Tuesday, October 8, 2019

മുംബൈ ബാച്ചിലർ ജീവിതം – Part 26

സമപ്രായക്കാരിലെ പലരുടെയും കല്യാണം അടുത്തെത്തിയിരിക്കുന്നു. കോഴിത്തൊടി മണിയുടെ കല്യാണം ആയിരുന്നു അന്ന്.

ഒരു കൂവലിനപ്പുറത്തായാണ് കോഴിത്തൊടി സ്ഥിതി ചെയ്യുന്നത്. തെക്കെ പത്തായപ്പുരയിലെ പാടത്തേക്കിറങ്ങുന്ന കഴലിന്റെ മേലിൽ കയറിയിരുന്ന് എട്ടര മണിയായാൽ ഞാനും ശശിയും കൂടെ ഉണ്ണിക്കും മണിക്കും കൂവിക്കൊണ്ട് സൈറൺ കൊടുക്കും. കുറുപ്പത്തെ സ്കൂളിലെ പഠനം കഴിഞ്ഞ് അഞ്ചു മുതൽ ഏഴുവരെ അവർ രണ്ടു പേരും ചെറുകര സ്കൂളിൽ ചേർന്നതു മുതൽ ഉള്ള പതിവാണിത്.  എട്ടേ മുക്കാലോടെ അവരെത്തിയാൽ പിന്നെ പാടത്തു കൂടെ കുറ്റിപ്പുളി വഴി ഒരു ജാഥയാണ്. ഇടക്കു വെച്ച് പാടവക്കത്തുള്ള ഓരോ വീടുകളിൽ നിന്നും കുട്ടികൾ ചേർന്ന് ജാഥക്ക് അണക്കെട്ടെത്തുമ്പോഴേക്കും വലിപ്പം കൂടും.

പോകുന്ന വഴിക്ക് ഒരോ കാലത്തും ഒരോ തരം കളികളും വികൃതികളും കാട്ടി ആസ്വദിച്ചായിരിക്കും ഞങ്ങളുടെ യാത്ര. മഴക്കാലത്ത് വരമ്പുകളിലും വശങ്ങളിലുമായി ഞണ്ടുകളുടെ പൊത്തുകൾ യഥേഷ്ടം കാണാം. വരമ്പത്ത് വളർന്നു നില്ക്കുന്ന കതിരുകളുള്ള പുല്ലു പറിച്ച് കതിര് പൊത്തിലേക്ക് കയറ്റിക്കഴിഞ്ഞാൽ ഞണ്ട് അതിൽ കയറിപ്പിടിക്കും. പിടിച്ചതും അതിനെ വലിച്ചെടുത്ത് വരമ്പത്തിട്ട് ചവിട്ടിയരച്ചതിനെ കൊല്ലും. ഞങ്ങൾ പോകുന്ന വഴിയിലുള്ള വരമ്പുകളിലൊക്കെ ഇങ്ങനെ ചത്ത ഞണ്ടുകളുടെ തോടുകളും മുള്ളു പോലെ കൂർത്ത കാലുകളും ആ ക്രൂരവിനോദത്തിന്റെ സാക്ഷിപത്രങ്ങളായി ചിതറിക്കിടന്നു. ഏതോ ചില സ്ഥലമുടമകൾ ഇക്കാര്യം വീട്ടുകാരോട് പരാതിയായി പറഞ്ഞപ്പോഴാണ് ഞങ്ങൾ തല്ക്കാലം അപ്പണി നിർത്തിയത്.

നെല്ല് കതിരിടാൻ തയ്യാറായി ഗർഭിണിയായി  നില്ക്കുന്നത് കാണാൻ നല്ല ഭംഗിയാണ്.  ഇളം മധുരമുള്ള ആ കുരുന്നു കതിരുകൾ ഉള്ളിൽ നിന്നും ഊരിയെടുത്ത് തിന്നാൻ  അതിലേറെ രസവും. വരമ്പുകളുടെ ഇരു വശവും കയ്യിൽ കിട്ടുന്നത് മുഴുവൻ ഊരിയെടുത്ത് തിന്ന് പോളകൾ വരമ്പത്ത് വലിച്ചെറിഞ്ഞായിരിക്കും യാത്ര. വീണ്ടും കർഷകരുടെ പരാതി വീട്ടിലെത്തിയപ്പോഴാണ് ആ വിനോദവും നിന്നത്.

രാജമന്ദിരത്തിനടുത്തുള്ള ചെറിയ അണക്കെട്ടിനപ്പുറം കുതിച്ചു പായുന്ന തോട്ടിലേക്ക് കരിനെച്ചിയുടെയും കാട്ടു താളിന്റെയും ഇലകൾ പൊട്ടിച്ചെറിഞ്ഞ് വേഗം നടന്ന് വലിയ അണക്കെട്ടിലെത്തുമ്പോഴേക്കും ഞങ്ങളിട്ട ഇലകൾ ഒഴുക്കിൽ പെട്ട് അവിടെയെത്തിയിരിക്കും.

ഇപ്പോൾ വേനലിൽ വറ്റി വരണ്ടു കിടന്ന ആ തോടു മുറിച്ചു കടന്ന് വൈകീട്ട് ചന്ദ്രാലയത്തിലും പരിസരങ്ങളിലും ക്ഷണം കഴിച്ചു വന്നു.

ക്ഷണങ്ങളും ഒരുക്കങ്ങളും അതിന്റെ രീതിയിലിലും നാട്ടുനടപ്പനുസരിച്ചും  പൂർത്തിയായി. തലേ ദിവസമായ ഫെബ്രുവരി 6നു വന്നു പെട്ട ബന്ദ് കാരണം ബന്ധുക്കൾ ഒരു ദിവസം മുമ്പു  തന്നെ എത്തി. വിനയൻ, സന്തോഷ് എന്നീ കൂട്ടുകാരും നേരത്തെയെത്തി. സന്തോഷാണ് ഫോട്ടോഗ്രാഫർ. രാമചന്ദ്രൻ ബൈക്കുമായാണ് എത്തിയത്. ബന്ദ് ദിവസം ഓടാൻ പറ്റിയ വാഹനം അതെ ഉള്ളു. വീടിനു മുമ്പിൽ പന്തലൊരുങ്ങി. കണ്ണനിവാസിലെ ആദ്യത്തെ കല്യാണപ്പന്തൽ. കല്യാണം ഗുരുവായൂരാണെങ്കിലും വീട്ടിൽ പന്തൽ വേണമല്ലോ. കല്യാണദിനമെത്തി. രാവിലെ ആറുമണിക്ക് കാരണവന്മാരുടെയും പിതൃപരമ്പരകളുടെയും അനുഗ്രഹാശിസ്സുകൾ വാങ്ങി അവൾ കാറിൽ ഗുരുവായൂരിലേക്ക് യാത്രയായി. ബാക്കിയുള്ളവർ പഞ്ചമി ബസിൽ ഏഴേമുക്കാലിനും. ഒമ്പതേകാലിന് ഗുരുവായൂരെത്തി. രാജേശ്വരി തൃപ്രയാർ നിന്നും നേരിട്ടെത്തി.

വിവാഹം ഭംഗിയായി നടന്നു. അച്ഛന്റെയും ആങ്ങളയുടെയും അമ്മാമന്റെയും ഭാവാദികൾ സ്വയം ഏറ്റെടുത്ത് അവളെ മനുവിന്റെ കൈകളിലേല്പ്പിച്ചു.

വിവാഹം ഭംഗിയായി നടന്നു. അച്ഛന്റെയും ആങ്ങളയുടെയും അമ്മാമന്റെയും ഭാവാദികൾ സ്വയം ഏറ്റെടുത്ത് അവളെ മനുവിന്റെ കൈകളിലേല്പ്പിച്ചു.

പിറ്റേന്ന് വീട്ടിൽ നാട്ടുകാർക്കായി ടീപാർട്ടി.

അതിനും പിറ്റേന്ന് പ്രത്യേക പണികളൊന്നുമില്ലാതിരുന്ന ദിനം. വിജയൻ ഒരു ദശാബ്ദത്തിനു ശേഷമുള്ള കാനേഷുമാരിയുടെ തിരക്കിലാണ്. കൂടെക്കൂടുന്നോ എന്ന ചോദ്യം കേട്ട് ഞാനും കൂടെക്കൂടി. രാമകൃഷ്ണൻ മാഷെ വർഷങ്ങൾക്കു ശേഷം കണ്ടു. ആറാം ക്ളാസിൽ പഠിക്കുമ്പോൾ, “ആംബർക്കല്ലിന്റെ നിറമെന്നാടോ” എന്ന മാഷുടെ ആദ്യ ക്ളാസിലെ  ചോദ്യം ഇന്നും മനസ്സിലുണ്ട്. തെക്കു നിന്നുമെത്തിയ, മീശ ചുരുട്ടി വെച്ച് നടന്നിരുന്ന മലയാളം മാഷ് പതുക്കെ ഞങ്ങൾക്കൊക്കെ സർവ്വസമ്മതനായി മാറി. എഴാം ക്ലാസിൽ പഠിക്കുമ്പോൾ, മാഷ് ഞങ്ങൾക്കായി ഒരു നാടകമെഴുതി, അതിൽ ഞാൻ ബിരുദധാരിയായ തൊഴിലില്ലാത്ത ചെറുപ്പക്കാരന്റെ പ്രധാന വേഷം അഭിനയിച്ചു. കോഴിത്തൊടി മണി എന്റെ അച്ഛനായും.
മാഷക്കും വിജയനുമൊപ്പം റെയിനിനപ്പുറമുള്ള ഭാഗത്തെ വീടുകളിൽ കയറിയിറങ്ങി. ആദ്യമായാണ് ആ ഭാഗങ്ങളൊക്കെ കാണുന്നത്. കാടും മേടും താണ്ടി വീടുകളിൽ നിന്നും വീടുകളിലേക്ക് വിവരണശേഖരണത്തിനായി നടന്നു. വികസനം നേടിയെന്ന് അഭിമാനിക്കുന്ന കേരളത്തിലെ ഗ്രാമീണ ജനത എവിടെ നില്ക്കുന്നുവെന്ന് നേരിട്ടറിയാനൊരു സന്ദർഭം. ഓരോ വിവരങ്ങൾ പറയുമ്പോഴും അവരുടെ കണ്ണുകളിലെ ദൈന്യഭാവം, ഒരു ജോലിയില്ലാത്തതിന്റെ, മകൻ നഷ്ടപ്പെട്ടതിന്റെ, ഭർത്താവിനെ നഷ്ടപ്പെട്ടതിന്റെ... അങ്ങിനെ എണ്ണാനാവാത്ത നഷ്ടബോധം പേറുന്ന ഒരു പിടി ജനങ്ങൾ. അതിനിടയിൽ ശ്രദ്ധയിൽ പെട്ടൊരു കാര്യം ഒരൊറ്റ ഡിഗ്രിക്കാരനെപ്പോലും കണ്ടുമുട്ടിയില്ലെന്നതായിരുന്നു.

ഫെബ്രുവരി 14നു രാവിലെ അമ്മയും ഞാങ്ങാട്ടിരി വല്യച്ഛനും ശോഭയൂം മനുവുമൊപ്പം തൃപ്രയാറെത്തി. ഞാനും രാജേശ്വരിയും തമ്മിലുള്ള വിവാഹം സെപ്തംബർ മാസം നടത്താമെന്ന് വാക്കാൽ ഉറപ്പിച്ചു. അനേകനാളായി മനസ്സിൽ കൊണ്ടു നടന്ന ആഗ്രഹത്തിന് ഒന്നു കൂടി ഉറപ്പു കൈവന്ന ദിനം.

ബാച്ചിലർ ജീവിതം ഇനി ആറു മാസം കൂടി മാത്രം.

മുംബൈ ബാച്ചിലർ ജീവിതം – Part 25

നിശ്ചയം കഴിഞ്ഞു. നേർ പെങ്ങളുടെ  കല്യാണത്തിന് ഇനി 10 ദിവസം മാത്രം. കത്തടിച്ചു കിട്ടിയത്  പോസ്റ്റ് ചെയ്യേണ്ടവർക്കൊക്കെ പോസ്റ്റ് ചെയ്തു. കുടുംബക്കാരുടെ വീടുകളിൽ പോയിപ്പറയണം. പിറ്റേന്ന് രാവിലെ കൊടിക്കുന്ന്, ഞാങ്ങാട്ടിരി വഴി വട്ടേനാട്ട് എത്തി. വട്ടേനാട്ട് കുറെയുണ്ട് നേരിട്ട് പോയിപ്പറയാൻ. അവിടെയെല്ലാം കഴിഞ്ഞ് നേരെ വലിയ മുത്തശ്ശി താമസിക്കുന്ന പുതുക്കുളങ്ങരേക്കെത്തി.

പുതുക്കുളങ്ങരയും വട്ടേനാടും തമ്മിൽ തലമുറകളായി  വളരെ അടുത്ത ബന്ധമാണുള്ളത്. മുത്തശ്ശിയുടെ അച്ഛൻ പുതുക്കുളങ്ങര ഷാരത്തെയാണ്. കൂടാതെ മുത്തശ്ശിയുടെ നേരെ ചേച്ചി ലക്ഷ്മി മുത്തശ്ശിയെ കല്യാണം കഴിച്ചിട്ടുള്ളതും പുതുക്കുളങ്ങരെക്കാണ്. പുതുക്കുളങ്ങര തറവാട് കൂറ്റനാട് തൃത്താല റോഡിൽ  മേഴത്തൂരെത്തുന്നതിനു മുമ്പ് പുല്ലാനിക്കാവിനു നേരെ കിഴക്കോട്ട് കോടനാട്ടേക്ക് പോകുന്ന റോഡിലൂടെ ഒരു കിലോമീറ്ററുള്ളിലായി പുതുക്കുളങ്ങര അയ്യപ്പൻ കാവിനടുത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. തറവാട്ടിൽ താമസം മുത്തശ്ശിയുടെ മൂത്ത ചേച്ചി മങ്കപ്പിഷാരസ്യാർക്ക് പശുപതി നമ്പൂതിരിയിലുള്ള അഞ്ചാമത്തെ മകൾ സുഭദ്രവല്യമ്മയും അവരുടെ ഭർത്താവ് പുതുക്കുളങ്ങരെ പിഷാരത്ത് ശേഖരപിഷാരടിയും മക്കളുമാണ്.

അവിടെ ക്ഷണം നടത്തി നേരെ ലക്ഷ്മി മുത്തശ്ശിയുടെ അടുത്തെത്തി. ലക്ഷ്മി മുത്തശ്ശി മകൻ ചന്ദ്രശേഖരന്റെ കൂടെ പുതുക്കുളങ്ങരെ ലക്ഷ്മി നിവാസിലാണ് താമസം. ലക്ഷ്മി മുത്തശ്ശിയെ കല്യാണം കഴിച്ചത് പുതുക്കുളങ്ങരെ ക്ഷാരത്തെ അപ്പുവെന്ന് വിളിക്കുന്ന ഗോപാല പിഷാരടി. അവർക്ക് കാർത്ത്യായനി എന്ന അമ്മു, ബാലകൃഷ്ണൻ, കുഞ്ഞിലക്ഷ്മി, രാധ, ചന്ദ്രശേഖരൻ, രാജഗോപാലൻ എന്നിങ്ങനെ ആറുമക്കൾ.

ലക്ഷ്മി മുത്തശ്ശി വാത്സല്യനിധിയാണ്. ചെന്ന് കണ്ടാൽ നമ്മുടെ കൈകൂട്ടിപ്പിടിച്ച് കൂടെയിരുത്തി, വിശേഷങ്ങളെല്ലാം വിശദമായി ചോദിച്ചറിഞ്ഞിട്ടെ മുത്തശ്ശി പിടി വിടൂ. അതു കൊണ്ടു തന്നെ പെട്ടെന്നൊന്നും അവിടെ നിന്ന് പോരാമെന്ന് കരുതണ്ട. ചോദിച്ചത് തന്നെ പിന്നെയും പിന്നെയും ചോദിച്ച് ഹൃദിസ്ഥമാക്കിയിട്ടേ മുത്തശ്ശി പിടി വിടൂ. പോവുകയാണെന്ന് പറഞ്ഞാൽ, ഇന്ന് പോണ്ട, ഒരു ദിവസം കൂടിയിട്ട് പോയാൽ മതിയെന്ന് പറഞ്ഞ് വിടാത്ത പ്രകൃതം. 

നാണിമുത്തശ്ശിയേക്കാൾ അഞ്ചാറു വയസ്സിന് മൂത്തതാണെങ്കിലും കാഴ്ചയിൽ ആരോഗ്യവതി. ഈയടുത്ത കാലം വരെ മാറുമറക്കാതെയായിരുന്നു മുത്തശ്ശി വീട്ടിൽ കഴിഞ്ഞിരുന്നത്. ആറു മക്കളെ ഊട്ടി, ഇടിഞ്ഞു തൂങ്ങിയ മുലകൾ മുത്തശ്ശിയുടെ വയറുമറച്ച് അരവരെ തൂങ്ങിക്കിടന്നു. ആയ കാലത്ത് ചിറ്റിട്ട് വലുതായ കാതിലെ തുളകൾ ആ നീണ്ട മുഖത്തിന് പ്രത്യേക ഭംഗി നല്കിയിരുന്നു. പിന്നീട് കാലം മാറിയപ്പോൾ മക്കൾ മുത്തശ്ശിയെ ജമ്പറിടീച്ചു തുടങ്ങി.

എന്റെ കുട്ടിക്കാലത്ത് നാണിമുത്തശ്ശി എല്ലാമാസവും ഗുരുവായൂർ തൊഴാനായി പോവാറുണ്ടായിരുന്നു. ഒന്നിടവിട്ട മാസങ്ങളിൽ സംക്രാന്തി ദിവസം പോയി രണ്ടു മാസത്തെ തൊഴലും കഴിച്ചു പോരുന്നതാണ് ശീലം. അങ്ങിനെ പോയി വരുന്ന വഴി വട്ടേനാട്ടും പുതുക്കുളങ്ങരെയും രണ്ടു മൂന്നു ദിവസം താമസിച്ചിട്ടെ മുത്തശി ചെറുകരേക്ക് എത്തൂ.

