Tuesday, January 30, 2024

മായ

മായ

- മുരളി വട്ടേനാട്ട്


ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേളയിൽ  ശല്യം ചെയ്യുന്നതവൾക്കിഷ്ടമല്ല.

പ്രഭാത സവാരിക്കായി പുറത്തിറങ്ങിയ അയാൾക്ക്‌ മുമ്പിൽ നഗരം അപ്പോഴും മയക്കം വിട്ടുണരാതെ ആലസ്യം പൂണ്ട് കിടപ്പാണ്. പുലരുവോളം പലരുടെയും ക്രീഡകൾക്ക് വഴങ്ങി തളർന്നുറങ്ങുന്ന ഗണികയെപ്പോലെയാണ് നഗരമെന്ന് അയാൾക്ക് തോന്നി. ശല്യപ്പെടുത്താതെ, പതിഞ്ഞ കാൽവെപ്പുകളോടെ അയാൾ  ഗാർഡനിലേക്ക് നടന്നു.

നടത്തത്തിനിടയിലും ചിന്തകൾ മറ്റേതോ വഴിയിലേക്ക് മാറിച്ചവിട്ടാൻ തുടങ്ങുകയായിരുന്നു. അയാളുടെ ചിന്തകളെ ഉച്ചത്തിൽ മണിമുഴക്കി ആട്ടിപ്പായിച്ചു കൊണ്ട് ഒരു പത്രവിതരണക്കാരന്റെ സൈക്കിൾ വേഗത്തിൽ കടന്നു പോയി. കക്ഷത്തിൽ ചുരുട്ടി വെച്ച യോഗാമാറ്റുമായി ഒരു തടിച്ചി അയാളുടെ മുന്നിലൂടെ റോഡ് മുറിച്ചു കടന്ന് തൊട്ടു മുന്നിലുള്ള യോഗാകേന്ദ്രത്തിലേക്ക് കയറി.

മുന്നിൽ നിന്നും റോങ്ങ് സൈഡിലൂടെ ഒരു ബ്രഡ് വിൽപ്പനക്കാരൻ ഇരു  പുറവും കൊളുത്തിയ അനേകം സഞ്ചികളിൽ പല തരം ബ്രഡ് വിഭവങ്ങളുമായി ഒരു പ്രത്യേക താളത്തിൽ സൈക്കിൾ ചവിട്ടി വന്നു കൊണ്ടിരുന്നു. സാധാരണ കുറച്ചു കൂടി മുന്നോട്ട് ചെല്ലുമ്പോളാണ്  ആ കച്ചവടക്കാരനെ കാണാറുള്ളത്. 

അയാൾ നടത്തത്തിന് വേഗം വർദ്ധിപ്പിച്ചു. അന്തരീക്ഷം മേഘാവൃതമായി, ആദ്യ മഴയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് നഗരം. 

ഫ്ലാറ്റിൽ നിന്നും നാലഞ്ച്  ഫർലോങ് ദൂരെയായാണ് സ്ഥിരം നടക്കാൻ പോകാറുള്ള ഗാർഡൻ. മഴക്കാലം തുടങ്ങിയാൽ പിന്നെ നടത്തം ഫ്ലാറ്റിനുള്ളിലെ 100 വാരയിലേക്ക് ഒതുങ്ങും.

കുറച്ചു കൂടി മുന്നോട്ട് നടന്ന് ഇപ്പോഴയാൾ മൂന്നും കൂടിയ വഴിയിലെത്തി. എന്നും അവിടെയെത്തിയാൽ പിന്നെ ഏതു വഴിയിലൂടെ പോകണമെന്ന സംശയമാണ്. തല്ക്കാലം ഇടത്തോട്ട് തിരിഞ്ഞു നടന്നു. നേരെ പോയി അടുത്ത ഗല്ലിയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞാലും ഗാർഡനിലെത്താം. പക്ഷെ, മിക്കവാറും പോവാറുള്ളത് ഇന്ന് നടന്ന വഴിയിലൂടെയാണ്. ആ വഴി കുറേക്കൂടെ വൃത്തിയുള്ളതാണ്. റോഡിനിടത് വശത്തായി നിരത്തിയിട്ട ഇമ്പോർട്ടഡ് കാറുകളെ ശ്രദ്ധിച്ച്, അവയുടെ സൗന്ദര്യമാസ്വദിച്ച് നടക്കുകയെന്നത് രസകരമാണ്. മെഴ്‌സിഡിസ്, ഔഡി, ബി എം ഡബ്ല്യൂ, ലാൻഡ്‌ ക്രൂയിസർ, ജഗ്വാർ  തുടങ്ങിയ കാറുകളിലെ വിവിധ മോഡലുകൾ നിര നിരയായി കിടക്കുന്നതിനെ തൊട്ടു തലോടിക്കൊണ്ട് അയാൾ പതുക്കെ മുമ്പോട്ട് നടന്നു.

ആ വഴി നേരെ ചെന്നെത്തുന്നതൊരു ചത്വരത്തിലേക്കാണ്. അവിടന്ന് വലത്തോട്ട് തിരിഞ്ഞു വേണം ഗാർഡനിലേക്ക്  പോവാൻ. ആ സ്‌ക്വയറിന്റെ ഇടത് വശത്തായി സോഷ്യൽ എന്ന് വലിയക്ഷരങ്ങളിലെഴുതിയ റെസ്റ്റോറന്റ് ബിൽഡിങ്ങിന് മുമ്പിലെ വെള്ള നിറത്തിലുള്ള ബോഗൺവില്ല പടർപ്പുകൾക്ക്  മുമ്പിലപ്പോൾ   രണ്ട് പെൺകുട്ടികൾ താഴെ വെച്ച ഒരു ചെറിയ സ്പീക്കറിൽ നിന്നും വരുന്ന ഗാനത്തിനനുസരിച്ച്  നൃത്തം വെച്ചു കൊണ്ടിരുന്നു. കൂടെയുള്ള ആൺകുട്ടി ആ നൃത്തം  മൊബൈലിൽ പകർത്തുന്നു. ചിത്രീകരണം പരിശോധിച്ചു കൊണ്ട് വീണ്ടും പൂർണ്ണതക്കായി നൃത്തം തുടരുന്നു. ഇത്ര നേരത്തെ ഉണർന്ന് ഇമ്മാതിരി വട്ട് കാട്ടുന്നവരുമുണ്ടല്ലോ എന്നയാൾക്ക് തോന്നിയെങ്കിലും,  വെളുപ്പാൻ കാലത്ത് ആളൊഴിഞ്ഞ സമയം നോക്കി വന്നതാവാം എന്ന ഉത്തരവുമായി അയാൾ മുമ്പോട്ട് നടന്നു. പുതു തലമുറയുടെ ആവിഷ്കാരങ്ങൾ  റീലുകളിലൂടെയാണ്. പരത്തിപ്പറഞ്ഞു ശീലമില്ല, ചെറിയ  റീലുകളിലൂടെയാണവർ ലോകത്തോട് സംവദിക്കുന്നത്. ഹ്രസ്വം-മധുരം എന്ന മുദ്രാവാക്യത്തിലൂന്നിയാണ് അവരുടെ ചിന്തകൾ വ്യാപരിക്കുന്നത്. പരസ്യ വാചകങ്ങളെപ്പോലെ, വിഷ്വലുകളെ പ്പോലെ 10സെക്കൻഡിൽ,  20 സെക്കൻഡിൽ എല്ലാം പറയണം, ആറ്റിക്കുറുക്കിപ്പറയണം.  അയാളുടെ തലമുറക്ക് ഒരു കഥ പറയണമെങ്കിൽപ്പോലും ചുരുങ്ങിയത് നാല് പേജിലൂടെ വലിച്ചു നീട്ടി വേണം പറയാൻ. ചുരുക്കെഴുത്തുകാരെ എഡിറ്റർമാർക്ക് പോലും താല്പര്യമില്ല.

ചെറുപ്പക്കാരുടെ നൃത്ത കോലാഹലങ്ങളൊന്നും ആ ചത്വരത്തിനപ്പുറം റോഡ് സൈഡിലെ നടപ്പാതയിൽ  കിടന്നുറങ്ങുന്ന വൃദ്ധ ദമ്പതികളെ  ഉണർത്തിയിട്ടില്ല. വൃദ്ധന്റെ മുട്ടിനു താഴോട്ടുള്ള വെപ്പു കാൽ ഊരി വെക്കാതെയാണ് ഇന്ന് ഉറക്കം. സൈക്കിളിലെ ഭിക്ഷാടനം കഴിഞ്ഞു നേരം വൈകിയെത്തി ക്ഷീണിതനായി   തളർന്നുറങ്ങിയതാവാം.

കാണെക്കാണെ ആകാശമിരുണ്ടു കാഴ്ചകളെ മറയ്ക്കുകയാണ്. മാനം പെയ്യാൻ മുട്ടി നിൽക്കുകയാണ്. മഴ പെയ്തു തുടങ്ങിയാൽ നനയാതെ എങ്ങിനെ തിരിച്ചു വീട്ടിലേക്കെത്താമെന്നാണയാളപ്പോഴോർത്തത്. വീടില്ലാത്തവർ അത്തരം ചിന്തകളുടെ അലട്ടലില്ലാതെ സസുഖം ഫുട്പാത്തിൽ കിടന്നുറങ്ങിക്കൊണ്ടിരുന്നു.. മഴക്ക് മുമ്പേ ഗാർഡനിലെത്തണം. നടത്തത്തിന് ഒന്ന് കൂടി വേഗം കൂട്ടി.  

മഴക്കോള് കാരണമാവാം, ഗാർഡനിൽ എന്നുമുള്ള  തിരക്കില്ല. നഗര നിരത്തുകളിലെ തിരക്കിന് മുമ്പിൽ ഗാർഡനിലേത് ഒരു തിരക്കേയല്ല. റോഡിൽ നിന്നും താഴെ  ഗാർഡനിലേക്കിറങ്ങി ചെല്ലുന്നിടത്ത്  നടവഴിയുടെ നടുക്കായി  ചാര നിറത്തിലുള്ള ഒരു കുറിഞ്ഞി കൈകാലുകൾ നീട്ടി വിസ്തരിച്ചു കിടപ്പുണ്ട്. അയാളെക്കണ്ടതും ഒന്ന് തലയുയർത്തി നോക്കി, പരിചിതത്വത്തിന്റെ നിസ്സംഗതയാൽ   വീണ്ടും കണ്ണടച്ചു കിടന്നു. കുറച്ചകലെയായി ആ കിടക്കുന്നവളുടെ സൗന്ദര്യമത്രയും ആസ്വദിച്ചു കൊണ്ട് മുതുകിൽ തവിട്ട് നിറമുള്ള ഒരു കാടൻ കുറ്റിച്ചെടികൾക്കടിയിലായി പതുങ്ങിയിരിപ്പുണ്ട്.

ഗാർഡനിലെത്തിയാൽ കാലുകൾക്ക് ഗതിവേഗം കൂടും. ദ്രുത ചലനമാണ് പിന്നീടങ്ങോട്ട്. ടൈലുകൾ പാകിയ നടപ്പാതയിലൂടെയുള്ള നടത്തം ആയാസ രഹിതമാണ്. താനിവിടെക്ക് വരുന്നത് കൈകാലുകൾക്ക് പൂർണ്ണ തോതിലുള്ള വ്യായാമം നൽകാനാണ് എന്ന് മറ്റുള്ളവരുടെ മുമ്പിൽ  സ്ഥാപിക്കുക കൂടി ലക്ഷ്യമാണെന്ന് തോന്നുന്ന മട്ടിലാണ് നടത്തം. മുന്നിൽ നടക്കുന്ന ഓരോ ആളെയും മറികടന്ന് മുന്നേറുമ്പോൾ താൻ ഇപ്പോഴും പൂർണ്ണ ആരോഗ്യവാനാണെന്ന ഒരഹന്തയും അയാളിൽ നിറയുക പതിവാണ്. വല്ലപ്പോഴുമെത്തുന്ന ചില ചെറുപ്പക്കാരെ മാത്രമേ മറികടക്കാൻ സാധിക്കാതെ വന്നിട്ടുള്ളൂ. അതിലയാൾക്ക് വിഷമം തോന്നാറുമില്ല.

ഗാർഡന്റെ  കിഴക്കേ വശത്തായി നിൽക്കുന്ന ഗുൽമോഹറുകളിൽ നിന്നും ഉതിർന്നു വീണ മെയ് ഫ്ലവറിന്റെ ഇതളുകൾ  നടവഴിയുടെ ആ ഭാഗത്തെ പട്ടു പരവതാനി വിരിപ്പിച്ചിരിക്കുന്നു. പുഷ്പങ്ങളെ ചവിട്ടി മെതിച്ചു നടക്കാൻ മടിയുണ്ട്, പക്ഷെ നിവൃത്തിയില്ലായിരുന്നു.

നടവഴിയുടെ വലതു വശത്തായി നടുവിലെ പുൽത്തകിടിക്ക് അതിരു തിരിച്ചുകൊണ്ടു ഭംഗിയിൽ വെട്ടി നിറുത്തിയിയ  ബോക്സ്വുഡ് ബുഷിൻറെ ഇളം തളിരുകളെ തലോടിക്കൊണ്ട് നടത്തത്തിന് വേഗം കൂട്ടി. ആ ബുഷിനപ്പുറം  ഇടവിട്ടു വളർന്നു നിൽക്കുന്ന വലിയ  റോയൽ പാം ട്രീകൾ ഉദ്യാനത്തിനൊരു പ്രത്യേക ഭംഗി നൽകുന്നുണ്ട്. പാം ട്രീകൾക്കിടയിലായി വിവിധ തരം സസ്യങ്ങളും ചേർന്ന് മറ്റൊരതിരു കൂടി സൃഷ്ടിക്കുന്നു. അവയിൽ നിറയെ വെള്ളപ്പൂക്കളുമായി നിൽക്കുന്ന   മന്ദാരങ്ങളുണ്ട്, ചുവന്ന ഇലകളോട് കൂടിയ തിരുഹൃദയച്ചെടിയുണ്ട്,  രാവേനലയുണ്ട്, മാണിക്യച്ചെമ്പഴുക്കയുണ്ട്, വിവിധ തരം തോട്ടവാഴകളുണ്ട്.

ഉദ്യാനത്തിന് നടുവിലായി ഭംഗിയോടെ വെട്ടി നിറുത്തിയ നല്ല തെച്ചിയുടെ പടർപ്പ്. ആ പടർപ്പിനരികിലായാണ് അതിലേറെ വൃത്തിയിൽ വെട്ടിയൊതുക്കിയ തൻറെ വെഞ്ചാമരം പോലെ വെളുത്ത മുടിയുള്ള ഒരു  സ്ത്രീ ഷോൾഡർ ബാഗ് ആ പടർപ്പുകൾക്കിടയിൽ കൊരുത്ത്  വ്യായാമമെന്ന പേരിൽ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നത്. 

മുന്നോട്ട് നടക്കവേ, വടക്കു വശത്തായി പുൽത്തകിടിയിൽ  ഫ്രഞ്ച് കട്ട് താടി വെച്ച ഒരു ചെറുപ്പക്കാരൻ  വിരിച്ചിട്ട  യോഗാ മാറ്റിലിരുന്ന് വ്യായാമ ശേഷമുള്ള ധ്യാനത്തിലേക്ക് കടക്കുകയാണ്. ആകാശം ഒന്നു കൂടി കറുത്തിരുണ്ടു. പടിഞ്ഞാറൻ കടലകലത്തു നിന്നും മഴയുടെ വരവറിയിച്ചു കൊണ്ട് ഒരു നേർത്ത  ഇടി കുടുങ്ങി. മഴ പെയ്ത് തുടങ്ങിയാൽ ഈ ചെറുപ്പക്കാരന് ധ്യാനഭംഗം വരുമോ എന്നോർത്തുകൊണ്ട്,  മഴ വരും മുമ്പ് തന്റെ നടത്തത്തിന്റെ അളവ് പൂർത്തിയാക്കാനുള്ള തിടുക്കത്തിൽ  വേഗത ഒന്നു കൂടി കൂട്ടി.

