ശ്രീ സുരേഷ് നായരുടെ ഹാസ്യം മേമ്പൊടി ചാലിച്ചെഴുതിയ ആത്മോപന്യാസ രൂപത്തിലുള്ള ചെറുകഥകളുടെ സമാഹാരമാണ് "കടലോളം നിനവുകൾ കൈക്കുമ്പിളിൽ" എന്ന കുഞ്ഞുപുസ്തകം.
ഇതിൽ പരാമർശിക്കപ്പെടുന്ന കഥാപരിസരങ്ങളും കാലവും എന്നോട് കൂടെ ചേർന്നു നിൽക്കുന്നതിനാലാവാം പുസ്തകം കൈയിലെടുത്താൽ തുടക്കം മുതൽ ഒടുക്കം വരെ ഒറ്റയിരുപ്പിൽ വായിക്കാവുന്നത്ര രസകരമാണ് ആഖ്യാന ശൈലിയും അതിലെ വിഷയങ്ങളും.
നാട്ടിൻപുറങ്ങളിലും നഗരപരിസരങ്ങളിലും നാം കണ്ട് പരിചയിച്ച കഥാപാത്രങ്ങളും സംഭവങ്ങളും നർമ്മരൂപത്തിൽ അവതരിക്കപ്പെടുമ്പോൾ ഇത് നമ്മുടെ കൂടെ കഥയാണല്ലോ, നാം കൂടി കണ്ടതാണല്ലോ എന്ന് അറിയാതെ പറഞ്ഞു പോവുന്നു, അവയിലെ നർമ്മമറിഞ്ഞ് ഉള്ളറിഞ്ഞു ചിരിക്കുന്നു.
അതിലെ ആദ്യ ഗുരുസ്മരണ എന്ന അദ്ധ്യായം വായിച്ചപ്പോൾ എഴുത്തുപള്ളിയിൽ, അപ്രാപ്യമായ അക്ഷരമാലയുടെ മുമ്പിലിരുന്ന് "മാ__" "പിന്നെ" "എൻ _"'ൻ' ചില്ലാണ്. "കൂട്ടി വായിയ്ക്ക് "എന്ന പണിക്കരച്ചന്റെ ആജ്ഞകൾക്ക് മുമ്പിലിരുന്നു മാൻ എന്നതിനെ "മായൻ എന്ന് പേർത്തും പേർത്തും വായിക്കുന്ന ഓ വി യുടെ കുട്ടാടനെയാണ് ഓർത്തത്, സന്ദർഭങ്ങൾ വേറെയാണെങ്കിലും.
സത്യം, നുണ, കളവ് എന്നീ സംജ്ഞകൾ വേർതിരിച്ചറിയാനാവാത്ത കാലത്ത് ചെയ്ത കൊച്ചു കൊച്ചു കൃത്യങ്ങൾ അദ്ദേഹം ആത്മനിന്ദയിൽ ചാലിച്ച നർമ്മത്തോടെ നമ്മോട് പറയുമ്പോൾ ഇത് ഞാനുമാണല്ലോ എന്നോർത്ത് അതിനോട് താദാത്മ്യം പ്രാപിക്കുന്നു.
പ്രസാധകർ - പ്രഭാത് ബുക്ക്സ്
വില - 80 രൂപ
