Sunday, September 5, 2021

ഓർമ്മച്ചിത്രങ്ങൾ ( 24 )

പട്ടേരി മാഷുടെ 6-ബി മെയിൻ ഹാളിലാണ്. മെയിൻ ഹാളിലെ ഇടതു നിന്നും രണ്ടാമത്തെ ക്ലാസ് ആണെന്നാണ് ഓർമ്മ. നാലാം ക്ലാസ് വരെയുള്ള കൂട്ടുകാർ ഇപ്പോഴും വേറെ ക്ലാസുകളിലാണ്.
ആ വർഷമാണ് കോഴിത്തൊടിയിലെ ഉണ്ണിയും മണിയും ചെറുകരെ സ്‌കൂളിൽ അഞ്ചാം ക്ലാസിൽ ചേരുന്നത്. സ്‌കൂൾ യാത്രക്ക്  അയൽപക്കത്ത് നിന്നും രണ്ടു പുതിയ കൂട്ടുകാരെ കിട്ടിയ ഉത്സാഹത്തിലായിരുന്നു ഞങ്ങൾ.  രാവിലെ   എട്ടര മണിക്ക് കൃത്യം ഞാനും ശശിയും സ്‌കൂൾ സഞ്ചിയുമായി തെക്കേ പത്തായപ്പുരയുടെ കിഴക്കോട്ട്   പാടത്തേക്കിറങ്ങുന്ന കഴലിൻമേൽ കയറിയിരുന്ന് നീട്ടിക്കൂവും. ഒരു കൂവൽപ്പാടിനപ്പുറം സ്ഥിതി ചെയ്യുന്ന   കോഴിത്തൊടിയിൽ നിന്നും ഈ കൂവലിനൊരു മറുകൂവൽ എത്തുമ്പോഴേക്കും എട്ടേ മുക്കാൽ ആയിരിക്കും. 

ഉണ്ണിയും മണിയും എത്തിയതോടെ സ്‌കൂൾ യാത്രകൾ കൂടുതൽ ഉല്ലാസപ്രദങ്ങളായി. അതോടൊപ്പം യാത്രാ വേളകളിലെ വികൃതികളും കൂടി വന്നു. ഞങ്ങൾ കുട്ടികളുടെ കുസൃതികൾ പലപ്പോഴും നാട്ടുകാരുടെ കണ്ണിൽ പൊറുക്കാൻ വയ്യാത്ത അപരാധങ്ങളായി.   അതിനാവട്ടെ പലപ്പോഴും വലിയവരുടെ ചീത്ത കേട്ടു. 

മഴ കനക്കുന്ന ജൂലൈ ആഗസ്ത് മാസങ്ങളിൽ രാജമന്ദിരത്തിനപ്പുറം തോടിന് കുറുകെ കെട്ടിയ  ചെറിയ അണക്കെട്ട് നിറഞ്ഞു കവിയും തോട്ടിൻ വക്കിൽ സമൃദ്ധമായി വളരുന്ന നീരോലിയുടെയും കരിനെച്ചിടെയും ഇലകൾ പൊട്ടിച്ചു അണക്കെട്ട് കഴിഞ്ഞുള്ള വളവിലുള്ള വരമ്പിൽ നിന്നും താഴെ കലങ്ങി മറിഞ്ഞൊഴുകുകി, വളവുകളിൽ ചുഴികൾ തീർക്കുന്ന നീരൊഴുക്കിലേക്ക് വലിച്ചെറിയും. ആർത്തിയോടെ അവയെ ഏറ്റുവാങ്ങി താഴോട്ട് വലിച്ചു കൊണ്ട് പോയി കുറച്ചപ്പുറം മേലോട്ട് കൊണ്ട് വിടുന്ന പ്രകൃതിയുടെ വികൃതികൾ കണ്ട് അന്തം വിട്ട് നിൽക്കും. അതിനപ്പുറം ഞങ്ങൾ തോട് വിട്ട് വലിയ വരമ്പിലേക്ക് കയറും. വലിയ വരമ്പെത്തുന്നതോടെ കുട്ടികളുടെ എണ്ണവും കൂടും. പാലേങ്കിൽ നിന്നും അതിനപ്പുറമുള്ള കുന്നിൻ ചെരുവിൽ നിന്നും കുട്ടികൾ കൂടെക്കൂടും. വലിയ അണക്കെട്ടിനടുത്തെത്തിയാൽ ഞങ്ങൾ നിക്ഷേപിച്ച പച്ചിലത്തുമ്പുകൾ അവിടെയെത്തിയോ എന്നറിയാനുള്ള ആകാംക്ഷയായി. ഭാഗ്യമുള്ള ചില ദിനങ്ങളിൽ വളവ് തിരിഞ്ഞ് അണക്കെട്ടിലേക്കെത്തുന്ന ജലത്തിൽ നിന്നും ഊളയിട്ട് പൊങ്ങി വരുന്ന കരിനെച്ചിത്തുമ്പുകളോ നീരോലിയോ ഞങ്ങളുടെ മനം കുളുർപ്പിക്കും. അത് താനിട്ടതാണെന്ന് ഊറ്റം പറയും.  ആരുടെതെന്ന് തമ്മിൽ തർക്കിക്കും.

മഴയുടെ ശക്തി കുറഞ്ഞു ഇടക്കും തലക്കുമായി പെയ്യുന്ന ആഗസ്ത് മാസത്തിൽ സമൃദ്ധിയായി വളർന്ന വിരിപ്പു  നെൽച്ചെടികൾ ഗർഭം ധരിച്ചു വീർത്തു നിൽക്കും. ചെറുവരമ്പുകളിലൂടെ പൊക്കമില്ലാത്ത ഞങ്ങൾ നടക്കുമ്പോൾ അക്കരെയിക്കരെ ഉള്ളവർ കാണില്ല. അങ്ങിനെയുള്ളിടങ്ങളിൽ നിന്ന്, വീർത്തു നിൽക്കുന്ന കതിർ ഒരാളൊന്നു വലിച്ചൂരും. ഇളം കതിരിന്റെ മധുരം നുകരും. അതറിഞ്ഞ പിന്നിൽ നടക്കുന്നവനും അതൊന്ന് പരീക്ഷിക്കും. പിന്നെ കയ്യെത്തും  ദൂരത്തുള്ള കതിരുകളെല്ലാം ഒന്ന് രണ്ട് ദിവസം കൊണ്ട് ഞങ്ങൾ കുട്ടിക്കുരങ്ങന്മാർ തിന്ന് തീർക്കും. മേൽപ്പറഞ്ഞ കണ്ടങ്ങളുടെ ഉടമസ്ഥന്മാർ ഞങ്ങളുടെ വീട്ടിലോ ഷാരസ്യാർ ടീച്ചറോടോ പരാതിയുമായെത്തും വരെ അത് തുടരും.

തുടരും.....

വര: ശശി

No comments:

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...