അത്തരം യാത്രകളിൽ ചിലപ്പോഴെങ്കിലും വാശി പിടിച്ച് ഞാനും മുത്തശ്ശിയുടെ കൂടെ പോയിട്ടുണ്ട്. ഗുരുവായൂരിൽ നിന്നും വരുന്ന വഴി ബസിറങ്ങി നേരെ വട്ടേനാട്ട് സ്കൂളിനടുത്തുള്ള മഠത്തിലേക്കെത്തും. വട്ടേനാട്ട് മഠത്തിൽ അന്ന് താമസം മുത്തശ്ശിയുടെ മൂത്ത ചേച്ചി മങ്ക പിഷാരസ്യാരുടെ മൂത്ത മകൾ കുഞ്ഞുകുട്ടി പിഷാരസ്യാരും കുടുംബവുമാണ്. ശുകപുരത്തു പിഷാരത്ത് കരുണാകര പിഷാരടിയെന്ന അപ്പുക്കുട്ട പിഷാരടിയാണ് കുഞ്ഞുകുട്ടി പിഷാരസ്യാരുടെ ഭർത്താവ്. അവർക്ക് ഡോ. ഗോപി, വൽസല, രാമനാഥൻ, ദാമോദരൻ, ജയലക്ഷ്മി, ഡോ.വാസുദേവൻ, നന്ദിനി, ഉണ്ണികൃഷ്ണൻ, ഡോ. കൗമുദി എന്നിങ്ങനെ ഒമ്പത് മക്കൾ. അവിടത്തെ ഉണ്ണികൃഷ്ണനും ഞാനും സമപ്രായക്കാരാണ്.

തൊട്ടപ്പുറത്തു തന്നെ മങ്കപ്പിഷാരസ്യാരുടെ ഒടുവിലത്തെ മകളായ രാധയും ഭർത്താവ് മഞ്ജീരി പിഷാരത്ത് പ്രഭാകരേട്ടനും താമസിക്കുന്നുണ്ട്. മഠത്തിലും രാധോപ്പോളുടെ അവിടെയും ഒരു നേരം താമസിച്ച് നേരെ വട്ടേനാട്ടേക്ക് പോരുന്ന വഴിക്കുള്ള തെക്കേഷാരത്തെത്തും. തെക്കേ ഷാരത്ത് താമസം മുത്തശ്ശിയുടെ ഏറ്റവും ഇളയ സഹോദരൻ രാഘവ പിഷാരടിയുടെ കുടുംബമാണ്. രാഘവമ്മാവൻ നേരത്തെ മരിച്ചു. രാഘവമ്മാവൻ കല്യാണം കഴിച്ചത് മുത്തശ്ശിയുടെ തന്നെ മൂത്ത ഏട്ടനായ ഭരതപിഷാരടിയുടെ മകളായ പാലൂര് പുത്തൻ പിഷാരത്ത് രാധമ്മായിയെയാണ്. തെക്കെ പിഷാരത്തു നിന്നും പിന്നെ എത്തുന്നത് തറവാട്ടിലേക്കാണ്. ഭാഗം വെച്ചിട്ടില്ലാത്ത തറവാട്ടിൽ അന്ന് താമസം മുത്തശ്ശിയുടെ മൂത്ത സഹോദരി ശ്രീദേവിയുടെ മൂത്ത മകൾ കുഞ്ചുകുട്ടി മുത്തശ്ശിയും മകൻ രാമചന്ദമ്മാമനുമാണ്. ഒരു ദിവസം അവിടെ താമസിച്ച്, കുളിച്ചു തൊഴുത്, തൊട്ടപ്പുറത്ത് താമസിക്കുന്ന നാരായണമ്മാവനെ കണ്ട് ഉച്ച തിരിഞ്ഞാൽ ഞങ്ങൾ രണ്ടു കിലോമീറ്ററപ്പുറത്തുള്ള പുതുക്കുളങ്ങരയിലേക്ക് നടക്കും. വട്ടേനാട്ട് അമ്പലത്തിനു മുമ്പിലുള്ള കുന്ന് കയറിയിറങ്ങി പാടത്തേക്കിറങ്ങിയാൽ റോഡ് മുറിച്ച് കടന്ന് വലിയ തോട്ടു വരമ്പിലൂടെ നേരെ വെച്ചു പിടിച്ചാൽ പുതുക്കുളങ്ങരെ അമ്പലത്തിനടുത്തെത്താം. പുതുക്കുളങ്ങരെ അമ്പലത്തിനു നേരെയാണ് ഷാരത്തെ പടി. ഷാരത്ത് സുഭദ്രവല്യമ്മയും ശേഖരമ്മാവനും അവരുടെ മക്കളും. അതിൽ ലീലയും പ്രഭയും ഏകദേശം സമപ്രായക്കാരാണ്. അവിടെ നിന്നും ചായ കുടി കഴിഞ്ഞ് നേരെ ലക്ഷ്മി മുത്തശ്ശിയുടെ അടുത്തേക്ക്. ലക്ഷ്മ്യേടത്തിടെ കൂടെ രണ്ടു ദിവസം നില്ക്കണം എന്ന് നിർബന്ധമാണ് മുത്തശ്ശിക്ക്. ലക്ഷ്മിമുത്തശ്ശി താമസിക്കുന്നതിന് തൊട്ടപ്പുറത്തായി മൂത്ത മകൾ അമ്മു വല്യമ്മയും താമസമുണ്ട്.

അതൊക്കെ ഒരു കാലം. ഇന്ന് ആർക്കും സമയമില്ല. ആരെയും കാണണമെന്നുമില്ല. മുത്തശ്ശി മരിക്കും വരെ എല്ലാ വർഷവും ലീവിൽ ചെല്ലുമ്പോൾ ലക്ഷ്മി മുത്തശ്ശിയെ കാണുക എന്നത് മുടങ്ങാതെ ചെയ്തിരുന്നു. മുത്തശ്ശിയുടെ കാലശേഷം ആ ഭാഗങ്ങളിലേക്കുള്ള പോക്ക് ഇല്ലാതായിയെന്ന് പറയാം.

പിറ്റേന്ന് തൃശൂർ യാത്ര. കല്യാണ സാരി, വള എന്നിങ്ങനെ അത്യാവശ്യം വേണ്ടുന്നവ എടുത്തു. ആർഭാടങ്ങൾ കഴിയുന്നത്ര ഒഴിവാക്കി, പോക്കറ്റിന്റെ കനം അറിഞ്ഞു ചിലവാക്കുക എന്ന ലോകനീതിയിലേക്ക് ഒതുങ്ങിക്കൂടി.

രാത്രി വിജയനുമൊത്ത് ഏറെ വർഷങ്ങൾക്ക് ശേഷം എരവിമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്ക്  തൈപ്പൂയ്യം കാണാൻ പോയി.   നിലാവിൽ കുളിച്ച രാത്രിയിൽ പത്തായപ്പുരക്കപ്പുറം കൊയ്തൊഴിഞ്ഞ പാടം മുറിച്ചു കടന്ന് നടക്കുമ്പോഴേക്കും അങ്ങകലെ അമ്പലപ്പറമ്പിൽ നിന്നും കഥകളിയുടെ  കേളി കൊട്ടുയർന്നു തുടങ്ങിയിരുന്നു.

ശരീരം മുന്നിലുള്ള വരമ്പുകൾ താണ്ടി മുമ്പോട്ട്   നടന്നപ്പോൾ, മനസ്സ്  പുറകിലേക്ക് നടക്കുകയായിരുന്നു.

…..തോട് മുറിച്ചു കടന്നു കുറുപ്പത്ത് സ്‌കൂൾ പറമ്പിലേക്ക് നീളുന്ന വലിയ വരമ്പിലൂടെ ഇപ്പോൾ നാല്പ്പത് പേരടങ്ങുന്ന വലിയൊരു സംഘം  നടന്നു നീങ്ങുകയാണ്. ഏറ്റവും മുമ്പിലായി ചൂട്ടു കത്തിച്ച് കൂട്ടത്തിൽ ധൈര്യശാലിയായ ഒരേട്ടൻ..  അതിനു പുറകെ കുട്ടികളുടെ ഒരു പട തന്നെയുണ്ട്. കൊച്ചുട്ടൻ, ശ്രീകുട്ടൻ, ശോഭ, ശശി തുടങ്ങി...അവരുടെ പുറകിലായി മുത്തശ്ശിമാരുടെയും അമ്മായിമാരുടെയും സംഘം. അതിനും പുറകിലായി അമ്മമാരുടെ നിര. അവർക്കു പുറകിലായാണ് ഞങ്ങൾ സമപ്രായക്കാരായ ആൺ കുട്ടികൾ തമാശ പറഞ്ഞ് നടന്നിരുന്നത്. ഞങ്ങൾക്കും പുറകിലായി ചേച്ചിമാർ, അവരെ തൊട്ടു തൊട്ടില്ലാ എന്ന മട്ടിൽ അഞ്ചുകട്ട  ടോർച്ച് മിന്നിച്ച് യുവാക്കളുടെ നിര. പകലൂണും കഴിഞ്ഞ് ഏഴര എട്ടുമണിയോടെയാണ് സംഘം യാത്ര തിരിക്കുന്നത്. പൂരപ്പറമ്പിൽ കഥകളി കാണാൻ ഇരിക്കാനായി ആശാരി വള്ളി നേരത്തെ പോയി രണ്ടു പായ വിരിച്ച് സ്ഥലം പിടിച്ചിട്ടുള്ളതു കൊണ്ട് എല്ലാവരും സാ എന്ന് ആടിപ്പാടി നാട്ടുവിശേഷങ്ങളും വീട്ടു വിശേഷങ്ങളും പങ്കുവെച്ചാണ്  നടപ്പ്. അങ്ങിനെ, ആടിപ്പാടി, മുന്നിൽ നടന്ന കുട്ടികൾ കഴായ ചാടിക്കടക്കുമ്പോൾ കാലിടറി വീണു കരഞ്ഞ്, അമ്മമാരുടെ തലോടലിൽ കരച്ചിലടങ്ങി, ഇടവഴികളിലൂടെ വീണ്ടും കളിച്ചു ചിരിച്ച് ഒരു ഒമ്പതു മണിയാവുമ്പോഴേക്കും പൂയ്യപ്പറമ്പിലെ വള്ളി വിരിച്ച പായയിൽ എത്തിപ്പെടും.
അപ്പോഴേക്കും തോടയം പുറപ്പാട് കഴിഞ്ഞ് മേളപ്പദവും കഴിഞ്ഞ് കഥയാരംഭിച്ചിരിക്കും.മുത്തശ്ശിമാർക്കും അമ്മമാർക്കും മേല്പ്പറഞ്ഞ ഏർപ്പാടുകളിലൊന്നും വലിയ കമ്പമോ ഗ്രാഹ്യമോ ഇല്ലാത്തതു കാരണം ആർക്കും വലിയ പരിഭവമില്ല.

"അവരവർ ചൊല്ലിക്കേട്ടേനവൾതൻ ഗുണഗണങ്ങൾ
അനിതരവനിതാസാധാരണങ്ങൾ,
അനുദിനമവൾ തന്നിലനുരാഗം വളരുന്നു" എന്ന നളന്റെ ചൊല്ലിയാട്ടം കണ്ട് മുത്തശ്ശിമാരും അവർക്ക് പിന്നിലായി അമ്മമാരും കളി സശ്രദ്ധം വീക്ഷിച്ചിരിക്കുമ്പോഴേക്കും ഏറ്റവും മുമ്പിലിരിക്കുന്ന കുട്ടിപ്പടക്ക് ഉറക്കം വന്നു തുടങ്ങിയിരിക്കും. അവർക്കു പുറകിലിരിക്കുന്ന ഞങ്ങൾ പതുക്കെ പുറത്തു കടന്ന് പുറകിലുള്ള ആനമയിലൊട്ടകവും കുലുക്കിക്കുത്തും നോക്കി നടക്കുകയാവും.

എന്തൊരു കഴിവനി ഇന്ദുമുഖിക്കുമെന്നിൽ
അന്തരങ്ഗത്തിൽ പ്രേമം വന്നീടുവാൻ? എന്ന പതിഞ്ഞ പദം നളൻ വിസ്തരിച്ചു ആടിത്തീർക്കുമ്പോഴേക്കും പിന്നിലുള്ള ഏട്ടന്മാരുടെ നിര ചേച്ചിമാർക്കായി കടലമുട്ടായിയും കപ്പലണ്ടിയുമായിയെത്തിയിരിക്കും.

അതു കഴിഞ്ഞ് ദമയന്തിയുടെയും തോഴിമാരുടെയും സാരീനൃത്തം കഴിഞ്ഞ്
"തൊട്ടേനേ ഞാൻ കൈകൾകൊണ്ടു തോഴിമാരേ - കൈക്കൽ
കിട്ടുകിൽ നന്നായിരുന്നു കേളി ചെയ്‌വാൻ" എന്ന ദമയന്തി പദത്തിലെത്തി, അമ്മമാർ ഉൽസാഹത്തോടെ കളിയിൽ ലയിച്ചിരിക്കുമ്പോഴേക്കും പിന്നിൽ  മറ്റൊരു ആട്ടക്കഥ തുടങ്ങിയിരിക്കും.

കുളിരുള്ള ആ രാത്രിയിൽ, ആ യുവമിഥുനങ്ങളുടെ  മനസ്സിൽ മറ്റൊരു സിനിമാ ഗാനത്തിന്റെ ഈരടികൾ അലയടിക്കും..
ആയിരം സങ്കൽപ്പങ്ങൾ തേരുകൾ  തീർത്ത രാവിൽ അർജ്ജുനനായ് ഞാൻ, അവൾ ഉത്തരയായി.

കാഞ്ചനക്കസവുള്ള പൂഞ്ചേലയുടുത്തവൾ നെഞ്ചെയ്യും അമ്പുമായ് വന്നു ചേർന്നു.
അതുകഴിഞ്ഞാട്ടവിളക്കണഞ്ഞു പോയി..എന്നിട്ടും ആ രാതികളുടെ മാധുര്യം മാത്രം ബാക്കിയായി…

ഇന്നും തൈപ്പൂയത്തിന് കഥകളി ഒരു അനുഷ്ഠാനം പോലെ തുടരുന്നു. മൈക്കിലൂടെ മേളപ്പദത്തിന്റെ അലയടികളുയർന്നു.

ഇന്ന് പൂരപ്പറമ്പിന്റെ ഛായ മാറിയിരിക്കുന്നു. ആൾക്കൂട്ടം മാറിയിരിക്കുന്നു. മാറാത്തത് കഥകളി മാത്രം. പൂരപ്പറമ്പിൽ ഒന്ന് കറങ്ങി നടന്ന്, ചായപ്പീടികയിൽ നിന്നുമൊരോ ചായ കുടിച്ച് ഞങ്ങൾ തിരിച്ച് കണ്ണനിവാസിലേക്ക് തന്നെ നടന്നു. രാവിലെ മുതൽ ഓടി നടക്കുകയാണ്, ഒന്ന് നടു നിവർക്കണം, തല ചായ്ക്കണം. അങ്ങകലെ അമ്പലപ്പറമ്പിൽ നിന്നുമുള്ള മൈക്കിന്റെ ശബ്ദം അപ്പോഴും അന്തരീക്ഷത്തിലലയടിച്ചു..

എത്ര­വഴി മണ്ടി നടന്നു പണ്ടു നിന്നെ­ക്ക-
ണ്ടെത്തു­വോളം ഞങ്ങൾ തളർന്നു...
എത്ര­വഴി മണ്ടി നടന്നു...

നാളെ ചെയ്തു തീർക്കേണ്ട പണികൾ ഓരോന്നായി ഓർത്തെടുത്ത് പതുക്കെ നിദ്രയിലേക്ക് വഴുതി വീണു.

മുംബൈ ബാച്ചിലർ ജീവിതം – Part 24

അമ്മാവന്റെ സ്ഥാനത്തിരുന്ന് ശോഭയുടെ കല്യാണ നിശ്ചയം നടത്തേണ്ടിയിരുന്ന അമ്മയുടെ നേരാങ്ങള നാരായണമ്മാവൻ നാട് വിട്ടിട്ട് കൊല്ലം രണ്ടു കഴിഞ്ഞിരിക്കുന്നു. ലോറിപ്പണിയുമായി നടക്കുന്നൊരു അവധൂതനാണ് മൂപ്പർ. ഇന്നിവിടെ മുങ്ങിയാൽ ആറു മാസം കഴിഞ്ഞ് വട്ടേനാട്ട് പൊങ്ങിയെന്ന് കേൾക്കുന്ന യമണ്ടൻ.

വട്ടേനാട്ടാണ് അമ്മത്താവഴിയിൽ ഞങ്ങളുടെ തറവാട്. പാലക്കാട് ജില്ലയിലെ കൂറ്റനാടിനടുത്ത് നാഗലശ്ശേരി പഞ്ചായത്തിൽ തിരുവാനിപ്പുറം അമ്പലത്തിനടുത്താണ് വട്ടേനാട്ട് തറവാട്. പണ്ടുപണ്ട്, മരുമക്കത്തായ വ്യവസ്ഥയിൽ സ്ത്രീ ആധിപത്യം നിലനിന്നിരുന്ന കാലത്ത്,  ഒരു മുത്തശ്ശി പട്ടാമ്പി കൊടിക്കുന്നത്ത് ഷാരത്തു നിന്നും  കഴകത്തിനായി വട്ടേനാട്ട് വന്ന് താമസമുറപ്പിച്ചതാണെന്ന് എഴുതപ്പെടാത്ത ചരിത്രം. അതുകൊണ്ടു തന്നെ കാര്യമായ സ്വത്തുവഹകളൊന്നുമില്ലാത്തൊരു, മണ്ണുകൊണ്ട് കെട്ടിപ്പൊക്കിയൊരു തറവാട്. തറവാടിന്റെ അറിയപ്പെടുന്ന ചരിത്രം തുടങ്ങുന്നത് ഒരു മങ്കപ്പിഷാരസ്യാരിൽ നിന്നും. മങ്കപ്പിഷാരസ്യാർക്ക് കുഞ്ഞികൃഷ്ണനെന്നും ഭരതനെന്നും പേരുള്ള രണ്ടാങ്ങളമാർ. ഷാരങ്ങളുടെ ചരിത്ര രചനയിൽ ആണുങ്ങൾക്ക് കാര്യമായ സ്ഥാനമില്ല. തറവാട്ടിലെ പെൺതരിയായ മങ്കമുത്തശ്ശിക്ക് നാരായണിയെന്നും ഗോവിന്ദനെന്നും കൃഷ്ണനെന്നും മൂന്നു മക്കൾ. വീണ്ടും പെൺ തരിയിലേക്ക് തന്നെ വരാം. നാരായണിപ്പിഷാരസ്യാർക്ക് പുതുക്കുളങ്ങര ശേഖരപ്പിഷാരടിയിൽ ശ്രീദേവി, മങ്ക, ഭരതൻ, ശേഖരൻ, രാമൻ, ലക്ഷ്മി, നാണിക്കുട്ടി, രാഘവൻ എന്നിങ്ങനെ എട്ട് മക്കൾ.

