Thursday, January 26, 2023

ഓർമ്മച്ചിത്രങ്ങൾ ( 61)


ഗോപിനാഥച്ചേട്ടൻ തൃശൂർ ചിന്മയ മിഷൻ കോളേജിൽ അവസാന വർഷ  ബി കോമിന്, നന്ദേട്ടനും  അവിടെത്തന്നെ ആദ്യ വർഷ  ബി കോമിന്. ഞാൻ എസ് എൻ കോളേജിൽ രണ്ടാം വർഷ പ്രീഡിഗ്രി. കോളേജ് കുമാരന്മാരായതോടെ ഞങ്ങളുടെ അതുവരെയുണ്ടായിരുന്ന ചിട്ട വട്ടങ്ങളിൽ മാറ്റങ്ങളുണ്ടായി.

വൈകുന്നേരങ്ങളിലെ ക്ഷേത്രദർശനത്തിനപ്പുറം കുറച്ചു നേരം നാട്ടിലെ ചെറുപ്പക്കാർക്കൊപ്പം പടിഞ്ഞാറേ ഗോപുരത്തറമേൽ  കയറിയിരുന്ന്  സഭ കൂടിത്തുടങ്ങി. നാട്ടു വിശേഷങ്ങൾ, രാഷ്ട്രീയ സാമൂഹ്യ സ്പോർട്ട്സ്  വിശകലങ്ങൾ,  കുശുമ്പ്-കുന്നായ്മ എന്നിവക്കപ്പുറം അല്പസ്വല്പം വായിൽ നോക്കിത്തരവും കൂടിച്ചേർന്നപ്പോൾ വീട്ടിൽ നിന്നും ചോദ്യങ്ങൾ വന്നു തുടങ്ങി. നീയും ആ ഗോപുരം താങ്ങികളുടെ  ഒപ്പം ചേർന്നുവോ എന്ന്. അതിനൊക്കെ ഉണ്ടെന്നും ഇല്ലെന്നുമില്ലാത്ത മൗനത്തിലൂടെ ഉത്തരം  പറഞ്ഞു മുഖം തിരിച്ചു മാറിപ്പോയി പഠിക്കാനിരുന്നു.

ഗോപുരത്തറമേലുള്ള ഈ സഭയിൽ ഞങ്ങൾ വിദ്യാർത്ഥികളെക്കൂടാതെ ഒന്നു രണ്ടു ജോലിക്കാരുമുണ്ട്. അവരിലൊരാൾ വെളുത്തേടത്ത് മോഹനനാണ്. ദാണ്ടെ മോഹനൻ എന്ന് ഞങ്ങൾ വിളിക്കുന്ന മോഹനൻ ഹൈദരാബാദ്, ദില്ലി റിട്ടേൺഡ് ആണ്. ലോകപരിചയം നേടി വന്ന പ്രവാസി. അവർക്കിടയിലേക്ക് കിഴക്കേ ഷാരത്തെ രാമചന്ദ്രേട്ടനും എത്തും. മൂപ്പരും മദ്രാസ്, ബോംബെ എന്നിവിടങ്ങളിൽ പോയി തിരിച്ചെത്തിയിട്ടുള്ളതാണ്. ഇരുവരും തങ്ങളുടെ നാഗരാനുഭവങ്ങൾ ഹിന്ദി-തെലുഗു ഭാഷകളുടെ പൊട്ടും പൊടിയും ചേർത്ത്    ഞങ്ങൾക്കായി വിളമ്പും. അതിനിടയിൽ നമ്പീശന്റെ ഹോട്ടലിൽ നിന്നും ചൂടുള്ള മസാല ദോശയോ, ഉഴുന്ന് വടയോ, പൂരി മസാലയോ ഒക്കെയും തന്ന് സൽക്കരിക്കും.

ഗോപുരത്തറമേലുള്ള സഭക്ക് പക്ഷെ അധികം ആയുസ്സുണ്ടായില്ല. ചെറുപ്പക്കാരുടെ ഇത്തരം സ്വാതന്ത്ര്യങ്ങളെ ചോദ്യം ചെയ്ത് കൊണ്ട് ചിലരെത്തിയപ്പോൾ ഞങ്ങൾ പതുക്കെ താവളം ഗോപുരത്തിന് തൊട്ട്  വടക്കോട്ടുള്ള വഴിയിലെ പഴയ കിണറ്റിൻ പടിയിലേക്ക് മാറ്റിക്കൊണ്ട് സഭ നിലനിർത്തി.

