ സൗഹൃദം പ്രണയത്തിലേക്ക് അവരറിയാതെ വളർന്നു. ആദ്യമൊക്കെ അവരേക്കാളേറെ നാട്ടുകാർക്കായിരുന്നു അതൊരു പ്രേമമാണെന്ന് വരുത്താൻ തിടുക്കം. അങ്ങിനെ അവരറിയാതെ അവർ നാട്ടുകാരുടെ കണ്ണിൽ പ്രണയജോടികളായി മാറി. ആ വാർത്ത ഒട്ടും വൈകാതെ അമ്മയുടെയും അമ്മാവന്റെയും ചെവിയിലുമെത്തി.

ഒരുമ്പെട്ടോളെ, നീയെന്ത് കണ്ട്ട്ടാടീ... കുടുംമം മുടിക്കാനായി പെറന്നോളെ.. ഞാങ്കേട്ടതൊക്കെ സത്യാണെങ്കീ, കൊന്ന് കെട്ടിത്തൂക്കും..  ട്ടോടീ.

മതി അവള്ടെ അണിഞ്ഞൊര്ങ്ങി പോക്ക്.. നാളെ തൊട്ട്, നീയ് ജോലിക്ക് പോണില്ല..

അമ്മ കലി തുള്ളി. അമ്മാമൻ കണ്ണുരുട്ടി നിന്ന് വിറച്ചു.

അതോടെ പാർവ്വതിയുടെ ഉള്ളിലെ  പ്രണയത്തിളക്കം മങ്ങിയണഞ്ഞു.

അവളോട് പോലും ചോദിക്കാതെ അവർ രായ്ക്ക് രാമാനം ഒരുത്തനെ കണ്ടെത്തി അവളെ കെട്ടിച്ചയച്ചു. പ്രണയം നടിച്ചവൻ ആണത്തം മറന്നപ്പോൾ, തന്റേടം വന്നിട്ടില്ലാത്ത അന്നത്തെ പ്രായത്തിൽ അവൾക്കും വേറെ വഴികളില്ലായിരുന്നു.  ഉള്ളിന്റെയുള്ളിൽ തന്റെ കടിഞ്ഞൂൽ  പ്രണയത്തെ സാന്ത്വനപ്പെടുത്തി അവൾ തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ആ പുരുഷന്റെ ഭാര്യാപദം ഏറ്റെടുത്തു. അതായിരുന്നു ശിവ പാർവ്വതി പരിണയം.

കെട്ട് കഴിഞ്ഞ ആദ്യ നാളുകളിൽ ശിവാനന്ദന് അവളോട് അത്രക്ക് ഇഷ്ടമായിരുന്നു.  അവളുടെ നാട്ടുകാരുടെ അർത്ഥം വെച്ച ചില കുന്നായ്മകൾ അയാളുടെ ചെവിക്കു മേലെ മൂളിപ്പറന്നെങ്കിലും താനൊരു സുന്ദരിക്കോതയെ കെട്ടിയതിലെ അസൂയയാണെന്ന് വിശ്വസിക്കാനായിരുന്നു അയാൾക്കിഷ്ടം. കുറി പിരിക്കാനായി ആഴ്ചക്കാഴ്ചച്ചക്ക് തന്റെ നാട്ടിലെ ഓരോ വീട്ടിലും കേറി നാട്ടു വിശേഷം മുഴുവൻ ചോദിച്ചറിയണ ശിവാനന്ദൻ ഇതിലപ്പുറവും പലരെക്കുറിച്ചും  കേട്ടിട്ടുള്ളതാണ്. അത് കൊണ്ട് തന്നെ ഇതൊക്കെ നാട്ടാരുടെ ഒരു അസൂയയായി മാത്രം കാണാനായിരുന്നു ശിവാനന്ദന് അക്കാലത്ത് താല്പര്യം.

പക്ഷെ ജീവിതം എക്കാലവും ഒരു പോലല്ലല്ലോ. മധുവിധു കാലം കഴിഞ്ഞ് പെണ്ണൊന്ന് പെറ്റെണീറ്റപ്പോൾ ശിവാനന്ദൻ വീണ്ടും  കുറിത്തിരക്കുകളിലേക്ക് ആഴ്ന്നിറങ്ങി. വയറൊന്ന് കൂടി നിറയണമെങ്കിൽ  ഇപ്പോഴുള്ള വരുമാനം പോരെന്ന് തോന്നി. കുറി വിപുലപ്പെടുത്തി. അതോടെ ശിവാനന്ദന്റെ സുഹൃത്ത് വലയവും കൂടി വന്നു.

