Saturday, July 10, 2021

ഓർമ്മച്ചിത്രങ്ങൾ ( 15 )

വെള്ളിയാഴ്ച്ചകളിലെ ഉച്ചക്ക് 2 മണിക്കൂർ ഇടവേളയുണ്ട്. അന്ന് കളികൾ കൂടും. നാലാം ക്ലാസിലെത്തിയതോടെ തമ്മിൽ തമ്മിലുള്ള മത്സരങ്ങളും കൂടി. പഠന വിഷയങ്ങൾക്കപ്പുറം കായിക ബലപരീക്ഷണങ്ങളും അരങ്ങേറിത്തുടങ്ങി. 

ക്‌ളാസ്സിലെ ഏറ്റവും  ബലവാൻ ആരാണ് എന്ന ചോദ്യങ്ങൾക്ക്  അടിയിലൂടെയും മല്പിടുത്തങ്ങളിലൂടെയും ഉത്തരങ്ങൾ കണ്ടെത്തി. ക്‌ളാസിലെ ഏറ്റവും  ചെറുതെന്ന് പറയാവുന്ന  എന്നെ പലപ്പോഴും ഇതിലേക്കൊന്നും പരിഗണിക്കുക കൂടി ചെയ്തില്ല.  രണ്ടു പേരെ തമ്മിൽ അടിപ്പിക്കുക എന്നത് കുട്ടികൾക്ക്  ഒരു രസമായിരുന്നു.     അങ്ങിനെ ഏറ്റവും അശക്തരായ രണ്ടു പേരെന്ന് കണക്കാക്കുന്ന ഞാനും ബാലകൃഷ്ണനും ചേർന്ന് അതിൽ ശക്തനാരെന്ന് പ്രഖ്യാപിക്കേണ്ട ഒരു ഘട്ടം വന്നു. ഇതൊക്കെ മറ്റു  കുട്ടികളാണ്  തീരുമാനിക്കുന്നത്.    രണ്ടു പേരും ചേർന്ന് ഒരു വെള്ളിയാഴ്ച ഉച്ചക്ക് അടി തുടങ്ങി. രണ്ടു പേരും പരസ്പരം മുഖത്തേക്കും പുറത്തേക്കും അടിച്ചു തുടങ്ങി. ബെഞ്ചിൻമേൽക്കൂടി മറിഞ്ഞു വീണു, മുക്കാലിയിൽ നിൽക്കുന്ന ബ്ലാക്ക് ബോർഡിന് ഇടയിലേക്ക് വീണ് കിടന്നടിച്ചു. ഒടുവിൽ ബാലകൃഷ്ണൻ തോൽവി സമ്മതിച്ചുവെന്നാണ് ഓർമ്മ. അങ്ങിനെ ക്ലാസിലെ ഏറ്റവും അശക്തനെന്ന പട്ടത്തിൽ നിന്നും ഞാൻ രക്ഷപ്പെട്ടു.   

ക്ലാസുകളിൽ ഇത്തരം യുദ്ധങ്ങൾ അരങ്ങേറിയപ്പോൾ അങ്ങകലെ ഇന്ത്യയും പാകിസ്താനും തമ്മിൽ യുദ്ധം തുടങ്ങിയെന്ന വാർത്ത റേഡിയോവിലൂടെയും വലിയവരിൽ നിന്നും കേട്ട് തുടങ്ങി.  പത്രങ്ങളിലും യുദ്ധ വാർത്തകൾ നിറഞ്ഞു നിന്നു. പത്രങ്ങളിൽ ഓരോ ദിവസവും ഓരോ ഭാഗത്തുമുള്ള ആൾ നാശങ്ങളുടെയും കയ്യിലുള്ള യുദ്ധോപകരണങ്ങളുടെയും കണക്കുകൾ പ്രത്യക്ഷപ്പെട്ടു. ഒരു യുദ്ധവിമാനം രാത്രി പറന്ന് വന്ന് നമ്മുടെ വീടിന്റെ മുകളിൽ ഒരു ബോംബിട്ടു പോവുന്നതായി ഒക്കെ സ്വപ്നം കണ്ട് പേടിച്ചു. ഇങ്ങ് തെക്കേയറ്റത്തു കിടക്കുന്ന കേരളത്തിന് പ്രത്യേകിച്ച് പേടിക്കേണ്ടാത്ത ഒരു യുദ്ധമായിരുന്നു അത്.  

പക്ഷെ,   യുദ്ധം കുറച്ചു ദിവസം പിന്നിട്ടതോടെ ഞങ്ങൾക്ക് പേടിയായി. അച്ഛൻ പട്ടാളക്കാരനാണ്. പിരിഞ്ഞു വന്നിട്ട് രണ്ടു വർഷമേ ആയിട്ടുള്ളൂ. യുദ്ധം നീണ്ടു പോയാൽ പിരിഞ്ഞു പോയവരെയും തിരിച്ചു വിളിക്കാം. അങ്ങിനെ വിളിച്ചാലും പോവേണ്ട എന്നൊക്കെ അയൽക്കാർ അമ്മയെയും അച്ഛനെയും ഉപദേശിച്ചു. വിളി വന്നാൽ പോവേണ്ടി  വരുമെന്ന് അച്ഛനറിയാമായിരുന്നു. പക്ഷെ സിഗ്നൽസ് എന്ന വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഒരാളായത് കൊണ്ട് തന്നെ വിളി വരാനുള്ള സാദ്ധ്യത കുറവാണെന്നായിരുന്നു അച്ഛന്റെ നിലപാട്. വൈകാതെ ആശങ്കകൾക്ക് വിരാമം നൽകി യുദ്ധം അവസാനിച്ചു.

യുദ്ധം കഴിഞ്ഞതും ഭക്ഷ്യ ക്ഷാമം നേരിട്ടു.  റേഷൻ കടകളിൽ നിന്നും അക്കാലത്തു അരിയും(മിക്കവാറും പച്ചരി)  ഗോതമ്പും  സമാസമം ആണ്   കിട്ടിയിരുന്നത്. ഗോതമ്പ് കൊണ്ട് എന്ത് ചെയ്യണമെന്ന് നാട്ടിൽ  പലർക്കും അറിയില്ലായിരുന്നു. പട്ടാളത്തിൽ നിന്നും എത്തിയ അച്ഛന് അത് പൊടിച്ചു ചപ്പാത്തി ഉണ്ടാക്കാൻ നല്ല വശമായിരുന്നു. അത് കൊണ്ട് തന്നെ രാത്രി  എന്നും ചപ്പാത്തിയായിരുന്നു ഭക്ഷണം. അക്കാലത്ത്  ഞങ്ങൾക്കേറെ ഇഷ്ടപ്പെട്ട ഭക്ഷണം. അച്ഛൻ പരത്തും,  ഒന്ന് നേർത്ത് വെന്താൽ അമ്മ നേരെ അടുപ്പിലെ കനലിൽ അവ  ചുട്ടെടുക്കും. 

കനലിൽ ചുട്ട് പോളച്ച, അന്ന് കഴിച്ച ചപ്പാത്തികളുടെ സ്വാദ് ഇന്നും നാവിൻ തുമ്പിലുണ്ട്.   

വര: ശശി 

തുടരും...


No comments:

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...