അതിലെ ഏഴാമത്തെ മകൾ നാണിക്കുട്ടിയെ അന്നത്തെ നാട്ടുനടപ്പനുസരിച്ച് ആദ്യം സംബന്ധം ചെയ്തത് അമ്പലത്തിലെ ഊരായ്മക്കാരനായ ഒരു നീലകണ്ഠൻ നമ്പൂതിരി. നീലാണ്ടൻ നമ്പൂതിരിയിൽ നാണിക്കുട്ടിക്ക് ഭരതനെന്ന ഒരു പുത്രൻ ജനിച്ചു. അധികം താമസിയാതെ നമ്പൂതിരി കൊച്ചു നാണിക്കുട്ടിയെ വൈധവ്യത്തിലേക്ക് തള്ളിവിട്ടുകൊണ്ട് യാത്രയായി. ഭരതനെന്ന കുഞ്ഞുകുട്ടൻ അഞ്ചാംതരം വരെ പഠിച്ചു. ആയിടക്കാണ് വിധവയായ ചെറുപ്പം വിട്ടിട്ടില്ലാത്ത നാണിക്കുട്ടിയെ കല്യാണം കഴിക്കാനായി തൊള്ളയിരത്തി നാല്പ്പതുകളുടെ തുടക്കത്തിൽ രണ്ടാം കെട്ടുകാരനും ജന്മിയുമായ, ഷഷ്ടിപൂർത്തി കഴിഞ്ഞ ചെറുകരത്തറവാട്ടിലെ ഒരു മൂത്തപ്പിഷാരടിയെത്തുന്നത്. മൂത്തപ്പിഷാരടിയുടെ മരിച്ച ആദ്യഭാര്യയിലുള്ള മക്കളിൽ ഏറ്റവും ഇളയവളെക്കാൾ പ്രായം കുറവായിരുന്നു അന്ന് രണ്ടാം ഭാര്യയായി കൂടെക്കൂട്ടിയ നാണിക്കുട്ടിക്ക്.

ഇന്നത്തെ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിലെ എരവിമംഗലം ദേശത്താണു ചരിത്ര പ്രസിദ്ധമായ ചെറുകരത്തറവാട് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ആദ്യത്തെ നാട്ടുരാജ്യമായ വള്ളുവനാട്ടിലെ പതിനെട്ടര സ്വരൂപങ്ങളിലെ ഒരു സ്വരൂപമാണ് ചെറുകര പിഷാരം. ആയിരത്തി തൊള്ളായിരത്തി മുപ്പതുകളിൽ കേരളത്തിന്റെ നവോത്ഥാന ചരിതത്തിലെ ക്ഷേത്രപ്രവേശന വിളംബരത്തിനും മുമ്പ് ഗുരുവായൂർ സത്യാഗ്രഹത്തിൽ ആകൃഷ്ടനായി, അതിൽ പങ്കെടുത്ത്, ചെറുകര രാമനുണ്ണി  പിഷാരടിയും അദ്ദേഹത്തിന്റെ സുഹൃത്തും കോൺഗ്രസ് പ്രവർത്തകനുമായ പാലോളി വലിയ വാസുദേവൻ നമ്പൂതിരിയും കൂടി പാലോളി മനയുടെ അധീനതയിലുള്ള ചക്കുവറ ക്ഷേത്രം 1932 സെപ്തംബർ 23നു എല്ലാ ജാതിക്കാർക്കുമായി തുറന്നു കൊടുത്തു. തുടർന്ന് ചെറുകര പിഷാരത്തിന്റെ കിഴക്കെ പത്തായപ്പുരയിൽ വച്ച് ഈ ക്ഷേത്രപ്രവേശനത്തിന്റെ വിളംബരവും നടത്തി. ക്ഷേത്രം തുറന്നു കൊടുത്തിട്ടും ഹരിജനങ്ങളൊന്നും ക്ഷേത്രത്തിലേക്കെത്താതിരുന്നത് കണ്ട് ചെറുകാടിന്റെ നേതൃത്വത്തിൽ ഉല്പതിഷ്ണുക്കളായ കുറച്ചു ചെറുപ്പക്കാരെയും കൂട്ടി ഇവരെല്ലാവരും കൂടി പറ്റിയ ഒരാളെത്തപ്പിയിറങ്ങി. ഒടുവിൽ കുലവൻ എന്നൊരു ഹരിജനെ കൂട്ടിക്കൊണ്ടുവന്ന് കുളിപ്പിച്ച് ക്ഷേത്രത്തിൽ തൊഴുവിച്ച് ഒരു പന്തിഭോജനവും നടത്തി.  ചെറുകര ഷാരത്ത് താമസിച്ച് ചെറുകര സ്കൂളിൽ പഠിച്ചിരുന്ന ചെറുകാട് ഈ പന്തിഭോജനത്തിനു ശേഷം വീണ്ടും തറവാട്ടിലെത്തിയപ്പോൾ അദ്ദേഹത്തിന് ഭക്ഷണം കൊടുത്തത് തറവാടിന്റെ കിഴക്കേ കോലായിലായിരുന്നുവത്രെ. ഈ കാഴ്ച കണ്ടു കയറിവന്ന അന്നത്തെ  മൂത്തപ്പിഷാരടിയും കടുത്ത യാഥാസ്ഥിതികനുമായ കണ്ണനുണ്ണി പിഷാരടി ‘കലികാല വൈഭവം’ എന്ന് പറഞ്ഞ് അകത്തേക്ക് കയറിപ്പോയതായി ചെറുകാടിന്റെ ആത്മകഥയായ ജീവിതപ്പാതയിൽ, ‘കലികാല വൈഭവം’ എന്ന അദ്ധ്യായത്തിൽ വിവരിക്കുന്നുണ്ട്. വള്ളുവനാടിന്റെ ഭരണവ്യവസ്ഥയിൽ കാര്യമായ പങ്കുണ്ടായിരുന്ന ചെറുകര പിഷാരടിമാരിലെ ഏറ്റവും ഒടുവിലെ കണ്ണിയായ മേൽപ്പറഞ്ഞ കണ്ണനുണ്ണി പിഷാരടിയാണ് നാണിക്കുട്ടി പിഷാരസ്യാരെ പുടവ കൊടുത്ത് കൂടെക്കൂട്ടിയത്. വാർദ്ധക്യത്തിൽ മൂത്തപ്പിഷാരടിയെ നോക്കാനായിയെത്തിയ നാണിക്കുട്ടി പിഷാരസ്യാർ അങ്ങിനെ ചെറുകരക്കാരുടെ വലിയമ്മായിയായി മാറി. അപ്പോഴേക്കും ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് സംസ്ഥനത്തിന്റെ ഭാഗമായ മലബാർ ജില്ലയുടെ ഭാഗമായിക്കഴിഞ്ഞിരുന്ന വള്ളുവനാട്ടിൽ വെറും പാട്ടക്കുടിയാൻ ജന്മി വ്യവസ്ഥയിലെ ജന്മിയായ തറവാട്ടു കാരണവർ മാത്രമായി മാറിയിരുന്നു ചെറുകര മൂത്തപ്പിഷാരടി. ആനയും, ആയിരം പറ പാട്ടവരവുമുള്ള ഒരു തറവാട്ടിൽ കാരണവർ അന്ന് ചെയ്യുമായിരുന്ന ഒരു സാധാരണ കാര്യം മാത്രമാണ് കണ്ണനുണ്ണി മൂത്തപ്പിഷാരടിയും ചെയ്തത്. ആ ദാമ്പത്യത്തിൽ നാണിക്കുട്ടി പിഷാരസ്യാർക്ക് ദേവകിയെന്നും നാരായണനെന്നും പേരുള്ള രണ്ടു കുട്ടികൾ പിറന്നു. ഇവർക്കിടയിൽ ശേഖരനെന്നൊരു കുട്ടി വയസ്സെത്തും മുമ്പെ കഴിയുകയും ചെയ്തിട്ടുണ്ടത്രെ. മൂപ്പിളമത്തർക്കങ്ങളും പടലപ്പിണക്കങ്ങളും കൊടികുത്തിവാണ അക്കാലത്ത് മൂത്തപ്പിഷാരടിക്ക് വയസ്സു ചെന്ന് നാടു നീങ്ങിയപ്പോൾ, പാട്ടവരവുകൾ ശോഷിച്ചപ്പോൾ, നാണിക്കുട്ടി പിഷാരസ്യാർ മക്കളുടെ പഠനാർത്ഥം വീണ്ടും വട്ടേനാട്ട് തറവാട്ടിലേക്ക് തന്നെ തിരിച്ചെത്തി.

ആദ്യമകൾ ദേവകി പത്താം തരത്തിൽ തോറ്റു, പഠിപ്പു നിർത്തി. രണ്ടാമത്തെ മകൻ നാരായണൻ പത്താംതരം പൂർത്തിയാക്കിയില്ല. ഇതിനിടയിൽ മൂത്തമകൻ ഭരതൻ ജോലി തേടി മദ്രാസിലേക്ക് വണ്ടി കയറിയിരുന്നു. നാരായണൻ വണ്ടിപ്പണിയുമായി നാടു വിട്ടു. നാലഞ്ചു കൊല്ലം കഴിഞ്ഞ് മൂത്ത മകളുടെ കല്യാണം ശരിയായി വന്നപ്പോൾ അതു നടത്താൻ, നാടു വിട്ട ആൺ മക്കളുടെയോ, മരിച്ചു പോയ മൂത്തപ്പിഷാരടിയുടെയോ സഹായ ഹസ്തങ്ങളില്ലാതെ ആങ്ങളമാരുടെ കരുണക്കായി അവർ കേണു. ഓടുവിൽ ചില സുമനസ്സുകളുടെ ഉൽസാഹത്തിലും ഔദാര്യത്തിലുമായി ആ കല്യാണം ഒരു മിലിട്ടറിക്കാരനുമായി നടന്നു. പരക്കാട്ട് പിഷാരത്ത് അനിയനെന്ന മിലിട്ടറിക്കാരൻ ഗോപാലപ്പിഷാരടിക്ക് ദേവകിയിൽ പിറന്ന മക്കളാണ് ഈയുള്ളവനും അനുജൻ ശശിയും,പിന്നീട് പിറന്നൊരു അനുജത്തിയും.

1968ൽ നിർബന്ധിത മിലിട്ടറി സേവനം മതിയാക്കിയെത്തിയ അച്ഛൻ പെൻഷൻ പറ്റിപ്പോരുമ്പോൾ കിട്ടിയ കുറച്ചു പണം കൊണ്ട് മുത്തശ്ശിക്ക് ചെറുകരത്തറവാട്ടിൽ നിന്നും കിട്ടിയ ഭൂസ്വത്തിൽ നിന്നിരുന്ന പത്തായപ്പുരയെ സ്വപ്രയത്നത്താൽ മൂന്നുമുറികളും ഒരടുക്കളയും പൂമുഖവുമുള്ള വീടാക്കി മാറ്റി, അന്തരിച്ച മുത്തശ്ശന്റെ സ്മരണാർത്ഥം “കണ്ണനിവാസ്‘ എന്ന് നാമകരണം ചെയ്തു.

ആ പുത്തൻ വീട്ടിൽ പിറന്ന ഞങ്ങളുടെ അനുജത്തി ശോഭയുടെ കല്യാണ നിശ്ചയം, ഇന്ന് അതേ കണ്ണനിവാസിൽ വെച്ച്, അച്ഛന്റെ അഭാവത്തിൽ, നേരമ്മാവന്റെ അഭാവത്തിൽ വലിയ മുത്തശ്ശിയുടെ മകൻ ബാലമ്മാവൻ  നടത്തി.

ചരിത്രം തലമുറകൾ തോറും ചില തനിയാവർത്തനങ്ങൾ നടത്തും. പക്ഷെ, അവളുടെ ആങ്ങളമാർ ആ നിശ്ചയത്തിനപ്പുറം അതിനെ മറ്റൊരു തനിയാവർത്തനത്തിലേക്ക് തള്ളിവിട്ടില്ല.

Thursday, September 19, 2019

ആയില്യക്കള്ളൻ



മുരളിവട്ടേനാട്ട്


പുറത്ത് മഴ  തിമർത്തു പെയ്യുകയാണ്. അതിഥികളെല്ലാം പോയപ്പോഴേക്കും മൂന്ന്മണിയായി. പുറത്തേക്ക് നോക്കുമ്പോൾ ഒരു ആറുമണിയുടെ മട്ടുണ്ട്.

മഴ കാരണം വരാമെന്ന്പറഞ്ഞവർ പലർക്കും എത്താൻ പറ്റിയില്ലത്രെ.

മകയിരം മദിച്ചുപെയ്തില്ല, തിരുവാതിര തെളിഞ്ഞിട്ടായിരുന്നു ഇക്കുറി. പുണർതത്തിൽ പുകഞ്ഞതുമില്ല. എന്നിട്ടും, പെയ്യാത്ത പൂയവും കഴിഞ്ഞ് ആയില്യത്തിൽ ഈ മഴ എവിടെ നിന്നും എത്തിയെന്ന് ഒരു പിടിയും കിട്ടുന്നില്ല. മുറ്റവും വഴിയും പൂട്ടിയിട്ട കണ്ടം പോലെയായിട്ടുണ്ട്. വണ്ടികളുടെ ബാഹുല്യം തന്നെ കാരണം.

രണ്ടു കൊല്ലം മുംമ്പാണ്‌ ഇവിടെ, ഈ മലയോരത്ത് വന്ന്  അഞ്ചു സെന്റ്പറമ്പ് വാങ്ങി  വീട് വെച്ചത്. നഗരത്തിൽ നിന്നും അധികം ദൂരെയല്ലാത്ത, എന്നാൽ കാഴ്ചയിൽ നാട്ടിൻ പുറത്തിന്റെ എല്ലാ ഐശ്വര്യങ്ങളുമുള്ള ഒരു റെസിഡൻഷ്യൽ കോളനി. ഓഫിസിലുള്ള ഒരു ബ്രോക്കർ മുഖാന്തരമായിരുന്നു ഇവിടെ എത്തിപ്പെട്ടത്. ഓഫീസിലേക്ക് 10 കിലോമീറ്ററെ ദൂരമുള്ളു. ലോണെടുത്താണ്‌ വീട് വെച്ചത്. അടിയാധാരത്തിന്റെ കാര്യം വന്നപ്പോൾ ബാങ്ക്  ചെറുതായൊന്ന്  പ്രശ്നമുണ്ടാക്കിയതാണ്. പിന്നെ ബ്രോക്കർ എല്ലാം പണം കൊടുത്ത് തീർപ്പാക്കി.

പതിനെട്ടിലെ പ്രളയത്തിലാണ് വിച്ചു പിറന്നത്. അരക്കൊപ്പം വെള്ളത്തിൽ, അർദ്ധ രാത്രിയാണ് അവളെ പേറ്റു നോവു വന്നപ്പോൾ കൊണ്ടോടിയത്. തൊണ്ണൂറ്റൊമ്പതിലെതിനെക്കാൾ വലിയതെന്ന് വിദഗ്ദ്ധർ  വിലയിരുത്തിയ, വെള്ളം വന്നൊഴിഞ്ഞ വീട്ടിലേക്ക് ഏഴാം ദിവസമാണ് അവനെ കൊണ്ടു വന്നത്. അങ്ങനെയാണവന്  വരുണനെന്ന്  പേരിട്ടത്. വീട്ടിൽ ഭാര്യയുടെ അനുജത്തിക്കും അമ്മക്കും ഒട്ടും ഇഷ്ടമയായ പേരായിരുന്നില്ല അത്. അതു മറികടക്കാനവർ   സൗകര്യപൂർവ്വം അവനെ വിച്ചുവെന്ന് വിളിച്ചു..

ഇന്ന് അവന്റെ ആണ്ടപ്പിറന്നാളായിരുന്നു. നൂറു പേർക്ക് ഉണ്ടാക്കി  കൊണ്ടു വന്ന ഭക്ഷണം പകുതി ബാക്കിയാണ്. പാത്രങ്ങൾ നാലുമണിക്കൊഴിച്ചു കൊടുക്കണം.
അമ്മയും അടുത്ത ഒരു ചേച്ചിയും അത് ഒഴിച്ച്പാത്രങ്ങൾ കഴുകുന്ന തിരക്കിലാണ്.  ചോറും സാമ്പാറും ആണ് ഏറ്റവും കൂടുതൽ ബാക്കി. സാമ്പാറ്നന്നായിട്ടുണ്ടെന്ന് എല്ലാരും പറഞ്ഞു. എനിക്കേറ്റവും ഇഷ്ടപ്പെട്ട കറിയാണ്‌ സാമ്പാറ്‌. വർഷത്തിൽ 365 ദിവസം വെച്ചു വിളമ്പിയാലും ചന്ദ്രന്‌ സാമ്പാറ്‌ മട്ക്ക്-ല്ല്യാ  എന്ന് അമ്മ പറയാറുണ്ട്. വീട്ടിലുള്ള പാത്രങ്ങളിൽ മുഴുവനാക്കിയാലും ചോറ് അരച്ചെമ്പോളം ബാക്കി. സാമ്പാർ ഒരുവലിയ അണ്ടാവും.

"ഈ ചോറ്‌ ആര്‌ കഴിച്ച്തീർക്കാനാ ചന്ദ്രാ.. ശരിക്ക് വെന്തിട്ടും ഇല്ല്യാന്ന്തോന്നുണൂ. രാത്രിക്ക്നമ്മക്ക് ഒന്നും കൂടി വെച്ച്  വാർത്ത് കഴിക്കാം.
ബാക്കിള്ളത് ആ തെങ്ങിന്റെ ചോട്ടില് ഒരു കുഴികുത്തി അതിലിടായിരുന്നൂ. സാമ്പാറും വെച്ചാ കേടാവും. ഒരു കുഴി കുത്തിത്തര്വോ..ചന്ദ്രാ?" ഭാര്യയുടെ അമ്മയാണ്‌.

അയ്യോ അമ്മേ, വയ്യ.. ട്ടോ.. ബിരിയാണി കുഴിച്ചിട്ടത്  പോലെ  ചോറും സാമ്പാറും വയ്യ. കഥ ഇപ്പളും മനസ്സ്ന്ന്മാറീട്ട്ല്ല്യ…

നൂറാൾക്കൊന്നും പറയണ്ടാന്ന്ഞാനപ്പഴേ പറഞ്ഞതല്ലേ?

"നീയും നെന്റെ ഒരു ബിരിയാണീം... അതൊക്കെ കഥേല്‌. പിന്നെ..ആളോളേ ക്ഷണിച്ചിട്ടു ഭക്ഷണല്യാ ന്ന് പറഞ്ഞാ കൊറച്ചില് ആര്ക്കാ?
അല്ലെങ്കില്‌,  ഈ മഴേത്ത് ആർക്കെങ്കിലും കൊണ്ടെക്കൊട്ക്ക്…  കുഴിച്ചിടാൻ എനിക്കും ഒട്ടും ഇഷ്ടണ്ടായിട്ടല്ല".