സുഹൃത്ത് വലയത്തിനൊരു കുഴപ്പമുണ്ടല്ലോ. ആർക്കും വെറുതെ സുഹൃത്തുക്കളാവാൻ താല്പര്യമില്ലല്ലോ. പ്രത്യേകിച്ചും ബിസിനസിൽ. അങ്ങിനെയാണ് ശിവാനന്ദൻ അവരെ സന്തോഷിപ്പിക്കാൻ തുടങ്ങിയത്. സന്തോഷം വെറുതെ നടക്കില്ലല്ലോ. കാശെറങ്ങാതെ സന്തോഷിപ്പാക്കാനാവില്ലല്ലോ. വൈകുന്നേരങ്ങളിൽ നാട്ടിൽ നിന്നും ദൂരെയുള്ള ടൗണിലെ മുന്തിയ ബാറിൽ തന്നെ ആഴ്ച്ചക്കാഴ്ചക്ക് സന്തോഷിപ്പിക്കലുകൾ അരങ്ങേറി.

ഇക്കാര്യം പറഞ്ഞ് പാർവ്വതി ശിവാനന്ദനുമായി  കിടപ്പ് മുറിയിൽ വക്കാണം തുടങ്ങി. അത് പിന്നെ ശിവാനന്ദന്റെ അച്ഛന്റേം അമ്മേടെം മുമ്പിൽ വെച്ച് വരെയായി.

ശിവാനന്ദന്റെ അച്ഛൻ നാട്ടിലെ പേര് കേട്ട കന്നുപൂട്ടുകാരനാണ്. വേലുക്കുട്ടിക്ക് രണ്ടേറ്  കന്നുണ്ട്. അവറ്റയെ കുളിപ്പിച്ചും തീറ്റിച്ചും നാട്ടിലെ പൂട്ടായ പൂട്ടൊക്കെ ഏറ്റെടുത്തും നടത്തണത് വേലുക്കുട്ടിയാണ്. അതിന്റേടയില് കന്നു പൂട്ട് മത്സരങ്ങൾക്ക് തെളിക്കാനായി പലരും വിളിച്ചോണ്ട് പോവും. സ്വന്തം ഏറുകളെ ഒരിക്കൽ പോലും വേലുക്കുട്ടി മത്സരങ്ങൾക്ക് കൊണ്ടോയിട്ടില്ല. അവറ്റങ്ങളെ ഞാൻ ഓടിപ്പിക്കാൻ വളർത്തണതല്ല, അതെന്റെ ചോറാണ് എന്നാണ് ചോദിച്ചോരോട് മറുപടി പറയാറ്. എന്നാലും കന്നു പൂട്ട് മത്സരത്തിന്റെ ഉള്ളറിയുന്ന, ഏറുകളെ തല്ലിയും വാലൊടിച്ചുമല്ലാതെ   ഓടിക്കയറാനറിയാവുന്ന  വേലുക്കുട്ടിയെ അവർ ഓരോ വർഷവും വിളിച്ചോണ്ടു പോയിവന്നു.

പാർവ്വതിക്ക് രണ്ടാമതും വയറ്റിലുണ്ടായ   ഒരു കന്നിമാസത്തിലാണ്  വേലുക്കുട്ടി യാക്കരയിലെ ഒരു കന്നുപൂട്ട് മത്സരത്തിനിടയില് ഊർച്ച മരത്തിൻമേൽ നിന്നും അടി തെറ്റി  വീണതും പിന്നാലെ വന്ന പോത്തിന്റെ ചവിട്ട് കൊണ്ട് മരിക്കണതും. അതായിരുന്നു ആ വീട്ടിലെ ആദ്യത്തെ ദുർമരണം. അതോടെ ശിവാനന്ദൻ വീട്ടിലെ സർവ്വാധികാര്യക്കാരനായി. ഇനി തന്നോട് ചോദിക്കാനും പറയാനും ആരുമില്ല എന്ന തോന്നൽ വന്നതോടെ ശിവാനന്ദന്റെ തോന്നിവാസങ്ങളും കൂടി വന്നു.