ഗാർഡന്റെ വടക്ക്  തൊട്ടപ്പുറത്തെ സൊസൈറ്റിയുമായി വേർതിരിക്കുന്നിടത്ത് അതിരിലാകെ നിറയെ കൈതയാണ്. കൈതമുല നീണ്ട് മണ്ണിലേക്കാഴ്ന്നിറങ്ങി ക്കിടക്കുന്ന  പൂക്കൈത. മഴ കനക്കുന്ന മിഥുനം കർക്കിടക മാസങ്ങളിൽ തോട്ടുവക്കിൽ മണ്ണൊലിപ്പ് തടഞ്ഞു നിൽക്കുന്ന കൈതകളുടെ ഓരം പറ്റി സ്‌കൂളിലേക്ക് നനഞ്ഞൊലിച്ച് ഓടിത്തീർത്ത ബാല്യം പെട്ടെന്നൊരു തണുത്ത കാറ്റായി വന്ന്  അയാളെ  തൊട്ടു തലോടിക്കൊണ്ട് കടന്നു പോയി. അതിനപ്പുറം കോളേജിലേക്കുള്ള യാത്രകളിൽ പൂക്കൈത അതിരു തിരിച്ച വരമ്പുകളിലൂടെ  പൂമണവും ശ്വസിച്ചു  നടന്നു തീർത്ത യൗവനം അയാളെ ഇക്കിളിപ്പെടുത്തിക്കൊണ്ട്,  കാൽവണ്ണകളിൽ കോറിയിട്ട    ചോരപ്പടർപ്പായി നീറി. അന്ന് പറിച്ചെടുത്ത കൈതപ്പൂവുകൾ അവളുടെ തുളസിക്കതിരില ചൂടിയ   മുടിയിഴകൾക്കിടയിലൂടെ   തിരുകി വെച്ചുവെന്ന് സ്വപ്നം കണ്ടു നടന്ന നാളുകൾ പെട്ടെന്നയാൾക്ക് മുമ്പിൽ അന്നനട തീർത്തു.  ആ ചിന്തകളിലാണ്ടു പോയ അയാളെ  പെട്ടെന്ന് മനം  തന്റെ മുമ്പിൽ കുറച്ചകലെയായി നടന്നു കൊണ്ടിരിക്കുന്ന ഒരു സ്ത്രീരൂപത്തിലേക്ക് നയിച്ചു.

മുന്നിൽ വാരകൾക്കകലെയായാണ് അവർ നടന്നിരുന്നത്. മഴയൊഴിഞ്ഞ് ഒക്ടോബർ മുതൽ അയാളവിടെ നടക്കാൻ എത്തുന്ന സ്ഥിരക്കാരനാണ്. പക്ഷെ, ഇന്നേ വരെ ഇവരെ ശ്രദ്ധയിൽ പെട്ടിട്ടില്ല. അല്ലെങ്കിലും ഗാർഡനിലെ നടത്തത്തിൽ ആൾക്കാരേക്കാളേറെ അയാളുടെ ശ്രദ്ധ ചുറ്റുപാടുകളിലേക്കാണ് പതിവ്. അങ്ങിനെ വിട്ടുപോയതാവുമോ...  

രണ്ടാഴ്ച മുമ്പാണ്  ഡിഗ്രി വാട്ട്സ് ആപ്പ്  ഗ്രൂപ്പ് അഡ്മിൻ ഏകാംബരൻ പുതുതായിത്തുടങ്ങിയ പൂർവ്വ വിദ്യാർത്ഥി ഗ്രൂപ്പിലേക്ക് അയാളെയും കൂട്ടിയത്.   തുടക്കത്തിലെ ആവേശങ്ങൾക്കും ഗതകാല  തീവ്രസ്മരണകൾക്കുമപ്പുറം    പലരും ആമുഖം പലവട്ടം നടത്തി തളർന്ന്, ഗ്രൂപ്പ് നിദ്രയിലേക്ക് വഴുതി വീണപ്പോഴാണ്,   ഇനി നമ്മുടെ ഗ്രൂപ്പിൽ ബാക്കിയുള്ളത് ഒരാൾ മാത്രമാണെന്ന് അഡ്മിൻ വോയ്‌സ് മെസ്സേജ് ഇട്ടത്. കൂടെ ആ സഹപാഠിയെ കണ്ടുപിടിക്കാൻ നടത്തിയ തത്രപ്പാടുകളെക്കുറിച്ചും അതിൽ സാമാന്യം സുദീര്‍ഘമായി ത്തന്നെ അവൻ   വാചാലനാവുന്നുണ്ട്. ഡിഗ്രി ക്ലാസിലെ  പലരെയും ഇന്ന്  ഓർമ്മ പോലുമില്ല. പക്ഷെ ഇന്നും മറക്കാത്ത ഒരാളുണ്ട്, മായ. മായ മറവിക്കപ്പുറമുള്ള ഒരു തുരുത്തായിരുന്നു. ആ മായയെയാണ് ഇനിയും കണ്ടെത്താനായിട്ടുള്ളത്.    

ദൂരക്കാഴ്ചയിൽ തന്നെ ആ നടത്തം ചിരപരിചിതമായിത്തോന്നി. ആ നടത്തം എത്ര തവണ ആസ്വദിച്ചിട്ടുള്ളതാണ്, അത് നോക്കി നിന്നിട്ടുള്ളതാണ്. അതെ, അതേ നടത്തം. അതിനൊരു മാറ്റവുമില്ല. പ്രഭാത സവാരിയുടെ ശ്രേണിയിൽ പെടുത്താൻ പറ്റാത്ത പദചലനങ്ങൾ. മായ. അത് മായ തന്നെ എന്നയാൾ ഉറപ്പിച്ചു. 

മായയുടെ ഓർമ്മകൾക്ക് തുളസിപ്പൂവിന്റെ ഗന്ധമാണ്. കൈതപ്പൂ കൊണ്ട് പലവട്ടം  മറികടക്കാൻ  ശ്രമിച്ചുവെന്നാലും  ഒരിക്കലുമത് വിജയം കണ്ടില്ല. കൈതമുള്ളുകൾ കുത്തിനോവിച്ചതല്ലാതെ.

ഇന്ന്  ഗാർഡനിലെത്തി ചുരുങ്ങിയത് 5 വട്ടം ഉദ്യാനത്തിനെ വലം വെച്ച് കഴിഞ്ഞു. പക്ഷെ ഒരിക്കൽപ്പോലും അവരെ കാണുകയുണ്ടായില്ല, അല്ലെങ്കിൽ ശ്രദ്ധയിൽ പെട്ടില്ല. ഇതിപ്പോൾ, ഇവരെപ്പോൾ ഇതിനകത്തു കടന്നു കൂടിയെന്നായി ചിന്ത.. നടത്തത്തിന് ഒന്ന് കൂടി വേഗം കൂട്ടി. വേഗം നടന്ന് അവരെ മറികടന്ന്  മുന്നിലെത്തി ആളെ തിരിച്ചറിയണം. സംസാരിക്കണം. ഉറപ്പാക്കണം.

പക്ഷെ കാര്യങ്ങൾ വിചാരിച്ച പോലെ എളുപ്പല്ല. ഇതൊരു പബ്ലിക് പാർക്ക് ആണ്. അവിടെ പെരുമാറുന്നതിന് ചില ചട്ടങ്ങളുണ്ട്. 

നടന്ന് ഒപ്പമെത്തണം. മുന്നിൽ കടന്ന് പുറകിലോട്ട് നോക്കണം. പിന്നെ അറിയാതെ മുഖം നോക്കണം, 39 വർഷം പുറകിലോട്ട് നോക്കണം. വീണ്ടും മുമ്പോട്ടെണ്ണണം. ഋതുക്കൾ മുഖത്തിലും ശരീരത്തിലും വരച്ച വരകളും കുറികളും മായ്ക്കണം, വീണ്ടും വരയ്ക്കണം. കൂട്ടിയും കുറച്ചും, ചായങ്ങൾ ചേർത്ത് ചാലിച്ച്  മുഖത്തെഴുതി വരുമ്പോൾ കണക്കുകൾ തെറ്റരുത്.

പക്ഷെ ഈ പദ്ധതികളൊക്കെ തെറ്റും അവർ തിരിച്ചു  നോക്കിയില്ലെങ്കിൽ, നോക്കിയിട്ടും പ്രതികരിക്കാതെ നടന്നു നീങ്ങിയാൽ. 

ഇപ്പോളയാൾ അവരെ മറി കടന്ന് മുന്നിലെത്തി. പക്ഷെ, അയാളുടെ സന്തതസഹചാരിയായ   സങ്കോചത്തെ മറികടന്ന്    തിരിഞ്ഞു നോക്കാനാവാതെ മുന്നോട്ട് തന്നെ നടന്നു. 

39 വർഷം മുമ്പ് താൻ ആസ്വദിച്ച ആ ഗന്ധം അയാളൊന്ന് ഓർത്തു നോക്കി.. ഇല്ല, ആ ഗന്ധമില്ല.. ഇത് മായയാവാൻ യാതൊരു സാദ്ധ്യതയുമില്ല. മഴയുടെ വരവറിയിച്ചു കൊണ്ട് ഒരു തണുത്ത കാറ്റ് വീശി. കാറ്റിനപ്പോൾ  പുതുമണ്ണിന്റെ ഗന്ധമായിരുന്നു.  വടക്കേ അതിരിൽ നിൽക്കുന്ന കൈതയും പൂവിടാതെ, മണം പരത്താതെ നിർവ്വികാരയായി തളർന്നു കിടന്നു.

തൻറെ ഗതിവേഗം കൂട്ടാനായി ആക്സിലേറ്ററിലേക്കെന്ന  പോലെ കാലുകൾ നീട്ടിവെച്ചാഞ്ഞു ചവിട്ടി അയാൾ മുന്നോട്ട് കുതിച്ചു. എത്രയും വേഗം വീണ്ടും അവരുടെ പുറകിലെത്തണം. മറികടന്ന്, സങ്കോചങ്ങളെ മാറ്റിവെച്ച് തിരിഞ്ഞു നോക്കണം, തിരിച്ചറിയണം.  

ആ കുതിപ്പിൽ പലരെയും മറികടന്ന് അയാൾ പടിഞ്ഞാറു ഭാഗത്തേക്ക് തിരിഞ്ഞു. അപ്പോളതാ, അയാളുടെ ഇംഗിതമറിഞ്ഞെന്ന വണ്ണം അവർ ദൂരെ വടക്കു പടിഞ്ഞാറേ മൂലയിലുള്ള ബഞ്ചിൽ വിശ്രമിക്കുന്നു. അവരൊറ്റക്കാണ് ആ ബഞ്ചിലിരിക്കുന്നത്. 

എവിടെ തുടങ്ങണം, എങ്ങിനെ തുടങ്ങണം എന്നയാൾ മനസ്സിലൊരു  പൂര്‍വ്വാഭിനയക്കളരി നടത്തി നോക്കി. അവരുടെ അടുത്തെത്താറാവുമ്പോൾ നടത്തത്തിന് വേഗം കുറച്ച്,  അവരുടെ നേരെ നോക്കി പരിചയ ഭാവത്തിൽ ഒരു പുഞ്ചിരി. പിന്നെ മലയാളത്തിൽ, മായയല്ലേ എന്ന ചോദ്യം. ആണെന്നാണ് ഉത്തരമെങ്കിൽ പിന്നെ അവിടെ കൂടെയിരുന്ന് മതിവരുവോളം സംസാരിക്കുക. സംസാരത്തിലൂടെ 39 വർഷത്തിൻറെ അകൽച്ചയെ ഇഴയടുപ്പത്തിലേക്കെത്തിക്കുക. അഥവാ   അല്ലാ, എന്നാണുത്തരമെങ്കിൽ, ക്ഷമിക്കണം എന്നൊരു വാക്ക് മാത്രം.. ശൂന്യമായ മനസ്സുമായി നേരെ വീട്ടിലേക്ക് വെച്ച് പിടിക്കുക. 

ഇതൊക്കെ അഭിനയക്കളരികളിൽ വളരെ നന്നായി ചെയ്യാനയാൾക്കറിയാം. പക്ഷെ സ്റ്റേജിലേക്ക് കയറിയാൽ, മുന്നിലെ കഥാപാത്രത്തെ അഭിമുഖീകരിക്കുമ്പോൾ  അയാളൊരു ഭീരുവായി മാറും.  പദാവലി നാണമെന്നിയേ മുദാ നാവിന്മേല്‍ നടനം ചെയ്യൽ പോയിട്ട്, നാവ് കുഴഞ്ഞ്, തൊണ്ട വരണ്ട് കണ്ണുകളിലേക്ക് ഇരുൾ പരക്കും. ഇന്നേ വരെ നേരിട്ട ഓരോ നായികയുടെ മുന്നിലും അയാളിത്തരത്തിൽ പരാജയപ്പെട്ടിട്ടേയുള്ളൂ.

ഇനിയുമാലോചിക്കാനിടയില്ലാത്തവണ്ണം ഇപ്പോഴയാൾ അവർക്ക് മുമ്പിലെത്തി. സങ്കോചകവചത്തിൽ നിന്നും ഉണർന്നെണീറ്റ് അവരെ നോക്കി. അപ്പോളാണത് ശ്രദ്ധിച്ചത്, അവർ കണ്ണടച്ചാണിരിക്കുന്നതെന്ന്. കണ്ണടച്ച്, തന്റേതായ ലോകത്ത് വ്യാപരിക്കുന്ന ഒരാളെ എങ്ങിനെ വിളിച്ചുണർത്തും. അത്തരം ധ്യാനഭംഗങ്ങൾ അരുതാത്തതാണ്. അതു കൊണ്ട് തന്നെ മുന്നോട്ട് നടക്കാൻ തീരുമാനിച്ചു.  അടുത്ത  വട്ടം അവിടെയെത്തുമ്പോളാവാം സംസാരം. കാഴ്ചയിൽ  അത് മായ തന്നെ. പ്രായത്തിന്റെ മേദസ്സും ഋതുഭേദങ്ങളവശേഷിപ്പിച്ച ചുളിവുകളും മാറ്റി നിർത്തിയാൽ ആ ശരീരത്തിനോ, മുഖത്തിനോ ഒരു മാറ്റവും തോന്നിയില്ല. അത് മായയാണെന്ന് തന്നെ വിശ്വസിച്ചു കൊണ്ട് മുന്നോട്ട് നടന്നു, ഒരാവൃത്തി കൂടി അവരെ കാണാൻ, ഉറപ്പിക്കാൻ.

പെട്ടെന്നായിരുന്നു, മൂടി നിന്ന ആകാശം പെയ്ത്ത് തുടങ്ങിയത്. മഴ നനയാതിരിക്കാൻ  റോയൽ പാമിന്റെ ചുവടൊഴികെ  ആ ഗാർഡനിൽ മറ്റൊരഭയമില്ല. ഏറ്റവുമടുത്തുകണ്ട ഒരു മരച്ചുവട്ടിലേക്ക് കയറി നിന്നു. പടിഞ്ഞാറു നിന്നും കിഴക്കോട്ട് വീശുന്ന കാറ്റിൽ ചെരിഞ്ഞു പെയ്ത മഴയിൽ നിന്നും രക്ഷനേടാനായി മരത്തിന്റെ കിഴക്കു വശം ചേർന്ന് ഒട്ടി നിന്നു. പെയ്ത്തിന്റെ ശക്തിയിൽ മരച്ചുവട്ടിലെ മറവിലും അയാൾ നനഞ്ഞു കുതിർന്നു. വാരിയൊലിച്ചു പെയ്ത മഴ,  വരിയൊലിച്ചു കാണെക്കാണെ ഗാർഡനിലെ നടവഴിയെ മൂടിയതയാളറിഞ്ഞില്ല. പെട്ടെന്ന് ശക്തമായൊരു മിന്നൽപ്പിണർ താഴെ വന്ന്  ഉറുമിയങ്കം തീർത്ത് പൊട്ടിത്തെറിച്ചു.   ആ പൊട്ടിച്ചിതറലിന്റെ ഭീകരതയിൽ പേടിച്ചരണ്ട് പിടിച്ചാലെത്താത്ത ഉദ്യാനപ്പനയെ കെട്ടിപ്പിക്കാനൊരു  ശ്രമം നടത്തി. ഇടിമിന്നലിൽ വൃക്ഷച്ചുവട്ടിൽ നിൽക്കരുതെന്ന പാഠം പെട്ടെന്നയാളുടെ കൈകളെ അടർത്തി മാറ്റി. അപ്പോഴാണയാളോർത്തത്, ഗേറ്റിനു താഴെയായി ഒരു സെക്യൂരിറ്റി  ഷെൽട്ടറുണ്ടെന്ന്. ഓടി അയാളാ ഷെൽറ്ററിലഭയം തേടി.  ആദ്യ മഴയിൽ നനഞ്ഞ് കുതിർന്ന അയാൾ, വീശിയടിച്ച കാറ്റിൽ ഒന്നു കൂടി  തണുത്തു വിറച്ചു. അഭയകേന്ദ്രത്തിലഭയം നേടിയ അയാളെ വീണ്ടും  മായയുടെ ഓർമ്മകൾ തൊട്ടു വിളിച്ചു.  