കുട്ടിക്കാലത്ത് ഇല്ലായ്മ കൊണ്ട് അന്നപൂർണ്ണേശ്വരിയുടെ പ്രസാദം എത്രയോ തവണ പോയിക്കഴിക്കേണ്ടി വന്ന എനിക്ക് അന്നത്തോടങ്ങിനെ ചെയ്യാൻ മനസ്സനുവദിച്ചില്ല

ടിവി ആർക്കും വേണ്ടാണ്ട്, പറഞ്ഞ വാർത്തകൾ തന്നെ പറഞ്ഞു കൊണ്ടേയിരുന്നു. എവിടെയൊക്കെയോ മഴ പെയ്യുന്നെന്നും, എതൊക്കെയോ നഗരങ്ങളിലും പുഴകളിലും വെള്ളം കയറുന്നെന്നും കാണിച്ചു കൊണ്ടേയിരിക്കുന്നു.

അവർക്ക് പുതിയ കഥകളൊന്നും കിട്ടിക്കാണില്ല. എല്ലാം കഥയാണവർക്ക് . പുതിയത് കിട്ടാതെ വരുമ്പോൾ കഴിഞ്ഞ വർഷത്തെ ഫൂട്ടേജ് പോലും തിരുകിക്കയറ്റും.

സെറ്റിയിൽചാഞ്ഞിരുന്ന്, അലസമായി അവ നോക്കിക്കൊണ്ടും പുറത്തെ മഴ നോക്കിക്കൊണ്ടും കിടന്നു. രണ്ടു ദിവസമായി ഉറക്കം ശരിയാവുന്നില്ല. തലവേദന ഉച്ച മുതൽ കൂട്ടിനുണ്ട്.

പുറത്ത്റോഡിനപ്പുറത്തുള്ള പാടത്തു നിന്നും വെള്ളം റോട്ടിലേക്ക്   കയറിത്തുടങ്ങിയിരിക്കുന്നു.

ഉറക്കം നല്ല പോലെ വന്നു തുടങ്ങിയിരുന്നു....  പെട്ടെന്ന് ടിവിയിൽ ഒരു Breaking News റോൾ ചെയ്തു തുടങ്ങി...    ....മലയിൽ ഉരുൾ പൊട്ടി.. കൂടുതൽ വിവരങ്ങൾ ലഭ്യമാവുന്നതേയുള്ളു...

"ചന്ദ്രാ..ഒരുകുഴികുത്തിത്തര്വോ.." ഉറക്കത്തിന്റെ ആലസ്യവും പേറി, ഈ മഴയത്ത് ആർക്കും ഭക്ഷണം കൊണ്ടു പോയിക്കൊടുക്കാൻ ഒരു വഴിയും കാണാഞ്ഞതിനാൽ തൽക്കാലം തലയിലൊരു തോർത്തുകെട്ടി, കയ്ക്കൊട്ടെടുത്ത്  പുറത്തേക്കിറങ്ങി. അന്നപൂർണ്ണേശ്വരിയോട് മനസ്സുകൊണ്ട് മാപ്പു പറഞ്ഞു.

മഴ തിരിമുറിയാതെ പെയ്യുകയാണ്‌. റോഡിൽനിന്നും വെള്ളം ഗേറ്റ്  വഴി കോമ്പൗണ്ടിലെക്ക് ഏന്തിത്തുടങ്ങിയിരിക്കുന്നു. കലക്കവെള്ളമാണ്‌. മലവെള്ളം വന്നുതുടങ്ങീട്ടുണ്ടാവും.

വെള്ളത്തിന്റെ വരവിൽ പന്തികേട്തോന്നി. പെട്ടെന്ന്  വീട്ടിനുള്ളിലേക്കു തിരിച്ചു കയറി.  വെള്ളം വീട്ടിലേക്ക്കയറിയാൽ എന്താവും അവസ്ഥയെന്നത്കഴിഞ്ഞ വർഷം കണ്ടതാണ്‌. അതു കൊണ്ട്തന്നെ അത്യാവശ്യ സാധനങ്ങളെല്ലാം മുകളിലത്തെ നിലയിലേക്ക്കൊണ്ടു പോയി ഇട്ടിരിക്കുന്നു. വിച്ചുവിനെ താഴത്തെ മാസ്റ്റർ ബെഡ്റൂമിൽ തൊട്ടിലിൽ കിടത്തി ഉറക്കിയിരിക്കുന്നു. ഭാര്യ അടുക്കളയിൽ അമ്മയെ സഹായിക്കാൻ പോയിരിക്കുകയാവാം. വിച്ചുവിനെ പതുക്കനെ തൊട്ടിലിൽ നിന്നുമെടുത്തു മോളിലെ നിലയിലേക്ക്പോവാനായി തിരിഞ്ഞതാണ്‌.

പെട്ടെന്ന്, നിമിഷനേരംകൊണ്ട്,എന്താണ്‌ സംഭവിച്ചതെന്ന് അറിയാൻ പോലും പറ്റാത്തത്ര പെട്ടെന്ന്, ഭയങ്കര ശബ്ദത്തോടെ എന്തോ വന്ന്  വീടാകെ വിഴുങ്ങി. ആകെ ഒന്നും കാണാൻ പറ്റാത്തത്ര ഇരുട്ട്. വായിലേക്കും മൂക്കിലേക്കും കണ്ണിലേക്കും വെള്ളം വന്നു നിറയുന്നു. കുട്ടിയെ ചേർത്തു പിടിച്ച്നിന്ന ഇടം തപ്പി നോക്കി, പതുക്കെ പുറത്തേക്ക്കടക്കാനായി ശ്രമിച്ചു. ശ്വാസം മുട്ടുകയാണ്. കുട്ടി കയ്യിൽ കിടന്ന്പിടയുന്നു. കണ്ണ് തുറന്നാൽ വെളിച്ചത്തിന്റെ നേരിയ ഒരു പ്രകാശ രാജി പോലെ എന്തോ ഒന്ന് തിളങ്ങുന്നു. കാലിനടിയിൽ ചെളി നിറയുകയാണ്. ചെളിയിൽ പൂന്തിയ കാൽ ശക്തിയുപയോഗിച്ച് വലിച്ചൂരി, മേലോട്ടാഞ്ഞു കുതിച്ചു. ഫാനായിരിക്കണം, എന്തോ ഒരു വസ്തുവിൽ തടഞ്ഞു ചെന്ന് കയ്യ് തടഞ്ഞു. ശ്വാസം കിട്ടുന്നില്ല. മൂക്കിലേക്കും , വായിലേക്കും, കണ്ണിലേക്കും സാമ്പാറിൻറെയും കാളന്റെയും കൂടിക്കലർന്ന ഒരു സ്വാദ് പടരുകയാണ്. ആ സാമ്പാറും കാളനും എല്ലാം വെള്ളത്തിൽ കലർന്ന് എന്റെ മേലാകെ പടരുകയാണോ? എനിക്കേറ്റവും ഇഷ്ടമുള്ള ഈ സാമ്പാറിൽ മുങ്ങി മരിക്കാനാണോ എന്റെ വിധി?
വീണ്ടും താഴോട്ട്  കുതിച്ച്  വാതിൽ ലക്ഷ്യമാക്കി ഞാൻ  നീന്തി. ഒരുവിധം പുറത്തു കടന്നു. ഇപ്പോൾ ഹാളിലായിരിക്കണം. ഇല്ല… ഹാളിൽ വെള്ളം മുക്കാൽഭാഗത്തോളമേ ഉള്ളൂ എന്ന്തോന്നുന്നു. എല്ലാം തോന്നലുകളും ഊഹാപോഹക്കണക്കുകളുമാണ്. അവിടെ നിന്നും വടക്കോട്ട് ഏകദേശംദൂരം കണക്കാക്കി കലക്ക വെള്ളത്തിലൂടെ നീന്തി മുൻവശത്തെ വാതിൽ ലക്ഷ്യമാക്കിനീങ്ങി. എന്തെല്ലാ മോമേലിൽ തടയുന്നുണ്ട്. ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. കയ്യിലിരിക്കുന്ന കുട്ടിയുടെ കരച്ചിലാണോ? ഒന്നും വ്യക്തമല്ല. ഈയൊരവസ്ഥ സ്വപ്നത്തിൽ മാത്രമേ അനുഭവിച്ചിട്ടുള്ളൂ. കുട്ടിക്കാലത്ത് ചെറുകുന്ന് ചിറയിൽ ഒപ്പക്കാരോടോപ്പം കളിച്ചിരുന്നപ്പോൾ മാത്രമാണ് ഒരിക്കൽ മുങ്ങാംകുഴിയിട്ട് ചെന്ന് ചേറിൽ കുടുങ്ങി ശ്വാസം മുട്ടിയിട്ടുള്ളത്. അന്ന് കൂടെ ഊളിയിട്ട ഏട്ടനാണ് രക്ഷിച്ചത്. ഇന്നിതാ പിന്നീടാദ്യമായി ഞാനിതനുഭവിക്കുകയാണ്. അന്നത്തെ ചിറയിലെ ചേറിനേക്കാൾ തണുപ്പും പശിമയും ഈ ചേറിനുണ്ട്. ചേടി മണ്ണിൻറെ പശിമയും സാമ്പാറിന്റെ ഗന്ധവും.  രക്ഷപ്പെടാനുള്ള പഴുതുകൾ തപ്പി ഞാൻ കാലും ഉടലും വലിച്ച് നീങ്ങി.. നീന്തി.  ഒടുവിൽ, പുറത്തേക്കുള്ള വാതിലിൽ പിടി കിട്ടി. എന്തോ വന്ന് മുക്കാലും അടഞ്ഞ് കിടന്നിരുന്ന വാതിൽ ശക്തിയായി വലിച്ചു. ആ വിടവിലൂടെ ദേഹം കടക്കുന്നില്ല. ഇനിയും ശ്വാസം പിടിച്ചു നിൽക്കാനാവുന്നില്ല... ഉള്ളിലേക്ക് തള്ളിവരുന്ന വെള്ളപ്പാച്ചിലിൽ, കുട്ടിയെ ഒരു കൈകൊണ്ട് മുറുകെപ്പിടിച്ചു വാതിൽ വീണ്ടും ആഞ്ഞു വലിച്ചു... വിടവിന് നേരിയ മെച്ചമുണ്ടായി. അതിലൂടെ, ഒഴുക്കിനെ അതിജീവിച്ച്, പണിപ്പെട്ട്, അവനെ ആദ്യം കടത്തി, എൻറെ ശരീരം പുറത്തേക്കെടുത്തു.  കുട്ടിയേയും മാറത്തടക്കിപ്പിടിച്ചു മുകളിലേക്ക് ആഞ്ഞു കുതിച്ചു. ജലനിരപ്പിലേക്ക് ഉയർന്ന് പൊങ്ങി...

ഈശ്വര.. ശ്വാസത്തിന്റെ വിലയെന്താണെന്നറിഞ്ഞ നിമിഷങ്ങൾ.. ആവോളം ശ്വസിച്ചു, മതിയാവോളം. കയ്യിലുള്ള കുട്ടിയെ നോക്കി. ഇല്ല, അവനും ശ്വസിക്കുന്നുണ്ട്. അവൻ കരയാനാരംഭിച്ചു. എന്റെ മുഖത്തും ദേഹത്തും കൈകൊണ്ടടിച്ച്   നിലവിളിക്കുകയാണവൻ, അമ്മേ, അമ്മേ എന്ന്..വിളിച്ച്.

“അതേയ്..ഏട്ടാ, വിച്ചു എണീച്ച്കരയാൻ തൊടങ്ങീട്ട് എത്ര നേരായീ? ഒന്ന് എട്ത്തൂടെ?“

ഞെട്ടിയുണർന്ന്  വിച്ചുവിനെ എടുത്ത്  മാറോടണച്ചു.

“നോക്കൂ.. ആ തെങ്ങിൻ ചോട്ട്ല് ഒരു കുഴി കുഴിക്ക്വോ?..എന്താ ഏട്ടൻ വിച്ചൂനോട് പറഞ്ഞേര്‌ന്നത്?”

അറിയില്ല. .എന്തോ സ്വപ്നം കണ്ടതായിരുന്നൂ ന്ന്തോന്നുണൂ.

കറന്റ്പോയി, ടിവി ഓഫായിരുന്നു. നീ ആ മൊബൈൽ ഒന്ന്താ. വാർത്ത നോക്കട്ടെ.. ഭക്ഷണം നമുക്ക്  വല്ല  ക്യാമ്പിലും കൊണ്ടു  കൊടുക്കാം...അവര്‌ അത്താഴം വെക്കണേന്‌ മുമ്പെവേണം.

അതെ..കുഴിച്ച്മൂടാൻ വയ്യ..ദു:സ്വപ്നങ്ങളൊഴികെ മറ്റൊന്നും.

പുറത്ത്, മഴക്ക്ശക്തി കൂടിക്കൊണ്ടിരുന്നു.. വെള്ളം പൊങ്ങി വരികയാണ്. എവിടെയോ മലയടിവാരത്ത് ഉരുൾ പൊട്ടിയിട്ടുണ്ട്. വേഗം ഭക്ഷണം മുഴുവൻ കാറിന്റെ ഡിക്കിയിൽ വെച്ചു. വിച്ചുവിന്റെ ഒന്നു രണ്ടു കുപ്പായം എടുത്തു. ഭാര്യയെയും അമ്മയെയും ചേച്ചിയെയും കാറിൽ കയറ്റി, ഉയർന്നു തുടങ്ങിയ വെള്ളത്തിലൂടെ വേഗത്തിൽ ഓടിച്ചു. പത്താം മൈലിനപ്പുറമുള്ള സ്കൂളിൽ ഒരു ദുരിതാശ്വാസക്യാമ്പ് ഇന്നലെ തുറന്നിട്ടുണ്ട്. അവിടേക്ക്നേരെ വിട്ടു.

കാറിൽനിന്നും ഭക്ഷണം ക്യാമ്പിലിറക്കി. ക്യാമ്പിൽ വെച്ചിരുന്ന ടിവിയിൽ അപ്പോൾ ഒരുഫ്ളാഷ് ന്യൂസ്  സ്ക്രോൾചെയ്തു കൊണ്ടേയിരുന്നു, "അതിരാണി മലയിൽ ഉരുൾപൊട്ടി…  അറുപതോളം വീടുകൾ മണ്ണിന്നടിയിലായതായി സംശയിക്കുന്നു. ആരും രക്ഷപ്പെട്ടതായി അറിവില്ല"

ആദ്യമായി ആ ദുഃസ്വപ്നത്തിനോട് മനസ്സുകൊണ്ട്നന്ദി പറഞ്ഞു. ക്യാമ്പിലേക്ക്  ഞാനും കുടുംബവും പേര് രജിസ്റ്റർ ചെയ്ത് പതുക്കെ  കയറി,  ജീവിതം തിരിച്ചു കിട്ടിയ സന്തോഷത്തോടെ.. ഒപ്പം, കോളനിയിലുണ്ടായിരുന്ന, അറിയുന്നവരും അറിയാത്തവരുമായ അയൽ പക്കങ്ങളുടെ അവസ്ഥയോർത്ത്  നടുങ്ങിയും..

അപ്പോഴും പുറത്ത് ആയില്യക്കള്ളൻ തിരിമുറിയാതെ പെയ്ത്ത്  തുടർന്ന്കൊണ്ടിരുന്നു.

Saturday, September 14, 2019

മുംബൈ ബാച്ചിലർ ജീവിതം – Part 23


1991 പിറന്നു. സ്വജീവിതത്തിലെ സംഭവബഹുലമായൊരു വർഷത്തിന്‌ തുടക്കം കുറിക്കുകയാണെന്ന യാതൊരു സൂചന പോലുമില്ലാതെ, പുതിയൊരു ദശാബ്ദത്തിന്റെ തുടക്കം കുറിക്കുന്ന ദിനം ബോംബെ കണ്ട ഏറ്റവും കുളിരുളള പ്രഭാതത്തോടെ തുടങ്ങി. മരം കോച്ചുന്ന തണുപ്പ് ബോംബെക്കാർക്ക് അന്യമാണ്‌. പകൽ മുഴുവൻ നീണ്ടു നില്ക്കുന്ന തണുപ്പ് ദശാബ്ദത്തിൽ വല്ലപ്പോഴും സംഭവിക്കുന്നതും.

അമ്മയുടെ കത്തെത്തി. തൃപ്രയാറിൽ ജാതകം നോക്കി, യോജിക്കുന്നുണ്ടത്രെ. 

അനേകകാലമായി മനസ്സിൽ കൊണ്ടു നടന്ന ഒരാഗ്രഹം. മനസ്സിന്റെ ലംബമാന വിസ്തൃതികളില്ലത്ത ഏതോ ഒരുൾക്കോണിൽ ആഗ്രഹത്തിന്റെ ആ ചെറു തരി ഉടക്കിക്കിടന്നു. ഒരു ജൈവരാശിയുടെ തന്നെ ആഗ്രഹ പരമ്പരയെന്നോണം. അതിന്റെ സാഫല്യത്തിനായി ഒരു വൈയക്തിക ചേരിസമരത്തിന്റെ ഗാഥയൊന്നും രചിക്കാൻ താല്പര്യമില്ലായിരുന്നു.

അവളുടെ എന്റെ മനസ്സിലേക്കുള്ള യാത്രക്ക്  ഞാൻ ടിക്കറ്റ് റിസർവ് ചെയ്തിട്ട് നാളുകളേറെയായി. അതു ഉപയോഗിക്കണമോ, ക്യാൻസൽ ചെയ്യണമോ എന്നത് അവളുടെ സ്വാതന്ത്ര്യമായിരുന്നു. അമ്മയുടെ കത്ത് ആ സന്ദേഹങ്ങൾക്കെല്ലാം വിട നൽകി. കല്യാണം അവളുടെ ഡിഗ്രി കഴിഞ്ഞിട്ടു പോരെ എന്നു ചോദ്യം. മതിയെന്നുത്തരം.

ശോഭയെക്കാണാനായി ചെക്കൻ ഉടൻ എത്തുമത്രെ. ഇഷ്ടമായെങ്കിൽ കല്യാണം ഉടൻ വേണമെന്നും. നാട്ടിൽ കല്യാണങ്ങളുടെ തിരക്കാണ്‌. അമ്പാടി മിനിയുടെ കല്യാണം ജനുവരി 26നു. വരൻ പുറമുണ്ടേക്കാട്ടു നിന്നും. മാഷാണ്‌. വിളയിൽ മുരളീ മോഹനന്റെ ഏട്ടൻ സുരേഷ് ബാബുവിന്റെ കല്യാണം 27ന്‌. നാട്ടിലേക്ക് പോകാൻ ടിക്കറ്റ് 19ന്‌ ബുക്ക് ചെയ്തു. കൂടെ മുരളി മോഹനനുമുണ്ട്. കൂടെ എന്റെ ഔദ്യോഗിക പെണ്ണുകാണലും.