രണ്ടാമത്തെ ചെക്കന് രണ്ട് തെകയണ ദിവസമായിരുന്നു അമ്മ കോണിപ്പടീമ്പ്ന്ന് വീണതും പരലോകത്തേക്ക് യാത്രയായതും. തലേ ദിവസം രാത്രി കുടിച്ചു വന്ന ശിവാനന്ദൻ ഛർദിച്ചത്  കോണിപ്പടീമ്പലായിരുന്നത് കാണാതെവന്ന അമ്മ കോണി കേറാൻ  കാലെടുത്തു വെച്ചതും നേരെ തലയടിച്ച് മലർന്ന് വീണതോടെ അവരുടെ മരണവും ദുർമരണം എന്ന ലേബലിൽ കേറിക്കൂടി.

അതോടെ ശിവാനന്ദനും പാർവ്വതിയും രണ്ടു ധ്രുവങ്ങളിലായി. അവളൊരുത്തിയാണ് തന്റെ വീട്ടിലെ ഇക്കണ്ട മാരണങ്ങൾക്കൊക്കെ കാരണമെന്ന് ശിവാനന്ദൻ വിശ്വസിക്കാനും പറയാനും തുടങ്ങി.

ഞാൻ ട്രെയിനിംഗ് കഴിഞ്ഞതല്ലേ, എനിക്കൊരു ടീച്ചറുദ്യോഗം വാങ്ങിത്താ എന്ന് പറഞ്ഞപ്പോളൊക്കെ, എടീ ശീലാവതി, അതിന്റെ കോണോതികാരം കൊണ്ടല്ലടീ എനിക്ക്  നിന്നെ കെട്ടണ്ടി വന്നത്.., ഞാനും കൊറേ കേട്ട്ട്ട്ണ്ടെടീ, തല്ക്കാലം നീയിപ്പോ നമ്മന്റെ കുറിക്കണക്ക്  നോക്കി നടത്തിയാ മതി എന്ന് പറഞ്ഞ് കണ്ണുരുട്ടി.

ആ കണക്കിന്റെ ചോർച്ച നാട്ടുകാരിൽ നിന്നും പതുക്കെ പതുക്കെ കേട്ട് തുടങ്ങിയപ്പോളായിരുന്നു അവളെങ്ങനെയൊന്ന് ആലോചിച്ചത്. പക്ഷെ തന്റെ ശിവൻ നിലയില്ലാ കയത്തിലാണ് ആനന്ദ നടനം നടത്തുന്നതെന്ന് അധികം വൈകാതെ അവൾക്ക് മനസ്സിലായി.

കുറി വിളിച്ചവർക്ക് പൈസ കൊടുക്കാതെ ശിവാനന്ദൻ മുങ്ങി നടന്നു തുടങ്ങി. കിട്ടാത്തവർ അടക്കുന്നതും മുടക്കിയപ്പോൾ, അടച്ച കാശ് കിട്ടാൻ  വീട്ടിലുള്ള പാർവ്വതിയെ ഭീഷണിപ്പെടുത്തിത്തുടങ്ങി.

അങ്ങിനെയാണ് നിൽക്കക്കള്ളിയില്ലാതെ ഒരു ദിവസം അയാൾ വീടിന്റെ വിട്ടത്തിൽ ജീവനൊടുക്കിയത്.

പക്ഷേ, തോൽക്കാൻ പാർവ്വതിക്ക് മനസ്സില്ലായിരുന്നു. ആ മരണത്തോടെ  ആ വീട്ടിലെ ബാധകളൊഴിഞ്ഞതായി പർവ്വതിക്ക് മനസ്സിലായി. ഇനി ഈ വീട് ഞാൻ പുലർത്തും എന്നവൾ ശപഥമെടുത്തു.