ആ ഷെൽട്ടറിൽ നിന്നാൽ അവരിരുന്ന ബഞ്ചിന്റെ കാഴ്ച തൊട്ടു മുമ്പിലായുള്ള പടർപ്പുകളാൽ മറയുന്നത് കാരണം അവരവിടെ ഉണ്ടോ എന്നയാൾക്ക് വ്യക്തമായില്ല. 

അവളെ അവസാനമായിക്കണ്ട ഓർമ്മകൾക്കുമുണ്ട് ആ ഒരു അവ്യക്തത. ഡിഗ്രി അവസാന വർഷ സോഷ്യൽ ദിവസം പുഴക്കടവിലെ ഷാപ്പിലേക്ക് പോയത് മാത്രമാണ് വ്യക്തമായ ഓർമ്മ. പിന്നീട് നടന്നതൊക്കെ ഒരോളത്തിലായിരുന്നു. നിറച്ചു വെച്ച കോപ്പകളിൽ നിന്നും തെങ്ങിൻ കള്ള് ഗ്ളാസുകളിലേക്ക് പകർന്ന് പതഞ്ഞൊഴുകി. ആദ്യമായി കള്ളിന്റെ രുചിയറിയുകയായിരുന്നു. കൂട്ടുകാരുമൊത്ത് വാതു വെച്ച് കുടിച്ചതും തലക്ക് മത്തു പിടിച്ചതുമോർമ്മയുണ്ട്. മത്ത് പിടിച്ച  അയാൾ തന്റെ പോക്കറ്റിൽ നിന്നും ഉണങ്ങിത്തുടങ്ങിയ ഒരു കൈതപ്പൂവ് പുറത്തെടുത്തുകൊണ്ട് സ്വയം ഒരു   വാതു വെച്ചു. ഈ കൈതപ്പൂ ഇന്നവളുടെ മുടിയിഴകളിൽ ഞാൻ ചൂടിച്ചിരിക്കും. ഇല്ലെങ്കിൽ ഞാൻ ഇക്കൊല്ലം പരീക്ഷയെഴുതില്ല...  തിരിച്ചു നട്ടുച്ച വെയിലത്ത് പെരുത്ത തലയുമായി  ക്ലാസ് റൂമിലേക്കെത്തിയപ്പോഴക്കും അവിടെ ഗ്രൂപ്പ് ഫോട്ടോയുടെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.

ഗ്രൂപ്പ് ഫോട്ടോയിൽ അവളുടെ പുറകിലായി നിന്നിരുന്ന വേണുവിനെ മാറ്റി നിർത്തിക്കൊണ്ട് അവിടെ കയറി നിന്നു. മുന്നിൽ നിന്ന മായയുടെ മുടിയിഴകളിൽ നിന്നും ഒഴുകിയ തുളസിപ്പൂ ഗന്ധം ദീർഘമായൊന്ന് ഉച്ഛ്വസിച്ചു കണ്ണുകളടച്ചു  നിന്നു. മുന്നിൽ നിന്ന സ്റ്റുഡിയോ ഫോട്ടോഗ്രാഫർ എല്ലാവരോടും ക്യാമറയിലേക്ക് നോക്കാനും പുഞ്ചിരിക്കാനും പറഞ്ഞപ്പോൾ  പതുക്കെ കൺതുറന്ന് കയ്യിൽ കരുതിയ  കൈതപ്പൂ ആരുമറിയാതെ അവളുടെ മുടിയിഴകളിൽ തിരുകി, അനങ്ങാതെ നിന്നു. ഒക്കെ, റെഡി, ഒൺ, ടു, ത്രീ എന്ന ശബ്ദത്തിനിടയിൽ അവളത് അറിഞ്ഞുവോ എന്നത് വ്യക്തമല്ല. പതിയെ കൺപോളകൾക്ക്  കനം വെച്ച് തുടങ്ങി.  കണ്ണുകൾ താനെ അടഞ്ഞു, ബഞ്ചിന്റെ മുകളിൽ നിന്നും  പുറകിലേക്ക് ശബ്ദത്തോടെ മലർന്നടിച്ച് വീണെന്നത്,  കണ്ണ് തുറന്നപ്പോൾ ക്‌ളാസ് റൂമിലെ ബഞ്ചിൻ മുകളിൽ കൂട്ടുകാരുടെ ആകാംക്ഷ പൂണ്ട തുറിച്ച കണ്ണുകൾ   അവ്യക്തമായിക്കണ്ടപ്പോളാണ്  മനസ്സിലായത്.. അപ്പോളേക്കും പെൺകുട്ടികളൊക്ക സ്ഥലം വിട്ടിരുന്നു.  അതിന് ശേഷം പരീക്ഷാ നാളുകളിലൊന്നിൽപ്പോലും അവളെ കാണാനായില്ല. വാക്ക് പാലിച്ച അയാൾ പരീക്ഷയെഴുതി, പാസായി എങ്ങിനെയോ ഈ നഗരത്തിലെത്തപ്പെട്ടു. പിന്നീടൊരിക്കൽപ്പോലും അവളെ കാണാനോ, ഒന്ന് സംസാരിക്കാനോ ആയില്ല, ശ്രമിച്ചില്ല.

ഓർമ്മകളിൽ നിന്നും തിരിച്ചെത്തിയ അയാൾക്ക് മുന്നിൽ മഴ പെയ്ത്ത് നിറുത്തിയിരുന്നു. വെള്ളം മുങ്ങിയ നടപ്പാതയിലൂടെ  അവരിരുന്ന പടിഞ്ഞാറേ മൂലയിലെ ബഞ്ചിനരികിലേക്ക് നടന്നു. മഴയിൽ കുതിർന്ന ബഞ്ചും പരിസരവും അപ്പോൾ ശൂന്യമായിരുന്നു. ആ ഉദ്യാനത്തിൽ അപ്പോൾ അവരെന്നല്ല, ആരും ഉണ്ടായിരുന്നില്ല.  

പതുക്കെ പുറത്ത് കടന്ന് തിരിച്ച് വീട്ടിലേക്ക് പോവാനായി വലത്തോട്ട് തിരിഞ്ഞ  അയാൾ അറിയാതെ  റോഡിന്റെ ഇടതു  വശത്തേക്കായി  ഉദ്വേഗത്തോടെ  നോക്കി. അപ്പോൾ അങ്ങ് ദൂരെ,  അവർ, ഒരു ബിന്ദു പോലെ, അതേ പദചലങ്ങളുമായി അയാളുടെ കാഴ്ച്ചയിൽ നിന്നും അവ്യക്തമായി. ഒരു മായക്കാഴ്ച പോലെ.

--------


ആദി കാലം

 

ആദി കാലം

 

-മുരളി വട്ടേനാട്ട്

 

മഹാരാഷ്ട്രയിലെ റായ്‌ഗഡ് ജില്ലയിലുള്ള  ഹരിഹരേശ്വറിലെ സാവിത്രീ നദീ തീരത്തുള്ള ദേശ്‌പാണ്ഡെ കുടുംബത്തിലാണ്  ആദി എന്ന ആദിലക്ഷ്മി ജനിച്ചതും വളർന്നതും. അവളുടെ അജോബ(അച്ഛച്ചൻ) നാരായൺ ദേശ്‌പാണ്ഡെ ഒരു വിമുക്തഭടനാണ്. ആദിയുടെ ബാബ (അച്ഛൻ) നിതിനും ഇന്ത്യൻ കര സേനയിലാണ്. ആയി (അമ്മ) ദേവയാനി വീട്ടമ്മയും.

1999ലെ ജേഷ്ഠ  മാസത്തിലെ ആദ്യ മഴ പെയ്ത ഒരു സായം സന്ധ്യയിലാണ്  പോസ്റ്റുമാൻകാക്കു കമ്പിയുമായി ഹരിഹരേശ്വറിലെ വീട്ടിലെത്തുന്നത്.  പുതുമഴയുടെ വരവിൽ  ആഘോഷത്തിമിർപ്പുയർത്തേണ്ട  ആദി പതിവിന് വിപരീതമായി അന്ന് ഹരിഹരേശ്വറിലെ ഭഗവൽ സന്നിധിയിലായിരുന്നു.

ഹരിഹരേശ്വറിലെ സന്ധ്യകൾ അന്നാളിൽ പതിവിലേക്കാൾ മന്ത്ര മുഖരിതമായിരുന്നു. കാർഗിൽ കുന്നുകളിലെ നുഴഞ്ഞു കയറ്റങ്ങൾക്കെതിരെ പോരാടുന്ന  തങ്ങളുടെ നവരമാരുടെ(പതികൾ)  ജീവൻ കാലഭൈരവന്റെയും കൈലാസനാഥന്റെയും കൈകളിലാണെന്നവർ വിശ്വസിച്ചു. അവരുടെ  പത്നിമാരത്രയും വൈശാഖ മാസത്തിൽ തുടങ്ങി വെച്ച  വ്രതാനുഷ്ഠാനങ്ങൾ  ഒരു സപര്യ പോലെ തുടർന്നു.

ആയിയുടെ(അമ്മ) സങ്കടമോചനശ്രമങ്ങൾക്ക്   കൂട്ടായി 14 വയസ്സ്കാരി ആദിലക്ഷ്മിയും ഉപവാസങ്ങളിലാണ്.  മാർക്കണ്ഡേയനെപ്പോലെ അവളും ശിവലിംഗത്തെ ചേർത്തു പിടിച്ച് ബാബക്ക് വേണ്ടി പ്രാർത്ഥിച്ചു.

ജേഷ്ഠമാസത്തിലെ നിർജ്ജല  ഏകാദശീ വ്രതം നോറ്റ് അവളും ആയിയും അവിടെ ഉപവാസമിരുന്നു.

സന്ധ്യാ ആരതിയുടെ ഒരുക്കങ്ങളിലാണ് ഹരിഹരേശ്വര മന്ദിർ. മന്ദിരത്തിനപ്പുറമുള്ള സമുദ്രത്തിന്റെ പശ്ചിമാഴങ്ങളിൽ നിന്നും കാലവർഷത്തിന്റെ കരിമേഘങ്ങൾ ഉയർന്നു പൊങ്ങി ഹരിഹരേശ്വറിനെയും കിഴക്കൻ സഹ്യാദ്രി മലനിരകളെയും വിഴുങ്ങാനുള്ള ശ്രമങ്ങളിലാണ്.

ഇടക്കെപ്പോഴോ അങ്ങ് ദൂരെ സഹ്യന്റെ നെറുകയിലൊരു വെള്ളിടി വെട്ടി. ശിവലിംഗത്തെ വലം വെച്ചു കൊണ്ടിരുന്ന ആദി  മിന്നലിന്റെ ആഘാതത്തിൽ  പേടിച്ചരണ്ട് ആയിയെ കെട്ടിപ്പിടിച്ചു പേടിച്ചു നിലവിളിച്ചു. അവളുടെ വീട്ടിൽ നിന്നും വന്നൊരു ദൂതൻ അവളെയും അമ്മയെയും പതുക്കെ സാന്ത്വനിപ്പിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി.

അവരുടെ കഠിന വ്രതങ്ങൾക്കും ബാബയുടെ ആയുസ്സിനെ രക്ഷിക്കാനായില്ല.     പോസ്റ്റുമാൻ കാക്കുവിന്റെ ആ കമ്പിക്ക്  ആദിയുടെ ജീവിതത്തിനു മേൽ കരിമേഘങ്ങളുടെ വർഷപാതം ചൊരിയാനായിരുന്നു വിധി.

ആദിലക്ഷ്മിയുടെ അച്ഛൻ നിതിൻ ദേശ്‌പാണ്ഡെയുടെ മരണവാർത്തയുമായി എത്തിയ  കമ്പി ഗ്രാമത്തെ ഒന്നടങ്കം നടുക്കിക്കളഞ്ഞു. ഏറെ മോഹിച്ചു സ്വയം തിരഞ്ഞെടുത്തതായിരുന്നു നിതിൻ ഇന്ത്യൻ ആർമിയിലെ ഉദ്യോഗം. തന്റെ മുൻ തലമുറയുടെ ക്ഷാത്ര വീര്യം നിതിനെയും ഒരു പട്ടാളക്കാരനാക്കുകയായിരുന്നു. ഒടുവിൽ കാർഗിൽ മലനിരകളിൽ രാജ്യത്തിന് വേണ്ടി ജീവൻ വെടിയാനായിരുന്നു അയാളുടെ വിധി.

ബാബ  മരിക്കുമ്പോൾ  ആദിക്ക് 14  വയസ്സാണ് പ്രായം. അനിയൻ അമോലിന് 10ഉം. ബാബയും ആയിയുമായുള്ള വിവാഹം ഒട്ടും ഇഷ്ടമില്ലാതിരുന്ന അജോബക്ക് ആയിയെ  കാണുന്നത് തന്നെ ചതുർത്ഥിയായിരുന്നു. ആയിയുടെ സൗന്ദര്യത്തിൽ മയങ്ങി വീണതാണ് നിതിൻ എന്നാണ് അജോബ മറ്റുള്ളവരോട് പറയാറ്. കുണ്ഡലി(ജാതകം) നോക്കാതെ കഴിച്ച ആ വിവാഹത്തിന്റെ ഫലമാണ് ബാബയുടെ വിയോഗം എന്നാണ് അദ്ദേഹം വിശ്വസിച്ചതും പരക്കെ പറഞ്ഞു നടന്നതും.

ആദിയുടെ ആയി ദേവയാനി ജനിച്ചതും വളർന്നതും തൊട്ടടുത്ത ഗ്രാമമായ ശ്രീവർദ്ധനിലാണ്. നാന(മുത്തശ്ശൻ)യെ ചെറു പ്രായത്തിൽ തന്നെ നഷ്ടപ്പെട്ട ദേവയാനിയുടെ ജീവിതം നാനി(അമ്മമ്മ)യുടെ കൃഷിപ്പണിയിൽ നിന്ന് കിട്ടുന്ന തുച്ഛ വരുമാനത്തിൽ തളച്ചിട്ടതായിരുന്നു. പഠനം പത്താം തരത്തിൽ വഴി മുട്ടി നിന്ന്, അത്യാവശ്യം ടെയ്‌ലറിങ് പഠിക്കുന്ന  കാലത്താണ് തൊട്ടടുത്ത ഗ്രാമത്തിൽ താമസിച്ചിരുന്ന നിതിൻ ഒരിക്കൽ ലീവിൽ വന്നപ്പോൾ ഒരു കൂട്ടുകാരനൊപ്പം ശ്രീവർദ്ധനിലേക്ക് വരുന്നതും യാദൃശ്ചികമായി ദേവയാനിയെ കാണുന്നതും അവരിൽ മോഹമുണരുന്നതും.