കല്യാണത്തിന്റെ ചിലവിനെക്കുറിച്ചോർത്തപ്പോൾ മനസ്സിലൊരു അങ്കലാപ്പ്. എത്രയെന്ന് ഒരു തിട്ടവുമില്ല. സംഘടിപ്പിക്കാവുന്നത്ര സംഘടിപ്പിക്കണം. മധു സിൻഹയോട് സംസാരിച്ച് ഒരു ലോൺ സംഘടിപ്പിച്ചു. നാട്ടിലെത്തിയിട്ടു വേണം ചിലവുകളെക്കുറിച്ച് ചോദിച്ച് മനസ്സിലാക്കാൻ. ഇക്കാര്യത്തിൽ മുൻ പരിചയങ്ങളില്ലല്ലോ.  ഞാങ്ങാട്ടിരി വല്യച്ഛന്റെ സഹായം തേടണം.

ഗൾഫിൽ അമേരിക്കയും ഇറാക്കും തമ്മിൽ യുദ്ധം തുടങ്ങിയ കാലം. അതൊരു മൂന്നാം ലോകമഹായുദ്ധമാവുമോ എന്ന് ഭയന്ന ദിനങ്ങൾ. പെട്രോളിനും അവശ്യസാധനങ്ങൾക്കും വിലക്കയറ്റം. കല്യാണ ബജറ്റ് കൂടുമോ എന്ന പേടി.

ഇത്തവണത്തെ നാട്ടിലേക്കുള്ള യാത്ര മുരളിയും ശശിയുമൊത്ത്. അതു കൊണ്ടു തന്നെ സ്ഥിരം യാത്രയുടെ ബോറടികളില്ലാതെ യാത്ര ചെയ്തു. യുദ്ധവും സാഹിത്യവും ചർച്ച ചെയ്തൊരു ദിനം.
മുരളീ മോഹൻ എന്റെ ആ പഴയ കഥക്ക് കാല്പനികത കൊടുത്തുകൂടെ എന്ന് ചോദിക്കുന്നു.
- ആന്ധ്രയിലെ ഏതോ വിജന തീരത്ത് ചലനമറ്റു നില്ക്കുന്ന വണ്ടി. അവിടേക്ക് നടന്നു കയറിവന്ന ഒരു വൃദ്ധൻ. മരിച്ചു പോയ അച്ഛന്റെ രൂപം. സത്യമോ മിഥ്യയോ എന്നറിയാത്ത അവസ്ഥയിൽ അയാൾ സ്വയം നഷ്ടപ്പെടുന്നു.

പൂർത്തിയാവാത്ത കഥകൾക്കപ്പുറം ഞങ്ങൾ പിറ്റേന്ന് രാവിലെ നാലരക്ക് പാലക്കാട്ടിറങ്ങി. ആറരക്ക് കണ്ണനിവാസിലെത്തി. മനു ശോഭയെ കണ്ടു പോയിരിക്കുന്നു. പരസ്പരം ഇഷ്ടമായിരിക്കുന്നു. കല്യാണം ഫെബ്രുവരി 7നു നടത്താമെന്ന് ശേഖരേട്ടൻ നോക്കിപ്പറഞ്ഞു. കുന്നപ്പള്ളി രാഘവമ്മാവനെ കണ്ടു കാര്യങ്ങൾ ചർച്ച ചെയ്തു ചെയ്യേണ്ടുന്ന കാര്യങ്ങളുടെ ഒരേകദേശരൂപമുണ്ടാക്കി.

ഫെബ്രുവരി 7ലേക്ക് രണ്ടാഴ്ച മാതം ബാക്കി. ചെയ്യേണ്ടുന്ന കാര്യങ്ങൾ നിരവധി. ആദ്യം ആലത്തൂർ പോയി വീടു കാണണം. കല്യാണക്കാര്യങ്ങളെക്കുറിച്ച് ധാരണയാവണം. എവിടെ വേണമെന്ന് തീരുമാനിക്കണം. ഹാൾ ബുക്ക് ചെയ്യണം. വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവയൊരുക്കണം. ക്ഷണിക്കേണ്ടുന്നവരുടെ ലിസ്റ്റ് തയ്യാറാക്കണം. പത്രിക അടിക്കണം. വണ്ടി ഏർപ്പാടാക്കണം. ഭക്ഷണക്കാരെ ഏൽപ്പിക്കണം. ഇതിനിടയിൽ തൃപ്രയാർ പോയി അവളെ കാണണം.

രണ്ടാം നാൾ ആലത്തൂർ പോയി, വീടു കണ്ടു, കാര്യങ്ങൾ ഒരേകദേശധാരണയിലാക്കി, ഗുരുവായൂർ പോയി വല്യച്ഛന്റെ പരിചയത്തിലുള്ള ഹാൾ ബുക്ക് ചെയ്ത്, സദ്യ ഏർപ്പാടാക്കി, വാടാനപ്പള്ളി സതുവിന്റെ വീട്ടിലെത്തി. ഗിരീശനെ കണ്ടു, അവന്റെ ഭാര്യ രാജേശ്വരിയെ കണ്ടു, പരിചയപ്പെട്ടു. തൃപ്രയാറെത്തിയപ്പോഴേക്കും രാത്രി എട്ടര ആയിരുന്നു. രാത്രി പതിനൊന്ന് വരെ വർത്തമാനം പറഞ്ഞിരുന്നു. രാജേശ്വരിയെ വേണ്ടുവോളം കണ്ടു.

പിറ്റേന്ന് രാവിലെ തൃപ്രയാറിൽ എല്ലാവരേയും ക്ഷണിച്ചു, അവളെ പ്രത്യേകിച്ചും. അയൽ പക്കങ്ങളിൽ ക്ഷണം നടത്തി ക്ഷണങ്ങൾക്ക് സമാരംഭം കുറിച്ചു.

ജനുവരി 26. രാവിലെ 6 മണിക്ക് ചെറുകരയിൽ നിന്നുമൊരു പടയുമായി വട്ടംകുളം അമ്പാടിക്ക് തിരിച്ചു. അന്നത്തെ നാട്ടുനടപ്പു പ്രകാരം ശശി ശിന്നക്കുട്ടി അമ്മായിയോടൊപ്പം തലേന്ന് തന്നെ പോയിരിക്കുന്നു.

ശിന്നക്കുട്ടി അമ്മായിക്കും വയസ്സായിരിക്കുന്നു. ഒറ്റക്ക് യാത്ര ഒഴിവാക്കേണ്ട അവസ്ഥ. ആയ കാലത്ത് അമ്മായി ഉൽസാഹിക്കാത്ത കല്യാണങ്ങൾ എന്റെ അറിവിലില്ല. എവിടെച്ചെന്നാലും, നിമിഷങ്ങൾക്കകം അവിടത്തെയൊരാളായി മാറുകയായി അമ്മായി. അമ്മായി അറിയാത്ത, അമ്മായിയുമായി ബന്ധങ്ങളില്ലാത്ത ഒരു പിഷാരടി കുടുംബവും എന്റെ അറിവിൽ അക്കാലത്തില്ലായിരുന്നു. ആനേത്ത്, പുലാമന്തോൾ, കണ്ണന്നൂർ.. അങ്ങിനെ അമ്മായി നിത്യസന്ദർശനം നടത്തുന്ന ഷാരങ്ങളുടെയും അവിടത്തെ അംഗങ്ങളുടെയും കഥകൾ ഒരോ യാത്രക്കു ശേഷവും ഞങ്ങൾ കുട്ടികൾക്ക് വിവരിച്ചു തരും. അവിടങ്ങളിലെ വിശേഷങ്ങൾ വിശദമായി പറഞ്ഞു തരും. അവിടെ നിന്നും കിട്ടിയ പലഹാരങ്ങളുടെ പൊട്ടും പൊടിയും സ്നേഹവായ്പ്പോടെ തരും. പ്രായത്തിന്റെ ചുളിവുകൾ മുഖത്ത് പടർന്നിട്ടുണ്ടെന്നാലും ഇന്നും അമ്മായി സുന്ദരിയാണ്‌. ചെറുകര മൂത്തപ്പിഷാരടി ഭരതനുണ്ണിയുടെ സഹധർമ്മിണി.  ചെറുകര കൃഷ്ണപ്പിഷാരടിയുടെ മകളായ ആനായത്ത് പിഷാരത്ത് ശിന്നക്കുട്ടിയെ ചിന്ന വയസ്സിൽ തന്നെ അമ്മാമൻ തന്റെ ആദ്യ ഭാര്യ മരിച്ചപ്പോൾ കല്യാണം കഴിച്ചതാണ്‌. നെടുങ്ങാടി ബാങ്കിൽ മാനേജരായിരുന്ന ഭരതനുണ്ണിയമ്മാവനോടൊപ്പം സുന്ദരിയായ അമ്മായിയും തമിഴ്നാട്ടിലെ തഞ്ചാവൂരിലും മറ്റു പലേടങ്ങളിലും താമസിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അമ്മായിക്ക് തമിഴും നന്നായി വഴങ്ങും.  ആ ചരിത്രങ്ങൾ ചികഞ്ഞെടുക്കുന്നത്  ഞങ്ങൾ കുട്ടികൾക്ക് കൗതുകമായിരുന്നു. അന്ന് എല്ലാ ആഴ്ചയും അമ്മാമനോടൊപ്പം കൊട്ടകകളിൽ പോയിക്കണ്ടിരുന്ന  ശിവാജി ഗണേശന്റെ തമിഴ്സിനിമാക്കഥകൾ, അവയിലെ ഡയലോഗുകൾ, അവ അഭിനയിച്ച്  അമ്മായി വിവരിക്കും.

ചെറുകര തെക്കെ പത്തായപ്പുരയായിരുന്നു അമ്മാമനും അമ്മായിയുടെയും ഇടം. ചെറുകരത്തറവാട് നാലുകെട്ടിനപ്പുറം തെക്ക്, കിഴക്കെ പത്തായപ്പുരക്കും തെക്ക്, തെക്കെ പത്തായപ്പുര. കിഴക്കും പടിഞ്ഞാറുമായി അന്യോന്യം നോക്കി സ്നേഹിച്ചു നില്ക്കുന്ന അമ്മായി-അമ്മാവൻ പുരകൾ. കിഴക്കെപ്പുരയാണ്‌ പത്തായപ്പുര, അമ്മായിപ്പുര. അമ്മായിയുടെ ലോകമതാണ്‌. പടിഞ്ഞാറ്റിനി മൂന്ന് കിടപ്പറകളും തട്ടിൻപുറവുമുള്ള വലിയൊരെടുപ്പാണ്‌, അമ്മാമന്റെ ലോകം. പടിഞ്ഞാറ്റിനിക്കു പിന്നിലായി ഒരു പടർന്നു പന്തലിച്ച, എല്ലാക്കൊല്ലവും പൂക്കുന്ന നല്ലൊരു നാട്ടുമാവ്, വീടിനു തണലായി നില്ക്കുന്നു. ഞങ്ങൾ കുട്ടികളുടെ വേനലവധിക്കാലം ആ മാവിൻ ചുവട്ടിൽ ചില്ലകളിൽ നിന്നും ചില്ലകളിലേക്കോടുന്ന അണ്ണാറക്കണ്ണനോടും ഇടക്കു വീശുന്ന കാറ്റിനോടും സൊറപറഞ്ഞ്, അവ ഞങ്ങൾക്കായിത്തന്ന മധുരമാമ്പഴം വിജയനും, രഘുവും, ശശിയും, മിനിയും ചേർന്നാസ്വദിച്ചനുഭവിച്ചതാണ്‌.

ആ രഘുവിനേയും മിനിയേയും വളരെക്കാലത്തിനു ശേഷം കണ്ടു. രണ്ടു പേർക്കും പറഞ്ഞു മനസ്സിലാക്കിക്കൊടുക്കേണ്ടി വന്നു. മറ്റു പലർക്കും. മിനിയുടെ കല്യാണം നന്നായി. വിളമ്പൽ ഏറ്റെടുത്ത് സജീവമായി പങ്കെടുത്തു. വരൻ, കവി രാമചന്ദ്രനെ പരിചയപ്പെട്ടു. അക്കിത്തത്തെ കണ്ടു.

ഇന്നിന്റെ യാഥാർത്ഥ്യങ്ങളും ഇന്നലെകളിലെ സ്വപ്നങ്ങളും തമ്മിൽ ഏറെ അന്തരങ്ങളുണ്ട്. അവയൊക്കെ വിശ്വസിക്കാൻ ശ്രമിക്കുകയെ നിർവ്വാഹമുള്ളൂ.

പിറ്റേന്ന് അങ്ങാടിപ്പുറത്ത് മുരളീ മോഹനന്റെ ഏട്ടന്റെ കല്യാണം. അതു കഴിഞ്ഞ് നാളത്തെ ശോഭയുടെ കല്യാണ നിശ്ചയത്തിനുള്ള സാധനങ്ങൾ വാങ്ങി വന്നു. വിജയനും കൂട്ടരും സഹായത്തിനുണ്ട്. അപ്പുവേട്ടനും വിനോദിനി ഓപ്പോളുമുണ്ട്.

ശോഭയുടെ കല്യാണം നിശ്ചയിച്ചുറപ്പിച്ചു. ബാലമ്മാവൻ അമ്മാവന്റെ സ്ഥാനത്തിരുന്ന് അക്കാര്യം നിറവേറ്റി. എല്ലാം വേണ്ട പോലെയായി. പാൽപ്പായസം കേമമായി. ജീവിതത്തിലെ നാഴികക്കല്ലുകളാവുന്ന നാളുകൾ, നിമിഷങ്ങൾ.. 

Monday, September 9, 2019

മുംബൈ ബാച്ചിലർ ജീവിതം – Part 22


മനസ്സിന്റെ ഉൾത്താപം നാമറിയാതെ വേണ്ടപ്പെട്ടവർ അറിയുകയെന്നത്, അതിനൊത്ത് അവർ പ്രവർത്തിക്കുകയെന്നത് യാദൃശ്ചികതയാവാം. ഒരു മകന്റെ മനസ്സ് ഏറ്റവുമധികം അറിയുക അമ്മയാണല്ലോ. അമ്മയോടിന്നേവരെ മനസ്സിന്റെ കോണിൽ സൂക്ഷിച്ചു വെച്ച ആഗ്രഹങ്ങൾ പറഞ്ഞിട്ടില്ല. എന്നിട്ടും, എല്ലാമറിഞ്ഞ പോലെ അമ്മ തൃപ്രയാറിൽ പോയി അമ്മിണിയോപ്പോളോട് രാജേശ്വരിയുടെ കാര്യം സംസാരിച്ചുവത്രെ. രണ്ടു പേർക്കും ഇഷ്ടമെങ്കിൽ നോക്കാമെന്ന് പറഞ്ഞത്രെ. ഇഷ്ടം അറിയേണ്ടത് അവളുടെ മാത്രം. അതിനു മാത്രമാണിനി പ്രസക്തി.

ജാതകം നോക്കണമെന്ന് പറഞ്ഞുവത്രെ. ജാതകം നോക്കുന്ന കാര്യത്തിൽ എനിക്ക് ഒട്ടും താല്പര്യമില്ല. എന്നോട് യോജിച്ചു പോകുന്നവളാണ്‌ അവളെന്ന് എനിക്കറിവുള്ളതാണ്‌. മന:പ്പൊരുത്തം  മാത്രമാണ്‌ ഏറ്റവും വലിയ പൊരുത്തമെന്നതാണ്‌ എന്റെ വിശ്വാസം. ഏതായാലും ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യാൻ പോയില്ല. നമ്മുടെ ഭാഗത്തു നിന്നും നോക്കെണ്ടെന്ന് മാത്രമെഴുതി.

അമ്മിണിയോപ്പോൾക്കുമെഴുതി. അവളുടെ താല്പര്യം ചോദിച്ച് പൂർണ്ണസമ്മതത്തൊടെ മാത്രമേ മുന്നോട്ടു പോകാവൂ എന്ന്. ആത്യന്തികമായി ഒരോ വ്യക്തിക്കും തന്റെതായ ഇഷ്ടാനിഷ്ടങ്ങൾ ഉണ്ടായിരിക്കാം. ഇഷ്ടക്കേടുകൾ പെരുമാറ്റത്തിൽ കണ്ടിട്ടില്ലെന്നാലും, അത് ചോദിച്ചറിയാൻ ഇന്നേ വരെ ശ്രമിച്ചിട്ടില്ല.

ജീവിതത്തിൽ പെണ്ണുകാണൽ എന്ന ഒരു സംഭവം എന്റെ ജീവിതത്തിൽ സംഭവിക്കരുതേ എന്ന് പ്രാർത്ഥിച്ചിരുന്നൊരാളാണ്‌ ഞാൻ. ഒരു പെൺകുട്ടിയെയും കണ്ട് അവരെ ഇഷ്ടമല്ലെന്ന് പറയേണ്ടി വരുന്ന അവസ്ഥ എനിക്ക് ആലോചിക്കാൻ പോലും പറ്റിയിരുന്നില്ല. അങ്ങിനെ ഒന്ന്‌ വേണ്ടി വരില്ലെന്ന അവസ്ഥയിലേക്ക്‌ ഏകദേശം കാര്യങ്ങൾ എത്തിത്തുടങ്ങിയിരിക്കുന്നു. ഭാഗ്യമാവാം.
അനുജത്തി ശോഭയുടെ വിവാഹവും ഏകദേശം ശരിയായിരിക്കുന്നു. ഞാങ്ങാട്ടിരി വഴി എത്തിയതാണ്‌. ബേബിയുടെ ഭർത്താവിന്റെ അനുജൻ, കൊൽക്കത്തയിൽ ജോലി. അവൾക്കും ഇഷ്ടക്കേടൊന്നുമില്ല. എല്ലാം വഴി പോലെ നടക്കട്ടെ. മനസ്സിലെ ആഗ്രഹങ്ങളേക്കാൾ മറ്റുള്ളവരുടെ ആഗ്രഹങ്ങൾക്ക് വില കല്പ്പിക്കുകയാണ്‌ വേണ്ടതെന്ന് മനം പറയുന്നു.

1990 അവസാനിക്കാറായിരിക്കുന്നു. ക്രിസ്തുമസ് ദിനം. റൂമിൽ കൂട്ടുകാരുമൊത്തൊരു ഒഴിവു ദിനം. ലോകം കണ്ട ഏറ്റവും വലിയ പീഢാനുഭവം ഏറ്റുവാങ്ങിയ ക്രിസ്തുദേവന്റെ  സ്മരണകളിൽ, ചർച്ചയും ആ വഴിയേ പോയി. ചർച്ചകൾ സ്വാനുഭവങ്ങളിലേക്ക് വഴിമാറിച്ചവിട്ടി. ഓരോരുത്തരുടെയും ഗതകാലസ്മരണകൾ, പീഢാനുഭവങ്ങൾ അവ കണ്ഠങ്ങളെ ഇടർച്ചയിലേക്ക് നയിച്ചു. മാതാപിതാക്കളുടെ അറിവില്ലായ്മയിൽ നിന്നുമുരുത്തിരിയുന്ന ചില ക്രൂരകൃത്യങ്ങൾ കുട്ടികളുടെ ബാലമനസ്സുകളിലുണ്ടാക്കുന്ന ആഘാതങ്ങളായിരുന്നു വിഷയം. എത്രയൊക്കെ കാലം പിന്നിട്ടാലും, അവർക്ക് ഉള്ളിന്റെയുള്ളിൽ എത്രയൊക്കെ സ്നേഹം തങ്ങളോടുണ്ടെന്നാലും, ആ ക്ഷണികങ്ങളായ ക്രൂരനിമിഷങ്ങൾ ബാലമനസ്സിലുണ്ടാക്കുന്ന മുറിവുകൾ മായ്ക്കുക വിഷമമായിരിക്കും. ആ ചിന്തകൾ എപ്പോഴും അവനെ വേട്ടയാടിക്കൊണ്ടിരിക്കും… അവന്റെ കൈ അറിയാതെ പെട്ടെന്ന് ആ സംഭവത്തിന്റെ തുടർച്ചയെന്നോണം നടുങ്ങിയുലയും.

