2025, സെപ്റ്റംബർ 8, തിങ്കളാഴ്‌ച

മൃഗ കലാപങ്ങൾ

വാസ്തവത്തിൽ മൃഗങ്ങൾ തമ്മിൽ തുടരുന്ന ആധിപത്യ വൈരങ്ങൾക്കപ്പുറം കലാപം(Riot) എന്നത് മൃഗങ്ങളെ സംബന്ധിച്ച് തന്നെ അറിയാത്ത ഒരു സംജ്ഞയാണ് എന്നാണ് കരുതേണ്ടത്. ഭക്ഷണം, ഇണകൾക്കായുള്ള മത്സരം, ചെറുകൂട്ടങ്ങൾക്ക് മേലുള്ള അധീശത്വം എന്നിവക്കപ്പുറം അവർ തമ്മിൽ, മനുഷ്യർ തമ്മിലുണ്ടായ പോലുള്ള കലാപങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നത് തന്നെ ഗവേഷണം ചെയ്യേണ്ട വസ്തുതയാണ്.

മഹ്മൂദ് കൂരിയയുടെ “മൃഗ കലാപങ്ങൾ” എന്ന പുസ്തകം മനുഷ്യ കലാപങ്ങളിലെ മൃഗ സാന്നിധ്യത്തെക്കുറിച്ചാണ് അന്വേഷിക്കുന്നതും ചർച്ച ചെയ്യുന്നതും. പ്രത്യേകിച്ച് കേരളത്തിലെ മലബാർ കലാപങ്ങളിലെ മൃഗ സാന്നിധ്യങ്ങളെക്കുറിച്ച്.
മൃഗ കലാപങ്ങൾ എന്നത് കൊണ്ട് വിവക്ഷിക്കുന്ന മൃഗങ്ങൾ തമ്മിലുള്ള കലാപങ്ങളെക്കുറിച്ചല്ല തീർച്ചയായും ഈ പുസ്തകം ചർച്ച ചെയ്യുന്നതും പരിശോധിക്കുന്നതും എന്നത് കൂടി വ്യക്തമാക്കട്ടെ.
പരിണാമ ചരിത്രാതീത കാലഘട്ടത്തിൽ മനുഷ്യരും മൃഗങ്ങളും തമ്മിൽ തീർച്ചയായും നിരന്തര പോരാട്ടങ്ങൾ നടന്നിരിക്കണം. അവയാവട്ടെ കലാപങ്ങളെക്കാൾ മൃഗങ്ങൾക്ക് മേൽ മനുഷ്യാധിപത്യത്തിനുള്ള വിവിധ മാർഗ്ഗങ്ങൾ അഥവാ മെരുക്കൽ വ്യാപാരങ്ങളായിരുന്നിരിക്കണം. അവ പിന്നീട് മനുഷ്യരുടെ വിവിധ മൃഗങ്ങളുമായുള്ള ബാന്ധവത്തിന് വഴി തെളിയിക്കുകയും മനുഷ്യപുരോഗതിയിലെ നാഴികക്കല്ലുകളായി തീരുകയും ചെയ്തുവെന്നത് ചരിത്രം.
അതിനുമപ്പുറം മനുഷ്യവംശം നടത്തിയ വർഗ്ഗ, വർണ്ണ അധിനിവേശ സംഘട്ടനങ്ങളിലും കലാപങ്ങളിലും അവർ മെരുക്കിയെടുത്ത മൃഗങ്ങളെ എപ്രകാരം ഉപയോഗപ്പെടുത്തി എന്നതിന്റെ ചരിത്രമാണ് മഹമൂദ് കൂരിയ രേഖപ്പെടുത്തുന്നത്. അതിൽത്തന്നെ കേരളീയ പശ്ചാത്തലത്തിൽ നടന്ന മലബാർ കലാപങ്ങളിലെ മൃഗ സാന്നിദ്ധ്യത്തെക്കുറിച്ച് വിശദമായി ഈ പുസ്തകം പരിശോധിക്കുന്നു.