പറക്കമുറ്റാത്ത മക്കളെ നല്ല നിലയിൽ പഠിപ്പിച്ചു. പറക്കാറായാൽ മക്കളെ കൊത്തിയോടിക്കണം എന്നാണ് ചൊല്ല്. പക്ഷെ പാർവ്വതി കൊത്തിയോടിക്കും മുമ്പ് തന്നെ മക്കൾ അവളെ വിട്ട് സ്വന്തം കാര്യം നോക്കി പറന്നു പോയി.  പഠിച്ചുദ്യോഗം നേടിയ മക്കൾ രണ്ടു പേരും ജോലി തേടി ഓരോ വഴിക്ക് പോയതോടെ  തല്ക്കാലം വീട്ടിലൊറ്റക്കായി. അങ്ങിനെയൊരു കാലത്താണ് അവളുടെ വീട്ടിലേക്ക് ഒരു കുറുഞ്ഞിപ്പൂച്ച വയറും വീർപ്പിച്ച് മുൻവാതിലും  കടന്ന് വരുന്നത്. നടക്കാൻ വയ്യാത്ത കുറുഞ്ഞിക്ക് അവൾ വിറക് പുരയിൽ കിടപ്പൊരുക്കി. കുറുഞ്ഞിക്ക് പാലും ചോറും മീൻ തലയും നൽകി.   പേറ് കഴിഞ്ഞ കുറുഞ്ഞിയും കുട്ടികളും  അങ്ങിനെ അവളുടെ വീട്ടിൽ പൊറുതിയാരംഭിച്ചു.   ആരുമില്ലാത്ത രാത്രികളിൽ ആരോടെങ്കിലും മിണ്ടിപ്പറയാനും തല്ല് കൂടാനും ഒരാളെ കിട്ടിയതിൽ അവൾക്കും സന്തോഷമായി.

കുട്ടികളുടെ കാര്യം നോക്കേണ്ട തിരക്കൊക്കെ ഒഴിഞ്ഞപ്പോൾ   ഓടി നടന്ന് കുറി പിരിക്കാനായി ഒരു സ്‌കൂട്ടർ വാങ്ങി.  ഓടി നടക്കാമെന്നായപ്പോൾ കുറിയുടെ ഭൂപരിധി അടുത്ത ഗ്രാമത്തിലേക്കും നീട്ടി.

അങ്ങനെ പോകെപ്പോകെ വർഷങ്ങൾ മുമ്പോട്ട് കുതിച്ചപ്പോൾ കുട്ടികൾ അവരുടെ കാര്യം നോക്കി നടന്നപ്പോൾ, തന്റെ വീടൊന്ന് നേരേയാക്കണമെന്ന് പാർവ്വതിക്ക് തോന്നിത്തുടങ്ങി. വേലുക്കുട്ടിയുടെയും ശിവാനന്ദന്റെയും വീട് എന്നത് മാറ്റി ഇത് തന്റെ വീടാക്കണം എന്നൊരു തോന്നൽ.  പക്ഷേ, താൻ വന്നു കയറിയ വീടിനെ നശിപ്പിച്ചു കൊണ്ടൊരു വീട് വേണ്ടാ എന്നതായിരുന്നു തീരുമാനം. പഴയ വീടിനെ അതെ പടി നിലനിർത്തി വേണ്ട സൗകര്യങ്ങളൊരുക്കുവാൻ നിശ്ചയിച്ചു.

കുറി പിരിക്കാനായി മാസം തോറും കയറിയിറങ്ങുന്ന വീടുകളുടെ പടി കയറുമ്പോൾ മുതൽ പാർവ്വതിയുടെ നോട്ടം    വീടുകളിലേക്ക് പടരും. അതിന്റെ അടിവാരം തൊട്ട് മോന്തായം വരെ ആ കണ്ണുകൾ ഉഴിയും. പുത്തൻ വീടുകളെയും  പഴയ തറവാടുകളെയും അത് താരതമ്യം ചെയ്യും. ഇത് രണ്ടും കൂട്ടിചേർത്ത് തന്റെ വീടുമൊന്ന് മോടി പിടിപ്പിക്കുന്നത് സ്വപ്നം കാണും.

തന്റെ മക്കൾക്ക് വേണ്ടെങ്കിലും താൻ വന്ന് കയറിയ ആ വീട് ഇപ്പോൾ തന്റേതാണ്. അതിനെ  അവളുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും അറിയുന്ന ഒരിടമാക്കി മാറ്റുവാൻ അവൾ തീരുമാനിച്ചു.

മക്കൾ ആവതു പറഞ്ഞ് നോക്കി, അമ്മെ, എന്തിനാ ആ വീട് നന്നാക്കണത്. ഇതൊക്കെ വിറ്റ് അമ്മക്ക് ഞങ്ങടെ കൂടെ പോന്നൂടെ, ഇനിയുള്ള കാലം ഒരു പണിയും എടുക്കാതെ ഞങ്ങടെ കൂടെ കഴിഞ്ഞൂടെ.