പ്രീഡിഗ്രിക്കാരനായതോടെ സ്ഥാനക്കയറ്റം നേടിയ ഞാൻ  ഷാരത്തെ അമ്മപ്പുരയുടെ അകായിൽ നിന്നും പുറത്തു കടന്ന്    ആൺപുരയായ   തെക്കേ പുരയുടെ ടെറസിലുള്ള  ഗോപിനാഥ ചേട്ടൻറെ റൂമിൽ വാസമാരംഭിച്ചു. രാത്രി ഒമ്പതു മണിയോടെ അകായിൽ നിന്നുള്ള വാതിലുകൾ അടഞ്ഞു വിളക്കണയും.  പിന്നെ ഞങ്ങൾ ആണുങ്ങളുടെ മുറികളിൽ മാത്രമാണ് വെട്ടം തെളിയുക.

ബാച്ചിലർ സെറ്റപ്പ് ഞങ്ങൾക്ക് ചില സ്വാതന്ത്യങ്ങളും അനുവദിച്ചു തന്നു. തെക്കേ അകത്തിന്റെ താഴത്തെ പടിഞ്ഞാറേ മുറിയിൽ കൃഷ്ണമ്മാവനാണ്. കിഴക്കേ മുറിയിൽ നന്ദേട്ടനും. കൃഷ്ണമ്മാവന് രാത്രിയാണ് വായന. വായനയെന്നു പറഞ്ഞാൽ പഠനത്തോളം ഗഹനമായ വായനയാണ്. രാത്രിയുടെ ഏകാന്തതയിൽ മനസ്സ് മുഴുവൻ വായിക്കുന്ന പുസ്തകത്താളുകളിലേക്ക് ആഴ്ന്നിറങ്ങിയുള്ള  ഏകാഗ്ര പഠനം. പഠനം കാണുമ്പൊൾ വിദ്യാർത്ഥികളായ ഞങ്ങൾക്ക് ഞങ്ങളോട് തന്നെ ഒരു അവജ്ഞ തോന്നും

പക്ഷെ, കൗമാരത്തിലേക്ക് കടന്ന ഞങ്ങളുടെ പിള്ള മനസ്സുകളിൽ പഠനത്തിനപ്പുറം നിറയെ കുതൂഹലങ്ങളാണ്. ആ   ചപല കൗമാരത്തിൽ  മനസ്സ് ഒന്നിലും ഉറക്കാതെ പുതുമകൾ തേടുകയാണ്. അവിടേക്കാണ് പത്മരാജൻ രതി നിർവ്വേദവും  തകരയുമൊക്കെയായി  എത്തുന്നത്.  രാത്രി ഒമ്പത് മണിക്ക് ശേഷമുള്ള സെക്കൻഡ് ഷോയ്ക്കായി ഞാനും ഗോപിനാഥ ചേട്ടനും വലപ്പാട് കൈലാസിലേക്ക് ഇരുട്ടിൽ ശബ്ദമുണ്ടാക്കാതെ  സൈക്കിളുന്തിയും ചവിട്ടിയും രക്ഷപ്പെടും.  ആ സിനിമാക്കാഴ്ചകളുടെ  ഇക്കിളിയും കുളിരുമായി ഒരു മണിയോടെ തിരിച്ച് വീട്ടിലെത്തുമ്പോളും കൃഷ്ണമ്മാവൻ തെക്കേക്കോലായിൽ തന്റെ പഠനം തുടരുകയാവും.   വീണ്ടും കള്ളന്മാരെപ്പോലെ പതുങ്ങിപ്പതുങ്ങി കൃഷ്ണമ്മാവന്റെ ദൃഷ്ടിയിൽപ്പെടാതെ ഗോവണി കയറി മുകളിലേക്ക് നടക്കും.

