2025, ഏപ്രിൽ 27, ഞായറാഴ്‌ച

പേരമരം

കത്തിജ്വലിക്കും പേരുവിൻ കീഴിലായ്  
വാടാതെ നിൽപ്പുണ്ടിപ്പോഴും 
മധുപക്വമല്ലെന്നാലും  കനികളുമായി 
പൈതൃക സ്വത്താം പേരമരമൊന്ന്  

അര ശതാബ്ദം മുമ്പൊരുദിനം 
കൃഷിഭവനത്തിൽ നിന്നുമാ  
പേരത്തയ്യുമായെത്തിയ നേരം  
അച്ഛന്റെ കയ്യിലുണ്ടായിരുന്നു 
അമൃതസമാനമൊരു പേരയ്ക്കയും

മാധുര്യമൂറും രുചിയോടന്നച്ഛൻ  
തൊടി തൻ പടിഞ്ഞാറേ തലക്കൽ 
നാട്ടൊരാ പേര തളിർത്തു  പൊങ്ങി 
തൻ മക്കളെക്കാൾ വേഗമോടെ  

ആണ്ടു രണ്ടു കഴിഞ്ഞിട്ടും 
പൂക്കാതെ നീണ്ട പേരയോടച്ഛൻ 
അന്നൊരുദിനം ചൊല്ലി 
വെട്ടി വളമാക്കും നിന്നെ ഞാൻ 
നല്ലിളം കായ്കൾ തന്നീടായ്കിൽ  

അന്നാ പിഞ്ചു പേരയോടവ്വിധം 
ചൊന്നതിനാലെന്നറിവീല  പിറ്റെന്നാൾ 
മറ്റൊരു മരമച്ഛനെ തള്ളി താഴെയിട്ടു 
കൊച്ചു ചെടി കരഞ്ഞിരിക്കാം, മരങ്ങൾ തൻ 
ഭാഷ നാം മനുജർക്കറിവീലല്ലോ 

രണ്ടു നാളിനപ്പുറം യാത്രയായച്ഛൻ  
മൃത്തിലേക്കുള്ള  യാത്ര
അറം പറ്റിയ വാക്കിനപ്പുറം 
ആരെന്നറിവീല, മണ്ണൊരുക്കിയതോ 
ആ പിഞ്ചു പേരമരച്ചുവട്ടിലും 

ആണ്ടുകൾ പിന്നിട്ടപ്പോളാമരം 
തന്ന പേരയ്ക്കകൾ തിന്നാൻ 
ഉണ്ടായതില്ലാ നാടുവിട്ടൊരാ 
അച്ഛന്റെ മക്കളാരും 

ഇന്നാ പേരമരച്ചുവട്ടിൽ    
വീണ്ടുമോർക്കുനിതച്ഛനെ
ഒരു നാൾ വളമായിടും  മർത്ത്യൻ
വിളകൾക്കെന്നറിഞ്ഞീടുക നാം. 

2025, ഏപ്രിൽ 14, തിങ്കളാഴ്‌ച

വിഷുക്കണി


വിഷുവെത്തി, മേട വിഷുവം
മഞ്ഞണിഞ്ഞെതിരേറ്റു കണിക്കൊന്നകൾ 
പാടങ്ങൾ  നിറഞ്ഞു പൊൻ വെള്ളരികളാൽ 
ഫലമൂല സമൃദ്ധിയാൽ  പ്രകൃതിയും   

പ്രകൃതിസമൂലം വീട്ടിൽ  കണിയൊരുക്കി 
പ്രാതകാലെ കണികണ്ടുണർന്നു 
കൈനീട്ടങ്ങൾ കൈമാറിപ്പുലർന്നാ    
മേടസൂര്യന്റെ പൊൻരശ്മികളേറ്റുവാങ്ങി 

പ്രകൃതി തൻ കണിയിലേക്ക് കണ്മിഴിക്കുന്നേരം 
പൂത്തുനിന്നൊരാ കർണ്ണികാരം    
സ്വർണ്ണ കർണ്ണികാ  ഭണ്ഡാകാരം 
കർണ്ണീസൂതന്മാർ തൻ കൊള്ളയാൽ 
വിവസ്ത്രായാമംഗന പോൽ വിളറി നിൽപ്പൂ..

മലയാളിയല്ലേ, വിഷുക്കാലമല്ലേ, പൂ വേണ്ടേ 
കൊന്നയെ കൊന്ന പൂ വേണ്ടേ.

- മുരളി വട്ടേനാട്ട്

2025, ഏപ്രിൽ 10, വ്യാഴാഴ്‌ച

മറവി

മറവിയാണെനിക്കെന്നവൾ 
മറവിയാണെനിക്കെന്ന് മകൾ 
മറവിയാണെനിക്കെന്ന് തോഴർ  
മറവിയാണെനിക്കെന്നമ്മയും 

വിളിക്കേണ്ട പേര് മറന്ന്
പറയേണ്ട വാക്ക് മറന്ന് 
ചെയ്യേണ്ട പണി മറന്ന് 
മറവിക്കാരനായി ഞാൻ 

മറവി കൂടിയെന്ന് സഹപ്രവർത്തകൻ 
മറക്കരുതെന്നോതി  ബോസ് 
മറവിയെപ്പറ്റി ക്‌ളാസെടുത്ത് സഹപാഠി
മറവി കൂടിയെന്നൊടുവിൽ   ഞാനും 

ഇറങ്ങാനുള്ള സ്റ്റേഷൻ മറന്ന് 
കയ്യിലുള്ള ബാഗെടുക്കാൻ മറന്ന്  
കുടയെടുക്കാൻ മറന്ന് ഫോണെടുക്കാൻ മറന്ന് 
ഇടത്തേക്കോ വലത്തേക്കോ ഇറങ്ങേണ്ടതെന്ന്  മറന്ന് 

ഉറങ്ങാൻ മറന്നുണരാൻ മറന്ന്  
വൈകിയുണർന്ന് പത്രം തുറന്നപ്പോൾക്കണ്ട 
വാർത്ത പറയുന്നു, 
മറവിയിൽ മുംബൈക്ക് ഒന്നാം സ്ഥാനം.

- മുരളി വട്ടേനാട്ട്


പേരമരം

കത്തിജ്വലിക്കും പേരുവിൻ കീഴിലായ്   വാടാതെ നിൽപ്പുണ്ടിപ്പോഴും  മധുപക്വമല്ലെന്നാലും  കനികളുമായി  പൈതൃക സ്വത്താം പേരമരമൊന്ന്   അര ശതാബ്ദം മുമ്പ...