മലബാർ സമരങ്ങളിലെ മനുഷ്യ മൃഗ പാരസ്പര്യങ്ങളെക്കുറിച്ചാണ് ഈ പുസ്തകം അന്വേഷിക്കുന്നതെന്ന് ആമുഖമായി ലേഖകൻ പറയുന്നുണ്ട്. ആ നിലക്ക് മൃഗ കലാപങ്ങൾ എന്ന ശീർഷകം ഈ പുസ്തകത്തിന് യോജിക്കാത്തതാണെന്ന് പറയേണ്ടി വരുന്നു.
18, 19 നൂറ്റാണ്ടുകളിലെ മലമ്പ്രദേശങ്ങൾ നിറഞ്ഞ മലബാറിന്റെ കഠിന ഭൂപ്രകൃതി കാരണം ബ്രിട്ടീഷ് പടയ്ക്ക് വിവിധ മൃഗങ്ങളെ ഉപയോഗിച്ച് വേണ്ടിവന്നു ഭൂപ്രദേശങ്ങളുടെയും കലാപക്കാരുടെയും മേൽ ആധിപത്യം സ്ഥാപിക്കാൻ. പ്രത്യേകിച്ച് സഞ്ചാര യോഗ്യമല്ലാത്ത ഉൾപ്രദേശങ്ങളിലേക്ക് കടന്നു ചെല്ലാൻ. പ്രാചീന ഇന്ത്യൻ യുദ്ധ ചരിത്രം പരിശോധിച്ചാൽ മനുഷ്യർ മെരുക്കിയെടുത്ത എല്ലാ മൃഗങ്ങളെയും വിവിധ ഘട്ടങ്ങളിൽ യുദ്ധമുഖങ്ങളിൽ നിർബാധം ഉപയോഗിച്ചതായി കാണാം. ആന, കുതിരപ്പടകൾ പൗരാണിക യുദ്ധമുഖങ്ങളിലെ അവിഭ്യാജ്യ ഘടകങ്ങളായിരുന്നു. യുദ്ധത്തിലുപയോഗിക്കുന്ന മൃഗങ്ങളെ വധിക്കരുതെന്നത് അന്നത്തെ യുദ്ധനീതിയായിരുന്നു. പക്ഷെ മേൽപ്പറഞ്ഞ മലബാർ കലാപങ്ങളിൽ ഇത്തരം യുദ്ധനീതികൾക്കപ്പുറം, കലാപങ്ങളുടെ രാഷ്ട്രീയമൊന്നും അറിയാത്ത സഹായികളായ നൽക്കാലികളെയും മറുപക്ഷം ലാക്കാക്കുന്നുണ്ട്.
വാരിക്കുഴിയിൽ വീണ ആനയെച്ചൊല്ലി തുടങ്ങുന്ന ഒരു കലാപത്തെക്കുറിച്ച് മാത്രമാണ് മൃഗ കലാപം എന്ന് വേണമെങ്കിൽ പറയാവുന്നത്. അതായത് ഒരു മൃഗത്തെച്ചൊല്ലി മനുഷ്യമൃഗങ്ങൾ നടത്തിയ കലാപം. അതിനപ്പുറം ഇതിൽ പങ്കാളികളായ, പൊതുവെ കേരളത്തിനോ, മലബാറിനോ അന്യമായ കോവർ കഴുതകളുടെ പങ്കിനെക്കുറിച്ചും, ആനകളെക്കുറിച്ചും, കുതിരകളെക്കുറിച്ചും, ഏറു(കാള)കളെക്കുറിച്ചും, നായകളെക്കുറിച്ചുമാണ് ഇതിൽ പ്രധാനമായും പ്രതിപാദിക്കുന്നത്. ഇത്തരത്തിൽ മൃഗങ്ങളെച്ചൊല്ലി മനുഷ്യർ തമ്മിൽ കലാപം നടത്തിയെന്ന് കുപ്രസിദ്ധിയാർജ്ജിച്ച ആദ്യ സമരം 1832ൽ ബോംബെയിലെ പാഴ്സി സമുദായവും ബ്രിട്ടീഷുകാരും തമ്മിൽ നടത്തിയ പോരായിരുന്നു.