തന്റെ ആഗ്രഹം അജോബയെ അറിയിച്ച ബാബക്ക് പക്ഷെ അദ്ദേഹത്തിൽ നിന്നും  കടുത്ത എതിർപ്പ് തന്നെ നേരിടേണ്ടി വന്നു. ഒടുവിൽ ഏകദേശം രണ്ടു വർഷങ്ങൾക്ക് ശേഷം മകന്റെ മനം മാറുന്നില്ലെന്ന് കണ്ട് അദ്ദേഹത്തിന് കല്യാണത്തിന് സമ്മതിക്കേണ്ടി വന്നതായിരുന്നു.

ബാബയുടെ മരണ ശേഷം അധികം താമസിയാതെ അജോബയുടെ കുത്തുവാക്കുകൾ സഹിക്ക വയ്യാതായപ്പോൾ ദേവയാനി ഹരിഹരേശ്വറിലെ ഭർതൃ വീട്ടിൽ നിന്നും ആദിയെയും അമോലിനെയും കൊണ്ട് നാനിയുടെ ശ്രീവർദ്ധനിലെ വീട്ടിലേക്ക് പോന്നു.

ആദി പത്താം ക്‌ളാസിലും ഒമ്പതാം  തരം വരെ പഠിച്ച  ഹരിഹരേശ്വറിലെ സ്‌കൂളിൽ തന്നെ പോയി പഠിച്ചു. നല്ല മാർക്കോടെ പാസാവുകയും ചെയ്തു. ബാബയുടെ പെൻഷൻ കൊണ്ട് തുടർ പഠനം എങ്ങിനെ നടത്തും എന്നറിയാതെ ആയി കുഴങ്ങിയ നാളുകളിലാണ് തൊട്ടപ്പുറത്തെ ഡോക്ടർ കാക്കു(അമ്മാമൻ) സഹായ ഹസ്തവുമായി എത്തുന്നത്.

ശ്രീവർദ്ധനിലെ നാനിയുടെ വീടിന് തൊട്ടപ്പുറത്തായാണ് ഡോക്ടർ കാക്കുവിന്റെ ഹവേലി പോലുള്ള വലിയ വീട്. പാട്ടീൽ ഡോക്ടർ നാട്ടിലെ പ്രമുഖനാണ്. തിരക്കുള്ള ഡോക്ടറാണ്. കൂടാതെ തുടക്കത്തിൽ  മിലിറ്ററിയിൽ നിർബന്ധിത സേവനം നടത്തി തിരിച്ചു വന്ന് ശീമയിൽ പോയി ഉന്നത ബിരുദം നേടി വന്നയാളുമാണ്.

ബാബയുടെ മരണം ആയിയെ ശരിക്കും തളർത്തിയിരുന്നു. ആദിയുടെ പത്താം ക്ലാസ്  റിസൾട്ട് അറിഞ്ഞ  ഒരാഴ്ചക്കിടെയാണ് ആയിക്ക് പനി പിടിച്ച് ഡോക്ടർ കാക്കുവിനെ കാണിക്കാനായി ആ വലിയ വീട്ടിലേക്ക്  ആദ്യം അവൾ കയറിച്ചെല്ലുന്നത്.

അവിടെയെത്തിയ ആയിയെയും അവളെയും  ഡോക്ടർ കാക്കു സ്നേഹവാത്സല്യത്തോടെ സ്വീകരിച്ചിരുത്തി. ആദ്യമായിട്ടാണ് ഡോക്ടർ കാക്കുവിനെ അടുത്തു കാണുന്നത്. കാഴ്ച്ചയിൽ സുമുഖനെങ്കിലും മുഖത്തു സ്ഥായിയായ ഗൗരവ ഭാവം. ചുരുളൻ മുടി. സ്വർണ്ണ ഫ്രെയിം കണ്ണട. സ്വർണ്ണ ബക്കിളുകളിട്ട ഫുൾ സ്ലീവ് ഷർട്ട്. കഴുത്തിൽ സ്ഥിരം ഫിറ്റ് ചെയ്ത സ്റ്റെതസ്കോപ്പ്. 

ആയിയുടെ രോഗ വിവരങ്ങൾ ചോദിച്ചറിയും മുമ്പേ അദ്ദേഹം ആദിയുടെ റിസൾട്ടിനെക്കുറിച്ചും തുടർ  പഠനത്തെക്കുറിച്ചും  ചോദിച്ചറിഞ്ഞു. മുന്നോട്ട് പഠിപ്പിക്കുന്നില്ലെന്ന് ആയിയിൽ നിന്നും കേട്ട മാത്ര അത് പറ്റില്ലെന്നും അവളുടെ പഠനം താൻ നടത്തുമെന്നും പ്രഖ്യാപിച്ചു, തന്റെ മകൾ വരദയെ വിളിച്ചു ആദിയെ കൂട്ടികൊണ്ടു പോവാൻ പറഞ്ഞു. ആയിയെ തന്റെ പരിശോധനാ മുറിയിലേക്കും കൊണ്ടു പോയി. വരദയുടെ കൂടെ അവൾ ആ ഹവേലി മുഴുവൻ ചുറ്റിക്കണ്ടു. അവിടത്തെ വേലക്കാരികൾ അവൾക്ക് കുടിക്കാൻ ആം രസ് നൽകി. വരദയും പത്താം തരം പാസായി പ്ലസ് റ്റു പഠനത്തിനായി പോവുകയാണ്.

ആം രസിന്റെ സ്വാദ് നുകർന്നു കൊണ്ടിരുന്ന അവളുടെ അടുത്തേക്ക് ആയിയെത്തി.. ആയിയുടെ കണ്ണുകൾക്ക് കരച്ചിലിന്റെ വാട്ടമുണ്ടായിരുന്നു. അത് സൂചി കുത്തിയതിന്റെ വേദന കൊണ്ടാണെന്ന് പറഞ്ഞു കൊണ്ട് ആയി അവളെയും കൊണ്ട് വീട്ടിലേക്ക്    തിരിച്ചു നടന്നു.

ഡോക്ടർ കാക്കു ആദിയെ  പ്ലസ് ടുവിന് ശ്രീവർദ്ധനിലെ അടുത്തുള്ള ഒരു  സ്‌കൂളിൽ ചേർത്തു. അവൾക്ക് ഒന്നിനും ഒരു കുറവും വരുത്തരുതെന്ന് ആയിയെ ഇടക്കിടെ വിളിച്ചു പറഞ്ഞു. പ്ലസ് ടുവിൽ ഉന്നത   വിജയം നേടി  ഡിഗ്രിക്ക്  ഗോഖലെ കോളേജിൽ ചേർന്നു. 

ശ്രീവർദ്ധനിലെ കോളേജ് പഠനകാലത്ത് അവൾ പൂത്തുലഞ്ഞു.  ആദിയുടെ ജീവിതത്തിലെ വസന്തകാലം. ദേവയാനിയെപ്പോലെ നീയും സുന്ദരിയാണെന്ന് ഡോക്ടർ കാക്കു ആദിയോട് പറയുമായിരുന്നു. കൂടെപ്പഠിക്കുന്ന ആൺകുട്ടികളുടെ നോട്ടത്തിൽ അവൾക്കുമത് തോന്നിത്തുടങ്ങിയിരുന്നു.  എസ്. വൈ. ബികോമിന് പഠിക്കുമ്പോഴാണ്  കൂടെപ്പഠിച്ചിരുന്ന  സ്വപ്നിൽ ആദിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനാവുന്നതും അവളോട് പ്രണയാർഭ്യർത്ഥന നടത്തുന്നതും. സ്വപ്നിലിന് മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തമായി എന്തെല്ലാമോ പ്രത്യേകതകൾ ഉള്ളതായി അവൾക്കും തോന്നിയപ്പോൾ അതൊരു പ്രണയമായി പരിണമിച്ചു.

പക്ഷെ, ആ പ്രണയത്തിന് അൽപ്പായുസ്സായിരുന്നു. ഡിഗ്രി കഴിഞ്ഞതും ഡോക്ടർ കാക്കുവിന്റെ ഒരു ബന്ധുവിന്റെ കല്യാണാലോചനയുമായി കാക്കു എത്തി. കാക്കുവിന്റെയും ആയിയുടെയും ഇംഗിതങ്ങൾക്ക് എതിരു നിൽക്കാൻ കഴിയാതെ അവൾ അതിന് കീഴടങ്ങി. അധികം താമസിയാതെ  മുംബൈ നഗരത്തിൽ ജോലിയുള്ള ആ ബന്ധുവുമായി  അവളുടെ വിവാഹവും നടത്തിക്കൊടുത്തു.

എല്ലാം ഈശ്വര കൃപയെന്ന് നാനി ദൈവത്തോട് നന്ദി പറഞ്ഞപ്പോഴും ആയിയുടെ കണ്ണുകളിലെ ആധിയെന്തെന്ന് അവൾക്ക് വായിച്ചെടുക്കാനായില്ല. ബാബയുടെ വേർപാടും അജോബയുടെ പിന്നീടുള്ള ചെയ്തികളും  ഇപ്പോഴുമവരെ വേട്ടയാടുകയാവാമെന്ന് കരുതി സമാധാനിച്ചു കൊണ്ട് അവരോട് യാത്ര പറഞ്ഞ് അവൾ പടിയിറങ്ങി, സ്വപ്നിലിനെ പതുക്കെ മനസ്സിൽ നിന്നും പടിയിറക്കി.

ആദിയുടെ ജീവിതം നഗരത്തിലേക്ക് പറിച്ചു നടപ്പെട്ടു. ഒരു പ്രൈവറ്റ് കമ്പനിയിൽ അക്കൗണ്ടന്റ് ആയ അവളുടെ ഭർത്താവ് ചെറിയ വരുമാനക്കാരനെങ്കിലും അവളെ ഏറെ സ്നേഹിച്ചു. ആ സ്നേഹത്തിൽ അവൾ തന്റെ ഭൂതകാലം മറക്കാൻ ശ്രമിച്ചു. അയാളുടെ  സ്നേഹക്കൂടുതലിൽ തനിക്കുമൊരു ജോലി വേണമെന്നോ വരുമാനം വേണമെന്നോ അവൾക്ക് തോന്നിയില്ല.  ആയിയാവട്ടെ നാനിയോടൊപ്പം അവരെ നോക്കി  ഗ്രാമത്തിലെ വീട്ടിൽ തന്നെ കഴിഞ്ഞു കൂടി. അനുജൻ അമോലിനെ അവളും ഭർത്താവും ചേർന്ന് പഠിപ്പിച്ച് നഗരത്തിൽ തന്നെ ജോലിയാക്കിക്കൊടുത്ത്  ഇപ്പോഴവൻ കുടുംബവുമായി  കഴിഞ്ഞു കൂടുന്നു.

16 വർഷത്തിനിപ്പുറം ആദിലക്ഷ്മിയുടെ ജീവിതം വീണ്ടും മാറി മറിയുകയാണ്. പെട്ടെന്നൊരു ദിവസം അവളുടെ  ഭർത്താവ് സ്ട്രോക്ക് ബാധിച്ച് കിടപ്പിലായി. ദീർഘകാലം നീണ്ടു നിന്ന ചികിത്സയിലും വിശ്രമത്തിലും അയാൾക്ക് ജോലി നഷ്ടമായി. നഗരജീവിതം അവർക്ക് താങ്ങാനാവാതെ  ഡോക്ടർ കാക്കുവിന്റെയും ആയിയുടെയും ഉപദേശത്തെ മാനിച്ച് ശ്രീവർദ്ധനിലേക്ക് തന്നെ തിരിച്ചെത്തി.

ചിലരുടെ ജീവിതങ്ങൾ അങ്ങിനെയാണ് എന്ന് തോന്നിയിട്ടുണ്ട്. ദൗർഭാഗ്യങ്ങൾ കൃത്യമായ ഇടവേളകളിൽ അവരെ  വേട്ടയാടി ക്കൊണ്ടിരിക്കും. അത്തരമൊരു വേട്ടയാടലിൽ ഒരു വർഷത്തിന് ശേഷം അവളുടെ ഭർത്താവും അവളെ തനിച്ചാക്കി യാത്രയായി.

ഭർത്താവുണ്ടെന്ന ബലത്തിൽ ഒരു ജോലിക്ക് ശ്രമിക്കാതിരുന്നതിൽ ആദ്യമായി ആദിക്ക് പശ്ചാത്താപം  തോന്നി. ആയിക്ക് ബാബയുടെ പെൻഷനുണ്ട്. പക്ഷെ, അത് തനിക്കും, പറക്കമുറ്റാത്ത തന്റെ കുഞ്ഞുങ്ങൾക്കുമുള്ള ജീവനോപാധിയാവുകയില്ലല്ലോ. ഇന്നേ വരെ ഒരു ഓഫിസ് ജോലിയും ചെയ്യാത്ത താൻ  നഗരത്തിൽ പോയി വീണ്ടും ഒരു ജോലിക്കു ശ്രമിച്ചാലും കിട്ടാൻ വിഷമമാണ്.    അവിടെയാണ് ഡോക്ടർ കാക്കു വീണ്ടും അവൾക്ക് നേരെ സഹായ ഹസ്തവുമായി എത്തുന്നത്. ഡോക്ടർ കാക്കുവിന്റെ ക്ലിനിക്കിൽ  അവൾക്ക് ജോലി വാഗ്ദാനം ചെയ്തു. ചെറുതെങ്കിലും അതും ബാബയുടെ പെൻഷനും കൂടിയാവുമ്പോൾ എങ്ങിനെയെങ്കിലും പിടിച്ചു നിൽക്കാം.  ആയിയുടെ മുഖത്ത് അപ്പോഴും സന്തോഷമില്ല.  മകളുടെയും ദൗർഭാഗ്യത്തിൽ ഒരമ്മക്ക് ഒരിക്കലും സന്തോഷിക്കാനാവില്ലല്ലോ. ബാബയുടെ മരണ ശേഷം ആയി അങ്ങിനെയാണ്. ഒരിക്കലുമവരെ ചിരിച്ചോ, സന്തോഷിച്ചോ കണ്ടിട്ടില്ല.

ഡോക്ടർ കാക്കുവിന്റെ മകൾ വരദ പഠിച്ച് വലിയ ഡോക്ടറായി ഭർത്താവുമൊത്ത്  മുംബൈ നഗരത്തിൽ സ്വന്തം ഹോസ്പിറ്റൽ നടത്തുന്നു. കാക്കി രണ്ടു വർഷം മുമ്പ് കാൻസർ വന്ന് മരിച്ചു. ഇപ്പോൾ ആ വീട്ടിൽ കാക്കുവും പരിചാരകരും മാത്രം. നാട്ടിൽ ഡോക്ടർമാർ പെരുകിയ കാരണം  ക്ലിനിക്കിലെ തിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും രണ്ടു നേരവും രോഗികളെ നോക്കുന്നുണ്ട്.

ക്ലിനിക്കിൽ വരുന്ന രോഗികളുടെ വിവരങ്ങൾ കുറിച്ച് വെച്ച് അവരെ ഉള്ളിലേക്ക് കടത്തി വിടുക, ഫോണിൽ അവർക്ക്  അപ്പോയ്ന്റ്മെന്റുകൾ നൽകുക തുടങ്ങിയവയാണ് പണികൾ.

കാക്കുവിനെ കാണാൻ വരുന്ന രോഗികളോട് ഇടപഴകാൻ തുടങ്ങിയപ്പോഴാണ് ഒരു കാര്യം ആദിക്ക് മനസ്സിലായത്. ജീവിതത്തിൽ തന്നെക്കാൾ വിഷമങ്ങളുമായി ജീവിക്കുന്നവർ ഏറെയാണെന്ന്.  അവരുടെയൊക്കെ ആധികൾ തുലനം ചെയ്യുമ്പോൾ തൻറെ സങ്കടങ്ങൾ എത്രയോ നിസ്സാരം.

ജോലിയുടെ ഭാഗമായുള്ള ഉപയോഗത്തിനായി കാക്കു അവൾക്കൊരു സ്മാർട്ട് ഫോൺ നൽകി. "ഈ ഫോൺ ജോലി ആവശ്യാർത്ഥം മാത്രം. കൂടാതെ വല്ലപ്പോഴും എനിക്ക് നിന്നെ വിളിക്കാനും", കാക്കു പറഞ്ഞു. സ്വന്തം ഫോൺ ഓഫീസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് അവൾക്കും താല്പര്യമുള്ള കാര്യമായിരുന്നില്ല.

