Friday, August 30, 2019

മുംബൈ ബാച്ചിലർ ജീവിതം – Part 21


ഒരാഴ്ച  യമപുരിയുടെ വിജയത്തിന്റെ ഹാങ്ങോവറിലായിരുന്നു ഞങ്ങളെല്ലാവരും. പ്രത്യേകിച്ച് നാടകകൃത്ത്.


അടുത്ത ഞായറാഴ്ച  രമേശേട്ടന്റെ കൂടെ  ചെമ്പൂരിലുള്ള ശ്രീനാരായണഗുരു കോളേജിലെത്തി. മനസ്സിലാരാധിച്ചിരുന്ന ഗുരു നിത്യചൈതന്യ യതിയെ കാണുകയായിരുന്നു ലക്ഷ്യം. അദ്ദേഹത്തെ കണ്ടു, രമേശേട്ടൻ ഞങ്ങളെ മൂപ്പർക്ക് പരിചയപ്പെടുത്തിക്കൊടുത്തു. കൂടെ വന്ന ജ്യോതിയെയും പരിചയപ്പെട്ടു. യതിയാണ്‌ ആദ്യമായി രമേശേട്ടനോട് നീ നല്ലൊരു ശബ്ദത്തിനുടമയാണെന്ന് പറഞ്ഞത്. കോളേജ് പഠനത്തിനു ശേഷം ഫേൺ ഹില്ലിൽ കുറച്ചു കാലം രമേശേട്ടനും യതിയുടെ കൂടെ ആശ്രമത്തിൽ താമസിച്ചിട്ടൂണ്ട്. ആ സുഖാന്വേഷണങ്ങൾക്കു ശേഷം അന്നത്തെ അവിടെ സംഘടിപ്പിച്ച യോഗത്തിലും പങ്കെടുത്താണ്‌ ഞങ്ങൾ മടങ്ങിയത്.

ആരതി റെക്കോർഡിംഗിൽ ടാസ്കം 8 ട്രാക്ക് റെക്കോർഡർ വാങ്ങാൻ മധു സിൻഹ തീരുമാനിച്ചിരിക്കുന്നു. സംഗീത സംവിധായകരുടെ ബുക്കിംഗുകൾ വരണ്ടു തുടങ്ങിയപ്പോൾ ഒരു ഹൈ ബാൻഡ് റെക്കോർഡറും വാങ്ങി ടാസ്കം റെക്കോർഡറിനെ ക്യു ലോകിലൂടെ ബന്ധിച്ച് സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷൻ പണികൾ(ഡബ്ബിംഗ്, ബാക് ഗ്രൌണ്ട് മ്യൂസിക്, സൗണ്ട് ഇഫക്ട്സ്, മിക്സിംഗ് എന്നിവ) ചെയ്യാനുള്ള സംവിധാനമൊരുക്കുന്ന തിരക്കിലാണ്‌ സിൻഹാജി. അതിനു മുമ്പായി സിനിമാ റീലുകളെ ടെലി-സിനെ ചെയ്ത് ഡിഗിറ്റൽ രൂപത്തിലാക്കണം. റീലുകൾ സിനിമാ പ്രൊജക്ടറിൽ ഓടിച്ച്, അതിനെ വീഡിയോ ക്യാമറ ഉപയോഗിച്ച് ഹൈബാൻഡ് റെക്കോർഡറിൽ റെക്കോർഡ് ചെയ്യുന്ന സംവിധാനം.  അതിനുള്ള സംവിധാനവും ക്യാമറാമാൻ കമലാകർ റാവുവുമായി ഒരുക്കിയിരുന്നു.

ആരതിയിൽ മധു സിൻഹാജി കഴിഞ്ഞാൽ രാമുവാണ്‌ എല്ലാമെല്ലാം. അഞ്ചാം തരത്തിനപ്പുറം വിദ്യാലയം കണ്ടിട്ടില്ലാത്ത ഒരു ജീനിയസ്. ആരതി സൗണ്ട്സിലെ(സൌണ്ട് ട്രാൻസഫ്രർ റൂമിലെ) പ്രധാന റെക്കോർഡിസ്റ്റ് രാമുവാണ്‌. രാമു ആരതിയിലെത്തിയതിനൊരു കഥയുണ്ട്.