രമേശേട്ടന്റെ സുഹൃത്തുക്കൾ മോഹൻ ദാസും സന്തോഷും റൂമിലെത്തി. മോഹൻ ദാസ് ഒന്നാം തരം ഫോട്ടൊഗ്രാഫറാണ്‌. പട്ടാളത്തിൽ ചേർന്ന്, അവിടത്തെ ട്രെയിനിംഗ് കഴിയും മുമ്പേ ഓടിപ്പോന്ന മഹാൻ. ഇനിയും അന്വേഷിച്ച് വരില്ലെന്ന ഉത്തമവിശ്വാസത്തിൽ ഒരു ജോലി തേടി ബോംബെക്ക് വന്നിരിക്കുന്നു. ആരതിയിൽ വീഡിയോ കാമറക്ക് അറ്റൻഡറ്റ് ആയി ഒരാളെ വേണം. ഒപ്പം വീഡിയോഗ്രാഫി പഠിക്കുകയുമാവാം.

എല്ലാ ആഴ്ചയും കേരളീയ സമാജം ലൈബ്രറിയിലെ സന്ദർശനം പതിവാക്കി. കുഞ്ഞബ്ദുള്ള, വി കെ എൻ, മാധവിക്കുട്ടി, ബഷീർ,  ഓ വി വിജയൻ തുടങ്ങിയവരുടെ കൃതികളിലൂടെ സഞ്ചരിച്ച ദിനങ്ങൾ. ഖണ്ഡ:ശ വായിച്ചിട്ടുണ്ടെന്നാലും ഗുരുസാഗരം ഒന്നു കൂടി വായിച്ചു. പരീക്ഷിത്തിനെക്കുറിച്ചും പൂച്ചയെക്കുറിച്ചും കത്തെഴുതുന്ന കല്യാണി. ബീജം തന്റെതല്ലെങ്കിലും തന്റെതായിത്തീർന്ന മകൾ. അവൾ, പ്രസവോദ്യുക്തരായി നിന്ന ജ്യോതിസ്സുകളിലൂടെ ഗദാധരന്റെ അരിപ്പൊടിയുടെ പാഥേയവുമായി യാത്രയായപ്പോൾ തടുക്കാനാവാത്ത ജലപ്രവാഹമായി കുഞ്ഞുണ്ണിയുടെ ദു:ഖം, നമ്മുടെയും.

ഒഴിവു ദിനങ്ങളിലെ വൈകുന്നേരങ്ങളിൽ അനുഷ്ഠാനമെന്നോണം രേത്തി ബന്ദറിലേക്കും അതിനടുത്ത പാലക്കാടൻ ഗ്രാമത്തിലേക്കും നടക്കാനിറങ്ങി. പാലക്കാടൻ ഗ്രാമത്തിന്റെ ദൃശ്യസൗന്ദര്യമാസ്വദിച്ച് നദിക്കരയിലെ മണൽക്കൂനകളിൽ ചാഞ്ഞിരുന്ന് ഞങ്ങൾ വീണ്ടും ബാല്യങ്ങളിലേക്ക് തിരിച്ചു പോയി. അതിലൊരാൾ, ബാല്യത്തിന്റെ ദുശ്ശീലങ്ങൾക്കും ദുശാഠ്യങ്ങൾക്കുമപ്പുറം നാടുവിട്ടു പോയ  കഥ പറഞ്ഞു തുടങ്ങി.…

വളർച്ചയുടെ ഒരു പ്രത്യേക ഘട്ടത്തിൽ നാട്ടുകാർക്കും വീട്ടുകാർക്കും വേണ്ടാത്തവനായി മാറിയ കാലത്ത്, കുത്തുവാക്കുകൾ ഉറ്റവരിൽ നിന്നുമുതിർന്നപ്പോൾ, അപകർഷതാബോധം ഉള്ളിൽ വളർന്നൊരു നാൾ, അയാൾ നാടും വീടുമുപേക്ഷിച്ച് യാത്രയായി. എവിടേക്കെന്നോ, എന്തിനെന്നോ അറിയാതെയുള്ള യാത്ര. ആ യാത്ര ചെന്നവസാനിച്ചത് മൂകാംബികദേവിയുടെ സന്നിധിയിൽ. വായനാശീലത്തിന്റെ പരിണതഫലം. വിഗ്രഹത്തിനു മുമ്പിൽ നിന്ന് മനമുരുകി കരഞ്ഞു പ്രാർത്ഥിച്ചു. ദേവിയുടെ സാമീപ്യം അനുഭവിച്ച്, സങ്കടക്കടൽ കണ്ണുനീരായി പെയ്തൊഴിഞ്ഞപ്പോൾ  വല്ലാത്തൊരാശ്വാസം. പുറത്തുകടന്ന് ഊട്ടുപുരയിൽ നിന്നും പ്രസാദം കഴിച്ചു. മനത്തിനൊപ്പം ഉദരവും നിറഞ്ഞപ്പോൾ, പുറത്ത് കടന്ന് എങ്ങോട്ടെന്നില്ലതെ വീണ്ടും നടന്നു. എത്തിച്ചേർന്നത് സൗപർണ്ണികാ തീരത്ത്. അവിടെ കടവിൽ, ഒരു പാറക്കല്ലിൽ ഇരുന്നു. തെളിനീരിലേക്ക് ചെറുകല്ലുകൾ ഓരോന്നായി ലക്ഷ്യമില്ലാതെ എറിഞ്ഞുകൊണ്ടിരുന്നു. ഈ പ്രവൃത്തികളോരോന്നും അവിടെ സ്നാനം ചെയ്യാനെത്തിയ ഒരു സന്യാസിവര്യൻ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരുന്നു. അദ്ദേഹം പതുക്കെ അവനെച്ചെന്ന് തലോടി. അദ്ദേഹത്തിന്റെ കണ്ണുകൾ അവന്റെ ദു:ഖങ്ങൾ വായിച്ചെടുത്തു. എല്ലാം അദ്ദേഹത്തോട് വിശദീകരിച്ചു. രണ്ടു ദിവസം തന്റെ കൂടെക്കൂട്ടി ജീവിതോപദേശങ്ങൾ നല്കി അവനെ നാട്ടിലേക്ക് തിരിച്ചയച്ചു. ആ മൂകാംബിക യാത്ര അയാളിലും മാതാപിതാക്കളിലും പരിവർത്തനങ്ങളുണ്ടാക്കി.

സായാഹ്ന സൂര്യൻ രേത്തിബന്ദറിനപ്പുറം മേഘക്കീറുകൾക്കിടയിലൂടെ കടലിലേക്ക് പതുക്കെ താഴാനുള്ള തയാറെടുപ്പിലായിരുന്നു. പക്ഷികൾ തങ്ങളുടെ താവളം തേടി മടക്ക യാത്ര തുടങ്ങി. ഞങ്ങളും പതുക്കെ ഞങ്ങളുടെ  കൂട്ടിലേക്ക് മടങ്ങി.



Friday, August 30, 2019

മുംബൈ ബാച്ചിലർ ജീവിതം – Part 21


ഒരാഴ്ച  യമപുരിയുടെ വിജയത്തിന്റെ ഹാങ്ങോവറിലായിരുന്നു ഞങ്ങളെല്ലാവരും. പ്രത്യേകിച്ച് നാടകകൃത്ത്.


അടുത്ത ഞായറാഴ്ച  രമേശേട്ടന്റെ കൂടെ  ചെമ്പൂരിലുള്ള ശ്രീനാരായണഗുരു കോളേജിലെത്തി. മനസ്സിലാരാധിച്ചിരുന്ന ഗുരു നിത്യചൈതന്യ യതിയെ കാണുകയായിരുന്നു ലക്ഷ്യം. അദ്ദേഹത്തെ കണ്ടു, രമേശേട്ടൻ ഞങ്ങളെ മൂപ്പർക്ക് പരിചയപ്പെടുത്തിക്കൊടുത്തു. കൂടെ വന്ന ജ്യോതിയെയും പരിചയപ്പെട്ടു. യതിയാണ്‌ ആദ്യമായി രമേശേട്ടനോട് നീ നല്ലൊരു ശബ്ദത്തിനുടമയാണെന്ന് പറഞ്ഞത്. കോളേജ് പഠനത്തിനു ശേഷം ഫേൺ ഹില്ലിൽ കുറച്ചു കാലം രമേശേട്ടനും യതിയുടെ കൂടെ ആശ്രമത്തിൽ താമസിച്ചിട്ടൂണ്ട്. ആ സുഖാന്വേഷണങ്ങൾക്കു ശേഷം അന്നത്തെ അവിടെ സംഘടിപ്പിച്ച യോഗത്തിലും പങ്കെടുത്താണ്‌ ഞങ്ങൾ മടങ്ങിയത്.

ആരതി റെക്കോർഡിംഗിൽ ടാസ്കം 8 ട്രാക്ക് റെക്കോർഡർ വാങ്ങാൻ മധു സിൻഹ തീരുമാനിച്ചിരിക്കുന്നു. സംഗീത സംവിധായകരുടെ ബുക്കിംഗുകൾ വരണ്ടു തുടങ്ങിയപ്പോൾ ഒരു ഹൈ ബാൻഡ് റെക്കോർഡറും വാങ്ങി ടാസ്കം റെക്കോർഡറിനെ ക്യു ലോകിലൂടെ ബന്ധിച്ച് സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷൻ പണികൾ(ഡബ്ബിംഗ്, ബാക് ഗ്രൌണ്ട് മ്യൂസിക്, സൗണ്ട് ഇഫക്ട്സ്, മിക്സിംഗ് എന്നിവ) ചെയ്യാനുള്ള സംവിധാനമൊരുക്കുന്ന തിരക്കിലാണ്‌ സിൻഹാജി. അതിനു മുമ്പായി സിനിമാ റീലുകളെ ടെലി-സിനെ ചെയ്ത് ഡിഗിറ്റൽ രൂപത്തിലാക്കണം. റീലുകൾ സിനിമാ പ്രൊജക്ടറിൽ ഓടിച്ച്, അതിനെ വീഡിയോ ക്യാമറ ഉപയോഗിച്ച് ഹൈബാൻഡ് റെക്കോർഡറിൽ റെക്കോർഡ് ചെയ്യുന്ന സംവിധാനം.  അതിനുള്ള സംവിധാനവും ക്യാമറാമാൻ കമലാകർ റാവുവുമായി ഒരുക്കിയിരുന്നു.

ആരതിയിൽ മധു സിൻഹാജി കഴിഞ്ഞാൽ രാമുവാണ്‌ എല്ലാമെല്ലാം. അഞ്ചാം തരത്തിനപ്പുറം വിദ്യാലയം കണ്ടിട്ടില്ലാത്ത ഒരു ജീനിയസ്. ആരതി സൗണ്ട്സിലെ(സൌണ്ട് ട്രാൻസഫ്രർ റൂമിലെ) പ്രധാന റെക്കോർഡിസ്റ്റ് രാമുവാണ്‌. രാമു ആരതിയിലെത്തിയതിനൊരു കഥയുണ്ട്.

രാമുവിന്റെ കഥ തുടങ്ങുന്നത് ബിഹാറിലെ നേപ്പാൾ ബോർഡറിനടുത്തുള്ള സീതാമാഡി ജില്ലയിൽ നിന്നുമാണ്‌. ഒരു കർഷക കുടുംബത്തിലെ അഞ്ചുമക്കളിൽ രണ്ടാമനായി പിറന്ന്, കാർഷികവൃത്തികൾക്കുശേഷം  കിട്ടുന്ന ഒഴിവു സമയങ്ങളിൽ സ്കൂളിലെത്തപ്പെട്ടുന്നൊരു സമൂഹത്തിൽ അഞ്ചാം തരത്തിൽ എങ്ങിനെയോ എത്തപ്പെട്ടു. പഠനത്തിൽ പിന്നില്ലായതിന്‌ മാസ്റ്റർജിയിൽ നിന്നും കിട്ടിയ ചൂരൽ പ്രയോഗത്തിന്‌, മാസ്റ്റർജിയെ തിരിച്ചു തല്ലി സ്കൂളും നാടും വിട്ടു. പഠനമുപേക്ഷിച്ച രാമു ചെന്നെത്തിയത് ചാച്ചയുടെ കൂടെ കൊൽക്കത്തിയിലെ ഹോട്ടൽ ജോലിയിൽ. അഞ്ചു കൊല്ലത്തിനു ശേഷം ചാച്ചയോട് തെറ്റിപ്പിരിഞ്ഞ് അവിടെ നിന്നും ആദ്യമായി നാട്ടിലേക്ക് പോകും വഴിക്ക് പട്നയിൽ വണ്ടിയിറങ്ങി ബസ് പിടിക്കാൻ റോഡ് മുറിച്ച് കടക്കുകയായിരുന്നു.  പെട്ടെന്നായിരുന്നു മറുവശത്തുനിന്നും വന്ന ഒരു കാർ ഇടിച്ച് താഴെയിട്ടത്. ഇടിയുടെ ആഘാതത്തിൽ, കാറിനു മുമ്പിൽ ബോധമില്ലാതെ കിടന്ന അവനെ ആ കാറോടിച്ചയാൾ ആശുപത്രിയിലെത്തിച്ചു ചികിൽസിച്ചു. ബോധം വന്നപ്പോൾ അയാളുടെ ശ്വാസം നേരെ വീണു. അവന്റെ വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി. ഭാഗ്യത്തിന്‌ കാര്യമായ പരിക്കുകളൊന്നും തന്നെയില്ലായിരുന്നതിനാൽ രണ്ടു ദിവസം കൊണ്ട് ആശുപത്രി വിട്ടു. പോലീസ് കേസ്, തനിക്ക് പരാതിയില്ലെന്ന് പറഞ്ഞതിനാൽ കേസാക്കാതെ വിട്ടു.  ആശുപത്രിയിൽ നിന്നും വിട്ടു പോരുമ്പോൾ സേഠ്ജി ബോംബെക്ക് വരാൻ താല്പര്യമാണോ എന്ന് ചോദിച്ചു. ജീവിതം വഴിമുട്ടി നിന്ന നേരത്ത് മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ ശരിയെന്ന് പറഞ്ഞു. പോരുന്നതിനു മുമ്പായി സേഠ്ജി കദം കുവയിലെ ബുദ്ധമൂർത്തിക്കു മുമ്പിൽ ഏത്തമിടുവിച്ചു. കളവു പറയില്ലെന്നും ചെയ്യില്ലെന്നും. തന്നോട് പറയാതെ ജോലിയിൽ നിന്നും ഓടിപ്പോവില്ലെന്നും പറഞ്ഞ്. ബോംബെയിൽ എത്തിയ ആദ്യനാളുകളിൽ സേഠ്ജി പുതുതായി തുടങ്ങിയ ഫിലിം ലൈറ്റ് ബിസിനസിൽ “ലൈറ്റ് മാൻ ആയിട്ടായിരുന്നു തുടക്കം. താമസം സേഠ്ജിയുടെ കൂടെത്തന്നെ. അത്യാവശ്യം വീട്ടുപണികളും ചെയ്യണം. പിന്നീട് സൗണ്ട് ട്രാൻസ്ഫർ റൂം തുടങ്ങിയപ്പോൾ ലൈറ്റ് മെൻ എന്ന പൊന്മുട്ടയിടുന്ന താറാവിനെ ഉപേക്ഷിച്ച് ട്രാൻസ്ഫർ റൂമിൽ  അപ്രന്റീസ് ആയി ചേർന്നു. സൗണ്ട് റോളുകൾ റെക്കോർഡറിൽ ലോഡ് ചെയ്യുക. സ്പൂളുകൾ റിവൈൻഡ് ചെയ്യുക തുടങ്ങിയ പടുപണികൾ. ഇടക്ക് വല്ലപ്പോഴും റെക്കോർഡിസ്റ്റിന്‌ ഫോൺ വന്ന് പുറത്ത് പോവുമ്പോൾ മിക്സറിൽ ഇരുത്തും. പതുക്കെപ്പതുക്കെ ശബ്ദത്തിന്റെ വ്യതിയാനങ്ങളും, തീവ്രതയും മനസ്സിലാക്കിത്തുടങ്ങി. സാമന്യേന അപ്രധാനങ്ങളായ നാഗ്ര റെക്കോർഡറിൽ നിന്നുമുള്ള ഷൂട്ടിംഗ് റഷസ് സൗണ്ട്, 35എം എം സൗണ്ട് ടേപ്പിലേക്ക് പകർത്തൽ തുടങ്ങിയ ജോലികൾ ചെയ്യിപ്പിച്ചു തുടങ്ങി. ഇന്ന്‌ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യുട്ടിൽ നിന്നും പഠിച്ചിറങ്ങി വരുന്ന ഏതൊരു റെക്കോർഡിസ്റ്റിനോടും കിടപിടിക്കാവുന്ന റെക്കോർഡിസ്റ്റ് ആയി രാമു മാറിക്കഴിഞ്ഞിരിക്കുന്നു.

ചെയ്യുന്ന പണിയോട് ആത്മാർത്ഥതയും, പഠിക്കാനുള്ള അഭിവാഞ്ഛയും, സ്വല്പം പ്രതിഭയുടെ അംശവുമുണ്ടെങ്കിൽ ഏതൊരാൾക്കും ഉയരങ്ങളിലെക്ക് എത്താമെന്നതിന്റെ ഉത്തമോദാഹരണമായി രാമു, എളിമയുടെ പര്യായമായി ആരതിയിൽ ചിരിച്ച മുഖവുമായി എന്തിനും തയ്യാറായി നില്പ്പുണ്ടാവും. മേല്പ്പറഞ്ഞ പോസ്റ്റ് പ്രൊഡക്ഷൻ പരീക്ഷണങ്ങളിലും രാമുവിന്റെ കയ്യൊപ്പുണ്ട്.

