Sunday, November 4, 2007

വ്യസനത്തിന്റെ വികടമാന്ദ്യങ്ങള്‍

ഡോംബിവിലിയുടെ ഹൃദയഭാഗത്തു താമസിക്കുന്ന അവിനാശിന്റെ വിരലിലെ മോതിരത്തില്‍ പതിച്ച കല്ലുകളിലൊന്നില്‍, തലക്കു മുകളില്‍ ഉദിച്ചു നിന്ന ശുക്രനക്ഷത്രത്തില്‍ നിന്നും ഒരു രശ്മി വന്നു പതിച്ചു। അതിന്റെ നക്ഷത്രത്തിളക്കം അയാള്‍ക്കുമേല്‍ ഒരു മിന്നല്‍ പിണര്‍ പോലെ പടര്‍ന്നു കയറി.

ഇപ്പോഴയാള്‍ ഗാന്ധി നഗറിലെ തോട്ടുവക്കത്താണ്. ചെമന്നു കലങ്ങിയൊഴുകുന്ന 'ലാല്‍ നദി'യില്‍ നിന്നു ഉയര്‍ന്ന വിമ്മിഷ്ടഗന്ധം 'നാറ്റമാണോ' അതോ 'മണമാണോ' എന്ന തര്‍ക്ക കുതര്‍ക്കത്തിന്റെ വികടമാന്ദ്യത്തില്‍ അയാള്‍ സ്വയം ആനന്ദതുന്ദിലനായി. പിന്നീടൊരു നിമിഷം, തോട്ടിലൂടെ ഒഴുകിയെത്തിയ ചുവന്ന വെള്ളത്തിന്റെ പൊരുള്‍ തേടി അയാളുടെ മനസ്സ് 8.13നേക്കാള്‍ വേഗത്തില്‍ സഞ്ചരിച്ചു. ആ ചോദ്യം അയാളില്‍ ഒരു വ്യസനമായി, കരച്ചിലായി ബഹിര്‍ഗമിച്ചു.

വണ്ടി കാത്തു നില്‍ക്കെ, ആ ശബ്ദം കേട്ടു വന്ന വി.കെ.എന്‍ അതൊരു കല്ലുവഴി കത്തിവേഷത്തിന്റെ അലര്‍ച്ചയാണെന്ന് നസ്യം പറഞ്ഞു. അതല്ല, മറുകരയില്‍ താമസിക്കുന്ന രൗദ്രഭീമന്‍ ജിയുടെ അലര്‍ച്ചയായല്ലെ തനിക്കു തോന്നിയതെന്ന് തിരുമേനി ശങ്കിച്ചു. അല്ല, ഇതൊന്നുമല്ല, ഇതൊരു ജാപാന്‍ സുനാമിയുടെ കടലിരമ്പമാണെന്ന് കേശവനും താടിയും സമര്‍ത്ഥിച്ചു. അങ്ങകലെ 8.13ന്റെ ലോക്കല്‍ ഒരു പൊട്ടുപോലെ പ്രത്യക്ഷമായി.

പതിവുപോലെ, എട്ടേ പതിമൂന്നിന്റെ മല്‍പ്പിടുത്തവും കഴിഞ്ഞ്, അടുപ്പങ്ങളുടെ സ്നേഹക്കൂടുതലില്‍, ഇപ്പോള്‍ വീഡിയോ കോച്ചില്‍ ആ തിരയിളക്കം സൃഷ്ടിച്ച ചിരിയടങ്ങി. അതിനപ്പുറം സാഹിത്യപഞ്ചാനനന്‍ അഴീക്കോടും ചുള്ളിക്കാടും അപ്രത്യക്ഷരായി. അങ്ങകലെ ഡിക്ഷ്നറി ഡോട്ട് കോമിന്റെ ആഴക്കയങ്ങളില്‍ അവര്‍ 'വ്യസനത്തിന്റെ വികടമാന്ദ്യങ്ങളെ'ത്തേടി മുങ്ങിത്തപ്പുകയായിരുന്നു.

കോപ്പിറൈറ്റ്: എന്റെ ലോകല്‍ ട്രെയില്‍ സഹയാത്രികര്‍ക്ക്

3 comments:

Jayakeralam said...

nice writing. regards,
...................................
ജയകേരളം.കോം ....മലയാളം കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, കാര്‍ട്ടൂണുകള്‍ and many more... Please send us your suggestions...
http://www.jayakeralam.com

മുരളി മേനോന്‍ (Murali Menon) said...

ഉം. കഥയിലേക്കുള്ള വഴിവെട്ടുന്നുണ്ട്. ആശംസകള്‍. 8.13 എന്നൊക്കെ എഴുതിയാല്‍ കേരളക്കരയിലെ സാധാ ജനങ്ങള്‍ക്ക് പ്രത്യേകതയൊന്നും ഉണ്ടാവില്ല.... ഉപയോഗിച്ച ചില പദങ്ങളെ ഒന്നുകൂടി നോക്കണം ട്ടാ...
എന്തായാലും ആകനെ മൊത്തനെ ടോട്ടലായിട്ട് ഒരു ഗമയൊക്കെ വന്നട്ട്ണ്ട് ട്ടാ‍ാ..

വേണു venu said...

രണ്ടാമത്തെ പാരഗ്രാഫിനുശേഷം കൈവിട്ടുപോയ പോലെ എനിക്കു തോന്നി.
വ്യസനത്തിന്‍റെ വികടമാന്ദ്യങ്ങളിട്ട കൊച്ചു മോതിരക്കല്ലില്‍‍ ശുക്രന്‍റെ രശ്മി ഇനിയും തെളിയിക്കുക. ആശംസകള്‍‍.:)