രാമുവിന്റെ കഥ തുടങ്ങുന്നത് ബിഹാറിലെ നേപ്പാൾ ബോർഡറിനടുത്തുള്ള സീതാമാഡി ജില്ലയിൽ നിന്നുമാണ്‌. ഒരു കർഷക കുടുംബത്തിലെ അഞ്ചുമക്കളിൽ രണ്ടാമനായി പിറന്ന്, കാർഷികവൃത്തികൾക്കുശേഷം  കിട്ടുന്ന ഒഴിവു സമയങ്ങളിൽ സ്കൂളിലെത്തപ്പെട്ടുന്നൊരു സമൂഹത്തിൽ അഞ്ചാം തരത്തിൽ എങ്ങിനെയോ എത്തപ്പെട്ടു. പഠനത്തിൽ പിന്നില്ലായതിന്‌ മാസ്റ്റർജിയിൽ നിന്നും കിട്ടിയ ചൂരൽ പ്രയോഗത്തിന്‌, മാസ്റ്റർജിയെ തിരിച്ചു തല്ലി സ്കൂളും നാടും വിട്ടു. പഠനമുപേക്ഷിച്ച രാമു ചെന്നെത്തിയത് ചാച്ചയുടെ കൂടെ കൊൽക്കത്തിയിലെ ഹോട്ടൽ ജോലിയിൽ. അഞ്ചു കൊല്ലത്തിനു ശേഷം ചാച്ചയോട് തെറ്റിപ്പിരിഞ്ഞ് അവിടെ നിന്നും ആദ്യമായി നാട്ടിലേക്ക് പോകും വഴിക്ക് പട്നയിൽ വണ്ടിയിറങ്ങി ബസ് പിടിക്കാൻ റോഡ് മുറിച്ച് കടക്കുകയായിരുന്നു.  പെട്ടെന്നായിരുന്നു മറുവശത്തുനിന്നും വന്ന ഒരു കാർ ഇടിച്ച് താഴെയിട്ടത്. ഇടിയുടെ ആഘാതത്തിൽ, കാറിനു മുമ്പിൽ ബോധമില്ലാതെ കിടന്ന അവനെ ആ കാറോടിച്ചയാൾ ആശുപത്രിയിലെത്തിച്ചു ചികിൽസിച്ചു. ബോധം വന്നപ്പോൾ അയാളുടെ ശ്വാസം നേരെ വീണു. അവന്റെ വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി. ഭാഗ്യത്തിന്‌ കാര്യമായ പരിക്കുകളൊന്നും തന്നെയില്ലായിരുന്നതിനാൽ രണ്ടു ദിവസം കൊണ്ട് ആശുപത്രി വിട്ടു. പോലീസ് കേസ്, തനിക്ക് പരാതിയില്ലെന്ന് പറഞ്ഞതിനാൽ കേസാക്കാതെ വിട്ടു.  ആശുപത്രിയിൽ നിന്നും വിട്ടു പോരുമ്പോൾ സേഠ്ജി ബോംബെക്ക് വരാൻ താല്പര്യമാണോ എന്ന് ചോദിച്ചു. ജീവിതം വഴിമുട്ടി നിന്ന നേരത്ത് മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ ശരിയെന്ന് പറഞ്ഞു. പോരുന്നതിനു മുമ്പായി സേഠ്ജി കദം കുവയിലെ ബുദ്ധമൂർത്തിക്കു മുമ്പിൽ ഏത്തമിടുവിച്ചു. കളവു പറയില്ലെന്നും ചെയ്യില്ലെന്നും. തന്നോട് പറയാതെ ജോലിയിൽ നിന്നും ഓടിപ്പോവില്ലെന്നും പറഞ്ഞ്. ബോംബെയിൽ എത്തിയ ആദ്യനാളുകളിൽ സേഠ്ജി പുതുതായി തുടങ്ങിയ ഫിലിം ലൈറ്റ് ബിസിനസിൽ “ലൈറ്റ് മാൻ ആയിട്ടായിരുന്നു തുടക്കം. താമസം സേഠ്ജിയുടെ കൂടെത്തന്നെ. അത്യാവശ്യം വീട്ടുപണികളും ചെയ്യണം. പിന്നീട് സൗണ്ട് ട്രാൻസ്ഫർ റൂം തുടങ്ങിയപ്പോൾ ലൈറ്റ് മെൻ എന്ന പൊന്മുട്ടയിടുന്ന താറാവിനെ ഉപേക്ഷിച്ച് ട്രാൻസ്ഫർ റൂമിൽ  അപ്രന്റീസ് ആയി ചേർന്നു. സൗണ്ട് റോളുകൾ റെക്കോർഡറിൽ ലോഡ് ചെയ്യുക. സ്പൂളുകൾ റിവൈൻഡ് ചെയ്യുക തുടങ്ങിയ പടുപണികൾ. ഇടക്ക് വല്ലപ്പോഴും റെക്കോർഡിസ്റ്റിന്‌ ഫോൺ വന്ന് പുറത്ത് പോവുമ്പോൾ മിക്സറിൽ ഇരുത്തും. പതുക്കെപ്പതുക്കെ ശബ്ദത്തിന്റെ വ്യതിയാനങ്ങളും, തീവ്രതയും മനസ്സിലാക്കിത്തുടങ്ങി. സാമന്യേന അപ്രധാനങ്ങളായ നാഗ്ര റെക്കോർഡറിൽ നിന്നുമുള്ള ഷൂട്ടിംഗ് റഷസ് സൗണ്ട്, 35എം എം സൗണ്ട് ടേപ്പിലേക്ക് പകർത്തൽ തുടങ്ങിയ ജോലികൾ ചെയ്യിപ്പിച്ചു തുടങ്ങി. ഇന്ന്‌ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യുട്ടിൽ നിന്നും പഠിച്ചിറങ്ങി വരുന്ന ഏതൊരു റെക്കോർഡിസ്റ്റിനോടും കിടപിടിക്കാവുന്ന റെക്കോർഡിസ്റ്റ് ആയി രാമു മാറിക്കഴിഞ്ഞിരിക്കുന്നു.