ജോലിയിൽ ചേർന്ന് ഒന്ന് രണ്ടാഴ്ചകൾ പിന്നിട്ടിരിക്കണം. ഒരു ദിവസം രാത്രി വാട്ട്സ് ആപ്പിൽ  കാക്കുവിന്റെ ഗുഡ് നൈറ്റ് മെസ്സേജ് അവളെ തേടിയെത്തി. തിരിച്ച് അവളും ശുഭരാത്രി നേർന്നു.

ആ ശുഭരാത്രി സന്ദേശം പിന്നീടുള്ള ഓരോ രാത്രികളിലും തുടർന്നു കൊണ്ടിരുന്നു. ആ സന്ദേശങ്ങൾക്കൊപ്പം ചിലപ്പോൾ ചില ശബ്ദ സന്ദേശങ്ങളും ഇഴഞ്ഞു കയറി വന്നു. ആ സന്ദേശങ്ങൾ വഴു വഴുത്ത ഒരു സർപ്പത്തെപ്പോലെ അവൾക്ക് മേൽ ഇഴഞ്ഞു നടക്കുന്നതായി അവൾക്ക് തോന്നി..

അങ്ങിനെ ആഴ്ചകൾ പിന്നിട്ടപ്പോൾ ഒരു പൗർണ്ണമി  രാത്രിയിൽ  ഡോക്ടർ കാക്കുവിന്റെ സന്ദേശം അവളെ തേടി എത്തിയില്ല. പകരം എത്തിയത് ഒരു വിളിയാണ്.

ആദീ... ആ വിളിയിൽ, നിറച്ചു വെച്ച സ്നേഹത്തേക്കാളേറെ കവിഞ്ഞൊഴുകിയത്  മറ്റൊരു വികാരമായിരുന്നു. അതൊരു സർപ്പം പോലെ അവളുടെ  മേൽ ഇഴഞ്ഞു കയറിയപ്പോൾ അവൾക്ക് ശബ്ദം നഷ്ടപ്പെട്ട പോലെ തോന്നി. ആദി.. നീയെന്താ ഒന്നും മിണ്ടാത്തത്.. ആ ചോദ്യം അവളെ ഉണർത്തി.

അവൾ പറഞ്ഞു. കാഹിഹി നാഹീ(ഒന്നുമില്ല).. ബരെ വാട്ടത് നാഹിയെ( നല്ല സുഖമില്ല)..

സാരമില്ല. ഇങ്ങോട്ടു വാ. ഞാൻ നോക്കട്ടെ.

വേണ്ട, വേണ്ട.. ഒന്നുമില്ല. എന്തോ ചെറുതായൊരു തലവേദന, അത്രയേ ഉള്ളൂ.

അല്ല.. നീ ക്ലിനിക്കിലേക്ക്  വാ. ഏത് ചെറിയ തലവേദനയും വെച്ചിരിക്കരുത്. നോക്കട്ടെ.

ഒഴിവു കഴിവുകൾക്കുമപ്പുറം ആ വിഷസർപ്പം തന്നെ ചുറ്റി വരിയാനുള്ള ശ്രമമാണെന്നവൾക്ക് മനസ്സിലായി.

അവളെന്തോ തീരുമാനിച്ച പോലെ പറഞ്ഞു.. ശരി കാക്കു, ഞാനിപ്പോ വരാം..

 

അവൾ  തന്റെ നിശാവസ്ത്രങ്ങൾ മാറ്റി, ഉടുത്തൊരുങ്ങി പുറത്തേക്കിറങ്ങി.

പൗർണ്ണമിയിലെ ചന്ദ്രനോടവൾക്ക് ദേഷ്യം തോന്നി. ആദ്യമായി തന്റെ സന്ദര്യത്തോട് അവൾക്ക് വല്ലാത്തൊരു വെറുപ്പ് തോന്നി. ഈ സൗന്ദര്യം കാരണമല്ലേ അയാൾക്കെന്നോട് ഇത്തരത്തിൽ പെരുമാറാൻ കാരണമായത്. ലോകത്തുള്ള എല്ലാ വിടന്മാരെയും  മനസാ ശപിച്ചു കൊണ്ട് അവൾ നേരെ പാട്ടീൽ വാടിയിലേക്ക് വേഗത്തിൽ നടന്നു.

ക്ലിനിക്കിൻറെ വാതിലുകൾ തുറന്നിരുന്നു. അവിടെ ഒരു കഴുകൻ ഇരയെ കാത്തിരിക്കുകയാണെന്നവൾക്ക് തോന്നി.

ആദി, തുലാ കായ് ജാലെ(നിനക്കെന്ത് പറ്റി) - കണ്ടതും അയാളവളോട് ചോദിച്ചു.

എനിക്കൊന്നും പറ്റിയിട്ടില്ല.. ഉറച്ച ശബ്ദത്തിലവൾ പറഞ്ഞു.

ഉത്തരത്തിലെ പന്തികേട് മണത്തു കൊണ്ട് അയാൾ അവളോട് സൗമ്യമായി പറഞ്ഞു..

ഫോൺ ചെയ്തപ്പോൾ നിനക്ക് വയ്യെന്ന് പറഞ്ഞു, ഇപ്പോൾ പറയുന്നു ഒന്നുമില്ലെന്ന്. ആദി, നിനക്കെന്ത് പറ്റി. നീയെന്റെ കുട്ടിയല്ലേ.

അതെ.. ബോധ്യം നിങ്ങൾക്കുമുണ്ടാവണം. നിങ്ങളുടെ കുട്ടിയാവാനുള്ള പ്രായമേ എനിക്കുള്ളൂ എന്ന കാര്യം നിങ്ങൾ മറക്കുന്നു. ഇതു വരെ നിങ്ങളെ ഞാൻ കാക്കു എന്നെ വിളിച്ചിട്ടുള്ളു. അത് മാറ്റി വിളിക്കാനുള്ള അവസരമുണ്ടാക്കരുത്.

നീയെന്തൊക്കെയാണ് പറയുന്നത്. ഞാൻ നിന്നെ ഒന്ന് പരിശോധിക്കട്ടെ. നിനക്കെന്ത് പറ്റിയെന്ന് നോക്കട്ടെ.

വേണ്ട.. തൊട്ടു പോകരുതെന്നെ.. എനിക്കെല്ലാം മനസ്സിലാവുന്നുണ്ട്. ഇപ്പോൾ എനിക്കൊരു സംശയം കൂടി.. എന്റെ അമ്മയെയും നിങ്ങൾ..

എന്തൊക്കെയാണ് നീ പുലമ്പുന്നത്.. ശബ്ദം താഴ്ത്ത്..

ഇല്ല.. ഇന്ന് നിങ്ങളുടെ മുഖം മൂടി ഞാൻ വലിച്ചെറിയും. എത്ര സ്ത്രീകളെ നിങ്ങൾ ഇതേ പോലെ കരുവാക്കിയിട്ടുണ്ട്.

ആ ചോദ്യത്തോടൊപ്പം തന്നെ പെട്ടെന്നവൾ  മേശപ്പുറത്തിരുന്ന, ചെറു  കീറിമുറിക്കലുകൾക്ക് ഉപയോഗിക്കുന്ന സർജിക്കൽ  കത്തി കൈക്കലാക്കിക്കൊണ്ട് അയാൾക്ക് നേരെയടുത്തു.

ഇനി നിങ്ങൾക്ക് ഒരാളോടും ഇത്തരത്തിൽ പെരുമാറാൻ തോന്നരുത്. ആ തോന്നലുകളെയെല്ലാം ഞാനിന്ന് അറുത്തു മാറ്റാം. നിങ്ങളിൽ വളരുന്ന കാൻസറിനെ മുറിച്ചു കളഞ്ഞേക്കാം.

ആദി.. നീ എന്തിനുള്ള പുറപ്പാടാണ്. ഞാൻ നിന്നോട് ആയിരം തവണ മാപ്പ് പറയാം. ഒരിക്കൽ പോലും ഇനി നിന്നോട് ഇത്തരത്തിൽ പെരുമാറില്ല.. അയാളവളോട് യാചനാ സ്വരത്തിലപേക്ഷിച്ചു കൊണ്ട് ഇരുകൈകളും   തന്റെ പ്രിയപ്പെട്ട അവയവത്തിന് മുകളിൽ കൂട്ടിപ്പിടിച്ചു മറ തീർത്തു.

പോരാ.. നിങ്ങളെപ്പോലുള്ളവർക്ക് സമൂഹത്തിലുള്ള സ്ഥാനവും സ്വാധീനവും, പിന്നെ  പണവും ഉപയോഗിച്ച് അബലകളായവരെ വേട്ടയാടുന്നു. അവരെ വെപ്പാട്ടികളാക്കുന്നു. ഇതിനെല്ലാം ഇന്ന് അന്ത്യമാവണം.

പെട്ടെന്ന് മറച്ചുവെച്ച കൈകൾ വലിച്ചെടുത്ത്, അവളയാളുടെ ചൂണ്ടു വിരൽ അറുത്തു മാറ്റിക്കൊണ്ട് ആക്രോശിച്ചു... ഇതൊരു ഓർമ്മിപ്പിക്കലാണ്.. തൽക്കാലം ഇത് മതി. ഇത് പലതിലേക്കുമുള്ള, പലർക്കുമുള്ള ചൂണ്ടുപലകയാവണണം, അടയാളമാവണം.

പുറത്ത് അപ്പോൾ അയാളുടെ അടക്കിപ്പിടിച്ച  നിലവിളിക്കുമപ്പുറം കാലവർഷം പെയ്ത്ത് തുടങ്ങിയിരുന്നു. ആ മഴയിലേക്കവൾ ഉറച്ച കാൽവെയ്പുകളോടെ  നടന്നിറങ്ങി.

അന്നത്തെ രാത്രിയിലെ യാമങ്ങൾക്ക് നീളക്കൂടുതലുണ്ടെന്നവൾക്ക് തോന്നി.    ശ്രീവർദ്ധനിലെ  രാത്രികൾക്ക് നീളം കൂടുതലാണെന്ന്  പണ്ടേ അവൾക്ക് തോന്നിയിരുന്നു. ആഷാഢ  രാത്രിയിലെ കലി തുള്ളുന്ന കടലിനേക്കാൾ ഇപ്പോൾ അവളുടെ മനസ്സ് ഇരമ്പുകയാണ്. മഴ ഒന്ന് കൂടി കനത്തു. ആഷാഢത്തിലെ ആദ്യമഴ  അവൾക്കു മേൽ സാന്ത്വനമായി പെയ്തിറങ്ങി.

 

പതുക്കെ മഴ ശമിച്ചു. മഴയോടൊപ്പം അവളിലെ കലിയും. അപ്പോൾ വല്ലൊത്തൊരു  സംതൃപ്തിയാൽ അവളുടെ മനം നിറയുകയായി. തലമുറകളായി നീറിയനുഭവിച്ചു തീർത്ത ദുഃഖ സ്മൃതികൾക്ക് ഇനി മുതലറുതിയാവുമെന്ന ചിന്ത അവളെ സാന്ത്വനപ്പെടുത്തി.

----

Wednesday, June 21, 2023

ഇന്ദ്രപ്രസ്ഥത്തിലേക്കൊരു യാത്ര, അമൃതസരസ്സിലേക്കും - Part 8

സുവർണ്ണക്ഷേത്രം

രാജ്യാതിർത്തിയിൽ നിന്നും പോന്ന്,  ഈശ്വരൻ വസിക്കുന്നയിടം എന്നർത്ഥമാക്കുന്ന  ശ്രീ ഹർമന്ദർ സാഹിബിന്റെ രാത്രിക്കാഴ്ചകളിലേക്കായിരുന്നു പിന്നീട് ഞങ്ങൾ പോയത്.

ബസുകാർ ക്ഷേത്രത്തിൽ നിന്നും കുറച്ച് ദൂരെയായി  ഞങ്ങളെ ഇറക്കി. ക്ഷേത്ര പരിസരത്തേക്ക് വലിയ വാഹനങ്ങൾക്ക് പോവാൻ അനുമതിയില്ലാത്തതിനാൽ ഇലക്ട്രിക് റിക്ഷകളിൽ കയറ്റി വിട്ടു. അവരും ഒന്ന് രണ്ടു ഫർലോങ് ദൂരത്തായി ഞങ്ങളെ ഇറക്കി. അവിടന്നങ്ങോട്ട് നടന്നു പോവണം.  ക്ഷേത്രവും പരിസരവും ദൂരക്കാഴ്ചയിൽ തന്നെ വൈദ്യുതവിളക്കുകളുടെ പ്രഭയിൽ കുളിച്ചു നിൽക്കുകയാണ്. ദീപാവലിയുടെ ആഘോഷം കൂടിയായപ്പോൾ എങ്ങും പ്രകാശത്തിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന അമൃത് സർ നഗരത്തിലെ സുവർണ്ണക്ഷേത്രത്തിലേക്ക്  പോവുന്ന വഴി ഏതെന്ന് അപരിചിതരോട് ചോദിക്കേണ്ട ആവശ്യമില്ലായിരുന്നു.    നാട്ടിലെ ആരാധനാലയങ്ങളിലേക്കുള്ള തെരുവുകളെപ്പോലെ തന്നെ  കച്ചവട സ്ഥാപനങ്ങളും ഭക്ഷണശാലകളും കൊണ്ട് നിബിഡമാണ് ക്ഷേത്രത്തിലേക്കുള്ള നടപ്പാതക്കിരുവശവും.



ക്ഷേത്രത്തിലേക്ക് ഒഴുകുന്ന ജനസഞ്ചയത്തിലൂടെ ഞങ്ങളും അവിടേക്കൊഴുകി. ജാതി, മത വ്യത്യാസമില്ലാതെ എല്ലാ മനുഷ്യർക്കും കടന്നു വരാം എന്നർത്ഥം  വരുന്ന  നാലു കവാടങ്ങളാണ് ഹർമന്ദർ സാഹിബിനുള്ളത്. ദൂരെ നിന്ന് തന്നെ അതിലെ മുഖ്യ കവാടം നമുക്ക് ദൃശ്യമാകും. ഉച്ചനീചത്വങ്ങളില്ലാതെ ഏവരെയും സ്വീകരിക്കുന്ന ക്ഷേത്രത്തിലേക്ക് പക്ഷെ എല്ലാവരും തങ്ങളുടെ കേശം മറച്ചു വേണം പ്രവേശിക്കാൻ. പുരുഷന്മാർ തലപ്പാവോ, തൂവാലയോ കൊണ്ടും സ്ത്രീകൾ ദുപ്പട്ട കൊണ്ടും ആവരണം ചെയ്ത് വേണം പോകേണ്ടത്. അതിനുള്ള തൂവാലകൾ വഴികളിൽ തന്നെ നിങ്ങളെത്തേടിയെത്തും.

ശ്രീ ഹർമന്ദിർ സാഹിബ് അഥവാ ദർബാർ സാഹിബ് എന്നറിയപ്പെടുന്ന സുവർണ്ണക്ഷേത്രം സിഖ് മതവിശ്വാസികളുടെ പ്രഥമവും അതിവിശുദ്ധവുമായ  ആരാധനാലയമാണ്.   പഞ്ചാബിലെ “അമൃത് സർ”എന്ന മനോഹര നഗരത്തിലാണ് അതിമനോഹരമായ സുവർണ്ണക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലേക്ക് കടക്കും മുമ്പ് പാദരക്ഷകളും മറ്റു യാത്രാ സാമഗ്രികളും സൂക്ഷിക്കുന്ന ക്ളോക്ക് റൂമുകളിൽ അവയേൽപ്പിച്ച് മുഖ്യ കവാടത്തിലുള്ള ജലസ്രോതസ്സിൽ പാദങ്ങൾ ശുചീകരിച്ച് മനസ്സും ശരീരവും ശുദ്ധമാക്കി ആ ക്ഷേത്രത്തിലേക്ക് ഞങ്ങൾ പ്രവേശിച്ചു.