വിനയൻ അഞ്ചു വർഷത്തെ ബോംബെ വാസത്തിനു ശേഷം ജോലി രാജിവെച്ച് നാട്ടിലേക്ക് യാത്രയാവുന്നു. അവനെ യാത്രയാക്കാൻ സതീശന്റെ വക കോഴിക്കറിയും പൊരിച്ചതുമായൊരു യാത്രയയപ്പു പാർട്ടി. പാർട്ടികൾ ഇഷ്ടഭക്ഷണങ്ങളിൽ മാത്രമൊതുങ്ങും. മറ്റു ബാച്ചിലർ റൂമുകളിലെപ്പോലെ അവിടെക്ക് “വെള്ളം” കടന്നു വരാറില്ല. 83ലെ കോളേജ് ദിനങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട് രമേശേട്ടനും ഗണുവുമൊത്തൊരു ഗാനമേളയും.

വൈകുന്നേരം ഖസാക്കിന്റെ ബോംബെ പതിപ്പിലേക്ക് നടക്കാനിറങ്ങി. കൊയ്തുകയറിയ പാടത്തിന്റെ നടുവിലൂടെയുള്ള ചവിട്ടടിപ്പാതകളിലൂടെ, വേലിയില്ലാ പറമ്പുകളിലൂടെ, വൃക്ഷങ്ങൾ ഇടതൂർന്ന കുന്നിൻ ചെരിവിലൂടെ, കുണ്ടനിടവഴികളിലൂടെ, വേലിപ്പടർപ്പിൽ പടർന്ന മുൾച്ചെടിയിൽ നിന്ന ചെനച്ച മുള്ളുമ്പഴം രുചിച്ച്, മുന്നിൽ കുറുകെക്കിടന്ന  വേരിൻപടർപ്പിൽത്തട്ടി വീഴാതെ, ഞങ്ങൾ നടന്നു. കുണ്ടനിടവഴിക്കപ്പുറം ആലിൻ ചുവട്ടിൽ കണ്ട സുന്ദരി, തോട്ടിലേക്ക് കുളിക്കാൻ പോവുന്ന ഏതോ നാടൻ സുന്ദരിയാണെന്ന് കൂട്ടത്തിലാരോ  പറഞ്ഞു. അതിനപ്പുറം രേത്തി ബന്ദറിലെ നദിക്കരയിലെത്തിയപ്പോൾ സായാഹ്നസൂര്യൻ ചക്രവാളത്തിൽ സിന്ദൂരം വിതറിത്തുടങ്ങിയിരുന്നു, അതു മുഴുവനും നദിയിൽ വീണ്‌ കലങ്ങിത്തുടങ്ങിയിരുന്നു. വിനയന്റെ കണ്ണുകളും.

ഏറെ നേരം ഗതകാലസ്മരണകളയവിറക്കി ഞങ്ങൾ അവിടെക്കൂടി. രേത്തി ബന്ദറിലെ മണൽ ക്കൂനകളിൽ മലർന്നു കിടന്ന്, നഗരത്തിന്റെ തിരക്കുകൾക്കെല്ലാം താല്ക്കാലികാവധികൊടുത്ത് നക്ഷത്രങ്ങളെണ്ണിക്കിടന്നു. യാമമൊന്ന് കഴിഞ്ഞു, കിഴക്ക്‌ ചന്ദ്രനുദിക്കുകയായി. രമേശേട്ടൻ കക്കാടിന്റെ ഒരു കവിത ഈണത്തിൽ ചൊല്ലി.

വളരെ നാള്‍ കൂടി ഞാൻ  നേരിയ നിലാവിന്റെ
പിന്നിലെയനന്തതയിലലിയുന്നിരുള്‍നീലിമയിൽ
എന്നോ പഴകിയൊരോര്‍മ്മ മാതിരി നിന്നു വിറക്കുമീ-
യേകാന്തതാരകളെ നിന്നൊട്ടുകാണട്ടെ നീ തൊട്ടു നില്‍ക്കൂ!..

..ഓര്‍മകളുണ്ടായിരിക്കണം
ഒക്കെയും വഴിയോരക്കാഴ്ചകളായ്
പിറകിലേയ്ക്കോടി മറഞ്ഞിരിക്കാം
പാതിയിലേറെക്കടന്നുവല്ലോ വഴി!...

…നമുക്കിപ്പൊഴീയാര്‍ദ്രയെ ശാന്തരായ് സൌമ്യരായെതിരേല്‍ക്കാം...
വരിക സഖീയരികത്തു ചേര്‍ന്നു നില്ക്കൂ.....
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യമൂന്നു വടികളായ് നില്‍ക്കാം...
ഹാ സഫലമീ യാത്ര...
ഹാ സഫലമീ യാത്ര...









Wednesday, August 28, 2019

മുംബൈ ബാച്ചിലർ ജീവിതം – Part 20


ബോംബെയിലെത്തിയ ശേഷം ആദ്യമായി ഓണം സ്വന്തം റൂമിൽ ആഘോഷിക്കാൻ തീരുമാനിച്ചു. മുൻ വർഷങ്ങളിലൊക്കെ നാട്ടിലോ, ഓപ്പോളുടെ അടുത്തോ ഒക്കെയായിരുന്നു ആഘോഷിച്ചിരുന്നത്. ഇക്കുറി മാട്ടുംഗയിൽ പോയി വേണ്ട സാധനങ്ങളൊക്കെ ഉത്രാടദിവസം തന്നെ വാങ്ങി വന്നു. രമേശേട്ടനെയും
വിനയനെയും കൂടി ക്ഷണിച്ചു.
ഇലയിട്ട്, നാലുകൂട്ടം കറികളും, പാലടപ്രഥമനുമായിത്തന്നെ ഓണമാഘോഷിച്ചു. സതുവിന്റെയും മുരളീമോഹനന്റെയും പാചകവൈദഗ്ദ്ധ്യം മുഴുവൻ മറനീക്കി
പുറത്തുവന്നു. പ്രത്യേകിച്ചും മുരളിയുടെ കാളൻ കസറി.
ആ വർഷത്തെ ഷാരടി സമാജം വാർഷിക പൊതുയോഗം എട്ടു വർഷം തുടർച്ചയായി പ്രസിഡണ്ട് ആയിരുന്ന പി എം പിഷാരടിയെന്ന അപ്പുമ്മാമനു പകരം
ആർ പി ഉണ്ണിയേട്ടനെ തെരഞ്ഞെടുത്തു. അതെ പോലെ എട്ടു വർഷം ട്രഷറർ ആയിരുന്ന പി എ പിഷാരടിക്കു പകരം മകൻ രാജൻ എ പിഷാരടി ട്രഷററായി.
സെക്രട്ടറി പദം ആർ പി രഘുനന്ദനിൽ നിന്നും പി വിജയനിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. അംബർനാഥ്-കല്യാൺ- ഡോംബിവിലി ഏരിയ മെമ്പറായിരുന്ന
ഭരതനെ ജോ. സെക്രട്ടറിയാക്കി. അംബർനാഥ്-കല്യാൺ-ഡോംബിവിലി മേഖലയിൽ നിന്നും ഡോംബിവിലിയെ അടർത്തിമാറ്റി പ്രത്യേക മേഖലയാക്കി മാറ്റി. അവിടത്തെ എം.എൽ.എ ആയി എന്നെ തെരഞ്ഞെടുത്തു, അംബർനാഥ് കല്യാൺ ഏരിയയിലേക്ക് എസ് വേണുഗോപാലനെയും തെരഞ്ഞെടുത്തു.
പുതിയ ഭരണസമിതി മീറ്റിംഗ് അംബർനാഥ് ഉണ്ണിയേട്ടന്റെ വീട്ടിലായിരുന്നു. പതിനൊന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടെന്ന് കരുതുന്ന അംബ്രേശ്വർ ശിവമന്ദിറിനപ്പുറത്തായുള്ള പ്രശാന്തസുന്തരമായൊരു സ്ഥലത്താണ് ഉണ്ണിയേട്ടൻ നാട്ടിലെപ്പോലെ ഒരു ബംഗ്ലാവ് വെച്ചിരിക്കുന്നത്. മുൻ വശത്തായി ഒരു ചെറിയ ഗാർഡൻ. അവിടെ അത്യാവശ്യം മരങ്ങളും പൂച്ചെടികളുമുണ്ട്. ബോംബെ നഗരത്തിലെ ചാൽ, ഫ്ലാറ്റ് ജീവിതത്തിനിടക്ക് ഈയൊരനുഭവം തികച്ചും വ്യത്യസ്ഥം തന്നെ.
സമാജം മീറ്റിംഗിലെ പ്രധാന തീരുമാനം അംബർനാഥ് ഈസ്റ്റിൽ ഓർഡിനൻസ് ഫാക്ടറിക്കപ്പുറം ഉള്ള തരിശു സ്ഥലത്ത് ഒരു പ്ളോട്ട് സമാജത്തിന്റെ പേരിൽ വാങ്ങിക്കുക എന്നതായിരുന്നു. സ്ഥലം പോയിക്കണ്ടു. പക്ഷെ, സമാജത്തിന്റെ അന്നത്തെ അവസ്ഥയിൽ വില താങ്ങാവുന്നതിലപ്പുറം. ആതുര
സേവനരംഗത്തേക്കുള്ള കാൽ വെയ്പ്പ് എന്ന ആശയ യത്തിനു മുമ്പിൽ സാമ്പത്തികം സഹ്യാദ്രി പോലെ തടഞ്ഞു മുന്നിൽ കിടന്നു.
ആ വർഷത്തെ ഓണാഘോഷത്തിലേക്കുള്ള പരിപാടികൾ ഏകദേശം തീരുമാനമാക്കി. ഒരു നാടകം അവതരിപ്പിക്കണമെന്ന പൊതുവായ അഭിപ്രായം കണക്കിലെടുത്ത് ഡോംബിവിലി കേരളീയ സമാജം ലൈബ്രറിയിൽ നിന്നും ഞാനും മുരളീ മോഹനനും കൂടി കുറച്ച് നാടകങ്ങൾ സംഘടിപ്പിച്ച് കൈയിൽ കരുതിയിരുന്നു. പക്ഷെ, വിശദ വിശകലനത്തിൽ ഒന്നും അവതരണയോഗ്യമായതായി കണ്ടില്ല. ആകെ ഇനിയുള്ളത് 20 ദിവസം. അതിനുള്ളിൽ
ലഘുനാടകങ്ങളൊഴികെ ഒന്നും പറ്റില്ലെന്ന് ഉറപ്പായിരുന്നു. ഒന്നു കൂടി പോയി തപ്പി രണ്ടു ദിവസത്തിനുള്ളിൽ ശരിയാക്കാമെന്നേറ്റ് അന്നു ഞങ്ങൾ പിരിഞ്ഞു.
നാടകമെന്ന ആശയം ഉപേക്ഷിക്കാമെന്ന് മുരളീ മോഹനൻ. വയ്യെന്ന് ഞാനും. ഒടുവിൽ എന്റെ സമ്മർദ്ദത്തിനു വഴങ്ങി, മുരളീ മോഹൻ തന്നെ
പുതിയൊരാശയവുമായെത്തി.
യമപുരി. അവിടത്തെ സംഭവവികാസങ്ങൾ. നർമ്മത്തിന്റെ മേമ്പൊടിയോടെ അതിനെ നോക്കിക്കാണാൻ ഞങ്ങൾ തീരുമാനിച്ചു.
പിറ്റേന്ന് രമേശേട്ടനേയും വിളിച്ചു വരുത്തി. മൊത്തം കഥയെക്കുറിച്ചും കഥാപാതങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. മൂപ്പരും അംഗീകരിച്ചു.
ഒരു കപട രാഷ്ട്രീയക്കാരൻ, പൈങ്കിളി സാഹിത്യകാരൻ, വ്യാജ ഡോക്ടർ, ബോംബെക്കാരനായൊരു പാവം പിഷാരടി എന്നീ കഥാപാത്രങ്ങളെ സൃഷ്ടിച്ചു. ഏറെ കഥാ പാത്രങ്ങൾ വയ്യ, കാരണം ആളെ ഒപ്പിക്കണ്ടേ? യമനും ചിത്രഗുപ്തനും ഇവരെ വിചാരണ ചെയ്യുന്നു. ഒന്നു രണ്ടു കിങ്കരന്മാരും വേണ്ടി വരും.
അപ്പോഴും പ്രശ്നം ഒന്നു മാത്രം. പരിണാമഗുപ്തി. അതിനെക്കുറിച്ച് ഒരു സമവായമായില്ല. ആ പ്രശ്നം കഥ മുന്നോട്ട് പുരോഗമിക്കുന്തോറും
പരിഹരിക്കപ്പെടുമെന്ന ശുഭാപ്തി വിശ്വാസത്തിൽ മുരളീ മോഹൻ തൂലികയെടുത്തു.
അടുത്ത രണ്ടു ദിവസങ്ങൾ ഒരെഴുത്തുകാരന്റെ സർഗ്ഗാത്മക ദിനങ്ങളായിരുന്നു . അവനെ ഒറ്റക്കു വിടുക. അവന്റെ ലോകത്തേക്ക്. നമുക്കായി അയാൾ ഒരു ശില്പം പണിയുന്നു. അതിന്റെ കലാഭംഗിയിൽ നമുക്കയാളെ ശ്ലാഘിക്കാം... ഒടുവിൽ സ്ക്രിപ്റ്റ് റെഡിയായി. കഥാപാത്രങ്ങൾക്ക് മിഴിവു വന്നിരിക്കുന്നു. സംഭാഷണങ്ങൾ ചടുലവും ഹാസ്യേതരവുമായിരിക്കുന്നു.
നാടകത്തിന്റെ പേര് “യമപുരി സെപ്തബർ 30” എന്നായാലോ എന്ന എന്റെ ചോദ്യം രമേശേട്ടനും ശരിവെച്ചപ്പോൾ ഒരു പുതിയ നാടകം പിറവി
കൊള്ളുകയായിരുന്നു.
അടുത്ത ഞായറാഴ്ച കല്യാണിലെത്തി ഋഷിനാരദമംഗലം കൃഷ്ണകുമാറിനെയും സന്തോഷിനെയും കണ്ടു. അവരിരുവരും നാടകക്കമ്പക്കാരാണ്. മൊത്തത്തിൽ നാടകം അവർക്കുമിഷ്ടപ്പെട്ടു. അടുത്ത കടമ്പ കഥാപാത്രങ്ങൾക്ക് യോജിച്ച അഭിനേതാക്കളെ കണ്ടെത്തലായിരുന്നു.
യമരാജനായി കല്ലങ്കര ഭരതൻ, ചിത്രഗുപ്തനായി അനുജൻ രാധാകൃഷ്ണൻ, രാഷ്ട്രീയക്കാരനായി സന്തോഷ്, സാഹിത്യകാരനായി ഈയുള്ളവൻ, ഡോക്ടറായി ശശി, ബോംബെക്കാരൻ പിഷാരടിയായി ഉണ്ണിയേട്ടന്റെ മകൻ സതീഷ്. കിങ്കരനായി സന്തോഷിന്റെ അനുജൻ ആനന്ദും ആർ പി രഘുവേട്ടന്റെ മരുമകൻ വിനോദും.
തുടക്കത്തിൽ സംഭാഷണങ്ങൾ വഴങ്ങായ്മയും അതു കൊണ്ട് തന്നെ നർമ്മം വേണ്ട പോലെ ഫലിക്കാത്തതും അഭിനേതാക്കളിൽ ആശയക്കുഴപ്പമുണ്ടാക്കി. പക്ഷെ
രണ്ടാഴ്ചത്തെ കഠിനപ്രയത്നത്താൽ എല്ലാം ശരിയായിത്തുടങ്ങി. തലേന്നത്തെ അവസാന റിഹേഴ്സൽ കഴിഞ്ഞപ്പോൾ എല്ലാവരുടെ മുഖത്തും വിടർന്ന സന്തോഷം പിറ്റേന്നക്കുള്ള ആശങ്കകൾക്ക് വിരാമമിട്ടു.
1990 സെപ്തംബർ 30, ദാദർ വനമാലി ഹാൾ..
സംഭാഷണങ്ങൾ നാന്നായി കേൾക്കാനും ഗാനാലാപനങ്ങൾക്ക് മിഴിവേകാനുമായി നല്ല ശബ്‌ദോപകരണങ്ങൾ, ഞാൻ ജോലി ചെയ്യുന്ന ആരതി ലൈറ്റിൽ നിന്നും നല്ല സ്പോട്ട് ലൈറ്റുകൾ എന്നിവയും ഒരുക്കിയിരുന്നു.
ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് തുടങ്ങിയ ഓണാഘോഷം കൈകൊട്ടിക്കളി, നൃത്ത നൃത്ത്യങ്ങൾ, ഗാനാലാപനങ്ങൾ എന്നിവയാൽ മുന്നോട്ട് പോകവേ പെട്ടെന്ന് വൈദ്യുതി ബന്ധം നിലച്ചതിനാൽ ഏകദേശം അര മണിക്കൂറോളം നിർത്തി വെക്കേണ്ടിവന്നു. വൈദ്യുതി തിരിച്ചെത്തി വീണ്ടും തുടങ്ങിയെന്നാലും
പരിപാടികളുടെ സമയക്രമം ആകെ തകരാറിലായി. വനമാലിക്കാർ സമയദൈർഘ്യം അനുവദിക്കാൻ വൈമുഖ്യം കാട്ടി. തൽക്കാലം അരമണിക്കൂർ
നീട്ടിത്തരാമെന്നായി. പക്ഷെ അപ്പോഴും ഗാനമേള കഴിഞ്ഞ് നാടകം തുടരാൻ സമയമില്ല. നാടകം ഉപേക്ഷിക്കാതെ തരമില്ലെന്നായി. മുഖത്ത് മേക്കപ്പിട്ട
അഭിനേതാക്കളും രചയിതാവും വരെ മനസ്സില്ലാ മനസ്സോടെ നാടകം ഉപേക്ഷിക്കാമെന്ന ധാരണയിൽ എത്തി. സമയം വൈകിത്തുടങ്ങിയതിനാൽ ദൂരെ നിന്ന് വന്ന പലരും സ്ഥലം വിട്ടു തുടങ്ങി.
പക്ഷെ എന്തുകൊണ്ടോ, എനിക്കതിനോട് യോജിക്കാനായില്ല. എല്ലാവരോടും തയ്യാറായി ഇരുന്നോളാൻ പറഞ്ഞു. വീണ്ടും ഹാളുകരോട് ചോദിക്കാൻ പോയില്ല.
ഗാനമേള അവസാനിപ്പിച്ചതും ഉടൻ നാടകത്തിൻറെ അനൗൺസ്‌മെൻറ് തുടങ്ങാൻ രമേശേട്ടനെ ശട്ടം കെട്ടി നിറുത്തി....പ്രദീപ്, രമേശേട്ടൻ എന്നിവരടങ്ങുന്ന
താരനിരയുടെ ഗാനമേളക്ക് സമാപ്തിയായി.
ഹാളിൽ രമേശേട്ടന്റെ ശബ്ദം മുഴങ്ങി.
...മുത്തശ്ശിക്കഥകളും സംസ്കാരവും നമുക്കു നൽകിയ അനേകം കഥാപാത്രങ്ങൾ. അവരോരോരുത്തരും നമ്മുടെ മനസ്സിൽ തെളിമയോടെ എന്നുമുണ്ടെന്ന് തീർച്ച...
ആ വരികളുടെ മുഴക്കത്തിനപ്പുറം “യമപുരി, സെപ്തംബർ 30” നായി വേദിയിൽ തിരശീലയുയർന്നു. സ്പോട്ട് ലൈറ്റുകൾ മിഴി തുറന്നു. രംഗത്തേക്ക് ചിത്രഗുപ്തനെത്തുകയായി.. കഥാ പാത്രങ്ങളോരോരുത്തരായി അരങ്ങിലെത്തി. ഉള്ള കാണികൾ സാകൂതം വീക്ഷിക്കുന്നു. ചിത്രഗുപ്തൻറെ ഡയലോഗുകൾക്ക് കയ്യടികൾ ഉയരുന്നു.
കലാകാരന് സാർത്ഥകമെന്ന് തോന്നുന്ന ചുരുക്കം ചില സന്ദർഭങ്ങലിലൊന്ന് അവന്റെ കല വിജയിക്കുമ്പോഴാണ്. ജനങ്ങൾ അവയെ സ്വീകരിക്കുമ്പോൾ. അത്തരമൊരു നിമിഷത്തിന്റെ ആഹ്ളാദത്തിമിർപ്പിലാണ് അക്കൊല്ലത്തെ ഷാരടി സമാജം പരിപാടികൾ അവസാനിച്ചത്. മുരളീ മോഹനനെന്ന എഴുത്തുകാരന്റെ തൂലികക്ക് ലഭിച്ച അംഗീകാരമായിരുന്നു, ചിത്രഗുപ്തനെന്ന കഥാപാത്രത്തിന്-രാധാകൃഷ്ണന് ലഭിച്ച അംഗീകാരമായിരുന്നു അന്ന് ദാദർ
വനമാലി ഹാളിൽ ഉയർന്ന ഒരോ കയ്യടിയും.
നാടകം കഴിഞ്ഞ് തിരിച്ചുള്ള ലോക്കൽ ട്രെയിൻ യാത്ര കല്യാൺ അംബർനാഥ് ഭാഗത്തേക്കുള്ള എല്ലാവരുമൊത്തായിരുന്നു. സമാജത്തിന്റെ ചരിത്രത്തിലെ ഏറ്റവും ജനകീയാംഗീകാരം പിടിച്ചുപറ്റിയ നാടകത്തിന്റെ ഹാങ്ങോവറിലായിരുന്നു നാടകത്തിൽ ഭാഗഭാക്കായ ഓരോരുത്തരും. പരസ്പരം പ്രശംസിച്ചും
ഓരോ നിമിഷങ്ങളെയും പുനരവതരിപ്പിച്ചും ഞങ്ങൾ ഡോംബിവിലിയിലെത്തിയതറിഞ്ഞില്ല.
ബോംബെ ജീവിതത്തിലെ ആഹ്ളാദം പകരുന്ന, മാനസികോല്ലാസം തരുന്ന അപൂർവ്വം ചില ധന്യനിമിഷങ്ങൾ. അതിൽ നമ്മൾ കൂടി ഭാഗഭാക്കാവുമ്പോൾ, നമ്മുടെ കൂടെ കയ്യൊപ്പ് പതിയുമ്പോൾ മധുരം ഇരട്ടിയാവുന്നു.