കുഞ്ഞനിയേട്ടൻ എന്നിലേക്കാവാഹിച്ച  ക്രിക്കറ്റ് ജ്വരം ഏറെത്താമസിയാതെ തന്നെ  ശക്തി പ്രാപിച്ചു. ആസിഫ് ഇഖ്ബാലിന്റെ നേതൃത്വത്തിൽ  പാക്കിസ്ഥാൻ 20 വർഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യയിലേക്കെത്തിയ ടെസ്റ്റ് സീരീസ് മുതൽ  ആണ് ഞാൻ ആദ്യമായി ക്രിക്കറ്റ് കമന്ററികൾ കേട്ടു തുടങ്ങിയത്. ഇമ്രാൻ ഖാൻ എന്ന സ്റ്റൈലിഷ് ഫാസ്റ്റ്  ബൗളിംഗ് ഇതിഹാസം കത്തി നിൽക്കുന്ന കാലം. എന്നിട്ടും ഇന്ത്യ കപിൽ ദേവിന്റെയും കാഴ്സ്ൻ ഖാവ്‌രിയുടെയും മികവിൽ സീരീസ് ജയിച്ചു. ഓരോ മാച്ചുകളുടെ റിപ്പോർട്ടുകളും വായിച്ചു പഠിച്ചു തുടങ്ങിയ കാലം.

പഠിക്കുന്നത് ഒരു വർഷം മുഴുവനുമാണെങ്കിലും പലപ്പോഴും അക്കാലത്ത് അക്കാദമിക് പഠനം ഉണരുന്നത് മാർച്ച് ഏപ്രിൽ മാസങ്ങളിൽ പരീക്ഷയെടുക്കുമ്പോളാണ്. രണ്ടു മാസക്കാലം തല്ക്കാലം മറ്റു കുതൂഹലങ്ങളെയെല്ലാം അരികിലേക്ക് മാറ്റി വെച്ച് പഠനത്തിന് മുൻഗണന നൽകും.

വർഷം ഏപ്രിൽ മാസം അവസാനത്തോടെ കോളേജ് പ്രീഡിഗ്രി  അദ്ധ്യയനം സ്ഥാപനങ്ങൾ തമ്മിലുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും കൈമാറ്റത്തെ കുറിച്ച് ആഴത്തിൽ പഠിക്കുന്ന വാണിജ്യശാസ്ത്രം,   ഒരു സ്ഥാപനത്തിന്റെ  സാമ്പത്തിക ഇടപാടുകളും പ്രവൃത്തിയുമായി  ബന്ധപ്പെട്ട വിവരങ്ങളും കണക്കുകളും  പതിവായി രേഖപ്പെടുത്തുവാനുള്ള സംവിധാനത്തെക്കുറിച്ചുള്ള പഠനമായ ബുക്ക് കീപ്പിംഗ്, ഏതൊരു കണക്കപ്പിള്ളയും അവശ്യം അറിയേണ്ട അടിസ്ഥാന ഗണിതം, കാർഷിക ഉൽപ്പാദനവും വിളവുകളും  ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കളുടെ ഉൽപ്പാദനവും വിതരണവുമായി ബന്ധപ്പെട്ട ഭൂമികയുടെ പഠനമായ   വാണിജ്യ ഭൂമിശാസ്ത്രം എന്നിവ കൂടാതെ മേഖലകളിൽ പയറ്റാനുള്ള ഭാഷാ നൈപുണ്യം നേടുവാനായി ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ ഭാഷകളുടെ  പഠനം, ഭാഷകളിൽ എങ്ങിനെ ഫലപ്രദമായി വാണിജ്യ കത്തിടപാടുകൾ നടത്താം എന്നിവയും പഠിച്ചു പരീക്ഷയെഴുതിക്കൊണ്ട്  കൊണ്ട് രണ്ടു വർഷത്തെ പ്രീഡിഗ്രി പഠനം പൂർത്തിയാക്കി.

മദ്ധ്യവേലവധിക്ക് കോളേജ് അടക്കുമ്പോഴേക്കും  ചെറുകരെക്കുള്ള യാത്രക്കായി മനസ്സ് കൊതിക്കും. പക്ഷെ മേടക്കൊയ്ത്ത് കൂടി കഴിഞ്ഞിട്ടേ യാത്ര തരാവാറുള്ളു. അപ്പോഴേക്കും പുള്ളിലെ കോൾപ്പാടത്ത് രണ്ടാം വിളയിൽ വിതച്ചത് കൊയ്യാറായി തുടങ്ങിയിരിക്കുംഅങ്ങനെ കൊല്ലവും വാരിയരുടെ കൂടെ  മേടക്കൊയ്ത്ത് നടത്തിക്കൊടുത്ത് ഏഴാം ക്ലാസിൽ പഠിക്കുന്ന രാമചന്ദ്രനെയും കൂട്ടി ചെറുകരെക്ക് തിരിച്ചു...

No comments:

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...