ഉള്ളിലേക്ക് കടന്നതും അമൃതസരസ്സെന്ന പവിത്ര ജലസരസ്സിന്റെ നടുവിലായി  ദീപാലംകൃതമായ സുവർണ്ണക്ഷേത്രം ചുറ്റുമുള്ള ജലശേഖരത്തിലും പ്രഭ ചൊരിഞ്ഞ്, തലയെടുപ്പോടെ നില്ക്കുന്നു. അമൃതസരസ്സിലെ അലങ്കാര മത്സ്യങ്ങളും  ആ കാഴ്ചയിൽ അഭിരമിച്ച് ജലകേളികളാൽ സദസ്യർക്ക് കാഴ്ചയൊരുക്കുന്നു. ക്ഷേത്രം  സദാ  സമയവും ഗുരുബാണിയുടെ ആലാപനങ്ങളാൽ   മുഖരിതമാണ്. ക്ഷേത്രത്തിലങ്ങോളമിങ്ങോളം   സദാ  സമയവും കൈകളിൽ നീണ്ട കുന്തങ്ങളുളള  സിഖ് വളണ്ടിയർമാർ  നിങ്ങളുടെ ഓരോ നീക്കങ്ങളെയും സശ്രദ്ധം നിരീക്ഷിച്ചു കൊണ്ട് നിൽപ്പുണ്ട്.

ആ കാഴ്ചകളിലേക്ക് പോവും മുമ്പ് നമുക്ക് ക്ഷേത്രത്തിന്റെ ചരിത്രത്തിലേക്കൊന്ന് കണ്ണോടിക്കാം..

1577-ൽ  നാലാമത്തെ സിഖ് ഗുരുവായ ഗുരു രാംദാസ്  ക്ഷേത്രത്തിന്റെ സ്ഥലത്ത് ഒരു ജലാശയം നിർമ്മിച്ച് നടുവിലായി ഒരു ഗുരുദ്വാര സ്ഥാപിച്ചു. 1604-ൽ, അഞ്ചാമത്തെ സിഖ് ഗുരുവായ ഗുരു അർജൻ ദേവ് ആദി ഗ്രന്ഥത്തിന്റെ ഒരു പകർപ്പ് ഹർമന്ദിർ സാഹിബിൽ സ്ഥാപിച്ചു. വിവിധ മുഗൾ-അഫ്ഘാൻ അധിനിവേശങ്ങളിൽ നശിപ്പിക്കപ്പെട്ട ഗുരുദ്വാര   വിവിധ ഭരണാധികാരികളുടെ കീഴിൽ പരിഷ്ക്കരിക്കപ്പെടുകയും  പരിപാലിച്ചു പോരുകയും  ചെയ്തു. പിന്നീട്  മഹാരാജ രഞ്ജിത് സിംഗ്, സിഖ് സാമ്രാജ്യം സ്ഥാപിച്ചതിനുശേഷം, 1809-ൽ മാർബിളിലും ചെമ്പിലും ഇത് പുനർനിർമ്മിക്കുകയും 1830-ൽ ശ്രീകോവിൽ 19 കിലോ സ്വർണ്ണം കൊണ്ട് പൊതിയുകയും ചെയ്തു. അവിടം മുതൽ ഹർമന്ദിർ സാഹിബ്  സുവർണ്ണ ക്ഷേത്രം എന്ന പേരിലറിയപ്പെട്ടു തുടങ്ങി.

ആദി ഗ്രന്ഥ സൂക്ഷിപ്പുള്ള  ശ്രീകോവിലിനും ചുറ്റുമുള്ള  കുളത്തിനുമപ്പുറത്തായി നാലുപുറവും ഉയർന്നു നിൽക്കുന്ന    കെട്ടിടസമുച്ചയങ്ങളും  ചേർന്നതാണ് സുവർണ്ണ ക്ഷേത്രം. അതിലൊന്ന്  സിഖ് മതത്തിന്റെ മതപരമായ അധികാര കേന്ദ്രമായ അകാൽ തഖ്ത് ആണ്. മറ്റു കെട്ടിടങ്ങളിൽ ഒരു ക്ലോക്ക് ടവർ, ഗുരുദ്വാര കമ്മിറ്റിയുടെ ഓഫീസുകൾ, ഒരു മ്യൂസിയം, ലംഗർ എന്നിവ ഉൾപ്പെടുന്നു. ലംഗർ എന്നാൽ  വിവേചനമില്ലാതെ എല്ലാ സന്ദർശകർക്കും സൗജന്യ സസ്യാഹാരം  നൽകുന്ന,  സിഖ് കമ്മ്യൂണിറ്റി നടത്തുന്ന അടുക്കള. 

സുവർണ്ണ ക്ഷേത്രത്തിൽ വഴിപാടുകളുടെ ദീർഘങ്ങളായ അറിയിപ്പോ, പരസ്യങ്ങളോ ഒന്നും കാണാനില്ലായിരുന്നു. നിങ്ങൾക്കിഷ്ടമുള്ള സാധനങ്ങൾ അവിടത്തെ ലംഗറിലേക്ക് സംഭാവന ചെയ്യാം. സ്വയം അവിടെ സൗജന്യ സേവനം നടത്താം, കർസേവ. മറ്റു ക്ഷേത്രങ്ങളിൽ നിന്നും സുവർണ്ണ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നതും ഈയൊരു അതുല്യതയാണ്.


ഏകദേശം 8 മണി മുതൽ 10 മണി വരെ ഞങ്ങളാ ക്ഷേത്രത്തിനുള്ളിൽ ആ കാഴ്ചകളിൽ ലയിച്ച്, അവയെല്ലാം ചിത്രങ്ങളാക്കി പരിവർത്തനം നടത്തി ചിലവഴിച്ചു.  പക്ഷെ മണിക്കൂറുകൾ നീണ്ട വരികളിൽ നിന്ന് വേണം    ഗുരു ഗ്രന്ഥ സാഹിബിന്റെ ദർശനം എന്നതിനാൽ  അത് പിറ്റേന്ന് രാവിലേക്ക് മാറ്റി വെച്ച് ഞങ്ങൾ തിരിച്ച് ഹോട്ടലിലേക്ക് യാത്രയായി. അന്ന് ഉച്ചക്ക് പഞ്ചാബി ഭക്ഷണത്തിന്റെ രുചി വേണ്ടവിധം അറിയാൻ കഴിയാത്തതിനാൽ രാത്രിയെങ്കിലും അത് അറിഞ്ഞാസ്വദിക്കണം എന്ന ചിന്തയോടെ ഞങ്ങൾ സമീപവാസികളോട് ചോദിച്ച് തരക്കേടില്ലാത്ത ഒരു റെസ്റ്റോറന്റിൽ കയറി. ഭാഗ്യവശാൽ അവരുടെ ശുപാർശ ഞങ്ങളെ നിരാശപ്പെടുത്തിയില്ല.

പിറ്റേന്ന് രാവിലെ ആദി ഗ്രന്ഥ ദർശനത്തിനായി ഞങ്ങൾ  വീണ്ടും വെളുപ്പാൻ കാലത്ത് തന്നെ ക്ഷേത്രത്തിലെത്തി Q-വിൽ നിന്നു. അവിടേക്ക് വഴിപാടുകളുമായി എത്തുന്നത് മിക്കവാറും സിഖ് വംശജരാണ്. ഒട്ടുമിക്കവരുടെയും കയ്യിൽ വിശുദ്ധ ഗ്രന്ഥത്തിന് മുകളിൽ ചാർത്താനായുള്ള പട്ടു തുണികളുണ്ട്.   ഏകദേശം 2മണിക്കൂർ നീണ്ടു നിന്ന കാത്തിരിപ്പിനൊടുവിൽ ഞങ്ങൾക്കും അതിനുള്ളിലേക്ക് കയറാനായി. അപ്പോഴേക്കും ഉദയ സൂര്യന്റെ പൊൻ കിരണങ്ങളേറ്റ് ഹർമന്ദിർ സാഹിബിന്റെ താഴികക്കുടങ്ങൾ തിളങ്ങാൻ തുടങ്ങിയിരുന്നു.

അപ്പോളവിടെ   അന്തരീക്ഷത്തിലൂടെ  ഗുരുബാണി നിർബാധം ഒഴുകിക്കൊണ്ടിരുന്നു.

*എൻ ഗുരുവിൻ ചരണാരവിന്ദ സ്പർശനത്താൽ 

പുഷ്‌ക്കലമാമീ ധന്യഭൂവിലേക്കെന്നെ നയിച്ച സരസ്സെ, 

അമൃത സരസ്സെ, എന്നെയും  നീ ശുദ്ധീകരിക്കുക

മാലിന്യ ചിന്തകളിൽ നിന്നും മുക്തനാക്കുക.*

അങ്ങിനെ ക്ഷണനേരത്തേക്കെങ്കിലും  ശുദ്ധമായ മനസ്സും ശരീരവുമായി ഞങ്ങൾ പ്രഭാതത്തിലെ അന്നം തേടി ലംഗറിലേക്ക് കടന്നു. കർസേവകർ നിരന്തരം പരിശ്രമിക്കുന്ന ആ ഭോജനശാലയിൽ നിന്നും റൊട്ടിയും പച്ചപ്പട്ടാണി കൊണ്ടുള്ള കറിയും  ആവോളം ഭക്ഷിച്ചു കൊണ്ട് അമൃത്സറിന്റെ പുറം കാഴ്ചകളിലേക്കിറങ്ങിച്ചെന്നു.

ഏതൊരു നഗരത്തിലെത്തിയാലും ആ നഗരത്തിന്റെ  സ്മരണികകൾ കരസ്ഥമാക്കുക എന്നത് നമ്മുടെ ശീലമാണല്ലോ. അതിനുള്ള തിരക്കിലായിരുന്നു സംഘാംഗങ്ങളെല്ലാം. പഞ്ചാബി കട(ആണുങ്ങൾ ധരിക്കുന്ന ലോഹ വള), അറ്റം കൂർത്ത ഭംഗിയേറിയ ജൂത്തി(ചെരിപ്പ്)കൾ എന്നിവ പലരും വിലപേശി വാങ്ങി.

സുവർണ്ണക്ഷേതത്തിൽ നിന്നും വാരകൾക്കപ്പുറത്തായാണ് കുപ്രസിദ്ധമായ ജാലിയൻ വാലാ ബാഗ്. ജനറല്‍ ഡയറിന്റെ ആജ്ഞ പ്രകാരം 1919 ഏപ്രില്‍ 13നു സന്ധ്യാ സമയത്ത് നിരായുധരായ ഒരു കൂട്ടം ജനങ്ങളെ ചുറ്റും മതിലുകൾ തീർത്ത ആ തോട്ടത്തിനുള്ളിൽ വെച്ച് വെടിവെപ്പിലൂടെ നടത്തിയ നര നായാട്ട് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രത്തിലെ ഒരു കറുത്ത അദ്ധ്യായമായി ഇന്നും നില കൊള്ളുന്നു. മൈതാന മദ്ധ്യത്തിലായുണ്ടായിരുന്ന കിണറിലേക്കായിരുന്നു  അനേകങ്ങൾ അഭയത്തിനായി ഓടിച്ചെന്ന് വീണ് മരണത്തിലഭയം തേടിയത്. ആ സ്മാരകത്തിൽ അന്നത്തെ കൂട്ടക്കുരുതിയുടെ തിരുശേഷിപ്പുകൾ ഇന്നും സന്ദർശകർക്കായി നിലനിര്‍ത്തിയിരിക്കുന്നു. 



ആ കാഴ്ചകളിൽ മനം നൊന്ത് അവർ അന്നനുഭവിച്ച വ്യഥകൾ മനസ്സിലേക്കാവാഹിച്ച് പുറത്തു കടന്ന ഞങ്ങൾ ഇനിയൊരു കാഴ്ചയും കാണേണ്ടെന്ന് തീരുമാനിച്ച്,  തിരിച്ച് ഹോട്ടലിലേക്ക് പോവാനായി റിക്ഷ വിളിച്ചു.

ഇലക്ട്രിക് റിക്ഷകൾ സുലഭമായ നഗരമാണ് അമൃത് സറും. ആറും ഏഴും പേരെ വഹിച്ചു കൊണ്ട് പായുന്ന ചെറു  റിക്ഷകൾ നഗരത്തിലെ ഇടുങ്ങിയ ഗലികളിലൂടെ കാൽ നട യാത്രക്കാരെ ഭയപ്പെടുത്തിക്കൊണ്ട് തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരിക്കുന്നു. അത്തരം ഒരു റിക്ഷയിൽ ഡ്രൈവറുടെ കൂടെ പൈലറ്റ് സീറ്റിൽ ഇരുന്നാണ് ഞാൻ  ഹോട്ടലിലേക്ക് തിരിച്ച് പോന്നത്. 

റിക്ഷ ഡ്രൈവർ ബൽവീന്ദറിന്റെ കുടുംബം വിഭജനത്തിന് മുമ്പ് പാകിസ്താനിലെ ലാഹോറിൽ നിന്നും ഓടിപ്പോന്നതാണ്. പഞ്ചാബികൾ പൊതുവെ സംസാര പ്രിയരാണ്, ആതിഥ്യ മര്യാദ അവരുടെ മുഖമുദ്രയാണ്.   ഞങ്ങളുടെ റിക്ഷ ഡ്രൈവർ  ബൽവീന്ദറും സംസാരപ്രിയനായിരുന്നു. ഒന്ന് പ്രോത്സാഹിപ്പിച്ചപ്പോൾ ബൽവീന്ദർ തന്റെ കഥ പറയാൻ തുടങ്ങി.. 

ബൽവീന്ദറിന്റെ അച്ഛനമ്മമാർ  കുടുംബസമേതം  വിഭജനത്തിന് മുമ്പ് പാകിസ്താനിലെ ലാഹോറിൽ നിന്നും എല്ലാം ഉപേക്ഷിച്ച്  ഇന്ത്യയിലേക്ക് ഓടിപ്പോന്നതാണ്. അമൃത്സറിലെ ഓരോരുത്തർക്കുമുണ്ടാവാം ഇത്തരം ഒരു അധിനിവേശ ചരിത്രം. സ്ഥാവര ജംഗമ സ്വത്തുക്കളെല്ലാം ഉപേക്ഷിച്ച്, കണ്ണീരോടെ പോന്ന അദ്ദേഹത്തിന്റെ പിതാവും കുടുംബവും നടന്നാണ്  ഇവിടെയെത്തിയത്.  ആരോ ഉപേക്ഷിച്ചു പോയ ഒരു ഭവനം അവർക്കായി അട്ടാരി ഗ്രാമത്തിൽ കാത്തു കിടന്നിരുന്നു. അവിടെ വാസമുറപ്പിച്ച അവർ അവർക്കനുവദിച്ചു കിട്ടിയ ഭൂമിയിൽ നെല്ലും ഗോതമ്പും വിളയിച്ചു. അപ്പോളും ലാഹോറിലുള്ള തങ്ങളുടെ വീടിനെപ്പറ്റിയും വയലിനെപ്പറ്റിയും ഓർത്തുകൊണ്ട് അവർ കണ്ണീർ വാർത്തു. ഭാഗ്യവശാൽ അവരുടെ കുടുംബാംഗങ്ങളെല്ലാം തന്നെ അന്ന് നടന്ന് ഇവിടേക്കെത്തിയിരുന്നു. ബൽവീന്ദറിന് ഇതെല്ലാം അച്ഛൻ പറഞ്ഞ അറിവ് മാത്രം. എപ്പോഴെങ്കിലും താങ്കളുടെ അച്ഛൻ പിന്നീട് ലാഹോറിലുള്ള വീട് കാണാൻ പോയിരുന്നോ എന്ന ചോദ്യത്തിന് ഉവ്വെന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. വർഷങ്ങൾക്ക് ശേഷം അവിടേക്ക് പോയ അവർക്ക്  അന്നത്തെ അന്തേവാസികൾ നൽകിയ ഊഷ്മള വരവേൽപ്പിനെ കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ ആഹ്ളാദം കൊണ്ട് വികസിച്ചിരുന്നതായി ബൽവീന്ദർ പറഞ്ഞു.