മുംബൈ ബാച്ചിലർ ജീവിതം – Part 19


രാവിലെ ഉണർന്നിട്ടും കല്യാണം കഴിക്കാത്തതിന്റെ അസ്വസ്ഥതകൾ വിട്ടുമാറിയിരുന്നില്ല. സതു എല്ലാം തുറന്ന് പറയുന്ന പ്രകൃതക്കാരനാണ്. ഒന്നും മനസ്സിലിരിക്കില്ല.
കൊല്ലാവസാനമാണ്. കണക്കെഴുത്തുകാരുടെ ഭാഷയിൽ ഇയർ എൻഡിംഗ്. നേരത്തെ ഓഫീസിലെത്തി തീർക്കേണ്ട പണികൾ പലതുണ്ട്. എല്ലാ വർഷത്തെയും പോലെ അവസാന നിമിഷമാണ് ഉത്രാടപ്പാച്ചിൽ. പണം പിൻ വലിക്കുക, ലാഭവും നികുതിയും കുറക്കാനുള്ള വഴികൾ കണ്ടെത്തുക എന്നു തുടങ്ങി പലതും ബാക്കിയാണ്.
സതുവുമൊത്ത് നേരത്തെ ഇറങ്ങി സ്റ്റേഷനിലേക്ക് ആഞ്ഞു പിടിക്കുകയാണ്. നടത്തത്തിന്റെ താളം തെറ്റിയ ഒരു നിമിഷം, കാലിലെ മടമ്പ് തെറ്റി വീഴാൻ പോയപ്പോൾ സതു കടന്ന് പിടിച്ചു. കാലുളുക്കിയിരിക്കുന്നു. കാണെക്കാണെ കാല് നീരു വന്നു വീർത്തു. നാട്ടിലുള്ളപ്പോൾ പല തവണ മടങ്ങിയ പടത്തിന്റെ അവിടെത്തന്നെയാണ് ഇപ്പളും ഉളുക്കിയിരിക്കുന്നത്. കാലിലെ നീരും, വേദനയുടെ ആധിക്യവും വെച്ച് നോക്കുമ്പോൾ ഇത്തവണത്തേത് ലെവൽ വൺ കാറ്റഗറിയിൽ പെടുത്താവുന്നതാണ്. ഓഫീസിൽ പോകാതിരിക്കാൻ യാതൊരു നിർവ്വാഹവുമില്ലാത്തതിനാൽ സതുവിന്റെ തോളിൽ പിടിച്ച് ഞൊണ്ടി സ്റ്റേഷനിലെത്തി, സ്ലോ വണ്ടി പിടിച്ച് എങ്ങിനെയോ ഓഫീസിലെത്തി. അപ്പോഴേക്കും കാൽ നിലത്ത് തൊടാൻ പറ്റാത്ത പരുവത്തിലായിരുന്നു.
കാലിലെ അവസ്ഥ കണ്ടതും, മധു സിൻഹ ഓഫീസിലെക്ക് വന്നതിന് ആദ്യമേ നാല് ചീത്ത പറഞ്ഞു. പിന്നീട് മാഹിമിലെ ഒരു മുസ്ലിം ആയുർവേദ ഉഴിച്ചിലുകാരനെ വിളിച്ച് കാറിൽ എന്നെയും കൊണ്ട് നേരെ വിട്ടു. ആയുർവ്വേദക്കാരന്റെ പത്തു മിനുട്ടു നേരത്തെ വലിച്ച്, കുടഞ്ഞ്, തിരുമ്മിയുള്ള കസർത്തു കഴിഞ്ഞപ്പോഴേക്കും ഒരുവിധം കാൽ നിലത്തു വെക്കാമെന്നായി. തിരിച്ച് ഓഫീസിലെത്തി മുപ്പത്തി ഒന്നാം തിയതി വരെക്കുള്ള പണികൾ ഒരു വിധം തീർത്തു. കുറെ ജോലികൾ രാമുവിനെ പറഞ്ഞേല്പ്പിച്ചു.
കാൽ പൂർണ്ണമായും ഭേദമാവുന്നതു വരെ ഓഫീസിലേക്ക് വരരുതെന്ന് താക്കീത് നല്കി മധു സിൻഹ വൈകുന്നേരം കാറിൽ കയറ്റി വിട്ടു.
ഒരാഴ്ച പകലുകളിൽ റൂമിൽ ഏകനായിക്കൂടി. ഒറ്റക്ക് ഒന്നും ചെയ്യാനാവാത്ത അവസ്ഥ. ഒരു കൂട്ടിനായി കൊതിച്ച ദിനങ്ങൾ.
വായനയിൽ ലയിച്ച ദിനങ്ങൾ. പഠിക്കുന്ന കാലത്ത് ഒരിക്കലും സമയം നോക്കാതെ വായിക്കാൻ കഴിയുമായിരുന്നില്ല. മനസ്സറിഞ്ഞുള്ള പഠനത്തേക്കാൾ സമയ ബന്ധിതമായൊരു ചടങ്ങായിട്ടായിരുന്നു അത് പലപ്പോഴും കലാശിച്ചിരുന്നത്. കയ്യിൽ വാച്ച്, കിഴക്കെ മുറിയുടെ ചുമരിൽ ക്ലോക്ക്, കൂടാതെ അകായിലെ ഇലക്ട്രോണിക് ക്വാർട്ട്സ് ക്ലോക്ക്. ഇവയെല്ലാം എന്റെ പഠന സമയങ്ങളെ നിയന്ത്രിച്ചു വന്നു. അത്തരം സമയനിഷ്കർഷതകളില്ലാതെ വായിക്കുകയെന്നത് ഭാഗ്യം. ഇന്നെങ്കിലും അതിന് കഴിയുന്നുവല്ലോ.
ദിനങ്ങൾ പിന്നിടും തോറും വായിക്കാനുള്ള സാമഗ്രികൾ കുറഞ്ഞു വന്നു. ഇനി പുതിയവ സംഘടിപ്പിച്ചിട്ടു വേണം. തല്ക്കാലം സ്വന്തം ചരിത്രത്താളുകളിലേക്ക് പരതിയിറങ്ങി. ചരിത്രമില്ലാതിരിക്കുക എന്നത് ഒരു രസമില്ലായ്മയാണ്, ബോറാണ്. ഇന്നിന്റെ യാഥാർത്ഥ്യങ്ങൾ യഥാവിധി പകർത്തുമ്പോൾ അവ നാളത്തെ ചരിത്രമായി മാറുന്നു. അവക്ക് ഇതിഹാസമാനങ്ങൾ കൈവന്നാലോ, ജീവിതം അർത്ഥവത്താവുന്നു. അത്തരം ഇതിഹാസമാനങ്ങൾ ഒന്നുമില്ലെന്നാലും പഴങ്കഥകൾ വായിച്ചിരിക്കുക, ഓർക്കുക എന്നും അനുഭൂതിദായകമാണ്.
അങ്ങിനെ സഞ്ചരിക്കുമ്പോളാണ് കാലിലെ ഉളുക്കിന്റെ ഒരു പഴയ കഥയിലേക്ക് ഞാനെത്തിയത്. തൃപ്രയാറെ ടെറസ്സ് ഗോവണി ഓടിക്കയറുന്നതിനിടെ കാല് മടങ്ങിയ കാലം, മടമ്പ് നീർ വന്നു വീർത്തു. ഇരട്ടപെറ്റവരിലൊരാളെക്കൊണ്ട് ഉളുക്കിനുഴിയിപ്പിച്ചാൽ ഉളുക്ക് പമ്പ കടക്കുമെന്നാണ് നാട്ടു വിശ്വാസം. പാട്ടാളി സ്വാമിയുടെ ഭാര്യ സരസ്വതിയമ്മ്യാരെ ഇരട്ടപെറ്റതാണത്രെ. എത്രയോ പേരുടെ കാലുനിവർത്തിയ സരസ്വതിയമ്മ്യാർ അങ്ങിനെ എന്റെയും കാലുഴിഞ്ഞു ഞരമ്പുകളെ നേരെയാക്കി. മാഹിമിലെ മുസ്ലിം ഉഴിച്ചിലുകാരൻ ഇരട്ടപെറ്റതാണോ എന്ന് ഞാൻ ചോദിക്കാൻ വിട്ടു പോയിരുന്നു. ഏതായാലും വായനയും, പകലുറക്കവും, സ്വപ്നം കാണലുമായിക്കഴിഞ്ഞ ഒരാഴ്ചക്കു ശേഷം, അത്യാവശ്യം നടക്കാമെന്നായപ്പോൾ ഇരുപത്തി ഏഴാം ജന്മദിനമെത്തി. കൂടെ കൂട്ടുകാരുണ്ടെന്നാലും, ജന്മദിനാഘോഷങ്ങൾക്കപ്പുറം, നാം ഒറ്റക്കാണെന്ന ചിന്ത മനസ്സിനെ അലട്ടുന്നു. ഒരിണയുടെ സാമീപ്യം അവശ്യമെന്ന് അടിവരയിട്ട് നമ്മെ ഓർമ്മപ്പെടുത്തുന്ന ദിനം.
ഉളുക്കിന്റെ പാരവശ്യം വിട്ടുമാറാത്ത കാലുമായി വീണ്ടും ലോക്കൽ ട്രെയിനിൽ ഓഫീസിലേക്ക്. ട്രെയിനിൽ ഇടിയുടെയും, ചവിട്ടിന്റെയും സൗമ്യദുഖങ്ങൾ ഏറ്റുവാങ്ങി ജീവിത യാത്ര തുടർന്നു. ആൾക്കൂട്ടത്തിന്റെ ആക്രമണോത്സുകതക്കുമുമ്പിൽ നമ്മുടെ ചെറിയ ദയനീയതകൾക്കെന്ത് സ്ഥാനം.
രമേശേട്ടനും വിനയനും ഗണുവുമടങ്ങുന്ന സംഗീതക്കൂട്ടായ്മ കാഞ്ചൂരിലെ ഞങ്ങളുടെ പഴയ റൂമിലേക്ക് താമസം മാറി. സംഗീത പഠനമാണ് ലക്ഷ്യം. ഡോംബിവിലിയെ അപേക്ഷിച്ച് കാഞ്ചൂരിലെ താമസത്തിന് മുക്കാൽ മണിക്കൂറിന്റെ ലാഭമുണ്ട്. അത് പഠനത്തിനായി ചിലവിടാം.
രമേശേട്ടന് കമ്പം ഹിന്ദുസ്ഥാനിയോടാണ്. നീലാ ഭാഗവത് എന്ന ഗ്വാളിയോർ ഘരാനയിലെ സംഗീത വിദുഷിയുടെ അടുത്ത് മൂപ്പർ പഠിക്കാനായി ചേർന്നു. പതിനെട്ടാം വയസ്സിൽ 15 വയസ്സുള്ള പയ്യനുമൊത്ത് വിപ്ലവത്തിന് ഇറങ്ങിത്തിരിച്ചവർ. ആ 15 വയസ്സുകാരനെ അവർ ഭർത്താവാക്കി. വിപ്ലവരംഗത്തെ അതികായകന്മാരുമായി പരിചയപ്പെട്ടു. പക്ഷെ, അപ്പോളും സംഗീത പഠനത്തിൽ നിന്നും പിന്മാറിയില്ല. കുട്ടി ജനിച്ചപ്പോൾ ഭർത്താവിനോട് വിടപറഞ്ഞു. ഇപ്പോൾ ജീവിക്കുന്നത് സംഗീതത്തിനും എക മകനും വേണ്ടി. തുണക്കായി വേറൊരാളെ കണ്ടെത്തിയിരിക്കുന്നു. സ്ത്രീ സ്വാതന്ത്ര്യവാദ പക്ഷത്തു നിന്നും പ്രവർത്തിച്ചിരുന്ന അവർ ആ കാഴ്ചപ്പാടുള്ള ഥുമ്രികളും മറ്റും രചിച്ച് സംഗീതാവിഷ്കാരം നടത്തിയിരുന്നവരായിരുന്നു.
കുറെക്കാലത്തിനു ശേഷം സുഹൃത്ത് വിജയന്റെ കത്തു വന്നു. ചെറുകര സ്കൂളിൽ അദ്ധ്യാപകനായി നിയമനം വാങ്ങിയിരിക്കുന്നു. 1969 മാർച്ച് മാസത്തിൽ വിദ്യാർത്ഥിയായി ഒന്നാം ക്ലാസിലേക്ക് കാലെടുത്തു വെച്ച വിജയൻ വീണ്ടും അദ്ധ്യാപകന്റെ രൂപത്തിൽ അതേ വിദ്യാലയത്തിലേക്ക് സംസ്കൃതാദ്ധ്യാപകനായി എത്തുന്നു. സ്കൂളിൽ പോകാനുള്ള മടിക്കുള്ള മറുമരുന്നുമായ ചൂരൽ പ്രയോഗവുമായി അച്ഛ്ന്റെയൊപ്പം നടന്നു കയറിയ വിജയൻ ഇന്ന് കയ്യിലൊരു ചൂരലുമായാവാം സ്കൂളിലെത്തുന്നത്. അയാൾക്കിഷ്ടപ്പെട്ട മേഖലതന്നെ ഒടുവിൽ അയാൾ നേടിയെടുത്തു.
യാത്രാവേളകളിൽ ഈയിടെയായി കഥാശകലങ്ങൾ മനസ്സിലേക്ക് കടന്നു വരുന്നു..
ഓണപ്പൂട്ടലിനു സ്കൂളടക്കുന്ന ദിനം. കണക്കു പരീക്ഷയുടെ കുരുക്കുകളിൽ നിന്നും രക്ഷപ്പെട്ട് അവൻ നടന്നു... ഒരു കഥ അവിടെ തുടങ്ങുകയായിരുന്നു.
കുണ്ടനിടവഴിയിൽ എതിരെ വന്ന പോത്തുകൾക്കിടക്ക് കാലനെ കാണുന്ന കുട്ടി. അതിന്റെ പൊരുളേതുമറിയാതെ കുട്ടിയുടെ മനസ്സിലേക്ക് ആ കാഴ്ച ഒരത്ഭുതമായി കടന്നു വരുന്നു. മുത്തശ്ശന്റെ മരണം ആസന്നമായിരിക്കുന്നു. പക്ഷെ, അതിനെ തന്റെ ഇഷ്ടയാത്രയാക്കി മാറ്റുന്ന ബാലൻ. പുത്ര ദു:ഖത്തിനുമപ്പുറം പൗത്രദു:ഖം അനുഭവിക്കാൻ വിധിക്കപ്പെടുന്ന ഹതാശനായ മുത്തശ്ശൻ…
പക്ഷെ അവയൊന്നും അക്ഷരങ്ങളാക്കി താളുകളിലേക്ക് പകർത്താനുള്ള വൈദഗ്ദ്ധ്യം പോര, ശില്പചാതുരിയില്ല. പദസമ്പത്തില്ല.
കഴിയുമെങ്കിൽ എഴുതണം, തിരുത്തണം. എഴുതിയെഴുതി തഴകണം.. മുരളീ മോഹൻ നിർദ്ദേശിക്കുന്നു.
ശ്രദ്ധ, തീവ്രദ്ധ്യാനം, പദദ്ധ്യാനം ഇവയൊക്കെ ഇനിയും നേടേണ്ടിയിരിക്കുന്നു. പഠനം തുടരുക തന്നെ.

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...