ഈ നാടും, വീടും വിട്ടേ..  എങ്ങട്ടും  ഞാനില്ല. എനിക്കാരടെം കൂട്ടും വേണ്ട. നിങ്ങളൊക്കെ നന്നായിരുന്നാ മതി. അമ്മെ വന്ന് കാണണം ന്ന് തോന്നുമ്പോ വന്ന് കേറാൻ നല്ലൊരു വീട് വേണ്ടേ, അതിനാണ് ഞാനിത് പുതുക്കിപ്പണിയണത്. ഇനിയുള്ള കാലം എന്റെ ഇഷ്ടം പോലെ ഞാൻ ജീവിച്ചോളാം. അതില് നിങ്ങള് കേറി അഭിപ്രായം പറയണ്ട. നിങ്ങളാരടെം ഒന്നും എനിക്ക് വേണ്ടെനിം. അവൾ തന്റെ നിലപാട് വ്യക്തമാക്കി.

അങ്ങിനെയാണ് പാർവ്വതി മക്കളുടെ പോലും സഹായം വാങ്ങാതെ ആ വീട് പുതുക്കിപ്പണിതത്. സർവ്വ സൗകര്യങ്ങളും ഉള്ള, താഴെയും മേലെയുമായി പത്തോളം മുറികളുള്ള വലിയൊരു വീട് തന്നെ അവർ പണിതു.  ഇവടെ ഇനീം ആരിന്റെം പ്രേതം കേറി നെരങ്ങണൂന്ന് ആരെക്കൊണ്ടും പറയിപ്പിക്കണ്ടാ ന്ന്. പക്ഷെ പെര പുതുക്കിപ്പണിതാലും നാട്ട്കാര്ക്ക് അത് പഴയ നാല് ദുർമ്മരണം നടന്ന വീട് തന്നെ ആയിരുന്നു. അത് മാറ്റിപ്പറയാൻ അവരാരും കൂട്ടാക്കിയില്ല, പാർവ്വതിയൊഴിച്ച്.

പുതുക്കിയ വീട്ടില് അമ്മയുടെ  സംരക്ഷണത്തിനായി മകൻ നാല് പൊറോം സി സി ടി വി വെച്ചു. ആരും തുണയില്ലാതെ ജീവിക്കണ അമ്മയ്ക്ക് എന്തെങ്കിലും പറ്റിയാൽ കടലിനപ്പുറം കഴിയണ അവനറിയാൻ വേണ്ടി ചെയ്തതാണ് അത്. നാട്ടില് ഇരുട്ടാവുമ്പോ സൂര്യനുദിക്കണ നാട്ടിലിരുന്ന് അവൻ അമ്മയുടെ സെക്യൂരിറ്റിപ്പണി തന്റെ ഫോണിലൂടെയും കമ്പ്യൂട്ടറിലൂടെയും നടത്തി.

ഇതൊന്നും അറിയാത്ത പാർവ്വതിയാവട്ടെ, ഒട്ടും ഭയമില്ലാതെ, തന്റെ പൂച്ചകളോട് മിണ്ടിയും പറഞ്ഞും ആ വീട്ടിൽ അല്ലലില്ലാതെ അന്തിയുറങ്ങി.

നാട്ടുകാർ ചോദിച്ചു തുടങ്ങി, അല്ലാ ഇവർക്കിതെന്തിന്റെ കേടാ, ഇത്രേം മുറികളും ഒക്കെള്ള വീട്ടില് ഒറ്റക്ക് താമസിക്കണ്ട വല്ല കാര്യോണ്ടോ, ആ മക്കടെ കൂടെ പോയി പാർത്തൂടെ..

നാട്ടുകാരുടെ ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയാതെ തന്നെ പാർവ്വതി ജീവിച്ചു കാണിച്ചു കൊടുത്തു, ഒറ്റക്ക്..

കാലം എക്കാലവും ആർക്കും ഒരുപോലെയല്ലല്ലോ.   വാർദ്ധക്യത്തിന്റെ പരാധീനതകൾ അവരുടെ ജീവിതത്തിലേക്കും അരിച്ചു കയറി വന്നു. പക്ഷെ അപ്പോഴും അവരൊന്ന് തീരുമാനിച്ചിരുന്നു.  ആരെയും ബുദ്ധിമുട്ടിക്കരുതെന്ന്. മക്കൾ പല കുറി പറഞ്ഞു, അമ്മയെ കൊണ്ട് പോയി നോക്കാമെന്ന്. അതൊന്നും അല്ല തന്റെ വഴിയെന്ന് പാർവ്വതി നേരത്തെ തീരുമാനിച്ചുറച്ചിരുന്നു.