അപ്പോഴേക്കും ഞങ്ങളുടെ റിക്ഷ ഹോട്ടലിലേക്കെത്തിയിരുന്നു. അദ്ദേഹത്തോട് സത്ശ്രീ അകാൽ  പറഞ്ഞു ഞങ്ങൾ ഹോട്ടലിലേക്ക് തിരിച്ചു കയറി.

ഏകദേശം 11 മണിയോടെ ഹോട്ടലിൽ തിരിച്ചെത്തിയ ഞങ്ങൾക്ക് വൈകീട്ട് 7 മണിക്കാണ് തിരിച്ച് മുംബൈയിലേക്കുള്ള  വണ്ടിയെന്നതിനാൽ, അതു വരെ അമൃത്സറിലെ വസ്ത്ര മാർക്കറ്റ് ഒന്ന് കണ്ടുവരാനായി സ്ത്രീജനങ്ങൾ ഞങ്ങൾ കുറച്ചു പേരോടൊപ്പം  പുറത്തിറങ്ങി. അടുത്തു കണ്ട ഒരു ധാബയിൽ നിന്നും നല്ല നീളൻ ഗ്ളാസുകളിൽ നിറയെ പഞ്ചാബി ലസ്സി കുടിച്ച ഞങ്ങളെ ദാഹവും വിശപ്പും ആട്ടിയകറ്റി. വനിതാ സംഘം മാർക്കറ്റിലെ ആദായമുള്ളതെന്ന് അവർ കരുതിയ വസ്തുക്കളെല്ലാം തന്നെ വിലപേശി വാങ്ങിക്കൂട്ടി തിരിച്ചു ഹോട്ടലിലേക്ക് പോരാനായി വീണ്ടും ഇലക്ട്രിക് റിക്ഷകൾ തേടി.

പത്തോളം പോന്ന സംഘത്തെ ഹോട്ടലിലേക്ക് എത്തിക്കാനായി രണ്ടു റിക്ഷകൾ വേണമായിരുന്നു. മാർക്കറ്റിൽ നിന്നും ഹോട്ടലിലേക്ക് ചെറിയ ദൂരമായിരുന്നതിനാൽ തന്നെ പലരും ഞങ്ങളുടെ വിളികളെ നിരാകരിച്ചുകൊണ്ടിരുന്നു. ഒടുവിൽ ഒരു നല്ല സമരിയക്കാരൻ ഞങ്ങളെ സഹായിക്കാനായി എത്തിച്ചേർന്നു. കൂടെ മറ്റൊരു റിക്ഷ കൂടി വേണം എന്ന് പറഞ്ഞു, അത് കൂടി ഏർപ്പാടാക്കാൻ ശ്രമിക്കുമ്പോഴേക്കും ഒരു വയസ്സൻ സർദാർ അയാളേക്കാൾ വയസ്സായ ഒരു റിക്ഷയുമായി  ഞങ്ങൾക്കിടയിലേക്ക് എത്തിച്ചേർന്നു.

റിക്ഷക്കാർ തമ്മിൽ ഞങ്ങളെ കയറ്റും മുമ്പ് ആദ്യ റിക്ഷാക്കാരൻ ഞങ്ങളോട്  പറഞ്ഞ വിലയെച്ചൊല്ലി ഒന്ന് കൊമ്പ് കോർത്തു. ഞങ്ങൾ പറഞ്ഞ ഹോട്ടൽ രണ്ടാമത് വന്ന പപ്പാജിക്ക് എവിടെയെന്ന് മനസ്സിലായില്ല. ഒടുവിൽ 50 രൂപ കൂടുതൽ എന്ന വ്യവസ്ഥയിൽ അയാളെ അനുനയിപ്പിച്ചു ആദ്യ റിക്ഷാക്കാരൻ കൂടെക്കൂട്ടി.

സംഘം രണ്ടു റിക്ഷകളിലുമായി കയറി. വഴിയറിയാമെന്ന് പറഞ്ഞ ഡ്രൈവർ വണ്ടിയെടുക്കും മുമ്പേ വയസ്സൻ പപ്പാജി തന്റെ ശകടവുമായി മുന്നോട്ട് കുതിച്ചു പാഞ്ഞു. എന്റെ സംഘം  കയറിയ വണ്ടി കുറച്ചു ദൂരം അദ്ദേഹത്തിന്റെ വണ്ടിയെ പിന്തുടർന്നെങ്കിലും  പിന്നീട് അടുത്ത സിഗ്നലിൽ വെച്ച് പപ്പാജിയുടെ വണ്ടി വേറൊരു വഴിയേ തിരിഞ്ഞപ്പോൾ അയാളെ പിന്തുടർന്ന് മുമ്പോട്ട് കടന്ന്, ഓ പാപ്പയേ, കിഥേ ജാരേ എന്ന ചോദ്യവുമായി വഴി തടയാൻ ശ്രമിച്ചുവെന്നാലും  പപ്പാജി അതൊന്നും ശ്രദ്ധിക്കാതെ വീണ്ടും ഒരു റോഡിൽ നിന്നും വലത്തോട്ട് തിരിഞ്ഞു പോയി. അതോടെ ഞങ്ങളുടെ റിക്ഷാക്കാരന് വഴി തെറ്റി. ഗൂഗിൾ മാപ്പിൽ ഞങ്ങൾ താമസിക്കുന്ന ഹോട്ടൽ പിടിക്കാൻ നോക്കിയപ്പോഴാകട്ടെ അതൊട്ട് കിട്ടിയതുമില്ല. അതിനിടയിൽ ഞങ്ങൾക്ക് ഭക്ഷണം കഴിക്കാൻ വൈകിയിരുന്നു. പപ്പാജി പോയി തുലയട്ടെ എന്നും പറഞ്ഞു ഞങ്ങളുടെ ഡ്രൈവർ കുറച്ച് ദൂരെയായി ഒടുവിൽ നല്ലൊരു ഭക്ഷണശാലക്ക്  മുമ്പിലെത്തിച്ചു. അപ്പോളാണറിഞ്ഞത്, പപ്പാജി മറ്റെ സംഘത്തെ ഇതിനിടയിൽ ഞങ്ങൾ താമസിക്കുന്ന ഹോട്ടലിനരികിലേക്കെത്തിച്ചുവെന്നത്. അതോടെ അതു വരെ  കുറ്റം പറഞ്ഞ സർദാർജിമാരെ മനസ്സുകൊണ്ട് നമിച്ചു, ഭക്ഷണം കഴിച്ച് ഞങ്ങളും ഹോട്ടലിലേക്ക് എത്തി.

ഒരാഴ്ച നീണ്ട ഉത്തരേന്ത്യൻ പര്യടനം അവസാനിപ്പിച്ച് ഞങ്ങളുടെ സംഘം വൈകീട്ട് 7 മണിയോടെ ഗോൾഡൻ ടെമ്പിൾ എക്സ്പ്രസിൽ മുംബൈക്ക് തിരിച്ചു.


Tuesday, June 20, 2023

ഇന്ദ്രപ്രസ്ഥത്തിലേക്കൊരു യാത്ര, അമൃതസരസ്സിലേക്കും - Part 7

 പഞ്ചനദികളുടെ നാട്ടിലേക്ക്

പഞ്ചനദികളുടെ നാട്ടിലേക്ക് ചെന്നിറങ്ങിയപ്പോഴേക്കും സമയം രാവിലെ മൂന്നുമണിയോടടുത്തിരുന്നു.

2005 ഒക്ടോബറിൽ യാത്ര തുടങ്ങിയപ്പോളുള്ള, 17 വർഷം പഴക്കമുള്ള പാവങ്ങളുടെ രഥപ്പെട്ടികൾ അന്നുതൊട്ടിന്നുവരെ വിശ്രമമില്ലാതോടുന്നതിന്റെയും ഉത്തരേന്ത്യൻ ജനതതിയുടെ ശുചിത്വബോധത്തിന്റെയും ശേഷിപ്പുകളായിരുന്നു. കാരാഗൃഹത്തിൽ നിന്നും മോചനം നേടിയ അവസ്ഥയിൽ  അമൃത് സർ സ്റ്റേഷനിൽ ചെന്നിറങ്ങിയ ഞങ്ങൾ ആതിഥേയർ ഏർപ്പെടുത്തിത്തന്ന വലിയ ടുക് ടുക് വണ്ടികളിൽക്കയറിച്ചെന്നത് സ്വർഗ്ഗത്തിലേക്കാണോ എന്ന സംശയത്തിലായി ഹോട്ടലിലെത്തിയപ്പോൾ. ഡൽഹിയിലെ നരകത്തിൽ നിന്നും അമൃത് സറിലെ സ്വർഗ്ഗത്തിലെത്തിയ ഞങ്ങൾ അഴുക്കുപിടിച്ച ഗരീബിലെ ചേറും ചെളിയും കഴുകിക്കളഞ്ഞ് സസന്തോഷം നിദ്രാദേവിയെ പുൽകി.

അലച്ചലിന്റെയും യാത്രാക്ഷീണത്തിന്റെയും വ്യസനങ്ങളൊഴിഞ്ഞ് കണ്ണ് തുറന്ന പ്പോഴേക്കും മണി 7 ആയിരുന്നു. രണ്ട് ദിവസമാണ് പഞ്ചാബിനെയറിയാനായി ഞങ്ങളുടെ യാത്രാക്രമത്തിലുള്ളത്. എല്ലാവരും വേഗം കുളിച്ച് തയ്യാറായി ഹോട്ടലിൽ നിന്നുതന്നെ  പ്രഭാതഭക്ഷണവും കഴിച്ച് ഒമ്പത് മണിയോടെ രവി ഓഫിസ് മുഖാന്തരം ഏർപ്പാടാക്കിയിരുന്ന എ.എസ് മാൻ ട്രാവലിൻറെ ബസിൽ യാത്രയാരംഭിച്ചു.

പഞ്ചനദം എന്ന പേരിൽ പുരാണങ്ങളിൽ അറിയപ്പെട്ടിരുന്ന ഭൂപ്രദേശമാണ് പിന്നീട് പഞ്ചാബായി മാറിയത്. വടക്ക് പീർ-പഞ്ചൽ മലനിരകൾക്കും,   തെക്കു പടിഞ്ഞാറ്  അരാവലി മലനിരകൾക്കും,  വടക്കുകിഴക്ക് ഹിമാലയൻ നിരകൾക്കും, കിഴക്ക് യുമനാനദിക്കും,  വടക്കു പടിഞ്ഞാറ്  സിന്ധു നദിക്കും ഇടയിലുള്ള   ഭൂപ്രദേശത്തെ പഞ്ചാബ് എന്ന് പിന്നീട് വിളിച്ചു വന്നു. വിതസ്താ(ഝലം), ചന്ദ്രഭാഗാ(ചെനാബ്), ഇരാവതീ(രാവി), വിപാശാ(ബിയസ്), ശതദ്രുഃ(സത്‌ലജ്) എന്ന പാഞ്ച്(അഞ്ച്) നദികളാണ് ആ നാമഥേയത്തിനാധാരമായ നദികൾ. പതിനാലാം നൂറ്റാണ്ടിലെ മൊറോക്കൻ ലോകസഞ്ചാരി ഇബ്‌നു ബത്തൂത്തയുടെ രചനകളിലൂടെ  പഞ്ചാബ് എന്ന പേര് പുറംലോകമാദ്യമായി കേട്ടു തുടങ്ങി. 

കേൾക്കാനിമ്പമുള്ള പഞ്ചാബി ഭാഷ ഉരുത്തിരിഞ്ഞത് ഇന്തോ-ആര്യൻ പ്രാകൃതത്തിൽ നിന്നും പിന്നീട് പേർഷ്യൻ, ലാറ്റിൻ ഭാഷകളിൽ നിന്നുമുള്ള പദങ്ങളുടെ ആദാനത്തിലൂടെയുമാണ്. പതിനഞ്ചാം നൂറ്റാണ്ടിൽ ഗുരു ആനന്ദ് രൂപപ്പെടുത്തിയെടുത്ത ഗുരുമുഖിലിപിയിലൂടെയാണ് ഇന്ന് പഞ്ചാബി എഴുതപ്പെടുന്നത്, പാകിസ്താനിലെ പഞ്ചാബിൽ ഇത് ഷാമുഖിയിലും(ഉറുദു ലിപിയോട് സാദൃശ്യം).

രണ്ടു ദിവസം കൊണ്ട് പഞ്ചാബ് മുഴുവൻ കാണാൻ നേരമില്ല. അമൃത്സർ നഗരത്തിലൂടെ പഞ്ചാബിനെ തൊട്ടറിയാനായി ഒരു ശ്രമം. വ്‌ളോഗുകളിലൂടെ കണ്ടിട്ടുള്ള പഞ്ചാബ് സുന്ദരിയാണ്, നിത്യഹരിതയാണ്. മഞ്ഞപ്പട്ടണിഞ്ഞ കടുക് പാടങ്ങളുടെ നാടാണ്.  നഗരത്തിൽ നിന്നും വാഗാ അതിർത്തിയിലേക്കുള്ള യാത്രാ മദ്ധ്യേ ആ പഞ്ചാബിനെ, പഞ്ചാബിന്റെ ഗ്രാമങ്ങളെ തൊട്ടറിയണം. പഞ്ചാബിന്റെ വിഭവങ്ങൾ ആസ്വദിക്കണം. മോഹങ്ങളേറെയുണ്ട്...  ബസ് അമൃത്സറിലെ ടൂറിസ്റ്റ് മാപ്പിലടയാളപ്പെടുത്തിയ പ്രധാന ആകർഷണങ്ങളിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി.

ഹോട്ടലിൽ നിന്നും അധികം ദൂരെയല്ലാതെയുള്ള മാതാ വൈഷ്ണോ ദേവി മന്ദിറിലേക്കാണ് ആദ്യം ഞങ്ങളെക്കൊണ്ടുപോയത്. നാഗരിക രീതികളിൽ രണ്ടു മൂന്നു നിലകളിലായി  പണിത, ഹിന്ദു പുരാണങ്ങളിലുള്ള എല്ലാ ദേവീ-ദേവന്മാരെയും ഉൾക്കൊള്ളിച്ച ഒരു മ്യൂസിയം പോലെയായിരുന്നു ആ ക്ഷേത്രം.

അവിടെ നിന്നും ഞങ്ങളെത്തിയത് പ്രശസ്തമായ ദുർഗിയാന മന്ദിരത്തിലേക്കാണ്. സിഖ് സുവർണ്ണക്ഷേത്രത്തിന്റെ വാസ്തുശൈലിയിൽ 1921-ൽ ഗുരു ഹർസായ് മാൽ കപൂർ  നിർമ്മിച്ചതാണ് ഈ ദുർഗാ ക്ഷേത്രം. ചതുരാകൃതിയിലുള്ള വലിയൊരു തടാക മദ്ധ്യത്തിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തടാക മദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേക്ക് പോവാനായി വലിയൊരു പാലം നിർമ്മിച്ചിട്ടുണ്ട്.

അടുത്തതായി ഞങ്ങളുടെ ലക്‌ഷ്യം പഞ്ചാബ് സംസ്ഥാന യുദ്ധ സ്മാരകവും മ്യൂസിയവും ആയിരുന്നു. യാത്രാ മദ്ധ്യേ പ്രശസ്തമായ ഖൽസാ കോളേജിന്റെ അഴകാർന്ന മുൻവശക്കാഴ്ചകൾ കണ്ടുകൊണ്ടാണ് യാത്ര. അമൃത്സർ അട്ടാരി റോഡിലായി നഗരത്തിന്റെ അതിര്‍ത്തിയിലായാണ് യുദ്ധ സ്മാരകം. അധിനിവേശങ്ങളുടെ ചരിത്രം തേടിപ്പോകുന്ന വർക്ക് വിട്ടു കളയാൻ പറ്റാത്ത ഒരേടാണ് പഞ്ചാബ്. എത്രയോ അധിനിവേശങ്ങളെ അവർ തങ്ങളുടെ വാളുകളാൽ തുരത്തിയ  ചരിത്രമുണ്ട്.  പഞ്ചാബ് രാജ്യത്തിൻറെ വാളാണ് എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് 45 മീറ്റർ നീളമുള്ള  സ്റ്റെയിൻ ലെസ്സ് സ്റ്റീലിൽ തീർത്ത ഒരു ഖഡ്‌ഗം ആ സ്മാരകത്തിന്റെ ഒത്ത നടുവിലായി അംബര ചുംബിയായി നില കൊളളുന്നു.