തങ്ങൾക്കിഷ്ടമില്ലാത്ത എതിർ ചേരിയിലുള്ളവരെ മൃഗ നാമം വിളിച്ച് ആക്ഷേപിക്കുന്നത് എല്ലാ ഭാഷയിലും രാജ്യങ്ങളിലുമുള്ളതായി കാണാം. ഓരോ മൃഗത്തിന്റെയും സ്വഭാവ വൈശിഷ്ട്യമനുസരിച്ച് അത്തരം ആരോപണ വിളികൾക്ക് ഏറ്റക്കുറച്ചിലുകളുണ്ട്. അതിനെപ്പറ്റിയും വിശദമായിത്തന്നെ "തെറികളുടെ കലാപ ജനുസ്സുകൾ" എന്ന ലേഖനത്തിൽ വിശകലനം ചെയ്യുന്നു. ആധുനിക ലോകത്ത് യന്ത്രങ്ങളുടെ കണ്ടുപിടുത്തം മൂലം മൃഗങ്ങളെ ഭക്ഷണാവശ്യങ്ങൾക്കപ്പുറമുള്ള സഹായങ്ങൾക്കായുള്ള ഉപയോഗം നാമമാത്രമായ ഇക്കാലത്തും ആ തെറി വിളികൾ അങ്ങിനെതന്നെ തുടരുന്നു എന്നത് വിചിത്രമായിത്തോന്നാം.
കേരളത്തിന്റെ ഗതകാലങ്ങളുടെ അരികുകളിൽ ഓരം പറ്റി നിന്നിരുന്ന മൃഗജീവിതങ്ങളെ ചരിത്രാഖ്യാനത്തിന്റെ മുൻ നിരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം എന്നാണ് ഗ്രന്ഥകാരൻ ഉപസംഹാരമായിപ്പറയുന്നത്.
ചരിത്രത്തിലെ വിവിധ യുദ്ധങ്ങളിൽ വീര പരിവേഷം സിദ്ധിച്ച വളരെക്കുറച്ച് മൃഗങ്ങളെ നമുക്ക് മുമ്പിലുള്ളൂ. രാഗ്സ് എന്ന നായ, സ്റ്റാലിയൻ എന്ന കുതിര, ചേർ അമി എന്ന പ്രാവ്, മഹാറാണാ പ്രതാപന്റെ ചേതക് കുതിര, ടിപ്പുവിന്റെ കാലു എന്ന ആന തുടങ്ങിയവ.
അതിനപ്പുറം ഇത്തരം യുദ്ധങ്ങളിലും കലാപങ്ങളിലും പങ്കെടുക്കാൻ വിധിക്കപ്പെട്ട മൃഗങ്ങൾ എന്തിനെന്നോ ഏതിനെന്നോ അറിയാതെ മനുഷ്യന്റെ ചട്ടുകമായി മാത്രം പ്രവർത്തിച്ചുവെന്നതാണ് യഥാർത്ഥ ചരിത്രം.
മൃഗ കലാപങ്ങൾ
മഹ്മൂദ് കൂരിയ
പ്രസാധകർ - മാതൃഭൂമി ബുക്സ്
വില - 310

അഭിപ്രായങ്ങളൊന്നുമില്ല:

കടലോളം നിനവുകൾ കൈക്കുമ്പിളിൽ

ശ്രീ സുരേഷ് നായരുടെ ഹാസ്യം മേമ്പൊടി ചാലിച്ചെഴുതിയ ആത്മോപന്യാസ രൂപത്തിലുള്ള ചെറുകഥകളുടെ സമാഹാരമാണ് "കടലോളം നിനവുകൾ കൈക്കുമ്പിളിൽ" എ...