ചെയ്യുന്ന പണിയോട് ആത്മാർത്ഥതയും, പഠിക്കാനുള്ള അഭിവാഞ്ഛയും, സ്വല്പം പ്രതിഭയുടെ അംശവുമുണ്ടെങ്കിൽ ഏതൊരാൾക്കും ഉയരങ്ങളിലെക്ക് എത്താമെന്നതിന്റെ ഉത്തമോദാഹരണമായി രാമു, എളിമയുടെ പര്യായമായി ആരതിയിൽ ചിരിച്ച മുഖവുമായി എന്തിനും തയ്യാറായി നില്പ്പുണ്ടാവും. മേല്പ്പറഞ്ഞ പോസ്റ്റ് പ്രൊഡക്ഷൻ പരീക്ഷണങ്ങളിലും രാമുവിന്റെ കയ്യൊപ്പുണ്ട്.

വിനയൻ അഞ്ചു വർഷത്തെ ബോംബെ വാസത്തിനു ശേഷം ജോലി രാജിവെച്ച് നാട്ടിലേക്ക് യാത്രയാവുന്നു. അവനെ യാത്രയാക്കാൻ സതീശന്റെ വക കോഴിക്കറിയും പൊരിച്ചതുമായൊരു യാത്രയയപ്പു പാർട്ടി. പാർട്ടികൾ ഇഷ്ടഭക്ഷണങ്ങളിൽ മാത്രമൊതുങ്ങും. മറ്റു ബാച്ചിലർ റൂമുകളിലെപ്പോലെ അവിടെക്ക് “വെള്ളം” കടന്നു വരാറില്ല. 83ലെ കോളേജ് ദിനങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട് രമേശേട്ടനും ഗണുവുമൊത്തൊരു ഗാനമേളയും.