പഞ്ചാബിലെ ധീരസാഹസിക യോദ്ധാക്കളുടെ ഉജ്ജ്വല യുദ്ധഗാഥകൾ  പ്രദർശിപ്പിക്കുന്ന തിനും,  ധീര സൈനികരുടെ ചരിത്രവിവരണത്തിലൂടെ അവയൊക്കെ  അനശ്വര മാക്കാനും, യുവാക്കളിൽ രാജ്യസ്നേഹത്തിന്റെ ഉറവകൾ ഊട്ടി വളർത്താനുമായാണ്   സ്മാരകം  നിർമ്മിച്ചിട്ടുള്ളത്. അത് പ്രതിനിധാനം ചെയ്യുന്നതാവട്ടെ പഞ്ചാബികളുടെ ധൈര്യവും ശക്തിയും അതിലൂടെയുള്ള രാജ്യസംരക്ഷണവും.

പഞ്ചാബികളുടെ യുദ്ധ ചരിത്രം, റോഹില്ല യുദ്ധം മുതൽ സിഖ് രാജവംശ രൂപീകരണം, ബ്രിട്ടീഷുകാരുമായുള്ള യുദ്ധങ്ങൾ വരെ, സ്വാതന്ത്ര്യാനന്തര യുദ്ധങ്ങൾ എന്നിവ വിവിധ ഗ്യാലറികളിൽ ബിംബങ്ങളിലൂടെയും  ചിത്രങ്ങളിലൂടെയും ഓഡിയോ-വിഷ്വൽ അവതരണങ്ങളിലൂടെയും ഒരുക്കിയിരിക്കുന്നു. കൂടാതെ ഇതുവരെയുണ്ടായ വിവിധ യുദ്ധങ്ങളിൽ ഉപയോഗിച്ച മിഗ് വിമാനങ്ങൾ, ഇൻഫന്ററി ടാങ്കുകൾ, പാറ്റൻ ടാങ്കുകൾ, യുദ്ധക്കപ്പലുകളുടെ ഹ്രസ്വരൂപങ്ങൾ എന്നിവയും പ്രദർശിപ്പിച്ചിരിക്കുന്നു. യുദ്ധങ്ങളുടെ ഗാഥകളെയും  ശിഷ്ടങ്ങളെയും സ്മാരകങ്ങളിൽ തന്നെ തിരിച്ചു വെച്ച് കൊണ്ട് ഞങ്ങൾ പതിയെ  വാഗാ ബോർഡറിലേക്ക് തിരിച്ചു.



ഇരുവശവും കൊയ്യാറായി നിൽക്കുന്ന സ്വർണ്ണവർണ്ണമാർന്ന ഗോതമ്പ്-നെൽപ്പാടങ്ങൾക്കിടയിലൂടെ കടന്നു പോവുന്ന  അട്ടാരി റോഡിലൂടെ  ബസ്  മുന്നോട്ട് കുതിച്ചു. യാത്രാമദ്ധ്യേ ഉച്ചഭക്ഷണം ഒരു തനത് പഞ്ചാബി ധാബയിൽ നിന്നുമാവണം എന്ന് ബസുകാരോട് പറഞ്ഞുറപ്പിച്ചിരുന്നു. പക്ഷെ, അവർക്കിത് എന്നത്തേയും ബിസിനസ്. തങ്ങൾക്ക് ലംചാ ലബ്ദിയുള്ള ഏതോ ഒരു ധാബയിൽ ഇത് തന്നെ ഏറ്റവും നല്ല ഭക്ഷണശാലയെന്ന് പറഞ്ഞു ഞങ്ങളെ കൊണ്ടു ചെന്നാക്കി. വിളമ്പിയ ഭക്ഷണത്തിന്റെ രുചി അവിടെ തന്നെ ഉപേക്ഷിച്ചു കൊണ്ട് നഷ്ടക്കണക്കുകളുമായി അതിർത്തിയിലേക്ക് നീങ്ങി.

ഏഷ്യയിലെ ഏറ്റവും പുരാതന പാതയായ ഗ്രാന്റ് ട്രങ്ക് റോഡിൽ അമൃത്സറിൽ നിന്നും 30 കിലോമീറ്റർ അകലെയായായാണ് അട്ടാരിയിലെ വാഗാ ബോർഡർ. ഉച്ചഭക്ഷണം കഴിഞ്ഞു നേരെ പോന്നതിനാൽ തന്നെ മൂന്ന് മണിയായപ്പോഴേക്കും ഞങ്ങൾ ഗേറ്റിലെത്തി. അപ്പോഴേക്കും ഏകദേശം മുന്നൂറോളം പേർ അവിടെ വരികളിലായി നിലയുറപ്പിച്ചു കഴിഞ്ഞിരുന്നു. അധികം വൈകാതെ ഉള്ളിലേക്കുള്ള പ്രവേശനം തുടങ്ങി. പ്രവേശന ഫീസ് ഇല്ലാതെയാണ് അവിടേക്കുള്ള എൻട്രി.

സുരക്ഷാ പരിശോധന കവാടത്തിൽ  നിന്ന് തന്നെ ഇന്ത്യയുടെ ത്രിവർണ്ണ പതാക വലിയൊരു കൊടിമരത്തിൽ പാറിക്കളിക്കുന്നത് കാണാം.  ആ കാഴ്ചയിൽ മനം നിറഞ്ഞ്, പരിശോധനകൾ  കഴിഞ്ഞു ഉള്ളിലേക്ക് കടന്ന് നാം ചെന്നെത്തുക ഇന്ത്യ എന്ന് എഴുതി വെച്ച, റോഡിനു കുറുകെ പണിത ഒരു ബഹുനിലക്കെട്ടിട കവാടത്തിലേക്കാണ്. അതിന്റെ ഉൾഭാഗം ഒരു ഗാലറിയായി പരിണമിക്കുന്നു. അവിടേക്കാണ് പതാക താഴ്ത്തൽ ചടങ്ങു കാണാനായി എത്തി നാം ഇരിക്കേണ്ടത്. ഏകദേശം 25000 പേരെ ഉൾക്കൊള്ളുന്ന ഗാലറിയിൽ നാലു മണിയായപ്പോഴേക്കും ഞങ്ങളെത്തി. അവിടെയുള്ള ചടങ്ങ് തുടങ്ങുക 5 മണിയോടെയാണ്. അത് വരെ BSF പ്രദർശിപ്പിക്കുന്ന വിഡിയോയും കണ്ടിരിക്കാം.

നമ്മുടെ ഗാലറിക്കവാടം തുടങ്ങുന്നിടത്തു നിന്നും വാരകൾക്കപ്പുറമായാണ് ബോർഡറിലെ വലിയ ഇരുമ്പു  ഗേറ്റ് സ്ഥിതി ചെയ്യുന്നത്. ഇരു രാജ്യങ്ങളുടെയും ഭാഗങ്ങളിലായി ഇത്തരം വലിയ ഗേറ്റുണ്ട്.  ഇതിനിടയിലായാണ് ഇരു രാജ്യങ്ങളുടെയും പതാകകൾ രാവിലെ ഉയർത്തുന്നതും വൈകീട്ട് താഴ്ത്തുന്നതും.




5 മണിയായതോടെ ബീറ്റിംഗ് റിട്രീറ്റ് സെറിമണി എന്നറിയപ്പെടുന്ന ചടങ്ങിനായുള്ള പ്രാരംഭം കുറിച്ച് കൊണ്ട് ബി.എസ്.എഫിന്റെ ഒരു ജവാൻ വലിയൊരു പതാക വീശിക്കൊണ്ട്  ഗാലറി ബിൽഡിങ്ങിനു താഴെ നിന്നും മുമ്പോട്ടോടി, പകുതി ദൂരത്തു നിന്നും തിരിച്ചു വന്നു. തുടർന്ന് അയാളത് കാഴ്ചക്കാരായെത്തിയ കൊച്ചു കുട്ടികൾക്ക് കൈമാറി. അവരും സ്ത്രീകളും ഓരോരുത്തരായി കുറച്ചേറെ നേരം ദേശഭക്തി ഗാനങ്ങളുടെ അകമ്പടിയോടെ ഈ പ്രകടനം തുടർന്നു. അതിനു ശേഷം സ്ത്രീകൾക്കു മാത്രമായി  ബോളിവുഡ് ദേശഭക്തി ഗാനങ്ങളുടെ ഫാസ്റ്റ് നമ്പറുകൾക്കനുസൃതമായി നടത്താവുന്ന ഫ്ലാഷ് മോബ് ഗണത്തിൽ പെടുത്താവുന്ന  ഒരു പരിപാടി. അപ്പോഴേക്കും ഇന്ത്യൻ ഗാലറിയുടെ ഇരുവശവും  നിറഞ്ഞു കവിഞ്ഞിരുന്നു. ഗേറ്റിനപ്പുറം പാക്കിസ്ഥാൻ ഭാഗത്തെ ഗാലറി ചെറുതാണ്. അവിടെ ആ രാഷ്ട്രത്തിന്റെ വലുപ്പത്തിനനുപാതികമായ ജനക്കൂട്ടവും.

തുടർന്നാണ് ഇരു കൂട്ടരും ചേർന്നുള്ള ഔദ്യോഗിക ചടങ്ങുകൾ ആരംഭിക്കുന്നത്. ഇരുവശത്തു നിന്നും ഉയരുന്ന കാഹളങ്ങൾക്കനുസരിച്ച് ജവാന്മാർ പരേഡുകൾ നടത്തുന്നു, വെല്ലുവിളിയോട് സാമ്യമുള്ള പ്രകടനങ്ങളും കൈകാൽ കലാശങ്ങളും നടത്തുന്നു. കേരളീയരെ സംബന്ധിച്ചിടത്തോളം ഇത് കണ്ടാൽ കഥകളിയിലെ യുദ്ധരംഗങ്ങളിലെ ഗോഗ്വാ വിളികളാണ് ഓർമ്മ വരിക. ഒപ്പം തന്നെ ഗാലറിയുടെ ഇരുവശത്തുമിരിക്കുന്ന ജനത്തിനെ ആവേശം കൊള്ളിക്കാനായി ഒരു BSF ജവാൻ ഭാരത് മാതാ കീ ജയ്, ഹിന്ദുസ്ഥാൻ സിന്ദാബാദ്, വന്ദേ മാതരം തുടങ്ങിയ മുദ്രാവാക്യങ്ങളും ഉച്ചത്തിൽ മുഴക്കി കാണികളെയും അതിൽ പങ്കാളികളാക്കും. അതോടെ അവിടത്തെ അന്തരീക്ഷം ദേശഭക്തിയാൽ മുഖരിതമാവുകയായി.

ഇങ്ങനെയുള്ള പല വിധ അഭ്യാസങ്ങൾക്കും ശേഷം ഇരുവരും തങ്ങളുടെ ഗേറ്റുകൾ തുറക്കുന്നു, സൂര്യാസ്തമയത്തോടെ ഇരു പതാകകളും വിപരീതദിശയിൽ ചരടുകൾ വലിച്ച്   അന്യോന്യം തൊട്ടുരുമ്മി താഴോട്ടെത്തിക്കുന്നു. തുടർന്ന് ഇരുവരും ഹസ്തദാനം ചെയ്ത് വീണ്ടും അതിർത്തിയടക്കുന്നു.

ഇതെല്ലാം കണ്ടു നിർവൃതിയടയുന്നതിനപ്പുറം ചില ചോദ്യങ്ങളും നിങ്ങളുടെ മനസ്സിലേക്ക് കടന്ന് വരാം. ആത്യന്തികമായി ചടങ്ങിന്റെ പ്രത്യക്ഷ ഉദ്ദേശം സൂര്യാസ്തമയത്തിനുമുമ്പുള്ള  പതാക താഴ്ത്തലാണ്. അതിനിടയിൽ ഇത്തരം  ആയോധന നിലവിളികളും, കാലുയർത്തി ചവിട്ടലുകളും,   മീശചുരുട്ടി  ഭയപ്പെടുത്തുന്ന തുറിച്ചുനോട്ടങ്ങളും മൂർച്ചയുള്ള ഹസ്തദാനങ്ങളും  ചേർന്ന്  അന്തരീക്ഷത്തെ  യുദ്ധക്കളസമാനമാക്കി മാറ്റേണ്ടതുണ്ടോ.

ആദ്യമായാണ് ഒരു രാജ്യാതിർത്തി ഇത്രയും അടുത്ത് കാണുന്നത്. അതും തമ്മിൽ ശത്രുത പുലർത്തുന്ന രണ്ടു രാജ്യങ്ങളുടെ. അപ്പോഴും ശ്രദ്ധിച്ചൊരു വസ്തുത, ഈ പരേഡുകൾക്ക് തൊട്ടു മുമ്പ് പോലും പാകിസ്ഥാനിൽ നിന്നും അതിർത്തി കടന്ന് വരുന്ന പൗരന്മാരെ കണ്ടുവെന്നതാണ്. അവരെ ചെറിയൊരു ഗേറ്റിനുള്ളിലൂടെയാണ് ഇപ്പുറത്തെത്തിക്കുന്നത്. ഇന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നേരിട്ട് വിമാന സർവീസ് ഇല്ല. തീവണ്ടി സർവീസ് ഇല്ല. വാജ്‌പേയ് സർക്കാരിന്റെ കാലത്ത് തുടങ്ങിയ ബസ് സർവീസും നിർത്തിയിരിക്കുന്നു. പോകാനുള്ള ഏക മാർഗ്ഗം റോഡ് വഴി വന്ന് കാൽ നടയായി അതിർത്തി മുറിച്ചു കടക്കൽ മാത്രം.

വിഭജനം ഇരു രാജ്യങ്ങളിലെയും അതിർത്തി ഗ്രാമങ്ങളിലുള്ളവർ മറക്കാൻ ശ്രമിക്കുന്നൊരു ഏടാണ്. ഇരുവശവും വർഗ്ഗീയ കലാപങ്ങൾ കൊടുമ്പിരി കൊണ്ട നാളുകളിൽ ലാഹോറിലും അമൃത് സറിലും ആൾക്കൂട്ടം ആയുധങ്ങളുമായി കറങ്ങി നടന്ന് അന്യോന്യം കൊന്ന് കൊലവിളി നടത്തിയത് എത്ര ശ്രമിച്ചാലും അവർക്ക് മറക്കാൻ കഴിയുമായിരിക്കില്ല. കാലം പിന്നിടുമ്പോൾ, അന്നത്തെ തലമുറ നാമാവശേഷമാവുമ്പോൾ ചിലപ്പോൾ അതെല്ലാം വിസ്മൃതിയിലേക്ക് നയിക്കപ്പെട്ടേക്കാം. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർ, ഇവനെങ്കിലും രക്ഷപ്പെടട്ടെ എന്ന് കരുതി കുടുംബത്തിലെ ഒരുത്തനെ ഇന്ത്യയിലേക്ക് പലായനം ചെയ്യിച്ചവർ, അങ്ങിനെ എത്ര കഥകൾ.. ഒരു നിമിഷം കൊച്ചു മിൽഖ അലമുറയിട്ടു കൊണ്ട് തന്റെ കുടുംബത്തെ ഉപേക്ഷിച്ചു പോരുന്ന രംഗം മനസ്സിലേക്ക് ഒരു നോവായി കയറിവന്നു.

തിരിച്ചു വീണ്ടും അമൃത്സറിലേക്ക്. അപ്പോഴേക്കും കാഴ്ചകളില്ലാത്ത വണ്ണം വഴികളിലേക്ക് ഇരുൾ പരന്നിരുന്നു. പലരും ഒന്ന് മയങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. അടുത്ത ലക്ഷ്യസ്ഥാനം സുവർണ്ണ ക്ഷേത്രമാണ്. അവിടത്തെ രാത്രിക്കാഴ്ചകളാണ്....

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...