പത്ത് വർഷം മുമ്പേ ഒരു  വയോജന ഗ്രാമത്തിന്റെ വാർത്തകൾ കണ്ട് അവർ അതിലാകൃഷ്ടയായിരുന്നു. അങ്ങിനെയാണ് പാർവ്വതി തന്റെ വീട് പുതുക്കിപ്പണിതപ്പോൾ പത്ത് മുറികളുള്ള വീടാക്കിയത്.   ആ ഗ്രാമത്തിന്റെ തുടക്കത്തിൽ തന്നെ അതിന്റെ പ്രവർത്തനങ്ങൾ നേരിട്ട് കാണാൻ പലവട്ടം അവർ അവിടെ പോയിരുന്നു. അങ്ങനെ ഒരു സ്ഥലം മറ്റുള്ളവർക്കായി താനും ഒരുക്കുമെന്ന്   അന്നേ മനസ്സിലുറപ്പിച്ചതായിരുന്നു. 

ആ ഗ്രാമത്തിലെ ഭവനങ്ങളെല്ലാം അന്തേവാസികളാൽ നിറഞ്ഞപ്പോൾ പാർവ്വതി ഒരു കാര്യം മുന്നോട്ട് വെച്ചു. ഇനി മുതൽ എന്റെ വീടും അങ്ങിനെയൊരു വീടാണ്. അതിനുള്ള എല്ലാ സൗകര്യങ്ങളും ഞാനൊരുക്കിയിട്ടുണ്ട്.  വീടിനോട് ചേർന്നുള്ള വളപ്പിലും കുറച്ച് മാറ്റങ്ങൾ വരുത്തിയാൽ അവിടെയും ഒരു പത്താളെയെങ്കിലും പാർപ്പിക്കാം.

അങ്ങിനെയാണ് ആ വയോജന ഗ്രാമത്തിന് മറ്റൊരു ബ്രാഞ്ച് കൂടി പാർവ്വതിയുടെ വളപ്പിലുണ്ടാവുന്നത്. തന്റെ എല്ലാ വസ്തു വകകളും അവർക്കായി എഴുതിക്കൊടുത്തു കൊണ്ട്, അവർ  അതൊരു വയോജന ഗ്രാമ ഭവനമാക്കി മാറ്റി. അവിടെ അവർക്ക് വേണ്ട എല്ലാ സൗകര്യവും പരിചരണവും  ഒരുക്കിക്കൊണ്ട്.

തന്റെ വാർദ്ധക്യത്തിൽ തന്നെ നോക്കാനായി തന്റെ മക്കൾ കഷ്ടപ്പെടേണ്ടതില്ലെന്ന് അവർ ആദ്യമേ തീരുമാനിച്ചിരുന്നു. അതിനുള്ള വഴികൾ താൻ തന്നെ ഒരുക്കുമെന്നും. തന്റെ പ്രായത്തിലുള്ളവരുടെ കൂടെ മനസ്സും ശരീരവും  കൊണ്ടിടപഴകിക്കൊണ്ടുള്ള  മടുപ്പില്ലാത്ത ഒരു ജീവിതം. മക്കൾക്ക്, അവർക്കിഷ്ടമുള്ളപ്പോൾ വന്ന് തന്നെക്കാണാം, കൂടെ കുറച്ച് ദിവസം ചിലവഴിക്കാം. അതിലപ്പുറം അവർക്ക് അവരുടെ ജീവിതം, തനിക്ക് തന്റെ ജീവിതം.

അവർ ആ വീടിനെ ഒരു സ്വർഗ്ഗമാക്കി മാറ്റി. താൻ സ്വപ്നം കണ്ട സ്വർഗ്ഗസമാനമായ വീട്.

ഇപ്പോളാരും അവരോട് ചോദിക്കാറില്ല, ഈ വീട്ടിലൊറ്റക്കോ എന്ന്.

കടലോളം നിനവുകൾ കൈക്കുമ്പിളിൽ

ശ്രീ സുരേഷ് നായരുടെ ഹാസ്യം മേമ്പൊടി ചാലിച്ചെഴുതിയ ആത്മോപന്യാസ രൂപത്തിലുള്ള ചെറുകഥകളുടെ സമാഹാരമാണ് "കടലോളം നിനവുകൾ കൈക്കുമ്പിളിൽ" എ...