വൈകുന്നേരം ഖസാക്കിന്റെ ബോംബെ പതിപ്പിലേക്ക് നടക്കാനിറങ്ങി. കൊയ്തുകയറിയ പാടത്തിന്റെ നടുവിലൂടെയുള്ള ചവിട്ടടിപ്പാതകളിലൂടെ, വേലിയില്ലാ പറമ്പുകളിലൂടെ, വൃക്ഷങ്ങൾ ഇടതൂർന്ന കുന്നിൻ ചെരിവിലൂടെ, കുണ്ടനിടവഴികളിലൂടെ, വേലിപ്പടർപ്പിൽ പടർന്ന മുൾച്ചെടിയിൽ നിന്ന ചെനച്ച മുള്ളുമ്പഴം രുചിച്ച്, മുന്നിൽ കുറുകെക്കിടന്ന  വേരിൻപടർപ്പിൽത്തട്ടി വീഴാതെ, ഞങ്ങൾ നടന്നു. കുണ്ടനിടവഴിക്കപ്പുറം ആലിൻ ചുവട്ടിൽ കണ്ട സുന്ദരി, തോട്ടിലേക്ക് കുളിക്കാൻ പോവുന്ന ഏതോ നാടൻ സുന്ദരിയാണെന്ന് കൂട്ടത്തിലാരോ  പറഞ്ഞു. അതിനപ്പുറം രേത്തി ബന്ദറിലെ നദിക്കരയിലെത്തിയപ്പോൾ സായാഹ്നസൂര്യൻ ചക്രവാളത്തിൽ സിന്ദൂരം വിതറിത്തുടങ്ങിയിരുന്നു, അതു മുഴുവനും നദിയിൽ വീണ്‌ കലങ്ങിത്തുടങ്ങിയിരുന്നു. വിനയന്റെ കണ്ണുകളും.

ഏറെ നേരം ഗതകാലസ്മരണകളയവിറക്കി ഞങ്ങൾ അവിടെക്കൂടി. രേത്തി ബന്ദറിലെ മണൽ ക്കൂനകളിൽ മലർന്നു കിടന്ന്, നഗരത്തിന്റെ തിരക്കുകൾക്കെല്ലാം താല്ക്കാലികാവധികൊടുത്ത് നക്ഷത്രങ്ങളെണ്ണിക്കിടന്നു. യാമമൊന്ന് കഴിഞ്ഞു, കിഴക്ക്‌ ചന്ദ്രനുദിക്കുകയായി. രമേശേട്ടൻ കക്കാടിന്റെ ഒരു കവിത ഈണത്തിൽ ചൊല്ലി.

വളരെ നാള്‍ കൂടി ഞാൻ  നേരിയ നിലാവിന്റെ
പിന്നിലെയനന്തതയിലലിയുന്നിരുള്‍നീലിമയിൽ
എന്നോ പഴകിയൊരോര്‍മ്മ മാതിരി നിന്നു വിറക്കുമീ-
യേകാന്തതാരകളെ നിന്നൊട്ടുകാണട്ടെ നീ തൊട്ടു നില്‍ക്കൂ!..

..ഓര്‍മകളുണ്ടായിരിക്കണം
ഒക്കെയും വഴിയോരക്കാഴ്ചകളായ്
പിറകിലേയ്ക്കോടി മറഞ്ഞിരിക്കാം
പാതിയിലേറെക്കടന്നുവല്ലോ വഴി!...

…നമുക്കിപ്പൊഴീയാര്‍ദ്രയെ ശാന്തരായ് സൌമ്യരായെതിരേല്‍ക്കാം...
വരിക സഖീയരികത്തു ചേര്‍ന്നു നില്ക്കൂ.....
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യമൂന്നു വടികളായ് നില്‍ക്കാം...
ഹാ സഫലമീ യാത്ര...
ഹാ സഫലമീ യാത്ര...









No comments:

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...